2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

4.6 ദക്ഷയാഗപരിപൂർത്യർത്ഥം വിധാതാവിന്റെ ഇടപെടൽ


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 6
(ദക്ഷയാഗപരിപൂർ‌ത്യർത്ഥം‌ വിധാതാവിന്റെ ഇടപെടൽ‌)


Image result for lord brahma speaks to lord shiva  മൈത്രേയൻ പറഞ്ഞു: വിദുരരേ!, ശൈവാനുചാരികൾ‌ യാഗം മുടക്കി ദക്ഷനെ വധിച്ച് കൈലാസത്തിലേക്ക് മടങ്ങിയതിനുശേഷം, യാഗകർ‌ത്താക്കളായ ബ്രാഹ്മണന്മാർ‌ ബ്രഹ്മദേവനെ കണ്ട് സങ്കടമുണർത്തിക്കുവാനായി ബ്രഹ്മലോകത്തേക്കും‌ യാത്രയായി. യാഗശാലയിൽ‌ നടക്കാനിരുന്ന സംഭവങ്ങളെ മുൻ‌കൂട്ടികണ്ട വിരിഞ്ചനും വിഷ്ണുവും യാഗത്തിൽ‌ പങ്കെടുത്തിരുന്നില്ല.

കാര്യങ്ങൾ‌ കേട്ടറിഞ്ഞ ബ്രഹ്മദേവൻ അവരോട് പറഞ്ഞു: ഹേ! ദേവന്മാരേ!, നിങ്ങൾ‌ക്ക് അബദ്ധം‌ സം‌ഭവിച്ചിരിക്കുന്നു. വന്ദിക്കേണ്ടവരെ വന്ദിക്കാതെയും‌, ആദരിക്കേണ്ടവരെ ആദരിക്കാതെയും‌, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാതെയും‌ യാഗം‌ നടത്തിയാൽ‌ നിങ്ങൾ‌ക്ക് ക്ഷേമമുണ്ടാകുന്നത് അസം‌ഭവ്യമാണ്. ശിവനില്ലാതെ യാഗം‌ നടത്താമെന്ന് ധരിച്ച നിങ്ങളൊക്കെ അദ്ദേഹത്തോട് പാപം‌ ചെയ്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും‌ എല്ലാം‌ മറന്ന് ആ തൃപ്പാദങ്ങളിൽ‌ ശരണം‌ പ്രാപിച്ചാൽ‌, അവിടുന്ന് നിങ്ങളെ കൈവിടില്ല. വീണ്ടും‌ ഞാൻ‌ നിങ്ങളെ ഓർ‌മ്മിപ്പിക്കുകയാണ്, സകലലോകങ്ങളേയും‌ തത്പാലകന്മാരേയും നിമിഷത്തിൽ‌ ഇല്ലാതാക്കുവാൻ‌ കഴിവുള്ളവനാണ് ശിവൻ‌. ഭഗവാന് തന്റെ പ്രിയതമയെ നഷ്ടമായിയിരിക്കുന്ന സമയമാണ്. മാത്രമല്ലാ, ദക്ഷന്റെ കഠോരവചനങ്ങൾ ഇപ്പോഴും ആ തൃക്കാതുകളിൽ‌ മുഴങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ‌ ഞാൻ‌ പറയുന്നു, നിങ്ങൾ‌ പോകുക, ആ തിരുവടിയെ നമസ്ക്കരിച്ച് മാപ്പപേക്ഷിക്കുക. ഇന്ദ്രനോ, ഋഷികളോ, യജ്ഞശാലയിലുണ്ടായിരുന്ന ദേവന്മാരോ, ഈ ഞാൻ‌ പോലും‌ മനസ്സിലാക്കുന്നതാണ് അവിടുത്തെ ശക്തി. അങ്ങനെയിരിക്കെ ആരാണ് ആ മഹാ‍ശക്തിയോട് ഒരപരാധം‌ കാണിക്കുവാൻ‌ ധൈര്യം കാട്ടുക? ഈ അവസരത്തിൽ മഹാദേവനിൽ‌ത്തന്നെ അഭയം‌ പ്രാപിക്കുകയല്ലാതെ മറ്റൊരുവഴി ഞാൻ‌‌ കാണുന്നില്ല.


