kapilopadesham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kapilopadesham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 29
(കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു)

ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!. 

ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ അവർ ഇക്കാലമത്രയും അർത്ഥശൂന്യമായ ഭൗതികകർമ്മങ്ങളിലേർപ്പെട്ട് തളർന്നുവലയുന്നു."

മൈത്രേയൻ പറഞു: "അല്ലയോ കുരൂത്തമാ!, ഉത്തമയായ തന്റെ അമ്മയുടെ വാക്കുകളിൽ അകമഴിഞ്ഞ കപിലഭഗവാൻ ഇപ്രകാരം പറഞു: "അമ്മേ! ഇവിടെ മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾക്കനുസരിച്ച് പലേവിധത്തിൽ ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദംഭം കൊണ്ടും, മാത്സര്യം കൊണ്ടും,അഹങ്കാരം കൊണ്ടും, ഹിംസാത്മകമായും, കോപാകുലരായും, ചില ഭിന്നദൃക്കുകൾ അവലംബിച്ചിരിക്കുന്ന ഭക്തിമാർഗ്ഗം താമസ്സികമാണു്. എന്നാൽ അവർ ഭൗതികലാഭം കൊതിച്ചും, പ്രശസ്തിക്കുവേണ്ടിയും, ക്ഷേമങ്ങൾക്കുവേണ്ടിയും ഒരു ക്ഷേത്രം പണികഴിപ്പിച്ച്, അതിൽ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച്, അതിൽ ദൈവത്തെക്കണ്ടാരാധിക്കുന്നത് രാജസികമായി ഗണിക്കപ്പെടുന്നു. പക്ഷേ, ഒരുവൻ തന്റെ കർമ്മബന്ധങ്ങളിൽനിന്നും മുക്തമാകുവാൻ, കർമ്മങ്ങളെ ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കുവാനുള്ള ഉപാധിയായിക്കണ്ട്, ആ പരമപുരുഷനെ ഏകാശ്രയമായി ആരാധിക്കുമ്പോൾ, അത് സാത്വികമായ ആരാധനയാകുന്നു. ഒരുവന്റെ ഹൃദയത്തിൽ സർവ്വഭൂതഹൃദിസ്ഥനായ ആ കരുണാമയന്റെ നാമകഥാശ്രവണങ്ങളുടെ രതി നിറയുമ്പോൾ, അവനിൽ അകളങ്കിതമായ ഈ സാത്വികാരാധന നിറയുന്നു. ഗംഗ അനന്തസാഗരത്തിലേക്ക് ഒഴുകിപതിക്കുന്നതുപോലെ, ആ നിർവൃതി ഒരു തടസ്സവും കൂടാതെ ഭഗവാനിലേക്കൊഴുകുന്നു. അങ്ങനെയുള്ള ഒരു ജീവന് ഭഗവദനുഗ്രഹമായി ലഭിക്കുന്ന സായൂജ്യാദിമോക്ഷത്തിൽപോലും ഇച്ഛയുണ്ടാകുന്നില്ല. ഇങ്ങനെ, ഭക്തിയുടെ പാരമ്യതയിലെത്തിയിട്ടുള്ള ജീവന്മാർ അനായാസേന പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടക്കുന്നു. ഭഗവാനുതുല്യം ഭഗവത്ധാമത്തിൽ വിരാജിക്കുന്നു. 

ഒരുവൻ തന്നിൽ നിയതവും മഹത്വപൂർണ്ണവുമായ തന്റെ കർമ്മങ്ങളെ അതിന്റെ ഭൗതികഫലങ്ങളിലുള്ള ഇച്ഛയെ ത്യജിച്ച് നിരഹങ്കാരിയായി വർത്തിച്ചുകൊണ്ടു് ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കണം. ഭക്തൻ നിത്യവും ക്ഷേത്രദർശനം നടത്തുകയും, ഭഗവത്പാദങ്ങളിൽ ആത്മസമർപ്പണം ചെയ്ത് അവനെ ആരാധിക്കുകയും വേണം. വിഷയങ്ങളിലുള്ള പൂർണ്ണവിരക്തിയോടെ സന്യാസഭാവേന, സത്വഗുണിയായി എന്നെ സർവ്വഭൂതങ്ങളിലും ദർശിച്ച് കഴിയണം. എന്റെ ഉത്തമഭക്തൻ തന്റെ ഗുരുക്കന്മാരിലും ആചാര്യന്മാരിലും പരമമായ ഭക്തിയുള്ളവരായിരിക്കണം. അവൻ പാവങ്ങളിൽ കരുണയുള്ളവനായിരിക്കണം. ആചാരാനുഷ്ഠാനങ്ങളിൽ തന്നോടൊപ്പം പോന്നവരോട് സൗഹൃദം കൂടുകയും, അവരോടൊപ്പം ചേർന്ന് ചിത്തേന്ദ്രിയങ്ങളെ സം‌യമനം ചെയ്തു, തന്റെ കർത്തവ്യകർമ്മങ്ങൾ യഥോചിതം നിറവേറ്റുകയും വേണം.