2026 ജൂൺ 9, ചൊവ്വാഴ്ച

10:67 ദ്വിവിദവധം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 67

ദ്വിവിദവധം


ശ്രീമാനും തേജസ്വിയുമായ പരീക്ഷിത്ത് മഹാരാജാവ് പറഞ്ഞു: ഗുരോ!, അത്ഭുതകരമായ ലീലകളോടുകൂടിയവനും, അനന്തനും, അളക്കാനാവാത്തവനുമായ പരമപുരുഷനായ ശ്രീബലരാമനെക്കുറിച്ച് കൂടുതൽ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടുന്ന് മറ്റെന്തൊക്കെയാണ് ചെയ്തത്?

ശ്രീശുകദേവൻ പറഞ്ഞു: രാജാവേ!, നരകാസുരന്റെ സ്നേഹിതനായി ദ്വിവിദൻ എന്ന് പേരുള്ള ഒരു വാനരൻ ഉണ്ടായിരുന്നു. മൈന്ദന്റെ സഹോദരനും ശക്തനുമായ ഈ ദ്വിവിദൻ സുഗ്രീവ മഹാരാജാവിനാൽ മുൻപ് ഉപദേശം സ്വീകരിക്കപ്പെട്ടിട്ടുള്ളവനായിരുന്നു. തന്റെ സ്നേഹിതന്റെ [നരകന്റെ] മരണത്തിന് പ്രതികാരം ചെയ്യുവാനായി, ദ്വിവിദൻ എന്ന ആ വാനരൻ നഗരങ്ങളും, ഗ്രാമങ്ങളും, ഖനികളും, ഇടയവാസസ്ഥലങ്ങളും തീയിട്ടു നശിപ്പിച്ചുകൊണ്ട് നാടുമുഴുവൻ അക്രമം അഴിച്ചുവിട്ടു. 

ഒരിക്കൽ ദ്വിവിദൻ അനേകം പർവ്വതങ്ങൾ പിഴുതെടുത്ത് അയൽരാജ്യങ്ങളെ മുഴുവൻ, പ്രത്യേകിച്ച് തന്റെ സ്നേഹിതനെ കൊന്ന ഹരിഭഗവാൻ വസിച്ചിരുന്ന ആനർത്തദേശത്തെ, തരിപ്പണമാക്കാൻ ഉപയോഗിച്ചു. മറ്റൊരു സമയത്ത് അവൻ സമുദ്രത്തിൽ ഇറങ്ങി, പതിനായിരം ആനകളുടെ കരുത്തോടെ തന്റെ കൈകൾകൊണ്ട് സമുദ്രജലം മഥിക്കുകയും, അങ്ങനെ തീരപ്രദേശങ്ങളെ മുഴുവൻ വെള്ളത്തിനടിയിലാക്കുകയും ചെയ്തു. ആ ദുഷ്ടനായ വാനരൻ ഉന്നതരായ മഹർഷിമാരുടെ ആശ്രമങ്ങളിലെ വൃക്ഷങ്ങൾ നശിപ്പിക്കുകയും, അവരുടെ യജ്ഞകുണ്ഡങ്ങളെ തന്റെ മലമൂത്രവിസർജ്ജനം കൊണ്ട് അശുദ്ധമാക്കുകയും ചെയ്തു. ഒരു കടന്നൽ ചെറിയ പ്രാണികളെ തടവിലാക്കുന്നതുപോലെ, അവൻ അഹങ്കാരത്തോടെ മനുഷ്യരെ ഒരു മലഞ്ചെരുവിലെ ഗുഹകളിലേക്ക് തള്ളിയിടുകയും, ആ ഗുഹകൾ വലിയ പാറക്കല്ലുകൾ കൊണ്ട് അടച്ചുപൂട്ടുകയും ചെയ്തു.