മൈത്രേയൻ‌ തുടർന്നു: വിദുരരേ!, ഇങ്ങനെ ഉപദേശിച്ചുകൊണ്ട് വിധാതാവ് അവരെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൈലാസപർ‌വ്വ‌തം‌ പലേതരം‌ ഔഷധസസ്യങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. അവിടെയുണ്ടായിരുന്നവരെല്ലാം മന്ത്രശീലരും‌ യോഗശീലരുമായിരുന്നതിനാൽ‌ അവിടം‌ ഏപ്പോഴും‌ മന്ത്രത്താൽ മുഖരിതവും യോഗത്താൽ ശ്രേഷ്ഠവുമായിരുന്നു. അതുപോലെതന്നെ കിന്നരഗന്ധർ‌വ്വാ‌പ്സരസ്സുകളും‌ അവിടുത്തെ അന്തേവാസികളായിരുന്നു. നാനാതരങ്ങളിലുള്ള മുത്തുകളെക്കൊണ്ടും‌, മണികളെക്കൊണ്ടും, ശൃം‌ഗങ്ങളെക്കൊണ്ടും, ധാതുക്കളെക്കൊണ്ടും, മൃഗങ്ങളെക്കൊണ്ടും‌, വെള്ളച്ചാട്ടങ്ങളെക്കൊണ്ടും‌, ഗുഹകളെക്കൊണ്ടും‌ അലം‌കൃതമായിരുന്നു അവിടം‌. കുയിലുകളുടെ കൂജനങ്ങൾക്കും‌ വണ്ടുകളുടെ മൂളലുകൾ‌ക്കുമൊപ്പം മയിലുകൾ‌‌ സദാസമയവും‌ അവിടെ നൃത്തമാടിക്കൊണ്ടിരുന്നു. അം‌ബരചും‌ബികളായ വൃക്ഷങ്ങൾ‌ പക്ഷികളെ മാടിവിളിച്ചുകൊണ്ടിരുന്നു. ആനക്കൂട്ടങ്ങൾ‌ അതുവഴി നടന്നകലുമ്പോൾ‌ കൈലാസവും അവയ്ക്കൊപ്പം ചലിക്കുന്നതായിത്തോന്നി. വെള്ളച്ചാട്ടത്തോടൊപ്പം‌ കൈലാസവും ശബ്ദിക്കുന്നതുപോലെ അവർ‌ക്കനുഭവപ്പെട്ടു. 

മന്ദാരം‌, പാരിജാതം‌, തമാലം‌, അർ‌ജ്ജുനം‌, കദം‌ബം‌, ധൂളീകദം‌ബം‌, നാഗം‌, പുന്നാഗം‌, ചമ്പകം‌, അശോകം‌ തുടങ്ങിയ പുഷ്പവൃക്ഷങ്ങളെക്കൊണ്ടും‌, അവയുടെ പൂക്കളെക്കൊണ്ടും‌ സുഗന്ധങ്ങളെക്കൊണ്ടും‌ ശോഭിതമായിരുന്നു കൈലാസപർ‌വ്വതം. കൂടാതെ, സ്വർ‌ണ്ണത്താമര, മല്ലിക, മാധവി തുടങ്ങിയ മഹാപുഷ്പങ്ങളാൽ അവിടം സുശോഭിതമായിക്കാണപ്പെട്ടു. ഇങ്ങനെ മനോഹരമായ സസ്യങ്ങളാലും, പുഷ്പങ്ങളാലും, മരങ്ങളാലും, മലകളാലും, നദികളാലും, മൃഗങ്ങളാലും പ്രകൃത്യാ അനുഗ്രഹീതമായ കൈലാസാചലത്തെ കണ്ടുകൊണ്ട് ദേവന്മാർ‌ ഭഗവദ്‌ദർശനത്തിനായി ബ്രഹ്മദേവനോടൊപ്പം യാത്രതുടർന്നു. വഴിയിൽ അളകാപുരി അവർ‌ കണ്ടു. അവിടുത്തെ സൌഗന്ധികപുഷ്പങ്ങളുടെ സുഗന്ധം‌ അവരെ വല്ലാതെ ഭ്രമിപ്പിച്ചു. അല്പം‌ കഴിഞ്ഞ് ഗോവിന്ദപാദധൂളികളാൽ‌ പവിത്രമായ നന്ദ, അളകനന്ദ മുതലായ നദികളും അവർ‌ കണ്ടു. അപ്സരസ്സുകൾ‌ ഈ നദികളിലാണത്രേ തങ്ങളുടെ ഭർ‌ത്താക്കന്മാരുമായി വന്ന് സ്നാനം ചെയ്യാറുള്ളത്. കുളികഴിഞ്ഞാൽ അവരുടെ ശരീരത്തിലെ കുങ്കുമം‌ കലർ‌ന്ന് ഈ നദികളിലെ ജലം മഞ്ഞനിറത്തിലാകുന്നു. ദാഹമില്ലെങ്കിൽ‌കൂടി ആനകൾ‌ മിഥുനങ്ങളോടൊത്ത് ഈ ജലം തുമ്പിക്കൈകളിൽ കോരിക്കുടിച്ച് രസിക്കുന്നു. 

