10:29 കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
10:29 കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഡിസംബർ 17, ബുധനാഴ്‌ച

10:29 കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 29

കൃഷ്ണനും ഗോപികമാരും രാസലീലയ്ക്കായി ഒത്തുചേരുന്നു

-------------------------------------------------------------------------------------------------------------------


ശ്രീ ബാദരായണൻ പറഞ്ഞു: ശ്രീകൃഷ്ണൻ എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ പരമപുരുഷനായ ഭഗവാനാണ്. എങ്കിലും വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള ആ ശരത്കാലരാത്രികൾ കണ്ടപ്പോൾ, അവൻ തന്റെ മനസ്സിനെ പ്രണയലീലകളിലേക്ക് തിരിച്ചു. ലീലകളാടുവാനായി അവൻ ആത്മശക്തിയായ യോഗമായയെ പ്രയോഗിച്ചു. അപ്പോൾ ചന്ദ്രൻ ഉദിച്ചുയർന്നു, തന്റെ ശീതളരശ്മികളുടെ ചുവന്ന നിറത്താൽ കിഴക്കൻ ചക്രവാളത്തിന്റെ മുഖം ലേപനം ചെയ്തു. അങ്ങനെ ചന്ദ്രൻ തന്റെ ഉദയം കണ്ടുനിന്നവരുടെയെല്ലാം സങ്കടം അകറ്റി. ദീർഘകാലത്തെ വിരഹത്തിന് ശേഷം തിരിച്ചെത്തി തന്റെ പ്രിയതമയുടെ മുഖത്ത് കുങ്കുമം ചാർത്തി അലങ്കരിക്കുന്ന ഒരു ഭർത്താവിനെപ്പോലെയായിരുന്നു ആ ചന്ദ്രൻ. പുതുതായി ചാർത്തിയ സിന്ദൂരത്തിന്റെ ചുവന്ന തിളക്കത്തോടെ ശോഭിക്കുന്ന പൂർണ്ണചന്ദ്രന്റെ വട്ടത്തിലുള്ള ബിംബം കണ്ടപ്പോൾ, അത് ലക്ഷ്മി ദേവിയുടെ മുഖമാണെന്ന് ഭഗവാൻ കൃഷ്ണന് തോന്നി. ചന്ദ്രന്റെ സാന്നിധ്യത്തിൽ വിരിയുന്ന ആമ്പൽ പൂക്കളും നിലാവാൽ പ്രകാശിതമായ വനവും അവൻ കണ്ടു. അങ്ങനെ ഭഗവാൻ തന്റെ വംശീനാദം മധുരമായി പൊഴിക്കാൻ തുടങ്ങി, അത് സുന്ദരാക്ഷികളായ ഗോപികമാരുടെ മനസ്സിനെ ആകർഷിച്ചു.

