2026 ജൂൺ 10, ബുധനാഴ്‌ച

10:68 സാംബന്റെ വിവാഹം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 68

സാംബന്റെ വിവാഹം 


ശുകദേവൻ പറഞ്ഞു: ഹേ രാജാവേ!, യുദ്ധനിപുണനായ, ജാംബവതിയുടെ മകൻ സാംബൻ, ദുര്യോധനന്റെ മകളായ ലക്ഷ്മണയെ അവളുടെ സ്വയംവര ചടങ്ങിൽനിന്ന് തട്ടിക്കൊണ്ടുപോയി. കോപിതരായ കുരുക്കൾ പറഞ്ഞു: ഈ ദുരാചാരിയായ ബാലൻ നമ്മുടെ അവിവാഹിതയായ മകളെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലമായി തട്ടിക്കൊണ്ടുപോയി നമ്മെ അപമാനിച്ചിരിക്കുന്നു. ഈ ദുർമാർഗ്ഗിയായ സാംബനെ ബന്ധനസ്ഥനാക്കൂ! വൃഷ്ണികൾ എന്ത് ചെയ്യാനാണ്? നമ്മുടെ കാരുണ്യം കൊണ്ടാണ് നാം അവർക്ക് നൽകിയ ഭൂമി അവർ ഭരിക്കുന്നത്. 

തങ്ങളുടെ മകൻ പിടിക്കപ്പെട്ട വിവരം അറിഞ്ഞ് വൃഷ്ണികൾ ഇങ്ങോട്ട് വരികയാണെങ്കിൽ, നാം അവരുടെ അഹങ്കാരം തീർക്കുന്നതായിരിക്കും. അങ്ങനെ കടുത്ത നിയന്ത്രണത്തിലാക്കപ്പെട്ട ഇന്ദ്രിയങ്ങളെപ്പോലെ അവർ അടങ്ങിയിരിക്കും.

ഇപ്രകാരം പറയുകയും, കുരുവംശത്തിലെ മുതിർന്നവനായ കർണ്ണൻ തങ്ങളുടെ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തതിനുശേഷം കർണ്ണൻ, ശലൻ, ഭൂരി, യജ്ഞകേതു, സുയോധനൻ എന്നിവർ സാംബനെ ആക്രമിക്കാനായി പുറപ്പെട്ടു. ദുര്യോധനനും കൂട്ടരും തന്റെ നേരെ പാഞ്ഞടുക്കുന്നതുകണ്ട്, മഹാനായ ആ രഥയോദ്ധാവ്—സാംബൻ, തന്റെ മനോഹരമായ വില്ലെടുത്ത് ഒരു സിംഹത്തെപ്പോലെ നിന്നു. അവനെ പിടികൂടാനുറച്ച പ്രകോപിതരായ കർണ്ണന്റെ നേതൃത്വത്തിലുള്ള വില്ലാളികൾ സാംബനുനേരെ 'നിന്നു പൊരുതൂ! നിന്നു പൊരുതൂ!' എന്ന് ആക്രോശിച്ചു. അവർ അവനുനേരേ വന്ന് അമ്പുകളുടെ പെരുമഴ പെയ്യിച്ചു.

