2019, ജൂലൈ 28, ഞായറാഴ്‌ച

5.25 സങ്കർഷണമൂർത്തിയുടെ മഹിമകൾ.


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 25
(സങ്കർഷണമൂർത്തിയുടെ മഹിമകൾ)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, പാതാളത്തിന്റെ ചുവട്ടിൽ മുപ്പതിനായിരം യോജന ദൂരത്തായി തമോഗുണപ്രധാനിയും ഭഗവദവതാരവുമായ അനന്തൻ കുടികൊള്ളുന്നു. അഹം എന്ന ബോധത്തിനു ആധാരമായി ദൃഷ്ടാവിന്റേയും ദൃശ്യത്തിന്റേയും സമ്യക് കർഷണം സാധിപ്പിക്കുന്ന യാതൊരു ശക്തിയായ ഇവനെ സംകർഷണൻ എന്നും സംബോധന ചെയ്യുന്നു. ആയിരം ശിരസ്സുകളുള്ള ഈ അനന്തന്റെ ഒരു ശിരസ്സിൽ മാത്രം ധരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമണ്ഡലത്തെ വെറുമൊരു കടുകുമണിയോളം തുച്ഛമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. പ്രളയസമയത്തിൽ ഈ പ്രപഞ്ചത്തെ സംഹരിക്കണമെന്ന് തോന്നുമ്പോൾ അനന്തൻ കോപാകുലനാകുന്നു. ആ സമയം, അദ്ദേഹത്തിന്റെ  പുരികങ്ങൾക്കിടയിൽനിന്നും മുക്കണ്ണനായ രുദ്രൻ ത്രിശൂലവുമായി പ്രത്യക്ഷനാകുന്നു. അങ്ങനെ ഈ പ്രപഞ്ചം സംഹരിക്കപ്പെടുന്നു.

ഭഗവാൻ സങ്കർഷണമൂർത്തിയുടെ കാൽനഖങ്ങൾ അമൂല്യങ്ങളായ രത്നങ്ങളെപ്പോലെ പ്രശോഭിക്കുന്നു. നാഗരാജാക്കൻ ഭാഗവതോത്തമന്മാരോടൊപ്പം ആ ദിവ്യരൂപത്തെ നമിക്കുമ്പോൾ അവർ തങ്ങളുടെ മുഖങ്ങൾ ആ നഖരത്നങ്ങളിൽ കണ്ടാനന്ദിക്കുന്നു. കാതുകളിൽ കുണ്ഡലങ്ങൾ ഇളകിയാടുന്ന അവരുടെ വദനങ്ങൾ അത്യന്തം മനോഹരങ്ങളായിരിക്കുന്നു. ദിവ്യമായ അവന്റെ ബാഹുക്കൾ ദീർഘങ്ങളും രത്നങ്ങൾ പതിപ്പിച്ച വളകളാൽ അലംകൃതവുമാണു. ധവളവർണ്ണമായതിനാൽ ആ തൃക്കൈകൾ രജതസ്തംഭങ്ങൾ പോലെ തിളങ്ങുന്നു. സുന്ദരികളായ നാഗകന്യകമാർ അവന്റെ അനുഗ്രഹത്തിനായി ആ സുന്ദരബാഹുക്കളിൽ ചന്ദനകുംകുമാദികൾ ലേപനം ചെയ്യുന്നു. അവന്റെ സ്പർശം അവരിൽ അനുരാഗം സൃഷ്ടിക്കുന്നു. അവരുടെ ചേതോവികാരത്തെ മനസ്സിലാക്കുന്ന ഭഗവാൻ കാരുണ്യം തുളുമ്പുന്ന മന്ദഹാസമുതിർക്കുകയും, അവർ അതിൽ അത്യന്തം സന്തുഷ്ടരാകുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് അവർ അവന്റെ അഴകാർന്ന തിരുമുഖകമലം നോക്കികണ്ട്, ആ തൃക്കണ്ണുകളിലൂടെയൊഴുകുന്ന പരമാനന്ദം നുകരുന്നു. സങ്കർഷണമൂർത്തി, ഭഗവാൻ ഹരിയെപ്പോലെതന്നെ അനുപമിത ഐശ്വരങ്ങളുടെ അനന്തസാഗരമാകുന്നു. സമസ്തജീവഭൂതങ്ങളുടേയും ക്ഷേമത്തിനായിക്കൊണ്ട് ഭഗവാൻ സങ്കർഷണൻ തന്റെ അമർഷത്തിന്റേയും രോഷത്തിന്റേയും ശക്തിയടക്കിക്കൊണ്ട് സ്വധാമത്തിൽ കുടികൊള്ളുന്നു.

ശ്രീശുകൻ വീണ്ടും പറഞ്ഞു: ഹേ രാജൻ!, ദേവന്മാർ, അസുരന്മാർ, നാഗന്മാർ, സിദ്ധദേവന്മാർ, ഗന്ധർവ്വന്മാർ, വിദ്യാധരന്മാർ, മുനിമാർ എന്നിവരുടെ കൂട്ടങ്ങൾ അനന്തനെ നിരന്തരം ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ആനന്ദത്താൽ ഉന്മത്തനായ അവന്റെ കണ്ണുകൾ ഇടതടവില്ലാതെ നാലുപാടും ചലിച്ചുകൊണ്ടിരിക്കുന്നു. അതിമധുരമായ വചനങ്ങൾകൊണ്ട് അവൻ തന്റെ പാർഷദന്മാരെ ആനന്ദിപ്പിക്കുന്നു. നീലവസനം ധരിച്ചും, ഒരേയൊരു കുണ്ഡലം മാത്രമണിഞ്ഞും, കലപ്പത്തണ്ടിന്റെ പിൻഭാഗത്തുചേർത്തുവച്ചിട്ടുള്ള മനോഹരമായ കരകമലങ്ങളോടും അവൻ അതിസുന്ദരനായിരിക്കുന്നു. ഇന്ദ്രനെപ്പോലെയുള്ള വെളുത്ത ശരീരത്തിലെ അരയിൽ പൊന്നിൽതീർത്ത പട്ടബന്ധമണിഞ്ഞും, കഴുത്തിൽ വൈജയന്തിവനമാലയണിഞ്ഞും അവൻ പ്രശോഭിതനായിരിക്കുന്നു. ആ മാലയിൽ കോർത്തിട്ടുള്ള തുളസിയിതളുകളിൽനിന്നുതിർക്കുന്ന പരിമളത്താൽ ഉന്മത്തരായ വണ്ടുകൾ അവനുചുറ്റും വട്ടമിട്ടു മൂളിപ്പറക്കുന്നു.

ഹേ രാജൻ!, മോക്ഷാർത്ഥികൾ സദാ സങ്കർഷണഭഗവാനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഹൃദയത്തിൽ കുടികൊണ്ടുകൊണ്ട്, അവൻ, അനാദികാലം മുതൽക്കു ത്രിഗുണങ്ങളിൽനിന്നുണ്ടായിട്ടുള്ള കർമ്മവാസനകളെ ഇല്ലാതാക്കുകയും, ഹൃദയഗ്രന്ഥി പൊട്ടിച്ചെറിയുകയും ചെയ്യുന്നു. വിധാതാവിന്റെ സദസ്സിൽ ബ്രഹ്മപുത്രനായ ശ്രീനാരദർ തന്റെ തംബുരുവുമായി ആ സങ്കർഷണമൂർത്തിയുടെ മഹിമാതിശയങ്ങൾ പാടിപ്പുകഴ്ത്തുന്നു. സൃഷ്ടിസ്ഥിതിലയകർമ്മകാരണങ്ങളായി ത്രിഗുണങ്ങളെ ഭഗവാൻ സാധ്യമാക്കിത്തീർക്കുന്നു. അവൻ അന്തനും, അനാദിയും, ഏകനുമാണെങ്കിൽകൂടി, വിവിധങ്ങളായി ഇവിടെ വ്യക്തമാകുന്നു. അങ്ങനെയുള്ള അവന്റെ പരമാർത്ഥതത്വം എങ്ങനെയാണു വർണ്ണിക്കാൻ കഴിയുക?. കാണപ്പെടുന്നതും അല്ലാത്തതുമായ ഈ പ്രപഞ്ചം മുഴുവനും ആ ഭഗവാനിൽ സ്ഥിതിചെയ്യുന്നുവെന്നറിയുക. ലോകത്തിനു കാരുണ്യം ചൊരിയുവാനായി അവൻ ഇവിടെ പലേ രൂപങ്ങളിൽ അവതരിച്ച് തന്റെ ഭക്തന്മാരുടെ ഹൃദയത്തെ കവർന്നെടുക്കുകയും, ലീലകളാടുകയും ചെയ്യുന്നു. ആർത്തനാണെങ്കിലും പതിതനാണെങ്കിലും, ഭഗവന്നാമങ്ങളുടെ ഉച്ഛാരണമാത്രത്തിൽതന്നെ ഒരുവന്റെ ഹൃദയം പരിശുദ്ധമാകപ്പെടുന്നു. പരിഹാസഭാവത്തിൽകൂടിയാണെങ്കിൽ പോലും ആ തിരുനാമശ്രവണത്തിലൂടെ ഒരുവൻ പാപമുക്തനായിത്തീരുന്നു. അങ്ങനെയെങ്കിൽ മോക്ഷാർത്ഥികളിൽ ആരാണ് അവന്റെ തിരുനാമത്തെ ഘോഷിക്കാത്തതു. മറ്റാരുടെ ചരണത്തിലാണ് അവർ ആശ്രയം കൊള്ളുക!. ഹേ രാ‍ജൻ!, അനന്തനായ അവന്റെ ശക്തിയെ ആർക്കുംതന്നെ ഗ്രഹിക്കുവാൻ സാധ്യമല്ലെന്നറിയുക. അനേകായിരം പർവ്വതങ്ങളും നദികളും സമുദ്രങ്ങളും വൃക്ഷങ്ങളും ജീവഭൂതങ്ങളുമടങ്ങിയ ഈ വിശ്വത്തെ ഒരണുസമാനമായി അവൻ തന്റെ ആയിരങ്ങളിലൊരു ഫണത്തിൽ മാത്രമായി ധരിച്ചിരിക്കുന്നു. ആയിരം നാവുള്ളവർക്കുപോലും എങ്ങനെയാണ് അവന്റെ മഹിമകളെ വർണ്ണിക്കുവാൻ കഴിയുക!. അവന്റെ മഹിമകൾ നിസ്സീമമാണു. ആത്മതന്ത്രനായ അവൻ ഇവിടെ ഈ പ്രപഞ്ചത്തിന്റെ ആശ്രയമാണു. അവൻ പാതാളലോകത്തിന്റെ അടിത്തട്ടിൽ സ്ഥിതിചെയ്തുകൊണ്ട് ഈ ലോകത്തിനു താങ്ങായി നിലകൊള്ളുന്നു.

ഹേ രാജൻ!, ഈ ലോകത്തിലെ ജീവഭൂതങ്ങളുടെ ആഗ്രഹസിദ്ധിയ്ക്കായിക്കൊണ്ട് നിർമ്മിതമായിരിക്കുന്ന വിവിധങ്ങളായ ഈ അധോലോകങ്ങളെക്കുറിച്ച് എന്റെ ഗുരുനാഥനിൽനിന്നും അറിഞ്ഞവണ്ണംത്തന്നെ ഞാനിതാ അങ്ങയെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു. ഓരോ പ്രാണികളും തങ്ങളുടെ ആഗ്രഹനിവർത്തിക്കായി വിവിധങ്ങളായ ഈ ലോകങ്ങളെ പ്രാപിക്കുന്നു. അങ്ങനെ അവർ ഈ ലോകങ്ങളിൽ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് വർത്തിക്കുകയും ചെയ്യുന്നു. ഹേ പരീക്ഷിത്ത് രാജൻ!, ജീവഭൂതങ്ങൾ എങ്ങനെയാണ് തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതെന്നും, തത്ഫലമായി, അവർക്ക് ഊർദ്ദ്വവും നീചവുമായ ലോകങ്ങൾ എങ്ങനെ സിദ്ധിക്കുന്നുവെന്നുമുള്ള അങ്ങയുടെ ചോദ്യങ്ങൾക്ക് ഇതിനകം ഞാൻ കേട്ടതുപോലെതന്നെ അങ്ങയേയും വർണ്ണിച്ചുകേൾപ്പിച്ചുകഴിഞ്ഞു. ഇനി എന്താണ് ഞാൻ അങ്ങേയ്ക്കുവേണ്ടി പറയേണ്ടതു?.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.



Previous    Next






The glories of Lord Sankarshana, Anantadeva

2019, ജൂലൈ 27, ശനിയാഴ്‌ച

5.24 രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും.


