2019, മാർച്ച് 30, ശനിയാഴ്‌ച

5.06 ഋഷഭചരിതം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 6
(ഋഷഭചരിതം)


ബന്ധപ്പെട്ട ചിത്രംപരീക്ഷിത്ത് രാജൻ ശ്രീശുകബ്രഹ്മമഹർഷിയോട് ചോദിച്ചു: ഹേ മഹർഷേ!, ഭക്തിയോഗം കൊണ്ട് ശുദ്ധമായ ഹൃദയത്തിൽ ജ്ഞാനം താനേ ഉദിക്കുന്നു. മാത്രമല്ല, ഭക്തിയിലൂടെ കർമ്മത്തിലുള്ള ആസക്തിയും ക്രമേണ ജീവനിൽ ഇല്ലാതാകുന്നു. അങ്ങനെയുള്ള ഭക്തന്മാരിൽ അത്ഭുതസിദ്ധികൾ താനേ കൈവരുന്നതായും, ആ സിദ്ധികളെ പ്രയോഗിക്കുന്നതിലൂടെ അവർക്ക് യാതൊരു ദോഷവും സംഭവിക്കുന്നില്ലെന്നും അടിയൻ കേട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, ഋഷഭദേവൻ തന്റെ മായാസിദ്ധികളെ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതു?

ശ്രീശുകൻ മറുപടി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ചോദിച്ചത് വളരെ ഉചിതമായ ചോദ്യമാണു. അതിനുത്തരം കേട്ടുകൊള്ളുക. മൃഗത്തെ വേട്ടയാടി അതിനെ തന്റെ അധീനതയിലാക്കിയ ഒരു വേട്ടക്കാരൻ, ബുദ്ധിയുള്ളവനാണെങ്കിൽ, ആ മൃഗത്തെ വിശ്വസിച്ചുകൊണ്ട് അതിനെ സ്വതന്ത്രമായി വിടുകയില്ല. കാരണം, തരം കിട്ടിയാൽ ആ മൃഗം ഓടി രക്ഷപ്പെടുമെന്ന് വേട്ടക്കാരന് നന്നായി അറിയാം. അതുപോലെ, ഒരു സാധകൻ ഒരിക്കലും തന്റെ മനസ്സിനെ വിശ്വസിക്കുകയില്ല. മാത്രമല്ല, അദ്ദേഹം എപ്പോഴും അതിനെ തന്റെ ചൊൽപ്പടിക്ക് നിർത്തിക്കൊണ്ടേയിരിക്കും. ഹേ രാജാവേ!, മനസ്സെന്ന വസ്തു സദാ ചഞ്ചലിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ആരും അതിനോട് സഖ്യം ചേർന്ന് അതിന്റെ പ്രലോഭനങ്ങളിൽ വീഴാൻ പാടില്ല. കാരണം, ഏത് നിമിഷവും അത് നമ്മളെ ചതിക്കുവാനായി തക്കം പാർത്തിരിക്കുകയാണു. മഹത്തുക്കൾ പോലും അതിന്റെ പിടിയിൽ വീണിട്ടുള്ളവരാണെന്നറിയുക. പുംശ്ചലിയായ ഒരു സ്ത്രീയെ അവളുടെ ചാരൻ നിഷ്പ്രയാസം തന്റെ പാട്ടിലാക്കുന്നതുപോലെയാണ് മനസ്സ് ജീവനെ തന്റെ അടിമയാക്കുന്നതു.

സാധകൻ തന്റെ മനസ്സിനെ അണുവിട നേരത്തേക്കുപോലും സ്വതന്ത്രമായി വിട്ടയച്ചാൽ അത് തീർച്ചയായും അയാളെ കാമം, ക്രോധം, ലോഭം, മോഹം മുതലായ ശത്രുക്കൾക്ക് അടിപ്പെടുത്തുകയും, അതുവഴി പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. കാമക്രോധാദി സകല കളങ്കങ്ങൾക്കും മൂലകാരണം മനസ്സാണു. അത് ജീവനെ സംസാരത്തിൽ കർമ്മാസക്തനാക്കി മാറ്റുന്നു. അങ്ങനെയിരിക്കെ, അറിവുള്ള ആരാണ് മനസ്സിനെ വിശ്വസ്സിക്കുക?

സർവ്വോത്തമനായ ഒരു ഭരണാധികാരിയായിരുന്നു ഋഷഭദേവൻ. എന്നാൽ ഒരവധൂതന്റെ വേഷഭൂഷാദികളിലൂടെ അദ്ദേഹം മൂഢനായ വെറുമൊരു സാധാരണ മനുഷ്യനെപ്പോലെ കാണപ്പെട്ടു. അതുകൊണ്ടുതന്നെ ആർക്കും അദ്ദേഹത്തിന്റെ മഹിമകളെ അളക്കാൻ സാധിച്ചിരുന്നില്ല. ശരീരത്തിന്റെ നിസ്സാരയെ തിരിച്ചറിഞ്ഞ് അതിനെ എങ്ങനെ ഉപേക്ഷിക്കണമെന്ന് വരുംതലമുറകളിലെ യോഗികൾക്ക് കാട്ടിക്കൊടുക്കുവാനായിരുന്നു അദ്ദേഹം നാടകീയമായ ജീവിതശൈലിയെ സ്വീകരിച്ചതു. എങ്കിലും ഉള്ളിൽ തന്റെ സ്വരൂപത്തെക്കുറിച്ച് അദ്ദേഹം സദാ ബോധവാനായിരുന്നു. എന്നാൽ തന്റെ മഹികളെ ലോകത്തിനുമുന്നിൽ മറച്ചുവച്ചുകൊണ്ട് അദ്ദേഹം വെറുമൊരു ലൌകികനെപ്പോലെ ജീവിച്ചു. അദ്ദേഹത്തിന്റെ രീതിയെ അവലംബിക്കുന്നവർ സ്തൂലശരീരത്തിലിരിക്കുമ്പോൾതന്നെ തങ്ങളുടെ സൂക്ഷ്മശരീരത്തെ ഇല്ലാതാക്കുന്നു. അതിലൂടെ ജനിമരണങ്ങളില്ലാത്ത നിത്യമുക്തമായ അവസ്ഥയെ പ്രാപിക്കുമെന്നുള്ളതിൽ യാതൊന്നും സംശയിക്കുവാനില്ല.

ഹേ പരീക്ഷിത്തേ!, ഋഷഭദേവന്റെ ശരീരം സത്ചിതാനന്ദമയമായിരുന്നുവെങ്കിലും യോഗമായയാൽ ലോകത്തിനുമുന്നിൽ അത് ഒരു ഭൌതികശരീരമായിക്കാണപ്പെട്ടു. എന്നാൽ, ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിച്ചിരുന്ന അദ്ദേഹം, തന്നെയും തന്റെ ശരീരത്തേയും വേറിട്ടറിഞ്ഞിരുന്നു. ആ അറിവോടെയായിരുന്നു അദ്ദേഹം ഈ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചതു.

ഹേ രാജൻ!, ഋഷഭദേവൻ, അങ്ങനെ, കർണ്ണാടകത്തിലുള്ള കൊങ്ക, വെങ്ക, കുടക് മുതലായ ദേശങ്ങളിലൂടെ ഏകാകിയായി നടന്നു. കുടകാചലത്തിലെത്തി അദ്ദേഹം അവിടെയുണ്ടായിരുന്ന ഒരു കാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. വായിൽ കല്ലിൻ‌കഷണങ്ങൾ നിറച്ച്, നഗ്നനായി, അഴിഞ്ഞുലഞ്ഞ കേശത്തോടുകൂടി ഒരു ഭ്രാന്തനെപ്പോലെ ആ കാട്ടിൽ എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പെട്ടന്നാണ് അവിടെ ഒരു കാട്ടുതീ ആളിപടർന്നതു. മുളകളുടെ ഉരസ്സലിലൂടെയുണ്ടായ ആ കാട്ടുതീ കാറ്റിൽ അങ്ങോളമിങ്ങോളം പടർന്നുപിടിച്ചു. ആ അഗ്നിയിൽ കാടിനൊപ്പം ഋഷഭദേവന്റെ ശരീരവും വെന്ത് വെണ്ണീറായി.

ഹേ രാജൻ!, കൊങ്ക, വെങ്ക, കുടക് , എന്നീ ദേശങ്ങളുടെ അന്നത്തെ രാജാവായിരുന്ന അർഹത് എന്ന ചക്രവർത്തി ഋഷഭദേവനെക്കുറിച്ചറിയുകയും, അദ്ദേഹത്തിന്റെ ചെയ്തികളെ കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട്, അർഹത് നാമധേയത്തിൽ ഒരു പുതിയ മതം രൂപീകരിക്കുകയും ചെയ്തു. വേദങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള നിരീശ്വരവാദച്ചുവയുള്ള ആ മതം പിന്നീട് പലരും പിന്തുടരുകയുമുണ്ടായി.

അജ്ഞാനികൾ വർണ്ണാശ്രമധർമ്മങ്ങളും അവയുടെ ആചാരങ്ങളും അവഗണിക്കുന്നു. അവർ സ്നാനാദിശൌചങ്ങളെ ഉപേക്ഷിച്ച്, ഭഗവാനെ മറന്ന്, മറ്റുള്ള മാർഗ്ഗങ്ങളെ അവലംബിക്കുന്നു. കലിയുഗത്തിൽ അവർ ധർമ്മത്തെ ഉപേക്ഷിച്ച്, ആഢംബരകാമികളായിമാറുന്നു. അതുവഴി, വേദങ്ങളേയും ബ്രാഹ്മബന്ധുക്കളേയും ബ്രഹ്മത്തേയുംതന്നെ നിന്ദിക്കുന്നവരായി അവർ ഭവിക്കുന്നു. അവർ വേദങ്ങൾക്ക് വിരുദ്ധമായി പുതിയ പുതിയ മതങ്ങൾ സൃഷ്ടിക്കുന്നു. സത്യത്തെ മറന്ന്, സ്വനിരൂപണങ്ങളിൽ മുഴുകി അവർ നരകങ്ങളിലേക്ക് പതിക്കുന്നു. കലിയുഗത്തിൽ മനുഷ്യൻ രജോഗുണത്താലും തമോഗുണത്താലും ഭ്രമിക്കപെട്ടവനാണു. ഭഗവാൻ ഋഷഭദേവൻ മനുഷ്യനെ മായയുടെ പിടിയിൽനിന്നും രക്ഷപ്പെടുത്തുവാനായവതരിച്ചവനായിരുന്നു. ഹേ രാജൻ!, പണ്ഡിതന്മാർ ഋഷഭദേവന്റെ മഹിമകളെ ഇങ്ങനെ പുകഴ്ത്തുന്നു. അഹോ ഭാഗ്യം! ഏഴ് സമുദ്രങ്ങളും അനേകം ദ്വീപുകളും സമതലങ്ങളുമുള്ള ഈ ഭൂമണ്ഡലത്തിലെ ഭാരതവർഷം എന്നറിയപ്പെടുന്ന ഈ ദേശം എത്രകണ്ട് ധന്യമാണു!. അതിലെ ജനങ്ങൾ തന്റെ ദൈവവും ഗുരുവുമായ ഋഷഭദേവന്റെ കഥകൾ പാടിപുകഴ്ത്തുന്നു. പ്രിയവ്രതമഹാരാജാവിന്റെ പരമ്പരയെക്കുറിച്ച് എങ്ങനെ വർണ്ണിക്കാനാകും! ആ പരമ്പരയിലിതാ ഭഗവാൻ ഹരിതന്നെ അവതരിച്ച്, ജനങ്ങളെ വർണ്ണാശ്രമധർമ്മങ്ങൾ പഠിപ്പിച്ചിരിക്കുന്നു. ഏത് മഹായോഗിക്കാണ് മനസ്സുകൊണ്ടുപോലും ആ പരമഗുരുവിനെപ്പോലെയാകാൻ കഴിയുക? മറ്റുള്ള യോഗികൾ നേടുവാൻ കൊതിക്കുന്ന മായബലങ്ങളെ തൃണവത്ക്കരിച്ചവനാണദ്ദേഹം.