അങ്ങനെ ഒരു ദിവസം ദ്വിവിദൻ അയൽരാജ്യങ്ങളെ ഉപദ്രവിക്കുന്നതിലും മാന്യമായ കുടുംബങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്നതിലും ഏർപ്പെട്ടിരിക്കുമ്പോൾ, രൈവതകം എന്ന പർവ്വതത്തിൽനിന്ന് അതിമനോഹരമായ ഒരു ഗീതം കേട്ടു. അവൻ അങ്ങോട്ട് തിരിച്ചു. അവിടെ അവൻ പത്മമാല ധരിച്ചവനും, സർവ്വാംഗസുന്ദരനുമായ ശ്രീബലരാമനെ കണ്ടു. അവിടുന്ന് തരുണികളുടെ മധ്യത്തിൽ ഇരുന്ന് പാടുകയായിരുന്നു. വാരുണീ മദ്യം പാനം ചെയ്തിരുന്നതിനാൽ അവിടുത്തെ കണ്ണുകൾ മത്തതയാൽ ചലിച്ചുകൊണ്ടിരുന്നു. മദയാനയെപ്പോലെ ലീലകളിൽ ഏർപ്പെട്ടിരുന്ന അവിടുത്തെ ശരീരം അത്യധികം ശോഭിച്ചിരുന്നു. ആ കുസൃതിക്കാരനായ വാനരൻ ഒരു മരക്കൊമ്പിൽ കയറി, മരങ്ങൾ കുലുക്കിയും 'കിലകിലാ' എന്ന് ശബ്ദമുണ്ടാക്കിയും തന്റെ സാന്നിധ്യം അറിയിച്ചു. ബലദേവഭഗവാന്റെ പത്നിമാർ ആ വാനരന്റെ ധിക്കാരം കണ്ടപ്പോൾ ചിരിക്കാൻ തുടങ്ങി. അവരെല്ലാവരും പരിഹാസപ്രിയരും ചടുലസ്വഭാവമുള്ളവരുമായ യുവതികളായിരുന്നുവല്ലോ.

ശ്രീബലരാമൻ നോക്കിനിൽക്കെത്തന്നെ, ദ്വിവിദൻ തന്റെ പുരികങ്ങൾ കൊണ്ട് വിചിത്രമായ ആംഗ്യങ്ങൾ കാണിച്ചും, അവരുടെ മുന്നിൽ വന്ന് തന്റെ ഗുഹ്യഭാഗം കാണിച്ചും ആ സ്ത്രീകളെ അപമാനിച്ചു. ഇതുകണ്ട് കോപിഷ്ഠനായ ശ്രീബലരാമൻ അവന് നേരെ ഒരു പാറക്കല്ല് എടുത്തെറിഞ്ഞു. എന്നാൽ തന്ത്രശാലിയായ ആ വാനരൻ ആ ഏറിൽനിന്ന് ഒഴിഞ്ഞുമാറുകയും ഭഗവാന്റെ മദ്യകുംഭം തട്ടിയെടുക്കുകയും ചെയ്തു. പരിഹസിച്ചും ചിരിച്ചും ശ്രീബലരാമനെ വീണ്ടും പ്രകോപിപ്പിച്ചുകൊണ്ട്, ദുഷ്ടനായ ദ്വിവിദൻ ആ കുംഭം ഉടയ്ക്കുകയും, പെൺകുട്ടികളുടെ വസ്ത്രങ്ങളിൽ പിടിച്ചുവലിച്ച് ഭഗവാനെ കൂടുതൽ ക്രുദ്ധനാക്കുകയും ചെയ്തു. അങ്ങനെ അഹങ്കാരം നിറഞ്ഞ ആ വാനരൻ ശ്രീബലരാമനെ നിരന്തരം അപമാനിച്ചുകൊണ്ടിരുന്നു.

വാനരന്റെ ഈ അപമര്യാദയായ പെരുമാറ്റവും, അവൻ അയൽരാജ്യങ്ങളിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളും ശ്രീബലരാമൻ ഓർത്തു. അതുകൊണ്ട് തന്റെ ശത്രുവിനെ വധിക്കാൻ ഉറച്ചുകൊണ്ട് ഭഗവാൻ കോപത്തോടെ തന്റെ ഗദയും കലപ്പയുമാകുന്ന ആയുധങ്ങൾ കൈയ്യിലെടുത്തു. ശക്തനായ ദ്വിവിദനും യുദ്ധത്തിനായി മുന്നോട്ടുവന്നു. ഒരു കൈകൊണ്ട് ഒരു സാലവൃക്ഷം വേരോടെ പിഴുതെടുത്ത്, അവൻ ബലരാമന് നേരെ പാഞ്ഞടുക്കുകയും ആ മരത്തടികൊണ്ട് അവിടുത്തെ തലയിൽ അടിക്കുകയും ചെയ്തു. എന്നാൽ സങ്കർഷണഭഗവാൻ ഒരു പർവ്വതം പോലെ നിശ്ചലനായി നിൽക്കുകയും, തന്റെ തലയിലേക്ക് വീണ ആ മരത്തടി കൈകൊണ്ട് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് അവിടുന്ന് സുനന്ദം എന്ന് പേരുള്ള തന്റെ ഗദകൊണ്ട് ദ്വിവിദനെ പ്രഹരിച്ചു. ഭഗവാന്റെ ഗദയാൽ തലയ്ക്ക് പ്രഹരമേറ്റ ദ്വിവിദൻ, ചോര ഒലിച്ചൊഴുകിയതിലൂടെ കാവിമണ്ണ് കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു പർവ്വതം പോലെ അതീവ ശോഭയോടെ കാണപ്പെട്ടു. ആ മുറിവിനെ വകവെയ്ക്കാതെ, ദ്വിവിദൻ മറ്റൊരു മരം പിഴുതെടുത്ത്, തന്റെ മൃഗീയ ശക്തിയാൽ അതിലെ ഇലകളെല്ലാം മാറ്റി ഭഗവാനെ വീണ്ടും അടിച്ചു. ഇപ്പോൾ അത്യധികം കോപിതനായ ശ്രീബലരാമൻ ആ മരത്തെ നൂറു കഷ്ണങ്ങളായി തകർത്തു. അപ്പോൾ ദ്വിവിദൻ മറ്റൊരു മരം എടുത്ത് ഭഗവാനെ വീണ്ടും ക്രൂരമായി പ്രഹരിച്ചു. ഭഗവാൻ ആ മരത്തെയും നൂറു കഷ്ണങ്ങളാക്കി ചിതറിച്ചു.

