devahuti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
devahuti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 29
(കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു)

ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!. 

ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ അവർ ഇക്കാലമത്രയും അർത്ഥശൂന്യമായ ഭൗതികകർമ്മങ്ങളിലേർപ്പെട്ട് തളർന്നുവലയുന്നു."

മൈത്രേയൻ പറഞു: "അല്ലയോ കുരൂത്തമാ!, ഉത്തമയായ തന്റെ അമ്മയുടെ വാക്കുകളിൽ അകമഴിഞ്ഞ കപിലഭഗവാൻ ഇപ്രകാരം പറഞു: "അമ്മേ! ഇവിടെ മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾക്കനുസരിച്ച് പലേവിധത്തിൽ ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദംഭം കൊണ്ടും, മാത്സര്യം കൊണ്ടും,അഹങ്കാരം കൊണ്ടും, ഹിംസാത്മകമായും, കോപാകുലരായും, ചില ഭിന്നദൃക്കുകൾ അവലംബിച്ചിരിക്കുന്ന ഭക്തിമാർഗ്ഗം താമസ്സികമാണു്. എന്നാൽ അവർ ഭൗതികലാഭം കൊതിച്ചും, പ്രശസ്തിക്കുവേണ്ടിയും, ക്ഷേമങ്ങൾക്കുവേണ്ടിയും ഒരു ക്ഷേത്രം പണികഴിപ്പിച്ച്, അതിൽ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച്, അതിൽ ദൈവത്തെക്കണ്ടാരാധിക്കുന്നത് രാജസികമായി ഗണിക്കപ്പെടുന്നു. പക്ഷേ, ഒരുവൻ തന്റെ കർമ്മബന്ധങ്ങളിൽനിന്നും മുക്തമാകുവാൻ, കർമ്മങ്ങളെ ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കുവാനുള്ള ഉപാധിയായിക്കണ്ട്, ആ പരമപുരുഷനെ ഏകാശ്രയമായി ആരാധിക്കുമ്പോൾ, അത് സാത്വികമായ ആരാധനയാകുന്നു. ഒരുവന്റെ ഹൃദയത്തിൽ സർവ്വഭൂതഹൃദിസ്ഥനായ ആ കരുണാമയന്റെ നാമകഥാശ്രവണങ്ങളുടെ രതി നിറയുമ്പോൾ, അവനിൽ അകളങ്കിതമായ ഈ സാത്വികാരാധന നിറയുന്നു. ഗംഗ അനന്തസാഗരത്തിലേക്ക് ഒഴുകിപതിക്കുന്നതുപോലെ, ആ നിർവൃതി ഒരു തടസ്സവും കൂടാതെ ഭഗവാനിലേക്കൊഴുകുന്നു. അങ്ങനെയുള്ള ഒരു ജീവന് ഭഗവദനുഗ്രഹമായി ലഭിക്കുന്ന സായൂജ്യാദിമോക്ഷത്തിൽപോലും ഇച്ഛയുണ്ടാകുന്നില്ല. ഇങ്ങനെ, ഭക്തിയുടെ പാരമ്യതയിലെത്തിയിട്ടുള്ള ജീവന്മാർ അനായാസേന പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടക്കുന്നു. ഭഗവാനുതുല്യം ഭഗവത്ധാമത്തിൽ വിരാജിക്കുന്നു. 

ഒരുവൻ തന്നിൽ നിയതവും മഹത്വപൂർണ്ണവുമായ തന്റെ കർമ്മങ്ങളെ അതിന്റെ ഭൗതികഫലങ്ങളിലുള്ള ഇച്ഛയെ ത്യജിച്ച് നിരഹങ്കാരിയായി വർത്തിച്ചുകൊണ്ടു് ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കണം. ഭക്തൻ നിത്യവും ക്ഷേത്രദർശനം നടത്തുകയും, ഭഗവത്പാദങ്ങളിൽ ആത്മസമർപ്പണം ചെയ്ത് അവനെ ആരാധിക്കുകയും വേണം. വിഷയങ്ങളിലുള്ള പൂർണ്ണവിരക്തിയോടെ സന്യാസഭാവേന, സത്വഗുണിയായി എന്നെ സർവ്വഭൂതങ്ങളിലും ദർശിച്ച് കഴിയണം. എന്റെ ഉത്തമഭക്തൻ തന്റെ ഗുരുക്കന്മാരിലും ആചാര്യന്മാരിലും പരമമായ ഭക്തിയുള്ളവരായിരിക്കണം. അവൻ പാവങ്ങളിൽ കരുണയുള്ളവനായിരിക്കണം. ആചാരാനുഷ്ഠാനങ്ങളിൽ തന്നോടൊപ്പം പോന്നവരോട് സൗഹൃദം കൂടുകയും, അവരോടൊപ്പം ചേർന്ന് ചിത്തേന്ദ്രിയങ്ങളെ സം‌യമനം ചെയ്തു, തന്റെ കർത്തവ്യകർമ്മങ്ങൾ യഥോചിതം നിറവേറ്റുകയും വേണം.ഭക്തൻ സദാസമയം ഭഗവദ്ചിന്തകളിൽ മുഴുകി അദ്ധ്യാത്മതത്വങ്ങളെ നിരന്തരം അനുസന്ധാനം ചെയ്യുകയും, അവന്റെ തിരുനാമങ്ങളെ ഉരുവിട്ടു കഴിയുകയും ചെയ്യുന്നവനായിരിക്കണം. അവൻ ആർജ്ജവമുള്ളവനായിർക്കണം. അവൻ സർവ്വഭൂതങ്ങളുടേയും മിത്രമാണെങ്കിൽകൂടി, ഭഗവദ്ദ്വ്വേഷികളായുള്ളവരിൽനിന്നും അകലം പാലിക്കുകയും വേണം. എന്നെ വേണ്ടവിധം അറിഞ്ഞ്, ബുദ്ധിയും മനസ്സും തികച്ചും ശുദ്ധമാകുന്ന അവസ്ഥയിൽ, എന്റെ നാമങ്ങളുടേയോ മഹിമകളുടേയോ ശ്രവണമാത്രയിൽതന്നെ അനായാസേന എന്റെ ഭക്തന് എന്നിൽ രതിയുണ്ടാകുന്നു. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന യാതൊരു ഗന്ധവും ഘ്രാണേന്ദ്രിയം നിമിഷമാത്രത്താൽ പിടിച്ചെടുക്കുന്നതുപോലെ, സർവ്വഭൂതാശയസ്ഥിതനായ ആ പരമാത്മാവിനെ യോഗാഭ്യാസനങ്ങളിലൂടെ മനുഷ്യന്റെ ബോധം താമസംവിനാ പിടിച്ചെടുക്കുന്നു. അമ്മേ! ഞാൻ സകലഭൂതങ്ങളിലും സർവ്വദാ പരമാത്മരൂപത്തിൽ കുടികൊള്ളുന്നു. സർവ്വത്ര നിറഞ്ഞരുളുന്ന എന്നെയറിയാതെ ക്ഷേത്രങ്ങൾതോറും അന്യദേവതകളെ ഉപാസിക്കുന്നത് തികച്ചും വിഡംബനം മാത്രമാണ്. ഇങ്ങനെ, സർവ്വഭൂതഹൃദിസ്ഥനായ എന്നെ അജ്ഞാനത്താൽ ദേവാലയങ്ങളിൽമാത്രം ദർശിക്കുന്നവൻ, ഭസ്മത്തിൽ ഹോമം ചെയ്യുന്നവനെപ്പോലെ മൂഢനെന്നറിഞ്ഞുകൊള്ളുക. അതുപോലെ, എന്നെ ആരാധിക്കുകയും, അതേസമയം അന്യഭൂതങ്ങളിൽ ഭിന്നത ദർശിച്ച് അവയെ ദ്വേഷിക്കുകയും ചെയ്യുന്നവനും ശാന്തിയെ നേടുന്നില്ല. അമ്മേ!, അവർ സകലദ്രവ്യങ്ങൾകൊണ്ടും, സകലവിധിപ്രകാരംതന്നെയും എന്നെ യജിക്കുന്നുവെന്നിരിക്കിലും, എന്റെ അഖിലഭൂതസാന്നിധ്യം അറിയാതെപോകുന്നവൻ ഒരിക്കലും ഒന്നുകൊണ്ടും സന്തുഷ്ടനാകുന്നില്ല. ആയതിനാൽ തന്നിലും അന്യഭൂതങ്ങളിലും ഒരേവേളകുടികൊള്ളുന്ന എന്നെയറിയുന്നകാലംവരെ അവർക്ക് സർവ്വകർമ്മങ്ങളുംകൊണ്ട് ആരാധിക്കേണ്ടതുണ്ട്. തനിക്കും പരനുമിടയിൽ ഭേദഭാവമുള്ളവർക്കുമുന്നിൽ മൃത്യുവായിവന്ന് നാം അവരിൽ ഭയം ജനിപ്പിക്കുന്നു. ആയതുകൊണ്ട്, ഭൂതസർവ്വങ്ങളിൽ ദയയും, കാരുണ്യവും, ശ്രദ്ധയും വച്ചുകൊണ്ട്, അവയിലെല്ലാം ഹൃദിമധ്യേ സർവ്വസമനായി കുടികൊള്ളുന്ന നമ്മെ തൃപ്തനാക്കുക.

അമ്മേ!, ചരരൂപികൾ അചരരൂപികളെ അപേക്ഷിച്ച് ശ്രേഷ്ഠരാണെന്നറിയുക. അവയിൽവച്ച്, പ്രാണസ്പന്ദം മാത്രമുള്ള ജീവികളേക്കാൾ സചേതസ്സുകൾ കൂടുതൽ ശുഭരാണ്. അവയിൽ വീണ്ടും ഇന്ദ്രിയവിത്തുക്കൾ അതിശ്രേഷ്ഠർ എന്നറിഞ്ഞുകൊള്ളുക. ഇന്ദ്രിയവിത്തുക്കളിൽ, കേവലം സ്പർശനഗ്രാഹിയുള്ളവരേക്കാൾ ശ്രേഷ്ഠരാണ് രസഗ്രാഹിയുള്ളവർ. ഇവരേക്കാൾ ശ്രേഷ്ഠർ ഗന്ധഗ്രാഹിയുള്ളവരും, ഇവർക്കുമേൽ ശ്രവണഗ്രാഹിയുള്ളവരും ശ്രേഷ്ഠരാകുന്നു. ഇനിയും ഇവർക്കുമുകളിൽ രൂപഭേദഗ്രഹണശേഷിയുള്ളവരും, അവർക്കുമുകളിൽ, വായിൽ മുകളിലും താഴെയും ദന്തങ്ങളുള്ളവരും, ഇവർക്കും മുകളിൽ ബഹുകാലികളും, തന്മേൽ നാൽക്കാലികളും ശ്രേഷ്ഠരാകുന്നു. അമ്മേ!, ഇവർക്കെല്ലാം മേലേയാണ് ഇരുകാലികളായ മനുഷ്യന്റെ സ്ഥാനം.

ഇനി, മനുഷ്യസമൂഹത്തിൽവച്ച്, ഗുണകർമ്മികളായി തരംതിരിക്കപ്പെട്ടിട്ടുള്ളവർ ഒന്നിനുമേൽ മറ്റൊന്നായി മേന്മ പുലർത്തുന്നു. അവർക്കിടയിൽ ബ്രാഹ്മണർ ശ്രേഷ്ഠർ. വേദാധ്യായനം ചെയ്തവർ അതിലും ശ്രേഷ്ഠരാകുന്നു. എന്നാൽ, വേദാഭ്യാസികളായ ഇവർക്കുമുകളിലത്രേ വേദങ്ങളുടെ അന്തഃസത്തയെ ഉൾക്കൊണ്ടുജീവിക്കുന്ന ബ്രാഹ്മണരുടെ സ്ഥാനം. ഇവർക്കുമുകളിൽ സകലസംശയങ്ങളും നിവാാണം ചെയ്യാൻ കഴിവുള്ള പണ്ഡിതബ്രാഹ്മണന്മാരാകുന്നു. തുടർന്ന്, ഇവർക്കുമുകളിൽ സ്വധർമ്മമാചരിക്കുന്നവരും, അതിന്മീതേയുള്ളവർ വിഷയങ്ങളിൽ മുക്തസംഗരുമായി നിലകൊള്ളുമ്പോൾ, നിഷ്കാമികളായ എന്റെ ശുദ്ധഭക്തർ സർവ്വോത്തമന്മാരായി പരമോന്നതസ്ഥാനമലങ്കരിക്കുന്നു.

