2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

6.18 മരുത്തുകളുടെ ഉല്പത്തി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 18
(മരുത്തുകളുടെ ഉല്പത്തി.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, സവിതാവെന്ന ആദിത്യനു് തന്റെ ഭാര്യയായ പൃശ്നിയിൽ, സാവിത്രി, വ്യാഹൃതി, ത്രയി, അഗ്നിഹോത്രി, പശുമേധം, സോമം, ചാതുർമാസ്യം, പഞ്ചമഹായജ്ഞം മുതലായ യാഗങ്ങൾ മക്കളായി ജനിച്ചു. ശ്രീമാൻ!, അതുപോലെ, ഭഗൻ എന്ന ആദിത്യന്റെ ഭാര്യ സിദ്ധിയാകട്ടെ, മഹിമ, വിഭു, പ്രഭു, ആശിസ്സ് എന്നിവർക്കും ജന്മം നൽകി. ധാതാ എന്ന ആദിത്യനു് കുഹു, സീനീവാലി, രാക, അനുമതി എന്നിങ്ങനെ നാലു് പത്നിമാരുണ്ടായിരുന്നു. അവരിൽനിന്നും യഥാക്രമം ശ്യാമം, ദർശം, പ്രാതം, പൂർണ്ണമാസം എന്നിങ്ങനെ നാലുപേർ മക്കളായി ജനിച്ചു. വിധാതാവെന്ന ആദിത്യന്റെ ക്രിയ എന്ന ഭാര്യയിൽനിന്നും പുരീഷ്യ എന്ന നാമത്തിൽ അഞ്ചു് യാഗാഗ്നികളുണ്ടായി. വരുണനെന്ന ആദിത്യന്റെ പത്നി ചർഷണിയിൽ ഭൃഗുമുനിയും പുനർജ്ജനിച്ചു. വാത്മീകത്തിൽനിന്നും വാത്മീകിയുണ്ടായി. ഋഷിമാരായ അഗസ്ത്യനും വസിഷ്ഠനും മിത്രന്റേയും വരുണന്റേയും മക്കളായി പിറന്നു. ഉർവ്വശി എന്ന അപ്സരസ്സിനെ കണ്ടു് സ്ഖലിച്ച രേതസ്സിനെ അവരിരുവരും ഒരു കുടത്തിൽ സൂക്ഷിച്ചു. അതിൽനിന്നുമാണു് അഗസ്ത്യനും വസിഷ്ഠനും ജന്മമുണ്ടായതു. മിത്രനു് രേവതിയിലുണ്ടായവരാണു് ഉത്സർഗ്ഗൻ, അരിഷ്ടൻ, പിപ്പലൻ മുതലായവർ. ഹേ വത്സാ!, പതിനൊന്നാമത്തെ അദിതീപുത്രനായ ഇന്ദ്രൻ ശചീദേവിയിൽ ജയന്തൻ, ഋഷഭൻ, മീഢുസ്സ് എന്നീ മൂന്നു് പുത്രന്മാരെ ജനിപ്പിച്ചതായി കേട്ടിരിക്കുന്നു. ഉരുക്രമനെന്നു് വിഖ്യാതനായി വാമനവേഷം പൂണ്ടെത്തിയ അദിതിയുടെ പന്ത്രണ്ടാമത്തെ പുത്രൻ തന്റെ ഭാര്യ കീർത്തിയിൽ ബൃഹത്ശ്ലോകൻ എന്ന ഒരു പുത്രനു് ജന്മം നൽകി. ബൃഹത്ശ്ലോകനു് സൌഭഗൻ ആദിയായ അനേകം പുത്രന്മാർ ജനിച്ചു. കശ്യപപുത്രനായ ആ വാമനന്റെ അവതാരവും അത്യാശ്ചര്യമായ ലീലകളും, ശക്തിയും ഞാൻ പിന്നീടു് പറയാം.

