2026 ജൂൺ 7, ഞായറാഴ്‌ച

10:66 പൗണ്ഡ്രകവധം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 66

പൗണ്ഡ്രകവധം 


ശുകദേവൻ പറഞ്ഞു: ഹേ രാജാവേ!, ബലരാമഭഗവാൻ നന്ദഗോപരുടെ ഗ്രാമമായ വ്രജം സന്ദർശിക്കാൻ പോയ സമയത്ത്, കാരുഷരാജ്യത്തെ ഭരണാധികാരി, താനാണ് പരമപുരുഷനായ വാസുദേവൻ, എന്ന് മൂഢമായി ചിന്തിച്ചുകൊണ്ട് ശ്രീകൃഷ്ണഭഗവാന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. ഇവിടെ സംഭവിച്ചതെന്നായിരുന്നു എന്നുവച്ചാൽ, "അങ്ങാണ് പരമപുരുഷനും പ്രപഞ്ചനാഥനും, ഇപ്പോൾ ഭൂമിയിലേക്ക് അവതരിച്ചിരിക്കുന്നവനുമായ വാസുദേവൻ" എന്ന് പറഞ്ഞ് ഈ പൗണ്ഡ്രകനെ അജ്ഞാനികളായ കുറെ മനുഷ്യർ പുകഴ്ത്തി അഹങ്കാരിയാക്കി. അങ്ങനെ അവൻ താനാണ് ഇവിടെ സകലലോകങ്ങൾക്കും ഒരോയൊരു ഈശ്വരൻ എന്നു സ്വയം സങ്കൽപ്പിച്ചു. 

അങ്ങനെ മന്ദബുദ്ധിയായ പൗണ്ഡ്രകരാജാവ് ദ്വാരകയിലുള്ള, അതിരറ്റ മാഹാത്മ്യമുള്ള ശ്രീകൃഷ്ണഭഗവാന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. മറ്റു കുട്ടികൾ ചേർന്ന് രാജാവായി അഭിനയിപ്പിക്കുന്ന ഒരു ബുദ്ധിഹീനനായ കുട്ടിയെപ്പോലെയാണ് പൗണ്ഡ്രകൻ അന്ന് പെരുമാറിയിരുന്നത്. ദ്വാരകയിലെത്തിയ ആ ദൂതൻ, തന്റെ രാജസഭയിലിരിക്കുന്ന താമരക്കണ്ണനായ കൃഷ്ണനെ കാണുകയും, ആ സർവ്വശക്തനായ ഭഗവാനോട് രാജാവിന്റെ സന്ദേശം അറിയിക്കുകയും ചെയ്തു.

[പൗണ്ഡ്രകന് വേണ്ടി ആ സന്ദേശം ദൂതൻ പറഞ്ഞു:] ഞാനൊരാൾ മാത്രമാണ് യഥാർത്ഥ വാസുദേവൻ, മറ്റാരുമില്ല. ജീവജാലങ്ങളോട് കരുണ കാണിക്കാനാണ് ഞാൻ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നത്. അതിനാൽ അങ്ങയുടെ വ്യാജമായ പേര് ഉപേക്ഷിക്കുക. ഹേ സാത്വത!, മൂഡത്വം കാരണം അങ്ങ് ഇപ്പോൾ വഹിക്കുന്ന എന്റെ വ്യക്തിപരമായ ചിഹ്നങ്ങൾ ഉപേക്ഷിച്ച്, എന്നിൽ അഭയം പ്രാപിക്കുക. അല്ലാത്തപക്ഷം, അങ്ങേയ്ക്ക് എന്നോട് യുദ്ധം ചെയ്യേണ്ടിവരും.

ശുകദേവൻ പറഞ്ഞു: രാജൻ!, ബുദ്ധിഹീനനായ പൗണ്ഡ്രകന്റെ ഈ വ്യർത്ഥമായ അഹംഭാവം കേട്ട് ഉഗ്രസേന രാജാവും സഭയിലെ മറ്റ് അംഗങ്ങളും ഉറക്കെ ചിരിച്ചു. സഭയിലെ തമാശകൾ ആസ്വദിച്ച ശേഷം, ഭഗവാൻ ദൂതനോട് [തന്റെ യജമാനനെ അറിയിക്കാനായി] പറഞ്ഞു: "എടോ വിഡ്ഢി!, നീ ഇപ്രകാരം പ്രശംസിക്കുന്ന ആയുധങ്ങൾ ഞാൻ നിനക്കെതിരെ പ്രയോഗിക്കുക തന്നെ ചെയ്യും. "എടോ മൂഢാ!, നീ ചത്തു കിടക്കുമ്പോൾ, കഴുകന്മാരും കൊക്കുകളും വടപക്ഷികളും നിന്റെ മുഖത്തെ മൂടുകയും, നീ നായ്ക്കളുടെ അഭയകേന്ദ്രമായി മാറുകയും ചെയ്യും."