ഭക്തൻ സദാസമയം ഭഗവദ്ചിന്തകളിൽ മുഴുകി അദ്ധ്യാത്മതത്വങ്ങളെ നിരന്തരം അനുസന്ധാനം ചെയ്യുകയും, അവന്റെ തിരുനാമങ്ങളെ ഉരുവിട്ടു കഴിയുകയും ചെയ്യുന്നവനായിരിക്കണം. അവൻ ആർജ്ജവമുള്ളവനായിർക്കണം. അവൻ സർവ്വഭൂതങ്ങളുടേയും മിത്രമാണെങ്കിൽകൂടി, ഭഗവദ്ദ്വ്വേഷികളായുള്ളവരിൽനിന്നും അകലം പാലിക്കുകയും വേണം. എന്നെ വേണ്ടവിധം അറിഞ്ഞ്, ബുദ്ധിയും മനസ്സും തികച്ചും ശുദ്ധമാകുന്ന അവസ്ഥയിൽ, എന്റെ നാമങ്ങളുടേയോ മഹിമകളുടേയോ ശ്രവണമാത്രയിൽതന്നെ അനായാസേന എന്റെ ഭക്തന് എന്നിൽ രതിയുണ്ടാകുന്നു. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന യാതൊരു ഗന്ധവും ഘ്രാണേന്ദ്രിയം നിമിഷമാത്രത്താൽ പിടിച്ചെടുക്കുന്നതുപോലെ, സർവ്വഭൂതാശയസ്ഥിതനായ ആ പരമാത്മാവിനെ യോഗാഭ്യാസനങ്ങളിലൂടെ മനുഷ്യന്റെ ബോധം താമസംവിനാ പിടിച്ചെടുക്കുന്നു. അമ്മേ! ഞാൻ സകലഭൂതങ്ങളിലും സർവ്വദാ പരമാത്മരൂപത്തിൽ കുടികൊള്ളുന്നു. സർവ്വത്ര നിറഞ്ഞരുളുന്ന എന്നെയറിയാതെ ക്ഷേത്രങ്ങൾതോറും അന്യദേവതകളെ ഉപാസിക്കുന്നത് തികച്ചും വിഡംബനം മാത്രമാണ്. ഇങ്ങനെ, സർവ്വഭൂതഹൃദിസ്ഥനായ എന്നെ അജ്ഞാനത്താൽ ദേവാലയങ്ങളിൽമാത്രം ദർശിക്കുന്നവൻ, ഭസ്മത്തിൽ ഹോമം ചെയ്യുന്നവനെപ്പോലെ മൂഢനെന്നറിഞ്ഞുകൊള്ളുക. അതുപോലെ, എന്നെ ആരാധിക്കുകയും, അതേസമയം അന്യഭൂതങ്ങളിൽ ഭിന്നത ദർശിച്ച് അവയെ ദ്വേഷിക്കുകയും ചെയ്യുന്നവനും ശാന്തിയെ നേടുന്നില്ല. അമ്മേ!, അവർ സകലദ്രവ്യങ്ങൾകൊണ്ടും, സകലവിധിപ്രകാരംതന്നെയും എന്നെ യജിക്കുന്നുവെന്നിരിക്കിലും, എന്റെ അഖിലഭൂതസാന്നിധ്യം അറിയാതെപോകുന്നവൻ ഒരിക്കലും ഒന്നുകൊണ്ടും സന്തുഷ്ടനാകുന്നില്ല. ആയതിനാൽ തന്നിലും അന്യഭൂതങ്ങളിലും ഒരേവേളകുടികൊള്ളുന്ന എന്നെയറിയുന്നകാലംവരെ അവർക്ക് സർവ്വകർമ്മങ്ങളുംകൊണ്ട് ആരാധിക്കേണ്ടതുണ്ട്. തനിക്കും പരനുമിടയിൽ ഭേദഭാവമുള്ളവർക്കുമുന്നിൽ മൃത്യുവായിവന്ന് നാം അവരിൽ ഭയം ജനിപ്പിക്കുന്നു. ആയതുകൊണ്ട്, ഭൂതസർവ്വങ്ങളിൽ ദയയും, കാരുണ്യവും, ശ്രദ്ധയും വച്ചുകൊണ്ട്, അവയിലെല്ലാം ഹൃദിമധ്യേ സർവ്വസമനായി കുടികൊള്ളുന്ന നമ്മെ തൃപ്തനാക്കുക.

അമ്മേ!, ചരരൂപികൾ അചരരൂപികളെ അപേക്ഷിച്ച് ശ്രേഷ്ഠരാണെന്നറിയുക. അവയിൽവച്ച്, പ്രാണസ്പന്ദം മാത്രമുള്ള ജീവികളേക്കാൾ സചേതസ്സുകൾ കൂടുതൽ ശുഭരാണ്. അവയിൽ വീണ്ടും ഇന്ദ്രിയവിത്തുക്കൾ അതിശ്രേഷ്ഠർ എന്നറിഞ്ഞുകൊള്ളുക. ഇന്ദ്രിയവിത്തുക്കളിൽ, കേവലം സ്പർശനഗ്രാഹിയുള്ളവരേക്കാൾ ശ്രേഷ്ഠരാണ് രസഗ്രാഹിയുള്ളവർ. ഇവരേക്കാൾ ശ്രേഷ്ഠർ ഗന്ധഗ്രാഹിയുള്ളവരും, ഇവർക്കുമേൽ ശ്രവണഗ്രാഹിയുള്ളവരും ശ്രേഷ്ഠരാകുന്നു. ഇനിയും ഇവർക്കുമുകളിൽ രൂപഭേദഗ്രഹണശേഷിയുള്ളവരും, അവർക്കുമുകളിൽ, വായിൽ മുകളിലും താഴെയും ദന്തങ്ങളുള്ളവരും, ഇവർക്കും മുകളിൽ ബഹുകാലികളും, തന്മേൽ നാൽക്കാലികളും ശ്രേഷ്ഠരാകുന്നു. അമ്മേ!, ഇവർക്കെല്ലാം മേലേയാണ് ഇരുകാലികളായ മനുഷ്യന്റെ സ്ഥാനം.

