2013, ഡിസംബർ 24, ചൊവ്വാഴ്ച

2.8 ശ്രീശുകനോട് പരീക്ഷിത്തിന്റെ തുടര്‍ന്നുള്ള ചോദ്യങള്‍

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 8

പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന്‍ നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന്‍ അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന്‍ ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്നു. 

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ജീവന്‍ ഈ ശരീരത്തില്‍ നിന്നുമന്യമാണല്ലോ!. എന്നാല്‍, ഹേ ഭഗവന്‍!, എപ്രകാരമാണ് ഈ ജീവന്‍ യദൃശ്ചയാലോ അഥവാ മറ്റെന്തെങ്കിലും കാരണത്താലോ ഈ ശരീരത്തെ പ്രാപിക്കുന്നത്. ജ്ഞാനിയായ അങയില്‍ നിന്നും ഇതറിയാന്‍ ഞാനാഗ്രഹിക്കുന്നു. പത്മനാഭനായ ഭഗവാന്റെ കളേബരവും ഈ മൂലപ്രകൃതിയാലുണ്ടായതാണെങ്കില്‍ പിന്നെ ആ പരമാത്മാവിന്റേയും ഈ ജീവാത്മാക്കളുടേയും ശരീരങള്‍ തമ്മില്‍ എന്ത് ഭേദമാണുള്ളത്?. അജനായി ഭഗവാന്റെ നാഭീപങ്കജത്തില്‍ നിന്നുളവായ ബ്രഹ്മദേവനാണ് ഇക്കണ്ട മഹാജഗത്തിന്റെ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നത്. അങനെയെങ്കില്‍ ബ്രഹ്മദേവന്‍ ആ വിഭുവിന്റെ രൂപം തീര്‍ച്ചയായും കണ്ടിട്ടുണ്ടായിരിക്കണം. സര്‍‌വ്വഗുഹാശയനും, മായാതീതനും, സര്‍‌വ്വശക്തനുമായ ആ പരമപുരുഷനെക്കുറിച്ച് വീണ്ടും വീണ്ടും എന്നോട് പറയുക.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, സകലലോകങളെക്കുറിച്ചും, അവയുടെ പാലകന്‍‌മാരെക്കുറിച്ചും, അങെന്നോട് മുന്‍പ് പറഞുകഴിഞതാണ്. സര്‍‌വ്വലോകങളും ആ നാരായണന്റെ വിവിധ ശരീരാവയവങളില്‍ സ്ഥിതിചെയ്യുന്നുവെന്നും ഞാന്‍ കേട്ടുകഴിഞു. എന്നാല്‍ ഈ ലോകപാലന്‍‌മാരെക്കുറിച്ച് എന്താണ് അങേയ്ക്ക് പറയാനുള്ളത്?. കല്പ്പത്തെക്കുറിച്ചും, വികല്പ്പത്തെക്കുറിച്ചും, ഭൂതം ഭവ്യം ഭവത് എന്നിവയെ പ്രതിനിധീകരിക്കുന്ന കാലത്തെക്കുറിച്ചുമൊക്കെ അറിയാന്‍ അടിയന് അതിയായ ആഗ്രഹമുണ്ട്. ജീവികളുടെ ആയുസ്സിനെക്കുറിച്ചും, അവയുടെ അളവിനെക്കുറിച്ചുമൊക്കെ അങെന്നെ ബോധവാനാക്കിയാലും. ഹേ ദ്വിജസത്തമാ!, ചെറിയതും വലുതുമായ വ്യത്യസ്ഥ കാലദൈര്‍ഘ്യങളെക്കുറിച്ചും, കാലത്തിന്റെ ആരംഭത്തെക്കുറിച്ചും, അതിന്റെ പുരോഗതിയെക്കുറിച്ചുമൊക്കെ അടിയനെ പറഞുകേള്‍പ്പിച്ചാലും. വ്യത്യസ്ഥ ജീവികള്‍ പ്രകൃതിയുടെ ഗുണങള്‍ക്കനുസരിച്ച് ആഗ്രഹസിദ്ധ്യര്‍ത്ഥം കര്‍മ്മങള്‍ ചെയ്ത് ആര്‍ജ്ജിച്ചെടുത്ത ഫലങള്‍ ഏതുവിധത്തില്‍ ഒരുവനെ ബദ്ധനാക്കുന്നുവെന്നും അറിയാനാഗ്രഹിക്കുന്നു. അധോലോകങളും, സ്വര്‍ല്ലോകങളും, ആകാശവും, ഗ്രഹങളും, നക്ഷത്രങളും, മലകളും, നദികളും, സമുദ്രങളും, ദ്വീപുകളും, അതിലെ നിവാസികളുമൊക്കെ ഏതുപ്രകാരം നിലവില്‍ വന്നുവെന്നും ഗ്രഹിക്കാന്‍ അടിയനിച്ചിക്കുകയാണ്.

ബാഹ്യപ്രപഞ്ചത്തെക്കുറിച്ചും, ആന്തരികലോകത്തെക്കുറിച്ചും, പ്രത്യേകം പ്രത്യേകം അറിയാനാഗ്രഹിക്കുന്നു. മഹത്തുക്കളുടെ ചരിതവും, വ്യത്യസ്ഥ വര്‍‌ണ്ണാശ്രമവ്യവസ്ഥിതികളും അറിയാന്‍ ഞാനാഗ്രഹിക്കുന്നു. സൃഷ്ടിക്കുശേഷമുള്ള യുഗങളും, അവയുടെ കാലദൈര്‍ഘ്യങളും, ഒരോ യുഗങളിലുണ്ടായ ഭഗവതവതാരങളും ഒക്കെ ഉള്ളവണ്ണം അങ് അടിയനെ പറഞറിയിച്ചാലും. സമൂഹത്തില്‍ സാധാരണയായി മനുഷ്യന്റെ ധര്‍മ്മമെന്തെന്നും, അവരുടെ കര്‍മ്മരംഗങളെക്കുറിച്ചും, അവിടുത്തെ രാജകീയവ്യവസ്ഥിതികളെപ്പറ്റിയും, മനുഷ്യന്റെ ദുരവസ്ഥകളുടെ കാരണങളെന്തൊക്കെയെന്നുമുള്ള സകല വിഷങളും അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പ്രാപഞ്ചികസൃഷ്ടിയുടെ തത്വത്തെപറ്റിയും, അതിനൊക്കെ ആധാരമായ മൂലതത്വത്തെക്കുറിച്ചും, ഈ പ്രപഞ്ചോല്പ്പത്തിയെപ്പറ്റിയും, അവയുടെ കാരണങളെക്കുറിച്ചും, കൂടാതെ ഈശ്വരാരാധനാവിധിയെപറ്റിയുമൊക്കെ അറിയാന്‍ അടിയന്‍ വളരെയധികം ഇച്ഛിക്കുന്നു. യോഗികളുടെ ഐശ്വര്യമെന്താണെന്നും, എന്താണവരുടെ പരമമായ ഗതിയെന്നതും, ഈ യോഗികള്‍ ഭൗതികശരീരത്തില്‍ നിന്നും എപ്രകാരം വിമുക്തമാകുന്നുവെന്ന സത്യവും, എന്താണീ വേദശാസ്ത്രപുരാണങള്‍ എന്നുമൊക്കെ അടിയനോട് വ്യക്തമാക്കിയാലും.

