vishwamithra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vishwamithra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മാർച്ച് 14, ശനിയാഴ്‌ച

9.7 ഹരിശ്ചന്ദ്രോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 7
(ഹരിശ്ചന്ദ്രോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, മാന്ധാതാവിന്റെ പുത്രന്മാരിൽ ശ്രേഷ്ഠനും പ്രകീർത്തിതനുമായിരുന്നു അംബരീഷമഹാരാജാവ്. അദ്ദേഹത്തിന്റെ പുത്രൻ യൌവ്വനാശ്വനും, യൌവ്വനാശ്വന്റെ പുത്രൻ ഹാരിതനുമായിരുന്നു. ഇവർ മൂന്നുപേരും മാന്ധാതാവംശപരമ്പരയിൽ പ്രമുഖന്മാരായിരുന്നു.

രാജൻ!, നർമ്മദയെ നാഗദേവതകളായ അവളുടെ സഹോദരന്മാർ പുരുകുത്സന് വിവാഹം കഴിപ്പിച്ചുനൽകി. അവൾ അവനെ പാതാളലോകത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച്, വിഷ്ണുവിന്റെ ശക്തിയാൽ അനുഗ്രഹീതനായ പുരുകുത്സൻ, ദുർമ്മതികളായ കുറെ ഗന്ധർവ്വന്മാരെ വധിയ്ക്കുകയുണ്ടായി. ഈ ചരിതത്തെ സ്മരിക്കുന്നവർക്ക് നാഗങ്ങളിൽ നിന്ന് ഭയമുണ്ടാകുകയില്ലെന്ന വരവും നാഗദേവതകളിൽനിന്നും അദ്ദേഹത്തിന് ലഭിച്ചു. പുരുകുത്സന് ത്രസദസ്യു എന്ന ഒരു മകൻ ജനിച്ചു. ത്രസദസ്യുവിന്റെ പുത്രനായി അനരണ്യനും, അവന് പുത്രനായി ഹര്യശ്വനും, അവനിൽനിന്ന് അരുണനും, അവനിൽനിന്ന് നിബന്ധനും പിറന്നു. നിബന്ധന്റെ പുത്രനായിരുന്ന് സത്യവ്രതൻ. അവനെ ത്രിശങ്കു എന്നും വിളിക്കുന്നു. ഒരിക്കൽ, വിവാഹസമയത്ത് ഒരു ബ്രാഹ്മണപുത്രിയെ അപഹരിച്ചതിനെതുടർന്ന് അവളുടെ പിതാവിന്റെ ശാപത്താൽ ഇവൻ പിന്നീട് ചണ്ഡാളനായിമാറി. എങ്കിലും വിശ്വാമിത്രമഹർഷിയുടെ അനുഗ്രഹത്താൽ ഈ ത്രിശങ്കു പിന്നീട് ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുകയുണ്ടായി. എന്നാൽ ദേവന്മാർ ഇവനെ വീണ്ടും താഴേയ്ക്ക് പതിപ്പിച്ചു. പക്ഷേ, വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ ഇവനെ ആകാശത്തിൽത്തന്നെ സ്ഥാപിച്ചു. ഇപ്പോഴും ഇവൻ അവിടെത്തന്നെ തലകീഴായി നിലകൊള്ളുന്നു. ഈ ത്രിശങ്കുവിന്റെ പുത്രാനാണ് ഹരിശ്ചന്ദ്രൻ. ഹരിശ്ചന്ദ്രനെ ചൊല്ലി വിശ്വമിത്രവസിഷ്ഠമഹർഷിമാരിൽ കലഹം സംഭവിയ്ക്കുകയും, അവർ ഏറെ കാലം പരസ്പരശാപത്താൽ പക്ഷികളായി ഭവിച്ച് കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