ഇനി, കശ്യപപുത്രന്മാരായ ദൈത്യന്മാരെക്കുറിച്ചു് അങ്ങയോടു് വിവരിക്കാം. ആ പരമ്പരയിലായിരുന്നു ശ്രീമാൻ പ്രഹ്ലാദൻ എന്ന ഭക്തോത്തമനും, മഹാബലിയുമൊക്കെ ജനിച്ചതു. ദിതിക്കു് രണ്ടു് പുത്രന്മാരായിരുന്നു ഉണ്ടായിരുന്നതു. ദൈത്യദാനവാദികൾ എല്ലാവരും വന്ദിച്ചിരുന്ന അവരുടെ നാമങ്ങൾ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നായിരുന്നു. ഇവരെക്കുറിച്ചു് അങ്ങയോടു് ഞാൻ മുമ്പു് പ്രസ്താവിച്ചിട്ടുള്ളതാണു. ഹിരണ്യകശിപുവിന്റെ ഭാര്യ കയാധു എന്ന ദാനവസ്ത്രീയായിരുന്നു. ജംഭപുത്രിയായ കയാധു നാലു്പുത്രന്മാർക്കു് ജന്മം നൽകി. അവരുടെ നാമങ്ങൾ സംഹ്ലാദൻ, അനുഹ്ലാദൻ, ഹ്ലാദൻ, പ്രഹ്ലാദൻ എന്നിങ്ങനെയായിരുന്നു. ഇവരുടെ സഹോദരിയായ സിംഹിക വിപ്രചിത്തിയെ വിവാഹം കഴിച്ചു് അദ്ദേഹത്തിൽനിന്നു് രാഹു എന്ന ഒരു പുത്രനെ നേടി. രാഹു ഒരിക്കൽ ചതിയിലൂടെ അമൃതപാനം ചെയ്തുകൊണ്ടിരിക്കെ, മഹാവിഷ്ണു തന്റെ ചക്രത്താൽ അവന്റെ ശിരസ്സിനെ ഛേദിച്ചുകളഞ്ഞു. സംഹ്ലാദന്റെ പത്നി കൃതി അവനിൽനിന്നും പഞ്ചജനൻ എന്ന ഒരു പുത്രനെ സ്വീകരിച്ചു. ഹ്ലാദന്റെ പത്നി ധമനിയായിരുന്നു. അവൾ വാതാപി, ഇല്വലൻ എന്നിവർക്കു് ജന്മം നൽകി. ഒരിക്കൽ അതിഥിയായി ഇല്വലനെ സന്ദർശിച്ച അഗസ്ത്യമുനിക്കു് ഇല്വലൻ ആടിന്റെ രൂപത്തിലായിരുന്ന ആ വാതാപിയെ ആഹാരമായികൊടുത്തുകൊണ്ടു് സത്കരിച്ചു. അനുഹ്ലാദന്റെ പത്നി സൂർമ്യയായിരുന്നു. അവൾ ബാഷ്കലൻ, മഹിഷൻ എന്നിവരെ പ്രസവിച്ചു. പ്രഹ്ലാദന്റെ പുത്രനായ വിരോചനനു് പത്നിയായ ദേവിയിൽ മഹാബലി എന്ന ഒരു പുത്രൻ ജനിച്ചു. ബലിയുടെ പത്നി അശനയായിരുന്നു. അവളിൽ അദ്ദേഹം നൂറു് മക്കൾക്കു് ജന്മം കൊടുത്തു. ആയവരിൽ മൂത്തവനായിരുന്നു ബാണൻ. ബലിയുടെ കീർത്തിയെക്കുറിച്ചും ഞാൻ പിന്നീടു് അങ്ങയോടു് പറയുന്നതാണു. ബാണൻ മഹാദേവനെ ആരാധിച്ചു് അവിടുത്തെ പാർഷദന്മാരിൽ പ്രമുഖനായി മാറി. ഇപ്പോഴും മഹാദേവൻ അവന്റെ പുരത്തെ സംരക്ഷിച്ചുകൊണ്ടു് അവനോടൊപ്പം നിൽക്കുന്നു. നാൽപ്പത്തിയൊമ്പതു് മരുത്തുകളും ദിതിയുടെ പുത്രന്മാരായിരുന്നു. അവർക്കാർക്കും മക്കളുണ്ടായിരുന്നില്ല. ദിതിയുടെ പുത്രരായിരുന്നിട്ടുകൂടി ഇന്ദ്രൻ അവർക്കു് ദേവന്മാരുടെ സ്ഥാനം നൽകിയിരുന്നു.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്തു് ചോദിച്ചു: ഗുരോ!, എങ്ങനെയായിരുന്നു ദിതിയുടെ സന്താനങ്ങളായ ഈ മരുത്തുകൾ ആസുരഗുണം ഉപേക്ഷിച്ചു് ദേവേന്ദ്രനാൽ ദേവത്വം പ്രാപിച്ചതു. എന്തു് സത്പ്രവൃത്തികളായിരുന്നു ആയതിലേക്കു് അവർ അനുഷ്ഠിച്ചതു?. അല്ലയോ ബ്രഹ്മർഷേ!, എന്നോടൊപ്പം ഇവിടെകൂടിയിരിക്കുന്ന ഇവരെല്ലാം ആയതിനെ അറിയുവാൻ ഇച്ഛയുള്ളവരാണു. അതുകൊണ്ടു്, അതിനെ വിസ്തരിച്ചുപറയുവാൻ കരുണയുണ്ടാകണം.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: ഹേ ശൌനകരേ!, പരീക്ഷിത്തുന്നയിച്ച അർത്ഥവത്തായ ഈ ചോദ്യത്തെ കേട്ടു് മാനസാനന്ദത്തോടെ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീശുകബ്രഹ്മർഷി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, ഇന്ദ്രനുവേണ്ടി തന്റെ രണ്ടുമക്കളും ഭഗവാൻ വിഷ്ണുവിനാൽ കൊല്ലപ്പെട്ടതിലുള്ള ദുഃഖത്തോടും അമർഷത്തോടും ദിതി ചിലതൊക്കെ ചിന്തിച്ചുറച്ചു. സഹോദരങ്ങളായ എന്റെ രണ്ടുമക്കളേയും കൊല്ലിച്ച ദുഷ്ടനും പാപിയും ഹൃദയത്തിൽ കരുണയില്ലാത്തവനും വിഷയിയുമായ ഇന്ദ്രന്റെ മരണം കണ്ടിട്ടു് എന്നാണെനിക്കു് മനസമാധാനത്തോടെ ഒന്നുറങ്ങാൻ കഴിയുക?. രാജാവായിരുന്നാലും മരണപ്പെട്ടാൽ ഈ ശരീരം കൃമിയായും മലമായും ചാരമായും രൂപാന്തരം പ്രാപിക്കുന്നതാണു. അങ്ങനെയുള്ള ഈ ശരീരത്തെ നിലനിർത്തുവനായി സഹജീവികളെ കൊല്ലുന്നവൻ യഥാർത്ഥത്തിൽ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ അറിയുന്നവനല്ല. അന്യരെ ദ്രോഹിക്കുന്നവൻ തീർച്ചയായും നരകത്തിൽത്തന്നെ പതിക്കുന്നു. അനിത്യമായ ഈ ശരീരത്തെ നിത്യമെന്നു് കരുതുന്ന, അഹങ്കാരിയായ ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കുവാൻ തക്ക ശക്തിയുള്ള ഒരു പുത്രനെ എങ്ങനെയാണു് ഞാൻ നേടേണ്ടതു?.

