2026 ജൂൺ 16, ചൊവ്വാഴ്ച

10:69 നാരദമുനിയുടെ ദ്വാരകാസന്ദർശനം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 69

നാരദമുനിയുടെ ദ്വാരകാസന്ദർശനം

ശുകദേവൻ പറഞ്ഞു: രാജാവേ!, ശ്രീകൃഷ്ണഭഗവാൻ നരകാസുരനെ വധിച്ചതിനുശേഷം ഏകാകിയായി അനേകം കന്യകമാരെ വിവാഹം കഴിച്ചുവെന്നും കേട്ടറിഞ്ഞ നാരദമുനിക്ക് ആ അവസ്ഥയിൽ ഭഗവാനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ടായി. അദ്ദേഹം ചിന്തിച്ചു, “ശ്രീകൃഷ്ണഭഗവാൻ ഒരേ സമയം പതിനാറായിരം സ്ത്രീകളെ, ഓരോരുത്തരെയും വെവ്വേറെ കൊട്ടാരങ്ങളിൽവച്ച് വിവാഹം കഴിച്ചു എന്നത് തികച്ചും അത്ഭുതകരം തന്നെ.” അങ്ങനെ ദേവർഷി അതീവ ഉത്കണ്ഠയോടെ ദ്വാരകയിലേക്ക് തിരിച്ചു.

ഉദ്യാനങ്ങളിലും നന്ദനവനങ്ങളിലും പറന്നുനടക്കുന്ന പക്ഷികളുടെയും വണ്ടുകളുടെയും നാദങ്ങളാൽ ആ നഗരം മുഖരിതമായിരുന്നു. അവിടുത്തെ തടാകങ്ങൾ വിടർന്നു നിൽക്കുന്ന ഇന്ദീവരം, അംഭോജം, കഹ്ലാദം, കുമുദം, ഉത്പലം തുടങ്ങിയ താമരപ്പൂക്കളാൽ നിറഞ്ഞതും, അരയന്നങ്ങളുടെയും കൊറ്റികളുടെയും നാദങ്ങളാൽ പ്രതിധ്വനിക്കുന്നതുമായിരുന്നു. സ്ഫടികങ്ങളിലും വെള്ളിയിലും നിർമ്മിച്ചതും, കൂറ്റൻ മരതകക്കല്ലുകളാൽ അതിമനോഹരമായി അലങ്കരിച്ചതുമായ ഒൻപത് ലക്ഷം രാജകൊട്ടാരങ്ങൾ ദ്വാരകയിലുണ്ടായിരുന്നു. ഈ കൊട്ടാരങ്ങൾക്കുള്ളിലെ ഗൃഹോപകരണങ്ങൾ സ്വർണ്ണവും രത്നങ്ങളും പതിച്ചവയായിരുന്നു. കൃത്യമായി വിഭജിക്കപ്പെട്ട രാജവീഥികൾ, ഉപവീഥികൾ, കവലകൾ, ചന്തകൾ എന്നിവയിലൂടെ വാഹനങ്ങളും ജനങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു. മനോഹരമായ ആ നഗരത്തിന് അലങ്കാരമായി അനേകം സഭാമുറികളും ദേവാലയങ്ങളും ഉണ്ടായിരുന്നു. വീഥികൾ, മുറ്റങ്ങൾ, കച്ചവടത്തെരുവുകൾ, എന്നിവയിലെല്ലാം വെള്ളം തളിച്ചിട്ടുണ്ടായിരുന്നു. കൂടാതെ, കൊടിമരങ്ങളിൽ പാറിക്കളിക്കുന്ന പതാകകൾ സൂര്യതാപത്തിൽ നിന്ന് തണലേകിയിരുന്നു.

ദ്വാരകാനഗരത്തിൽ, ഗ്രഹാധിപന്മാരാൽപോലും വന്ദിക്കപ്പെടുന്ന അതിമനോഹരമായ ഒരു അന്തഃപുരഭാഗം ഉണ്ടായിരുന്നു. ശില്പിയായ വിശ്വകർമ്മാവ് തന്റെ എല്ലാ ദിവ്യചാതുര്യവും പ്രകടിപ്പിച്ച ഈ സ്ഥലം ഹരിഭഗവാന്റെ നിവാസസ്ഥലമായിരുന്നു. ശ്രീകൃഷ്ണഭഗവാന്റെ രാജ്ഞിമാരുടെ പതിനാറായിരം കൊട്ടാരങ്ങളാൽ അത് അതീവ സുന്ദരമായി അലങ്കരിക്കപ്പെട്ടിരുന്നു. നാരദമുനി ഈ കൂറ്റൻ കൊട്ടാരങ്ങളിൽ ഒന്നിലേക്ക് പ്രവേശിച്ചു.

