2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

7.1 ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 1
(ജയവിജയന്മാർക്കു് സനകാദികളിൽനിന്നും ശാപമുണ്ടാകുന്നു.)


പരീക്ഷിത്തുരാജാവു് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ഭഗവാൻ നാരായണൻ ഭേദഭാവങ്ങളില്ലാത്തവനും സകലജീവഭൂതങ്ങളുടെ ഹിതകാരിയും സുഹൃത്തുമായിരിക്കെ, ഭേദബുദ്ധിയും പക്ഷപാതവുമുള്ളവനെപ്പോലെ, ഇന്ദ്രനു് പ്രിയം ചെയ്‌വാനായിട്ടു് അസുരന്മാരെ വധിച്ചതെന്തുകൊണ്ടായിരുന്നു?. യഥാർത്ഥത്തിൽ സർവ്വശക്തനായ ഭഗവാനു് ദേവന്മാരിൽനിന്നും നേടുവാനും, അസുരന്മാരിൽ നിന്നു് ഭയപ്പെടുവാനും എന്താണുള്ളതു?. ഹേ ഭക്തോത്തമാ! ഞങ്ങളുടെയുള്ളിൽ വളർന്ന ഈ സന്ദേഹം അങ്ങു് തീർത്തുതരുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ചോദ്യം ഭാഗവതന്മാരുടെ മാഹാത്മ്യത്തെ സംബന്ധിച്ചതും, ഭഗവാനിൽ ഭക്തി വളർത്തുന്നതും, യുക്തവുമാണു. ഹരിയുടെ മഹിമകൾ വിസ്മയാവഹം തന്നെ. വിശുദ്ധമായ ആ ചരിതത്തെ നാരദാദികൾ സദാ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും, വ്യാസഭഗവാനെ നമിച്ചുകൊണ്ടു് ആ അദ്ഭുതചരിതത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം.

ഈശ്വരൻ പ്രകൃതിയ്ക്കു് പരനും നിർഗ്ഗുണനും ജന്മരഹിതനും നാമരൂപങ്ങൾക്കതീതനുമാണു. എങ്കിലും അവൻ തന്റെ മായാ‍ശക്തിയെ അവലംബിച്ചു് ദേഹസ്ഥനെന്നതുപോലെ വിവിധ അവതാരങ്ങൾ കൈകൊണ്ടിരിക്കുന്നു. ഹേ രാജൻ!, സത്വാദി ത്രിഗുണങ്ങൾ പ്രകൃതിയുടേതാണു. അല്ലാതെ പരമാത്മാവിന്റേതല്ല. മാത്രമല്ല, അവയുടെ വളർച്ചയും തളർച്ചയും ഒരു സമയത്തു് ഒരുപോലെ സംഭവിക്കുന്നുമില്ല. കാലഗതികൾക്കനുസരിച്ചു് സത്വഗുണം ഏറിവരുമ്പോൾ ദേവന്മാർക്കും ഋഷികൾക്കും, രജോഗുണത്തിനു് ആധിക്യം സംഭവിക്കുമ്പോൾ അതു് രാക്ഷസ്സർക്കും, അതുപോലെ തമോഗുണണം ഉയർന്നിരിക്കുമ്പോൾ, യക്ഷരക്ഷസ്സുകൾക്കും സഹായകമായിവരുന്നു. വിറകിൽ അഗ്നിയെന്നതുപോലെ, ഈശ്വരൻ സർവ്വഭൂതങ്ങളിലും കുടികൊള്ളുന്നു. സാധരണജനങ്ങൾക്കു് അവന്റെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്നാൽ, ജ്ഞാനികൾ തന്നുള്ളിൽ പരമാത്മരൂപത്തിൽ സ്ഥിതിചെയ്യുന്ന ഈശ്വരനെ സർവ്വദാ തിരിച്ചറിയുകതന്നെ ചെയ്യുന്നു. സൃഷ്ടിയിൽ അവൻ രജോഗുണത്തേയും, സ്ഥിതിപരിപാലനത്തിൽ അവൻ സത്വഗുണത്തേയും, സംഹാരകർമ്മത്തിൽ അവൻ തമോഗുണത്തേയും പ്രോത്സാഹിപ്പിക്കുന്നു. ഹേ രാജൻ!, ദേവന്മാരെക്കൊണ്ടു് സൃഷ്ടിയെ ചെയ്യിക്കുമ്പോൾ, ഈശ്വരൻ അവർക്കു് സഹായകമായ കാലശക്തിയെ ഉണ്ടാക്കുന്നു. ഈ കാലശക്തി സത്വഗുണത്തെ പോഷിപ്പിക്കുമ്പോൾ ഈശ്വൻ ദേവന്മാരെ പോഷിപ്പിക്കുന്നതുപോലെ തോന്നുന്നു. രാജാവേ! ദേവന്മാരിൽ പ്രീതനായിക്കൊണ്ടു് ഈശ്വരൻ അവരുടെ ശത്രുക്കളായ അസുരന്മാരെ നിഗ്രഹിക്കുന്നതുപോലെ തോന്നുന്നു. രാജൻ!, പണ്ടു് രാജസൂയയജ്ഞം നടത്തുന്നതിനിടയിൽ, ഇതേ വിഷയത്തെ സംബന്ധിച്ച ഒരു ചോദ്യം ധർമ്മപുത്രർ നാരദമഹർഷിയോടു് ചോദിക്കുകയും, ദേവർഷി ഒരു ഇതിഹാസകഥയിലൂടെ അതിനുത്തരം നൽകുകയും ചെയ്തു.