ഭഗവാൻ ഇപ്രകാരം പറഞ്ഞപ്പോൾ, ദൂതൻ അവിടുത്തെ ആക്ഷേപകരമായ മറുപടി പൂർണ്ണമായും തന്റെ യജമാനനെ അറിയിച്ചു. തുടർന്ന് കൃഷ്ണഭഗവാൻ തന്റെ രഥത്തിൽ കയറി കാശിയുടെ പരിസരത്തേക്ക് പുറപ്പെട്ടു. യുദ്ധത്തിനായുള്ള കൃഷ്ണഭഗവാന്റെ തയ്യാറെടുപ്പുകൾ കണ്ട്, ശക്തനായ യോദ്ധാവ് പൗണ്ഡ്രകൻ രണ്ട് പൂർണ്ണ സൈന്യവിഭാഗങ്ങളുമായി നഗരത്തിന് പുറത്തേക്ക് വേഗത്തിൽ വന്നു.

ഹേ രാജാവേ!, പൗണ്ഡ്രകന്റെ സുഹൃത്തായ കാശിരാജാവ് മൂന്ന് അക്ഷൗഹിണി സൈന്യവുമായി പിന്നാലെ അകമ്പടി സേവിച്ചു. ശംഖ്, ചക്രം, വാൾ, ഗദ തുടങ്ങിയ ഭഗവാന്റെ സ്വന്തം ചിഹ്നങ്ങളും, വ്യാജമായ ശാർങ്ഗ വില്ലും ശ്രീവത്സ അടയാളവും പൗണ്ഡ്രകൻ ധരിച്ചിരിക്കുന്നത് കൃഷ്ണഭഗവാൻ കണ്ടു. അവൻ വ്യാജമായ കൗസ്തുഭരത്നം ധരിക്കുകയും, വനമാലയാൽ അലങ്കരിക്കപ്പെടുകയും, പീതാംബരങ്ങൾ ധരിക്കുകയും ചെയ്തിരുന്നു. അവന്റെ കൊടിമരത്തിൽ ഗരുഡന്റെ ചിത്രം ഉണ്ടായിരുന്നു, അവൻ വിലയേറിയ ഒരു കിരീടവും തിളങ്ങുന്ന സ്രാവ് ആകൃതിയിലുള്ള മകരകുണ്ഡലങ്ങളും ധരിച്ചിരുന്നു. വേദിയിലെ ഒരു നടനെപ്പോലെ, രാജാവ് തന്റെ രൂപം അതേപടി അനുകരിച്ച് വേഷം ധരിച്ചിരിക്കുന്നത് കണ്ട് ഹരിഭഗവാൻ ഹൃദയം തുറന്ന് ചിരിച്ചു. ഹരിഭഗവാന്റെ ശത്രുക്കൾ തൃശൂലം, ഗദ, മുദ്ഗരം, കുന്തം, ഋഷ്ടി, അമ്പുകൾ തുടങ്ങിയ ആയുധങ്ങളുമായി അവിടുത്തെ ആക്രമിച്ചു. എന്നാൽ കൃഷ്ണഭഗവാൻ ആനകളും രഥങ്ങളും കുതിരപ്പടയും കാലാൾപ്പടയും അടങ്ങുന്ന പൗണ്ഡ്രകന്റെയും കാശിരാജാവിന്റെയും സൈന്യത്തെ കഠിനമായി തിരിച്ചാക്രമിച്ചു. പ്രളയകാലത്തെ അഗ്നി വിവിധ ജീവജാലങ്ങളെ പീഡിപ്പിക്കുന്നതുപോലെ, ഭഗവാൻ തന്റെ ഗദ, വാൾ, സുദർശനചക്രം, അമ്പുകൾ എന്നിവയാൽ ശത്രുക്കളെ ദ്രോഹിച്ചു.

ഭഗവാന്റെ ചക്രത്താൽ കഷണങ്ങളാക്കപ്പെട്ട രഥങ്ങൾ, കുതിരകൾ, ആനകൾ, മനുഷ്യർ, കഴുതകൾ, ഒട്ടകങ്ങൾ എന്നിവ ചിതറിക്കിടക്കുന്ന ആ യുദ്ധഭൂമി ഭൂതപതിയായ ശിവന്റെ ഭയാനകമായ വിഹാരസ്ഥലം പോലെ തിളങ്ങി, അത് ജ്ഞാനികൾക്ക് സന്തോഷം നൽകി.

തുടർന്ന് കൃഷ്ണഭഗവാൻ പൗണ്ഡ്രകനോട് പറഞ്ഞു: പ്രിയപ്പെട്ട പൗണ്ഡ്രകാ!, നിന്റെ ദൂതൻവഴി നീ പറഞ്ഞ അതേ ആയുധങ്ങൾ ഇപ്പോൾ ഞാൻ നിനക്കെതിരെ പ്രയോഗിക്കുന്നു. എടോ വിഡ്ഢി!, നീ വ്യാജമായി സ്വീകരിച്ച എന്റെ നാമം ഇപ്പോൾ ഞാൻ നിന്നെക്കൊണ്ട് ഉപേക്ഷിപ്പിക്കും. എനിക്കതിന് കഴിയാത്ത അവസ്ഥയാണുണ്ടാകുന്നതെങ്കിൽ ഞാൻ തീർച്ചയായും നിന്നെ അഭയം പ്രാപിക്കാം.