ഓം


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 24
(രാഹുവിന്റെ സ്ഥിതിയും അതലാദി അധോഭുവനങ്ങളുടെ വിവരണവും)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, പണ്ഡിതമതമനുസരിച്ച്, സൂര്യനിൽനിന്നും കീഴ്പ്പോട്ട് പതിനായിരം യോജന താഴെ രാഹുഗ്രഹം സ്ഥിതിചെയ്യുന്നു. സിംഹികയുടെ പുത്രനും അസുരാധമനുമായ രാഹു ദേവതാസ്ഥാനമലങ്കരിക്കുവാൻ അർഹനല്ലെങ്കിലും ഭഗവാൻ ഹരിയുടെ കാരുണ്യത്താൽ അവൻ ദേവത്വം പ്രാപിച്ചവനാകുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പിന്നീട് സംസാരിക്കുന്നതാണു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ തേജോമണ്ഡലം പതിനായിരം യോജന വിസ്തീർണ്ണമുള്ളതാകുന്നു. അതുപോലെ, ന്ദ്രമണ്ഡലം പന്ത്രണ്ടായിരം യോജനയും, രാഹുമണ്ഡലം പതിമൂവായിരം യോജനയും വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്നറിയുക. പണ്ട്, അമൃതം വിളമ്പുന്ന സമയം സൂര്യചന്ദ്രന്മാർക്കിടയിൽ കയറി ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച രാഹുവിന്റെ അസുരത്വം വെളിപ്പെട്ടതിനാൽ അന്നുമുതൽ സൂര്യചന്ദ്രന്മാരുടെ ശത്രുവായ രാഹു അമാവാസി, പൌർണ്ണമി എന്നീ പക്ഷസന്ധികളിൽ അവരുടെ പ്രഭയെ മറയ്ക്കുന്നു. തുടർന്ന്, സൂര്യചന്ദ്രന്മാരുടെ സഹായത്തിനായി ഭഗവാൻ തന്റെ സുദർശനചക്രത്തെ അയയ്ക്കുകയും, അതിന്റെ അത്യുജ്ജ്വലമായ താപവും പ്രകാശവും സഹിക്കുവാനാകാതെ രാഹു ആ ശ്രമത്തിൽനിന്നും പിന്തിരിയുകയും ചെയ്യുന്നു. ഇതിനെ ലോകം ഗ്രഹണങ്ങളെന്നു വിളിക്കുന്നു.

രാഹുഗ്രഹത്തിന് പതിനായിരം യോജന താഴെയായി സിദ്ധചാരണവിദ്യാധരാദികളുടെ ലോകമാണു. അതിനുതാഴെയുള്ള അന്തരീക്ഷമാണു യക്ഷന്മാർ, രാക്ഷസന്മാർ, പിശാചുക്കൾ, ഭൂതങ്ങൾ, പ്രേതങ്ങൾ മുതലായവ തങ്ങളുടെ ക്രീഢാസ്ഥലമാക്കിയിരിക്കുന്നതു. കാറ്റ് വീശുന്നിടവും മഴക്കാറുകൾ ഒഴുകിനടക്കുന്നിടവുമാണു ഇവിടെ അന്തരീക്ഷമെന്നതുകൊണ്ടുദ്ദേശിക്കുന്നതു. യക്ഷരാക്ഷസ്സാദികളുടെ ദേശത്തിനുതാഴെ നൂറ് യോജന കീഴെ ഭൂതലമാണു. അതിന്റെ മേൽഭാഗത്ത് ഹംസം, കഴുകൻ, പരുന്ത്, മുതലായ മഹാവിഹഗങ്ങൾ പാറിപ്പറക്കുന്നു. ഹേ രാജൻ!, ഇതിനുതാഴെയാണു അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നീ ഏഴ് അധോലോകങ്ങളുള്ളതു. ഭൂതലസ്ഥിതിയെക്കുറിച്ച് ഞാൻ അങ്ങയോട് മുന്നേതന്നെ വർണ്ണിച്ചിട്ടുള്ളതാണു. ഇവയുടെ നീളവും വീതിയും ഭൂതലത്തിന്റേതിനു തുല്യമായിത്തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ബിലസ്വർഗ്ഗങ്ങളെന്നറിയപ്പെടുന്ന ഈ അധോലോകങ്ങളിൽ മനോഹരമായ ധാരാളം ഗൃഹങ്ങളും, പൂന്തോട്ടങ്ങളും, മറ്റ് ക്രീഡാസ്തലങ്ങളുമുണ്ടു. അവയൊക്കെ സ്വർഗ്ഗത്തേക്കാൾ ഐശ്വര്യവത്തായിരിക്കുന്നു. കാരണം, അവിടുത്തെ നിവാസികളായ അസുരാദിവർഗ്ഗങ്ങൾ ഇന്ദ്രിയഭോഗങ്ങളിൽ അങ്ങേയറ്റം തത്പരരാകുന്നു. അവരിൽ കൂടുതലും ദൈത്യദാനവനാഗവർഗ്ഗങ്ങളത്രേ. അവർ അവിടെ പുത്രദാരങ്ങളോടൊപ്പം സസുഖം വാഴുന്നു. സ്വർഗ്ഗീയലോകങ്ങളിലെ ദേവതകളുടെ ഐശ്വര്യങ്ങൾക്കുപോലും ചിലപ്പോൾ ഭ്രംശം സംഭവിക്കുന്നു. എന്നാൽ, ഈ അധോലോകനിവാസികളെ യാതൊരുവിധത്തിലുള്ള അശുഭങ്ങളും ബാധിക്കുന്നില്ല. അങ്ങനെ അവർ വിഷയങ്ങളിൽ അത്യന്തം ആകൃഷ്ടരായി അവിടെ ഭൌതികതയിൽ രമിച്ചുജീവിക്കുന്നു.

രാജൻ!, ബിലസ്വർഗ്ഗങ്ങളിൽ മായവിയായ മയൻ എന്ന ഒരു ദാനവൻ വസിക്കുന്നു. അവൻ അവിടെ അതിമനോഹരങ്ങളായ അനേകം പുരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അവിടെ അനേകം ആശ്ചര്യജനകമായ വീടുകളും മതിലുകളും ഗോപുരങ്ങളും സഭാമന്ദിരങ്ങളും ക്ഷേത്രങ്ങളും മുറ്റങ്ങളും ക്ഷേത്രമൈതാനങ്ങളുമുണ്ടെന്നറിയുക. ഓരോ തലങ്ങളുടേയും അധിപന്മാരുടെ കൊട്ടാരങ്ങൾ അമൂല്യങ്ങളായ വിവിധയിനം രത്നങ്ങൾകൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. അവിടെ ധാരാളം നാഗന്മാരും അസുരന്മാരും തത്തകൾ, പ്രാവുകൾ മുതലായ പക്ഷികളോടൊത്ത് സന്തോഷത്തോടെ വസിക്കുന്നു. ഓരോ തലങ്ങളും കൂടുതൽ കൂടുതൽ മനോഹരങ്ങളായിരിക്കുന്നു. അവിടുത്തെ പൂന്തോട്ടങ്ങൾ സ്വർഗ്ഗത്തിലെ പൂന്തോട്ടങ്ങളെ തോൽപ്പിക്കുന്നവയാണു. ലതകളാൽ ചുറ്റപ്പെട്ട അതിലെ ഓരോ മരങ്ങളും, അതിന്റെ ചില്ലകളാലും ഫലങ്ങളാലും തലകുനിച്ച് നിൽക്കുന്ന ആ കാഴ്ച കണ്ടാൽ ഏത് മനസ്സും വിഷയങ്ങളിൽ മുങ്ങിപ്പോകുന്നു. അവിടെ ആമ്പൽ,        കുവലയം, കൽഹാരം, നീലത്താമര, ചെന്താമര തുടങ്ങിയ പൂക്കൾ നിറഞ്ഞുനിൽക്കുന്ന അനേകം ശുദ്ധജലതടാകങ്ങളുണ്ടു. മത്സ്യങ്ങൾ അതിൽ സദാ നീന്തിക്കളിക്കുന്നു. ഇണപ്പറവകളായ ചക്രവാഗങ്ങൾ അതിൽ കൂടുകൂട്ടിയിരിക്കുന്നു. അവ മനസ്സിനെ രഞ്ജിപ്പിക്കുന്ന തരത്തിൽ സദാ കളകൂജനങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത അവിടെ കാലം ദിനരാത്രങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ല. അതുപോലെതന്നെ അക്കാരണത്താൽ അവിടുത്തെ നിവാസികൾ കാലത്തേയോ മരണത്തേയോ ഭയക്കുന്നുമില്ലെന്നറിയുക. ഫണത്തിൽ രത്നങ്ങളുമായി അനേകം നാഗങ്ങൾ അവിടെ വസിക്കുന്നു. ഈ രത്നങ്ങളുടെ പ്രഭയിൽ നാനാദിശകളും പ്രകാശമുഖരിതമാകുന്നു. ഔഷധങ്ങളൂറുന്ന നാനാരസങ്ങളും അമൃതങ്ങളൂം പാനം ചെയ്തും, അവയിൽ സ്നാനം ചെയ്തും കഴിയുന്ന അവർക്ക് യാതൊരുവിധ ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നില്ല. അവരെ ജരാനരകൾ ബാധിക്കുകയോ, അവരുടെ വിയർപ്പിൽനിന്നും ദുർഗ്ഗന്ധമുതിർക്കുകയോ, അവർക്ക് തളർച്ചയോ ക്ഷീണമോ ബാധിക്കുകയോ ചെയ്യുന്നില്ല. മരണത്തെ ഭയക്കാതെ അവർ തങ്ങളുടെ ജീവിതം, ഭഗവാന്റെ സുദർശനചക്രമാകുന്ന കാലത്താൽ ഇല്ലാതാകുംവരെ മംഗളകരമായിത്തന്നെ ജീവിച്ചുതീർക്കുന്നു. സുദർശനചക്രം ഈ തലങ്ങളിലേക്കെത്തുമ്പോൾ അതിന്റെ അത്യുജ്ജ്വലമായ പ്രകാശം സഹിക്കാനാവാതെ അവിടുത്തെ സ്ത്രീകളുടെ ഗർഭം സ്രവിച്ചോ അഥവാ പതിച്ചോ നശിക്കുന്നു.

പ്രീയപ്പെട്ട രാജാവേ!, ഇനി അതലം മുതലായുള്ള അധോലോകങ്ങളെക്കുറിച്ച് ഒന്നൊന്നായി ഞാൻ അങ്ങയെ പറഞ്ഞുകേൾപ്പിക്കാം. അതലത്തിൽ ഒരസുരനുണ്ടു. അവനാണു മയന്റെ പുത്രനായ ബലൻ. തൊണ്ണൂറ്റിയാറുവിധം മായാവിദ്യകൾ അവനാൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇന്നും ഈ വിദ്യകളാൽ ലോകം കബളിപ്പിക്കപ്പെടുന്നു. അവന്റെ കോട്ടുവായിൽ നിന്നും മൂന്നുതരം നാരികൾ നിർമ്മിതമായിരിക്കുന്നു. അവരെ സ്വൈരിണി, കാമിനി, പുംശ്ചലി എന്നീ നാമങ്ങളിൽ വിളിക്കപ്പെടുന്നു. സ്വൈരിണി എപ്പോഴും തങ്ങളുടെ ഗണത്തിൽനിന്നുമാത്രമേ വിവാഹം കഴിക്കുകയുള്ളൂ. മറിച്ച്, കാമിനി ഏത് ഗണത്തിൽനിന്നും മാംഗല്യം വരിക്കുന്നു. എന്നാൽ, പുംശ്ചലിയാകട്ടെ, തന്റെ ഭർത്താവിനെ വീണ്ടും വീണ്ടും മാറി മാറി സ്വീകരിക്കുന്നവളാണു. അതലത്തിൽ അകപ്പെട്ടുപോകുന്ന പുരുഷജനങ്ങളെ ഈ സ്ത്രീകൾ വേട്ടയാടി പിടിക്കുകയും, അവരെ ഹാടകം എന്ന ഒരുതരം രസം നൽകി ശക്തരാക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുമായി യഥേഷ്ടം വിഹരിക്കുന്നു. നോട്ടം കൊണ്ടും, മധുരവാക്കുകൾകൊണ്ടും, മന്ദമായി ഹസിച്ചുകൊണ്ടും, ഗാഢമായി പുണർന്നുകൊണ്ടും അവർ പുരുഷജനങ്ങളെ തങ്ങളുടെ വശത്താക്കുന്നു. ഈ രസപാനത്തിനുശേഷം തങ്ങൾ പതിനായിരം ആനകളുടെ ശക്തിയുള്ളവരാണെന്ന് അഭിമാനിക്കുകയും, തങ്ങൾ ദൈവമാണെന്ന് സ്വയം തെറ്റിദ്ധരിക്കുകയും ചെയ്തുകൊണ്ട്, കാലസ്വരൂപത്തിൽ ആസന്നമാകുന്ന മരണത്തെ അവർ അറിയുന്നില്ല.

അതലത്തിനു കീഴിൽ വിതലമാണു. അവിടെ ഹാടകേശ്വരനായി ഭഗവാൻ മഹാദേവൻ ഭൂതഗണാദിപരിവാരങ്ങളോടൊത്ത് കുടികൊള്ളുന്നു. സൃഷ്ട്യർത്ഥം ഹരൻ ഭവാനിയുമായി സംഗമിക്കുന്നു. അങ്ങനെ, ശൈവവീര്യത്തിൽനിന്നും ഹാടകി എന്ന ഒരു നദി അവിടെ ഉത്ഭവിക്കുന്നു. അഗ്നിദേവൻ വായുവിനാൽ ഉത്തേജിതനായി ഈ നദിയെ പാനം ചെയ്യുകയും, പിന്നീട് അത് സ്വർണ്ണമായി പുറത്തേക്ക് വമിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്വർണ്ണശേഖരത്തെ അവിടുത്തെ നിവാസികളായ അസുരന്മാർ ആഭരണങ്ങളാക്കി സ്വദാരങ്ങളോടൊപ്പം സസുഖം വാഴുന്നു.

