2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

4.24 രുദ്രഗീതം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ദ്ധ്യായം 24
(രുദ്രഗീതം)


prachetas and lord shiva എന്നതിനുള്ള ചിത്രം  മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജൻ തപസ്സിനായി വനത്തിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ആദ്യപുത്രൻ വിജിതാശ്വനെ രാജ്യഭാരമേൽപ്പിച്ചിരുന്നു. വിജിതാശ്വൻ അനുജന്മാരെ രാജ്യപാലനവുമായി ബന്ധപ്പെട്ട വിവിധ ചുമതലകളേൽപ്പിച്ചു. കിഴക്കൻ മേഖലയിൽ ഹര്യാക്ഷനും, തെക്ക് ധൂമ്രകേശനും, പടിഞ്ഞാറ് വൃകനും, വടക്കേ മേഖലയിൽ ദ്രവിണനും അധികാരം ഏറ്റെടുത്തു. വിജിതാശ്വൻ ഇന്ദ്രന്റെ പ്രീതിക്ക് പാത്രമായി അദ്ദേഹത്തിൽനിന്നും അന്തർധാനമെന്ന കഴിവും പട്ടവും കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന് തന്റെ പത്നി ശിഖണ്ഡിനിയിൽ മൂന്ന് സത്പുത്രന്മാർ ജനിച്ചു. അവർ പാവകൻ, പവമാനൻ, ശുചി എന്നീ നാമധേയങ്ങളിൽ അറിയപ്പെട്ടു. ഇവർ പണ്ട് അഗ്നിദേവതകളായിരുന്നു. എന്നാൽ വസിഷ്ഠമഹർഷിയുടെ ശാപപ്രകാരം അന്തർധാനനെന്ന വിജിതാശ്വന്റെ മക്കളായി പുനർജ്ജനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവർ വീണ്ടും അഗ്നിദേവതകളായിത്തന്നെ തുടരുകയും ചെയ്തു.

വിജിതാശ്വന് തന്റെ മറ്റൊരു ഭാര്യയിൽ ഹവിർധാനൻ എന്ന വേറൊരു പുത്രൻകൂടിയുണ്ടായിരുന്നു. വിജിതാശ്വൻ പണ്ടുമുതലേ കാരുണ്യവാനായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. ദേവേന്ദ്രൻ തന്റെ പിതാവിന്റെ യാഗാശ്വത്തെ കട്ടുകൊണ്ടുപോയിട്ടും വിജിതാശ്വൻ ഇന്ദ്രനെ വധിച്ചിരുന്നില്ല എന്നത് ഇതിനുദാഹരണമാണു. ഇവിടെയും അദ്ദേഹം തന്റെ പ്രജകളിൽനിന്ന് അമിതമായ കരങ്ങൾ ഈടാക്കുകയോ, നിയമങ്ങൾ കൃത്യമായി പാലിക്കാത്തവരെ ക്രൂരമായി ശിക്ഷിക്കുകയോ ചെയ്തിരിരുന്നില്ല. മാത്രമല്ല, രാജ്യകാര്യങ്ങളിലുപരി അദ്ദേഹം പലേതരം യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിൽ തല്പരനായി. പിതാവിനെപ്പോലെ അദ്ദേഹവും സകല യജ്ഞങ്ങളും ഭഗവദ്പ്രീതിക്കുവേണ്ടിമാത്രമായിരുന്നു അനുഷ്ഠിച്ചിരുന്നതു. അതിലൂടെ സദാസമയവും ഭഗവദ്സ്മരണയിൽ നിമഗ്നമായി അദ്ദേഹം തന്റെ ജീവിതലക്ഷ്യത്തെ സാക്ഷാത്കരിച്ചു.

അന്തർധാനപുത്രനായ ഹവിർധാനന് പത്നി ഹവിർധാനിയിൽ ബർഹിശത്, ഗയൻ, ശുക്ലൻ, കൃഷ്ണൻ, സത്യൻ, ജിതവ്രതൻ എന്നിങ്ങനെ ആറ് പുത്രന്മാരുണ്ടായി. അതിൽ ബർഹിശത് യോഗത്തിലും വിവിധതരം സകാമയജ്ഞാനുഷ്ഠാനങ്ങളിലും നിപുണനായിരുന്നു. ആ ഗുണങ്ങളിലൂടെ ഉയർന്നുവന്ന് അദ്ദേഹം പ്രജാപതികളിലൊന്നായിത്തീരുകയും ചെയ്തു. ധാരാളം ദേവയജ്ഞങ്ങൾ ചെയ്ത് അദ്ദേഹ ഈ ഭൂമണ്ഢലത്തിൽ പ്രസിദ്ധനായി. ബ്രഹ്മദേവന്റെ ആദേശാനുസരണം പ്രാചീനബർഹിസ്സ് എന്ന ബർഹിശത് സമുദ്രപുത്രിയായ ശതദ്രുതിയെ വിവാഹം കഴിച്ചു. സുന്ദരിയും യൌവ്വനയുക്തയുമായ ശതദ്രുതി വിവാഹമണ്ഢപത്തിന് ചുറ്റും വലം വയ്ക്കുന്നത് കണ്ട അഗ്നിദേവൻ, പണ്ട് സുകിയുടെ ആകാരഭംഗിയിൽ ആകർഷിതനായതുപോലെതന്നെ, അവളിൽ അത്യാകൃഷ്ടനായി. അഗ്നിദേവൻ മാത്രമായിരുന്നില്ല, മറിച്ച്, ആ വിവാഹത്തിലൂടെ അവളുടെ സൌന്ദര്യത്തെകണ്ടറിഞ്ഞ അസുരന്മാരും ഗന്ധർവ്വന്മാരും മുനികളും സിദ്ധന്മാരും മർത്ത്യലോകരും, ഉരകങ്ങളുമുല്ലാംതന്നെ ആ നൂപുരക്കിലുക്കത്തിൽ വശീകൃതരായിത്തീർന്നിരുന്നു.

പ്രാചീനബർഹിസ്സ് ശതദ്രുതിയിലൂടെ പത്ത് പുത്രന്മാർക്ക് ജന്മം നൽകി. ധർമ്മാധിഷ്ഠിതജീവിതചര്യകളിലൂടെ അവർ പത്തുപേരും പ്രചേതസ്സുകൾ എന്ന നാമധേയത്തിൽ ലോകങ്ങളിൽ അറിയപ്പെട്ടു. പിതാവിന്റെ ഉപദേശപ്രകാരം അവർ സമുദ്രത്തിന്റെ അഗാധതയിൽ പ്രജാവർദ്ധനാർത്ഥം പതിനായിരം വർഷക്കാലത്തെ തപസ്സും ബ്രഹ്മചര്യവും അനുഷ്ഠിച്ചുകൊണ്ട് ഭഗവദാരധനം ചെയ്തു. വിദുരരേ!, അവർ വീടുപേക്ഷിച്ച് തപസ്സിനായി പുറപ്പെടുമ്പോൾ, വഴിയിൽ മഹാദേവൻ പ്രത്യക്ഷനാകുകയും, ഭഗവാൻ ഹരിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. പിന്നീട് മഹാദേവന്റെ ഉപദേശപ്രകാരം പ്രചേതസ്സുകൾ ആ പരമപുരുഷനെ ആരാധിച്ച് പ്രീതിപ്പെടുത്തി.

ഇത്രയും കേട്ടപ്പോൾ വിദുരൻ മൈത്രേയമഹാമുനിയോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എങ്ങനെയായിരുന്നു മഹാദേവൻ പ്രചേതസ്സുകളെ വഴിയിൽവച്ച് കാണാനിടയാതു? എന്തായിരുന്നു ആ പരമപുരുഷനെക്കുറിച്ച് മഹാദേവൻ അവരോട് അരുളിച്ചെയ്തതു?.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ശിവദർശനം മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. എപ്പോഴും ആ തൃപ്പാദങ്ങളും ധ്യാനിച്ചുകൊണ്ടിരിക്കുന്ന യോഗീശ്വരന്മാർക്കുപോലും വളരെ ദുഃഷ്കരമായിമാത്രം സിദ്ധിക്കുന്നതാണ് ആ ദർശനം. സർവ്വദാ ആത്മാരാമനായി വർത്തിക്കുന്ന മഹേശ്വരൻ ഭൂമിയിൽ ജീവഭൂതങ്ങൾക്ക് തുണയായി എന്നും തന്റെ ശക്തിയോടൊപ്പം വർത്തിക്കുന്നു.

പിതാവിന്റെ വാക്കുകളെ ഹൃദയത്തിലേറ്റി ധന്യാത്മാക്കളായ പ്രചേതസ്സുകൾ തപാനുഷ്ഠാനങ്ങൾക്കായി പശ്ചിമദിക്കിലേക്ക് യാത്രയായി. വഴിയിൽ സമുദ്രത്തോളം വ്യാപ്തിയുള്ള ഒരു ബൃഹത്തായ തടാകത്തെ അവർ കണ്ടു. അതിലെ ജലം മഹത്തുക്കളുടെ മനസ്സുപോലെ ശാന്തമായിരുന്നു. അതിലെ നിവാസികളും അതുപോലെ തന്നെ ശാന്തസ്വഭാവികളായി കാണപ്പെട്ടു. അതിൽനിറയെ കൽഹാരം, ഇന്ദീവരം മുതലായ പലതരം പുഷ്പങ്ങൾ വിടർന്നുനിന്നു. ഹംസം, അരയന്നം, ചക്രവാഗം, മുതലായ പക്ഷിക്കൂട്ടങ്ങൾ തങ്ങളുടെ പ്രത്യേകതരം കൂജനങ്ങളോടെ ആ സരസ്സിൽ നീന്തിത്തുടിച്ചു. കരയിൽ എല്ലാവശങ്ങളിലും വിവിധതരം വൃക്ഷലാതാദികൾ പടർന്നുപന്തലിച്ചുനിൽക്കുന്നുണ്ടായിരുന്നു. അവയ്ക്ക് ചുറ്റും ഭ്രമരങ്ങൾ മൂളിപ്പറന്നു. പത്മകർണ്ണികകളിൽനിന്നും പൂമ്പൊടികൾ കാറ്റിൽ നാനാദിക്കുകളിലേക്കും പറന്നുയർന്നു. ഇതെല്ലാംകൂടിച്ചേർന്ന് അവിടമാകെ ഒരുത്സവലഹിരിയുടെ പ്രതീതി ജനിപ്പിച്ചു. ദുന്ദുഭ്യാദികളുടെ താളക്കൊഴുപ്പിലും ദിവ്യസംഗീതത്തിന്റെ മാസ്മരികതയിലും പ്രചേതസ്സുകൾ വിസ്മയഭരിതരായിനിൽക്കുന്ന സമയം, ആ ജലാശയത്തിന്റെ നടുവിൽനിന്നും തപ്തഹേമശരീയായി ഭഗവാൻ നീലകണ്ഠൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി.

മഹാദേവനോടൊപ്പം മഹത്തുക്കളായ മറ്റുപലരുമുണ്ടായിരുന്നു. കണ്ടമാത്രയിൽ പ്രചേതസ്സുകൾ ആ തൃപാദങ്ങളിൽ വീണ് നമസ്ക്കാരമർപ്പിച്ചു. അവരിൽ സമ്പ്രീതനായ മഹേശ്വരൻ പറഞ്ഞു: പ്രാചീനബർഹിസ്സിന്റെ പുത്രന്മാരായ നിങ്ങൾക്ക് സർവ്വകല്യാണങ്ങളും ഭവിക്കട്ടെ!. നിങ്ങളുടെ ഈ യാത്രയുടെ ഉദ്ദേശം നാമറിയുന്നു. അതിലേക്ക് നിങ്ങളെ അനുഗ്രഹിക്കുവാൻ വേണ്ടിയാണ് നാം നിങ്ങൾക്കുമുന്നിൽ ഇപ്പോൾ പ്രത്യക്ഷനായിരിക്കുന്നതു. ഭഗവദ്ഭക്തന്മാരെല്ലാം എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു.

