2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

3.18 ഭഗവാനും ഹിരണ്യാക്ഷനുമായുള്ള യുദ്ധം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 18


​മൈത്രേയൻ തുടർന്നു: "വിദുരരേ!, മദാന്തനും അഹങ്കാരിയുമായ ഹിരണ്യാക്ഷൻ എങനെയോ വരുണദേവന്റെ വാക്കുകൾ ചെവിക്കൊണ്ടു. നാരദമുനിയിൽ നിന്നും ഭഗവാൻ വരാഹമൂർത്തിയുടെ  വാസസ്ഥലത്തെക്കുറിച്ചു കേട്ടറിവുള്ള ഹിരണ്യാക്ഷൻ ഉടൻ തന്നെ സമുദ്രത്തിന്റെ ആത്യാഴത്തിലൂടെ ഊളയിട്ട് രസാതലത്തെ ലക്ഷ്യമാക്കി പാഞു. അവിടെ സർവ്വവ്യാപിയായ ഭഗവാൻ ഹരി വരാഹരൂപത്തിൽ തന്റെ തേറ്റമേൽ ഭൂമിയെ ഉയർത്തിപിടിച്ചു നിന്നരുളുന്ന കാഴ്ച ഹിരണ്യാക്ഷൻ കണ്ടു. അഗ്നിയൊഴുകുന്ന കനൽക്കണ്ണിലൂടെ ഭഗവാൻ അവന്റെ പ്രതാപത്തെ ഞൊടിയിടയിൽ ഇല്ലാതെയാക്കി".

ഹിരണ്യാക്ഷൻ അട്ടഹസിച്ചുകൊണ്ട് ഭഗവാനോട് പറഞു: "ഹേ വനഗോചര മൃഗമേ!, ഹേ ദേവന്മാരുടെ ദേവനായ മടയാ!, എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ കേൾക്കുക. ഈ ഭൂമി, ഇവൾ നിനക്കുള്ളതല്ല. പ്രപഞ്ചകർത്താവ് ഞങൾക്കായി തന്നിട്ടുള്ളതാണിവളെ. നീ ഇവിടെ വന്നതും, ഇവളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും നിന്റെ കഷ്ടകാലം അടുത്തിരിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കിക്കൊള്ളുക ഹേ മൂഡാ!, നീ പ്രഗത്ഭനായ ഒരിന്ദ്രജാലക്കാരനാണെന്നും, നിന്നെ ആരാണിങോട്ടേക്കയയ്ചതെന്നും, നീ ഒളിച്ചിരുന്നു ഞങളിൽ പലരേയും വകവരുത്തിയതുമെല്ലാം എനിക്ക് നന്നായി അറിയാം. ഇന്ന് ഞാൻ നിന്നെ കാലപുരിക്കയച്ച്, ഞങൾക്കു നഷ്ടപ്പെട്ട എല്ലാ ജീവനേയും സജീവമാക്കി, നീ ഞങൾക്കുചെയ്ത ദ്രോഹങൾക്കോരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കുന്നുണ്ടു. എന്റെ ഗദയുടെ പ്രഹരമേറ്റ് തലച്ചോറ് തകർന്ന് നീ നിലംപതിക്കുന്നതോടെ നിനക്ക് ദേവന്മാരും, ഋഷികളും കാലാകാലങളിൽ അർപ്പിച്ചുകൊണ്ടിരിക്കുന്ന യജ്ഞവും, യജ്ഞവിഹിതവുമെല്ലാം, മരങൾ വേരറ്റുവീഴുമ്പോലെ സ്വയമേവ ഇല്ലാതാകും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ജഗന്നാഥനായ ഭഗവാന്റെ മുഖത്തുനോക്കി ഹിരണ്യാക്ഷൻ പറഞ അസഹ്യമായവാക്കുകളെല്ലാം ആദ്യം കാരുണ്യമൂർത്തി ക്ഷമിക്കുകതന്നെ ചെയ്തു. എന്നാൽ ഇതല്ലാം കേട്ട് ഭൂമീദേവി പേടിച്ചുവിറയ്ക്കാൻ തുടങിയപ്പോൾ ഹരിയുടെ ഭാവം മാറി. പിടിയാനയുമായി ക്രീഡയാടുന്ന ഗജേന്ദ്രൻ തന്റെ പ്രിയതമയെ ഒരു ചീങ്കണ്ണി ഉപദ്രവിക്കാൻ തുനിയുമ്പോൾ പ്രതികരിക്കുവാൻ എഴുന്നേൽക്കുന്നതുപോലെ, തേറ്റമേലേറ്റപ്പെട്ട ധരിത്രിയുമായി ഭഗവാൻ ജലത്തിൽനിന്നും ഉത്ഥാനം ചെയ്തു. ഉടൻതന്നെ, ചീങ്കണ്ണി ആനയെ എന്നതുപോലെ, ഹിരണ്യാക്ഷൻ ഭഗവാനെ പിന്തുടർന്നു. ഹിരണ്യകേശവും, കരാളദംഷ്ട്രയുമുള്ള അവൻ ഭഗവാനെ പോരിനു വിളിച്ചു."

ഇടിമിന്നലിന് സമാനമായ ശബ്ദത്തിൽ അവൻ അലറിക്കൊണ്ട് ഭഗവാനോട് ആക്രോശിച്ചു: "ഹേ ഭീരൂ!, നിനക്ക് നാണമില്ലേ എന്നോട് യുദ്ധം ചെയ്യാതെ ഇവളേയുംകൊണ്ട് ഇവിടെന്നിന്നും കടക്കാൻ?. നാണമില്ലാത്തവന് ലോകത്തിലൊന്നുംതന്നെ നിന്ദ്യമായില്ലെന്നത് എത്രകണ്ട് വാസ്തവമായിരിക്കുന്നു!. അഹോ! ആശ്ചര്യം തന്നെ!"

മൈത്രേയൻ തുടർന്നു: "ഭഗവാൻ ഭൂമിയെ ജലത്തിന്റെ മുകൾപരപ്പിൽ പ്രതിഷ്ഠിച്ചു. ജലത്തിനുമുകളിൽ അവൾക്ക് നിസ്സഹയയായി ഇരിക്കുവാനായി അവൻ തന്റെ മായാശക്തിയെ അവളിൽ വിക്ഷേപിച്ചു. ശത്രു നോക്കിനിൽക്കെ, ബ്രഹ്മാവ് ഭഗവാനെ ശ്‌ളാഘിച്ചു. അമരകൾ ഭഗവാനുമേൽ പുഷ്പവൃഷ്ടിചെയ്തു. പടച്ചട്ട ധരിച്ച്, സർവ്വാഭരണവിഭൂഷിതനായ ഹിരണ്യാക്ഷൻ പരുഷമായ വാക്കുകളാൽ ഭഗവാനെ നിന്ദിച്ചുസംസാരിച്ചുകൊണ്ട് ഗദയുമായി അവന്റെ പിന്നാലെ പാഞു. പക്ഷേ ആ കരുണാമയൻ വളരെ സൗമ്യമായ സ്വരത്തിൽ അവനോട് പറഞു"