ഹേ കുരുശ്രേഷ്ഠാ!, കൃഷ്ണപുത്രനായ സാംബൻ കുരുക്കളാൽ അന്യായമായി ആക്രമിക്കപ്പെട്ടപ്പോൾ, യദുവംശത്തിന്റെ പ്രിയങ്കരനായ അവൻ ആ ആക്രമണത്തെ സഹിച്ചില്ല; ഒരു സിംഹം നിസ്സാര മൃഗങ്ങളുടെ ആക്രമണത്തെ സഹിക്കാത്തതുപോലെ. തന്റെ അത്ഭുതകരമായ വില്ലിന്റെ ഞാൺ മുഴക്കിക്കൊണ്ട്, വീരനായ സാംബൻ കർണ്ണന്റെ നേതൃത്വത്തിലുള്ള ആറ് യോദ്ധാക്കളെയും അമ്പുകളാൽ പ്രഹരിച്ചു. അവൻ ആറ് രഥങ്ങളെ അത്രയും തന്നെ അമ്പുകളാലും, നാൽവർ കുതിരകളടങ്ങുന്ന ഓരോ കൂട്ടത്തെയും നാല് അമ്പുകളാലും, ഓരോ രഥസാരഥിയെയും ഓരോ അമ്പുകളാലും തുളച്ചു. അതുപോലെ തന്നെ രഥങ്ങളെ നയിച്ചിരുന്ന മഹാൻമാരായ വില്ലാളികളെയും അവൻ പ്രഹരിച്ചു. ശത്രുയോദ്ധാക്കൾപോലും സാംബന്റെ ഈ പരാക്രമത്തെ പ്രശംസിച്ചു. എന്നാൽ അവർ അവനെ രഥത്തിൽ നിന്ന് താഴെയിറക്കി, തുടർന്ന് അവരിൽ നാലുപേർ അവന്റെ നാല് കുതിരകളെ പ്രഹരിച്ചു, ഒരാൾ അവന്റെ രഥസാരഥിയെ വീഴ്ത്തി, മറ്റൊരാൾ അവന്റെ വില്ല് തകർത്തു. യുദ്ധത്തിനിടയിൽ സാംബനെ രഥമില്ലാത്തവനാക്കിയശേഷം, കുരു യോദ്ധാക്കൾ വളരെ പ്രയാസപ്പെട്ട് അവനെ കെട്ടിയിടുകയും, ആ ബാലനെയും തങ്ങളുടെ രാജകുമാരിയെയും കൂട്ടി വിജയശ്രീലാളിതരായി തങ്ങളുടെ നഗരത്തിലേക്ക് മടങ്ങുകയും ചെയ്തു.

ഹേ രാജാവേ!, ശ്രീ നാരദനിൽ നിന്ന് ഈ വാർത്തയറിഞ്ഞ യാദവർ കോപിതരായി. ഉഗ്രസേനരാജാവിന്റെ പ്രേരണയാൽ അവർ കുരുക്കൾക്കെതിരെ യുദ്ധത്തിന് തയ്യാറെടുത്തു. പക്ഷേ, ഇതിനകംതന്നെ കവചം ധരിച്ചിരുന്ന വൃഷ്ണിവീരന്മാരുടെ കോപത്തെ ബലരാമദേവൻ തണുപ്പിച്ചിരുന്നു. കലഹങ്ങളുടെ ഈ യുഗത്തെ ശുദ്ധീകരിക്കുന്ന അവിടുന്ന് കുരുക്കളും വൃഷ്ണികളും തമ്മിൽ ഒരു കലഹം ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ, ബ്രാഹ്മണരോടും വംശത്തിലെ മുതിർന്നവരോടും ഒപ്പം, സൂര്യനെപ്പോലെ പ്രകാശമാനമായ തന്റെ രഥത്തിൽ അവിടുന്ന് ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ, ഗ്രഹങ്ങളാൽ ചുറ്റപ്പെട്ട ചന്ദ്രനെപ്പോലെ അവിടുന്ന് ശോഭിച്ചു. ഹസ്തിനപുരിയിൽ എത്തിയ ബലരാമദേവൻ നഗരത്തിന് പുറത്തുള്ള ഒരു ഉദ്യാനത്തിൽ തങ്ങുകയും, ധൃതരാഷ്ട്രമഹാരാജാവിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനായി ഉദ്ധവരെ മുന്നേ അയക്കുകയും ചെയ്തു.