സൌഗന്ധികക്കാടുകൾക്കുമുകളിലൂടെ പോകുമ്പോൾ‌ യക്ഷേശ്വരന്റെ ആസ്ഥാനം അവർ‌ കണ്ടു. അല്പം‌ കഴിഞ്ഞ് അവർ‌ ഒരു കുളക്കടവും‌ അതിന്റെ രത്നങ്ങൾ‌ പതിപ്പിച്ച സോപാനവും കണ്ടു. ആ തടാകം താമരപ്പൂക്കളെക്കൊണ്ടു നിറഞ്ഞതായിരുന്നു. ശേഷം‌ അവർ‌ ഒരു വലിയ ആൽ‌മരം‌ കാണാനിടയായി. എണ്ണൂറ് മൈൽ‌ നീളവും, അറുനൂറ് മൈൽ‌ ശിഖരങ്ങളുടെ വ്യാപ്തിയുമുള്ള ആ ആൽ‌മരം‌ ആ പ്രദേശത്തിന് നിത്യമായ തണൽ‌ നൽകി. പക്ഷേ, കിളികളുടെ ശബ്ദം അല്പം‌പോലും‌ അവിടെയുണ്ടായിരുന്നില്ല. അവിടെ, ആ ആൽ‌മരചുവട്ടിൽ, അനന്തകോടി മുമുക്ഷുക്കൾ‌ക്ക് മോക്ഷദാതാവായ ഭഗവാൻ‌ മഹാദേവൻ‌ ഇരിക്കുന്നത് അവർ‌ കണ്ടു. ഭഗവാൻ‌ സർ‌വ്വതും മറന്ന് ശാന്തനായി ഇരിക്കുന്നതായി അവർ‌ക്ക് തോന്നി. ശാന്താനായിരിക്കുന്ന മഹാദേവനുമുന്നിൽ കുവേരരും, സനത്ബാലകന്മാരും‌ ഉപവിഷ്ടരായിരുന്നു. സർ‌വ്വ‌ലോകസുഹൃത്തും, സർ‌വ്വമം‌ഗളപ്രദായകനും‌, തപസ്സിനും, ജ്ഞാനത്തിനും, യോഗത്തിനും അധിപതിയുമായ മഹാദേവനെ അവർ‌ അവിടെ കണ്ടു. തപോനിഷ്ഠനായ ഭഗവാൻ‌ ഒരു മാൻ‌തുകലിന്മേലിരിക്കുകയാണ്. ശരീരം‌ മുഴുവൻ‌ ഭസ്മം‌ പൂശിയിരിക്കുന്നു. കണ്ടാൽ‌ സന്ധ്യാമേഘത്തെപ്പോലെ തോന്നും. ചന്ദ്രക്കല തിരുനെറ്റിയിൽ തിളങ്ങുന്നു. ദർ‌ഭപ്പുല്ലിന്റെ പായയിലിരുന്നു ഭഗവാൻ‌ നാരദാദികളോട് ആത്മതത്വത്തെക്കുറിച്ചു സം‌സാരിക്കുന്നു. ഇടതുകാൽ‌ വലതുതുടയിന്മേലും, ഇടതുകരം ഇടതുതുടയിന്മേലും‌ സുസ്ഥാപിതം‌. വലതുകൈയ്യിൽ‌ രുദ്രാക്ഷജപമാല്യം‌ പിടിച്ച് തർ‌ക്കമുദ്രാധരനായി വീരാസനത്തിലിരിക്കുന്നു. ഇന്ദ്രാദിദേവതകൾ‌ കൂപ്പുകൈകളോടെ ആ താമരപ്പാദങ്ങളിൽ തങ്ങളുടെ നമസ്കാരമർ‌പ്പിച്ചു. കാഷായവസ്ത്രം ധരിച്ച് സമാധിസ്ഥനായ മഹാദേവൻ‌ മുനിമുഖ്യനായി കാണപ്പെട്ടു. ദേവാസുരപൂജിതപാദനായ മഹാദേവൻ‌ ബ്രഹ്മദേവനെ കണ്ടതും‌, പെട്ടെന്നെഴുന്നേറ്റ് അദ്ദേഹത്തിന് നമസ്കാരമർ‌പ്പിച്ചുകൊണ്ട്, വാമനമൂർ‌ത്തി കശ്യപമുനിയുടെ പാദങ്ങളെ വന്ദിച്ചതുപോലെ, ആ കാ‍ലടികൾ‌ തൊട്ടുവണങ്ങി. അതുകണ്ട് നാരദാദികളും വിധാതാവിനെ വന്ദിച്ചു. ബ്രഹ്മദേവൻ പുഞ്ചിരിയോടുകൂടി മഹാദേവനോട് പറഞ്ഞുതുടങ്ങി.