ഭഗവാൻ പറഞു: "അതേ!, ഞങൾ വരാഹങൾ ആരണ്യവാസികളാണ്. അതുകൊണ്ടുതന്നെ നിന്നെപ്പോലുള്ള നായ്ക്കൾക്ക് ഞങളെ പേടിക്കേണ്ടിയുമിരിക്കുന്നു. നിന്നെ വേട്ടയാടിപ്പിടിക്കുകയെന്നുള്ളതുതന്നെയാണ് ഞങളുടെ ലക്ഷ്യവും. പക്ഷേ ഒന്ന് നീ അറിയുന്നത് നന്ന്. ഞങൾക്ക് മൃത്യുവിനെ ഒട്ടും ഭയമില്ലാത്തവരാണ്. ആയതിനാൽ നീ ഭൂഷണവും ആയുധവുമാക്കിയിരിക്കുന്ന ഈ നിന്ദാവചനനങൾ ഞങളെ ഏശുകപോലുമില്ല. രസാതലം പിടിച്ചടക്കിയതിൽ ഞങൾ ദേവന്മാർക്ക് യാതൊരുവിധമായ നാണക്കേടോ, പശ്ചാത്താപമോ ഇല്ല. എന്തായാലും, നിന്നെപ്പോലെ ശക്തിമത്തായ ഒരു ശത്രു എന്നെ യുദ്ധത്തിനായി വെല്ലുവിളിച്ച സ്ഥിതിക്ക് എത്രനാൾ പട പൊരുതേണ്ടിവന്നാലും, നിന്നെ കാലപുരിക്കയച്ചേ ഞാൻ ഇവിടെ നിന്നും മടങുന്നുള്ളൂ. നിന്നോടൊപ്പമുള്ള ഈ കാലാൾപടകളുടെ സഹായത്താൽ കഴിയുമെങ്കിൽ നീ എന്നെ വധിച്ചുകൊള്ളുക. അതുവഴി നിനക്ക് നിന്റെ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പുകയും ചെയ്യാം. അല്ലാത്തപക്ഷം സ്വന്തം വാക്കിനു വില കൽപ്പിക്കാത്ത നിനക്ക് മൂലോകങളിലും സ്ഥാനമുണ്ടാകുകയില്ല എന്നോർത്തുകൊള്ളുക".

മത്രേയൻ പറഞു: "വിദുരരേ!, ഭഗവാന്റെ വാക്കുകൾ ഹിരണ്യാക്ഷന്റെ മനസ്സിനെ പ്രക്ഷുബ്ദമാക്കി. അവൻ ക്രൂരനായ ഒരു മലമ്പാപ്പിനെപ്പോലെ കോപംകൊണ്ടുവിറച്ചു. ക്രോധം അവന്റെ സകല ഇന്ദ്രിയങളിലൂടേയും മിന്നൽപിണർപോലെ തുളച്ചുകയറി. പ്രതികാരദാഹിയായി ആ ദൈത്യേന്ദ്രൻ ഭഗവാന്റെ മേൽ ചാടിവീണ് തന്റെ ശക്തിമത്തായ ഗദകൊണ്ട് സർവ്വപ്രഹരണായുധനായ ഭഗവാനെ ആഞടിക്കുവാൻ ശ്രമിച്ചു. ഭഗവാൻ ഒരുവശത്തേയ്ക്ക് തെല്ലൊന്ന് ചരിഞു. യോഗാരൂഢനായ ഒരു ഋഷി മൃത്യുവിനെ തടയുന്നതെപ്രകാരമാണോ. അതുപോലെ തന്റെ നെഞ്ചിനുനേരേ വന്ന അതിതീക്ഷണമായ പ്രഹരത്തിൽനിന്നും ഒഴിഞുമാറി. ഉള്ളിൽനിന്നും തിളച്ചുമറിയുന്ന അമർഷത്താൽ പല്ലുഞെരിച്ചുകൊണ്ട് ഹിരണ്യാക്ഷൻ തന്റെ ഗദയും വീശി വീണ്ടും വീണ്ടും ഭഗവാനുനേരേ ഓടിയടുത്തപ്പോൾ, ഭഗവാന് പ്രതികരിക്കാതെ നിവർത്തിയില്ലെന്നായി. ഭഗവാൻ തന്റെ ഗദയാൽ ഹിരണ്യാക്ഷന്റെ വലതുപുരികത്തെ ലക്ഷ്യമാക്കി അടിക്കുവാൻ ശ്രമിച്ചപ്പോൾ, യുദ്ധത്തിൽ കൗശലമുള്ള അസുരേന്ദ്രൻ സൂത്രത്തിൽ ആ പ്രഹരത്തെ ഒഴിവാക്കി.

ഇങനെ പ്രക്ഷുബ്ധമായ മനസ്സോടെ, വിജയം കാംക്ഷിച്ചുകൊണ്ട് ഇരുവരും അതിഘോരമായ തരത്തിൽ യുദ്ധം ചെയ്തു. ഗദകൾകൊണ്ട് ഇരുവരും പരസ്പരം മുറിവേൽപ്പിച്ചു. ചോരയുടെ മണം അവരിലെ മത്സരബുദ്ധിയെ വർദ്ധിപ്പിച്ചു. ഒരു പശുവിനുവേണ്ട് രണ്ട് കാളകൾ തമ്മിൽ പൊരുതുമ്പോലെ, പല തരത്തിലുള്ള കുതന്ത്രങളും, സൂത്രപ്പണികളും, കൗശലങളുമുപയോഗിച്ച് അവർ യുദ്ധം മുന്നോട്ടുകൊണ്ടുപോയി. വിദുരരേ!, വരാഹമൂർത്തിയായ ഭഗവാൻ ഭൂമീദേവിയെ രക്ഷിക്കുവാനായി ഹിരണ്യാക്ഷനോട് ചെയ്ത ഭയാനകമായ ഈ യുദ്ധം കാണാൻ ബ്രഹ്മാവ് തന്റെ അനുയായികളുമായി വേഗംതന്നെ അവിടെയെത്തി. യുദ്ധസ്ഥലത്തെത്തിയ വിരിഞ്ചൻ അവിടുത്തെ കാഴ്ചകൾ കണ്ട് അമ്പരന്നു. ഹിരണ്യാക്ഷന്റെ ശക്തിയിൽ അദ്ദേഹം ആശ്ചര്യം കൊണ്ടു. ഇതുവരെ അവനോടാരും പോരിനായി മുതിരാതിരുന്നതിൽ അതിശയപ്പെടാൻ യാതൊന്നുംതന്നെയില്ലെന്ന സത്യത്തെ ബ്രഹ്മാവ് മനസ്സിലാക്കി".

