2019, ഏപ്രിൽ 7, ഞായറാഴ്‌ച

5.09 ഭരതചരിതം-3


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 9
(ഭരതചരിതം-3)


ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതിശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു. ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽപ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധയോഗമാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവനും, അതുപോലെ, ദാനം, തിതിക്ഷ, മുതലായ സകല സത്ഗുണങ്ങളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്തനുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു. രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു. അതിൽ ആൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു. ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി. താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സാത്വികന്മാരല്ലാതിരുന്നതിനാൽ അദ്ദേഹം അവരെ വല്ലാതെ ഭയന്നിരുന്നു. വീണ്ടും ഒരു പതനം താങ്ങാനാകാതെ ഭരതമഹാരാജൻ, തന്റെ ബന്ധുക്കളിനിനിന്നെല്ലാം അകലം പാലിച്ചു. മറ്റുള്ളവതന്നോട് ചങ്ങാത്തം കൂടാൻ വരാതിരിക്കുവാനായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ അന്ധനും ബധിരനും മൂകനുമായി അഭിനയിച്ചു. എന്നാൽ, രഹസ്യമായി ഉള്ളിന്റെയുള്ളിൽ അദ്ദേഹം സദാ ജപധ്യാനങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

പിതാവിന്റെ മനസ്സിൽ ജഡഭരതനോട് അത്യന്തം വാത്സല്യമായിരുന്നു. അദ്ദേഹം കൂടുതൽ സമയവും മകനോടൊപ്പം ചിലവഴിച്ചു. ജഡഭരതന് ഗൃഹസ്ഥാശ്രമജീവിതത്തിൽ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ പിതാവ് മകനെ ബ്രഹ്മചര്യാശ്രമവുമായി ബന്ധപ്പെട്ട വിധിൾ മാത്രം ചെയ്യിപ്പിച്ചു. തന്റെ വാക്കുകളെ മകൻ മാനിക്കുന്നില്ലെങ്കിൽക്കൂടി പിതാവ്, സ്വധർമ്മമെന്നു കരുതി, ഭരതനെ വൃത്തിയും ശുദ്ധിയും ശീലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വേദാധ്യയനം ചെയ്യിക്കാൻ നോക്കിയ പിതാവിനുമുമ്പിൽ ജഡഭരതൻ ഒരു മൂഢനെപ്പോലെ പെരുമാറി. പിതാവിന്റെ ചിട്ടവട്ടങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ മറ്റുവഴികളൊന്നും ജഡഭരതന് കാണാൻ കഴിഞ്ഞില്ല. എന്തിനും വിപരീതമായി മാത്രം ഭരതൻ പ്രവർത്തിച്ചു. എങ്കിലും തന്നാലാകുംവിധം പിതാവായ ആ ബ്രാഹ്മണശ്രേഷ്ഠനും ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലങ്ങൾ പോയിട്ടും ജഡഭരതന്റെ അവസ്ഥയ്ക് മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും, പിതാവ് മകനെ എല്ലാമെല്ലാമായിക്കണ്ട് സ്നേഹിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം മരണത്തെപ്പോലും മറന്നിരുന്നു. പക്ഷേ എത്രമറന്നാലും, മരണം ആരേയും ഉപേക്ഷിക്കാറില്ലല്ലോ. ഇവിടെയും ഉചിതമായ സമയത്ത് യമദൂതന്മാർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണശ്രേഷ്ഠന്റെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജഡഭരതനടങ്ങുന്ന തന്റെ ഇരട്ടക്കുട്ടികളെ അദ്ദേഹത്തിന്റെ ആദ്യഭാര്യയെ ഏൽപ്പിച്ച് പതിയുടെ ലോകം പൂകി. പിതാവിന്റെ മരണത്തിനുശേഷം ജഡഭരതനെ ആരുംതന്നെ ശ്രദ്ധിച്ചില്ല. മന്ദബുദ്ധിയും മൂഢനുമായിക്കണ്ട് സഹോദരങ്ങളൊന്നടങ്കം ഭരതനെ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരങ്ങളൊമ്പതുപേരും നാലുവേദങ്ങളിലും അപാരപാണ്ഡിത്യം കൈവരിച്ചവരായിരുന്നു. എന്നാൽ, ഭഗവദ്ഭക്തി അവരിൽ അല്പംപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ജഡഭരതന്റെ ഉള്ളറിയാൽ സാധിച്ചതുമില്ല.

പരീക്ഷിത്തേ!, അധമരായ മനുഷ്യർ മൃഗങ്ങളെക്കാളും നീചരാണെന്നറിയുക. ഒരേയൊരു വ്യത്യാസം മൃഗങ്ങൾ നാൽക്കാലികളും മനുഷ്യൻ ഇരുകാലികളുമാണെന്നുള്ളതു മാത്രമാണു. അവർ ജഡഭരതനെ സദാ മന്ദബുദ്ധിയായി കണ്ടറിഞ്ഞു. എന്നാൽ തന്റെ അവഗണിക്കുന്നവർക്കുമുന്നിൽ ജഡഭരതൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും അഭിനയിച്ചു. അല്ലെന്നറിയിക്കാൻ ഒരിക്കൽ പോലും ഭരതൻ ശ്രമിച്ചിരുന്നുമില്ല. അവൻ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് പെറുമാറിക്കൊണ്ടിരുന്നു. ഭിക്ഷയായിക്കിട്ടുന്നതായാലും ജോലിചെയ്തുനേടുന്നതായാലും, രുചിയുള്ളതായാലും ഇല്ലാത്തതായാലും, കുറച്ചായാലും കൂടുതലായാലും, ഭരതൻ എല്ലാ ആഹാരങ്ങളും ഒരുപോലെ സ്വീകരിച്ചുഭക്ഷിച്ചുപോന്നു. ജഡഭരതൻ ഒന്നുംതന്നെ ഇന്ദ്രിയസുഖത്തിനുവേണ്ടി ഭക്ഷിച്ചിരുന്നില്ല. കാരണം, ദ്വന്ദ്വാതീതനായ അദ്ദേഹത്തിന് സ്വാദിഷ്ടവും അസ്വാദിഷ്ടവുമായ അഹാരങ്ങളെല്ലാം ഒന്നുപോലെയായിരുന്നു.

