2020, മാർച്ച് 24, ചൊവ്വാഴ്ച

9.12 കുശവംശവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 12
(കുശവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ കുശന്റെ വംശത്തെ വർണ്ണിച്ചുപറയാം. ശ്രീരാമദേവന്റെ പുത്രന്മാരിലൊരുവനായ കുശന്റെ പുത്രനായിരുന്നു അതിഥി. അവനിൽനിന്ന് നിഷധനും, നിഷധനിൽനിന്ന് നഭനും, നഭനിൽനിന്ന് പുണ്ഡരീകനും, പുണ്ഡരീകനിൽനിന്ന് ക്ഷേമധന്വാവും, ക്ഷേമധന്വാവിൽനിന്ന് ദേവാനീകനും, ദേവാനീകനിൽനിന്ന് അനിഹനും, അനിഹനിൽനിന്ന് പാരിയാത്രനും, പാരിയാത്രനിൽനിന്ന് ബലസ്ഥനും, ബലസ്ഥനിൽനിന്ന് സൂര്യാംശജാതനായ വജ്രനാഭനും, വജ്രനാഭനിൽനിന്ന് ഖഗണനും, ഖഗണനിൽനിന്ന് വിധൃതിയും, വിധൃതിയിൽനിന്ന് ജൈമിനിയുടെ ശിഷ്യനും യോഗാചാര്യനുമായ ഹിരണ്യനാഭനും പിറന്നുണ്ടായി. ഈ ഹിരണ്യനാഭനിൽനിന്നായിരുന്നു  കോസലദേശീയനായ യാജ്ഞവൽക്യമഹർഷി അജ്ഞാനാന്തകമായ യോഗശാസ്ത്രത്തെ അഭ്യസിച്ചിരുന്നതു.  

രാജൻ!, മേൽ പറഞ്ഞ ഹിരണ്യനാഭനിൽനിന്ന് പുഷ്യനും, അവനിൽനിന്ന് ധ്രുവസന്ധിയും, അവനിൽനിന്ന് സുദർശനനും, അവനിൽനിന്ന് അഗ്നിവർണ്ണനും, അവനിൽനിന്ന് ശീഘ്രനും, അവനിൽനിന്ന് മരു എന്ന് പേരുള്ളവനും ജാതനായി. യോഗസിദ്ധനായ ഈ മരു കലാപം എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലിയുഗാന്ത്യത്തിൽ നശിച്ചുപോയ സൂര്യവംശത്തെ വീണ്ടും ഇവൻ പോഷിപ്പിക്കുന്നതാണ്. രാജൻ!, മരു എന്ന ആ രാജാവിൽനിന്ന് പ്രസുശ്രുതനും, അവനിൽനിന്ന് സന്ധിയും, സന്ധിയിൽനിന്ന് അമർഷണനും, അവനിൽനിന്ന് മഹസ്വാനും, മഹസ്വാനിൽനിന്ന് വിശ്വസനും, അവനിൽനിന്ന് പ്രസേനജിത്തും, ഈ പ്രസേനജിത്തിൽനിന്ന് തക്ഷകനും, അവനിൽനിന്ന് ബൃഹദ്വലനും സംജാതരായി. ഈ ബൃഹദ്വലനെ അങ്ങയുടെ പിതാവ് അഭിമന്യു കുരുക്ഷേത്രയുദ്ധത്തിൽ വധിച്ചിരുന്നു.

രാജൻ!, ഇവരെല്ലാം ഇവിടെനിന്ന് കാലഗതിയെ പ്രാപിച്ച ഇക്ഷ്വാകുവംശജരായ രാജാക്കന്മാരായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാണ്. ബൃഹദ്വലന് ബൃഹദ്രണൻ എന്നവൻ പുത്രനായി ജനിക്കും. അവനിൽനിന്ന് ഉരുക്രിയനും, ഉരുക്രിയന് വത്സവൃദ്ധനും, വത്സവൃദ്ധന് പ്രതിവ്യോമനും, പ്രതിവ്യോമന് ഭാനുവും, ഭാനുവിന് സേനാനായകന്മാരിൽ മുമ്പനായ ദിവാകരനും, ദിവാകരന് വീരസഹദേവനും, വീരസഹദേവന് ബൃഹദശ്വനും, ബൃഹദശ്വന് ഭാനുമാനും, ഭാനുമാന് പ്രതീകാശ്വനും, പ്രതീകാശ്വന് സുപ്രതീകാശ്വനും പുത്രന്മാരായി പിറക്കും. ഈ പറഞ്ഞ സുപ്രതീകാശ്വന് പുത്രപൌത്രാദികളായി മരുദേവൻ, സുനക്ഷത്രൻ, പുഷ്കരൻ മുതൽ‌പേരും, അതുപോലെ, പുഷ്കരന്റെ പുത്രനായി അന്തരീക്ഷനും, തല്പുത്രനായി സുതപസ്സും, അവന് മകനായി അമിത്രജിത്തും സംജാതരാകുന്നതാണു. അമിത്രജിത്തിന്റെ പുത്രനായിരിക്കും ബൃഹദ്രാജൻ. ബൃഹദ്രാജപുത്രൻ ബർഹിയാകും. അവനിൽനിന്നും കൃതജ്ഞയൻ ജനിക്കും. അവന്റെ പുത്രനായിരിക്കും രണയജ്ഞൻ. അവനിൽനിന്ന് സഞ്ജയൻ ഭൂജാതനാകും. അവന് പുത്രനായി ശാക്യൻ പിറക്കും. തുടർന്ന്, ശാക്യനിൽനിന്ന് ശുദ്ധോദനും, അവനിൽനിന്ന് ലാംഗലനും, അവനിൽന്ന് പ്രസേനജിത്തും, അവനിൽനിന്ന് ക്ഷുദ്രകനും, അവനിൽനിന്ന് രണകനും, രണകനിൽനിന്ന് സുരഥനും, അവന് മകനായി സുമിത്രനും പിറക്കുന്നതും, ഇവനോടുകൂടി ഈ വംശം അവസാനിക്കുന്നതുമാണു. ഇവരെല്ലാം ബൃഹദ്വലന്റെ വംശക്കാരാണു. സുമിത്രനോടുകൂടി ഇക്ഷ്വാകുവംശം അവസാനിക്കും. കാരണം, കലിയിൽ അവനുശേഷം പിന്നീട് ആ വംശജരായി ആരുംതന്നെ ജനിക്കുകയില്ല.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next



9.11 ശ്രീരാമചരിതം - 2


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 11
(ശ്രീരാമചരിതം - 1) 



ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, ഭഗവാൻ ശ്രീരാമചന്ദ്രൻ ആചാര്യന്മാരോടുകൂടി സർവ്വദേവതാമയനായ തന്നെ പലവിധമായ ശ്രേഷ്ഠയജ്ഞങ്ങൾകൊണ്ട് സ്വയം യജിച്ചു. ഭഗവാൻ തന്റെ രാജ്യത്തിന്റെ കിഴക്കുദിക്കിനെ ഹോതാവിനും, തെക്കെൻ‌ദിക്കിനെ ബ്രാഹ്മണർക്കും, പടിഞ്ഞാറുഭാഗം അധ്വര്യുവിനും, അതുപോലെ, വടക്കൻ‌ഭാഗം ഉദ്ഗാതാവിനും ദാനം ചെയ്തു. സർവ്വം ബ്രാഹ്മണർ അർഹിക്കുന്നുവെന്ന് ചിന്തയോടുകൂടി അവയ്ക്കിടയിൽ ബാക്കിവന്ന ഭാഗം നിസ്പൃഹനായിക്കൊണ്ട് ആചാര്യനും സമർപ്പിച്ചു. ഇങ്ങനെ വസ്ത്രാഭരണങ്ങളൊഴിച്ച് മറ്റൊന്നും രാജാവായ ഭഗവാനോ രാജ്ഞിയായ സീതാദേവിയോ പരിഗ്രഹിച്ചില്ല. എന്നാൽ ആ ഋത്വിക്കുകളാകട്ടെ, തങ്ങളുടെ ഹിതത്തെ മാത്രം ചിന്തിക്കുന്ന ഭഗവാന്റെ നിർമ്മല പ്രേമത്തെ പ്രശംസിച്ചുകൊണ്ട് സർവ്വവും തിരികെ ആ തിരുവടികളിൽത്തന്നെ അർപ്പിച്ചു. അവരുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: ലോകനായകനായകനായ ഹേ ഭഗവാനേ!, അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളിലിരുന്നുകൊണ്ട് അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നിത്യവും ഞങ്ങളെ രക്ഷിക്കുമ്പോൾ, അതിലുപരി മറ്റെന്താണ് ഞങ്ങൾക്ക് അങ്ങയിൽനിന്ന് നേടേണ്ടത്? ഞങ്ങളെ രക്ഷിക്കുന്നവനും അനന്തമായ ജ്ഞാനശക്തിയോടുകൂടിയവനും കീർത്തിമാന്മാരിൽ അഗ്രഗണ്യനും മാമുനിമാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ തൃപ്പാദങ്ങളോടുകൂടിയവനുമായ അങ്ങേയ്ക്ക് നമസ്ക്കാരം.

രാജാവേ!, ഒരിക്കൽ പ്രജാക്ഷേമതല്പരതയിൽ ഭഗവാൻ പ്രച്ഛന്നവേഷത്തിൽ രാത്രിസമയം ആരും കാണാതെ ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിക്കുന്ന സമയത്ത് ഒരു വീട്ടിൽനുള്ളിൽനിന്നും ആരോ സീതാദേവിയെക്കുറിച്ച് അനുചിതമായി സംസാരിക്കുന്നത് കേൾക്കുകയുണ്ടായി. അയാളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: നീ മറ്റൊരുത്തന്റെ വീട്ടിൽ കഴിഞ്ഞവളാണ്, ആയതിനാൽ ചാരിത്ര്യം നശിച്ചവളും. എനിക്കിനി നിന്നെ ഒരിക്കലും പരിപാലിക്കാൻ സാധ്യമല്ല. പെൺകോന്തനായ രാമൻ അന്യഗൃഗത്തിൽ താമസിച്ചിട്ടുവന്നവളെ ഒരുപക്ഷേ, ഭാര്യയായി സ്വീകരിക്കുമായിരിക്കും, പക്ഷേ ഞാൻ രാമനെപ്പോലെയല്ല. എനിക്കിനി നിന്നെ ഭാര്യയായി കാണാൻ ബുദ്ധിമുട്ടുണ്ടു.

സീതാരാമന്മാരുടെ തത്വമറിയാത്തവനും അജ്ഞാനിയും നീചനുമായ അയാൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ആ സംസാരം കേട്ട ശ്രീരാമചന്ദ്രൻ ഗർഭിണിയായ സീതാദേവിയെ ഉപേക്ഷിച്ചു. ദേവി വാത്മീകിയുടെ ആശ്രമത്തിലെത്തി. കാലമെത്തിയപ്പോൾ അവൾ രണ്ടാണ്മക്കളെ പ്രസവിച്ചു. പിന്നീടവർ ലവൻ, കുശൻ എന്നീ നാമങ്ങളിലറിയപ്പെട്ടു. കുട്ടികളുടെ ജാതകർമ്മങ്ങൾ മുനി കൃത്യമായി നിർവ്വഹിച്ചു. 