പിന്നീട് സൂകരവേഷം പൂണ്ട് നിൽക്കുന്ന ഭഗവാൻ നാരായണനോട് വിധതാവ് പറഞു: "ഭഗവാനേ!, അങയിൽ ആശ്രിതരായിരിക്കുന്ന ദേവന്മാരേയും, ബ്രാഹ്മണരേയും, ഗോക്കളേയും നിഷ്കളങ്കരായ മറ്റ് സാധുജനങളേയും ഉപദ്രവിക്കുന്നതിൽ ഇവൻ ആനന്ദം കണ്ടെത്തുന്നു. ഇവൻ ആ പാവങൾക്കൊരു പേടിസ്വപ്നമെന്നോണം അവരുടെ മനഃശാന്തിയെ ഇല്ലാതാക്കിയിരിക്കുന്നു. എന്നിൽനിന്നും വരം നേടിയതിൽപിന്നെ ഈ ദൈത്യേന്ദ്രൻ ലോകമാകെ അലഞുതിരിഞു മറ്റു ശക്തികളെ കാരണംവിനാ യുദ്ധത്തിനായി വെല്ലുവിളിച്ച് തന്റെ ദുഷ്ഃകീർത്തി ലോകമെമ്പാടും പരത്തുന്നു. ഭഗവാനേ!, ക്ഷുദ്രനും, ധിക്കാരിയും, തന്ത്രശാലിയും, ചതിയനുമായ ഇവനോടൊപ്പം കൂടുതൽ ലീലകളാടേണ്ട ആവശ്യമില്ല. സർവ്വജ്ഞനായ അങയെ ഉപദേശിക്കേണ്ട ആവശ്യമില്ലെങ്കിലും അടിയൻ പറയുകയാണ്, ഇവനനുകൂലമായ മുഹൂർത്തമടുക്കുന്നതിനുമുന്നേ ഇവനെ അങ് വകവരുത്തിയാലും. അവിടുത്തെ യോഗമായാൽ അല്പകാര്യമായ ഇവന്റെ വധം നിറവേറാത്തപക്ഷം, ഇവനനുകൂലമായ സമയമടുക്കുമ്പോൾ ഇവൻ പുതിയ തന്ത്രങളുമായി അങയുടെ സമയം വൃഥാവിലാക്കും. നേരം സന്ധ്യയോടടുക്കുവാൻ പോകുന്നു. പരം പുരുഷനായ അങ് ഇവനെ കൊന്ന് ഞങൾ ദേവതകൾക്കുവേണ്ടി വിജയം കൈവരിച്ചാലും. നമുക്ക് മംഗളകരമായ അഭിജിത്ത് മൊഹൂർത്തം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഹേ ജഗന്നാഥാ!, ഈ ദുഷ്ടനെ യമപുരിക്കയച്ച് ഞങളെ കാത്തുകൊണ്ടാലും പ്രഭോ!.

ഞങൾ ദേവന്മാരുടെ ഭാഗ്യംകൊണ്ട്, ഈ നിശാചരൻ, അങയുടെ കല്പനപോലെ, സ്വയമേവ തന്റെ അന്തകനെ അന്വേഷിച്ചുവന്നിരിക്കുകയാണ്. അവിടുത്തെ പ്രഹരണശക്തിയെ ഇവന് കാട്ടിക്കൊടുക്കുക. ഇവനെ വധിച്ച്, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചാലും ഭഗവൻ!.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

3.17 ഹിരണ്യാക്ഷന്റെ ദിഗ്വിജയം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  
അദ്ധ്യായം - 17

​മൈത്രേയൻ പറഞു: "വിദുരരേ!, നാലുദിശകളിൽനിന്നും വന്നടുത്ത് പ്രപഞ്ചത്തെ മുഴുവൻ ഘോരമായ അന്തകാരത്തിലാഴ്ത്തിയ ആ ഇരുട്ടിന്റെ പരമാർത്ഥം വിഷ്ണുസംഭവനായ ബ്രഹ്മദേവനിൽ നിന്നു ഗ്രഹിച്ചതോടെ ദേവന്മാരുടെ ഭയം തെല്ലൊന്നു ശമിച്ചു. ഭഗവാൻ ഹരി അവതരിക്കുമെന്നും, തങളുടെ ദുഃഖത്തിന് അറുതിവരുമെന്നുമുള്ള ദൃഡമായ വിശ്വാസത്തോടുകൂടി അവർ സ്വന്തം സ്വന്തം ലോകങളിലേക്ക് തിരിച്ചുപോയി. ദിതിയാകട്ടെ, ഭർത്താവ് കശ്യപപ്രജാപതിയുടെ പ്രവചനമനുസരിച്ചു, ദേവതാദ്വേഷികളായി പിറക്കാൻ പോകുന്ന സ്വന്തം മക്കളെ തീർത്തും നൂറ് വർഷക്കാലം തന്റെ ഗർഭപാത്രത്തിൽതന്നെ അടക്കിവച്ച്, ഒടുവിൽ നൂറ് ആണ്ട് തികഞവേളയിൽ അവർക്ക് ജന്മം നൽകി. അവരുടെ ജനനസമയത്ത്, സ്വർല്ലോകത്തിലും, ഭൂലോകത്തിലും, അവയ്ക്കിടയിലായും, അത്യന്തം ആശ്ചര്യജനകവും, ഭയാനകവുമായ ഒട്ടനവധി അസ്വാസ്ഥ്യസംഭവങളുണ്ടായി. ഭൂമിയിൽ കൊടുമുടികൾ ഇളകിയാടി ഭൂചലങളുണ്ടായി. മറ്റുഗ്രഹങളിൽനിന്നും ഉൽക്കകളുടെ പ്രവാഹവും, അഗ്നിസ്രാവവുമുണ്ടായി. അശുഭങളായ ഗ്രഹങൾ പലതും പുതുതായി രൂപംകൊണ്ടു. ഇടിമിന്നലും പേമാരിയും തുടങി സകലമാന ദുർന്നിമിത്തങളും പ്രപഞ്ചത്തിലുടനീളം കാണപ്പെട്ടു. കനത്ത ചുഴലിക്കാറ്റുകൾ അത്യുഗ്രശബ്ദത്തിൽ ചൂളം വിളിച്ചുകൊണ്ട് കൂട്ടത്തോടെ അന്തരീക്ഷത്തിൽ ആഞടിച്ചുകൊണ്ട് പൊടിപറത്തി ആകാശത്തെ അപ്പടെ മലിനമാക്കി. കലാപകാരികളെന്നോണം വീശിയടിക്കുന്ന ആ കൊടുങ്കാറ്റിൽ ഭീമാകാരമായ വൃഷങൾ പൊലും പിഴുതെറിയപ്പെട്ടു. സ്വർഗ്ഗീയസൗന്ദര്യത്തെ വിളിച്ചോതിയിരുന്ന ജ്യോതിർഗോ‌ളങളെല്ലാം മേഘക്കൂട്ടങളാൽ സമാവൃതമായി മറഞുപോയി. ഏതോ ആസുരശക്തി അത്യുച്ഛത്തിൽ അട്ടഹസിക്കുമാറ് ഇടിമിന്നലുകൾ പരിഹസിച്ചു. നാനാദിശകളിലും ഘോരമായ ഇരുട്ടുപരന്നു പ്രപഞ്ചസർവ്വം അവ്യക്തമായി. സമുദ്രങൾ ഭയാനകമായി തിരയിളക്കി. ഹൃദയത്തിലുരുകുന്ന ഏതോ തീരാദുഃഖത്തെ വിളിച്ചോതുവണ്ണം അവർ അലമുറയിട്ടു. ദീനരായ അവരുടെ അടിത്തട്ടിൽ ജലജീവികൾ കലഹമുണ്ടാക്കിത്തുടങി. നദികൾ തുടങിയ ജലരാശികൾ അത്യുഗ്രവേഗം ഇളകിമറിഞു. താമരകൾ കരിഞുണങി കൊഴിഞുവീണു. മഞിൻകൂട്ടങൾ സൂര്യചന്ദ്രന്മാരെ ഇടക്കിടെ മറച്ചുകൊണ്ടിരുന്നു. കൊടുമുടികളിൽനിന്നും ഗുഹകളിൽനിന്നും ഉഗ്രരഥങൾ കടകടശബ്ദത്തോടെ ഇറങിവരുമ്പോലെ ഇടിമിന്നലുകളുണ്ടായി.