എല്ലാവിധത്തിലും ഒരു കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു ജഡഭരതൻ. അദ്ദേഹത്തെ തണുപ്പോ ചൂടോ കാറ്റോ മഴയോ ഒന്നുംതന്നെ ബാധിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം തന്റെ ശരീരത്തെ വസ്ത്രങ്ങൾകൊണ്ട് മറച്ചിരുന്നില്ല. ഒരിക്കൽ പോലും തലയിൽ ഏണ്ണ പുരട്ടുകയോ കുളിയ്ക്കുകയോ ചെയ്തിരുന്നില്ല. കേവലം വെറുംനിലത്തുതന്നെ ശയനം. ഒരു ചെളിപുരണ്ട രത്നം പ്രകാശിക്കാത്തതുപോലെ, വൃത്തിഹീനമായ ശരീരത്തോടുകൂടിയ ജഡഭരതന്റെ ശ്രേഷ്ഠതയോ ആത്മജ്ഞാനമോ ഈ ലോകത്തിനുമുന്നിൽ തെളിയപ്പെട്ടിരുന്നില്ല. ചെളിപുരണ്ടുകറുത്ത ഒരു കൌപീനവും മാറിൽ അഴുക്കുപുരണ്ട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു പൂണൂനൂലും മാത്രമായിരുന്നു അദ്ദേഹം ആകെ തന്റെ ഭൌതികശരീരത്തോട് ചേർത്തുധരിച്ചിരുന്നതു. ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ജനങ്ങൾ അദ്ദേഹത്തെ ബ്രഹ്മബന്ധു എന്ന് ഇടയ്ക്കിടെ സംബോധന ചെയ്തിരുന്നു. അങ്ങനെ, അവഗണിക്കപ്പെട്ടും ആക്ഷേപിക്കപ്പെട്ടും ജഡഭരതൻ നാടാകെ എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

വയറുനിറയ്ക്കാൻവേണ്ടി മാത്രമായിരുന്നു ജഡഭരതൻ ജോലിചെയ്തിരുന്നതു. ആരോഗ്യമുള്ള തന്റെ ശരീരംകൊണ്ട് അദ്ദേഹം എന്ത് പ്രവൃത്തിയും അനായാസം ചെയ്യുമായിരുന്നു. ബന്ധുക്കൾ ഈ ഗുണത്തെ വേണ്ടതിലധികം ദുരുപപയോഗം ചെയ്തു. എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്നറിയാത്തവനായിരുന്നുവെങ്കിലും, പാടത്തെ പണികൾ ധാരാളം അദ്ദേഹത്തെക്കൊണ്ട് അവർ ചെയ്യിച്ചു. പഴയതും കരിഞ്ഞതും വളിച്ചതുമായ സകല അശുദ്ധ ആഹാരങ്ങളും അവർ ജഡഭരതന് നൽകും. എന്നാൽ അദ്ദേഹമാകട്ടെ, യാതൊരു വിരോധവും കൂടാതെ, അമൃതം ലഭിച്ച മാതിരി അവയെല്ലാം സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ ഒരു കൊള്ളക്കാരൻ പുത്രലാഭത്തിനുവേണ്ടി ഭദ്രകാളിക്ക് ബലിയർപ്പിക്കുവാനായി ഒരു ബലിമൃഗത്തെ തേടിനടക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന മൃഗം നഷ്ടപ്പെട്ടതിനെത്തുടർന്ന് അതിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ തന്റെ അനുയായികൾക്കൊപ്പം. ദിക്കെങ്ങും തിരക്കിയിട്ടും അവർക്ക് അതിനെ കണ്ടെടുക്കാൻ കഴിഞ്ഞില്ല. രാപ്പകലില്ലാതെ അവർ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരുദിവസം, രാത്രിയുടെ മധ്യയാമത്തിൽ, അവർ ഒരു പാടത്തിന് നടുവിലൂടെ തങ്ങളുടെ ബലിമൃഗത്തെ അന്വേഷിച്ചനടന്നുപോകുകയായിരുന്നു. പെട്ടന്നാണ് അതികായനും വൃത്തിഹീനനുമായ ഒരു മനുഷ്യൻ പാടത്തെ വിള കാക്കാനിരിക്കുന്നതായി അവർ കണ്ടതു. മൃഗതുല്യനായ ഇവൻ തന്നെയാണ് തങ്ങൾ തേടിനടക്കുന്ന മൃഗത്തേക്കാൾ ഉചിതമെന്ന് അവരുറപ്പിച്ചു. കണ്ടപാടെ അവരുടെ മുഖങ്ങൾ സന്തോഷംകൊണ്ട് തെളിഞ്ഞു. അവർ കയറുകൊണ്ട് കെട്ടിവരിഞ്ഞ് ജഡഭരതനെ തങ്ങളുടെ ദേശത്തേക്കുകൊണ്ടുപോയി. ബലിക്കായി ജഡഭരതനെ അവർ കുളിപ്പിച്ചു ശുദ്ധനാക്കി. പുതുവസ്ത്രങ്ങളുടുപ്പിച്ച്, വിവിധയിനം ആഭരണങ്ങളണിയിപ്പിച്ച്, ശരീരമാസകലം ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും പൂശി, നെറ്റിയിൽ പൊട്ടുതൊടുവിച്ച്, പൂമാലയണിയിച്ച്, ഒരു മൃഗത്തെപ്പോലെ ഭരതനെ അണിയിച്ചൊരുക്കി. മൃഷ്ടാന്നമായി ആഹാരം കഴിപ്പിച്ചതിനുശേഷം അവർ അദ്ദേഹത്തെ കാളീമാതാവിന്റെ അങ്കണത്തിലേക്കാനയിച്ചു. വിവിധയിനം വഴിപാടുകൾക്കൊപ്പം അവർ ബലിമൃഗമെന്നോണം ഭരതനേയും ദേവിയുടെ തിരുമുമ്പിൽ കൊണ്ടുനിർത്തി. ബലിയ്ക്ക് തൊട്ടുമുമ്പുള്ള പാട്ടുകളും മേളങ്ങളുമെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമായി അവിടെ അരങ്ങേറുകയായിരുന്നു. ജഡഭരതനെ അവർ കാളീവിഗ്രഹത്തിന് തൊട്ടുമുന്നിലിരുത്തി. ശേഷം, അദ്ദേഹത്തിന്റെ ചോരകൊണ്ട് അവർ കാളീദേവിയെ തൃപ്തിപ്പെടുത്തുവാനാരംഭിച്ചു. മുതിർന്ന ഒരാൾ അതിഭയാനകമായ ഒരു കൊടുവാൾ കൈയ്യിലെടുത്ത് മന്ത്രോച്ഛാരണത്തോടുകൂടി ജഡഭരതന്റെ തലയറുക്കുവാനായി അത് മുകളിലേക്കുയർത്തി.