അന്നു്, ശിശുപാലനു് ഭഗവാൻ വാസുദേവനിൽ സായൂജ്യമുണ്ടായതിനെ കണ്ടു് അത്ഭുതപരതന്ത്രനായ ധർമ്മപുത്രർ നിറഞ്ഞ സദസ്സിൽ വച്ചു് മറ്റു് മുനിശ്രേഷ്ഠന്മാരെല്ല്ലാം കേൾക്കെ ദേവർഷി നാരദരോടു് ഇപ്രകാരം ചോദിച്ചു: അഹോ! അത്യത്ഭുതം തന്നെ!. ഏകാന്തികൾക്കുപോലും അലഭ്യമായ ശ്രീകൃഷ്ണപരമാത്മാവിന്റെ താമരപ്പാദങ്ങളിൽ വിദ്വേഷിയായ ശിശുപാലനു് സായൂജ്യമുണ്ടായിരിക്കുന്നു. എന്നാൽ, ഒരിക്കൽ ഭഗവദ്നിന്ദ ചെയ്തതിനെത്തുടർന്നു് വേനൻ എന്ന ഒരു രാജാവിനെ ഋഷിമാർ നരകത്തിലടച്ചതായും ഞങ്ങൾ കേട്ടിരിക്കുന്നു. അല്ലയോ മുനേ! തമ്മിൽ വിരുദ്ധങ്ങളായ ഇതിന്റെ പൊരുളറിയുവാൻ ഞങ്ങൾക്കെല്ലാം ആഗ്രമുണ്ടു. കുട്ടിക്കാലം മുതൽക്കേ ഈ ശിശുപാലനു് കൃഷ്ണനിൽ ദ്വേഷമുള്ളവനാണു. അതുപോലെതന്നെ ആ ദന്തവൿത്രനും. പരമാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനെ നിരന്തരം നിന്ദിച്ചുകൊണ്ടിരുന്ന അവരുടെ വായിൽ കുഷ്ടം ബാധിക്കുകയോ, അവർ നരകത്തിലടയ്ക്കപ്പെടുകയോ ചെയ്തില്ല. പ്രാപിക്കുവാൻ അതിദുഷ്കരമായ     ആ പരമപദത്തിൽ സകലരും നോക്കിനിൽക്കെ അവർ എങ്ങനെയാണു് ലയിക്കുവാനിടയാകുന്നതു?. ഇതിനെക്കുറിച്ചു് ചിന്തിക്കാൻ തുടങ്ങുന്ന എന്റെ ബുദ്ധി കാറ്റിലെ ദീപനാളം പോലെ ഇളകിമറിയുകയാണു. അത്ഭുതകരമായ ഈ സംഭവത്തിന്റെ കാരണത്തെ അങ്ങു് പറഞ്ഞരുളിയാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ധർമ്മപുത്രരുടെ ആ വാക്കുകൾ കേട്ടു് അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീനാരദർ സദസ്സിൽ സർവ്വരും കേൾക്കെ പറഞ്ഞു: ഹേ രാജൻ!, നിന്ദ, സ്തുതി, സൽകാരം, തിരസ്ക്കാരം തുടങ്ങിയവയുടെ അനുഭവങ്ങൾ അവിവേകത്താലാണുണ്ടാകുന്നതു. അവയുടെ അനുഭവത്തിനായിക്കൊണ്ടുതന്നെ പ്രകൃതിപുരുഷന്മാർക്കു് മായയാലുണ്ടാകുന്ന അജ്ഞാനത്താൽ ഈ ശരീരം നിർമ്മിതമായിരിക്കുന്നു.  ഹേ യുധിഷ്ഠിരാ!, ആ ശരീരത്തിലുള്ള അഭിമാനം കാരണം ഞാനെന്നും എന്റേതെന്നുമുള്ള ഭേദഭാവവും, അതുകാ‍രണമുണ്ടാകുന്ന പീഡയും ജീവികൾക്കു് അനുഭവിക്കേണ്ടിവരുന്നു. മാത്രമല്ല, മമതയാൽ പൊതിയപ്പെട്ട ഇങ്ങനെയുള്ള ശരീരം നഷ്ടമാകുമ്പോൾ, ജീവികൾ സ്വയം നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരു മമതാബോധം കേവലാത്മാവായ ഭഗവാനിൽ ഉണ്ടാകുന്നില്ല. സർവ്വതിനും