ഹരിശ്ചന്ദ്രൻ പുത്രനില്ലാത്തതിൽ ദുഃഖിതനായിരുന്നു. ഒരിക്കൽ, നാരദരുടെ ഉപദേശം സ്വീകരിച്ച് ഹരിശ്ചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്തി ഒരു പുത്രനായിക്കൊണ്ട് അപേക്ഷിച്ചു. അല്ലയോ പരീക്ഷിത്ത് രാജാവേ!, തനിയ്ക്കൊരു പുത്രനെ നൽകാമെങ്കിൽ അവനെക്കൊണ്ടുതന്നെ മഹായാഗം ചെയ്ത് വരുണനെ പ്രീതിപ്പെടുത്താമെന്നും ഹരിശ്ചന്ദ്രൻ വരുണദേവന് വാക്കുനൽകി. അങ്ങനെയാകട്ടെ!, എന്ന് വരുണൻ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു. തതനുഗ്രഹത്താൽ ഹരിശ്ചന്ദ്രന് രോഹിതൻ എന്ന ഒരു പുത്രൻ ജനിച്ചു. കുട്ടിയുടെ ജനനത്തിനുശേഷം വരുണൻ ഹരിശ്ചന്ദ്രനെ സമീപിച്ച് പറഞ്ഞു: ഹേ രാജൻ!, നമ്മുടെ അനുഗ്രഹത്താൽ അങ്ങേയ്ക്കിതാ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ഇനി അങ്ങ് സമ്മതിച്ചതുപോലെ ഇവനെക്കൊണ്ട് എന്നെ യജിക്കുക. അതിനുത്തരമായി ഹരിശ്ചന്ദ്രൻ പറഞ്ഞത്, യാഗമൃഗം ജനിച്ച് പത്തുദിവസം തികയുമ്പോൾ മാത്രമേ അതിനെക്കൊണ്ട് യജ്ഞം അനുഷ്ഠിക്കാനാകൂ എന്നായിരുന്നു. പത്തുദിവസങ്ങൾക്കുശേഷം വീണ്ടും വരുണൻ തന്നെ യജിക്കുവാൻ പറഞ്ഞപ്പോൾ, യജ്ഞപശുവിന് പല്ലുകൾ മുളയ്ക്കുമ്പോഴാണ് അത് യജ്ഞയോഗ്യമാകുന്നത് എന്ന് പറഞ്ഞ് മടക്കിയയയ്ച്ചു. പല്ലുകൾ മുളച്ചതിന് ശേഷം വരുണൻ വീണ്ടും വന്നു. അപ്പോൾ, പല്ലുകൾ കൊഴിയുമ്പോഴാണ് യജ്ഞപശു കൂടുതൽ യോഗ്യമാകുന്നതെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. വീണ്ടും വരുണനെത്തി. എന്നാൽ, വീണ്ടും പല്ലുകൾ വന്നാൽ കുട്ടി യജ്ഞത്തിന് പരിശുദ്ധനാകുമെന്ന് ഹരിശ്ചന്ദ്രനും പറഞ്ഞു. രണ്ടാമതും പല്ലുകൾ മുളച്ചപ്പോൾ വരുണനെത്തി തന്റെ ആവശ്യം അറിയിച്ചു. എന്നാൽ, ക്ഷത്രിയനായ തന്റെ മകൻ യജ്ഞത്തിന് യോഗ്യനാകണമെങ്കിൽ അവൻ യുദ്ധത്തിന് പ്രാപ്തനാകണം എന്നറിയിച്ചു. രാജൻ!, ഇങ്ങനെ, വരുണൻ തന്റെ ആവശ്യമറിയിച്ചുകൊണ്ടും, ഹരിശ്ചന്ദ്രൻ പുത്രസ്നേഹത്താൽ അത് ഓരോരോ ഒഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടും കാലമൊരുപാട് കടന്നുപോയി.