രാജൻ!, വിതലത്തിനു താഴെ സുതലമാണു. അവിടെ വിരോചനപുത്രനും ഉദാരമതിയുമായ മഹാബലി ഇന്നും വാഴുന്നുവെന്നറിയുക. ഇന്ദ്രനു പ്രിയം ചെയ്യുവാനായി അദിതിയുടെ പുത്രനായി ഭഗവാൻ വാമനവേഷത്തിൽ മഹാബലിയെ സന്ദർശിച്ച് മൂന്നടി ഭൂമി ഭിക്ഷയായി ചോദിക്കുകയും, എന്നാൽ ദാനഭാവത്താൽ മൂലോകങ്ങളേയും മൂവടിയായി അളന്നെടുക്കുകയും ചെയ്തു. തന്റെ സർവ്വസ്വവും ദാനമായി നല്കിയ ബലിയിൽ സന്തുഷ്ടനായ ഭഗവാൻ അദ്ദേഹത്തെ ഇന്ദ്രനേക്കാൾ ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിച്ചു. അങ്ങനെ, ഇന്നും മഹാബലിചക്രവർത്തി ഭഗവാനെ ആരാധിച്ചുകൊണ്ട് സുതലത്തിൽ കുടികൊള്ളുന്നു. ഹേ രാജൻ!, മഹാബലി തന്റെ സർവ്വസ്വവും ഭഗവദ്പാദങ്ങളിൽ ചേർത്ത് ശരണാഗതി ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിന് ബിലസ്വർഗ്ഗത്തിൽ ഇന്ദ്രനുമേൽ ഐശ്വര്യം കൈവന്നതെന്നു ധരിക്കരുതു. ഭഗവാൻ ശ്രീവാസുദേവൻ സകലഭൂതങ്ങളിലും പരമാത്മരൂപേണ കുടികൊള്ളുന്നു. ആ ഭഗവന്റെ സാന്നിധ്യത്തിൽതന്നെയാണു സകലഭൂതങ്ങളും ഇവിടെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നതു. സർവ്വതിനും നാഥനായ പരമേശ്വരനായിക്കൊണ്ട് മഹാബലി ചക്രവർത്തി തനിക്കുണ്ടായിരുന്നതെല്ലാം ക്ഷണത്തിൽ ആ പരമപുരുഷന്റെ ചരണത്തിൽ സമർപ്പിച്ചു. അതിന്റെ ഉദ്ദേശം അദ്ദേഹത്തിന്റെ മനസ്സിൽ തത്പരം ഐശ്വര്യസിദ്ധിയായിരുന്നില്ല. മറിച്ച്, അത് തികച്ചും ഒരു ഉത്തമഭക്തന്റെ ലക്ഷണമായിരുന്നു. ഉത്തമഭക്തന്മാർക്കുമുന്നിൽ മോക്ഷകവാടം സദാ തുറന്നുതന്നെയിരിക്കുന്നു. അദ്ദേഹത്തിനു ലഭിച്ച സർവ്വൈശ്വര്യങ്ങളേയും ഭഗവദനുഗ്രഹമായി മാത്രം കാണുക. അത് ഭക്തിയുടെ പ്രതിഫലമായി ഒരിക്കലും കാണാതിരിക്കുക. കാരണം, ഭക്തിയിൽനിന്നും സദാ ഭഗവദ്പ്രേമം മാത്രമാണുണ്ടാകുന്നതു. പതിതനാകട്ടെ, വിശന്നവനാകട്ടെ, മനസ്സോടെയെങ്കിലും അല്ലെങ്കിലും, ഭഗവന്നാമത്തെ ഒരിക്കൽ പോലും ഭക്ത്യാ ഉരിയാടുന്ന പക്ഷം, ഒരുവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. വിവിധകർമ്മങ്ങളിൽ അകപ്പെട്ടുപോയിരിക്കുന്ന കർമ്മികൾക്ക് ഈ യോഗത്തെ പരിശീലിക്കുവാൻ അത്യന്തം കഷ്ടപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ, ഭഗവാൻ ഹരി സദാ ഭക്തന്റെ ദാസനായി നിലകൊള്ളുന്നുവെന്നറിയുക. സർവ്വഹൃദയങ്ങളിലും പരമാത്മഭാവത്തിൽ കുടികൊണ്ടുകൊണ്ട് അവൻ സദാ അവരുടേതായിമാറുന്നു. അവനെ സ്വഹൃദയങ്ങളിൽകണ്ടുകൊണ്ട് സനകാദിയോഗീശ്വരന്മാർ അനന്തമായ ആത്മാനന്ദത്തെ നിത്യനിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അല്പമായ ഭൌതികസുഖങ്ങളെ തിരികെ വാങ്ങിക്കൊണ്ട് അനല്പമായ ബ്രഹ്മാനന്ദത്തെ നൽകി ഭഗവാൻ മഹാബലിയെ അനുഗ്രഹിക്കുകയാണുണ്ടായതു. ഭൌതികസുഖങ്ങൾ ഭക്തരെ ഭഗവാനിൽനിന്നും അകറ്റുന്നു. അവ ആരുടെ പക്കലുണ്ടോ അവരുടെ മനസ്സ് ഭഗവാനിൽ ലയിക്കുന്നില്ല. മഹാബലിയിൽനിന്നും സർവ്വതും തിരിച്ചുപിടിക്കാൻ മറ്റൊരു വിദ്യയും ഇല്ലാതെ വന്നപ്പോഴാണു ഭഗവാൻ ഇങ്ങനെയൊരു സംഗതി മെനഞ്ഞുണ്ടാക്കിയതു. ബലിയുടെ ശരീരം മാത്രം അവശേഷിച്ചിട്ടും ഭഗവാൻ തൃപ്തനായില്ല. ഒടുവിൽ വരുണപാശത്താൽ ബന്ധിച്ച് ബലിയെ ഭഗവാൻ ഒരു ഗുഹയിലടച്ചു. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: അഹേ!, കഷ്ടം!, ദേവലോകത്തിന്റെ അധിപനായ ഇന്ദ്രന്റെ അവസ്ഥ എത്ര ദയനീയമായിരിക്കുന്നു!. മഹാപണ്ഡിതനും അതിശക്തനും ബൃഹസ്പതിയെ ഗുരുവായി സ്വീകരിച്ചവനുമാണെങ്കിൽപ്പോലും, ആത്മീയതയിൽ അദ്ദേഹം ഒന്നുമല്ലാതായിരിക്കുന്നു. ഗുരു ബൃഹസ്പതിക്കുപോലും ഇന്ദ്രനെ നേരാംവണ്ണം ഉപദേശിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളതു മഹാകഷ്ടംതന്നെ. ഭഗവാൻ ഹരി വാമനവേഷത്തിൽ ഇന്ദ്രനെ സമീപിക്കുകയുണ്ടായി. ആ മഹാഭാഗ്യത്തെ അറിയാതെയും, അവനിൽ ഭക്തിയുണ്ടാകുവാനുള്ള അനുഗ്രഹത്തെ ചോദിക്കാതെയും, ആ കാരുണ്യമൂർത്തിയെ എന്റടുക്കലേക്കയച്ച്, എന്നിൽനിന്നും മൂലോകങ്ങളേയും തട്ടിയെടുത്തു, അതിന്റെ ഭോഗത്തെ കാംക്ഷിച്ചിരിക്കുന്നു. ഏത് സാമ്രാജ്യം വെട്ടിപ്പിടിച്ചാലും അത് അനന്തമായ കാലത്തിന്റെ കണികയാകുന്ന ഒരു മന്വന്തരത്തിനുമുകളിൽ നിലനിൽക്കുകയില്ല. എന്റെ പിതാമഹനായ പ്രഹ്ലാദമഹാരാജാവ് മാത്രമാണു യഥാർത്ഥത്തിൽ ഭൌതികതയുടെ ഈ നിസ്സാരതെ തിരിച്ചറിഞ്ഞ ഏക വ്യക്തി. അദ്ദേഹത്തിന്റെ അച്ഛൻ, ഹിരണ്യകശിപുവിന്റെ നിധനത്തിനുശേഷം, നരസിംഹമൂർത്തി അദ്ദേഹത്തെ രാജ്യാഭിഷേകം ചെയ്യിക്കുവാനും അതുപോലെ, ഭൌതികബന്ധനങ്ങളിൽനിന്നും എന്നെന്നേയ്ക്കുമായി മുക്തനാക്കുവാനും ആഗ്രഹിച്ചു. എന്നാൽ, പ്രഹ്ലാദനാകട്ടെ, രണ്ടിലും താല്പര്യമുണ്ടായിരുന്നില്ല. മോക്ഷവും ഭൌതിക ഐശ്വര്യങ്ങളും രണ്ടും ഭക്തിയ്ക്ക് തടസ്സം നിൽക്കുന്നവയാണു. അതല്ല യഥാർത്ഥത്തിൽ ഭഗവദ്കാരുണ്യമെന്ന് പ്രഹ്ലാദൻ തിരിച്ചറിഞ്ഞിരുന്നു. തത്ഫലമായി, കർമ്മജ്ഞാനഫലങ്ങളെ സ്വീകരിക്കുന്നതിനുപകരം അദ്ദേഹം എപ്പോഴും ഭഗവദ്ദാസനായി കഴിയാനുള്ള അനുഗ്രഹം മാത്രമായിരുന്നു ചോദിച്ചിരുന്നതു. എന്നാൽ, വിഷയികളും ത്രിഗുണങ്ങൾക്കടിപ്പെട്ടവരും ഭഗവദ്ക്കാരുണ്യം കുറഞ്ഞവരുമായ ഞങ്ങൾക്ക് പ്രഹ്ലാദമഹാരാജാവിനെപ്പോലെയാകാൻ എങ്ങനെ കഴിയും?.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, എങ്ങനെയാണു മഹാബലിയുടെ മഹിമകളെ വാഴ്ത്തേണ്ടതെന്നെനിക്കറിയില്ല. മൂലോകങ്ങളുടേയും നാഥനും, ഭക്തവത്സലനുമായ ഭഗവാൻ ഹരി മഹാബലിയുടെ മുന്നിൽ ഗദാധാരിയായി നിൽക്കുന്നു. ശക്തനായ രാവണാസുരൻ മഹാബലിയെ ജയിക്കുവാൻ വന്ന സമയത്ത്, വാമനമൂർത്തി രാവണനെ എൺപതിനായിരം മൈൽ ദൂരത്തേക്ക് തന്റെ കാൽവിരൽകൊണ്ട് തട്ടിയെറിയുകയുണ്ടായി. ആ കഥ ഞാൻ അങ്ങയോട് പിന്നീട് പറയുന്നതാണു.

ഹേ പരീക്ഷിത്ത് രാജാവേ!, സുതലത്തിനുതാഴെ തലാതലമാണു. അവിടെ മായാവിയായ മയൻ എന്ന ദാനവൻ വസിക്കുന്നു. മയൻ മായാവികളുടെ ഗുരുവാണു. ഒരിക്കൽ മൂലോകങ്ങളുടേയും ക്ഷേമത്തിനായി മഹാദേവൻ മയന്റെ മൂന്ന് പുരങ്ങളും ചുട്ടുകരിച്ചു. പിന്നീട് മയനിൽ സമ്പ്രീതനായ മഹാദേവൻ ആ പുരങ്ങളെ അവന് തിരിച്ചുനൽകുകയും ചെയ്തു. അന്നുമുതൽ മയൻ ശ്രീപരമേശ്വരന്റെ ഭക്തനായി കഴിയുന്നു. എന്നാൽ, ഹരനിൽ ആശ്രയം കൊണ്ടതോടെ ഇനി മേലിൽ തനിക്ക് ഹരിയുടെ സുദർശനത്തെ പേടിക്കേണ്ടതില്ലെന്ന് മയൻ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

തലാതലത്തിനുകീഴേ മഹാതലമാണുള്ളതു. അവിടം കദ്രുവിന്റെ പരമ്പരയിലെ ബഹുഫണികളായ നാഗങ്ങൾ വസിക്കുന്നു. അവർ സദാ കോപാകുലരാണു. അവരിൽ പ്രമുഖർ കുഹകൻ, കാളിയൻ, സുഷേണൻ എന്നിവരാണു. അവർ അവിടെ എപ്പോഴും ഗരുഢനെ ഭയന്നു ജീവിക്കുന്നു. എങ്കിലും ഉത്കണ്ഠാകുലരായ അവരിൽ ചിലർ പുത്രദാരബന്ധുമിത്രാദികളോടൊത്ത് ജീവിതം ആസ്വദിക്കുന്നതായും കാണപ്പെടുന്നു.