ഇനി, മനുഷ്യസമൂഹത്തിൽവച്ച്, ഗുണകർമ്മികളായി തരംതിരിക്കപ്പെട്ടിട്ടുള്ളവർ ഒന്നിനുമേൽ മറ്റൊന്നായി മേന്മ പുലർത്തുന്നു. അവർക്കിടയിൽ ബ്രാഹ്മണർ ശ്രേഷ്ഠർ. വേദാധ്യായനം ചെയ്തവർ അതിലും ശ്രേഷ്ഠരാകുന്നു. എന്നാൽ, വേദാഭ്യാസികളായ ഇവർക്കുമുകളിലത്രേ വേദങ്ങളുടെ അന്തഃസത്തയെ ഉൾക്കൊണ്ടുജീവിക്കുന്ന ബ്രാഹ്മണരുടെ സ്ഥാനം. ഇവർക്കുമുകളിൽ സകലസംശയങ്ങളും നിവാാണം ചെയ്യാൻ കഴിവുള്ള പണ്ഡിതബ്രാഹ്മണന്മാരാകുന്നു. തുടർന്ന്, ഇവർക്കുമുകളിൽ സ്വധർമ്മമാചരിക്കുന്നവരും, അതിന്മീതേയുള്ളവർ വിഷയങ്ങളിൽ മുക്തസംഗരുമായി നിലകൊള്ളുമ്പോൾ, നിഷ്കാമികളായ എന്റെ ശുദ്ധഭക്തർ സർവ്വോത്തമന്മാരായി പരമോന്നതസ്ഥാനമലങ്കരിക്കുന്നു.

അമ്മേ!, അതുകൊണ്ട്, എന്നെമാത്രം ശരണം പ്രാപിച്ചവനേക്കാളും, സർവ്വകർമ്മങ്ങളും നിരന്തരം എന്നിലർപ്പിച്ചവനേക്കാളും, എനിക്കായി ആത്മസമർപ്പണം ചെയ്തവനേക്കാളും ശ്രേഷ്ഠനായി ഒരുവനെ ഞാൻ ഇവിടെ കാണുന്നില്ല. അങ്ങനെയുള്ള എന്റെ ഭക്തന്മാർ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും നമസ്ക്കരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം, നാം സർവ്വഭൂതാശയസ്ഥിതനാണെന്ന സത്യം, നാം സകലഭൂതങ്ങൾക്കും ഈശ്വരനും നിയന്താവുമാണെന്ന സത്യം അവരിൽ ജ്ഞാനംകൊണ്ടുറഞ്ഞുചേർന്നിരിക്കുന്നു. അല്ലയോ മാനവീ!, ഭക്തിമാർഗ്ഗംകൊണ്ടായാലും യോഗമാർഗ്ഗംകൊണ്ടായാലും, ഇവയിലേതെങ്കിലുമൊന്നനുഷ്ഠിക്കുന്നവർ ആ പരമപുരുഷനെ സുകരം പ്രാപിക്കുന്നു. അവൻ അദ്ധ്യാത്മസ്വരൂപനാണ്. അവനെ ബ്രഹ്മമെന്നും പരമാത്മാവെന്നും വിളിക്കുന്നു. പ്രധാനപുരുഷനായ അവന്റെ ചേഷ്ടിതങ്ങളും അദ്ധ്യാത്മികമാകുന്നു. 

അമ്മേ!, ബ്രഹ്മദേവൻ മുതലായ ജീവഭൂതങ്ങളുടെയെല്ലാം രൂപഭേദങ്ങൾക്ക് കാരണം ഇവിടെ ആ ജഗദീശ്വരന്റെ പ്രതിരൂപമായ കാലമാണെന്നറിയുക. അങ്ങനെയുള്ള കാലസ്വരൂപൻ ഹരിതന്നെയെന്നനറിയാത്തവർക്ക് കാലം എന്നത് ഭയദായകമാകുന്നു. അധിയജ്ഞനായ ഈ കാലപുരുഷൻ സർവ്വത്തിനും ഗുരുവാണ്. അവൻ സർവ്വഭൂതഹൃദയങ്ങളിലും പ്രവിഷ്ടനാണ്. ഒന്ന് മറ്റൊന്നിനാൽ ഇല്ലാതാകുന്നതും അവൻ കാരണമാണ്. അവന് പ്രിയനായും, അപ്രിയനായും, ബന്ധുവായും ഇവിടെ ആരുംതന്നെയില്ല. എന്നാൽ അവനെ ഹൃദയകമലത്തിൽ കുടിവച്ചവർക്ക് അവനെല്ലാമാണുതാനും. അല്ലാത്തവർക്ക് അന്തകനും. അവനെ ഭയന്നത്രേ വായു വീശുന്നതും, സൂര്യൻ പ്രകാശിക്കുന്നതും, ഇന്ദ്രൻ മഴ ചൊരിയുന്നതും, സ്വർഗ്ഗവാസികൾ ഭാസിക്കുന്നതുമെല്ലാം. അവനെ ഭയന്നത്രേ മരങ്ങളും, ലതകളും, ഔഷധികളും, കാലാകാലങ്ങളിൽ പുഷ്പിക്ക്കുന്നതും, ഫലം തരുന്നതും. അവനെ ഭയന്നത്രേ നദികൾ പ്രവഹിക്കുന്നതും, സമുദ്രം നിറഞ്ഞുതുളുമ്പാത്തതും, അഗ്നി ജ്വലിക്കുന്നതും, ഭൂമി തന്റെ സ്ഥാവരജംഗമങ്ങളോടൊപ്പം ജലത്തിലേക്ക് മുങ്ങിത്താഴാത്തതും. 