ആത്മാവായി പ്രകൃതിക്കതീതനായി വർത്തിക്കുന്ന ഭഗവാനു് യാതൊരു ജീവികളിൽനിന്നും പീഡനം എങ്ങനെയുണ്ടാവാൻ?. അതുകൊണ്ടു്, വിദ്വേഷഭാവത്തിലായാലും, ഭക്തിയോഗം കൊണ്ടായാലും, ഭയമോ സ്നേഹമോ കൊണ്ടായാലും, അനുരാഗം വഴിയായാലും മനസ്സ് അവനിൽ ചേർത്തുവയ്ക്കുക. മാർഗ്ഗമേതായാലും കാര്യമില്ല. സത്യത്തിൽ വിദ്വേഷഭാവംകൊണ്ടുണ്ടാകുന്ന ഒരു തന്മയീഭാവം ഒരിക്കലും ഭക്തിയോഗത്താൽ സംഭവ്യമല്ലെന്നാണു എന്റെ അഭിപ്രായം. വേട്ടാളൻ എന്ന ഒരുതരം വണ്ടു് ചില പുഴുക്കളെ ഭിത്തികളിലെ സുഷിരങ്ങളിൽ അടച്ചുവയ്ക്കുന്നു. എന്നാൽ ഈ പുഴുക്കൾക്കു് ആ വണ്ടിനോടുള്ള അമർഷവും ഭയവും കാരണം നിരന്തരം ഈ പുഴുക്കൾ വണ്ടിനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുകയും, തത്ഫലമായി അവ വണ്ടുകളോടു് തുല്യമായ രൂപത്തെ പ്രാപിക്കുകയും ചെയ്യുന്നു. അതുപോലെ ഭഗവാൻ ശ്രീകൃഷ്ണനിൽ വിദ്വേഷത്താലുണ്ടായ അനുസ്യൂത അനുസ്മരണത്താൽ സർവ്വപാപങ്ങളുമകന്നു് അവർ അവനെത്തന്നെ പ്രാപിച്ചു. അതുപോലെതന്നെ, ഭക്തികൊണ്ടും, കാമം കൊണ്ടും, ഭയം കൊണ്ടും, സ്നേഹം കൊണ്ടും, അവനിൽ മനസ്സൂന്നി തങ്ങളുടെ പാപത്തെ നശിപ്പിച്ചു് വളരെ പേർ അവനിൽ സായൂജ്യമടഞ്ഞിട്ടുണ്ടു. ഹേ രാജാവേ!, ഗോപസ്ത്രീകൾ കാമം കൊണ്ടും, കംസൻ ഭയം കൊണ്ടും, ശിശുപാലൻ മുതലായ രാജാക്കന്മാർ ദ്വേഷം കൊണ്ടും, വൃഷ്ണികൾ സംബന്ധം കൊണ്ടും, നിങ്ങൾ സ്നേഹം കൊണ്ടും, ഞങ്ങളാകട്ടെ, ഭക്തികൊണ്ടും ഭഗവദ്സായൂജ്യമേറ്റവരാണു. എന്നാൽ, വേനൻ ഒരിക്കലും ഭയം കൊണ്ടോ, ദ്വേഷം കൊണ്ടോ, സൌഹൃദം കൊണ്ടോ, സ്നേഹം കൊണ്ടോ, ഭക്തികൊണ്ടോ അവനിൽ മനസ്സിനെ സമർപ്പിച്ചവനല്ല. ഹേ പാണ്ഡുപുത്രാ!, നിങ്ങളുടെ ചിറ്റമ്മയുടെ മക്കളായ ഈ ശിശുപാലനും ദന്ത്രവൿത്രനും മഹാവിഷ്ണുവിന്റെ പാർഷദന്മാരിൽ പ്രമുഖന്മാരായിരുന്നു. ബ്രാഹ്മണശാപത്താൽ അവർ സ്ഥാനഭ്രഷ്ടരായവരാണു.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ യുധിഷ്ഠിരൻ ചോദിച്ചു: ഹേ മുനേ! വിഷ്ണുപാർഷദന്മാരെ ആർക്കു് എങ്ങനെയാണു് ശപിക്കാൻ കഴിയുക?. ഏകാന്തികളായ അവർ ഭവസാഗരത്തിൽ വന്നുപെടുകയെന്നതു് തികച്ചും അവിശ്വസനീമത്രേ!. ഹേ ദേവർഷേ!, ദേഹേന്ദ്രിയാദികളില്ലാത്ത വൈകുണ്ഠവാസികൾക്കു് ദേഹസംബന്ധമായി ഉണ്ടായ ഈ ചരിത്രം വിസ്ത്രരിച്ചുപറയുവാൻ കരുണയുണ്ടാകണം.

