2019, മാർച്ച് 10, ഞായറാഴ്‌ച

4.31 ശ്രീനാരദമഹർഷി പ്രചേതസ്സുകൾക്ക് അദ്ധ്യാത്മതത്വം ഉപദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 31

(ശ്രീനാരദമഹർഷി പ്രചേതസ്സുകൾക്ക് അദ്ധ്യാത്മതത്വം ഉപദേശിക്കുന്നു)


മൈത്രേയൻ പറഞ്ഞു: വിദുരരേ!, പ്രചേതസ്സുകൾ ഇവിടെ സഹസ്രാബ്ദങ്ങളോളം ഗൃഹസ്ഥാശ്രമികളായി ജീവിച്ചു. അനന്തരം, ഭഗവദദുപദേശങ്ങൾ ഓർമ്മവരുകയും ഭാര്യയെ പുത്രനിലേൽപ്പിച് വീടുപേക്ഷിക്കുകയും ചെയ്തു. അവർ പടിഞ്ഞാറൻ ദിശയിലെ ഒരു സമുദ്രതീരത്ത് ജാജലിഋഷിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. ഭഗവദനുഗ്രഹം കൊണ്ടുണ്ടായ ജ്ഞാനത്താൽ അവർ സർവ്വം വിഷ്ണുമയമായി കണ്ടറിഞ്ഞു. യോഗത്തിലൂടെ പ്രചേതസ്സുകൾ തങ്ങളുടെ മനസ്സും വാക്കും പ്രാണനും സംയമിപ്പിച്ചു. ധ്യാനത്തിൽ അവർ ബ്രഹ്മത്തെമാത്രം കണ്ടു. ഒരിക്കൽ പ്രാണായാമം ചെയ്തുകൊണ്ടിരിക്കുന്ന സമയം, ശ്രീനാരദമഹർഷി അവിടെയെത്തി. മഹർഷിയെ കണ്ടതും യോഗാസനത്തിൽനിന്നും അവർ ചാടിയെഴുന്നേറ്റു. അവർ അദ്ദേഹത്തെ നമസ്കരിച്ച് പൂജിച്ചിരുത്തി.

തുടർന്ന് മഹർഷിയോട് പറഞ്ഞു: ഹേ മുനേ!, ഞങ്ങളുടെ സൌഭാഗ്യമാണ് അങ്ങേയ്ക്കിവിടേയ്ക്കെഴുന്നെള്ളുവാൻ തോന്നിയതു. സൂര്യൻ തന്റെ സാന്നിധ്യംകൊണ്ട് പ്രപഞ്ചത്തിലെ സകലഭൂതങ്ങളേയും, ഇരുട്ടിൽനിന്നും ഭയമകറ്റി, ശാന്തരാക്കുന്നതുപോലെ, അങ്ങ് ഈ ലോകം മുഴുവൻ സഞ്ചരിച്ച് ഞങ്ങൾ അജ്ഞാനികളുടെ ഉള്ളിലെ അന്തകാരത്തെ നീക്കുന്നു. മഹർഷേ!, ഗൃഹമേധികളായി അനേകകാലം ജീവിച്ചതുകൊണ്ട് ഞങ്ങൾ മഹാദേവന്റേയും സാക്ഷാൽ ഹരിയുടേയും ഉപദേശങ്ങളെ മറന്നിരിക്കുകയായിരുന്നു. ഹേ മുനേ!, ഞങ്ങളിൽ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് ഘോരമായ ഈ സംസാരത്തിൽനിന്നും ഞങ്ങളെ കരകയറ്റിയാലും.