അമ്മേ!, ആ സർവ്വശക്തന്റെ ആജ്ഞയാലത്രേ ആകാശത്തിൽ, സകലഗ്രഹങ്ങളും തങ്ങളുടെ ജീവഭൂതങ്ങൾക്കൊപ്പം നിലകൊണ്ടുചലിക്കുന്നതും, ഈ വിശ്വം അതിന്റെ സപ്താവരണങ്ങളോടൊപ്പം വിസ്തൃതിപ്രാപിച്ചുകൊണ്ടിരിക്കുന്നതും. അവനോടുള്ള ഭയംകാരണമാണമ്മേ!, ത്രിഗുണാധിപതികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ യുഗങ്ങളായി സൃഷ്ടിസ്ഥിതിസംഹാരകർത്തവ്യങ്ങൾ നടത്തിവരുന്നതും. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ത്രിഗുണങ്ങൾക്കടിപ്പെട്ട് അവന്റെ ഗുണരൂപികളായ ഈ ത്രിമൂർത്തികൾക്ക് അധീനരായിക്കഴിയുന്നു. 

അമ്മേ!, കാലത്തെക്കുറിച്ചറിയാൻ അവിടുന്ന് ആഗ്രഹിച്ചല്ലോ!. കാലമെന്ന പ്രതിഭാസം അദ്യന്തരഹിതമാണ്. അത് അവ്യയനായ ഹരിയുടെ പ്രതിരൂപമാണ്. അത് ഈ പ്രപഞ്ചത്തെ ചമയ്ക്കുന്നു. അത് ഒന്നിൽനിന്നും മറ്റൊന്നിനെ നിർമ്മിക്കുന്നു. യമരാജനടക്കമുള്ള സൃഷ്ട്യൗഘങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കാലം ഈ പ്രപഞ്ചത്തിന് ഒരുനാൾ നാശംവിതയ്ക്കുന്നു. 

ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്


2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 28
(കപിലോപദേശം - ഭക്തിനിർവ്വർത്തനം)


കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു.
അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങളിൽനിന്നും പ്രതിഹരിച്ച് മനസ്സിനെ ഹൃദയസ്ഥാനത്തുറപ്പിക്കുക,  തുടങിയ കർമ്മങളിൽ തല്പരരായി അവയെ ശുദ്ധമായി അനുഷ്ഠിക്കേണ്ടതുണ്ട്.  പ്രാണനേയും, മനസ്സിനേയും, ഷട്ചക്രങളിൽ ഏതെങ്കിലുമൊന്നിലുറപ്പിച്ച്, ഹൃദയത്തിൽ ഭഗവാൻ ഹരിയുടെ മഹിമകളെ നിറച്ച് അവനെ ധ്യാനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സംതുലിതഭാവാനുഭത്തിനെ "സമാധി" എന്നു പേർ വിളിക്കുന്നു. പ്രസ്തുത പ്രക്രീയയിലൂടെയോ, തത്തുല്യമായ മറ്റേതുവിധിപ്രകാരമോ, അനിയന്ത്രിതമായി വിഷയങളിൽ മുങി മലിനമായ മനസ്സിനെ സംയമിപ്പിച്ച് ശുദ്ധമാക്കി അതിൽ ഹരിയുടെ അപാരമഹിമകളെ നിറച്ച് അവന്റെ ചിന്തയിൽ ഒരുവൻ നിമഗ്നമാകണം. ചിത്തസംയമനം ചെയ്ത യോഗി, ശുദ്ധവും ശാന്തവുമായ ഒരു പ്രദേശത്തെത്തി, തനിക്ക് സുകരമായ ഒരാസനമൊരുക്കി, അതിലിരുന്ന് ശരീരത്തെ ഋജുവാക്കിവച്ചുകൊണ്ട് പ്രാണായാമാദിസാധനകളെ ചെയ്യണം. തുടർന്ന്, പൂരക-രേചക-കുംഭക വിധിപ്രകാരമോ, മറിച്ച്, കുംഭക-രേചക-പൂരക വിധിപ്രകാരമോ പ്രാണന്റെ ഗതിയെ നിയന്ത്രിച്ച്, മനസ്സിനെ സ്ഥിരവും അചഞ്ചലവുമാക്കണം. സ്വർണ്ണം അഗ്നിയിലുരുക്കി കാറ്റിലുണക്കി അതിനെ മാലിന്യങളിൽനിന്നും വേർപെടുത്തുന്നതുപോലെ, പ്രാണയാമപ്രക്രീയയിലൂടെ ചിത്തം വിഷയമാലിന്യങളകന്ന് പരിശുദ്ധമാകുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ഒരുവൻ തന്റെ ശാരീരികാരോഗ്യത്തെ പരിപാലിക്കുകയും, ധാരണയിലൂടെ അവൻ ആന്തരികമായ കിൽബിഷങളകന്ന് മുക്തനാകുകയും ചെയ്യുന്നു. അതുപോലെ, പ്രത്യാഹാരപരിശീലനംകൊണ്ട് അവൻ വിഷയമാലിന്യങളിൽനിന്നകലുകയും, തുടർന്ന്, ഹരിയെ ധ്യാനിക്കുന്നതിലൂടെ പ്രകൃതിയുടെ ത്രൈഗുണ്യാത്മകമായ സകല ബന്ധനങളിൽനിന്നും അവൻ നിശ്ശേഷം മുക്തനാകുകയും ചെയ്യുന്നു.