രാജൻ!, വേദസ്വരൂപനായ ഋഷഭദേവൻ നരദേവതിര്യക്കുകൾക്കും നാഥനായിരുന്നു. സർവ്വഭൂതങ്ങളുടേയും സകലപാപങ്ങളും തീർക്കുന്ന ഋഷഭദേവന്റെ ആ പുണ്യചരിതത്തെ ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞു. അത് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ആരാണോ, ഒരു ഗുരുവിൽ ആശ്രിതനായി ഈ ചരിതത്തെ കേൾക്കുകയോ പഠിക്കുകയോ ചെയ്യുന്നത്, അവനിൽ ഭഗവദ്പാദങ്ങളോടുള്ള ഭക്തിയുദിക്കുന്നു. താപത്രയങ്ങളിൽനിന്ന് രക്ഷ പ്രാപിക്കുവാൻ ഭഗവദ്ഭക്തി ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതിൽ നിമഗ്നരായവർ സദാ ആത്മാനന്ദമനുഭവിക്കുന്നു. മോക്ഷം അവർക്ക് ചുറ്റും സദാ വലം വയ്ക്കുന്നു. എന്നാൽ, ഭക്തന്മാരാകട്ടെ, മോക്ഷംപോലും അവർ സ്വീകരിക്കുന്നില്ല. കാരണം, ഭഗവദ്ഭക്തിയിൽ പൂർണ്ണമായും മുഴുകിയവർക്ക് പിന്നീട് മോക്ഷമുൾപ്പെടെ യാതൊന്നുംതന്നെ ഇഹത്തിലോ പരത്തിലോ സാധിക്കുവാനില്ല.  

ഹേ മഹാരാജൻ!, മുകുന്ദൻ യഥാർത്ഥത്തിൽ പാണ്ഡവന്മാരുടേയും യാദവന്മാരുടേയും പരിപാലകനായിരുന്നു. അവൻ അങ്ങയുടെ ഗുരുവും ദൈവവും സുഹൃത്തും കർമ്മാധീശനുമായിരുന്നു. എന്തിനുപറയാൻ! നിങ്ങൾക്കുവേണ്ടി അവൻ ദൂതന്റേയും ദാസന്റേയും വേഷങ്ങൾപോലും കെട്ടിയിരുന്നു. തന്നെ പ്രസാദിപ്പിക്കുന്നവർക്ക് അവൻ വളരെ എളുപ്പത്തിൽ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. എന്നാൽ, അവന്റെ ഭക്തിക്ക് പാത്രമാകുക എന്നത് അത്യന്തം പ്രയാസകരമായ ഉദ്യമമാണെന്നറിയുക.

ഋഷഭദേവൻ തന്റെ സ്വരൂപത്തെക്കുറിച്ച് പൂർണ്ണമായും ബോധവാനായിരുന്നു. ആയതിനാൽത്തന്നെ അദ്ദേഹം വിഷയങ്ങളെ അധികരിച്ചവനായിരുന്നു. സദാ ആത്മാനന്ദിയായ അദ്ദേഹം മോക്ഷം പോലും ആഗ്രഹിച്ചിരുന്നില്ല. ദേഹാത്മബോധത്തിൽ കഴിയുന്നവർ ഒരിക്കലും തങ്ങളുടെ ജന്മോദ്ദേശത്തെക്കുറിച്ച് അറിയുന്നില്ല. കാരുണ്യവാനായ ഋഷഭദേവൻ മനുഷ്യന് തന്റെ സ്വരൂപത്തെ കാട്ടിക്കൊടുക്കുകയും, മഹത്തായ മനുഷ്യജന്മത്തിന്റെ ലക്ഷ്യത്തെ പറഞ്ഞറിയിക്കുകയും ചെയ്തു. അങ്ങനെയുള്ള ആ പരമപുരുഷനുമുന്നിൽ അടിയന്റെ ആത്മപ്രണാമം!.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ആറാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








Story of Lord Rshabhadeva

2019, മാർച്ച് 20, ബുധനാഴ്‌ച

5.05 ഋഷഭോപദേശം


ഓം 

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 5            
(ഋഷഭോപദേശം)


rishabhadeva എന്നതിനുള്ള ചിത്രംശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ലോകപര്യടനത്തിനിടയിൽ ബ്രഹ്മാവർത്തത്തിൽവച്ച് ഋഷഭദേവൻ തന്റെ പുത്രന്മാരെ ഇങ്ങനെ ഉപദേശിച്ചു: കുമാരന്മാരേ!, കോടാനുകോടി ജീവജാലങ്ങളുള്ളതിൽവച്ച് മനുഷ്യജന്മം ഭഗവാൻ ഹരിയുടെ കാരുണ്യത്താലും മുജ്ജന്മസുകൃതത്താലും കിട്ടുന്നതാണു. കൃമിജന്മങ്ങളെപ്പോലെ കേവലം വിഷയാനുഭവത്തിനായി മാത്രം ഈ ശരീരത്തെ നാം ഉപയോഗിക്കാൻ പാടില്ല. മറിച്ച്, ഇതിലൂടെ ജീവനെ ഭഗവദഭിമുഖമാക്കിത്തീർക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടതു. വിഷയഭോഗങ്ങളിലൂടെ കിട്ടുന്ന അല്പസുഖങ്ങൾക്ക് പകരം അനന്തമായ ആത്മാനന്ദം മനുഷ്യന് ഈ ശരീരത്തിലൂടെ ലഭ്യമാകുന്നു. ഈ ശരീരത്തിലിരുന്നുകൊണ്ട് ഭക്തിസാധനയിലൂടെ ഒരുവന് വൈകുണ്ഠപ്രാപ്തിയുണ്ടാകുന്നു.

സത്തുക്കളുടെ സംഗംകൊണ്ട് മാത്രമേ ജീവന് മുക്തി സിദ്ധിക്കുകയുള്ളൂ. അതുകൊണ്ട് ഭഗവദ്പ്രാപ്തി ആഗ്രഹിക്കുന്നവർ എപ്പോഴും അവരോട് സംഗം ചേരുക. അല്ലാത്തപക്ഷം, മായയുടെ പിടിയിലകപ്പെട്ട് സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ട് ഒടുവിൽ നരകത്തിൽതന്നെ പതിക്കാനിടയാകുന്നു. സത്തുക്കൾ സകലഭൂതങ്ങളേയും സമമായി ദർശിക്കുന്നവരാണു. അവർ സദാ ശാന്തസ്വഭാവികളായി ഭഗവദ്സേവയിൽ മുഴുകിക്കഴിയുന്നു. അവർ ഒരിക്കലും കോപിക്കുന്നില്ല. അവർ സദാ ലോകനന്മയ്ക്കായി വർത്തിക്കുന്നു. അങ്ങനെയുള്ളവരെ മഹാത്മാക്കളെന്നു വിളിക്കുന്നു.  ഭഗവദ്പ്രേമികൾ ഭഗവദിച്ഛയ്ക്ക് വിരുദ്ധമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. അവർ ഒരിക്കലും തങ്ങളുടെ ശരീരത്തിൽ ഭ്രമിക്കുകയോ, ഗൃഹസ്ഥാശ്രമികളായിരുന്നാൽതന്നെ കുടുംബത്തിൽ അത്യാസക്തരായി തന്റെ സ്വരൂപത്തെ മറക്കുകയോ ചെയ്യുന്നില്ല. എന്നാൽ, തങ്ങളുടെ ധർമ്മങ്ങളെ അണുവിടപോലും അവർ ഉപേക്ഷിക്കുന്നുമില്ല. ധനാർത്ഥികളെപ്പോലെ ധനസമ്പാദനത്തിനായി തങ്ങളുടെ ജന്മം വ്യർത്ഥമാക്കാതെ യദൃശ്ചയാ ലഭ്യമാകുന്ന ധനത്തിലും അന്നത്തിലും അവർ സംതൃപ്തരാകുന്നു.

വിഷയാനുഭവം മാത്രം ജീവിതലക്ഷ്യമായിക്കാണുന്നവർ അവയുടെ അനുഭവത്തിനായിക്കൊണ്ട് പുണ്യവും പാപവുമായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു. അവർ ഒരിക്കലുമറിയുന്നില്ലാ, തന്റെ മുജ്ജന്മകർമ്മങ്ങളുടെ ഫലമായാണ് സർവ്വദുഃഖങ്ങളുടേയും ഇരിപ്പിടമായ ഈ ശരീരം ലഭിച്ചിരിക്കുന്നതെന്നു. തങ്ങളുടെ കഴിഞ്ഞ ജന്മങ്ങളിലെ ആഗ്രഹപൂർത്തിക്കുവേണ്ടിമാത്രമാണ് ഈ ശരീരത്തിൽ വീണ്ടും പിറന്നിരിക്കുന്നതു. അതുകൊണ്ട് മഹത്തുക്കൾ ഒരിക്കലും പ്രസ്തുത ശരീരത്തെ ഇന്ദ്രിയസംതൃപ്തിക്കായി ഉപയോഗിക്കാൻ പാടില്ല. കാരണം, അത് സംസാരത്തിൽനിന്ന് മുക്തമാക്കാതെ ജീവനെ ജനിമരണങ്ങളിൽ കറക്കിക്കൊണ്ടേയിരിക്കുന്നു. ഒരുവൻ തന്റെ സ്വരൂപത്തെ മനസ്സിലാക്കാത്തിടത്തോളം, അജ്ഞാനത്തിലൂടെ ദുഃഖങ്ങൾക്ക് വിധേയനാകുന്നു. പുണ്യമായലും പാപമായാലും കർമ്മങ്ങൾ ജീവനെ സംസാരത്തിൽ തളയ്ക്കുകതന്നെ ചെയ്യും. കർമ്മാസക്തനായ മനുഷ്യന്റെ മനസ്സിനെ കർമ്മാത്മകം എന്ന് വിശേഷിപ്പിക്കുന്നു. മനസ്സിൽനിന്നും മാലിന്യങ്ങളകലാതെ ബോധം ശുദ്ധമാകുന്നില്ല. അതുപോലെ, കർമ്മിയായിരിക്കുന്നിടത്തോളം, ജീവൻ ഒന്നിനെവിട്ട് മറ്റൊന്നായി ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടേയിരിക്കും. അജ്ഞാനത്താൽ മൂടപ്പെട്ടിരിക്കുന്ന സമയംവരെ, അവൻ തന്നെയോ അഥവാ പരമാത്മാവിനേയോ അറിയുന്നില്ല. മാത്രമല്ല, സദാ കർമ്മത്തിൽ അങ്ങേയറ്റം ആസക്തിയോടെ ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അവർ വാസുദേവനിൽ ഭക്തിയുണ്ടാകാതെ ജനിമരണങ്ങളാകുന്ന ഈ സംസാരത്തിൽതന്നെ വന്നും പോയുമിരിക്കുന്നു. ഈ പരമസത്യത്തെ മനസ്സിലാക്കാത്ത കാലത്തോളം, പണ്ഡിതനാണെങ്കിൽകൂടി മനുഷ്യജന്മം വ്യർത്ഥമാണു.

ജന്മത്തിന്റെ ഉദ്ദേശത്തെ ഗ്രഹിക്കാതെ, ഗൃഹമാകുന്ന അന്ധകൂപത്തിൽപെട്ട് ജീവിക്കുന്നവരെ ദുഃഖം ഒരിക്കലും കൈവെടിയുന്നില്ല. അങ്ങനെയുള്ള ജീവിതം മൃഗതുല്യം തന്നെ. സ്തീപുരുഷഭാവങ്ങൾക്കിടയിലുള്ള ആകർഷണത്തിൽനിന്നുമാണ് ജീവിതത്തിൽ ഭൌതികതയുണ്ടാകുന്നതു. പഞ്ചഭൂതാത്മകമായ ശരീരത്തിലൂടെയുണ്ടാകുന്ന ഈ ആകർഷണം ജീവനെ ശരീരം, ഗൃഹം, ഭാര്യ, മക്കൾ, ബന്ധുക്കൾ, ധനം മുതലായവയുമായി ബന്ധിക്കുന്നു. അങ്ങനെ മായയിൽ ഭ്രമിച്ചുകൊണ്ട്, ജീവൻ, ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽ കാലങ്ങൾ കഴിച്ചുകൂട്ടുന്നു. ജന്മജന്മാന്തരങ്ങളായി ജീവനെ കെട്ടിവരിഞ്ഞുവച്ചിരിക്കുന്ന ഈ ബന്ധം അഴിഞ്ഞുവീണാൽ ജീവന് മേൽപ്പറഞ്ഞവകളുമായിട്ടുള്ള ബന്ധനം ഇല്ലാതാകുന്നു. അതിലൂടെ അവൻ ഞാനെന്നും എന്റേതെന്നുമുള്ള ഭ്രമം തീർന്ന് അദ്ധ്യത്മതലത്തിലെത്തപ്പെടുന്നു. മക്കളേ!, നിങ്ങൾ ഉത്തമനായ ഒരു ഗുരുവിനെ സ്വീകരിക്കുക. അവൻ നിങ്ങൾക്ക് ഭഗവാനിൽ ഭക്തിയുണ്ടാകുവാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുതരും. സുഖദുഃഖങ്ങളെ വന്നും പോയുമിരിക്കുന്ന ഋതുക്കളെപ്പോലെ കണ്ട് അവയിൽനിന്നുമുണ്ടാകുന്ന ദ്വന്ദങ്ങൾക്ക് അതീതരാകുക. സത്യത്തെ അന്വേഷിച്ചറിയുക. തപസ്സും ബ്രഹ്മചര്യവും കൊണ്ട് ഹരിയിൽ ഭക്തി നേടുക. വിഷയങ്ങളെ ത്യജിച്ച് അവനിൽ ആശ്രയം കൊള്ളുക. സത്തുക്കളുടെ സംഗത്തിൽ ചേർന്ന് ഭഗവദ്മഹികളെ ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യുക. വൈരം, കോപം മുതലായവയെ ത്യജിക്കുക. ശരീരമാണ് താനെന്നുള്ള അജ്ഞാനത്തെ കളയുവാനായി വേദാധ്യയനം ചെയ്യുക. വിജനതയിൽ കഴിഞ്ഞുകൊണ്ട് മനസിനേയും ഇന്ദ്രിയങ്ങളെയും പ്രാണനേയും സംയമിപ്പിക്കുക. സ്വധർമ്മത്തെ അനുഷ്ഠിക്കുക. ഭഗവദ്ചരണാശ്രിതരായിക്കൊണ്ട് ഉത്തമരായ ഗുരുക്കന്മാരിൽനിന്നും ജ്ഞാനം നേടുക. അങ്ങനെ ഭക്തിയിലൂടെ ജ്ഞാനവൈരാഗ്യാദികളുണ്ടാകുകയും വ്യക്തിത്വാഹങ്കാരത്തിന്റെ പിടിയിൽനിന്നും നിങ്ങൾ മുക്തരാകുകയും ചെയ്യും. ഞാൻ ഉപദേശിച്ചുതന്ന ഈ യോഗമാർഗ്ഗത്തിലൂടെ, അജ്ഞാനജമായ സകാമകർമ്മാസക്തിയിൽനിന്നും നിങ്ങൾ മുക്തരാകുകയും, അതുവഴി മനസ്സിൽനിന്നും വിഷയവാസന ഒടുങ്ങുകയും ചെയ്യുന്നു. ക്രമേണ ബ്രഹ്മജിജ്ഞാസയാകുന്ന ഈ യോഗസാധനയിൽനിന്നുതന്നെ നിങ്ങൾ നിവൃത്തിനേടുന്നതാണു.