വൈഡൂര്യരത്നങ്ങൾ പതിപ്പിച്ച പവിഴത്തൂണുകളായിരുന്നു ആ കൊട്ടാരത്തെ താങ്ങിനിർത്തിയിരുന്നത്. ചുവരുകളിൽ ഇന്ദ്രനീലക്കല്ലുകൾ പതിച്ചിരുന്നു, തറകൾ എപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു. ആ കൊട്ടാരത്തിൽ മുത്തുമാലകൾ തൂക്കിയ ചന്ദ്രോതപങ്ങൾ ഒരുക്കിയിരുന്നു; ദന്തവും വിലയേറിയ രത്നങ്ങളും കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും കട്ടിലുകളും അവിടെയുണ്ടായിരുന്നു. കഴുത്തിൽ മാലകൾ ധരിച്ച, സുന്ദരിമാരായ അനേകം ദാസിമാരും, തലപ്പാവുകളും നല്ല വേഷവിധാനങ്ങളും രത്നക്കമ്മലുകളും ധരിച്ച, കവചധാരികളായ കാവൽക്കാരും അവിടെ സേവനമനുഷ്ഠിച്ചിരുന്നു. രത്നങ്ങൾ പതിപ്പിച്ച അനേകം വിളക്കുകളുടെ പ്രഭ കൊട്ടാരത്തിലെ ഇരുളിനെ അകറ്റി. പ്രിയപ്പെട്ട രാജാവേ!, കൊട്ടാരത്തിന്റെ അലങ്കരിച്ച മേൽക്കൂരകളിൽ മയിലുകൾ ഉച്ചത്തിൽ കൂവിക്കൊണ്ട് നൃത്തം ചെയ്തു. ജനാലകളുടെ സുഷിരങ്ങളിലൂടെ പുറത്തുവരുന്ന സുഗന്ധമുള്ള അഗരുധൂപത്തെ കണ്ട് അവ മേഘമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

ആ കൊട്ടാരത്തിൽ, സാത്വതന്മാരുടെ നാഥനായ ശ്രീകൃഷ്ണൻ തന്റെ പത്നിയോടൊപ്പം ഇരിക്കുന്നത് നാരദൻ കണ്ടു. പത്നി ഭഗവാനെ സ്വർണ്ണപ്പിടിയുള്ള ചാമരം വീശി ഉപചരിക്കുകയായിരുന്നു. സ്വഭാവത്തിലും സൌന്ദര്യത്തിലും യൌവനത്തിലും വസ്ത്രധാരണത്തിലും തനിക്ക് തുല്യരായ ആയിരക്കണക്കിന് ദാസിമാർ എപ്പോഴും കൂടെയുണ്ടായിരുന്നിട്ടും, അവൾ സ്വയം ഭഗവാനെ ഇപ്രകാരം സേവിച്ചു. പരമപുരുഷനായ ഭഗവാൻ ധർമ്മതത്ത്വങ്ങളുടെ ഏറ്റവും വലിയ സംരക്ഷകനാണ്. അതിനാൽ നാരദനെ കണ്ടയുടൻ, അദ്ദേഹം ശ്രീദേവിയുടെ ശയ്യയിൽ നിന്ന് എഴുന്നേറ്റു, കിരീടം ധരിച്ച ശിരസ്സ് നാരദന്റെ പാദങ്ങളിൽ വണങ്ങി, കൈകൾ കൂപ്പി മുനിയെ സ്വന്തം ഇരിപ്പിടത്തിൽ ഇരുത്തി. ഭഗവാൻ നാരദന്റെ പാദങ്ങൾ കഴുകി, ആ തീർത്ഥം സ്വന്തം ശിരസ്സിൽ തളിച്ചു. ശ്രീകൃഷ്ണഭഗവാൻ പ്രപഞ്ചത്തിന്റെ പരമമായ ആത്മീയ അധികാരവും തന്റെ ഭക്തന്മാരുടെ നാഥനുമാണെങ്കിലും, അവിടുത്തെ ചെയ്തികളെല്ലാം ഇത്തരത്തിലായിരുന്നു. കാരണം അവിടുത്തെ നാമം 'ബ്രഹ്മണ്യദേവൻ' (ബ്രാഹ്മണരെ അനുഗ്രഹിക്കുന്ന ഭഗവാൻ) എന്നാണ്. അങ്ങനെ ശ്രീകൃഷ്ണൻ നാരദമുനിയുടെ പാദങ്ങൾ കഴുകി അദ്ദേഹത്തെ ബഹുമാനിച്ചു; ഭഗവാന്റെ സ്വന്തം പാദങ്ങൾ കഴുകുന്ന ജലമാണ് പരമപവിത്രമായ ഗംഗാനദിയായി മാറുന്നത് എങ്കിൽപോലും.