ഇങനെ പ്രാണായാമാദിയോഗാഭ്യാസത്താൽ ചിത്തം തികച്ചും നിയന്ത്രിതമാകുന്ന സമയം ഒരുവൻ ധ്യാനത്തിന് യോഗ്യനാകുന്നു. നാസാഗ്രത്തിൽ ദൃഷ്ടി‌യുറപ്പിച്ച്, പാതിതുറന്ന നയനങളോടെ ഭഗവാൻ ഹരിയുടെ തിരുരൂപത്തെ ധ്യാനിച്ചുതുടങണം. ആ സമയം, പത്മഗർഭദ്യുതിയൊഴുകുന്ന പ്രസന്നവദനത്തോടും, അതിൽ രക്തവർണ്ണനയങളോടും, നീലോത്പലം പോലെ ശ്യാമളവർണ്ണത്തിൽ കോമളമായ ശരീരത്തോടും, ചതുർഭുജങളിൽ ശംഖചക്രഗദാപത്മങൾ ധരിച്ചും, അരയിൽ മിന്നിത്തിളങുന്ന മഞപട്ടുടുത്തും, വക്ഷസ്സിൽ ശ്രീവത്സമണിഞും, കഴുത്തിൽ കൗസ്തുഭമണിയണിഞും, നവപുഷ്പങളുടെ പരിമളത്തിൽ ഉന്മത്തരായ വണ്ടുകൾ വട്ടമിട്ടുപറക്കുന്ന വർണ്ണശബളമായ വനമാലയണിഞും, കഴുത്തിൽ അമൂല്യഹാര‌ങളിഞും, കൈത്തണ്ടയിൽ വളകളും, കാപ്പുകളും, കങ്കണങളുമണിഞും, നിരനിരയായ് മുത്തും പവിഴവും പതിക്കപ്പെട്ട കനകകിരീടമണിഞും, കാലിൽ ചിലമ്പണിഞും, അരയിൽ ഉലഞാടുന്ന കാഞ്ചിയണിഞും, അവൻ ഭക്തകോടികളുടെ ഹൃദയകമലങളിൽ നിറഞുനിൽക്കുന്ന കാഴ്ച ധ്യാനനിമഗ്നനായ യോഗി തന്റെ ഉൾക്കണ്ണിൽ കണ്ടറിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു.  ആ ദിവ്യരൂപം ഭക്തൻ തന്റെ ഉൾക്കണ്ണിലൂടെയുൾക്കൊണ്ട് അന്തരാത്മാവിൽ നിറയ്ക്കുന്നു. അദ്ധ്യാത്മസുന്ദരമായ ആ കോമളരൂപം സകലലോകങളിലും വാഴ്ത്തപ്പെടേണ്ടതാണ്. കാരണം അനശ്വരസ്വരൂപനായ ഭഗവാൻ ഹരി തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുവാനായി സദാ കൗതുഹലം കൊണ്ടുനിൽക്കുന്നവനാണ്.
അമ്മേ!, ഭഗവാൻ ഹരി ഉത്തമശ്ലോകനാണ്. അവന്റെ മഹിമകൾ ഭക്തന്മാരുടെ മഹിമയേയും വർദ്ധിപ്പിക്കുന്നു. അതിനാൽ അദ്ധ്യാത്മസ്വരൂപനായ അവനേയും അവന്റെ ഭക്തന്മാരേയും നിരന്തരം ധ്യാനിക്കുകയും, വന്ദിക്കുകയും ചെയ്യുക. അതിലൂടെ ചിത്തം ക്രമേണ പൂർണ്ണമായും അവനിൽ രമിക്കുന്നു. ഇങനെ നിത്യനിരന്തരമായ ഭക്തിയോഗത്താൽ, അവന്റെ നിൽപ്പും, കിടപ്പും, നടപ്പും, തന്റെയുള്ളിൽതന്നെയുള്ള അവന്റെ ഇരിപ്പുമെല്ലാം യോഗി തന്റെ ഉപനയനത്താൽ വീക്ഷണം ചെയ്യുന്നു. കാരണം അവന്റെ മഹിമകളെല്ലാം അത്യന്തം മനോഹരവും, കീർത്തിതവ്യവുമാണ്. അവന്റെ ഓരോ അംഗങൾതോറും ചിത്തത്തെയുറപ്പിച്ച് യോഗി ധ്യാനത്തിൽ മുഴുകണം. ഉൾക്കണ്ണുകൊണ്ടുള്ള യോഗിയുടെ ധ്യാനം, വജ്രവും, അങ്കുശവും, ദ്വജവും ശോഭിക്കുന്ന അവന്റെ പാദപത്മത്തിൽനിന്നുതുടങി, ഉത്തുംഗരക്തവർണ്ണത്തിൽ പ്രശോഭിതമായ നഖനികരങളി‌ലേക്ക് നീങണം. അവയുടെ ഉജ്ജ്വലജ്യോതിയിൽ ഭക്തഹൃദയങളിലെ അന്തകാരം നീങി അവിടം പ്രകാശമാനമാകുന്നു. അവന്റെ തിരുപാദതീർത്ഥോദകമാകുന്ന ഗംഗയെ ശിരസ്സിൽ വഹിച്ചുകൊണ്ട് ദേവാദിദേവൻ മഹാദേവൻ സ്വയം തന്നെ പവിത്രമാക്കുന്നു. ആ പാദമൂലം ഒരിടിമിന്നലായി പരിണമിച്ചുകൊണ്ട് ഭക്തഹൃദയങളിലെ പാപാദ്രികളെ തച്ചുടയ്ക്കുന്നു. ആയതിനാൽ ആ പാദാരവിന്ദം മാത്രമാണ് സകലഭൂതങൾക്കും ഏകാശ്രയം. വിരിഞ്ചജനനിയും, സർവ്വദേവപൂജിതയുമായ ലക്ഷ്മീഭഗവതി തന്റെ കരപല്ലവങളാൽ സദാ അവന്റെ പാദസേവചെയ്തുകഴിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു.
