2025 ഡിസംബർ 26, വെള്ളിയാഴ്‌ച

10:34 നന്ദമഹാരാജാവിനെ രക്ഷിച്ചതും ശംഖചൂഡനെ വധിച്ചതും

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 34

നന്ദമഹാരാജാവിനെ സർപ്പത്തിന്റെ പിടിയിൽനിന്നും രക്ഷിച്ചതും, സുദർശനൻ എന്ന വിദ്യാധരന് ശാപമോക്ഷം നൽകിയതും ശംഖചൂഡൻ  എന്ന അസുരനെ വധിച്ചതും

--------------------------------------------------------------------------------------------------------


ശുകദേവൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഒരിക്കൽ ഗോപന്മാർ മഹാദേവനെ ആരാധിക്കാനായി ആഗ്രഹിച്ചുകൊണ്ട് കാളവണ്ടികളിൽ കയറി അംബികാവനത്തിലേക്ക് യാത്രതിരിച്ചു. രാജാവേ!, അവിടെ എത്തിയതിനുശേഷം അവർ സരസ്വതിനദിയിൽ സ്നാനം ചെയ്യുകയും, തുടർന്ന് ഭക്തിപൂർവ്വം പശുപതിയായ പരമശിവനെയും അംബികാ ദേവിയെയും വിവിധ പൂജാദ്രവ്യങ്ങൾ കൊണ്ട് ആരാധിക്കുകയും ചെയ്തു. ഗോപന്മാർ ബ്രാഹ്മണർക്ക് പശുക്കൾ, സ്വർണ്ണം, വസ്ത്രങ്ങൾ, തേൻ ചേർത്ത അന്നം എന്നിവ ദാനമായി നൽകി. ശേഷം അവർ ഭഗവാന്റെ പ്രസാദത്തിനായി പ്രാർത്ഥിച്ചു, നന്ദഗോപരും സുനന്ദരും മറ്റു ഗോപന്മാരും അന്ന് രാത്രി വ്രതാനുഷ്ഠാനങ്ങളോടെ സരസ്വതിനദിക്കരയിൽ ചിലവഴിച്ചു. അവർ ജലം മാത്രം പാനം ചെയ്തുകൊണ്ട് അന്നേടം ഉപവസിച്ചു. 

രാജൻ!, ആ സമയം രാത്രിയിൽ വിശന്നുവലഞ്ഞ ഭീമാകാരനായ ഒരു പാമ്പ് ആ കുറ്റിക്കാട്ടിൽ പ്രത്യക്ഷപ്പെട്ടു. അത് ഇഴഞ്ഞുവന്ന് ഉറങ്ങിക്കിടന്നിരുന്ന നന്ദമഹാരാജാവിനെ വിഴുങ്ങാൻ തുടങ്ങി. സർപ്പത്തിന്റെ പിടിയിലായ നന്ദമഹാരാജാവ് നിലവിളിച്ചു, "കൃഷ്ണാ!, കൃഷ്ണാ!, എന്റെ മകനേ! ഈ വലിയ സർപ്പം എന്നെ ഇതാ വിഴുങ്ങുന്നു! നിന്നെ ശരണം പ്രാപിച്ച എന്നെ രക്ഷിക്കൂ! കണ്ണാ!"

നന്ദന്റെ നിലവിളി കേട്ട് ഗോപന്മാർ ഉടൻ ഉണരുകയും അദ്ദേഹത്തെ പാമ്പ് വിഴുങ്ങുന്ന കാഴ്ച കാണുകയും ചെയ്തു. പരിഭ്രാന്തരായ അവർ കത്തുന്ന പന്തങ്ങൾ കൊണ്ട് സർപ്പത്തെ അടിക്കാൻ തുടങ്ങി. എന്നാൽ തീക്കനലുകൾ ദേഹത്ത് പൊള്ളലേൽപ്പിച്ചിട്ടും ആ സർപ്പമാകട്ടെ, നന്ദമഹാരാജാവിനെ വിടാൻ കൂട്ടാക്കിയില്ല. അപ്പോൾ ഭക്തവത്സലനായ ശ്രീകൃഷ്ണഭഗവാൻ അവിടെ എത്തുകയും തന്തിരുവടിയുടെ പദകമലംകൊണ്ട് ആ സർപ്പത്തെ സ്പർശിക്കുകയും ചെയ്തു. ഭഗവാന്റെ ദിവ്യപാദസ്പർശനമേറ്റതോടെ ആ സർപ്പത്തിന്റെ പാപങ്ങളെല്ലാം നശിച്ചു. പാമ്പ് തന്റെ ഉരഗശരീരം വെടിഞ്ഞ് സുന്ദരനായ ഒരു വിദ്യാധരന്റെ രൂപം സ്വീകരിച്ചു. സ്വർണ്ണമാലകളാൽ അലങ്കരിക്കപ്പെട്ടവനും തേജസ്വിയുമായ ആ രൂപം തലകുനിച്ചു ഭഗവാന്റെ മുന്നിൽ നിന്നു. ഋഷികേശനായ ഭഗവാൻ അവനോട് ചോദിച്ചു: "പ്രിയപ്പെട്ടവനേ, ഇത്രയും തേജോമയനായ നീ ആരാണ്? നിന്നെ ഈ ഭയാനകമായ ഒരു പാമ്പിന്റെ രൂപത്തിലേക്ക് മാറ്റിയത് ആരാണ്?"

സർപ്പം മറുപടി പറഞ്ഞു: "ഞാൻ സുദർശനൻ എന്ന് പേരുള്ള ഒരു വിദ്യാധരനാണ്. എനിക്ക് ഐശ്വര്യവും അതുപോലെ സൗന്ദര്യവും ഉണ്ടായിരുന്നു, ഞാൻ എന്റെ വിമാനത്തിൽ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ അംഗിരസ് മുനിയുടെ വംശത്തിൽപ്പെട്ട ചില ഋഷിമാരെ ഞാൻ കണ്ടു. എന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ച് ഞാൻ അവരെ പരിഹസിച്ചു. ആ പാപം കാരണം അവർ എനിക്ക് ഈ അധമരൂപം നൽകി ശപിച്ചു. യഥാർത്ഥത്തിൽ ആ കാരുണ്യവാന്മാരായ ഋഷിമാർ എന്നെ ശപിച്ചത് എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. കാരണം, ഇപ്പോൾ ലോകഗുരുവായ അങ്ങയുടെ പാദസ്പർശനമേറ്റതിലൂടെ എന്റെ എല്ലാ അശുഭങ്ങളും നീങ്ങിയിരിക്കുന്നു. ഭഗവാനേ!, ഈ ഭൗതിക ലോകത്തെ ഭയപ്പെട്ട് അങ്ങയെ ശരണം പ്രാപിക്കുന്നവരുടെ ഭയം അങ്ങ് ഇല്ലാതാക്കുന്നു. അങ്ങയുടെ പാദസ്പർശനത്താൽ ഞാൻ ശാപമോക്ഷം നേടിയിരിക്കുന്നു. ദുഃഖനാശകാ!, എന്നെ എന്റെ ലോകത്തേക്ക് മടങ്ങാൻ അനുവദിച്ചാലും. യോഗേശ്വരാ!, മഹാപുരുഷാ!, ഭക്തപ്രിയനായ ഭഗവാനേ!, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. പ്രപഞ്ചനാഥനായ അങ്ങ് എന്നോട് കൽപ്പിച്ചാലും. ഭഗവാനേ!, അങ്ങയെ ദർശിച്ചപ്പോൾത്തന്നെ ഞാൻ ബ്രാഹ്മണശാപത്തിൽനിന്ന് മുക്തനായി. അങ്ങയുടെ നാമം ജപിക്കുന്നവൻ അത് കേൾക്കുന്നവരെയും സ്വയംതന്നെയും ശുദ്ധീകരിക്കുന്നു. അങ്ങനെയെങ്കിൽ അങ്ങയുടെ പാദസ്പർശനത്തിന്റെ ഗുണം എത്ര വലുതായിരിക്കും!"

രാജാവേ!, കൃഷ്ണന്റെ അനുവാദം വാങ്ങിയ സുദർശനൻ എന്ന ആ വിദ്യാധരൻ ഭഗവാനെ വലംവെച്ച് വണങ്ങിയ ശേഷം സ്വർഗ്ഗലോകത്തേക്ക് മടങ്ങി. നന്ദമഹാരാജാവ് അപകടത്തിൽനിന്ന് രക്ഷിക്കപ്പെട്ടു. ശ്രീകൃഷ്ണന്റെ അത്ഭുതശക്തി കണ്ട് വ്രജവാസികൾ വിസ്മയിച്ചു. രാജാവേ!, അവർ ഉദ്ദേശിച്ചവിധം ശിവപൂജ പൂർത്തിയാക്കി കൃഷ്ണന്റെ ലീലകൾ വാഴ്ത്തിക്കൊണ്ട് വ്രജത്തിലേക്ക് മടങ്ങി.

രാജൻ!, പിന്നീടൊരിക്കൽ, അതിശയകരമായ ലീലകൾ കാട്ടികൊണ്ട് ഗോവിന്ദനും ബലരാമനും ഒരു രാത്രിയിൽ വ്രജത്തിലെ സുന്ദരിമാരോടൊപ്പം വനത്തിൽ വിഹരിക്കുകയായിരുന്നു. കൃഷ്ണനും ബലരാമനും പൂമാലകളും നിർമ്മലമായ വസ്ത്രങ്ങളും ധരിച്ചിരുന്നു. ചന്ദനം പൂശിയ അവരുടെ അംഗങ്ങൾ ഭംഗിയായി അലങ്കരിച്ചിരുന്നു. ഗോപികമാർ സ്നേഹപൂർവ്വം അവരുടെ കീർത്തനങ്ങൾ ആലപിച്ചു. ചന്ദ്രോദയവും നക്ഷത്രങ്ങളും ഉള്ള ആ രാത്രിയെ രാമകൃഷ്ണന്മാർ പ്രശംസിച്ചു. താമരയുടെ ഗന്ധമുള്ള കാറ്റും മുല്ലപ്പൂക്കളുടെ സുഗന്ധത്തിൽ ലയിച്ച വണ്ടുകളും ആ രാത്രിയെ കൂടുതൽ മനോഹരമാക്കി. കൃഷ്ണനും ബലരാമനും പലപല രാഗങ്ങൾ ഒന്നിച്ചുചേർത്ത് മധുരതരമായി പാടി. ആ സംഗീതം സർവ്വജീവികളുടെയും കാതിനും മനസ്സിനും ആനന്ദം നൽകി. ആ പാട്ട് കേട്ട് ഗോപികമാർ സ്തബ്ധരായി നിന്നുപോയി. രാജാവേ!, ആത്മവിസ്മൃതിയിലായ അവർ തങ്ങളുടെ വസ്ത്രം അഴിഞ്ഞുവീഴുന്നതോ മുടി കെട്ടഴിയുന്നതോപോലും അറിഞ്ഞില്ല. ഭഗവാൻമാരായ കൃഷ്ണനും ബലരാമനും ഇഷ്ടപ്രകാരം തങ്ങളുടെ ലീലകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, കുബേരന്റെ സേവകനായ ശങ്കചൂഢൻ അവിടെ എത്തി.

കൃഷ്ണനും രാമനും നോക്കിനിൽക്കെത്തന്നെ ശങ്കചൂഢൻ അവർക്കൊപ്പമുണ്ടായിരുന്ന ആ സ്ത്രീകളെ അപഹരിച്ചുകൊണ്ട് വടക്കേ ദിശയിലേക്ക് പോയി. കൃഷ്ണനെയും ബലരാമനെയും തങ്ങളുടെ നാഥന്മാരായി സ്വീകരിച്ച ആ സ്ത്രീകൾ ഉച്ചത്തിൽ നിലവിളിച്ചു. "കൃഷ്ണാ! രാമാ!" എന്നുള്ള അവരുടെ നിലവിളി കേട്ട ദിക്കിലേക്ക് നോക്കിയപ്പോൾ രാമകൃഷ്ണന്മാർ കണ്ടത്, മോഷ്ടാവ് പശുക്കളെ തട്ടിക്കൊണ്ടുപോകുന്നതുപോലെ, ശങ്കചൂഢൻ ആ സ്ത്രീകളെ അപഹരിച്ചുപായുന്നതായിരുന്നു. ആ ദൃശ്യം കണ്ട കൃഷ്ണനും ബലരാമനും അസുരന്റെ പിന്നാലെ ഓടി. "ഭയപ്പെടേണ്ട!" എന്ന് അവർ അതിനിടയിൽ വിളിച്ചു പറഞ്ഞു. അവർ ശാലമരത്തിന്റെ തടികൾ എടുത്തുകൊണ്ട് നീചനായ ഗുഹ്യകനെ വേഗത്തിൽ പിന്തുടർന്നു. കാലന്റെയും മൃത്യുവിന്റെയും രൂപത്തിൽ വരുന്ന അവരെ കണ്ട് ശങ്കചൂഢൻ പരിഭ്രാന്തനായി. അവൻ സ്ത്രീകളെ ഉപേക്ഷിച്ച് തന്റെ ജീവനും കൊണ്ട് ഓടി.

എങ്കിലും, ശങ്കചൂഢന്റെ തലയിലെ രത്നം കൈക്കലാക്കാനായി ഭഗവാൻ അവനെ പിന്തുടർന്നു. ബലരാമൻ സ്ത്രീകളെ സംരക്ഷിക്കാനായി അവിടെത്തന്നെ നിന്നു. ഏറെ ദൂരെ നിന്നുകൊണ്ടുതന്നെ ഭഗവാൻ ശങ്കചൂഢനെ പിടികൂടുകയും ഒരു മുഷ്ടിപ്രഹരത്തിലൂടെ ആ ദുഷ്ടന്റെ തലയും അതിലെ രത്നവും വേർപെടുത്തുകയും ചെയ്തു. ഇങ്ങനെ ശങ്കചൂഢനെ വധിച്ച് തിളങ്ങുന്ന ആ രത്നവുമായി വന്ന കൃഷ്ണൻ, ഗോപികമാർ നോക്കി നിൽക്കെ അത് തന്റെ ജ്യേഷ്ഠനായ ബലരാമന് സന്തോഷത്തോടെ സമ്മാനിച്ചു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 25, വ്യാഴാഴ്‌ച

10:33 രാസക്രീഡ

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 33

രാസക്രീഡ

ശുകദേവൻ പറഞ്ഞു: ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹരമായ സംസാരം കേട്ടപ്പോൾ ഗോപികമാർ അവിടുത്തെ വേർപാടിലുണ്ടായ ദുഃഖമെല്ലാം മറന്നു. ഭഗവാന്റെ ദിവ്യമായ അംഗങ്ങളിൽ സ്പർശിച്ചപ്പോൾ തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമായതായി അവർക്ക് അനുഭവപ്പെട്ടു. യമുനാതീരത്ത്, സ്ത്രീരത്നങ്ങളായ ഭക്തരായ ഗോപികമാരോടൊപ്പം ഭഗവാൻ ഗോവിന്ദൻ രാസലീല ആരംഭിച്ചു. അവർ സന്തോഷത്തോടെ കൈകോർത്തു നിന്നു. ഗോപികമാർ വട്ടത്തിൽ അണിനിരന്നതോടെ ഉത്സവപ്രതീതി ഉണർത്തുന്ന രാസനൃത്തം ആരംഭിച്ചു. കൃഷ്ണൻ പലതായി മാറി, ഓരോ ഈരണ്ട് ഗോപികമാർക്കിടയിലും പ്രത്യക്ഷപ്പെട്ടു. ആ യോഗേശ്വരൻ തങ്ങളുടെ കഴുത്തിലൂടെ കൈകൾ ചുറ്റിയപ്പോൾ, തന്നോടൊപ്പം മാത്രമാണ് കൃഷ്ണൻ നിൽക്കുന്നതെന്ന് ഓരോ ഗോപികയും കരുതി. ഈ രാസനൃത്തം കാണാനുള്ള ആകാംക്ഷയോടെ ദേവന്മാരും അവരുടെ പത്നിമാരും തങ്ങളുടെ വിമാനങ്ങളിൽ ആകാശത്ത് ഒത്തുചൂടി. ആകാശത്ത് ദുന്ദുഭികൾ മുഴങ്ങി, പുഷ്പവൃഷ്ടിയുണ്ടായി. ഗന്ധർവ്വമുഖ്യന്മാരും തങ്ങളുടെ പത്നിമാർക്കൊപ്പം കൃഷ്ണന്റെ പരിശുദ്ധമായ കീർത്തനങ്ങൾ ആലപിച്ചു.