ഹേ കുമാരന്മാരേ!, നൂറ് ജന്മങ്ങളിലെ സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവൻ വിരിഞ്ചന്റെ പദം പ്രാപിക്കുന്നു. അതിലേറെ പുണ്യം ചെയ്തവർ എന്റേതും. എന്നാൽ ആ പരമപുരുഷന്റെ ഭക്തിയിൽ രമിക്കുന്നവർ സദാ അവനെത്തന്നെ പ്രാപിക്കുന്നു. ഞങ്ങളെല്ലാവരും കല്പാന്തത്തിൽ അവനിൽത്തന്നെ ലയിക്കേണ്ടവരാണു. അവനെ ആരാധിക്കുന്ന നിങ്ങൾ അവനെപ്പോലെതന്നെ പൂജിക്കപ്പെടേണ്ടവർ തന്നെ. അവന്റെ ഭക്തന്മാരെല്ലാംതന്നെ എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു. ഇനി ഞാൻ ചൊല്ലാൻ പോകുന്ന ഈ മന്ത്രത്തെ ശ്രാദ്ധായുക്തം നിങ്ങൾ കേട്ടുകൊള്ളുക. ജീവിതത്തിൽ മോക്ഷം ആഗ്രഹിക്കുന്ന ആരും കേൾക്കേണ്ടതും ജപിക്കേണ്ടതുമായ മന്ത്രമാണിതു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ഭഗവാൻ മഹാദേവൻ പ്രചേതസ്സുകളോട് ആ പ്രാർത്ഥനാമന്ത്രത്തെ പറഞ്ഞുകേൾപ്പിച്ചു: ഹേ പരമാത്മൻ! അങ്ങ് സർവ്വദാ വിജയിക്കട്ടെ!. അവിടുത്തെ ഭക്തന്മാർക്ക് സദാ സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന അങ്ങ് ഇന്ന് ഈയുള്ളവനേയും അനുഗ്രഹിക്കുമാറകണം. സർവ്വോത്തമങ്ങളായ അവിടുത്തെ അനുശാസനങ്ങൾകൊണ്ടുമാത്രം ആരാധിക്കപ്പെടേണ്ടവനാണു അങ്ങ്. അങ്ങ് പരമാത്മാവാണു. അതുകൊണ്ട് അവിടുത്തേക്കെന്റെ നമസ്ക്കാരം. അങ്ങയുടെ നാഭീപങ്കജത്തിലൂടെ വിരിഞ്ചനാൽ ഈ പ്രപഞ്ചത്തെ രചിച്ച് അങ്ങതിന്റെ ആദികാരണനായി വർത്തിക്കുന്നു. സകല ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങൾക്കും നിയന്താവായി അവിടുന്ന് നിലകൊള്ളുന്നു. അങ്ങ് സർവ്വദാ ശാന്തനും കൂടസ്ഥനുമായി ഈ പ്രപഞ്ചത്തിലാകമാനം വാസുദേവനായി കുടികൊള്ളുന്നു. ഹേ നാഥാ! അങ്ങിവിടെ സകല സൂക്ഷ്മതത്വങ്ങൾക്കും പരമകാരണമാണു. പ്രദ്യുംനസങ്കർഷണാദിസ്വരൂപനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം. ഹേ മാനസേന്ദ്രിയങ്ങൾക്ക് നാഥനായ അനിരുദ്ധമൂർത്തേ! അനന്തനായും സങ്കർഷണമൂർത്തിയായും കുടികൊള്ളുന്ന അവിടുത്തേക്ക് നമോവാകം. അനിരുദ്ധമൂർത്തിയായ അങ്ങയുടെ അനുഗ്രഹംകൊണ്ട് ഊർദ്ദ്വലോകങ്ങളുടെ വാതിലുകൾ ലോകത്തിന് തുറന്നുകിട്ടുന്നു. അങ്ങ് സർവ്വദാ ഭക്തന്മാരുടെ ശുദ്ധഹൃദയങ്ങളിൽ വസിക്കുന്നവനാണു. സകലവീര്യങ്ങൾക്കും ശക്തിയായി അവിടുന്ന് വർത്തിക്കുന്നു. അഗ്നിയായിക്കൊണ്ട് അങ്ങ് സകല യജ്ഞങ്ങൾക്കും ശക്തി പകരുന്നു. അങ്ങ് പിതൃലോകത്തിനും ദേവലോകത്തിനും സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. അങ്ങ് ചന്ദ്രന്റെ അധിദേവനായും സകലവേദങ്ങൾക്കും നാഥനായും വർത്തിക്കുന്നു. അങ്ങിവിടെ സകലഭൂതങ്ങൾക്കും ആത്മശാന്തി പ്രദാനം ചെയ്തുകൊണ്ട് അവരുടെ ഹൃദ്പങ്കജങ്ങളിൽ കുടികൊള്ളുന്നു. ഭഗവാനേ!, അങ്ങ് സർവ്വചരാചങ്ങളുമടങ്ങുന്ന പ്രപഞ്ചത്തിൽ പരമാത്മരൂപത്തിൽ കുടികൊണ്ട് സകലതിനും നാഥനും സാക്ഷിയുമായി നിലകൊള്ളുന്നു. സകലഭൂതങ്ങളിലും അവിടുത്തെ സാന്നിധ്യമരുളിക്കൊണ്ട് അങ്ങീ പ്രപഞ്ചത്തെ അന്വർത്ഥമാക്കുന്നു. ആകാശം പോലെ സകലതിനും അകത്തും പുറത്തും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ശക്തിവിശേഷമാണങ്ങ്. സകലപുണ്യകർമ്മങ്ങളിലൂടെയും അവിടുത്തെ സാക്ഷാത്കാരം മാത്രമാണു ഏതൊരു ജീവനും നോക്കിക്കാണുന്നതു. അതുകൊണ്ട് അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞാനിതാ നമസ്കരിക്കുന്നു.

ഹേ നാഥാ! അങ്ങിവിടെ സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനാണു. അങ്ങുതന്നെ ഇവിടെ പ്രവൃത്തിയായും നിവൃത്തിയായും വർത്തിക്കുന്നു. അധാർമ്മികവൃത്തികളിലൂടെ സിദ്ധമാകുന്ന ദുരിതപൂർണ്ണമായ അവസ്ഥകൾ തികച്ചും നിന്റെ ദണ്ഢനമായി ഞാൻ മനസ്സിലാക്കുന്നു. അങ്ങനെ നോക്കുമ്പോൾ കാലവും നീതന്നെയാകുന്നു. സർവ്വവരങ്ങളും പ്രദാനം ചെയ്യുന്നത് നീതന്നെ. ഹേ കൃഷ്ണാ!, സകല കാരണങ്ങൾക്കും പരമകാരണൻ അങ്ങുതന്നെ. അങ്ങ് സർവ്വലോകങ്ങൾക്കും നാഥനാണു. ധർമ്മവും മനസ്സും ബുദ്ധിയുമെല്ലാം നീ തന്നെ. സകലകർത്താക്കൾക്കും കർമ്മങ്ങൾക്കും അങ്ങുതന്നെയാണിവിടെ ഈശ്വരൻ. അതുകൊണ്ടുതന്നെ അങ്ങ് ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങൾക്കും നാഥനായി നിലകൊള്ളുന്നു. അഹങ്കാരാത്മനും അങ്ങുതന്നെ.

ഭഗവാനേ!, അങ്ങയെ അവിടുത്തെ ഭക്തന്മാർ ആരാധിക്കുന്ന ആ രൂപം കാണാൻ അടിയൻ ആഗ്രഹിക്കുകയാണു. അവിടുത്തേക്ക് അനേകം തിരുരൂപങ്ങളുണ്ടെങ്കിലും അവരിഷ്ടപ്പെടുന്ന രൂപം മാത്രമാണടിയനും കാണാൻ കൊതിക്കുന്നതു. അവിടുത്തെ കരുണയിൽ നിന്തിരുവടിയുടെ ആ രൂപം കാണാൻ അടിയനെ അനുഗ്രഹിക്കുക.

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർപട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാരനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.

ഭഗവാനേ!, അവിടുത്തെ തൃപ്പാദങ്ങൾ കണ്ടാൽ ശരത്ക്കാലത്തിൽ വിരിഞ്ഞുണരുന്ന രണ്ട് താമരപ്പൂക്കൾപോലെ തോന്നിക്കുന്നു. അതിലെ നഖരങ്ങളിൽനിന്ന് നാല് ദിക്കുകളിലേക്കും ചിന്നിച്ചിതറുന്ന പ്രകാശരശ്മികൾ ക്ഷണത്തിൽതന്നെ സംസാരിയായ ഒരുവന്റെ ഹൃദയത്തിലെ അന്തകാരം നീക്കുന്നു. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരുടെ മനസ്സിനെ പ്രകാശിപ്പിക്കുന്ന തേജോകാരമായ ആ ദിവ്യരൂപത്താൽ എനിക്ക് ദർശനമരുളിയാലും. അങ്ങ് സകലജഗത്തിനും ഗുരുവാണു. അതുകൊണ്ട് സംസാരത്തിലെ അജ്ഞാനാന്തകാരമായ ഇരുട്ടിനെ ഇല്ലാതാക്കാൻ അങ്ങേയ്ക്കുമാത്രമേ കഴിയുകയുള്ളൂ. യാതൊരുവനാണോ, തന്റെ ജീവിതത്തിന്റെ സാഫല്യമാഗ്രഹിക്കുന്നത്, അവൻ അവിടുത്തെ തൃപ്പാദങ്ങളെ ധ്യാനിക്കേണ്ടതാണു. ആരാണോ, യാതൊരു ഭയവും കൂടാതെ തന്റെ സ്വധർമ്മമനുഷ്ഠിക്കാനാഗ്രഹിക്കുന്നത് അവൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കേണ്ടത് അനിവാര്യമത്രേ. ഇന്ദ്രനും അവിടുത്തെ പാദസേവയെ ചെയ്തുകഴിയുന്നു. അഹം ബ്രഹ്മാസ്മി എന്ന് ബോധിച്ചവന് അങ്ങുതന്നെയാണ് എത്തപ്പെടേണ്ട ധാമം. എന്നാൽ അവർക്ക് അതിനുവേണ്ടി വളരെയേറെ യത്നിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അവിടുത്തെ പാദാരവിന്ദങ്ങളിൽ ഭക്തിയുള്ളവർക്ക് അത് തികച്ചും നിഷ്പ്രയാസം സാധ്യമാകുന്നു. കറയറ്റ ഭക്തി നേടുകയെന്നത് യോഗികളാൽ പോലും അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ ഭക്തി മാത്രമാണ് അവിടുത്തെ പ്രീതിക്കായുള്ള ഏകമാർഗ്ഗവും. അങ്ങനെയിരിക്കെ ഭക്തിയൊഴിഞ്ഞ് മറ്റുമാർഗ്ഗങ്ങളെ തിരഞ്ഞെടുക്കുവാൻ ആരാണാഗ്രഹിക്കുക?. അവിടുത്തെ പുരികത്തിന്റെ ചലനമാത്രത്താൽ കാലം ഈ പ്രപഞ്ചത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നു. എന്നാൽ പ്രബലമായ കാലത്തിന് അങ്ങയിൽ സർവ്വാത്മനാ അഭയം പ്രാപിച്ചവരെ തൊടാൻപോലും കഴിയുകയില്ല. അവിടുത്തെ ഭക്തരോട് ക്ഷണാർദ്ധത്തേക്കുപോലും സംഗം ചേരുന്ന ഒരു മർത്ത്യന്റെയുള്ളിൽനിന്നും അങ്ങ് ഭൌതികകർമ്മാസക്തിയെ ഇല്ലാതാക്കുന്നു. അങ്ങനെയിരിക്കെ, അങ്ങയുടെ ഭക്തൻ എന്ത് വരമാണ് അന്യദേവതകളിൽനിന്ന് ആവശ്യപ്പെടുക?. അവിടുത്തെ താമരപ്പാദങ്ങൾ സർവ്വമംഗളപ്രദായകവും സർവ്വപാപാപഹവുമാണു. അതുകൊണ്ട് കാരുണ്യാത്മാക്കളായ അങ്ങയുടെ ഭക്തോത്തമന്മാരോട് സംഗമുണ്ടാക്കിത്തീർക്കുവാൻ ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു. അതാണ് അങ്ങയിൽനിന്നും ഞാൻ നേടുവാനാഗ്രഹിക്കുന്ന ഏക വരദാനം.