ഹേ പരീക്ഷിത്ത് രാജൻ!, ലക്ഷ്മണന് അംഗദൻ, ചിത്രകേതു എന്നീ നാമങ്ങളോടെ രണ്ട് പുത്രന്മാർ ജനിച്ചു. അതുപോലെ, ഭരതനും രണ്ട് കുട്ടികളുണ്ടായി. അവരുടെ നാമങ്ങൾ തക്ഷൻ, പുഷ്കലൻ എന്നിങ്ങനെയായിരുന്നു. ശത്രുഘ്നന്റെ രണ്ട് മക്കൾ സുബാഹു, ശ്രുതസേനൻ എന്നും അറിയപ്പെട്ടു. ഭരതൻ ദിഗ്വിജയം ചെയ്ത് കോടിക്കണക്കിന് ഗന്ധർവ്വന്മാരെ നിഗ്രഹിച്ച് അവരുടെ സ്വത്തുക്കൾ രാജാവിന് സമർപ്പിച്ചു. അതുപോലെ ശത്രുഘ്നനും മധുപുത്രനായ ലവണനെന്ന രാക്ഷസ്സനെ കൊന്ന് മധുവനത്തിൽ മധുര എന്ന ഒരു നഗരിയെ നിർമ്മിച്ചു. രാജൻ!, അത്യാശ്ചര്യമെന്നോണം, രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി തന്റെ രണ്ട് പുത്രന്മാരേയും വാത്മീകിമുനിയെ ഏല്പിച്ചതിനുശേഷം, ശ്രീരാമപാദസ്മരണയോടുകൂടി ഭൂഗർഭത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വൃത്താന്തം കേട്ട ഭഗവാന് അതിയായ ദുഃഖം തോന്നി. സങ്കടം അടക്കാൻ ശ്രമിച്ചുവെങ്കിലും, ദേവിയുടെ ഗുണഗണങ്ങളെയോർത്തുകൊണ്ട്, ഈശ്വരനാണെങ്കിലും, ആ മായാമനുഷന് അതിന് സാധിച്ചില്ല. സ്ത്രീപുരുഷന്മാരുടെ ഈ പരസ്പരാസക്തി എവിടെയും ദുഃഖം പ്രദാനം ചെയ്യുന്നു. ഇവിടെ, ജിതേന്ദ്രിയന്മാരായ ഈശ്വരന്മാരുടെ അവസ്ഥയും ഇതാണെങ്കിൽ, ഗൃഹമേധികളായ പ്രാകൃതമനുഷ്യരുടെ സ്ഥിതി എപ്രകാരമായിരിക്കുമെന്ന് പറയേണ്ടതുണ്ടോ?.

രാജാവേ!, അതിനുശേഷം, ഭഗവാൻ പതിമൂവായിരം സംവത്സരം ബ്രഹ്മചാരിയായി അഗ്നിഹോത്രങ്ങൾ മുടക്കം കൂടാതെ ആചരിച്ചുപോന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ ദണ്ഡകാരാണ്യത്തിൽ വച്ച് ഭഗവാന്റെ തൃപ്പാദത്തിൽ ഒരു മുള്ള് തറച്ച്. ആ പാദത്തെ ഭഗവാൻ ഭക്തഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതിനുശേഷം ബ്രഹ്മജ്യോതിയ്ക്കപ്പുറമുള്ള വൈകുണ്ഠമെന്ന സ്വധാമത്തെ പൂകി. അനന്യതേജസ്സനും ബ്രഹ്മാദിദേവതകളാൽ അർത്ഥിക്കപ്പെട്ടവനും ലീലാവിഗ്രഹനുമായ ശ്രീരാമചന്ദ്രൻ തന്റെ ദിവ്യാസ്ത്രത്താൽ സമുദ്രത്തിൽ സേതു ബന്ധിച്ചതോ, സുഗ്രീവാദിവാനരന്മാരെ കൂട്ടുപിടിച്ച് രാക്ഷസ്സഗണങ്ങളെ നിഗ്രഹിച്ചതോ ഒന്നും യാതൊരുവിധത്തിലും സ്തുതിക്ക് പാത്രമാകുന്ന വിഷയങ്ങളേയല്ല. കാരണം, ഭഗവദ്പ്രഭാവം അത്യന്തം ഉത്കൃഷ്ടവും യാതൊന്നിനാലും ഉപമിക്കാൻ കഴിയാത്തതുമാണു. ഇപ്പോഴും രാജസഭകളിൽ വിശുദ്ധവും പാപഹരവുമായ ഭഗവദ്‌ലീലകൾ ഋഷികളാൽ ഗാനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വർല്ലോകപതികളായ സകലദേവന്മരുടേയും കിരീടങ്ങൾ തന്തിരുവടിയുടെ തൃപ്പാദങ്ങളാൽ സ്പർശിക്കപ്പെട്ടവയാണ്. അങ്ങനെയുള്ള ആ രഘുവംശതിലകനെ ഞാനിതാ ശരണം പ്രാപിക്കുന്നു. രാജൻ!, ആ ഭഗവാനോടൊപ്പം ആരൊക്കെ സ്പർശനത്തിലേർപ്പെട്ടിരുന്നുവോ, ആർക്കൊക്കെ ആ ദർശനം ലഭിച്ചിരുന്നുവോ, ആർക്കൊക്കെ അവനോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുവാനുള്ള പരമഭാഗ്യം സിദ്ധിച്ചിരുന്നുവോ, ആങ്ങനെയുള്ള ആ കോസലവാസികൾ സകലരും, യോഗികൾക്ക് മാത്രം സിദ്ധിക്കുന്ന പരമപദത്തെ പ്രാപിച്ചിരുന്നുവെന്നറിയുക. രാജാവേ!, ഹിംസാ‍ദിദോഷങ്ങൾ വെടിഞ്ഞിട്ടുള്ള യാതൊരു മനുഷ്യരും ഈ കഥയെ നിരന്തരം ശ്രവിക്കുന്നപക്ഷം അവർ കർമ്മപാശങ്ങളാൽ ഒരിക്കലും ബന്ധിക്കപ്പെടുകയില്ല.

ശ്രീപരീക്ഷിത്ത് ചോദിച്ചു: ഗുരോ!, എപ്രകാരമായിരുന്നു ലക്ഷ്മണാദി സഹോരന്മാരും പ്രജകളും മറ്റ് പൌരന്മാരും ഈശ്വരനായ ഭഗവാനോടൊപ്പം വർത്തിച്ചിരുന്നത്?. എങ്ങനെയായിരുന്ന് ഭഗവാൻ അയോധ്യയിൽ ജീവിച്ചിരുന്നത്?

ശ്രീശുകൻ പറഞ്ഞു: രാജൻ!, പട്ടാഭിഷേകം കഴിഞ്ഞതിനുശേഷം, ഭഗവാൻ ദിഗ്വിജയത്തിനായി തന്റെ സഹോദന്മാരെ ഏർപ്പെടുത്തി. തുടർന്ന് സർവ്വവിധത്തിലും അതിമനോഹരമായ തന്റെ അയോധ്യയെ മുഴുവനും ചുറ്റിനടന്ന് ദർശിച്ചു. പ്രജകൾ തിരുമുൽക്കാഴ്ചയുമായി അതാതുദേശങ്ങളിൽ ഭഗവാനെ കാത്തുനിന്നു. ദർശനം ലഭിച്ചവർ, പണ്ട് വരാഹരൂപത്തിൽ ഭൂമിയെ വീണ്ടെടുത്തതുപോലെ അവളെ എന്നെന്നും കാത്തുരക്ഷിക്കുവാനായി ആശീർവചനങ്ങളുരച്ചുകൊണ്ടേയിരുന്നു. എന്നെന്നേ കാണാൻ കൊതിച്ചിരുന്ന ശ്രീരാമദേവനെ കാണാനുള്ള അഭിവാഞ്ചയുമായി അവർ മാളികപ്പുറങ്ങളിൽ കയറിനിന്നു. നോക്കിയിട്ടും നോക്കിയിട്ടും മതിവരാത്ത ആ കോമളരൂപത്തിൽ അവർ പുഷ്പങ്ങൾ വർഷിച്ചു. അങ്ങനെ, സകലവിധത്തിലും അത്യുജ്ജ്വലവും അതിരമണീയവുമായ തന്റെ ഭവനത്തിൽ, ദേവതുല്യരായ പ്രജകളുടെ അശീർവാദങ്ങളും അഭിവാദ്യങ്ങളും സ്വീകരിച്ചുകൊണ്ട്, പത്നിയായ സീതാദേവിയോടൊപ്പം ഭഗവാൻ സസുഖം വാണരുളി. പ്രജകൾ നിരന്തരം ഭഗവാനെ വാഴ്ത്തിസ്തുതിച്ചു. ധർമ്മാധിഷ്ഠിതമായി യഥാകാലം വിവിധകാമങ്ങളെ ശ്രീരാമദേവൻ സംവത്സരങ്ങളോളം അനുഭവിക്കുകയും ചെയ്തു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം തിനൊന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



The glories of Lord Shriram

2020, മാർച്ച് 22, ഞായറാഴ്‌ച

9.10 ശ്രീരാമചരിതം 1

ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 10
(ശ്രീരാമചരിതം 1)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഖട്വാംഗനിൽനിന്ന് ദിലീപനെന്ന ദീർഘബാഹുവും, അവനിൽനിന്ന് കീർത്തിമാനായ രഘുചക്രവർത്തിയും, അവനിൽനിന്നും അജനും, അജനിൽനിന്ന് ദശരഥനും ജാതരായി. ശേഷം, ദേവന്മാരുടെ പ്രാർത്ഥനയെ സ്വീകരിച്ച് ഭഗവാൻ ശ്രീഹരി സ്വാശാംശത്താൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങയുള്ള നാമങ്ങളിൽ നാലുപുത്രന്മാരായി ദശരഥന്റെ മക്കളായി അവതരിച്ചു. തത്വദർശികളായ മഹാമുനിമാർ ഭഗവാൻ ശ്രീരമചന്ദ്രന്റെ മഹിമകളെ പലവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു. രാജൻ!, അങ്ങ് മുമ്പും ശ്രീരാമദേവനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ ഇപ്പോൾ ചുരുക്കി മാത്രം വർണ്ണിക്കാം. പിതാവായ ദശരഥന്റെ വാക്കിനെ സത്യമാക്കാനായി ശ്രീരാ‍മൻ സർവ്വവും ഉപേക്ഷിച്ച് പത്നിയായ സീതാദേവിയോടൊപ്പം കാട്ടിലേക്ക് പോയി. ഭഗവാനോടൊപ്പം ഹനുമാനും സുഗ്രീവനും സഹോദരനായ ലക്ഷ്മണനുമുണ്ടായിരുന്നു. അവർ എപ്പോഴും ഭഗവാന് താങ്ങാ‍യി നിലകൊണ്ടു. ശൂർപ്പണഖ എന്ന ഒരസുരസ്ത്രീയുടെ മൂക്കും ചെവിയും മുറിച്ച് അവളെ വിരൂപയാക്കിയതിനെച്ചൊല്ലി ഭഗവാന് സീതാദേവിയിൽനിന്നും അകലേണ്ടിവന്നു. ഭഗവാൻ കോപത്തോടെ സമുദ്രത്തോട് വഴി വാങ്ങി സേതുബന്ധം ചെയ്തു. അതിലൂടെ ഭഗവാൻ രാവണന്റെ ലങ്കയിൽ പ്രവേശിച്ച് അവനെ വധിക്കുവാനൊരുങ്ങി. അങ്ങനെയുള്ള ഭഗവാൻ ശ്രീരാമചന്ദ്രൻ നമ്മളെ രക്ഷിക്കട്ടെ!.