നാരദർ പറഞ്ഞു: രാജാവേ! ഒരിക്കൽ, ബ്രഹ്മപുത്രന്മാരായ സനകാദികൾ ലോകപര്യടനത്തിനിടയിൽ യാദൃശ്ചികമായി വിഷ്ണുലോകത്തേയ്ക്കും ചെന്നെത്തി. അഞ്ചോ ആറോ വയസ്സുമാത്രം മതിക്കുന്നവരും ദിക്കുകളെ വസ്ത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നവരുമായ അവരെ, കുട്ടികളെന്നു് കരുതി ദ്വാരപാലകന്മാരായ ഇവർ തടഞ്ഞുനിർത്തുകയുണ്ടായി. പെട്ടെന്നു് പ്രകോപിതരായ സനകാദികൾ അവരെ ശപിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: ഹേ മൂഢാത്മാക്കളേ!, രജസ്തമോഗുണങ്ങൾക്കു് സ്പർശിക്കുവാൻ കഴിയാത്ത മധുവൈരിയുടെ പാദാന്തികത്തിലുള്ള നിവാസം നിങ്ങൾ അർഹിക്കുന്നില്ല. അതുകൊണ്ടു്, പോകുക!. വൈകാതെ, പാപികളായ അസുരന്മാരുടെയിടയിൽ പോയി ജനിക്കുക!. തുടർന്നു്, ഇപ്രകാരം ശപിക്കപ്പെട്ട ജയവിജന്മാരോടു് ആ ഋഷികൾ പറഞ്ഞു: മൂന്നു് ജന്മങ്ങൾകൊണ്ടു് നിങ്ങൾ സ്വസ്ഥാനം പ്രാപിക്കുന്നതാണു.

