sagara upakhyanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
sagara upakhyanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മാർച്ച് 15, ഞായറാഴ്‌ച

9.8 സഗരോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 8
(സഗരോപാഖ്യാനം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഹരിശ്ചന്ദ്രന്റെ പുത്രനായ രോഹിതന്റെ മകന്റെ നാമം ഹരീതൻ എന്നായിരുന്നു. അവനിൽനിന്നാണ് ചമ്പൻ ഉണ്ടായതു. ചമ്പൻ നിർമ്മിച്ച നഗരത്തിനെ ചമ്പാപുരി എന്നു വിളിയ്ക്കുന്നു. ചമ്പന്റെ മകനായി സുദേവൻ പിറന്നു. അവന് പുത്രനായി വിജയനും. വിജയന് പുത്രനായി ഭരുകനും, അവന് മകനായി വൃകനും, തത്സുതനായി ബാഹുകനുമുണ്ടായി. ഒരിക്കൽ, ശത്രുക്കൾ ബാഹുകന്റെ സ്വത്തുക്കൾ അപഹരിച്ചതിനെത്തുടർന്ന് അദ്ദേഹം ഭാര്യയോടൊപ്പം വാനപ്രസ്ഥം സ്വീകരിച്ച് കാട്ടിലേക്ക് പോയി. വൃദ്ധനായി മരണത്തെ പ്രാപിച്ച സ്വന്തം ഭർത്താവിനെ അനുഗമിച്ച് മരിക്കുവാൻ തീരുമാനിച്ച ബാഹുകപത്നി ഗർഭിണിയാണെന്നറിഞ്ഞ ഔർവമഹർഷി അവളെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. അവൾ ഗർഭിണിയാണെന്നറിഞ്ഞ ബാഹുകന്റെ മറ്റുള്ള പത്നിമാർ അവൾക്ക് അന്നത്തിൽ (ഗര) വിഷം ചേർത്തുനൽകി അപായപ്പെടുത്താൽ ശ്രമിച്ചു. എന്നാൽ, അവൾ മരിച്ചില്ലെന്നുമാത്രമല്ലാ, ആ വിഷത്തോടുകൂടി കീർത്തിമാനായ സഗരൻ എന്ന ഒരു പുത്രൻ അവൾക്ക് ജനിച്ചു. (ഗരേണ സഹ ജാതഃ ഇതി സഗരഃ).

രാജൻ!, ചക്രവർത്തിയായ സഗരന്റെ പുത്രന്മാരാണ് ഗംഗാസാഗരം നിർമ്മിച്ചതു. താലജംഘന്മാർ, യവനന്മാർ, ശകന്മാർ, ഹേഹയന്മാർ, ബർബരന്മാർ തുടങ്ങിയ ശത്രുക്കളെ തന്റെ ഗുരുവായ ഔർവന്റെ ഉപദേശമനുസരിച്ച് സഗരൻ വധിക്കാതെ വിട്ടു. എന്നാൽ, അവരിൽ ചിലരെ അവൻ വിരൂപരാക്കുകയും, മറ്റുചിലരെ തല മൊട്ടയടിപ്പിക്കുകയും, ചിലരെ താടിരോമം വടിയ്ക്കാത്താവരാക്കുകയും, വേറെ ചിലരുടെ കുടുമക്കെട്ടഴിച്ച് ചിതറിയ്ക്കുകയും, പിന്നെ ചിലരുടെ കുടുമ പാതിയ്ക്കു മുറിയ്ക്കുകയും, ചിലരെ വിവസ്ത്രരാക്കുകയും, മറ്റുചിലരെ മേൽ‌വസ്ത്രം ഇല്ലാതാക്കി വിടുകയും ചെയ്തു. സഗരൻ തന്റെ ഗുരുവായ ഔർവന്റെ ഉപദേശത്തെ കേട്ട് ഭഗവാൻ ശ്രീഹരിയെ അനേകം അശ്വമേധയാഗങ്ങൾകൊണ്ടാരാധിച്ചു.