ജീവികള്‍ ഏതുപ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്നും, അവ ഏപ്രകാരം പരിപാലിക്കപ്പെടുന്നുവെന്നും, ഒടുവില്‍ ഏത് പൊഴുത് അവ സംഹരിക്കപ്പെടുന്നുവെന്നുമുള്ള വസ്തുതകള്‍ അറിയാനും ഈയുള്ളവന്‍ ആഗ്രഹിക്കുന്നു. ഭഗവാനില്‍ ഭക്തിചെയ്യുന്നതിലും ചെയ്യാതിരിക്കുന്നതിലുമുള്ള ഗുണദോഷാദികളും, ധര്‍മ്മാര്‍ത്ഥകാമങള്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങളും വിധികളും എന്തൊക്കെയെന്നതും അടിനനറിയേണ്ടതായിയുണ്ട്. ഭഗവാനില്‍ അനുശായിനമായ ഈ സര്‍ഗ്ഗം എങനെയുണ്ടായിയെന്നും, ഈശ്വരദ്വേഷികള്‍ ഇവിടെ എങനെ വന്നുവെന്നും, കൂടാതെ ബന്ധിതരായും മുക്തന്‍‌മാരായുമുള്ള മനുഷ്യര്‍ ഇവിടെ എങനെ നിലനില്‍ക്കുന്നുവെന്നും ഈയുള്ളവനെ പറഞറിയിച്ചാലും. സര്‍‌വ്വസ്വതന്ത്രനായ ഭഗവാന്‍ ഏതുവിധം തന്റെ മായയാല്‍ ദിവ്യലീലകള്‍ കൊണ്ടാടുന്നുവെന്നും, ബാഹ്യമായകൊണ്ട് ഏതുവിധം അവയെ തന്നില്‍ തന്നെയടക്കി കേവലം സാക്ഷിരൂപേണ വര്‍ത്തിക്കുന്നുവെന്ന സത്യത്തെക്കുറിച്ചും എന്നെ ബോധവാനാക്കിയാലും.

ഹേ ഋഷേ!, തുടക്കം മുതല്‍ ഞാന്‍ അങയോട് ചോദിച്ചതും, ഇതുവരെ ചോദിച്ചിട്ടില്ലാത്തതുമായ സകലവിഷയങള്‍ക്കും ഉത്തരം നല്‍കി അവിടുന്ന് ഈയുള്ളവനെ അനുഗ്രഹിക്കുമാറാകണം. സര്‍‌വ്വജ്ഞനായ അങയുടെ പദമലരില്‍ ഞാനിതാ ശരണം പ്രാപിക്കുന്നു. ഹേ ഭഗവന്‍!, അങ് ആത്മഭൂവായ വിധാതാവിനെപ്പോലെയാണ്. എന്നാല്‍ മറ്റുള്ളവരാകട്ടെ, പുരാതന മുനിശ്രേഷ്ഠന്‍‌മാരുടെ പ്രോക്തങളെ അനുകരിച്ച് മുന്നോട്ട് പോകുന്നവര്‍ മാത്രം. ഹേ പണ്ഡിതവര്യാ!, അങയുടെ വാക്കുകളാകുന്ന സമുദ്രത്തില്‍ നിന്നും ഒഴുകുന്ന അച്യുതപീയൂഷം കുടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എനിക്ക് ഉപവാസം കൊണ്ടുള്ള അവശത അല്പ്പം പോലുമില്ല."

സൂതന്‍ പറഞു: അങനെ ഭക്തന്‍‌മാരുടെ മധ്യത്തില്‍ വച്ച് ഭഗവത് കഥാമൃതപാനത്തിനായി അപേക്ഷിച്ചുകൊണ്ട് പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. പരീക്ഷിത്തില്‍ ശ്രീശുകന്‍ സം‌പ്രീതനായി. തുടര്‍ന്ന്, ബ്രഹ്മകല്പ്പത്തില്‍ ബ്രഹ്മാവിനായ്കൊണ്ട് ഭഗവാന്‍ സ്വയം ഉപദേശിച്ചരുളിയ ബ്രഹ്മസംഹിതമായ ശ്രീമദ് ഭാഗവതം ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്ത് മഹാരാജാവിനോട് അവിടെ കൂടിയിരുന്ന മറ്റ് ഭക്തന്‍‌‌മാരും കേള്‍ക്കെ പറയാന്‍ തുടങി. പരീക്ഷിത്ത് ചോദിച്ച സകലചോദ്യങള്‍ക്കുമുള്ള ഉത്തരം ശ്രീശുകബ്രഹ്മമഹര്‍ഷി ഓരോന്നോരോന്നായി പറയാന്‍ തുടങി. പരീക്ഷിത്ത് മഹാരാജാവ് പാണ്ഡവന്‍‌മാരില്‍ വച്ച് അത്യുത്തമനായിരുന്നതിനാലത്രേ അദ്ദേഹത്തിന് ഉചിതമായ ഈ ചോദ്യങള്‍ ശ്രീശുകനോട് ചോദിക്കാന്‍ കഴിഞത്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഡിസംബർ 17, ചൊവ്വാഴ്ച