ഭക്തീദേവിയുടെ അനുഗ്രഹാത്താൽ അവിടുത്തെ ഭക്തിയാൽ നിർമ്മലമായ മനസ്സോടുകൂടിയ ഭക്തന്മാർ ഗഹനാന്ധകൂപമായ മായയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുന്നു. ഇങ്ങനെ ഭക്തിയാൽ നിർമ്മലമായ മനസ്സിൽ അവിടുത്തെ നാമവും രൂപവും മഹിമകളും ഒന്നൊന്നായി തെളിഞ്ഞുവരുന്നു. ആകാശം പോലെ ബ്രഹ്മം സർവ്വയിടവും വ്യാപിച്ചിരിക്കുന്നു. ആ ബ്രഹ്മത്തിൽ ഈ വിശ്വം മുഴുവൻ നിലകൊള്ളുകയും ചെയ്യുന്നു. ആ ബ്രഹ്മം അങ്ങുതന്നെ. ഭഗവാനേ!, അങ്ങയുടെ ശക്തിവിശേഷങ്ങൾ പല രൂപത്തിലും ഭാവത്തിലും ഈ പ്രപഞ്ചത്തിൽ വ്യക്തമാണു. ആ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും അതുപോലെ സംഹരിക്കുകയും ചെയ്യുന്നു. അങ്ങിൽ ഈ മാറ്റങ്ങളൊന്നുംതന്നെ യാതൊരു പ്രതിഫലനങ്ങളുമുണ്ടാക്കുന്നില്ല. എന്നാൽ ജീവഭൂതങ്ങൾ അവിടുത്തെ ഈ കർമ്മങ്ങളാൽ സദാ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ അവർ അങ്ങയേയും ഈ വിശ്വത്തേയും വേവ്വേറെ കണ്ടറിയുകയും ചെയ്യുന്നു. എന്നാൽ അങ്ങ് സർവ്വസ്വതന്ത്രനായി നിലകൊള്ളുന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. ഹേ നാഥാ!, അങ്ങയുടെ ഈ വിരാട്രൂപം അഞ്ച് തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, കൂടാതെ അവിടുത്തെ കലയുടെ അംശമായ പരമ്പൊരുളും. ഭക്തന്മാരൊഴികെ അന്യയോഗികളെല്ലാം ജ്ഞാനം, കർമ്മം മുതലായ ഉപാധികളാൽ അങ്ങയെ ഉപാസിക്കുന്നു. എന്നാൽ നാനാതരത്തിലുള്ള സാധനകളിലൂടെ ഉപാസിക്കപ്പെടുന്നത് അങ്ങുതന്നെയാണെന്ന് സകല ശാസ്ത്രങ്ങളും പ്രമാണങ്ങളും വേദങ്ങളും പ്രതിപാതിക്കുന്നു. അങ്ങാണിവിടെ പരമകാരണനായ ബ്രഹ്മം. സൃഷ്ടിക്കുമുൻപ് അവിടുത്തെ ശക്തി സുപ്തഭാവത്തിൽ നിലകൊള്ളുന്നു. പിന്നീട് അവിടുത്തെ ഇച്ഛയാൽ സത്വാദി ത്രിഗുണങ്ങൾ പരിണമിക്കുകയും അതിൽനിന്ന് മഹത്തത്വം വ്യക്തമാകുകയും അതിൽനിന്നും ക്രമേണ അഹങ്കാരം, ആകാശം, വായു, അഗ്നി, ജലം, ഭൂമി, മുതലായ തത്വങ്ങളും, അതുപോലെ, സുരന്മാർ ഋഷികൾ മുതലായവരും ഉണ്ടാകുന്നു. അങ്ങനെ ഈ ദൃശ്യപ്രപഞ്ചം സൃഷ്ടമാകുന്നു. സൃഷ്ടിക്കുശേഷം അങ്ങ് ചരാചരങ്ങളിൽ പരമാത്മഭാവത്തിൽ കുടികൊള്ളുന്നു. വിഷയാനുഭവങ്ങൾക്കായി അവർ ചെയ്യുന്ന സ്ഥൂലവും സൂക്ഷ്മവുമായ സകലകർമ്മങ്ങൾക്കും അവരുടെ ഹൃദയത്തിലിരുന്നുകൊണ്ടുതന്നെ അങ്ങ് സാക്ഷിത്വം വഹിക്കുന്നു. ഈ സുഖാനുഭവങ്ങളെല്ലാം, കൂട്ടിലിരുന്നുകൊണ്ട് മധുപൻ തേൻ നുകരുന്നതുപോലെ, അല്പകാലത്തേക്ക് മാത്രമുള്ളതാകുന്നു. ഭഗവാനേ! അവിടുത്തെ ഉള്ളവണ്ണം ഗ്രഹിക്കുവാൻ ആരാലും സാധ്യമല്ല. എന്നാൽ കാലത്തിന്റെ അപാരശക്തിയിൽ ലോകത്തിൽ സകല ചരാചരങ്ങൾക്കും നാശം സംഭവിക്കുന്നത് കണ്ടറിയാൻ സാധ്യമാണു. ഇവിടെ കാലത്തിനതീതമായി ഒന്നുംതന്നെ ഞാൻ കാണുന്നില്ല. മൃഗയോനിയിൽ ഒന്ന് മറ്റൊന്നിനെ ഭക്ഷിക്കുന്നതുപോലെ, ഇവിടെ സർവ്വം മറ്റൊരു ശക്തിയാൽ നശിച്ചുകൊണ്ടേയിരിക്കുന്നു. മേഘത്തെ കാറ്റ് ഛിന്നഭിന്നമാക്കുന്നതുപോലെ സർവ്വശക്തമായ കാലത്താൽ എല്ലാം ചിന്നിത്തെറിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ എല്ലാവരും വിഷയങ്ങൾക്ക് പുറമേയാണു. എന്തെങ്കിലുമൊക്കെ നേടുന്നതിലും അതനുഭവിക്കുന്നതിലുമാണ് സർവ്വരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതു. ജീവഭൂതങ്ങളിൽ കാമം അതിശക്തമായി നിലകൊള്ളുന്നു. എന്നാൽ കുറെ അനുഭവിച്ചുകഴിയുമ്പോൾ, പാമ്പ് എലികളെ വീക്ഷിച്ചുകൊണ്ടിരുന്നതിനുശേഷം പെട്ടെന്ന് അവയെ ചാടിപ്പിടിക്കുന്നതുപോലെ, അങ്ങ് അവരെ ഒരിക്കലും മതിവരാത്ത ഈ വിഷയാനുഭവത്തിന്റെ ത്വരയിൽനിന്നും തടയുന്നു. പക്ഷേ ജ്ഞാനസ്ഥരായ ആർക്കുമറിയാം അങ്ങയെ ഭജിക്കാത്ത ജീവിതം നിഷ്ഫലമാണെന്ന്. അതറിയുന്നവൻ എങ്ങനെയാണ് അങ്ങയെ ഭജിക്കാതിരിക്കുക?. ബ്രഹ്മദേവൻ പോലും അങ്ങയെ ആരാധിക്കുന്നു. ആ പിതാവിന്റെ പാതയെ പതിനാല് മനുക്കളും പിന്തുടർന്നു. അങ്ങ് പരബ്രഹ്മമാണു. ഈ ലോകം മുഴുവൻ സംഹാരകർത്താവായ രുദ്രനെ ഭയക്കുമ്പോൾ, അറിവുള്ള മഹത്തുക്കളാകട്ടെ യാതൊരു ഭയവും കൂടാതെ അങ്ങയെ അവരുടെ ലക്ഷ്യസ്ഥാനമായി അറിയുന്നു.

തുടർന്ന് മഹാദേവൻ പ്രചേതസ്സുകളോട് പറഞ്ഞു: ഹേ കുമാരന്മാരേ!, ശുദ്ധഹൃദയത്തോടുകൂടി നിങ്ങൾ നിങ്ങളുടെ സ്വധർമ്മത്തെ ചെയ്യുക. അതോടൊപ്പം ഭഗവദ്പാദാരവിന്ദങ്ങളിൽ മനസ്സർപ്പിച്ച് പ്രാർത്ഥിക്കുക. അതിലൂടെ അവൻ നിങ്ങളിൽ പ്രസാദിക്കുകയും നിങ്ങൾക്ക് സർവ്വമംഗളങ്ങളുമുണ്ടാകുകയും ചെയ്യും. ഭഗവാൻ ഹരി സകലഹൃദയങ്ങളിലും വസിക്കുന്നു. നിങ്ങളുടെ ഹൃദയത്തിലും. അതുകൊണ്ട് അവന്റെ മഹിമകളെ കീർത്തിച്ചുകൊണ്ട് നിരന്തരം അവനിൽ മഗ്നരാകുക.

ഹേ രാജകുമാരന്മാരേ!, ഈ പ്രാർത്ഥനയിലൂടെ ഭഗവാൻ ഹരിയെ കീർത്തിക്കേണ്ടവിധം ഞാൻ നിങ്ങൾക്ക് പറഞ്ഞുതന്നു. ഇതിനെ നിങ്ങളുടെ ഹൃദയത്തിലേറ്റി ജ്ഞാനസ്ഥരാകുക. നിരന്തരം ഇതിനെ കീർത്തിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുക. ഈ പ്രാർത്ഥനയെ ആദ്യം ചൊല്ലിയത് ബ്രഹ്മദേവനായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ ഭൃഗു മുതലായ പ്രജാപതിമാർ സൃഷ്ടിക്കായി ഇതിനെ ജപിക്കുകയുണ്ടായി. വിരിഞ്ചൻ എല്ലാവരോടും പ്രജകളെ സൃഷ്ടിക്കുവാനായി ഉപദേശിച്ചപ്പോൾ ഈ പ്രാർത്ഥനയിലൂടെ ഭഗവദ്കാരുണ്യം നേടി ഞങ്ങൾ ഞങ്ങളിലെ അജ്ഞാനത്തെ ഇല്ലാതാക്കിയിരുന്നു. അങ്ങനെയാണ് ഇക്കണ്ട ജീവഭൂതങ്ങളെല്ലാം ഉടലെടുത്തതു. വാസുദേവപരായണനായ ഒരു ഭക്തൻ ഈ പ്രാർത്ഥനയെ നിത്യവും ശ്രദ്ധയോടും ഭക്തിയോടും കൂടി ചൊല്ലുന്നപക്ഷം അവനിൽ സർവ്വശ്രേയസ്സുകളും നിഷ്പ്രയാസം വന്നുകൂടുന്നു.  ഇവിടെ ഭൂമിയിൽ പലതും നേടുവാൻ കഴിയുമെങ്കിലും ജ്ഞാനമാണ് സർവ്വോപരി പ്രാധാന്യമർഹിക്കുന്നതു. കാരണം, ജ്ഞാനത്തെ മുക്തിനൌകയായി പറയപ്പെടുന്നു. ജ്ഞാനമെന്നത് അവനെ ഉള്ളവണ്ണം അറിയുക എന്നതും. ജ്ഞാനമില്ലാതെ സംസാരത്തെ മറികടക്കുവാൻ സാധ്യമല്ല. ഭഗവാൻ ഹരിയുടെ പ്രീതി സമ്പാദിക്കുന്നത് അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ എന്റെ ഈ സ്തോത്രത്തിന്റെ ജപത്തിലൂടെ അവനെ നിഷ്പ്രയാസം പ്രീതിപ്പെടുത്തുവാൻ കഴിയുമെന്നതിൽ സന്ദേഹമില്ല. അവൻ സകലവരദാനങ്ങളുടേയും ധാതാവാണു. ഞാൻ പാടിയ ഈ രുദ്രഗീതത്തെ ഭക്തിയോടെ ജപിച്ച് അവനെ സമ്പ്രീതനാക്കിയാൽ അവൻ സകലവരങ്ങളും നൽകി അനുഗ്രഹിക്കുന്നു. ഇത് നിത്യവും പ്രഭാതത്തിൽ ഉണർന്ന് പാടുന്നവൻ സംസാരത്തിലെ സകലബന്ധനങ്ങളിൽനിന്നും അപ്പാടെ മുക്തനാകുന്നു. ഹേ രാജകുമാരന്മാരേ!, ഈ ഗീതം അവനെ പ്രസാദിപ്പിക്കുവാനുള്ളതത്രേ!. ബ്രഹ്മചര്യം പോലെ ശ്രേയസ്ക്കരമായ ഈ ഗീതം നിങ്ങൾ നിരന്തരം ഗാനം ചെയ്യുക. ഭാവിയിൽ നിങ്ങളുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാകുമെന്നതിൽ ഒരിക്കലും സന്ദേഹിക്കേണ്ട ആവശ്യമില്ല.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.



Rudrageetham

2019, ഫെബ്രുവരി 24, ഞായറാഴ്‌ച

4.23 പൃഥുമഹാരാജാവിന്റെ സ്വധാമഗമനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 23
(പൃഥുമഹാരാജാവിന്റെ സ്വധാമഗമനം)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജൻ തന്റെ ജീവിതത്തിന്റെ സന്ധ്യാവേളയായപ്പോൾ തനിക്കുണ്ടായിരുന്ന സർവ്വതും സകലചരാചരങ്ങൾക്കായി ദാനം ചെയ്തു. പ്രജകളുടെ ഭാവിക്ഷേമം വിധിയാംവണ്ണം ഉറപ്പുവരുത്തിയതിനുശേഷം രാജ്യം തന്റെ പുത്രന്മാരിലേൽപ്പിച്ച്, ഭഗവദാദേശത്തെ പൂർണ്ണമായും നടപ്പിലാക്കി, ഒടുവിൽ ഭാര്യാസമേതം തപസ്സിനായി വനത്തിലേക്ക് പുറപ്പെട്ടു. ജനങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം ഒരു തീരാദുഃഖമായി അവശേഷിച്ചു. വനത്തിൽ പൃഥുമഹാരാ‍ജൻ അതികഠിനമായ തപസ്സുകളിലേർപ്പെട്ടു. ഗൃഹസ്ഥാശ്രമജീവിതത്തിലെ രാജ്യപരിപാലനത്തിൽ കാട്ടിയ അതേ കർമ്മകുശലത വാനപ്രസ്ഥാശ്രമത്തിലെ തപസ്ശ്ചര്യകളിലും അദ്ദേഹം മുറുകെപ്പിടിച്ചു. തപസ്സിന്റെ ആദ്യനാളുകളിൽ വൃക്ഷകാണ്ടങ്ങളും അവയുടെ മൂലങ്ങളും ഭക്ഷിച്ചു. പിന്നീട് പഴങ്ങളും ഉണങ്ങിയ ഇലകളുമായി മാസങ്ങൾ ചിലത് കടന്നുപോയി. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ പൃഥുരാജൻ ജലപാനം മാത്രം ചെയ്ത് ജീവിച്ചു. അതിനുശേഷം അദ്ദേഹം വായു മാത്രം ഭക്ഷണമാക്കി. പൂർവ്വീകമുനിമാരുടെ പാദകളെ പിന്തുടർന്നുകൊണ്ട് അദ്ദേഹം ഗ്രീഷ്മകാലങ്ങളിൽ പഞ്ചതപസ്സുകളനുഷ്ഠിച്ചു. മഴക്കാലത്തിൽ മഴയുടെ ശകാരവർഷത്തെ നേരിട്ടു. ശരത്ക്കാലസമയം അദ്ദേഹം കഴുത്തറ്റം വെള്ളത്തിൽ നിന്ന് തപം ചെയ്തു. രാത്രികാലങ്ങളിൽ അദ്ദേഹം വെറുംനിലത്ത് കിടന്നുറങ്ങി. ഇങ്ങനെ അതിതീവ്രമായ തപസ്സുകളിലൂടെ അദ്ദേഹം തന്റെ വാക്കിനേയും ഇന്ദ്രിയങ്ങളേയും വീര്യത്തേയും അതുപോലെതന്നെ പ്രാണായാമത്തിലൂടെ ശരീരത്തിനുള്ളിൽ തന്റെ പ്രാണനേയും നിയന്ത്രിച്ചു. തദ്വാരാ മനസ്സിനേയും സംയമിച്ചൊതുക്കി, ആഗ്രഹങ്ങളിൽനിന്നും സകാമകർമ്മങ്ങളിൽനിന്നും പൂർണ്ണമായി നിവൃത്തിപ്രാപിച്ചു. അങ്ങനെ, സനകാദി കുമാരന്മാരുടെ ഉപദേശപ്രകാരമുള്ള സകലകർമ്മങ്ങളുമനുഷ്ഠിച്ചുകൊണ്ട് അന്യമായ സകലവിഷയങ്ങളിൽനിന്നുമകന്ന് ഭഗവാൻ ഹരിയെ മാത്രം സേവിച്ച് പൃഥുരാജൻ തന്റെ സാധയിൽ പൂർണ്ണമായും ഉറച്ചനിലയിലായി. ധ്യാനപഥത്തിൽ അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങൾ മാത്രം ദർശിച്ചു. അതിലൂടെ ജ്ഞാനവും വിരക്തിയും സമ്പാദിച്ച് തന്റെ സകല സന്ദേഹങ്ങളും നീക്കി. തത്ഫലമായി തന്റെ സ്വരൂപത്തെ അറിയുകയും ഭൌതികതയിൽനിന്നും പൂർണ്ണമായി അകലുകയും ചെയ്തു. ഭഗവാനിൽ മാത്രം മനസ്സൂന്നപ്പെട്ടപ്പോൾ സർവ്വഭൂതങ്ങളിലും അദ്ദേഹത്തിന് ആ പരമാത്മദർശനം ലഭിച്ചു.