ഇപ്രകാരം പൗണ്ഡ്രകനെ പരിഹസിച്ച ശേഷം, കൃഷ്ണഭഗവാൻ തന്റെ മൂർച്ചയേറിയ അമ്പുകളാൽ അവന്റെ രഥം തകർത്തു. ഇന്ദ്രൻ തന്റെ വജ്രായുധത്താൽ മലമുകളിൽ വെട്ടുന്നതുപോലെ, ഭഗവാൻ സുദർശനചക്രത്താൽ അവന്റെ തല വെട്ടിമാറ്റി. അതുപോലെ കൃഷ്ണഭഗവാൻ തന്റെ അമ്പുകളാൽ കാശിരാജാവിന്റെ തലയും ശരീരത്തിൽ നിന്ന് വേർപെടുത്തി, അത് കാറ്റിൽ പറക്കുന്ന താമരപ്പൂവ് പോലെ കാശി നഗരത്തിലേക്ക് പറന്നു വീഴാൻ ഇടയാക്കി. 

ഇപ്രകാരം അസൂയാലുവായ പൗണ്ഡ്രകനെയും അവന്റെ സഖാവിനെയും വധിച്ച ശേഷം കൃഷ്ണഭഗവാൻ ദ്വാരകയിലേക്ക് മടങ്ങി. അവിടുന്ന് നഗരത്തിൽ പ്രവേശിച്ചപ്പോൾ, ആകാശത്തിലെ സിദ്ധന്മാർ അവിടുത്തെ അമൃതതുല്യമായ അമരകീർത്തികളെ വാഴ്ത്തിപ്പാടി. പരമപുരുഷനായ ഭഗവാനെ നിരന്തരം ധ്യാനിച്ചതിലൂടെ പൗണ്ഡ്രകൻ തന്റെ എല്ലാ ഭൗതിക ബന്ധങ്ങളും തകർത്തു. ഹേ രാജാവേ!, കൃഷ്ണഭഗവാന്റെ രൂപം അനുകരിച്ചതിലൂടെ അവൻ ഒടുവിൽ കൃഷ്ണബോധമുള്ളവനായി മാറി.

കൊട്ടാരവാതിൽക്കൽ കുണ്ഡലങ്ങൾ അണിഞ്ഞ ഒരു തല കിടക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ജനങ്ങൾ ആശയക്കുഴപ്പത്തിലായി. ചിലർ "ഇതെന്താണ്?" എന്ന് ചോദിച്ചപ്പോൾ മറ്റുള്ളവർ "ഇതൊരു തലയാണ്, പക്ഷേ ഇത് ആരുടേതാണ്?" എന്ന് പറഞ്ഞു. എന്റെ പ്രിയ രാജാവേ!, അത് തങ്ങളുടെ രാജാവായ കാശിനാഥന്റെ തലയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ രാജ്ഞിമാരും പുത്രന്മാരും മറ്റ് ബന്ധുക്കളും നഗരത്തിലെ എല്ലാ പൗരന്മാരും ചേർന്ന് "അയ്യോ!, ഞങ്ങൾ കൊല്ലപ്പെട്ടേ! ഓ എന്റെ നാഥാ!, എന്റെ നാഥാ!" എന്ന് ദയനീയമായി കരയാൻ തുടങ്ങി.

രാജാവിന്റെ പുത്രനായ സുദക്ഷിണൻ പിതാവിനുള്ള അന്ത്യകർമ്മങ്ങൾ ചെയ്തശേഷം മനസ്സിൽ ഉറപ്പിച്ചു: "എന്റെ പിതാവിന്റെ കൊലയാളിയെ വധിച്ചാൽ മാത്രമേ എനിക്ക് ഈ മരണത്തിന് പ്രതികാരം ചെയ്യാൻ കഴിയൂ." അങ്ങനെ ദാനശീലനായ സുദക്ഷിണൻ തന്റെ പുരോഹിതന്മാരോടൊപ്പം അതീവ ശ്രദ്ധയോടെ മഹേശ്വരനെ ആരാധിക്കാൻ തുടങ്ങി. ആരാധനയിൽ സംപ്രീതനായ ശിവഭഗവാൻ അവിമുക്തമെന്ന പുണ്യസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് സുദക്ഷിണന് ഇഷ്ടമുള്ള വരം നൽകി. തന്റെ പിതാവിന്റെ കൊലയാളിയെ വധിക്കാനുള്ള മാർഗ്ഗമാണ് രാജകുമാരൻ വരമായി തിരഞ്ഞെടുത്തത്.