ശ്രീശുകൻ തുടരുന്നു: ഹേ ഭാരതാ!, ഈ ഉദ്ദേശത്തോടുകൂടി ദിതി തന്റെ ഭർത്താവായ കശ്യപനോടു് കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി. രാജൻ!, അദ്ദേഹത്തിന്റെ സകല ആജ്ഞകളേയും അവൾ വേണ്ടവിധം പാലിച്ചുകൊണ്ടിരുന്നു. സ്നേഹം കൊണ്ടും, സേവനം കൊണ്ടും, വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും അവൾ തന്റെ ഭർത്താവിന്റെ മനസ്സിനെ ആകർഷിച്ചു് അദ്ദേഹത്തെ തന്റെ വരുതിയിലാക്കി. രാജാവേ!, മഹാജ്ഞാനിയായിരുന്നിട്ടും, കശ്യപൻ അവളുടെ വൈദഗ്ദ്ധ്യമുള്ള വാക്കിലും നോക്കിലും അടിമപ്പെട്ടുപോയി. തുടർന്നു്, അവളുടെ ആഗ്രഹനിവൃത്തിയ്ക്കായി വാക്കുകൊടുക്കുകയും ചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ കർമ്മം യാതൊരുവിധത്തിലും ആശ്ചര്യല്ലതന്നെ. സൃഷ്ടിയുടെ തുടക്കത്തിൽ, ജീവഭൂതങ്ങളെല്ലാം ഏകാകികളായിരിക്കുന്നതായി കണ്ട ജഗത്പിതാവു് തന്റെ സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകുവാനായി ആദ്യം ചെയ്തതു്, വ്യത്യസ്ഥങ്ങളായ ആ ജീവഭൂതങ്ങളുടെയെല്ലാം പകുതിയെ സ്തീത്വമാക്കിമാറ്റുകയായിരുന്നു. അങ്ങനെ തന്റെ സൃഷ്ടിയുടെ പകുതിയാകുന്ന സ്ത്രീത്വം പ്രകൃത്യാതന്നെ ബാക്കി പകുതിയാകുന്ന പുരുഷത്വത്തിന്റെ മനസ്സിനെ വശംവദമാക്കി.