മാസങ്ങൾ കുറെ പിന്നിട്ടു. ഹൃദയത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ ആജ്ഞകളെ ശിരസ്സാവഹിച്ചുകൊണ്ട് ഒരുദിവസം അദ്ദേഹം തന്റെ സകല സാധനകളും അവസാനിപ്പിച്ചു. സകല യോഗങ്ങളും ശ്രദ്ധാഭക്തികളെന്ന്യേ നിഷ്ഫലമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്നുമുതൽ ഭഗവദ്ഭക്തിയിൽ മാത്രം രമിച്ചുതുടങ്ങി. ദിവസങ്ങൾ കുറച്ചുകൂടി കൊഴിഞ്ഞുവീണു. ഒരുദിവസം തന്റെ മനസ്സ് പൂർണ്ണമായും ഭഗവദ്പാദങ്ങളിൽ മുഴുകിയിരിക്കുന്ന സമയം അദ്ദേഹം ബ്രഹ്മഭൂതാവസ്ഥയിലെത്തുകയും തന്റെ ഭൌതികശരീരം ഉപേക്ഷിക്കുകയും ചെയ്തു. മുക്താസനത്തിലിരുന്നുകൊണ്ട് പൃഥുമഹാരാജൻ തന്റെ കണങ്കാൽ കൊണ്ട് പായുവിനെ അടച്ചുപിടിച്ചു. കാല്വണ്ണ അമർത്തിക്കൊണ്ട് പ്രാണനെ മുകളിലേക്കുയർത്തി. നാഭിയിലൂടെ ഹൃദയം വഴി കണ്ഠസ്ഥലത്തിലെത്തിച്ചു. അവിടെനിന്നും വീണ്ടുമുയർത്തി ശീർഷസ്ഥാനത്തുറപ്പിച്ചു. ഒടുവിൽ മൂർദ്ധനിയെത്തിയപ്പോഴേക്കും അദ്ദേഹം തന്റെ ഭൌതികാസ്ഥിത്വംതന്നെ മറന്നുകഴിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിനുള്ളിലെ വായു വായൂമണ്ഡലത്തിലും ശരീരം ഭൂമണ്ഡലത്തിലും തേജസ്സ് തേജോമണ്ഡലത്തിലും ലയിച്ചു. ക്രമേണ ശരീരത്തിന്റെ ഓരോ തത്വാംശങ്ങളും, ഉണ്ടായതുപോലെതന്നെ, പ്രകൃതിയുടെ അതാത് തത്വങ്ങളിലേക്ക് അലിഞ്ഞുചേർന്നു. അദ്ദേഹം തന്റെ മനസ്സിനെ ഇന്ദ്രിയങ്ങളോടും, ഇന്ദ്രിയങ്ങളെ തത്തത്വിഷയങ്ങളിലേക്കും കൂട്ടിച്ചേർത്തു. അഹങ്കാരതത്വത്തെ അദ്ദേഹം പ്രകൃതിയിലെ മഹത്തത്വത്തോട് ലയിപ്പിച്ചു. അങ്ങനെ പൃഥുമഹാരാജാവ് തന്റെ ജീവന്റെ ഉപാദിയുടെ സകല അംശങ്ങളും അതാത് തത്വങ്ങളിലേക്ക് മടക്കിച്ചേർത്തു. അജ്ഞാനത്തിലൂടെ കൂടിച്ചേർന്ന് ജീവനെ സംസാരത്തിൽ തളച്ചിടുന്ന മായയുടെ ഈ അംശങ്ങളുടെ പിടിയിൽനിന്നും പൃഥുമഹാരജൻ ജ്ഞാനം കൊണ്ടും സന്യാസംകൊണ്ടും അതുപോലെ ഭക്തിയുടെ തീവ്രബലംകൊണ്ടും എന്നെന്നേക്കുമായി മുക്തനായി തന്റെ ശരീരത്തെ ഉപേക്ഷിച്ചു.

പൃഥുമഹാരാജാവിന്റെ പ്രിയപത്നി അർച്ചിസ്സും അദ്ദേഹത്തോടൊപ്പം വനത്തിലേക്ക് പുറപ്പെട്ടിരുന്നു. കൊട്ടാരത്തിൽ സകലൈശ്വര്യങ്ങളുടെയും നടുവിൽ ജീവിച്ച രാജ്ഞി തന്റെ മൃദുലപാദങ്ങൾ വച്ച് ആ വനഭൂമിയിലൂടെ നടന്നു. തനിക്ക് ശീലമില്ലാത്ത ചര്യകളൊന്നുംതന്നെ അവളിൽ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കിയില്ലെങ്കിൽ‌പോലും, വനജീവിതത്തിലൂടെ അവളുടെ ശരീരം നന്നേ മെലിഞ്ഞുണങ്ങിയിരുന്നു. അപ്പോഴും അർച്ചിസ്സ് ലക്ഷ്മീഭഗവതിയെപ്പോലെ, ഭർതൃസേവയുടെ അതിരറ്റ ആനന്ദമനുഭവിക്കുകയായിരുന്നു. ഒരുദിവസം, തന്റെ ഭർത്താവിന്റെ ശരീരം ചേതനയറ്റ നിലയിൽ അവൾ കണ്ടു. ഇരു കവിൾത്തടങ്ങളിലൂടെയും കണ്ണീരൊഴുക്കി അർച്ചിസ്സ് ദീനദീനം വിലപിച്ചു. പിന്നീട് മലമുകളിൽ ഒരു ചിത നിർമ്മിച്ച് തന്റെ ഭർത്താവിന്റെ മൃതശരീരം അതിന്മേൽ വച്ചു അഗ്നികൊളുത്തി. തുടർന്ന്, ഉദകക്രിയകൾ കഴിക്കുകയും, ശേഷം കുളിച്ചുവന്ന്, മുപ്പത്തിമുക്കോടി ദേവതകളേയും നമസ്ക്കരിച്ച്, തന്റെ പതിയുടെ പാദങ്ങൾ മനസ്സിൽ ധ്യാനിച്ച് അഗ്നിക്കുചുറ്റും മൂന്നുവലം വച്ച് പതിവ്രതയായ അർച്ചിസ്സ് തന്റെ ഭർത്താവിന്റെ ചിതയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മരണത്തിൽ ഭർത്താവിനെ അനുഗമിക്കുന്ന അർച്ചിസ്സിനെ കാണാൻ സകല ദേവതകളും തങ്ങളുടെ ഭാര്യമാരോടൊപ്പം നഭസ്ഥലത്തിലെത്തിച്ചേർന്നു. അവർ അവൾക്കുവേണ്ടി പ്രാർത്ഥിച്ചു. മഹേന്ദ്രാചലത്തിനുമുകളിൽ നിന്ന് അവർ ആ ചിതയിലേക്ക് പുഷ്പവൃഷ്ടി ചൊരിഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഹേ അർച്ചിസ്സ്!,  ഭവതിക്ക് സർവ്വമംഗളങ്ങും ഭവിക്കട്ടെ!. യജ്ഞേശനായ ഭഗവാൻ വിഷ്ണുവിനെ ശ്രീ ലക്ഷ്മീഭഗതി സേവിക്കുന്നതുപോലെ തന്റെ ഭർത്താവായ പൃഥുവിനെ മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും മരണംവരെയും പരിചരിച്ചവളാണ് സാധ്വിയും പുണ്യവതിയുമായ ഈ റാണി. ദേവപത്നിമാർ പറഞ്ഞു: സതിയായ അർച്ചിസ്സ് ദുർവിഭാവ്യമായ പുണ്യകർമ്മങ്ങൾകൊണ്ട് ഊർദ്ദ്വലോകത്തിലും തന്റെ ഭർത്താവിനെ അനുഗമിക്കുന്നത് നോക്കൂ!. ഭൂമിയിൽ അല്പകാലമായ മനുഷ്യജീവിതത്തിൽ ഭഗവാൻ ഹരിയെ ആരാധിക്കുന്നവർ ആ പാദാരവിന്ദത്തിൽ അലിയുകതന്നെചെയ്യുന്നു. കാരണം, അവർ എപ്പോഴും മോക്ഷപദത്തിലൂടെ മാത്രം സഞ്ചരിക്കുന്നു. അങ്ങനെയുള്ളവർക്ക് അസാധ്യമായി എന്താണിവിടെയുള്ളതു?. ഭൂമിയിൽ മനുഷ്യജന്മം നേടിയതിനുശേഷവും വിഷയാനുഭവങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് പലേതരം സകാമകർമ്മങ്ങളെ ചെയ്തു, മോക്ഷസാധനയ്ക്കുവേണ്ടിമാത്രം ലഭിച്ച, ഈ മഹാജന്മത്തെ വൃഥാവിലാക്കുന്നവൻ സ്വയം തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നതു.

മൈത്രേയൻ പറഞ്ഞു: പ്രീയ വിദുരരേ!, ദേവപത്നിമാർ ഇങ്ങനെ തമ്മിൽ തമ്മിൽ ഓരോതരം പറഞ്ഞുകൊണ്ടുനിൽക്കുമ്പോൾ അർച്ചിസ്സ് തന്റെ ഭർത്താവിന്റെ ലോകത്തിൽ പ്രവേശിച്ചു. ഇതാണ് പൃഥുചരിതം. ഇങ്ങനെ മഹാനുഭാവനായ പൃഥുമഹാരാവിന്റെ പുണ്യചരിതത്തെ ഞാൻ എന്നാലാകുംവിധം ഭവാനോടു പറഞ്ഞുകഴിഞ്ഞു. ഹേ ഭാരതാ!, ഈ പുണ്യചരിതത്തെ ശ്രദ്ധയോടും ഭക്തിയോടും പഠിക്കുകയോ കേൾപ്പിക്കുകയോ ചെയ്യുന്നവൻ പൃഥുവിന്റെ ലോകംതന്നെ പ്രാപിക്കുന്നുവെന്നുള്ളതിൽ സംശയിക്കേണ്ടാ. ഒരു ബ്രാഹ്മണൻ ഇതിനെ കേൾക്കുന്നപക്ഷം അവൻ ബ്രാഹ്മണത്ത്വത്തിൽ അഗ്രഗണ്യനാകുന്നു. ക്ഷത്രിയൻ കേൾക്കുകയാണെങ്കിൽ അവൻ രാജാവാകുകയും, വൈശ്യൻ കേട്ടാൽ സർവ്വൈശ്വര്യവാനാകുകയും, എന്നാൽ ശൂദകുലജാതനായ ഒരുവഇതിനെ കേട്ടെന്നാൽ അവഭഗവദ്ഭക്തോത്തമനാകുകയും ചെയ്യും. പുരുഷനാകട്ടെ, അഥവാ സ്ത്രീയാകട്ടെ, ശ്രദ്ദയോടുകൂടി പൃഥുചരിതം കേൾക്കുന്ന പുത്രരില്ലാത്തവർക്ക് പുത്രഭാഗ്യവും, നിർദ്ധനർക്ക് സർവ്വ ധനസമ്പത്തുകളും ലഭിക്കുന്നു. ഈ ചരിതത്തെ സമൂഹത്തിൽ യശസ്സാഗ്രഹിക്കുന്നവൻ കേൾക്കുമ്പോൾ യശസ്സ്വിയാകുകയും, ഇതിനെ കേൾക്കുന്ന അജ്ഞാനി പണ്ഢിതനാകുകയും ചെയ്യുന്നു. ചുരുക്കത്തിൽ പൃഥുചരിതശ്രവണംകൊണ്ട് സകല അമംഗളങ്ങളും ദൂരെനീങ്ങുന്നു. പൃഥുവിന്റെ ചരിതം പഠിക്കുകയും കേൾക്കുകയും ചെയ്യുന്നവന് ആയുരാരോഗ്യസൌഖ്യങ്ങൾ വന്നുകൂടുന്നു. കലിയുഗക്കെടുതികളിൽനിന്നും മുക്തനായി ഒടുവിൽ ഊർദ്ദ്വലോകത്തെ പ്രാപിക്കുകയും ചെയ്യുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളുടെ പദത്തിൽനിന്നും വ്യതിചലിക്കാനിടവരുത്താതെ, പൃഥുചരിതം സംസാരികളായ സാധകന്മാർക്ക് സർവ്വവിധത്തിലും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നുവെന്നറിയുക. രാജ്യപാലനതല്പരനായ ഒരു രാജാവ് തന്റെ കർമ്മങ്ങളിൽ വിജയിക്കണെമെന്ന് ആഗ്രഹിക്കുന്നപക്ഷം അദ്ദേഹം ഈ പൃഥുചരിതത്തെ ജപിച്ചുകൊണ്ട് തന്റെ ഉദ്യമം തുടരുക. സകല ഉപരാജാക്കന്മാരും അദ്ദേഹത്തിന്റെ ഇംഗിതത്തിനനുസൃതമായി പ്രവർത്തിക്കുകയും അതിലൂടെ അദ്ദേഹം പൃഥുരാജാവിനെപ്പോലെ വിജയം കൈവരിക്കുകയും ചെയ്യും. നിസ്സംഗരായ ഭഗവദ് ഭക്തോത്തമന്മാരാണെങ്കിൽ പോലും തങ്ങളുടെ ഭക്തിസാധനയിൽ പൃഥുചരിതത്തെ കേൾക്കുകയും പഠിക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യേണ്ടതുണ്ടത് അത്യാവശ്യമാണു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇതോടെ വേനപുത്രനായ പൃഥുമഹാരാവിന്റെ പുണ്യചരിത്രം എന്നാൽ കഴിയുന്നവിധത്തിൽ ഏകദേശം പൂർണ്ണമായിത്തന്നെ ഞാൻ കീർത്തിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിനെ വേണ്ടവണ്ണം ഉൾക്കൊണ്ടുജീവിക്കുന്ന മനുഷ്യർ പൃഥുവിനെപ്പോലെ ജീവിതലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നു. ഈ പുണ്യചരിതത്തിന്റെ ശ്രവണപഠനാദികളിലൂടെ ഭവസാഗരത്തിൽനിന്നും ജീവനെ കരയ്ക്കണയ്ക്കുന്ന ഭഗവദ്പാദങ്ങളിൽ ഭക്തിയുണ്ടാകുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.