ഉൾഗ്രാമങളിൽ പെൺനരികൾ ദുശ്ശകുനസൂചകമായി അത്യുച്ഛത്തിൽ ഓരിയിട്ടു. അവർ വായിലൂടെ അഗ്നിയെ ചർദ്ദിക്കുവാൻ തുടങി. കുറുക്കന്മാരും മൂങകളും അവരോടൊപ്പം ചേർന്ന് ഭീതിയേറുന്നതരത്തിൽ കൂക്കിവിളിച്ചു. നായ്ക്കൾ കഴുത്തുയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തേക്കുനോക്കി വ്യത്യസ്ഥഭാവങളിൽ നിലവിളിച്ചു. വിദുരരേ!, കഴുതകൾ കൂട്ടത്തോടെ അലമുറയിട്ടുകൊണ്ടും, പരുക്കൻ കുളമ്പുകളാൽ നിലം കുത്തിപ്പൊളിച്ചുകൊണ്ടും തലങും വിലങുമോടിയപ്പോൾ, അവരുടെ ആക്രന്ദനത്തിൽ ഭയചകിതരായി കിളികൾ കൂക്കിവിളിച്ചുകൊണ്ട് കൂടുകളിൽനിന്നും പറന്നുയരുകയും, കന്നുകാലികൾ ആർത്തനാദം കേട്ട് പേടിച്ചരണ്ട് കാട്ടിലും തൊഴുത്തിലുമെല്ലാം മലമൂത്രവിസർജ്ജനം ചെയ്യുകയുംചെയ്തു. ഭയവിഹ്വലരായ പശുക്കൾ പാലിനുപകരം ചോര ചുരന്നു. മേഘങൾ മഴയ്ക്കുപകരം ചലവും. ക്ഷേത്രങളിൽ മൂർത്തികൾ കണ്ണീരൊഴുക്കിത്തുടങി. മരങൾ നിശബ്ദരായി കടപുഴകിവീണു. ആപത്ക്കാരികളായ കുജൻ, ശനി, മുതലായ ഗ്രഹങൾ, ബുധൻ, വ്യാഴം, വെള്ളി തുടങിയ ശുഭോദർക്കങളായ ഗ്രഹങളേക്കാളും, മറ്റു മംഗളകരമായ തേജഃപുഞ്ജങളേക്കാളും തെളിമയാർന്നുകണ്ടു. ഗ്രഹങൾ തമ്മിൽ കൂട്ടിയിടിച്ചു ആകശത്തിൽ വിസ്ഫോടനങളുണ്ടായി.

ഈവിധം ഭയാനകങളായ ദുഃശ്ശകുനങൾ കണ്ട് ബ്രഹ്മാത്മ്ജന്മാരായ സനാകദികുമാരന്മാരൊഴികെ പ്രപഞ്ചത്തിലെ സർവ്വഭൂതങളും കിടുങിവിറച്ചു. ദിതിയുടെ ഗർഭത്തിലൂടെ ജയവിജയന്മാരുടെ വരവിനെ അറിയാമായിരുന്ന സനത്കുമാരന്മാരെ മാറ്റി നിറുത്തിയാൽ മറ്റെല്ലാവരും തഥവസ്ഥയുടെ രഹസ്യത്തെ അറിയാതെ പകരം, പ്രളയം അടുത്തിരിക്കുന്നുവെന്ന അജ്ഞതയിൽ പ്രാണഭയംകൊണ്ട് വീർപ്പുമുട്ടി.

വിദുരരേ!, സൃഷ്ടിയുടെ തുടക്കത്തിൽ ജന്മമെടുത്ത ഈ അസുരന്മാരുടെ ഉരുക്കുശരീരം പിറന്നയുടൻതന്നെ അസാധരണമാംവിധം രണ്ടുപർവ്വതങൾപോലെ വളർന്നുയർന്നു. കിരീടമകുടം കൊണ്ട് അംബരത്തെ ചുംബിക്കുവാനെന്നോണം ആ അത്ഭുശരീരങൾ മുകളിലേക്കുയർന്ന് നാനാദിക്കുകളും മറച്ചു. അവർ ഓരോ അടി ചലിക്കുമ്പോഴും ഭൂമി അടിമുടി പ്രകമ്പനം കൊണ്ടു. അവരുടെ കൈത്തണ്ടകളിൽ കങ്കണങൾ തിളങി. കച്ചകെട്ടി മനോഹരമാക്കിയ ആ അരക്കെട്ടിന്റെ വ്യാപതതയിൽ സൂര്യൻ പോലും മറഞുപോയി.

ആ സമയം കശ്യപപ്രജാപതി തന്റെ മക്കൾക്ക് നാമകരണം ചെയ്തു. ദിതിയുടെ ജഠരത്തിൽ നിന്നും ആദ്യം പുറത്തുവന്ന പുത്രനെ ഹിരണ്യാക്ഷനെന്നും, അവൾ തന്റെ ഗർഭത്തിൽ ആദ്യം ധാരണം ചെയ്ത പുത്രനെ ഹിരണ്യകശിപുവെന്നും വിളിച്ചു. ബ്രഹ്മദേവനിൽ നിന്നും നേടിയ അസാധാരണമായ ഒരു വരബലത്തിൽ ഒന്നാമൻ ഹിരണ്യകശിപുവിന് മൂലോകങളിലും അന്തകനില്ലാതായി. അതിൽ അവൻ അത്യന്തം അഹങ്കരിച്ച് നിർഭയനായി ത്രൈലോകങളെ തന്റെ കാൽചുവട്ടിലാക്കി. രണ്ടാമൻ ഹിർണ്യാക്ഷൻ ജ്യേഷ്ഠന്റെ സകല ദുഃഷ്കർമ്മങൾക്കും സാക്ഷിയും, സഹായിയുമായി നിന്നു. അവൻ ഒരു ഗദയും തോളിലേന്തി പ്രപഞ്ചശക്തികളെ മുഴുവൻ യുദ്ധത്തിനായി വെല്ലുവിളിച്ചുകൊണ്ടുനടന്നു. ഭീമാകാരമായ ഒരു പൂമാലയണിഞ്, തോളിൽ അതിബൃഹത്തായ തന്റെ ഗദയും പിടിച്ച്, അടക്കനാവാത്തെ ക്രോധഭാവത്തോടുകൂടി ഹിരണ്യാക്ഷൻ നടക്കുമ്പോഴെല്ലാം, അവൻ ധരിച്ചിരുന്ന സ്വർണ്ണകാൽചിലമ്പിന്റെ ആക്രമണധ്വനി അവിടമാകെ പരന്നു. അവന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ശക്തിയും, അവന് ദത്തമായ വരത്തിന്റെ ദിവ്യതയും ചേർന്ന് ആ ആസൂരീശക്തിക്ക് മാറ്റുകൂട്ടി. ഒരിടത്തും അവന് മൃത്യുഭയമുണ്ടായിരുന്നില്ല. ആരും അവനെ ശിക്ഷിക്കുവാനുമുണ്ടായിരുന്നില്ല. ഹിരണ്യാക്ഷനെ കാണുന്നമാത്രയിൽ തന്നെ, ഗരുഡനെ പേടിച്ച് ഉരഗങൾ പൊത്തിലൊളിക്കുന്നതുപോലെ, ദേവന്മാർ പേടിച്ചൊളിക്കുവാൻ തുടങി.