പ്രേമവികാരങ്ങൾ ഉണർത്തുന്ന കൃഷ്ണന്റെ ആ ഓടക്കുഴൽവിളി കേട്ടപ്പോൾ വൃന്ദാവനത്തിലെ യുവതികളുടെ മനസ്സ് ഭഗവാനാൽ അപഹരിക്കപ്പെട്ടു. തങ്ങളുടെ കാമുകൻ കാത്തിരിക്കുന്നിടത്തേക്ക് മറ്റാരും അറിയാതെ അവർ ഓരോരുത്തരും പുറപ്പെട്ടു. അത്ര വേഗത്തിലായിരുന്നു അവരുടെ യാത്ര, ആ വേഗത്തിൽ അവരുടെ കാതുകളിലെ കുണ്ഡലങ്ങൾ ഇളകിയാടി. ചില ഗോപികമാർ കൃഷ്ണന്റെ ഓടക്കുഴൽ കേൾക്കുമ്പോൾ പശുക്കളെ കറക്കുകയായിരുന്നു. അവർ അതുപേക്ഷിച്ച് അവനെ കാണാനായി ഓടി. ചിലർ അടുപ്പത്ത് പാൽ തിളപ്പിക്കാൻ വച്ചതറിയാതെയും മറ്റുചിലർ അടുപ്പിൽ പലഹാരങ്ങൾ വെന്തുകൊണ്ടിരുന്നതോർക്കാതെയും ക്ഷണത്തിൽ ആ പുല്ലാങ്കുഴൽനാദം കേട്ടിടത്തേക്കോടി. ചിലർ വസ്ത്രം ധരിക്കുകയായിരുന്നു, ചിലർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുകയായിരുന്നു, മറ്റുചിലർ ഭർത്താക്കന്മാരെ ശുശ്രൂഷിക്കുകയായിരുന്നു. എന്നാൽ അവരെല്ലാവരും ആ കടമകളെല്ലാം ഉപേക്ഷിച്ച് കൃഷ്ണനെ കാണാനായി വീട് വിട്ടിറങ്ങിയോടി. മറ്റ് ചില ഗോപികമാർ അത്താഴം കഴിക്കുകയോ, കുളിക്കുകയോ, ചമയങ്ങൾ അണിയുകയോ, കണ്ണിൽ കണ്മഷി എഴുതുകയോ ഒക്കെ ചെയ്യുകയായിരുന്നു. എന്നാൽ അവരെല്ലാം ആ നിമിഷം തന്നെ ആ പ്രവർത്തികൾ നിർത്തിവച്ച്  വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കോലപ്പെട്ട നിലയിൽ പോലും കൃഷ്ണന്റെ അടുത്തേക്ക് കുതിച്ചു.

അവരുടെ ഭർത്താക്കന്മാരും പിതാക്കന്മാരും സഹോദരന്മാരും മറ്റ് ബന്ധുക്കളും അവരെ തടയാൻ ശ്രമിച്ചു, എന്നാൽ കൃഷ്ണൻ നേരത്തെതന്നെ അവരുടെ ഹൃദയങ്ങൾ കവർന്നിരുന്നു. ഓടക്കുഴലിന്റെ നാദത്തിൽ മയങ്ങിയ അവർ തിരികെ വരാൻ വിസമ്മതിച്ചു. എങ്കിലും, ചില ഗോപികമാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അവർ കണ്ണുകളടച്ച് വീടിനുള്ളിൽതന്നെ ഇരുന്ന് ശുദ്ധമായ പ്രണയത്തോടെ ആ പരമപുരുഷനെ ധ്യാനിച്ചു. കൃഷ്ണനെ കാണാൻ പോകാൻ കഴിയാത്ത ആ ഗോപികമാർക്ക്, തങ്ങളുടെ പ്രിയതമനുമായുള്ള അസഹനീയമായ വിരഹം ഒരു വലിയ വേദനയുണ്ടാക്കി. ആ വേദന അവരുടെ എല്ലാ പാപകർമ്മങ്ങളെയും ദഹിപ്പിച്ചുകളഞ്ഞു. അവനെ ധ്യാനിച്ചതിലൂടെ അവൻ തങ്ങളെ ആലിംഗനം ചെയ്യുന്നതായി അവർക്ക് അനുഭവപ്പെട്ടു, ആ ആനന്ദം അവരുടെ ഭൗതികമായ പുണ്യഫലങ്ങളെയും ഇല്ലാതാക്കി. ഭഗവാൻ കൃഷ്ണൻ പരമാത്മാവാണെങ്കിലും, ഈ പെൺകുട്ടികൾ അവനെ തങ്ങളുടെ കാമുകനായിമാത്രം കാണുകയും ആ ആത്മബന്ധത്തിൽ അവനുമായി ചേരുകയും ചെയ്തു. അങ്ങനെ അവരുടെ കർമ്മബന്ധങ്ങൾ ഇല്ലാതാവുകയും അവർ തങ്ങളുടെ ഭൗതിക ശരീരങ്ങളെ ഉപേക്ഷിക്കുകയും ചെയ്തു.

