2022 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഉത്തരയുടെ സ്തുതി...

 


ദേവന്മാർക്കെല്ലാർക്കും ദേവനായുള്ളോരു 

ദേവദേവാ! നിന്നെ കൈതൊഴുന്നേൻ 

ലോകങ്ങൾ സൃഷ്ടിച്ച് കാത്ത് ഹരിച്ചീടും 

ഏകനാഥാ! നിന്നെ കൈതൊഴുന്നേൻ... 


യോഗികൾക്കെല്ലാം ഗുരുവായിടുന്നൊരു 

യോഗേശ്വരാ! നിന്നെ കൈതൊഴുന്നേൻ 

വേദങ്ങൾ പാടിപ്പുകഴ്ത്തുന്ന നിന്നുടെ

പാദാരവിന്ദം ഞാൻ കൈതൊഴുന്നേൻ 


രക്ഷ! രക്ഷ! ജഗദീശ്വരാ! ദൈവമേ!

ഇക്ഷിതി വന്നു പിറന്ന ദേവാ!

മൃത്യുവിൽനിന്നെന്നെ രക്ഷിച്ചുകൊള്ളുവാൻ 

ഇത്രിലോകങ്ങളിൽ മാറ്റാരുള്ളൂ?


ദേവാ! നിൻ ശക്തിതൻ വൈഭവം ചൊല്ലുവാൻ 

ആവില്ലനന്തനും മൂലോകത്തിൽ 

നീയല്ലാതാരറിയുന്നു നിൻ ലീലകൾ 

നീലക്കടലൊളിവർണ്ണാ ഹരേ!


തീഗോളമേതോ പറന്നടുക്കുന്നിതാ 

നീരജലോചനാ!, നീയല്ലാതെ 

ആരാലുമിന്നെളുതല്ലിതു കേശവാ!

പാരിതിൽ സംഹരിച്ചീടുവാനായ് 


എന്നെയെരിച്ചുകളഞ്ഞീടിലുമെനി 

ക്കില്ല ദുഃഖം മധുകൈടഭാരേ!

നിന്നുടെയിച്ഛയതെങ്കിലിന്നാർക്കത് 

വന്നു തടുക്കുവാനൊത്തിടുന്നു...


ഇന്നെൻ ജഠരത്തിൽ വന്നു ശയിച്ചൊരു 

കുഞ്ഞിനെ കാത്തുരക്ഷിക്ക ശൗരേ!

ഇന്നിതല്ലാതെനിക്കില്ല തെല്ലാഗ്രഹം 

വന്നു നീ പാലിച്ചുകൊൾക ചാരേ...


ഇങ്ങനെ സ്തുതി ചെയ്തതിനുശേഷം ഉത്തര ഭഗവാനോട് തന്റെ ഗർഭത്തിൽ കിടക്കുന്ന ശിശുവായ പരീക്ഷിത്തിനെ രക്ഷിക്കുവാനായി പ്രാർത്ഥിക്കുന്നു. പാണ്ഡവവംശത്തിന്റെ അവസാനകണ്ണിയായ പരീക്ഷിത്തിനെ ഉത്തരയുടെ ഗർഭത്തിൽ വച്ചുതന്നെ വധിക്കുവാനായി അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടൻ ഭക്തവത്സലനായ ഭഗവാൻ അതിനെ സംഹരിച്ച് ഉത്തരയേയും പരീക്ഷിത്തിനേയും രക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...