അധികാരം തന്റെ ഉള്ളംകൈയ്യിലിട്ടമ്മാനമാടിയിരുന്ന ഇന്ദ്രനേയും കൂട്ടരേയും വെളിയിൽ കാണാതായ അവസ്ഥയിൽ, തന്റെ ശക്തി‌ക്കു‌മുന്നിൽ തോറ്റോടിയ ദേവന്മാരെ വെല്ലുവിളിച്ചുകൊണ്ട് ആ ദൈത്യേന്ദ്രൻ അത്യുച്ഛത്തിൽ അലറി. സ്വർഗ്ഗലോകം മുഴുവൻ ദേവന്മാരെയന്വേഷിച്ചു കണ്ടുകിട്ടാതെ, ഹിരണ്യാക്ഷൻ ക്രോധോന്മത്തനായ ഗജേന്ദ്രനെപ്പോലെ ഗർജ്ജിച്ചുകൊണ്ട് സമുദ്രത്തിന്റെ അഗാധതയിലേക്ക് നീർക്കുഴിയിട്ടു നീന്തിക്കളിച്ചു. തങൾക്കെതിരെ വരുന്ന ഭീമകായനായ രാക്ഷസവീരനെക്കണ്ട് വരുണദേവന്റെ സൈന്യമായ ജലജീവികൾ ഭീതിയോടെ ക്ഷണത്തിൽതന്നെ ജീവനുംകൊണ്ട് നീന്തിയൊളിച്ചു. വർഷങളോളം ജലത്തിന്റെ അത്യാഴത്തിൽ ചുറ്റിത്തിരിഞ്, ഒടുവിൽ തന്റെ മഹാഗദകൊണ്ട് കൂറ്റൻ തിരകളെ ഇടിച്ചുതകർത്ത് ഹിരണ്യാക്ഷൻ വരുണന്റെ രാജധാനിയായ വിഭാവരിയിലെത്തി.

വിഭാവരി അനേകകോടി ജലജീവരാശികളുടെ അധിപനായ വരുണദേവന്റെ വാസസ്ഥലമാണ്. അവിടെയാണ് സാധാരണയായി രാക്ഷസന്മാരും താമസിക്കുന്നത്. അവിടെയെത്തി ഒരു നീചജന്മത്തെപ്പോലെ ഹിരണ്യാക്ഷൻ വരുണന്റെ കാൽക്കൽ വീണ്. അതിരറ്റ ഗർവ്വത്തിൽ, പരിഹാസഭാവത്തോടെ ഹിരണ്യാക്ഷൻ വരുണദേവനെ യുദ്ധത്തിന് വിളിച്ചു.

ഹിരണ്യാക്ഷൻ പറഞു: "ഹേ ജലാധിപതേ!, എനിക്ക് യുദ്ധം തരൂ. അങ് ഒരു ലോകത്തിന്റെ മുഴുവനും നാഥനാണ്. കീർത്തിമാനുമാണ്. അഹങ്കാരികളും, ധിക്കാരികളുമായ എത്രയോ യോദ്ധാക്കളെയാണങ് തകർത്തുകളഞത്!. എത്രയോ ശക്തി‌മാന്മാരയ ദൈത്യന്മാരേയും ദാനവന്മാരേയും കൊന്ന്, ദേവന്മാർക്കുവേണ്ടി അങൊരിക്കൽ രാജസൂയമഹായാഗം നടത്തിയവനാണ്!".

മൈത്രേയൻ പറഞു: "വിദുരരേ!, അങനെ ഒരു പൊങച്ചക്കാരൻ ശത്രുവിന്റെ പരിഹാസത്തിന് ഇരയാകേണ്ടിവന്ന വരുണദേവനിൽ അടക്കാനാകാത്ത കോപമുടലെടുത്തു. പക്ഷേ ഉചിതമായ കാരണത്താൽ പൊന്തിവന്ന ക്രോധത്തെ അദ്ദേഹം തന്റെ ഉള്ളിലൊതുക്കി. "വൃദ്ധനായ താൻ യുദ്ധത്തിനില്ലെന്നും, ദൈത്യേന്ദ്രനായ നിന്റെ നൈപുണ്യം യുദ്ധത്തിൽ കീർത്തനയോഗ്യമാണെന്നും, അങനെയുള്ള നിന്നോട് യുദ്ധം ചെയ്യുവാൻ, നിന്നെപ്പോലുള്ള ദാനവേന്ദ്രന്മാർ പോലും പുകഴ്ത്തുന്ന ഭഗവാൻ മഹാവിഷ്ണു മാത്രമേ യോഗ്യനായിയുള്ളൂവെന്നും വരുണൻ ഹിരണ്യാക്ഷനോട് പറഞു. മാത്രമല്ലാ, അവനെ കണ്ടുമുട്ടുന്നതോടെ നിന്റെ സകല ഗർവ്വവും തീർന്ന് യുദ്ധക്കളത്തിൽ നായ്ക്കൾക്കുനടുവിൽ നീ നിലം പതിക്കുമെന്നും, അതോടെ നീ കാലപുരം പൂകുമെന്നും, നിന്നെപ്പോലുള്ള വഞ്ചകന്മാരെ ഉന്മൂലനാശം വരുത്തി, സാധുക്കൾക്ക് സൗഖ്യം പകരുവാൻ വേണ്ടിയാണ് ആ പരമപുരുഷൻ കാലാകാലങളിൽ വരാഹം പോലുള്ള അവതാര‌ങളെടുക്കുന്നതെന്നും വരുണൻ ആ രാക്ഷസവീരനോടുപറഞു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനേഴാമധ്യായം സമാപിച്ചു.

ഓം തത് സത്









2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

3.16 വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 16


ബ്രഹ്മദേവൻ പറഞു: "സനകാദിമുനിശ്രേഷ്ഠന്മാരുടെ സ്തുതിയിൽ വൈ‌കു‌ണ്ഠേശ്വരനായ ഭഗവാൻ ഹരി അവരിൽ സമ്പ്രീതനായി".