അംബികാപുത്രനായ ധൃതരാഷ്ട്രർക്കും ഭീഷ്മർ, ദ്രോണർ, ബാഹ്ലികൻ, ദുര്യോധനൻ എന്നിവർക്കും ഉചിതമായ ആദരവ് അർപ്പിച്ചതിനുശേഷം, ബലരാമദേവൻ എഴുന്നള്ളിയിട്ടുണ്ടെന്ന വിവരം ഉദ്ധവർ അവരെ അറിയിച്ചു. തങ്ങളുടെ പ്രിയ സുഹൃത്തായ ബലരാമൻ വന്നിട്ടുണ്ടെന്ന് കേട്ട് അതീവ സന്തുഷ്ടരായ അവർ, ആദ്യം ഉദ്ധവരെ ആദരിക്കുകയും, പിന്നീട് കൈകളിൽ മംഗളകരമായ ഉപഹാരങ്ങളുമായി ഭഗവാനെ സ്വീകരിക്കാൻ പുറപ്പെടുകയും ചെയ്തു. അവർ ബലരാമദേവനെ സമീപിച്ച് പശുക്കളെയും അർഘ്യവും നൽകി യഥോചിതം ആരാധിച്ചു. കുരുക്കളുടെ കൂട്ടത്തിൽ അവിടുത്തെ യഥാർത്ഥ ശക്തി മനസ്സിലാക്കിയവർ തല നിലത്തുതൊട്ട് അവിടുത്തെ വണങ്ങി.

ഇരുവിഭാഗങ്ങളും തങ്ങളുടെ ബന്ധുക്കൾ സുഖമായിരിക്കുന്നുവെന്ന് കേൾക്കുകയും, പരസ്പരം ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതിനുശേഷം, ബലരാമദേവൻ കുരുക്കളോട് നേരിട്ട് ഇപ്രകാരം സംസാരിച്ചു.

[ബലരാമദേവൻ പറഞ്ഞു:] ഉഗ്രസേനരാജാവ് നമ്മുടെ നാഥനും രാജാക്കന്മാരുടെ ഭരണാധികാരിയുമാണ്. അദ്ദേഹം നിങ്ങളോട് എന്ത് ചെയ്യാൻ ആവശ്യപ്പെട്ടുവോ അത് നിങ്ങൾ ഏകാഗ്രതയോടെ കേൾക്കണം, ഉടനടി അത് നടപ്പിലാക്കുകയും വേണം.

[ഉഗ്രസേന രാജാവ് പറഞ്ഞിരിക്കുന്നു:] ധർമ്മമാർഗ്ഗം പിന്തുടരുന്ന ഒരൊറ്റ എതിരാളിയെ നിങ്ങൾ പലർ ചേർന്ന് അധാർമ്മികമായ മാർഗ്ഗങ്ങളിലൂടെയാണ് തോൽപ്പിച്ചതെങ്കിലും, കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യത്തെക്കരുതി ഞാൻ ഇത് സഹിക്കുന്നു. 

രാജൻ!, ബലരാമദേവന്റെ വീര്യവും ധൈര്യവും ശക്തിയും നിറഞ്ഞതും അവിടുത്തെ ദിവ്യശക്തിക്ക് അനുയോജ്യവുമായ ഈ വാക്കുകൾ കേട്ടപ്പോൾ കൗരവർ കോപാകുലരായി ഇപ്രകാരം പറഞ്ഞു.