ശിവഭഗവാൻ അവനോട് പറഞ്ഞു: "ബ്രാഹ്മണരോടൊപ്പം ചേർന്ന്, അഭിചാര കർമ്മങ്ങളുടെ വിധികൾ പാലിച്ച്, യഥാർത്ഥപുരോഹിതനായ ദക്ഷിണാഗ്നിയെ ആരാധിക്കുക. ബ്രാഹ്മണരോട് ശത്രുതയുള്ള ആർക്കെങ്കിലും എതിരെ നീ അത് പ്രയോഗിച്ചാൽ, ആ ദക്ഷിണാഗ്നി നിന്റെ ആഗ്രഹം നിറവേറ്റും." ഇപ്രകാരം ഉപദേശിക്കപ്പെട്ട സുദക്ഷിണൻ ആചാരപരമായ വ്രതങ്ങൾ കർശനമായി പാലിക്കുകയും കൃഷ്ണഭഗവാന് എതിരെ അഭിചാരം പ്രയോഗിക്കുകയും ചെയ്തു. അതിനെത്തുടർന്ന് യാഗാഗ്നിയിൽനിന്ന് അതീവഭയാനകനായ, നഗ്നനായ ഒരു പുരുഷന്റെ രൂപത്തിൽ അഗ്നി ഉയർന്നുവന്നു. ആ അഗ്നിമയമായ ജീവിയുടെ താടിയും മുടിയും ഉരുകിയ ചെമ്പ് പോലെയായിരുന്നു, അവന്റെ കണ്ണുകളിൽനിന്ന് കത്തുന്ന തീപ്പൊരികൾ പുറപ്പെട്ടു. ദംഷ്ട്രകളും ഭയങ്കരമായ പുരികക്കൊടികളുംകൊണ്ട് അവന്റെ മുഖം ഏറ്റവും ഭയാനകമായി കാണപ്പെട്ടു. അവൻ തന്റെ നാക്കുകൊണ്ട് ചുണ്ടുകൾ നക്കിക്കൊണ്ട് കത്തുന്ന തൃശൂലം വീശി.

പന മരങ്ങളുടെ അത്രയും ഉയരമുള്ള കാലുകളോടെ, ആ രാക്ഷസൻ ഭൂമിയെ നടുക്കിക്കൊണ്ടും എല്ലാ ദിശകളിലും ലോകത്തെ ചുട്ടെരിച്ചുകൊണ്ടും ഭൂതപ്രേതങ്ങളോടൊപ്പം ദ്വാരകയിലേക്ക് കുതിച്ചു. അഭിചാര കർമ്മത്തിലൂടെ ഉണ്ടായ ആ അഗ്നിരാക്ഷസന്റെ വരവ്കണ്ട്, കാട്ടുതീ കണ്ട് ഭയന്ന മൃഗങ്ങളെപ്പോലെ ദ്വാരകയിലെ നിവാസികൾ എല്ലാവരും ഭയചകിതരായി. ഭയത്താൽ വ്യാകുലരായ ജനങ്ങൾ, അപ്പോൾ രാജസഭയിൽ ചൂതുകളിച്ചുകൊണ്ടിരുന്ന പരമപുരുഷനായ ഭഗവാനോട് നിലവിളിച്ചു: "ഞങ്ങളെ രക്ഷിക്കൂ! നഗരത്തെ ചുട്ടെരിക്കുന്ന ഈ അഗ്നിയിൽനിന്ന് ഞങ്ങളെ രക്ഷിക്കൂ, മൂന്നുലോകങ്ങളുടെയും നാഥാ!"

ജനങ്ങളുടെ പരിഭ്രാന്തി കേൾക്കുകയും തന്റെ ആളുകൾ അസ്വസ്ഥരാണെന്ന് കാണുകയും ചെയ്തപ്പോൾ, ഭക്താഭീഷ്ടപ്രദായകനായ ഭഗവാൻ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു: "ഭയപ്പെടേണ്ട; ഞാൻ നിങ്ങളെ സംരക്ഷിക്കും."

എല്ലാറ്റിന്റെയും ആന്തരികവും ബാഹ്യവുമായ സാക്ഷിയായ സർവ്വശക്തനായ ഭഗവാൻ, ആ രാക്ഷസനെ ശിവഭഗവാൻ യാഗാഗ്നിയിൽ നിന്ന് സൃഷ്ടിച്ചതാണെന്ന് മനസ്സിലാക്കി. രാക്ഷസനെ തോൽപ്പിക്കാൻ ശ്രീകൃഷ്ണൻ തന്റെ അരികിൽ കാത്തുനിന്നിരുന്ന സുദർശനചക്രത്തെ നിയോഗിച്ചു. മുകുന്ദഭഗവാന്റെ ചക്രായുധമായ ആ സുദർശനം ദശലക്ഷക്കണക്കിന് സൂര്യന്മാരെപ്പോലെ ജ്വലിച്ചു. അതിന്റെ പ്രഭ പ്രളയാഗ്നിപോലെ കത്തിപ്പടർന്നു, അതിന്റെ ചൂടുകൊണ്ട് അത് ആകാശത്തെയും എല്ലാ ദിശകളെയും സ്വർഗ്ഗത്തെയും ഭൂമിയെയും ആ അഗ്നിരാക്ഷസനെയും ദ്രോഹിച്ചു. കൃഷ്ണഭഗവാന്റെ ആയുധത്തിന്റെ ശക്തിയാൽ പരാജയപ്പെട്ട ആ മന്ത്രവാദത്തിലൂടെ ഉണ്ടായ അഗ്നിജീവി മുഖംതിരിച്ച് പിൻവാങ്ങി. അക്രമത്തിനായി സൃഷ്ടിക്കപ്പെട്ട ആ രാക്ഷസൻ വാരണാസിയിലേക്ക് മടങ്ങുകയും, നഗരത്തെ വളഞ്ഞ് തന്റെ സ്രഷ്ടാവായ സുദക്ഷിണനെയും അവന്റെ പുരോഹിതന്മാരെയും ചുട്ടുകൊല്ലുകയും ചെയ്തു.