വേദവിധിപ്രകാരം ദേവർഷിയെ പൂർണ്ണമായി പൂജിച്ചതിനുശേഷം, മഹാമുനിയായ — നരന്റെ സുഹൃത്തായ നാരായണൻ കൂടിയായ — ശ്രീകൃഷ്ണ ഭഗവാൻ നാരദനോട് സംസാരിച്ചു. ഭഗവാന്റെ അളന്നുതൂക്കിയുള്ള സംസാരം അമൃതംപോലെ മധുരമുള്ളതായിരുന്നു. ഒടുവിൽ ഭഗവാൻ നാരദനോട് ചോദിച്ചു, "ഞങ്ങളുടെ നാഥനും യജമാനനുമായ അങ്ങേക്ക് വേണ്ടി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?"

ശ്രീനാരദൻ പറഞ്ഞു: ഹേ സർവ്വശക്തനായ ഭഗവാനേ!, എല്ലാ ലോകങ്ങളുടെയും ഭരണാധികാരിയായ അവിടുന്ന് എല്ലാ ജനങ്ങളോടും സൗഹൃദം കാണിക്കുകയും അസൂയാലുക്കളെ കീഴടക്കുകയും ചെയ്യുന്നതിൽ അതിശയമില്ല. ഞങ്ങൾക്കറിയാവുന്നതുപോലെ, ഈ പ്രപഞ്ചത്തെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് അതിന് പരമമായ നന്മ വരുത്തുന്നതിനായി അവിടുന്ന് അങ്ങയുടെ മധുരമായ ഇച്ഛയാൽ അവതാരങ്ങളെടുക്കുന്നു. അതിനാൽ അങ്ങയുടെ മഹിമകൾ പരക്കെ പാടപ്പെടുന്നു.

ഇപ്പോൾ ഞാൻ അങ്ങയുടെ പാദങ്ങൾ ദർശിച്ചു, അത് അങ്ങയുടെ ഭക്തർക്ക് മോക്ഷം നൽകുന്നതാണ്, അളക്കാനാവാത്തവിധം വിവേകിയായ ബ്രഹ്മാവിനും മറ്റ് മഹദ്‌വ്യക്തികൾക്കുപോലും തങ്ങളുടെ ഹൃദയത്തിൽ ധ്യാനിക്കാൻ മാത്രമേ കഴിയുകയുള്ളൂ, ഭൗതിക അസ്തിത്വമാകുന്ന കൂപത്തിൽ വീണുപോയവർ മോചനത്തിനായി അഭയം പ്രാപിക്കുന്നതും ആ തിരുവടികളിലാണ്. സദാ സമയവും അങ്ങയെക്കുറിച്ച് ചിന്തിക്കാൻ തക്കവണ്ണം എന്നെ അനുഗ്രഹിച്ചാലും. അങ്ങയെ എപ്പോഴും സ്മരിക്കാനുള്ള ശക്തി എനിക്ക് നൽകിയാലും.