മുമുക്ഷു എപ്പോഴും ഭഗവാനിൽ ആശ്രിതനായിക്കൊണ്ട് ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കുവാനായി യത്നിക്കണം. കൂടാതെ, അജ്ഞാനികളായ ജനതയെ, പുണ്യവും പാപവുമായി അവർ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽനിന്നും പിന്തിരിപ്പിച്ച് ഭഗവദഭിമുഖമാക്കിത്തീർക്കുകയും വേണം. ഒരുവൻ തന്റെ മകനെയോ ശിഷ്യനെയോ കർമ്മസഞ്ചയത്തിലേക്ക് തള്ളിവിടുക എന്നത്, ഒരാൾ ഒരന്ധനെ ഇരുണ്ട അഗാധഗർത്തത്തിലേക്ക് തള്ളിയിടുന്നതുപോലെയാണു. അജ്ഞാനിയായ ഒരുവൻ തന്റെ ജന്മോദ്ദേശത്തെക്കുറിച്ചുപോലും ബോധവാനായിരിക്കുകയില്ല. അവൻ സദാ വിഷയഭോഗങ്ങൾക്കുപിറകേയായിരിക്കും. അങ്ങനെയുള്ളവർ താൻപോലുമറിയാതെ, തന്നെപ്പോലെയുള്ള ഒരു ജനസമൂഹത്തെ സൃഷ്ടിക്കുകയും അവരോടൊപ്പം അല്പമായ വിഷയസുഖങ്ങളിൽ മുങ്ങി ശേഷം, ജീവിതത്തിൽ ദുരിതങ്ങളനുഭവിക്കുകയും ചെയ്യുന്നു. വിഷയാസക്തനെ സത്തുക്കൾ അതിൽനിന്നും പിന്തിരിപ്പിക്കേണ്ടതുണ്ടു. വഴി തെറ്റി നടക്കുന്ന അന്ധനെ കണ്ണുള്ളവർ അവന്റെ ലക്ഷ്യസ്ഥലത്തിൽ കൊണ്ടെത്തിക്കണം. ഗുരുവായാലും പിതാവായാലും ഭർത്താവായാലും അമ്മയായാലും ദൈവമായാലും, ആശ്രിതരെ ജനനമരണസംസാരത്തിൽനിന്നും രക്ഷിക്കാൻ കഴിയാത്തവരിൽ ആശ്രയം കൊള്ളുന്നതിൽ എന്ത് ലാഭമാണുള്ളതു?

എന്റെയീ ശരീരം, ഒരു സാധാരണ മനുഷ്യശരീരമല്ലെന്നറിയുക. ഈ ശരീരം ഒരിക്കലും പ്രകൃതിയുടെ ഗുണങ്ങൾക്കോ വികാരങ്ങൾക്കോ അധീനമല്ല. ഞാൻ എന്റെ സ്വേഛയാൽ മാത്രമാണ് വിവിധ ശരീരങ്ങൾ സ്വീകരിച്ച് ഈ ഭൂമിയിൽ പലേ അവതാരങ്ങളെടുക്കുന്നതു. ഞാൻ എപ്പോഴും എന്റെ ഭക്തന്മാരുടെ ക്ഷേമത്തിനായ്ക്കൊണ്ട് മാത്രം ചിന്തിക്കുന്നവനാണു. എന്റെ ഹൃദയത്തിൽ എപ്പോഴും അവരോടുള്ള വാത്സല്യം മാത്രമാണുള്ളതു. അധർമ്മം ഒരിക്കലും എന്നിൽനിന്നും സംഭവിക്കുന്നില്ല. ഇത്യാദി മഹിമകളുള്ള എന്നെ ലോകം ഋഷഭദേവനെന്ന് കീർത്തിക്കുന്നു. കുഞ്ഞുങ്ങളേ!, നിങ്ങളെല്ലാവരും എന്റെ ഹൃദയത്തിൽനിന്ന് ജനിച്ചവരാണു. അതുകൊണ്ടുതന്നെ നിങ്ങളാരുംതന്നെ അജ്ഞാനികളായി ജീവിക്കുവാൻ പാടില്ല. നിങ്ങളുടെ ജ്യേഷ്ഠനായ ഭരതനെ ഗുരുവായിക്കാണുക. അവനെ സേവിക്കുന്നത് എന്നെ സേവിക്കുന്നതുപോലെയാണു. അവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

ചരാചരങ്ങളിൽ ചരങ്ങൾ ശ്രേഷ്ഠരാകുന്നു. നിർജ്ജീവഭൂതങ്ങളെ അപേക്ഷിച്ച് വൃക്ഷലതാദികളടങ്ങുന്ന ജീവഭൂതങ്ങൾ ശ്രേഷ്ഠമാണു. അവയെക്കാൾ ശ്രേഷ്ഠമാണ് ഉരഗങ്ങൾ. ഉരഗങ്ങൾക്കുമേൽ മൃഗങ്ങളും, മൃഗങ്ങൾക്കുമേൽ മനുഷ്യരും ശ്രേഷ്ഠരാകുന്നു. മനുഷ്യർക്കുമേൽ ശരീരമില്ലാത്ത ഭൂതപ്രേതപിശാചുക്കൾ ശ്രേഷ്ഠരാകുന്നു. എന്നാൽ അവർക്കുമേലെയാണ് ഗന്ധർവ്വന്മാരുള്ളതു. ഗന്ധവർന്മാർക്കുമേലെ സിദ്ധന്മാരും, അവർക്കുമേലെ കിന്നരന്മാരും, കിന്നരന്മാർക്കുമേൽ അസുരന്മാരും ശ്രേഷ്ഠരത്രേ. അസുരമാർക്കുമേൽ ശ്രേഷ്ഠരായത് ദേവഗണങ്ങളാണു. ദേവന്മാരിൽ ഇന്ദ്രൻ ശ്രേഷ്ഠനാണു. ഇന്ദ്രനുമേൽ ശ്രേഷ്ഠന്മാരായത് ബ്രഹ്മാവിന്റെ ആദ്യപുത്രന്മാരായ ദക്ഷാദികളാണു. എന്നാൽ ബ്രഹ്മപുത്രന്മാരിൽ ശ്രേഷ്ഠൻ രുദ്രനാണു. രുദ്രന്റെ പിതാവായതിനാൽ അദ്ദേഹത്തിനേക്കാൾ ശ്രേഷ്ഠതയുള്ള ബ്രഹ്മാവിനുതന്നെ. പക്ഷേ, ബ്രഹ്മാവെന്നത് എന്റെ ആദ്യസൃഷ്ടിമാത്രമാകുന്നു. അതുകൊണ്ട്, ബ്രഹ്മാവിനുമേൽ ശ്രേഷ്ഠനായത് ഞാനാണെന്നറിയുക. എന്നാൽ ഞാനാകട്ടെ, എന്റെ ഭക്തന്മാരോട് ചായ്വുള്ളനാണു. അതിനാൽ എന്റെ ഭക്തന്മാരണീപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠരായുള്ളതു.

ഹേ കുമാരന്മാരേ!,  എന്നെ സംബന്ധിച്ചിടത്തോളം, ഭക്തോത്തമന്മർക്ക് തുല്യമായോ, അഥവാ അവരേക്കാൾ ശ്രേഷ്ഠരായോ ലോകത്തിൽ ആരുംതന്നെയില്ല. ജനങ്ങൾ എന്റെ പ്രീതിക്കായി അവരിലൂടെ എന്നെ യജിക്കുന്നു. എന്റെ ഭക്തന്മാരിലൂടെ അർപ്പിക്കപ്പെടുന്ന എന്തിലും ഞാൻ അത്യന്തം തൃപ്തനാകുന്നു. യാഗാഗ്നിയിൽ ഹോമിക്കപ്പെട്ട ഹുതത്തേക്കാൾ എനിക്ക് പ്രിയം എന്റെ ഭക്തന്മാരാൽ അർപ്പിക്കപ്പെടുന്ന പൂക്കളും ഇലകളുമാണു. വേദങ്ങൾ എന്റെ ശബ്ദരൂപമാണെന്നറിയുക. എന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാർ എന്നെ ആരാധിക്കുന്നതിനുവേണ്ടി ആ വേദങ്ങളുടെ അധ്യയനം ചെയ്യുന്നു. അതുകൊണ്ട് അവരും ശബ്ദബ്രഹ്മമായ വേദങ്ങളും തമ്മിൽ യാതൊരു ഭേദവുമില്ല. അവർ സത്വഗുണാധിക്യത്തിൽ സകലഭൂതങ്ങളേക്കാളും ശ്രേഷ്ഠരായിരിക്കുന്നു. ആയതിനാൽ, ശമം, ദമം, സത്യം മുതലായ സത്ഗുണങ്ങളിൽ എന്റെ ഭക്തന്മാർ എന്നെന്നും അധിഷ്ഠിതരായിരിക്കുന്നു. അവർ വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തപസ്സിലൂടെയും തിതിക്ഷയിലൂടെയും അവർ ജീവാത്മപരമാത്മാക്കളെ ഉള്ളവണ്ണം തിരിച്ചറിയുന്നു. ഇത്യാദിഗുണങ്ങളിലൂടെ എന്റെ ഭക്തന്മാരയ ബ്രാഹ്മണർ സർവ്വഭൂതങ്ങളിലും ശ്രേഷ്ഠരാണെന്നറിയുക.

ഞാൻ എന്റെ ഐശ്വര്യംകൊണ്ടും ശക്തികൊണ്ടും ഇന്ദ്രനും ബ്രഹ്മാവിനും പരനായി വർത്തിക്കുന്നു. സ്വർഗ്ഗത്തിൽ ഭൂതങ്ങളനുഭവിക്കുന്ന സകല പുണ്യങ്ങളും ഒപ്പം മോക്ഷവും ഞാൻ അവർക്ക് നൽകുന്ന അനുഗ്രഹങ്ങളാണു. എന്നാൽ, എന്റെ ഭക്തന്മാരാകട്ടെ, എന്നിൽനിന്നുപോലും അവർ യാതൊന്നും ആഗ്രഹിക്കുന്നില്ല. അവർക്ക് ഈരേഴുപതിനാലുലോകങ്ങളിലും ഒന്നുംതന്നെ നേടാനില്ലെന്നുള്ളതാണ് സത്യം. അവർ സദാ എന്നെ കീർത്തിച്ചുകൊണ്ട് കഴിയുന്നു. അങ്ങനെയുള്ളവർക്കുമേൽ ആർക്കാണിവിടെ ശ്രേഷ്ഠരാകാൻ സാധിക്കുന്നതു?