രാസനൃത്തത്തിനിടയിൽ കൃഷ്ണനോടൊപ്പം ഗോപികമാർ നൃത്തം ചെയ്തപ്പോൾ, അവരുടെ വളകളുടെയും പാദസരങ്ങളുടെയും അരഞ്ഞാണങ്ങളുടെയും കിലുക്കം വലിയ ശബ്ദമായി ഉയർന്നു. നൃത്തം ചെയ്യുന്ന ഗോപികമാർക്കിടയിൽ ഭഗവാൻ ശ്രീകൃഷ്ണൻ, സ്വർണ്ണാഭരണങ്ങൾക്കിടയിലെ ഇന്ദ്രനീലം പോലെ അതിശോഭയോടെ വിളങ്ങി. ഗോപികമാർ കൃഷ്ണനെ സ്തുതിച്ചു പാടുമ്പോൾ അവരുടെ പാദങ്ങൾ ചലിച്ചു, കൈകൾ മുദ്രകൾ കാട്ടി, പുഞ്ചിരിയോടെ പുരികങ്ങൾ ഇളകി. വിയർത്ത മുഖങ്ങളും, ഇളകുന്ന കമ്മലുകളും, വസ്ത്രങ്ങളും ആഭരണങ്ങളുമായി നൃത്തം ചെയ്ത ഗോപികമാർ മേഘങ്ങൾക്കിടയിലെ മിന്നൽപിണരുകൾ പോലെ ശോഭിച്ചു. ഭഗവാനെ പ്രാപിക്കാനുള്ള ആഗ്രഹത്താൽ അവർ ഉച്ചത്തിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. കൃഷ്ണന്റെ സ്പർശനത്താൽ ആനന്ദഭരിതരായ അവർ പാടിയ പാട്ടുകൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു. ഒരു ഗോപിക കൃഷ്ണന്റെ സ്വരത്തിനൊപ്പം ചേർന്ന് അതിനേക്കാൾ ഉയർന്ന ശ്രുതിയിൽ മനോഹരമായി പാടി. ഇതിൽ പ്രസന്നനായ കൃഷ്ണൻ "കൊള്ളാം! കൊള്ളാം!" എന്ന് പറഞ്ഞ് അവളെ അഭിനന്ദിച്ചു. മറ്റൊരു ഗോപിക അതേ രാഗം വ്യത്യസ്തമായ താളത്തിൽ പാടിയപ്പോഴും ഭഗവാൻ അവളെയും പുകഴ്ത്തി.

നൃത്തം ചെയ്ത് തളർന്ന ഒരു ഗോപിക തന്റെ അരികിൽ നിന്നിരുന്ന കൃഷ്ണന്റെ തോളിൽ പിടിച്ചു. നൃത്തം കാരണം അവളുടെ വളകളും തലയിലെ പൂക്കളും അഴിഞ്ഞു വീണിരുന്നു. മറ്റൊരു ഗോപികയുടെ തോളിൽ കൃഷ്ണൻ കൈവെച്ചു. ചന്ദനത്തിന്റെയും നീലോല്പലത്തിന്റെയും സുഗന്ധം കലർന്ന ആ കൈയുടെ ഗന്ധം ആസ്വദിച്ചപ്പോൾ അവൾ രോമാഞ്ചം കൊള്ളുകയും ഭഗവാന്റെ കൈയിൽ ചുംബിക്കുകയും ചെയ്തു. ഒരു ഗോപിക തന്റെ കവിൾ കൃഷ്ണന്റെ കവിളോടു ചേർത്തു. അവളുടെ തിളങ്ങുന്ന കമ്മലുകൾ ആ കവിളുകളെ കൂടുതൽ മനോഹരമാക്കി. കൃഷ്ണൻ താൻ ചവച്ചുകൊണ്ടിരുന്ന വെറ്റില അവൾക്ക് നൽകി. മറ്റൊരു ഗോപിക പാടിയും ആടിയും തളർന്നപ്പോൾ, തന്റെ അരികിൽ നിന്നിരുന്ന ഭഗവാൻ അച്യുതന്റെ താമരപ്പൂവ് പോലുള്ള കൈകൾ തന്റെ മാറോട് ചേർത്തുപിടിച്ചു. ലക്ഷ്മീദേവിയുടെ നാഥനായ അച്യുതനെ തങ്ങളുടെ പ്രിയതമനായി ലഭിച്ചപ്പോൾ ഗോപികമാർ അതിയായ സന്തോഷം അനുഭവിച്ചു. അവിടുന്ന് തങ്ങളുടെ കഴുത്തിലൂടെ കൈകൾ ചുറ്റിപ്പിടിച്ചപ്പോൾ അവർ ഭഗവാന്റെ മഹിമകൾ പാടി. കാതിലെ താമരപ്പൂക്കളും, അലസമായി കിടക്കുന്ന മുടിയിഴകളും, വിയർപ്പുതുള്ളികളും ഗോപികമാരുടെ മുഖകാന്തി വർദ്ധിപ്പിച്ചു. വളകളുടെയും പാദസരങ്ങളുടെയും താളത്തിനൊപ്പം വണ്ടുകൾ മൂളുന്നതുപോലെ അവർ ഭഗവാനൊപ്പം രാസലീലയിൽ ആറാടി.

രാജൻ!, ഇപ്രകാരം ആദിനാഥനായ നാരായണൻ വ്രജത്തിലെ സുന്ദരിമാരോടൊപ്പം പുഞ്ചിരിച്ചും ആലിംഗനം ചെയ്തും രസിച്ചു. ഇത് ഒരു കുട്ടി തന്റെ പ്രതിബിംബത്തോടൊപ്പം കളിക്കുന്നത് പോലെയായിരുന്നു. ഭഗവാന്റെ സാമീപ്യത്താൽ ആനന്ദവിവശരായ ഗോപികമാർക്ക് തങ്ങളുടെ മുടിയും വസ്ത്രങ്ങളും ആഭരണങ്ങളും അഴിഞ്ഞുവീഴുന്നത് തടയാനായില്ല. ആകാശത്തിൽ ഉപസ്ഥിതരായി കൃഷ്ണന്റെ ഈ ലീലകൾ കണ്ട ദേവസ്ത്രീകൾ മോഹിതരായി. ചന്ദ്രനും നക്ഷത്രങ്ങളും പോലും ആശ്ചര്യപ്പെട്ടുപോയി. ഓരോ ഗോപികയ്ക്കും ഒപ്പം ഓരോ കൃഷ്ണന്മാരായി ഭഗവാൻ സ്വയം മാറുകയായിരുന്നു. ആത്മസംതൃപ്തനായ ഭഗവാൻ അവർക്കായി ആ നൃത്തത്തിൽ പങ്കുചേർന്നു. ഒടുവിൽ ഗോപികമാർ തളർന്നുവെന്നുകണ്ട കരുണാനിധിയായ കൃഷ്ണൻ തന്റെ കൈകൾകൊണ്ട് അവരുടെ മുഖം തുടച്ചുകൊടുത്തു. ഗോപികമാർ പുഞ്ചിരിയോടെ തങ്ങളുടെ പ്രിയതമനെ നോക്കി. അവിടുത്തെ സ്പർശനത്താൽ ആനന്ദം അനുഭവിച്ച അവർ ഭഗവാന്റെ മംഗളകരമായ ലീലകളെ വാഴ്ത്തി പാടി.

രാസലീലയ്ക്ക് ശേഷം കൃഷ്ണൻ ഗോപികമാരുടെ തളർച്ച മാറ്റാനായി യമുനാ നദിയിൽ ഇറങ്ങി. വണ്ടുകൾ കൂടെപ്പാടി. ഒരു ഗജരാജൻ തന്റെ പത്നിമാരോടൊപ്പം വെള്ളത്തിൽ ഇറങ്ങുന്നതുപോലെയായിരുന്നു അത്. ശക്തനായ ഒരാന പാടത്തെ വരമ്പുകൾ തകർക്കുന്നത് പോലെ ഭഗവാൻ ലൗകികമായ എല്ലാ നിയമങ്ങൾക്കും അതീതനായി പ്രവർത്തിച്ചു. ജലത്തിൽ വച്ച് ഗോപികമാർ തന്തിരുവടിക്കുനേരെ വെള്ളം തെറിപ്പിച്ചുകളിച്ചു. ദേവന്മാർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി. ഭഗവാൻ ആ കളിയിൽ ആനന്ദം കണ്ടെത്തി. പിന്നീട് ഭഗവാൻ യമുനാതീരത്തെ പൂക്കൾ നിറഞ്ഞ വനത്തിലൂടെ നടന്നു. സുന്ദരിമാരായ ഗോപികമാർക്കും വണ്ടുകൾക്കുമൊപ്പം കൃഷ്ണൻ ഒരു മദയാനയെപ്പോലെ ശോഭിച്ചു. ഗോപികമാർക്ക് കൃഷ്ണനോട് അതിയായ അനുരാഗമുണ്ടായിരുന്നെങ്കിലും, ഭഗവാൻ ലൗകികമായ കാമവികാരങ്ങൾക്ക് അതീതനായിരുന്നു. എങ്കിലും തന്റെ ദിവ്യലീലകൾക്കായി ആ ശരത്കാല രാത്രികൾ ഭഗവാൻ ഉപയോഗിച്ചു.

പരീക്ഷിത്ത് മഹാരാജാവ് ചോദിച്ചു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠ!,  അധർമ്മം നശിപ്പിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനുമാണ് ഭഗവാൻ അവതരിച്ചത്. ധർമ്മസംരക്ഷകനായ അവിടുന്ന് എങ്ങനെയാണ് പരസ്ത്രീകളെ സ്പർശിച്ചുകൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്തത്? ഞങ്ങളുടെ സംശയം തീർത്തുതന്നാലും. ആത്മസംതൃപ്തനായ ഭഗവാൻ എന്തിനാണ് ഇപ്രകാരം പെരുമാറിയത്?

ശുകദേവൻ മറുപടി നൽകി: ശക്തരായ നിയന്താക്കൾ ചെയ്യുന്ന ചില കാര്യങ്ങൾ സാധാരണക്കാർക്ക് തെറ്റായി തോന്നാമെങ്കിലും അത് അവരെ ബാധിക്കില്ല. സർവ്വവും ദഹിപ്പിക്കുന്ന അഗ്നിയെ മാലിന്യങ്ങൾ ബാധിക്കാത്തതുപോലെയാണത്. സാധാരണക്കാരൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുകരിക്കാൻ പാടില്ല. പരമശിവൻ കാളകൂടവിഷം കുടിച്ചതുപോലെയാണത്. മറ്റാരെങ്കിലും അത് ചെയ്താൽ നശിച്ചുപോകും. ഭഗവാന്റെ വാക്കുകൾ സത്യമാണ്, അവിടുത്തെ നിർദ്ദേശങ്ങൾ പാലിക്കുകയാണ് ബുദ്ധിമാന്മാർ ചെയ്യേണ്ടത്. അഹങ്കാരമില്ലാത്ത മഹാത്മാക്കൾക്ക് പുണ്യപാപങ്ങൾ ബാധകമല്ലെങ്കിൽ, സർവ്വചരാചരങ്ങളുടെയും നാഥനായ ഭഗവാനെ എങ്ങനെ പാപം ബാധിക്കും? ഭഗവാന്റെ പാദസേവ ചെയ്യുന്ന ഭക്തരെ പോലും കർമ്മഫലങ്ങൾ ബാധിക്കില്ലെങ്കിൽ, തന്റെ ഇഷ്ടപ്രകാരം രൂപം എടുക്കുന്ന ഭഗവാനെ എങ്ങനെ കർമ്മം ബാധിക്കാനാണ്? ഗോപികമാരിലും അവരുടെ ഭർത്താക്കന്മാരിലും സകല ജീവികളിലും സാക്ഷിയായി ഇരിക്കുന്നത് ഈ ഭഗവാനാണ്. അവിടുന്ന് തന്റെ ദിവ്യലീലകൾക്കായി രൂപം കൊള്ളുന്നു എന്ന് മാത്രം. ഭക്തരോടുള്ള കരുണ കാരണമാണ് ഭഗവാൻ മനുഷ്യരൂപത്തിൽ വരുന്നത്. ഇത്തരം ലീലകൾ കേൾക്കുന്നവർക്ക് ഭഗവാനിൽ ഭക്തി വർദ്ധിക്കും. 

കൃഷ്ണന്റെ മായയാൽ ഗോപികമാരുടെ ഭർത്താക്കന്മാർ തങ്ങളുടെ പത്നിമാർ അരികിൽ തന്നെയുണ്ടെന്ന് വിശ്വസിച്ചു. അതിനാൽ അവർക്ക് അസൂയ തോന്നിയില്ല. രാത്രി അവസാനിച്ചപ്പോൾ ഭഗവാന്റെ നിർദ്ദേശപ്രകാരം ഇഷ്ടമില്ലാതിരുന്നിട്ടും ഗോപികമാർ വീട്ടിലേക്ക് മടങ്ങി.

