2026 മാർച്ച് 4, ബുധനാഴ്‌ച

10:57 സത്രാജിത്തിന്റെ മരണവും സ്യമന്തകമണി കണ്ടെടുക്കലും

ശ്രീമദ് ഭാഗവതം ദശമസ്കന്ധം - അദ്ധ്യായം 57

സത്രാജിത്തിന്റെ മരണവും സ്യമന്തകമണി കണ്ടെടുക്കലും


ശ്രീ ബാദരായണൻ പറഞ്ഞു: പാണ്ഡവരും കുന്തിയും തീപിടുത്തത്തിൽ മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ, സത്യം എന്താണെന്ന് മുൻകൂട്ടി അറിയാമായിരുന്ന ഭഗവാൻ കുടുംബത്തോടുള്ള തന്റെ കടമകൾ നിറവേറ്റുന്നതിനായി ബലരാമനോടൊപ്പം കുരുരാജ്യത്തേക്ക് പോയി. രണ്ടുപേരും ഭീഷ്മർ, കൃപർ, വിദുരർ, ഗാന്ധാരി, ദ്രോണർ എന്നിവരെ കണ്ടു. അവരോടൊപ്പം ദുഃഖം പങ്കിട്ടുകൊണ്ട്, "അയ്യോ, എത്ര വേദനാജനകമാണിത്!" എന്ന് അവർ വിളിച്ചുപറഞ്ഞു. ഈ അവസരം മുതലെടുത്ത്, അക്രൂരനും കൃതവർമ്മാവും ശതധന്വാവിന്റെ അടുക്കൽ ചെന്ന് ചോദിച്ചു, "സ്യമന്തകരത്നം എന്തുകൊണ്ട് എടുത്തുക്കൂടാ?" സത്രാജിത്ത് തന്റെ രത്നം പോലെയുള്ള മകളെ നമുക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിട്ട്, പിന്നീട് അവളെ പുച്ഛത്തോടെ കൃഷ്ണന് കൊടുത്തു. പിന്നെ എന്തിനാണ് സത്രാജിത്ത് തന്റെ സഹോദരന്റെ പാത പിന്തുടരാത്തത്? അവരുടെ ഉപദേശത്താൽ സ്വാധീനിക്കപ്പെട്ട ശതധന്വാവ്, അത്യാഗ്രഹം കാരണം സത്രാജിത്തിനെ ഉറക്കത്തിൽ കൊന്നു. അങ്ങനെ പാപിയായ ശതധന്വാവ് സ്വന്തം ആയുസ്സ് കുറച്ചു. സത്രാജിത്തിന്റെ കൊട്ടാരത്തിലെ സ്ത്രീകൾ അലമുറയിട്ട് കരയവെ, ശതധന്വാവ് രത്നവുമായി പോയി. സത്രാജിത്തിന്റെ മൃതദേഹം കണ്ട സത്യഭാമ ദുഃഖത്തിലാണ്ടു. "എന്റെ അച്ഛാ, എന്റെ അച്ഛാ! അയ്യോ, ഞാൻ കൊല്ലപ്പെട്ടു!" എന്ന് വിലപിച്ചുകൊണ്ട് അവൾ ബോധരഹിതയായി വീണു. രാജ്ഞി സത്യഭാമ തന്റെ പിതാവിന്റെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിച്ചു ഹസ്തിനപുരത്തേക്ക് പോയി. അവിടെവെച്ച്, കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്ന കൃഷ്ണനോട് തന്റെ പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് അവൾ ദുഃഖത്തോടെ പറഞ്ഞു.

ഈ വാർത്ത കേട്ടപ്പോൾ കൃഷ്ണനും ബലരാമനും, വളരെ ദുഖിതരായി കാണപ്പെട്ടു. അങ്ങനെ മായാമാനുഷരായി അനുകരിച്ചുകൊണ്ട്, അവർ കണ്ണുനീർ പൊഴിച്ച് വിലപിച്ചു. ഭഗവാൻ തന്റെ പത്നിയോടും ജ്യേഷ്ഠനോടും കൂടി തലസ്ഥാനത്തേക്ക് മടങ്ങി. ദ്വാരകയിലെത്തിയ ശേഷം, ശതധന്വാവിനെ കൊന്ന് രത്നം വീണ്ടെടുക്കാൻ അദ്ദേഹം തയ്യാറെടുത്തു. കൃഷ്ണൻ തന്നെ കൊല്ലാൻ തയ്യാറെടുക്കുന്നുവെന്നറിഞ്ഞ ശതധന്വാവ് ഭയപ്പെട്ടു. ജീവൻ രക്ഷിക്കാൻ അവൻ കൃതവർമ്മാവിനെ സമീപിച്ചു, എന്നാൽ കൃതവർമ്മാവ് സഹായം നിരസിച്ചു.