ഒരിക്കൽ, ബലിമൃഗമായ കുതിരയെ ദേവേന്ദ്രൻ അപഹരിച്ചു. സഗരന്റെ പത്നിമാരിൽ സുമതിയുടെ പുത്രന്മാർ കരുത്തുറ്റവരായിരുന്നു. അവർ പിതാവിന്റെ ആദേശമനുസരിച്ച് യാഗാശ്വത്തെ അന്വേഷിച്ച് ഭൂമിയെ നാലുപാടും കുഴിച്ചു. പിന്നീട്, കിഴക്കുവടക്കായുള്ള ഒരു ദിക്കിൽ, കപിലമുനിയുടെ ആശ്രമത്തിനടുത്ത് അവർ യാഗാശ്വത്തെ കണ്ടെടുത്തു. കുതിരയെ കട്ടത് കപിലമുനിയാണെന്ന തെറ്റിദ്ധാരണയിൽ പതിനായിരത്തോളം വരുന്ന സഗരപുത്രന്മാർ ആയുധങ്ങളോങ്ങി മുനിയെ വധിയ്ക്കാ‍നാരംഭിച്ചു. ആ സമയം, മുനി കണ്ണുതുറന്നു. ദേവന്ദ്രനാൽ വിവേകം നശിപ്പിക്കപ്പെട്ടവരും മഹാപുരുഷനായ കപിലമുനിയെ ആക്രമിക്കുവാൻ മുതിർന്ന വിനഷ്ടന്മാരായ ആ സഗരപുത്രന്മാർ സ്വശരീരത്തിൽനിന്നുതന്നെ എരിഞ്ഞുയർന്ന അഗ്നിയിൽ ക്ഷണനേരംകൊണ്ട് വെന്ത് ഭസ്മമായിത്തീർന്നു. രാജൻ!, കപിലമുനിയുടെ കോപാഗ്നിയിലാണ് സഗരപുത്രന്മാർ ജ്വലിച്ചില്ലാതായത് എന്ന ചില വാദം ശരിയാകാനിടയില്ല. കാരണം, സത്വഗുണാധിഷ്ഠിതനും പവിത്രാത്മാവുമായ കപിലവാസുദേവനിൽ എങ്ങനെയാണ് കോപാന്ധകാരം സംഭവിക്കുന്നത്?. ഭൂമിയിലെ പൊടിപടലങ്ങൾ ഒരിക്കലും ആകാശത്തിന്റെ അഗാധതയെ മലിനമാക്കുകയില്ല. ഇവിടെ സാംഖ്യയോഗമാകുന്ന ആത്മീയനൌക പ്രവർത്തിക്കുന്നത് ആ മഹാപുരുഷൻ കാരണമാണ്. അതുവഴി, ഈ ലോകത്തിനെ, കടക്കുവാൻ പ്രയാസമുള്ള ഭവസാഗരം താണ്ടിക്കുന്നവനായ ആ ഭഗവാനിൽ എങ്ങനെയാണ് താനെന്നും അന്യനെന്നുമുള്ള ഭേദഭാവനയുണ്ടാകുന്നതു?.

രാജൻ!, കേശിനി എന്ന പത്നിയിൽ സഗരുനുണ്ടായ ഒരു പുത്രനായിരുന്നു അസമഞ്ജസൻ. അവന്റെ പുത്രനായിരുന്നു അംശുമാൻ എന്ന് പേരായവൻ. അംശുമാൻ തന്റെ മുത്തച്ഛനെ അനുസരിക്കുന്നതിൽ അങ്ങേയറ്റം മുമ്പനായിരുന്നു. പൂർവ്വജന്മത്തിൽ ഒരു യോഗിയായിരുന്ന അസമഞ്ജൻ ദുഃസംഗത്താൽ യോഗഭ്രഷ്ടനായി. എങ്കിലും, അവൻ മുജ്ജന്മസ്മരണയുള്ളവനായിരുന്നു. എന്നാൽ, ഈ ജന്മത്തിൽ അവൻ സ്വയത്തെ ഒരു സാമൂഹികവിരുദ്ധനായി കാണിച്ചുകൊണ്ട്, സ്വജനങ്ങൾക്കും നാട്ടുകാർക്കും അപ്രിയമായ കാര്യങ്ങളെ ചെയ്തുകൊണ്ട് നടന്നു. അതിന്റെ ഭാഗമായി സരയൂനദീതീരത്തിൽ കളിച്ചുനടക്കുന്ന കുട്ടികളെ കണ്ടാലുടൻ അവൻ അവരെ ആ നദിയിലേക്ക് വലിച്ചെറിയുമായിരുന്നു. ഇത്തരം ദുഃസ്വഭാവിയായ അവൻ പിതാവിനുപോലും വാത്സല്യമില്ലാത്തവനായിരുന്നു. എന്നാൽ, ഒരിക്കൽ, താൻ നദിയിലേക്കെടുത്തെറിഞ്ഞ എല്ലാ കുട്ടികളേയും തന്റെ യോഗസിദ്ധിയാൽ കാട്ടിക്കൊടുത്തുകൊണ്ട് അവൻ അവിടെനിന്നും യാത്രയായി. അയോധ്യ എന്ന ആ ദേശത്തിലെ ജനങ്ങൾ തങ്ങളുടെ കുട്ടികൾ ജീവനോടെ തിരിച്ചെത്തിയ സംഭവത്തെ കണ്ട് ആശ്ചര്യമുതിർത്തു. സഗരരാജാവിനും തന്റെ ചെയ്തികളിൽ പശ്ചത്താപമുണ്ടായി.