2.7 ഭഗവതവതാരമഹിമാവര്‍ണ്ണനം

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 7

ബ്രഹ്മാവ് പറഞു. നാരദരേ!, അന്ന് ഭൂതലം മാഹാര്‍ണ്ണവത്തില്‍ മുങിപ്പോയ സമയം, അനന്തനായ ഭഗവാന്‍ സൂകരമായി അവതരിച്ച് ഭൂമിയെ തന്റെ തേറ്റമേലുയര്‍ത്തി തത്സ്ഥാനത്തുറപ്പിച്ചു. തുടര്‍ന്ന് അവന്‍ ആദ്യരാക്ഷസനായ ഹിരണ്യാക്ഷനേയും തന്റെ ദംഷ്ട്രയില്‍ കേര്‍ത്തു. പ്രജാപതിക്ക് തന്റെ പത്നിയായ ആകുതിയില്‍ സുയജ്ഞനെന്ന ഒരു മകനുണ്ടായി. സുയജ്ഞന് ദക്ഷിണയില്‍ സുയമന്‍ മുതലായ മക്കളുമുണ്ടായി. സുയമന്‍ ഇന്ദ്രസ്ഥാനത്തിരുന്നുകൊണ്ട് മൂലോകങള്‍ക്കുമുള്ള ദുഃഖം തീര്‍ത്തനുഗ്രഹിച്ച്. തത്ഫലമായി സ്വയംഭുവമനു അദ്ദേഹത്തിന് ഹരി എന്ന നാമം കൊടുത്തു. പിന്നീട് ഭഗവാന്‍ കര്‍ദ്ദമപ്രജാപതിക്ക് തന്റെ പത്നി ദേവഹൂതിയില്‍ ഒമ്പത് സഹോദരങള്‍ക്കൊപ്പം കപിലദേവനായി അവതരിച്ച് തന്റെ മാതവിന് ആത്മോപദേശം നല്‍കി. ദേവഹൂതി ആ ജന്മത്തില്‍ തന്നെ ത്രിഗുണങളുടെ കളങ്കമകന്ന് മുക്തയായി. അതിനുശേഷം പുത്രനില്ലാത്ത അത്രിമുനിയുടെ പ്രാത്ഥനയില്‍ സന്തുഷ്ടനായി ആ ഭഗവാന്‍തന്നെ ദത്താത്രേയനായി അവതരിച്ചുകൊണ്ട് മുനിക്ക് പുത്രലാഭമുണ്ടാക്കി അനുഗ്രഹിച്ചു. അവന്റെ പാദരേണുക്കളാല്‍ പവിത്രമായ ഹൈഹയന്‍ തുടങിയ യഥുക്കള്‍ക്ക് ലൗകികവും, അദ്ധ്യാത്മികവുമായ സകല സൗഭാഗ്യങളും കോരിച്ചൊരിഞുകൊണ്ട് അവന്‍ അവരെ അനുഗ്രഹിച്ചു. 

ഇക്കാണുന്ന വ്യത്യസ്ഥ ലോകങളുടെ സൃഷ്ട്യര്‍ത്ഥം എനിക്ക് ഘോരമായ തപം അനുഷ്ടിക്കേണ്ടിവന്നു. അങനെ ആ തപസ്സില്‍ കാരുണ്യവാനായ ഭഗവാന്‍ എന്നിലൂടെ സനത്കുമാരന്‍‌മാരായി അവതരിച്ചുകൊണ്ട് എന്നെ അത്യധികം അനുഗ്രഹിച്ചു. അങനെ കഴിഞ കല്പ്പത്തില്‍ എങോ നഷ്ടമായ ഈ ആത്മതത്വത്തെ അവര്‍ പൂര്‍ണ്ണമായിത്തന്നെ പുനഃസ്ഥാപിച്ചു. പിന്നീട് ഭഗവാന്‍ തന്റെ സ്വന്തം തപസ്സാല്‍ ദക്ഷപ്രജാപതിയുടെ മകളും ധര്‍മ്മന്റെ പത്നിയുമായ മൂര്‍ത്തിയില്‍ നരനാരായണന്‍‌മാരായി അവതരിച്ച്. ഭഗവാന്റെ തപം മുടക്കനെത്തിയ സ്വര്‍ഗ്ഗസുന്ദരിമാര്‍, തങളെപ്പോലെയുള്ള അനേകം സുന്ദരിമാന്‍ അവനില്‍ നിന്നുത്ഭവിക്കുന്നതുകണ്ട് ആ ശ്രമമുപേക്ഷിച്ച് പിന്‍‌‌തിരിഞുപോയി. ശ്രീപരമേശ്വരനെ പോലുള്ള ഉഗ്രമൂര്‍ത്തികള്‍ തങളുടെ രോഷത്താല്‍ കാമത്തെ കീഴടക്കുന്നുവെങ്കിലും, അവരുടെ സ്വന്തം കോപത്തിന് അവര്‍ അടിമകളായിപ്പോകുന്നു. എന്നാല്‍, ആ പരമപുരുഷന്റെ സാന്നിധ്യത്തെത്തന്നെ പേടിച്ചകലുന്ന കാമന്‍ അവന്റെയുള്ളില്‍ എങെനെ ഇടം നേടാനാണ്?. 

ഇത്തിരിപ്പോന്ന കുട്ടിയായിരുന്നിട്ട് പോലും, തന്റെ പിതാവിന്റെ മുന്നില്‍ വച്ച് ചിറ്റമ്മയുടെ പരുഷവചനങള്‍ക്ക് മുന്നില്‍ മനസ്സ് തളര്‍ന്നുപോയ ധ്രുവന്‍ കാട്ടില്‍ പോയി ഘോരമായ തപം ചെയ്തു ധ്രുവപദം നേടി. ഈ പരമഗതിയെ പ്രാപിക്കാനാണ് ജഗത്തിലെ ഋഷീശ്വരന്‍‌മാര്‍ പോലും സദാ യത്നിച്ചുകൊണ്ടിരിക്കുന്നത്. 