ശ്രീശുകനിൽനിന്നും ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ശ്രീ പരീക്ഷിത്ത് മഹാരാജാവ് ചോദിച്ചു: ഹേ മുനിശ്രേഷ്ഠാ!, ഗോപികമാർ കൃഷ്ണനെ ഒരു കാമുകനായി മാത്രമാണ് അറിഞ്ഞിരുന്നത്, പരമമായ സത്യമായല്ല. അങ്ങനെയെങ്കിൽ, പ്രകൃതിയുടെ ഗുണങ്ങളിൽ പെട്ടുപോയ ആ പെൺകുട്ടികൾക്ക് എങ്ങനെയാണ് ഭൗതികമായ ബന്ധനങ്ങളിൽ നിന്ന് മോചിതരാകാൻ കഴിഞ്ഞത്?

ശുകദേവൻ അതിന് മറുപടിയായി ഇപ്രകാരം പറഞ്ഞു: അല്ലയോ രാജാവേ! ഈ കാര്യം മുൻപ് തന്നെ അങ്ങയോട് ഞാൻ വിശദീകരിച്ചിട്ടുണ്ട്. കൃഷ്ണനെ വെറുത്തിരുന്ന ശിശുപാലൻ പോലും മോക്ഷം പ്രാപിച്ചുവെങ്കിൽ, ഭഗവാന്റെ പ്രിയപ്പെട്ട ഭക്തരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ? രാജാവേ!, പരമപുരുഷനായ ഭഗവാൻ നാശമില്ലാത്തവനും അളക്കപ്പെടാൻ കഴിയാത്തവനുമാണ്. അദ്ദേഹം പ്രകൃതിയുടെ ഗുണങ്ങൾക്ക് അതീതനാണ്, കാരണം അദ്ദേഹമാണത്തിന്റെ നിയന്താവ്. ഈ ലോകത്തിൽ അദ്ദേഹത്തിന്റെ അവതാരം മനുഷ്യകുലത്തിന് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതിനാണ്. ഭഗവാൻ ഹരിയോട് നിരന്തരം കാമം, ക്രോധം, ഭയം, സ്നേഹം, അല്ലെങ്കിൽ സൗഹൃദം എന്നിവ പുലർത്തുന്നവർ അവനിൽ തന്നെ ലയിക്കുന്നു. യോഗേശ്വരന്മാരുടെയെല്ലാം അധിപനും പരമപുരുഷനുമായ കൃഷ്ണന്റെ കാര്യത്തിൽ അങ്ങ് അതിശയിക്കേണ്ടതില്ല. കാരണം, ഭഗവാനാണ് ഈ ലോകത്തെതന്നെ മോചിപ്പിക്കുന്നത്.

രാജൻ!, അങ്ങനെ തന്റെ അടുത്തേക്ക് ഓടിയെത്തിയ വ്രജത്തിലെ പെൺകുട്ടികളെ കണ്ട ഭഗവാൻ കൃഷ്ണൻ അവരുടെ മനസ്സിനെ മയക്കുന്ന അതിമനോഹരമായ വാക്കുകളാൽ അവരോട് സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: ഹേ സൗഭാഗ്യവതികളേ!, നിങ്ങൾക്ക് സ്വാഗതം. നിങ്ങളുടെ സന്തോഷത്തിനായി ഞാൻ എന്താണ് ചെയ്യേണ്ടത്? വ്രജത്തിൽ എല്ലാവർക്കും സുഖമാണോ? നിങ്ങൾ ഇവിടെ വന്നതിന്റെ കാരണം ദയവായി പറയുക. ഈ രാത്രി വളരെ ഭയാനകമാണ്, ഭീകര ജീവികൾ ഇവിടെ ചുറ്റിനടക്കുന്നുണ്ട്. അല്ലയോ ഗോപസുന്ദരിമാരേ!, നിങ്ങൾ വ്രജത്തിലേക്ക് തന്നെ മടങ്ങുക. സ്ത്രീകൾക്ക് വരാൻ പറ്റിയ സ്ഥലമല്ലിത്. നിങ്ങളെ വീട്ടിൽ കാണാത്തതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളും പുത്രന്മാരും സഹോദരന്മാരും ഭർത്താക്കന്മാരും നിങ്ങളെ അന്വേഷിക്കുന്നുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കരുത്. പൂക്കൾ നിറഞ്ഞതും പൗർണ്ണമിനിലാവിൽ തിളങ്ങുന്നതുമായ ഈ വൃന്ദാവന വനം നിങ്ങൾ കണ്ടു കഴിഞ്ഞു. യമുനയിൽ നിന്നുള്ള മന്ദമാരുതനിൽ ഇലകൾ ഇളകുന്ന വൃക്ഷങ്ങളുടെ ഭംഗിയും നിങ്ങൾ കണ്ടു. ഇനി ഒട്ടും വൈകാതെ ഗോപാല ഗ്രാമത്തിലേക്ക് മടങ്ങുക. പതിവ്രതകളായ സ്ത്രീകളേ, നിങ്ങളുടെ ഭർത്താക്കന്മാരെ സേവിക്കുക, കരയുന്ന കുഞ്ഞുങ്ങൾക്കും പശുക്കിടാങ്ങൾക്കും പാൽ നൽകുക.