മഹാതലത്തിനുകീഴായി രസാതലം നിലകൊള്ളുന്നു. അവിടെ ദിതിയുടേയും ദനുവിന്റേയും മക്കൾ ദൈത്യദാനവാദികൾ വസിക്കുന്നു. അവരെ പണി, നിവാതകവചം, കാലേയം, ഹിരണ്യപുരവാസി എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവരെല്ലാം ദേവന്മാരുടെ ശത്രുക്കളാണു. അവരും നാഗങ്ങളെപ്പോലെ പുനങ്ങളിൽ പാർക്കുന്നു. ജന്മനാൽത്തന്നെ അതിശക്തരും ദുഷ്ടരുമാണു ഇക്കൂട്ടർ. എത്ര കരുത്തുറ്റവരാണെങ്കിലും അവർ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ ഒരിക്കൽ ഇല്ലാതെയാകുന്നു. അവർക്കുള്ള ഒരു പ്രത്യേകതയെന്നത്, ഇന്ദ്രലോകത്തിലെ സരമ എന്ന അപ്സരസ്സിന്റെ ശാപവചനം കേൾക്കുന്ന മാത്രയിൽ സർപ്പാകൃതികളായ ഇവർ ഇന്ദ്രനെ ഭയക്കാൻ തുടങ്ങുന്നു, എന്നുള്ളതാണു.

രസാതലത്തിനുതാഴെ നാഗലോകമെന്നറിയപ്പെടുന്ന പാതാളമാണു. അവിടെ വസിക്കുന്നത് ആസുരീസർപ്പങ്ങളായ വാസുകി, ശംഖൻ, കുലികൻ, മഹാശംഖൻ, ശ്വേതൻ, ധനഞ്ജയൻ, ധൃതരാഷ്ട്രൻ, ശംഖചൂഢൻ, കംബലൻ, അശ്വതരൻ, ദേവദത്തൻ എന്നിവരാണു. അവരിൽ മുഖ്യമായത് വാസുകിയത്രേ. ഈ നാഗങ്ങൾക്ക് ധാരാളം ഫണങ്ങളുണ്ടു. അഞ്ചിൽ തുടങ്ങി ആയിരക്കണക്കിന് ഫണങ്ങളുള്ള നാഗങ്ങൾ അവിടെയുണ്ടെന്നറിയുക. അവയിൽ അമൂല്യങ്ങളായ രത്നങ്ങൾ ഒളിഞ്ഞിരിക്കുന്നു. അതിൽനിന്നുമുതിരുന്ന തേജസ്സ് ഈ ബിലസ്വർഗ്ഗത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





Place of Rahu and other seven lower planets.

2019, ജൂലൈ 11, വ്യാഴാഴ്‌ച

5.23 ശിശുമാരചക്രവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 23
(ശിശുമാരചക്രവർണ്ണനം)

ശ്രീശുകബ്രഹ്മർഷി ചൊന്നു: ഹേ രാജൻ!, സപ്തർഷികളുടെ ലോകങ്ങളിൽനിന്നും പതിമൂന്ന് ലക്ഷം യോജന മുകളിലാണു ഭഗവാൻ വിഷ്ണുവിന്റെ ആസ്ഥാനമുള്ളതു. ഉത്താനപാദമഹാരാജാവിന്റെ പുത്രനായ ധ്രുവൻ അവിടെ അഗ്നി, ഇന്ദ്രൻ, പ്രജാപതി, കശ്യപൻ, ധർമ്മദേവൻ എന്നിവരാൽ സുസേവ്യനായി ഭഗവാൻ ഹരിയെ സേവിച്ചുകൊണ്ട് കലപാന്തത്തോളം വസിക്കുന്നു. അവർ ഭഗവാനെ സർവ്വദാ വലം വച്ചുകൊണ്ടിരിക്കുന്നു. ധ്രുവമഹാരാജാവിന്റെ മഹിമയെക്കുറിച്ചു ഞാൻ അങ്ങയോട് മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ!. ഭഗവദിച്ഛയാൽ നിയോഗിതമായി ധ്രുവഗ്രഹം സകല ജ്യോതിർഗ്ഗോളങ്ങളുടേയും കേന്ദ്രസ്ഥാനമായിക്കൊണ്ട്, സർവ്വദാ പ്രകാശിക്കുന്നു. കണ്ണിമവെട്ടാതെയും അവ്യക്തവേഗത്തോടുകൂടിയതുമായ കാലം കാരണമായി, ഈ സകല ജ്യോതിർഗ്ഗോളങ്ങളും ധ്രുവഗ്രഹത്തെ ഇടതടവില്ലാതെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. മെതികുറ്റിയിൽ ബന്ധിക്കപ്പെട്ട മെതിക്കാളകൾ അവയുടെ നിശ്ചിതസ്ഥാനത്തിൽ നിന്നും വ്യതിചലിക്കാതെ ചുറ്റിത്തിരിയുന്നു. അവയിൽ ഒരെണ്ണം മെതിക്കുറ്റിക്കടുത്തായും, മറ്റൊന്നു ഒത്തനടുവിലും, പിന്നൊന്ന് ഏറ്റവും വെളിയിലുമായി ബന്ധക്കപ്പെട്ടിരിക്കുന്നു. അതുപോലെ, സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും തങ്ങളുടെ നിശ്ചിതമായ അച്ചുതണ്ടിൽ ധ്രുവഗ്രഹത്തിനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രാരബ്ദകർമ്മഫലാനുസരണം ഭഗവദിച്ഛയാൽ ആവർത്തവായുവിനു വിധേയരായി കല്പം കഴിയുവോളം ഈ ജ്യോതിർഗ്ഗോളങ്ങളെല്ലാം ധ്രുവഗ്രഹത്തിനെ വലം വയ്ക്കുന്നു. മേഘങ്ങളും പരുന്തുകൾ മുതലായ പക്ഷികളും തങ്ങളുടെ പ്രാരബ്ദം തെളിച്ചുകാട്ടുന്ന മാർഗ്ഗങ്ങളിലൂടെ ആകാശത്തിന്റെ അഗാധതയിൽ ചലിക്കുന്നതുപോലെ, ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും അന്തരീക്ഷത്തിൽനിന്നും താഴേയ്ക്കുപതിക്കാതെ അവിടെ ഒഴുകിനടക്കുന്നു. ഭഗവാൻ വാസുദേവന്റെ യോഗസാധനാനിഷ്ഠയിൽ ചില യോഗികൾ ഈ മഹത്തായ ഈ ജ്യോതിശ്ചക്രത്തെ ശിശുമാരമെന്ന ജലജന്തുവിനെപ്പോലെ ഉപമിക്കുന്നു. തല കീഴോട്ടാക്കിയിട്ടിരിക്കുന്നതും വലയാകൃതിയിലുള്ളതുമാണ് ശിശുമാരചക്രത്തിന്റെ രൂപം. അതിന്റെ വാലിൻ തുമ്പത്ത് ധ്രുവലോകം കല്പിതമായിരിക്കുന്നു. വാൽത്തണ്ടയിൽ ദേവന്മാരുടേയും പ്രജാപതിയുടേയും അഗ്നിദേവന്റേയും ഇന്ദ്രദേവന്റേയും ധർമ്മദേവന്റേയും സ്ഥാനമാണു. വാലിന്റെ കടയ്ക്കലായിട്ടാണ് ധാതാവിധാതാക്കളുടെ ലോകങ്ങൾ. ശിശുമാരചക്രത്തിന്റെ കടിപ്രദേശത്തിൽ വസിഷ്ഠാദി സപ്തർഷികൾ പ്രതിഷ്ഠിതമായിരിക്കുന്നു. വലതുവശത്തേക്ക് ചരിഞ്ഞുള്ള അതിന്റെ ശരീരത്തിൽ അഭിജിത്തു മുതൽ പുണർതം വരെയുള്ള നക്ഷത്രരാശികൾ കുടികൊള്ളുന്നു. അപ്രകാരം, പൂയം മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങൾ അതിന്റെ ഇടതുവശത്തായും കല്പിതമായിരിക്കുന്നു. അങ്ങനെ ഈ നക്ഷത്രസമൂഹങ്ങൾ തുല്യസംഖ്യയിൽ ശിശുമാരചക്രത്തിന്മേൽ സുസ്ഥാപിതമായിരിക്കുന്നു. പൃഷ്ഠഭാഗത്തായി അജവീഥി എന്നു വിശേഷിപ്പിക്കപ്പെടുന്ന നക്ഷത്രങ്ങളും, ഉദരഭാഗത്തിൽ ആകാശഗംഗയും കല്പിതമായിരിക്കുന്നു.

പുണർതം, പൂയം എന്നീ നക്ഷത്രങ്ങൾ ഈ ചക്രത്തിന്റെ വലത്തും ഇടത്തുമായ ശ്രോണീദേശങ്ങളിലും; തിരുവാതിര, ആയില്യം എന്നിവ വലതും ഇടതുമായ പിൻകാലുകളിലും; അഭിജിത്ത്, ഉത്രാടം എന്നിവ വലതും ഇടതുമായ നാസികാദ്വരങ്ങളിലും; തിരുവോണം, പൂരാടാം എന്നീ നക്ഷത്രങ്ങൾ വലതും ഇടതുമായ കണ്ണുകളിലും; അവിട്ടം, മൂലം എന്നിവ വലതുമിടതുമായ കാതുകളിലും; മകം മുതൽ അനിഴം വരെയുള്ള എട്ട് ദക്ഷിണായനനക്ഷത്രങ്ങൾ         ഇടത്തേവാരിയെല്ലുകളിലും; അപ്രകാരംതന്നെ, മകയിരം മുതൽ പൂരുരുട്ടാതി വരെയുള്ള ഉത്തരായനനക്ഷത്രങ്ങൾ അതിന്റെ വലത്തേ വാരിയെല്ലുകളിലും; ചതയം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ യഥാക്രമം ശിശുമാരചക്രത്തിന്റെ വലതും ഇടതുമായുള്ള തോളുകളിലും കല്പിതമായിരിക്കുന്നു. അഗസ്ത്യൻ ഈ ചക്രത്തിന്റെ മുകൾത്താടിയിലും, യമരാജൻ കീഴ്ത്താടിയിലും, ചൊവ്വ മുഖത്തും, ശനി ഗുഹ്യദേശങ്ങളിലും, കഴുത്തിന്റെ പിൻവശത്ത് വ്യാഴവും, വക്ഷസ്സിൽ ആദിത്യനും, നാരായണൻ ഹൃദയത്തിലും, ചന്ദ്രൻ മനസ്സിലും, ശുക്രൻ നാഭീദേശത്തിലും, അശ്വിനീദേവന്മാർ നെഞ്ചിന്റെ ഇരുവശങ്ങളിലായും, ബുധനാകട്ടെ, പ്രാണൻ, അപാനൻ എന്നീ വായുക്കളിലും, രാഹു കണ്ഠത്തിലും, കേതു സകല അവയവങ്ങളിലും, മറ്റു നക്ഷത്രങ്ങൾ ശിശുമാരചക്രത്തിന്റെ രോമങ്ങളിലും പ്രതിഷ്ഠിതമായിരിക്കുന്നു.

ഹേ രാജൻ!, മേൽപ്പറഞ്ഞ ശിശുമാരചക്രത്തെ ഭഗവാന്റെ വിരാട്രൂപമായി അറിയുക. സന്ധ്യാസമയങ്ങളിൽ ആ രൂപത്തെ ഇങ്ങനെ പ്രാർത്ഥിക്കുക: കാലസ്വരൂപനും സകലഗ്രഹങ്ങളുടേയും ആശ്രയസ്ഥാനവുമായ ഹേ ദേവാദിദേവാ!, അവിടുത്തേയ്ക്ക് ഞങ്ങളുടെ നമസ്ക്കാരം!. അങ്ങയെ ഞങ്ങളിതാ ധ്യാനിച്ചുകൊള്ളുന്നു.

ഹേ പരീക്ഷിത്തേ!, ഭഗവാന്റെ ശിശുമാരരൂപം സകല ദേവന്മാരുടേയും ഗ്രഹങ്ങളുടേയും മറ്റു നക്ഷത്രങ്ങളുടേയും ആധാരദേശവും ആശ്രയസ്ഥാനവുമാണു. ത്രിസന്ധ്യകളിൽ ഈ രൂപത്തെ സ്മരിക്കുന്നതിലൂടെ ഒരുവന്റെ സർവ്വപാപങ്ങളും നശിക്കുന്നു. 


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Sisumara Chakram

2019, ജൂലൈ 9, ചൊവ്വാഴ്ച

5.22 ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 22
(ചന്ദ്രാദി ഗ്രഹങ്ങളുടെ ഭ്രമണഗതികൾ)


പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകനോടു ചോദിച്ചു: ഹേ പ്രഭോ!, സൂര്യഭഗവാൻ ധ്രുവലോകത്തിനും സുമേരുവിനും ചുറ്റുമായി പ്രദക്ഷിണഭാവത്തിൽ സഞ്ചരിക്കുന്നുവെന്നും, അതുപോലെ അവൻ മറ്റു നക്ഷത്രസമൂഹങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അപ്രദക്ഷിണഭാവത്തിൽ ചലിക്കുന്നുവെന്നും അങ്ങു പറയുകയുണ്ടായി. ഹേ ഗുരോ!, ഈ സത്യത്തെ എങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കേണ്ടതു?.