അധമന്മാരായ ഈ കൊള്ളാക്കരെല്ലാം രജോഗുണത്തിനും തമോഗുണത്തിനും അടിപ്പെട്ട് ധനസമ്പാദനാർത്ഥം കാളിയെ ഉപാസിക്കുവാനിറങ്ങിപ്പുറപ്പെട്ടവരായിരുന്നു. അവർക്ക് വേദങ്ങളുമായോ ധർമ്മവുമായോ യാതൊരു ബന്ധവുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പാപികളായ അവർക്ക് സ്വാർത്ഥത്തിനായി ഉന്നതകുലജാതനും ഭഗവദ്ഭക്തനുമായ ജഡഭരതനെ മൃഗതുല്യനായിക്കണ്ട് കാളീദേവിക്ക് ബലികൊടുക്കുവാൻ തോന്നിയതു. സാധുവായ ജഡഭരതന് ഇവിടെ ശത്രുക്കളായി ആരുംതന്നെയുണ്ടായിരുന്നില്ല. അദ്ദേഹം ഭഗവദ്ദാസനും സകലഭൂതങ്ങളുടേയും സുഹൃത്തുമായിരുന്നു. അതുകൊണ്ട് കാളീദേവിക്ക് അവരുടെ പ്രവർത്തികൾ സഹിക്കാൻ കഴിഞ്ഞില്ല. അത്യാഗ്രഹികളായ ഈ അധമന്മാർ സാധുവായ ജഡഭരതനെ കൊല്ലാൻ തുടങ്ങുന്നതുകണ്ട ദേവി, ദിക്കെങ്ങും പ്രകമ്പനം കൊള്ളുന്ന അത്യുജ്ജ്വലശബ്ദത്തോടുകൂടി വിഗ്രഹം തകർത്തുടച്ച് അതിനുള്ളിൽനിന്നും കണ്ണഞ്ചുന്ന തേജസ്സോടുകൂടി അവർക്കുമുന്നിൽ പ്രത്യക്ഷയായി. അതിഘോരമായ അവരുടെ അപരാധത്തെ ക്ഷമിക്കുവാൻ കഴിയാതെ കാളി കോപാകുലയായി അവരെ തീഷ്ണമായ തന്റെ കണ്ണുകളിലൂടെ തുറിച്ചുനോക്കി. കൂർത്തുവളഞ്ഞ അവളുടെ ദംഷ്ട്രകൾ രക്തദാഹികളായി വെളിയിലിറങ്ങി. അരുണസൂര്യനെപ്പോലെ ആ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ലോകം മുഴുവൻ നശിപ്പിക്കുവാനെന്നോണം ദേവി ഉഗ്രരൂപിയായി ജ്വലിച്ചുനിന്നു. ഭൂമിയെ ത്രസിപ്പിച്ചുകൊണ്ട് ദേവി കോവിലിൽനിന്നും ചാടി വെളിയിലിറങ്ങി. ഭരതനെ കൊല്ലാനൊരുക്കിവച്ച കൊടുവാൾ പിടിച്ചുവാങ്ങി ശ്രീഭദ്രകാളി അവരുടെ കഴുത്തറുത്തു. തുടർന്ന്, കഴുത്തിലൂടെ വാർന്നൊഴുകിയ ചുടുരക്തം അവൾ കോരിക്കോരിക്കുടിച്ചു. ദേവിയോടൊപ്പം ആ ഉന്മാദകദ്രവത്തെ സകലഭൂതപ്രേതപിശാചുക്കളും യഥേഷ്ടം പാനം ചെയ്തു. ഉന്മത്തരായ അവർ ആടാനും പാടാനും തുടങ്ങി. ആ നൃത്തം കണ്ടാൽ ലോകമവസാനിക്കുവാൻ പോകുന്നതുപോലെ തോന്നുമായിരുന്നു. ഉന്മാദലഹരിയിൽ അവർ ആ തെമ്മാടിക്കൂട്ടങ്ങളുടെ തലകൾ കൊണ്ട് പന്തുകളിച്ചു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ പരീക്ഷിത്തേ!, സാധുക്കളെ ഉപദ്രവിക്കുന്ന സർവ്വരുടേയും അനുഭവം ഇതുതന്നെയായിരിക്കും.     ഹേ വിഷ്ണുദത്താ!, യാതൊരുവനാണോ ഈ ശരീരം താനല്ലെന്നറിയുകയും, സദാസമയം ജീവന്മുക്തനായിരിക്കുകയും, സർവ്വദാ സകലഭൂതങ്ങളുടേയും ഹിതത്തിനായി പ്രവർത്തിക്കുകയും, പരന്മാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നത്, അവനെ എപ്പോഴും സുദർശനചക്രധാരിയായ ഭഗവാൻ ഹരി കാത്തുരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഭഗവദ്ഭക്തന്മാർ എപ്പോഴും അവന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചവരാണു. ശിരശ്ഛേതം സംഭവിക്കുവാൻ പോകുന്ന സാഹചര്യത്തിൽ‌പോലും അവരുടെ ബോധം ഇളകാതെയിരിക്കുന്നു. യാതൊരു ശക്തിക്കും ഭഗവദ്ഭക്തന്മാരെ നശിപ്പിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയിക്കേണ്ടാ.

           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








The story of Jadabharatha

5.08 ഭരതചരിതം-2


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 8 
(ഭരതചരിതം - 2)



ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ഒരുദിവസം, പ്രഭാതത്തിൽ നിത്യകർമ്മങ്ങൾ കഴിച്ച്, പുലഹാശ്രമത്തിനടുത്തുള്ള ഒരു മഹാനദിയുടെ തീരത്ത് ഭരതമഹാരാജാവ് വിശ്രമിക്കുവാനിരുന്നു. കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ഓംകാരോച്ഛാരണത്തോടുകൂടി ഭഗവദ്ധ്യാനമാരംഭിച്ചു. അദ്ദേഹം ഭഗവാനെ ഹൃദയത്തിൽ കണ്ട് ധ്യാനിച്ചിരിക്കുന്ന ആ സമയം, അതിയായ ദാഹത്തോടുകൂടി ജലപാനം ചെയ്യുവാനായി ഗർഭിണിയായ ഒരു പേടമാൻ ആ നദിയുടെ തീരത്തേക്ക് വന്നടുത്തു. അവൾ ആർത്തിയോടെ വെള്ളം കുടിച്ചുകൊണ്ടിരിക്കെ, ഒരു സിംഹം പിന്നിലൂടെ പാഞ്ഞടുത്ത് അതിഘോരമായി ഗർജ്ജിച്ചു. സകലഭൂതങ്ങളേയും ഭയപ്പെടുത്തുന്ന ആ ഗർജ്ജനം കേട്ട് പാവം പേടമാൻ ഞെട്ടിത്തരിച്ചു. മരണത്തെ മുന്നിൽ കണ്ടുകൊണ്ട് പൂർണ്ണഗർഭിണിയായ അവൾ പേടിച്ചരണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള ആഗ്രഹത്തോടുകൂടി കാട്ടിനുള്ളിലേക്ക് കുതിച്ചുപാഞ്ഞു. ശരീരമിളകിയുള്ള ആ ഓട്ടത്തിനിടയിൽ അവളുടെ ജഠരത്തിൽനിന്നും ആ ചോരക്കുഞ്ഞുമാൻ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. കുഞ്ഞിനെ ജീവനോടെ പ്രസവിക്കുവാൻ കഴിഞ്ഞുവെങ്കിലും ശരീരത്തിനേറ്റ ആഘാതത്തിൽ അവൾ തന്റെ ഗുഹയ്ക്കടുത്തെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണുമരിച്ചിരുന്നു.