താൻ ആക്രമിക്കാൻ ഉപയോഗിച്ച മരങ്ങളെല്ലാം ഭഗവാൻ വീണ്ടും വീണ്ടും തകർത്തുകൊണ്ടിരുന്നിട്ടും, ദ്വിവിദൻ കാട് മുഴുവൻ മരങ്ങളില്ലാതാകും വരെ എല്ലാ ഭാഗത്തുനിന്നും മരങ്ങൾ പിഴുതെടുത്ത് ഭഗവാനോട് യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. അതിനുശേഷം ആ കോപിഷ്ഠനായ വാനരൻ ശ്രീബലരാമന് നേരെ കല്ലുമഴ പെയ്യിച്ചു. എന്നാൽ ഗദാധാരിയായ ഭഗവാൻ അവയെയെല്ലാം വളരെ എളുപ്പത്തിൽ പൊടിയാക്കിക്കളഞ്ഞു. വാനരന്മാരിൽ അതിശക്തനായ ദ്വിവിദൻ, ഈന്തപ്പനയുടെ വലിപ്പമുള്ള തന്റെ കൈകളുടെ അറ്റത്തുള്ള മുഷ്ടികൾ ചുരുട്ടി, ശ്രീബലരാമന്റെ മുന്നിൽ വന്ന് അവിടുത്തെ ശരീരത്തിൽ ഇടിച്ചു. അപ്പോൾ യാദവനാഥനായ ഭഗവാൻ കോപത്തോടെ തന്റെ ഗദയും കലപ്പയും മാറ്റിവെച്ച്, വെറുംകൈകൊണ്ട് ദ്വിവിദന്റെ കഴുത്തെല്ലിന് നേരെ ശക്തമായി പ്രഹരിച്ചു. ചോര തുപ്പിക്കൊണ്ട് ആ വാനരൻ നിലംപതിച്ചു.

രാജൻ!, അവൻ നിലംപതിച്ചപ്പോൾ രൈവതകപർവ്വതം അതിന്റെ കൊടുമുടികളും മരങ്ങളും സഹിതം, കടലിൽ കാറ്റിൽ ഉലയുന്ന തോണിപോലെ വിറകൊണ്ടു. ആകാശത്തിൽ ദേവന്മാരും, സിദ്ധന്മാരും, മഹാമുനിമാരും "അങ്ങേയ്ക്ക് ജയം ഭവിക്കട്ടെ! അങ്ങേയ്ക്ക് നമസ്കാരം! അതിശയകരം! നന്നായിരിക്കുന്നു!" എന്ന് ആർത്തുവിളിക്കുകയും ഭഗവാന്റെ മേൽ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. 

ഇപ്രകാരം ലോകത്തെ മുഴുവൻ ദ്രോഹിച്ചുകൊണ്ടിരുന്ന ദ്വിവിദനെ വധിച്ചതിനുശേഷം, വഴിയിലുടനീളം ജനങ്ങൾ തന്റെ മഹിമകൾ വാഴ്ത്തിപ്പാടവേ, പരമപുരുഷനായ ഭഗവാൻ തന്റെ തലസ്ഥാനത്തേക്ക് മടങ്ങിയെഴുന്നള്ളി.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയേഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>