എന്നോടുള്ള നിങ്ങളുടെ വലിയ സ്നേഹം കാരണമായിരിക്കാം നിങ്ങൾ ഇവിടെ വന്നത്. അത് തീർച്ചയായും പ്രശംസനീയമാണ്, കാരണം എല്ലാ ജീവികൾക്കും എന്നോട് സ്വാഭാവികമായ സ്നേഹമുണ്ട്. തന്റെ ഭർത്താവിനെ ആത്മാർത്ഥമായി സേവിക്കുകയും ഭർത്താവിന്റെ കുടുംബത്തോട് നന്നായി പെരുമാറുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുക എന്നതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ധർമ്മം. പരലോകത്ത് ഉന്നതമായ ഗതി ആഗ്രഹിക്കുന്ന സ്ത്രീകൾ, ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാത്ത ഭർത്താവിനെ ഒരിക്കലും ഉപേക്ഷിക്കരുത്. അയാൾ ദുസ്വഭാവിയോ, നിർഭാഗ്യവാനോ, വൃദ്ധനോ, ബുദ്ധിശൂന്യനോ, രോഗിയോ, ദരിദ്രനോ ആണെങ്കിൽ പോലും. മാന്യമായ കുടുംബത്തിലെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പരപുരുഷബന്ധം എപ്പോഴും നിന്ദ്യമാണ്. അത് സ്വർഗ്ഗപ്രാപ്തിക്ക് തടസ്സമാവുകയും ദുഷ്‌കീർത്തിയുണ്ടാക്കുകയും ഭയവും ബുദ്ധിമുട്ടുകളും നൽകുകയും ചെയ്യുന്നു. എന്നെക്കുറിച്ചുള്ള ശ്രവണം, എന്റെ വിഗ്രഹരൂപത്തെ ദർശിക്കൽ, എന്നെ ധ്യാനിക്കൽ, എന്റെ നാമങ്ങൾ കീർത്തനം ചെയ്യൽ എന്നിവയിലൂടെയാണ് എന്നോടുള്ള ദിവ്യമായ പ്രേമം ഉണ്ടാകുന്നത്. വെറും ശാരീരികമായ അടുപ്പം കൊണ്ട് ആ ഫലം ലഭിക്കില്ല. അതിനാൽ ദയവായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഗോവിന്ദൻ പറഞ്ഞ ഈ അപ്രിയമായ വാക്കുകൾ കേട്ടപ്പോൾ ഗോപികമാർ ദുഃഖിതരായി. അവരുടെ പ്രതീക്ഷകൾ തകരുകയും അവർക്ക് താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവപ്പെടുകയും ചെയ്തു. തലതാഴ്ത്തി നിന്ന്, ഗദ്ഗദത്തോടെ, തങ്ങളുടെ ചുണ്ടുകൾ ഉണങ്ങവേ, ഗോപികമാർ കാൽവിരലുകൾ കൊണ്ട് മണ്ണിൽ വരച്ചുക്കൊണ്ടിരുന്നു. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി, അത് അവരുടെ കണ്മഷിയെയും സ്തനങ്ങളിലെ കുങ്കുമത്തെയും കഴുകിക്കളഞ്ഞു. തങ്ങളുടെ സങ്കടത്തിന്റെ ഭാരവും പേറി അവർ നിശബ്ദരായി നിന്നു.

