10:34 നന്ദമഹാരാജാവിനെ രക്ഷിച്ചതും ശംഖചൂഡനെ വധിച്ചതും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
10:34 നന്ദമഹാരാജാവിനെ രക്ഷിച്ചതും ശംഖചൂഡനെ വധിച്ചതും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഡിസംബർ 26, വെള്ളിയാഴ്‌ച

10:34 നന്ദമഹാരാജാവിനെ രക്ഷിച്ചതും ശംഖചൂഡനെ വധിച്ചതും

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 34

നന്ദമഹാരാജാവിനെ സർപ്പത്തിന്റെ പിടിയിൽനിന്നും രക്ഷിച്ചതും, സുദർശനൻ എന്ന വിദ്യാധരന് ശാപമോക്ഷം നൽകിയതും ശംഖചൂഡൻ  എന്ന അസുരനെ വധിച്ചതും

--------------------------------------------------------------------------------------------------------


ശുകദേവൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഒരിക്കൽ ഗോപന്മാർ മഹാദേവനെ ആരാധിക്കാനായി ആഗ്രഹിച്ചുകൊണ്ട് കാളവണ്ടികളിൽ കയറി അംബികാവനത്തിലേക്ക് യാത്രതിരിച്ചു. രാജാവേ!, അവിടെ എത്തിയതിനുശേഷം അവർ സരസ്വതിനദിയിൽ സ്നാനം ചെയ്യുകയും, തുടർന്ന് ഭക്തിപൂർവ്വം പശുപതിയായ പരമശിവനെയും അംബികാ ദേവിയെയും വിവിധ പൂജാദ്രവ്യങ്ങൾ കൊണ്ട് ആരാധിക്കുകയും ചെയ്തു. ഗോപന്മാർ ബ്രാഹ്മണർക്ക് പശുക്കൾ, സ്വർണ്ണം, വസ്ത്രങ്ങൾ, തേൻ ചേർത്ത അന്നം എന്നിവ ദാനമായി നൽകി. ശേഷം അവർ ഭഗവാന്റെ പ്രസാദത്തിനായി പ്രാർത്ഥിച്ചു, നന്ദഗോപരും സുനന്ദരും മറ്റു ഗോപന്മാരും അന്ന് രാത്രി വ്രതാനുഷ്ഠാനങ്ങളോടെ സരസ്വതിനദിക്കരയിൽ ചിലവഴിച്ചു. അവർ ജലം മാത്രം പാനം ചെയ്തുകൊണ്ട് അന്നേടം ഉപവസിച്ചു. 

രാജൻ!, ആ സമയം രാത്രിയിൽ വിശന്നുവലഞ്ഞ ഭീമാകാരനായ ഒരു പാമ്പ് ആ കുറ്റിക്കാട്ടിൽ പ്രത്യക്ഷപ്പെട്ടു. അത് ഇഴഞ്ഞുവന്ന് ഉറങ്ങിക്കിടന്നിരുന്ന നന്ദമഹാരാജാവിനെ വിഴുങ്ങാൻ തുടങ്ങി. സർപ്പത്തിന്റെ പിടിയിലായ നന്ദമഹാരാജാവ് നിലവിളിച്ചു, "കൃഷ്ണാ!, കൃഷ്ണാ!, എന്റെ മകനേ! ഈ വലിയ സർപ്പം എന്നെ ഇതാ വിഴുങ്ങുന്നു! നിന്നെ ശരണം പ്രാപിച്ച എന്നെ രക്ഷിക്കൂ! കണ്ണാ!"

നന്ദന്റെ നിലവിളി കേട്ട് ഗോപന്മാർ ഉടൻ ഉണരുകയും അദ്ദേഹത്തെ പാമ്പ് വിഴുങ്ങുന്ന കാഴ്ച കാണുകയും ചെയ്തു. പരിഭ്രാന്തരായ അവർ കത്തുന്ന പന്തങ്ങൾ കൊണ്ട് സർപ്പത്തെ അടിക്കാൻ തുടങ്ങി. എന്നാൽ തീക്കനലുകൾ ദേഹത്ത് പൊള്ളലേൽപ്പിച്ചിട്ടും ആ സർപ്പമാകട്ടെ, നന്ദമഹാരാജാവിനെ വിടാൻ കൂട്ടാക്കിയില്ല. അപ്പോൾ ഭക്തവത്സലനായ ശ്രീകൃഷ്ണഭഗവാൻ അവിടെ എത്തുകയും തന്തിരുവടിയുടെ പദകമലംകൊണ്ട് ആ സർപ്പത്തെ സ്പർശിക്കുകയും ചെയ്തു. ഭഗവാന്റെ ദിവ്യപാദസ്പർശനമേറ്റതോടെ ആ സർപ്പത്തിന്റെ പാപങ്ങളെല്ലാം നശിച്ചു. പാമ്പ് തന്റെ ഉരഗശരീരം വെടിഞ്ഞ് സുന്ദരനായ ഒരു വിദ്യാധരന്റെ രൂപം സ്വീകരിച്ചു. സ്വർണ്ണമാലകളാൽ അലങ്കരിക്കപ്പെട്ടവനും തേജസ്വിയുമായ ആ രൂപം തലകുനിച്ചു ഭഗവാന്റെ മുന്നിൽ നിന്നു. ഋഷികേശനായ ഭഗവാൻ അവനോട് ചോദിച്ചു: "പ്രിയപ്പെട്ടവനേ, ഇത്രയും തേജോമയനായ നീ ആരാണ്? നിന്നെ ഈ ഭയാനകമായ ഒരു പാമ്പിന്റെ രൂപത്തിലേക്ക് മാറ്റിയത് ആരാണ്?"