വൃന്ദാവനത്തിലെ ഗോപികമാരും കൃഷ്ണനും തമ്മിലുള്ള ഈ ദിവ്യലീലകൾ ഭക്തിയോടെ കേൾക്കുകയോ വിവരിക്കുകയോ ചെയ്യുന്നവർക്ക് ഭഗവാനിൽ ശുദ്ധഭക്തി ലഭിക്കും. അവർ ഹൃദയരോഗമായ കാമത്തെ അതിജീവിച്ച് സമാധാനം കണ്ടെത്തും.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

2025 ഡിസംബർ 23, ചൊവ്വാഴ്ച

10:32 ഗോപികമാർക്ക് ശ്രീകൃഷ്ണൻ പുനർദര്ശനം നൽകുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 32

ഗോപികമാർക്ക് ശ്രീകൃഷ്ണൻ പുനർദര്ശനം നൽകുന്നു


ശുകദേവൻ പറഞ്ഞു: ഹേ രാജാവേ, ഇപ്രകാരം ഹൃദയംഗമമായ രീതിയിൽ പാടുകയും സംസാരിക്കുകയും ചെയ്തതിനൊടുവിൽ ആ ഗോപികമാർ ഉറക്കെ കരയാൻ തുടങ്ങി. ഭഗവാൻ കൃഷ്ണനെ കാണാൻ അവർ അത്യധികം ആഗ്രഹിച്ചു. ആ സമയം, താമരപ്പൂവ് പോലുള്ള തിരുമുഖത്ത് മന്ദഹാസവുമായി ഭഗവാൻ ശ്രീകൃഷ്ണൻ പൊടുന്നനെ ഗോപികമാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. വനമാലയണിഞ്ഞും പീതാംബരം ധരിച്ചും പ്രത്യക്ഷനായ ഭഗവാൻ, കാമദേവനെപ്പോലും മോഹിപ്പിക്കുന്ന സൗന്ദര്യമുള്ളവനായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണൻ തിരിച്ചുവന്നത് കണ്ടപ്പോൾ ഗോപികമാരെല്ലാവരും പെട്ടെന്ന് എഴുന്നേറ്റു. കൃഷ്ണനോടുള്ള സ്നേഹം കാരണം അവരുടെ കണ്ണുകൾ വിടർന്നു. തങ്ങളുടെ ശരീരത്തിലേക്ക് പ്രാണൻ തിരിച്ചുവന്നതുപോലെ അവർക്ക് അനുഭവപ്പെട്ടു.

ഒരു ഗോപിക സന്തോഷത്തോടെ കൃഷ്ണന്റെ കരം ഗ്രഹിച്ചു. മറ്റൊരുവൾ ചന്ദനം പുരട്ടിയ കൃഷ്ണന്റെ കൈ തന്റെ തോളിൽ വച്ചു. മെലിഞ്ഞ ശരീരമുള്ള ഒരു ഗോപിക ഭഗവാൻ ചവച്ച വെറ്റില ഭക്തിപൂർവ്വം തന്റെ കൈകളിൽ വാങ്ങി. മറ്റൊരു ഗോപിക കൃഷ്ണന്റെ പാദകമലങ്ങൾ തന്റെ മാറിടത്തിൽ വച്ചു. പ്രണയകോപത്താൽ ഒരു ഗോപിക തന്റെ അധരങ്ങൾ കടിക്കുകയും പുരികങ്ങൾ ചുളിച്ചുകൊണ്ട് കൃഷ്ണനെ നോക്കുകയും ചെയ്തു. തന്റെ രൂക്ഷമായ നോട്ടം കൊണ്ട് അദ്ദേഹത്തെ മുറിപ്പെടുത്താൻ ശ്രമിക്കുന്നതുപോലെയായിരുന്നു അവളുടെ ഭാവം. മറ്റൊരു ഗോപിക തന്റെ കണ്ണുകൾ ചിമ്മാതെ കൃഷ്ണന്റെ മുഖപത്മത്തിലേക്ക് നോക്കിനിന്നു. എത്ര നോക്കിയിട്ടും അവളുടെ ദാഹം തീർന്നില്ല; ഭഗവദ്പാദങ്ങൾ ധ്യാനിക്കുന്ന യോഗികൾക്ക് എത്ര ധ്യാനിച്ചാലും മതിവരാത്തതുപോലെയായിരുന്നു അത്. ഒരു ഗോപികയാകട്ടെ, തന്റെ കണ്ണുകളിലൂടെ ഭഗവാനെ ഹൃദയത്തിലേക്ക് ആനയിച്ചു. കണ്ണുകളടച്ച്, രോമാഞ്ചത്തോടെ അവൾ ഉള്ളിൽ തന്തിരുവടിയെ ആലിംഗനം ചെയ്തു. ആത്മീയമായ ആനന്ദത്തിൽ മുഴുകിയ അവൾ ഭഗവാനെ ധ്യാനിക്കുന്ന ഒരു യോഗിയെപ്പോലെ കാണപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട കണ്ണനെ വീണ്ടും കണ്ടപ്പോൾ എല്ലാ ഗോപികമാരും വലിയ ഏതോ ഉത്സവത്തിലേതെന്നപോലെ ആനന്ദിച്ചു. ജ്ഞാനിയായ ഒരാളെ കണ്ടുമുട്ടുമ്പോൾ സാധാരണക്കാർ തങ്ങളുടെ ദുഃഖങ്ങൾ മറക്കുന്നതുപോലെ അവർ വേർപാടിന്റെ വേദന മറന്നു. സകല ദുഃഖങ്ങളും നീങ്ങിയ ഗോപികമാരാൽ ചുറ്റപ്പെട്ട ഭഗവാൻ അച്യുതൻ അതീവ തേജസ്സോടെ ശോഭിച്ചു. ഹേ രാജാവേ!, തന്റെ ആത്മീയശക്തികളാൽ ചുറ്റപ്പെട്ട പരമാത്മാവിനെപ്പോലെയായിരുന്നു കൃഷ്ണൻ അപ്പോൾ കാണപ്പെട്ടത്. 

സർവ്വശക്തനായ ഭഗവാൻ ഗോപികമാരെയും കൂട്ടി കാളിന്ദീനദിക്കരയിലേക്ക് പോയി. തിരമാലകളാകുന്ന കൈകൾകൊണ്ട് കാളിന്ദി അവിടെ മണൽത്തിട്ടകൾ ഒരുക്കിയിരുന്നു. വിരിഞ്ഞുനിൽക്കുന്ന കുന്ദപുഷ്പങ്ങളുടെയും മന്ദാരപുഷ്പങ്ങളുടെയും സുഗന്ധം വഹിച്ചെത്തുന്ന കാറ്റ് വണ്ടുകളെ ആകർഷിച്ചു. ശരത്കാലചന്ദ്രന്റെ നിലാവ് രാത്രിയുടെ ഇരുട്ടിനെ അകറ്റിയിരുന്നു. കൃഷ്ണനെ കണ്ടതിലൂടെ ലഭിച്ച ആനന്ദം അവരുടെ ഹൃദയവേദനയെ ഇല്ലാതാക്കി. അവരുടെ ആഗ്രഹങ്ങൾ പൂർണ്ണമായും നിറവേറി. തങ്ങളുടെ പ്രിയസുഹൃത്തായ കൃഷ്ണന് ഇരിക്കാനായി അവർ തങ്ങളുടെ കുങ്കുമം പുരണ്ട വസ്ത്രങ്ങൾ കൊണ്ട് ഒരു ആസനം ഒരുക്കി. മഹായോഗികൾ തങ്ങളുടെ ഹൃദയത്തിൽ പീഠമൊരുക്കി ആരാധിക്കുന്ന പരമപുരുഷനായ കൃഷ്ണൻ, ആ ഗോപികമാരുടെ മധ്യത്തിൽ അവർ നൽകിയ ആ ആസനത്തിൽ ഇരുന്നു. മൂന്ന് ലോകങ്ങളിലെയും സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഇരിപ്പിടമായ അവിടുത്തെ ദിവ്യരൂപം ഗോപികമാർ ആരാധിച്ചപ്പോൾ കൂടുതൽ പ്രകാശിച്ചു. ഗോപികമാരിൽ കൃഷ്ണൻ പ്രണയാഭിലാഷങ്ങൾ ഉണർത്തിയിരുന്നു. അവർ മന്ദഹാസത്തോടെയും പുരികക്കൊടികൾ കൊണ്ടുള്ള ചലനങ്ങൾ കൊണ്ടും ഭഗവാനെ വന്ദിച്ചു. അവർ തന്തിരുവടിയുടെ കൈകളും പാദങ്ങളും തങ്ങളുടെ മടിയിൽ വെച്ച് തടവിക്കൊടുത്തു. എങ്കിലും അവരിൽ ചെറിയൊരു പരിഭവം ബാക്കിയുണ്ടായിരുന്നു. അതിനാൽ അവർ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു.

ഗോപികമാർ പറഞ്ഞു: ചിലർ തങ്ങളെ സ്നേഹിക്കുന്നവരെ മാത്രമേ തിരികെ സ്നേഹിക്കൂ. മറ്റുചിലർ തങ്ങളോട് താല്പര്യമില്ലാത്തവരെയും ശത്രുതയുള്ളവരെയും പോലും സ്നേഹിക്കും. എന്നാൽ വേറെ ചിലർ ആരോടും സ്നേഹം കാണിക്കില്ല. പ്രിയപ്പെട്ട കൃഷ്ണാ, ഇതിന്റെ പൊരുൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നാലും.

ഭഗവാൻ പറഞ്ഞു: സ്വന്തം ലാഭത്തിനായിമാത്രം പരസ്പരം സ്നേഹിക്കുന്നവർ യഥാർത്ഥത്തിൽ സ്വാർത്ഥരാണ്. അവർക്കിടയിൽ യഥാർത്ഥ സൗഹൃദമില്ല, അവർ ധർമ്മം പിന്തുടരുന്നവരുമല്ല. ലാഭപ്രതീക്ഷയില്ലെങ്കിൽ അവർ സ്നേഹിക്കുകയുമില്ല. എന്റെ പ്രിയപ്പെട്ട ഗോപികമാരേ!, ചിലർ ദയയുള്ളവരായതുകൊണ്ടോ, മറ്റുള്ളവരോട്, സ്വന്തം കുട്ടികളോട് മാതാപിതാക്കൾക്കെന്നപോലെ, സ്വാഭാവികമായ വാത്സല്യം ഉള്ളതുകൊണ്ടോ മറ്റുള്ളവരെ സ്നേഹിക്കുന്നു. അങ്ങനെയുള്ളവർ തിരിച്ചു സ്നേഹിക്കാത്തവരെപ്പോലും സേവിക്കുന്നു. അവർ നിഷ്കളങ്കമായ ധർമ്മത്തിന്റെ പാത പിന്തുടരുന്ന യഥാർത്ഥ അഭ്യുദയകാംക്ഷികളാണ്. എന്നാൽ മറ്റു ചിലരുണ്ട്; അവർ ആത്മീയമായി തൃപ്തരോ ലൗകികമായി എല്ലാം നേടിയവരോ ആയിരിക്കും. അല്ലെങ്കിൽ അവർ നന്ദിയില്ലാത്തവരോ ഗുരുജനങ്ങളോട് അസൂയയുള്ളവരോ ആയിരിക്കും. അങ്ങനെയുള്ളവർ തന്നെ സ്നേഹിക്കുന്നവരെപ്പോലും സ്നേഹിക്കുകയില്ല.

എന്നെ ആരാധിക്കുന്നവരെ ഞാൻ ഉടനെ തിരികെ സ്നേഹിക്കാത്തത് അഥവാ ഉടൻ അപ്രത്യക്ഷനാകുന്നത് അവരുടെ സ്നേഹവും ഭക്തിയും വർദ്ധിപ്പിക്കാനാണ്. അത് ഒരു ദരിദ്രൻ തനിക്ക് കിട്ടിയ നിധി നഷ്ടപ്പെട്ടാൽ അതിനെക്കുറിച്ച് മാത്രം ചിന്തിച്ചു കഴിയുന്നതുപോലെയാണ്. നിങ്ങളും എന്നെക്കുറിച്ച് മാത്രം ചിന്തിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. പ്രിയപ്പെട്ട പെൺകുട്ടികളേ, എനിക്കുവേണ്ടി നിങ്ങൾ ലോകമര്യാദകളും വേദവിധികളും ബന്ധുക്കളെയും ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കി, എന്നോടുള്ള നിങ്ങളുടെ ഭക്തിയും സ്നേഹവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. നിങ്ങളുടെ കണ്ണിൽനിന്ന് മറഞ്ഞപ്പോഴും ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചിരുന്നില്ല. അതിനാൽ പ്രിയപ്പെട്ട ഗോപികമാരേ!, എന്നോട് പരിഭവം കാണിക്കരുത്. നിങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിന് പകരമായി ബ്രഹ്മാവിന്റെ ആയുസ്സു മുഴുവൻ പരിശ്രമിച്ചാലും എനിക്ക് ഒന്നും നൽകാനാവില്ല. എന്നോടുള്ള നിങ്ങളുടെ ബന്ധം അത്രമേൽ പരിശുദ്ധമാണ്. തകർക്കാൻ പ്രയാസമായ കുടുംബബന്ധങ്ങൾ എനിക്കുവേണ്ടി നിങ്ങൾ ഉപേക്ഷിച്ചു. അതിനാൽ നിങ്ങളുടെ മഹത്തായ പ്രവർത്തികൾ തന്നെ അതിനുള്ള പ്രതിഫലമായി ഭവിക്കട്ടെ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 19, വെള്ളിയാഴ്‌ച