വിരിഞ്ചൻ‌ പറഞ്ഞു: മഹാദേവാ!, അങ്ങ് വിശ്വേശ്വരനാണ്. അങ്ങുതന്നെയാണ് ഈ ജഗത്തിന്റെ മാതാവും‌, പിതാവും‌. ഇക്കണ്ട ജഗത്തിനധീതനായ പരബ്രഹ്മവും അങ്ങുതന്നെ. ഹേ ദേവാ!, ഊർ‌ണ്ണനാഭി അതിന്റെ വലയെ എന്നതുപോലെ, അങ്ങുതന്നെ ഈ വിശ്വത്തെ സൃഷ്ടിച്ച് പരിപാലിച്ച് സം‌ഹരിച്ചുപോരുന്നു. പ്രജകളുടെ നന്മയ്ക്കുവേണ്ടിയും‌ ക്ഷേമത്തിനുവേണ്ടിയും‌ അങ്ങാണ് യജ്ഞചര്യയെ ദക്ഷപ്രജാപതിയിലൂടെ ഈ ലോകത്തിന് കാണിച്ചുകൊടുത്തത്. അവിടുത്തെ നിയമപ്രകാരം‌തന്നെയാണ് വർ‌ണ്ണാശ്രമധർ‌മ്മങ്ങൾ‌ ഇവിടെ പരിപാലിക്കപ്പെടുന്നതും‌. അതിനുവേണ്ടിത്തന്നെ ബ്രാഹ്മണർ‌ ഈ ധർ‌മ്മത്തെ കർ‌ക്കശമായി ഇവിടെ അത്യാദരപൂർ‌വ്വം‌ അനുഷ്ഠിച്ചുപോരുന്നു. ഹേ! മം‌ഗളമം‌ഗളാ!, അങ്ങുതന്നെയാണല്ലോ കല്യാണകൃത്തുക്കൾ‌ക്ക് ബ്രഹ്മാദിവൈകുണ്ഠലോകങ്ങളും, അല്ലാത്തവർ‌ക്ക് വിവിധതരത്തിലുള്ള ഘോരനരകങ്ങളും‌ വിധിക്കുന്നതു. പക്ഷേ, ചിലസമയങ്ങളിൽ‌ ഇതിനുവിപരീതമായി സം‌ഭവിക്കുകയും‌ ചെയ്യുന്നു. എന്നാൽ‌ അതിന്റെ കാരണമാകട്ടെ ആരാലും‌ അറിയപ്പെടുന്നതുമില്ല. ഭഗവാനേ!, അങ്ങയുടെ തത്വമറിഞ്ഞവരെല്ലാം‌ അങ്ങ് സർ‌വ്വ‌ഭൂതങ്ങളിലും‌ കുടികൊള്ളുന്ന പരബ്രഹ്മമാണെന്ന് മനസ്സിലാക്കുന്നു. ആയതിനാൽ‌തന്നെ അവർ‌ വിവിധ ജീവഭൂതങ്ങളിൽ‌ വ്യത്യാസം‌ കാ‍ണുന്നില്ല. അവർ‌ എല്ലാറ്റിനേയും സമത്വദൃഷ്ടിയാൽ‌ കണ്ടറിയുന്നു. അവർ‌ അതിനാൽ‌ മൃഗാദികളെപ്പോലെ ക്രോധത്തിന്റെ പിടിയിലമർ‌ന്ന് ഭ്രമിക്കുന്നതുമില്ല. ഫലേച്ഛുക്കളും‌, നാനാത്വദർശികളുമായിട്ടുള്ള ദുരാശയന്മാർ‌ അന്യന്റെ ക്ഷേമത്തിൽ‌ ദുഃഖിക്കുന്നവരും, കഠോരവാക്കുകളെക്കൊണ്ട് അവരെ വേദനിപ്പിക്കുന്നവരുമാണ്. അവർ‌ ദൈവത്താൽ‌തന്നെ മരണപ്പെട്ടവരാണ്. അങ്ങനെയുള്ളവർ‌ അങ്ങയെപ്പോലുള്ള മഹാപുരുഷന്മാരാൽ‌ വീണ്ടും വധിക്കപ്പെടേണ്ട ആവശ്യമില്ല. 