അമ്മേ!, അതുകൊണ്ട്, എന്നെമാത്രം ശരണം പ്രാപിച്ചവനേക്കാളും, സർവ്വകർമ്മങ്ങളും നിരന്തരം എന്നിലർപ്പിച്ചവനേക്കാളും, എനിക്കായി ആത്മസമർപ്പണം ചെയ്തവനേക്കാളും ശ്രേഷ്ഠനായി ഒരുവനെ ഞാൻ ഇവിടെ കാണുന്നില്ല. അങ്ങനെയുള്ള എന്റെ ഭക്തന്മാർ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും നമസ്ക്കരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം, നാം സർവ്വഭൂതാശയസ്ഥിതനാണെന്ന സത്യം, നാം സകലഭൂതങ്ങൾക്കും ഈശ്വരനും നിയന്താവുമാണെന്ന സത്യം അവരിൽ ജ്ഞാനംകൊണ്ടുറഞ്ഞുചേർന്നിരിക്കുന്നു. അല്ലയോ മാനവീ!, ഭക്തിമാർഗ്ഗംകൊണ്ടായാലും യോഗമാർഗ്ഗംകൊണ്ടായാലും, ഇവയിലേതെങ്കിലുമൊന്നനുഷ്ഠിക്കുന്നവർ ആ പരമപുരുഷനെ സുകരം പ്രാപിക്കുന്നു. അവൻ അദ്ധ്യാത്മസ്വരൂപനാണ്. അവനെ ബ്രഹ്മമെന്നും പരമാത്മാവെന്നും വിളിക്കുന്നു. പ്രധാനപുരുഷനായ അവന്റെ ചേഷ്ടിതങ്ങളും അദ്ധ്യാത്മികമാകുന്നു. 

അമ്മേ!, ബ്രഹ്മദേവൻ മുതലായ ജീവഭൂതങ്ങളുടെയെല്ലാം രൂപഭേദങ്ങൾക്ക് കാരണം ഇവിടെ ആ ജഗദീശ്വരന്റെ പ്രതിരൂപമായ കാലമാണെന്നറിയുക. അങ്ങനെയുള്ള കാലസ്വരൂപൻ ഹരിതന്നെയെന്നനറിയാത്തവർക്ക് കാലം എന്നത് ഭയദായകമാകുന്നു. അധിയജ്ഞനായ ഈ കാലപുരുഷൻ സർവ്വത്തിനും ഗുരുവാണ്. അവൻ സർവ്വഭൂതഹൃദയങ്ങളിലും പ്രവിഷ്ടനാണ്. ഒന്ന് മറ്റൊന്നിനാൽ ഇല്ലാതാകുന്നതും അവൻ കാരണമാണ്. അവന് പ്രിയനായും, അപ്രിയനായും, ബന്ധുവായും ഇവിടെ ആരുംതന്നെയില്ല. എന്നാൽ അവനെ ഹൃദയകമലത്തിൽ കുടിവച്ചവർക്ക് അവനെല്ലാമാണുതാനും. അല്ലാത്തവർക്ക് അന്തകനും. അവനെ ഭയന്നത്രേ വായു വീശുന്നതും, സൂര്യൻ പ്രകാശിക്കുന്നതും, ഇന്ദ്രൻ മഴ ചൊരിയുന്നതും, സ്വർഗ്ഗവാസികൾ ഭാസിക്കുന്നതുമെല്ലാം. അവനെ ഭയന്നത്രേ മരങ്ങളും, ലതകളും, ഔഷധികളും, കാലാകാലങ്ങളിൽ പുഷ്പിക്ക്കുന്നതും, ഫലം തരുന്നതും. അവനെ ഭയന്നത്രേ നദികൾ പ്രവഹിക്കുന്നതും, സമുദ്രം നിറഞ്ഞുതുളുമ്പാത്തതും, അഗ്നി ജ്വലിക്കുന്നതും, ഭൂമി തന്റെ സ്ഥാവരജംഗമങ്ങളോടൊപ്പം ജലത്തിലേക്ക് മുങ്ങിത്താഴാത്തതും. 

അമ്മേ!, ആ സർവ്വശക്തന്റെ ആജ്ഞയാലത്രേ ആകാശത്തിൽ, സകലഗ്രഹങ്ങളും തങ്ങളുടെ ജീവഭൂതങ്ങൾക്കൊപ്പം നിലകൊണ്ടുചലിക്കുന്നതും, ഈ വിശ്വം അതിന്റെ സപ്താവരണങ്ങളോടൊപ്പം വിസ്തൃതിപ്രാപിച്ചുകൊണ്ടിരിക്കുന്നതും. അവനോടുള്ള ഭയംകാരണമാണമ്മേ!, ത്രിഗുണാധിപതികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ യുഗങ്ങളായി സൃഷ്ടിസ്ഥിതിസംഹാരകർത്തവ്യങ്ങൾ നടത്തിവരുന്നതും. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ത്രിഗുണങ്ങൾക്കടിപ്പെട്ട് അവന്റെ ഗുണരൂപികളായ ഈ ത്രിമൂർത്തികൾക്ക് അധീനരായിക്കഴിയുന്നു. 

അമ്മേ!, കാലത്തെക്കുറിച്ചറിയാൻ അവിടുന്ന് ആഗ്രഹിച്ചല്ലോ!. കാലമെന്ന പ്രതിഭാസം അദ്യന്തരഹിതമാണ്. അത് അവ്യയനായ ഹരിയുടെ പ്രതിരൂപമാണ്. അത് ഈ പ്രപഞ്ചത്തെ ചമയ്ക്കുന്നു. അത് ഒന്നിൽനിന്നും മറ്റൊന്നിനെ നിർമ്മിക്കുന്നു. യമരാജനടക്കമുള്ള സൃഷ്ട്യൗഘങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കാലം ഈ പ്രപഞ്ചത്തിന് ഒരുനാൾ നാശംവിതയ്ക്കുന്നു. 

ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്


2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം)

ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു.

മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക്ഷരനായ ഭഗവാൻ ഹരി നിന്റെ ഗർഭത്തിൽ വന്നുപിറക്കുവാൻ സമയമായിരിക്കുന്നു. ദേവീ!, നീ കഠിനമായ വ്രതങളനുഷ്ഠിച്ചവളാണ്. ആത്മനിയന്ത്രണം ചെയ്തവളാണ്. ധാർമ്മികപരിജ്ഞാനമുള്ളവളാണ്. തപജപധ്യാനദാനാദികളാൽ ഭഗവാൻ ഹരിയിൽ മനസ്സുറപ്പിച്ചവളാണ്. അതുകൊണ്ടുതന്നെ ആ കരുണാമയൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. നിന്നാൽ ആരാധ്യനായ ഹരി നിന്റെ മാത്രമല്ലാ, എന്റെ യശസ്സിനേയും ലോകമെമ്പാടും പരത്തും. അവൻ എന്നിലൂടെ നിന്റെ പുത്രനായി അവതരിച്ച്, നിന്നെ ആത്മതത്വം പഠിപ്പിച്ച്, ഹൃദയഗ്രന്ഥി ഭേദിച്ച് അവന്റെ ധാമഗമനത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ഉപദേശവചസ്സുകൾ ദേവഹൂതിക്കെന്നും അവസാനവാക്കുകളായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്കന്നും അമൃതംപോലെ തോന്നി. അവൾ അന്നുമുതൽ സർവ്വഭൂതാശയസ്ഥിതനും ജഗദീശ്വരുനുമായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങളിൽ അഭയം തേടി. അങനെ വർഷങൾക്കുശേഷം, വിറകിൽ നിന്നും അഗ്നി പ്രത്യക്ഷമാകുന്നതുപോലെ, കർദ്ദമന്റെ വീര്യത്തിലൂടെ ഭഗവാൻ മധുസൂദനൻ ദേവഹൂതിയുടെ ജഠരത്തിൽ വന്നവതാരം കൊണ്ടു. ആ സമയം, ദേവകൾ വർഷരൂപത്തിൽ ആകാശത്തിൽ സംഗീതമഴപൊഴിച്ചു. ഗന്ധർവ്വന്മർ ഭഗവന്മഹിമകളെ ആലാപനം ചെയ്തു. അപ്സരസുന്ദരിമാർ അംബരവീഥിയിൽ ആനന്ദനൃതത്തിർത്തു. ഭഗവാന്റെ അവതാരത്തിൽ പരിതുഷ്ടരായി ആകാശവീഥിയിലോടിക്കളിച്ചുകൊണ്ട് ദേവതകൾ പുഷ്പവൃഷ്ടി ചൊരിഞു. ജലരാശികൾ കുലംകുത്തിയൊഴുകി. പ്രകൃതിയിൽ സർവ്വഭൂതങളുടേയും ഹൃദയം ആനന്ദത്താൽ നിറഞൊഴുകി. അക്കാലം ബ്രഹ്മദേവൻ മരീചിമുനിയോടൊപ്പം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിലെത്തി.

അല്ലയോ ശത്രുനാശകാ!, ദേവഹൂതിക്ക് സാംഖ്യയോഗമാകുന്ന ബ്രഹ്മതത്വത്തെ പ്രദാനം ചെയ്തനുഗ്രഹിക്കുവാൻ ഭഗവാൻ ഹരി സത്വഗുണപ്രധാനനായി തന്റെ അംശാവതാരമായി ദേവഹൂതിയുടെ ഗർഭത്തിൽ അവളുടെ പുത്രനായി വന്നവതീർണ്ണനാകുവാൻപോകുന്ന വിവരം, സർവ്വജ്ഞനും സ്വയംഭുവുമായ വിരിഞ്ചനറിയാമായിരുന്നു. ഭഗവതവതാരോദ്ദേശ്യം മനസ്സിലാക്കി അവനെ നന്ദിതഹൃദയനായി ബ്രഹ്മാവ് സ്തുതിച്ചു. അനന്തരം അദ്ദേഹം കർദ്ദമനോടും ദേവഹൂതിയോടുമായി ഇപ്രകാരം പറഞു."

ബ്രഹ്മദേവൻ പറഞു: "മകനേ!, എന്റെ ഉപദേശങൾ നീ നിർവ്യളീകതയോടെ സ്വീകരിച്ചുകൊണ്ട് ഞാനാഗ്രഹിച്ചതെല്ലാം നീ അവ്വണ്ണംതന്നെയനുഷ്ഠിച്ച് എന്നെ ആദരിച്ചിരിക്കുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു പുത്രൻ തന്റെ പിതാവിന്റെ ആജ്ഞയെ ഇപ്രകാരംതന്നെയാണ് ആചരിക്കേണ്ടതും. പിതാവിന്റേയും ഗുരുവിന്റേയും ആജ്ഞയെ ആദരവോടെ നിറവേറ്റുന്നത് ഉത്തമരായ മക്കളുടേയും ശിശ്യരുടേയും സാമൂഹികവും സാംസ്കാരികവുമായ കടമയാണ്. സുന്ദരിമാരായ നിന്റെ ഈ പുത്രികളും തങളുടെ പിതാവിന്റെ ഗുണഗണങൾ അപ്പാടെ നേടിയവരാണ്. ഇവരിലൂടെ നിന്റെ പരമ്പര അനേകകോടികളായി വർദ്ധിക്കുമാറാകട്ടെ!. കുഞേ!, ഇനി നീ ഇവരെ മാംഗല്യവിധിപ്രകാരം ഇവരുടെ ഇഷ്ടാനിഷ്ടങളെ മാനിച്ചുകൊണ്ട് അനുയോജ്യരായ ഋഷിവര്യന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുക. അങനെ നിന്റെ യശസ്സും കീർത്തിയും ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ!. കർദ്ദമാ!, സകലഭൂതങൾക്കും സർവ്വാഭീഷ്ടങളും പ്രധാനം ചെയ്യുന്ന പരമപുരുഷൻ തന്റെ യോഗമായയാൽ കപിലദേവനായി ദേവഹൂതിയിലൂടെ അവതീർണ്ണനാകുവാൻ പോകുന്നവിവരം നാം അറിഞുകഴിഞു. ഹിരണ്യകേശനും, പത്മാക്ഷനും, അരവിന്ദപാദനുമായ കപിലഭഗവാൻ ജ്ഞാനവിജ്ഞാനയോഗമാർഗ്ഗത്തിലൂടെ, കർമ്മത്തിൽ മാത്രം അത്യാസക്തരായവർക്ക് അതിൽനിന്നുമുള്ള മുക്തിമാർഗ്ഗം ഉപദേശിച്ച് അവരെ അനുഗ്രഹിക്കുന്നതാണ്".