ഗോപികാഗീതം





ഗോപികാഗീതം 


ജയതി തേഽധികം ജന്മനാ വ്രജഃ 

ശ്രയത ഇന്ദിരാ ശശ്വദത്ര ഹി । 

ദയിത ദൃശ്യതാം ദിക്ഷു താവകാ- 

സ്ത്വയി ധൃതാസവസ്ത്വാം വിചിന്വതേ ॥ 1 ॥


ശരദുദാശയേ സാധുജാതസത്- 

സരസിജോദരശ്രീമുഷാ ദൃശാ । 

സുരതനാഥ തേഽശുല്കദാസികാ 

വരദ നിഘ്നതോ നേഹ കിം വധഃ ॥ 2 ॥


വിഷജലാപ്യയാദ് വ്യാളരാക്ഷസാദ് 

വർഷമാരുതാദ് വൈദ്യുതാനലാത് ।

വൃഷമയാത്മജാദ് വിശ്വതോ ഭയാ-

ദൃഷഭ തേ വയം രക്ഷിതാ മുഹുഃ ॥ 3 ॥


ന ഖലു ഗോപീകാനന്ദനോ ഭവാൻ 

അഖിലദേഹിനാമന്തരാത്മദൃക് । 

വിഖനസാർഥിതോ വിശ്വഗുപ്തയേ 

സഖ ഉദേയിവാൻ സാത്വതാം കുലേ ॥ 4 ॥


വിരചിതാഭയം വൃഷ്ണിധൂര്യ തേ 

ചരണമീയുഷാം സംസൃതേർഭയാത് । 

കരസരോരുഹം കാന്ത കാമദം 

ശിരസി ധേഹി നഃ ശ്രീകരഗ്രഹമ് ॥ 5 ॥


വ്രജജനാർതിഹൻ വീര യോഷിതാം 

നിജജനസ്മയധ്വംസനസ്മിത । 

ഭജ സഖേ ഭവത്കിങ്കരീഃ സ്മ നോ 

ജലരുഹാനനം ചാരു ദർശയ ॥ 6 ॥


പ്രണതദേഹിനാം പാപകർഷണം

തൃണചരാനുഗം ശ്രീനികേതനം ।

ഫണിഫണാർപിതം തേ പദാംബുജം

കൃണു കുചേഷു നഃ കൃന്ധി ഹൃച്ഛയമ് ॥ 7 ॥


മധുരയാ ഗിരാ വൽഗുവാക്യയാ

ബുധമനോജ്ഞയാ പുഷ്കരേക്ഷണ ।

വിധികരീരിമാ വീര മുഹ്യതീർ

അധരസീധുനാപ്യായയസ്വ നഃ ॥ 8 ॥


തവ കഥാമൃതം തപ്തജീവനം

കവിഭിരീഡിതം കല്മഷാപഹം ।

ശ്രവണമംഗളം ശ്രീമദാതതംഭുവി 

ഗൃണന്തി യേ ഭൂരിദാ ജനാഃ ॥ 9 ॥


പ്രഹസിതം പ്രിയ പ്രേമവീക്ഷണം

വിഹരണം ച തേ ധ്യാനമംഗലം ।

രഹസി സംവിദോ യാ ഹൃദിസ്പൃശഃ

കുഹക നോ മനഃ ക്ഷോഭയന്തി ഹി ॥ 10 ॥


ചലസി യദ് വ്രജാച്ചാരയൻ പശൂൻ

നലിനസുന്ദരം നാഥ തേ പദം ।

ശിലതൃണാങ്കുരൈഃ സീദതീതി നഃ

കലിലതാം മനഃ കാന്ത ഗച്ഛതി ॥ 11 ॥


ദിനപരിക്ഷയേ നീലകുന്തലൈ

വനരുഹാനനം ബിഭ്രദാവൃതം ।

ഘനരജസ്വലം ദർശയൻ മുഹു

മനസി നഃ സ്മരം വീര യച്ഛസി ॥ 12 ॥


പ്രണതകാമദം പദ്മജാർചിതം 

ധരണിമണ്ഡനം ധേയമാപദി । 

ചരണപങ്കജം ശന്തമം ച തേ 

രമണ നഃ സ്തനേഷ്വർപയാധിഹൻ ॥ 13 ॥


സുരതവർധനം ശോകനാശനം 

സ്വരിതവേണുനാ സുഷ്ഠു ചുംബിതം । 

ഇതരരാഗവിസ്മാരണം നൃണാം 

വിതര വീര നസ്തേഽധരാമൃതം ॥ 14 ॥


അടതി യദ് ഭവാൻ അഹ്നി കാനനം

ത്രുടി യുഗായതേ ത്വാമപശ്യതാം ।

കുിലകുന്തളം ശ്രീമുഖം ച തേ

ജഡ ഉദീക്ഷതാം പക്ഷ്മകൃദ് ദൃശാം ॥ 15 ॥


പതിസുതാൻവയഭ്രാതൃബാന്ധവാ-

നതിവിലങ്‌ഘ്യ തേഽന്ത്യച്യുതാഗതാഃ ।

ഗതിവിദസ്തവോദ്ഗീതമോഹിതാഃ

കിതവ യോഷിതഃ കസ്ത്യജേന്നിശി ॥ 16 ॥


രഹസി സംവിദം ഹൃച്ഛയോദയം

പ്രഹസിതാനനം പ്രേമവീക്ഷണം ।

ബൃഹദുരഃ ശ്രിയോ വീക്ഷ്യ ധാമ തേ

മുഹുരതിസ്പൃഹാ മുഹ്യതേ മനഃ ॥ 17 ॥


വ്രജവനൗകസാം വ്യക്തിരങ്ഗ തേ 

വൃജിനഹന്ത്യലം വിശ്വമംഗലം । 

ത്യജ മനാക് ച നസ്ത്വത്സ്പൃഹാത്മനാം 

സ്വജനഹൃദ്രുജാം യന്നിഷൂദനം ॥ 18 ॥


യത്തേ സുജാതചരണാമ്ബുരുഹം സ്തനേഷുഭീതാഃ 

ശനൈഃ പ്രിയ ദധീമഹി കർക്കശേഷു ।

തേനാടവീമടതി തദ് വ്യഥതേ ന കിംസ്വിത്

കൂർപാദിഭിർഭ്രമതി ധീർഭവദായുഷാം നഃ ॥ 19 ॥


-- ശുഭം --

10:31 ഗോപികാഗീതം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 31

ഗോപികാഗീതം

ഗോപികമാർ പറഞ്ഞു: പ്രിയപ്പെട്ടവനേ, നിന്റെ ജനനം വ്രജഭൂമിയെ അത്യന്തം മഹിമയുള്ളതാക്കി മാറ്റിയിരിക്കുന്നു. അതിനാൽ ഐശ്വര്യദേവതയായ ലക്ഷ്മിദേവി എന്നും ഇവിടെ വസിക്കുന്നു. നിനക്കു വേണ്ടി മാത്രമാണ് നിന്റെ ദാസികളായ ഞങ്ങൾ പ്രാണൻ നിലനിർത്തുന്നത്. ഞങ്ങൾ എല്ലായിടത്തും നിന്നെ തിരയുകയാണ്, ദയവായി ഞങ്ങൾക്ക് ദർശനം നൽകിയാലും. അല്ലയോ പ്രേമസ്വരൂപനായ ഭഗവാനേ!, ശരത്കാലത്തിൽ കുളത്തിൽ വിരിയുന്ന ഏറ്റവും മനോഹരമായ താമരപ്പൂവിന്റെ ഉള്ളിതളിനേക്കാൾ സുന്ദരമാണ് നിന്റെ നോട്ടം. വരദായകനായ നീ, യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഞങ്ങളെത്തന്നെ നിനക്കായി സമർപ്പിച്ച ഈ ദാസികളെ വധിക്കുകയാണോ? ഇത് സത്യത്തിൽ കൊലപാതകമല്ലേ? മഹാപുരുഷനായ നീ പലപ്പോഴും ഞങ്ങളെ സകല വിപത്തുകളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.  വിഷജലത്തിൽനിന്നും, അഘൻ എന്ന ക്രൂരനായ സർപ്പത്തിൽനിന്നും, പെരുമഴയിൽനിന്നും, ചുഴലിക്കാറ്റിൽനിന്നും, ഇന്ദ്രന്റെ വജ്രായുധത്തിൽനിന്നും, അരിഷ്ടാസുരനിൽനിന്നും, മയപുത്രനായ വ്യോമാസുരനിൽനിന്നുമൊക്കെ നീ ഞങ്ങളെ കാത്തുരക്ഷിച്ചു.

സുഹൃത്തേ!, നീ യശോദയുടെ മകൻ മാത്രമല്ല, സകല ജീവജാലങ്ങളുടെയും ഉള്ളിലിരിക്കുന്ന സാക്ഷിയാണ്. പ്രപഞ്ചത്തെ സംരക്ഷിക്കണമെന്ന ബ്രഹ്മാവിന്റെ പ്രാർത്ഥനയെത്തുടർന്ന് നീ ഇപ്പോൾ സാത്വതവംശത്തിൽ അവതരിച്ചിരിക്കുകയാണ്. വൃഷ്ണിവംശജരിൽ ഉത്തമനായവനേ!, സംസാരഭയത്താൽ നിന്റെ പാദങ്ങളിൽ അഭയം പ്രാപിക്കുന്നവർക്ക് അഭയം നൽകുന്നതും, ലക്ഷ്മിദേവിയുടെ കരം ഗ്രഹിക്കുന്നതുമായ നിന്റെ താമരക്കൈകൾ, ആഗ്രഹങ്ങൾ സഫലമാക്കുന്ന ആ തൃക്കൈകൾ, ഞങ്ങളുടെ ശിരസ്സിൽ വെച്ചാലും. അല്ലയോ വ്രജവാസികളുടെ ദുഃഖം തീർക്കുന്നവനേ!, സ്ത്രീകൾക്ക് വീരനായവനേ!, നിന്റെ പുഞ്ചിരി ഭക്തരുടെ മിഥ്യാഭിമാനത്തെ തകർക്കുന്നു. പ്രിയസുഹൃത്തേ!, ഞങ്ങളെ നിന്റെ ദാസികളായി സ്വീകരിച്ച് നിന്റെ സുന്ദരമായ താമരമുഖം ഞങ്ങൾക്ക് കാണിച്ചുതന്നാലും. നിന്നെ ശരണം പ്രാപിക്കുന്നവരുടെ പാപങ്ങളെ നിന്റെ പാദകമലങ്ങൾ നശിപ്പിക്കുന്നു. പശുക്കളുടെ പിന്നാലെ നടന്നുനീങ്ങുന്ന ആ പാദങ്ങൾ ലക്ഷ്മിദേവിയുടെ നിത്യമായ വാസസ്ഥലമാണ്. കാളിയന്റെ ഫണങ്ങളിൽ നീ പതിപ്പിച്ച ആ പാദങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ വയ്ക്കുകയും ഞങ്ങളിലെ കാമത്തെ ഇല്ലാതാക്കുകയും ചെയ്താലും.

ഹേ താമരക്കണ്ണാ!, ജ്ഞാനികളുടെ മനസ്സിനെപ്പോലും ആകർഷിക്കുന്ന നിന്റെ മധുരമായ ശബ്ദവും വാക്കുകളും ഞങ്ങളെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു. ഞങ്ങളുടെ വീരനായ ഭഗവാനേ!, നിന്റെ അധരാമൃതം കൊണ്ട് നിന്റെ ദാസികളെ പുനരുജ്ജീവിപ്പിച്ചാലും. നിന്റെ വാക്കുകളിലെ അമൃതും നിന്റെ ലീലകളുടെ വർണ്ണനയും ഈ ലൗകികലോകത്ത് കഷ്ടപ്പെടുന്നവരുടെ ജീവശ്വാസമാണ്. ജ്ഞാനികളായ മഹർഷിമാർ പ്രചരിപ്പിച്ച ഈ കഥകൾ പാപങ്ങളെ ഇല്ലാതാക്കുകയും കേൾക്കുന്നവർക്ക് സൗഭാഗ്യം നൽകുകയും ചെയ്യുന്നു. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ കഥകൾ ആത്മീയശക്തി നിറഞ്ഞതാണ്. നിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവർ തീർച്ചയായും വലിയ ദാനശീലരാണ്. നിന്റെ പുഞ്ചിരിയും, സ്നേഹം നിറഞ്ഞ നോട്ടവും, നാം ഒന്നിച്ച് ആസ്വദിച്ച രഹസ്യലീലകളും സംഭാഷണങ്ങളും ധ്യാനിക്കാൻ ഏറ്റവും മംഗളകരമാണ്, അവ ഞങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നു. എങ്കിലും അല്ലയോ വഞ്ചകാ!, അവ ഞങ്ങളുടെ മനസ്സിനെ അത്യന്തം വ്യാകുലപ്പെടുത്തുന്നു. പ്രിയനാഥാ!, നീ പശുക്കളെ മേയ്ക്കാനായി വനത്തിലേക്ക് പോകുമ്പോൾ, താമരയേക്കാൾ മൃദുലമായ നിന്റെ പാദങ്ങളിൽ പുല്ലും കല്ലും തട്ടി വേദനിക്കുല്ലോ എന്ന ചിന്ത ഞങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. വൈകുന്നേരം, പൊടിപടലങ്ങൾ പുരണ്ടതും ചുരുണ്ട മുടിയിഴകളാൽ അലംകൃതവുമായ നിന്റെ മുഖപത്മം നീ ഞങ്ങൾക്ക് കാട്ടിത്തരുന്നു. ഹേ വീരാ!, അത് ഞങ്ങളിൽ നിന്നോടുള്ള അനുരാഗം വർദ്ധിപ്പിക്കുന്നു.

ബ്രഹ്മാവ് പോലും പൂജിക്കുന്ന നിന്റെ പാദകമലങ്ങൾ നിന്നെ ശരണം പ്രാപിക്കുന്നവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നു. അവ ഭൂമിയുടെ ആഭരണമാണ്, പരമമായ സംതൃപ്തി നൽകുന്നവയാണ്. വിപത്തുകളിൽ ധ്യാനിക്കാൻ ഉത്തമമായ ആ പാദങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ വെച്ചാലും. ഹേ വീരാ!, ദുഃഖം അകറ്റുന്നതും ആനന്ദം വർദ്ധിപ്പിക്കുന്നതുമായ നിന്റെ അധരാമൃതം ഞങ്ങൾക്ക് നൽകിയാലും. നിന്റെ വേണുഗാനത്തിലൂടെ ഒഴുകുന്ന ആ അമൃതം മറ്റെല്ലാ താല്പര്യങ്ങളെയും മറക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. പകൽ സമയം നീ വനത്തിലേക്ക് പോകുമ്പോൾ, നിന്നെ കാണാതിരിക്കുന്ന ഒരു നിമിഷം പോലും ഞങ്ങൾക്ക് ഒരു യുഗമായി തോന്നുന്നു. കുറുനിരകളാൽ അലംകൃതമായ നിന്റെ സുന്ദരമുഖം കാണാൻ ശ്രമിക്കുമ്പോൾ, കണ്ണിന്റെ പീലികൾ സൃഷ്ടിച്ച ആ ബ്രഹ്മാവിനെ ഞങ്ങൾ ബുദ്ധിശൂന്യനായി കാണുന്നു. കാരണം ആ പീലികൾ നിന്നെ കാണുന്നതിന് തടസ്സമാകുന്നു. ഹേ അച്യുതാ!, ഞങ്ങൾ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് നിനക്കറിയാം. നിന്റെ വേണുഗാനത്തിൽ ആകൃഷ്ടരായി അർദ്ധരാത്രിയിൽ നിന്നെ കാണാൻ വന്ന യുവതികളെ നിന്നെപ്പോലൊരു വഞ്ചകനല്ലാതെ മറ്റാരെങ്കിലും ഉപേക്ഷിക്കുമോ? നിന്നെ കാണാൻ വേണ്ടി ഞങ്ങൾ ഭർത്താക്കന്മാരെയും കുട്ടികളെയും ബന്ധുക്കളെയും ഉപേക്ഷിച്ചു വന്നവരാണ്. നിന്നോടൊപ്പമുള്ള രഹസ്യസംഭാഷണങ്ങളും, നിന്റെ പുഞ്ചിരിക്കുന്ന മുഖവും, സ്നേഹം നിറഞ്ഞ നോട്ടവും, ലക്ഷ്മിദേവിയുടെ വാസസ്ഥലമായ നിന്റെ വിശാലമായ വക്ഷസ്സും ഓർക്കുമ്പോൾ ഞങ്ങളുടെ മനസ്സ് വീണ്ടും വീണ്ടും മോഹാലസ്യപ്പെടുന്നു. നിന്നെ കാണാനുള്ള അതിയായ ആഗ്രഹം ഞങ്ങളിൽ വളരുന്നു.