കുട്ടികളേ!, സകലചരാചങ്ങളിലും നിങ്ങൾ നിർവൈരഭാവത്തോടെ കഴിയുക. ഞാൻ സർവ്വഭൂതങ്ങളിലും കുടികൊള്ളുന്നതറിഞ്ഞ് സർവ്വരേയും സദാ നമസ്കരിക്കുക. അതാകട്ടെ, നിങ്ങൾ എനിക്ക് നൽകുന്ന ആദരവ്. മനസ്സും ബുദ്ധിയും സകല ഇന്ദ്രിയങ്ങളും എന്നിലർപ്പിക്കുക. എന്നിൽ ആശ്രിതരാകാത്തിടത്തോളം കാലം യാതൊരു ഭൂതങ്ങൾക്കും കാലപാശമാകുന്ന ഭൌതികതയിൽനിന്നും മുക്തി നേടുവാൻ സാധ്യമല്ല.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തേ!, ഇങ്ങനെ ഋഷഭദേവൻ തന്റെ പുത്രന്മാരെ ആത്മതത്വം കൊണ്ടനുഗ്രഹിച്ചു. അതിലൂടെ അദ്ദേഹം, ഗൃഹസ്ഥാശ്രമത്തിൽനിന്നും വിരമിക്കുന്നതിനുമുമ്പ്, ഒരച്ഛൻ എങ്ങനെ തന്റെ കുട്ടികളെ നേർവഴിക്ക് നടത്തണമെന്നുള്ള മാതൃക ഈ ലോകത്തിന് കാട്ടിക്കൊടുത്തു. വിഷയങ്ങളിൽനിന്നകന്ന് ഭക്തിയോഗം സ്വീകരിക്കുവാൻ തയ്യാറായിനിൽക്കുന്നവരും ഈ ഉപദേശത്തെ ചെവിക്കൊള്ളേണ്ടതാണു.

ഹേ രാജാവേ!, കുറെ കാലങ്ങൾക്കുശേഷം, ഋഷഭദേവൻ തന്റെ ആദ്യപുത്രനായ ഭരതനിൽ രാജ്യപാലനമേൽപ്പിച്ചു. തുടർന്ന്, ഉന്മത്തനായി, ഗഗനപരിധാനനായി, പ്രകീർണ്ണകേശനായി അദ്ദേഹം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. ഒടുവിൽ, നഗ്നനായി ബ്രഹ്മാവർത്തം വിട്ടിറങ്ങി. ജനസമൂഹത്തിൽ അവധൂതവേഷത്തിൽ ഋഷഭദേവൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും ജഢോന്മത്തപിശാചിനെപ്പോലെയും ഇറങ്ങിനടന്നു. ജനങ്ങൾ അദ്ദേഹത്തെ ഇത്യാദി നാമങ്ങളിലൂടെ സംബോധനചെയ്തുവെങ്കിലും അദ്ദേഹം എല്ലാം കണ്ടും കേട്ടും മൌനിയായി അവർക്കിടയിൽ ചുറ്റിസഞ്ചരിച്ചു. ഋഷഭദേവൻ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയും താഴ്വരകളിലൂടെയും ശിബിരങ്ങളിലൂടെയും വ്രജങ്ങളിലൂടെയും മലകളിലൂടെയും വനാന്തരങ്ങളിലൂടെയും ആശ്രമങ്ങളിലൂടെയും എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പോകുന്നിടത്തെല്ലാം, കാട്ടിനുള്ളിലെ ആനയെ ഈച്ചകൾ പൊതിയുന്നതുപോലെ, സകല അശുഭങ്ങളും അദ്ദേഹത്തിനുനേരേയടുത്തു. അദ്ദേഹത്തെ ആൾക്കാർ ചീത്തവിളിക്കുകയും അടിക്കുകയും മറ്റ് ദേഹോപദ്രവങ്ങളേൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനുമേൽ ജനങ്ങൾ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. ചിലപ്പോൾ അവർ കല്ലും മണ്ണും മലവുംകൊണ്ട് അദ്ദേഹത്തെയെറിഞ്ഞു. അങ്ങനെ പലതരത്തിൽ ജനങ്ങൾ ഋഷഭദേവനെ ശല്യം ചെയ്തു. പക്ഷേ, അതൊന്നും ഒരിക്കലും അദ്ദേഹം കാര്യമാക്കിയില്ല. കാരണം ശരീരത്തിന് ഇതിനപ്പുറം അശുദ്ധിയെ സ്വീകരിക്കേണ്ടതുണ്ടെന്ന പരമാർത്ഥം അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആത്മാനന്ദിയായ ഋഷഭദേവന് ഇവയൊന്നും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കിയില്ല. ശരീരവും ആത്മാവും വെവ്വേറെയാണെന്ന് മഹാജ്ഞാനിയായ അദ്ദേഹം അറിഞ്ഞിരുന്നു. ആരിലും കോപിക്കാതെ വൈരമില്ലാതെ ഋഷഭദേവൻ ലോകമായ ലോകമെല്ലാം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. വിരിഞ്ഞ മാറും നീളമുള്ള കൈകാലുകളും ഋഷഭദേവന്റെ പ്രത്യേകതകളായിരുന്നു. തിരുമുഖത്ത് എപ്പോഴും ഒരു നറുപുഞ്ചിരി വിടർന്നുനിന്നു. കണ്ണുകൾ ചെന്താമരയിതൾപോലെ വിടർന്നതായിരുന്നു. ആ കണ്ണുകളിലെ കൃഷ്ണമണികൾ ആരെ കാണുന്നുവോ, അവരുടെ സകല ദുഃഖങ്ങളും ക്ഷണത്തിൽ ഇല്ലാതാകുമായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ അംഗങ്ങളും അതാതിൽ ഉത്തമങ്ങളായിരുന്നു. ആ അഴകിൽ ഭർത്തൃമതികളായ സ്ത്രീകൾപോലും രമിച്ചുപോകുമായിരുന്നു. പക്ഷേ, അദ്ദേഹം അവധൂതവേഷം ധരിച്ചതിനുശേഷം ആ ശരീരം പൊതുവേ വൃത്തിഹീനമായിമാറി. ഇടതൂർന്നുവളർന്ന കേശഭാരം ഉലഞ്ഞഴിഞ്ഞ് മണ്ണും പൊടിയുമേറ്റ് ജടപിടിച്ചു. ആ സമയം ആ ശരീരം കണ്ടാൽ ഏതോ പിശാചിന്റെ പിടിയിലകപ്പെട്ടതുപോലെ തോന്നുമായിരുന്നു.

ജനങ്ങൾ തന്റെ യോഗസാധനയ്ക്ക് തടസ്സമായപ്പോൾ ഋഷഭദേവൻ ഒരിടത്തുതന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. അദ്ദേഹം ഒരിടത്തുതന്നെ കിടക്കുകയും, അവിടെത്തന്നെ ഭക്ഷണം കഴിക്കുകയും മലമൂത്രവിസർജ്ജനങ്ങൾ ചെയ്യുകയും, പിന്നീടതിൽ കിടന്നുരുളുകയും ചെയ്തു. അങ്ങനെ ആരു കണ്ടാലും അറയ്ക്കുന്നവിധത്തിൽ അദ്ദേഹം തന്റെ ശരീരത്തെ വിസർജ്ജ്യമാലിന്യങ്ങൾകൊണ്ട് പൊതിഞ്ഞു. അതിലൂടെ അവരുടെ ശല്യത്തിൽനിന്നും രക്ഷനേടുവാൻ ശ്രമിച്ചു. അതിനുശേഷം ആരും ഋഷഭദേവനെ ഉപദ്രവിക്കാൻ ഭാവിച്ചില്ല. ഹേ പരീക്ഷിത്ത് മഹാരാജാവേ!, മഹാത്ഭുതമെന്നു പറയട്ടെ, മലമൂത്രങ്ങളാൽ മൂടപ്പെട്ട ആ ശരീരത്തിൽനിന്നും യാതൊരുവിധത്തിലുള്ള ദൂഃർഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം കിടക്കുന്നിടത്തുനിന്നും യോജനകളോളം ദൂരം വളരെ നല്ല സുഗന്ധം പരക്കുകയും ചെയ്തിരുന്നു. അദ്ദേഹം പശുവിനെപ്പോലെയും കാക്കയെപ്പോലും ചിലപ്പോൾ ഒരിടത്തിരിക്കുകയും മറ്റുചിലപ്പോൾ അവിടെത്തന്നെ കിടക്കുകയും, ചിലനേരം എഴുന്നേറ്റ് നടക്കുക്കയും, വിശക്കുമ്പോൾ എവിടെയാണോ, അവിടെയിരുന്നു ഭക്ഷിക്കുകയും അവിടെത്തന്നെ മലമൂത്രവിസർജ്ജനം ചെയ്യുകയും ചെയ്തു. അങ്ങനെ അദ്ദേഹം ജനങ്ങളെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, സകലയോഗികൾക്കും മാതൃകയായി ഭഗവദവതാരമായ ഋഷഭദേവൻ വിവിധതരം യോഗസാധനകൾ ചെയ്തിരുന്നു. എന്നാൽ, ജനനം മുതലേ, കൈവല്യപതിയായ അദ്ദേഹം, ബ്രഹ്മാനന്ദത്തിൽ കഴിഞ്ഞിരുന്നവനായിരുന്നു. അദ്ദേഹം ഭഗവാൻ ഹരിതന്നെയായിരുന്നു. ഭാവാവേശത്തിൽ ചിലപ്പോൾ കരയുകയും മറ്റുചിലപ്പോൾ ചിരിക്കുകയും ചെയ്യുമായിരുന്നു. അദ്ദേത്തിന് ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും, യഥേഷ്ടം അന്തർധാനം ചെയ്യുവാനും, പരകയാപ്രവേശത്തിനും, മുൻകൂട്ടി കാര്യങ്ങൾ കണ്ടറിയാനും പ്രവചിക്കാനുമൊക്കെയുള്ള മായാബലമുണ്ടായിരുന്നുവെങ്കിലും, അവയുടെയൊക്കെ നിസ്സാരതയെ മനസ്സിലാക്കി അതൊന്നും അദ്ദേഹം ഒരിക്കലും പ്രയോഗിച്ചിരുന്നില്ല.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous        Next >





The advises by Lord Rshabhadeva



2019, മാർച്ച് 17, ഞായറാഴ്‌ച

5.04 ഋഷഭചരിതം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 4            
(ഋഷഭചരിതം)



ബന്ധപ്പെട്ട ചിത്രംശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജവേ!, ജനനത്തിനുശേഷം ഋഷഭദേവനിൽ വിഷ്ണുചിഹ്നങ്ങളെല്ലാം കണ്ടുതുടങ്ങി. അദ്ദേഹം ജന്മനാൽ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവനായിരുന്നു. ഭൌതികതയിൽ തികച്ചും നിസ്സംഗനായ ഋഷഭദേവൻ കരുത്തനായി വളർന്നുവന്നു. അതുകണ്ട് ഋഷീശ്വരന്മാരും ദേവഗണങ്ങളും പ്രജകളുമൊക്കെ അദേഹത്തെ രാജാവാക്കണമെന്ന് അഭിപ്രായപ്പെട്ടു. സർവ്വഗുണസമ്പന്നനായ തന്റെ മകനെ നാഭി സർവ്വോത്തമനെന്ന അർത്ഥത്തിൽ ഋഷഭൻ എന്ന് നാമകരണം ചെയ്തു.