പ്രഭോ!, ചില സമയങ്ങളിൽ‌ പരമപുരുഷന്റെ മഹാമായയിൽ മോഹിതരായി ചിലർ‌ ചില അപരാധങ്ങൾ‌ കാട്ടികൂട്ടുന്നു. എന്നാൽ‌ അവയെ അനുകമ്പാപൂർ‌വ്വം‌ മഹാത്മാക്കൾ‌ പൊറുത്തരുളുന്നു. മാ‍യാധീനരായ അവരോട് പ്രതികരിക്കുവാൻ‌ മാഹാത്മാക്കൾ മനഃപൂർ‌വ്വം മടിക്കുന്നു. ഇവിടെ അങ്ങ് മായാധീതനാണ്. അതുകൊണ്ട്, മായയുടെ പിടിയിലമർന്ന് ഭ്രമിച്ച് ഭൌതികകാമികളായ ഇവരെ സർ‌വ്വ‌ജ്ഞനായ അങ്ങ് അനുകമ്പാപൂർ‌വ്വം തെറ്റുകൾ‌ പൊറുത്ത് അനുഗ്രഹിക്കേണ്ടവനാണ്. അങ്ങ് യജ്ഞഭാഗനാണ് അതുപോലെതന്നെ ഫലദായകനും. ദക്ഷന്റെ നിർ‌ദ്ദേശപ്രകാരം‌ ചില ദുഷ്ടബ്രാഹ്മണന്മാർ‌ അങ്ങേയ്ക്ക് യജ്ഞവിഹിതം‌ നൽ‌കാതെ അങ്ങയെ അവഗണിച്ചതിന്റെ ഫലമായി അങ്ങ് ആ യജ്ഞത്തെ നശിപ്പിച്ചു. യജ്ഞം‌ പൂർ‌ണ്ണമാകാതെ അവശേഷിക്കുകയും ചെയ്തു. ഇനി അങ്ങ് വേണ്ടവിധം പ്രവർത്തിച്ച് യജ്ഞഭാഗം കൈക്കൊള്ളുക. ഭഗവാനേ!, അങ്ങയുടെ അനുചാരികളാൽ‌ അംഗഭംഗം സംഭവിച്ചിട്ടുള്ള യാജ്ഞികർ‌ക്ക്  അവിടുത്തെ കരുണായാൽ‌ സുഖപ്രാപ്തി വരുത്തുമാറാകണം‌. ഹേ മഹാദേവാ!, അങ്ങയുടെ ഹവിർ‌ഭാഗം‌ സീകരിച്ചുകൊണ്ട് അവിടുന്നാൽ‌ത്തന്നെ ഭംഗമാക്കപ്പെട്ട യാഗത്തെ അവിടുത്തെ കാരുണ്യത്താൽ‌തന്നെ പൂർണ്ണമാക്കാൻ അനുവദിച്ചാലും.


ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ആറാമധ്യായം സമാപിച്ചു.
ഓം തത് സത്.



Lord Brahma interferes and prays to Lord Shiva for completion of Dakshayagam

2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

4.5 ദക്ഷയാഗഭംഗം


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 5
(ദക്ഷയാഗഭംഗം)


Image result for frustration of daksha sacrifice
ദക്ഷയാഗഭംഗം
മൈത്രേയൻ പറഞ്ഞു: മഹാഭാഗ്യവാനായ വിദുരരേ!, പ്രജാപതി ദക്ഷൻ കാരണം സതീദേവി യോഗാഗ്നിയിൽ തന്റെ ശരീരം ചുട്ടെരിച്ചതും, അതിൽ പ്രകോപിതരായ ഭൂതഗണങ്ങൾ ദക്ഷനെ വധിക്കാനൊരുങ്ങിയനേരം ഋഭുക്കളുടെ ആക്രമണത്തെ ഭയന്നു അവർ നാനാദിക്കുകളിലേക്ക് പാഞ്ഞോടിയതുമായ വൃത്താന്തങ്ങൾ നാരദർ മഹാദേവനെ അറിയിച്ചു. വാർത്തയറിഞ്ഞതും ഭഗവാൻ അത്യന്തം കോപിഷ്ടനായി. ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചുകൊണ്ട് ഭഗവാൻ കോധാകുലനായി തന്റെ ജടക്കെട്ടിൽ‌നിന്നും മുടിയിഴകൾ പറിച്ചെടുത്ത് നിലത്തേക്കെറിഞ്ഞു. അവ വൈദ്യുതിയുടെ മിന്നിപ്പിണരുകൾ‌പോലെ ഭൂമിയിൽ പടർന്നൊഴുകി. മൂന്നു സൂര്യന്മാർ ഒന്നിച്ചുദിച്ച പ്രകാശത്തോടുകൂടി ആകാശം മുട്ടെ വളർന്ന ഭയാനകമായ ഒരു കറുത്ത സത്വം ആ അഗ്നിയിൽനിന്നും അവിടെ സംജാതമായി. ഭയജനകമായ ദംഷ്ട്രകളാലും, കത്തിജ്വലിക്കുന്ന തീനാളം പോലെയുള്ള കേശങ്ങളാലും, വിവിധ ആയുധങ്ങളേന്തിയ ആയിരം കൈകളോടെയും, കഴുത്തിൽ മുണ്ഢമാല്യങ്ങൾ ധരിച്ചും അവൻ അവിടെ ഭഗവാന്റെ മുന്നിൽ ജ്വലിച്ചുനിന്നു. തൊഴുകൈകളോടെ ആ ഭൂതം താനെന്തു ചെയ്യണമെന്ന് മഹാദേവനോടാരഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: നമ്മിൽ നിന്നുത്ഭൂതനായ നീ നമ്മുടെ ഭൂതഗണങ്ങളിൽ അഗ്രണിയാണ്. ഉടൻ പോകുക. യാഗശാലയിൽ ചെന്ന് ദക്ഷനേയും അനുയായികളേയും ക്ഷണത്തിൽ വധിച്ചുവരിക.’”