രാജൻ!, മുൻപേ പറഞ്ഞതുപോലെ, ജ്ഞാനിയായിരുന്ന കശ്യപൻ തന്റെ ഭാര്യയുടെ ശുശ്രൂഷകളിൽ സന്തുഷ്ടനായി അവളോടു് ഇങ്ങനെ പറഞ്ഞു: ഹേ സുന്ദരീ!, ഞാൻ നിന്നിൽ സപ്രീതനായിരിക്കുന്നു. എന്തു് വരമാണു് നിനക്കു് വേണ്ടതു്? ചോദിച്ചുകൊള്ളുക!. ഭർത്താക്കന്മാർ സന്തുഷ്ടരായാൽ ഭാര്യമാരുടെ ഏതിഷ്ടമാണു് ഇഹത്തിലും പരത്തിലും അസംഭവ്യമായിട്ടുള്ളതു?. ഭർത്താവു് ദൈവം നാരിമാർക്കു് എന്നു് ശാസ്ത്രം പറയുന്നു. ലക്ഷ്മീഭഗവതിയുടെ ഭർത്താവായിക്കുന്ന ഭഗവാൻ ശ്രീവാസുദേവൻ സർവ്വഹൃദയങ്ങളിലും വസിക്കുന്നു. അവനെ വിവിധ ദേവതാനാമരൂപങ്ങളിൽ സകാമകർമ്മികൾ വാഴ്ത്തുന്നു. അതുപോലെ, ഒരു ഭർത്താവു് ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നുകൊണ്ടു് സ്ത്രീയാൽ ആരാധിക്കപ്പെടുന്നു. ആ‍യതിനാൽ, ശ്രേയസ്സാഗ്രഹിക്കുന്ന സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ജീവനായും ഈശ്വരനായും കണ്ടു് അനന്യഭാവത്തോടെ ആരാധിക്കുന്നു. ഹേ ഭദ്രേ!, ആവിധത്തിൽ നീ എന്നെ പരിചരിച്ചിരിച്ചതിനാൽ, പ്രതിവ്രതകളല്ലാത്തവർക്കു് ഒരിക്കലും സിദ്ധിക്കാത്ത നിന്റെ യാതൊരാഗ്രഹത്തേയും ഞാൻ നിറവേറ്റുന്നതാണു.