ഋഷഭദേവന്റെ ഉയർച്ചയിൽ ദേവേന്ദ്രൻപോലും അസൂയപ്പെട്ടു. തത്ക്കാരണാൽ, ഇന്ദ്രൻ ഭൂമിയിലേക്ക് പതിക്കേണ്ട മഴയെ ആകാശത്തിൽതന്നെ തടഞ്ഞുവച്ചു. എന്നാൽ, ഇന്ദ്രന്റെ ഉദ്ദേശത്തെ മനസ്സിലാക്കിയ ഋഷഭദേവൻ പുഞ്ചിരിച്ചുകൊണ്ട് തന്റെ യോഗമായയാൽ, അജനാഭവർഷമെന്നറിയപ്പെട്ടിരുന്ന ഭൂമിലേക്ക് വേണ്ടത്ര മയ പെയ്യിച്ചു. തന്റെ പുത്രന്റെ പ്രവൃത്തിയിലും കഴിവിലും പിതാവായ നാഭിരാജൻ അഭിമാനംകൊണ്ടു. അതോടൊപ്പം വളരെ വാത്സല്യത്തോടെ മകനെ വളർത്തുകയും ചെയ്തു. ഭഗവദവതാരമായ ഋഷഭദേവൻ നാഭിയുടെ പുത്രനായി, ഒരു സാധാരണ മനുഷ്യനെപ്പോലെ ജനങ്ങളെ സ്നേഹിക്കുകയും ഇടപഴകുകയും ചെയ്തു. ഒരു രാജാവിന്റെ ലൌകികമായ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് ആ കാരുണ്യവാൻ അദ്ദേഹത്തിന്റെ പുത്രനായിപ്പിറന്ന് ഭൂമിയിൽ സാധാരണജനങ്ങൾക്കൊപ്പം ജീവിച്ചു. തന്റെ പുത്രൻ ജനപ്രിയനായതറിഞ്ഞതോടെ നാഭീമഹാരാജൻ ഋഷഭദേവനെ ഭൂമിയുടെ രാജാവായി അഭിഷേകം ചെയ്തു. അദ്ദേഹം കുമാരനെ പണ്ഡിതന്മാരുടെ ശിഷ്യത്വത്തിലാക്കുകയും അവരെക്കൊണ്ട് രാജ്യഭരണകാര്യങ്ങളെക്കുറിച്ച് മകനെ ബോധവാനാക്കുകയും ചെയ്യിപ്പിച്ചു.  അനന്തരം, നാഭിരാജൻ ഭാര്യയോടൊപ്പം ഹിമാലയത്തിലുള്ള ബദരികാശ്രമത്തിലേക്ക് ഭഗവദ്പ്രീതിക്കായി യാത്രതിരിച്ചു. അവിടെ അദ്ദേഹം തപസ്സിലൂടെ ഹരിയെ പ്രസാദിപ്പിച്ച് വൈകുണ്ഠപ്രാപ്തി നേടുകയും ചെയ്തു. നാഭീമഹാരാജാവിനെ പുകഴ്ത്തി കവികൾ ഇങ്ങനെ പറഞ്ഞു: അഹോ!, ഭക്തികൊണ്ട് ഹരിയെ പ്രസാദിപ്പിച്ച് ആ പരമാത്മാവിനെ തന്റെ പുത്രനായി അവതാരം ചെയ്യിപ്പിക്കുവാനുള്ള സാമർത്ഥ്യം മൂലോകങ്ങളിലും ഇന്ന് നാഭിക്കല്ലാതെ മറ്റാർക്കണുള്ളതു. കൂടാതെ, ബ്രാഹ്മണരെ സേവിച്ച്, അവരെ സംതൃപ്തരാക്കി, അവരുടെ കൃപയാൽ ഭഗവാൻ ഹരിയെ തനിക്കുമുന്നിൽ പ്രത്യക്ഷനാക്കുവാനും മറ്റാർക്കാണിവിടെ സാധ്യമായിട്ടുള്ളതു!.

മാതാപിതാക്കൾ തപസ്സിനായി ബദരികാശ്രമത്തിലേക്ക് പോയതിനുശേഷം, ഋഷഭദേവൻ രാജ്യപാലനമായ തന്റെ ഉത്തരവാദിത്വത്തെ ഏറ്റെടുത്തു. അദ്ദേഹം ഗുരുക്കന്മാരെ സമീപിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുകയും, ശേഷം, ഗുരുദക്ഷിണ കഴിച്ച്, ഇന്ദ്രനാൽ നൽകപ്പെട്ട, ജയന്തി എന്ന കന്യകാരത്നത്തെ വിവാഹം ചെയ്ത് ഗൃഹസ്ഥാശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. അവളിൽ ഋഷഭദേവന് ഉത്തമരായ നൂറ് പുത്രന്മാർ ജനിച്ചു. പ്രജകൾക്ക് മാതൃകയായിക്കൊണ്ട് ഋഷഭദേവൻ തന്റെ ഗൃഹസ്ഥാശ്രമജീവിതത്തെ ശ്രുതിസ്മൃതികൾക്കൊത്ത് ജീവിച്ചുകാണിച്ചു. അദ്ദേഹത്തിന്റെ നൂറു പുത്രന്മാരിൽ ആദ്യനായ ഭരതൻ അതിശ്രേഷ്ഠനായ ഭഗവദ്ഭക്തനായിരുന്നു. ഭരതന്റെ ജന്മത്തോടെയാണ് അജനാഭവർഷമെന്നറിയപ്പെട്ടിരുന്ന ഈ ദേശത്തെ ഭാരതവർഷമെന്ന് വിളിച്ചുതുടങ്ങിയതു. ഭരതനിളയവരായ ഋഷഭദേവന്റെ ഒമ്പത് മറ്റ് പുത്രന്മാരായിരുന്നു, കുശാവർത്തൻ, ഇളാവർത്തൻ, ബ്രഹ്മാവർത്തൻ, മലയൻ, കേതു, ഭദ്രസേനൻ, ഇന്ദ്രസ്പൃഹൻ, വിദർഭൻ, കീകടൻ എന്നിവർ. ഇവർക്കിളയവരായിരുന്നു, കവി, ഹവി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഹോത്രൻ, ധ്രുമിളൻ, ചമസ്സൻ, കരഭാജനൻ എന്നിവർ. മഹത്തുക്കളായ ഇവരും ഭഗവാനിൽ അത്യന്തം ഭക്തിയുള്ളവരായിരുന്നു. ഇവർ ഭഗവദ്മഹിമകളെ കീർത്തിച്ചുകൊണ്ടുനടന്നു. ഹേ പരീക്ഷിത്ത് മഹാരാജൻ!, ഇവരെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് പറയാം. ഇവർക്കിളയവരായി ഋഷഭദേവന് എൺപത്തിയൊന്ന് പുത്രന്മാരുണ്ടായിരുന്നു. അവർ വേദപണ്ഡിതന്മാരായിരുന്നു. ചുരുക്കത്തിൽ, ഋഷഭദേവന്റെ നൂറ് പുത്രന്മാരും ഭഗവദ്ഭക്തന്മാരായിരുന്നുവെന്നറിയുക.

ഭഗവദവതാരമായതിനാൽത്തന്നെ ഋഷഭദേവൻ സർവ്വസ്വതന്ത്രനും ആത്മാനന്ദിയുമായിരുന്നു. ആയതിനാൽ അദ്ദേഹത്തിൽ ജന്മം, ജര, വ്യാധി, മരണം മുതലായ ദുഃഖങ്ങൾ യാതൊന്നുമുണ്ടായിരുന്നില്ല. വിഷയങ്ങളിൽ അദ്ദേഹം തികച്ചും നിസ്സംഗനായിരുന്നു. അദ്ദേഹം സകലജീവികളേയും ഒന്നായിത്തന്നെ കണ്ടു. മറ്റുള്ളവരുടെ ദുഃഖത്തിൽ അദ്ദേഹം ദുഃഖിതനായി. സകലപ്രാണികളുടേയും ക്ഷേമത്തിൽ അദ്ദേഹം തല്പരനായി ജീവിച്ചു. ഭഗവദവതാരമായ ഋഷഭദേവൻ ഒരു സാധാരണ മനുഷ്യനെപ്പോലെ ജനമധ്യത്തിൽ ജീവിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം വർണ്ണാശ്രമധർമ്മങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു ജീവിച്ചിരുന്നതു. കാലാന്തരത്തിൽ വർണ്ണാശ്രമധർമ്മങ്ങളുടെ അനുഷ്ഠാനം ഭൂമിയിൽ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ, ഋഷഭദേവൻ തന്റെ ജീവിതത്തിലൂടെ വർണ്ണാശ്രമധർമ്മം എന്താണെന്നും എന്തിനാണെന്നും ജനങ്ങളെ പഠിപ്പിച്ചു. അങ്ങനെ ധർമ്മാർത്ഥകാമമോക്ഷം എന്ന നാല് പുരുഷാർത്ഥങ്ങളിലൂടെ മനുഷ്യജീവിതം എങ്ങനെ ധന്യമായി ജീവിച്ച് മോക്ഷപദത്തിലെത്തിച്ചേരുവാൻ കഴിയുമെന്ന് അദ്ദേഹം അജ്ഞാനിജനങ്ങളെ ബോധിപ്പിച്ചു. ചാതുർവർണ്യത്തിനതീതനായിരുന്നുവെങ്കിലും ഋഷഭദേവൻ ക്ഷത്രിയനായിത്തന്നെ ജീവിച്ചു. അതിലൂടെ ബ്രാഹ്മണരുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട്, വൈശ്യശൂദ്രാദികളുടെ സഹായത്തോടെ അദ്ദേഹം തന്റെ ധർമ്മം അനുഷ്ഠിച്ച് ജനമധ്യത്തിൽ മാതൃകയായി.

ശാസ്ത്രവിധിപ്രകാരം ഋഷഭദേവൻ ഇവിടെ നൂറ് യജ്ഞങ്ങളനുഷ്ഠിച്ചു. കാലദേശങ്ങൾക്കനുസൃതമായി ഉത്തമന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരാൽ അദ്ദേഹം ഈ നൂറു യജ്ഞങ്ങളെക്കൊണ്ട് ഭഗവാൻ ഹരിയെ പ്രസാദിപ്പിച്ചു. യജ്ഞവിഹിതം സർവ്വദേവന്മാർക്കും നൽകി ഋഷഭദേവൻ ആ യജ്ഞോത്സവത്തെ മംഗളകരമായി പര്യവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൽ സർവ്വപ്രജകളും സന്തുഷ്ടരായിരുന്നു. ആർക്കും യാതൊരുവിധമായ കുറവുകളുമുണ്ടായിരുന്നില്ല.

ഒരിക്കൽ ലോകം ചുറ്റിക്കറങ്ങുന്നതിനിടയിൽ അദ്ദേഹം ബ്രഹ്മാവർത്തം എന്ന ഒരു സ്ഥലത്തെത്തിച്ചേർന്നു. അവിടെ പണ്ഡിതന്മാരുടെ ഒരു മഹാസഭ അരങ്ങേറുകയായിരുന്നു. സകല രാജകുമാരന്മാരും ആ ബ്രാഹ്മണരുടെ വാക്കുകളെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ സഭയിൽ വച്ച് ഋഷഭദേവൻ തന്റെ പുത്രന്മാരെ ഉപദേശിച്ചു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  നാലാമധ്യായം സമാപിച്ചു.
ഓം തത് സത്.



<< Privious               Next >>




The history of Rshabhadeva.

5.03 ഋഷഭാവതാരം

ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 3
(ഋഷഭാവതാരം)



ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് ഭഗവദവതാരമായ ഋഷഭദേവന്റെ കഥയാണു. ആഗ്നീധ്രമഹാരാജാവിന്റെ ആദ്യപുത്രൻ നാഭിയും അദ്ദേഹത്തിന്റെ പ്രിയപത്നി മേരുദേവിയും ചേർന്ന് യജ്ഞങ്ങൾ ചെയ്തുകൊണ്ട് പുത്രലാഭാർത്ഥം ഹരിയെ ഭജിച്ചു. അവരിൽ സമ്പ്രീതനായി ഭക്തവത്സലനായ നാരായണൻ ചതുർഭുജധാരിയായി തന്റെ ദിവ്യവും നയനമനോഹരവുമായ വേഷത്തിൽ ആ ദമ്പദികൾക്ക് മുന്നിൽ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്, ശംഖചക്രഗദാപത്മങ്ങൾ നാല് തൃക്കൈകളിൽ ചേർത്ത്, ദിവ്യാഭരണങ്ങളണിഞ്ഞ്, വനമാലയും ചാർത്തി, മന്ദസ്മിതസുന്ദരവദനനായി അവർക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷനായപ്പോൾ, നാഭിയും അദ്ദേഹത്തിന്റെ പത്നി മേരുദേവിയും പണ്ഡിതന്മാരും സദസ്സിലുണ്ടായിരുന്ന മറ്റ് സർവ്വരും എഴുന്നേറ്റുനിന്ന് ശിരസ്സ് കുമ്പിട്ട് ഭഗവാനെ നമസ്ക്കരിച്ചു.