ധര്‍മ്മപദത്തില്‍നിന്നും വഴിപിഴച്ച വേനരാജന്‍ ബ്രാഹ്മണശാപത്താല്‍ കത്തിനശിച്ച് നരകത്തില്‍ പതിച്ചു. പക്ഷേ അവിടെ വേനന്റെ പ്രാര്‍ത്ഥനയിലും പശ്ചാത്താപത്തിലും കാരുണ്യവാനായ ഭഗവാന്‍ അവന്റെ പുത്രനായി, പൃഥു എന്ന നാമത്തില്‍ അവതാരം കൈക്കൊണ്ട് തന്റെ പിതാവിനെ നരകത്തില്‍ നിന്നും ത്രാണനം ചെയ്തു. പിന്നീട് പൃഥു രാജാവായി ഭൂമിയെ കടഞു അവളെ സകല സമ്പത്‌സമൃദ്ധയാക്കി. അതിനുശേഷം ഭഗവാന്‍ നാഭിയുടെ പത്നിയായ സുദേവിയില്‍ ഋഷഭദേവനായി അവതരിച്ചുകൊണ്ട് യോഗചര്യയിലൂടെ പരമപദം പ്രാപിക്കുന്നതെങനെയെന്നു കാട്ടിതന്നു. അങനെ ലോകത്തിലുള്ള മഹാഋഷികളെല്ലാം പരമോന്നതമാര്‍ഗ്ഗത്തിലൂടെ മുകതസംഗരായി ഭഗവത്പദം പ്രാപിച്ചു. 

പണ്ട്, ഞാനുമൊരു യജ്ഞം നടത്തി. അതില്‍നിന്നും ഭഗവാന്‍ ഹയഗ്രീവനായി അവതരിച്ച്. അവന്‍ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ വേദമയനായും, യജ്ഞമയനായും, സകലദേവതകള്‍ക്കും ആത്മാവായും നിറഞുനിന്നു. അവന്റെ നിശ്വാസമാത്രയില്‍ നാസാരന്ധ്രത്തിലൂടെ സകലവേദങളും ബഹിര്‍ഗ്ഗമിച്ചു. യുഗാന്തത്തില്‍, ഭഗവാന്‍ മത്സ്യമായി അവതരിച്ച് ക്ഷോണീമയമായ സകലജീവികള്‍ക്കും അഭയം നല്‍കുന്നത്, തുടര്‍ന്നുവരാന്‍ പോകുന്ന വൈവസ്സ്വതമനുവായ സത്യവ്രതന്‍ സ്വപ്നത്തില്‍ കണ്ടറിഞു. കല്പ്പാന്തത്തില്‍ പ്രലയജലം കണ്ട് ഭയന്ന എന്റെ വായില്‍ നിന്നും വേദങള്‍ നഷ്ടമായി. പക്ഷേ നാരായണന്‍ മീനായി അവതരിച്ച് ജലത്തില്‍ വിഹരിച്ചുകൊണ്ട് ചെന്ന് അവയെ വീണ്ടെടുത്തു. അന്ന് അമൃതമദനത്തിനായി ദേവന്‍‌മാരും അസുരന്‍‌മാരും ചേന്ന് ക്ഷീരസാഗരം കടയുമ്പോള്‍, മന്ദരപര്‍‌വ്വതം കടലില്‍ താണുപോയി. നിമിഷത്തില്‍ തന്നെ ആ ആദിനാരായണന്‍ കൂര്‍മ്മമായി അവതരിച്ച് പര്‍‌വ്വതത്തെ തന്റെ പൃഷ്ഠഭാഗേ താങി നിറുത്തി. അങനെ മന്ദരം തന്റെ പുറത്ത് മുന്നോട്ടും പിറകോട്ടും ഉരസ്സുന്നതിലുള്ള സ്പര്‍ശനാനുഭൂതി അവന്‍ പാതിമയക്കത്തില്‍ അനുഭവിച്ചാനന്ദിച്ചു. 

ഭഗവാന്‍ നാരായണന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചുകൊണ്ട് ഹിരണ്യകശിപുവിനെ വധിച്ച്. ഗദയുമായി തനിക്കുനേരേ ആക്രോശിച്ചുവരുന്ന ഹിരണ്യകശിപുവിനെ ദംഷ്ട്രാകരാളവക്ത്രനായി നരസിംഹമൂത്തി തന്റെ മടിയില്‍ കിടത്തി നഖങള്‍കൊണ്ട് അവന്റെ മാറ് പിളര്‍ന്ന് കൊന്നു. അങനെ ദേവതകളുടെ ഭയം തീര്‍ത്തു. സരസ്സില്‍ വിഹരിക്കുകയായിരുന്ന ഗജേന്ദ്രന്റെ കാലില്‍ തന്നെക്കാള്‍ ശക്തനായ ഒരു നക്രം കടിച്ചതോടെ അവന്‍ നിരഹങ്കാരനായി ഒരു താമരപ്പൂ പറിച്ച് തുമ്പിക്കൈയ്യിലെടുത്ത് ഭജിച്ച്. അവന്‍ ആര്‍ത്തനായി "അഖിലലോകനാഥാ!, തീര്‍ത്ഥശ്രവാ!, സര്‍‌വ്വമംഗളാ!", എന്നിങനെ ആ ആദിപുരുഷനെ സ്തുതിച്ചു. ഗജേന്ദ്രന്റെ ഈ പ്രാര്‍ത്ഥനയില്‍ മനമലിഞ ഭഗവാന്‍ ഗരുഡോപരിവന്ന് സര്‍‌വ്വശക്തമായ തന്റെ സുദര്‍ശനം കൊണ്ട് മുതലയുടെ വദനം ചേദിച്ചു. തുമ്പിക്കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഭഗവാന്‍ നക്രത്തിന്റെ പിടിയില്‍ നിന്നും ഗജേന്ദ്രനെ മുക്തനാക്കി. 