ഭർത്താവിന്റെ സ്നേഹസമ്പന്നമായ ഈ വാക്കുകളെ കേട്ടു് ദിതി പറഞ്ഞു: ഹേ ബ്രഹ്മസ്വരൂപാ!, മക്കൾ വധിക്കപ്പെട്ട ഒരു മാതാവാണു ഞാൻ. അങ്ങെനിക്കു് വരം നൽകാൻ സന്നദ്ധനാണെങ്കിൽ, യാതൊരിന്ദ്രൻ കാരണമായി എന്റെ രണ്ടു് മക്കളും കൊല്ലപ്പെട്ടുവോ, ആ ഇന്ദ്രന്റെ ഹന്താവും, മരണമില്ലാത്തവനുമായ ഒരു പുത്രനെ വരിക്കാൻ ഞാനാഗ്രഹിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, എന്നാൽ, ദിതിയുടെ വാക്കുകൾ കേട്ടു് സ്തബ്ധനായ കശ്യപമുനി മനസ്സാ പരിതപിച്ചുകൊണ്ടു് സ്വയം ഇങ്ങനെ പറഞ്ഞു: അഹോ കഷ്ടം!, ഇന്നിതാ ഞാൻ അധർമ്മം ചെയ്യാൻ പ്രേരിതനായിരിക്കുന്നു. കഷ്ടമായിപ്പോയി, മായ സ്ത്രീവേഷത്തിൽ വന്നു് എന്നെ വകവരുത്തിയിരിക്കുന്നു. ഇന്ദ്രിയസുഖത്തിൽ ആസക്തനായ ഞാൻ നരകത്തിൽ പതിക്കുമെന്നുള്ളതിൽ സംശയമില്ല. ഇവൾ കാട്ടിയിരിക്കുന്നതു് സ്ത്രീയുടെ സഹജമായ സ്വഭാവമാണു. അതിൽ വളെ കുറ്റം പറയാൻ പാടില്ല. എന്നാൽ, പുരുഷനായിട്ടും, അവിവേകത്താൽ ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിയാഞ്ഞ ഞാനാണു് നിന്ദ്യൻ. സ്ത്രീകളുടെ മുഖം ശരത്ക്കാലത്തിലെ താമരപോലെ സുന്ദരമാണു. വാക്കുകൾ കാതുകൾക്കമൃതമായി പെയ്തിറങ്ങുന്നു. അവരുടെ മനസ്സാകട്ടെ, കത്തിപോലെ മൂർച്ചയുള്ളതും. സത്യത്തിൽ, സ്ത്രീകളുടെ ചേഷ്ടിതത്തെ ആർക്കും അറിയാൻ കഴിയില്ല. സ്വാർത്ഥമതികളായ സ്ത്രീകൾക്കു് ആരോടും പ്രത്യേകതരമായ ഒരു സ്നേഹമില്ല. അവർ കേവലം കാര്യസാധ്യത്തിനായി സ്വന്തം ഭർത്താവിനേയോ സഹോദരനേയോ മകനേയോ കൊല്ലുവാനോ കൊല്ലിക്കുവാനോ മടിയില്ലാത്തവരാണു. വരം തന്നുകൊള്ളാമെന്നു് വാക്കു് കൊടുത്തുപോയി. ആ വാക്കു് ഒരിക്കലും വ്യർത്ഥമാകാനും പാടില്ല. അതേ സമയംതന്നെ, ഇന്ദ്രൻ വധ്യനുമല്ലതാനും. ആയതിനാൽ ഈ വിഷയത്തിൽ, എന്തെങ്കിലും പ്രതിവിധി കണ്ടേ മതിയാകൂ.

ശ്രീശുകൻ തുടർന്നു: ഹേ കുരുവംശജാ!, കശ്യപമുനി ഇങ്ങനെ ചിന്തിച്ചുറച്ചുകൊണ്ടു് അല്പം കോപത്തോടെ സ്വയത്തെത്തന്നെ നിന്ദിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: ഹേ ഭദ്രേ!, ഭവതിയുടെ ആഗ്രഹനിവൃത്തിക്കായി ഞാൻ ഒരു വ്രതത്തെ ഉപദേശിക്കാം. വിധിയാംവണ്ണം നീ അതിനെ അനുഷ്ഠിക്കുന്നപക്ഷം നിനക്കു് ഇന്ദ്രഹന്താവായ ഒരു പുത്രൻ ജനിക്കും. എന്നാൽ, ഈ വ്രതം വിഗുണമായിപ്പോയാൽ നിനക്കുണ്ടാകാൻ പോകുന്ന പുത്രൻ ദേവന്മാർക്കു് ബന്ധുവായും ഭവിക്കും.

അതുകേട്ടു് ദിതി പറഞ്ഞു: ഹേ മഹാത്മൻ!, അങ്ങുപദേശിക്കുന്ന ആ വ്രതത്തെ ധരിക്കുവാൻ ഞാൻ തയ്യാറാണു. ആയതിൽ എന്തൊക്കെയാണു് ഉചിതമെന്നും, എന്തൊക്കൊയാണു് നിഷിദ്ധമെന്നും വ്യക്തമായി പറഞ്ഞുതന്നാലും.