കൃതവർമ്മാവ് പറഞ്ഞു: "കൃഷ്ണനെയും ബലരാമനെയും ദ്രോഹിക്കാൻ എനിക്ക് ധൈര്യമില്ല. അവരെ ദ്രോഹിക്കുന്നവർക്ക് എന്ത് നല്ല ഫലമാണ് ലഭിക്കുക? കംസനും അനുയായികളും അവരോടുള്ള ശത്രുത കാരണം എല്ലാം നഷ്ടപ്പെട്ട് മരിച്ചു. ജരാസന്ധനാകട്ടെ, പതിനേഴു തവണ യുദ്ധം ചെയ്തിട്ടും രഥം പോലും അവശേഷിച്ചില്ല."

സഹായം ലഭിക്കാത്ത ശതധന്വാവ് അവിടെനിന്നും അക്രൂരന്റെ അടുത്തെത്തി. അക്രൂരൻ പറഞ്ഞു, "അവരുടെ ശക്തി അറിഞ്ഞുകൊണ്ട് ആര് അവരെ എതിർക്കും? ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ആ നാരായണനാണ്. മായയിൽ അന്ധരായവർക്ക് അദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ പോലും കഴിയില്ല. ഏഴു വയസ്സുള്ളപ്പോൾ, കൃഷ്ണൻ ഒരു മല മുഴുവൻ പിഴുതെടുത്ത് ഒരു കുട്ടി കൂൺ പിടിക്കുന്നതുപോലെ ഉയർത്തിപ്പിടിച്ചു. അത്ഭുതകരമായ പ്രവർത്തികൾ ചെയ്യുന്ന ആ കൃഷ്ണനെ ഞാൻ നമസ്കരിക്കുന്നു. അദ്ദേഹമാണ് പരമാത്മാവും എല്ലാ അസ്തിത്വത്തിന്റെയും ഉറവിടവും."

അക്രൂരനും സഹായം നിരസിച്ചപ്പോൾ, ശതധന്വാവ് രത്നം അക്രൂരനെ ഏൽപ്പിച്ച് വളരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന കുതിരപ്പുറത്ത് രക്ഷപ്പെട്ടു. പ്രിയ രാജാവേ!, കൃഷ്ണനും ബലരാമനും ഗരുഡധ്വജമുള്ള രഥത്തിൽ കയറി ശതധന്വാവിനെ പിന്തുടർന്നു. മിഥിലയുടെ അതിർത്തിയിലുള്ള ഒരു പൂന്തോട്ടത്തിൽ വെച്ച് കുതിര വീണു. ഭയന്നുപോയ ശതധന്വാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, കൃഷ്ണൻ അവനെ പിന്തുടർന്നു. ഓടുന്ന ശതധന്വാവിന്റെ തല കൃഷ്ണൻ തന്റെ സുദർശനചക്രത്താൽ മുറിച്ചുമാറ്റി. തന്തിരുവടി രത്നത്തിനായി അയാളുടെ വസ്ത്രങ്ങൾ പരിശോധിച്ചു. രത്നം കാണാത്തതുകൊണ്ട് കൃഷ്ണൻ സഹോദരനോട് പറഞ്ഞു, "നമ്മൾ ശതധന്വാവിനെ കൊന്നത് വെറുതെയായി, രത്നം ഇവിടെയില്ല."

ബലരാമൻ പറഞ്ഞു, "തീർച്ചയായും അവൻ രത്നം മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാകും. കൃഷ്ണാ!, നീ ദ്വാരകയിലേക്ക് മടങ്ങി ആ വ്യക്തിയെ കണ്ടെത്തുക. ഞാൻ എന്നെ വളരെ ഇഷ്ടപ്പെടുന്ന മിഥിലാരാജാവിനെ കാണാൻ ആഗ്രഹിക്കുന്നു." അങ്ങനെ പറഞ്ഞ് ബലരാമൻ മിഥിലയിലേക്ക് പോയി. 