ശ്രീഭഗവാൻ പറഞു: "ഹേ ഋഷീശ്വരന്മാരേ!, വൈകുണ്ഠദ്വാരപാലകന്മാരായ നമ്മുടെ ഈ പാർശ്വദന്മാർ അജ്ഞാനജമായ അവിവേകം നിമിത്തം നിങളെ അപമാനിച്ചിരിക്കുന്നു. തത്കാരണമായി നിങൾ ഇവർക്ക് വിധിച്ച ശിക്ഷയും ഉചിതം തന്നെ. മുനിമാരേ!, നമ്മെ സംബന്ധിച്ചിടത്തോളം ബ്രഹ്മനിഷ്ഠരായ ബ്രാഹ്മണർ നമ്മുടെ ഹൃദയസ്ഥാനത്ത് വസിക്കുന്നവരാണ്. നമ്മുടെ അനുചരവൃന്ദത്തിൽ നി‌ന്ന് നിങൾക്കുണ്ടായ അപരാധം നാം ചെയ്യുന്ന അപരാധത്തിനുതന്നെ തുല്യമാണ്. ഇവർ നിങളോട് കാട്ടിയ ധിക്കാരം ശരിക്കും നമ്മെത്തന്നെ തെറ്റുകാരനാക്കുകയാണ് ചെയ്തതു. ആയതിനാ‌ൽ നിങളോട് നാം ക്ഷമ യാചിക്കുന്നു. ഒരു ഭൃത്യനാൽ ചെയ്യപ്പെട്ട കുറ്റം സമൂഹത്തിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവന്റെ യജമാനനെ താഴ്ത്തിക്കെട്ടുവാൻ വേണ്ടിയായിരിക്കും. ശരീരത്തിൽ ഒരിടത്തുണ്ടായ വെള്ളപ്പാണ്ഡിന്റെ അടയാളം പതുക്കെ പതുക്കെ ആ ശരീരം മുഴുവൻ വ്യാപിക്കുമെന്നതുപോലെ അത് വസ്തുനിഷ്ഠവുമാണ്. ചണ്ഡാലകുലത്തിൽ പിറന്ന്, നായയുടെ മാംസം വെട്ടി പാകം ചെയ്തു ജീവിക്കുന്നവനാണെ‌ങ്കിൽ പോലും ഒരിക്കൽ നമ്മുടെ മഹിമാശ്രവണമാകുന്ന അമൃതത്തിൽ മുങിനിവർന്നാൽ അവൻ നമ്മുടെ ലോകത്തെ പ്രാപിക്കുന്നു. ഇവിടെ നിങൾ നമ്മെ നിസ്സന്ദേഹമായി അറിഞവരാണെന്നിരിക്കെ നമ്മുടെ സ്വന്തം കരങൾ പോലും നിങൾക്കുവിരുദ്ധമായി നിന്നാൽ നാമതിനെ വെട്ടിവീഴ്ത്തുവാൻ ബാധ്യസ്ഥനാണ്. കാരണം, നാം നമ്മുടെ ഭക്തന്റെ അടിമയാണ്.  അവർ സദാസമയം നമ്മുടെ അംഘ്രിപത്മത്തിൽ പൂജചെയ്യുത് നമ്മെ അങേയറ്റം പരിശുദ്ധനാക്കുന്നു. നമുക്ക് കിട്ടിയ ഈ സൗഭാഗ്യത്തെ നെഞ്ചോടുചേർത്ത് ലക്ഷ്മി നമ്മെ അനുസ്യൂതം സേവിക്കുമ്പോൾ, മറ്റുള്ളവർ അവളുടെ അണുവിട കാരുണ്യത്തിനുവേണ്ടി സകലവ്രതങളും നോറ്റ് അവളെ പുകഴ്ത്തിപാടു‌മ്പോൾ, നാമാകട്ടെ, അവളിൽ തികച്ചും നിസ്പൃഹനായിയിരിക്കുന്നു.

യജ്ഞങളനുഷ്ഠിച്ചുകൊണ്ട് അനേകകോടി ജനങൾ നമ്മെ ആരാധിക്കുന്നു. അവർ അഗ്നിയാകുന്ന നമ്മു‌ടെ വക്ത്രത്തിലേക്ക് സ്വാദിഷ്ടമായ പലവക ദ്ര‌വ്യങളും ഹോമിക്കുന്നു. പക്ഷേ അതിൽനിന്ന് യാതൊന്നുംതന്നെ നാം സ്വീകരിക്കുന്നില്ല. എന്നാൽ കറയറ്റ ഭക്തിയോടെ നമ്മുടെ പാദാരവിന്ദത്തെ ആശ്രയിച്ച്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യുന്ന ബ്രാഹ്മണോത്തമന്മാരുടെ വക്ത്രത്തിലേക്ക് യാതൊന്നു ഹോമിക്കപ്പെടുന്നുവോ, അത് സകലതും നാം ആർത്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാം നമ്മുടെ യോഗമായയുടെ ഏകസ്വാമിയാണ്. നമ്മുടെ പാദതീർത്ഥമായ സ്വർഗ്ഗീയഗംഗ താഴേയ്ക്കൊഴുകി മൂന്നുലോകങളും ശുദ്ധമാക്കുന്നു. ഭഗവാൻ മഹാദേവൻ പോലും ആ തീർത്ഥത്തെ തന്റെ ശിരസ്സിൽ ആദരവോടെ വഹിക്കുന്നു. അങനെയുള്ള നമുക്ക് ആ ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പാദധൂളികൾ മൂർദ്ധനി ചേർക്കാമെങ്കിൽ പിന്നെയാർക്കിണിവിടെ അതിനു കഴിയാത്തത്?.

ബ്രാഹ്മണരും, ഗോക്കളും, മറ്റ് അശരണരായ ജീവികളുമൊക്കെ നമ്മുടെ ശരീരം തന്നെയാണ്. അജ്ഞാനത്താൽ ബുദ്ധിഭ്രംശം ഭവിച്ച അവിവേകികൾ അവരെ നമ്മിൽനിന്നും വേറിട്ടുകാണുന്നു. അങനെയുള്ളവൻ വിഷകാരികളായ ഉഗ്രസ‌ർപ്പത്തെപ്പോലെ സമൂഹത്തിൽ ജീവിക്കുന്നു. എന്നാൽ താമസിയാതെ അവർ കഴുകന്റെ കൊക്കുകൾകൊണ്ടെന്നതുപോലെ യമകിങ്കരന്മാരാൽ പിച്ചിചീന്തിയെറിയപ്പെടുന്നു. നേരേമറിച്ച് സാധുക്കളാകട്ടെ, തങൾക്കുനേരേ ക്രുദ്ധിച്ചടുത്ത് ശപിച്ചിട്ടുപോകുന്ന ബ്രാഹ്മണ‌രോടുപോലും നിന്ദിച്ചു സംസാരിക്കുന്നില്ല. അവർ തങളിലെ നന്മകൊണ്ട് അവരെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ നിങളെ സ്വാന്തനിപ്പിക്കുന്നതുപോലെയോ, അഥവാ ഒരച്ഛനിൽ നിന്നും ശകാരം ഏറ്റുവാങിയ മകൻ അദ്ദേഹത്തിൽ പിതൃഭക്തി വയ്ക്കുന്നതുപോലെയോ, അവർ ബ്രാഹ്മണരെ മധുരമായ വാക്കുകളാൽ പ്രകീർത്തിച്ച് അവരെ സമാശ്വസിപ്പിക്കു‌ന്നു.

ഇവിടെ ഈ ഭൃത്യന്മാർ നമ്മുടെ ഇംഗിതത്തെ അറിയാതെ നിങളെ അപമാനിച്ചിരിക്കുന്നുവെന്നുള്ളത് തികച്ചും സത്യമാണ്. പക്ഷേ ഇവരെ നമ്മിൽനിന്നും കൂടുതൽ കാലമകറ്റിനിറുത്താതെ, തങളുടെ തെറ്റുകൾ തിരുത്തി വേഗം നമ്മുടെ ധാമത്തിലേക്ക് തിരികെ വരുവാൻ അനുഗ്രഹിച്ചാൽ, അത് ഇവരേക്കാൾ കൂടുതൽ നിങൾ നമ്മോടു ചെയ്യുന്ന ഉപകാരമായിരിക്കും".