രക്ഷോജാതികളെ ഒതുക്കി ഭഗവാൻ ലക്ഷ്മണന്റെ മുന്നിൽ വച്ച് വിശ്വാമിത്രന്റെ യാഗം കാത്തു. രാജൻ!, ഒരാനക്കുട്ടിയുടേതുപോലെ ശ്രീരാമദേവന്റെ ലീലകൾ ആശ്ചര്യഭരിതമാണു. ശൈവചാപം തകർത്തായിരുന്നു ഭഗവാൻ സീതാദേവിയെ വേട്ടതു. മൂന്നൂറ് ആൾക്കാർ ചേർന്നായിരുന്ന് ആ വില്ല് മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഒരു കുട്ടിയാന കരിമ്പിൻ‌തണ്ടിനെയെന്നപോലെ, ഭഗവാൻ ആ ചാപം മുറിച്ചുകളഞ്ഞു. സീതാദേവി ശ്രീമഹാലക്ഷ്മിതന്നെയായിരുന്നു. ദേവിയെ പാണിഗ്രഹണം ചെയ്തുപോരുന്ന വേളയിൽ വഴിയിൽ ഭഗവാൻ പരശുരാമനെ കണ്ടുമുട്ടി. ഇരുപത്തിയൊന്ന് പ്രാവശ്യം ദുഷ്ടരായ ക്ഷത്രിയസമൂഹത്തെ ഇല്ലാതാക്കിയ പരശുരാമനെ ഭഗവാൻ മർഗ്ഗമധ്യേ തോല്പിച്ചു. ഒരു സന്യാസി വാനപ്രസ്ഥാശ്രമം സ്വീകരിക്കുന്നതുപോലെ, തന്റെ പിതാവിന്റെ വാക്കിനെ പാലിക്കുവാനായി ഭഗവാൻ ശ്രീരാമചന്ദ്രൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ച് പത്നിയോടും സഹോദരനോടുമൊപ്പം കാട്ടിലേക്ക് യാത്രയായി. വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഭഗവാന് വനത്തിൽ അനുഭവിക്കേണ്ടിവന്നതു. ലോഭത്തോടെ തന്നെ സമീപിച്ച രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്കും ചെവിയും ഛേദിച്ച് ഭഗവാൻ അവളെ വിരൂപയാക്കി. ഖരദൂഷണാദികളായ പതിനാലായിരം രാക്ഷസവീരന്മാരെ യമപുരിക്കയച്ചു.

രാജാവേ!, സീതാദേവിയുടെ സൌന്ദര്യത്തെക്കുറിച്ച് ശൂർപ്പണഖയിൽനിന്ന് കേട്ടറിഞ്ഞ രാവണൻ മന്മഥവികാരത്തോടുകൂടി മാരീചനെ ഒരു പൊന്മാനിന്റെ വേഷത്തിൽ ആശ്രമത്തിലേക്കയച്ചു. ശ്രീരാ‍മദേവൻ അതിനെ പിന്തുടർന്നു. തുടർന്ന്, രുദ്രൻ ദക്ഷനെയെന്നതുപോലെ അവനെ വധിക്കുകയും ചെയ്തു. ആ സമയം, സീതാദേവി ആശ്രമത്തിൽ തനിച്ചാകുകയും, ആ തക്കത്തിൽ രാവണൻ അവിടെയെത്തി ദേവിയെ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്തു. പ്രിയപത്നിയുടെ വിരഹത്തിൽ ദുഃഖിക്കുന്നവനെന്നവിധം ഭഗവാൻ ലക്ഷ്മണനോടൊപ്പം അവളെ തിരഞ്ഞുകൊണ്ട് സ്തീസക്തന്മാരുടെ ഗതിയെ ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കാട്ടിലങ്ങനെ സഞ്ചരിച്ചു. ദേവിയെ കട്ടുകൊണ്ടുപോകുന്നതിനിടയിൽ തന്നെ തടുത്ത ജടായുസ്സിനെ രാവണൻ ചിറകരിഞ്ഞുകൊന്നു. വഴിമധ്യേ ജടായുസ്സിന്റെ മൃതശരീരം കണ്ട ഭഗവാൻ വിധിയാംവണ്ണമുള്ള സംസ്കാരാദികർമ്മങ്ങൾ കഴിച്ച് യാത്ര തുടർന്നു. വഴിയിൽ തന്നെ ഭക്ഷിക്കാനായെത്തിയ കബന്ധനെ കൊന്നു. പിന്നീട് വാനരന്മാരോടൊപ്പം സുഹൃദ്ബന്ധം സ്ഥാപിച്ചു. ബാലിയുടെ മരണത്തിനുശേഷം വാനരന്മാരുടെ സഹായത്തോടെ വീണ്ടും സീതാദേവിയെ അന്വേഷിക്കുവാൻ തുടങ്ങി. ഒടുവിൽ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ മായാമാനുഷനായ ശ്രീരാമചന്ദ്രൻ വാനരരാജാവായ സുഗ്രീവന്റെ സൈന്യത്തിനൊപ്പം സമുദ്രതീരത്തെത്തി. ഭഗവാന്റെ ക്രോധഭാവത്താലുള്ള കടക്കൺനോട്ടത്തിൽ സമുദ്രം ഭയന്നമ്പരന്നു. അതിലെ നക്രമകരാദികൾ ഭയത്താൽ നിലവിളിച്ചു. ഒടുവിൽ ഭഗവദ്പദകമലത്തെ സമീപിച്ച് സമുദ്രം ഇപ്രകാരം പറഞ്ഞു: ഭൂമൻ!, കൂടസ്ഥനും ജഗദദീശനും ആദിപുരുഷനുമായ അങ്ങയെ മൂഢമതികളായ ഞങ്ങൾ അറിയുന്നില്ല. അവിടുത്തെ വശഗതമായ സത്വഗുണത്തിൽനിന്നും ദേവന്മാരും, രജോഗുണത്തിൽനിന്ന് പ്രജാപതിമാരും, തമോഗുണത്തിൽനിന്ന് രുദ്രാദികളായ ഭൂതപതികളുമുണ്ടായിരിക്കുന്നു. കാരണം, അവിടുന്ന് സത്വാദിഗുണത്രയങ്ങളുടെ നിയന്താവാകുന്നു. ഹേ വീരാ!, അങ്ങ് പൊയ്ക്കൊണ്ടാലും. ത്രൈലോക്യങ്ങളേയും ഭയചകിതരാക്കിയിരിക്കുന്ന രാവണനെ നിഗ്രഹിച്ചാലും. അവിടുത്തെ പത്നിയെ അങ്ങ് വീണ്ടെടുത്താലും. സേതു ബന്ധിച്ചുകൊണ്ടാലും. ഭാവിയിൽ ദിഗ്വിജയികളായ രാജാക്കന്മാർ ഈവഴിവരുമ്പോൾ അവർ അങ്ങയുടെ അപദാനത്തെ കീർത്തിക്കട്ടെ!.

രാജാവേ!, ശേഷം, വാനരന്മാർ വന്മരങ്ങളടങ്ങിയ പർവ്വതങ്ങളെക്കൊണ്ട് സമുദ്രത്തിൽ ചിറകെട്ടി. ശ്രീരാമദേവൻ അവരോടൊപ്പം, മുൻപേതന്നെ ഹനുമാനാൽ ദഹിപ്പിക്കപ്പെട്ട ലങ്കയിലേക്ക് പ്രവേശിച്ചു. ആനക്കൂട്ടങ്ങൾ താടാകങ്ങളെ എന്നതുപോലെ ആ വാനരവീരന്മാർ ലങ്കാനഗരത്തെ ഇളക്കിമറിച്ചു. അതുകണ്ട രാവണനാകട്ടെ, കുംഭൻ, നികുംഭൻ, ധൂമ്രാക്ഷൻ, ദുർമ്മദൻ, സുരാന്തകൻ, നരാന്തകൻ മുതലായവരേയും, കൂട്ടത്തിൽ ഇന്ദ്രജിത്തിനേയും പ്രഹസ്തനേയും അതികായൻ, വികമ്പനൻ മുതലായവരേയും, പിന്നീട് കുംഭകർണ്ണനേയും യുദ്ധത്തിനായി അയയ്ച്ചു. വാനരന്മാർ പലപല ആയുധങ്ങളാൽ അവരോടെതിരിട്ടു. ഭഗവാന്റെ സേനകൾ അവർക്കെതിരെ ചാടിവീണ് അവരെ ഒന്നടങ്കം കൊന്നൊടുക്കി. രാവണൻ ഈ വൃത്താന്തമറിഞ്ഞ് സ്വയം വിമാനത്തിലേറി ഭഗവാന്റെ നേർക്കെതിരിട്ടു. സ്വർഗ്ഗീയരഥത്തിലിരുന്നരുളുന്ന ശ്രീരാമചന്ദ്രനെ രാവണൻ മൂർച്ചയേറിയ അമ്പുകളും കത്തികളും കൊണ്ട് കുത്തി മുറിവേൽപ്പിചു.

രാജൻ!, ഭഗവാൻ ആ സമയം അവനോട് പറഞ്ഞു: ഹേ രാക്ഷസപുരീഷമേ!, എന്റെ അസാന്നിധ്യത്തിൽ വന്ന് എന്റെ പത്നിയെ കട്ടുകൊണ്ടുപോയതിന്റെ ഫലം നാണം കെട്ടവനും ദുർവൃത്തനുമായ നിനക്ക് കാലസ്വരൂപനായ ഞാൻ ഇതാ ഇപ്പോൾ നൽകുന്നുണ്ടു.

രാജൻ!, ഇങ്ങനെ അധിക്ഷേപിച്ചുകൊണ്ട് ഭഗവാൻ രാവണനുനേരേ അമ്പുകളയയ്ച്ചു. ആ കൂരമ്പുകൾ അവന്റെ ഹൃയത്തെ പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോരയൊലിപ്പിച്ചുകൊണ്ട്, പുണ്യം ക്ഷയിച്ച സുകൃതിയെപ്പോലെ, അവൻ വിമനത്തിൽനിന്നും നിലം‌പതിച്ചു. ജനങ്ങൾ അയ്യോ! അയ്യോ! എന്ന് മുറവിളി കൂട്ടി. ആ സമയം, മന്ധോദരിയോടൊപ്പം അനേകം രാക്ഷസസ്ത്രീകൾ വാവിട്ടുകരഞ്ഞുകൊണ്ട് ലങ്കാപുരിയിൽനിന്നും അവിടെ പാഞ്ഞെത്തി. ലക്ഷ്മണന്റെ അമ്പുകളേറ്റ് ചത്തുമലച്ചുകിടക്കുന്ന സ്വജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടും, സ്വയം മാറത്തടിച്ചുകൊണ്ടും ശബ്ദമുയർത്തി അവർ നിലവിളിച്ചു. ഹേ നാഥാ!, ലോകത്തെ മുഴുവൻ കരയിച്ചിട്ടുള്ള ഹേ രാവണപ്രഭോ!, ഞങ്ങൾ ഇതാ ഇല്ലാതായിരിക്കുന്നു. അങ്ങില്ലാതിരിക്കെ ശത്രുക്കൾ തകർത്ത ഈ ലങ്കാപുരി ഇനി ആരെയാണ് ശരണം പ്രാപിക്കുക?. മഹാഭാഗ്യശാലിയായിരുന്ന അങ്ങ് സീതാദേവിയുടെ പാതിവ്രത്യവൈഭവത്തെ അറിഞ്ഞിരുന്നില്ല. അതായിരുന്ന് അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമായതു. ഹേ വിഭോ!, ഈ ലങ്കാപുരിയും ഞങ്ങളും അനാഥരായിരിക്കുകയാണു. അങ്ങയുടെ ഈ ശരീരം കഴുകുകളുടെ ആഹാരമായി ഭവിച്ചിരിക്കുന്നു. അവിടുത്തെ ആത്മാവ് നരകയാതനകൾക്കായി ഇകഴ്ത്തപ്പെട്ടിരിക്കുന്നു.