പ്രിയപ്പെട്ടവനേ!, നിന്റെ മംഗളകരമായ സാന്നിധ്യം ഈ വനത്തിൽ വസിക്കുന്നവരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നു. നിന്റെ സാമീപ്യത്തിനായി ഞങ്ങളുടെ മനസ്സ് കൊതിക്കുകയാണ്. നിന്റെ ഭക്തരുടെ ഹൃദയരോഗത്തിന് പരിഹാരമായ ആ മരുന്ന്, നിന്റെ ദർശനം, അത് ഞങ്ങൾക്ക് നൽകിയാലും പ്രഭോ!. പ്രിയതമാ! നിന്റെ പാദകമലങ്ങൾ അത്യന്തം മൃദുലമാണ്. അവ വേദനിക്കും എന്ന് ഭയന്നാണ് ഞങ്ങൾ അവ പതുക്കെ ഞങ്ങളുടെ ഹൃദയത്തിൽ വെക്കുന്നത്. ഞങ്ങളുടെ ജീവിതം നിന്നിൽ മാത്രമാണ്. വനവീഥികളിലൂടെ നടക്കുമ്പോൾ നിന്റെ പാദങ്ങളിൽ കല്ലുകൾ തട്ടി മുറിവേൽക്കുമോ എന്ന ആശങ്കയാൽ ഞങ്ങളുടെ മനസ്സ് നീറുകയാണ്.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<  >>>>>


ഗോപികാഗീതം

ജയതി തേഽധികം ജന്മനാ വ്രജഃ 

ശ്രയത ഇന്ദിരാ ശശ്വദത്ര ഹി । 

ദയിത ദൃശ്യതാം ദിക്ഷു താവകാ- 

സ്ത്വയി ധൃതാസവസ്ത്വാം വിചിന്വതേ ॥ 1 ॥


ശരദുദാശയേ സാധുജാതസത്- 

സരസിജോദരശ്രീമുഷാ ദൃശാ । 

സുരതനാഥ തേഽശുല്കദാസികാ 

വരദ നിഘ്നതോ നേഹ കിം വധഃ ॥ 2 ॥


വിഷജലാപ്യയാദ് വ്യാളരാക്ഷസാദ് 

വർഷമാരുതാദ് വൈദ്യുതാനലാത് ।

വൃഷമയാത്മജാദ് വിശ്വതോ ഭയാ-

ദൃഷഭ തേ വയം രക്ഷിതാ മുഹുഃ ॥ 3 ॥


ന ഖലു ഗോപീകാനന്ദനോ ഭവാൻ 

അഖിലദേഹിനാമന്തരാത്മദൃക് । 

വിഖനസാർഥിതോ വിശ്വഗുപ്തയേ 

സഖ ഉദേയിവാൻ സാത്വതാം കുലേ ॥ 4 ॥


വിരചിതാഭയം വൃഷ്ണിധൂര്യ തേ 

ചരണമീയുഷാം സംസൃതേർഭയാത് । 

കരസരോരുഹം കാന്ത കാമദം 

ശിരസി ധേഹി നഃ ശ്രീകരഗ്രഹമ് ॥ 5 ॥


വ്രജജനാർതിഹൻ വീര യോഷിതാം 

നിജജനസ്മയധ്വംസനസ്മിത । 

ഭജ സഖേ ഭവത്കിങ്കരീഃ സ്മ നോ 

ജലരുഹാനനം ചാരു ദർശയ ॥ 6 ॥


പ്രണതദേഹിനാം പാപകർഷണം

തൃണചരാനുഗം ശ്രീനികേതനം ।

ഫണിഫണാർപിതം തേ പദാംബുജം

കൃണു കുചേഷു നഃ കൃന്ധി ഹൃച്ഛയമ് ॥ 7 ॥


മധുരയാ ഗിരാ വൽഗുവാക്യയാ

ബുധമനോജ്ഞയാ പുഷ്കരേക്ഷണ ।

വിധികരീരിമാ വീര മുഹ്യതീർ

അധരസീധുനാപ്യായയസ്വ നഃ ॥ 8 ॥


തവ കഥാമൃതം തപ്തജീവനം

കവിഭിരീഡിതം കല്മഷാപഹം ।

ശ്രവണമംഗളം ശ്രീമദാതതംഭുവി 

ഗൃണന്തി യേ ഭൂരിദാ ജനാഃ ॥ 9 ॥


പ്രഹസിതം പ്രിയ പ്രേമവീക്ഷണം

വിഹരണം ച തേ ധ്യാനമംഗലം ।

രഹസി സംവിദോ യാ ഹൃദിസ്പൃശഃ

കുഹക നോ മനഃ ക്ഷോഭയന്തി ഹി ॥ 10 ॥


ചലസി യദ് വ്രജാച്ചാരയൻ പശൂൻ

നലിനസുന്ദരം നാഥ തേ പദം ।

ശിലതൃണാങ്കുരൈഃ സീദതീതി നഃ

കലിലതാം മനഃ കാന്ത ഗച്ഛതി ॥ 11 ॥


ദിനപരിക്ഷയേ നീലകുന്തലൈ

വനരുഹാനനം ബിഭ്രദാവൃതം ।

ഘനരജസ്വലം ദർശയൻ മുഹു

മനസി നഃ സ്മരം വീര യച്ഛസി ॥ 12 ॥


പ്രണതകാമദം പദ്മജാർചിതം 

ധരണിമണ്ഡനം ധേയമാപദി । 

ചരണപങ്കജം ശന്തമം ച തേ 

രമണ നഃ സ്തനേഷ്വർപയാധിഹൻ ॥ 13 ॥


സുരതവർധനം ശോകനാശനം 

സ്വരിതവേണുനാ സുഷ്ഠു ചുംബിതം । 

ഇതരരാഗവിസ്മാരണം നൃണാം 

വിതര വീര നസ്തേഽധരാമൃതം ॥ 14 ॥


അടതി യദ് ഭവാൻ അഹ്നി കാനനം

ത്രുടി യുഗായതേ ത്വാമപശ്യതാം ।

കുിലകുന്തളം ശ്രീമുഖം ച തേ

ജഡ ഉദീക്ഷതാം പക്ഷ്മകൃദ് ദൃശാം ॥ 15 ॥


പതിസുതാൻവയഭ്രാതൃബാന്ധവാ-

നതിവിലങ്‌ഘ്യ തേഽന്ത്യച്യുതാഗതാഃ ।

ഗതിവിദസ്തവോദ്ഗീതമോഹിതാഃ

കിതവ യോഷിതഃ കസ്ത്യജേന്നിശി ॥ 16 ॥


രഹസി സംവിദം ഹൃച്ഛയോദയം

പ്രഹസിതാനനം പ്രേമവീക്ഷണം ।

ബൃഹദുരഃ ശ്രിയോ വീക്ഷ്യ ധാമ തേ

മുഹുരതിസ്പൃഹാ മുഹ്യതേ മനഃ ॥ 17 ॥


വ്രജവനൗകസാം വ്യക്തിരങ്ഗ തേ 

വൃജിനഹന്ത്യലം വിശ്വമംഗലം । 

ത്യജ മനാക് ച നസ്ത്വത്സ്പൃഹാത്മനാം 

സ്വജനഹൃദ്രുജാം യന്നിഷൂദനം ॥ 18 ॥


യത്തേ സുജാതചരണാമ്ബുരുഹം സ്തനേഷുഭീതാഃ 

ശനൈഃ പ്രിയ ദധീമഹി കർക്കശേഷു ।

തേനാടവീമടതി തദ് വ്യഥതേ ന കിംസ്വിത്

കൂർപാദിഭിർഭ്രമതി ധീർഭവദായുഷാം നഃ ॥ 19 ॥

2025 ഡിസംബർ 18, വ്യാഴാഴ്‌ച

10:30 കൃഷ്ണനെ തിരയുന്ന ഗോപിമാർ

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 30

കൃഷ്ണനെ തിരയുന്ന ഗോപിമാർ

---------------------------------------------------------------------------------------------------------------


ശുകദേവൻ പറഞ്ഞു: ഹേ  ശ്രീ പരീക്ഷിത്തേ!, രാസലീലയ്ക്കിടയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പെട്ടെന്ന് അപ്രത്യക്ഷനായപ്പോൾ, തങ്ങളുടെ ഇണയെ നഷ്ടപ്പെട്ട പെണ്ണാനകളുടെ കൂട്ടത്തെപ്പോലെ ഗോപികമാർ അങ്ങേയറ്റം ദുഃഖിതരായി. കൃഷ്ണനെ ഓർത്തപ്പോൾ, അവിടുത്തെ നടത്തം, സ്നേഹപൂർണ്ണമായ പുഞ്ചിരി, ലീലാവിലാസത്തോടുള്ള നോട്ടം, മനോഹരമായ സംഭാഷണങ്ങൾ, അവിടുന്ന് അവരോടൊപ്പം ആസ്വദിച്ച മറ്റ് ലീലകൾ എന്നിവയാൽ ആ ഗോപസ്ത്രീകളുടെ ഹൃദയം നിറഞ്ഞൊഴുകി. രമാനാഥനായ കൃഷ്ണന്റെ ചിന്തകളിൽ മുഴുകിയ അവർ ഭഗവാന്റെ വിവിധ ദിവ്യലീലകൾ അനുകരിക്കാൻ തുടങ്ങി. പ്രിയപ്പെട്ട കൃഷ്ണന്റെ ചിന്തകളിൽ അലിഞ്ഞുചേർന്നതിനാൽ, ആ ഗോപിമാരുടെ ശരീരങ്ങൾ അവിടുത്തെ ചലനങ്ങളെയും പുഞ്ചിരിയെയും നോട്ടത്തെയും സംസാരത്തെയും മറ്റ് സവിശേഷതകളെയുമെല്ലാം അനുകരിച്ചു. അവിടുത്തെ ലീലകൾ ഓർത്തും അവിടുത്തെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയും മതിഭ്രമം ബാധിച്ചതുപോലെ അവർ പരസ്പരം പറഞ്ഞു, "ഞാനാണ് കൃഷ്ണൻ!"... "ഞാനാണ് കൃഷ്ണൻ!" കൃഷ്ണനെക്കുറിച്ച് ഉച്ചത്തിൽ പാടിക്കൊണ്ട്, അവർ ഒരു കൂട്ടം ഭ്രാന്തികളെപ്പോലെ വൃന്ദാവനത്തിലെ വനമെങ്ങും അവനെ തിരഞ്ഞുനടന്നു. ആകാശംപോലെ സർവ്വചരാചരങ്ങളുടെയും അകത്തും പുറത്തും സാക്ഷിയായി നിലകൊള്ളുന്ന നിന്തിരുവടിയെക്കുറിച്ച് അവർ വൃക്ഷങ്ങളോട് പോലും ചോദിച്ചു.

ഗോപിമാർ പറഞ്ഞു: ഹേ അരയാൽ മരമേ!, പ്ലാക്ഷമേ!, പേരാൽ മരമേ!, നിങ്ങൾ കൃഷ്ണനെ കണ്ടോ? നന്ദമഹാരാജന്റെ പുത്രൻ തന്റെ സ്നേഹപൂർണ്ണമായ പുഞ്ചിരികൊണ്ടും നോട്ടംകൊണ്ടും ഞങ്ങളുടെ മനസ്സ് കവർന്ന് എവിടെയോ പോയിരിക്കുകയാണ്. ഹേ കുരബകമേ!, അശോകമേ!, നാഗമേ!, പുന്നാഗമേ!, ചെമ്പകമേ!, ആരിലെയും അഹങ്കാരം ശമിപ്പിക്കുന്ന ആ കൃഷ്ണൻ ഈ വഴി കടന്നുപോയോ? ഏറ്റം കരുണയുള്ള ഹേ തുളസി!, നിനക്ക് ഗോവിന്ദന്റെ പാദങ്ങൾ പ്രിയപ്പെട്ടതാണല്ലോ, അച്യുതൻ നിന്നെ ധരിച്ചുകൊണ്ട്, തേനീച്ചക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ട് ഈ വഴി നടന്നുപോകുന്നത് നീ കണ്ടോ? ഹേ മാലതീ!, മല്ലികേ!, ജാതീ!, യൂഥികേ!, മാധവൻ തന്റെ കരസ്പർശത്താൽ നിങ്ങൾക്ക് സന്തോഷം നൽകിക്കൊണ്ട് ഇതിലേ കടന്നുപോയിരുന്നോ? ഹേ ചൂതമേ!, പ്രിയാലമേ!, പനസമേ!, ആസനമേ!, കോവിദാരമേ!, ജംബൂ!, അർക്ക!, ബിൽവ!, ബകുളമേ!, ആമ്രവൃക്ഷങ്ങളേ!, കടമ്പമേ!, നീപമേ!, യമുനാതീരത്ത് വസിക്കുന്നവരും മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം സമർപ്പിച്ചവരുമായ സസ്യലതാദികളേ!, ഞങ്ങൾ ഗോപിമാർക്ക് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു, കൃഷ്ണൻ എവിടെപ്പോയെന്ന് ദയവായി ഞങ്ങളോട് പറയൂ.