ഗുണാധീതനായ ഭഗവാന്‍ സകലഗുണങളേയും അധികരിച്ചുകൊണ്ട് അദിതിയുടെ ഇളയപുത്രനായി പിറന്നു, അധിയജ്ഞനായി മാറി. കപടവേഷത്തില്‍ വടുവായി ചെന്ന് മൂവടിപ്രദേശം ദാനമായി ചോദിച്ച് ബലിയില്‍ നിന്നും സകലഭൂമിയും പിടിച്ചെടുത്തു. അങനെ ഒരുവന്‍ എത്രകണ്ട് പ്രഭുവാണെങ്കില്‍ കൂടി യാജനയിലൂടെയല്ലാതെ മറ്റൊരുവന്റെ ധര്‍മ്മികാര്‍ത്ഥത്തെ നേടാന്‍ സാധ്യമല്ലെന്ന് പഠിപ്പിച്ചു. ഭഗവാന്‍ ഹരിയുടെ ചരണാമൃതം ശിരസ്സിലേന്തിയ ബലിചക്രവര്‍ത്തിക്ക് താന്‍ വെട്ടിപ്പിടിച്ച സ്വര്‍ഗ്ഗമോ സാമ്രാജ്യമോ ഒന്നും തന്നെ തന്റെ വാകിനേക്കാള്‍ വലുതായിരുന്നില്ല. സ്വന്തം ശരീരത്തെപ്പോലും ധര്‍മ്മിഷ്ടനായ അദ്ദേഹം തന്റെ സത്യത്തെ സാധൂകരിക്കാനായി ഭഗവാന്റെ തിരുമുന്‍പില്‍ കാഴ്ചവച്ചു. 

ഹേ നാരദരേ!, ഭഗവത് ഭക്തിയില്‍ അകമഴിഞ് സന്തുഷ്ടനായ നാരായണന്‍തന്നെ അങേയ്ക്ക് ഭഗവത് തത്വം ഉപദേശിച്ചുതന്നിട്ടുണ്ട്. വാസുദേവനില്‍ ശരണം പ്രാപിച്ചവര്‍ക്ക് മാത്രമേ ആ ശാസ്ത്രത്തെ അറിയുവാന്‍ കഴിയൂ. അതാത് മന്വന്തരങളില്‍ മനുവിന്റെ അനന്തരാവകാശിയായി അവതരിച്ചുകൊണ്ട് ദുഷ്ടരാജാക്കന്‍‌മാരെ തന്റെ സുദര്‍ശനചക്രത്താല്‍ നിഗ്രഹിച്ചുകൊണ്ട് അവന്‍ തന്റെ മഹിമയെ സത്യലോകം വരെ ഉയര്‍ത്തി. അവന്‍ ദന്വന്തരിമൂര്‍ത്തിയായി അവതാരമെടുത്തുകൊണ്ട് ആതുരരായവര്‍ക്ക് ആശ്വാസമേകി. പാലാഴിയില്‍ അമൃതുമായി പൊന്തിവന്ന് അവന്‍ ലോകത്തിന് വൈദ്യശാസ്ത്രത്തെ നല്‍കി അനുഗ്രഹിച്ചു. 

ഭൂപതികള്‍ ധര്‍മ്മപദത്തില്‍ നിന്നും വഴിപിഴച്ച് നരകകാമികളായി മാറിയപ്പോള്‍, ഭൂമിയിലെ മുള്ളുകളായ ഈ ദുഷ്ടരാജാക്കന്‍‌മാരെ ഉന്‍‌മൂലനം ചെയ്യാനായി ഭഗവാന്‍ പരശുവുമായി അവതരിച്ചുകൊണ്ട് പരശുരാമനായി. വീണ്ടും ഭഗവാന്‍ അത്യന്തം കരുത്തോടെ ഇക്ഷ്‌വാകുവിന്റെ വംശത്തില്‍ ശ്രീരാമചന്ദ്രനായി അവതാരമെടുത്തു. താതനിയോഗാര്‍ത്ഥം, പ്രീയയായ സീതാദേവിയോടും, അനുജന്‍ ലക്ഷ്മണനോടും കൂടി കൊട്ടാരസുഖഭോഗങള്‍ ഉപേക്ഷിച്ച് കുറെക്കാലം ഘോരവനാന്തരങളില്‍ കഴിഞു. അവിടെ വച്ച് ദശകന്ധരനായ രാവണന്‍ സീതാദേവിയെ അപഹരിച്ചതില്‍ ഭഗവാന് അവനുമായി ഏറ്റുമുട്ടേണ്ടിവന്നു. തന്റെ പ്രിയയായ സീതാദേവിയുടെ വിരഹത്തില്‍ മനം നൊന്ത് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഹരനുസമം ജ്വലിച്ച് ചുവന്ന കണ്ണുകളോടെ ശത്രുവായ രാവണന്റെ കോട്ടയെ ആക്രമിച്ചു. ഭഗവാന്റെ നേത്രാഗ്നിയില്‍ ചുട്ടുകരിയാന്‍ തുടങിയ മകര-ഉരഗ-നക്രങളുടെ ദയനീയാവസ്ഥയെ കണ്ട് ഭീതിപ്പെട്ട് വിറച്ചുകൊണ്ട് മഹസമുദ്രം ഭഗവാന് വഴിമാറിക്കൊടുത്തു. യുദ്ധത്തിനിടയില്‍ ഇന്ദ്രന്റെ ആനയുടെ കൊമ്പ് രാവണന്റെ നെഞ്ചില്‍ തട്ടി മുറിഞ് അതിന്റെ അംഗങള്‍ ദിക്കുകള്‍ തോറും തെറിച്ചുവീണു. അവയുടെ സ്ഫുരണത്താല്‍ സകലദിശകളും പ്രകാശിച്ചു. ഇതുകണ്ട് ആത്മധൈര്യം മൂര്‍ച്ചിച്ച രാവണന്‍ യുദ്ധക്കളത്തില്‍ ഇറങിനിന്ന് വിജയശ്രീലാളിതനെന്നോണം ആര്‍ത്തട്ടഹസിച്ചു. പക്ഷേ നിമിഷങള്‍ക്കുള്ളില്‍ ഭഗവാന്‍ രാമചന്ദ്രന്റെ ഞാണൊലി ആ അട്ടഹാസത്തെ മുച്ചൂടും തകര്‍ത്ത് സീതാപഹാരകനായ ആ നിശാചരന്റെ ജീവനെടുത്തു. 

