ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 36
അരിഷ്ടാസരവധം
ഭയം കാരണം വളർത്തുമൃഗങ്ങൾ മേച്ചിൽപ്പുറങ്ങളിൽനിന്ന് ഓടിപ്പോയി. നിവാസികളെല്ലാം ഭയപ്പെട്ട് "കൃഷ്ണാ!, കൃഷ്ണാ!" എന്ന് വിളിച്ചുകൊണ്ട് ഗോവിന്ദന്റെ അടുക്കൽ അഭയം തേടി. തന്റെ ഗോപസമൂഹം ഭയപ്പെട്ട് ഓടുന്നത് കണ്ട ഭഗവാൻ, "ഭയപ്പെടേണ്ട" എന്ന് പറഞ്ഞുകൊണ്ട് അവരെ ശാന്തരാക്കി. പിന്നീട് തന്തിരുവടി കാളയുടെ വേഷത്തിൽ വന്നിരിക്കുന്ന ആ അസുരനെ ഇപ്രകാരം വിളിച്ചു. ഹേ മഠയനായ നീചാ! ഞാൻ ഇവിടെയുള്ളപ്പോൾ ഗോപന്മാരെയും മൃഗങ്ങളെയും ഭയപ്പെടുത്താൻ നിനക്കെങ്ങനെ ധൈര്യം വന്നു? നിന്നെപ്പോലെയുള്ള ദുഷ്ടന്മാരെ ശിക്ഷിക്കാൻ തന്നെയാണ് ഞാൻ ഇവിടെയുള്ളത്!. ഇപ്രകാരം പറഞ്ഞുകൊണ്ട് ഭഗവാൻ ഹരി തന്റെ കൈകൾ കൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. ആ ശബ്ദം കേട്ട് അരിഷ്ടൻ കൂടുതൽ കോപിഷ്ഠനായി. ഭഗവാൻ തന്റെ കരുത്തുറ്റ കൈകൾ ഒരു സുഹൃത്തിന്റെ തോളിൽ അലസമായി ഇട്ടുകൊണ്ട് അസുരന് അഭിമുഖമായി നിന്നു. പ്രകോപിതനായ അരിഷ്ടൻ തന്റെ കുളമ്പുകൊണ്ട് വീണ്ടും മണ്ണു മാന്തി, വാലുയർത്തി മേഘങ്ങളെ വകഞ്ഞുമാറ്റി കൃഷ്ണനു നേരെ പാഞ്ഞടുത്തു. കൊമ്പുകൾ നേരെ പിടിച്ച്, രക്തവർണ്ണമായ കണ്ണുകളാൽ കൃഷ്ണനെ രൂക്ഷമായി നോക്കിക്കൊണ്ട്, ഇന്ദ്രൻ എറിഞ്ഞ വജ്രായുധം പോലെ, അരിഷ്ടൻ പൂർണ്ണവേഗത്തിൽ പാഞ്ഞടുത്തു. ഭഗവാൻ കൃഷ്ണൻ അരിഷ്ടാസുരന്റെ കൊമ്പുകളിൽ പിടിച്ച്, ഒരു ആന തന്റെ എതിരാളിയെ എന്നപോലെ പതിനെട്ടടി പിന്നിലേക്ക് തള്ളിയെറിഞ്ഞു. പിന്നിലേക്ക് തള്ളപ്പെട്ട അസുരൻ എഴുന്നേറ്റ്, ശരീരം മുഴുവൻ വിയർത്ത് അമിതവേഗത്തിൽ ശ്വാസം വിട്ടുകൊണ്ട് അടക്കാനാകാത്ത ദേഷ്യത്തോടെ വീണ്ടും ആക്രമിച്ചു.
അരിഷ്ടൻ ആക്രമിച്ചപ്പോൾ ഭഗവാൻ അവന്റെ കൊമ്പുകളിൽ പിടിച്ച് തറയിൽ വീഴ്ത്തി. നനഞ്ഞ തുണി അലക്കുന്നതുപോലെ ഭഗവാൻ അവനെ നിലത്തറഞ്ഞുതല്ലി. ഒടുവിൽ അവന്റെ ഒരു കൊമ്പ് പിഴുതെടുത്ത്, അവൻ ചലനമറ്റുവീഴുന്നതുവരെ അതുകൊണ്ടുതന്നെ അവനെ അടിച്ചു. രക്തം ഛർദ്ദിച്ചും മലമൂത്രവിസർജ്ജനം ചെയ്തും കാലുകളിട്ടടിച്ചും അരിഷ്ടാസുരൻ മരണമടഞ്ഞു. ദേവന്മാർ കൃഷ്ണന്റെ മേൽ പുഷ്പവൃഷ്ടി നടത്തി. ഗോപികമാരുടെ കണ്ണുകൾക്ക് ഉത്സവമായ ഭഗവാൻ ശ്രീകൃഷ്ണൻ അരിഷ്ടാസുരനെ കൊന്നതിനുശേഷം ബലരാമനോടൊപ്പം ഗോകുലത്തിലേക്ക് മടങ്ങി.