മൈത്രേയൻ പറഞ്ഞു: പ്രീയവിദുരരേ!, പ്രചേതസ്സുകളുടെ പ്രാർത്ഥനയെ കേട്ട് സദാ ഭഗവദ്സ്മരണയിൽ കഴിയുന്ന നാരദമഹർഷി അവരോട് പറഞ്ഞു: ഒരു ജീവൻ എപ്പോഴാണോ കളങ്കമറ്റ് ഭഗവദാരാധനത്തിന് തയ്യാറാകുന്നത്, അപ്പോൾ ആ ജീവന്റെ ജന്മവും കർമ്മവും ആയുസ്സും മനസ്സും വാക്കും എല്ലാം പവിത്രമാകുന്നു. ഒരു ജീവന് മൂന്നുതരത്തിലുള്ള ജന്മങ്ങളാണ് സംഭവിക്കുന്നതു. മാതാപിതാക്കളാലുണ്ടാകുന്ന ആദ്യജന്മത്തെ ശൌക്രജന്മം എന്നു പറയുന്നു. അടുത്ത ജന്മം ആ ജീവന് ഒരു ആത്മീയഗുരുവിന്റെ അനുഗ്രഹംകൊണ്ട് സംഭവിക്കുന്നു. ഇതിനെ സാവിത്രജന്മമെന്നു വിളിക്കുന്നു. എന്നാൽ മൂന്നാമത്തെ ജന്മമായ യാജ്ഞികജന്മമുണ്ടാകുന്നത് ആ ജീവൻ ഈശ്വരനെ ആരാധിക്കാൻ തുടങ്ങുമ്പോൾ മാത്രമാണു. എന്നാൽ ഈ പറഞ്ഞ ജന്മങ്ങളിലൂടെ ഇന്ദ്രനുതുല്യം ജീവിച്ചാലും, ഭഗവാൻ ഹരിയിൽ ഭക്തിയെല്ലെങ്കിൽ ആ ജന്മം വ്യർത്ഥമെന്നേ പറയാനാകൂ. തപസ്സും ശ്രവണവും കീർത്തനവും മനനവും ജ്ഞാനവും ഇന്ദ്രിയസംയമനവുമെല്ലാം ഭക്തിയില്ലാതെയാണെങ്കിൽ നിരർത്ഥകം തന്നെയാണു.  യോഗസാധനകളായ സ്വാധ്യായനമാണെങ്കിലും, കഠിനമായ തപസ്സുകളാണെങ്കിലും, സർവ്വവും വിട്ടൊഴിഞ്ഞ സന്യാസമാണെങ്കിലും, അത് ഭഗവാൻ ഹരിയെ അറിയാതെയാണ് അനുഷ്ഠിക്കുന്നതെങ്കിൽ, അവയൊന്നും കർമ്മത്തിൽ ഫലം ചെയ്യുന്നവയല്ല എന്ന് മനസ്സിലാക്കുക. ഇപ്പറഞ്ഞ മാർഗ്ഗങ്ങളെല്ലാംതന്നെ അവനിലേക്കെത്തിച്ചേരുവാനുള്ള ഉപാധികളാണു. എന്നാൽ ആരാധ്യപുരുഷനെ അറിയാതെയുള്ള ആരാധന തികച്ചും വ്യർത്ഥമാണെന്നറിയുക. കാരണം, മാർഗ്ഗമേതായാലും എത്തിച്ചേരേണ്ടത് അവനിൽ മാത്രമാണു. അവനെ പ്രാപിക്കുവാൻ വേണ്ടി മാത്രമാണ് ഈ മാർഗ്ഗങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്നതു. ഒരു മരത്തിന്റെ ചുവട്ടിൽ ജലം ഒഴിക്കുന്നതോടെ അത് ആ മരത്തിനെയാകെ പോഷിപ്പിക്കുന്നതുപോലെ, നാം ആഹാരം വയറ്റിലേക്ക് നിക്ഷേപിക്കുമ്പോൾ അത് നമ്മുടെ ശരീരത്തെയാകമാനം സമ്പുഷ്ടമാക്കുന്നതുപോലെ, ഭഗവാൻ ഹരിയെ ഭക്തികൊണ്ട് പ്രസാദിപ്പിക്കുന്നതിലൂടെ അവന്റെ കലകളുടെ അംശം മാത്രമാകുന്ന സകല ദേവഗണങ്ങളും സമ്പ്രീതരാകുന്നു. സൂര്യദേവന്റെ ശക്തിയാൽ ജലം നിർമ്മിതമാകുകയും, കാലാന്തരത്തിൽ അത് തിരികെ സൂര്യനിൽ തന്നെ ലയിക്കുകയും ചെയ്യുന്നതുപോലെ, അഥവാ, സകല ഭൂതങ്ങളും ഭൂമിയിൽ നിന്നുത്ഭവിച്ച് ഒടുവിൽ ഭൂമിയിൽത്തന്നെ ചേരുന്നതുപോലെ, കല്പാദിയിൽ ഈ പ്രപഞ്ചം ആ പരമപുരുഷനിൽനിന്നുമുണ്ടായി കല്പാന്തത്തിൽ സർവ്വവും അവനിൽത്തന്നെ ലയിക്കുന്നു. സൂര്യകിരണങ്ങളും സൂര്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം പോലെ, ഈ പ്രപഞ്ചം അതിന്റെ സൃഷ്ടാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ലോകമൊട്ടാകെ വ്യപിച്ചിരിക്കുന്ന അത്ഭുതശക്തിയായി ഈശ്വരനെ അറിയുക.