സുരേതരന്‍‌മാരായ യോദ്ധാക്കളാല്‍ ലോകഭാരമേറിയപ്പോള്‍ അവരെ ഇല്ലാതാക്കി ഭൂമിയെ രക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണകേശനായി ശ്രീകൃഷ്ണപരമാത്മാവായി അവതരിച്ചു. അതുല്യമായ അവന്റെ ലീലകള്‍ ആരാലും വര്‍ണ്ണിക്കപ്പെടാന്‍ അസാധ്യമത്രേ!. മാതാവിന്റെ മടിത്തട്ടില്‍ നിന്നും താഴത്തിറങിയിട്ടില്ലാത്ത ഒരു പിഞ്ച് കുഞ് പൂതനയെ നിഗ്രഹിച്ചു. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്മിടുക്കന്‍ തന്റെ കുഞിക്കാലുകൊണ്ട് ശകടാസുരനെ തട്ടിയെറിഞു. ആകാശം മുട്ടെ വളര്‍ന്നുനിന്ന രണ്ട് അര്‍ജ്ജുനമരങളെ മുട്ടിലിഴഞുകൊണ്ട് അവന്‍ ഉന്‍‌മൂലനം ചെയ്തു. ഇതൊക്കെ ഇത്തിരിപ്പോന്ന പ്രായത്തില്‍ ആ പരമപുരുഷനല്ലാതെ ആര്‍ക്ക് ചെയ്യാന്‍ കഴിയും?. കാളിയന്റെ ജിഹ്വയില്‍ നിന്നും വമിച്ച വിഷജലം കുടിച്ച് ഗോപന്‍‌മാരും അവരുടെ പശുക്കൂട്ടങളും മരിച്ചപ്പോള്‍ കാരുണ്യവര്‍ഷം പൊഴിച്ച് അവരെ പുനര്‍ജീവിപ്പിച്ച്. പതുങിയിരുന്ന കാളിയന്റെ ഫണത്തില്‍ നൃത്തം ചെയ്ത് അവന്റെ ദര്‍പ്പമടക്കി. 

അന്ന് രാത്രിയില്‍ വ്രജഭൂമിയില്‍ സര്‍‌വ്വരും സുഖമായി ഉറങുകയായിരുന്നു. അപ്പോഴാണ് വനത്തില്‍ പെട്ടെന്ന് അഗ്നിബാധയുണ്ടായത്. ഭഗവാന്‍ ബലരാമനോടൊപ്പം കേവലം കണ്ണുകള്‍ പൊത്തിക്കൊണ്ട് അഗ്നിരൂപത്തില്‍ വന്ന മൃത്യുവില്‍ നിന്ന് വ്രജവാസികളെ രക്ഷിച്ചു. അതത്രേ അവന്റെ ലീലകള്‍!. മണ്ണുതിന്നതിന് ശിക്ഷിക്കാനായി ഉണ്ണികണ്ണന്റെ കുഞിക്കൈകള്‍ കൂട്ടി കയറുകൊണ്ട് കെട്ടാന്‍ ഭാവിച്ച ദേവി യശോദ, എത്രകൂട്ടിയിട്ടും കയറിന്റെ നീളം പോരാഞ് ദുഃഖിച്ചുവലഞു. ഒടുവില്‍ തന്റെ നിസ്സഹായാവസ്ഥയില്‍ പരിശ്രമമുപേക്ഷിച്ച മതാവിനോട് കരുണകാട്ടി തന്നെ ബന്ധിച്ചുകൊള്ളാന്‍ അവന്‍ അനുമതി നല്‍കി. തുടര്‍ന്ന് താന്‍ മണ്ണുണ്ടില്ല എന്ന് വാ പിളര്‍ന്നുകാട്ടുമ്പോള്‍ അവള്‍ ഈരേഴ് ഭുവനങളും ആ പരമപുരുഷന്റെ വായില്‍ കണ്ട്. സംഭ്രമിച്ചുഴന്ന ദേവി മറ്റൊരുതരത്തില്‍ അവന്റെ യോഗമായയെ മനസ്സിലാക്കി. വരുണന്റെ പിടിയില്‍ നിന്നും തന്റെ വളര്‍ച്ചച്ഛനായ നന്ദഗോപരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ രക്ഷിച്ചു. മയന്റെ പുത്രന്റെ ഗുഹയില്‍ നിന്നും അന്യ ഗോപലന്‍‌മാരേയും അവന്‍ തിരിച്ചുപിടിച്ചു. മാത്രമല്ല!, ദിവസം മുഴുവന്‍ പണിയെടുത്ത് തളര്‍ന്ന് രാത്രിമുഴുവന്‍ ഉറങിക്കിടന്ന വൃന്ദാവനത്തിലെ അന്തേവാസികള്‍ക്കെല്ലം വൈകുണ്ഡദര്‍ശനം നല്‍കി അവന്‍ അവരെ അനുഗ്രഹിച്ചു. ഇതൊക്കെ ചെയ്തത് ആ പരമാത്മാവ് തന്നെയെന്നുള്ളതില്‍ എന്താണ് സംശയം?. 

അന്ന്, തന്റെ ഹവിര്‍ഭാഗം നഷ്ടപ്പെട്ടതിലുണ്ടായ കോപത്താല്‍ ദേവേന്ദ്രന്‍ ഏഴുദിവസം തുടര്‍ച്ചയായി വൃന്ദാവനത്തില്‍ കൊടും പേമാരി വര്‍ഷിച്ച് വ്രജവാസികളെ ദുഃഖത്തിലാഴ്ത്താന്‍ ശ്രമിച്ച്. പക്ഷേ, പരമകാരുണ്യവാനായ ഭഗവാന്‍ ഗോവര്‍ദ്ധനപര്‍‌വ്വതം തന്റെ പൂവിരല്‍ തുമ്പിലുയര്‍ത്തിപ്പിടിച്ച് സകല വ്രജവാസികളേയും അതിനുള്ളിലാക്കി ഇന്ദ്രന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചു. രാത്രിയില്‍ നിലാവത്ത് ഭഗവാന്‍ ഗോപികമാരോടൊപ്പം രാസലീല കൊണ്ടാടുന്ന സമയം വ്രജഭൂമിയിലെ ഗോപവധുക്കള്‍ക്ക് ഉല്ലാസം പകരവേ, കുബേരാനുയായിയായ ശംഖചൂഡന്‍ എന്ന ഒരസുരന്‍ ഗോപികമാരെ അപഹരിച്ചുകൊണ്ടു കടന്നുകളഞു. ഭഗവാന്‍ കൃഷ്ണന്‍ അവന്റെ തലയറുത്ത് ഗോപസുന്ദരികളെ രക്ഷിച്ചെടുത്തു. പ്രലംബന്‍, ധേനുകന്‍, ബകന്‍, കേശി, ചാണൂരന്‍, മുഷ്ടികന്‍, തുടങിയ രാക്ഷന്‍‌മാരും, കുവലയപീഠമെന്ന ആനയും, കംസനും, യവനനും, നരകാസുരനും, പൗണ്ഡ്രകനും, സാല്വനും, ദ്വിവിദനും, ബല്വലനും, ദന്തവക്രനും, സപ്തേഷനും, ശംബരനും, വിദൂരതനും, രുക്മിയും, യോദ്ധാക്കളായ കാബോജനും, മത്സ്യനും, കുരുവും, സുയജ്ഞനും, കേകയനും, ഒക്കെ ഭഗവാനോട് പ്രത്യക്ഷമായോ പരോക്ഷമായോ പടപൊരുതി ആ പരമപദം പ്രാപിച്ചു. 