മൈത്രേയൻ തുടർന്നു: പ്രീയ വിദുരരേ!, ശൈവകോപാഗ്നിയിൽ‌നിന്നുണ്ടായ ആ മഹത്സത്വം ശിവന്റെ ആജ്ഞയെ അനുസരിച്ചു അത് നിറവേറ്റാൻ തയ്യാറായി അദ്ദേഹത്തെ വലം‌വച്ച് വണങ്ങി പുറപ്പെട്ടു. ശിവഭൂതങ്ങൾ വേറെയും അലറിക്കുതിച്ചുകൊണ്ട് ആ സത്വത്തെ പിന്തുടർന്നു. കാലനെപ്പോലും വധിക്കാൻ കഴിവുള്ള ശൂലവുമായി യജ്ഞശാലയിലേക്ക് ഓടിയടുക്കുന്ന ആ സത്വത്തിന്റെ കാലിലണിഞ്ഞിരിക്കുന്ന തളകൾ അലറിത്തിമർക്കുന്നതുപോലെതോന്നി.

പെട്ടന്ന് യാഗശാലയിൽ രാത്രിതുല്യമായ ഇരുട്ട് പരന്നു. അവിടെ കൂടിയിരുന്നവർ ഈ അന്തകാരത്തെ കണ്ടുഭയന്നുവിറച്ചു. അത്ഭുതപരതന്ത്രരായി അവർ നാലുപാടും നോക്കി. അവിടെമാകെ പൊടിപടലങ്ങളുയരുന്നതായിക്കണ്ട് അവർ അതിശയിച്ചു. പലപല അഭ്യൂഹങ്ങളിലൂടെ അവർ പരസ്പരം പറഞ്ഞു : ഇവിടെ കാറ്റൊന്നും വീശുന്നില്ലല്ലോ!..., പശുക്കളും പായുന്നില്ല, ഇനി വല്ല കൊള്ളക്കാരുടെ ആഗമനമാകാനും വഴിയില്ല, ഇല്ല, ബർഹി രാജനിവിടെയുള്ളപ്പോൾ അതിനൊന്നും യാതൊരു സാധ്യതയുമില്ല. പിന്നെവിടുന്നാണീ പൊടിപടലങ്ങളുയരുന്നത്?... ഒരുപക്ഷേ, പ്രളയം ഇപ്പോഴുണ്ടാകുമോ ആവോ.