ഹേ ഭൂമിമാതാവേ!, കേശവന്റെ താമരപ്പാടങ്ങളുടെ സ്പർശനം ലഭിക്കാൻ നീ എന്ത് തപസ്സാണ് ചെയ്തത്? ആ സന്തോഷം കാരണമാണല്ലോ നിന്റെ രോമകൂപങ്ങൾ (പുല്ലുകൾ) സന്തോഷത്താൽ എഴുന്നേറ്റു നിൽക്കുന്നത്. ഈ അവസ്ഥയിൽ നീ അതീവ സുന്ദരിയായി കാണപ്പെടുന്നു. ഭഗവാന്റെ ഇപ്പോഴത്തെ അവതാരത്തിലാണോ നിനക്ക് ഈ ആനന്ദം ലഭിച്ചത്, അതോ പണ്ട് വാമനദേവനായി ആ പങ്കജപാദങ്ങളാൽ നിന്നെ സ്പർശിച്ചപ്പോഴാണോ?, അതോ വരാഹദേവനായി നിന്നെ പുണർന്നപ്പോഴോ? ഹേ സുഹൃത്തേ! (പെൺമാൻ), നിന്റെ കണ്ണുകൾക്ക് ആനന്ദം നൽകിക്കൊണ്ട് അച്യുതൻ തന്റെ പ്രിയതമയോടൊപ്പം ഇവിടെ വന്നിരുന്നോ? അവിടുത്തെ വനമാലയിലെ കുന്ദപുഷ്പങ്ങളുടെ സുഗന്ധം ഇതാ ഇങ്ങോട്ട് വരുന്നു. തന്റെ കാമുകിയെ പുണർന്നപ്പോൾ അവളുടെ മാറിലെ കുങ്കുമം ആ മാലയിൽ പറ്റിയിട്ടുണ്ടാകണം. ഹേ വൃക്ഷങ്ങളെ, നിങ്ങൾ വണങ്ങിനിൽക്കുന്നത് ഞങ്ങൾ കാണുന്നു. തുളസീമഞ്ജരികൾ അണിഞ്ഞ മാലയുമായി ബലരാമന്റെ അനുജൻ ഇതുവഴി നടന്നപ്പോൾ, തന്റെ സ്നേഹനിർഭരമായ നോട്ടം കൊണ്ട് നിങ്ങളുടെ വന്ദനം അവിടുന്ന് സ്വീകരിച്ചിരുന്നോ? അവിടുന്ന് തന്റെ ഒരു കൈ പ്രിയതമയുടെ തോളിൽ വെച്ചും മറുകയ്യിൽ ഒരു താമരപ്പൂ പിടിച്ചുമായിരിക്കണം നടന്നിട്ടുണ്ടാവുക. സഖിമാരേ!, നമുക്ക് ഈ ലതകളോട് കൃഷ്ണനെക്കുറിച്ച് ചോദിക്കാം. തങ്ങളുടെ ഭർത്താവായ ഈ മരത്തെ അവ കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിലും, കൃഷ്ണന്റെ നഖങ്ങൾ അവയെ സ്പർശിച്ചിട്ടുണ്ടാകണം. അതുകൊണ്ടല്ലേ ആനന്ദത്താൽ അവയിൽ തളിരുകൾ ഉണ്ടായിരിക്കുന്നത്. 

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട്, കൃഷ്ണനെ തിരഞ്ഞ് തളർന്ന ഗോപിമാർ, അവിടുത്തെ ചിന്തകളിൽ പൂർണ്ണമായും മുഴുകി അവിടുത്തെ ലീലകൾ അഭിനയിക്കാൻ തുടങ്ങി. ഒരു ഗോപിക പൂതനയായി അഭിനയിച്ചു, മറ്റൊരാൾ ബാലകൃഷ്ണനായി അവളുടെ മുല കുടിക്കുന്നതായി ഭാവിക്കുന്നു. വേറൊരു ഗോപിക കുഞ്ഞു കൃഷ്ണനെപ്പോലെ കരഞ്ഞുകൊണ്ട് ശകടസുരനായി അഭിനയിക്കുന്ന മറ്റൊരു ഗോപിയെ തൊഴിച്ചു. ഒരു ഗോപിക തൃണാവർത്തനായി ഉണ്ണികൃഷ്ണനായി അഭിനയിക്കുകയായിരുന്നു മറ്റൊരാളെ എടുത്തു കൊണ്ടുപോയി. മറ്റൊരു ഗോപികയാകട്ടെ കാൽത്തളകൾ കിലുക്കിക്കൊണ്ട് മുട്ടിലിഴഞ്ഞു നടന്നു. രണ്ട് ഗോപികമാർ രാമനായും കൃഷ്ണനായും അഭിനയിച്ചു, മറ്റുള്ളവർ ഗോപബാലന്മാരായി. ഒരു ഗോപിക വത്സാസുരനെ വധിക്കുന്നതായും മറ്റൊരു ഗോപിക ബകാസുരവധം നടത്തുന്നതായും അഭിനയിച്ചു. ദൂരേക്ക് മേയാൻ പോയ പശുക്കളെ കൃഷ്ണൻ വിളിക്കുന്നതും, ഓടക്കുഴൽ ഊതുന്നതും, ലീലകളിൽ ഏർപ്പെടുന്നതും ഒരു ഗോപി കൃത്യമായി അനുകരിച്ചപ്പോൾ, മറ്റുള്ളവർ "നന്നായിരിക്കുന്നു! നന്നായിരിക്കുന്നു!" എന്ന് പറഞ്ഞുകൊണ്ട് പ്രശംസിച്ചു. മറ്റൊരു ഗോപിക, മനസ്സ് കൃഷ്ണനിൽ ഉറപ്പിച്ച്, തന്റെ സുഹൃത്തിന്റെ തോളിൽ കൈവെച്ച് നടന്നുകൊണ്ട് പറഞ്ഞു, "ഞാനാണ് കൃഷ്ണൻ! എന്റെ നടത്തം എത്ര മനോഹരമാണെന്ന് നോക്കൂ!"... "കാറ്റിനെയും മഴയെയും പേടിക്കണ്ട, ഞാൻ നിങ്ങളെ രക്ഷിക്കാം," എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ഗോപിക തന്റെ മേൽവസ്ത്രം ഗോവർദ്ധനോദ്ധാരണം എന്നതുപോലെ തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചു.

ശുകദേവൻ വീണ്ടും തുടർന്നു: ഹേ രാജാവേ!, ഒരു ഗോപികായാകട്ടെ, മറ്റൊരുവളുടെ തോളിൽ കയറി അവളുടെ തലയിൽ പാദം വെച്ച് പറഞ്ഞു, "ദുഷ്ട സർപ്പമേ, ഇവിടുന്ന് പോകൂ! ദുഷ്ടനിഗ്രഹത്തിനായിട്ടാണ് ഞാൻ ഈ ലോകത്തിൽ ജനിച്ചതെന്ന് നീ അറിയണം." 

അപ്പോൾ മറ്റൊരു ഗോപി പറഞ്ഞു: പ്രിയ ഗോപബാലന്മാരേ!, ഈ കാട്ടുതീ നോക്കൂ! വേഗം കണ്ണുകൾ അടയ്ക്കൂ, ഞാൻ നിങ്ങളെ എളുപ്പത്തിൽ രക്ഷിക്കാം. ഒരു ഗോപിക തന്റെ മെലിഞ്ഞ ഒരു കൂട്ടുകാരിയെ പൂമാല കൊണ്ട് കെട്ടിയിട്ടുകൊണ്ട്  പറഞ്ഞു, "വെണ്ണപ്പാത്രം ഉടച്ച് വെണ്ണ മോഷ്ടിച്ച ഈ കുട്ടിയെ ഞാൻ ഇപ്പോൾ കെട്ടിയിടും." അപ്പോൾ രണ്ടാമത്തെ ഗോപി പേടിച്ചതായി ഭാവിക്കുകയും മുഖവും മനോഹരമായ കണ്ണുകളും മറയ്ക്കുകയും ചെയ്തു.

ഇങ്ങനെ ഗോപികമാർ കൃഷ്ണലീലകൾ അനുകരിക്കുകയും വൃന്ദാവനത്തിലെ വള്ളികളോടും മരങ്ങളോടും പരമാത്മാവായ കൃഷ്ണൻ എവിടെയാണെന്ന് ചോദിക്കുകയും ചെയ്യുന്നതിനിടയിൽ, വനത്തിന്റെ ഒരു കോണിൽ അവിടുത്തെ കാൽപ്പാടുകൾ അവർ കണ്ടു. 

ഗോപിമാർ പറഞ്ഞു: കൊടി, താമര, വജ്രം, അങ്കുശം, യവം തുടങ്ങിയ അടയാളങ്ങൾ ഈ കാൽപ്പാടുകളിലുണ്ട്. ഇത് നന്ദമഹാരാജന്റെ പുത്രനായ ആ മഹാത്മാവിന്റേതാണെന്ന് വ്യക്തമാണ്. ആ കാൽപ്പാടുകൾ പിന്തുടർന്ന് അവർ നടന്നു. എന്നാൽ അവിടുത്തെ കാൽപ്പാടുകൾക്കൊപ്പം അവന്റെ പ്രിയതമയുടേതെന്ന് തോന്നിക്കുന്ന മറ്റൊരു കാൽപാടുകൾ കൂടിച്ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ ആ ഗോപികമാർ വ്യാകുലതയോടെ ഇപ്രകാരം പറഞ്ഞു.

ഗോപിമാർ പറഞ്ഞു: നന്ദപുത്രനോടൊപ്പം നടന്ന ഏതോ ഗോപിയുടെ കാൽപ്പാടുകളാണിത്. ആന തന്റെ തുമ്പിക്കൈ പിടിയാനയുടെ തോളിൽ വെക്കുന്നതുപോലെ ഭഗവാൻ തന്റെ കൈ അവളുടെ തോളിൽ വെച്ചിട്ടുണ്ടാകണം. തീർച്ചയായും ഈ ഗോപി സർവ്വശക്തനായ ഗോവിന്ദനെ പൂർണ്ണമായി ആരാധിച്ചിട്ടുണ്ടാകണം. അതുകൊണ്ടല്ലേ അവിടുന്ന് നമ്മളെയെല്ലാം ഉപേക്ഷിച്ച് അവളെ മാത്രം ഒരു ഏകാന്ത സ്ഥലത്തേക്ക് കൊണ്ടുപോയത്. സുഹൃത്തുക്കളെ! ഗോവിന്ദന്റെ പാദധൂളി അത്രത്തോളം വിശുദ്ധമാണ്. ബ്രഹ്മാവും ശിവനും രമാദേവിയും പോലും പാപഫലങ്ങൾ നീങ്ങാൻ ആ ധൂളി ശിരസ്സിലേറ്റുന്നു. ഈ ഗോപികയുടെ കാൽപ്പാടുകൾ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നു. മറ്റെല്ലാ ഗോപികമാരെക്കാളും വിശേഷപ്പെട്ട അവളെ മാത്രം ഭഗവാൻ ഏകാന്തതയിലേക്ക് കൊണ്ടുപോയി കൃഷ്ണന്റെ സാമീപ്യം അനുഭവിക്കാൻ അവസരം നൽകി. നോക്കൂ, അവളുടെ കാൽപ്പാടുകൾ ഇവിടെ കാണാനില്ല! പുല്ലും മുളകളും അവളുടെ മൃദുവായ പാദങ്ങളിൽ തട്ടാതിരിക്കാൻ കാമുകൻ അവളെ എടുത്തുയർത്തിയിട്ടുണ്ടാകണം.

പ്രിയ ഗോപിമാരേ!, ശ്രദ്ധിച്ചുനോക്കൂ, ഇവിടെ കൃഷ്ണന്റെ കാൽപ്പാടുകൾ മണ്ണിൽ കൂടുതൽ ആഴ്ന്നു കിടക്കുന്നു. തന്റെ പ്രിയതമയെ ചുമന്നതുകൊണ്ട് ഉണ്ടായ ഭാരമായിരിക്കണം ഇതിന് കാരണം. പിന്നെ ഇവിടെ ബുദ്ധിമാനായ ആ ബാലൻ പൂക്കൾ പറിക്കാനായി അവളെ താഴെ ഇറക്കിയിട്ടുണ്ടാവാം. നോക്കൂ, തന്റെ പ്രിയതമയ്ക്കായി കൃഷ്ണൻ പൂക്കൾ ശേഖരിച്ച സ്ഥലം ഇതാണ്. ഇവിടെ അവിടുത്തെ മുൻപാദഭാഗത്തിന്റെ അടയാളം മാത്രമേയുള്ളൂ, കാരണം ഉയരത്തിലുള്ള പൂക്കൾ പറിക്കാൻ അവിടുന്ന് വിരലൂന്നി നിൽക്കുകയായിരുന്നു. തീർച്ചയായും കൃഷ്ണൻ തന്റെ പ്രിയതമയുടെ മുടി ചീകിയൊതുക്കാൻ ഇവിടെ ഇരുന്നിട്ടുണ്ട്. താൻ ശേഖരിച്ച പൂക്കൾ കൊണ്ട് ആ ബാലൻ അവൾക്ക് ഒരു കിരീടം നിർമ്മിച്ചു നൽകിയിട്ടുണ്ടാകണം.

ശുകദേവൻ തുടർന്നു: ഭഗവാൻ ശ്രീകൃഷ്ണൻ ആ ഗോപിയോടൊപ്പം ആനന്ദിച്ചു, എങ്കിലും അവിടുന്ന് തന്നിൽത്തന്നെ സംതൃപ്തനും പൂർണ്ണനുമാണ്. സാധാരണക്കാരായ കാമുകീകാമുകന്മാരുടെ ദയനീയാവസ്ഥ കാണിച്ചുകൊടുക്കാനാണ് അവിടുന്ന് ഇങ്ങനെ പ്രവർത്തിച്ചത്. മനസ്സ് കലങ്ങിയ ഗോപികമാർ ചുറ്റും നടക്കുമ്പോൾ കൃഷ്ണന്റെ ലീലകളുടെ പല അടയാളങ്ങളും അവർ കണ്ടു. കൃഷ്ണൻ എല്ലാവരെയും ഉപേക്ഷിച്ച് ഏകാന്തവനത്തിലേക്ക് കൊണ്ടുപോയ ആ ഗോപിക താനാണ് ഏറ്റവും ഉത്തമയായ സ്ത്രീയെന്ന് വിചാരിക്കാൻ തുടങ്ങി. "കാമദേവനാൽ പ്രേരിതരായ മറ്റ് ഗോപികമാരെ ഉപേക്ഷിച്ച് എന്റെ പ്രിയൻ എന്നെ മാത്രം തിരഞ്ഞെടുത്തു," എന്ന് അവൾ ചിന്തിച്ചു. വൃന്ദാവനത്തിലെ വനത്തിലൂടെ നടക്കുമ്പോൾ ആ പ്രത്യേക ഗോപികയ്ക്ക് അഹങ്കാരം തോന്നി. അവൾ കേശവനോട് പറഞ്ഞു, "എനിക്ക് ഇനി നടക്കാൻ കഴിയില്ല. നിനക്ക് പോകേണ്ടിടത്തേക്ക് എന്നെ എടുത്തു കൊണ്ടുപോകൂ."

ഇത് കേട്ടപ്പോൾ ഭഗവാൻ മറുപടി പറഞ്ഞു, "എന്റെ തോളിൽ കയറിക്കൊള്ളൂ." എന്നാൽ ഇത് പറഞ്ഞ ഉടനെ അവിടുന്ന് അപ്രത്യക്ഷനായി. അവിടുത്തെ പ്രിയതമയ്ക്ക് അപ്പോൾത്തന്നെ വലിയ ദുഃഖം തോന്നി. അവൾ വിളിച്ചു പറഞ്ഞു: ഹേ നാഥാ! ഹേ പ്രിയാ! നീ എവിടെയാണ്? നീ എവിടെയാണ്? മഹാബാഹോ!, സുഹൃത്തേ, നിന്റെ ഈ പാവം ദാസിക്ക് ദർശനം നൽകിയാലും!