ശരീരം ഉണർന്നിരിക്കുമ്പോൾ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നു. എന്നാൽ ശരീരം ഉറങ്ങുമ്പോൾ അവ അവ്യക്തമായി നിലകൊള്ളുന്നു. അതുപോലെ, ഈ പ്രപഞ്ചം മുഴുവനും അവനിൽനിന്ന് വേറിട്ടതായി തോന്നുന്നുവെങ്കിലും, സർവ്വം അവനാൽ അകമ്പുറംകൊണ്ട് നിറപ്പെട്ടിരിക്കുന്നുവെന്നറിയുക. ഹേ രാജാക്കന്മാരേ!, ആകാശത്തിൽ ചിലപ്പോൾ നാം മേഘങ്ങളെകാണുന്നു. മറ്റുചിലപ്പോൾ അത് നിർമ്മലമായും കാണപ്പെടുന്നു. കൂടാതെ, ചിലപ്പോൾ അവിടെ ഇരുട്ടും ചിലപ്പോൾ പ്രകാശവും നമുക്ക് കാണാൻ സാധിക്കും. സകലതും സർവ്വകാലത്തും അവിടെയുള്ളതാണു. എന്നാൽ, ചിലപ്പോൾ ഇവയോരോന്നും വ്യക്തമായും, മറ്റുചിലപ്പോൾ അവ്യക്തമായും അനുഭവപ്പെടുന്നു. അതുപോലെ സത്വം, രജസ്സ്, തമസ്സ് ഇത്യാദിഗുണങ്ങതുടർച്ചയയി സംഭവിക്കുന്നതായാലും പ്രപഞ്ചത്തിൽ ഇവ വന്നും പോയും നിൽക്കുന്നതായി അനുഭവപ്പെടുന്നു. ആകാശത്തിലെ മേൽപ്പറഞ്ഞ പ്രതിഭാസങ്ങളെല്ലാം സൂര്യദേവനാൽ സംഭവിക്കുമ്പോൾ, സൂര്യഅവയിനിന്നെല്ലാം നിസ്പൃഹനായി നിൽക്കുന്നതുപോലെ, ഈ പ്രപഞ്ചത്തിൽ എല്ലാം സകലകാരണകാരണനായ ഹരിയാൽ സംഭവിക്കുമ്പോൾ അവനാകട്ടെ, സർവ്വാധീതനായി ഒന്നിലും ബദ്ധനാകാതെ നിലകൊള്ളുന്നു. അതുകൊണ്ട് സ്വരൂപത്തിലും ഗുണത്തിലും നിങ്ങൾ സ്വയത്തെ അവന്റെ അംശമായിക്കണ്ട് അവനെ ആരാധിക്കുക. സകല ചരാചരങ്ങളിലും കാരുണ്യമുൾക്കൊണ്ട്, എന്തിനാലും സംതൃപ്തനായി, വിഷയങ്ങളിൽനിന്നും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്, ഒരുവന് ജനാർദ്ദനനായ ഹരിയെ സമ്പ്രീതനാക്കാൻ കഴിയും. മനസ്സിൽനിന്ന് സകല വിഷയങ്ങളകലുമ്പോൾ ഹൃദയം പരിശുദ്ധമാകുന്നു. അങ്ങനെ ശുദ്ധമാക്കപ്പെട്ട ഹൃദയത്തിൽ അവനെ കുടിയിരുത്താവുന്നതാണു. ഒരു ഭക്തൻ തന്നെ അവന്റെ ഹൃദയത്തിൽ ബന്ധിച്ചതായി അറിയുന്ന ആ പരമാത്മാവ് പിന്നീടൊരു നിമിഷനേരത്തേക്കുപോലും ആ ഭക്തനെ വിട്ടുപിരിയുന്നില്ല. ഭൌതികാഗ്രഹങ്ങളിൽനിന്ന് നിവർത്തിച്ച് അവനെ ആരാധിക്കുന്നവർ അവന് അത്യന്തം പ്രിയരായിരിക്കുന്നു. അങ്ങനെയുള്ളവരുടെ അകളങ്കിതമായ ഭക്തിയെ അവൻ എന്നെന്നും ആസ്വദിക്കുകതന്നെ ചെയ്യുന്നു. വിദ്യയിലും ആഢ്യത്വത്തിലും സകാമകർമ്മങ്ങളിലും നിമഗ്നരായി, അതിൽ അഹങ്കരിക്കുന്ന മനുഷ്യരും അവനെ ആരാധിക്കാറുണ്ടു. എന്നാൽ അവനാകട്ടെ, ആ പൂജയെ സ്വീകരിക്കുന്നില്ല. സ്വപൂർണ്ണനാണെങ്കിലും ഭഗവാൻ ഭക്തപരായണനാണു. തന്റെ ഭക്തനെതിരായിനിന്നാൽ ലക്ഷ്മീഭഗവതിയെപ്പോലും, അഥവാ, അവളുടെ സേവയിൽ സമ്പത്ത് കൊതിക്കുന്ന രാജാക്കന്മാരെപ്പോലും ആ കരുണാമയൻ തൃണവത്ക്കരിക്കുന്നു. അങ്ങനെയുള്ളവനിൽ ആരാണ് രമിക്കുവാൻ മടിക്കുന്നതു?