നാരദർ തുടർന്നു: ഹേ രാജാവേ!, വിഷ്ണുലോകത്തിൽനിന്നും പതിതരായ അവർ ദിതിയുടെ ഗർഭത്തിൽ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ആസുരയോനിൽ ജന്മം കൊണ്ടു് ദൈത്യദാനവാദികൾക്കെല്ലാം പ്രിയങ്കരരായി. പിന്നീടു് ഭഗവാൻ നരസിംഹരൂപം പൂണ്ടു് ഹിരണ്യകശിപുവിനേയും, ഭൂമീദേവിയെ ഉദ്ധരിക്കുന്നതിനായി സൂകരവേഷത്തിൽ അവതരിച്ചപ്പോൾ തത്കർമ്മത്തിൽനിന്നും തടയാൻ ശ്രമിച്ച ഹിരണ്യാക്ഷനേയും വധിച്ചു. പ്രഹ്ലാദനെന്ന സ്വന്തം പുത്രൻ വിഷ്ണുഭക്തനായതിനാൽ അവനെ കൊല്ലുവാനായി പലവിധ ഉപായങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിനു് അവന്റെ പ്രസ്തുതകർമ്മങ്ങളായിരുന്നു മരണകാരണമായി ഭവിച്ചതു.

ഭഗവദ്തേജസ്സിനാൽ സ്പർശിക്കപ്പെട്ടവനും, പ്രശാന്തനും, സമദർശിയും സർവ്വഭൂതാത്മനുമായ പ്രഹ്ലാദനെ യാതൊരുവിധത്തിലും ഹിരണ്യകശിപുവിനു് വധിക്കുവാൻ സാധിച്ചില്ല.

അതിനുശേഷം ഈ ദ്വാരപാലകന്മാർ വിശ്രവസ്സിന്റേയും കേശിനിയുടേയും പുത്രരൂപത്തിൽ രാവണൻ, കുംഭകർണ്ണൻ എന്നീ രാക്ഷസ്സന്മാരായി പിറന്നു് എല്ലാ ലോകവാസികളേയും ശല്യം ചെയ്തു. അപ്പോഴും ഭഗവാൻ, ശ്രീരാമചന്ദ്രനായി അവതരിച്ചു് ഇവരെ പാപത്തിൽനിന്നും വിമുക്തരാക്കി. ശ്രിരാമദേവനെക്കുറിച്ചു് അങ്ങു് മാർക്കണ്ഡേയമുനിയിൽനിന്നും കേൾക്കുന്നതാണു. രാജാവേ, ഇപ്പോൾ അവർ വീണ്ടും മൂന്നാമതായി അങ്ങയുടെ ചിറ്റമ്മയുടെ പുത്രരായി ക്ഷത്രിയകുലത്തിൽ ജനിച്ചു് ഭഗവാൻ ശ്രീകൃഷ്ണന്റെ ചക്രായുധത്താൽ ഹനിക്കപ്പെട്ടു് എന്നെന്നേയ്ക്കുമായി ശാപവിമുക്തരായിരിക്കുന്നു. സുദൃഢമായ വിദ്വേഷഭാവത്താൽ ഹൃദയം ഭഗവാനിൽ രമിച്ച അവരാകട്ടെ, വീണ്ടും അവിടുത്തെ പാർഷദസ്ഥാനമലങ്കരിക്കുവാനായി വിഷ്ണുസന്നിധിയിലേക്കുതന്നെ ഗമിക്കപ്പെട്ടിരിക്കുന്നു.

യുധിഷ്ഠൻ പറഞ്ഞു: ഹേ ഋഷേ!, എന്തുകൊണ്ടായിരുന്നു, ഹിരണ്യകശിപുവിനും തന്റെ വത്സലനായ പുത്രനുമിടയിൽ ഈവിധം കടുത്ത വൈരാഗ്യമുണ്ടായതു?. എങ്ങനെയായിരുന്നു, പ്രഹ്ലാദനിൽ നാരായണനോടുള്ള ഭക്തി ഇത്രയും ദൃഢമായതു?. ആയതുകൂടി അങ്ങു് ഈയുള്ളവനു് പറഞ്ഞുതരിക.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.




Previous    Next





Sanat balakas curses JayaVijaya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