കശ്യപൻ പറഞ്ഞു: ഹേ ദേവീ!, പ്രാണികളെ ഹിംസിക്കുകയോ, അവരോടാക്രോശിക്കുകയോ ചെയ്യരുതു. കള്ളം പറയരുതു. നഖരോമങ്ങൾ അറുക്കാനും പാടില്ല. അതുപോലെ, മംഗളമല്ലാത്ത യാതൊന്നിനേയും സ്പർശിക്കുവാൻ കൂടി പാടില്ല. ജലായശങ്ങളിലിറങ്ങി സ്നാനം ചെയ്യരുതു. ക്രോധം ഒരിക്കലും പാടില്ല. ദുർജ്ജനങ്ങളോടൊപ്പം സംഭാഷണം അരുതു. അലക്കാത്ത വസ്ത്രമോ, ഒരിക്കൽ ചൂടപ്പെട്ട മാല്യമോ ധരിക്കാൻ പാടില്ല. ഉച്ഛിഷ്ടമോ, ഭദ്രകാളിയ്ക്കു് നിവേദിച്ച പ്രസാദമോ, ശൂദ്രനാൽ പാകപ്പെടുത്തിയതോ കൊണ്ടുവരുന്നതോ ആയ അന്നമോ, രജസ്വലമാരുടെ ദൃഷ്ടി പതിക്കപ്പെട്ട അന്നമോ ഒരിക്കലും ദേവി ഭക്ഷിക്കരുതു. അതുപോലെ, കൈകുമ്പിളിൽ ജലമെടുത്തു് പാനം ചെയ്യരുതു. ആഹരിച്ചതിനുശേഷം വായും കൈകാലുകളും കഴുകാതെയോ, സന്ധ്യയ്ക്കുശേഷമോ, അഴിച്ചിട്ട മുടിയോടുകൂടിയോ, ആഭരണങ്ങളണിയാതെയോ, ശരീരം വസ്ത്രത്താൽ പൂർണ്ണമായി മറയ്ക്കപ്പെടാതെയോ വീട്ടിൽനിന്നും പുറത്തിറങ്ങി നടക്കാൻ പാടില്ല. കാല്പാദങ്ങൾ കഴുകാതെയും, ശരീരം ശുദ്ധമാക്കാതെയും, നനഞ്ഞ കാലുകൾ തോർത്താതെയും, വടക്കോട്ടോ പടിഞ്ഞാറോട്ടോ ആയി തലവച്ചും, പരജനങ്ങളോടുകൂടിയും, നഗ്നയായിട്ടും, ഇരുസന്ധ്യകളിലും ഉറങ്ങുകയരുതു.

കുളിച്ചു് ശുദ്ധയായി, അലക്കിയ വസ്ത്രം ധരിച്ചുകൊണ്ടു്, സർവ്വമംഗളങ്ങളും ചേർന്നുകൊണ്ടു്, പ്രാതൽ കഴിക്കുന്നതിനുമുമ്പ്, പശുവിനേയും, ലക്ഷ്മീഭഗവതിയേയും, ഭഗവാനേയും പൂജിക്കണം. പൂമാല, കുറിക്കൂട്ടു് ആദിയായ വസ്തുക്കളോടുകൂടി സുമംഗലികളായ സ്ത്രീകളെ അർച്ചിക്കണം. ഒപ്പം ഭർത്താവിനേയും നന്നായി വണങ്ങുക. അദ്ദേഹത്തെ തന്റെ ഗർഭത്തിൽ പ്രവേശിച്ചവനായി കണ്ടാരാധിക്കണം. പുംസവനം എന്ന ഈ വ്രതത്തെ പിഴകൂടാതെ ഒരുവർഷക്കാലം നീ നോറ്റുകഴിഞ്ഞാൽ നിനക്കു് ഇന്ദ്രനെ ഹനിക്കുവാൻ പ്രാപ്തനായ ഒരു പുത്രൻ പിറക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, കശ്യപമുനി പറഞ്ഞ സകല വിധികളും സ്വീകരിച്ചുകൊണ്ടു് സധൈര്യം ദിതി അദ്ദേഹത്തിന്റെ ഗർഭത്തെ ധരിച്ചുകൊണ്ടു് യഥാവിധി ആ വ്രതം ആരംഭിച്ചു.