രാജൻ! ഭഗവാന്റെ ഉപദേശമനുസരിച്ച് വിഭീഷണൻ സ്വജനങ്ങളുടെ ഊർധ്വഗതിക്കുള്ള പിതൃകർമ്മങ്ങൾ നിറവേറ്റി.. ശേഷം, ഭഗവാൻ അശോകവനികയിൽ ശിംശപവൃക്ഷച്ചുവട്ടിലിരിക്കുന്ന മെലിഞ്ഞ ദീനയായ വിരഹതാപം പിടിപെട്ട തന്റെ പത്നിയായ സീതാദേവിയെ കണ്ട് അനുകമ്പയുൾക്കൊണ്ടു. തന്റെ സന്ദർശനം കൊണ്ട് അവളുടെ മുഖകമലം വിടരുന്നതായി ഭഗവാൻ അറിഞ്ഞു. ദേവിയെ വിമാനത്തിലേറ്റി ഭ്രാതാക്കളായ ലക്ഷ്മണസുഗ്രീവാദികൾക്കൊപ്പം ഹനുമാനുമൊന്നിച്ച് താനും കയറി ഭഗവാൻ മടക്കയാത്രയ്ക്കൊരുങ്ങി. വിഭീഷണനെ രാക്ഷസരാജാവായി വാഴിച്ചു. ലങ്കാപുരിയും അതുപോലെ കല്പം കഴിവോളം ആയുസ്സും നൽകി അവനെ അനുഗ്രഹിച്ചതിനുശേഷം, വനവാസവ്രതം അവസനിപ്പിച്ച് ശ്രീരാമചന്ദ്രദേവൻ അയോധ്യാപുരിയിലേക്ക് യാത്രതിരിച്ചു. വഴിയിൽ ഇന്ദ്രാദിലോകപാലന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ബ്രഹ്മാദിദേവതകൾ കീർത്തിക്കുവാൻ തുടങ്ങി.

അയോധ്യയിലെത്തിയ ഭഗവാൻ, ഗോമൂത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചും, മരവുരിയാകുന്ന വസ്ത്രത്തെയുടുത്തും, ജടമുടി ധരിച്ചും, വെറും നിലത്തുകിടന്നുറങ്ങിയും ജീവിക്കുന്ന തന്റെ സഹോദരൻ ഭരതനെപ്പറ്റി കേട്ടറിഞ്ഞ് ദുഃഖിച്ചു. ഭഗവാൻ വന്നിരിക്കുന്നുവെന്നറിഞ്ഞ ഭരതൻ ശിരസ്സിൽ ഭഗവാന്റെ മെതിയടികൾ വച്ച് ജനങ്ങളോടും പുരോഹിതന്മാരോടുമൊത്തുചേർന്ന് ഗീതവാദ്യങ്ങൾക്കൊപ്പം, വേദവാക്യങ്ങളുച്ചരിക്കുന്ന വേദഞ്ജന്മാർക്കൊപ്പം, നല്ല കുതിരകളെ പൂട്ടിയ തേരുകൾക്കൊപ്പം, അനേകം യോദ്ധാക്കൾക്കൊപ്പം, മറ്റ് പലപല ആർഭാടങ്ങൾക്കൊപ്പം, എതിരേൽക്കുവാനായി ചെന്നു. ഭഗവാനെ കണ്ട മാത്രയിൽ ഭരതൻ ആ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു. നിറകണ്ണുകളോടെ കൂപ്പുകൈയ്യോടെ തിരുമുന്നിൽ നിലകൊണ്ടു. ഇരുകൈകൾകൊണ്ടും ഭഗവാൻ ഭരതനെ കെട്ടിപ്പിടിക്കുകൊണ്ട് കുറെനേരം നിന്നു. ഭരതന്റെ കണ്ണുകളിൽനിന്നൊഴുകിയ അശ്രുധാരയിൽ കുളിച്ച ഭഗവാൻ ദേവിയോടൊപ്പം പൂജാർഹരായ സത്തുക്കളെ നമസ്കരിച്ചു. ഒപ്പം പ്രജകളുടെ നമസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തങ്ങളുടെ നാഥനെ തിരികെ കിട്ടിയ സന്തോഷത്തിൽ ജനങ്ങൾ നൃത്തം ചെയ്തു.

രാജാവേ!, ഭരതൻ പാദുകങ്ങളും, സുഗ്രീവനോടൊപ്പം വിഭീഷണൻ വെഞ്ചാമരം ആലവട്ടം എന്നിവയും, ഹനുമാൻ വെൺകൊറ്റക്കുടയും പിടിച്ചുനിന്നു. ശത്രുഘ്നൻ വില്ലും ആവനാഴികളും, സീതാദേവി തീർത്ഥകിണ്ടിയും, അംഗദൻ വാളും, ജാംബവാൻ പൊൻപരിചയും എടുത്തു. ആ സമയം ഭഗവാൻ ഉദയചന്ദ്രനെപ്പോലെ തിളങ്ങിനിന്നു. സഹോദന്മാരോടൊപ്പം ശ്രീരാമൻ ആഗമനോത്സവത്തിൽ മുഴുകിനിൽക്കുന്ന അയോധ്യാപുരിയിലേക്ക് പ്രവേശിച്ചു. രാജഗൃഹത്തിലെത്തി കൈകേയിയേയും കൌസല്യയേയും മറ്റു മതാക്കളേയും വസിഷ്ഠാദിഗുരുജനങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ആശ്ലേഷിച്ചു. സീതാദേവിയും ലക്ഷ്മണനും ഭഗവാനെ അനുഗമിച്ചു.  പ്രാണൻ തിരികെ ലഭിച്ച സജീവമായ അവയവങ്ങളെന്നതുപോലെ, കണ്ടയുടനെ ആ മാതാക്കൾ പിടഞ്ഞെഴുന്നേറ്റ് സ്വപുത്രന്മാരെ മടിയിലിരുത്തി കണ്ണീരൊഴുക്കിക്കൊണ്ട് തങ്ങളുടെ സങ്കടങ്ങൾ തീർത്തു.

രാജൻ!, ജടമുടികൾ കളഞ്ഞതിനുശേഷം, ഗുരുവായ വസിഷ്ഠമുനി കുലവൃദ്ധന്മാരോടൊപ്പം ചേർന്ന് നാല് സമുദ്രങ്ങളിലെ ജലം കൊണ്ടുവന്ന് വിധിപോലെ ഭഗവാന് രാജ്യാഭിഷേകം ചെയ്തു. ഇങ്ങനെ സർവ്വലങ്കാരയുക്തനായ ഭഗവാൻ സർവ്വാലങ്കാരയുക്തരായ സഹോദരന്മാരോടൊപ്പം പ്രശോഭിച്ചു. അവരുടെ ആഗ്രഹപ്രകാരം ശ്രീരാമദേവൻ രാജാസനത്തെ സ്വീകരിച്ചു. പ്രജകളെ പിതൃതുല്യം ഭഗവാൻ രക്ഷിച്ചരുളി. പ്രജകളും ഭഗവാനെ പിതൃതുല്യം കാണുകതന്നെ ചെയ്തു. സർവ്വഭൂതങ്ങൾക്കും സുഖത്തെ നൽകുന്നവനും ധർമ്മഞ്ജനുമായ ഭഗവാൻ രാജാവായതിനാൽ, നിലവിലുള്ളത് ത്രേതായുഗമായിരുന്നുവെങ്കിലും, കാലം കൃതയുഗം പോലെ കൂടുതൽ ഐശ്വര്യവത്തായി ഭവിച്ചു. ഹേ പരീക്ഷിത്തേ!, വനങ്ങൾ, നദികൾ, പർവ്വതങ്ങൾ, ഭൂഖണ്ഡങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയെല്ലം പ്രജകൾക്ക് ഇച്ഛിക്കുന്നവയെ പ്രദാനം ചെയ്തുകൊണ്ടിരുന്നു. ഭഗവാന്റെ ഭരണകാലത്ത് ജനങ്ങൾക്ക് യാതൊരുവിധമായ ദുഃഖങ്ങളോ, ആധിവ്യാധികളോ, സങ്കടങ്ങളോ ഉണ്ടായിരുന്നില്ല. ഏകപത്നീവ്രതനായും രാജർഷിയായും വിശുദ്ധനായുമിരുന്നുകൊണ്ട് ഗൃഹസ്ഥാശ്രമത്തെ സംബന്ധിച്ച ധർമ്മങ്ങളെ സ്വയം ആചരിച്ചുകൊണ്ടും അന്യരെ പഠിപ്പിച്ചുകൊണ്ടും ഒരു ആദർശപുരുഷനായി ശ്രീരാമൻ ജീവിച്ചു. സീതാദേവി സ്നേഹം കൊണ്ടും അനുസരണം കൊണ്ടും സത്സ്വഭാവം കൊണ്ടും സത്ബുദ്ധികൊണ്ടും ശാലീനതകൊണ്ടും വിനയശീലയായിക്കൊണ്ടും ഭർത്താവിന്റെ ഹൃദയത്തെ ആകർഷിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next






Sreeramapattabhishekam

9.9 അംശുമാന്റെ വംശചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 9
(അംശുമാന്റെ വംശചരിതം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, അംശുമാനും തന്റെ മുത്തച്ഛനെപ്പോലെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി ധാരാളം പ്രയത്നിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും അത് സാധിക്കാതെ കാലഗതിയെ പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ദിലീപനും ആയതിലേക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയാതെ അന്തരിക്കുകയാണുണ്ടായതു. എന്നാൽ, ദിലീപന്റെ പുത്രനായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി തീവ്രമായ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സന്തുഷ്ടയായ ഗംഗാദേവി ദിലീപന് ദർശനം നൽകി താൻ വരം നൽകാൻ ഉത്സുകിതയാണെന്നറിയിച്ചു. ആ സമയം, ദിലീപൻ വിനയാന്വിതനായി തന്റെ ആഗ്രഹം അറിയിച്ചു. അവന്റെ മനോരഥമറിഞ്ഞ ദേവി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, സ്വർഗ്ഗത്തിൽനിന്നും താഴേയ്ക്കുപതിയ്ക്കുന്ന എന്റെ തീവ്രതയെ താങ്ങാൻ ആർക്കാണവിടെ ശക്തിയുള്ളത്? അതിന് കഴിയുന്ന ആരുമില്ലാത്തപക്ഷം ഞാൻ ഭൂമിയെ പിളർന്ന് പാതാളത്തിലേക്ക് പതിക്കും. മാത്രമല്ല, ഞാൻ ഭൂമിയിലേക്ക് വരുവാൻ ഒട്ടുംതന്നെ ഇച്ഛിയ്ക്കുന്നില്ല. കാരണം, അവിടെയുള്ള മനുഷ്യർ തങ്ങളുടെ പാപം മുഴുവൻ എന്നിൽ കഴുകിക്കളയും. എന്നാൽ, ഞാൻ ആ പാപഭാരത്തെ എവിടെയാണ് ഉപേക്ഷിക്കേണ്ടത്?. ആ കാര്യം കൂടി അങ്ങ് ചിന്തിച്ചാലും.