[കുരു പ്രമുഖർ പറഞ്ഞു:] ഓ!, ഇത് എത്ര അത്ഭുതകരമാണ്! കാലത്തിന്റെ ശക്തി തീർച്ചയായും മറികടക്കാനാവാത്തതാണ്; ഒരു ചെരിപ്പ് ഇപ്പോൾ രാജകിരീടം ധരിക്കുന്ന തലയിൽ കയറാൻ ആഗ്രഹിക്കുന്നു. ഈ വൃഷ്ണികൾ വിവാഹബന്ധത്തിലൂടെ നമ്മോട് ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് നാം അവർക്ക് തുല്യത നൽകിയതും, നമ്മുടെ കിടക്കകളും ഇരിപ്പിടങ്ങളും ഭക്ഷണവും പങ്കിടാൻ അനുവദിച്ചതും. തീർച്ചയായും നാം തന്നെയാണ് അവർക്ക് രാജസിംഹാസനങ്ങൾ നൽകിയത്. നാം കണ്ണടച്ചതുകൊണ്ട് മാത്രമാണ് അവർക്ക് ഒരു ജോടി വെൺചാമരങ്ങളും, ശംഖും, വെൺകൊറ്റക്കുടയും, സിംഹാസനവും, രാജകീയ ശയ്യയും ആസ്വദിക്കാൻ കഴിഞ്ഞത്. വിഷപ്പാമ്പുകൾക്ക് പാൽ നൽകിയതുപോലെ, ഇപ്പോൾ അത് നൽകിയവർക്ക് തന്നെ ദ്രോഹമുണ്ടാക്കുന്ന ഈ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ ഇനിമേൽ യാദവരെ അനുവദിക്കരുത്. നമ്മുടെ കാരുണ്യംകൊണ്ട് അഭിവൃദ്ധി പ്രാപിച്ച ഈ യാദവർക്ക് ഇപ്പോൾ ലജ്ജയില്ലാതായിരിക്കുന്നു, അവർ നമ്മോട് കൽപ്പിക്കാൻ ധൈര്യപ്പെടുന്നു!

ഭീഷ്മരോ, ദ്രോണരോ, അർജ്ജുനനോ അല്ലെങ്കിൽ മറ്റ് കുരുക്കളോ നൽകാത്ത ഏതെങ്കിലും ഒന്നിനെ തട്ടിയെടുക്കാൻ ഇന്ദ്രൻ പോലും എങ്ങനെ ധൈര്യപ്പെടും? അത് ഒരു ആട്ടിൻകുട്ടി സിംഹത്തിന്റെ ഇരയ്ക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നത് പോലെയായിരിക്കും.

ശ്രീ ബാദരായണി പറഞ്ഞു: ഹേ ഭരതശ്രേഷ്ഠാ!, തങ്ങളുടെ ഉന്നതകുലജാതത്വത്തിന്റെയും ബന്ധങ്ങളുടെയും ഐശ്വര്യത്താൽ പൂർണ്ണമായും അഹങ്കാരികളായ കുരുക്കൾ ബലരാമദേവനോട് ഈ കഠിനമായ വാക്കുകൾ പറഞ്ഞതിനുശേഷം, അവർ തിരിഞ്ഞ് തങ്ങളുടെ നഗരത്തിലേക്ക് മടങ്ങി.

കുരുക്കളുടെ മോശം സ്വഭാവം കാണുകയും അവരുടെ ദുഷിച്ച വാക്കുകൾ കേൾക്കുകയും ചെയ്തപ്പോൾ, ബലരാമദേവൻ ക്രോധംകൊണ്ട് ജ്വലിച്ചു. നോക്കാൻ ഭയമുണർത്തുന്ന മുഖഭാവത്തോടെ അവിടുന്ന് വീണ്ടും വീണ്ടും ചിരിക്കുകയും ഇപ്രകാരം സംസാരിക്കുകയും ചെയ്തു.