കൃഷ്ണൻ അരിഷ്ടാസുരനെ വധിച്ച വിവരം അറിഞ്ഞ നാരദമുനി കംസരാജാവിനെ കാണാൻ പോയി. ദിവ്യദൃഷ്ടിയുള്ള ആ മഹർഷി രാജാവിനോട് ഇപ്രകാരം പറഞ്ഞു: അല്ലയോ ഭോജാധിപാ!, യശോദയ്ക്കുണ്ടായത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു, കൃഷ്ണൻ ദേവകിയുടെ മകനാണ്. അതുപോലെ രാമൻ രോഹിണിയുടെ മകനാണ്. അങ്ങയോടുള്ള ഭയം കാരണം വസുദേവർ കൃഷ്ണനെയും ബലരാമനെയും തന്റെ സുഹൃത്തായ നന്ദമഹാരാജാവിനെ ഏൽപ്പിച്ചതാണ്. നിന്റെ ആളുകളെ കൊന്നത് ഈ രണ്ടു കുട്ടികളാണ്.
ഇതുകേട്ട് ഭോജരാജാവായ കംസൻ കോപിഷ്ഠനായി. വസുദേവരെ കൊല്ലാനായി അവൻ വാളെടുത്തു. എന്നാൽ വസുദേവരുടെ ഈ രണ്ട് പുത്രന്മാരായിരിക്കും നിന്റെ മരണത്തിന് കാരണമാകുക എന്ന് നാരദൻ കംസനെ ഓർമ്മിപ്പിച്ചു. അതിനെ തുടർന്ന് കംസൻ വസുദേവരെയും അദ്ദേഹത്തിന്റെ ഭാര്യയായ ദേവകീദേവിയെയും ഇരുമ്പ് ചങ്ങലകളാൽ ബന്ധിച്ചു. നാരദൻ പോയതിനുശേഷം കംസൻ കേശിയെ വിളിച്ച്, "നീ പോയി രാമനെയും കൃഷ്ണനെയും വധിക്കുക" എന്ന് ആജ്ഞാപിച്ചു. തുടർന്ന് കംസൻ മുഷ്ടികൻ, ചാണൂരൻ, ശലൻ, തശാലൻ തുടങ്ങിയ മന്ത്രിമാരെയും ആനപ്പാറാവുകളെയും വിളിച്ച് ഇപ്രകാരം പറഞ്ഞു.
കംസൻ പറഞ്ഞു: വീരന്മാരായ ചാണൂരനും മുഷ്ടികനും ശ്രദ്ധിക്കുക. നന്ദഗോപന്റെ ഗ്രാമത്തിൽ വസുദേവരുടെ പുത്രന്മാരായ രാമനും കൃഷ്ണനും താമസിക്കുന്നുണ്ട്. അവർ എന്റെ മരണത്തിന് കാരണമാകുമെന്ന് പ്രവചനമുണ്ട്. ഞാൻ അവരെ ഇവിടേക്ക് ക്ഷിണിക്കാൻ പോകുകയാണ്. അവരെ ഇവിടെ എത്തിക്കുമ്പോൾ മല്ലയുദ്ധത്തിന്റെ പേരിൽ നിങ്ങൾ അവരെ കൊല്ലണം. നഗരവാസികൾക്കും മറ്റുള്ളവർക്കും കാണാനായി മല്ലയുദ്ധത്തിനുള്ള വലിയൊരു വേദി ഒരുക്കുക. ആനപാപ്പാൻ, കുവലയാപീഡം എന്ന ആനയെ മല്ലയുദ്ധവേദിയുടെ കവാടത്തിൽ നിർത്തണം. എന്റെ ആ രണ്ട് ശത്രുക്കളെയും കൊല്ലാൻ അതിനെ ഉപയോഗിക്കണം. വേദവിധിപ്രകാരം ചതുർദ്ദശി നാളിൽ ധനുർയാഗം ആരംഭിക്കുക. ഭഗവാൻ ശിവന് മൃഗബലി അർപ്പിക്കുക. രാജാവേ!, ഇങ്ങനെ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയശേഷം കംസൻ യദുക്കളിൽ പ്രമുഖനായ അക്രൂരനെ വിളിപ്പിച്ചു. കാര്യങ്ങൾ നേടിയെടുക്കാൻ മിടുക്കനായിരുന്ന കംസൻ അക്രൂരന്റെ കൈകൾ പിടിച്ചശേഷം ഇപ്രകാരം പറഞ്ഞു : പ്രിയപ്പെട്ട അക്രൂരാ!, നീ എനിക്ക് ഒരു സഹായം ചെയ്യണം. ഭോജന്മാരിലും വൃഷ്ണി വംശജരിലും നിന്നെപ്പോലെ എന്നോട് സ്നേഹമുള്ള മറ്റാരുമില്ല. അക്രൂരാ!, നീ നിന്റെ ചുമതലകൾ എപ്പോഴും വിവേകത്തോടെ ചെയ്യുന്നവനാണ്. അതിനാൽ, ഇന്ദ്രൻ വിഷ്ണുവിനെ ആശ്രയിക്കുന്നതുപോലെ, ഞാൻ നിന്നെ ആശ്രയിക്കുന്നു. നീ നന്ദന്റെ ഗ്രാമത്തിലേക്ക് പോകുക. അവിടെ വസുദേവരുടെ രണ്ട് പുത്രന്മാരുണ്ട്. താമസം കൂടാതെ അവരെ രഥത്തിൽ ഇവിടെ എത്തിക്കുക. വിഷ്ണുവിന്റെ സംരക്ഷണയിലുള്ള ദേവന്മാർ എന്റെ മരണമായി ഈ രണ്ട് കുട്ടികളെ ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ്. അവരെയും, ഒപ്പം നന്ദനെയും മറ്റ് ഗോപന്മാരെയും കാഴ്ചദ്രവ്യങ്ങളുമായി ഇവിടെ എത്തിക്കുക. നീ കൃഷ്ണനെയും ബലരാമനെയും എത്തിച്ചു കഴിഞ്ഞാൽ, യമനെപ്പോലെ കരുത്തനായ എന്റെ ആനയെക്കൊണ്ട് ഞാൻ അവരെ കൊല്ലിക്കും. ഇനി അവർ അതിൽനിന്ന് രക്ഷപ്പെട്ടാൽ, മിന്നൽപോലെ കരുത്തരായ എന്റെ മല്ലന്മാരെക്കൊണ്ട് ഞാൻ അവരെ എന്നെന്നേക്കുമായി ഇല്ലാതെയാകും. അവർ രണ്ടുപേരും കൊല്ലപ്പെട്ടുകഴിഞ്ഞാൽ, വസുദേവരെയും അവരുടെ ബന്ധുക്കളായ വൃഷ്ണികളെയും ഭോജന്മാരെയും ദശാർഹരെയും ഞാൻ നാമാവശേഷമാക്കും.
രാജ്യമോഹത്തിൽ കഴിയുന്ന വൃദ്ധനായ എന്റെ പിതാവ് ഉഗ്രസേനനെയും അദ്ദേഹത്തിന്റെ സഹോദരൻ ദേവകനെയും മറ്റ് ശത്രുക്കളെയും ഞാൻ വധിക്കും. അതോടെ എന്റെ സുഹൃത്തേ!, ഈ ഭൂമി എനിക്ക് ശത്രുക്കളില്ലാത്തതാകും. ജരാസന്ധനും ദ്വിവിദനും ശംബരനും നരകനും ബാണനും എന്റെ ഉറ്റ സുഹൃത്തുക്കളാണ്. ദേവന്മാരോടൊപ്പം നിൽക്കുന്ന രാജാക്കന്മാരെ കൊല്ലാൻ ഞാൻ അവരെ ഉപയോഗിക്കും. അതിനുശേഷം ഞാൻ ഈ ഭൂമി ഭരിക്കും. ഇപ്പോൾ നിനക്ക് എന്റെ ഉദ്ദേശ്യം മനസ്സിലായല്ലോ?. ഉടൻതന്നെ പോയി ധനുർയാഗം കാണാനെന്ന വ്യാജേന കൃഷ്ണനെയും ബലരാമനെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരിക.
അക്രൂരൻ പറഞ്ഞു: രാജാവേ!, അങ്ങയുടെ ആപത്തുകൾ ഒഴിവാക്കാൻ അങ്ങ് നല്ലൊരു പദ്ധതിതന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും വിജയത്തിലും പരാജയത്തിലും ഒരുപോലെ ഇരിക്കണം, കാരണം വിധി തന്നെയാണ് ഫലം നിശ്ചയിക്കുന്നത്. വിധി അനുകൂലമല്ലാത്തപ്പോൾ പോലും സാധാരണ മനുഷ്യൻ തന്റെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് അയാൾക്ക് സന്തോഷവും ദുഃഖവും അനുഭവിക്കേണ്ടി വരുന്നു. എങ്കിലും അങ്ങയുടെ ആജ്ഞ ഞാൻ അനുസരിക്കാം.
ശുകദേവൻ പറഞ്ഞു: രാജാവേ!, അങ്ങനെ, അക്രൂരന് നിർദ്ദേശം നൽകിയ ശേഷം കംസൻ മന്ത്രിമാരെ പോകാൻ അനുവദിച്ചു. രാജാവ് തന്റെ അന്തഃപുരത്തിലേക്കും അക്രൂരൻ തന്റെ വീട്ടിലേക്കും മടങ്ങി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