സർപ്പം മറുപടി പറഞ്ഞു: "ഞാൻ സുദർശനൻ എന്ന് പേരുള്ള ഒരു വിദ്യാധരനാണ്. എനിക്ക് ഐശ്വര്യവും അതുപോലെ സൗന്ദര്യവും ഉണ്ടായിരുന്നു, ഞാൻ എന്റെ വിമാനത്തിൽ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ അംഗിരസ് മുനിയുടെ വംശത്തിൽപ്പെട്ട ചില ഋഷിമാരെ ഞാൻ കണ്ടു. എന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ച് ഞാൻ അവരെ പരിഹസിച്ചു. ആ പാപം കാരണം അവർ എനിക്ക് ഈ അധമരൂപം നൽകി ശപിച്ചു. യഥാർത്ഥത്തിൽ ആ കാരുണ്യവാന്മാരായ ഋഷിമാർ എന്നെ ശപിച്ചത് എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. കാരണം, ഇപ്പോൾ ലോകഗുരുവായ അങ്ങയുടെ പാദസ്പർശനമേറ്റതിലൂടെ എന്റെ എല്ലാ അശുഭങ്ങളും നീങ്ങിയിരിക്കുന്നു. ഭഗവാനേ!, ഈ ഭൗതിക ലോകത്തെ ഭയപ്പെട്ട് അങ്ങയെ ശരണം പ്രാപിക്കുന്നവരുടെ ഭയം അങ്ങ് ഇല്ലാതാക്കുന്നു. അങ്ങയുടെ പാദസ്പർശനത്താൽ ഞാൻ ശാപമോക്ഷം നേടിയിരിക്കുന്നു. ദുഃഖനാശകാ!, എന്നെ എന്റെ ലോകത്തേക്ക് മടങ്ങാൻ അനുവദിച്ചാലും. യോഗേശ്വരാ!, മഹാപുരുഷാ!, ഭക്തപ്രിയനായ ഭഗവാനേ!, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. പ്രപഞ്ചനാഥനായ അങ്ങ് എന്നോട് കൽപ്പിച്ചാലും. ഭഗവാനേ!, അങ്ങയെ ദർശിച്ചപ്പോൾത്തന്നെ ഞാൻ ബ്രാഹ്മണശാപത്തിൽനിന്ന് മുക്തനായി. അങ്ങയുടെ നാമം ജപിക്കുന്നവൻ അത് കേൾക്കുന്നവരെയും സ്വയംതന്നെയും ശുദ്ധീകരിക്കുന്നു. അങ്ങനെയെങ്കിൽ അങ്ങയുടെ പാദസ്പർശനത്തിന്റെ ഗുണം എത്ര വലുതായിരിക്കും!"

രാജാവേ!, കൃഷ്ണന്റെ അനുവാദം വാങ്ങിയ സുദർശനൻ എന്ന ആ വിദ്യാധരൻ ഭഗവാനെ വലംവെച്ച് വണങ്ങിയ ശേഷം സ്വർഗ്ഗലോകത്തേക്ക് മടങ്ങി. നന്ദമഹാരാജാവ് അപകടത്തിൽനിന്ന് രക്ഷിക്കപ്പെട്ടു. ശ്രീകൃഷ്ണന്റെ അത്ഭുതശക്തി കണ്ട് വ്രജവാസികൾ വിസ്മയിച്ചു. രാജാവേ!, അവർ ഉദ്ദേശിച്ചവിധം ശിവപൂജ പൂർത്തിയാക്കി കൃഷ്ണന്റെ ലീലകൾ വാഴ്ത്തിക്കൊണ്ട് വ്രജത്തിലേക്ക് മടങ്ങി.