ശ്രീശുകബ്രഹ്മമഹർഷി മറുപടിയായി പറഞ്ഞു: ഹേ രാജൻ! ഒരു കുലാലചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിലകപ്പെട്ടുപോകുന്ന ഉറുമ്പു മുതലായ ചെറുപ്രാണികളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ അവ ആ ചക്രത്തിലെ പലയിടങ്ങളിലായിക്കാണപ്പെടുന്നു. കാരണം, അവയുടെ ചലനം ചക്രത്തിന്റെ ചലനത്തിനു വ്യത്യസ്ഥമായിട്ടാണ് സംഭവിക്കുന്നതു. അതുപോലെ കാലചക്രത്തിലകപ്പെട്ടുപോയിരിക്കുന്ന സൂര്യാദിഗ്രഹങ്ങളും അതിനോടൊപ്പം ചലിക്കുന്നു. എന്നാൽ, സൂര്യനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ സ്ഥാനങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ട് സൂര്യാദി ഗ്രഹങ്ങളുടെ ചലനം കാലചക്രത്തിനു വ്യത്യസ്ഥമാണെന്നുള്ളതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഭഗവാൻ നാരായണനാണിവിടെ ഈ പ്രപഞ്ചത്തിന്റെ പരമകാരണം. വൻ വേദപണ്ഡിതന്മാരുടേയും യോഗികളുടേയും പ്രാർത്ഥനയെ മാനിച്ച് സൂര്യന്റെ രൂപത്തിൽ സമസ്ത ജീവരാശികളുടേയും ക്ഷേമത്തിനും കർമ്മശുദ്ധിക്കായും പ്രപഞ്ചത്തിൽ അവതരിച്ചു. തുടർന്ന് സ്വയം പന്ത്രണ്ടായി തരം തിരിഞ്ഞ് വസന്താദിഋതുക്കളെ സൃഷ്ടിച്ചിരിക്കുന്നു. നാലു വർണ്ണങ്ങളുടേയും നാലു ആശ്രമങ്ങളുടേയും അടിസ്ഥാനത്തിൽ ഭഗവാനെ മനുഷ്യൻ സൂര്യനാരായണഭാവത്തിൽ ആരാധിക്കുന്നു. വേദോക്തങ്ങളായ അഗ്നിഹോത്രാദി മഹായജ്ഞങ്ങളെ ചെയ്ത് അവർ ശ്രദ്ധാഭക്തിസമന്വിതം അവനെ ആരാധിച്ചുകൊണ്ട് ഒടുവിൽ മുക്തിയെ പ്രാപിക്കുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പ്രപഞ്ചത്തിൽ സ്വർല്ലോഗത്തിന്റേയും ഭൂലോകത്തിന്റേയും അന്തരാളത്തിൽ സൂര്യദേവൻ സ്ഥിതി ചെയ്യുന്നു. കാലചക്രത്തിൽ പന്ത്രണ്ടുമാസങ്ങൾ സഞ്ചരിച്ചുകൊണ്ട് അവൻ പന്ത്രണ്ട് രാശികളേയും കടന്നുപോകുകയും അതനുസരിച്ച് പന്ത്രണ്ടു നാമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഈ പന്ത്രണ്ട് മാസങ്ങളുടെ കൂട്ടത്തെ ഒരു സംവത്സരം എന്നു പറയുന്നു. ചാന്ദ്രമാനപ്രകാരം, രണ്ടുപക്ഷങ്ങൾ ചേർന്ന് ഒരു മാസമുണ്ടായിരിക്കുന്നു. പ്രസ്തുതസമയം എന്നത് പിതൃലോകത്തിലെ ഒരു ദിനരാത്രമാണെന്നറിയുക. എന്നാൽ, സൌരമാനപ്രകാരം, ഒരു മാസക്കാലമെന്നത് രണ്ടേകാൽ ഞാറ്റുവേലയാണെന്നും ധരിക്കുക. സൂര്യദേവന്റെ രണ്ടുമാസത്തെ സഞ്ചാരവേളകൊണ്ട് ഋതുക്കമാറിമാറിവരുന്നു. അതുകൊണ്ട്, ഋതുക്കൾ സംവത്സരത്തിന്റെ വിവിധ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നു. നഭോവീഥിയുടെ പകുതിഭാഗം ഭ്രമണം ചെയ്യുവാൻ സൂര്യദേവനെടുക്കുന്ന സമയത്തെ ഒരു അയനം എന്നു വിശേഷിപ്പിക്കുന്നു. സൂര്യൻ ധ്രുതഗതിയിലും, മന്ദഗതിയിലും മിതഗതിയിലും സഞ്ചരിക്കുന്നു. സൂര്യദേവൻ ഇങ്ങനെ പ്രപഞ്ചത്തിൽ ചുറ്റിത്തിരിയുന്ന പ്രതിഭാസത്തിന് പണ്ഡിതന്മാർ സംവത്സരം, പരിവത്സരം, ഇഢാവത്സരം, അനുവത്സരം, വത്സരം എന്നിങ്ങനെ അഞ്ചു നാമങ്ങൾ നൽകിയിരിക്കുന്നു.

ഹേ രാജൻ!, സൂര്യന്റെ പ്രഭാമണ്ഡലത്തിനു ഒരു ലക്ഷം യോജന മുകളിൽ ചന്ദ്രൻ സ്ഥിതിചെയ്യുന്നു. ചന്ദ്രൻ സൂര്യനേക്കാൾ അതികവേഗത്തിലാണു കറങ്ങിക്കൊണ്ടിരിക്കുന്നതു. സൂര്യദേവൻ ഒരുവർഷക്കാലം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ചന്ദ്രൻ രണ്ടു പക്ഷങ്ങൾകൊണ്ട് സഞ്ചരിക്കുന്നു. സൂര്യന്റെ ഒരു മാസത്തെ ചലനം ചന്ദ്രൻ രണ്ടേകാൽ ദിവസം കൊണ്ട് പൂർണ്ണമാക്കുന്നു. അതുപോലെ, സൂര്യദേവൻ ഒരു പക്ഷത്തിൽ ചെയ്യുന്ന യാത്രയെ ചന്ദ്രൻ ഒരു ദിവസം കൊണ്ട് തീർക്കുന്നു. കറുത്ത പക്ഷത്തിൽ ദിനം തോറും കൂടുതൽ കൂടുതൽ തിളങ്ങിക്കൊണ്ട് ദേവകൾക്ക് ദിനവും അതുപോലെ പിതൃക്കൾക്ക് രാത്രിയും ചന്ദ്രൻ പ്രദാനം ചെയ്യുന്നു. അതുപോലെതന്നെ വെളുത്തപക്ഷത്തിൽ കകൾ കുറഞ്ഞു കുറഞ്ഞു    ദേവകൾക്ക് രാത്രിയും പിതൃക്കൾക്ക് പകലും സമ്മാനിക്കുന്നു. അതുവഴി സകലഭൂതങ്ങൾക്കും ജീവനായും ജീവനഹേതുവുമായുമിരിക്കുന്ന ചന്ദ്രൻ മുപ്പതു മുഹൂർത്തം കൊണ്ട് ഓരോ നക്ഷത്രങ്ങളേയും കടന്നുപോകുന്നു. പതിനാറുകലകളുള്ള ഈ ചന്ദ്രൻ സകലഭൂതങ്ങളുടേയും മനസ്സിനെ സ്വാധീനിക്കുന്നതുകൊണ്ട് അവനെ മനോമയനെന്നും, സകല ജീവജാലങ്ങൾക്കും ഊർജ്ജത്തെ നൽകുന്നതിനാൽ അന്നമയനെന്നും അമൃതമയനെന്നും പറയുന്നു. ദേവന്മാർക്കും പിതൃക്കൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ഉരഗങ്ങൾക്കും മരങ്ങൾക്കും ചെടികൾക്കും മറ്റു സകലഭൂതങ്ങൾക്കും സർവ്വവുമായിരിക്കുന്ന ചന്ദ്രദേവനെ ജ്ഞാനികൾ സർവ്വമയനെന്നും ഘോഷിക്കുന്നു. ചന്ദ്രന് രണ്ടുലക്ഷം യോജന മുകളിൽ ഏതാനും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു. അവ സൂര്യദേവന്റെ ചലനഗതിയ്ക്ക് വിരുദ്ധമായി കാലചക്രത്തിൽ സുമേരുവിനെ വലം ചുറ്റി സഞ്ചരിക്കുന്നു. ഈ നക്ഷത്രങ്ങൾ അഭിജിത്തടക്കം ഇരുപത്തിയെട്ടാണെന്നറിയുക.

ഹേ രാജൻ!, ഈ നക്ഷത്രസമൂഹങ്ങൾക്ക് പിന്നെയും രണ്ടുലക്ഷം യോജന മുകളിലാണ് ശുക്രഗ്രഹം സ്ഥിതിചെയ്യുന്നതു. അത് ചിലപ്പോൾ സൂര്യനു മുമ്പായോ പിന്നിലായോ ഒപ്പമായോ സഞ്ചരിക്കുന്നു. മഴതടയുന്ന ഗ്രഹങ്ങളുടെ സ്വാധീനത്തെ ശുക്രൻ ഇല്ലാതെയാക്കുന്നു. കൂടാതെ, മഴയ്ക്ക് കാരണക്കാരനായും വർത്തിക്കുന്ന ഈ ഗ്രഹത്തെ ജീവഭൂതങ്ങൾക്ക് ഉപകാരപ്രദമായ ശുഭഗ്രഹമായി പണ്ഡിതന്മാർ കണക്കാക്കുന്നു.

വീണ്ടും രണ്ടുലക്ഷം യോജനമുകളിൽ ബുധൻ നിലകൊള്ളുന്നു. ഈ ഗ്രഹവും കാലചക്രത്തിൽ സൂര്യനോടൊപ്പമോ മുൻപായോ പിൻപായോ സഞ്ചരിക്കുന്നു. സോമപുത്രനായ ബുധൻ പൊതുവേ ശുഭകാരകനാണു. എന്നാൽ, സൂര്യനിൽ നിന്നകന്നു നിൽക്കുന്ന സമയം, അത് പേമാരി, കൊടുംകാറ്റ്, അനാവൃഷ്ടി മുതലായ വിപത്തുകളെ സൂചിപ്പിക്കുന്നു. ബുധനുമേൽ രണ്ടുലക്ഷം യോജനയകലെ ചൊവ്വ എന്ന ഗ്രഹം സ്ഥിതിചെയ്യുന്നു. ഈ ഗ്രഹത്തിന്റെ വക്രഗതി അഭിവർത്തിക്കാത്തപക്ഷം ഇത് മുമ്മൂന്നു പക്ഷങ്ങൾകൊണ്ട് എല്ലാ നക്ഷത്രരാശികളേയും കടന്നുപോകുന്നു. ഇത് ജീവഭൂതങ്ങളെ സംബന്ധിച്ച് ഒരു പാപഗ്രഹമായി വർത്തിക്കുന്നു. ചൊവ്വയ്ക്ക് ഉപരിതലത്തിൽ രണ്ടുലക്ഷം യോജന മാറി ദേവഗുരുവായ വ്യാഴൻ കുടികൊള്ളുന്നു. ഓരോ പരിവത്സരംകൊണ്ട് വ്യാഴഓരോ രാശിയെ മറികടക്കുന്നു. വക്രഗതിയിൽ സഞ്ചരിക്കാത്തപക്ഷം വ്യാഴഗ്രഹം ബ്രാഹ്മണജനങ്ങൾക്കുപാകാരപ്രനായി മാറുന്നു. അതിനുമുകളിലായി രണ്ടുലക്ഷം യോജന ദൂരെ സ്ഥിതിചെയ്യുന്ന ശനി മൂന്നുമാസക്കാലംകൊണ്ട് ഒരു രാശിയെ കടന്നുപോകുന്നു. അങ്ങനെ മുപ്പത് അനുവത്സരം കൊണ്ട് ശനി എല്ലാ രാശികളേയും യഥാക്രം കടന്നുപോകുന്നുവെന്നറിയുക. സാധാരണയായി എല്ലാവർക്കും ശനിഗ്രഹം അശാന്തി സമ്മാനിക്കുന്നുവനാണു.

ഹേ പരീക്ഷിത്ത് രാജൻ!, ശനിഗ്രഹത്തിന് പതിനൊന്നുലക്ഷം യോജന മുകളിലാണു സപ്തർഷികളുടെ ലോകം. അവർ ലോകത്തിന്റെ ക്ഷേമത്തെ അനുഭാവനം ചെയ്തുകൊണ്ട് ഭഗവാൻ വിഷ്ണുവിന്റെ പരമപദസ്ഥാനമായ ധ്രുവമണ്ഡലത്തെ സർവ്വദാ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





The system of travel of planets 


2019, ജൂലൈ 5, വെള്ളിയാഴ്‌ച

5.21 സൂര്യചലനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 21
(സൂര്യചലനം)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇപ്പോൾ ഞാനങ്ങയോട് പ്രതിപാദിച്ചത് പണ്ഡിതമതമനുസരിച്ചുള്ള ഈ ലോകത്തിന്റെ അളവുകളും ലക്ഷണങ്ങളും അതിന്റെ പ്രത്യേകതകളുമാണു. രണ്ടായി വിഭജിച്ച ഒരു ധാന്യമണിയുടെ ഒരു ഭാഗത്തെ പരിശോധിച്ചുകൊണ്ട് മറുഭാഗത്തെക്കുറിച്ച് അനുമാനിക്കാമെന്നതുപോലെ, പണ്ഡിതന്മാർ ദിവമണ്ഡലത്തെ മനസ്സിലാക്കിക്കൊണ്ട് അതിന്റെ മറുപകുതിയേയും ഉള്ളവണ്ണം അളന്നുതിരിച്ചിരിക്കുന്നു. ഭൂമിയിൽനിന്നും മുകളിലേക്കുള്ള ഭാഗത്തെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കുന്നു. അവിടെയാണ് പരംതേജോമയനായ സൂര്യഭഗവാൻ ഇരുന്നരുളുന്നതു. തന്റെ താപം കൊണ്ടും പ്രകാശം കൊണ്ടും അവൻ ഈ പ്രപഞ്ചത്തെ ഓജസ്സുറ്റതാക്കിമാറ്റുന്നു. ഭഗവദാദേശത്താൽ സൂര്യൻ പതുക്കെയും വേഗത്തിലും മിതമായും യഥോചിതം ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ തന്റെ ചലനത്തിനിടയിൽ മകരാദി രാശികളെ കണ്ടുമുട്ടുന്നു. അവന്റെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിൽ ദിനരാത്രങ്ങളുടെ ദൈർഘ്യം കൂടുകയോ കുറയുകയോ അഥവാ തുല്യമായിരിക്കുകയോ ചെയ്യുന്നു. സൂര്യൻ മേടം, തുലാം രാശിയിലൂടെ കടന്നുപോകുമ്പോൾ ദിനരാത്രങ്ങൾ തുല്യദൈഘ്യങ്ങളുള്ളവയാകുന്നു. പിന്നീട് ഇടവം രാശിയിലൂടെ കർക്കിടരാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കൂടുകയും, അവിടെനിന്നും വീണ്ടും തുലാം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കുറഞ്ഞു രാത്രിസമയം കൂടികൂടിവരികയും ചെയ്യുന്നു. അതുപോലെതന്നെ, വൃശ്ചികം രാശിയിൽ തുടങ്ങി മകരം രാശി കഴിയുന്നതുവരെയുള്ള അഞ്ചു രാശികളിൽ പകലിന്റെ ദൈഘ്യം കുറയുകയും, അവിടെനിന്നും വീണ്ടും മേടം രാശിയിൽ ദിനരാത്രങ്ങൾ സമമാകുന്നതുവരെ പകലിന്റെ ദൈർഘ്യം കൂടി രാത്രിസമയം കുറഞ്ഞുവരികയും ചെയ്യുന്നു. അതായത്, ദക്ഷിണായനത്തിൽ ദിനദൈർഘ്യം കൂടുകയും ഉത്തരായനത്തിൽ രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നുവെന്നു സാരം.


ഹേ രാജൻ!, ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന മാനസോത്തരപർവ്വതത്തിനുചുറ്റും സൂര്യദേവൻ ഭ്രമണം ചെയ്യുന്നുവെന്നാണു പണ്ഡിതന്മാരുടെ അഭിപ്രായം. മാനസോത്തരപർവ്വതത്തിൽ സുമേരുവിന് നേർ കിഴക്കായി ഇന്ദ്രന്റെ ആസ്ഥാനമായ ദേവധാനിയും, തെക്കുവശത്ത് യമരാജന്റെ നഗരമായ സംയമനിയും, പടിഞ്ഞാറ് വരുണന്റെ പട്ടണം നിമ്ലോചനയും, വടക്കായി ചന്ദ്രന്റെ നഗരം വിഭാവരിയും സ്ഥിതിചെയ്യുന്നു. അങ്ങനെ എല്ലായിടവും യഥാസമയങ്ങളിൽ പകലും രാത്രിയും വന്നുപോകുകയും ജീവഭൂതങ്ങൾ അതിനനുസരിച്ച് യഥാക്രമം തങ്ങളുടെ ദൈനംദിനകർമ്മങ്ങളിൽ ഏർപ്പെടുകയും അതിൽനിന്ന് വിരമിക്കുകയും ചെയ്യുന്നു. സുമേരുപർവ്വതമേഖലയിൽ സൂര്യൻ സദാസമയവും ഉച്ഛസ്ഥനായിത്തന്നെ നിലകൊള്ളുന്നു. നക്ഷത്രങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സുമേരുപർവ്വതത്തെ ഇടംചുറ്റുന്ന സൂര്യൻ പ്രദക്ഷിണാവർത്തവായുവിന്റെ സ്വാധീനത്താൽ യഥാർത്ഥത്തിൽ വലം ചുറ്റുകയാണു സംഭവിക്കുന്നതു. സൂര്യന്റെ ഉദയാസ്തമനങ്ങളും അവന്റെ പ്രകാശകിരണങ്ങളുടെ സാന്നിധ്യത്തേയും അസാന്നിധ്യത്തേയും മാനദണ്ഡമാക്കിക്കൊണ്ടുമാത്രം കണക്കാക്കാവുന്ന വസ്തുതയാണു. യഥാർത്ഥത്തിൽ സൂര്യന് ഉദയമോ അസ്തമനമോതന്നെ ഇല്ലെന്നറിയുക. ഇന്ദ്രന്റെ നഗരമായ ദേവധാനിയിൽനിന്നും യമദേവന്റെ നഗരമായ സംയമനിയേലേക്ക് സൂര്യൻ സഞ്ചരിച്ചെത്തുന്ന ദൂരമായ രണ്ടുകോടി മുപ്പത്തിയേഴ് ലക്ഷത്തിയെഴുപത്തിയയ്യായിരം യോജകൾ താണ്ടുവാൻ വേണ്ട സമയം വെറും ആറു മണിക്കൂർ മാത്രമാണു. സംയമനിയിൽ നിന്നും സൂര്യൻ വരുണദേവന്റെ നിമ്ലോചനിയിലും, അവിടെനിന്ന് ചന്ദ്രദേവന്റെ വിഭാവരിയിലും അവിടെന്ന് വീണ്ടും സഞ്ചരിച്ച് ദേവധാനിയിലുമെത്തുന്നു. ഇതേവിധംതന്നെ ചന്ദ്രാദി നക്ഷത്രങ്ങളും നിശ്ചിതകാലപ്രമാണത്താൽ ഇവിടെ പ്രത്യക്ഷമാകുകയും വീണ്ടും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അങ്ങനെ, ത്രയീമയമായ, അഥവാ ഗായത്രിമന്ത്രത്താൽ പ്രകീർത്തിതമായ സൂര്യരഥം മേൽ പറഞ്ഞ നാലു നഗരങ്ങളേയും ചുറ്റുന്ന വേഗതയെന്നത്, ഒരു മുഹൂർത്തത്തിൽ അഥവാ നാല്പത്തിയെട്ടു നിമിഷത്തിൽ മുപ്പത്തിനാലു ലക്ഷത്തിയെണ്ണൂറു യോജനയാണെന്നറിയുക.

സൂര്യരഥത്തിന് സംവത്സരം എന്നറിയപ്പെടുന്ന കേവലം ഒരു ചക്രമേയുള്ളൂ. ആ ചക്രത്തിന്റെ അഴികൾ പന്ത്രണ്ട് മാസങ്ങളും പട്ടാവുകൾ ആറു ഋതുക്കളും ചക്രകുടങ്ങൾ മൂന്നു ചാതുർമാസ്യങ്ങളുമാകുന്നു. ആ ചക്രത്തിന്റെ അക്ഷദണ്ഡിന്റെ ഒരഗ്രം സുമേരുവിന്മേലും മറ്റൊന്ന് മാനസോത്തരപർവ്വതത്തിലും സുസ്ഥാപിതമായിരിക്കുന്നു. അതിലൂടെ സംവത്സരചക്രം എണ്ണചക്കിന്റെ ചക്രത്തെപ്പോലെ സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മേൽപറഞ്ഞ അക്ഷദണ്ഡം അതിന്റെ നാലിലൊന്നു നീളമുള്ള മറ്റൊരു ദണ്ഡത്തിൽ ബന്ധിച്ചിരിക്കുന്നു. ഇതിന്റെ മുകൾഭാഗം ധ്രുവലോകത്തിലുറപ്പിച്ചിരിക്കുന്നു. ഹേ രാജൻ!, സൂര്യരഥാന്തർഭാഗത്തിന്റെ നീളം മുപ്പത്തിയാറു ലക്ഷം യോജനയും, വീതി അതിന്റെ നാലിലൊന്നായ ഒമ്പതുലക്ഷം യോജനയും വരുന്നു. ഒമ്പതുലക്ഷം യോജന വലിപ്പമുള്ള ഒരു നുകത്താൽ അരുണദേവനാകുന്ന സാരഥി ഗായത്രി മുതലായ വേദമന്ത്രങ്ങളാകുന്ന കുതിരകളെ സൂര്യദേവന്റെ രഥത്തോടുചേർത്തുബന്ധിച്ചിരിക്കുന്നു. തേരാളിയായി സൂര്യദേവന് മുന്നിലിരുന്നു രഥത്തെ മുന്നോട്ടുനയിക്കുന്ന അരുണദേവൻ യഥാർത്ഥത്തിൽ രഥത്തിൽ പിറകോട്ട് തിരിഞ്ഞ് സൂര്യദേവനഭിമുഖനായി ഇരിക്കുന്നു. അവിടെ ആ രഥത്തിൽ സൂര്യദേവനുമുന്നിലായി അറുപതിനായിരം അംഗുഷ്ടമാത്രം വലിപ്പമുള്ള വാലിഖില്യഋഷികൾ സൂര്യനെ വാഴ്ത്തിസ്തുതിക്കുന്നു. അതുപോലെതന്നെ, മറ്റു ഋഷികളും ഗന്ധർവ്വന്മാരും അപ്സരസ്സുകളും യക്ഷന്മാരും രാക്ഷസന്മാരും ദേവന്മാരും ഈരണ്ടുഗണങ്ങളായി തരം തിരിഞ്ഞ് വിവിധ നാമങ്ങളോടുകൂടിയ ഏകാത്മസ്വരൂപനായ സൂര്യദേവനെ ഓരോ മാസവും പലതരം യജ്ഞങ്ങളെ ചെയ്ത് ഉപാസിക്കുന്നു. രാജൻ!, ഭൂമണ്ഢലത്തിലൂടെ സൂര്യദേവൻ ഒരുക്ഷണത്തിൽ രണ്ടായിരം യോജന രണ്ട് ക്രോശ വേഗതയിൽ ഒമ്പതുകോടി അമ്പത്തൊന്നു ലക്ഷം യോജന വരുന്ന ദൂരം സഞ്ചരിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപത്തിയൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next




The movement of Sun God

2019, ജൂലൈ 3, ബുധനാഴ്‌ച

5.20 വിശ്വഘടനാവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 20
(വിശ്വഘടനാവർണ്ണനം)


ബാൻ‌കേ ബിഹാരി ലാൽ
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് പ്ലക്ഷം ആദിയായുള്ള ദ്വീപുകളുടെ പ്രമാണങ്ങളും ലക്ഷണങ്ങളും അതുപോലെ അവയുടെ രൂപങ്ങളുമാണു. സുമേരുപർവ്വതം ജംബുദ്വീപിനാൽ ചുറ്റപ്പെട്ടിരിക്കുന്നതുപോലെ, ജംബുദ്വീപും ഒരു ക്ഷാരസമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ജംബുദ്വീപിന്റേയും ഈ സമുദ്രത്തിന്റേയും വിസ്തൃതി ഒരു ലക്ഷം യോജനവീതമാണു. ഒരു കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിനെപ്പോലെ ഈ ലവണസമുദ്രം പ്ലക്ഷം എന്ന ഒരു ദ്വീപിനാൽ സമാവൃതമായിരിക്കുന്നു. ഈ ദ്വീപിന് മേൽ പറഞ്ഞ സമുദ്രത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ടെന്നറിയുക. ജംബുദ്വീപിലെ ജംബുമരത്തെപ്പോലെ ഇവിടെയും സ്വർണ്ണനിറമുള്ള ഒരു മരം ഉയർന്നുനിൽക്കുന്നു. ഈ വൃക്ഷത്തിന്റെ മൂലത്തിൽ ഏഴ് നാളങ്ങളുള്ള ഒരഗ്നിജ്വാല എരിഞ്ഞുകൊണ്ടിരിക്കുന്നു. പ്ലക്ഷം എന്ന ഈ മഹാവൃക്ഷത്തിന്റെ സാന്നിധ്യത്താൽ ഈ ദ്വീപിനെ പ്ലക്ഷദ്വീപെന്ന് വിശേഷിപ്പിക്കുന്നു. പ്രിയവ്രതമഹാരാജാവിന്റെ പുത്രനായ ഇധ്മജിഹ്വനാണ് ഈ ദ്വീപിനെ ഭരിക്കുന്നതു. പ്രിയവ്രതൻ സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ഈ ഏഴ് ദ്വീപുകളെ തന്റെ ഏഴ് പുത്രന്മാർക്കായി നൽകിക്കൊണ്ട് അവയ്ക് അവരുടെ നാമങ്ങളും വിധിച്ചിരുന്നു. ആ നാമങ്ങൾ ശിവം, യവസം, സുഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിങ്ങനെയാകുന്നു. ഈ ഏഴ് വർഷങ്ങളിലും ഏഴ് പർവ്വതങ്ങളും ഏഴ് നദികളുമുണ്ടു. പർവ്വതങ്ങളെ മണികൂടം, വജ്രകൂടം, ഇന്ദ്രസേനം, ജ്യോതിഷ്മാനം, സുപർണ്ണം, ഹിരണ്യഷ്ഠീവം, മേഘമാലം എന്നും, നദികളെ അരുണ, നൃംനാ, ആംഗിരസി, സാവിത്രി, സുപ്തഭാത, ഋതംഭര, സത്യംഭര എന്നും വിളിക്കുന്നു. ഈ നദികളിലെ സ്നാനം അവിടുത്തെ നിവാസികളെ താപത്രയങ്ങളിൽനിന്നും മുക്തമാക്കുന്നു. അവർ ഹംസം, പതംഗം, ഊർദ്ദ്വായനം, സത്യാംഗം എന്നിങ്ങനെ നാലു ജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്ലക്ഷദ്വീപിലെ ജനങ്ങൾ ആയിരം സംവത്സരത്തോളം ജീവിച്ചിരിക്കുന്നു. അവർ ദേവന്മാരെപ്പോലെ ചൈതന്യമാർന്നവരാണു. അവർക്ക് ജനിക്കുന്ന കുട്ടികൾ ദേവതുല്യരാണു. വേദോക്തങ്ങളായ യജ്ഞങ്ങളെ ആചരിക്കുന്നതിലൂടെയും സൂര്യദേവനിൽ ഭഗവാൻ ഹരിയെ കണ്ടാരാധിക്കുന്നതിലൂടെയും അവർക്ക് സൂര്യനെ പ്രാപിക്കുവാൻ സാധിക്കുന്നു. അവർ സൂര്യദേവനെ ഇങ്ങനെ പ്രകീർത്തിക്കുന്നു: ഭഗവാൻ വിഷ്ണുവിന്റെ അംശകലയായ സൂര്യദേവനിൽ ഞങ്ങൾ ശരണം പ്രാപിക്കുന്നു. പുരാണനായ അവൻ മാത്രമാണിവിടെ ആരാധ്യനായി ഉള്ളതു. അവൻ വേദമാണു. അവൻ ധർമ്മമാണു. സർവ്വപുണ്യപാപങ്ങളുടെയും ഫലം അവനിൽനിന്നും സംഭവിക്കുന്നു.