മൈത്രേയൻ പറഞു: "വിദുരരേ!, വിധാതാവ് പിന്നീട് ദേവഹൂതിയോടായി അരുളിച്ചെയ്തു: "മകളേ!, കൈടഭാർദനനായ  ഭഗവാൻ ഹരി നിന്റെ ജഠരത്തിൽ വന്നുദിച്ചിരിക്കുന്നു. അവൻ നിന്നെ നിന്റെ സകല സംശയങളും അവിദ്യയും തീർത്ത് രക്ഷിക്കുന്നതാണ്. മാത്രമല്ലാ, ആ കരുണാമയൻ ലോകത്തിലുടനീളം സഞ്ചരിച്ച് മനുഷ്യരുടെ അജ്ഞതയെ അകറ്റി അവരുടെ ഹൃദയത്തിൽ അദ്ധ്യാത്മജ്ഞാനദീപം കൊളുത്തി അവരെ അനുഗ്രഹിക്കുകയും ചെയ്യും. അവൻ സിദ്ധപുരുഷന്മാരുടെ ഈശ്വരനായിരിക്കും. കൂടാതെ അവൻ സാംഖ്യശാസ്ത്രത്തിന്റെ ആചര്യനായി ലോകമെമ്പാടും പുകഴ്കൊള്ളുകയും, അതിലൂടെ അല്ലയോ മാനവീ!, നിന്റെ യശ്ശസ്സും, കീർത്തിയും പ്രപഞ്ചത്തിലാകമാനം വ്യാപിക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, അങനെ കർദ്ദമരേയും, ദേവഹൂതിയേയും അനുഗ്രഹിച്ചതിനുശേഷം ജഗത്പിതാവായ ബ്രഹ്മദേവൻ സനകാദികളോടും, ബ്രഹ്മഋഷി നാരദരോടുമൊപ്പം, തന്റെ ഹംസവാഹനത്തിൽ ത്രിധാമപരമമായ സ്വസ്ഥാനത്തേക്ക് യാത്രയായി. തുടർന്ന് ബ്രഹ്മദേവന്റെ ആജ്ഞയനുസരിച്ച് കർദ്ദമൻ തന്റെ പുത്രിമാരെ ശ്രേഷ്ഠന്മാരായ ഒമ്പത് പ്രജാപതിഋഷിവര്യന്മാർക്ക് മാംഗല്യം കഴിച്ചുനൽകി. കലയെ മരീചിക്കും, അനസൂയയെ അത്രിമുനിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിർഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ ക്രതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ഠനും, പിന്നെ യജ്ഞസാധകയായ ശാന്തിയെ അത്ഥർവ്വനും കർദ്ദമമുനി കൈപിടിച്ചേൽപ്പിച്ചു. അങനെ ശ്രേഷ്ഠബ്രാഹ്മണർക്ക് തന്റെ പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുത്തതിനുശേഷം അവർക്ക് തുണയായി കർദ്ദമമുനി അവരോടൊപ്പം കഴിയുകയും ചെയ്തു. വിദുരരേ!, വിവാഹാനന്തരം ആ ബ്രാഹ്മണർ കർദ്ദമരോട് യാത്രപറഞ്, തങളുടെ പത്നിമാരോടൊപ്പം സന്തോഷപൂർവ്വം അവരവരുടെ ആശ്രമങളിലേക്ക് യാത്രയായി.

അനന്തരം, തന്റെ പുത്രനായി ദേവാദിദേവൻ മഹാവിഷ്ണു അവതരിക്കുവാൻ പോകുന്നുവെന്നറിഞ കർദ്ദമമുനി ശാന്തമായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പരമപുരുഷനെ ധ്യാനിക്കുവാൻ തുടങി. ധ്യാനത്തിൽനിന്നുണർന്ന് അദ്ദേഹം ആരോടെന്നില്ലാതെ ജല്പനം ചെയ്തു. "അഹോ!, എത്രകാലങളായി ഇവിടെ മനുഷ്യർ തങളുടെ പ്രാരബ്ദഭാരങൾ ചുമന്നുകൊണ്ട് അലഞുതിരിയുന്നു. സമാധാനം!, അവനവതരിക്കുവാൻ പോകുന്നുവല്ലോ!. ജന്മജന്മാന്തരങളായി യോഗീശ്വരന്മാർപോലും ശൂന്യസ്ഥലങളിൽ യോഗസമധിസ്ഥാരായിരുന്നുകൊണ്ട് ആ പദമലരിണയെ ഒരുനോക്കുകാണുവാൻ കൊതിക്കുന്നു. അങനെയുള്ള ആ ഭക്തവത്സലനാണോ അലംഭാവിതരായ ഞങളുടെ വീട്ടിൽ എന്റെ മകനായി പിറക്കുവാൻ പോകുന്നത്?. അത്ഭുതം തന്നെ!". ഭഗവാനേ!, നീ എന്നും ഭക്തപരിപാലകൻ തന്നെയാണ്. നീ എന്നും സത്യപാലകനാണ്. അതുകൊണ്ടാണല്ലോ  അവിടുത്തെ വാക്കിനെ സത്യമാക്കിക്കൊണ്ട് ഈയുള്ളവന്റെ ഗൃഹത്തിൽ വന്ന് പിറക്കുവാൻ പോകുന്നതും, ഞങൾക്ക് അവിടുത്തെ തത്വമേകി അതിഘോരമായ സംസൃതിയിൽനിന്നും ഞങളെ മുക്തമാക്കുവാൻ ശ്രമിക്കുന്നതും. അരൂപനായ നിന്നെ ആരാദിക്കുന്നവർക്ക്, അവർ അഹോരാത്രം കാണുന്നതെല്ലാം അവിടുത്തെ കോമളരൂപമാക്കിക്കൊണ്ട് നീ അവർക്ക് ആനന്ദം പകരുന്നു. ഭഗവാനേ!, അവിടുത്തെ പാദാരവിന്ദങൾ മാത്രമാണിവിടെ ജിജ്ഞാസ്സുക്കളായുള്ള ഋഷീശ്വരന്മാരാൽ ആരാധനായോഗ്യമായുള്ളത്. ഐശ്വര്യയുക്തനും, പരമവിരക്തനും, യശസ്സുറ്റവനും, അവബോധസ്വരൂപനും, വീര്യവാനും, ശ്രീമാനുമായ അങയുടെ ആ പാദാരവിന്ദങളിൽ ഞാനിതാ അഭയം പ്രാപിക്കുന്നു. പരമപ്രധാനനും, അദ്ധ്യാത്മസ്വരൂപനും, ജഗത്ക്കരണനും, കാലസ്വരൂപനും, ഗുണസ്വരൂപനും, സർവ്വലോകപരിപാലകനും, സാർവ്വഭൗമശക്തിമാനും, തന്റെ യോഗമായയാൽ ജഗത്സർവ്വത്തെ തന്നിൽ തന്നെയടക്കുന്നവനുമായ നിന്റെ പദതളിരിണയിൽ എന്റെ പ്രണാമം. പരമപ്രധാനനും, സകലചരാചരകാരണനും, കാലവും, കവിയും, സർവ്വലോകപാലകനും, സൃഷ്ടിസ്ഥിതിസംഹാരാദിളെ തന്റെ യോഗമായയാൽ ധരിക്കുന്ന സർവ്വശക്തനുമായ അങ് ഇതാ കപിലനാമധേയത്തിൽ എന്റെ പുത്രനായി പിറക്കുവാൻപോകുന്നു. അവന്റെ പാദമലരിൽ ഞാൻ അഭയം തേടുന്നു.

ഹേ ജഗത്ക്കാരണനായ നാരായണാ!, ഇന്ന് ഞാൻ അങയോടൊരുവരം ചോദിക്കുകയാണ്. അവിടുത്തെ കൃപയാൽ എന്റെ കടമകളെ ഞാൻ നിറവേറ്റിയിരിക്കുന്നു. മാത്രമല്ലാ, എന്റെ സകല ആഗ്രഹങളും ഞാൻ അനുഭവിച്ചറിഞ് സാധൂകരിക്കുകയും, അവയെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ അടക്കുകയും ചെയ്തിരിക്കുന്നു. ഇനി അടിയന് വേണ്ടത്, ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽ നിന്നും വിരമിച്ച്, അവിടുത്തെ അദ്ധ്യാത്മാനുഭൂതിയെ അനുവേലം ഹൃദയത്തിലേറ്റി, സകലദുഃഖങളും മറന്ന്, ഉലകം മുഴുവൻ അവിടുത്തെ ഗുണഗാനങളും പാടിക്കൊണ്ട് ചുറ്റിസഞ്ചരിക്കണം".

ശ്രീഭഗവാൻ പറഞു: "ഹേ മഹാമുനേ!, സ്മൃതികളിലൂടെയായാലും, പ്രത്യക്ഷഭാവത്തിലായാലും, നാം ചൊന്നതെല്ലാം പരമസത്യവും, അവയെല്ലാം ആധികാരികമായിത്തന്നെ മനുഷ്യൻ ഉൾക്കൊള്ളേണ്ടവയുമാണ്. അതേവിധം അങേയ്ക്ക് തന്ന വാക്കിനെ സാക്ഷാത്കരിക്കുവാനായി നാമിതാ അങയുടെ പുത്രനായി അവതരിക്കുവാൻ പോകുന്നു. നമ്മുടെ ഈ അവതാരലക്ഷ്യം പ്രത്യേകിച്ചും ആത്മദർശനതത്വമായ സാംഖ്യശാസ്ത്രത്തെ മുമുക്ഷുക്കൾക്ക് പ്രദാനം ചെയ്യുകയെന്നുള്ളതാണ്. മനസ്സിനും ബുദ്ധിക്കും ഗ്രഹിക്കുവാൻ അത്യന്തം ദുസ്തരമായ ഈ ദർശനം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയ അമൂല്യമായ ഒരു അദ്ധ്യാത്മനിധിയാണ്. ഈ ശാസ്ത്രത്തെ സമൂഹത്തിനുമുന്നിൽ പുനഃരവതരിപ്പിക്കുവാൻവേണ്ടിമാത്രമാണ് നാം അങയുടെ പുത്രരൂപേണ ഇവിടെ അവതീർണ്ണനാകുവാൻ പോകുന്നത്. ഹേ മുനേ!, സർവ്വതും എന്നിൽ സമർപ്പിച്ചുകൊണ്ട്, അങാഗ്രഹിക്കുംവണ്ണംതന്നെ ഇറങി പുറപ്പെട്ടുകൊള്ളുക. ദുസ്തരമായ മരണഭയത്തെ ജയിച്ച് അമൃതത്വത്തിനുവേണ്ടി നമ്മെ ഭജിച്ചുകൊള്ളുക. മുനേ!, സകലഹൃദയകുഹരങളിലും സ്വയംജ്യോതിസ്വരൂപമായി കുടികൊള്ളുന്ന നമ്മെ അങേയ്ക്ക് അങയുടെ ഹൃദയപത്മത്തിൽതന്നെ ദർശിക്കുവാനാകും. ആ സമയം അങ് ശോകവും ഭയവുമറ്റ അദ്ധ്യാത്മികാനുഭൂതിയുടെ നിറവിലായിരിക്കുകയും ചെയ്യും. മാതാവിനും നാം ഈ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് അവളുടെ സകലകർമ്മബന്ധങളും നിശ്ശേഷം തീർത്ത്, അവളെ ആത്മസാക്ഷാത്കാരത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും."

മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ഭഗവാന്റെ സ്വാന്തനവചസ്സുകൾ കേട്ട് സംപ്രീതനായി, സംതൃപ്തമാനസനായി കർദ്ദമപ്രജാപതി വനത്തിലേക്ക് പുറപ്പെട്ടു. മൗനവ്രതം സ്വീകരിച്ചുകൊണ്ട്, സർവ്വസംഗപരിത്യാഗിയായി, അഗ്നിയും ഗൃഹവുമുപേക്ഷിച്ച്, അനുസ്യൂതം ഭഗവത്സ്മൃതിയിലാണ്ടുകൊണ്ട്, കർദ്ദമമുനി ഭൂലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കാര്യകാരണങൾക്ക് പരനായ, ത്രിഗുണങൾക്കധീതനായ, ത്രിഗുണങളുടെ സർവ്വകാരണനായ, ഭക്തിഗമ്യനായ, ആ പരമപൂരുഷനിൽ മനസ്സുറപ്പിച്ച്, കർദ്ദമമുനി കാലങൾ കഴിച്ചു. ക്രമേണ അദ്ദേഹം ദേഹാത്മബോധത്തിൽ നിന്ന് മുക്തനായി, നിരഹങ്കാരനായി, ഭൗതികവിഷയങൾക്ക് ദൂരത്തുനിന്നുപോലും തീണ്ടുവാൻ സധ്യമല്ലാത്ത ബ്രഹ്മവസ്തുവായി പരിണമിച്ചു. തന്നിൽനിന്നന്യമായി യാതൊന്നും തന്നെ ഇവിടെയില്ല എന്ന പരമബോധത്തോടുകൂടി സകലചരാചരങളേയും തന്റെയുള്ളിൽതന്നെ ദർശിച്ചറിഞ്, ധീരനായി, ദ്വന്ദ്വാധീതനായി, അലയടിക്കുന്ന തിരകൾക്ക് നടുവിലും സമുദ്രം അകമേ ശാന്തമായിരിക്കുന്നതുപോലെ, സകലവിഷയങൾക്കുനടുവിലും പ്രശാന്തമാനസനായി സദാ കേവലം ആത്മാനന്ദത്തിൽ അദ്ദേഹം രമിച്ചു. സകലജീവഭൂതങളിലും കുടികൊള്ളുന്ന സർവ്വജ്ഞനായ വാസുദേവനിൽ പരമമായ ഭക്തിവച്ചുകൊണ്ട്, സർവ്വബന്ധനങളിൽനിന്നും മുക്തനായി നിത്യവും പരമവുമായ ആത്മവസ്തുവിൽ കർദ്ദമൻ ലയിച്ചുചേർന്നു. അവിടെ, സർവ്വചരാചരങളിൽ കുടികൊള്ളുന്ന പരമാത്മാവിനേയും, അവനിൽ നിലകൊള്ളുന്ന സകലചരാചങളേയും അദ്ദേഹം ഒരുപോലെകണ്ടറിഞു. രാഗദ്വേഷങളകന്ന് സർവ്വത്തിൽനിന്നും വിമുക്തനായി, ഭഗവാന്റെ ഭക്തോത്തമനായിക്കൊണ്ട്, കർദ്ദമപ്രജാപതി പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയർന്നു."

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്








srimad bhagavatham, realization of kardama, kardama muniyude moksham, vidura-maitreya samvaadam, talk between vidura and maitreya,

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

3.21 സ്വായംഭുവമനുവും കർദ്ദമപ്രജാപതിയും തമ്മിലുള്ള സംവാദം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 21


​വിദുരൻ മൈത്രേയരോട് ചോദിച്ചു: "ഹേ ആരധ്യനായ മഹാമുനേ!, സ്വായംഭുവമനുവിന്റെ പരമ്പരയുടെ മഹത്വത്തെക്കുറിച്ച് ഞാൻ ഏറെ കേട്ടിരിക്കുന്നു. ആ പരമ്പരയെക്കുറിച്ച് അടിയനെ അവിടുത്തെ കരുണയാൽ ബോധവാനാക്കിയാലും. അദ്ദേഹത്തിന് പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ രണ്ട് സത്പുത്രന്മാരുണ്ടായിരുന്നുവെന്നും അവർ സപ്തദ്വീപുകൾ ചേർന്ന തങളുടെ രാജ്യത്തിൽ ധർമ്മാധിഷ്ഠിതമായ ഉത്തമഭരണം കാഴ്ചവച്ചിരുന്നുമെന്നുമാണ് ഞങൾ കേട്ടിട്ടുള്ളത്. ഹേ അനഘനായ ബ്രാഹ്മണശ്രേഷ്ഠാ!, സ്വായംഭുവമനുവിന് ദേവഹൂതി എന്ന ഒരു പുത്രിയുണ്ടായതായും, അവൾ കർദ്ദമപ്രജാപതിയെ വിവാഹം കഴിച്ചതായുമൊക്കെ അങ് മുമ്പ് പറഞിട്ടിണ്ടു. അഷ്ടാംഗയോഗസിദ്ധിയിൽ അഗ്രഗണ്യനായ കർദ്ദമമുനി അവളിൽ എത്ര കുട്ടികൾക്കാണ് ജന്മം നൽകിയത്? കൂടാതെ, രുചിമുനിയും ദക്ഷപ്രജാപതിയുമെല്ലാം മനുപുത്രിമാരായ തങളുടെ ഭാര്യമാരോടൊപ്പം ചേർന്ന് പ്രജാവർദ്ധനം നടത്തിയതിന്റെ വൃത്താന്തം ഗ്രഹിക്കുവാൻ അടിയൻ നന്നേ ആഗ്രഹിക്കുകയാണ്.

ജിജ്ഞാസുവായ വിദുരന്റെ ചോദ്യങൾക്ക് മൈത്രേയമഹാമുനി ഉത്തരം നൽകുവാനായി ഇപ്രകാരം പറഞു: "വിദുരരേ!, ബ്രഹ്മദേവന്റെ ഉപദേശം സ്വീകരിച്ച് പ്രജാവർദ്ധനം ചെയ്യുവാനാരംഭിക്കുന്നതിനുമുമ്പ് ആരാധ്യനായ കർദ്ദമമുനി സരസ്വതീനദിയുടെ തീരത്തെത്തി പതിനായിരം വർഷക്കാലം തീവ്രതപസ്സനുഷ്ഠിച്ചു. ഇക്കാലമത്രയും കർദ്ദമമുനി സമാധിയുക്തനായി ഭക്തിയോഗംകൊണ്ട് പ്രപന്നപാലകനായ ഭഗവാൻ ഹരിയെ സമ്പ്രീതനാക്കി. തുടർന്ന്, കൃതയുഗത്തിൽ വേദവേദ്യനായ അരവിന്ദാക്ഷൻ, ഹരി തന്റെ ദിവ്യദർശനമരുളിക്കൊണ്ട് കർദ്ദമമുനിയിൽ സമ്പ്രീതനായി. സൂര്യതേജസ്സോടെ, വെള്ളത്താമരയും ആമ്പൽപ്പൂവുംകൊണ്ട് കോർത്തിണക്കിയ വനമാലയണിഞ്, തിളങുന്ന മഞപ്പട്ടുടുത്ത്, ചുരുൾമുടി ശോഭിക്കുന്ന പത്മാനനത്തോടെ, തന്റെ മുന്നിൽ നിൽക്കുന്ന വിരാജമാനമായ ഭഗവദ്രൂപം കണ്ട് കർദ്ദമമുനി ആശ്ചര്യപ്പെട്ടു. കനകകിരീടകുണ്ഡലാദ്യങളാൽ പരിശോഭിച്ച്, ചതുഭുജങളിൽ ശംഖചക്രഗദാപത്മങൾ പിടിച്ച്, ഭക്തഹൃദയങളെ കീഴടക്കുന്ന ആ കാരുണ്യമൂർത്തി കർദ്ദമനെ നോക്കി പുഞ്ചിരിതൂകി. ചരണാംബുജങൾ ഗരുഡോപരിവച്ച്, കഴുത്തിൽ കൗസ്തുഭശ്രീമണിയോടെ ഭവാൻ ഹരി ആകാശദേശത്ത് വിളങിനിന്നു. ഭഗവാനെ നേരിൽ കണ്ട കർദ്ദമമുനിയിൽ അതിരറ്റ ആത്മാനന്ദമുളവായി. അദ്ദേഹം സാഷ്ടാംഗം വീണ് ഭഗവത് പാദാരവിന്ദങളിൽ നമസ്ക്കാരമർപ്പിച്ചു. ഭഗവത് പ്രേമത്താൽ ആർദ്രമായ ഹൃദയത്തോടെ, തൊഴുകൈയ്യോടെ, കർദ്ദമൻ ഭഗവാനെ സ്തുതിച്ചു.

കർദ്ദമമുനി പറഞു: "ഭഗവാനേ!, സകലഭൂതങൾക്കും സർവ്വകാരണമായ അവിടുത്തെ ഈ അദ്ധ്യാത്മരൂപദർശനത്തിലൂടെ അടിയന്റെ കണ്ണുകൾക്കിതാ പുണ്യം സിദ്ധിച്ചിരിക്കുന്നു. ജന്മജന്മാന്തരങളായി യോഗസാധകൾ അനുഷ്ഠിച്ച് കാത്തിരിക്കുന്ന ഋഷീശ്വരന്മാക്കുപോലും സിദ്ധിക്കാത്തതാണ് ഈ പുണ്യദർശനം. സംസാരസാഗരം മറികടക്കുവാനുള്ള ഒരേയൊരു നൗക അവിടുത്തെ ഈ തൃച്ചേവടികൾ മാത്രമാണ്. അവിടുത്തെ മായയിൽ മുങി വിവേകം നഷ്ടമായ മനുഷ്യർ, നരകത്തിലും ലഭ്യമായ തുച്ഛലാഭത്തിനുവേണ്ടിയും ഈ പദതളിരിണകളെ പൂജിക്കാറുണ്ട്. അവർക്കുപോലും സർവ്വാഭീഷ്ടങളെ പ്രദാനം ചെയ്യുന്ന പരമകാരുണ്യവാനാണ് അങ്. അതുകൊണ്ട്, ഭഗവാനേ ഞാൻ അങയോടർത്ഥിക്കുകയാണ്, ഗൃഹസ്ഥാശ്രമജീവിതത്തിനോടുള്ള ഈയുള്ളവന്റെ ആഗ്രഹനിവൃത്തിക്കുവേണ്ടി അടിയനോടൊപ്പം നിൽക്കുന്ന സമാനശീലയായ ഒരു പത്നിയെ ലഭിക്കുവാൻ സർവ്വാഭീഷ്ടപ്രദായകനായ അവിടുന്ന് അനുഗ്രഹിക്കുമാറാകണം. അഖിലജഗത്തിന്റേയും ഗുരുവും നാഥനുമായ അവിടുത്തെ കൈകളിലെ കളിപ്പാവകളായ സകലജീവന്മാരും തങളുടെ ആഗ്രഹങളെ യാഥാർത്യമാക്കുന്നതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നിരയിൽ നിന്നുകൊണ്ട് ഈയുള്ളവനും കാലപുരുഷനായ അങയെ നമസ്ക്കരിക്കുന്നു. മൃഗതുല്യമതികളായിക്കൊണ്ട് തുച്ഛമായ ഭൗതികവിഷങളിൽ ആസക്തിവയ്ക്കാതെ, പരസ്പരം അങയുടെ മഹിമകളെ ശ്രവിച്ചും കീർത്തിച്ചും അങയുടെ ചരണാതപത്രത്തിൽ ആശ്രയം തേടുന്ന സത്തുക്കൾ, താൻ ഈ ശരീരത്തിനടിമയല്ലെന്ന ഉറച്ച വിശ്വാസത്തോടുകൂടി പരമസായൂജ്യമടയുന്നു. അങയുടെ കാലചക്രം അയനങളായും, പക്ഷങളായും, മാസങളായും, ദിവസങളായും, അതിവേഗം ചുറ്റി ഈ സർവ്വപ്രപഞ്ചസൃഷ്ടികളുടേയും  ആയുസ്സിനെ ഹരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവിടുത്തെ ഭക്തന്മാരെയാകട്ടെ, അത് സ്പർശിക്കാതെ കടന്നുപോകുകയും ചെയ്യുന്നു. ജഗത്സർവ്വം അങിൽനിന്നുമുടലെടുത്തിരിക്കുന്നു. അങിച്ഛിച്ചപ്പോൾ അവിടുത്തെ യോഗമായകൊണ്ട് അവിടുന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. അവിടുത്തെ ഇച്ഛയാൽതന്നെ അവ അങയിൽ ലയിക്കുകയും ചെയ്യുന്നു. ചിലന്തി വലകെട്ടിയഴിക്കുന്നതുപോലെ സൃഷ്ടിസ്ഥിതിസംഹാരാദിക്രമങൾ ഇവിടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വതിലും അനാസക്തി വച്ചുകൊണ്ട്, ഞങളുടെ സുഖത്തിനുവേണ്ടിമാത്രം അങ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. ഇപ്പോഴിതാ വനമാലയും, തുളസീപത്രങളുമണിഞ അവിടുത്തെ അദ്ധ്യാത്മരൂപദർശനവും ഈയുള്ളവന് പ്രാപ്തമായി.