അംഘ്രിയുഗളത്തിൽനിന്നുമുയർന്ന് യോഗിയുടെ ധ്യാനം ആ കാരുണ്യമൂർത്തിയുടെ ഓജോനിധികളായ തൃത്തുടകളിലേക്ക് മാറണം. ചണപുഷ്പത്തെപ്പോലെ വെളുപ്പുകലർന്ന നീലനിറത്തിലുള്ള ആ തുടകൾ കൂടുതൽ  സൗന്ദര്യവത്താകുന്നത് അവൻ ഗരുഡോപരിയേറുമ്പോഴാണ്. അവിടെനിന്നും മേലോട്ടുയർന്ന് യോഗിയുടെ ഉൾക്കണ്ണ്, അനുപമസൗന്ദര്യമിയലുന്ന പീതവാസസംചുറ്റി, അതിനുമുകളിൽ വ്യത്യസ്ഥവർണ്ണരത്നസംയുതമായ പൊന്നരഞാണം ശോഭിക്കുന്ന, കടീതടദേശത്തിലെത്തണം. ആ പട്ടിന്റെ അഗ്രം താഴെ നെരിയാണിയോളം തൂങിയാടുന്ന സൗന്ദര്യം ഭക്തഹൃദയങളെ കോൾമയിർക്കൊള്ളിക്കുന്നു. അവിടെനിന്നും തൊട്ടുമേലെ അവന്റെ നാഭീദേശം. അവിടെനിന്നും ഉയർന്നുവിടർന്ന പങ്കജമലർ. അത് ആദിദേവനായ വിരിഞ്ചന്റെ ആലയവും, ജഗത്സർവ്വത്തിന്റെ അധിഷ്ഠാനവുമാണ്. അവിടെനിന്നും യോഗിയുടെ മനസ്സ് മരതകമുത്തുകൾപോലെയുള്ള അവന്റെ സ്തനങളിലേക്കുയരണം. കണ്ഠത്തിൽ ധരിച്ചിരിക്കുന്ന വൈഢൂര്യരശ്മികളാൽ അവ കണ്ണഞ്ചിപ്പിക്കുന്ന ധവളവർണ്ണത്തിൽ മിന്നിത്തിളങുന്നതുകാണാം. ആ മരതകമുത്തുക്കുകൾക്കുനടുവിൽ അവന്റെ വക്ഷസ്ഥലമാണ്. അവിടയത്രേ ലക്ഷ്മീഭഗവതി വിളങുന്നത്. അവിടെനിന്നത്രേ സത്ചിതാനന്ദം ജീവഭൂതങളുടെ മനോനയനങളിലേക്ക് വഴിഞൊഴുകുന്നതും. അവിടെനിന്നും മനസ്സ് ചലിക്കേണ്ടത് ആരാധ്യനായ അവന്റെ കണ്ഠത്തിലേക്കാണ്. അവിടെ ശ്രീകൗസ്തുഭം മിന്നിപ്രാശിച്ചുകൊണ്ട് ആ കണ്ഠത്തിന് മാറ്റുകൂട്ടുന്നു.
തുടർന്ന് യോഗി തന്റെ മനോനയനങളിലൂടെ അവന്റെ നാല് തൃക്കൈകളെ ദർശിക്കണം. പ്രകൃതിയുടെ വ്യത്യസ്ഥ വൃത്തികളുടെ അധിപതികളായ ദേവതകളുടെ സമ്പൂർണ്ണശക്തിസ്രോതസ്സ് ആ ചതുഭുജങളാണ്. അനന്തരം മന്തരപർവ്വതപരിക്രമണത്താൽ കൂടുതൽ പ്രകാശമാനമായ അവന്റെ ആഭരണങളെ ദർശിക്കുക. തുടർന്ന്, ആ നാല് തൃക്കൈകളിൽ വിളങുന്ന അസഹ്യതേജസ്സോടുകൂടിയ സുദർശനചക്രത്തെയും, രാജഹംസംപോലെ തോന്നിക്കുന്ന ശംഖവും, അവന് ഏറെ പ്രീയപ്പെട്ട കൗമോദകീഗദയും സ്മരിക്കണം. ശത്രുവായി അവനുനേരേ പാഞുവരുന്ന ദൈത്യവംശത്തെ അപ്പാടെ തച്ചുടച്ച്, ആ ഗദ അവരുടെ രക്തത്താൽ ലേപ്തിമായിരിക്കുന്നു. അവിടെ നിന്നും യോഗി തന്റെ മനസ്സിനെ അവനണിഞിരിക്കുന്ന വനമായിൽ മഗ്നമാക്കണം. മധുപന്മാർ മൂളിക്കൊണ്ട് ആ നിർമ്മലഹാരത്തിനുചുറ്റും വലംവച്ചുപറക്കുന്നു. പിന്നീട് കാണേണ്ടത് അവന്റെ കഴുത്തിൽ മിന്നിത്തിളങുന്ന മുത്തുഹാരമാണ്. അത് അവന്റെ ഭക്തന്മാരുടെ ജീവനത്രേ!. അതിനുമുകളിൽ അവന്റെ മുഖാരവിന്ദമാണ്. ഭക്തവത്സലനായ ഭഗവാൻ ജഗത്തിൽ പലേ അവതാരങൾ സ്വീകരിച്ചുകൊണ്ട് ആ തിരുമുഖകമലം തന്റെ ദാസന്മാർക്ക് കാട്ടിക്കൊടുക്കുന്നു. ആ മുഖകമലത്തിന്റെ കർണ്ണികാമധ്യത്തിൽ അനവദ്യമായ അവന്റെ നാസ പരിശോഭിക്കുന്നു. കാതിൽ ഇളകിയാടുന്ന മകരകുണ്ഡലങളുടെ ഉജ്ജ്വലദ്യുതിയിൽ അവന്റെ കവിളിണകൾ മിന്നിത്തിളങുന്നു. കുറുനിരകളിളകിയാടുന്ന, പത്മദളായതലോചനശോഭിതമായ, ഉല്ലസിക്കുന്ന പുരികദ്വയങളോടുകൂടിയ ആ തിരുമുഖമാണ് യോഗി പിന്നീട് ധ്യാനിക്കേണ്ടത്. അവയുടെ ചന്തത്തിനുമുന്നിൽ, മധുപക്കൂട്ടങൾ വട്ടമിട്ടുപറക്കുന്ന ചെന്താമരയും, നീന്തിതുടിക്കുന്ന മീനമിഥുനങളും തോറ്റുപോകുന്നു.