പരീക്ഷിത്തേ!, ശബ്ദം കേട്ട ദിക്കിലേക്ക് നോക്കിയ ഭരതമഹാരാജാവ് നദിയിലൂടെ തന്റെ നേർക്കൊഴുകിവരുന്ന ചോരയിൽ കുതിർന്ന ഒരു മാൻകിടാവിനെയാണ് കണ്ടതു. ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ സാരമായി വേദനിപ്പിച്ചു. മാൻകുഞ്ഞിനെ കണ്ട് അദ്ദേഹത്തിൽ കാരുണ്യമുദിച്ചു. മാതാവ് നഷ്ടപ്പെട്ട ആ മാൻകുട്ടിയെ ഭരതമഹാരാജൻ തന്റെ ആശ്രമത്തിലേക്കെടുത്തുകൊണ്ടുപോയി. അവിടെ അദ്ദേഹം അതിനെ സ്നേഹത്തോടെ ലാളിച്ചുവളർത്തി. മറ്റുള്ള മൃഗങ്ങളിൽനിന്നും ഉപദ്രവമേൽക്കാതിരിക്കുവാൻ അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്കിടെ അദ്ദേഹം അവനെ തന്റെ മടിയിലിരുത്തി തലോടുകയും ചുംബിക്കുകയും ചെയ്തു. എന്നാൽ, അതേസമയം, താൻപോലുമറിയാതെ ഭരതമഹാരാജാവ് പതുക്കെ പതുക്കെ അദ്ധ്യാത്മതലത്തിൽനിന്നും വഴിപിഴയ്ക്കുകയായിരുന്നു. അദ്ദേഹം സദാസമയവും ആ മാൻകുട്ടിയുടെ പിന്നാലെ കൂടിക്കൊണ്ട് തന്റെ സാധകളും, എന്തിനുപറയാൻ!, ഭഗവാനെത്തന്നെയും മറന്നുപോയിരുന്നു.

ബന്ധത്തിന്റെ നൂലാമാലയിൽ കുടുങ്ങി മായയിൽ ഭ്രമിച്ച അദ്ദേഹം ചിന്തിച്ചു: അഹോ! കഷ്ടം!. ഈ പാവം മൃഗം കാലത്തിന്റെ ഗതിയിൽ ആരോരുമില്ലാതായിരിക്കുന്നു. ഞാനല്ലാതെ മറ്റാരുംതന്നെ ഈ ഭൂമിയിൽ ഇതിന് തുണയില്ല. ഇവന്റെ അമ്മയും അച്ഛനും ബന്ധുക്കളുമെല്ലാം ഈ ഞാൻ മാത്രമാണു. മാത്രമല്ല, ഈ പാവം മാൻകുട്ടി എന്നിൽ അഭയം പ്രാപിച്ചിരിക്കുകയാണു. അതുകൊണ്ട് എന്റെ യോഗസാധനയെ ഉപേക്ഷിച്ചുകൊണ്ടാണെങ്കിലും ഇതിനെ പരിപാലിക്കേണ്ടത് എന്റെ ബാധ്യതയാണു. ഞാനിതിനെ വാത്സല്യത്തോടെ വളർത്തുകതന്നെവേണം. എന്നിൽ ആശ്രയം തേടിയ ആരോരുമില്ലാത്തെ ഈ പാവം ജന്തുവിനെ എങ്ങനെയാണു ഞാൻ ഉപേക്ഷിക്കുക?. അത് ഘോരമായ അപരാധം തന്നെയാണു. സന്യാസിയാണെങ്കിൽപോലും ആർത്തന്മാരോട് കാരുണ്യം കാട്ടേണ്ടത് ധർമ്മംതന്നെയാണു. എന്ത് വില കൊടുത്തിട്ടായാലും ആശ്രിതരെ സംരക്ഷിക്കേണ്ടതു സാധുക്കളുടെ ധർമ്മമാണു.

ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്തേ!, ആ മാൻകിടാവിനോടുള്ള വാത്സല്യത്താൽ ഭരതമഹാരാജൻ ഉണ്ണുന്നതും ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം അവനോടൊപ്പമായി. തന്റെ ജീവിതം അദ്ദേഹം ആ മാൻകുട്ടിയെ പരിചരിക്കുന്നതിലും വളർത്തുന്നതിനും അവനെ രക്ഷിക്കുന്നതിനും മാത്രമായി ഉഴിഞ്ഞുവച്ചു. സദാ സമയവും അവന്റെ ചേഷ്ടകൾ കണ്ട് അദ്ദേഹം ആനന്ദിക്കുമായിരുന്നു. ചിലനേരം അദ്ദേഹം അവനെ തന്റെ തോളിലേറ്റി കുറേദൂരം നടക്കും. ഉറങ്ങുമ്പോൾ അദ്ദേഹം ആ മൃഗത്തെ തന്റെ നെഞ്ചിൽ കിടത്തിയുറക്കി. ഇങ്ങനെ ഓരോതരം പ്രവൃത്തികളിലൂടെ ഭരതമഹാരാജൻ ആ മാൻകുട്ടിയെ പരിപാലിക്കുന്നതിലുള്ള ആനന്ദം അനുഭവിച്ചുകൊണ്ടിരുന്നു.