പ്രഭോ!, അങയുടെ കാരുണ്യവർഷത്തിനായിമാത്രം ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുകയാണ്. നമനീയവും, സർവ്വകാമഫലപ്രദായകവുമായ അവിടുത്തെ കാൽത്തളിരിണകളിൽ അടിയിനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. അനുഭവിക്കുന്തോറും ഭൗതികവിഷങളിൽ അനാസക്തരായി അവിടുത്തെ തൃച്ചേവടിയിൽ തിരികെ രമിക്കുവാൻ തക്കവണ്ണം അങ് ഈ വിഷയങളോരോന്നും അവിടുത്തെ യോഗമായയാൽ നിർമ്മിച്ച് ഞങൾ ജീവഭൂതങൾക്ക് യഥേഷ്ടം തന്നരുളിയിരിക്കുന്നു. അങനെയുള്ള പരമാത്മവസ്തുവായ അങയുടെ പാദാരവിന്ദത്തിൽ അടിയന്റെ സാഷ്ടാംഗപ്രണാമം".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമമുനിയുടെ സ്തുതിയെ ഭഗവാൻ ഹൃദയം കൊണ്ടു സ്വീകരിച്ചു. മുനിയിൽ സമ്പ്രീതനായ ഭഗവാന്റെ മറുപടി അമൃതം പോലെ കർദ്ദമമുനിയുടെ ഹൃദയസ്ഥാനത്തേക്കൊഴുകിയിറങി. ഭഗവാൻ മന്ദഹസിച്ചുകൊണ്ട് പറഞു: "കർദ്ദമമുനേ!, ഭവാന്റെ അഭിലാഷം നാം മുന്നമേ അറിഞിരിക്കുന്നു. അങെന്തിനുവേണ്ടിയാണോ നമ്മെ ധ്യാനിച്ചത്, അതിനുള്ള അനുഗ്രഹം ചൊരിയുവാൻ നാം സ്വയമേവ സന്നദ്ധനാണ്. പ്രിയഋഷേ!, അങയെപ്പോലെ, സർവ്വവും ത്യജിച്ച് നമ്മിൽ ശരണാഗതിചെയ്യുന്നവർക്ക് ഈ പ്രപഞ്ചത്തിൽ യാതൊരു പീഡയും ഉണ്ടാകുവാൻ വഴിയില്ല.

വിധാതാവിന്റെ പുത്രൻ, കീർത്തിമായ സാമ്രാട്ട് സ്വായംഭുവമനു ബ്രഹ്മാവർത്തമെന്ന ലോകത്തിലധിഷ്ഠിതനായി സപ്തസാഗരത്തേയും പരിപാലിക്കുന്നു. ഹേ ബ്രാഹ്മണോത്തമാ!, പ്രസിദ്ധനും ധർമ്മകോവിദനുമായ ആ രാജഋഷി മറ്റേന്നാൾ തന്റെ റാണി ശതരൂപയോടൊപ്പം ഭവാനെക്കാണുവാനുള്ള അഭിലാഷത്തോടെ ഇവിടെയെത്തുന്നതാണ്. അവർക്ക് അസിതാപാംഗിയായ ഒരു സുന്ദരപുത്രിയുണ്ട്. സത്സ്വഭാവിയായ അവൾ അങേയ്ക്കനുരൂപയും, കല്യാണപ്രായമെത്തിയ സുന്ദരയുവതിയുമാണ്. തങളുടെ മകൾക്കനുരൂപനായ ഒരു ഭർത്താവിനെത്തേടിയലയുന്ന ആ ദമ്പതിമാർ തങളുടെ മകളെ സർവ്വഗുണസമ്പന്നനായ അങേയ്ക്ക് വിവാഹം ചെയ്തുതരുവാൻ സമ്മതം പ്രകടിപ്പിക്കും. ഹേ ധന്യനായ മുനേ!, അങിത്രകാലം മനസ്സിൽകൊണ്ടുനടന്ന സ്ത്രീസൗന്ദര്യത്തെ അങ് അവളിൽ കാണുകയും, പെട്ടെന്നുതന്നെ അവൾ അങയുടേതാകുകയും ചെയ്യും. അതില്പരം അവൾ അങയെ സേവിച്ച് അങയുടെ ഹൃദയകുഞ്ജത്തിൽ വസിക്കുന്നതാണ്. ഒരിക്കൽ നിങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ അവൾ അങയുടെ ഒമ്പത് പുത്രിമാർക്ക് ജന്മം നൽകും. കാലാന്തരത്തിൽ യൗവ്വനയുക്തരാകുന്ന അവരെ ഋഷിവര്യന്മാർ പാണിഗ്രഹണം ചെയ്തു അവരിൽ അനേകം പ്രജകളെ സൃഷ്ടിക്കും. അങനെ നമ്മുടെ ആദേശം സാത്ക്ഷാത്ക്കരിച്ച്, സകലകർമ്മങളും നമ്മിലർപ്പിച്ച് നമ്മെ ആരാധിച്ച്, ചിത്തം ശുദ്ധമാക്കി, ഒടുവിൽ ഭവാൻ നമ്മിൽ സായൂജ്യമടയുകയും ചെയ്യും. സകലഭൂതങളിലും കാരുണ്യാവാനായി ആങ് ആത്യന്തികമായ മോക്ഷപദത്തെ പ്രാപിക്കും. സർവ്വഭൂതങൾക്കും സംരക്ഷകനായി ജീവിക്കുന്ന ഭവാൻ അങയോടെപ്പം സകലഭൂതങളും നമ്മിൽ കുടികൊള്ളുന്നുവെന്ന സത്യത്തെ അറിയുകയും, അതേസമയംതന്നെ നാം അങയുടെ ഹൃദയകമലത്തിൽ വസിക്കുന്നുവെന്ന അദ്ധ്യാത്മികതത്വത്തെ ദർശിച്ചറിയുകയും ചെയ്യും.ഒമ്പത് പുത്രിമാർക്കൊപ്പം, ദേവഹൂതിയിൽ ഭവാന്റെ പുത്രനായി നാംതന്നെ അവതരിച്ച് അവൾക്ക് ആത്മതത്വത്തെ ഉപദേശിക്കുകയും, അതുവഴി അവൾ മോക്ഷം നേടി നമ്മിൽ തിരിച്ചെത്തുകയും ചെയ്യുന്നതാണ്.

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഭഗവാൻ നാരായണൻ കർദ്ദമമുനിയോട് ഇപ്രകാരം അരുളിചെയ്തതിനുശേഷം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിൽ നിന്നും അപ്രത്യക്ഷനായി. തന്റെ കണ്മുന്നിൽ നിന്നും മറഞ് വൈകുണ്ഠദേശത്തേക്ക് യാത്രയാകുന്ന ഭഗവാനെ നോക്കിനിൽക്കുമ്പോൾ, കർദ്ദമമുനി കേട്ടത് ഗരുഡന്റെ ചിറകടിയിലൂടെയുതിർന്നുവീഴുന്ന സാമവേദമന്ത്രധ്വനികളായിരുന്നു.

ഭഗവാൻ അപ്രത്യക്ഷനായതിനുശേഷം കർദ്ദമമുനി, സ്വായംഭുവമനു തന്റെ ധർമ്മപത്നി ശതരൂപയോടും, മകൾ ദേവഹൂതിയോടുമൊപ്പം ആഗതനാകുന്ന ധന്യമുഹൂർത്തവും കാത്ത് ബിന്ദുസരോവരത്തിന്റെ തീരത്തുതന്നെ താമസിച്ചു. സ്വായഭുവമനുവാകട്ടെ, ഭാര്യാപുത്രീസമേതനായി രത്നങൾ പതിപ്പിച്ച ഒരു സ്വർണ്ണരഥത്തിൽ ആരൂഡനായി ഭൂമിയിലുടനീളം സഞ്ചരിച്ചു. ഒടുവിൽ, ഭഗവാൻ അരുളിചെയ്തതുപോലെതന്നെ കർദ്ദമമുനിയുടെ വൃതം അവസാനിക്കുന്നദിവസം ആ മുനികുടുംബം, കർദ്ദമാശ്രമത്തിലെത്തി.

സരസ്വതീനദിയിലെ ജലം കരകവിഞ് ബിന്ദുസരോവരത്തിലേക്കൊഴുകിയ ഓരോതുള്ളിയും അമൃതം പോലെ മധുരിതമായിരുന്നു. അതിനൊരു കാരണവുമുണ്ടത്രേ. കർദ്ദമമുനിയുടെ മുന്നിൽ പ്രത്യക്ഷനായ ഭഗവാൻ തന്റെ ഭക്തന്റെ അനുപമമായ പ്രേമം കണ്ട് തിരുനയനങളിലൂടെയൊഴുക്കിയ അശ്രുകണങൾ ആ സരസ്സിൽ വീണു ലയിക്കുകയുണ്ടായി. ആ പൊയ്ക അന്നുമുതൽ കർദ്ദമന്റെ ആശ്രമത്തിന് തുണയായി അതിലൂടെയൊഴുകി. അതിന്റെ തീരങളിലുടനീളം ഫലപുഷ്പങൾ വാരിക്കോരിച്ചൊരിഞുകൊണ്ട് വൃഷലതാതിൽ തിങിവളർന്നുനിന്നു. വനങളുടേയും ഉപവനങളുടേയും മാസ്മരസൗന്ദര്യം അലതല്ലുന്ന ആ തീരം നല്ല മൃഗങൾക്കും പറവകൾക്കും ആവാസകേന്ദ്രമായി മാറി. ആനന്ദാതിരേകത്താലുള്ള പക്ഷികളുടെ കളകൂജനങളാൽ അവിടം മാറ്റൊലികൊണ്ടു. ആനന്ദമദോന്മത്തരായ വണ്ടുകൾ അവിടമാകെ ചുറ്റിപറന്നു. മയിലുകൾ ആനന്ദനൃത്തമാടി. കോകിലങൾ അന്യോന്യം മാടിവിളിച്ചു. കദംബം, ചെമ്പകം, മുതലായ പൂത്തുലഞ മരങളാലും, ചക്രവാഗം, അരയന്നം ആദിയായ പക്ഷികളുടെ നിസ്വനങളാലും ബിന്ദുസരോവരം മനോഹരിയായി അണിഞൊരുങിനിന്നു. അതിന്റെ തീരത്തുകൂടി ആനകളും, കുരങുകളും, സിംഹങളുമെല്ലാം ഭയലേശമില്ലാതെ സ്വതന്ത്രമായി മദിച്ചുനടന്നു.