തന്റെ പിതാവും വരുണനുമിടയിലുള്ള ഈ സംഭവത്തെ മനസ്സിലാക്കിയ രോഹിതൻ ജീവരക്ഷാർത്ഥം അമ്പും വില്ലുമായി വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, തന്റെ പിതാവ് വരുണനാൽ ഗ്രസിക്കപ്പെട്ടവനും മഹോദരരോഗം ബാധിച്ചവനുമാണെന്നറിഞ്ഞ രോഹിതൻ തിരികെ നാട്ടിലേക്ക് മടങ്ങാനുദ്ദേശിച്ചു. ആ സമയം, വഴിയിൽ ദേവേന്ദ്രൻ അവനെ തടഞ്ഞു. ഈ അവസരത്തിൽ തീർത്ഥാടനമാണ് സർവ്വോചിതം എന്ന ഇന്ദ്രന്റെ ഉപദേശമനുസരിച്ച് രോഹിതൻ ആ വർഷം മുഴുവനും കാട്ടിൽതന്നെ കഴിഞ്ഞു. ശേഷം തുടർന്നുള്ള രണ്ടും മൂന്നും നാലും അഞ്ചും വർഷങ്ങളിൽ ദേവേന്ദ്രൻ ഒരു ബ്രാഹ്മണവൃദ്ധന്റെ രൂപത്തിൽ രോഹിതനെ സമീപിച്ച് നാട്ടിലോട്ടുള്ള അവന്റെ ആഗമനം തടഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ആറാം വർഷം കഴിഞ്ഞ്, അജീഗർത്തനെന്ന ഒരു ബ്രാഹ്മണനിൽനിന്നും അദ്ദേഹത്തിന്റെ രണ്ടാം പുത്രനായ ശുനഃശേപനെ വിലയ്ക്കുവാങ്ങി യാഗപശുവായി തന്റെ അച്ഛന്റെ കാൽക്കൽ വച്ച് നമസ്ക്കരിച്ചു. അതിലൂടെ ഹരിശ്ചന്ദ്രൻ വരുണനെ യജിച്ച് തൃപ്തനാക്കുകയും, തുടർന്ന്, വരുണനാൽ തനിക്ക് ഭവിച്ച മഹോദരരോഗം മാറി അനുഗ്രഹീതനാകുകയും ചെയ്തു. ആ യാഗത്തിൽ വിശ്വാമിത്രൻ ഹോതാവായി. ജമദഗ്നിമഹർഷി യജുർവേദമന്ത്രങ്ങളുരുവിട്ടു. വസിഷ്ഠമുനി മുഖ്യബ്രാഹ്മണനായി. സാമവേദത്തെ ആയാസ്യമുനിയും പാടി. സന്തുഷ്ടനായ ഇന്ദ്രൻ ഹരിശ്ചന്ദ്രന് തങ്കനിർമ്മിതമായ ഒരു രഥം സമ്മാനിച്ചു. രാജാവേ!, ശുനഃശേപന്റെ മഹിമയെ പിന്നീട് വർണ്ണിക്കുന്നതാ‍ണു. സത്യസന്ധനായ ഹരിശ്ചന്ദ്രനെ വിശ്വാമിത്രമഹർഷി അദ്ദേഹത്തിന് ആത്മഗതിയ്ക്കുതകുന്ന ജ്ഞാനം പ്രദാനം ചെയ്തു.

ആ ജ്ഞാനത്തെ പരിശീലിച്ചുകൊണ്ട് ഹരിശ്ചന്ദ്രൻ തന്റെ മനസ്സിനെ പൃഥ്വിയിലും, പൃഥ്വിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്വത്തിലും, അഹങ്കാരത്തെ മഹത് തത്വത്തിലും ലയിപ്പിച്ച്, ചിത്തത്തിൽ ആത്മതത്വത്തെ ധ്യാനിച്ച്, അജ്ഞാനത്തെ ഇല്ലാതാക്കി, ഒടുവിൽ, ആ ധ്യാനവൃത്തിയേയും കൂടി ഉപേക്ഷിച്ച്, നിർവ്വാണസുഖമാകുന്ന അനുഭൂതിയാൽ മുക്തനായി, സ്വസ്വരൂപത്തെയറിഞ്ഞുകൊണ്ട് ജീവിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next