പ്രിയപ്പെട്ട രാജാവേ!, ഇങ്ങനെ പ്രാർത്ഥിച്ചതിനുശേഷം നാരദൻ ശ്രീകൃഷ്ണഭഗവാന്റെ മറ്റൊരു പത്നിയുടെ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. യോഗേശ്വരന്മാരുടെയെല്ലാം നാഥനായ ഭഗവാന്റെ ആത്മീയവൈഭവം ദർശിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അവിടെ ഭഗവാൻ തന്റെ പ്രിയ പത്നിയോടും സുഹൃത്തായ ഉദ്ധവരോടും ഒപ്പം ചൂതുകളിക്കുന്നത് അദ്ദേഹം കണ്ടു. ശ്രീകൃഷ്ണൻ എഴുന്നേറ്റുനിന്ന് ഇരിപ്പിടം നൽകിയും മറ്റും നാരദനെ പൂജിച്ചു, അതിനുശേഷം ഒന്നും അറിയാത്തതുപോലെ അദ്ദേഹത്തോട് ചോദിച്ചു, “അങ്ങ് എപ്പോഴാണ് വന്നത്? തങ്ങളിൽത്തന്നെ പൂർണ്ണരായവർക്കായി ഞങ്ങളെപ്പോലെ അപൂർണ്ണരായ മനുഷ്യർക്ക് എന്തുചെയ്യാൻ കഴിയും? എന്തായാലും, എന്റെ പ്രിയപ്പെട്ട ബ്രാഹ്മണാ!, എന്റെ ജീവിതം മംഗളകരമാക്കിയാലും.” ഇപ്രകാരം കേട്ട നാരദൻ അത്ഭുതപ്പെട്ടു. അദ്ദേഹം മൗനമായി എഴുന്നേറ്റ് മറ്റൊരു കൊട്ടാരത്തിലേക്ക് പോയി.

ഇത്തവണ നാരദർ കണ്ടത്, ശ്രീകൃഷ്ണൻ സ്നേഹനിധിയായ ഒരു പിതാവായി തന്റെ ചെറിയ കുട്ടികളെ ലാളിക്കുന്നതാണ്. അവിടെനിന്ന് അദ്ദേഹം മറ്റൊരു കൊട്ടാരത്തിൽ പ്രവേശിച്ചു, അവിടെ ശ്രീകൃഷ്ണൻ കുളിക്കാൻ തയ്യാറെടുക്കുന്നത് കണ്ടു. ഒരിടത്ത് ഭഗവാൻ യജ്ഞാഗ്നിയിൽ ആഹൂതികൾ അർപ്പിക്കുകയായിരുന്നു; മറ്റൊരിടത്ത് പഞ്ചമഹായജ്ഞങ്ങളിലൂടെ ആരാധിക്കുന്നു; വേറൊരിടത്ത് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നു; മറ്റൊരിടത്ത് ബ്രാഹ്മണർ കഴിച്ച ശേഷമുള്ള ഉച്ഛിഷ്ടം കഴിക്കുന്നു. ചിലയിടങ്ങളിൽ ശ്രീകൃഷ്ണൻ മൗനം അവലംബിച്ചും ഗായത്രി മന്ത്രം ജപിച്ചും സന്ധ്യാവന്ദനചടങ്ങുകൾ നടത്തുകയായിരുന്നു, മറ്റു ചിലയിടങ്ങളിൽ വാൾപ്പയറ്റിനായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാളും പരിചയും ഏന്തി സഞ്ചരിക്കുകയായിരുന്നു.

ഒരിടത്ത് ഗദാഗ്രജനായ ഭഗവാൻ കുതിരകൾ, ആനകൾ, രഥങ്ങൾ എന്നിവയിൽ സവാരി ചെയ്യുകയായിരുന്നു, മറ്റൊരിടത്ത് ഭക്തർ അവിടുത്തെ മഹിമകൾ വാഴ്ത്തുമ്പോൾ കട്ടിലിൽ വിശ്രമിക്കുകയായിരുന്നു. ചിലയിടങ്ങളിൽ അദ്ദേഹം ഉദ്ധവരെപ്പോലുള്ള രാജമന്ത്രിമാരുമായി കൂടിയാലോചന നടത്തുകയായിരുന്നു, വേറെ ചിലയിടങ്ങളിൽ അനേകം സഖിമാരാലും മറ്റ് യുവതികളാലും ചുറ്റപ്പെട്ട് ജലക്രീഡകളിൽ ഏർപ്പെടുകയായിരുന്നു. ചിലയിടങ്ങളിൽ അദ്ദേഹം ശ്രേഷ്ഠരായ ബ്രാഹ്മണർക്ക് അലങ്കരിച്ച പശുക്കളെ ദാനം ചെയ്യുകയായിരുന്നു, വേറെ ചിലയിടങ്ങളിൽ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും മംഗളകരമായ വിവരണങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. ചിലയിടങ്ങളിൽ ശ്രീകൃഷ്ണൻ പത്നിയോടൊപ്പം തമാശകൾ പറഞ്ഞ് ആനന്ദിക്കുന്നതായി കണ്ടു. വേറെ ചിലയിടങ്ങളിൽ പത്നിയോടൊപ്പം മതപരമായ ആചാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടു. ചിലയിടങ്ങളിൽ കൃഷ്ണൻ സാമ്പത്തികവികസന കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടു, വേറെ ചിലയിടങ്ങളിൽ ശാസ്ത്രവിധികളനുസരിച്ച് കുടുംബജീവിതം നയിക്കുന്നതായി കണ്ടു.