യോഗി കാരുണ്യവായ അവന്റെ നയനങളെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കണം. കാരണം, അതിലൂടെയൊഴുകുന്ന കാരുണ്യരശ്മികൾ ഭക്തന്റെ താപത്രയങളെ ഉപസംഹരിക്കുന്നു. മാത്രമല്ലാ, പുഞ്ചിരികലർന്ന ആ നോട്ടം അനുപമമായ ഭഗവതനുഗ്രഹത്തെ വാരിവിതറുന്നു. അമ്മേ!, ഭഗവാൻ ഹരിയുടെ ഉദാരമായ ആ പുഞ്ചിരി അവന്റെ ഭക്തന്മാരുടെ കണ്ണീർക്കടലിന്റെ ബാഷ്പീകരിക്കുന്നു. മാത്രമോ!, ആ ഭ്രൂമണ്ഢലത്തെനോക്കി മകരധ്വജനും ഭ്രമിച്ചുപോകുന്നു. ആർദ്രമായ സ്നേഹത്തോടെ യോഗി തന്റെ ഹൃദയകുഹരത്തിൽ ഹരിയുടെ മന്ദഹാസത്തെ ധ്യാനിക്കണം. ആ മനോഹാരിതയ്ക്കുമുന്നിൽ മുഖം തിരിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. അവൻ ചിരിക്കുമ്പോൾ, മുല്ലമൊട്ടിൻനിരകൾപോലെ തിളങുന്ന ദന്തപംക്തികൾ അതിനുചുറ്റുമുള്ള ചെഞ്ചുണ്ടിന്റെ ഉജ്ജ്വലദീപതിയിൽ രക്തവർണ്ണത്തിൽ പരിശോഭിക്കുന്നതുകാണാം. അവയെ ധ്യാനിക്കുന്ന യോഗിയുടെ ഹൃദയം മറ്റെങും അലഞുതിരിയാതെ തികച്ചും ആ ഹാസസൗന്ദര്യത്തിൽ നിമഗ്നമാകുന്നു.
അമ്മേ!, ഇങനെ നിത്യനിരന്തരം അവനെ ധ്യാനിക്കുന്നതോടെ യോഗിയുടെ ഹൃദയം പൂർണ്ണമായും അവനിൽ അനുരക്തമാകുകയും, ആ നിലയിൽ അതുല്യമായ ആനന്ദത്തിൽ യോഗി ഉത്പുളകം കൊള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുമുതിർന്നിറങിയ ആനന്ദാശ്രുവിൽ കുളിച്ച് ആ ജീവൻ പരിശുദ്ധമാകുന്നു. പതുക്കെപതുക്കെ, മത്സ്യം ചൂണ്ടയിൽ കൊളുത്തപ്പെടുന്നതുപോലെ, ഭഗവാനെ നേടുവാൻ താൻ ധ്യാനത്തിനുപയോഗിച്ച തന്റെ ഹൃദയംതന്നെ ഭൗതികവിഷയങളിൽന്നിന്നും സ്വയമേവ പൂർണ്ണതരം വിരക്തമായി ഭഗവാൻ ഹരിയുടെ പാദാരവിന്ദങൾക്കടിപ്പെട്ടുപോകുന്നു. അങനെ ഹൃദയം പൂർണ്ണമായും ഭൗതികമാലിന്യങളിൽനിന്നുമകന്ന്, ഭൗതികമായ നേട്ടങളിലുള്ള ഇച്ഛവെടിഞ്, സ്വയം ഉജ്ജ്വലിച്ചുതെളിയുന്ന ഒരു തിരിനാളമായി മാറുന്നു. കാരണം, ഭക്തന്റെ ഹൃദയം ഇതിനകം വിഷയങളുമായുള്ള ബന്ധത്തെ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടുകഴിഞിരിക്കും. തുടർന്ന്, വിഷയാനുഭങളുടെ ആധിപത്യത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, മനസ്സ് തികച്ചും ഊർദ്ധ്വസ്ഥിതിയിലിരുന്നുകൊണ്ട് സുഖദുഃഖങഭാവങൾക്കധീതമായ തന്റെ സ്വരൂപമഹിമയെ അനുഭവിച്ചറിഞാനന്ദിക്കുന്നു. ആ സമയം യോഗി തനിക്ക് ഭഗവാനുമായുള്ള ആത്മബന്ധത്തെ തിരിച്ചറിയുകയും, താൻ തന്റെ ജീവനെ ഇതുവരെയേൽപ്പിച്ച സുഖദുഃഖങളുടെ മധുരവും തിക്തവുമായ അനുഭവങളൊക്കെക്കും കാരണം തമോഗുണജന്യമായ അഹങ്കാരമാണെന്ന സത്യം യോഗി മനസ്സിലാക്കുകയും ചെയ്യുന്നു. മദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യന് തന്റെ ശരീരത്തിൽനിന്നും അഴിഞുവീഴുന്ന വസ്ത്രത്തെ അറിയാൻ കഴിയാത്തതുപോലെ, സ്വരൂപത്തെ യഥാവിധം തിരിച്ചറിഞ ബ്രഹ്മനിഷ്ഠനായ ഒരു യോഗി തന്റെ ഭൗതികശരീരത്തിന്റെ ചലങളിൽ തീർത്തും ഉദാസീനഭാവം കൈവരിക്കുന്നു.