പണ്ഡിതന്മാർ ഹരിയെ പ്രകീർത്തിച്ചു: ഭഗവാനേ!, അവിടുത്തെ ദാസന്മാരായ ഞങ്ങളാൽ ചെയ്യപ്പെട്ട ഈ പൂജയിൽ സമ്പ്രീതനായി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ!. ഞങ്ങൾ അവിടുത്തെ മഹിമകളെ അറിയുന്നില്ല. അതുകൊണ്ട്, ഗുരുക്കന്മാരുടെ കാരുണ്യംകൊണ്ട് അവർ പഠിപ്പിച്ചുതന്ന മന്ത്രങ്ങളിലൂടെ കീർത്തിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ. ലൌകികന്മാർ പരമാത്മാവായ അങ്ങയെക്കുറിച്ച് എന്തറിയാൻ!. അങ്ങയുടെ നാമരൂപാദികൾ മനസ്സിനും ബുദ്ധിക്കും അഗോചരമാണു. ലൌകികരായ ഞങ്ങൾക്ക് ലൌകികവിഷയങ്ങളുടെ നാമങ്ങളും രൂപങ്ങളും മാത്രമേ അറിയാൻ സാധിക്കുന്നുള്ളൂ. അതിലുപരി അങ്ങയെ മനസ്സിലാക്കുവാനോ, പ്രകീർത്തിക്കുവാനോ ഞങ്ങൾക്ക് സാധിക്കുന്നില്ല. എന്നാലും അവിടുത്തെ മഹിമകളുടെ ശ്രവണകീർത്തനാദികളിലൂടെ ഒരുവന്റെ സംസാരദുഃഖം എന്നെന്നേയ്ക്കുമായി അകന്നൊഴിയുന്നു. സ്വയം പൂർണ്ണനും സർവ്വവുമായ അങ്ങ് അവിടുത്തെ ഭക്തന്മാരർപ്പിക്കുന്ന ഒരുതുള്ളിൽ ജലത്തിലോ ഒരിതൾ പൂവിലോ ഒരു നുള്ളരിയിലോ സദാ സംതൃപ്തനാകുന്നു. ലോകം അങ്ങയെ പലേ ദ്രവ്യങ്ങൾകൊണ്ട് പൂജിക്കുന്നു. എന്നാൽ ഞങ്ങൾക്കറിയാം അതുകൊണ്ടൊന്നും അങ്ങയെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നു. അങ്ങ് ഈ പ്രപഞ്ചത്തിലെ സകല ഐശ്വര്യങ്ങൾക്കും ആധാരവും കാരണവുമാണു. സർവ്വതും അങ്ങയുടേതാണെന്നിരിക്കെ ഞങ്ങൾ അങ്ങേയ്ക്കെന്ത് നല്കാൻ!. എങ്കിലും, ഇതെല്ലാം ഞങ്ങൾ അവിടുത്തെ അനുഗ്രഹത്തിനും ഞങ്ങളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ ചരണാരവിന്ദത്തിലർപ്പിച്ചിരിക്കുകയാണു. ഹേ ദേവാദിദേവാ!, ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാത്ത ഞങ്ങൾ ധർമ്മാർത്ഥകാമമോക്ഷങ്ങളെ അറിയുന്നില്ല. എന്നാലും, കാരുണ്യവാനായ അങ്ങ് അവിടുത്തെ ദർശനമരുളി ഞങ്ങളെ ഇന്നനുഗ്രഹിച്ചിരിക്കുകയാണു. അങ്ങയെ ആരാധിക്കുന്നതിലുണ്ടായ സകല പിഴകളും പൊറുത്തരുളി അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കുവാനായി വന്നിരിക്കുന്നു. ഹേ ആരാധ്യനായ ദേവാ!, അങ്ങയുടെ ദർശനംകൊണ്ടുതന്നെ ഞങ്ങൾക്ക് വേണ്ടതൊക്കെ ലഭ്യമായിക്കഴിഞ്ഞു. പണ്ഡിതന്മാരും മഹാജ്ഞാനികളും അങ്ങയുടെ ഗുണഗാനങ്ങൾ ചെയ്തുകൊണ്ട് സദാ ആ പാദപത്മങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അവർ തങ്ങളുടെ സകല കളങ്കങ്ങളും ജ്ഞാനാഗ്നിയിൽ എരിച്ചടക്കി അങ്ങയുടെ പ്രീതി സമ്പാദിച്ച് അതിൽ സദാ ആനന്ദമത്തരായിക്കഴിയുന്നു. എന്നാൽ, അവർക്കുപോലും അവിടുത്തെ ഈ ദിവ്യദർശനത്തെ കിട്ടുന്നത് വളരെ അപൂർവ്വമായിട്ടാണു. ഹേ നാരായണാ!, ഞങ്ങൾ ലൌകികരും അജ്ഞാനികളുമായതിനാൽ, ഈ ശരീരം ജരാമരണങ്ങൾക്ക് വിധേയമാകുമ്പോൾ, അവിടുത്തെ നാമരൂപമഹിമകളെ സ്മരിക്കുവാൻ ഞങ്ങൾക്കായെന്നു വരില്ല. ആ സമയം, ഹേ ഭഗവാനേ!, അവിടുത്തെ പരമകൃപയാൽ അങ്ങയെ സ്മരിക്കുവാൻ ഞങ്ങൾക്ക് കഴിയുമാറാകണം.

ഹേ നാരായണാ!, ഇന്ന് ഞങ്ങൾ അങ്ങയെ ഈ യജ്ഞങ്ങൾകൊണ്ട് പ്രസാദിപ്പിച്ചത് നാഭിരാജാവിനുവേണ്ടിയാണു. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പരമമായ ലക്ഷ്യം അങ്ങയെപ്പോലൊരു പുത്രനെ നേടുകയെന്നതാണു. ഇന്നിദ്ദേഹം, നിർദ്ധനനായ ഒരുവൻ ധനികനായ തന്റെ യജമാനന്റെ മുന്നിൽ അല്പം അന്നത്തിനായി ഇരക്കുന്നതുപോലെ, സർവ്വവരപ്രദായകനായ അങ്ങയോടിതാ അങ്ങേയ്ക്കുതുല്യം മഹാനായ ഒരു പുത്രനെ ചോദിക്കുന്നു. സത്തുക്കളോട് സംഗം ചേരാത്തവൻ സദാ അവിടുത്തെ മായയിൽ മോഹിച്ചുകൊണ്ടേയിരിക്കുന്നു. ഈ ലോകത്തിൽ ആർക്കാണ് വിഷസമമായ അവളെ ജയിക്കാൻ സാധിച്ചിട്ടുള്ളതു? അവൾ ഈ ലോകത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നുള്ളതുപോലും ലോകം അറിയുന്നില്ല. സർവ്വശക്തനും ലോകപാലകനുമായ അങ്ങയെ, ഒരു പുത്രനെ നേടുകയെന്നുള്ള ലൌകികസ്വാർത്ഥത്തിനായി ഈ തുച്ഛമായ യജ്ഞശാലയിലേക്ക് ഞങ്ങൾ വിളിച്ചുവരുത്തിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യത്തെയറിയാത്ത ഞങ്ങൾ ചെയ്ത ഈ മഹാപരാധത്തെ കാരുണ്യവാനായ അവിടുന്ന് ക്ഷമിച്ചരുളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, പണ്ഡിതമാരുടെ പ്രാർത്ഥനയിൽ അകമഴിഞ്ഞ നാരായണൻ അവരോടിങ്ങനെ പറഞ്ഞു: ഹേ ഋഷീശ്വരന്മാരേ!, ഞാൻ നിങ്ങളിൽ സമ്പ്രീതനായിരിക്കുന്നു. പക്ഷേ, നിങ്ങളുടെ ആവശ്യം അതിസങ്കീർണ്ണമായ ഒന്നാണു. കാരണം, സർവ്വവതിനും പരമകാരണവും ആധാരവുമായ എനിക്കുതുല്യം മറ്റൊരാളുണ്ടാകുകയെന്നത് അസംഭവ്യമാണു. എന്നാലും ബ്രാഹ്മണരായ നിങ്ങളുടെ നിശ്ചയവും വിശ്വാസവും ഒരിക്കലും തെറ്റാൻ പാടില്ല. നിങ്ങൾ എന്നിൽ ഭക്തിയുള്ളവരാണു. അതുകൊണ്ടുതന്നെ എന്റെ ഭക്തന്മാരുടെ ആഗ്രഹങ്ങളെ ഞാൻ സർവ്വദാ സാക്ഷാത്കരിക്കുന്നു. ഞാനും എന്റെ ഭക്തന്മാരും വേറല്ല. എനിക്ക് തുല്യം ഞാൻ മാത്രമായതുകൊണ്ട്, ഞാൻതന്നെ മേരുദേവിയുടെ ജഠരത്തിൽ നാഭിയുടെ മകനായി പിറക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: മേരുദേവി തന്റെ ഭർത്താവായ നാഭിയുടെ തൊട്ടടുത്തുതന്നെയിരുന്നുകൊണ്ട് ഭഗവദ്വാക്യങ്ങളെ കേൾക്കുന്നുണ്ടായിരുന്നു. അവരെ അനുഗ്രഹിച്ചതിനുശേഷം, ഭഗവാൻ സ്വധാമത്തിലേക്ക് മടങ്ങി. ഹേ വിഷ്ണുദത്താ!, അങ്ങനെ രണ്ടായിപ്പിരിയാൻ സാധ്യമല്ലാത്ത ത്രിഗുണാധീതനായ പരമാത്മാവ്, ഋഷഭനെന്ന നാമത്തോടുകൂടി, മേരുദേവിയുടെ ഗർഭത്തിൽ നാഭിയുടെ പുത്രനായി അവതരിച്ചു.

ഹരേ! രാമ! ഹരേ! രാമ!
രാമ! രാമ! ഹരേ! ഹരേ!
ഹരേ! കൃഷ്ണ! ഹരേ! കൃഷ്ണ!

കൃഷ്ണ! കൃഷ്ണ! ഹരേ! ഹരേ!


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous           Next >







Lord Vishnu appears before King Nabhi and Merudevi



2019, മാർച്ച് 16, ശനിയാഴ്‌ച

5.02 ആഗ്നീധ്രചരിത്രം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ദ്ധ്യായം  2
(ആഗ്നീധ്രചരിതം)

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽ‌പ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ, കുറെ കാലങ്ങൾക്കുശേഷം, ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിനടുത്തുള്ള ഒരുദ്യാനത്തിലെത്തി. അവിടെ അവൾ അലസ്സമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൃക്ഷലതാദികളെക്കൊണ്ട് അതിമനോഹരമായിരുന്നു ആ ഉദ്യാനം. അവിടെയുണ്ടായിരുന്ന ഒരു തടാകത്തിൽ മയൂരാദി വിഹഗയുഗ്മങ്ങൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ അവിടെ അർദ്ധനിമീലിതനേത്രനായി ബ്രഹ്മദേവനെ ധ്യാനിച്ചുകൊണ്ടിരുന്ന ആഗ്നീധ്രന്റെ മുന്നിലൂടെ പൂർവ്വചിത്തി നടന്നുനീങ്ങി. അവളുടെ നൂപുരധ്വനിക്കായി ആഗ്നീധ്രൻ തന്റെ കാതുകൾ കൂർപ്പിച്ചു. ആരോ തന്റെയരികിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന് തോന്നി. പാതിയടഞ്ഞ മിഴിയിലൂടെ അഴകൊത്ത ഒരു മനുഷ്യരൂപം അദ്ദേഹത്തിന് അവ്യക്തമായി കാണാൻ കഴിഞ്ഞു. വണ്ടുകളെപ്പോലെ പൂർവ്വചിത്തി ഓരോ പുഷ്പങ്ങളുടേയും അരികിലെത്തി അവയുടെ മണത്തെ ആസ്വദിച്ചു. അവളുടെ ചലനത്തിനും നോട്ടത്തിനും ദേവഗണങ്ങളേയും മനുഷ്യരേയും ഒന്നുപോലെ ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. ആ ശൃംഗാരരസം മനുഷ്യഹൃദയങ്ങളിൽ പൂവമ്പ് ചൊരിയുന്ന കാമദേവനെ ഇളക്കിവിട്ടു. അവളുടെ ശ്വാസത്തിന്റെ മണം നുകരുവാനായി വണ്ടുകൾ ആ കണ്ണുകൾക്കുചുറ്റും വട്ടമിട്ടു പറന്നു. അവയുടെ ശല്യം സഹിക്കാതായപ്പോൾ അവൾ പെട്ടെന്ന് നടന്നുനീങ്ങുവാനാരംഭിച്ചു. ആ ചലനത്തിലുതിർന്ന അവളുടെ അരഞ്ഞാണത്തിന്റെ ധ്രുതതാളം ആഗ്നീധ്രൻ ശ്രദ്ധിച്ചു. അതിലൂടെ പൂർവ്വചിത്തി ആഗ്നീധ്രന്റെ ഹൃദയത്തിൽ അതിശക്തനായ കാമദേവനെ പ്രതിഷ്ഠിച്ചു. അവളുടെ ചേഷ്ടകളിൽ മനസ്സാ ആസക്തനായ ആഗ്നീധ്രന് ആത്മനിഷ്ഠമായ തന്റെ ബോധത്തെപ്പോലും നഷ്ടമായി. ആഗതമായിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നറിയാൻപോലും അദ്ദേഹത്തിന് സാധിച്ചില്ല. പാതിതുറന്ന മിഴികളാൽ പൂർവ്വചിത്തിയെ ഒരു പുരുഷരൂപമായിക്കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ മുനിവര്യാ!, നീ ആരാണ്? എന്തിനാണിവിടെ, ഈ താഴ്വരയിൽ ഇപ്പോൾ വന്നിരിക്കുന്നതു?