മൈത്രേയൻ പറഞ്ഞു: ഹേ വിദുരരരാജാവേ!, ബ്രഹ്മാത്മജനായ നാരദമഹർഷി പ്രചേതസ്സുകൾക്ക് ഇങ്ങനെ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു. അനന്തരം, മഹർഷി ബ്രഹ്മലോകത്തിലേക്ക് യാത്രയായി. നാരദമഹർഷിയിൽനിന്നും ലോകത്തിന്റെ സർവ്വ അമംഗളങ്ങളും തീർക്കുന്ന ഭഗവദ്മഹിമകളെ കേട്ടറിഞ്ഞ പ്രചേതസ്സുകൾ ഭഗവാനിൽ വീണ്ടും ആകർഷിതരായി. ആ പാദാരവിന്ദങ്ങളെ ധ്യാനിച്ചുകൊണ്ട് അവർ മുക്തിക്കായി സാധന ചെയ്തു. വിദുരരേ!, അങ്ങാഗ്രഹിച്ചതുപോലെ, ഭഗവദ്കാരുണ്യംകൊണ്ട്, പ്രചേതസ്സുകളും നാരദമുനിയുമായി നടന്ന സംവാദത്തെ എന്നാലാവുംവിധം ഏറെക്കുറെ ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞു.

