2019, മാർച്ച് 16, ശനിയാഴ്‌ച

5.02 ആഗ്നീധ്രചരിത്രം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ദ്ധ്യായം  2
(ആഗ്നീധ്രചരിതം)

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽ‌പ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ, കുറെ കാലങ്ങൾക്കുശേഷം, ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിനടുത്തുള്ള ഒരുദ്യാനത്തിലെത്തി. അവിടെ അവൾ അലസ്സമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൃക്ഷലതാദികളെക്കൊണ്ട് അതിമനോഹരമായിരുന്നു ആ ഉദ്യാനം. അവിടെയുണ്ടായിരുന്ന ഒരു തടാകത്തിൽ മയൂരാദി വിഹഗയുഗ്മങ്ങൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ അവിടെ അർദ്ധനിമീലിതനേത്രനായി ബ്രഹ്മദേവനെ ധ്യാനിച്ചുകൊണ്ടിരുന്ന ആഗ്നീധ്രന്റെ മുന്നിലൂടെ പൂർവ്വചിത്തി നടന്നുനീങ്ങി. അവളുടെ നൂപുരധ്വനിക്കായി ആഗ്നീധ്രൻ തന്റെ കാതുകൾ കൂർപ്പിച്ചു. ആരോ തന്റെയരികിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന് തോന്നി. പാതിയടഞ്ഞ മിഴിയിലൂടെ അഴകൊത്ത ഒരു മനുഷ്യരൂപം അദ്ദേഹത്തിന് അവ്യക്തമായി കാണാൻ കഴിഞ്ഞു. വണ്ടുകളെപ്പോലെ പൂർവ്വചിത്തി ഓരോ പുഷ്പങ്ങളുടേയും അരികിലെത്തി അവയുടെ മണത്തെ ആസ്വദിച്ചു. അവളുടെ ചലനത്തിനും നോട്ടത്തിനും ദേവഗണങ്ങളേയും മനുഷ്യരേയും ഒന്നുപോലെ ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. ആ ശൃംഗാരരസം മനുഷ്യഹൃദയങ്ങളിൽ പൂവമ്പ് ചൊരിയുന്ന കാമദേവനെ ഇളക്കിവിട്ടു. അവളുടെ ശ്വാസത്തിന്റെ മണം നുകരുവാനായി വണ്ടുകൾ ആ കണ്ണുകൾക്കുചുറ്റും വട്ടമിട്ടു പറന്നു. അവയുടെ ശല്യം സഹിക്കാതായപ്പോൾ അവൾ പെട്ടെന്ന് നടന്നുനീങ്ങുവാനാരംഭിച്ചു. ആ ചലനത്തിലുതിർന്ന അവളുടെ അരഞ്ഞാണത്തിന്റെ ധ്രുതതാളം ആഗ്നീധ്രൻ ശ്രദ്ധിച്ചു. അതിലൂടെ പൂർവ്വചിത്തി ആഗ്നീധ്രന്റെ ഹൃദയത്തിൽ അതിശക്തനായ കാമദേവനെ പ്രതിഷ്ഠിച്ചു. അവളുടെ ചേഷ്ടകളിൽ മനസ്സാ ആസക്തനായ ആഗ്നീധ്രന് ആത്മനിഷ്ഠമായ തന്റെ ബോധത്തെപ്പോലും നഷ്ടമായി. ആഗതമായിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നറിയാൻപോലും അദ്ദേഹത്തിന് സാധിച്ചില്ല. പാതിതുറന്ന മിഴികളാൽ പൂർവ്വചിത്തിയെ ഒരു പുരുഷരൂപമായിക്കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ മുനിവര്യാ!, നീ ആരാണ്? എന്തിനാണിവിടെ, ഈ താഴ്വരയിൽ ഇപ്പോൾ വന്നിരിക്കുന്നതു?

സ്വബോധം അല്പാല്പം വീണ്ടെടുത്ത അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ‍!, വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു. ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല. ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു. മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ് നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക് കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും എനിക്ക് വിരോധമില്ല.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി. ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽ‌പ്പിച്ചു. ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു. പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ, കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട് ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി. പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,  പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര, ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous       Next >





The activitis of King Aagneedhra.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