വിഷ്ണുഭഗവാന്റെ ചക്രം ആ അഗ്നിരാക്ഷസനെ പിന്തുടർന്ന് വാരണാസിയിൽ പ്രവേശിക്കുകയും, അവിടുത്തെ എല്ലാ സഭാമണ്ഡപങ്ങളും, ഉയർന്ന വരാന്തകളുള്ള കൊട്ടാരങ്ങളും, നിരവധി അങ്ങാടികളും, ഗോപുരങ്ങളും, കാവൽപ്പുരകളും, ഖജനാവുകളും, ആനകൾ, കുതിരകൾ, രഥങ്ങൾ, ധാന്യങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന എല്ലാ കെട്ടിടങ്ങളും ഉൾപ്പെടെ നഗരത്തെ പൂർണ്ണമായി ചുട്ടെരിക്കുകയും ചെയ്തു. വാരണാസി നഗരം മുഴുവൻ ചുട്ടെരിച്ച ശേഷം, ശ്രീകൃഷ്ണന്റെ അരികിലേക്ക് വിഷ്ണുഭഗവാന്റെ സുദർശനചക്രം മടങ്ങിയെത്തി. 

ഉത്തമശ്ലോകനായ ഭഗവാന്റെ ഈ വീരലീലകൾ വിവരിക്കുകയോ അല്ലെങ്കിൽ അത് ശ്രദ്ധയോടെ കേൾക്കുകയോ ചെയ്യുന്ന ഏതൊരു മനുഷ്യനും എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയാറാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>

10.65 ബാലദേവൻ്റെ വൃന്ദാവനസന്ദർശനം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 65

ബാലദേവൻ്റെ വൃന്ദാവനസന്ദർശനം

ശുകദേവൻ പറഞ്ഞു: ഹേ കുരുവംശശ്രേഷ്ഠാ!, ഒരിക്കൽ ബലരാമദേവൻ തൻ്റെ സുഹൃത്തുക്കളെ സന്ദർശിക്കാനായി തൻ്റെ രഥത്തിലേറി നന്ദഗോകുലത്തിലേക്ക് യാത്രയായി. വേർപാടിന്റെ ദുഃഖം ഏറെക്കാലം കൊണ്ട് അനുഭവിക്കുകയായിരുന്നു ഗോപന്മാരും അവരുടെ ഭാര്യമാരും ബലരാമദേവനെ കെട്ടിപ്പുണർന്നു. ഭഗവാൻ തൻ്റെ മാതാപിതാക്കളെ വന്ദിച്ചു, അവർ സന്തോഷത്തോടെ പ്രാർത്ഥനകളോടെ അവിടുത്തെ സ്വീകരിച്ചു. 

(നന്ദനും യശോദയും പ്രാർത്ഥിച്ചു,) "ദശാർഹ വംശജനായവനേ!, പ്രപഞ്ചനാഥാ!, അങ്ങും അങ്ങയുടെ അനുജനായ കൃഷ്ണനും ഞങ്ങളെ എപ്പോഴും സംരക്ഷിക്കേണമേ!." ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ ശ്രീബലരാമനെ തങ്ങളുടെ മടിയിലിരുത്തി, കെട്ടിപ്പുണർന്ന് കണ്ണീരണിഞ്ഞു. ബലരാമദേവൻ മുതിർന്ന ഗോപന്മാർക്ക് ഉചിതമായ ആദരവ് നൽകി, ചെറുപ്പക്കാരായ എല്ലാവരും അവിടുത്തെ ഭക്തിപൂർവ്വം വന്ദിച്ചു. പ്രായം, സൗഹൃദത്തിൻ്റെ ആഴം, കുടുംബബന്ധം എന്നിവയനുസരിച്ച് ഓരോരുത്തരോടും പുഞ്ചിരിയോടെയും ഹസ്തദാനം നൽകിയും ഭഗവാൻ വ്യക്തിപരമായി ഇടപഴകി. പിന്നീട്, വിശ്രമിച്ചതിനുശേഷം ഭഗവാൻ ഒരു സുഖപ്രദമായ ഇരിപ്പിടത്തിൽ ഇരുന്നു, അവരെല്ലാം അവിടുത്തേക്ക് ചുറ്റും കൂടി. താമരക്കണ്ണനായ കൃഷ്ണന് വേണ്ടി സർവ്വവും സമർപ്പിച്ച ആ ഗോപന്മാർ, കൃഷ്ണനോടുള്ള സ്നേഹത്താൽ വാക്കുകൾ ഇടറിക്കൊണ്ട് ദ്വാരകയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചു, ബലരാമൻ തിരിച്ച് ഗോപന്മാരുടെ ക്ഷേമവും അന്വേഷിച്ചു.