സ്വബോധം അല്പാല്പം വീണ്ടെടുത്ത അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ‍!, വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു. ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല. ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു. മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ് നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക് കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും എനിക്ക് വിരോധമില്ല.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി. ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽ‌പ്പിച്ചു. ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു. പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ, കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട് ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി. പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,  പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര, ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous       Next >





The activitis of King Aagneedhra.

5.02 ആഗ്നീധ്രചരിത്രം


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 2
(ആഗ്നീധ്രചരിത്രം)


ബന്ധപ്പെട്ട ചിത്രംശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽപ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ, കുറെ കാലങ്ങൾക്കുശേഷം, ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിനടുത്തുള്ള ഒരുദ്യാനത്തിലെത്തി. അവിടെ അവൾ അലസ്സമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൃക്ഷലതാദികളെക്കൊണ്ട് അതിമനോഹരമായിരുന്നു ആ ഉദ്യാനം. അവിടെയുണ്ടായിരുന്ന ഒരു തടാകത്തിൽ മയൂരാദി വിഹഗയുഗ്മങ്ങൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ അവിടെ അർദ്ധനിമീലിതനേത്രനായി ബ്രഹ്മദേവനെ ധ്യാനിച്ചുകൊണ്ടിരുന്ന ആഗ്നീധ്രന്റെ മുന്നിലൂടെ പൂർവ്വചിത്തി നടന്നുനീങ്ങി. അവളുടെ നൂപുരധ്വനിക്കായി ആഗ്നീധ്രൻ തന്റെ കാതുകൾ കൂർപ്പിച്ചു. ആരോ തന്റെയരികിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന് തോന്നി. പാതിയടഞ്ഞ മിഴിയിലൂടെ അഴകൊത്ത ഒരു മനുഷ്യരൂപം അദ്ദേഹത്തിന് അവ്യക്തമായി കാണാൻ കഴിഞ്ഞു. വണ്ടുകളെപ്പോലെ പൂർവ്വചിത്തി ഓരോ പുഷ്പങ്ങളുടേയും അരികിലെത്തി അവയുടെ മണത്തെ ആസ്വദിച്ചു. അവളുടെ ചലനത്തിനും നോട്ടത്തിനും ദേവഗണങ്ങളേയും മനുഷ്യരേയും ഒന്നുപോലെ ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. ആ ശൃംഗാരരസം മനുഷ്യഹൃദയങ്ങളിൽ പൂവമ്പ് ചൊരിയുന്ന കാമദേവനെ ഇളക്കിവിട്ടു. അവളുടെ ശ്വാസത്തിന്റെ മണം നുകരുവാനായി വണ്ടുകൾ കണ്ണുകൾക്കുചുറ്റും വട്ടമിട്ടു പറന്നു. അവയുടെ ശല്യം സഹിക്കാതായപ്പോൾ അവൾ പെട്ടെന്ന് നടന്നുനീങ്ങുവാനാരംഭിച്ചു. ആ ചലനത്തിലുതിർന്ന അവളുടെ അരഞ്ഞാണത്തിന്റെ ധ്രുതതാളം ആഗ്നീധ്രൻ ശ്രദ്ധിച്ചു. അതിലൂടെ പൂർവ്വചിത്തി ആഗ്നീധ്രന്റെ ഹൃദയത്തിൽ അതിശക്തനായ കാമദേവനെ പ്രതിഷ്ഠിച്ചു. അവളുടെ ചേഷ്ടകളിൽ മനസ്സാ ആസക്തനായ ആഗ്നീധ്രന് ആത്മനിഷ്ഠമായ തന്റെ ബോധത്തെപ്പോലും നഷ്ടമായി. ആഗതമായിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നറിയാൻപോലും അദ്ദേഹത്തിന് സാധിച്ചില്ല. പാതിതുറന്ന മിഴികളാൽ പൂർവ്വചിത്തിയെ ഒരു പുരുഷരൂപമായിക്കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ മുനിവര്യാ!, നീ ആരാണ്? എന്തിനാണിവിടെ, ഈ താഴ്വരയിൽ ഇപ്പോൾ വന്നിരിക്കുന്നതു?

സ്വബോധം അല്പാല്പം വീണ്ടെടുത്ത അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ‍!, വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു. ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല. ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു. മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ് നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക് കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും എനിക്ക് വിരോധമില്ല.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി. ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽ‌പ്പിച്ചു. ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു. പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ, കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട് ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി. പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,  പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര, ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous           Next >



2019, മാർച്ച് 15, വെള്ളിയാഴ്‌ച

5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 1
(പ്രിയവ്രതന്റെ കർമ്മങ്ങൾ)



sri sukha and parikshit എന്നതിനുള്ള ചിത്രംപരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ!. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക. അവർ ഒരിക്കലും കുടുംബജീവിതത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല. എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ, ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു!. ഹേ ബ്രാഹ്മണോത്തമാ!, മറ്റൊരു സന്ദേഹമുള്ളത്, ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ, എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു?

ശുകദേവൻ മറുപടി പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു. ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോകന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു. കാരണം, ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ അവരുടെ ഭക്തിക്ക് വിഘ്നം സംഭവിക്കുന്നു. എന്നിരുന്നാലും, അവർ എന്നെന്നേയ്ക്കുമായി ഒരിക്കലും ഭഗവദ്സ്മരണകളിൽനിന്നുമകന്നുപോകുന്നില്ല. ഇവിടെ പ്രിയവ്രതൻ നാരദമഹർഷിയിൽനിന്നും ആത്മതത്വത്തെ മനസ്സിലാക്കിയവനായിരുന്നു. ഗൃഹസ്ഥാശ്രമിയായിരിക്കുമ്പോഴും അദ്ദേഹം അത് തന്റെ ഹൃദയത്തിൽ അനുസ്യൂതം അനുസ്മരിച്ചുകൊണ്ടേയിരുന്നു. പിതാവിന്റെ ഇംഗിതത്തിന് വഴങ്ങി, ക്ഷത്രിയനായി ജനിച്ച തന്റെ സ്വധർമ്മാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം രാജ്യഭരണത്തിൽ പിന്നീട് തല്പരനായതു. പിതാവിന്റെ ആജ്ഞയെ നിരസിക്കുവാൻ പ്രിയവ്രതന് കഴിയുമായിരുന്നില്ല. അതേസമയംതന്നെ രാജ്യപാലനത്തിലും അദ്ദേഹം ഒട്ടുംതന്നെ തല്പരനായിരുന്നതുമില്ല. ഈ അവസ്ഥ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഒടുവിൽ, സർവ്വവുമുപേക്ഷിച്ച് പ്രിയവ്രതൻ ഏകാന്തധ്യാനത്തിനായി ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലേക്ക് യാത്രയായി. അത് മനസ്സിലാക്കിയ ബ്രഹ്മദേവൻ തന്റെ പരിവാരങ്ങളോടൊപ്പം അദ്ദേഹത്തെ കാണുവാനായി അവിടേയ്ക്കെഴുന്നള്ളുകയുണ്ടായി.

വിധാതാവിന്റെ വരവിനെ സ്വീകരിക്കുവാനായി വിവിധ ലോകങ്ങളിൽനിന്നും സിദ്ധന്മാരും ദേവഗണങ്ങളും ഋഷീശ്വരന്മാരുമൊക്കെ മുന്നേതന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു. വിരിഞ്ചൻ, ഹംസത്തിന്റെ മുകളിലേറി പ്രിയവ്രതൻ യോഗസാധന ചെയ്തുകൊണ്ടിരുന്ന ഗന്ധമാദനപർവ്വതത്തിലെത്തി. പൂർണ്ണചന്ദ്രനെ വെല്ലുന്ന പ്രഭയാൽ പ്രശോഭിതനായ ബ്രഹ്മദേവൻ ആഗതനായപ്പോൾ നാരദമഹർഷിയും സ്വായംഭുവമനും പ്രയവ്രതനും മടുള്ളവരോടൊപ്പം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹേ പരീക്ഷിത്ത് രാജൻ!, സമ്പ്രീതനായ ബ്രഹ്മദേവൻ പുഞ്ചിരിച്ചുകൊണ്ട് കാരുണ്യത്തോടെ പ്രിയവ്രതനെ നോക്കി ഇങ്ങനെ പറഞ്ഞു: ഹേ കുഞ്ഞേ!, ഞാൻ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കുക. ഭഗവദിച്ഛയെ മറികടക്കുവാൻ ആരാലും സാധ്യമല്ല. ഞങ്ങളെല്ലാം ആ പരമപുരുഷന്റെ ആദേശത്തെ നിറവേറ്റാൻവേണ്ടിമാത്രം വർത്തിക്കുന്നവരാണു. ഒരിക്കലും നാം അവന്റെ ആജ്ഞയെ ലംഘിക്കുവാൻ പാടില്ല. തപശക്തികൊണ്ടോ വേദാധ്യായനംകൊണ്ടോ യോഗം കൊണ്ടൊ മറ്റേതൊരു ശക്തികൾകൊണ്ടുമോ അവന്റെ ആജ്ഞയെ നിരാകരിക്കുവാൻ ആർക്കും സാധ്യമല്ല. ബ്രഹ്മാവായ നമ്മിൽ തുടങ്ങി, ഈച്ചയെറുമ്പോളം വരുന്ന യാതൊരു പ്രാണികൾക്കും അതു സാധ്യാമാകുന്ന കാര്യമല്ലെന്നറിയുക. ഭഗവദിച്ഛയ്ക്കനുസൃതമായാണ് ഇവിടെ ഓരോ ജീവന്മാരും വിവിധ ശരീരങ്ങൾ സ്വീകരിച്ച് വിവിധലോകങ്ങളിൽ ജനിക്കുന്നതും, അതുപോലെ, ഭയന്നും വിറച്ചും ദുഃഖിച്ചും ചിരിച്ചും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. നാമോരോരുത്തരും നമ്മുടെ ഗുണങ്ങൾക്കനുസരിച്ച് ഇവിടെ വർണ്ണാശ്രമധർമ്മങ്ങളെ അനുഷ്ഠിക്കുവാൻ നിയോഗിക്കപ്പെട്ടവരാണു. നാം പ്രകൃതിയുടെ ഏതേത് ഗുണങ്ങൾക്കധീനമായിരിക്കുന്നുവോ, അവൻ അതാത് ഗുണങ്ങൾക്കനുസരിച്ചുള്ള ജന്മങ്ങളെ നമുക്ക് നൽകുന്നു. നാം അതിലൂടെ സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. കണ്ണുള്ളവൻ കണ്ണില്ലാത്തവനെ കൈപിടിച്ച് നടത്തുന്നതുപോലെ, അവനമ്മളെ ജീവിതത്തിൽ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. ജീവന്മുക്തന്മാർപോലും ഭഗവദിച്ഛയാ ലഭ്യമാകുന്ന ശരീരത്തെ സർവ്വാത്മനാ സ്വീകരിക്കുകയും, സ്വപ്നത്തിൽനിന്നുണർന്ന ഒരാൾ താൻ ഉറക്കത്തിൽ കണ്ട സ്വപനത്തെ വിലയിരുത്തുന്നതുപോലെ, അവർ തന്റെ ജന്മത്തേയും കർമ്മത്തേയും നോക്കിക്കാണുന്നു. പക്ഷേ, സംസാരത്തിൽ വീണ്ടും വീണുപോകാതിരിക്കുവാൻ അവർ എപ്പോഴും തങ്ങളുടെ കർമ്മങ്ങൾ ശുദ്ധമാക്കിത്തന്നെ വയ്ക്കുന്നു. കാടുകളായ കാടുകളെല്ലാം കയറിയിറങ്ങിയാലും മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചിട്ടില്ലാത്തവന് ദുഃഖത്തിൽനിന്നും കരകയറുവാൻ സാധ്യമല്ല. എന്നാൽ അവയെ തന്റെ അധീനതയിലാക്കിയ ഒരുവനാകട്ടെ, ഗൃഹസ്ഥാശ്രമിയായിരുന്നാൽപോലും ഹൃദയംകൊണ്ട് അനന്തമായ ആനന്ദത്തെ അനുഭവിക്കുന്നു. മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവൻ കോട്ടയ്ക്കുള്ളിലിരുന്ന് തന്റെ ശത്രുക്കളെ ഇല്ലാതാക്കുന്ന ഒരു രാജാവിനെപ്പോലെയാണു. മനസ്സിൽനിന്ന് ലോഭത്തെ ഒഴിച്ചവന് യാതൊരു ഭയവുംകൂടാതെ യഥേഷ്ടം എവിടേയും സഞ്ചരിക്കാവുന്നതാണു. അതുകൊണ്ട്, ഹേ മകനേ!, ആ പരമപുരുഷന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചുകൊണ്ട് നീ നിന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിക്കാൻ ശ്രമിക്കുക. അതിലൂടെ നിനക്ക് നിസ്സംഗനായി ഈ ഭൂമിയെ പരിപാലിക്കുവാൻ സാധിക്കും.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ! ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് പ്രിതവ്രതൻ തന്റെ നിയതമായ കർമ്മളെ ഏറ്റെടുക്കുവാൻ മാനസികമായി തയ്യാറായി. അതിൽ സന്തോഷവാനായ സ്വായംഭുവമനു ബ്രഹ്മദേവനെ വണങ്ങി. തന്റെ ഉദ്യമം പൂർത്തിയാതോടെ ബ്രഹ്മദേവൻ സത്യലോകത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്വായംഭുവമനുവിന് ബ്രഹ്മദേവന്റെ സഹായത്തോടെ തന്റെ ആഗ്രഹം സഫലീകൃതമായതിൽ അതിയായ സന്തോഷം തോന്നി. നാരദമഹർഷിയുടെ നിറഞ്ഞ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യഭരണം പ്രിയവ്രതനെ ഏൽപ്പിച്ചു. പിന്നീട്, അദ്ദേഹം തന്റെ ഭൌതികജീവിതത്തിന് വിരാമമിട്ടു. പ്രിയവ്രതനാകട്ടെ, ഭഗവദ്ചരണാരവിന്ദങ്ങളിൽ മനസ്സുറപ്പിച്ചുകൊണ്ട് പൂർണ്ണമായ നിസ്സംഗതയോടുകൂടി രാജ്യപാലനമേറ്റെടുത്തു.