രാജൻ!, ഗംഗാദേവിയുടെ ഈ വാക്കുകൾ കേട്ട ഭഗീരഥരാജൻ അതിന് മറുപടിയായി ഇപ്രകാരം മൊഴിഞ്ഞു: അല്ലയോ ദേവീ!, അങ്ങ് അക്കാര്യത്തിൽ ഒട്ടും വ്യസനിക്കേണ്ടതില്ല. മനുഷ്യരാൽ ഭവതിയിൽ വന്നുചേരുന്ന പാപത്തെ ഇല്ലാതാക്കുവാൻ അവിടെ ഭൂമിയിൽ ബ്രഹ്മിഷ്ഠന്മാരും ശാന്തന്മാരും സന്യാസികളും ലോകത്തെ ശുദ്ധീകരിക്കുന്നവരുമായ സാധുക്കളുണ്ട്. അവർ അങ്ങയിൽ മുങ്ങി ഭവതിയുടെ പാപം ഭസ്മീകരിക്കുവാൻ കഴിവുള്ളവരാണ്. കാരണം, സർവ്വപാപസംഹാരകനായ ഭഗവാൻ ശ്രീഹരി നിത്യവും അവരുടെ ഹൃദയകമലത്തിൽ വാണരുളുന്നു. പിന്നെ, അവിടുത്തെ പതനവേഗതയെ കുറയ്ക്കുവാനായി സർവ്വാത്മാവായ ശ്രീമഹാദേവൻ അവിടെയുണ്ട്. അവനിലത്രേ ഈ പ്രപഞ്ചം നൂലിൽ വസ്ത്രമെന്നതുപോലെ ഊടും പാവുമായി നിലക്കൊള്ളുന്നത്.

രാജൻ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗീരഥൻ മഹാദേവനെ തപസ്സാൽ പ്രസാദിപ്പിച്ചു. പെട്ടെന്നുതന്നെ ഹരൻ അദ്ദേഹത്തിൽ സന്തുഷ്ടനായി. അതോടെ, സകലലോകങ്ങളുടേയും ഹിതത്തിനായി വർത്തിക്കുന്ന ശ്രീമഹാദേവൻ ഭഗീരഥന്റെ ആഗ്രഹമനുസരിച്ച് അങ്ങനെയാകട്ടെ എന്നറിയിച്ചുകൊണ്ട് ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദസ്പർശനത്താൽ പരിശുദ്ധയായ ഗംഗയെ തന്റെ ശിരസ്സിൽ ധരിച്ചു. പിന്നീട്, ഭഗീരഥൻ ഗംഗയെ തന്റെ പിതൃക്കൾ ഭസ്മീകൃതരായി കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വായുവിന്റെ വേഗത്തിൽ പ്രയാണം ചെയ്യുന്ന ഭഗീരഥനെ ഗംഗാദേവി അതേവേഗതയിൽ അനുഗമിച്ചു. പോകുന്ന ദേശങ്ങളെയെല്ലാം ഒന്നൊന്നായി ശുദ്ധീകരിച്ചുകൊണ്ട് ഒടുവിൽ സഗരപുത്രന്മാർ വെന്തുണ്ടായ ഭസ്മക്കൂമ്പാരങ്ങളെ ഗംഗ നനച്ചു. കലിലവാസുദേവനോട് ചെയ്ത അപരാധത്താൽ ദഹിക്കപ്പെട്ടവരായിരുന്നുവെങ്കിലും, ഗംഗാനദിയുടെ സ്പർശനമാത്രയിൽ അവരുടെ ആത്മാക്കൾ സ്വർഗ്ഗലോകം പ്രാപിച്ചു. പാപത്താൽ ദഹിച്ചില്ലാതായ സഗരപുത്രന്മാർ ആ സ്പർശനമാത്രത്താൽ സ്വർല്ലോകം പ്രാപിച്ചുവെങ്കിൽ, അവളെ വ്രതശുദ്ധിയോടെ ആരാധിക്കുന്നവരുടെ കാര്യം പറയാനുണ്ടോ?. ശ്രീഹരിയുടെ പാദപത്മത്തിൽനിന്നുത്ഭവിച്ചവളും സംസാരബന്ധം ഇല്ലാതാക്കുന്നവളുമായ ഗംഗാദേവിയുടെ മഹത്വത്തെപ്പറ്റി ഇവിടെ ഞാൻ പറഞ്ഞതൊന്നും യാതൊരു തരത്തിലും ഒരത്ഭുതമല്ല. നിർമ്മലാത്മാക്കളായ മാമുനിമാർ തങ്ങളുടെ മനസ്സിനെ ശ്രദ്ധയോടെ ഭഗവദ്പാദങ്ങളിൽ അർപ്പിച്ച് ത്യജിക്കാൻ പ്രയാസമായ ത്രിഗുണങ്ങളെ കടന്ന് ആ പരമപുരുഷന്റെ സാരൂപ്യത്തെ പ്രാപിച്ചവരാണു.

രാജാവേ!, ഈ ഭഗീരഥരാജാവിന്റെ മകനായി ശ്രുതൻ എന്നയാൾ ജനിച്ചു. അവന് നാഭൻ എന്നവൻ മകനായി. രാജൻ!, ഈ നാഭൻ മുൻപ് ഞാൻ പറഞ്ഞിട്ടുള്ള നാഭനല്ല എന്നറിയുക. നാഭനിൽനിന്ന് സിന്ധുദ്വീപനും, അവനിൽനിന്ന് അയുതായുസ്സും, അവനിൽനിന്ന് ഋതുപർണ്ണനും ജനിച്ചു. ഋതുപർണ്ണൻ നളന്റെ പ്രിയസുഹൃത്തായിരുന്നു. ഋതുപർണ്ണൻ നളന് അക്ഷഹൃദയം എന്ന വിദ്യയെ ഉപദേശിച്ചു. പകരം നളൻ ഋതുപർണ്ണന് അശ്വഹൃദയം എന്ന മറ്റൊരു വിദ്യയും ഉപദേശിക്കുകയുണ്ടായി. ഋതുപർണ്ണന്റെ പുത്രനായിരുന്നു സർവ്വകാമൻ. അവനിൽനിന്ന് സുദാമൻ ജനിച്ചു. തത്സുതൻ സൌദാസനാണ്. ഇവൻ മദയന്തി എന്നവളുടെ ഭർത്താവാണെന്നറിയുക. മാത്രമല്ല, ഇവനെ ചിലർ മിത്രസഹനെന്നും മറ്റ് ചിലർ കല്മഷപദനെന്നും വിളിക്കാറുണ്ടു. കർമ്മദോഷത്താൽ ഇവന് പുത്രന്മാരുണ്ടായില്ല. പിന്നീടൊരിക്കൽ സൌദാസൻ വസിഷ്ഠമുനിയുടെ ശാപത്താൽ ഒരു രക്ഷസ്സനായി ഭവിക്കുകയും ചെയ്തു.

പരീക്ഷിത്ത് രാ‍ജാവ് ചോദിച്ചു: ഗുരോ!, സൌദാസനെ എന്തിനുവേണ്ടിയായിരുന്ന് വസിഷ്ഠമുനി ശപിച്ചത്?. അതറിയാൽ അടിയനാഗ്രഹിക്കുന്നു. പറയാൻ കഴിയുന്നതാണെങ്കിൽ, മുനേ!, അങ്ങത് പറഞ്ഞരുളിയാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഒരിക്കൽ, സൌദാസൻ നായാട്ടിനിടയിൽ ഒരു രാക്ഷനെ കൊല്ലുകയും, അവന്റെ സഹോദരനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കഷ്ടമെന്ന് പറയട്ടെ!, ആ രാക്ഷസസഹോദരൻ അവിടെനിന്ന് പോയത് അത്യന്തം പ്രതികാരദാഹിയായി ആയിരുന്നു. താമസിയാതെ, രാജാവിനെ അപായപ്പെടുത്തുവാനായി ഒരു പാചകക്കാരന്റെ വേഷത്തിൽ അവൻ കൊട്ടാരത്തിൽ പ്രവേശിച്ചു. വസിഷ്ഠമുനിക്ക് ആഹാരമായി മനുഷ്യമാംസത്തെ പാകം ചെയ്ത് കൊണ്ടുവന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ആ ആഹാരത്തെ നൽകിയതിൽ ക്ഷുഭിതനായ മുനി അന്ന് സൌദാസനെ മനുഷ്യമാംസം തന്ന് നമ്മെ അപമാനിച്ച നീ ഇതുപോലെതന്നെ നരഭോജിയായ ഒരു രാക്ഷസനായിപ്പോകട്ടെ! എന്ന ശാപമേൽ‌പ്പിച്ചു. പിന്നീട്, അതൊരു രാക്ഷസന്റെ വേലയായിരുന്നുവെന്ന് മനസ്സിലാക്കിയ മുനി തന്റെ ശാപത്തെ പന്ത്രണ്ട് വർഷത്തേക്കായി ചുരുക്കി നിശ്ചയിച്ചു. എന്നാൽ, രാജാവും ജലം കൈയ്യിലെടുത്ത് വസിഷ്ഠമുനിയെ ശപിക്കുവാനൊരുങ്ങി. പക്ഷേ, പത്നിയായ മദയന്തിയുടെ അപേക്ഷാപ്രകാരം അദ്ദേഹം ആ ശാപജലത്തെ തന്റെ കാലുകളിലേക്കുതന്നെ ഒഴിച്ചു. പെട്ടെന്ന് ആ കാലുകളിൽ പലപല വർണ്ണങ്ങൾ കാണപ്പെട്ട്. അന്നുമുതൽ സൌദാസൻ കൽമഷപാദനെന്നും, മിത്രമായ ഭാര്യയുടെ വാക്കുകളെ കേട്ടതിനാൽ മിത്രസഹനെന്നുമുള്ള പേരുകൾ ലഭ്യമായി.

രാജൻ!, ഒരിക്കൽ, ഒരു കാട്ടിൽ മൈഥുനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികളെ രാക്ഷസ്സഭാവത്തിലായിരുന്ന സൌദാസൻ കാണാനിടയായി. വിശന്നുവലഞ്ഞവനായിരുന്ന സൌദാസൻ ആ ബ്രാഹ്മണനെ ഭക്ഷിക്കുവാനൊരുങ്ങി. ആ സമയം അതിദീനയായ അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഒരു രാക്ഷസനല്ല. അങ്ങ് ഇക്ഷ്വാകുവംശത്തിൽ പിറന്ന മഹാരഥനായ ഒരു രാജാവാണ്. അല്ലയോ വീരാ!, അങ്ങ് മദയന്തിയുടെ ഭർത്താവാണ്. അങ്ങൊരിക്കലും ഇത്തരം അധർമ്മത്തെ ചെയ്യാൻ പാടില്ല. ഒരു സന്താനത്തെ ആഗ്രഹിക്കുന്ന എനിക്ക് എന്റെ ഭർത്താവായ ഈ ബ്രാഹ്മണനെ വിട്ടുതരിക. വീരാ!, മനുഷ്യരൂപമായ ഈ ശരീരത്താലാണ് സകല പുരുഷാർത്ഥങ്ങളും ഇവിടെ സാധിതമാകുന്നതു. അതിനെ ഇല്ലാതാക്കിയാൽ അത് പുരുഷാർത്ഥനഷ്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇദ്ദേഹം വിദ്വാനും സത്സ്വഭാവിയും തപഃശീലനുമായ ഒരു ബ്രാഹ്മണനാണ്. മാത്രമല്ല, സർവ്വഭൂതങ്ങളിലും ഗുണതത്വങ്ങളാൽ മറഞ്ഞിരിക്കുന്നവനും മഹാപുരുഷനുമായ ബ്രഹ്മത്തെ സർവ്വഭൂതാത്മാവായി ആരാധിക്കുവാനാഗ്രഹിക്കുന്നവനുമാണിദ്ദേഹം. ഈവിധം വിശിഷ്ടനായ ഈ ബ്രാഹ്മണശ്രേഷ്ഠൻ, രാജർഷിമാരിൽ മുമ്പനായ അങ്ങയിൽനിന്ന് എങ്ങനെയാണ് വധ്യനാകുന്നത്? അങ്ങനെയായാൽ, അത് പിതാവിൽനിന്ന് പുത്രന് വധം സംഭവിക്കുന്നതുപോലെയാണ്. നിഷ്പാപനും ബ്രഹ്മവാദിയും സദ്വൃത്തനുമായ അദ്ദേഹത്തെ സന്മതനായ അങ്ങ് വധിക്കുന്നത് ഒരിക്കലും നല്ലതല്ല. അത് ഗോവധത്തെപ്പോലെ പാപമാണു. അതല്ല, അങ്ങ് ഇപ്പോഴും ഇദ്ദേഹത്തെ ഭക്ഷിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ, ചത്തവൾക്ക് തുല്യയായ എന്നെ ആദ്യം ഭക്ഷിക്കുക. കാരണം, ഇദ്ദേഹത്തെ കൂടാതെ അര ക്ഷണം പോലും ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല.