(ഗോപന്മാർ പറഞ്ഞു:) ഹേ രാമാ!, ഞങ്ങളുടെ ബന്ധുക്കളെല്ലാം സുഖമായിരിക്കുന്നുവോ? അല്ലയോ രാമാ!, നിങ്ങളെല്ലാവരും ഭാര്യമാരോടും മക്കളോടും ഒപ്പം ഇപ്പോഴും ഞങ്ങളെ ഓർക്കുന്നുണ്ടോ? പാപിയായ കംസൻ വധിക്കപ്പെടുകയും ഞങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കൾ മോചിതരാവുകയും ചെയ്തത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്. ഞങ്ങളുടെ ബന്ധുക്കൾ അവരുടെ ശത്രുക്കളെ തോൽപ്പിച്ച് വധിച്ച് ഒരു വലിയ കോട്ടയ്ക്കുള്ളിൽ പൂർണ്ണ സുരക്ഷിതത്വം കണ്ടെത്തിയതും ഞങ്ങളുടെ ഭാഗ്യം തന്നെ.

(ശുകദേവൻ തുടർന്നു:) ബലരാമദേവനെ നേരിൽ ദർശിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നിയ യുവതികളായ ഗോപികമാർ പുഞ്ചിരിച്ചുകൊണ്ട് അവിടുത്തെ മുന്നിൽ ചെന്ന് ചോദിച്ചു, "നഗരസ്ത്രീകളുടെ പ്രിയങ്കരനായ കൃഷ്ണൻ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ? അവൻ തൻ്റെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് അമ്മയെയും അച്ഛനെയും ഓർക്കുന്നുണ്ടോ? അവൻ എപ്പോഴെങ്കിലും ഒരു തവണയെങ്കിലും തൻ്റെ അമ്മയെ കാണാൻ തിരിച്ചുവരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആ ശ്രീകൃഷ്ണൻ, ഞങ്ങൾ അവനുവേണ്ടി എപ്പോഴും ചെയ്തിരുന്ന സേവനങ്ങൾ ഓർക്കുന്നുണ്ടോ? കൃഷ്ണന് വേണ്ടി, അല്ലയോ ദാശാർഹ വംശജനായവനേ!, ഉപേക്ഷിക്കാൻ പ്രയാസമുള്ള ബന്ധങ്ങളായിരുന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അമ്മമാരെയും, അച്ഛന്മാരെയും, സഹോദരന്മാരെയും, ഭർത്താക്കന്മാരെയും, മക്കളെയും, സഹോദരിമാരെയും ഒക്കെ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ, അല്ലയോ പ്രഭോ!, അതേ കൃഷ്ണൻതന്നെ ഞങ്ങളുമായുള്ള എല്ലാ സ്നേഹബന്ധങ്ങളും തകർത്ത് പെട്ടെന്ന് ഞങ്ങളെ ഉപേക്ഷിച്ച് പോയിരിക്കുന്നു. എന്നിട്ടും അവിടുത്തെ വാഗ്ദാനങ്ങളെ വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഇത്രയും ചഞ്ചലമനസ്കനും കൃതഘ്നനുമായ ഒരാളുടെ വാക്കുകളെ ബുദ്ധിമതികളായ നഗരസ്ത്രീകൾ എങ്ങനെ വിശ്വസിക്കുന്നു ആവ്വോ? ഒരുപക്ഷെ, അവൻ അത്ര മനോഹരമായി സംസാരിക്കുന്നതുകൊണ്ടും, അവൻ്റെ സുന്ദരമായ പുഞ്ചിരിയോടെയുള്ള നോട്ടം അവരിൽ കാമം ഉണർത്തുന്നതുകൊണ്ടും അവർ അവനെ വിശ്വസിക്കുന്നുണ്ടാകാം.

പ്രിയപ്പെട്ട ഗോപികേ!, അവനെക്കുറിച്ച് സംസാരിച്ച് നമ്മൾ വെറുതെ സമയം കളയുന്നത് എന്തിനാണ്? ദയവായി മറ്റെന്തെങ്കിലും സംസാരിക്കൂ. അവൻ ഞങ്ങളില്ലാതെ സമയം കഴിച്ചുകൂട്ടുകയാണെങ്കിൽ, ഞങ്ങളും അവനില്ലാതെതന്നെ ഞങ്ങളുടെ ജീവിതം നയിക്കും.