കൃഷ്ണൻ അവരുടെ പ്രിയതമനായിരുന്നിട്ടും, അവനുവേണ്ടി അവർ മറ്റെല്ലാം ഉപേക്ഷിച്ചിട്ടും അവൻ അവരോട് അപ്രിയമായി സംസാരിച്ചു. എങ്കിലും, അവനോടുള്ള അവരുടെ അനുരാഗത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. കരച്ചിൽ നിർത്തി അവർ കണ്ണുകൾ തുടച്ചു, പരിഭ്രമത്തോടെ വിറയ്ക്കുന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

സുന്ദരികളായ ആ ഗോപികമാർ പറഞ്ഞു: സർവ്വശക്തനായവനേ!, അവിടുന്ന് ഇത്ര ക്രൂരമായി സംസാരിക്കരുത്. അവിടുത്തെ പാദാരവിന്ദങ്ങളെ ഭക്തിപൂർവ്വം സേവിക്കാൻ ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചുവന്ന ഞങ്ങളെ തള്ളിക്കളയരുത്. മോക്ഷത്തിനായി പരിശ്രമിക്കുന്ന ഭക്തരോട് നാരായണനായ അങ്ങ് എങ്ങനെയാണോ പെരുമാറുന്നത്, അതുപോലെതന്നെ ഞങ്ങളോടും ദയ കാണിക്കൂ. പ്രിയപ്പെട്ട കൃഷ്ണാ!, സ്ത്രീകളുടെ ധർമ്മം ഭർത്താവിനെയും മക്കളെയും ബന്ധുക്കളെയും സേവിക്കലാണെന്ന് ധർമ്മം അറിയുന്ന നീ ഞങ്ങളെ ഉപദേശിച്ചു. ആ തത്വം ശരിയാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ ആ സേവനം നിനക്കാണ് നൽകേണ്ടത്. കാരണം ഭഗവാനേ!, നീയാണ് എല്ലാ ജീവജാലങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തും ബന്ധുവും ആത്മാവും. തത്വജ്ഞാനികൾ നിന്നെയാണ് തങ്ങളുടെ യഥാർത്ഥ ആത്മാവായും നിത്യപ്രിയനായും കാണുന്നത്. അതിനാൽ അവർ എപ്പോഴും നിന്നോട് സ്നേഹം പുലർത്തുന്നു. ഞങ്ങൾക്ക് ദുഃഖം മാത്രം നൽകുന്ന ഈ ഗാർഹികജീവിതം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? അതിനാൽ പരമമായ നിയന്താവേ, ഞങ്ങളോട് കരുണ കാണിക്കൂ. താമരക്കണ്ണാ!, നിന്റെ കൂടെ ഇരിക്കണമെന്ന ഞങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം നശിപ്പിക്കരുതേ. ഇന്നുവരെ ഞങ്ങളുടെ മനസ്സ് വീട്ടുജോലികളിലായിരുന്നു, എന്നാൽ നീ ഞങ്ങളുടെ ഹൃദയത്തെ എളുപ്പത്തിൽ കവർന്നു. ഇപ്പോൾ നിന്റെ പാദങ്ങളിൽ നിന്ന് ഒരടി പോലും അകലുവാൻ ഞങ്ങളുടെ കാലുകൾക്ക് കഴിയുന്നില്ല. ഞങ്ങൾക്ക് എങ്ങനെ വ്രജത്തിലേക്ക് മടങ്ങാൻ കഴിയും? അവിടെ പോയിട്ട് ഞങ്ങൾ എന്ത് ചെയ്യാനാണ്?