രാജൻ!, ഒരനാഥയെപ്പോലെ ദീനയായി ഇത്രയൊക്കെ വാവിട്ട് കരഞ്ഞുപറഞ്ഞിട്ടും ശാപത്താൽ ബുദ്ധി ഭ്രമിച്ച സൌദാസൻ, ഒരു പുലി പശുവിനെ എന്നതുപോലെ, ആ ബ്രാഹ്മണനെ ഭക്ഷിക്കുകതന്നെ ചെയ്തു. അതുകണ്ട് കുപിതയായ ആ ബ്രാഹ്മണസ്ത്രീ സൌദാസനെ ശപിച്ചു. അവൾ പറഞ്ഞു: ഹേ മഹാപാപീ!, ബുദ്ധിസംസ്കാരമില്ലാത്ത നീ എന്റെ ഭർത്താവിനെ ഏതവസ്ഥയിൽ വധിച്ചുവോ, അപ്രകാരംതന്നെ നിന്റെയും മരണം സംഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു. ഇപ്രകാരം സൌദാസനുനേരേ ശാപാവാക്കുകളുച്ഛരിച്ചുകൊണ്ട് പതിവ്രതയായ ആ ബ്രാഹ്മണസ്ത്രീ കത്തിയെരിയുന്ന തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി അദ്ദേഹത്തിന്റെ ഗതിയെ പ്രാപിച്ചു.

രാജാവേ!, പിന്നീട് പന്ത്രണ്ട് വർഷത്തെ ശാപകാലം കഴിഞ്ഞ ഒരു വേളയിൽ സൌദാസൻ മൈഥുനത്തിനാഗ്രഹിച്ചു. എന്നാൽ, ബ്രാഹ്മണസ്ത്രീയുടെ ശാപത്തെക്കുറിച്ചറിവുള്ളതിനാൽ അദ്ദേഹത്തിന്റെ പത്നി ആ ഉദ്യമത്തെ തടഞ്ഞു. അതിനുശേഷം സൌദാസൻ സ്ത്രീസുഖഭോഗം ഉപേക്ഷിച്ചു. കർമ്മദോഷത്താൽ സന്താനമില്ലാത്തവനായി ജീവിക്കുന്ന സൌദാസന്റെ അനുവാദത്താൽതന്നെ വസിഷ്ഠമഹർഷി മദയന്തിയുടെ ഗർഭത്തിൽ ഒരു സന്താനത്തെ ആധാനം ചെയ്തു. ഏഴ് വർഷക്കാലമായിട്ടും അവൾ പ്രസവിക്കാതിരുന്നതിനാൽ വസിഷ്ഠൻ അവളുടെ ഉദരത്തിൽ (അശ്മം) കല്ലുകൊണ്ടിടിച്ചു. അങ്ങനെയുണ്ടായ പുത്രനെ അവർ അശ്മകൻ എന്ന് വിളിച്ചു. അശ്മകന് മൂലകൻ എന്ന ഒരു പുത്രനുണ്ടായി. പരശുരാമന്റെ ക്ഷത്രിയസംഹാരത്തിൽനിന്നും സ്ത്രീകൾ ചുറ്റുമിരുന്ന് രക്ഷിക്കപ്പെട്ടവനായതിനാൽ ഇവൻ നാരീകവചൻ എന്നും അറിയപ്പെടുന്നു. ഇല്ലാതായ ക്ഷത്രിയവംശത്തിന്റെ ഒറ്റമുരടായതിനാൽ ഇവനെ മൂലകൻ എന്നും വിളിക്കപ്പെട്ടു. മൂലകനിൽനിന്ന് ദശരഥനും, അവന് പുത്രനായി ഐലവിലനും, തത്സുതനായി വിശ്വസഹൻ എന്ന രാജാവും, അവന്റെ പുത്രനായി ഖട്വാംഗൻ എന്ന ചക്രവർത്തിയും ജനിച്ചു. ദേവന്മാരുടെ ഇംഗിതമനുസരിച്ച് ഈ ഖട്വാംഗൻ അസുരന്മാരുമായി യുദ്ധത്തിലേർപ്പെട്ട് അവരെ മുച്ചൂടും കൊന്നൊടുക്കി. അവസാനം തന്റെ ആയുസ്സ് അരനാഴികനേരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ‌തന്നെ തന്റെ രാജധാനിയിലെത്തി ആ അരനാഴികനേരംകൊണ്ടുമാത്രം മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരനിൽ വിലയം പ്രാപിച്ചു. അദ്ദേഹം ചിന്തിച്ചു: എനിക്ക് എന്റെ പ്രാണനേക്കാളും പുത്രന്മാരേക്കാളും പരമപുരുഷാർത്ഥത്തേക്കാളും പത്നിമാരേക്കാളും പ്രിയം എന്റെ കുലദൈവമായ ബ്രാഹ്മണസമൂഹമാണു. ബാല്യത്തിൽ‌പോലും എന്റെ ബുദ്ധിയിൽ ഒരിക്കലും അധർമ്മമുദിച്ചിരുന്നില്ല. ഞാനിവിടെ ഉത്തമശ്ലോകനായ ഭഗവാനെയൊഴിച്ച് മറ്റൊന്നിനേയും കണ്ടിട്ടുമില്ല. ത്രിലോകേശ്വരന്മാർ എന്നിൽ അഭീഷ്ടവരം പ്രാദാനം ചെയ്തിരുന്നുവെങ്കിലും ഭൂതഭാവനനായ ഭഗവാനെ മാത്രം ഉള്ളിൽ നിനക്കുന്ന ഞാൻ ഒരു വരവും സ്വീകരിച്ചില്ല. ദേവന്മാരാണെങ്കിൽ‌പോലും മനോബുദ്ധികളെ അടക്കാഞ്ഞാൽ സ്വഹൃദയത്തിൽ വസിക്കുന്ന പ്രേമസ്വരൂപനായ പരമാത്മാവിനെ അറിയാൻ സാധിക്കുന്നില്ല. അങ്ങനെയിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?. അതുകൊണ്ട്, ഈശ്വരമായയാൽ രചിക്കപ്പെട്ടതും ഗന്ധർവ്വനഗരങ്ങൾപോലെ അല്പങ്ങളുമായ ശരീരാദികളിൽ ഞാൻ ഭ്രമിക്കുന്നില്ല. കാരണം, പ്രകൃത്യാതന്നെ എന്റെ മനസ്സിൽ വിശ്വകർത്താവായ ഭഗവാന്റെ ഏകാഗ്രമായ ഭാവനയാണുള്ളത്. ആയതിനാൽ, ഞാൻ സർവ്വവും ഉപേക്ഷിച്ച് തന്തിരുവടിയെത്തന്നെ പ്രാപിക്കുന്നു.

രാജൻ!, ഭഗവാനിൽ ഉറയ്ക്കപ്പെട്ട ബുദ്ധിയാൽ ഇപ്രകാരം അഞ്ജാനത്തെ വെടിഞ്ഞ് ഖട്വാംഗൻ സ്വസ്വരൂപത്തെ പ്രാപിച്ചവനായി മാറി. അങ്ങനെ, യാതൊന്ന് സൂക്ഷ്മവും, ശൂന്യമല്ലാത്തതും എന്നാൽ ശൂന്യമായി കല്പിക്കപ്പെട്ടതുമാകുന്നുവോ, അഥവാ, യാതൊരു ബ്രഹ്മത്തെ ഭക്തന്മാർ വാസുദേവനായി കാണുന്നുവോ, അങ്ങയുള്ള പരബ്രഹ്മത്തെ ഖട്വാംഗൻ മൂഹൂർത്തമാത്രത്തെ മനോനിഗ്രഹത്താൽതന്നെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next




The Dynasty of Aṁśumān

2020, മാർച്ച് 15, ഞായറാഴ്‌ച

9.8 സഗരോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 8
(സഗരോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഹരിശ്ചന്ദ്രന്റെ പുത്രനായ രോഹിതന്റെ മകന്റെ നാമം ഹരീതൻ എന്നായിരുന്നു. അവനിൽനിന്നാണ് ചമ്പൻ ഉണ്ടായതു. ചമ്പൻ നിർമ്മിച്ച നഗരത്തിനെ ചമ്പാപുരി എന്നു വിളിയ്ക്കുന്നു. ചമ്പന്റെ മകനായി സുദേവൻ പിറന്നു. അവന് പുത്രനായി വിജയനും. വിജയന് പുത്രനായി ഭരുകനും, അവന് മകനായി വൃകനും, തത്സുതനായി ബാഹുകനുമുണ്ടായി. ഒരിക്കൽ, ശത്രുക്കൾ ബാഹുകന്റെ സ്വത്തുക്കൾ അപഹരിച്ചതിനെത്തുടർന്ന് അദ്ദേഹം ഭാര്യയോടൊപ്പം വാനപ്രസ്ഥം സ്വീകരിച്ച് കാട്ടിലേക്ക് പോയി. വൃദ്ധനായി മരണത്തെ പ്രാപിച്ച സ്വന്തം ഭർത്താവിനെ അനുഗമിച്ച് മരിക്കുവാൻ തീരുമാനിച്ച ബാഹുകപത്നി ഗർഭിണിയാണെന്നറിഞ്ഞ ഔർവമഹർഷി അവളെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. അവൾ ഗർഭിണിയാണെന്നറിഞ്ഞ ബാഹുകന്റെ മറ്റുള്ള പത്നിമാർ അവൾക്ക് അന്നത്തിൽ (ഗര) വിഷം ചേർത്തുനൽകി അപായപ്പെടുത്താൽ ശ്രമിച്ചു. എന്നാൽ, അവൾ മരിച്ചില്ലെന്നുമാത്രമല്ലാ, ആ വിഷത്തോടുകൂടി കീർത്തിമാനായ സഗരൻ എന്ന ഒരു പുത്രൻ അവൾക്ക് ജനിച്ചു. (ഗരേണ സഹ ജാതഃ ഇതി സഗരഃ).