വിദുരരേ! ഇങനെ അതിമനോഹരിയായ ബിന്ദുസരോവരത്തിന്റെ തീരത്ത് കെട്ടിയുണ്ടാക്കിയിട്ടുള്ള കർദ്ദമമുനിയുടെ പർണ്ണശാലയ്ക്കടുത്ത് സ്വായഭുവമനുവിന്റെ രഥം വന്നുനിന്നു. യാഗാഗ്നിയിലേക്ക് ദ്രവ്യങൾ ഹോമിക്കുകയായിരുന്ന കർദ്ദമമുനിയെ മനു ദൂരത്തുനിന്നുതന്നെ കണ്ടു.  അദ്ദേഹം തന്റെ ഭാര്യയോടും മകളോടുമൊപ്പം മുനിയുടെയടുത്തേക്ക് നടനന്നടുത്തു. ഭഗവാൻ ഹരിയുടെ ദർശനസൗഭാഗ്യവും, അമൃതവാണികളും കൊണ്ട് കർദ്ദമൻ സർവ്വൈശ്വര്യയുക്തമായി കാണപ്പെട്ടു. പത്മദളായതലോചനത്തോടും, ജടിലമായ കേശഭാരത്തോടും, ജീർണ്ണവസ്ത്രധാരിയായും, കർദ്ദമമുനി അത്യധികം ശോഭിച്ചു. മലിനാംബരനെങ്കിലും മുത്തുപോലെ വിദ്യോതമാനവും, തപസ്സാൽ പക്വവുമായിരുന്നു ആ താപസ്സശ്രേഷ്ടന്റെ ശരീരം. ചക്രവർത്തിയായ സ്വായംഭുവമനു കുടുംബസമേതം തന്റെ ഉടജാങ്കണത്തിലെത്തിയതുകണ്ട് കർദ്ദമമുനി എഴുന്നേറ്റുവന്ന് ആദരപൂർവ്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു. പർണ്ണശാലയിൽ കടന്നിരുന്ന ആദിരാജൻ അല്പസമയം മൗനം പാലിച്ചു.

എന്നാൽ ഭഗവാന്റെ ഉപദേശങളെ സ്മരിച്ചുകൊണ്ട് കർദ്ദമൻ മാധുര്യമേറുന്ന വാക്കുകളാൽ സ്വായഭുവമനുവിനോട് പറഞു: "ഹേ ഭഗവൻ!, അങയുടെ ലോകസഞ്ചാരം സത്തുക്കളെ സംരക്ഷിക്കുവാനും, അസത്തുക്കളെ വധിക്കുവാനുമാണെന്ന് നിസംശയം നാം മനസ്സിലാക്കുന്നു. കാരണം അങ് ഭഗവാൻ ഹരിയുടെ അത്ഭുതവീര്യത്തെ സദാ ഉള്ളിൽ കൊണ്ടുനടക്കുന്നവനാണല്ലോ!. ആവശ്യാനുസരണം അങ് സൂര്യചന്ദ്രന്മാരുടേയും, അഗ്നിയുടേയും, ഇന്ദ്രന്റേയും, വായുവിന്റേയും, യമരാജന്റേയും, ധർമ്മരാജന്റേയും, വരുണന്റേയും എന്നുവേണ്ടാ, സകലദേവതകളുടേയും പ്രതീകമായി വർത്തിക്കുന്നു. അങ് സ്വയമേവ ഭഗവാൻ വിഷ്ണു തന്നെയാണ്. അങ് ഉചിതമായ സമയത്ത്, അങയുടെ പ്രഭാവത്താലും, ഹരിദത്തമായ അത്ഭുതവീര്യത്താലും, വേണ്ടവിധം പ്രവർത്തിക്കാത്തപക്ഷം, ഇവിടെ ആഭാസന്മാരും, ആതതായികളും ചേർന്ന് അവരുടെ ആധിപത്യം സ്ഥാപിക്കും. ഭഗവാൻ ഹരിയാൽ അനുശാസിതങളായ നീതിന്യായവ്യവസ്ഥകളും, വർണ്ണാശ്രമധർമ്മങളുമൊക്കെ തകിടം മറിയും. അങയുടെ ശിക്ഷണം അവിടുന്ന് ഒരുനിമിഷം പപിൻവലിച്ചാൽ ഇവിടെ അധർമ്മം തന്റെ പാത വിരിക്കും. ധനമോഹികളായ മനുഷ്യർ കയറൂരിവിട്ട കാളകളെപ്പോലെ ധനത്തിനുപിറകേ കുതിച്ചുപായും. അധമന്മാർ ഈ ലോകത്തെ അതിതൂർണ്ണം നശിപ്പിക്കും. ഇത്രകണ്ട് പ്രധാനമായ ഒരു സ്ഥാനം അങീപ്രപഞ്ചത്തിൽ വഹിക്കുമ്പോൾ ഈയുള്ളവന്റെ പർണ്ണശാലയിലേക്കുള്ള അങയുടെ ആഗമനോദ്ദേശ്യമറിയുവാൻ നാം ആഗ്രഹിക്കുകയാണ്. എന്തുതന്നെയായാലും അതിനെ ഹൃദയകൊണ്ടുതന്നെ സ്വീകരിക്കുവാൻ അടിയൻ സന്നദ്ധനുമാണ്".

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്





3.20 വിദുരമൈത്രേയ സംവാദം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 20

നൈമിഷാരണ്യത്തിൽ ഒത്തുകൂടിയ ഭാഗവതപ്രിയന്മാരിൽ പ്രമുഖനായ ശൗനകൻ സൂതമുനിയോട് ചോദിച്ചു: "അല്ലയോ മഹാമുനേ!, ഭഗവാൻ നാരായണസ്വാമി വരാഹമൂർത്തിയായി അവതരിച്ച്, ദൈത്യേന്ദ്രനായ ഹിരണ്യാക്ഷനെ വധിച്ച്, ധരിത്രിയെ പുനഃരുദ്ധരിപ്പിച്ചതിനുശേഷം, അവൾക്ക് ഭാവിയിൽ പിറക്കുവാനിരുന്ന ജീവഭൂതങൾക്ക് മോക്ഷപദത്തെ കാണിച്ചുകൊടുക്കുവാൻ അന്നത്തെ മനുവായ സ്വായംഭുവൻ എന്തൊക്കെ പദ്ധതികളായിരുന്ന് ചമച്ചിരുന്നത്?".

ഈ ചോദ്യംകൊണ്ട് ശൗനകന്റെ ഉദ്ദേശം വിദുരരെക്കുറിച്ച് കൂടുതലറിയുക എന്നുള്ളതായിരുന്നു. വിദുരർ ഉത്തമനായ ശ്രീകൃഷ്ണഭക്തനും, ഭഗവാന്റെ ഉത്തമതോഴനുമായിരുന്നു. പരമഭാഗവതനായിരുന്നതിനാൽതന്നെ ഭഗവത്ദ്വേഷികളായ തന്റെ ജ്യേഷ്ഠൻ, ധൃതരാഷ്ട്രരിൽനിന്നും, അദ്ദേഹത്തിന്റെ പുത്രരായ ദുര്യോധനാദികളിൽനിന്നും വളരെ അകന്നായിരുന്നു എന്നെന്നും വിദുരർ ജീവിച്ചിരുന്നത്. വേദവ്യാസന്റെ പുത്രനായ അദ്ദേഹം തന്റെ അച്ഛനെപ്പോലെ തികഞ വിവേകിയും, മഹാപണ്ഡിതനുമായിരുന്നു. ആയതിനാൽ ഭഗവത് പാദങൾ ഹൃദയകുഹരത്തിൽ വച്ചും, അവന്റെ ഭക്തന്മാരോട് സംഘം ചേർന്നും അദ്ദേഹം ജീവിച്ചു.

വളരെയധികം പുണ്യക്ഷേത്രങളിലൂടെ സഞ്ചരിച്ച്, ഭൗതികവിഷങളിൽ അത്യധികം നിസ്പൃഹനായി, വിദുരർ ഒരുനാൾ ഹരിദ്വാരത്തിലെത്തി. അവിടെവച്ച് അദ്ദേഹം തത്വജ്ഞാനിയായ മൈത്രേയമഹാമുനിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽനിന്നും ഭഗവന്മഹികളൊന്നൊഴിയാതെ കേട്ടുപഠിച്ചതായും ശൗനകാദികൾക്കറിയാമായിരുന്നു. അതുകൊണ്ട് അവർ വിദുരരെക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും പ്രാർത്ഥിച്ചു.

ശൗനകാദികൾ ചോദിച്ചു: "ഹേ പണ്ഡിതശ്രേഷ്ഠാ!, ഞങൾ അങേയ്ക്ക് സർവ്വമംഗളങളും നേരുകയാണ്. അങയുടെ തിരുമുഖകമലത്തിൽനിന്നും അമൃതൂറുന്ന ഭഗവത് സത്ചരിത്രങൾ കേട്ട് ഞങളുടെ ഹൃദയമുരുകുകയാണ്. അല്ലെങ്കിൽതന്നെ ഹരികഥാമൃതം നുകർന്നാരാണിവിടെ പരിതൃപ്തനായിട്ടുള്ളത്?".

ഇങനെ ആർദ്രഹൃദയന്മാരായ ശൗനകാദിഋഷീശ്വർന്മാരുടെ ചോദ്യങൾക്ക് മറുപടിയായി രോമഹർഷണപുത്രൻ, സൂതമഹർഷി ഭഗവത് കഥാമൃതസാഗരത്തിൽ നിമഗ്നമായിരുന്നുകൊണ്ട് പറഞുതുടങി: "ഹേ ഋഷിവര്യന്മാരേ!, ഇനി ഞാൻ പറയാൻ പോകുന്ന വസ്തുതകൾ നിങൾ ശ്രദ്ധയോടും ഭക്തിയോടും കേട്ടുകൊള്ളുക. ഭഗവാൻ നാരായണൻ തന്റെ യോഗമായാശക്തിയുടെ വൈഭവത്താൽ സൂകരവേഷത്തിലവതീർണ്ണനായി, ഭൂമീദേവിയെ സമുദ്രത്തിന്റെ അഗാധതയിൽനിന്നുമുയർത്തി, അവളെ നിജസ്ഥാനത്തിയ വൃത്താന്തവും, ഹിരണ്യാക്ഷനെന്ന ആസുരശക്തിയെ വളരെ നിസ്സാരമായി കാലപുരിക്കയച്ച സംഭവങളുമടങുന്ന അവന്റെ അദ്ധ്യാത്മലീലകളെല്ലാം മൈത്രേയമുനിയിൽനിന്നും കേട്ടറിഞ് ദിവ്യാനുഭൂതിയെ പ്രാപിച്ച വിദുരർ, ആ പരമാത്മാവിനേക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും യാചിച്ചു.