പ്രിയപ്പെട്ട കൃഷ്ണാ!, നിന്റെ പുഞ്ചിരിക്കുന്ന നോട്ടവും ഓടക്കുഴലിന്റെ മധുരഗീതവും കൊണ്ട് ഞങ്ങളുടെ ഹൃദയത്തിൽ നീ ഒരു തീ കൊളുത്തിയിട്ടുണ്ട്. നിന്റെ അധരങ്ങളിലെ അമൃത് ആ തീയിലേക്ക് ചൊരിയൂ. ഇല്ലെങ്കിൽ, നിന്നിൽ നിന്നുള്ള വിരഹാഗ്നിയിൽ ഞങ്ങൾ ഞങ്ങളുടെ ഈ ശരീരങ്ങൾ സമർപ്പിക്കും. എന്നിട്ട് യോഗികളെപ്പോലെ ധ്യാനത്തിലൂടെ നിന്റെ പാദാരവിന്ദങ്ങളിൽ എത്തിച്ചേരും. താമരക്കണ്ണാ!, നിന്റെ പാദങ്ങളിൽ സ്പർശിക്കുന്നതിനെ ലക്ഷ്മീദേവി വലിയൊരു ഉത്സവമായിട്ടാണ് കാണുന്നത്. നീ ഈ വനവാസികൾക്ക് പ്രിയപ്പെട്ടവനാണ്, അതിനാൽ ഞങ്ങളും ആ പാദസ്പർശനം ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കുന്ന അന്നുമുതൽ മറ്റൊരു പുരുഷന്റെ മുന്നിൽ നിൽക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല, കാരണം നിന്നാൽ ഞങ്ങൾ പൂർണ്ണതൃപ്തരായിരിക്കും. ദേവന്മാർപോലും ആഗ്രഹിക്കുന്ന ലക്ഷ്മി ദേവിക്ക് ഭഗവാൻ നാരായണന്റെ നെഞ്ചിൽ എപ്പോഴും ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എങ്കിലും അവൾ അവന്റെ പാദധൂളിക്കായി മാത്രമാണ് ആഗ്രഹിക്കുന്നത്. അതുപോലെ ഞങ്ങളും ഇതാ നിന്റെ പാദധൂളിയെമാത്രം ശരണം പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട് ഹേ ദുഃഖനാശക!, ഞങ്ങളോട് കരുണ കാണിക്കൂ. നിന്റെ പാദങ്ങളിൽ എത്താൻ ഞങ്ങൾ വീടും കുടുംബവും ഉപേക്ഷിച്ചു, നിന്നെ സേവിക്കണമെന്നതല്ലാതെ മറ്റൊരു ആഗ്രഹവും ഞങ്ങൾക്കില്ല. നിന്റെ മനോഹരമായ പുഞ്ചിരി ഞങ്ങളിൽ തീവ്രമായ ആഗ്രഹം ജനിപ്പിച്ചിരിക്കുന്നു. ഹേ പുരുഷോത്തമാ!, ഞങ്ങളെ നിന്റെ ദാസികളാക്കി മാറ്റൂ.

ചുരുൾമുടിയാൽ ചുറ്റപ്പെട്ട നിന്റെ മുഖവും, കുണ്ഡലങ്ങളാൽ ശോഭിക്കുന്ന നിന്റെ കവിളുകളും, അമൃത് നിറഞ്ഞ നിന്റെ അധരങ്ങളും, നിന്റെ പുഞ്ചിരിക്കുന്ന നോട്ടവും കാണുമ്പോൾ, ഞങ്ങളുടെ ഭയം ഇല്ലാതാക്കുന്ന നിന്റെ കരങ്ങളും ലക്ഷ്മി ദേവിയുടെ ഏക സന്തോഷമായ നിന്റെ വക്ഷസ്ഥലവും കാണുമ്പോൾ ഞങ്ങൾ നിന്റെ ദാസികളാകാതിരിക്കുന്നതെങ്ങനെ? പ്രിയപ്പെട്ട കൃഷ്ണാ!, നിന്റെ ഓടക്കുഴലിലെ മധുരസംഗീതത്തിൽ മയങ്ങി ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാത്ത ഏത് സ്ത്രീയാണ് ഈ മൂന്നു ലോകത്തുമുള്ളത്? നിന്റെ സൗന്ദര്യം ലോകത്തിന് മുഴുവൻ മംഗളകരമാണ്. നിന്റെ സുന്ദരരൂപം കാണുമ്പോൾ പശുക്കളും പക്ഷികളും മരങ്ങളും മാനുകളും പോലും രോമാഞ്ചമണിയുന്നു. ദേവലോകത്തെ ഭഗവാൻ സംരക്ഷിക്കുന്നതുപോലെ, വ്രജവാസികളുടെ ഭയവും സങ്കടവും മാറ്റാനാണ് നീ ഈ ലോകത്ത് ജനിച്ചിരിക്കുന്നത്. അതിനാൽ ദുഃഖിതരുടെ സുഹൃത്തേ, നിന്റെ കൈകൾ നിന്റെ ഈ ദാസികളുടെ തലയിലും ഹൃദയത്തിലും വെക്കേണമേ.