ശുകദേവൻ പറഞ്ഞു: കൃഷ്ണന്റെ പാത പിന്തുടരുന്നതിനിടയിൽ, ഗോപികമാർ തങ്ങളുടെ ദുഃഖിതയായ സുഹൃത്തിനെ സമീപത്ത് കണ്ടെത്തി. പ്രിയതമനിൽ നിന്നുള്ള വേർപാടിൽ അവൾ പരിഭ്രമിച്ചിരിക്കുകയായിരുന്നു. മാധവൻ തനിക്ക് വലിയ ബഹുമാനം നൽകിയെന്നും എന്നാൽ തന്റെ അഹങ്കാരം കാരണം പിന്നീട് അപമാനം അനുഭവിക്കേണ്ടി വന്നുവെന്നും അവൾ അവരോട് പറഞ്ഞു. ഇത് കേട്ട് ഗോപിമാർ അത്ഭുതപ്പെട്ടു. കൃഷ്ണനെ തിരഞ്ഞ് ഗോപികമാർ ചന്ദ്രപ്രകാശമുള്ള അത്രയും ദൂരം വനത്തിനുള്ളിലേക്ക് പോയി. എന്നാൽ ഇരുട്ട് നിറഞ്ഞപ്പോൾ അവർ തിരിച്ചുപോകാൻ തീരുമാനിച്ചു. മനസ്സ് അവിടുത്തെ ചിന്തകളിൽ മുഴുകി, അവർ അവിടുത്തെക്കുറിച്ച് സംസാരിക്കുകയും അവന്റെ ലീലകൾ അഭിനയിക്കുകയും ചെയ്തു. കൃഷ്ണൻ തങ്ങളോടൊപ്പമുണ്ടെന്ന് അവർക്ക് തോന്നി. അവിടുത്തെ ദിവ്യഗുണങ്ങളെക്കുറിച്ച് പാടിക്കൊണ്ട് അവർ സ്വന്തം വീടുകളെപ്പോലും മറന്നു. ആ ഗോപികമാർ വീണ്ടും കാളിന്ദിനദിയുടെ തീരത്തെത്തി. കൃഷ്ണനെ ധ്യാനിച്ചുകൊണ്ടും തന്തിരുവടി ഉടൻതന്നെ അവിടേയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടും അവർ ഒരുമിച്ചിരുന്ന് അവിടുത്തെ മഹിമകൾ പാടാൻ തുടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 17, ബുധനാഴ്‌ച

10:29 കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 29

കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു

-------------------------------------------------------------------------------------------------------------------


ശ്രീ ബാദരായണൻ പറഞ്ഞു: ശ്രീകൃഷ്ണൻ എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ പരമപുരുഷനായ ഭഗവാനാണ്. എങ്കിലും വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള ആ ശരത്കാലരാത്രികൾ കണ്ടപ്പോൾ, അവൻ തന്റെ മനസ്സിനെ പ്രണയലീലകളിലേക്ക് തിരിച്ചു. ലീലകളാടുവാനായി അവൻ ആത്മശക്തിയായ യോഗമായയെ പ്രയോഗിച്ചു. അപ്പോൾ ചന്ദ്രൻ ഉദിച്ചുയർന്നു, തന്റെ ശീതളരശ്മികളുടെ ചുവന്ന നിറത്താൽ കിഴക്കൻ ചക്രവാളത്തിന്റെ മുഖം ലേപനം ചെയ്തു. അങ്ങനെ ചന്ദ്രൻ തന്റെ ഉദയം കണ്ടുനിന്നവരുടെയെല്ലാം സങ്കടം അകറ്റി. ദീർഘകാലത്തെ വിരഹത്തിന് ശേഷം തിരിച്ചെത്തി തന്റെ പ്രിയതമയുടെ മുഖത്ത് കുങ്കുമം ചാർത്തി അലങ്കരിക്കുന്ന ഒരു ഭർത്താവിനെപ്പോലെയായിരുന്നു ആ ചന്ദ്രൻ. പുതുതായി ചാർത്തിയ സിന്ദൂരത്തിന്റെ ചുവന്ന തിളക്കത്തോടെ ശോഭിക്കുന്ന പൂർണ്ണചന്ദ്രന്റെ വട്ടത്തിലുള്ള ബിംബം കണ്ടപ്പോൾ, അത് ലക്ഷ്മി ദേവിയുടെ മുഖമാണെന്ന് ഭഗവാൻ കൃഷ്ണന് തോന്നി. ചന്ദ്രന്റെ സാന്നിധ്യത്തിൽ വിരിയുന്ന ആമ്പൽ പൂക്കളും നിലാവാൽ പ്രകാശിതമായ വനവും അവൻ കണ്ടു. അങ്ങനെ ഭഗവാൻ തന്റെ വംശീനാദം മധുരമായി പൊഴിക്കാൻ തുടങ്ങി, അത് സുന്ദരാക്ഷികളായ ഗോപികമാരുടെ മനസ്സിനെ ആകർഷിച്ചു.

പ്രേമവികാരങ്ങൾ ഉണർത്തുന്ന കൃഷ്ണന്റെ ആ ഓടക്കുഴൽവിളി കേട്ടപ്പോൾ വൃന്ദാവനത്തിലെ യുവതികളുടെ മനസ്സ് ഭഗവാനാൽ അപഹരിക്കപ്പെട്ടു. തങ്ങളുടെ കാമുകൻ കാത്തിരിക്കുന്നിടത്തേക്ക് മറ്റാരും അറിയാതെ അവർ ഓരോരുത്തരും പുറപ്പെട്ടു. അത്ര വേഗത്തിലായിരുന്നു അവരുടെ യാത്ര, ആ വേഗത്തിൽ അവരുടെ കാതുകളിലെ കുണ്ഡലങ്ങൾ ഇളകിയാടി. ചില ഗോപികമാർ കൃഷ്ണന്റെ ഓടക്കുഴൽ കേൾക്കുമ്പോൾ പശുക്കളെ കറക്കുകയായിരുന്നു. അവർ അതുപേക്ഷിച്ച് അവനെ കാണാനായി ഓടി. ചിലർ അടുപ്പത്ത് പാൽ തിളപ്പിക്കാൻ വച്ചതറിയാതെയും മറ്റുചിലർ അടുപ്പിൽ പലഹാരങ്ങൾ വെന്തുകൊണ്ടിരുന്നതോർക്കാതെയും ക്ഷണത്തിൽ ആ പുല്ലാങ്കുഴൽനാദം കേട്ടിടത്തേക്കോടി. ചിലർ വസ്ത്രം ധരിക്കുകയായിരുന്നു, ചിലർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുകയായിരുന്നു, മറ്റുചിലർ ഭർത്താക്കന്മാരെ ശുശ്രൂഷിക്കുകയായിരുന്നു. എന്നാൽ അവരെല്ലാവരും ആ കടമകളെല്ലാം ഉപേക്ഷിച്ച് കൃഷ്ണനെ കാണാനായി വീട് വിട്ടിറങ്ങിയോടി. മറ്റ് ചില ഗോപികമാർ അത്താഴം കഴിക്കുകയോ, കുളിക്കുകയോ, ചമയങ്ങൾ അണിയുകയോ, കണ്ണിൽ കണ്മഷി എഴുതുകയോ ഒക്കെ ചെയ്യുകയായിരുന്നു. എന്നാൽ അവരെല്ലാം ആ നിമിഷം തന്നെ ആ പ്രവർത്തികൾ നിർത്തിവച്ച്  വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കോലപ്പെട്ട നിലയിൽ പോലും കൃഷ്ണന്റെ അടുത്തേക്ക് കുതിച്ചു.

അവരുടെ ഭർത്താക്കന്മാരും പിതാക്കന്മാരും സഹോദരന്മാരും മറ്റ് ബന്ധുക്കളും അവരെ തടയാൻ ശ്രമിച്ചു, എന്നാൽ കൃഷ്ണൻ നേരത്തെതന്നെ അവരുടെ ഹൃദയങ്ങൾ കവർന്നിരുന്നു. ഓടക്കുഴലിന്റെ നാദത്തിൽ മയങ്ങിയ അവർ തിരികെ വരാൻ വിസമ്മതിച്ചു. എങ്കിലും, ചില ഗോപികമാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അവർ കണ്ണുകളടച്ച് വീടിനുള്ളിൽതന്നെ ഇരുന്ന് ശുദ്ധമായ പ്രണയത്തോടെ ആ പരമപുരുഷനെ ധ്യാനിച്ചു. കൃഷ്ണനെ കാണാൻ പോകാൻ കഴിയാത്ത ആ ഗോപികമാർക്ക്, തങ്ങളുടെ പ്രിയതമനുമായുള്ള അസഹനീയമായ വിരഹം ഒരു വലിയ വേദനയുണ്ടാക്കി. ആ വേദന അവരുടെ എല്ലാ പാപകർമ്മങ്ങളെയും ദഹിപ്പിച്ചുകളഞ്ഞു. അവനെ ധ്യാനിച്ചതിലൂടെ അവൻ തങ്ങളെ ആലിംഗനം ചെയ്യുന്നതായി അവർക്ക് അനുഭവപ്പെട്ടു, ആ ആനന്ദം അവരുടെ ഭൗതികമായ പുണ്യഫലങ്ങളെയും ഇല്ലാതാക്കി. ഭഗവാൻ കൃഷ്ണൻ പരമാത്മാവാണെങ്കിലും, ഈ പെൺകുട്ടികൾ അവനെ തങ്ങളുടെ കാമുകനായിമാത്രം കാണുകയും ആ ആത്മബന്ധത്തിൽ അവനുമായി ചേരുകയും ചെയ്തു. അങ്ങനെ അവരുടെ കർമ്മബന്ധങ്ങൾ ഇല്ലാതാവുകയും അവർ തങ്ങളുടെ ഭൗതിക ശരീരങ്ങളെ ഉപേക്ഷിക്കുകയും ചെയ്തു.

ശ്രീശുകനിൽനിന്നും ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ശ്രീ പരീക്ഷിത്ത് മഹാരാജാവ് ചോദിച്ചു: ഹേ മുനിശ്രേഷ്ഠാ!, ഗോപികമാർ കൃഷ്ണനെ ഒരു കാമുകനായി മാത്രമാണ് അറിഞ്ഞിരുന്നത്, പരമമായ സത്യമായല്ല. അങ്ങനെയെങ്കിൽ, പ്രകൃതിയുടെ ഗുണങ്ങളിൽ പെട്ടുപോയ ആ പെൺകുട്ടികൾക്ക് എങ്ങനെയാണ് ഭൗതികമായ ബന്ധനങ്ങളിൽ നിന്ന് മോചിതരാകാൻ കഴിഞ്ഞത്?

ശുകദേവൻ അതിന് മറുപടിയായി ഇപ്രകാരം പറഞ്ഞു: അല്ലയോ രാജാവേ! ഈ കാര്യം മുൻപ് തന്നെ അങ്ങയോട് ഞാൻ വിശദീകരിച്ചിട്ടുണ്ട്. കൃഷ്ണനെ വെറുത്തിരുന്ന ശിശുപാലൻ പോലും മോക്ഷം പ്രാപിച്ചുവെങ്കിൽ, ഭഗവാന്റെ പ്രിയപ്പെട്ട ഭക്തരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ? രാജാവേ!, പരമപുരുഷനായ ഭഗവാൻ നാശമില്ലാത്തവനും അളക്കപ്പെടാൻ കഴിയാത്തവനുമാണ്. അദ്ദേഹം പ്രകൃതിയുടെ ഗുണങ്ങൾക്ക് അതീതനാണ്, കാരണം അദ്ദേഹമാണത്തിന്റെ നിയന്താവ്. ഈ ലോകത്തിൽ അദ്ദേഹത്തിന്റെ അവതാരം മനുഷ്യകുലത്തിന് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതിനാണ്. ഭഗവാൻ ഹരിയോട് നിരന്തരം കാമം, ക്രോധം, ഭയം, സ്നേഹം, അല്ലെങ്കിൽ സൗഹൃദം എന്നിവ പുലർത്തുന്നവർ അവനിൽ തന്നെ ലയിക്കുന്നു. യോഗേശ്വരന്മാരുടെയെല്ലാം അധിപനും പരമപുരുഷനുമായ കൃഷ്ണന്റെ കാര്യത്തിൽ അങ്ങ് അതിശയിക്കേണ്ടതില്ല. കാരണം, ഭഗവാനാണ് ഈ ലോകത്തെതന്നെ മോചിപ്പിക്കുന്നത്.

രാജൻ!, അങ്ങനെ തന്റെ അടുത്തേക്ക് ഓടിയെത്തിയ വ്രജത്തിലെ പെൺകുട്ടികളെ കണ്ട ഭഗവാൻ കൃഷ്ണൻ അവരുടെ മനസ്സിനെ മയക്കുന്ന അതിമനോഹരമായ വാക്കുകളാൽ അവരോട് സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: ഹേ സൗഭാഗ്യവതികളേ!, നിങ്ങൾക്ക് സ്വാഗതം. നിങ്ങളുടെ സന്തോഷത്തിനായി ഞാൻ എന്താണ് ചെയ്യേണ്ടത്? വ്രജത്തിൽ എല്ലാവർക്കും സുഖമാണോ? നിങ്ങൾ ഇവിടെ വന്നതിന്റെ കാരണം ദയവായി പറയുക. ഈ രാത്രി വളരെ ഭയാനകമാണ്, ഭീകര ജീവികൾ ഇവിടെ ചുറ്റിനടക്കുന്നുണ്ട്. അല്ലയോ ഗോപസുന്ദരിമാരേ!, നിങ്ങൾ വ്രജത്തിലേക്ക് തന്നെ മടങ്ങുക. സ്ത്രീകൾക്ക് വരാൻ പറ്റിയ സ്ഥലമല്ലിത്. നിങ്ങളെ വീട്ടിൽ കാണാത്തതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളും പുത്രന്മാരും സഹോദരന്മാരും ഭർത്താക്കന്മാരും നിങ്ങളെ അന്വേഷിക്കുന്നുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കരുത്. പൂക്കൾ നിറഞ്ഞതും പൗർണ്ണമിനിലാവിൽ തിളങ്ങുന്നതുമായ ഈ വൃന്ദാവന വനം നിങ്ങൾ കണ്ടു കഴിഞ്ഞു. യമുനയിൽ നിന്നുള്ള മന്ദമാരുതനിൽ ഇലകൾ ഇളകുന്ന വൃക്ഷങ്ങളുടെ ഭംഗിയും നിങ്ങൾ കണ്ടു. ഇനി ഒട്ടും വൈകാതെ ഗോപാല ഗ്രാമത്തിലേക്ക് മടങ്ങുക. പതിവ്രതകളായ സ്ത്രീകളേ, നിങ്ങളുടെ ഭർത്താക്കന്മാരെ സേവിക്കുക, കരയുന്ന കുഞ്ഞുങ്ങൾക്കും പശുക്കിടാങ്ങൾക്കും പാൽ നൽകുക.