രാജാവ് ബലരാമനെ കണ്ട് എഴുന്നേറ്റുനിന്ന് ആദരവോടെ സ്വീകരിച്ചു. ബലരാമൻ കുറെ വർഷങ്ങൾ അവിടെ താമസിച്ചു. ആ സമയത്ത് ദുര്യോധനൻ ബലരാമനിൽ നിന്ന് ഗദായുദ്ധം അഭ്യസിച്ചു. ഭഗവാൻ ദ്വാരകയിലെത്തി ശതധന്വാവിന്റെ മരണത്തെക്കുറിച്ചും രത്നം കിട്ടിയില്ലെന്ന കാര്യവും സത്യഭാമയോട് പറഞ്ഞു. അദ്ദേഹം സത്യഭാമയെ പ്രീതിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു. സത്രാജിത്തിന്റെ ശവസംസ്കാരചടങ്ങുകൾ കൃഷ്ണൻ നടത്തി.

രത്നമോഷണത്തിന് പ്രേരണ നൽകിയ അക്രൂരനും കൃതവർമ്മാവും ഇത് കേട്ടപ്പോൾ ഭയന്ന് ദ്വാരകയിൽ നിന്ന് ഓടിപ്പോയി. അക്രൂരൻ പോയതോടെ ദ്വാരകയിൽ ദുശ്ശകുനങ്ങൾ കണ്ടുതുടങ്ങി. ജനങ്ങൾ കഷ്ടപ്പെട്ടു. ചിലർ ഇതിന് കാരണം അക്രൂരന്റെ അസാന്നിധ്യമാണെന്ന് പറഞ്ഞു. ഭഗവാൻ നാരായണൻ വസിക്കുന്നിടത്ത് എങ്ങനെ വിപത്തുണ്ടാകാൻ? മുമ്പ് ഇന്ദ്രൻ മഴ നിഷേധിച്ചപ്പോൾ കാശിരാജാവ് തന്റെ മകൾ ഗാന്ധിനിയെ ശ്വഫൽക്കന് നൽകി, അപ്പോൾ മഴ പെയ്തു. അക്രൂരൻ എവിടെ താമസിക്കുന്നുവോ അവിടെ ഇന്ദ്രൻ മഴ നൽകും, ആ സ്ഥലം ദുരിതമുക്തമായിരിക്കും. ഈ വാക്കുകൾ കേട്ട ശ്രീകൃഷ്ണൻ അക്രൂരനെ ദ്വാരകയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു, "ദാനധർമ്മങ്ങളിൽ കേമനായ അക്രൂരാ!, സ്യമന്തകരത്നം ശതധന്വാവ് നിങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും നിങ്ങളുടെ പക്കലുണ്ടെന്നും ഞങ്ങൾക്ക് അറിയാം. സത്രാജിത്തിന് പുത്രന്മാരില്ലാത്തതിനാൽ, അവന്റെ മകളുടെ മക്കൾക്ക് സ്വത്ത് ലഭിക്കണം. എങ്കിലും ആ രത്നം നിങ്ങളുടെ സംരക്ഷണയിൽതന്നെ ഇരിക്കട്ടെ!, കാരണം മറ്റാർക്കും അത് സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയില്ല. പക്ഷേ എന്റെ ജ്യേഷ്ഠൻ ഇക്കാര്യം വിശ്വസിക്കാൻ മടിക്കുന്നതിനാൽ, ഒരിക്കൽ മാത്രം അതൊന്ന് കാണിച്ചുതരുക."

കൃഷ്ണന്റെ വാക്കുകൾ കേട്ട് ലജ്ജിതനായ അക്രൂരൻ രത്നം ഭഗവാന് കൈമാറി. അത് സൂര്യനെപ്പോലെ തിളങ്ങി. ബന്ധുക്കൾക്ക് രത്നം കാണിച്ചുകൊടുത്ത് കൃഷ്ണൻ അത് തിരികെ അക്രൂരനെതന്നെ ഏൽപ്പിച്ചു.

ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ലീലകളെക്കുറിച്ചുള്ള വിവരണങ്ങളാൽ സമ്പന്നമായ ഈ കഥ, പാപങ്ങളെ നശിപ്പിക്കുകയും എല്ലാവിധ മംഗളങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നതുമാകുന്നു. ഇത് പാരായണം ചെയ്യുകയോ കേൾക്കുകയോ സ്മരിക്കുകയോ ചെയ്യുന്ന ഏതൊരാളും തങ്ങൾക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന അപവാദങ്ങളെയും പാപങ്ങളെയും അകറ്റി സമാധാനം കൈവരിക്കും.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിയേഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<>>>>>