വിദുരർ പറഞു: "ഹേ മഹാപണ്ഡിതാ!, പ്രജാപതികളെ സൃഷ്ടിച്ചതിനുശേഷം, പ്രപഞ്ചസൃഷ്ടിയെ പൂർത്തിയാക്കുന്നതിനായി പിന്നീടെന്തൊക്കെ കർമ്മങളായിരുന്ന് വിധാതാവ് അനുഷ്ഠിച്ചുപോന്നത്?. അദ്ദേഹത്തിന്റെ കല്പനകളെ സ്വീകരിച്ച് മരീചി, സ്വായഭുവമനു, തുടങിയ പ്രജാപതികളെല്ലാം ഏത് പ്രകാരമായിരുന്നു ഇക്കണ്ട സൃഷ്ടികളുടെയെല്ലാം രചനകൾ നിർവ്വഹിച്ചിരുന്നത്?. ഈ കാണുന്ന പ്രപഞ്ചം എങനെയാണിവിടെ നിലവിലുണ്ടായത്?. അവരോരോരുത്തരും സ്വന്തം പത്നിമാരുമായിമാത്രം ഏർപ്പെട്ട് നടത്തിയ സൃഷ്ടികളാണോ, അതോ ഈ പ്രജാപതികൾ  സർവ്വസ്വതന്ത്രമായി നിർമ്മിച്ചിതോ?. അതുമല്ലെങ്കിൽ പിന്നെ ഇവരെല്ലാവരും ചേർന്ന് സംയുക്തമായി വർത്തെടുത്തതാണോ ഈ പ്രപഞ്ചം?"

ദൃശ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിദുരരുടെ സന്ദേഹങൾ തികച്ചും ചിന്തനീയമായിരുന്നു. അനന്തകോടി ചരാചരങളുടെ മഹാസഞ്ചയമാകുന്ന ഈ ബ്രഹ്മാണ്ഡം എങനെ ഉത്ഭവിച്ചുവെന്നും, എന്നുത്ഭവിച്ചുവെന്നും, എവിടെനിന്നുത്ഭവിച്ചെന്നുമൊക്കെയുള്ള സംശയങൾ വിദുരരുടെ ബുദ്ധിയെ നിരന്തരം ഇളക്കിമറിച്ചുകൊണ്ടിരുന്നിരിക്കണം.

അതീവജിജ്ഞാസുവായ വിദുരരോട് മൈത്രേയൻ പറഞു: "വിദുരരേ!, കാലം ഹേതുവായി വിഷ്ണുഭഗവാനിച്ചിച്ചപ്പോൾ സത്വരജസ്തമോഗുണങൾക്ക് പരിണാമങളുണ്ടാകുകയും, തത്ഫലമായി മഹത് എന്ന തത്വം രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് മഹത് തത്വത്തിൽനിന്ന് ത്രിവിധങളായ അഹങ്കാരമുടലെടുത്തു. അഹങ്കാരത്തിൽ രജോഗുണം അന്യഗുണദ്വയങൾക്കുമേൽ പ്രധാനിയായിനിന്നു. രജോഗുണപ്രധാനിയായ അഹങ്കാരതത്വത്തിൽനിന്നും പഞ്ചഭൂതങൾ ജന്മമെടുത്തു. വെവ്വേറെ നിലകൊണ്ടിരുന്ന ഈ പഞ്ചഭൂതങൾകൊണ്ട് പ്രപഞ്ചനിർമ്മിതി അസാധ്യമായന്നായപ്പോൾ, ഇവ അഞ്ചും, കൂട്ടത്തിൽ ഭഗവത് ചൈത്യന്യവും കലർന്ന് സ്വർണ്ണവർണ്ണത്തിൽ അത്യുജ്ജ്വലമായ ഒരു ഗോളം പ്രത്യക്ഷമായി. ആയിരത്താണ്ടോളം കാലം ഈ ഹേമാണ്ഡം കാരണസമുദ്രത്തിൽ നിർജ്ജീവമായിക്കിടന്നു. അനന്തരം ഭഗവാൻ ഗർഭോദകശായിവിഷ്ണു ഈ അണ്ഡത്തിലേക്ക് പ്രവേശിച്ചു. അനന്തരം അവന്റെ നാഭിയിൽനിന്നും ആയിരം മാർത്താണ്ഡന്മാരുദിച്ചുയരുംവണ്ണം തേജസ്സോടുകൂടി ഒരു താമരപുഷ്പം തളിർത്തുപൊന്തി. വിദുരരേ!, അത് സകലജീവഭൂതങളുടേയും ഉറവിടമായിരുന്നു. അതിൽ നിന്നും ആദ്യമായി അഖിലവീര്യവാനായ ബ്രഹ്മദേവൻ ജനിച്ചു. അദ്ദേഹത്തിന്റെ ഹൃദയകമലത്തിലേക്ക് അത്ഭുതവീര്യത്തോടെ ഗർഭോദകശായിവിഷ്ണുഭഗവാൻ പ്രവേശിക്കുകയും, അതോടെ ഇക്കണ്ട വിശ്വത്തെ മുന്നേപ്പോലെ വിധാതാവ് സൃഷ്ടിക്കുകയും ചെയ്തു.

വിദുരരേ!, ബ്രഹ്മദേവൻ സൃഷ്ടികർമ്മങൾ ധ്രുതഗതിയിലാരംഭിച്ചു. ആദ്യസൃഷ്ടി അദ്ദേഹത്തിന്റെ നിഴലിൽനിന്നുമായിരുന്നു. ജീവഭൂതങൾക്കുള്ളിൽ കുടിയേറിയിരിക്കുന്ന അജ്ഞാനതത്വങളായ താമിശ്രം, അന്ധതാമിശ്രം, തമസ്സ്, മോഹം, മഹാമോഹം എന്നിങനെ അഞ്ചുവിധത്തിൽ അവ അറിയപ്പെട്ടു. ഈ തമോസൃഷ്ടികളിൽ അസന്തുഷ്ടനായ ബ്രഹ്മദേവൻ തമോബദ്ധമായ സ്വശരീരം വിട്ടൊഴിഞു. പക്ഷേ യക്ഷരാക്ഷസാദികൾ ചേർന്ന് ക്ഷുത്തൃഡാദികൾക്ക് കാരണമായ ആ ശരീരത്തെ തുടർന്ന് പരിപാലിച്ചു. വിദുരരേ!, അതു ചെന്നവസാനിച്ചത് ഘോരവിപത്തിലേക്കായിരുന്നു. ബ്രഹ്മദേവനുപേക്ഷിച്ച ശരീരത്തെ സ്വീകരിച്ചതോടെ യക്ഷന്മാരും, രാക്ഷസന്മാരും അസഹനീയമായ വിശപ്പിനും ദഹത്തിനും വശംഗതരായി വിധാതാവിനെത്തന്നെ ഭക്ഷിക്കുവാൻ വക്ത്രപ്രപാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിനുനേരേ പാഞടുത്തു. അവർ ആർത്തുവിളിച്ചുകൊണ്ടുപറഞു: "വിടരുതിവനെ..... കൊന്നുതിന്നുവിൻ...."

ഭീതിയും ആശങ്കയും നിറഞ സ്വരത്തിൽ ബ്രഹ്മദേവൻ അവരെ ആ ഘോരകർമ്മത്തിൽനിന്നും വിലക്കി: "യക്ഷരാക്ഷസാദികളെ!, നാം നിങളുടെ പിതാവാണ്. നമ്മെ കൊന്ന് പാപം ഭുജിക്കരുത്. പകരം, വിട്ടയയ്ക്കുക!".

തുടന്ന് അദ്ദേഹം സത്വഗുണത്തെ പ്രധാനമാക്കിക്കൊണ്ട് ദേവാധിപന്മാരെ സൃഷ്ടിക്കുകയും, സത്വഗുണപ്രതിരൂപമായ പ്രകാശമാനമായ പകൽ നൽകിക്കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം തന്റെ പൃഷ്ഠഭാഗത്തുനിന്നും ബ്രഹ്മദേവൻ നിശാചരവർഗ്ഗത്തെ സൃഷ്ടിച്ചു. എന്തിനുപറയാൻ!... സ്വാഭാവികമായും കാമാസക്തരായ അവർ മൈഥുനവേഴ്ചയ്ക്കായി തങളുടെ സൃഷ്ടാവായ ബ്രഹ്മദേവനെതന്നെ സമീപിച്ചു. ആ വിഢിത്വത്തെക്കണ്ട് ആദ്യം വിരിഞ്ചൻ മന്ദഹസിച്ചുവെങ്കിലും, നിർലജ്ജരായി തന്നോടടുത്തുവരുന്ന കാമാർത്തരായ അസുരന്മാരാൽ അപമാനിതനായി അദ്ദേഹം അവിടെനിന്നും പലായനം ചെയ്തു. തതവസരത്തിൽ ശരണം പ്രാപിക്കുവാനായി ഭഗവാൻ നാരായണസ്വാമി മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ട് വിരിഞ്ചൻ അനാഥരക്ഷകനായ ഹരിയുടെ പാദാരവിന്ദത്തിൽ ആശ്രിതനായി. തന്നിൽ ശരണാഗതി ചെയ്യുന്നവരുടെ സർവ്വാഭീഷ്ടങളും ഒന്നൊഴിയാതെ സാധ്യമാക്കുന്നവനാണ് നാരായണനെന്നും, അവൻ ഭക്തപരിപാലനാർത്ഥം യുഗങൾതോറും അവതരിക്കുന്നുവെന്നുള്ള അറിവും ബ്രഹ്മാവിൽ പണ്ടേതന്നെ സുദൃഡമായിരുന്നു. ആയതിനാൽ അദ്ദേഹം ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു".

ബ്രഹ്മദേവൻ പറഞു: "സർവ്വജ്ഞനായ ഭഗവാനേ!, അങേയ്ക്ക് നമസ്ക്കാരം!. അവിടുത്തെ ആജ്ഞയെ അവലംബിച്ചുകൊണ്ട് ഞാൻതന്നെ ചമച്ച സൃഷ്ടിയിൽനിന്നുമിതാ കാമഭ്രാന്തന്മാരായ കുറെ രാത്രിഞ്ചരന്മാർ ജന്മമെടുത്തിരിക്കുന്നു. മൈഥുനാസക്തരായി എന്നെതന്നെ ആക്രമിക്കുവാൻ പാഞടുക്കുന്ന ആ മഹാപാപികളിൽനിന്നും, ഭഗവാനേ!, അടിയനെ രക്ഷിച്ചരുളിയാലും. ഈ മഹാദുരന്തത്തിൽനിന്നും എന്നെ കരകയറ്റുവാൻ ചരണാശ്രിതജനക്‌ളേശഹാരകനായ അവിടുന്നല്ലാതെ മറ്റൊരുശക്തിയെ അടിയൻ കാണുന്നില്ല. ഈയുള്ളവനെ ആക്രമിക്കുന്നതിലൂടെ യഥാർത്ഥത്തിൽ അവർ പരോക്ഷമായി അങയെയാണ് ദ്വേഷിക്കുന്നത്. അങനെയുള്ളവർക്ക് നേർവഴികാട്ടുവാനും ശക്തൻ അങ് മാത്രമാണ്."