പിന്നീട് സത്യവതിയുടെ പുത്രനായ വ്യാസഭഗവാനായി ആ നാരായണന്‍ അവതരിക്കും. അതുവഴി അല്പ്പായുസ്സുക്കളായ സാധാരണജന്‍ങള്‍ക്ക് അഗ്രാഹ്യമായ വേദങളെ വ്യത്യസ്ഥ വിഭാഗങളായി യുഗാനുസരണം വിഭജനം ചെയ്യും. ഈശ്വരദ്വേഷികളായ മനുഷ്യര്‍ ജ്ഞാനം നേടി മയന്റെ സൃഷ്ടിയിലുതിര്‍ന്ന സാങ്കേതികത്വത്തിലൂടെ അഗോചരമായി വ്യത്യസ്ഥലോകങള്‍ ചുറ്റിക്കറങി മറ്റുള്ള ജീവന്‍‌മാരെ പരാജയപ്പെടുത്തുമ്പോള്‍, ഭഗവാന്‍ നാരായാണന്‍ ബുദ്ധനായി ചമഞ് ധര്‍മ്മജ്ഞാനം നല്‍കി അവരെ അമ്പരപ്പിക്കും. തുടര്‍ന്ന് കലിയുഗത്തിന്റെ അവസാനഘട്ടത്തില്‍ ദ്വിജന്‍‌മാരായ ജനങളുടെ ഗൃഹങളില്‍ പോലും ഭഗവാന്‍ ഹരിയുടെ മഹിമകളെ വാഴ്ത്താതെവരുമ്പോള്‍, കൂടാതെ ശൂദ്രന്‍‌മാരായ മനുഷ്യര്‍ രാജാക്കന്‍‌മാരായി രാജ്യഭരണം ഏറ്റെടുത്ത് ഇവിടെ യാഗമോ, യജ്ഞമോ ഒന്നുംതന്നെയില്ലാതാകുന്ന കാലം വരുമ്പോള്‍, ആ പരമപുരുഷന്‍ കല്‍ക്കിയായി അവതരിക്കും. 

സൃഷ്ടിയുടെ തുടക്കത്തില്‍ ഇവിടെ എന്നോടൊപ്പം തപസ്സും ഉണ്ടായിരുന്നു. അങനെ സപ്തഋഷികള്‍ വേണ്ടതെല്ലാം ഇവിടെ സുലഭമാക്കി. പിന്നീട് സൃഷ്ടിയുടെ പരിപാലനത്തിനായി വിഷ്ണുവിനോട് ചേര്‍ന്ന് മനുവും, മറ്റ് ദേവതകളും, രാജാക്കന്‍‌മാരും കൂടി ഇവിടെ ധര്‍മ്മത്തേയും നിലനിറുത്തി. പക്ഷേ കല്പ്പാന്തത്തില്‍ പ്രലയാര്‍ത്ഥം ഇവിടെ പരമേശ്വരനും കൂടെ കുറെ നിരീശ്വരവാദികളായ മനുഷ്യരും മാത്രമായി. പക്ഷേ, ഇവരെല്ലാം ആ കാരുണ്യമൂര്‍ത്തിയുടെ മായാപ്രതിനിധികളത്രേ!. ഭഗവാന്‍ വിഷ്ണുവിന്റെ പരമമായ ശക്തിയെ ഇവിടെ ആര്‍ക്ക് ഗണിക്കാനാകും?. മഹത്തുക്കളായുള്ളവര്‍ ഒരുപക്ഷേ പ്രപഞ്ചത്തിലെ സകലപരമാണുക്കളേയും എണ്ണിത്തിട്ടപ്പെടുത്തിയേക്കാം. പക്ഷേ, ത്രിവിക്രമനായി ചെന്ന് സത്യലോകമടക്കം സകലലോകങളേയും തന്റെ പദദ്വയത്താലുയര്‍ത്തിയ അവനെ ആര്‍ക്കും അറിയാന്‍ തരമില്ല. എനിക്കോ, ഭവാനോ, മാത്രമല്ല, മുന്‍പുണ്ടായിരുന്ന മുനികള്‍ക്കുപോലും അവനെ അറിയാന്‍ കഴിഞിട്ടില്ല. പിന്നെയാണോ നമുക്കുശേഷമുണ്ടായവര്‍!. എന്തിനുപറയാന്‍ അവന്റേതുതന്നെ ആദ്യത്തെ അവതാരമായ ആദിശേഷന് പത്തുതലക്കളുണ്ടായിട്ടുപോലും ആ പരമപുരുഷന്റെ മഹിമകള്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. സര്‍‌വ്വാത്മനാ ആ നാരായണനില്‍ അടിയറ വച്ചിട്ടുള്ള ജീവനില്‍ മാത്രമേ അവന്റെ പരമകാരുണ്യമുണ്ടാകുകയുള്ളൂ. അങനെയുള്ളവര്‍ ദുസ്തരമായ ഈ മായാസമുദ്രത്തെ മറികടക്കുകയും, അവനെ അറിയുകയും ചെയ്യുന്നു. പക്ഷേ, നായ്ക്കള്‍ക്കും, കുറുനരികള്‍ക്കും ഭക്ഷണമായ ഈ ശരീരത്തെ ഞാനെന്നഭിമാനിക്കുന്നവര്‍ക്ക് അവന്‍ ഒരുകാലത്തും തെളിഞുകിട്ടുകയില്ല. 