[ബലരാമദേവൻ പറഞ്ഞു:] "തീർച്ചയായും ഈ ദുഷ്ടന്മാരുടെ അഹങ്കാരം അവരെ അത്രമേൽ അന്ധരാക്കിയിരിക്കുന്നു, അവർ സമാധാനം ആഗ്രഹിക്കുന്നില്ല. എങ്കിൽ മൃഗങ്ങളെ വടികൊണ്ടെന്നപോലെ ശാരീരികമായ ശിക്ഷയിലൂടെ അവർ ശാന്തരാക്കപ്പെടട്ടെ. "ആഹാ, കോപിതരായ യാദവരെയും അതുപോലെതന്നെ അത്യധികം ക്രുദ്ധനായ ശ്രീകൃഷ്ണനെയും എനിക്ക് വളരെ പണിപ്പെട്ടാണ് ശാന്തനാക്കാൻ കഴിഞ്ഞത്. ഈ കൗരവർക്ക് സമാധാനം ആഗ്രഹിച്ചാണ് ഞാൻ ഇവിടെ വന്നത്. എന്നാൽ അവർ അത്രമാത്രം ബുദ്ധിശൂന്യരും കലഹപ്രിയരും സ്വഭാവത്താൽ ദുഷ്ടരുമാണ്, അവർ എന്നെ വീണ്ടും വീണ്ടും അനാദരിച്ചു. അഹങ്കാരം കാരണം അവർ എന്നോട് കഠിനമായ വാക്കുകൾ സംസാരിക്കാൻ ധൈര്യപ്പെട്ടു! "ഭോജന്മാരുടെയും വൃഷ്ണികളുടെയും അന്ധകന്മാരുടെയും നാഥനായ ഉഗ്രസേനരാജാവ് കൽപ്പിക്കാൻ യോഗ്യനല്ലെന്നോ, ഇന്ദ്രനും മറ്റ് ലോകപാലകരും അദ്ദേഹത്തിന്റെ ഉത്തരവുകൾ അനുസരിക്കുമ്പോൾ?

"സുധർമ്മ എന്ന സഭാമണ്ഡപത്തിൽ ഇരിക്കുന്നവനും, തന്റെ ആസ്വാദനത്തിനായി ദേവന്മാരിൽനിന്ന് പാരിജാതവൃക്ഷം എടുത്തവനുമായ ആ കൃഷ്ണൻ ഒരു രാജസിംഹാസനത്തിൽ ഇരിക്കാൻ യോഗ്യനല്ലെന്നോ? "അഖിലാണ്ഡേശ്വരിയായ ലക്ഷ്മീദേവി തന്നെ അവിടുത്തെ പാദങ്ങളെ വണങ്ങുന്നു. ആ ലക്ഷ്മീപതി മർത്യനായ ഒരു രാജാവിന്റെ ചിഹ്നങ്ങൾക്ക് അർഹനല്ലെന്നോ? "എല്ലാ പുണ്യതീർത്ഥങ്ങളുടെയും വിശുദ്ധിക്ക് കാരണമായ കൃഷ്ണന്റെ പാദാരവിന്ദങ്ങളിലെ ധൂളി എല്ലാ മഹാൻമാരായ ദേവന്മാരാലും വന്ദിക്കപ്പെടുന്നു. എല്ലാ ലോകങ്ങളിലെയും പ്രധാന ദേവന്മാർ അവിടുത്തെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു, കൃഷ്ണന്റെ പാദധൂളി തങ്ങളുടെ കിരീടങ്ങളിൽ അണിയുന്നത് അവർ പരമഭാഗ്യമായി കരുതുന്നു. ബ്രഹ്മാവും ശിവനും പോലുള്ള മഹാദേവന്മാരും, ലക്ഷ്മീദേവിയും ഞാൻ പോലും അവിടുത്തെ ആത്മീയ സത്തയുടെ വെറും അംശങ്ങൾ മാത്രമാണ്, നാമും ആ ധൂളി ആദരവോടെ നമ്മുടെ തലയിൽ ചുമക്കുന്നു. എന്നിട്ടും കൃഷ്ണൻ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കാനോ രാജസിംഹാസനത്തിൽ ഇരിക്കാനോ യോഗ്യനല്ലെന്നോ?