Prithu Maharaja goes back to His Kingdom

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

4.22 പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 22
(പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു)


sanat kumaras meet prthu maharaja srimad bhagavatam എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! ജീവൻ പക്വമായാൽ ആത്മീയഗുരു യഥൃശ്ചയാതന്നെ ആഗതമാകുമെന്നത് സത്യംതന്നെ. പൃഥുമഹാരാജാവിന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. അദ്ദേഹം തന്റെ പ്രജകളുമായി സംവദിച്ചുകൊണ്ടുനിൽക്കുന്ന സമയം സനത്കുമാരന്മാർ അവിടെയെത്തി. കുമാരന്മാരെ യഥോചിതം സ്വീകരിക്കുന്ന കാര്യത്തിൽ രാജാവിന് വല്ലാത്ത ഉത്കണ്ഠയുണ്ടായി. സംസാരികളായ ജീവഭൂതങ്ങൾ നിമിഷാർദ്ധത്തിൽതന്നെ ത്രിഗുണങ്ങളുടെ പിടിയിൽ പെട്ടുപോകുന്നതുപോലെ, രജാവും സദസ്സിലുണ്ടായിരുന്ന മറ്റെല്ലാവരും കുമാരന്മാരെ കണ്ടപ്പോൾ ഝടുതിയിൽ ചാടിയെഴുന്നേറ്റു. പൃഥുമഹാരാജാവ് സനകാദികളെ ശിരസ്സാ നമസ്കരിച്ചു. തുടർന്ന് യഥാവിധി പൂജിച്ച് അവരെ സർവ്വോത്തമങ്ങളായ ഇരിപ്പിടങ്ങളിലിരുത്തി. അനന്തരം അവരുടെ തിരുവടികൾ കഴുകി ആ ജലം തന്റെ ശിരസ്സിൽ തളിച്ചു. വിദുരരേ!, മഹത്തുക്കളെ എവ്വിധം സ്വീകരിക്കണമെന്ന് തന്റെ കർമ്മങ്ങളിലൂടെ പൃഥു ലോകത്തിന് കാട്ടിക്കൊടുത്തു.

സ്വർണ്ണസിംഹാസനങ്ങളിലിരിക്കുന്ന ശിവാഗ്രജന്മാരായ ആ യോഗീശ്വരന്മാർ യജ്ഞശാലയിൽ ആളിജ്വലിക്കുന്ന അഗ്നിനാളങ്ങൾപോലെ പ്രശോഭിച്ചു. അവരുടെ തിരുമുമ്പിൽ നിന്നുകൊണ്ട് ഭക്തിപുരസ്സരം രാജാവ് ഇപ്രകാരം പറഞ്ഞു: ഹേ മംഗളമൂർത്തികളേ!, യോഗികൾക്കുപോലും സിദ്ധിക്കാത്ത മഹാഭാഗ്യമാണിപ്പോൾ ഈയുള്ളവന് ലഭിച്ചിരിക്കുന്നതു. ഇത്ര നിഷ്പ്രയാസം നിങ്ങളുടെ ദർശഭാഗ്യമുണ്ടാകുവാൻ എന്ത് പുണ്യപ്രവൃത്തികളാണ് ഞാൻ ചെയ്തെതെന്ന് മനസ്സിലാകുന്നില്ല. ഭാഗവതോത്തമന്മാരായ നിന്തിരുവടികളുടെ പ്രീതിക്ക് പാത്രമാകുന്നവർക്ക് ഇഹത്തിലും പരത്തിലും ദുർലഭമായി ഒന്നുംതന്നെയില്ല. മാത്രമല്ല, അവർക്ക് വിഷുണുഭഗവാന്റേയും മഹാദേവന്റേയും അഗണിതമായ അനുഗ്രഹവും സിദ്ധിക്കുന്നു.

സർവ്വഭൂതങ്ങളിലും അന്തര്യാമിയായി സകലതിനും സാക്ഷിത്വം വഹിക്കുന്ന ഭഗവാൻ ഹരിയെ ആർക്കുംതന്നെ തങ്ങളുടെയുള്ളിൽ ദർശിക്കാൻ സാധിക്കുന്നില്ല. സാക്ഷാൽ ബ്രഹ്മദേവനും മഹാദേവനും പോലും അവനെ ഉള്ളവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ സർവ്വദാ സർവ്വലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിക്കുന്ന നിങ്ങളുടെ തത്വവും ഇവിടെ ആർക്കുംതന്നെ അറിയുവാൻ സാധ്യമല്ല. നിർദ്ധനനും ഗൃഹമേധിയുമായ ഒരുവന്റെ വീട്ടിൽ സാധുസന്ദർശനമുണ്ടാകുമ്പോൾ അവൻ ക്ഷണത്തിൽ ധന്യനാകുന്നു. അവരെ യഥോചിതം പൂജിച്ച് അർഘ്യവും ഇരിപ്പിടവും നൽകുന്നപക്ഷം ആ ഗൃഹംതന്നെ പവിത്രമാകുന്നു. മറിച്ച്, എല്ലാവിധ സമ്പത്തുകളുമുണ്ടായിരുന്നാലും സാധുക്കളെ ക്ഷണിക്കുകയോ അവരെ പൂജിക്കുകയോ ചെയ്യാത്ത ഗൃഹം വിഷസർപ്പങ്ങൾ പാർക്കുന്ന മരംപോലെയാകുന്നു. ജനനം മുതലേ ബ്രഹ്മചര്യവും തപസ്സും ശീലമാക്കിയ നിങ്ങൾ അവയെ കാത്തുസൂക്ഷിക്കുവാനായി സ്വന്തം ശരീരത്തെ എപ്പോഴും ബാലാവസ്ഥയിൽത്തന്നെ സൂക്ഷിക്കുന്നു.

വിദുരരേ!, ഇങ്ങനെ പ്രകീർത്തിച്ചുകൊണ്ട് പൃഥുമഹാരാജൻ സനത്കുമാരന്മാരെ യഥാവിധി സ്വാഗതം ചെയ്തു. തുടർന്ന് വീണ്ടും അദ്ദേഹം അവരോട് ചോദിച്ചു: യോഗീശ്വരന്മാരേ!, മുജ്ജന്മകർമ്മങ്ങളുടെ ഫലമായി പ്രാരബ്ദങ്ങളിൽ മുഴുകി ഇന്ദ്രിയസുഖങ്ങൾ മാത്രം കാമിച്ചുകൊണ്ട് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ എങ്ങനെയാണവിടെനിന്നും ഉദ്ധരിക്കുവാൻ കഴിയുക? സർവ്വദാ ആത്മാനന്ദികളായ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചന്വേഷിക്കുന്നത് ഭോഷത്തരമാണു. കാരണം, മനോതലവൃത്തിഭാവങ്ങളായ നന്മതിന്മകൾ നിങ്ങളിൽ എങ്ങനെയുണ്ടാകാനാണു?. സത്യത്തിൽ നിങ്ങൾ മാത്രമാണിവിടെ സംസാരികൾക്ക് മിത്രങ്ങളായിട്ടുള്ളതു. അതുകൊണ്ട്, അവർക്കെങ്ങനെയാണ് ഈ ഭവസാഗരത്തിൽനിന്നും കരകയറി ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലെത്തുവാൻ സാധിക്കുന്നതെന്ന് പറഞ്ഞരുളിയാലും!. ഭഗവാൻ ഹരി അവരെ രക്ഷിക്കുവാനായി സദാ നിങ്ങളെപ്പോലുള്ളവരുടെ രൂപത്തിൽ ഈ ലോകം മുഴുവനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകൾ കേട്ട് അകമഴിഞ്ഞ സന്തോഷത്തോടെ കുമാരന്മാർ പറഞ്ഞു: ഹേ രാജൻ!, ഏറ്റവും ഉചിതമായ ചോദ്യമാണ് അങ്ങ് ഞങ്ങളോട് ചോദിച്ചതു. ഈ ചോദ്യവും അതിന്റെ ഉത്തരവും ഈ ലോകത്തിന് പൊതുവേ ഉപകാരപ്രദമാണ്. അതും, അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന അങ്ങയിൽനിന്നാകുമ്പോൾ അത് അവ്യാജവുമാണു. സർവ്വജ്ഞനായിട്ടും അജ്ഞാനിയെപ്പോലെ അങ്ങ് ഞങ്ങളൊട് ചോദ്യങ്ങൾ ചോദിക്കുന്നു. അത് ജ്ഞാനികളുടെ സ്വഭാവമാണു. സത്സംഗത്തിലൂടെ ഉടലെടുക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വക്താവിനും ശ്രോതാക്കൾക്കും ഒരുപോലെ സമ്മതവും ആനന്ദദായകവുമായിരിക്കും. പിന്നീടത് ലോകത്തിന് മുഴുവായി ഉപകാരപ്പെടുകയും ചെയ്യും. ഹേ രാജൻ!, അങ്ങ് ഭഗവദ്ഭക്തനാണു. ആ പാദാരവിന്ദങ്ങളിൽ ഭക്തിയുണ്ടാവുകയെന്നത് അത്യന്തം ദുഃഷ്കരമായ കാര്യവും. എന്നാൽ അവനിൽ ശ്രദ്ധയും ഭക്തിയും ഉദിക്കുന്നതോടെ ഒരുവന്റെ ഹൃദയത്തിൽനിന്നും ലോഭമോഹങ്ങൾ അകന്നുപോകുന്നു. ശാസ്ത്രമതമനുസരിച്ച് മനുഷ്യജീവിതത്തിൽ ചെയ്യേണ്ടത് ശരീരാദികളിൽ വിരക്തിയും ഭഗവാനിൽ ആസക്തിയും ജനിപ്പിക്കുകയാണു. ഭഗവന്മഹിമകളുടെ ശ്രവണമനനാദികൾകൊണ്ടും സത്സംഗം കൊണ്ടും അവനെ നിത്യവും ആരാധിക്കുന്നതുകൊണ്ട് ഒരുവനിൽ അവനോടുള്ള ഭക്തി വളരുന്നു. ആയതിനായി ഇന്ദ്രിയഭോഗങ്ങളിൽ മാത്രം ആസക്തരായവരോടുള്ള സംഗം ഉപേക്ഷിക്കുക. മാത്രമല്ല, അവരോട് സംഗം ചേരുന്നവരുമായ്പോലും ഭക്തന്മാർ അകന്നുനിൽക്കുക. ഭഗവന്മഹിമകളാകുന്ന മധു നുകരാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുക. എങ്കിൽ മാത്രമേ ഒരുവന് ഇന്ദ്രിയനിഗ്രഹം സാധ്യമാകുകയുള്ളൂ.

മുമുക്ഷു എപ്പോഴും അഹിംസ പാലിക്കണം. ഗുരൂപദേശങ്ങളിൽനിന്നും അണുവിട വ്യതിചലിക്കാതെ, ഭഗവന്മഹികൾ നിരന്തരം സ്മരണിയിൽ വച്ചുകൊണ്ട് കാമം, നിന്ദ, ദ്വന്ദം എന്നിവകളിൽനിന്നകന്ന് തിതിക്ഷയോടെ വർത്തിക്കുകയും വേണം. ഭഗവാന്റെ സത്ചരിത്രങ്ങളിൽ ആസക്തനായി അവയുടെ ശ്രവണാദികൾകൊണ്ട് ഹൃദയത്തിൽ ഭക്തി വളർത്തണം. ഭക്തനെ സംബന്ധിച്ചിടത്തോളം ഭഗവദ്ചരിത്രങ്ങൾ കാതുകൾക്കലങ്കാരമാണു. ഭക്തിയിലൂടെ ത്രിഗുണങ്ങളെ മറികടന്ന് ഭക്തൻ ഭഗവാനിലെത്തിച്ചേരുന്നു. ഗുരുകാരുണ്യം കൊണ്ടും, സാധകൊണ്ടും ഭഗവാനിൽ രതിയുണ്ടാകുമ്പോൾ ഭക്തൻ പഞ്ചഭൂതാത്മകമായ ശരീരത്തിലിരുന്നുകൊണ്ടുതന്നെ തന്റെ സകല ഭൌതികബന്ധങ്ങളും, വിറകിൽ പടരുന്ന അഗ്നി വിറകിനെത്തന്നെ ഭസ്മമാക്കുന്നതുപോലെ, ഇല്ലാതാക്കുന്നു. ഭൌതികകാമങ്ങളിൽനിന്നും ത്രിഗുണങ്ങളിൽനിന്നും മുക്തനായ മുമുക്ഷു തന്റെ ബാഹികവും ആന്തരികവുമായ കർമ്മങ്ങളിൽ വ്യത്യാസം കാണുന്നില്ല. ആ സമയം, യോഗത്തിനുമുമ്പ് ജീവാത്മാവിനും പരമാത്മാവിനുമിടയിലുണ്ടായിരിക്കുന്ന വ്യത്യാസവും ഇല്ലാതാകുന്നു. സ്വപ്നം കണ്ടുണർന്നുകഴിഞ്ഞാൽ സ്വപ്നവും സ്വപ്നദർശിയുമായി എന്ത് ബന്ധമാണുള്ളതു.