പൂജയ്ക്കും ധ്യാനത്തിനുമൊക്കെ അദ്ദേഹത്തിന് ഒട്ടുംതന്നെ സമയം കിട്ടാതായി.  അല്പസമയത്തെ ധ്യാനത്തിനിടയിപോലും അവനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹത്തിനുള്ളിലേക്കോടിയെത്തി. ചിലസമയങ്ങളിൽ സാധനകൾ പാതിയിൽ മതിയാക്കി അദ്ദേഹം ഇടയ്ക്കിടെ തന്റെ മാനിനെ അന്വേഷിച്ചിറങ്ങുക പതിവായി. ആകാംക്ഷയോടെ നോക്കി നടന്ന്, അവനെ കണ്ടുകിട്ടുന്നതുവരെ മനസ്സ് വല്ലാതെ പരിഭ്രമിക്കുകയും, ഒടുവിൽ കണ്ടുകിട്ടുമ്പോൾ അതിൽ ആനന്ദം അലയടിക്കുകയും ചെയ്യുമായിരുന്നു. സകല ഭൂതങ്ങളേയും മറന്ന് അദ്ദേഹം സദാ ഒരു മാൻ‌കുട്ടിയുടെ ക്ഷേമത്തിനുവേണ്ടിമാത്രം പ്രാർത്ഥിച്ചു.

ഒരുദിവസമെങ്കിലും തന്റെ മാൻകുഞ്ഞ് തിരിച്ചുവരാൻ അല്പം വൈകിയാൽ അദ്ദേഹത്തിന്റെ ഹൃദയം പിടയുമായിരുന്നു. ആ മനോവ്യഥയിൽ അദ്ദേഹം ആരോടെന്നില്ലാതെ പറയും: അഹോ!, കഷ്ടം!, ആരും കൂട്ടിനില്ലാതെ കാട്ടിൽ അവൻ കഷ്ടപ്പെടുകയായിരിക്കും. ഞാൻ എത്ര ഭാഗ്യഹീനനാണു? എന്റെ മനസ്സ് ഒരു സൂത്രശാലിയെപ്പോലെ എന്നെ വേട്ടയാടുകയാണു. അതെന്നെ സദാ ചതിക്കുന്നതുപോലെ തോന്നുന്നു. ചില മനുഷ്യർ തങ്ങളുടെ ചില പ്രവൃത്തികൾകൊണ്ട് മറ്റുള്ളവരിൽ സ്വാധീനമുണ്ടാക്കുന്നതുപോലെ, എന്റെ മനസ്സിനെ തന്റെ ചേഷ്ടകൾകൊണ്ട് ആ മാൻകുട്ടി കീഴടക്കിയിരിക്കുന്നു. ഞാൻ എന്റെ മനസ്സിനെ വീണ്ടെടുക്കുമ്പോഴൊക്കെ വീണ്ടും ആ മൃഗം തിരിച്ചുവന്ന് അതിനെ കീഴടക്കുന്നു. പ്രഭാതത്തിൽ കാട്ടിലേക്ക് പോയവനാണു. ഇനി എപ്പോഴാണ് ഞാൻ അവൻ സമാധാനത്തോടെ പുല്ലുതിന്നുന്നത് കാണുക?. ഇനി കാട്ടിൽ വച്ച് ഏതെങ്കിലും ക്രൂരമൃഗങ്ങളാൽ വേട്ടയാടപ്പെട്ട് ഇതിനകം അവൻ മരിച്ചിട്ടുണ്ടാകുമോ?

സൂര്യനുദിക്കുമ്പോൾ സർവ്വം പ്രകാശമാനമാകുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇപ്പോൾ പൂർണ്ണമായും അന്ധകാരത്തിലകപ്പെട്ടിരിക്കുകയാണു. സർവ്വത്തേയും കാട്ടിത്തരുന്ന സൂര്യൻ വേദങ്ങളുടെ മൂർത്തിമദ്ഭാവമാണു. എന്നാൽ, ഞാൻ സർവ്വവും മറന്നുപോയിരിക്കുന്നു. സൂര്യനിതാ അസ്തമിക്കാൻ സമയമായി. ഇപ്പോഴും എന്റെ മാൻകിടാവിതുവരെ ആശ്രമത്തിൽ തിരിച്ചെത്തിയിട്ടില്ല. അവൻ ഒരു രാജകുമാരനെപ്പോലെയാണു. എപ്പോഴാണവൻ തിരിച്ചെത്തുക?. എപ്പോഴാണവന്റെ ചേഷ്ടകൾ എനിക്കിനി കാണാൻ കഴിയുക? എപ്പോഴായിരിക്കും അവൻ എന്റെ മുറിവേറ്റ ഈ ഹൃദയത്തെ സ്വാന്തനിപ്പിക്കുക? സത്യത്തിൽ ഞാൻ ഒരു പുണ്യവും ചെയ്തിട്ടില്ല. അതുകൊണ്ടല്ലേ അവൻ ഇനിയും തിരികെ വന്നിട്ടില്ലാത്തതു?

അഹോ!, എന്ത് രസമായിരുന്നു അവനോടൊപ്പം സമയം ചെലവഴിക്കുവാൻ?. ഞാൻ കണ്ണടച്ച് ധ്യാനിക്കുവാനിരുന്നാൽ അവൻ എനിക്ക് ചുറ്റും വലം വച്ചു കളിച്ചുകൊണ്ടേയിരിക്കും. പേടിയോടുകൂടിയാണെങ്കിൽപോലും, പരിഭവത്തോടെ ആ കൊമ്പുകൾകൊണ്ട് മൃദുലമായി എന്റെ ശരീരത്തിലുരച്ച് എന്നെ ശല്യം ചെയ്യുമായിരുന്നു. എന്റെ പൂജാസാമഗ്രികളെല്ലാം അവൻ കടിച്ച് അശുദ്ധമാക്കുമായിരുന്നു. ഞാൻ തള്ളിമാറ്റുമ്പോൾ വളരെ അനുസരണയോടും അച്ചടക്കത്തോടും കൂടി അവൻ അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു.