രാജൻ!, ദിതിയുടെ ഉദ്ദേശത്തെ പൂർണ്ണമായും മനസ്സിലാക്കിയ ബുദ്ധിമാനായ ദേവേന്ദ്രൻ സ്വരക്ഷാർത്ഥം കശ്യപന്റെ ആശ്രമത്തിലെത്തി ചിറ്റമ്മയായ ദിതിയെ ശുശ്രൂഷയോടു് പരിചരിക്കുവാൻ തുടങ്ങി. അദ്ദേഹം ദിവസവും കാട്ടിൽ പോയി പൂജയ്ക്കുള്ള പുഷ്പങ്ങളും ചമതയും മറ്റു് ദ്രവ്യങ്ങളും ശേഖരിച്ചു് യഥാസമയങ്ങളിൽ എത്തിച്ചുകൊടുത്തു. രാജൻ!, ദിതിയുടെ വ്രതത്തിനു് ഏതെങ്കിലും വിധത്തിൽ ഭംഗം വരുത്തുവാനായി തക്കം പാർത്തുകൊണ്ടു് ഇന്ദ്രൻ കുടിലതന്ത്രത്തോടുകൂടി, മാനിന്റെ വേഷമണിഞ്ഞ വേട്ടക്കാരനെപ്പോലെ, അവളെ പരിചരിച്ചുപോന്നു. പക്ഷേ ഏറെ കാത്തിരുന്നിട്ടും ദിതിയുടെ വ്രതത്തിനു് ഭംഗം വരുത്തുവാൻ കഴിയാതെ വന്നപ്പോൾ, അതിനുള്ള ഗൂഢമായ വഴികളെക്കുറിച്ചു് ഇന്ദ്രൻ ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, വ്രതാനുഷ്ഠാനത്തിൽ തളർന്നുപോയ ദിതി, അശുദ്ധയായി, പദമുക്ഷാളനം ചെയ്യാതെ ഒരു സന്ധ്യാവേളയിൽ അല്പമൊന്നുറങ്ങിപ്പോയി. ആ തക്കം നോക്കി, യോഗവിദ്യയിൽ നിപുണനായ ഇന്ദ്രൻ തന്റെ മായാശക്തിയാൽ, ബോധമില്ലാതെ കിടന്നുറങ്ങുകയായിരുന്ന ദിതിയുടെ ഉദരത്തിലേക്കു് പ്രവേശിച്ചു. അതിനുശേഷം, സ്വർണ്ണം പോലെ തിളങ്ങിക്കൊണ്ടിരുന്ന ദിതിയുടെ ഗർഭത്തെ തന്റെ വജ്രം കൊണ്ടു് ഏഴായി മുറിച്ചു. തുടർന്നു്, കരഞ്ഞുകൊണ്ടിരുന്ന ആ ഭ്രൂണങ്ങളോടു് കരയാതെ എന്നുപറഞ്ഞുകൊണ്ടു് ഓരോന്നിനേയും വീണ്ടും ഏഴേഴായി മുറിച്ചു. ഹേ രാജൻ!, നുറുങ്ങപ്പെട്ടുകൊണ്ടിരിക്കെ, അവർ ഇന്ദ്രോനോടു് ചോദിച്ചു: ഹേ ദേവേന്ദ്രാ!, അങ്ങയുടെ സഹോദരങ്ങളായ ഞങ്ങൾ മരുത്തുകളെ എന്തിനാണങ്ങിങ്ങനെ ദ്രോഹിക്കുന്നതു?. അതുകേട്ടു് ഇന്ദ്രൻ അവരോടു് പറഞ്ഞു: നിങ്ങൾ എന്റെ സഹോദരങ്ങളാണെങ്കിൽ നിങ്ങൾക്കൊരിക്കലും എന്നെ പേടിക്കേണ്ടതില്ല.

ഹേ രാജാവേ!, ഇന്ദ്രന്റെ വജ്രായുധത്താൽ തുണ്ടം തുണ്ടമായി മുറിക്കപ്പെട്ടിട്ടും, അങ്ങു് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്താലെന്നതുപോലെ, ശ്രീനിവാസന്റെ അനുകമ്പയാൽ ആ മരുത്തുകൾക്കു് മരണമുണ്ടായില്ല. ഹേ രാജൻ!, ഒരു നിമിഷനേരേത്തേയ്ക്കുപോലും ഭഗവാനെ ആരാധിക്കുന്നവർക്കു് യാതൊരാപത്തും സംഭവിക്കുകയില്ല. ഇവിടെ ദിതി ഏകദേശം ഒരുവർഷത്തോളം കാലമല്ലേ ഭഗവാൻ ശ്രീഹരിയെ കഠിനവ്രതത്താൽ ആരാധിച്ചതു. രാജാവേ!, അങ്ങനെ ഇന്ദ്രനോടൊപ്പം ആ മരുത്തുകൾ അമ്പതുപേരായി ദിതിയുടെ ജഠരത്തിൽനിന്നും പുറത്തുവന്നു. ദിതിയുടെ ഗർഭത്തിൽ പിറന്നവരാണെങ്കിലും ഭഗവദ്കാരുണ്യത്താൽ അവർ ദേവന്മാരുടെ സ്ഥാനത്തിനർഹരാകുകയും ചെയ്തു. ദിതിയാകട്ടെ, ഇന്ദ്രനോടൊപ്പം അഗ്നിയെപ്പോലെ തിളങ്ങുന്ന തന്റെ പുത്രന്മാരെ കണ്ടു് മനം കുളിർക്കെ സന്തോഷിച്ചു. അനന്തരം അവൾ ഇന്ദ്രനോടിപ്രകാരം പറഞ്ഞു: കുഞ്ഞേ!, അദിതിയുടെ പുത്രന്മാർക്കു് ശത്രുവായി ഭവിക്കേണ്ട ഒരു സന്താനത്തെ മാത്രം ആഗ്രഹിച്ചുകൊണ്ടായിരുന്നു അതികഠിനമായ ഈ വ്രതത്തെ ഞാനനുനുഷ്ഠിച്ചതു. ഒരു പുത്രനെ മാത്രം സങ്കല്പിച്ച എനിക്കു് നാല്പത്തിയൊമ്പതു് മക്കൾ എങ്ങനെയാണുണ്ടായതു?. നിനക്കറിയാമെങ്കിൽ എന്നോടു് സത്യം പറയുക. കള്ളം പറയരുതു