ചിലയിടങ്ങളിൽ അദ്ദേഹം ഭൗതിക പ്രകൃതിക്ക് അതീതനായ പരമപുരുഷനെ ധ്യാനിച്ച് ഏകാന്തമായി ഇരിക്കുകയായിരുന്നു, ചിലയിടങ്ങളിൽ മുതിർന്നവർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ നൽകിയും ആദരവോടെ വണങ്ങിയും അവരെ പരിചരിക്കുകയായിരുന്നു. ഒരിടത്ത് അദ്ദേഹം തന്റെ ചില ഉപദേശകരുമായി കൂടിയാലോചിച്ച് യുദ്ധങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു, മറ്റൊരു സ്ഥലത്ത് അദ്ദേഹം സന്ധി ഉണ്ടാക്കുകയായിരുന്നു. ചിലയിടങ്ങളിൽ കേശവനും ബലരാമനും ഒരുമിച്ച് സജ്ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.

ശ്രീകൃഷ്ണൻ തന്റെ മക്കളെ അനുയോജ്യമായ സമയത്ത് യോഗ്യരായ വധൂവരന്മാരുമായി വിവാഹം കഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതും, വിവാഹച്ചടങ്ങുകൾ വലിയ പ്രതാപത്തോടെ നടത്തുന്നതും നാരദൻ കണ്ടു. വലിയ ഉത്സവങ്ങളുടെ സമയത്ത് എല്ലാ യോഗേശ്വരനായ ശ്രീകൃഷ്ണൻ തന്റെ പുത്രിമാരെയും മരുമക്കളെയും യാത്രയാക്കുന്നതും, അവരെ വീണ്ടും വീട്ടിലേക്ക് സ്വീകരിക്കുന്നതും എങ്ങനെയെന്ന് നാരദൻ നിരീക്ഷിച്ചു. ഈ ആഘോഷങ്ങൾ കണ്ട് പൗരന്മാരെല്ലാം അത്ഭുതപ്പെട്ടു.

ചിലയിടങ്ങളിൽ ഭഗവാൻ വിപുലമായ യാഗങ്ങളിലൂടെ എല്ലാ ദേവന്മാരെയും പൂജിക്കുകയായിരുന്നു, വേറെ ചിലയിടങ്ങളിൽ കിണറുകൾ, പൊതു ഉദ്യാനങ്ങൾ, ആശ്രമങ്ങൾ എന്നിവ നിർമ്മിച്ച് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ തന്റെ സാമൂഹിക കടമകൾ നിറവേറ്റുകയായിരുന്നു. മറ്റൊരു സ്ഥലത്ത് അദ്ദേഹം നായാട്ടിലായിരുന്നു. കുതിരപ്പുറത്ത് കയറി, യാദവരിലെ ഏറ്റവും വലിയ വീരന്മാരോടൊപ്പം, യാഗങ്ങളിൽ അർപ്പിക്കാനുള്ള മൃഗങ്ങളെ അദ്ദേഹം വേട്ടയാടുകയായിരുന്നു. ചിലയിടങ്ങളിൽ യോഗേശ്വരനായ കൃഷ്ണൻ മന്ത്രിമാരുടെയും മറ്റ് പൗരന്മാരുടെയും വീടുകളിൽ വേഷപ്രച്ഛന്നനായി സഞ്ചരിച്ച് അവരോരോരുത്തരും എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കുകയായിരുന്നു.

ഭഗവാന്റെ ഈ യോഗമായാവിലാസം കണ്ട നാരദൻ മൃദുവായി ചിരിച്ചുകൊണ്ട്, ഒരു മനുഷ്യനെപ്പോലെ പെരുമാറുന്ന ഹൃഷീകേശനോട് ഇപ്രകാരം പറഞ്ഞു.