എപ്രകാരമാണോ ആത്മസമര്‍പ്പണം ചെയത നമുക്ക് അവന്റെ അവ്യക്തവും, അഗണിതവുമായ ശക്തിയെ അനുമാനിക്കാനെങ്കിലും കഴിയുന്നത്, അതുപോലെ ഹരന്‍, പ്രഹ്ലാദന്‍, സ്വയഭുവമനു, അദ്ദേഹത്തിന്റെ ഭാര്യ ശതരൂപ, അവരുടെ മക്കളായ പ്രിയവ്രതന്‍, ഉത്താനപാദന്‍, ആകൂതി, ദേവഹൂതി, പ്രസൂതി എന്നിവരും, പിന്നെ പ്രാചീനബര്‍ഹി, ഋഭു, അംഗന്‍, ധ്രുവന്‍, ഇക്‌ഷ്വാകു, അയിലന്‍, മുചുകുന്ദന്‍, ജനകമഹാരാജന്‍, ഗാധി, രഘു, അംബരീഷന്‍, സഗരന്‍, ഗയന്‍, നഹുഷന്‍, മാന്ധാതന്‍, അലര്‍ക്കന്‍, ശതധന്വി, അനു, രന്ധിദേവന്‍, ഭീഷ്മര്‍, ബലി, അമൂര്‍ത്തര്യന്‍, ദിലീപന്‍, സൗഭരി, ഉതങ്കന്‍, ശിബി, ദേവലന്‍, പിപ്പലാദന്‍, സാരസ്വതന്‍, ഉദ്ധവര്‍, പരാശരന്‍, ഭൂരിഷേണന്‍, വിഭീഷണന്‍, ഹനുമാന്‍, ശുകദേവന്‍, അര്‍ജ്ജുനന്‍, ആര്‍ഷ്ടിഷേണന്‍, വിദുരന്‍, ശ്രുതദേവന്‍, മുതലായവരൊക്കെ അവന്റെ മഹിമയെ അറിഞിരിക്കുന്നു. സ്ത്രീകളും, ശൂദ്രരും, കാട്ടാളന്‍‌മാരും, ഹൂണന്‍‌മാരും, എന്തിനുപറയാന്‍ പക്ഷിമൃഗാദികള്‍ പോലും അവനില്‍ ശരണാഗതി ചെയ്ത് ഈ മായായെ അതിതരണം ചെയ്ത് മുക്തമാകുന്നു. അങനെയിരിക്കെ, അവന്റെ മഹിമകളില്‍ തല്പ്പരരായവരുടെ കാര്യം പറയാനുണ്ടോ!. 

അവന്‍ ശാശ്വതവും, പ്രശാന്തവും, ഭയരഹിതവും, പ്രതിബോധിതമാത്രവും, ശുദ്ധവും, അഭിന്നവും, സകലകാര്യകാരണങളുമാകുന്ന പാരമാര്‍ത്ഥികതത്വമാണ്. മായ അവന്റെ തിരുമുന്നില്‍ നിന്ന് നാണത്തോടെ പറന്നകലുന്നു. ശോകത്തെയകറ്റി, അനന്തമായ ആനന്ദത്തെ പ്രധാനം ചെയ്യുന്ന ബ്രഹ്മം എന്ന് ഇവന്‍ അറിയപ്പെടുന്നു. അങനെയുള്ള ഒരു അദ്ധ്യാതമികാനന്ദാനുഭൂതിയില്‍ ഒരുവന് ഒരു ജ്ഞാനിയെപ്പോലെ ആത്മനിയന്ത്രണമോ ധ്യാനമോ ഒന്നും തന്നെ ചെയ്യേണ്ടതായില്ല. ജലത്തിനായി ഇന്ദ്രന് കിണര്‍ കുഴിക്കേണ്ട ആവശ്യം ഇല്ലെന്നുള്ളതുപോലെ ആ ഭക്തന് ആത്മശാന്തിക്കുവേണ്ടി കൂടുതല്‍ യത്നിക്കേണ്ട ആവശ്യമേയില്ല. ജീവികള്‍ ആത്മീയമായും ഭൗതികമായും ഏതുവിധമുള്ള കര്‍മ്മങളനുഷ്ഠിച്ചാലും അതിന്റെയെല്ലാം ഫലം നല്കുന്നത് ഭഗവാന്‍ ഹരിയാണ്. അവനാണ് സകല ഐശ്വര്യങളുടേയും നായകനും, ദാധാവും. ജീവന്‍ അജമാണ്. ഭൗതികശരീരത്തിന് സര്‍‌വ്വനാശം ഭവിക്കുമ്പോഴും അവ നശിക്കുന്നില്ല. മറിച്ച്, വായുവിനെപ്പൊലെ അത് സാദാകാലവും നിലനില്‍ക്കുന്നു. ഈ പ്രപഞ്ചത്തിന്റെ കാരകനായ ആ പരമപുരുഷന്റെ അനന്തമായ മഹിമകളെ ക്കുറിച്ച് ഞാന്‍ അങേയ്ക്ക് പറഞുതന്നുകഴിഞു. ഭഗവാന്‍ ഹരിയല്ലാതെ ഇവിടെ സത്തായിട്ടും, അസത്തായിട്ടും, ഒന്നും തന്നെയില്ല. 

അല്ലയോ നാരദരേ!, ഈ ഭഗവത് തത്വം എനിക്ക് ആ ഭഗവാനാണ് സംഗ്രഹിച്ചരുളിചെയ്തത്. അവന്റെ ഈ അദ്ധ്യാത്മിക വിഭൂതിയെ ഭവാന്‍ വിപുലമാക്കി പ്രചാരം ചെയ്യുക. സാധാരണജനങള്‍ക്ക് സര്‍‌വ്വഹൃദിസ്ഥിതനായ ഭഗവാനിലുള്ള ഭക്തിയും, അദ്ധ്യാത്മികജ്ഞാനവും ഇതുകൊണ്ട് വര്‍ദ്ധിക്കുമെന്ന സങ്കല്പ്പത്തോടെ സകലതിനും ആധാരമായ ഈ ആത്മജ്ഞാനത്തെ അങ് പറഞുനടക്കുക. ഈശ്വരന്റെ മായാശക്തിയെ നിത്യവും സന്തോഷത്തോടെ, ഭക്തിയോടെ, കീര്‍ത്തിക്കുകയും, കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിസ്സംശയമായും അവന്റെ ഈ മായയെ മറികടന്ന് നാം മുക്തരാകുന്നു.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്