രാജൻ!, ചക്രവർത്തിയായ സഗരന്റെ പുത്രന്മാരാണ് ഗംഗാസാഗരം നിർമ്മിച്ചതു. താലജംഘന്മാർ, യവനന്മാർ, ശകന്മാർ, ഹേഹയന്മാർ, ബർബരന്മാർ തുടങ്ങിയ ശത്രുക്കളെ തന്റെ ഗുരുവായ ഔർവന്റെ ഉപദേശമനുസരിച്ച് സഗരൻ വധിക്കാതെ വിട്ടു. എന്നാൽ, അവരിൽ ചിലരെ അവൻ വിരൂപരാക്കുകയും, മറ്റുചിലരെ തല മൊട്ടയടിപ്പിക്കുകയും, ചിലരെ താടിരോമം വടിയ്ക്കാത്താവരാക്കുകയും, വേറെ ചിലരുടെ കുടുമക്കെട്ടഴിച്ച് ചിതറിയ്ക്കുകയും, പിന്നെ ചിലരുടെ കുടുമ പാതിയ്ക്കു മുറിയ്ക്കുകയും, ചിലരെ വിവസ്ത്രരാക്കുകയും, മറ്റുചിലരെ മേൽ‌വസ്ത്രം ഇല്ലാതാക്കി വിടുകയും ചെയ്തു. സഗരൻ തന്റെ ഗുരുവായ ഔർവന്റെ ഉപദേശത്തെ കേട്ട് ഭഗവാൻ ശ്രീഹരിയെ അനേകം അശ്വമേധയാഗങ്ങൾകൊണ്ടാരാധിച്ചു.

ഒരിക്കൽ, ബലിമൃഗമായ കുതിരയെ ദേവേന്ദ്രൻ അപഹരിച്ചു. സഗരന്റെ പത്നിമാരിൽ സുമതിയുടെ പുത്രന്മാർ കരുത്തുറ്റവരായിരുന്നു. അവർ പിതാവിന്റെ ആദേശമനുസരിച്ച് യാഗാശ്വത്തെ അന്വേഷിച്ച് ഭൂമിയെ നാലുപാടും കുഴിച്ചു. പിന്നീട്, കിഴക്കുവടക്കായുള്ള ഒരു ദിക്കിൽ, കപിലമുനിയുടെ ആശ്രമത്തിനടുത്ത് അവർ യാഗാശ്വത്തെ കണ്ടെടുത്തു. കുതിരയെ കട്ടത് കപിലമുനിയാണെന്ന തെറ്റിദ്ധാരണയിൽ പതിനായിരത്തോളം വരുന്ന സഗരപുത്രന്മാർ ആയുധങ്ങളോങ്ങി മുനിയെ വധിയ്ക്കാ‍നാരംഭിച്ചു. ആ സമയം, മുനി കണ്ണുതുറന്നു. ദേവന്ദ്രനാൽ വിവേകം നശിപ്പിക്കപ്പെട്ടവരും മഹാപുരുഷനായ കപിലമുനിയെ ആക്രമിക്കുവാൻ മുതിർന്ന വിനഷ്ടന്മാരായ ആ സഗരപുത്രന്മാർ സ്വശരീരത്തിൽനിന്നുതന്നെ എരിഞ്ഞുയർന്ന അഗ്നിയിൽ ക്ഷണനേരംകൊണ്ട് വെന്ത് ഭസ്മമായിത്തീർന്നു. രാജൻ!, കപിലമുനിയുടെ കോപാഗ്നിയിലാണ് സഗരപുത്രന്മാർ ജ്വലിച്ചില്ലാതായത് എന്ന ചില വാദം ശരിയാകാനിടയില്ല. കാരണം, സത്വഗുണാധിഷ്ഠിതനും പവിത്രാത്മാവുമായ കപിലവാസുദേവനിൽ എങ്ങനെയാണ് കോപാന്ധകാരം സംഭവിക്കുന്നത്?. ഭൂമിയിലെ പൊടിപടലങ്ങൾ ഒരിക്കലും ആകാശത്തിന്റെ അഗാധതയെ മലിനമാക്കുകയില്ല. ഇവിടെ സാംഖ്യയോഗമാകുന്ന ആത്മീയനൌക പ്രവർത്തിക്കുന്നത് ആ മഹാപുരുഷൻ കാരണമാണ്. അതുവഴി, ഈ ലോകത്തിനെ, കടക്കുവാൻ പ്രയാസമുള്ള ഭവസാഗരം താണ്ടിക്കുന്നവനായ ആ ഭഗവാനിൽ എങ്ങനെയാണ് താനെന്നും അന്യനെന്നുമുള്ള ഭേദഭാവനയുണ്ടാകുന്നതു?.

രാജൻ!, കേശിനി എന്ന പത്നിയിൽ സഗരുനുണ്ടായ ഒരു പുത്രനായിരുന്നു അസമഞ്ജസൻ. അവന്റെ പുത്രനായിരുന്നു അംശുമാൻ എന്ന് പേരായവൻ. അംശുമാൻ തന്റെ മുത്തച്ഛനെ അനുസരിക്കുന്നതിൽ അങ്ങേയറ്റം മുമ്പനായിരുന്നു. പൂർവ്വജന്മത്തിൽ ഒരു യോഗിയായിരുന്ന അസമഞ്ജൻ ദുഃസംഗത്താൽ യോഗഭ്രഷ്ടനായി. എങ്കിലും, അവൻ മുജ്ജന്മസ്മരണയുള്ളവനായിരുന്നു. എന്നാൽ, ഈ ജന്മത്തിൽ അവൻ സ്വയത്തെ ഒരു സാമൂഹികവിരുദ്ധനായി കാണിച്ചുകൊണ്ട്, സ്വജനങ്ങൾക്കും നാട്ടുകാർക്കും അപ്രിയമായ കാര്യങ്ങളെ ചെയ്തുകൊണ്ട് നടന്നു. അതിന്റെ ഭാഗമായി സരയൂനദീതീരത്തിൽ കളിച്ചുനടക്കുന്ന കുട്ടികളെ കണ്ടാലുടൻ അവൻ അവരെ ആ നദിയിലേക്ക് വലിച്ചെറിയുമായിരുന്നു. ഇത്തരം ദുഃസ്വഭാവിയായ അവൻ പിതാവിനുപോലും വാത്സല്യമില്ലാത്തവനായിരുന്നു. എന്നാൽ, ഒരിക്കൽ, താൻ നദിയിലേക്കെടുത്തെറിഞ്ഞ എല്ലാ കുട്ടികളേയും തന്റെ യോഗസിദ്ധിയാൽ കാട്ടിക്കൊടുത്തുകൊണ്ട് അവൻ അവിടെനിന്നും യാത്രയായി. അയോധ്യ എന്ന ആ ദേശത്തിലെ ജനങ്ങൾ തങ്ങളുടെ കുട്ടികൾ ജീവനോടെ തിരിച്ചെത്തിയ സംഭവത്തെ കണ്ട് ആശ്ചര്യമുതിർത്തു. സഗരരാജാവിനും തന്റെ ചെയ്തികളിൽ പശ്ചത്താപമുണ്ടായി.

സഗരരാജാവിന്റെ ആജ്ഞയെ അനുസരിച്ച് അംശുമാൻ കുതിരയെ തേടി യാത്രയായി. അവിടെ തന്റെ പൂർവ്വജന്മാർ ദഹിക്കപ്പെട്ട ചാരകൂമ്പാരത്തിനടുക്കൽ അവൻ കുതിരയെ കണ്ടെത്തി. ആശ്രമത്തിൽ മൌനിയായി ധ്യാനിച്ചിരിക്കുന്ന കപിലഭഗവാനെക്കണ്ട് ഭക്ത്യാദരവുകളോടെ വീണുനമസ്ക്കരിച്ചതിനുശേഷം ഏകാഗ്രമായ ചിത്തത്തോടുകൂടി ഇങ്ങനെ സ്തുതിച്ചു.: അല്ലയോ ദേവാ!, അങ്ങയുടെ സ്വരൂപത്തെ ബ്രഹ്മദേവൻപോലും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ അറിയുന്നില്ല. പിന്നെങ്ങനെയാണ് മാനസേന്ദ്രിയാദികളാൽ കളങ്കപ്പെട്ട ഞങ്ങൾക്കതിന് സാധിക്കുന്നതു?. ത്രിഗുണങ്ങൾക്കടിപ്പെട്ടവർക്ക് വിഷയങ്ങളെ മാത്രമേ കണ്ടറിയാൻ സാധിക്കുന്നുള്ളൂ. അജ്ഞാനമയമായ തമസ്സ് അവരെ സത്യത്തിൽ നിന്നും വിമുഖരാക്കിയിരിക്കുന്നു. അവിടുത്തെ മായയാൽ അപഹൃതചിത്തരായവർ ബാഹ്യദൃ‌ക്കുകൾ മാത്രമാണ്. ആയതിനാൽ അവർക്ക് തങ്ങളുടെയുള്ളിൽ സ്ഥിതിചെയ്യുന്ന അങ്ങനെ അറിയുവാൻ കഴിയുന്നില്ല. ജ്ഞാനസ്വരൂപന്മാരും, പ്രകൃത്യാതന്നെ, മായാഗുണങ്ങളായ ഭേദബുദ്ധിയേയും ദേഹാഭിമാനത്തേയും ഇല്ലാ‍താക്കിയവരുമായ സനന്ദനാദികളാൽ ചിന്തനീയനായ അങ്ങയെ മൂഢനായ ഞാൻ എങ്ങനെ ഭാവന ചെയ്‌വാനാണ്?. ഹേ ശാന്തമൂർത്തേ!, മായാഗുണങ്ങളോടും സൃഷ്ട്യാദികർമ്മങ്ങളോടും ബ്രഹ്മാദിരൂപങ്ങളോടുകൂടിയവനും, കാര്യകാരണനിർമ്മുക്തനും, നാമരൂപങ്ങളില്ലാത്തവനും, ജ്ഞാനോപദേശത്തിനായ്ക്കൊണ്ടുമാത്രം സംഭവിച്ചിരിക്കുന്നവനും, പുരാണപുരുഷനുമായ നിന്തിരുവടിയെ ഞാനിതാ നമസ്ക്കരിക്കുന്നു. കാമം, ലോഭം, ഈർഷ്യ, മോഹം മുതലായവയാൽ ഭ്രമിക്കപ്പെട്ട മനസ്സോടുകൂടിയവരായ ജനങ്ങൾ അങ്ങയുടെ മായയാൽ വിരചിതമായ ഈ ലോകത്തിൽ ഗൃഹം മുതലായ ഉപാദികളിൽ അനുരക്തരായി ഭ്രമിച്ചുകഴിയുന്നു. സർവ്വഭൂതാത്മാവായ ഭഗവാനേ!, ഇന്ന് അവിടുത്തെ ദർശനത്താൽ ആശകൾ, കർമ്മങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ എന്നിവയോടുചേർന്ന ദൃഢമായ ഞങ്ങളുടെ മോഹപാശം ഛിദ്രിക്കപ്പെട്ടിരിക്കുന്നു.

ഹേ രാജൻ!, ഇങ്ങനെ സ്തുതിക്കപ്പെട്ട കപിലവാസുദേവൻ അശുമാനെ ഹൃദയം കൊണ്ടനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, നിന്റെ മുത്തച്ഛന്റെ യജ്ഞത്തിനുപയോഗിക്കേണ്ട ഈ യജ്ഞപശുവിനെ നിനക്ക് കൊണ്ടുപോകാവുന്നതാണു. അഗ്നിക്കിരയായ നിന്റെ ഈ പൂർവ്വികന്മാർക്ക് സത്ഗതിയ്ക്കായി ഗംഗാജലം മാത്രമാണ് ഉപാധി എന്നറിയുക.