ശ്രീശുകബ്രഹ്മർഷി തുടർന്നു: ഹേ രാജൻ!, പ്ലക്ഷദ്വീപടക്കമുള്ള ഈ ദ്വീപുകളിലെ നിവാസികളിൽ ആയുസ്സും, മാനസേന്ദ്രിയശക്തികളും ഓജസ്സും ബലവും ഒരുപോലെ തുല്യമായിരിക്കുന്നു. പ്ലക്ഷദ്വീപിനെ കരിമ്പുരസത്തോടുകൂടിയ ഒരു സമുദ്രം വലയം ചെയ്തിരിക്കുന്നു. അതുപോലെതന്നെ, നാലുലക്ഷം യോജന വിസ്തീർണ്ണമുള്ള സാൽമലിദ്വീപും അവിടെയുണ്ടെന്നറിയുക. സോമരസം രുചിക്കുന്ന ബൃഹത്തായ സുരസാഗരസമുദ്രം അതിനെ ചുറ്റിക്കിടക്കുന്നു. അവിടെയാണ് സാൽമലിവൃക്ഷം നിലകൊള്ളുന്നുന്നതു. അതിന്റെ ഉയരം പ്ലക്ഷമരത്തിന്റേതിന് തുല്യമാണു. ജ്ഞാനികൾ പറയുന്നു, ഈ മരത്തിലത്രേ വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ താമസിക്കുന്നതു. അതിലിരുന്നുകൊണ്ട് പക്ഷിരാജൻ ഭഗവാനെ വാഴ്ത്തുന്നു. പ്രിയവ്രതമഹാരാജാവിന്റെ പുത്രനായ യജ്ഞബാഹു പിതാവിൽനിന്നും സ്വീകരിച്ച സാൽമലിദ്വീപിനെ ഏഴായി വിഭജിച്ച് തന്റെ ഏഴു പുത്രന്മാർക്കായി നൽകി. ഈ വർഷങ്ങളെ അദ്ദേഹം തന്റെ പുത്രന്മാരുടെ പേരിൽ നാമകരണം ചെയ്തു. അവയുടെ നാമങ്ങൾ സുരോചനം, സുമനസ്യം, രമണകം, ദേവവർഷം, പാരിഭദ്രം, ആപ്യായനം, അവിജ്ഞാതം എന്നിങ്ങനെയാണു. ഈ ഏഴ് വർഷങ്ങളിൽ ഓരോന്നിലും ഓരോ പർവ്വതങ്ങസ്ഥിതിചെയ്യുന്നു. അവയെ സ്വരസം, ശതശൃംഗം, വാമദേവം, കുന്ദം, മുകുന്ദം, പുഷ്പവർഷം, സഹസ്രശ്രുതി എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. അതിലൂടെ ഏഴ് നദികളും ഒഴുകിക്കൊണ്ടിരിക്കുന്നു. അവയെയാകട്ടെ, അനുമതി, സിനീവാലി, സരസ്വതി, കുഹു, രജനി, നന്ദ, രാക എന്നിങ്ങനെ അറിയപ്പെടുന്നു. വർണ്ണാശ്രമധർമ്മങ്ങളെ മുറുകെ പിടിച്ചുകൊണ്ട് അതിലെ നിവാസികളായ ശ്രുതിധരർ, വീര്യധരർ, വസുന്ധരർ, ഇഷന്ധരർ എന്നിങ്ങനെ വിഭജിക്കപ്പെട്ട നിവാസികൾ ഭഗവാൻ ഹരിയെ ചന്ദ്രനിലൂടെ ആരാധിക്കുന്നു. അവരുടെ പ്രാർത്ഥന ഇങ്ങനെയാണു: സ്വപ്രഭയാൽ ചന്ദ്രദേവൻ ഓരോ മാസത്തേയും ശുക്ലമെന്നും കൃഷ്ണമെന്നും രണ്ടായി തരം തിരിച്ചുകൊണ്ട് പിതൃഗണങ്ങൾക്കും ദേവന്മാർക്കുമായി അന്നം പ്രദാനം ചെയ്യുന്നു. സമയത്തെ വിഭജിച്ചിരിക്കുന്നതും അവിടുത്തെ നിവാസികളുടെ നാഥനും ചന്ദ്രദേവനാണു. ആയതിനാൽ ഞങ്ങൾ അവിടുത്തോട് പ്രാർത്ഥിക്കുകയാണു, ഹേ ചന്ദ്രദേവാ!, അങ്ങ് സദാ ഞങ്ങളുടെ രാജാവായിരുന്നുകൊണ്ട് ഞങ്ങൾക്ക് ദർശനമരുളുക. ഞങ്ങൾ അങ്ങയെ നമിക്കുന്നു.

ശുകദേവൻ തുടർന്നു: സുരസമുദ്രത്തിനു വെളിയിലായി കുശദ്വീപ് സ്ഥിതിചെയ്യുന്നു. അതിന് സുരസാഗരത്തിന്റെ ഇരട്ടിവിസ്തീർണ്ണമായ എട്ടുലക്ഷം യോജനായാണുള്ളതു. ഈ ദ്വീപിനെ നെയ് നിറഞ്ഞ ഒരു സമുദ്രം ചുറ്റിക്കിടക്കുന്നു. കുശങ്ങൾ ധാരാളമായി കാണപ്പെടുന്നതുകൊണ്ടത്രേ ആ ദ്വീപിനെ കുശദ്വീപെന്നു വിളിക്കുന്നതു. ഈ കുശങ്ങൾ ചെറുനാളങ്ങളുള്ള അഗ്നിദീപം പോലെ തോന്നിക്കുന്നു. അതിന്റെ വെളിച്ചത്തിൽ അവിടം സദാ പ്രകാശമാനമായിരിക്കുന്നു. പ്രിയവ്രതപുത്രനായ ഹിരണ്യനേത്രനാണ് ഈ ദ്വീപിന്റെ അധിപൻ. ഇതിനെ അദ്ദേഹം ഏഴായി വിഭജിച്ച് തന്റെ പുത്രന്മാർക്ക് നല്കിയിരിക്കുന്നു. ഈ ദ്വീപുകളെ വസു, വസുദാന, ദൃഢരുചി, സ്തുത്യവ്രത, നാഭിഗുപ്ത, വിവിക്ത, വാമദേവ എന്നിങ്ങനെ നാമങ്ങൾ നൽകിയിരിക്കുന്നു. ഈ ഏഴ് ദ്വീപുകളെ ഏഴ് പർവ്വതങ്ങൾ വേർതിരിച്ചിരിക്കുന്നു. അവയെ ചക്രം, ചതുർശൃംഗം, കപിലം, ചിത്രകൂടം, ദേവാനീകം, ഊർദ്ദ്വരോമം, ദ്രവിണം എന്നിങ്ങനെ പേർ വിളിക്കുന്നു. അവിടെയുള്ള ഏഴ് നദികളാണ് രമകുല്യം, മധുകുല്യം, മിത്രവിന്ദം, ശ്രുതവിന്ദം, ദേവഗർഭം, ഘൃതച്യുതം, മന്ത്രമാലം എന്നിവ. അവിടുത്തെ നിവാസികളെ കുശലർ, കോവിദർ, അഭിയുക്തർ, കുലകർ എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. അവർ ഭൂമിയിലെ ബ്രാഹ്മണാദി നാലു വർണ്ണങ്ങൾക്കു തുല്യമാണെന്നറിയുക. ഇവിടുത്തെ നദികളിൽ മുങ്ങിനിവരുന്നതിലൂടെ അവർ ശുദ്ധരാകുന്നു. യാജ്ഞികരായ അവർ അഗ്നിദേവനെയാണാരാധിക്കുന്നതു. അവരുടെ പ്രാർത്ഥന ഇപ്രകാരമാകുന്നു: ഹേ അഗ്നിദേവാ!, അങ്ങ് ഭഗവാൻ ഹരിയുടെ അംശകലയാണു. സകലയജ്ഞങ്ങളും അങ്ങാണ് അവനിലെത്തിക്കുന്നതു. അതുകൊണ്ട് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ യജ്ഞളേയും സകലയജ്ഞഭോക്താവായ ആ പരമപുരുഷനിലെത്തിക്കുക.

ശ്രീശുകബ്രഹ്മർഷി വീണ്ടും പറഞ്ഞു: വീണ്ടും വെളിയിൽ ക്രൌഞ്ചദ്വീപാണു. ഇതിന്റെ വിസ്തൃതി പതിനാറുലക്ഷം യോജനയാണു. ഇത് ഒരു പാലാഴിയാൽ ചുറ്റപ്പെട്ടുകിടക്കുന്നു. അവിടെയുള്ള ക്രൌഞ്ചപർവ്വതത്തിന്റെ സാന്നിധ്യത്താലത്രേ ഈ ദ്വീപിനെ ക്രൌഞ്ചദ്വീപെന്ന് വിശേഷിപ്പിക്കുന്നതു. കാർത്തികേയന്റെ ആയുധങ്ങളാൽ അവിടുത്തെ വൃക്ഷങ്ങളെല്ലാം നശിപ്പിക്കപെട്ടുവെങ്കിലും, ദുഗ്ദ്ധസമുദ്രത്താൽ കുളിച്ചുനിൽക്കുന്നതിനാലും വരുണനാൽ സംരക്ഷിക്കപ്പെടുന്നതിനാലും ക്രൌഞ്ചപർവ്വതം നിർഭയനായി അവിടെ തലയുയർത്തിനിൽക്കുന്നു. ഈ ദ്വീപിന്റെ അധിപൻ പ്രിയവ്രതന്റെ മറ്റൊരു പുത്രനായ ഘൃതപൃഷ്ഠനാണു. അദ്ദേഹം ഒരു മഹാപണ്ഡിതനായിരുന്നു. അദ്ദേഹവും ജ്യേഷ്ഠനെപ്പോലെ തന്റെ സ്വത്തിനെ എഴായി വിഭജിച്ച് ഏഴ് പുത്രന്മാർക്കായി നൽകിയതിനുശേഷം സന്യാസം സ്വീകരിച്ചു ഭഗവാനിൽ ആശ്രയം കൊണ്ടിരുന്നു. ഈ എഴ് ദ്വീപുകഅദ്ദേഹത്തിന്റെ പുത്രന്മാരുടെ പേരുകളായ ആമൻ, മധുരുഹൻ, മേഘപൃഷ്ഠൻ, സുധാമാവ്, ഭ്രാജിഷ്ഠൻ, ലോഹിതാർണ്ണൻ, വനസ്പതി എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിരുന്നു. അവിടെയും ഏഴ് പർവ്വതങ്ങളും എഴ് നദികളും ചേർന്ന് ഈ ദ്വീപുകളെ വേർതിരിക്കുന്നു. പർവ്വതങ്ങളെ ശുക്ലം, വർദ്ധമാനം, ഭോജനം, ഉപബർഹിനം, നന്ദം, നന്ദനം, സർവ്വതോഭദ്രം എന്നും, നദികളെ അഭയ, അമൃതൌഘ, ആര്യക, തീർത്ഥവതി, രൂപവതി, പവിത്രവതി, ശുക്ല എന്നും വിളിക്കുന്നു. ക്രൌഞ്ചദ്വീപിലെ നിവാസികളും നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു. അവർ പുരുഷർ, ഋഷഭർ, ദ്രവിണർ, ദേവകർ എന്നിങ്ങനെ അറിയപ്പെടുന്നു. ജലരൂപനായ വരുണനെ ആ നദികളിൽനിന്നും കൈകുമ്പിളിൽ ജലം കോരിയെടുത്ത് അവർ ഇങ്ങനെ സ്തുതിക്കുന്നു: ഹേ വരുണദേവാ!, നിന്നിലെ ശക്തിയും ഓജസ്സും ഭഗവാൻ ഹരിയിൽനിന്നുമുണ്ടായതാകുന്നു. ആ ശക്തിയാൽ നീ ഭൂലോകത്തേയും ഭുവർലോകത്തേയും സ്വർല്ലോകത്തേയും ശുദ്ധമാക്കുന്നു. നിന്നിൽ സ്നാനം ചെയ്യുന്നവരുടെ പാപങ്ങൾ നീ കഴുകിക്കളയുന്നു.