രാജൻ!, പിന്നീടൊരിക്കൽ, അതിശയകരമായ ലീലകൾ കാട്ടികൊണ്ട് ഗോവിന്ദനും ബലരാമനും ഒരു രാത്രിയിൽ വ്രജത്തിലെ സുന്ദരിമാരോടൊപ്പം വനത്തിൽ വിഹരിക്കുകയായിരുന്നു. കൃഷ്ണനും ബലരാമനും പൂമാലകളും നിർമ്മലമായ വസ്ത്രങ്ങളും ധരിച്ചിരുന്നു. ചന്ദനം പൂശിയ അവരുടെ അംഗങ്ങൾ ഭംഗിയായി അലങ്കരിച്ചിരുന്നു. ഗോപികമാർ സ്നേഹപൂർവ്വം അവരുടെ കീർത്തനങ്ങൾ ആലപിച്ചു. ചന്ദ്രോദയവും നക്ഷത്രങ്ങളും ഉള്ള ആ രാത്രിയെ രാമകൃഷ്ണന്മാർ പ്രശംസിച്ചു. താമരയുടെ ഗന്ധമുള്ള കാറ്റും മുല്ലപ്പൂക്കളുടെ സുഗന്ധത്തിൽ ലയിച്ച വണ്ടുകളും ആ രാത്രിയെ കൂടുതൽ മനോഹരമാക്കി. കൃഷ്ണനും ബലരാമനും പലപല രാഗങ്ങൾ ഒന്നിച്ചുചേർത്ത് മധുരതരമായി പാടി. ആ സംഗീതം സർവ്വജീവികളുടെയും കാതിനും മനസ്സിനും ആനന്ദം നൽകി. ആ പാട്ട് കേട്ട് ഗോപികമാർ സ്തബ്ധരായി നിന്നുപോയി. രാജാവേ!, ആത്മവിസ്മൃതിയിലായ അവർ തങ്ങളുടെ വസ്ത്രം അഴിഞ്ഞുവീഴുന്നതോ മുടി കെട്ടഴിയുന്നതോപോലും അറിഞ്ഞില്ല. ഭഗവാൻമാരായ കൃഷ്ണനും ബലരാമനും ഇഷ്ടപ്രകാരം തങ്ങളുടെ ലീലകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, കുബേരന്റെ സേവകനായ ശങ്കചൂഢൻ അവിടെ എത്തി.

കൃഷ്ണനും രാമനും നോക്കിനിൽക്കെത്തന്നെ ശങ്കചൂഢൻ അവർക്കൊപ്പമുണ്ടായിരുന്ന ആ സ്ത്രീകളെ അപഹരിച്ചുകൊണ്ട് വടക്കേ ദിശയിലേക്ക് പോയി. കൃഷ്ണനെയും ബലരാമനെയും തങ്ങളുടെ നാഥന്മാരായി സ്വീകരിച്ച ആ സ്ത്രീകൾ ഉച്ചത്തിൽ നിലവിളിച്ചു. "കൃഷ്ണാ! രാമാ!" എന്നുള്ള അവരുടെ നിലവിളി കേട്ട ദിക്കിലേക്ക് നോക്കിയപ്പോൾ രാമകൃഷ്ണന്മാർ കണ്ടത്, മോഷ്ടാവ് പശുക്കളെ തട്ടിക്കൊണ്ടുപോകുന്നതുപോലെ, ശങ്കചൂഢൻ ആ സ്ത്രീകളെ അപഹരിച്ചുപായുന്നതായിരുന്നു. ആ ദൃശ്യം കണ്ട കൃഷ്ണനും ബലരാമനും അസുരന്റെ പിന്നാലെ ഓടി. "ഭയപ്പെടേണ്ട!" എന്ന് അവർ അതിനിടയിൽ വിളിച്ചു പറഞ്ഞു. അവർ ശാലമരത്തിന്റെ തടികൾ എടുത്തുകൊണ്ട് നീചനായ ഗുഹ്യകനെ വേഗത്തിൽ പിന്തുടർന്നു. കാലന്റെയും മൃത്യുവിന്റെയും രൂപത്തിൽ വരുന്ന അവരെ കണ്ട് ശങ്കചൂഢൻ പരിഭ്രാന്തനായി. അവൻ സ്ത്രീകളെ ഉപേക്ഷിച്ച് തന്റെ ജീവനും കൊണ്ട് ഓടി.

എങ്കിലും, ശങ്കചൂഢന്റെ തലയിലെ രത്നം കൈക്കലാക്കാനായി ഭഗവാൻ അവനെ പിന്തുടർന്നു. ബലരാമൻ സ്ത്രീകളെ സംരക്ഷിക്കാനായി അവിടെത്തന്നെ നിന്നു. ഏറെ ദൂരെ നിന്നുകൊണ്ടുതന്നെ ഭഗവാൻ ശങ്കചൂഢനെ പിടികൂടുകയും ഒരു മുഷ്ടിപ്രഹരത്തിലൂടെ ആ ദുഷ്ടന്റെ തലയും അതിലെ രത്നവും വേർപെടുത്തുകയും ചെയ്തു. ഇങ്ങനെ ശങ്കചൂഢനെ വധിച്ച് തിളങ്ങുന്ന ആ രത്നവുമായി വന്ന കൃഷ്ണൻ, ഗോപികമാർ നോക്കി നിൽക്കെ അത് തന്റെ ജ്യേഷ്ഠനായ ബലരാമന് സന്തോഷത്തോടെ സമ്മാനിച്ചു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>