"കുരുക്കൾ അനുവദിക്കുന്ന ഭൂമിയുടെ ചെറിയൊരു ഭാഗം മാത്രമാണോ വൃഷ്ണികളായ നമ്മൾ ആസ്വദിക്കുന്നത്? നമ്മൾ തീർച്ചയായും ചെരിപ്പുകളും കുരുക്കൾ തലയുമാണോ? "അഹങ്കാരികളായ ഈ കുരുക്കൾ തങ്ങളുടെ വ്യാജശക്തിയാൽ സാധാരണ മദ്യപന്മാരെപ്പോലെ മത്തരായിരിക്കുന്നത് നോക്കൂ! കൽപ്പിക്കാൻ അധികാരമുള്ള ഏത് ഭരണാധികാരിയാണ് അവരുടെ മൂഢവും ദുഷിച്ചതുമായ വാക്കുകൾ സഹിക്കുക? "ഇന്ന് ഞാൻ ഈ ഭൂമിയെ കൗരവരിൽ നിന്ന് മുക്തമാക്കും!" എന്ന് ക്രുദ്ധനായ ബലരാമൻ പ്രഖ്യാപിച്ചു. അങ്ങനെ അവിടുന്ന് തന്റെ കലപ്പയാകുന്ന ആയുധമെടുത്ത് മൂന്നുലകങ്ങളെയും ദഹിപ്പിക്കാനെന്നവണ്ണം എഴുന്നേറ്റു. ഭഗവാൻ കോപത്തോടെ തന്റെ കലപ്പയുടെ അഗ്രംകൊണ്ട് ഹസ്തിനപുരിയെ തോണ്ടിെയടുക്കുകയും, നഗരത്തെ മുഴുവൻ ഗംഗാനദിയിലേക്ക് തള്ളിയിടാൻ ഉദ്ദേശിച്ചുകൊണ്ട് അതിനെ വലിച്ചിഴക്കാൻ തുടങ്ങുകയും ചെയ്തു.

തങ്ങളുടെ നഗരം വലിച്ചിഴയ്ക്കപ്പെടുമ്പോൾ കടലിലെ ചങ്ങാടം പോലെ ഉലയുന്നതും, അത് ഗംഗയിൽ വീഴാൻ പോകുകയാണെന്നും കണ്ട് കൗരവർ ഭയചകിതരായി. ജീവൻ രക്ഷിക്കാനായി അവർ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഭഗവാനെ അഭയം പ്രാപിച്ചു. സാംബനെയും ലക്ഷ്മണയെയും മുന്നിൽ നിർത്തി അവർ കൈകൾ കൂപ്പി യാചിച്ചു.

[കൗരവർ പറഞ്ഞു:] ഹേ രാമാ!, രാമാ!, സർവ്വാധാരമേ! അവിടുത്തെ ശക്തിയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ഞങ്ങൾ അറിവില്ലാത്തവരും വഴിതെറ്റിയവരുമാണ്, ദയവായി ഞങ്ങളുടെ തെറ്റ് ക്ഷമിച്ചാലും. അവിടുന്ന് മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണം, അങ്ങേയ്ക്ക് മുൻപായി മറ്റൊരു കാരണമില്ല. ഹേ ഭഗവാനേ!, അവിടുന്ന് തന്റെ ലീലകൾ ആടുമ്പോൾ ഈ ലോകങ്ങൾ അങ്ങേയ്ക്ക് വെറും കളിപ്പാട്ടങ്ങൾ മാത്രമാണെന്നാണ് ജ്ഞാനികൾ പറയുന്നത്. ഹേ ആയിരം തലകളുള്ള അനന്തനായ ഭഗവാനേ!, അവിടുന്ന് ഒരു ലീലയെന്നോണം ഈ ഭൂഗോളത്തെ അങ്ങയുടെ ഒരു തലയിൽ ചുമക്കുന്നു. പ്രളയകാലത്ത് അവിടുന്ന് പ്രപഞ്ചത്തെ മുഴുവൻ അങ്ങയുടെ ശരീരത്തിലേക്ക് പിൻവലിക്കുകയും, ഏകനായി ശേഷിച്ച് ശയനം ചെയ്യുകയും ചെയ്യുന്നു. അങ്ങയുടെ കോപം എല്ലാവരെയും പഠിപ്പിക്കാൻ വേണ്ടിയുള്ളതാണ്; അത് വെറുപ്പിന്റെയോ അസൂയയുടെയോ പ്രകടനമല്ല. ഹേ പരമപുരുഷാ!, അവിടുന്ന് ശുദ്ധമായ സത്വഗുണത്തെ നിലനിർത്തുന്നു, ഈ ലോകത്തെ സംരക്ഷിക്കാനും പരിപാലിക്കാനും വേണ്ടി മാത്രമാണ് അവിടുന്ന് കോപിക്കുന്നത്.