ശ്രിശുകൻ വീണ്ടും പറഞ്ഞു” “ഹേ രാജൻ!, ഒരുദിവസം, ഒരു ഭ്രാന്തനെപ്പോലെ ഇങ്ങനെ സംസാരിച്ചുകൊണ്ട് ഭരതമഹാരാജാവ് പെട്ടെന്ന് വെളിയിലേക്കിറങ്ങി. മുറ്റത്ത് തന്റെ മാൻകുട്ടിയുടെ കാലടയാളങ്ങൾ കണ്ടപ്പോൾ അദ്ദേഹം പരിതപിച്ചു: അല്ലയോ ഭാഗ്യഹീനനായ ഭരതാ!, നിന്റെ തപസ്സിനേക്കാൾ എത്രകണ്ട് ശ്രേഷ്ഠമാണ് ഈ ഭൂമീദേവി ചെയ്ത തപസ്സുകൾ. അതുകൊണ്ടിതാ അവളുടെ മാറിൽ അവന്റെ കാൽപ്പാടുകൾ പതിഞ്ഞ അടയാളങ്ങൾ കാണപ്പെട്ടിരിക്കുന്നു. അല്ലയോ ഭൂമീദേവി!, നീ എത്ര ധന്യയാണു!.  ഇതിലൂടെ ഞാനെന്റെ മാൻകുട്ടിയെ അന്വേഷിച്ച് കണ്ടെത്തും.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഭരതമഹാരാജൻ ആകാശത്തേക്ക് നോക്കി. ചന്ദ്രനിൽ കണ്ട കറുത്ത അടയാളത്തെ ക്കണ്ട് അദ്ദേഹം വീണ്ടും ഇങ്ങനെ പുലമ്പി: ഹേ ദുഃഖിതരിൽ കനിവ് ചൊരിയുന്ന ചന്ദ്രാ!, എന്റെ മാൻകുട്ടിയുടെ നിസ്സഹായതയെ കണ്ടറിഞ്ഞ് നീ അവനെ നിന്നരികിൽത്തന്നെ സൂക്ഷിച്ചിട്ടുണ്ടോ?. അവന് എന്നോട് വളരെ ബഹുമാനവും സ്നേഹവുമായിരുന്നു. അതുകൊണ്ടായിരിക്കാം അവൻ നഷ്ടമായപ്പോൾ എന്റെ മകൻ എനിക്ക് നഷ്ടമായതുപോലെ ഈ ഹൃദയം ചുട്ടുപൊള്ളുന്നതു.  അവൻ എന്നെ വിട്ടുപിരിഞ്ഞ ദുഃഖം കൊണ്ടാവാം എന്റെ മനസ്സും ശരീരവും കാട്ടുതീയിൽ പെട്ടതുപോലെ വെന്തുനീറുന്നതു. അതു കണ്ടിട്ടാണോ നീയും നിന്റെ കുളിർമ്മയാകുന്ന അമൃതം എന്നിലേക്ക് ചൊരിയുന്നതു?

ശുകദേവൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ, ഭരതമഹാരാജാവ് തന്റെ മാൻകുട്ടിയെ തിരികെ ലഭിക്കുവാനുള്ള അതിയായ ആഗ്രഹത്തിൽ ദീനദീനം വിലപിച്ചുകൊണ്ടിരുന്നു. ഭൂതകാല കർമ്മങ്ങളുടെ ഫലമായി അദ്ധ്യാത്മതലത്തിൽനിന്നും വ്യതിചലിക്കപ്പെട്ട് ബ്രഹ്മചര്യവും സാധനയുമെല്ലാം അദ്ദേഹം മറന്നു. ആത്മസാക്ഷാത്കാരസാധനയ്ക്ക് തടസ്സമുണ്ടാകുമെന്ന് കരുതി പുത്രന്മാരേയും ഭാര്യയേയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹം കേവലം ഒരു മാൻകുട്ടിയുടെ ദയനീയാവസ്ഥയിൽ മനമലിഞ്ഞ് അവനിൽ ഇത്രകണ്ട് ആസക്തനായതിനുപിന്നിൽ മറ്റെന്ത് കാരണമുണ്ടാകാനാണു? എന്തുകൊണ്ടാണ് അടങ്ങാത്ത ഒരഭിനിവേശം ആ മാൻകുട്ടിയിൽ അദ്ദേഹത്തിനുണ്ടായതു? അതെ, ഇതദ്ദേഹത്തിന്റെ പ്രാരബ്ദകർമ്മഫലം കൊണ്ട് മാത്രമുണ്ടായ മാറ്റമാണു. അതുകൊണ്ടാണ് ഒരു മാനിന്റെ പിറകേ പോയി തന്റെ മഹത്ജന്മത്തെ അദ്ദേഹം വൃഥാവിലാക്കിയതു. ഹേ രാജൻ!, എന്തുപറഞ്ഞാലും കാലമാകുന്ന വിഷസർപ്പം അദ്ദേഹത്തിന് തൊട്ടുമുന്നിൽത്തന്നെ നിലകൊള്ളുന്നുണ്ടായിരുന്നു.