സഗരരാജാവിന്റെ ആജ്ഞയെ അനുസരിച്ച് അംശുമാൻ കുതിരയെ തേടി യാത്രയായി. അവിടെ തന്റെ പൂർവ്വജന്മാർ ദഹിക്കപ്പെട്ട ചാരകൂമ്പാരത്തിനടുക്കൽ അവൻ കുതിരയെ കണ്ടെത്തി. ആശ്രമത്തിൽ മൌനിയായി ധ്യാനിച്ചിരിക്കുന്ന കപിലഭഗവാനെക്കണ്ട് ഭക്ത്യാദരവുകളോടെ വീണുനമസ്ക്കരിച്ചതിനുശേഷം ഏകാഗ്രമായ ചിത്തത്തോടുകൂടി ഇങ്ങനെ സ്തുതിച്ചു.: അല്ലയോ ദേവാ!, അങ്ങയുടെ സ്വരൂപത്തെ ബ്രഹ്മദേവൻപോലും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ അറിയുന്നില്ല. പിന്നെങ്ങനെയാണ് മാനസേന്ദ്രിയാദികളാൽ കളങ്കപ്പെട്ട ഞങ്ങൾക്കതിന് സാധിക്കുന്നതു?. ത്രിഗുണങ്ങൾക്കടിപ്പെട്ടവർക്ക് വിഷയങ്ങളെ മാത്രമേ കണ്ടറിയാൻ സാധിക്കുന്നുള്ളൂ. അജ്ഞാനമയമായ തമസ്സ് അവരെ സത്യത്തിൽ നിന്നും വിമുഖരാക്കിയിരിക്കുന്നു. അവിടുത്തെ മായയാൽ അപഹൃതചിത്തരായവർ ബാഹ്യദൃ‌ക്കുകൾ മാത്രമാണ്. ആയതിനാൽ അവർക്ക് തങ്ങളുടെയുള്ളിൽ സ്ഥിതിചെയ്യുന്ന അങ്ങനെ അറിയുവാൻ കഴിയുന്നില്ല. ജ്ഞാനസ്വരൂപന്മാരും, പ്രകൃത്യാതന്നെ, മായാഗുണങ്ങളായ ഭേദബുദ്ധിയേയും ദേഹാഭിമാനത്തേയും ഇല്ലാ‍താക്കിയവരുമായ സനന്ദനാദികളാൽ ചിന്തനീയനായ അങ്ങയെ മൂഢനായ ഞാൻ എങ്ങനെ ഭാവന ചെയ്‌വാനാണ്?. ഹേ ശാന്തമൂർത്തേ!, മായാഗുണങ്ങളോടും സൃഷ്ട്യാദികർമ്മങ്ങളോടും ബ്രഹ്മാദിരൂപങ്ങളോടുകൂടിയവനും, കാര്യകാരണനിർമ്മുക്തനും, നാമരൂപങ്ങളില്ലാത്തവനും, ജ്ഞാനോപദേശത്തിനായ്ക്കൊണ്ടുമാത്രം സംഭവിച്ചിരിക്കുന്നവനും, പുരാണപുരുഷനുമായ നിന്തിരുവടിയെ ഞാനിതാ നമസ്ക്കരിക്കുന്നു. കാമം, ലോഭം, ഈർഷ്യ, മോഹം മുതലായവയാൽ ഭ്രമിക്കപ്പെട്ട മനസ്സോടുകൂടിയവരായ ജനങ്ങൾ അങ്ങയുടെ മായയാൽ വിരചിതമായ ഈ ലോകത്തിൽ ഗൃഹം മുതലായ ഉപാദികളിൽ അനുരക്തരായി ഭ്രമിച്ചുകഴിയുന്നു. സർവ്വഭൂതാത്മാവായ ഭഗവാനേ!, ഇന്ന് അവിടുത്തെ ദർശനത്താൽ ആശകൾ, കർമ്മങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ എന്നിവയോടുചേർന്ന ദൃഢമായ ഞങ്ങളുടെ മോഹപാശം ഛിദ്രിക്കപ്പെട്ടിരിക്കുന്നു.

ഹേ രാജൻ!, ഇങ്ങനെ സ്തുതിക്കപ്പെട്ട കപിലവാസുദേവൻ അശുമാനെ ഹൃദയം കൊണ്ടനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, നിന്റെ മുത്തച്ഛന്റെ യജ്ഞത്തിനുപയോഗിക്കേണ്ട ഈ യജ്ഞപശുവിനെ നിനക്ക് കൊണ്ടുപോകാവുന്നതാണു. അഗ്നിക്കിരയായ നിന്റെ ഈ പൂർവ്വികന്മാർക്ക് സത്ഗതിയ്ക്കായി ഗംഗാജലം മാത്രമാണ് ഉപാധി എന്നറിയുക.

രാജൻ!, അങ്ങനെ, കപിലമുനിയെ പ്രദക്ഷിണം ചെയ്ത് അനുഗ്രഹം വാങ്ങി അംശുമാൻ കുതിരയെ വീണ്ടെടുത്തു. സഗരൻ ആ യജ്ഞപശുവിനെക്കൊണ്ട് യജ്ഞത്തെ പൂർത്തിയാക്കി. പിന്നീട്, രാജ്യം അശുമാന് സമർപ്പിച്ച് സംസാരബന്ധനത്തിൽനിന്ന് മുക്തനായ സഗരചക്രവർത്തി സ്വഗുരുവായ ഔർവന്റെ ഉപദേശമർഗ്ഗപ്രകാരം പരമമായ ഗതിയെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next