എല്ലാ ജീവികളുടെയും ആത്മാവും, എല്ലാ ശക്തികളുടെയും നാഥനും, പ്രപഞ്ചത്തിന്റെ തളരാത്ത സ്രഷ്ടാവുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു! അങ്ങേയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ഞങ്ങൾ അങ്ങയെ അഭയം പ്രാപിക്കുന്നു.

ശുകദേവൻ പറഞ്ഞു: രാജാവേ!, നഗരം കുലുങ്ങിക്കൊണ്ടിരുന്നതിനാലും, അതീവ ദുഃഖത്തോടെ തനിക്ക് കീഴടങ്ങിയതിനാലും കുരുക്കളാൽ ഇപ്രകാരം പ്രസാദിപ്പിക്കപ്പെട്ട ബലരാമദേവൻ വളരെ ശാന്തനാവുകയും അവരോട് ദയ കാണിക്കുകയും ചെയ്തു. "ഭയപ്പെടേണ്ട," എന്ന് പറഞ്ഞ് അവിടുന്ന് അവരുടെ ഭയം മാറ്റി. 

ദുര്യോധനൻ തന്റെ മകളോട് വളരെ സ്നേഹമുള്ളവനായതിനാൽ, അവളുടെ സ്ത്രീധനമായി അറുപത് വയസ്സ് പ്രായമുള്ള 1,200 ആനകളെയും, 120,000 കുതിരകളെയും, സൂര്യനെപ്പോലെ തിളങ്ങുന്ന 6,000 സ്വർണ്ണ രഥങ്ങളെയും, കഴുത്തിൽ രത്നമാല ധരിച്ച 1,000 ദാസിമാരെയും നൽകി. യാദവശ്രേഷ്ഠനായ പരമേശ്വരൻ ഈ സമ്മാനങ്ങളെല്ലാം സ്വീകരിക്കുകയും, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും യാത്രയയപ്പ് നൽകിയപ്പോൾ തന്റെ മകനോടും മരുമകളോടും ഒപ്പം അവിടെനിന്ന് പുറപ്പെടുകയും ചെയ്തു. അതിനുശേഷം ഹലായുധനായ ഭഗവാൻ തന്റെ നഗരത്തിൽ പ്രവേശിക്കുകയും, സ്നേഹബന്ധത്താൽ തന്നോട് ഹൃദയം ചേർത്തുവെച്ചിരുന്ന തന്റെ ബന്ധുക്കളെ കാണുകയും ചെയ്തു. സഭാമണ്ഡപത്തിൽ വെച്ച് അവിടുന്ന് കുരുക്കളുമായുള്ള തന്റെ ഇടപാടുകളെക്കുറിച്ച് എല്ലാം യാദവ നേതാക്കളെ അറിയിച്ചു.

ഇന്നും ഹസ്തിനപുരി നഗരം ഗംഗാതീരത്ത് അതിന്റെ തെക്ക് ഭാഗത്ത് ഉയർന്നു നിൽക്കുന്നതായി കാണാം, ഇത് ബലരാമദേവന്റെ പരാക്രമത്തിന്റെ അടയാളങ്ങൾ കാണിക്കുന്നു.

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയെട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>