ബ്രഹ്മാവ് തുടർന്നു: "ഹേ സുരോത്തമന്മാരേ!, ഭഗവാൻ ഹരിയുടെ തിരുവായ്മൊഴിയായി വേദമന്ത്രങൾ പോലെയൊഴുകിയ വചനാമൃതം കേട്ട് ദിവ്യാനുഭൂതിപൂണ്ടുവെങ്കിലും, കോപമാകുന്ന സർപ്പത്താൽ ദംശിക്കപ്പെട്ട സനകാദികുമാരന്മാർ തൃപ്തരായില്ല. ഭഗവാന്റെ വാക്കുകളിലൂടെ ഒഴുകിയ ഗൗരവാവഹമായ ആശയങളും, അവയുടെ തീവ്രമായ അത്ഥങളും കുമാരന്മാർക്ക് വേണ്ടവണ്ണം ഗ്രഹിക്കുവാൻ കഴിഞില്ല. ചെവികൾ തുറന്നുപിടിച്ചു അവരത് ഗ്രഹിക്കുവാൻ ശ്രമിച്ചുവെങ്കിലും ഭഗവാനെന്താണുദ്ദേശ്ശിച്ചതെന്ന് അവർ പ്രഥമബുദ്ധ്യാതന്നെ സംശയിച്ചു. എങ്കിലും ഭഗവാന്റെ വാക്കുകൾ കുമാരന്മാരെ കോൾമയിർ കൊള്ളിച്ചു. അവർ തൊഴുകൈയ്യോടെ ഭഗവാനോട് പ്രാർത്ഥിച്ചു".

സനാകാദികൾ പറഞു: "ഭഗവാനേ!, അങെന്താണ് ഞങളോട് കർത്തവ്യമായി ആജ്ഞാപിക്കുന്നതെന്ന് ഞങൾക്ക് ഗ്രഹിക്കുവാൻ കഴിയുന്നില്ല. സർവ്വലോകങ‌ൾക്കും സ്വാമിയായ അങേയ്ക്ക് ഹിതമായി ഞങൾ എന്തു കർമ്മം ചെയ്തിട്ടാണ് അവിടുന്ന് ഞങളോട് ഇത്ര കാരുണ്യം കലർന്ന് സംസാരിക്കുന്നതെന്നും മനസ്സിലാകന്നില്ല. ഭഗവാനേ!, ബ്രഹ്മണ്യം സ്വയമേവ അങയുടെ ആശ്രിതനാണ്. ബ്രാഹ്മണർ അങേയ്ക്ക് പ്രിയമാണെന്ന അവിടുത്തെ വാക്കുകൾ അങ് ഞങളിൽ പൊഴിക്കുന്ന കാരുണ്യത്തേക്കളധികം സമൂഹത്തിനു നൽകുന്ന ശാസനവുമാണ്. യഥാർത്ഥത്തിൽ അങ് ദേവതകളുടെ മാത്രമല്ല ഞങൾ ബ്രാഹ്മണരുടേയും പൂജ്യനായ സാക്ഷാൽ നാരായണനാണനും രക്ഷകനുമാണെന്ന് ഇതിലൂടെ അടിയങൾക്ക് ബോധ്യമായി.

പ്രപഞ്ചത്തിൽ സർവ്വഭൂതങളുടേയും സ്വധർമ്മമെന്നത്, ഗുഹ്യനും, അവ്യയനും, നിർവ്വികാരനുമായ അങയിൽ മാത്രം നിക്ഷിപ്ത്മായിരിക്കുന്നു. മാത്രമല്ലാ, കാലാന്തരത്തിലുള്ള അങയുടെ പലേ അവതാരങളും ഇവിടെ ധർമ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. യോഗികൾ പോലും അവിടുത്തെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അനിത്യവിഷങളിൽനിന്നകന്ന് അജ്ഞാനാന്തകാരത്തെ മറികടക്കുന്നത്. അങനെയിരിക്കെ സകലഭൂതങൾക്കും സർവ്വേശ്വരനായ അങേയ്ക്കായി ഇവിടെ ആർക്കെന്തുപകാരം ചെയ്യുവാൻ സാധിക്കും?. ഭൗതികസുഖം നേടിയെടുക്കുവാനുള്ള സ്വാർത്ഥതയിൽ കാലാകാലങളിൽ മനുഷ്യർ ലക്ഷ്മീദേവിയെ ആരാധിച്ച്, അവളുടെ പാദരജസ്സുകളെ ശിരസ്സിലേൽക്കുന്നു. എന്നാൽ ആ ഐശ്വര്യദേവതയാകട്ടെ, മധുപരാജൻ അവിടുത്തെ അംഘ്രിയുഗളത്തിൽ ഭക്തന്മാരർച്ചിച്ച തുളസിയിലകളുടെ പരിമളം നുകരുവാൻവേണ്ടി, ആ പൂമാലയിൽ ഒരിടം തേടി അതിനെ ചുറ്റിപറ്റിപ്പറക്കുന്നതുപോലെ, അങയുടെ പരിലാളനങൾക്കായി അങയെ പിരിയാതെ അവൾ സദാസമയം അവിടുത്തെ മാറോടുചേർന്നുകഴിയുന്നു. ഹേ ഭഗവാനേ!, അങ് സദാസമയവും അവിടുത്തെ ഉത്തമ ഭക്തന്മാരുടെ ചേഷ്ടകളിൽ ആനന്ദം കണ്ടു രസിക്കുന്നു. എന്നാലോ, അങയെ അനുസ്യൂതം നിർമ്മലഭക്ത്യാ പരിചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയെ അവിടുന്ന് കണ്ടില്ലെന്നും നടിക്കുന്നു. അങനെ നിത്യനിർമ്മലനായ അങയെ ബ്രാഹ്മണരുടെ പാദരജസ്സാൽ എങനെ പവിത്രമാക്കാനാകും?. അഥാവാ, ശ്രീവസ്തം പോലും അങയെ ഏതുവിധത്തിൽ മഹത്വവത്ക്കരിക്കും എന്ന് അടിയങൾക്ക് മനസ്സിലാകുന്നില്ല പ്രഭോ!.

ധർമ്മത്തിന്റെ മൂർത്തരൂപമായ അങ് കഴിഞ മൂന്ന് യുഗങളിലും അവതരിച്ച് സകലചരാചങളേയും കാത്തുരക്ഷിച്ചു. അല്ലയോ സത്വഗുണസ്വരൂപനായ ഭഗവാനേ!, ഞങൾ ബ്രാഹ്മണരേയും ദേവന്മാരേയും രജസ്തമസാദി ദുർഗ്ഗുണങൾ തീണ്ടാതെ കാത്തുകൊള്ളേണമേ!. ഹേ നാരായണാ!, അങ് ഭക്തോത്തമന്മാരുടെ രക്ഷകനാണ്. അവരുടെ നന്മയെ പരിരക്ഷിക്കേണ്ടത് അങയുടെ കടമയും. അല്ലാത്തപക്ഷം, അവിടുത്തെ പാതയെ പ്രമാണമാക്കി വർത്തിക്കുന്ന സാധാരണജനങൾ കൂട്ടത്തോടെ അധർമ്മത്തിന്റെ പാദയിലേക്ക് വഴുതിവീഴുന്നതാണ്. ഭഗവാനേ!, സത്വഗുണനിധിയായ അങ് ഒരിക്കലും ധർമ്മച്യുതി ആഗ്രഹിക്കുന്നില്ല. മാത്രമല്ലാ, അവിടുത്തെ പരമതേജസ്സാൽ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന സകല പ്രതികൂലശക്തികളേയും അങ് നിഗ്രഹിക്കുകയും ചെയ്യുന്നു. അതുവഴി സൃഷ്ടിസ്ഥിതിപ്രളയങൾക്ക് ഏകകാരണനായ അവിടുന്ന് അവ്യയവീര്യനായി തന്റെ ലീലകൾ കൊണ്ടാടുന്നു.

ഭഗവാനേ!, ഞങൾ ഈ പാവം ദ്വാരപാലകരെ ശപിച്ചുവെന്നുള്ളത് നേരാണ്. നിരപരാധികളായ ഇവർക്കോ, ഇവരെ ശപിച്ച ഞങൾക്കോ അങ് ഏത് ശിക്ഷ തന്നാലും അത് ഞങളുടെ സൗഭാഗ്യമായി കരുതി ഞങളതിനെ സുമനസാ സ്വീകരിക്കുന്നു".