നാരദൻ പറഞ്ഞു: എല്ലാ യോഗശക്തികളുടെയും നാഥനായ പരമാത്മാവേ!, മഹായോഗികൾക്ക് പോലും മനസ്സിലാക്കാൻ പ്രയാസമുള്ള അങ്ങയുടെ യോഗശക്തികളെ ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങയുടെ പാദങ്ങളെ സേവിച്ചതുകൊണ്ട് മാത്രമാണ് അങ്ങയുടെ ശക്തികളെ ദർശിക്കാൻ എനിക്ക് സാധിച്ചത്. ഹേ ഭഗവാനേ!, എനിക്ക് അനുവാദം തന്നാലും. അങ്ങയുടെ കീർത്തിയാൽ നിറഞ്ഞ ഈ ലോകങ്ങളിൽ, പ്രപഞ്ചത്തെ പവിത്രമാക്കുന്ന അങ്ങയുടെ ലീലകളെ ഉച്ചത്തിൽ പാടിക്കൊണ്ട് ഞാൻ സഞ്ചരിക്കാം. 

പരമപുരുഷനായ ഭഗവാൻ പറഞ്ഞു: ഹേ ബ്രാഹ്മണാ!, ഞാനാണ് ധർമ്മം ഉപദേശിക്കുന്നവനും അത് അനുഷ്ഠിക്കുന്നവനും അതിന് അനുമതി നൽകുന്നവനും. ലോകത്തെ പഠിപ്പിക്കുന്നതിനായി ഞാൻ ധർമ്മതത്ത്വങ്ങൾ പാലിക്കുന്നു, എന്റെ കുട്ടീ, അതിനാൽ നീ അസ്വസ്ഥനാകേണ്ടതില്ല.

ശുകദേവൻ പറഞ്ഞു: ഇങ്ങനെ എല്ലാ കൊട്ടാരങ്ങളിലും നാരദൻ ഭഗവാനെ ഒരേ രൂപത്തിൽ കണ്ടു, ഗൃഹസ്ഥാശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പവിത്രമാക്കുന്ന ആത്മീയ ധർമ്മതത്ത്വങ്ങൾ അനുഷ്ഠിക്കുന്നതായി കണ്ടു. അളവറ്റ ശക്തിയുള്ള ശ്രീകൃഷ്ണഭഗവാന്റെ വിപുലമായ ആ യോഗവൈഭവം വീണ്ടും വീണ്ടും കണ്ട ആ മുനി അത്യധികം വിസ്മയിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ശ്രീകൃഷ്ണൻ നാരദനെ വളരെയധികം ബഹുമാനിക്കുകയും, സാമ്പത്തികാഭിവൃദ്ധി, ഇന്ദ്രിയസുഖം, ധർമ്മപരമായ കടമകൾ എന്നിവയുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു. അങ്ങനെ പൂർണ്ണതൃപ്തനായ മുനി, ഭഗവാനെ നിരന്തരം സ്മരിച്ചുകൊണ്ട് അവിടെനിന്ന് യാത്രയായി.

ഇപ്രകാരം നാരായണ ഭഗവാൻ സാധാരണ മനുഷ്യരുടെ വഴികളെ അനുകരിച്ചു, എല്ലാ ജീവികളുടെയും നന്മയ്ക്കായി തന്റെ ദിവ്യശക്തികളെ പ്രകടിപ്പിച്ചു. പ്രിയപ്പെട്ട രാജാവേ!, ലജ്ജയും സ്നേഹവും നിറഞ്ഞ നോട്ടങ്ങളാലും പുഞ്ചിരിയോടെയും ഭഗവാനെ സേവിച്ചിരുന്ന തന്റെ പതിനാറായിരം ഉത്തമ പത്നിമാരുടെ കൂടെ ഭഗവാൻ ഇപ്രകാരം ആനന്ദിച്ചു. പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ പരമമായ കാരണം ഹരിഭഗവാനാണ്. പ്രിയപ്പെട്ട രാജാവേ!, അനുകരിക്കാൻ അസാധ്യമായ, അവിടുന്ന് ഈ ലോകത്തിൽ ചെയ്ത അസാധാരണമായ പ്രവൃത്തികളെക്കുറിച്ച് പാടുകയോ കേൾക്കുകയോ അല്ലെങ്കിൽ വെറുതെ അഭിനന്ദിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും മോക്ഷദായകനായ ആ പരമപുരുഷനോട് തീർച്ചയായും ഭക്തി ഉണ്ടാകും.

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയൊൻമ്പതാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>