ജീവൻ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ദാഹിക്കുമ്പോൾ അവയിൽ പലതരം ആഗ്രഹങ്ങളുണ്ടാകുകയും അതിന്റെ പൂർത്തിക്കായി വിവിധതരം യോനികളിൽ ജന്മങ്ങളെടുക്കേണ്ടിവരികയും ചെയ്യുന്നു. എന്നാൽ ജീവൻ തന്റെ സ്വരൂപത്തെ തിരിച്ചറിയുന്ന അവസ്ഥയിൽ പരമാത്മാവിനെയല്ലാതെ ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനേയും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ വ്യത്യസ്ഥ ഉപാധികളിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ജീവഭൂതങ്ങൾക്ക് താനെന്നും പരനെന്നുമുള്ള വ്യത്യാസം തോന്നുന്നതു. നാം നമ്മെത്തന്നെ ജലം മുതലായവയിൽ കാണുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങൾ മാത്രമേ ഇവിടെയും സംഭവിക്കുന്നുള്ളൂ. ഒരു തടാകത്തെ ചുറ്റിനിൽക്കുന്ന പുൽത്തകിടികൾ ആ തടാകത്തിലെ ജലത്തെ ക്രമേണ കുടിച്ചുവറ്റിക്കുന്നതുപോലെ, മനസ്സും ഇന്ദ്രിയങ്ങളും വിഷങ്ങൾക്ക് പിന്നാലെ സദാ പായുമ്പോൾ മനസ്സ് അശാന്തമാകുകയും കാലാന്തരത്തിൽ ഉള്ളിലെ ആത്മബോധം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നു. ബോധം നഷ്ടമായാൽ ജീവൻ തന്റെ സ്വരൂപത്തെ മറന്നുപോകുകയും അതുവഴി അവനിലെ  ജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നു. ഇതിനെ ജ്ഞാനികൾ ജീവന്റെ സർവ്വനാശമായി കരുതുന്നു.

ആത്മസാക്ഷാത്കാരമാണ് ജീവന്റെ പരമലക്ഷ്യമെന്നിരിക്കെ, അതിന്റെ ഏറ്റവും മുഖ്യമായ തടസ്സമെന്നത് ജീവൻ ആത്മസാക്ഷാത്ക്കാരത്തിന് മുകളിൽ മറ്റ് പല കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നത് മാത്രമാണു. ഒരുവന്റെ മനസ്സിൽ, സുഖഭോഗങ്ങൾക്കുവേണ്ടി ധനസമ്പാദം ചെയ്യണമെന്ന് തോന്നുന്നതോടുകൂടി അവന്റെ അദ്ധ്യാത്മസാധന അവിടെ അവസാനിക്കുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം ജ്ഞാനവും ഭക്തിയും നഷ്ടമാക്കി വരും ജന്മങ്ങളിൽ അവൻ അചരയോനികളിൽ ജന്മം കൊള്ളുന്നു. മോക്ഷം കൊതിക്കുന്നവർ ഒരിക്കലും തമോഗുണങ്ങൾക്കടിമകളാകാൻ പാടില്ല. കാരണം അവ ധർമ്മാർത്ഥകാമമോക്ഷങ്ങളിൽനിന്നും ജീവനെ വ്യതിചലിപ്പിച്ച് യോഗഭ്രഷ്ടനാക്കിത്തീർക്കുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ മോക്ഷം ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്നു. കാരണം ബാക്കി മൂന്നും കാലമാകുന്ന പ്രതിഭാസത്തിൽ ഇല്ലാതാകുന്നവയാണു. മനുഷ്യരിൽ ചിർക്ക് ലഭ്യമാകുന്ന ഉന്നതജീവിതനിലവാരങ്ങൾ അവർ അനുഗ്രഹമായി കരുതുന്നു. എന്നാൽ അവയെല്ലാം പ്രകൃതിയുടെ ത്രിഗുണങ്ങളുടെ പരിണാമഫലമായി ഉണ്ടാകുന്നവയാണെന്നറിയുക. മാത്രമല്ല, അവയ്ക്കൊന്നും ദീർഘകാലത്തെ നിലനിൽപ്പും ഉണ്ടാകുന്നില്ല. കാലാധീതമായി ഇവിടെ ഒന്നുംതന്നെയില്ലയെന്ന് മനസ്സിലാക്കുക. അതുകൊണ്ട്, ഹേ രാജൻ!, സകലചരാചരങ്ങളിലും വസിക്കുന്ന ആ പരമപുരുഷനെ അറിയാൻ ശ്രമിക്കുക. ജീവഭൂതങ്ങൾ പഞ്ചഭൂതാത്മകങ്ങളായ സ്ഥൂലശരീരങ്ങളാലും, പ്രാണൻ, ബുദ്ധി മുതാലായവകൾ ചേർന്നുണ്ടായ സൂക്ഷമശരീരങ്ങളാലും ആവൃതമാണു. അതിനുള്ളിൽ പരമാത്മരൂപത്തിൽ ഭഗവാൻ ഹരി കുടികൊള്ളുന്നു. എന്നാൽ അവന്റെ അദ്ധ്യാത്മസ്വരൂപത്തെ അറിയണമെങ്കിൽ ജീവന് മായയുടെ പിടിയിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ടു. കയറിൽ സർപ്പത്തെ കണ്ട് ഭ്രമിക്കുന്നതുപോലെ, മായയ്ക്കധീനനായി ജീവിക്കുന്നവന് ഹരിയുടെ സാന്നിധ്യത്തെയോ സ്വരൂപത്തെയോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആ ഭഗവാനിൽ മാത്രമാണു ജീവൻ ആശ്രയം കൊള്ളേണ്ടതു.

ഭക്തന് വളരെ എളുപ്പത്തിൽ ആഗ്രഹങ്ങളെ നിവർത്തിക്കാൻ കഴിയുന്നു. എന്നാൽ ജ്ഞാനികൾക്കോ യോഗികൾക്കോ അത് സാധ്യമാകുന്നില്ല. അതുകൊണ്ട് അവനിൽ ഭക്തിയുൾക്കൊള്ളുക. ഭവസാഗരം നിറയെ കൂറ്റൻ സ്രാവുകളുടെ താവളമാണു. അവയുടെ പിടിയിൽ പെടാതെ അതിൽനിന്നും കരകയറുകയെന്നത് അത്യന്തം പ്രയാസകരമായ ഉദ്യമമാണു. അതിൽനിന്നും രക്ഷനേടുന്നതിനായി ജ്ഞാനികളും യോഗികളുമായ സാധകന്മാർ പലേതരം തപസ്സുകളിലേർപ്പെടുന്നു. എന്നാൽ ഞങ്ങൾ ഉപദേശിക്കുന്നത് നിങ്ങൾ ഹരിചരണങ്ങളിൽ അഭയം പ്രാപിക്കുക. അവന്റെ കാരുണ്യനൌകകൾ നിങ്ങളെ അതിൽനിന്നും മറുകരയെത്തിക്കുമെന്നതിൽ സംശയിക്കേണ്ടാ.

മൈത്രേയൻ തുടർന്നു: വിദുരരേ!, സനത്കുമാരന്മാരാൽ ഉപദിഷ്ടനായ പൃഥുമഹാരാജാവ് ഭക്തിപുരസ്സരം അവരോട് പറഞ്ഞു: ഹേ ബ്രഹ്മകുമാരന്മാരേ! നിങ്ങളുടെ ഈ ആഗമനവും അനുഗ്രഹങ്ങളും എനിക്ക് ഭഗവാന്റെ വരദാനമായി കിട്ടിയതാണു. അവിടുത്തെ വാക്കുകളെ നിങ്ങളിതാ സത്യമാക്കിയിരിക്കുന്നു. നിങ്ങളും അവനെപ്പോലെതന്നെ കാരുണ്യവാന്മാർതന്നെ. ഞാനെന്താണ് നിങ്ങൾക്ക് സമർപ്പികേണ്ടത്?. എന്റെ പക്കൽ ആകെയുള്ളത് സത്തുക്കൾ ഭക്ഷിച്ചതിനുശേഷമുള്ള അല്പം അന്നം മാത്രമാണു. തുകൊണ്ട്, എനിക്കുള്ള സകലതും, എന്റെ രാജ്യവും കുടുംബവുമടക്കം, ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണു. സകലവേദങ്ങളേയും ഗ്രഹിച്ച ഒരാൾക്ക് മാത്രമേ ഭൂമിയെ ഭരിക്കുവാൻ അവകാശമുള്ളൂ. അതിലൂടെ അധികാരത്തിന്റെ ശുദ്ധമായ അർത്ഥം ഒരു ഭരണാധികാരിക്ക് വശഗതമാകുന്നു. ഭൂമിയിൽ അധികാരത്തിന്റെ മായാതത്വം മനസ്സിലാക്കുന്ന മനുഷ്യഗണം ജ്ഞാനികളായ ബ്രാഹ്മണരാണു. ആയതിനാൽ അവരാണ് ഇവിടെ സർവ്വതിനും യഥാർത്ഥ അവകാശികൾ. അവരുടെ കൃപകൊണ്ട് മറ്റുള്ള വർണ്ണികൾ അവയെ സ്വായത്തമാക്കി അനുഭവിക്കുന്നുവെന്നുമാത്രം. ഉലകം മുഴുവൻ സഞ്ചരിച്ച്, ലോകത്തിന് വഴികാട്ടിയായി, മോക്ഷമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്ന നിങ്ങൾക്ക് സമർപ്പിക്കാൻ ബദ്ധഹസ്താഞ്ജലിയല്ലാതെ മറ്റെന്താണ് ഈ ലോകത്തിലുള്ളതു?. അവരെ പ്രീതിപ്പെടുത്തുവാൻ അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയാല്ലാതെ മറ്റൊരു വഴിയുമില്ലതന്നെ.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകളിൽ ഭക്തോത്തമന്മാരായ കുമാരന്മാർ സന്തുഷ്ടരായി. അവർ ആകാശത്തിൽ സൂര്യന്മാരെപ്പോലെ പ്രകാശിച്ചുകൊണ്ട് പൃഥുമഹാരാജാവിനെ പ്രശംസിച്ചു. ആത്മജ്ഞാനത്തിൽ പൃഥുവിനുള്ള പാണ്ഢിത്യം കണക്കിലെടുത്താൽ അദ്ദേഹം മഹത്തുക്കളായ രാജർഷിമാരിൽ അഗ്രഗണ്യനായിരുന്നു. ജീവന്മുക്തനായ ഒരു പരമഹംസയോഗിയെപ്പോലെ അദ്ദേഹം സദാ പ്രശാന്തമനസ്കനായി വർത്തിച്ചു. ആത്മാനന്ദിയായി തന്നിൽത്തന്നെ രമിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ ധർമ്മം കാലദേശവിത്തങ്ങൾക്കനുയോജ്യമാകും വിധത്തിൽ അനുഷ്ഠിച്ചു. തന്റെ സകലകർമ്മങ്ങൾകൊണ്ടും അദ്ദേഹം ഭഗവദ്പ്രീതി സമ്പാദിക്കുവാൻ മാത്രം ശ്രമിച്ചു. അങ്ങനെ അദ്ദേഹം തന്റെ രാജ്യം തന്നാലാകുംവിധം പരിപാലിച്ചു. പ്രകൃതിക്കതീതനായിക്കൊണ്ട് പൃഥു  ഭഗവദ്ദാസനായി ജീവിച്ചു. അതുപോലെ തന്റെ കർമ്മങ്ങൾ സദാ ഭഗവാനിലർപ്പിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യങ്ങളിൽ ഉദാസീനഭാവം പൂണ്ട് അദ്ദേഹം ഗൃഹസ്ഥാശ്രമിയായി കഴിഞ്ഞുകൂടി. സൂര്യഭഗവാൻ യാതൊന്നിനാലും ബാധിക്കപ്പെടാതെ ലോകസർവ്വത്തെ പ്രകാശിപ്പിക്കുന്നതുപോലെ, പൃഥുമഹാരാജൻ തന്റെ ഐശ്വര്യത്തെ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ തികച്ചും നിസ്സംഗനായി ഭൂമിയുടെ പരിപാലനത്തിനുവേണ്ടിമാത്രം വിനിയോഗിച്ചു. ഭഗവദ്ഭക്തനും ജീവന്മുക്തനുമായി അദ്ദേഹം തന്റെ സകല കർമ്മങ്ങളും യഥാവിധി അനുഷ്ഠിച്ചു. ഗൃഹസ്ഥാശ്രമിയായ അദ്ദേഹത്തിന് തന്റെ പത്നി അർച്ചിയിൽ താൻ ആഗ്രഹിച്ചതുപോലെയുള്ള അഞ്ച് പുത്രന്മാർ ജനിച്ചു. വിജിതാക്ഷൻ, ധൂമ്രകേശൻ, ഹര്യാക്ഷൻ, ദ്രവിണൻ, വൃകൻ എന്നിവരായിരുന്നു ആ അഞ്ച് പൃഥുപുത്രന്മാർ. അദ്ദേഹം സകലലോകപാലകന്മാരോടൊപ്പം കൂട്ടുചേർന്നു ഭൂമിയെ പരിപാലിച്ചു. ഭഗവദ്സൃഷ്ടിയുടെ സംരക്ഷണാർത്ഥം അവയുടെ ഓരോ മേഖലകളിലും പ്രവൃത്തിക്കുന്നവരെ അദ്ദേഹം ആദരവോടെ കാണുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പൃഥു തന്റെ കർമ്മങ്ങളിലൂടെ സോമരാജന് തുല്ല്യം പ്രസിദ്ധനായി. കൂടാതെ സൂര്യന് തുല്യം ശക്തിമത്താകുകയും ചെയ്തു. അഗ്നിയുടെ ചൂടിനേയും പ്രകാശത്തേയും ആർക്കും തടുക്കാൻ സാധ്യമല്ലാത്തതുപോലെ, പൃഥുമഹാരാജാവിന്റെ നിയമങ്ങളെ മറികടക്കാൻ ആർക്കുംതന്നെ സാധിക്കുമായിരുന്നില്ല. കരുത്തിൽ അദ്ദേഹം ഇന്ദ്രനെപ്പോലെയും ക്ഷമയുടെ കാര്യത്തിൽ ഭൂമിയെപ്പോലെയുമായിരുന്നു. വരദാനത്തിൽ അദ്ദേഹത്തിന്റെ ഉള്ളം സ്വർഗ്ഗത്തെപ്പൊലെ സമൃദ്ധമായിരുന്നു. മഴയെപ്പോലെ അദ്ദേഹം സകലരുടേയും ആഗ്രഹങ്ങൾ സാക്ഷാത്ക്കരിച്ചു. സമുദ്രത്തിന്റേതെന്നപോലെ ആ ഹൃദയത്തിന്റെ അളക്കാൻ സാധ്യമായിരുന്നു. ദൃഢതയിൽ അദ്ദേഹം മേരുപർവ്വതത്തെപ്പോലെ ഉറപ്പുള്ളവനായിരുന്നു. യമധർമ്മനെപ്പോലെ ബുദ്ധിയിലും വിദ്യയിലും അദ്ദേഹം അഗ്രഗണ്യനായി. ഹിമാലയപർവ്വതം പോലെ സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഐശ്വര്യം. കുബേരനെപ്പോലെ അഗണിതമായ ധനത്തിനുടമയായീരുന്നു പൃഥുരാജൻ. വരുണന്റേതെന്നപോലെ അദ്ദേഹത്തിന്റെ രഹസ്യങ്ങളും ആരാലും ഗ്രാഹ്യമായിരുന്നില്ല. ശാരീരികവും മാനസീകവുമായ കരുത്തിൽ അദ്ദേഹം വായുവിനെപ്പോലെയായിരുന്നു. എന്നാൽ കോപത്തിൽ പൃഥു സർവ്വശക്തനായ രുദ്രനെ വെല്ലുന്നവനായിരുന്നു. സൌന്ദര്യത്തിൽ കാമദേവനെപ്പോലെയും, ചിന്താശക്തിയിൽ മൃഗേന്ദ്രനെപ്പോലെയും, വാത്സല്യം വന്നാൽ സ്വായംഭുവമനുവിനെപ്പോലെയും, പ്രഭുത്വത്തിൽ അദ്ദേഹം ബ്രഹ്മദേവനെപ്പോലെയുമായിരുന്നു. ആത്മീയതയിൽ ബൃഹസ്പതിയെപ്പോലെയും ആത്മസംയമനത്തിന്റെ കാര്യത്തിൽ സാക്ഷാൽ ഹരിയെപ്പോലെയും അദ്ദേഹം ശോഭിച്ചു. ഗോബ്രാഹ്മണാദികളിൽ അങ്ങേയറ്റം വാത്സല്യവും ആദരവുമുള്ളവനായിരുന്നു പൃഥുരാജൻ. പരന്മാരുടെ ക്ഷേമത്തിൽ അദ്ദേഹം അതീവതല്പരനുമായിരുന്നു. മൂന്നുലോകങ്ങളിലും അദ്ദേഹത്തിന്റെ മഹത്വം ഘോഷിക്കപ്പെട്ടു. സ്ത്രീകളും പണ്ഢിതരും അദ്ദേഹത്തിന്റെ ചരിതങ്ങളിൽ ശ്രീരാമചന്ദ്രഭഗവാന്റേതിലെന്നപോലെ ആനന്ദം കൊണ്ടു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.