ഭരതമഹാരാജാവിനെ തേടി മരണം സമാഗതമായി. ആ സമയം, തന്റെ മകനെപ്പോലെ ആ മാൻകുട്ടി തന്നരികിലിരിക്കുന്നതായും തന്റെ മരണാസന്നനിലയെക്കണ്ട് അവൻ വിലപിക്കുന്നതായും അദ്ദേഹത്തിന് തോന്നി.  ഒടുവിൽ അവനെമാത്രം തന്റെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഭരതമഹാരാജൻ ഈ ലോകവും ആ മാൻകുട്ടിയേയും തന്റെ ശരീരത്തേയുമുപേക്ഷിച്ചു. അടുത്ത ജന്മം ഒരു മാനിന്റെ ശരീരം സ്വീകരിച്ചുകൊണ്ട് പുനർജ്ജനിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിനൊരനുഗ്രഹമുണ്ടായി. ഒരു മൃഗത്തിന്റെ ശരീരത്തിൽ പിറന്നുവെങ്കിലും, തന്റെ പഴയ ജന്മത്തെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് തന്റെ വർത്തമാനജന്മത്തിന്റെ കാരണവും ഉദ്ദേശവും അറിയുവാനും കഴിഞ്ഞിരുന്നു. അദ്ദേഹം പശ്ചാത്തപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: കഷ്ടം!. ആത്മജ്ഞാനതലത്തിൽനിന്നും എനിക്ക് പതനം സംഭവിച്ചിരിക്കുന്നു. ഞാൻ സ്വന്തം വീടും ഭര്യയേയും കുട്ടികളേയുമുപേക്ഷിച്ച് ഭഗവദ്സായൂജ്യമടയാനിറങ്ങിത്തിരിച്ചവനായിരുന്നു. കാട്ടിൽ അതിനുചിതമായ ഒരു സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഞാൻ എന്റെ സ്വരൂപത്തെ തിരിച്ചറിയുകയും ആത്മസാക്ഷാത്കാരത്തിനായി സാധന അനുഷ്ഠിക്കുകയും ചെയ്തു. അതിലൂടെ എനിക്കെന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമിപ്പിക്കുവാൻ കഴിഞ്ഞു. അങ്ങനെ ഞാൻ എന്റെ ഉദ്യമത്തിൽ വിജയിച്ചു. എന്റെ ഹൃദയത്തിൽ ഭഗവാൻ ശ്രീവാസുദേവൻ മാത്രമായിരുന്നു. എന്നാൽ മൂഢത്വം കാരണം ഞാൻ വീണ്ടും താഴേക്കുപതിച്ചു. ഇന്ന് ഞാനിതാ സർവ്വവും വൃഥാവിലാക്കി കേവലം ഒരു മാനിന്റെ ശരീരവും സ്വീകരിച്ചു വീണ്ടും സംസാരത്തിൽ വന്നിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ആ മാനിന്റെ ശരീരത്തിലിരുന്നുകൊണ്ട് ഭരതമഹാരജാവ് തന്റെ ഭൂതകാലകർമ്മങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും അതിലൂടെ ഭൌതികാഗ്രഹങ്ങളിൽനിന്ന് പൂർണ്ണമായും നിവർത്തിക്കുകയും ചെയ്തു. എന്നാൽ, ഈ സത്യം അദ്ദേഹം മറ്റാരേയും അറിയിപ്പിച്ചിരുന്നില്ല. ഒരുദിവസം, താൻ പിറന്നുവീണ കാലഞ്ജര എന്ന പർവ്വതത്തിൽനിന്നും തന്റെ അമ്മയെ വിട്ടുപിരിഞ്ഞ് അവിടംവിട്ട് വീണ്ടും പുലഹന്റേയും പുലസ്ത്യന്റേയും ആശ്രമം സ്ഥിതിചെയ്യുന്ന സാളഗ്രാമവനത്തിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അവിടെ ഒരു സാധാരണ മൃഗത്തെപ്പോലെ അദ്ദേഹം ജീവിച്ചു. അതേസമയംതന്നെ, വീണ്ടും ദുഃസ്സംഗത്താൽ ഒരു പദച്യുതിയുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പൂർവ്വകാലചരിത്രത്തെ തന്നിൽത്തന്നെ ഒളിപ്പിച്ച്, പുല്ലുകൾ തിന്നുകൊണ്ട് മരണംവരെ ആ ആശ്രമത്തിൽ കഴിഞ്ഞുകൂടി. അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല, പരംപൊരുൾ അദ്ദേഹത്തോടൊപ്പം സദാസമയവുമുണ്ടായിരുന്നു. അങ്ങനെ ഒരു മാനിന്റെ ശരീരത്തിൽ ഭരതമഹാരാജാവ് തന്റെ അവസാനനിമിഷവും കാത്തുകഴിഞ്ഞു. ഒരിക്കൽ ഒരു പുണ്യനദിയിൽ കുളിച്ചുകൊണ്ടുനിൽക്കെ, അദ്ദേഹം തന്റെ വർത്തമാനശരീരത്തെ അവിടെ ഉപേക്ഷിച്ചു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous            Next >




 The story of Bharata Maharaja


2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

5.07 ഭരതചരിതം-1

ഓം


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 7           ..

(ഭരതചരിതം - 1)


ശുകദേവൻ പറഞ്ഞു: പരീക്ഷിത്തേ!, ഇനി ഞാൻ പറയാൻപോകുന്നതു ഋഷഭദേവന്റെ ആദ്യത്തെ പുത്രനായ ഭരതമഹാരാജവിന്റെ കഥയാണു. ഭരതമഹാരാജൻ ഭഗവാൻ വാസുദേവനിൽ അകമഴിഞ്ഞ ഭക്തിയുള്ളവനായിരുന്നു. അദ്ദേഹം തന്റെ പിതാവിനെപ്പോലെതന്നെ ഈ ഭൂമിയെ അസാധ്യമായി പരിപാലിച്ച അതിശ്രേഷ്ഠനായ ഒരു ഭരണാധികാരിയായിരുന്നു. വിശ്വരൂപന്റെ മകളായ പഞ്ചജനിയെ ഭരതൻ വിവാഹം കഴിച്ചു. മൂലപ്രകൃതിയുടെ തത്വങ്ങളിലൊന്നായ അഹങ്കാരത്താൽ വിഷയങ്ങൾ പൊന്തിവരുന്നതുപോലെ, പഞ്ചജനിയിൽ ഭരതമഹാരാജാവിന് അഞ്ചു പുത്രന്മാർ ജനിച്ചു. അവർ സുമതി, രാഷ്ട്രഭൃതൻ, സുദർശനൻ, ആവരണൻ, ധൂമ്രകേതു എന്നിങ്ങനെ അറിയപ്പെട്ടു. അജനാഭവർഷമെന്നു വിളിക്കപ്പെട്ടിരുന്ന ഈ ഭൂഖണ്ഡം ഭരതമഹാരാജാവിന്റെ വാഴ്ചയെത്തുടർന്ന് ഭാരതവർഷമെന്നറിയപ്പെട്ടു. ഉത്തമനായ അദ്ദേഹം തന്റെ സ്വധർമ്മത്തെ അങ്ങേയറ്റം ശ്രേഷ്ഠമായിത്തന്നെ ആചരിച്ചു. പ്രജകളെ അദ്ദേഹം സ്വജനങ്ങളെപ്പോലെ കണ്ടുകൊണ്ട് ഈ ഭൂമിയെ അതിപ്രഗത്ഭമായി ഏറെക്കാലം പരിപാലിച്ചു.

ശ്രദ്ധയോടും ഭക്തിയോടുംകൂടി ഭരതമഹാരാജൻ അനേകം യജ്ഞങ്ങൾ യജിച്ചു. അഗ്നിഹോത്രം, ദർശം, പൂർണമാസം, ചാതുർമാസ്യം, പശുയജ്ഞം, സോമയജ്ഞം, എന്നിവയായിരുന്നു അവയിൽ ചിലതു. ഇത്തരം യജ്ഞങ്ങളിൽ ചിലത് പൂർണ്ണമായും മറ്റുചിലത് ഭാഗികമായും അദ്ദേഹം യജിക്കുകയുണ്ടായി. എന്നിരുന്നാലും, ഇവയിലെല്ലാം അദ്ദേഹം ചാതുർഹോത്രവിധിയെ കൃത്യമായും പാലിച്ചിരുന്നു. സകലയജ്ഞങ്ങളും ഭരതമഹാരാജൻ ഭഗവാങ്കൽ സമർപ്പിച്ചു. സകലദേവതകളും ആ പരമാത്മാവിന്റെ വിവിധ അംശങ്ങളായി അദ്ദേഹം കണ്ടറിഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെയുള്ളിൽനിന്നും ദ്വൈതം അപ്രത്യക്ഷമാകുകയും ഹൃദയം ശുദ്ധമാകുകയും ചെയ്തു. ഇന്ദ്രനെ ഭഗവാന്റെ കൈയ്യായും, സൂര്യനെ കണ്ണായും, അതുപോലെ, ഓരോ ദേവന്മാരും വാസുദേവന്റെ വിവിധ അംഗങ്ങളായും കണ്ടു അദ്ദേഹം സകലയജ്ഞങ്ങളേയും ആ പരമപുരുഷനിൽത്തന്നെ സമർപ്പിച്ചു. അതിലൂടെ അദ്ദേഹത്തിന് ഭഗവാനിലുള്ള ഭക്തി ദിനംപ്രതി കൂടിക്കൂടിവന്നു.