പെട്ടെന്ന് ദക്ഷപത്നിയായ പ്രസൂതി അത്യന്തം ആകാംക്ഷയോടെ പറഞ്ഞു: ഇത് ദക്ഷനുണ്ടാക്കിയ ദുരന്തമാണ്. തികച്ചും നിരപരാധിയായ സതിയുടെ നിധനം മൂലമുണ്ടായ വിനതന്നെയാണിത്. ഞങ്ങൾ നോക്കിനിൽക്കെയല്ലേ സ്വന്തം ശരീരം അവൾ ഉപേക്ഷിച്ചത്?. കല്പാന്തത്തിൽ മഹാദേവന്റെ ജട അഴിഞ്ഞുലയുന്നു. ദിൿഗജേന്ദ്രന്മാരെ ഭഗവാൻ തന്റെ ത്രിശൂലത്താൽ കീറിമുറിക്കുന്നു. ഉറക്കെ അട്ടഹസിച്ചുകൊണ്ട് അദ്ദേഹം താണ്ഢവമാടുന്നു. മിന്നൽ‌പിണരുകൾ കാർ‌മേഘങ്ങളെ കീറിമുറിക്കുന്നതുപോലെ, ദ്വജങ്ങൾ കൊടുങ്കാറ്റിൽ ആടിയുലയുന്നതുപോലെ അവന്റെ കരങ്ങൾ ആകാശത്തിൽ മുദ്രകൾ തീർക്കുന്നു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ഭീമാകാരനായ ആ മഹാസത്വം തന്റെ തേറ്റകൾ തുറന്നുകാട്ടി ജനങ്ങളെ പേടിപ്പെടുത്തി. ആകാശത്തിലെ തേജോഗോളങ്ങളേയും നക്ഷത്രങ്ങളേയും അവൻ തന്റെ പുരികങ്ങളുടെ ചലനമാത്രം‌കൊണ്ട് ഛിന്നഭിന്നമാക്കി നാനാദിക്കുകളിലേക്കും പായിച്ചു. തന്റെ ഉജ്ജ്വലപ്രഭയാൽ അവ ഒന്നടങ്കം അവിടെനിന്നും അപ്രത്യക്ഷമായി. അവന്റെ കോപത്തിൽ നിന്ന് രക്ഷനേടാ‍ൻ ദക്ഷന്റെ പിതാവായ ബ്രഹ്മദേവനുപോലും സാധിച്ചില്ല. ജനങ്ങൾ പരസ്പരം ആകാം‌ക്ഷാഭരിതരായി പലവക പുലമ്പിക്കൊണ്ടിരുന്നു. ആ സമയം ദക്ഷൻ ഭൂമിയിൽ നിന്നും, ആകാശത്തിൽനിന്നും പലവിധ ദുഃശ്ശകുനങ്ങൾ കേട്ടു. വിദുരരേ!, പെട്ടെന്നാണ് ശിവാനുചാരികൾ യാഗശാലയിൽ കടന്നുകൂടിയത്. വാമനശരീരികളായി, പലേതരം ആയുധങ്ങൾ കൈകളിലേന്തിയ അവർ കറുപ്പും മഞ്ഞയുമായ വർണ്ണങ്ങളിൽ കാണപ്പെട്ടു. അവർ ഹോമകുണ്ഡത്തിനുചുറ്റും ഓടിനടന്നു പലവിധ ശല്യങ്ങളുണ്ടാക്കി. ചിലർ പന്തൽ തൂണുകൾ പിഴുതെറിഞ്ഞു. ചിലർ സ്ത്രീകളിരിക്കുന്ന ഭാഗത്തേക്കു കടന്നുകയറി. ചിലർ യാഗക്കളരി നശിപ്പിക്കാൻ തുടങ്ങി. മറ്റുചിലർ അടുക്കളയും കിടപ്പറകളും ലക്ഷ്യമാക്കി പാഞ്ഞു. അവർ കുടങ്ങളും പാത്രങ്ങളും മറ്റ് യജ്ഞസാമഗ്രികളും തച്ചുടക്കാൻ തുടങ്ങി. ചിലരാകട്ടെ യാഗകുണ്ഡത്തിലെ അഗ്നിയെ തല്ലികെടുത്തി. ചിലർ യജ്ഞശാലയുടെ മറകൾ കീറിക്കളഞ്ഞു. എന്നാൽ മറ്റുചിലർ യാഗശാലയിൽ പലയിടങ്ങളിലും മൂത്രവിസർജ്ജനം ചെയ്തു. മുനിമാർ പലായനം ചെയ്യുന്നതുകണ്ട് ചിലർ അവരെ തടഞ്ഞുവച്ചു. ചിലർ അവിടെ കൂടിയിരുന്ന സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങി. ചിലർ ഓടി രക്ഷപെടാ‍നൊരുമ്പെട്ട ദേവന്മാരെ പിടിച്ചുകെട്ടി.