പിന്നീട് പ്രിയവ്രതൻ വിശ്വകർമ്മാവിന്റെ മകളായ ബർഹിഷ്മതിയെ വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിന് തന്നെപ്പോലെതന്നെ സർവ്വഗുണസമ്പന്നന്മാരായ പത്തുപുത്രന്മാരുണ്ടായി. ഇവരെ കൂടാതെ ഊർജ്ജസ്വതി എന്ന പേരിൽ ഒരു പുത്രിയും അദ്ദേഹത്തിന് ജനിച്ചു. പുത്രന്മാർക്ക് അദ്ദേഹം യഥാക്രമം അഗ്നിയുടെ വിവിധനാമങ്ങളായ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെ നാമകരണം ചെയ്തു. അതിൽ കവിയും മഹാവീരനും സവനനും ബ്രഹ്മചാരികളായിരുന്നു. തുടക്കം മുതലേ ബ്രഹ്മചര്യം ശീലിച്ച ഇവർ പിന്നീട് പരമഹംസപദത്തിലേക്കുയർന്നു. ലോകങ്ങൾക്കെല്ലാം സർവ്വാധാരവും മുമുക്ഷുക്കളുടെ ഏക ആശ്രയവുമായ ശ്രീവാസുദേവന്റെ സ്മരണയിൽ അവർ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമനം ചെയ്തുകൊണ്ട് സന്യാസജീവിതം നയിച്ചു. ഭക്തിയിലൂടെ ഭൌതികതയിൽ നിന്നകന്ന് അവർ സ്വയം പരിശുദ്ധരായി. അതിലൂടെ, സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്ന ഭഗവാനും തങ്ങളും ഒന്നാണെന്ന പരംബോധം അവരിലുറച്ചു.

ഹേ രാജൻ!, മറ്റൊരു പത്നിയിൽ പ്രിയവ്രതമഹാരാജാവിന് ഉത്തമൻ, താമസ്സൻ, രൈവതൻ എന്നീ നാമങ്ങളോടെ മൂന്ന് പുത്രന്മാരുണ്ടായി. അവർ പിന്നീട് മന്വന്താരാധിപന്മാരായി ഏറെക്കാലം ഭൂമിയെ പരിപാലിച്ചു. പ്രിയവ്രതൻ 110 അർബുദവർഷക്കാലം ഭൂമണ്ഢലത്തെ പരിപാലിച്ചു. അദ്ദേഹം അമ്പും വില്ലും തന്റെ കരുത്തുറ്റ കരങ്ങൾകൊണ്ട് സ്പർശിക്കുന്ന മാത്രയിൽത്തന്നെ അധർമ്മം പേടിച്ചോടിയൊളിക്കുമായിരുന്നു. പ്രിയവ്രതൻ തന്റെ ഭാര്യയായ ബർഹിഷ്മതിയെ അതിരറ്റ് സ്നേഹിച്ചു. ദിവസങ്ങൾ കടന്നുപോകുന്തോറും ആ സ്നേഹം അന്ധമായിക്കൊണ്ടിരുന്നു. സ്ത്രീത്വം തുളുമ്പുന്ന അവളുടെ ഓരോ ചലങ്ങളിലും അദ്ദേഹം ആകൃഷ്ടനായി. മഹാത്മാവായിരുന്ന പ്രിയവ്രതൻ തത്ക്കാരണത്താൽ ഒരു സാധാരണ മനുഷ്യന്റെ തലത്തിലേക്ക് താഴ്ത്തപ്പെട്ടു.

എന്നാൽ, അദ്ദേഹത്തിന്റെ ഭരണം ഈരേഴുപതിനാലുലോകങ്ങളിലും വാഴ്ത്തപ്പെട്ടു. ഒരിക്കൽ സൂര്യന്റെ ഭ്രമണത്തെ സംബന്ധിച്ച് പ്രിയവ്രതൻ അസന്തുഷ്ടനായി. കാരണം, സദാ സമയവും സുമേരുവിനുചുറ്റും വലംവച്ചുകൊണ്ടിരുന്ന സൂര്യദേവൻ, ആ പർവ്വതത്തിന്റെ തെക്കുവശമെത്തുമ്പോൾ വടക്കുവശത്തും, അതുപോലെ, വടക്കുവശമെത്തുമ്പോൾ തെക്കുവശത്തും പ്രകാശം കുറഞ്ഞുകാണുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നെങ്കിൽപോലും ഈ കാര്യം പ്രിയവ്രതന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം തന്റെ രഥത്തിലേറി സൂര്യന് പിറകേ മറ്റൊരു സൂര്യനായി യാത്ര ചെയ്തുകൊണ്ട് പ്രസ്തുത പ്രശ്നത്തിന് പരിഹാരം കണ്ടു. പ്രിയവ്രതന്റെ രഥചക്രങ്ങൾ ഭൂമിയിൽ പതിപ്പിച്ച അടയാളങ്ങൾ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിക്കൊണ്ട് ഭൂമണ്ഢലത്തെ ഏഴ് ദ്വീപുകളായി വിഭജിച്ചു. ഈ ദ്വീപുകൾ ജംബൂ, പ്ലക്ഷ, ശാൽമലി, കുശം, ക്രൌഞ്ചം, ശാകം, പുഷ്കരം എന്നിങ്ങനെ അറിയപ്പെടുന്നു. ഓരോ ദ്വീപും അതിന്റെ തൊട്ടുമുമ്പുള്ള ദ്വീപിനേക്കാൾ ഇരട്ടി വിസ്തീർണ്ണമുള്ളവയാണെന്ന് മാത്രമല്ല, അവയോരോന്നും ഉപ്പ്, കരിമ്പ്, മദ്യം, വെണ്ണ, പാൽ, തൈര്, മധുരം എന്നിവയുടെ സ്വഭാവത്തോടുകൂടിയ വ്യത്യസ്ഥങ്ങളായ സമുദ്രജലങ്ങളാൽ ചുറ്റപ്പെട്ടിരുന്നു. ഈ സമുദ്രങ്ങളോരോന്നും അത് ചുറ്റിനിൽക്കുന്ന ദ്വീപിന്റെ അതേ വിസ്തീർണ്ണമുള്ളവയായിരുന്നു. ഈ ദ്വീപുകളെ പ്രിയവ്രതൻ തന്റെ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, മേധാതിഥി, വീതിഹോത്രൻ എന്നീ ഏഴുപുത്രന്മാർക്കായി വിഭജിച്ചുകൊടുത്തു. പിതാവിന്റെ ആജ്ഞയ സ്വീകരിച്ചുകൊണ്ട് അവർ ആ ദ്വീപുകളുടെ പാലനം ചെയ്തു. പരീക്ഷിത്ത് രാജാവേ!, പ്രിയവ്രതൻ തന്റെ മകളായ ഊർജ്ജസ്വതിയെ ശുക്രാചാര്യന് വിവാഹം ചെയ്തുകൊടുത്തു. ശുക്രാചാര്യന് അവളിൽ ദേവയാനി എന്ന ഒരു പുത്രി ജനിച്ചു.

ഹേ മഹാരാജൻ!, ഭഗവദ്കൃപയുണ്ടെങ്കിൽ വിശപ്പ്, ദാഹം, ദുഃഖം, മോഹം, ജര, മരണം മുതലായ വികാരങ്ങളിൽനിന്നും ജീവന് മുക്തി ലഭിക്കുന്നു. അതുപോലെ, മനസ്സും പഞ്ചേന്ദ്രിയങ്ങളും അവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. ചണ്ഡാളനാണെങ്കിൽകൂടി ഭക്തിയോടുകൂടി ഭഗവദ്നാമത്തെ ഉച്ഛരിക്കുന്നതിലൂടെ അവൻ ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോക്ഷം നേടുന്നു.

പ്രിയവ്രതമഹാരാജൻ തന്റെ ഗൃഹസ്ഥാശ്രമജീവിതം കഴിയുന്നത്ര ആസ്വാദ്യകരമായിത്തന്നെ അനുഭവിച്ചു. ജീവിതം ഭഗവാനിലും ഗുരുവായ നാരദരിലും സമർപ്പിക്കപ്പെട്ടതായിരുന്നുവെങ്കിലും, താൻ അതിനുള്ളിൽ ദിനംതോറും വല്ലാതെ അകപ്പെട്ടുപോകുന്നതായി അദ്ദേഹത്തിനറിയാൻ കഴിഞ്ഞു. ആ സമയം മനസ്സ് വല്ലാതെ പ്രക്ഷുപ്തമാകുകയും, തുടർന്ന് അദ്ദേഹം വീണ്ടും സന്യാസജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്തു. വിഷയങ്ങളിൽ ഇത്രകണ്ട് ആസക്തനായതിൽ പ്രിയവ്രതന് തന്നോടുതന്നെ പുച്ഛം തോന്നി. ഈ ഗൃഹാന്ധകൂപത്തിൽനിന്ന് എങ്ങനെയെങ്കിലും കരകയറിയേ മതിയാക്കൂ എന്നദ്ദേഹം മനസ്സിലുറപ്പിച്ചു. ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു കുരങ്ങനെപ്പോലെ അദ്ദേഹം സ്വയത്തെ കണ്ടറിഞ്ഞു. ഭഗവദനുഗ്രഹത്താൽ വീണ്ടും ആത്മീയജീവിതത്തിലേക്ക് തിരിച്ചുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യഭാരത്തെ പുത്രന്മാരിലേൽപ്പിച്ചതിനുശേഷം, പ്രിയവ്രതമഹാരാജാവ് ഭഗവദഭിമുഖനായി തന്റെ ജീവിതം തുടർന്നു. പുത്രം, കളത്രം, ഗൃഹം, രാജ്യം, അങ്ങനെ എല്ലാ ഭൌതിക സുഖഭോഗങ്ങളിൽനിന്നും വിരക്തിനേടി അദ്ദേഹം സർവ്വസംഗപരിത്യാഗിയായിമാറി. അദ്ദേഹത്തിന്റെ നിർമ്മലമായ ഹൃദയത്തിൽ ഭഗവദ്മഹിമകൾ മാത്രം വിളയാടി. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സ് ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചു.

മനുഷ്യർ ഉടമസ്ഥാവകാശങ്ങൾക്കുവേണ്ടി തമ്മിൽ തല്ലാതിരിക്കുവാനായി അദ്ദേഹം നദികളേയും പർവ്വതങ്ങളേയും കാടുകളേയും പ്രത്യേകം പ്രത്യേകം വിഭജനം ചെയ്തുവച്ചു. നാരദരുടെ ഉപദേശങ്ങളിലൂടെ പ്രിയവ്രതൻ ഇഹപരങ്ങളുടെ നിസ്സാരതയെ മനസ്സിലാക്കി. മൂലോകങ്ങളിലും സകാമകർമ്മങ്ങൾ ചെയ്തുണ്ടാകുന്ന യാതൊരു ഭൌതിക ഐശ്വര്യവും നരകതുല്യമായി അദ്ദേഹം കണ്ടറിഞ്ഞു.



ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.



ഓം തത് സത്.




< Previous          Next >


Activities of Priyavratha Maharaja, Srimad Bhagavatham