മൈത്രേയൻ പറഞു: വിദുരരേ!, ബ്രഹ്മദേവന്റെ മനോവ്യഥയെ ഭഗവാൻ മനസ്സിലാക്കി. ഉപായമായി, കളങ്കപ്പെട്ടുപോയ ശരീരത്തെ തത്ക്ഷണം ത്യജിക്കുവാൻ കരുണാമയനായ ഭഗവാൻ അദ്ദേഹത്തോടരുളിചെയ്തു. ഭഗവദുപദേശത്തെ ശിരസാവഹിച്ചുകൊണ്ട് ബ്രഹ്മാവ് തന്റെ അശുദ്ധമായ ശരീരം ഉടനടി ത്യജിച്ചു.  ഝടുതിയിൽ ആ ശരീരം സന്ധ്യായാമമായ ഒരു സുന്ദരയുവതിയുടെ രൂപത്തിൽ പുനർജ്ജനിച്ചു. തന്റെ മനോഹരപാദങളിൽ പാദസരധ്വനിയുണർത്തിയും, വശ്യനയനങൾ ചലിപ്പിച്ചും, സ്വർണ്ണാഭരണങളണിഞും, മനം കവരുന്ന പട്ടുടുത്ത അരയിൽ സ്വർണ്ണ അരഞാണമണിഞും അവൾ രജോഗുണയുക്തയായി പരിലസിച്ചു. ഉയർന്നുതടിച്ച കുചങളും, സുന്ദരദന്തങളും, പുഞ്ചിരിയൂറുന്ന് ചെഞ്ചുണ്ടുകളുമെല്ലാ അവളുടെ നിത്യസൗന്ദര്യത്തിന് മാറ്റുകൂട്ടി. വശ്യമാർന്ന താമരനയങളിലൂടെ അവൾ കാമാർത്തരായി നിൽക്കുന്ന ആ നിശാചരന്മാർക്കുനേരേ പ്രേമത്തിന്റെ കൂരമ്പുകളയച്ചു. കറുത്തുനീണ്ട കുറുനിരകൾക്കിടയിൽ നാണത്താൽ മുഖമൊളിപ്പിച്ചുനിൽക്കുന്ന സന്ധ്യയെക്കണ്ടതും, കാമാർത്തിപൂണ്ടുനിൽക്കുന്ന അസുരന്മാരിൽ കാമാഗ്നി ആളിപ്പടർന്നു. ആ സൗന്ദര്യനിധിയെ അവൾ വാനോളം പുകഴ്ത്തി.

"അവർ പറഞു: "ഹാ! എന്തൊരു സൗന്ദര്യം!... എന്തൊരു യുവത്വം!... ഇവളിൽ ആകൃഷ്ടരായി ഇവളോടൊത്തുരമിക്കുവാൻ അക്ഷമരായുള്ള നമ്മളോടൊപ്പം നടക്കുമ്പോൾപോലും ഇവൾ എത്ര തന്ത്രപൂർവ്വമാണ് ഒരു അകാമിയെപ്പോലെ തന്നെ സംയമനം ചെയ്തിരിക്കുന്നത്!... സന്ധ്യയുടെ മൂർത്തരൂപമായ ആ മാദകസുന്ദരിയെനോക്കി കൗശലശാലികളായ രക്ഷോഗണങൾ ബഹുമാനം നടിച്ചുകൊണ്ട് പറഞു: " ഹേ സുന്ദരീ!... ആരാണ് നീ?. ആരുടെ സ്വന്തമാണ് നീ?. എന്തിനുവേണ്ടിയാണ് ഇവിടേക്കുവന്നിരിക്ക്കുന്നത്?. അനുപമസുന്ദരിയായ നീ എന്തിനുവേണ്ടിയാണ് ഹതഭ്യാഗ്യരായ ഞങളെ ഈവിധം ഭ്രമിപ്പിക്കുന്നത്?. നീ ആരായിരുന്നാലും നിന്നെ ഒരുനോക്ക് കാണുവാൻ കഴിഞതുപോലും ഭ്യാഗ്യമായാണ് ഞങൾക്ക് തോന്നുന്നത്. താമരപ്പാദങൾകൊണ്ട് നീയീപന്തുതട്ടിക്കളിക്കുമ്പോൾ അവയുടെ ചലനനൾ കണ്ട് ഞങളുടെ ബുദ്ധി ഭ്രമിച്ചുപോകുകയാണ്. ഹേ സുന്ദരീ!, കുചഭാരത്താൽ നീ തളർന്നതുപോലെ തോന്നുന്നു. ആ മുടികെട്ട് തെല്ലോന്നഴിച്ചിട്ടാലും..."

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഈവിധം വിലപിച്ചുകൊണ്ട് കാമാതുരരായ ആ അസുരവൃന്ദം സന്ധ്യയുടെ അത്യപൂർവ്വമായ സൗന്ദര്യത്തിൽ പ്രലോഭിതരായി, അവളൊരു മൂർഖബുദ്ധിയെന്ന് ദ്ധരിച്ച്, ആ അതിസൗന്ദര്യത്തെ അനുഭവിക്കുവാനുള്ള മൂർച്ഛിതത്വരയോടുകൂടി അവളെ തങളുടെ വശത്താക്കി. ഇതുകണ്ട ബ്രഹ്മദേവൻ അർത്ഥവത്തായി ഒന്നുമന്ദഹസിച്ചു. അനന്തരം, തന്റെ അത്ഭുതവീര്യത്താൽ ഗന്ധർവ്വാപ്സരസ്സുകളെ സൃഷ്ടിച്ചു. അതിമനോഹരമായ ഈ സൃഷ്ടിക്കുശേഷവും മുന്നേപോലെ അദ്ദേഹം തന്റെ വർത്തമാനകളേബരം ത്യജിക്കുകയും, ഗന്ധർവ്വന്മാർ ആഹ്‌ളാദപുരസ്സരം അതേറ്റെടുക്കുകയും ചെയ്തു. പിന്നീട് വിധാതാവ് സ്വീകരിച്ചത് അലസ്സതയുടെ മൂർത്തിമത്ഭാവമായിരുന്നു. അതിൽനിന്നും അദ്ദേഹം ഭൂതപ്രേതപിശാചുക്കളെ സൃഷ്ടിച്ചു. അവരുടെ അഴിച്ചിട്ട കേശഭാരവും, നഗ്നതയും കണ്ട് വിരിഞ്ചൻ കണ്ണുപൊത്തിക്കൊണ്ട് ആ ശരീരവും ഉപേക്ഷിച്ചു. ആലസ്യഭാവത്തോടെ വലിച്ചെറിയപ്പെട്ട ആ ശരീരത്തെ ഭൂതപ്രേതപിശാചുക്കൾ സ്വന്തമാക്കി. അന്നുമുതൽ അശുദ്ധമായ ഏതൊരു ശരീരത്തേയും അവർ ആക്രമിച്ചുതുടങി. ഉറക്കത്തിൽ ഉമിനീരൊഴുക്കുന്നവരുടെ ശരീരങൾ തുടങി ഭ്രാന്തന്മാരുടെ ശരീരങൾ വരെ ഈ ദുർജാതരുടെ ആക്രമണത്തിനുവിധേയമാകുന്നത് ഇക്കാര്യത്തിനുദാഹരണമാണ്.

തുടർന്ന്, തന്റെ അഗണിതമായ വീര്യത്തെ സൃഷ്ടിയുടെ മൂർത്തരൂപത്തിലേക്കെത്തിക്കുവാനുള്ള ആഗ്രഹത്തോടെ വിധാതാവ് തന്റെ പരോക്ഷശരീരത്തിലെ നാഭിയിൽനിന്നും സാധ്യഗണങളേയും പിതൃഗണങളേയും ഉല്പന്നമാക്കി. അവർ സ്വമേധയാ വിരിഞ്ചന്റെ അഗോചരശരീരത്തെ തങളുടെ നിലനില്പിനുവേണ്ടി സ്വായത്തമാക്കി. ഈ അതിസൂക്ഷ്മ ശരീരത്തിലൂടെയത്രേ ദിവ്യന്മാർ തങളുടെ പിതൃക്കൾക്കും സാധ്യന്മാർക്കും ശ്രാദ്ധകാലങളിൽ ബലിതർപ്പണം നടത്തുന്നത്. തുടർന്ന്, ബ്രഹ്മദേവൻ ത്രോധനകലയിലൂടെ സിദ്ധന്മാരേയും വിദ്ധ്യാധരന്മാരേയും സൃഷ്ടിക്കുകയും, അനന്തരം, അന്തർധാനമെന്ന നാമത്തിൽ താനാജ്ജിച്ചെടുത്ത ആ ദിവ്യശരീരത്തെ അവർക്കായി തന്നെ സമർപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ വിരിഞ്ചൻ ജലരാശിയിൽ തന്റെ ശരീരപ്രതിച്ഛായയെ ആരാധനാപാരവശ്യത്തോടെ വീക്ഷിക്കുകയും അതിലൂടെ  കിംപുരുഷകിന്നരാദികളുടെ സൃഷ്ടി നടത്തുകയും ചെയ്തു. കിംപുരുഷന്മാർ ബ്രഹ്മദേവന്റെ ആ നിഴൽരൂപത്തെ പരിഗ്രഹിച്ചു. അതിൽ അത്ഭുതം കൂറിയ അവർ ഇന്നും പ്രഭാതത്തിൽ അദ്ദേഹത്തിന്റെ സാഹസകൃത്യങളെ വർണ്ണിച്ചുപാടുന്നു. അങനെയിരിക്കെ സൃഷ്ടികർമ്മം മന്ദഗതിയിലായിരിക്കുന്നുവെന്ന് ശങ്കിച്ച് വിരിഞ്ചൻ തന്റെ നിലവിലുള്ള ശരീരത്തെ ത്യജിക്കുവാനൊരുമ്പെട്ടു. അനന്തരം നെടുനീളത്തിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് അതൃപ്തഭാവത്തിൽ ആശരീരവും അദ്ദേഹം ഉപേക്ഷിച്ചു. ഹേ വിദുരരേ!, ആ ശരീരത്തിൽനിന്നുമുതിർന്നുവീണ രോമങൾ പാമ്പുകളായി രൂപാന്തരം പ്രാപിച്ചു. മണ്ണിൽ വീണുപുളഞിഴഞുനീങിയ അവയിൽ പലതും ഉഗ്രരൂപികളും വിഷകാരികളുമായ സർപ്പങളും നാഗങളുമായി പരിണമിച്ചു. ഒടുവിൽ, തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഏതാണ്ട് പൂർത്തിയായെന്നു മനസ്സിലാക്കിയ ആദിദേവൻ തന്റെ മനസ്സിൽനിന്നും മനുക്കളെ സൃഷ്ടിച്ചു. അവരത്രേ ലോകക്ഷേമതല്പരരായി വർത്തിക്കുന്നത്. അവർക്കായി അദ്ദേഹം തന്റെ സ്വന്തം ശരീരത്തെ നൽകി. അങനെ ബ്രഹ്മശരീരം സ്വീകരിച്ചു നിൽക്കുന്ന പ്രജാപതികളായ മനുക്കളെക്കണ്ട് സകലസൃഷ്ടികളും ബ്രഹ്മാവിനെ വാനോളം പ്രശംസിച്ചു.

അവർ പറഞു: "ഹേ വിധാതാവേ!, അങയുടെ സൃഷ്ടികളെല്ലാം അപാരം തന്നെ. എന്ത് ചാരുതയോടെയാണ് അങിവിടെ ഓരോന്നും ചമച്ചുണ്ടാക്കിയിരിക്കുന്നത്!. ആചാരപ്രധാനമായ സർവ്വസ്സ്വവും ഇത്രകണ്ട് മനോഹരമായി അങ് നിർവ്വഹിച്ചുകഴിഞു. ഇനി ഞങളുടെ ഊഴമാണ്. യജ്ഞപ്രധാനമായി ബാക്കിയുള്ളതെല്ലാം അവിടുത്തെ സൃഷ്ടിയോട് കൂട്ടിച്ചേർക്കുവാൻ അങയുടെ അനുഗ്രഹത്തിനായ്ക്കൊണ്ട് ഞങളങയോട് പ്രാർത്ഥിക്കുകയാണ്. ഭക്തികൊണ്ടും, തപസ്സുകൊണ്ടും, യോഗനിഷ്ഠകൊണ്ടും, ഇന്ദ്രിയനിഗ്രഹം കൊണ്ടും ഉദാത്തനായ ഹേ ബ്രഹ്മഋഷേ!, അവിടുന്ന് ഋഷിവര്യന്മാരായ നാല് പുത്രന്മാരെ സൃഷ്ടിച്ചു. അവർ നാല്വർക്കും തന്റെ ശരീരത്തിന്റെ ഓരോ അംശം അങ് പകുത്തുകൊടുക്കുകയും ചെയ്തു. അവരിലൂടെ ഇവിടെ ഇന്നും സമാധി, യോഗം, ഋദ്ധി, തപസ്സ്, വിദ്യ, വിരക്തി എന്നീ വ്രതശുദ്ധികൾ നിലനിന്നുപോരുന്നു".

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.

ഓം തത് സത്.