ശ്രീശുകൻ തുടർന്നു: ഹേ പരീക്ഷിത്ത് രാജൻ!, മേൽ പറഞ്ഞ ആ ദുഗ്ദ്ധസമുദ്രത്തിനുവെളിയിലാണ് ശാകദ്വീപുള്ളതു. ഇതിന് ക്രൌഞ്ചദ്വീപിന്റെ ഇരട്ടിയായ മുപ്പത്തിരണ്ടുലക്ഷം യോജന വിസ്തീർണ്ണമുണ്ടു. ഈ ദ്വീപിനെ തൈരു നിറഞ്ഞ ഒരു മഹാസമുദ്രം വലം വയ്ക്കുന്നു. ഇവിടുത്തെ വൃക്ഷം ശാകമരമാണു. അതിന്റെ സുഗന്ധം ആ ദ്വീപാകമാനം പരക്കുന്നു. ഇതിന്റെ നാഥൻ പ്രിയവ്രതപുത്രന്മാരിലെ മേധാതിഥിയാണു. അദ്ദേഹവും തന്റെ ശാകദ്വീപിനെ ഏഴായി വിഭജിച്ച് ഏഴ് മക്കളെ ഏൽപ്പിച്ച് ഭഗവാനിൽ രമിക്കുകയുണ്ടായി. ആ പുത്രന്മാരുടെ പേരിൽ ഈ ഏഴ് ദ്വീപുകൾ പുരോജവം, മനോജവം, പവമാനം, ധൂമ്രനീകം, ചിത്രരേഫം, ബഹുരൂപം, വിശ്വധാരം എന്നിങ്ങനെ അറിയപ്പെടുന്നു. ഇതിനെയും ഏഴ് പർവ്വതങ്ങളും ഏഴു നദികളും ചേർന്ന് വിഭജിക്കുന്നു. പർവ്വതങ്ങളെ ഈശാനം, ഉരുശൃംഗം, ബലഭദ്രം, ശക്തകേസരം, സഹസ്രരോതം,         ദേവപാലം, മഹാനസം എന്നും, അതുപോലെ നദികളെ അനഘ, ആയുർദ, ഉഭയസ്പൃഷ്ഠി, അപരാജിത, പഞ്ചപടി, സഹസ്രശ്രുതി, നിജധൃതി എന്നും വിളിക്കുന്നു. അവിടുത്തെ നിവാസികളെ ഋതവ്രതർ, സത്യവ്രതർ, ദാനവ്രതർ, അനുവ്രതർ എന്നീ വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. പ്രാണായാമവും യോഗവും ശീലമാക്കിയ അവർ വായുദേവനെ ഇങ്ങനെ ആരാധിക്കുന്നു: ഹേ പരമാത്മരൂപേണ ജീവികളിൽ കുടികൊള്ളുന്നവനേ!, അങ്ങ് പ്രാണാദി വായുക്കളെ നിയന്ത്രിച്ച് ജീവഭൂതങ്ങളെ നിലനിർത്തുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തി സംഹരിക്കുന്ന ലോകനാഥാ!, ഞങ്ങളെ സർവ്വാപത്തുകളിൽനിന്നും കാത്തുകൊണ്ടാലും!.

ശ്രീശുകമഹർഷി വീണ്ടും പറഞ്ഞുതുടങ്ങി: ഹേ രാജൻ!, ഈ ദ്വീപിനുനടുവിലായി മാനസോത്തര എന്ന ഒരു കൂറ്റൻ പർവ്വതം സ്ഥിതിചെയ്യുന്നു. ഈ പർവ്വതം ദ്വീപിന്റെ അകമ്പുറം തരം തിരിക്കുന്നു. ഇതിന്റെ ഉയരവും വീതിയും പതിനായിരം യോജന വരുന്നു. മാനസോത്തരയുടെ നാലുവശങ്ങളിലായി ഇന്ദ്രാദി ദേവതകളുടെ നഗരങ്ങൾ കിടക്കുന്നു. ഈ പർവ്വതത്തിനുമുകളിലൂടെ സംവത്സരം എന്ന മാർഗ്ഗേണ സൂര്യദേവൻ തന്റെ രഥത്തിൽ മേരുവിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. സൂര്യന്റെ വടക്കോട്ടുള്ള ഗതിയെ ഉത്തരായനമെന്നും തെക്കോട്ടുള്ളതിനെ ദക്ഷിണായനമെന്നും വിളിക്കുന്നു. അതിന്റെ ഒരുവശം ദേവതകളുടെ അഹവും മറ്റൊന്ന് രാത്രവുമാണെന്നറിയുക. ഈ വർഷത്തെ പ്രിയവ്രതപുത്രനായ വീതിഹോത്രൻ പാലിക്കുന്നു. അദ്ദേഹത്തിന് രമണകൻ, ധാതകി എന്നിങ്ങനെ രണ്ടു പുത്രന്മാരാണുള്ളതു. അദ്ദേഹം തന്റെ ദേശത്തിന്റെ ഇരുവശങ്ങളെ രണ്ടു പുത്രന്മാർക്കായി വീതിച്ചുനൽകിയതിനുശേഷം മോക്ഷാർത്ഥം സന്യാസം സ്വീകരിക്കുകയുണ്ടായി. ഇതിലെ ജനങ്ങൾ ബ്രഹ്മദേവനെ പൂജിക്കുന്നു. അവരുടെ പ്രാർത്ഥന ഇപ്രകാരമാണു: ബ്രഹ്മദേവൻ കർമ്മമയനാണു. കാരണം, വൈദികകർമ്മങ്ങൾക്കാധാരമായ വേദമന്ത്രങ്ങൾ അദ്ദേഹത്തിൽനിന്നുമുണ്ടായിരിക്കുന്നു. ഭഗവാൻ ഹരിയിൽ സദാ നിമഗ്നനായ ബ്രഹ്മദേവൻ അവനിൽനിന്നും വേറല്ലെന്നറിയുക. വേദരൂപനായ വിരിഞ്ചന് അടിയങ്ങളുടെ നമസ്ക്കാരം!.

ശ്രീശുകൻ മൊഴിഞ്ഞു: ഹേ രാജൻ!, മേൽ പറഞ്ഞ സമുദ്രത്തിനുവെളിയിലായി ലോകാലോകം എന്ന പർവ്വതം സ്ഥിതിചെയ്യുന്നു. അത് ആ ദേശത്തെ സൂര്യപ്രകാശമുള്ളതും ഇല്ലാത്തതുമായി വിഭജിക്കുന്നു. അവിടെ അതിവിസ്തൃതമായ ഒരു പ്രദേശംകൂടിയുണ്ടു. അതിൽ ധാരാളം ജീവജാലങ്ങൾ വസിക്കുന്നു. അതിനുവെളിയിലായി സ്വർണ്ണനിർമ്മിതമായ മറ്റൊരു പ്രദേശം കിടക്കുന്നു. കണ്ണാടിപോലെ പ്രതിഫലിക്കുന്ന ഈ ഭൂമിയിൽ പതിക്കുന്ന യാതൊരു വസ്തുവും പിന്നീട് വീണ്ടുകിട്ടുന്നില്ല. അതുകൊണ്ട്, അവിടം ആരും ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്നു. ഈ രണ്ടു പ്രദേശങ്ങളെ വിഭജിക്കുന്ന ഈ പർവ്വതത്തെ ലോകാലോകം എന്ന് വിളിക്കുന്നു. ഈ പർവ്വതം മൂലോകങ്ങളുടേയും ബാഹിക അതിർത്തിയായി നിലകൊള്ളുന്നു. തല്ഫലമായി സൂര്യപ്രകാശം ഭൂലോകം, ഭുവർലോകം, സ്വർല്ലോകം എന്നിവിടങ്ങളിൽ കൃത്യമായി എത്തപ്പെടുന്നു. സൂര്യനിൽ തുടങ്ങി ധ്രുവലോകഗ്രഹത്തിൽനിന്നുമുള്ള സകല പ്രകാശരശ്മികളും അത്യുന്നതമായ ഈ ലോകാലോകപർവ്വതം തീർത്തിരിക്കുന്ന അതിർത്തിക്ക് വെളിയിൽ കടക്കുന്നില്ല. ഹേ പരീക്ഷിത്തേ!, ഇങ്ങനെ, പണ്ഡിതന്മാർ ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ അളവും ലക്ഷണങ്ങളും പ്രത്യേകതകളും വളരെ പ്രാമാണികമായിത്തന്നെ രേഖപ്പെടുത്തുകയുണ്ടായി. അവരുടെ പ്രമാണമനുസരിച്ച് സുമേരുപർവ്വതത്തിൽനിന്നും ലോകാലോക അചലം വരെയുള്ള ദൂരം പഞ്ചശതകോടി യോജന വരുന്ന ഈ ലോകത്തിന്റെ വിസ്തൃതിയുടെ നാലിലൊന്നാണെന്നറിയുക. ലോകാലോകപർവ്വതത്തിനു മുകളിൽ ബ്രഹ്മദേവനാൽ നിയോഗിതരായി നാലു ഗജപതിമാർ നിലകൊള്ളുന്നു. അവയെ ഋഷഭൻ, പുഷ്കരചൂഢൻ, വാമനൻ, അപരാജിതൻ എന്നീ നാമങ്ങളിൽ വിളിക്കുന്നു. അവർ സർവ്വലോകങ്ങളുടേയും സ്ഥിതിഹേതുക്കളായി നിലകൊള്ളുന്നു. സർവൈശ്വര്യങ്ങളുടേയും നാഥനായ ഭഗവാൻ സകലജീവഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന അന്തര്യാമിയാണു. ഇന്ദ്രാദി സകലദേവതകൾക്കും സർവ്വവിധ അനുഗ്രഹങ്ങളും അരുളിക്കൊണ്ട് ആ പർവ്വതത്തിനുമുകളിൽ വിശ്വക്സേനാദി സേവകന്മാരോടൊപ്പം സർവ്വവിഭൂതിപതിയായി, ആയുധപാണിയായി, അവൻ കുടികൊള്ളുന്നു. ങ്ങനെ ആ പരമപുരുഷൻ പ്രപഞ്ചത്തിനെ പരിപാലിച്ചുകൊണ്ട് അവിടെ വിളങ്ങുന്നു.

ഹേ രാജൻ!, ലോകാലോകപർവ്വതത്തിനുവെളിയിൽ അലോകവർഷം എന്ന ഒരു ഭൂഭാഗംകൂടിയുണ്ടു. ഇതും ഏതാണ്ട് പന്ത്രണ്ടര കോടി യോജ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അലോകവർഷത്തിനപ്പുറം മുമുക്ഷുക്കളുടെ ഉദ്ദിഷ്ടസ്ഥാനമാണു. അവിടം ത്രിഗുണങ്ങളുടെ സാനിധ്യമില്ലാത്ത പരിശുദ്ധസ്ഥലമാണു. ഭൂർലോകത്തിന്റേയും ഭുവർലോകത്തിന്റേയും അന്തരാളഭാഗത്തിൽ സൂര്യൻ സ്ഥിതിചെയ്യുന്നു. അവിടെ സൂര്യനും ലോകപരിധിയ്ക്കുമിടയിലുള്ള വ്യാസം ഇരുപത്തിയഞ്ചുകോടി യോജനയാണെന്ന് കണക്കാക്കപ്പെടുന്നു. സൃഷ്ടിയുടെ സമയത്ത് പ്രപഞ്ചത്തിന്റെ മൃത അണ്ഡത്തിൽ പ്രവേശിച്ചതുകൊണ്ട് സൂര്യനെ മാർത്താണ്ഡൻ എന്നും, ഹിരണ്യാണ്ഡത്തിൽനിന്നും ജനിച്ചതുകൊണ്ട് അവനെ ഹിരണ്യഗർഭൻ എന്നും വിശേഷിപ്പിക്കുന്നു. ഹേ മഹാരാജൻ!, സൂര്യനാൽ പ്രപഞ്ചത്തിൽ ദിശകൾ വിഭജിക്കപ്പെട്ടിരിക്കുന്നു. സൂര്യനാൽ മാത്രം ഇവിടെ സ്വർഗ്ഗവും നരകവുമുൾപ്പെടെ ഇക്കണ്ട നാനാത്വങ്ങൾ വ്യക്തമായി കണ്ടറിയാൻ സാധിക്കുന്നു. നരദേവതിര്യഗാദിസകലഭൂതങ്ങളുടേയും ജീവനം ഇവിടെ സൂര്യനെ അപേക്ഷിച്ച് നിലകൊള്ളുന്നു. അവൻ കാരണം ഇവിടെ സർവ്വം പ്രകാശമാനമാകുന്നു. അതിനാൽ അവനെ ദൃകീശ്വരൻ എന്നും വിളിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





A description of the Universe