ഈ വാക്കുകൾ സംസാരിക്കുമ്പോൾപോലും , ആ യുവതികളായ ഗോപികമാർ കൃഷ്ണൻ്റെ ചിരിയും, തങ്ങളോടുള്ള മനോഹരമായ സംഭാഷണങ്ങളും, ആകർഷകമായ നോട്ടവും, നടക്കുന്ന രീതിയും, സ്നേഹത്തോടെയുള്ള ആലിംഗനങ്ങളും ഒക്കെയായിരുന്നു ഓർത്തിരുന്നത്. അങ്ങനെ അവർ കരയാൻ തുടങ്ങി. എല്ലാവരെയും ആകർഷിക്കുന്നവനും, സാന്ത്വനപ്പെടുത്തുന്നതിൽ സമർത്ഥനുമായ പരമപുരുഷനായ ബലരാമദേവൻ, ശ്രീകൃഷ്ണൻ തൻ്റെ കൈവശം കൊടുത്തയച്ച ആ രഹസ്യസന്ദേശങ്ങൾ കൈമാറിക്കൊണ്ട് ഗോപികമാരെ ആശ്വസിപ്പിച്ചു. ഈ സന്ദേശങ്ങൾ ഗോപികമാരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു.

ബലരാമനാകട്ടെ, മധു - മാധവ (മീന - മേട) മാസങ്ങളായ ആ രണ്ടുമാസം അവിടെ താമസിക്കുകയും, രാത്രികളിൽ തൻ്റെ പ്രിയപ്പെട്ട ഗോപികമാർക്ക് ശൃംഗാരസുഖം പകരുകയും ചെയ്തു. നിരവധി സ്ത്രീകൾക്കൊപ്പം ബലരാമദേവൻ യമുനാനദിക്കരയിലെ ഒരു തോട്ടത്തിൽ വിഹരിച്ചു. ഈ തോട്ടം പൂർണ്ണചന്ദ്രൻ്റെ കിരണങ്ങളാൽ കുളിച്ചുനിൽക്കുന്നതും, രാത്രിയിൽ വിരിയുന്ന താമരകളുടെ സുഗന്ധം വഹിച്ചുകൊണ്ടുള്ള കാറ്റാൽ തഴുകപ്പെടുന്നതുമായിരുന്നു. വരുണദേവനാൽ അയക്കപ്പെട്ട ദിവ്യമായ വാരുണി മദ്യം ഒരു വൃക്ഷത്തിൻ്റെ പൊത്തിൽ നിന്ന് ഒഴുകുകയും അതിൻ്റെ മധുരമുള്ള സുഗന്ധം വനത്തെ മുഴുവൻ കൂടുതൽ സുഗന്ധപൂരിതമാക്കുകയും ചെയ്തു. ആ മധുരമുള്ള മദ്യപ്രവാഹത്തിൻ്റെ സുഗന്ധം കാറ്റ് ബലരാമൻ്റെ അരികിലേക്ക് എത്തിച്ചു, ആ സുഗന്ധം ശ്വസിച്ചപ്പോൾ അവിടുന്ന് ആ മരത്തിനടുത്തേക്ക് പോയി. അവിടെ അവിടുന്ന് തൻ്റെ സഖിമാരോടൊപ്പം മദ്യം പാനം ചെയ്തു. ഗന്ധർവ്വന്മാർ അവിടുത്തെ കീർത്തനങ്ങൾ പാടിയപ്പോൾ, ബലരാമദേവൻ യുവതികളുടെ ആ പ്രകാശപൂർണ്ണമായ വലയത്തിനുള്ളിൽ ആനന്ദിച്ചു. പെണ്ണാനകളുടെ കൂട്ടത്തിൽ വിഹരിക്കുന്ന ഇന്ദ്രൻ്റെ ഐരാവതം എന്ന ആനയെപ്പോലെയാണ് അവിടുന്ന് കാണപ്പെട്ടത്.

ആ സമയത്ത് ആകാശത്ത് ദുന്ദുഭികൾ മുഴങ്ങി, ഗന്ധർവ്വന്മാർ സന്തോഷത്തോടെ പൂക്കൾ വർഷിച്ചു, മഹർഷിമാർ ബലരാമദേവൻ്റെ വീരകൃത്യങ്ങളെ പുകഴ്ത്തി. തൻ്റെ ലീലകൾ പാടിക്കേട്ടപ്പോൾ, ഹലായുധനായ ബലരാമൻ മദ്യത്തിൻ്റെ ലഹരിയിലെന്നവണ്ണം തൻ്റെ സഖിമാരോടൊപ്പം വിവിധ വനങ്ങളിലൂടെ നടന്നു. മദ്യത്തിൻ്റെ സ്വാധീനത്താൽ അവിടുത്തെ കണ്ണുകൾ ചലിച്ചുകൊണ്ടിരുന്നു. ആനന്ദത്താൽ മത്തുപിടിച്ച ബലരാമദേവൻ പ്രശസ്തമായ വൈജയന്തിമാല ഉൾപ്പെടെയുള്ള പുഷ്പമാലകൾ ധരിച്ചിരുന്നു. അവിടുന്ന് ഒരു കാതിൽമാത്രം കുണ്ഡലം ധരിച്ചിരുന്നു, അവിടുത്തെ പുഞ്ചിരിക്കുന്ന താമരമുഖത്തെ വിയർപ്പുതുള്ളികൾ മഞ്ഞുതുള്ളികൾ പോലെ അലങ്കരിച്ചിരുന്നു. 