Sanat Kumaras meet Prithu Maharaja

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

4.21 പൃഥുമഹാരാജാവിന്റെ ഉപദേശങ്ങൾ


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 21
(പൃഥുമഹാരാവിന്റെ ഉപദേശങ്ങൾ)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജാവിനെ സ്വീകരിക്കുവാനായി രാജ്യം എല്ലാവിധത്തിലും അണിഞ്ഞൊരുങ്ങി. സുഗന്ധദ്രവ്യങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും പുഷ്പമാലകൾകൊണ്ടും എല്ലായിടവും ഭംഗിയായി അലങ്കരിക്കപ്പെട്ടു. നാനാവഴികളും ചന്ദനത്തൈലം തളിച്ചുശുദ്ധമാക്കി. സകലയിടങ്ങളും ദീപമാലകളാൽ പ്രകാശിതമായി. കദളീസ്തംബങ്ങൾ നട്ടുറപ്പിച്ചും ഇളം മാവിലകളുടെ മാലകൾ തൂക്കിയും അലങ്കരിക്കപ്പെട്ട ഗോപുരകവാടത്തിലെത്തിയ രാജാവിനെ പ്രജകൾ ഭക്ത്യാദരവുകളോടെ പലവിധ സമ്മാനങ്ങൾ നൽകി എതിരേറ്റു. കന്യകമാർ താലത്തിൽ തെളിയച്ച നിറദീപങ്ങൾ കൈകളിലേന്തി ഇരുവശങ്ങളിലായി അണിനിരന്നു. രാജാവ് അകത്തേയ്ക്ക് പ്രവേശിച്ചതോടെ ശംഖഭേരികൾ മുഴങ്ങി. ബ്രാഹ്മണർ വേദമന്ത്രങ്ങളുരുവിട്ടു. എന്നാൽ ആദരസൂചകങ്ങളായ ഈ ഒരുക്കങ്ങളൊന്നുംതന്നെ ജ്ഞാനിയായ പൃഥുവിൽ അല്പംപോലും അഹങ്കാരഭാവം ജനിപ്പിച്ചില്ല. പണ്ഢിതന്മാരും സാധാരണ ജനങ്ങളും അദ്ദേഹത്തെ ഒരുപോലെ സ്വാഗതം ചെയ്തു. രാജാവും തന്റെ പ്രജകളെ വേണ്ടവിധം മാനിക്കുകയും, സ്നേഹവാത്സല്യങ്ങളോടെ അവരോട് ഇടപഴകുകയും ചെയ്തു. വിദുരരേ!, പ്രജകളാൽ വാഴ്ത്തപ്പെട്ട് പൃഥുമഹാരാജാവ് അനേകം സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് ഈ ഭൂമണ്ഢലത്തെ വളരെക്കാലം ഭംഗിയായി പരിപാലിച്ചു. തന്റെ കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനായ പൃഥുമഹാരാജാവ് ഒടുവിൽ ഭഗവദ്പാദാരവിന്ദങ്ങളിൽ ലയിക്കുകയും ചെയ്തു.

സൂതൻ പറഞ്ഞു: ഹേ ശൌനകാദി മഹാമുനിമാരേ!, മൈത്രേയമുനിയിൽ നിന്നും പൃഥുവിന്റെ ചരിത്രങ്ങൾ കേട്ടതിനുശേഷം, വിദുരർ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, മഹാത്ഭുതമായിരിക്കുന്നു!, പൃഥു രാജാവായതിനുശേഷം ജനങ്ങളുടെ മാനസമ്മാനങ്ങൾക്ക് പാത്രമാകുകയും തന്റെ പ്രജകളേയും അതുപോലെതന്നെ ഭൂമിയേയും വേണ്ടവണ്ണം പരിപാലിക്കുകയും ചെയ്തുവല്ലോ. അദ്ദേഹത്തിന്റെ കർമ്മകുശലത ലോകത്തിലെ മറ്റു രാജാക്കന്മാർപോലും അനുകരിക്കുകയുണ്ടായെന്നാണ് കേട്ടിട്ടുള്ളതു. അത്യാനന്ദമുളവാക്കുന്ന പുണ്യചരിതങ്ങൾ ഇനിയും കേൾക്കാൻ അടിയനാഗ്രഹിക്കുന്നു.

അതുകേട്ട് മൈത്രേയൻ വീണ്ടും പറഞ്ഞുതുടങ്ങി: പ്രീയ വിദുരാ!, ഭവാൻ പറഞ്ഞത് സത്യംതന്നെ. പൃഥുമഹാരാജൻ ഭഗവദവതാരങ്ങളിലൊന്നാണു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രങ്ങളും ഭഗവദ്മഹിമകളെപ്പോലെ തന്നെ ആനന്ദാവഹവുമാണു. അതിനാൽ കേട്ടുകൊള്ളുക. പൃഥുമഹാരാജന്റെ കൊട്ടാരം ഗംഗയുടേയും യമുനയുടേയും ഒത്തനടുവിലായിരുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ പോയ ജന്മങ്ങളിലെ പുണ്യങ്ങളെ അനുഭവിക്കുന്നതുപോലെ അദ്ദേഹം അവിടെ ആനന്ദമത്തനായി സർവ്വൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ജീവിച്ചു. കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു പൃഥുമഹാരാജാവ്. അദ്ദേഹത്തിന്റെ ആജ്ഞകളേയും നിയമങ്ങളേയും ലംഘിക്കുവാൻ അവിടെ ആക്കുംതന്നെ കഴിയുമായിരുന്നില്ല. രക്ഷിക്കേണ്ടവരെ രക്ഷിച്ചും ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും അദ്ദേഹം തന്റെ ഭരണം മുന്നോട്ട് കൊണ്ടുപോയി. ഋഷികുലത്തിനും ഭക്തഗണങ്ങൾക്കും അദ്ദേഹം പ്രത്യേക പരിഗണനകൾ നൽകി ആദരിച്ചു.

അങ്ങനെയിരിക്കെ, ഒരിക്കൽ പൃഥുമഹാരാജാവ് ഒരു മഹായജ്ഞം നടത്തുകയുണ്ടായി. അതിൽ പ്രജകൾക്കുപുറമേ ഋഷികൾ, ബ്രാഹ്മണർ, ദേവന്മാർ, രാജർഷികൾ തുടങ്ങിയ മഹത്തുക്കളും പങ്കെടുത്തിരുന്നു. എല്ലാവരേയും അദ്ദേഹം യാഥാവിധി സ്വാഗതം ചെയ്തു. വടിവൊത്ത ശരീരസൌകുമാര്യത്താൽ പ്രശോഭിതനായ പൃഥുമഹാരാജൻ സർവ്വാഭരണവിഭൂഷിതനായി, നക്ഷത്രങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രനെന്നതുപോലെ, അവർക്കിടയിൽ പുഞ്ചിരിതൂകി നിന്നു.

യജ്ഞാരംഭത്തിന് തുടക്കം കുറിക്കുവാനായി അദ്ദേഹം രാജകീയമായ വേഷവിധാനങ്ങൾ മാറി മാന്തോലുടുത്ത് കൈവിരലിൽ കുശമോതിരമണിഞ്ഞ് യജ്ഞശാലയിലേക്ക് കടന്നുവന്നു. രാജാവിനെ ആ വേഷത്തിൽകണ്ട പ്രജകൾക്ക് കൌതുകം തോന്നി. അദ്ദേഹം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ മഞ്ഞിൽ മുങ്ങിയ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. ശാരീരം പോലെതന്നെ സൌന്ദര്യമാർന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും അതിലൂടെ ധ്വനിക്കുന്ന വാചകങ്ങളും. ഓരോ വാക്കിലും അദ്ധ്യാത്മജ്ഞാനം തുളുമ്പിനിന്നു. സദസ്യർക്കതൊരു സത്സംഗമായി അനുഭവപ്പെട്ടു. രാജാവ് പറഞ്ഞു: മാന്യസദസ്യരേ!, എല്ലാവർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. സർവ്വരും നമ്മുടെ ഈ പ്രാർത്ഥനയെ കേൾക്കുക. ജിജ്ഞാസ്സുവായ ഒരാൾ എപ്പോഴും തന്റെ മനീഷിതം അറിവുള്ളവർക്കുമുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണു. ഭഗവാന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് നാമിന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതു. നമ്മുടെ പ്രജകളുടെ ക്ഷേമവും സുരക്ഷയും അതുപോലെതന്നെ തൊഴിൽസംബന്ധമായ സകല കാര്യങ്ങളും നാം പ്രാധമിക ദൌത്യമായി കണക്കാക്കുകയാണു. വേദങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെതന്നെ നമ്മുക്ക് നമ്മുടെ രാജ്യത്തോടും പ്രജകളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുമെന്നുതന്നെ ഈ അവസരത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാം ഭഗവദുദ്ദേശം തന്നെ.