ശുകദേവൻ പരീക്ഷിത്തിനോട് പറഞ്ഞു: ഹേ രാജേന്ദ്രാ!, ഭവാനറിയുവാനായി ഇതുവരെ ഞാൻ പറഞ്ഞത് സ്വായംഭുവമനുവിന്റെ ആദ്യപുത്രനായ ഉത്താനപാദനേയും അവന്റെ പരമ്പരകളെക്കുറിച്ചുമുള്ള ചരിത്രങ്ങളായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് മനുവിന്റെ ഇളയപുത്രനായ പ്രിയവ്രതന്റെ ചരിതത്തെക്കുറിച്ചാണു. അങ്ങ് ശ്രദ്ധയോടെ എന്നെ കേൾക്കുക. പ്രിയവ്രതൻ നാരദമഹർഷിയിൽനിന്നും അദ്ധ്യാത്മതത്വത്തെ ഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ഭൂമീപാലനത്തിലായിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന രാജ്യഭരണത്തിനുശേഷം അദ്ദേഹം രാജ്യഭാരം തന്റെ പുത്രന്മാരിലേപ്പിച്ചു. തുടർന്ന് ഭഗവദ്പ്രാപ്തിക്കായുള്ള യത്നങ്ങളാരംഭിച്ചു. ഹേ രാജൻ!, മൈത്രേയമഹാമുനിയിൽനിന്നും ഭഗവദ്മഹിമകളേയും ഭക്തന്റെ ഗുണഗണങ്ങളേയും കേട്ടറിഞ്ഞ വിദുരൻ ഹർഷോന്മാദത്തിലാറാടി. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിദുരൻ മൈത്രേയപാദങ്ങളിൽ വീണുനമസ്ക്കരിച്ചു. തുടർന്ന്, ഭഗവാനെ ഹൃയത്തിൽ കുടിയിരുത്തി.

വിദുരർ ഗുരുവിനോട് പറഞ്ഞു: ഹേ ഭക്തോത്തമാ!, സംസാരത്തിലെ ഈ ഘോരാന്തകാരത്തിലായിരുന്ന എനിക്ക് കാരുണ്യവാനായ അങ്ങ്  മുക്തിപദം കാണിച്ചുതന്നു. അതിലൂടെ ഭൌതികബന്ധം മറന്ന ഒരുവന് തന്റെ യഥാർത്ഥ ഗൃഹത്തിലേക്ക് മടങ്ങാൻ സാധിക്കുന്നു. ഈ പരമകാരുണ്യത്തിന് പകരം വയ്ക്കാൻ പര്യാപ്തമാ‍യ ഒന്നുംതന്നെ ഈ പ്രപഞ്ചത്തിലില്ല. അതുകൊണ്ട് അങ്ങയുടെ താമരപ്പാദങ്ങളിൽ ഞാനിതാ വിണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, മൈത്രേയഗുരുവിനെ വന്ദിച്ചതിനുശേഷം, അദ്ദേഹത്തിന്റെ അനുജ്ഞയും സ്വീകരിച്ച്, ജീവന്മുക്തനും നിസ്സംഗനുമായ വിദുരർ ഹസ്തിനപുരിയിലേക്ക് തന്റെ ബന്ധുമിത്രദികളെ കാണുവാനായി പുറപ്പെട്ടു. ഈ ചരിതത്തെ ഭക്തിയോടും ശ്രദ്ധയോടും കൂടി കേൾക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് ആയുസ്സും ധനവും കീർത്തിയും ഭാഗ്യവും ഒടുവിൽ മോക്ഷംതന്നെയും സിദ്ധിക്കുന്നുവെന്നതിൽ സംശയിക്കേണ്ടാ.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ചതുർത്ഥസ്കന്ധം  സമ്പൂർണ്ണം.

ഓം തത് സത്.








Sri Naradamuni advises the Supreme truth to Prachetass

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