പിന്നീട് ഭഗവാൻ യമുനാനദിയെ കളിക്കാനായി തന്റെ അരികിലേക്ക് വിളിച്ചു, എന്നാൽ ഭഗവാന് മത്തുപിടിച്ചിരിക്കുകയാണെന്ന് കരുതി അവൾ അവിടുത്തെ കല്പനയെ അവഗണിച്ചു. ഇത് ബലരാമനെ കോപിപ്പിച്ചു, അവിടുന്ന് തൻ്റെ കലപ്പയുടെ അഗ്രം കൊണ്ട് നദിയെ വലിച്ചിഴയ്ക്കാൻ തുടങ്ങി.

(ബലരാമദേവൻ പറഞ്ഞു:) എന്നെ അവഗണിക്കുന്ന പാപിനി, ഞാൻ വിളിക്കുമ്പോൾ നീ വരുന്നില്ല, പകരം നിന്റെ സ്വന്തം ഇഷ്ടപ്രകാരം മാത്രം നീങ്ങുന്നു. അതിനാൽ എൻ്റെ കലപ്പയുടെ അഗ്രം കൊണ്ട് ഞാൻ നിന്നെ നൂറ് അരുവികളാക്കി ഇവിടെ എത്തിക്കും!

(ശുകദേവൻ തുടർന്നു:) ഭഗവാനാൽ ഇപ്രകാരം ശാസിക്കപ്പെട്ടപ്പോൾ, അല്ലയോ രാജാവേ!, ഭയന്നുപോയ യമുനാനദീദേവി വന്ന് യദുകുലജാതനായ ശ്രീബലരാമൻ്റെ പാദങ്ങളിൽ വീണു. വിറച്ചുകൊണ്ട് അവൾ അവിടുത്തോട് ഇപ്രകാരം പറഞ്ഞു.

(യമുനാദേവി പറഞ്ഞു:) രാമാ!, രാമാ!, മഹാബാഹോ! അങ്ങയുടെ പരാക്രമത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അങ്ങയുടെ ഒരു അംശം കൊണ്ട് മാത്രം അങ്ങ് ഭൂമിയെ താങ്ങിനിർത്തുന്നു, അല്ലയോ പ്രപഞ്ചനാഥാ!. പ്രഭോ!, ദയവായി എന്നെ മോചിപ്പിച്ചാലും. അല്ലയോ ജഗദാത്മാവേ!, അങ്ങയുടെ പരമദിവ്യത്വത്തെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇപ്പോൾ ഞാൻ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്നു, അങ്ങ് എപ്പോഴും അങ്ങയുടെ ഭക്തരോട് ദയാലുവാണ്.

(ശുകദേവൻ തുടർന്നു:) അതിനുശേഷം ബലരാമദേവൻ യമുനയെ മോചിപ്പിച്ചു, ഗജരാജൻ തൻ്റെ പിടിയാനകളുടെ കൂട്ടത്തോടൊപ്പം എന്നപോലെ തൻ്റെ സഖിമാരോടൊപ്പം നദിയിലെ വെള്ളത്തിൽ ഇറങ്ങി. ഭഗവാൻ ജലത്തിൽ പൂർണ്ണതൃപ്തിയോടെ കളിച്ചു, അവിടുന്ന് പുറത്തുവന്നപ്പോൾ കാന്തിദേവി അവിടുത്തേക്ക് നീല വസ്ത്രങ്ങളും വിലയേറിയ ആഭരണങ്ങളും തിളങ്ങുന്ന ഒരു മാലയും സമ്മാനിച്ചു. ബലരാമദേവൻ ആ നീല വസ്ത്രങ്ങൾ ധരിക്കുകയും സ്വർണ്ണമാല അണിയുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങൾ പൂശി ഭംഗിയായി അലങ്കരിച്ച ഭഗവാൻ ഇന്ദ്രൻ്റെ രാജകീയ ആനയെപ്പോലെ പ്രതാപശാലിയായി കാണപ്പെട്ടു.

അല്ലയോ രാജാവേ!, അളവറ്റ ശക്തിയുള്ള ബലരാമദേവനാൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഉണ്ടായ പല കൈവഴികളിലൂടെ യമുന ഇന്നും ഒഴുകുന്നത് നമുക്ക് കാണാം. അങ്ങനെ അവൾ അവിടുത്തെ പരാക്രമം പ്രകടിപ്പിക്കുന്നു. അങ്ങനെ, വ്രജത്തിലെ യുവതികളുടെ അതിരറ്റ ലാവണ്യത്തിലും സൗന്ദര്യത്തിലും മനംമയങ്ങി വ്രജത്തിൽ ആനന്ദിച്ച ബലരാമദേവന് രാത്രികളെല്ലാം ഒരൊറ്റ രാത്രിപോലെ കടന്നുപോയി.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയഞ്ചാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>