ശ്രീഭഗവാൻ പറഞു: "ഹേ ബ്രാഹ്മണോത്തമന്മാരേ!, നിങളിൽനിന്നും ഇവർക്കേൽക്കേണ്ടിവന്ന ശിക്ഷ, യഥാർത്ഥത്തിൽ നമ്മിൽനിന്നുതന്നെ ഉണ്ടായതാണ്. തല്ഫലമായി ഇവർ ഒരു അസുരയോനിയിൽ ജന്മമെടുക്കുകയും, അതിലൂടെ നിത്യനിരന്തരമായി നമ്മിൽ ദ്വേഷഭക്തിവയ്ക്കുകയും ചെയ്യും. ഹൃദയത്തിൽ നമ്മെക്കുറിച്ചുള്ള ഭീതിയുൾക്കൊണ്ടുകൊണ്ടു, ഇവർ അനുസ്യൂതം നമ്മെ വിദ്വേഷഭാവത്തിൽ അനുസ്മരിച്ച്, ഒടുവിൽ നമ്മോടുചേരുകയും ചെയ്യും".

ബ്രഹ്മദേവൻ തുടർന്നു: "ദേവന്മാരേ!, അങനെ അത്യപൂർവ്വമായ ഈ സംഭവത്തിനുശേഷം, ഭഗവാൻ ഹരിയെ ദർശിച്ച് സനകാദികുമാരന്മാർ സ്വയംപ്രഭാപൂരിതമായ ആ പരംധാമത്തിൽനിന്നും വിടവാങാൻ തീരുമാനിച്ചു. ഭഗവാനെ വലംവച്ച് നമസ്ക്കരിച്ചുകൊണ്ട്, ആ കാരുണ്യവാൻ നൽകിയ അദ്ധ്യാത്മജ്ഞാനവും ഹൃദയത്തിലേറ്റി, ഭക്തനും ഭഗവാനും രണ്ടല്ലെന്നറിഞ അതിരറ്റ ആനന്ദത്തോടുകൂടി  അവർ വൈകുണ്ഠലോകം പിൻവാങി.

തുടർന്ന് ഭഗവാൻ തന്റെ പാർശ്വദന്മാരോടായിക്കൊണ്ട് പറഞു: "ഹേ ജയവിജന്മാരേ!, നിങൾ നിർഭയരായി പൊയ്ക്കൊള്ളുക. നിങൾക്ക് സർവ്വമംഗളങളും നേരുന്നു. ഇന്ന് നിങൾക്കുവന്നുഭവിച്ച ബ്രാഹ്മണശാപത്തെ വ്യർത്ഥമാക്കുവാൻ നമുക്ക് കഴിയുമെങ്കിലും നാം അതിനു തുനിയുന്നില്ല. കാരണം നമ്മുടെ സമ്മതത്തോടുതന്നെയാണ് നിങൾക്ക് ആ ശാപമേൽക്കേണ്ടിവന്നത്. ലക്ഷ്മീദേവിയും ഇതിനെ മുമ്പൊരിക്കൽ ശരിവച്ചിരുന്നു. അതിനും കാരണമുണ്ട്. സദാകാലവും നമ്മുടെ ശക്തിയായി അരികിൽ വർത്തിച്ച് നമ്മുടെ പാദാരവിന്ദത്തെ പൂജിച്ചുകഴിഞിരുന്ന അവളേയും ഒരിക്കൽ നിങൾ നാം നിദ്രയിലായിരിക്കെ തടഞുനിറുത്തിയിരുന്നു. നാം നിങൾക്കുറപ്പുതരുകയാണ്, നമ്മിൽ വിദ്വേഷഭക്തിവച്ചുകൊണ്ട്, അതിൽനിന്നുണ്ടാകുന്ന നിത്യനിരന്തരമായ അദ്ധ്യാത്മയോഗസാധനയിലൂടെ ഹൃദയം ശുദ്ധമായി, ബ്രാഹ്മണനിന്ദയിൽനിന്നും നിങൾക്കുണ്ടായ ഈ ശാപം തീർന്ന്, വളരെ വേഗംതന്നെ നിങൾ നമ്മെ പ്രാപിക്കുന്നതാണ്".

ബ്രഹ്മദേവൻ പറഞു: "വൈകുണ്ഠദ്വാരത്തിൽ വച്ച് ജയവിജയന്മാരോട് ഇങനെ ഉപദേശിച്ചുകൊണ്ട്, ഭഗവാൻ ലക്ഷ്മീസമേതനായി വിമാനശ്രേണിവിഭുഷണവും, അത്യതിശയകരവുമായ തന്റെ പരമധാമത്തിലേക്കുമടങി. പക്ഷേ, ജയവിജന്മാർ എന്ന ഗീർവ്വാണഋഷഭന്മാർ സനകാദികളുടെ ശാപത്തിനിരയായതുകാരണം, അവർ സർവ്വൈശ്വര്യങളും നഷ്ടപ്പെട്ട്, ഹതശ്രിയരായി, ദുർമുഖരായി, വൈകുണ്ഠലോകത്തിൽനിന്നും താഴേയ്ക്ക് നിലംപൊത്തി. പുത്രന്മാരേ!, ജയവിജയന്മാർ പുണ്യം ക്ഷയിച്ച് നിലം പൊത്തിയസമയം വൈകുണ്ഠത്തിൽ ഉഗ്രവിമാനങളിലിരിക്കുന്ന ദേവതകൾ തങൾക്കുണ്ടായ നിരാശയെ കാട്ടുവാനായി "ഹാഹാകാരം" മുഴക്കി.

ദേവതകളേ!, ശാപബാധിതരായ ആ വൈകുണ്ഠദ്വാരപാലകന്മാർ അതീവവീര്യമാർന്ന കശ്യപരുടെ ബീജത്തിലൂളെ ദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു. പിറക്കാനിരിക്കുന്ന ആ അസുരജന്മങളുടെ തേജസ്സാണ് നിങളെ ഉപദ്രവിക്കുന്നതും, നിങളുടെ ശക്തിയെ ക്ഷയിപ്പിച്ചിരിക്കുന്നതും. നാം നിങളുടെ രക്ഷാർത്ഥം അശക്തനാണ്. ഭഗവാൻ ഹരിക്കുമാത്രമേ ഇനി നമ്മളെ ഈ ദുഃഖത്തിൽനിന്നും രക്ഷിക്കാനാകൂ. കാരണം ഇതെല്ലം അവന്റെ ലീലകളത്രേ!.

പുത്രന്മാരേ!, ഭഗവാൻ വിഷ്ണു തന്നെയാണ് സത്വരജസ്തമസ്സാദി ത്രിഗുണങളുടെ ഈശ്വരൻ. അവൻ തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരത്തിന് മൂലഹേതുവും. മഹായോഗികൾക്കുപോലും അവന്റെ യോഗമായയെ ഉള്ളവണ്ണമറിയാൻ കഴിഞിട്ടില്ല. ആദിപുരുഷനായ അവൻ തന്നെ നമ്മെ രക്ഷിക്കട്ടെ!. നമ്മൾ ഈ കാര്യത്തിൽ അശക്തരാണെന്നറിയുക.

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<<  >>>>>>>