അതുകേട്ടു് ഇന്ദ്രൻ പറഞ്ഞു: അമ്മേ!, ഞാൻ അവിടുത്തെ ഉദ്ദേശത്തെ മനസ്സിലാക്കികൊണ്ടുതന്നെയായിരുന്നു ആശ്രമത്തിലെത്തിയതു. സ്വാർത്ഥരായവർ ധർമ്മത്തെയെങ്ങനെയറിയാൻ?. ഒരിക്കൽ, കിട്ടിയ അവസരത്തെ ഉപയോഗിച്ചുകൊണ്ടു് ഞാൻ അവിടുത്തെ ജഠരത്തിൽ കടന്നു അമ്മയുടെ ഗർഭത്തെ ഛേദിച്ചു. ആദ്യം ആ ഗർഭത്തെ ഞാൻ ഏഴായി ഛിദ്രിച്ചു. പിന്നീടു് അവയോരോന്നിനേയും ഏഴേഴേയായി വീണ്ടും മുറിച്ചു. എന്നാൽ ആരും തന്നെ മരിക്കുകയുണ്ടായില്ല. അതിൽ ആശ്ചര്യഭരിതനായ എനിക്കു്, അമ്മ ശ്രീഹരിയെ ആരാധിച്ചതിലുണ്ടായ ആ ഫലസിദ്ധിയെ അറിയാൻ കഴിഞ്ഞു. നിഷ്കാമന്മാരായി ആ പരമപുരുഷനെ ആരാധിക്കുന്നവർ മോക്ഷത്തെപ്പോലും ആഗ്രഹിക്കുന്നില്ല. എന്നാൽ അങ്ങനെയുള്ളവരാണു് സ്വാർത്ഥകുശലന്മാരെന്നു് കരുതപ്പെടേണ്ടതു. അമ്മേ!, സ്വയം തന്നെക്കൂടി പ്രദാനം ചെയ്യുന്നവനും, ജഗത്തിന്റെയെല്ലാം നാഥനുമായ ഈശ്വരനോടു്, നരകത്തിൽ പോലും സുലഭമായ, വിഷയസുഖത്തെ വരിക്കുന്നവൻ അജ്ഞാനിയാണു. അമ്മേ!, അവിടുത്തോടു് മൂഢനായ ഞാൻ കാട്ടിയ ഈ ദുഃഷ്ടതയെ പൊറുത്തരുളുക. ഭഗവദ്പ്രേമത്താൽ അവിടുത്തെ സന്താനങ്ങൾക്കാപത്തൊന്നും സംഭവിച്ചില്ലല്ലോ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ശുദ്ധമനസ്സിന്നുടമയായ ദിതി ഇന്ദ്രനിൽ സന്തുഷ്ടയായി. ശേഷം അവളോടു് യാത്രാമൊഴി ചൊല്ലി തന്റെ സഹോദരങ്ങളായ നല്പത്തിയൊമ്പതു് മരുത്തുകൾക്കൊപ്പം ദേവേന്ദ്രൻ സ്വർഗ്ഗത്തിലേക്കു് യാത്രയായി. ഹേ പരീക്ഷിത്തു് രാജൻ!, അങ്ങു് ചോദിച്ച ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇതിനകം ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി എന്താണു് ഞാൻ അങ്ങയോടു് പറയേണ്ടതു?.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.




Previous    Next





The birth of Maruth

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