വർണ്ണാശ്രമധർമ്മങ്ങൾക്കനുസരിച്ചുള്ള കർമ്മങ്ങൾ പ്രജകളെ പഠിപ്പിച്ച് അവരെക്കൊണ്ട് അവ അനുഷ്ഠിപ്പിക്കാതെ, അവരിൽനിന്നും കരം മാത്രം ഈടാക്കിക്കൊണ്ട് തന്റെ അധികാരം ദുഃർവിനിയോഗം ചെയ്യുന്ന ഒരു രാജാവിന് ഭാവിയിൽ പ്രജകളുടെ ദുഃഷ്കർമ്മപാപഭാരം ഏറ്റെടുക്കേണ്ടിവരുമെന്നുമാത്രമല്ലാ, തന്റെ പുണ്യം അവരിലേക്ക് വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങളുടെ രാജാവിന്റെ നന്മക്കായി ഓരോരുത്തരും സ്വധർമ്മങ്ങൾ യഥാവിധി അനുഷ്ഠിക. അതോടൊപ്പം ഭഗവാനെ എപ്പോഴും ഹൃദയത്തിൽ സ്മരിക്കുകയും ചെയ്യുക. അതിലൂടെ നിങ്ങളുടെ രാജാവിന് ഊർദ്ദ്വഗതിയും നിങ്ങൾക്ക് സർവ്വൈശ്വര്യങ്ങളും ലഭിക്കുന്നു. ഒരു കർമ്മത്തിന്റെ ഫലം അതിന്റെ കർത്താവിനും ആ കർമ്മം ചെയ്യിപ്പിക്കുന്നവനും അതുപോലെതന്നെ അതിനെ സഹായിക്കുന്നവനും ഒരുപോലെ ബാധകമാകുന്നു. അതുകൊണ്ട് സകല ദേവഗണങ്ങളും പിതൃക്കളും ഋഷികളും നമ്മുടെ ഈ അഭ്യർത്ഥനയെ വേണ്ടവിധം ഉൾക്കൊള്ളുവാൻ പ്രാർത്ഥിക്കുകയാണു.

ശാസ്ത്രങ്ങളനുസരിച്ച് ജീവഭൂതങ്ങളുടെ കർമ്മങ്ങൾക്ക് ഫലം നൽകുന്നതിനായി ഒരു ശക്തി ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നു. ആ ശക്തിയുടെ വിധിപ്രകാരമാണ് ഇവിടെ തേജസ്സുറ്റ വ്യക്തിത്വങ്ങൾ ജനിക്കുന്നതു. ലിഖിതങ്ങളായ ശാസ്ത്രപ്രതിപാദനങ്ങൾ മാത്രമല്ല, മറിച്ച്, മനു, ഉത്താനപാദൻ, ധ്രുവൻ, പ്രിയവ്രതൻ, എന്റെ മുത്തച്ചനായ അംഗൻ, കൂടാതെ മഹത്തുക്കളായ പ്രഹ്ലാദൻ, ബലി തുടങ്ങിയ അനേകം വ്യക്തികളുടെ ജീവിതങ്ങളും ഈ വസ്തുതയ്ക്ക് ഉത്തമമായ ഉദാഹരണങ്ങളാണു.

ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോയ എന്റെ പിതാവിനെപ്പോലുള്ളവർ ഭഗവാൻ ഹരിയെ തിരസ്ക്കരിക്കുന്നു. എന്നാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ ശക്തനായ ഒരേയൊരു ഈശ്വരൻ അവൻ മാത്രമാണെന്ന് മഹത്തുക്കൾ മനസ്സിലാക്കുന്നു. ആ പാദങ്ങളെ പൂജിക്കാനുള്ള അഭിരുചി ഒന്നുകൊണ്ടുമാത്രം ഒരുവന്റെ സകലപാപങ്ങളുമകന്ന് ഹൃദയത്തിൽ പരിശുദ്ധി നിറയുന്നു. ഗംഗയെപ്പോലെ, അവനിലെ ഭക്തി മനസ്സിന്റെ മാലിന്യങ്ങളെ തുടച്ചുനീക്കുകയും, ക്രമേണ അതിൽ ജ്ഞാനവൈരാഗ്യങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ആ തിരുവടികളിൽ അഭയം പ്രാപിച്ചവർ പിന്നീട് ഒരിക്കലും ദുരിതപൂർണ്ണമായ സംസൃതിയിലേക്ക് തിരിച്ചുവരികയുമില്ല. മനസ്സും വചസ്സും ശരീരവും അവനിലർപ്പിച്ച്, ഫലപ്രതീക്ഷ വെടിഞ്ഞ്, എല്ലാവരും അവരവരുടെ കർമ്മങ്ങളനുഷ്ഠിക്കണം. യാതൊരു കളങ്കവും കൂടാതെ സ്വന്തം ഗുണങ്ങൾനുസരിച്ചുള്ള കർമ്മങ്ങൾ ഭഗവദർപ്പണമായി അനുഷ്ഠിക്കുന്നവന് ജന്മസാഫല്യമുണ്ടാകുന്നുവെന്നതിസംശയമില്ല.

നിർഗ്ഗുണസ്വരൂപനായ ഭഗവാൻ ത്രിഗുണങ്ങൾക്കും അതീതനാണെന്നറിയുക. എന്നിരുന്നാലും അവൻ സകല യജ്ഞങ്ങളുടേയും ഭോക്താവാണു. ദ്രവ്യങ്ങളാലും നാമങ്ങളാലും മറ്റ് പല ഉപാധികളാലും ചെയ്യപ്പെടുന്ന എല്ലാ യജ്ഞങ്ങളും നമുക്കായി അവൻ സ്വീകരിക്കുന്നു. സർവ്വവ്യാപിയായ അവൻ പ്രകൃതി, കാലം, കാമം, ധർമ്മം മുതലായവയുടെ സംഘാതംകൊണ്ട് വ്യക്തമാകുന്ന സകല ഗാത്രങ്ങളിലും നിറഞ്ഞിരിക്കുന്നു. വിറകുകളുടെ രൂപഭാവങ്ങൾക്കൊത്ത് അഗ്നിയും അതിനെ ചുറ്റി പ്രത്യേകം പ്രത്യേകം രൂപത്തിൽ ജ്വലിക്കുന്നതുപോലെ, വിവിധങ്ങളായ ഈ ഗാത്രങ്ങളിൽ ബോധവും വിവിധതരത്തിൽ പ്രകാശിക്കുന്നു. സകല യജ്ഞങ്ങളുടേയും ഭോക്താവും സർവ്വർക്കും ഗുരുവുമായ ഭഗവാൻ ഹരിയെ നിങ്ങൾ സ്വധർമ്മാനുഷ്ഠാനത്താൽ ആരാധിക്കുന്നത് നമ്മോട് കാട്ടുന്ന കാരുണ്യം തന്നെയാണു.

ഹേ പണ്ഢിതശ്രേഷ്ഠന്മാരേ!, നിങ്ങളുടെ മഹത്വത്തെ നാം മനസ്സിലാക്കുന്നു. ബ്രഹ്മവിത്തുക്കളായ നിങ്ങൾ തിതിക്ഷകൊണ്ടും തപസ്സുകൊണ്ടും വിദ്യകൊണ്ടും സർവ്വോന്നതന്മാരാണു. നിങ്ങളുടെ മേൽ ഒരിക്കലും രാജാക്കന്മാർ അവരുടെ ഭൌതികൈശ്വര്യങ്ങൾകൊണ്ടുള്ള ശക്തി പ്രയോഗിക്കുകയോ നിങ്ങളെ അധിക്ഷേപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. നിത്യനും പുരാണനുമായ ഭഗവാൻ ഹരിപോലും ഐശ്വര്യയുക്തനായിരിക്കുന്നത് അവൻ ഭക്തപരായണനായതുകൊണ്ടാണു. തന്റെ ഭക്തന്മാരെ സേവിക്കുന്നവരിൽ അവൻ അത്യന്തം സന്തുഷ്ടനാകുന്നു. കാരണം ആ പരമപുരുഷൻ എന്നും തന്റെ ഭക്തന്മാർക്ക് പ്രീയപ്പെട്ടവനാണു. അതുപൊലെ അവനും അവഎന്നെന്നും പ്രീയപ്പെട്ടവരാകുന്നു. ഭഗവദ്ഭക്തന്മാരെ സേവിക്കുന്നവരുടെ ഹൃദയം എന്നും പരിശുദ്ധമായിത്തന്നെയിരിക്കുന്നു, മാത്രമല്ല, പരമമായ ശാന്തിയിലൂടെ ദേഹാവസാനത്തിൽ അവർക്ക് മോക്ഷവും സിദ്ധിക്കുന്നു. ബ്രാഹ്മണസേവയ്ക്കുമുകളിൽ ഇവിടെ യാതൊരു ഭൌതികകർമ്മവും അവശേഷിക്കുന്നില്ല. യജ്ഞങ്ങൾകൊണ്ട് നാം പ്രീതിപ്പെടുത്താൻ നോക്കുന്ന ദേവഗണങ്ങൾപോലും ബ്രാഹ്മണസേവയിൽ അങ്ങേയറ്റം സമ്പ്രീതരാകുന്നു. യജ്ഞങ്ങളിലൂടെ സമർപ്പിക്കപ്പെടുന്ന വിഹിതങ്ങളെ സ്വീകരിക്കുന്നതിനേക്കാളും അവനേറേയിഷ്ടം തന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരിലൂടെ ആരാധിക്കപ്പെടുന്നതാണു. കാരണം, അവൻ സദാ തന്റെ ഭക്തന്മാരോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതു. ബ്രാഹ്മണരുടെ മഹത്വം നിലനിൽക്കുന്നത് അവർ നിരന്തരം വേദോക്തങ്ങളായ കർമ്മങ്ങളെ ശ്രദ്ധയോടും തപസ്സോടും മനോനിയന്ത്രണങ്ങളോടും ധ്യാനത്തോടുംകൂടി അനുഷ്ഠിക്കുന്നതുകൊണ്ടാണു. എങ്ങനെയാണോ നിർമ്മലമായ ഒരു കണ്ണാടിയിൽ നമ്മുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നത്, അതുപോലെ, വേദോക്തമാർഗ്ഗങ്ങളിലൂടെയുള്ള സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന് തന്റെ ജന്മലക്ഷ്യം കൂടുതൽ തെളിഞ്ഞുകാണാൻ സാധിക്കുന്നു. ഹേ മഹാജനങ്ങളേ!, നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഭഗവദ്ഭക്തന്മാരുടെ പാദധൂളിയ്ക്ക് തുല്യമായി നാം കാണുന്ന ഈ കിരീടം നമ്മുടെ ശിരസ്സിലേറ്റിക്കോട്ടെ!. ആ ഭാവത്തിൽ ഇതിനെ ശിരസ്സിലലങ്കരിക്കുന്നവൻ സകല പാപങ്ങളിൽനിന്നും മുക്തനാകുകയും അവന്റെ ഹൃദയത്തിൽ സദ്ഗുണങ്ങൾ നിറയുകയും ചെയ്യും. ബ്രഹ്മണ്യമാകുന്ന ഗുണമുള്ളവൻ സകലൈശ്വര്യങ്ങൾക്കും പാത്രമാകുന്നു. അതുകൊണ്ട് ആ ബ്രാഹ്മണകുലത്തേയും ഗോക്കളേയും നമ്മേയും അവിടുന്ന് കാക്കുമാറകണമെന്ന് നാം അവിടുത്തോട് പ്രാർത്ഥിക്കുകയാണു.
മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ വാക്കുകൾ കേട്ട് ആനന്ദചിത്തരായി പിതൃക്കളും ദേവഗണങ്ങളും ഋഷികളും ബ്രഹ്മണശ്രേഷ്ഠന്മാരും സർവ്വമംഗളങ്ങളും നേർന്നുകൊണ്ട് അദ്ദേഹത്തെ ആശീർവദിച്ചു. പുത്രൻ തന്റെ പിതാവിനെ നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നുവെന്നുള്ള സ്മൃതിപ്രമാണാത്തെ അവർ പൃഥുവിലൂടെ വീണ്ടും സ്ഥിതീകരിച്ചു. അധർമ്മിയായിരുന്ന വേനൻ തന്റെ പുത്രനാൽ നരകത്തിൽനിന്നും കരകയറിയിരിക്കുന്നു. വേനൻ മാത്രമല്ല, ഹിരണ്യകശിപുവും തന്റെ പുത്രനായ പ്രഹ്ലാദനാൽ പാപവിമുക്തനായി വൈകുണ്ഠത്തെ പ്രാപിച്ചവനാണു. തുടർന്ന്, അവിടെ ഉപസ്ഥിതരായിരുന്ന സകലരും ഒരുമിച്ച് പൃഥുവിനോട് പറഞ്ഞു : ഹേ വീരവര്യാ!, ഭൂപതേ!, അഖിലലോകനാഥനായ അച്യുതനിൽ ഭക്തിയുള്ള അങ്ങേയ്ക്ക് ദീർഘായുസ്സുണ്ടാകട്ടെ!. ഹേ പവിത്രകീർത്തേ!,  അങ്ങയെപ്പോലെ ഒരു രാജാവിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണു. അങ്ങയിലൂടെ ഭഗവാന്റെ കാരുണ്യം ഞങ്ങളിൽ പൊഴിയുന്നതായി ഞങ്ങൾ അറിയുന്നു. പ്രജകളിൽ കാരുണ്യവാനായി അവരുടെ ക്ഷേമത്തിനുവേണ്ടി വർത്തിക്കുന്ന അങ്ങ് ഈ ഭൂമിയിലെ രാജാവായതിൽ അത്ഭുതമെന്തിരിക്കുന്നു? അങ്ങ് അതിനെന്തുകൊണ്ടും യോഗ്യൻതന്നെ. ഇന്ന് അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് വെളിച്ചം പ്രദാനം ചെയ്തിരിക്കുന്നു. ഭഗവദ്നിശ്ചയം കൊണ്ടും പൂർവ്വജന്മസംസ്കാരങ്ങൾകൊണ്ടും സകാമകർമ്മങ്ങളിൽ ആസക്തരായി ജന്മലക്ഷ്യം മറന്നുജീവിച്ചുകൊണ്ട് ഈ സംസാരത്തിൽ അലയുകയാണു ഞങ്ങൾ. സത്വഗുണസംയുക്തനായ അങ്ങ് ആ പരമപുരുഷന്റെ അവതാരം തന്നെയാണു. അങ്ങ് സ്വതേജസ്സാൽ ഇവിടെ ബ്രഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയും, സ്വധർമ്മമായ ക്ഷത്രിയധർമ്മത്തെ അനുഷ്ഠിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.





Prithu Maharaja advises his subjects