അമ്മേ!, ഇങനെ ആത്മസാക്ഷാത്കാരം നേടിയ യോഗിയുടെ ശരീരം അവന്റെ ഇന്ദ്രിയങളോടൊപ്പം ഭഗവാൻ ഹരിയുടെ പൂർണ്ണനിരീക്ഷണത്തിലാകുകയും, വിധിതകർമ്മാവസാനം വരെ അത് ആ കാരുണ്യവാന്റെ മേൽനോട്ടത്തിൽ കർമ്മനിരതമാകുകയും ചെയ്യുന്നു. വസ്തുസ്ഥിതിയിലേക്കുണർന്നുയർന്ന യോഗി, യോഗത്തിന്റെ പരമകാഷ്ഠയിലെത്തി, ഭഗവാനും താനും ഒന്നെന്നനുഭവിച്ചറിയുന്ന നിമിഷം, അവൻ ഈ ശരീരത്തിന്റെ ഉപോല്പന്നങളൊന്നുംതന്നെ സ്വാർത്ഥം സ്വീകരിക്കുന്നില്ല. തന്റെ സകലശാരീരികകർമ്മങളും സ്വപ്നത്തിലേതെന്നതുപോലെ അയഥാർത്ഥങളായി അവൻ കണ്ടറിയുന്നു. സമൂഹത്തിൽ ഈശ്വരസൃഷ്ടങളായി അനേകം കുട്ടികളുണ്ട്. പക്ഷേ തന്റേതെന്നഭിമാനിച്ചുകൊണ്ട് മനുഷ്യൻ തങളുടെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നു. അവർക്കുവേണ്ടി പ്രപഞ്ചത്തിലെ അനേകം ധനങളിൽൽ കുറച്ചു ധനം തന്റേതെന്നഭിമാനിക്കുന്നു. അതുപോലെ മമതയിൽ മുങി ഈ ശരീരത്ത അവൻ പരിപാലിക്കുന്നു. പക്ഷേ അതേസമയംതന്നെ, ഇവയൊന്നിലും നമുക്ക് യാതൊരുവിധമായ ആധിപത്യമോ ബന്ധമോ ഇല്ലെന്ന സത്യവും അവൻ മനസ്സിലാക്കുന്നു. അതുപോലെയാണ് കർമ്മാചരണത്തിനായി തന്റെ ശരീരത്തെ നിലനിറുത്തുമ്പോഴും യോഗി താനും സ്വശരീരവും വേവ്വേറേയാണെന്ന സത്യത്തെ മനസ്സിലാക്കുന്നത്. വിറകിൽനിന്നും ആളികത്തുന്ന അഗ്നി അവയുടെ സ്ഫുലിംഗങളിൽനിന്നും, ധൂമത്തിൽനിന്നും, നാളങളിൽനിന്നും വ്യത്യസ്ഥമാണ്. എന്നാൽ അവയെല്ലാം ഒരേ വിറകിൽനിന്നുമുത്ഭവിച്ച് അഗാധമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മാതേ!, ഭഗവാൻ ഹരി പരബ്രഹ്മമാണ്. അവനത്രേ സർവ്വതിനും ദർശകൻ. അവൻ ഇന്ദ്രിയസമാഹൃതങളായ ജീവാത്മാക്കളിൽനിന്നും ശുദ്ധനും ഭിന്നനുമാണ്. അതേസമയം സർവ്വഭൂതങളും അവന്റെ പ്രഭാകിരണങളുമാണ്. അതുകൊണ്ട് യോഗി സർവ്വഭൂതങളിലും സമഭാവനയോടെ അവനെ മാത്രം ദർശിക്കണം. അതാണ് ബ്രഹ്മസാക്ഷാത്കാരം. വിറകുകളുടെ അനേകരൂപങളിലൊക്കെയും അഗ്നി വെവ്വേറേയായി പ്രത്യക്ഷമാകുന്നതുപോലെ, ത്രിഗുണങളുടെ വ്യത്യസ്ഥപ്രഭാവങളനുസരിച്ച് വ്യത്യസ്ഥയോനികളിൽ ഒരേ ബ്രഹ്മംതന്നെ പലതായി വേർതിരിഞുരൂപം കൊള്ളുന്നതായി കാണപ്പെടുന്നു. മാതാവേ!, സൃഷ്ടിയുടെ മുഴുവൻ കാര്യവും, കാരണവും, ആ അത്ഭുതപുരുഷന്റെ മായാപ്രകൃതിയാണ് ദുസ്തരമായ അവളുടെ പിടിയിൽനിന്നും ഒരിക്കൻ മുക്തനാകുന്ന യോഗി അനന്തരം എന്നെന്നേയ്ക്കുമായി തന്റെ സ്വരൂപത്തിൽ അധിഷ്ഠിതനായി ഉറച്ചുനിലകൊള്ളുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>






srimad bhagavatham, chapter 28 of canto 1, kapilopadesham, lord kapila teaches His mother devahuti about sankhya yogam,