ശുകദേവൻ വീണ്ടും പറഞ്ഞു: രാജാവേ!, ഗോപികമാരുടെ സങ്കടം നിറഞ്ഞ ഈ വാക്കുകൾകേട്ട് പുഞ്ചിരിച്ചുകൊണ്ട്, യോഗീശ്വരനായ കൃഷ്ണൻ ആത്മതൃപ്തനാണെങ്കിൽ പോലും അവരോടൊപ്പം ലീലകളിൽ ഏർപ്പെട്ടു. നക്ഷത്രങ്ങൾക്കിടയിലെ പൂർണ്ണചന്ദ്രനെപ്പോലെ ആ ഗോപികമാർക്കിടയിൽ കൃഷ്ണൻ ശോഭിച്ചു. തന്റെ സ്നേഹം നിറഞ്ഞ നോട്ടം കൊണ്ട് അദ്ദേഹം അവരുടെ മുഖപത്മങ്ങളെ വിരിയിച്ചു. അവന്റെ ചിരിയിൽ അവന്റെ പല്ലുകൾ മുല്ലമൊട്ടുകളെപ്പോലെ തിളങ്ങി. ഗോപികമാർ അവന്റെ ഗുണങ്ങളെ പാടിയപ്പോൾ, ആ സ്ത്രീകളുടെ പ്രിയനായ കൃഷ്ണനും അവർക്ക് മറുപടിയായി ഉറക്കെ പാടി. വൈജയന്തി മാലയണിഞ്ഞ് വനത്തിന്റെ ഭംഗി കൂട്ടിക്കൊണ്ട് അദ്ദേഹം അവർക്കിടയിൽ നടന്നു. ശ്രീകൃഷ്ണൻ ഗോപികമാരോടൊപ്പം യമുനാനദിയുടെ തീരത്തേക്ക് പോയി. അവിടെ മണൽ നല്ല തണുപ്പുള്ളതായിരുന്നു, നദിയിലെ തിരമാലകളിൽ തട്ടിവന്ന കാറ്റിന് താമരപ്പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു. അവിടെ കൃഷ്ണൻ ഗോപികമാരെ ആലിംഗനം ചെയ്തു. അവരുടെ കൈകളിലും തലമുടിയിലും തലോടിയും, തമാശകൾ പറഞ്ഞും, അവരെ നോക്കി ചിരിച്ചും ഭഗവാൻ വ്രജത്തിലെ സുന്ദരിമാരോടൊപ്പം ലീലകളിൽ ഏർപ്പെട്ടു.

പരമപുരുഷനായ കൃഷ്ണനിൽനിന്ന് ഇത്രയും പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചതിൽ ഗോപികമാർക്ക് അഭിമാനം തോന്നി. തങ്ങളാണ് ഭൂമിയിലെ ഏറ്റവും മികച്ച സ്ത്രീകൾ എന്ന് അവർ ഓരോരുത്തരും ചിന്തിച്ചു. ഗോപികമാർക്ക് തങ്ങളുടെ ഭാഗ്യത്തിൽ അമിതമായ അഹങ്കാരം വരുന്നത് കണ്ട ഭഗവാൻ കേശവൻ, അവരുടെ ആ അഹങ്കാരം മാറ്റാനും അവരോട് കൂടുതൽ കരുണ കാണിക്കാനുമായി അദ്ദേഹം പെട്ടെന്ന് അവിടെനിന്ന് അപ്രത്യക്ഷനായി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<  >>>>>