എന്നോടുള്ള നിങ്ങളുടെ വലിയ സ്നേഹം കാരണമായിരിക്കാം നിങ്ങൾ ഇവിടെ വന്നത്. അത് തീർച്ചയായും പ്രശംസനീയമാണ്, കാരണം എല്ലാ ജീവികൾക്കും എന്നോട് സ്വാഭാവികമായ സ്നേഹമുണ്ട്. തന്റെ ഭർത്താവിനെ ആത്മാർത്ഥമായി സേവിക്കുകയും ഭർത്താവിന്റെ കുടുംബത്തോട് നന്നായി പെരുമാറുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുക എന്നതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ധർമ്മം. പരലോകത്ത് ഉന്നതമായ ഗതി ആഗ്രഹിക്കുന്ന സ്ത്രീകൾ, ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാത്ത ഭർത്താവിനെ ഒരിക്കലും ഉപേക്ഷിക്കരുത്. അയാൾ ദുസ്വഭാവിയോ, നിർഭാഗ്യവാനോ, വൃദ്ധനോ, ബുദ്ധിശൂന്യനോ, രോഗിയോ, ദരിദ്രനോ ആണെങ്കിൽ പോലും. മാന്യമായ കുടുംബത്തിലെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പരപുരുഷബന്ധം എപ്പോഴും നിന്ദ്യമാണ്. അത് സ്വർഗ്ഗപ്രാപ്തിക്ക് തടസ്സമാവുകയും ദുഷ്‌കീർത്തിയുണ്ടാക്കുകയും ഭയവും ബുദ്ധിമുട്ടുകളും നൽകുകയും ചെയ്യുന്നു. എന്നെക്കുറിച്ചുള്ള ശ്രവണം, എന്റെ വിഗ്രഹരൂപത്തെ ദർശിക്കൽ, എന്നെ ധ്യാനിക്കൽ, എന്റെ നാമങ്ങൾ കീർത്തനം ചെയ്യൽ എന്നിവയിലൂടെയാണ് എന്നോടുള്ള ദിവ്യമായ പ്രേമം ഉണ്ടാകുന്നത്. വെറും ശാരീരികമായ അടുപ്പം കൊണ്ട് ആ ഫലം ലഭിക്കില്ല. അതിനാൽ ദയവായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഗോവിന്ദൻ പറഞ്ഞ ഈ അപ്രിയമായ വാക്കുകൾ കേട്ടപ്പോൾ ഗോപികമാർ ദുഃഖിതരായി. അവരുടെ പ്രതീക്ഷകൾ തകരുകയും അവർക്ക് താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവപ്പെടുകയും ചെയ്തു. തലതാഴ്ത്തി നിന്ന്, ഗദ്ഗദത്തോടെ, തങ്ങളുടെ ചുണ്ടുകൾ ഉണങ്ങവേ, ഗോപികമാർ കാൽവിരലുകൾ കൊണ്ട് മണ്ണിൽ വരച്ചുക്കൊണ്ടിരുന്നു. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി, അത് അവരുടെ കണ്മഷിയെയും സ്തനങ്ങളിലെ കുങ്കുമത്തെയും കഴുകിക്കളഞ്ഞു. തങ്ങളുടെ സങ്കടത്തിന്റെ ഭാരവും പേറി അവർ നിശബ്ദരായി നിന്നു.

കൃഷ്ണൻ അവരുടെ പ്രിയതമനായിരുന്നിട്ടും, അവനുവേണ്ടി അവർ മറ്റെല്ലാം ഉപേക്ഷിച്ചിട്ടും അവൻ അവരോട് അപ്രിയമായി സംസാരിച്ചു. എങ്കിലും, അവനോടുള്ള അവരുടെ അനുരാഗത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. കരച്ചിൽ നിർത്തി അവർ കണ്ണുകൾ തുടച്ചു, പരിഭ്രമത്തോടെ വിറയ്ക്കുന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

സുന്ദരികളായ ആ ഗോപികമാർ പറഞ്ഞു: സർവ്വശക്തനായവനേ!, അവിടുന്ന് ഇത്ര ക്രൂരമായി സംസാരിക്കരുത്. അവിടുത്തെ പാദാരവിന്ദങ്ങളെ ഭക്തിപൂർവ്വം സേവിക്കാൻ ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചുവന്ന ഞങ്ങളെ തള്ളിക്കളയരുത്. മോക്ഷത്തിനായി പരിശ്രമിക്കുന്ന ഭക്തരോട് നാരായണനായ അങ്ങ് എങ്ങനെയാണോ പെരുമാറുന്നത്, അതുപോലെതന്നെ ഞങ്ങളോടും ദയ കാണിക്കൂ. പ്രിയപ്പെട്ട കൃഷ്ണാ!, സ്ത്രീകളുടെ ധർമ്മം ഭർത്താവിനെയും മക്കളെയും ബന്ധുക്കളെയും സേവിക്കലാണെന്ന് ധർമ്മം അറിയുന്ന നീ ഞങ്ങളെ ഉപദേശിച്ചു. ആ തത്വം ശരിയാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ ആ സേവനം നിനക്കാണ് നൽകേണ്ടത്. കാരണം ഭഗവാനേ!, നീയാണ് എല്ലാ ജീവജാലങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തും ബന്ധുവും ആത്മാവും. തത്വജ്ഞാനികൾ നിന്നെയാണ് തങ്ങളുടെ യഥാർത്ഥ ആത്മാവായും നിത്യപ്രിയനായും കാണുന്നത്. അതിനാൽ അവർ എപ്പോഴും നിന്നോട് സ്നേഹം പുലർത്തുന്നു. ഞങ്ങൾക്ക് ദുഃഖം മാത്രം നൽകുന്ന ഈ ഗാർഹികജീവിതം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? അതിനാൽ പരമമായ നിയന്താവേ, ഞങ്ങളോട് കരുണ കാണിക്കൂ. താമരക്കണ്ണാ!, നിന്റെ കൂടെ ഇരിക്കണമെന്ന ഞങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം നശിപ്പിക്കരുതേ. ഇന്നുവരെ ഞങ്ങളുടെ മനസ്സ് വീട്ടുജോലികളിലായിരുന്നു, എന്നാൽ നീ ഞങ്ങളുടെ ഹൃദയത്തെ എളുപ്പത്തിൽ കവർന്നു. ഇപ്പോൾ നിന്റെ പാദങ്ങളിൽ നിന്ന് ഒരടി പോലും അകലുവാൻ ഞങ്ങളുടെ കാലുകൾക്ക് കഴിയുന്നില്ല. ഞങ്ങൾക്ക് എങ്ങനെ വ്രജത്തിലേക്ക് മടങ്ങാൻ കഴിയും? അവിടെ പോയിട്ട് ഞങ്ങൾ എന്ത് ചെയ്യാനാണ്?

പ്രിയപ്പെട്ട കൃഷ്ണാ!, നിന്റെ പുഞ്ചിരിക്കുന്ന നോട്ടവും ഓടക്കുഴലിന്റെ മധുരഗീതവും കൊണ്ട് ഞങ്ങളുടെ ഹൃദയത്തിൽ നീ ഒരു തീ കൊളുത്തിയിട്ടുണ്ട്. നിന്റെ അധരങ്ങളിലെ അമൃത് ആ തീയിലേക്ക് ചൊരിയൂ. ഇല്ലെങ്കിൽ, നിന്നിൽ നിന്നുള്ള വിരഹാഗ്നിയിൽ ഞങ്ങൾ ഞങ്ങളുടെ ഈ ശരീരങ്ങൾ സമർപ്പിക്കും. എന്നിട്ട് യോഗികളെപ്പോലെ ധ്യാനത്തിലൂടെ നിന്റെ പാദാരവിന്ദങ്ങളിൽ എത്തിച്ചേരും. താമരക്കണ്ണാ!, നിന്റെ പാദങ്ങളിൽ സ്പർശിക്കുന്നതിനെ ലക്ഷ്മീദേവി വലിയൊരു ഉത്സവമായിട്ടാണ് കാണുന്നത്. നീ ഈ വനവാസികൾക്ക് പ്രിയപ്പെട്ടവനാണ്, അതിനാൽ ഞങ്ങളും ആ പാദസ്പർശനം ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കുന്ന അന്നുമുതൽ മറ്റൊരു പുരുഷന്റെ മുന്നിൽ നിൽക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല, കാരണം നിന്നാൽ ഞങ്ങൾ പൂർണ്ണതൃപ്തരായിരിക്കും. ദേവന്മാർപോലും ആഗ്രഹിക്കുന്ന ലക്ഷ്മി ദേവിക്ക് ഭഗവാൻ നാരായണന്റെ നെഞ്ചിൽ എപ്പോഴും ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എങ്കിലും അവൾ അവന്റെ പാദധൂളിക്കായി മാത്രമാണ് ആഗ്രഹിക്കുന്നത്. അതുപോലെ ഞങ്ങളും ഇതാ നിന്റെ പാദധൂളിയെമാത്രം ശരണം പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട് ഹേ ദുഃഖനാശക!, ഞങ്ങളോട് കരുണ കാണിക്കൂ. നിന്റെ പാദങ്ങളിൽ എത്താൻ ഞങ്ങൾ വീടും കുടുംബവും ഉപേക്ഷിച്ചു, നിന്നെ സേവിക്കണമെന്നതല്ലാതെ മറ്റൊരു ആഗ്രഹവും ഞങ്ങൾക്കില്ല. നിന്റെ മനോഹരമായ പുഞ്ചിരി ഞങ്ങളിൽ തീവ്രമായ ആഗ്രഹം ജനിപ്പിച്ചിരിക്കുന്നു. ഹേ പുരുഷോത്തമാ!, ഞങ്ങളെ നിന്റെ ദാസികളാക്കി മാറ്റൂ.

ചുരുൾമുടിയാൽ ചുറ്റപ്പെട്ട നിന്റെ മുഖവും, കുണ്ഡലങ്ങളാൽ ശോഭിക്കുന്ന നിന്റെ കവിളുകളും, അമൃത് നിറഞ്ഞ നിന്റെ അധരങ്ങളും, നിന്റെ പുഞ്ചിരിക്കുന്ന നോട്ടവും കാണുമ്പോൾ, ഞങ്ങളുടെ ഭയം ഇല്ലാതാക്കുന്ന നിന്റെ കരങ്ങളും ലക്ഷ്മി ദേവിയുടെ ഏക സന്തോഷമായ നിന്റെ വക്ഷസ്ഥലവും കാണുമ്പോൾ ഞങ്ങൾ നിന്റെ ദാസികളാകാതിരിക്കുന്നതെങ്ങനെ? പ്രിയപ്പെട്ട കൃഷ്ണാ!, നിന്റെ ഓടക്കുഴലിലെ മധുരസംഗീതത്തിൽ മയങ്ങി ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാത്ത ഏത് സ്ത്രീയാണ് ഈ മൂന്നു ലോകത്തുമുള്ളത്? നിന്റെ സൗന്ദര്യം ലോകത്തിന് മുഴുവൻ മംഗളകരമാണ്. നിന്റെ സുന്ദരരൂപം കാണുമ്പോൾ പശുക്കളും പക്ഷികളും മരങ്ങളും മാനുകളും പോലും രോമാഞ്ചമണിയുന്നു. ദേവലോകത്തെ ഭഗവാൻ സംരക്ഷിക്കുന്നതുപോലെ, വ്രജവാസികളുടെ ഭയവും സങ്കടവും മാറ്റാനാണ് നീ ഈ ലോകത്ത് ജനിച്ചിരിക്കുന്നത്. അതിനാൽ ദുഃഖിതരുടെ സുഹൃത്തേ, നിന്റെ കൈകൾ നിന്റെ ഈ ദാസികളുടെ തലയിലും ഹൃദയത്തിലും വെക്കേണമേ.

ശുകദേവൻ വീണ്ടും പറഞ്ഞു: രാജാവേ!, ഗോപികമാരുടെ സങ്കടം നിറഞ്ഞ ഈ വാക്കുകൾകേട്ട് പുഞ്ചിരിച്ചുകൊണ്ട്, യോഗീശ്വരനായ കൃഷ്ണൻ ആത്മതൃപ്തനാണെങ്കിൽ പോലും അവരോടൊപ്പം ലീലകളിൽ ഏർപ്പെട്ടു. നക്ഷത്രങ്ങൾക്കിടയിലെ പൂർണ്ണചന്ദ്രനെപ്പോലെ ആ ഗോപികമാർക്കിടയിൽ കൃഷ്ണൻ ശോഭിച്ചു. തന്റെ സ്നേഹം നിറഞ്ഞ നോട്ടം കൊണ്ട് അദ്ദേഹം അവരുടെ മുഖപത്മങ്ങളെ വിരിയിച്ചു. അവന്റെ ചിരിയിൽ അവന്റെ പല്ലുകൾ മുല്ലമൊട്ടുകളെപ്പോലെ തിളങ്ങി. ഗോപികമാർ അവന്റെ ഗുണങ്ങളെ പാടിയപ്പോൾ, ആ സ്ത്രീകളുടെ പ്രിയനായ കൃഷ്ണനും അവർക്ക് മറുപടിയായി ഉറക്കെ പാടി. വൈജയന്തി മാലയണിഞ്ഞ് വനത്തിന്റെ ഭംഗി കൂട്ടിക്കൊണ്ട് അദ്ദേഹം അവർക്കിടയിൽ നടന്നു. ശ്രീകൃഷ്ണൻ ഗോപികമാരോടൊപ്പം യമുനാനദിയുടെ തീരത്തേക്ക് പോയി. അവിടെ മണൽ നല്ല തണുപ്പുള്ളതായിരുന്നു, നദിയിലെ തിരമാലകളിൽ തട്ടിവന്ന കാറ്റിന് താമരപ്പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു. അവിടെ കൃഷ്ണൻ ഗോപികമാരെ ആലിംഗനം ചെയ്തു. അവരുടെ കൈകളിലും തലമുടിയിലും തലോടിയും, തമാശകൾ പറഞ്ഞും, അവരെ നോക്കി ചിരിച്ചും ഭഗവാൻ വ്രജത്തിലെ സുന്ദരിമാരോടൊപ്പം ലീലകളിൽ ഏർപ്പെട്ടു.

പരമപുരുഷനായ കൃഷ്ണനിൽനിന്ന് ഇത്രയും പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചതിൽ ഗോപികമാർക്ക് അഭിമാനം തോന്നി. തങ്ങളാണ് ഭൂമിയിലെ ഏറ്റവും മികച്ച സ്ത്രീകൾ എന്ന് അവർ ഓരോരുത്തരും ചിന്തിച്ചു. ഗോപികമാർക്ക് തങ്ങളുടെ ഭാഗ്യത്തിൽ അമിതമായ അഹങ്കാരം വരുന്നത് കണ്ട ഭഗവാൻ കേശവൻ, അവരുടെ ആ അഹങ്കാരം മാറ്റാനും അവരോട് കൂടുതൽ കരുണ കാണിക്കാനുമായി അദ്ദേഹം പെട്ടെന്ന് അവിടെനിന്ന് അപ്രത്യക്ഷനായി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<  >>>>>