പരീക്ഷിത്തേ!, പരമാത്മാവായ ശ്രീവാസുദേവനെ യോഗികൾ തന്റെ ഹൃദയത്തിൽ കണ്ടു ധ്യാനിക്കുന്നു. ജ്ഞാനികൾ അവന്റെ നിർഗ്ഗുണസ്വരൂപത്തെ ഉപാസിക്കുന്നു. എന്നാൽ നാരദാദികളെപ്പോലുള്ള ഭക്തന്മാരാകട്ടെ, ശംഖചക്രഗദാപത്മശ്രീവത്സകൌസ്തുഭാദികളാൽ അലംകൃതമായ അവന്റെ സഗുണരൂത്തെ ആരാധിക്കുന്നു.  

ഹേ രാജൻ!, കാലം ഭരതമഹാരാജാവിന് ഒരു കോടി വർഷക്കാലത്തെ ഭൌതികാനുഭത്തെ പ്രദാനം ചെയ്തു. ശേഷം പിതാവിൽനിന്നും കിട്ടിയ ഭൂസ്വത്തിനെ മക്കൾക്കായി വിഹിതം ചെയ്ത്, ഗൃഹസഹിതം സകലസൌഭാഗ്യങ്ങളുമുപേക്ഷിച്ച് അദ്ദേഹം ഹരിദ്വാരത്തിലുള്ള, സാളഗ്രാമശിലകൾ നിറഞ്ഞ പുലഹാശ്രമത്തിലേക്ക് യാത്രയായി. ഭഗവാൻ ഹരി തന്റെ ഭക്തന്മാർക്ക് ദർശനമരുളിക്കൊണ്ട് ഇപ്പോഴും എപ്പോഴും ആ പുണ്യസ്ഥലത്ത് വിരാജിക്കുന്നു. അവിടെയാണ് പവിത്രയായ ചക്രനദി ഒഴുകിക്കൊണ്ടിരിക്കുന്നതു. സാളഗ്രാമശിലയുടെ സാന്നിധ്യം ആ പുണ്യസ്ഥലത്തെ വീണ്ടും വീണ്ടും പവിത്രമാക്കുന്നു. അവിടെയുണ്ടായിരുന്ന ഒരുദ്യാനത്തിൽനിന്നും ഭരതമഹാരാജൻ പുഷ്പങ്ങളും തുളസിയിലകളും ശേഖരിച്ചു. അവ ഭഗവാന് സമർപ്പിച്ചുകൊണ്ട് അദ്ദേഹം ആത്മാരാമനായി സാധന ചെയ്തു. ദിവസങ്ങൾ പോകുന്തോറും ഹൃദയത്തിൽനിന്നും ആഗ്രഹങ്ങൾ ഓരോന്നായി ഒഴിഞ്ഞുമാറി. പരിശുദ്ധഹൃദയത്തിൽ അദ്ദേഹം ഭഗവാൻ വാസുദേവനെ പ്രതിഷ്ഠിച്ചു. സാധനയിലൂടെ ഭഗവദ്പ്രേമം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ക്രമേണ അദ്ദേഹം സ്വധർമ്മാചരണത്തിൽനിന്നുപോലും വിരക്തനായി. ശരീരത്തിൽ രോമങ്ങളെഴുന്നുനിന്നു. ഭരതമഹാരാജാവിൽ ഭാവാവേശത്തിന്റെ വിവിധഭാവങ്ങൾ കണ്ടുതുടങ്ങി. കണ്ണുകൾ നിറഞ്ഞുതുളുമ്പി. ആ കണ്ണീരിൽ ബാഹ്യദൃശ്യങ്ങൾ പടർന്നവ്യക്തമായി. പകരം, അകക്കണ്ണിലൂടെ അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങൾ മാത്രം ദർശിച്ചു. ആ സമയം, ഭരതമഹാരാജാവിന്റെ ഹൃദയം പരമാനന്ദരസത്താൽ നിറഞ്ഞൊഴുകി. ആ അനന്ദത്തിൽ മനസ്സ് നീരാടാൻ തുടങ്ങിയപ്പോൾ ദിനങ്ങൾ വന്നുപോകുന്നതുപോലും അദ്ദേഹം മറന്നുതുടങ്ങി. ദിവസവും മൂന്നുനേരമുള്ള സ്നാനത്തിൽ അദ്ദേഹത്തിന്റെ ജടാഭാരം എപ്പോഴും നനഞ്ഞുകുതിർന്നിരുന്നു. മാന്തോലുടുത്തുകൊണ്ട് അദ്ദേഹം സദാ നാരായണധ്യാനത്തിൽ മുഴുകി. ഋഗ്വേദമന്ത്രങ്ങളുച്ഛരിച്ചുകൊണ്ട് വാസുദേവനെ ഭരതമഹാരാജൻ ഇങ്ങനെ വാഴ്ത്തി: സത്വാധിഷ്ഠിതനായ ഭഗവാൻ ഹരി ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് തന്റെ ഭക്തന്മാരുടെ അഭീഷ്ടവരദായകനായി നിലകൊള്ളുന്നു. അവൻ തന്റെ യോഗമായയാൽ ഈ പ്രപഞ്ചത്തെ സൃഷിച്ചിരിക്കുന്നു. സ്വേച്ഛയാൽ സകലഭൂതങ്ങളിലും അവൻ പരമാത്മാവായി നിറഞ്ഞുകൊണ്ട് തന്റെ മായാശക്തിയാൽ സകലചരാചരഭൂതങ്ങളേയും പരിപാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, പരംബോധപ്രദായകനായ അവന്റെ പാദാരവിന്ദങ്ങളിലിതാ ഞാൻ പ്രണമിക്കുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.


ഓം തത് സത്.



Previous            Next





The history of Bharata Maharajan, son of Rshabhadeva