രാജൻ!, അങ്ങനെ, കപിലമുനിയെ പ്രദക്ഷിണം ചെയ്ത് അനുഗ്രഹം വാങ്ങി അംശുമാൻ കുതിരയെ വീണ്ടെടുത്തു. സഗരൻ ആ യജ്ഞപശുവിനെക്കൊണ്ട് യജ്ഞത്തെ പൂർത്തിയാക്കി. പിന്നീട്, രാജ്യം അശുമാന് സമർപ്പിച്ച് സംസാരബന്ധനത്തിൽനിന്ന് മുക്തനായ സഗരചക്രവർത്തി സ്വഗുരുവായ ഔർവന്റെ ഉപദേശമർഗ്ഗപ്രകാരം പരമമായ ഗതിയെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next

2020, മാർച്ച് 14, ശനിയാഴ്‌ച

9.7 ഹരിശ്ചന്ദ്രോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 7
(ഹരിശ്ചന്ദ്രോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, മാന്ധാതാവിന്റെ പുത്രന്മാരിൽ ശ്രേഷ്ഠനും പ്രകീർത്തിതനുമായിരുന്നു അംബരീഷമഹാരാജാവ്. അദ്ദേഹത്തിന്റെ പുത്രൻ യൌവ്വനാശ്വനും, യൌവ്വനാശ്വന്റെ പുത്രൻ ഹാരിതനുമായിരുന്നു. ഇവർ മൂന്നുപേരും മാന്ധാതാവംശപരമ്പരയിൽ പ്രമുഖന്മാരായിരുന്നു.

രാജൻ!, നർമ്മദയെ നാഗദേവതകളായ അവളുടെ സഹോദരന്മാർ പുരുകുത്സന് വിവാഹം കഴിപ്പിച്ചുനൽകി. അവൾ അവനെ പാതാളലോകത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച്, വിഷ്ണുവിന്റെ ശക്തിയാൽ അനുഗ്രഹീതനായ പുരുകുത്സൻ, ദുർമ്മതികളായ കുറെ ഗന്ധർവ്വന്മാരെ വധിയ്ക്കുകയുണ്ടായി. ഈ ചരിതത്തെ സ്മരിക്കുന്നവർക്ക് നാഗങ്ങളിൽ നിന്ന് ഭയമുണ്ടാകുകയില്ലെന്ന വരവും നാഗദേവതകളിൽനിന്നും അദ്ദേഹത്തിന് ലഭിച്ചു. പുരുകുത്സന് ത്രസദസ്യു എന്ന ഒരു മകൻ ജനിച്ചു. ത്രസദസ്യുവിന്റെ പുത്രനായി അനരണ്യനും, അവന് പുത്രനായി ഹര്യശ്വനും, അവനിൽനിന്ന് അരുണനും, അവനിൽനിന്ന് നിബന്ധനും പിറന്നു. നിബന്ധന്റെ പുത്രനായിരുന്ന് സത്യവ്രതൻ. അവനെ ത്രിശങ്കു എന്നും വിളിക്കുന്നു. ഒരിക്കൽ, വിവാഹസമയത്ത് ഒരു ബ്രാഹ്മണപുത്രിയെ അപഹരിച്ചതിനെതുടർന്ന് അവളുടെ പിതാവിന്റെ ശാപത്താൽ ഇവൻ പിന്നീട് ചണ്ഡാളനായിമാറി. എങ്കിലും വിശ്വാമിത്രമഹർഷിയുടെ അനുഗ്രഹത്താൽ ഈ ത്രിശങ്കു പിന്നീട് ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുകയുണ്ടായി. എന്നാൽ ദേവന്മാർ ഇവനെ വീണ്ടും താഴേയ്ക്ക് പതിപ്പിച്ചു. പക്ഷേ, വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ ഇവനെ ആകാശത്തിൽത്തന്നെ സ്ഥാപിച്ചു. ഇപ്പോഴും ഇവൻ അവിടെത്തന്നെ തലകീഴായി നിലകൊള്ളുന്നു. ഈ ത്രിശങ്കുവിന്റെ പുത്രാനാണ് ഹരിശ്ചന്ദ്രൻ. ഹരിശ്ചന്ദ്രനെ ചൊല്ലി വിശ്വമിത്രവസിഷ്ഠമഹർഷിമാരിൽ കലഹം സംഭവിയ്ക്കുകയും, അവർ ഏറെ കാലം പരസ്പരശാപത്താൽ പക്ഷികളായി ഭവിച്ച് കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

ഹരിശ്ചന്ദ്രൻ പുത്രനില്ലാത്തതിൽ ദുഃഖിതനായിരുന്നു. ഒരിക്കൽ, നാരദരുടെ ഉപദേശം സ്വീകരിച്ച് ഹരിശ്ചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്തി ഒരു പുത്രനായിക്കൊണ്ട് അപേക്ഷിച്ചു. അല്ലയോ പരീക്ഷിത്ത് രാജാവേ!, തനിയ്ക്കൊരു പുത്രനെ നൽകാമെങ്കിൽ അവനെക്കൊണ്ടുതന്നെ മഹായാഗം ചെയ്ത് വരുണനെ പ്രീതിപ്പെടുത്താമെന്നും ഹരിശ്ചന്ദ്രൻ വരുണദേവന് വാക്കുനൽകി. അങ്ങനെയാകട്ടെ!, എന്ന് വരുണൻ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു. തതനുഗ്രഹത്താൽ ഹരിശ്ചന്ദ്രന് രോഹിതൻ എന്ന ഒരു പുത്രൻ ജനിച്ചു. കുട്ടിയുടെ ജനനത്തിനുശേഷം വരുണൻ ഹരിശ്ചന്ദ്രനെ സമീപിച്ച് പറഞ്ഞു: ഹേ രാജൻ!, നമ്മുടെ അനുഗ്രഹത്താൽ അങ്ങേയ്ക്കിതാ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ഇനി അങ്ങ് സമ്മതിച്ചതുപോലെ ഇവനെക്കൊണ്ട് എന്നെ യജിക്കുക. അതിനുത്തരമായി ഹരിശ്ചന്ദ്രൻ പറഞ്ഞത്, യാഗമൃഗം ജനിച്ച് പത്തുദിവസം തികയുമ്പോൾ മാത്രമേ അതിനെക്കൊണ്ട് യജ്ഞം അനുഷ്ഠിക്കാനാകൂ എന്നായിരുന്നു. പത്തുദിവസങ്ങൾക്കുശേഷം വീണ്ടും വരുണൻ തന്നെ യജിക്കുവാൻ പറഞ്ഞപ്പോൾ, യജ്ഞപശുവിന് പല്ലുകൾ മുളയ്ക്കുമ്പോഴാണ് അത് യജ്ഞയോഗ്യമാകുന്നത് എന്ന് പറഞ്ഞ് മടക്കിയയയ്ച്ചു. പല്ലുകൾ മുളച്ചതിന് ശേഷം വരുണൻ വീണ്ടും വന്നു. അപ്പോൾ, പല്ലുകൾ കൊഴിയുമ്പോഴാണ് യജ്ഞപശു കൂടുതൽ യോഗ്യമാകുന്നതെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. വീണ്ടും വരുണനെത്തി. എന്നാൽ, വീണ്ടും പല്ലുകൾ വന്നാൽ കുട്ടി യജ്ഞത്തിന് പരിശുദ്ധനാകുമെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. രണ്ടാമതും പല്ലുകൾ മുളച്ചപ്പോൾ വരുണനെത്തി തന്റെ ആവശ്യം അറിയിച്ചു. എന്നാൽ, ക്ഷത്രിയനായ തന്റെ മകൻ യജ്ഞത്തിന് യോഗ്യനാകണമെങ്കിൽ അവൻ യുദ്ധത്തിന് പ്രാപ്തനാകണം എന്നറിയിച്ചു. രാജൻ!, ഇങ്ങനെ, വരുണൻ തന്റെ ആവശ്യമറിയിച്ചുകൊണ്ടും, ഹരിശ്ചന്ദ്രൻ പുത്രസ്നേഹത്താൽ അത് ഓരോരോ ഒഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടും കാലമൊരുപാട് കടന്നുപോയി.

തന്റെ പിതാവും വരുണനുമിടയിലുള്ള ഈ സംഭവത്തെ മനസ്സിലാക്കിയ രോഹിതൻ ജീവരക്ഷാർത്ഥം അമ്പും വില്ലുമായി വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, തന്റെ പിതാവ് വരുണനാൽ ഗ്രസിക്കപ്പെട്ടവനും മഹോദരരോഗം ബാധിച്ചവനുമാണെന്നറിഞ്ഞ രോഹിതൻ തിരികെ നാട്ടിലേക്ക് മടങ്ങാനുദ്ദേശിച്ചു. ആ സമയം, വഴിയിൽ ദേവേന്ദ്രൻ അവനെ തടഞ്ഞു. ഈ അവസരത്തിൽ തീർത്ഥാടനമാണ് സർവ്വോചിതം എന്ന ഇന്ദ്രന്റെ ഉപദേശമനുസരിച്ച് രോഹിതൻ ആ വർഷം മുഴുവനും കാട്ടിൽതന്നെ കഴിഞ്ഞു. ശേഷം തുടർന്നുള്ള രണ്ടും മൂന്നും നാലും അഞ്ചും വർഷങ്ങളിൽ ദേവേന്ദ്രൻ ഒരു ബ്രാഹ്മണവൃദ്ധന്റെ രൂപത്തിൽ രോഹിതനെ സമീപിച്ച് നാട്ടിലോട്ടുള്ള അവന്റെ ആഗമനം തടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ആറാം വർഷം കഴിഞ്ഞ്, അജീഗർത്തനെന്ന ഒരു ബ്രാഹ്മണനിൽനിന്നും അദ്ദേഹത്തിന്റെ രണ്ടാം പുത്രനായ ശുനഃശേപനെ വിലയ്ക്കുവാങ്ങി യാഗപശുവായി തന്റെ അച്ഛന്റെ കാൽക്കൽ വച്ച് നമസ്ക്കരിച്ചു. അതിലൂടെ ഹരിശ്ചന്ദ്രൻ വരുണനെ യജിച്ച് തൃപ്തനാക്കുകയും, തുടർന്ന്, വരുണനാൽ തനിക്ക് ഭവിച്ച മഹോദരരോഗം മാറി അനുഗ്രഹീതനാകുകയും ചെയ്തു. ആ യാഗത്തിൽ വിശ്വാമിത്രൻ ഹോതാവായി. ജമദഗ്നിമഹർഷി യജുർവേദമന്ത്രങ്ങളുരുവിട്ടു. വസിഷ്ഠമുനി മുഖ്യബ്രാഹ്മണനായി. സാമവേദത്തെ ആയാസ്യമുനിയും പാടി. സന്തുഷ്ടനായ ഇന്ദ്രൻ ഹരിശ്ചന്ദ്രന് തങ്കനിർമ്മിതമായ ഒരു രഥം സമ്മാനിച്ചു. രാജാവേ!, ശുനഃശേപന്റെ മഹിമയെ പിന്നീട് വർണ്ണിക്കുന്നതാ‍ണു. സത്യസന്ധനായ ഹരിശ്ചന്ദ്രനെ വിശ്വാമിത്രമഹർഷി അദ്ദേഹത്തിന് ആത്മഗതിയ്ക്കുതകുന്ന ജ്ഞാനം പ്രദാനം ചെയ്തു.

ആ ജ്ഞാനത്തെ പരിശീലിച്ചുകൊണ്ട് ഹരിശ്ചന്ദ്രൻ തന്റെ മനസ്സിനെ പൃഥ്വിയിലും, പൃഥ്വിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്വത്തിലും, അഹങ്കാരത്തെ മഹത് തത്വത്തിലും ലയിപ്പിച്ച്, ചിത്തത്തിൽ ആത്മതത്വത്തെ ധ്യാനിച്ച്, അജ്ഞാനത്തെ ഇല്ലാതാക്കി, ഒടുവിൽ, ആ ധ്യാനവൃത്തിയേയും കൂടി ഉപേക്ഷിച്ച്, നിർവ്വാണസുഖമാകുന്ന അനുഭൂതിയാൽ മുക്തനായി, സ്വസ്വരൂപത്തെയറിഞ്ഞുകൊണ്ട് ജീവിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next