ശിവഭൂതങ്ങളിൽ, മണിമാൻ ഭൃഗുമുനിയെ ബന്ധനസ്ഥനാക്കി. വീരഭദ്രൻ ദക്ഷനെ പിടികൂടി. ചന്ദേശൻ പൂഷാവിനേയും, നന്ദീശ്വരൻ ഭാഗനേയും തടഞ്ഞുവച്ചു. ഉടൻ‌തന്നെ അവിടെ കല്ലുമഴപെയ്തു. അവിടെകൂടിയിരുന്ന സകല മുനിമാരും ദേവന്മാരും തീരാബുദ്ധിമുട്ടിലകപ്പെട്ടു. ജീവനുവേണ്ടി അവർ പലേദിക്കുകളിലേക്കും പാഞ്ഞു. വീരഭദ്രൻ ഓടിയടുത്ത് യാഗം ചെയ്തുകൊണ്ടിരുന്ന ഭൃഗുമുനിയുടെ മീശയും താടിയും പിഴുത് കാറ്റിൽ പറത്തി. അവൻ തുടർന്ന് ഭാഗനെ കടന്നുപിടിച്ച് ശക്തിയോടെ തള്ളിത്താഴെയിട്ടതിനുശേഷം അവന്റെ കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്തു. ആ കണ്ണുകളും പുരികങ്ങളും കൊണ്ടായിരുന്നത്രേ, മഹാദേവനെ ഭൃഗുമുനി ശപിക്കുന്ന സമയത്ത്, ഭാഗൻ ആംഗ്യങ്ങളും കോപ്രായങ്ങളും കാട്ടി രസിച്ചതു. പണ്ട് കലിംഗരാജാവായ ദന്തവക്രന്റെ പല്ലുകൾ ബലദേവൻ പിഴുതുകളഞ്ഞതുപോലെ, ശിവനെ ശപിച്ച ദക്ഷന്റേയും, അത് കണ്ടുചിരിച്ച പുഷാവിന്റേയും പല്ലുകൾ വീരഭദ്രൻ പിഴുതെറിഞ്ഞു.

തുടർന്ന്, ഭീമാകാരനായ വീരഭദ്രൻ ദക്ഷന്റെ മാറിൽ കയറിയിരുന്ന് തന്റെ കൂർത്ത ആയുധം‌കൊണ്ട് ആ ഉടലിൽ‌നിന്നും തല വേർപെടുത്തുവാനാരം‌ഭിച്ചെങ്കിലും അത് സാധ്യമായില്ല. അസ്ത്രശസ്ത്രങ്ങൾ‌കൊണ്ട് അറുത്തെറിയുവാൻ നോക്കിയിട്ടും ദക്ഷന്റെ ഗളസ്ഥലത്തിലെ ത്വക്ക് മുറിയാതിരുന്നതുകണ്ട് വീരഭദ്രൻ അമ്പരന്നു. അപ്പോഴാണ് യജ്ഞശാലയിൽ മൃഗബലിയ്ക്കൊരുക്കിയിരുന്ന ഒരു തടിയുപകരണം അവന്റെ കണ്ണിൽ പെട്ടത്. അതിനെ ആയുധമാക്കി അവൻ ആ കൃത്യം നിർവ്വഹിച്ചു. ദക്ഷശിരസ്സ് ആ ഉടലിൽ‌നിന്നും വേർ‌പ്പെട്ടതുകണ്ട് ഭൂതപ്രേതപിശാചുക്കൾ സന്തോഷാതിരേകത്താൽ കൂക്കിവിളിച്ചു. മറുവശത്ത് യാജ്ഞികന്മാരായ ബ്രാഹ്മണരാകട്ടെ, ദക്ഷന്റെ ദുർ‌ഗ്ഗതിൽ മനം നൊന്ത് നിലവിളിക്കുകയും ചെയ്തു.

അറുത്തിട്ട ദക്ഷന്റെ തല കൈയ്യിലെടുത്ത് വീരഭദ്രൻ ഹോമകുണ്ഡത്തിൽ ദക്ഷിണഭാഗത്തേക്കെറിഞ്ഞുഹോമിച്ചു. തുടർന്ന് യാഗശാല മുഴുവനും ശിവാനുചാരികൾ തകർ‌ത്തു. ഒടുവിൽ യജ്ഞശാലയ്ക്ക് തീയും കൊളുത്തി അവർ കൈലാസത്തിലേക്ക് മടങ്ങി.


ഇങ്ങനെ ചതുർത്ഥസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.







Frustration of Daksha's sacrifice

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

4.4 സതീദേവിയുടെ ദേഹത്യാഗം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4
(സതീദേവിയുടെ ദേഹത്യാ‍ഗം)


Image result for sati quits her bodyമൈത്രേയൻ പറഞ്ഞു: വിദുരരേ!, സതീദേവിയോടു സംസാരിച്ചതിനുശേഷം ഭഗവാൻ മഹാദേവൻ മൌനിയായി ഇരുന്നു. ദേവിയാകട്ടെ എന്തുചെയ്യേണമെന്നറിയാതെ സന്ദേഹപ്പെട്ടുകൊണ്ട് അവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഭർത്താവിന്റെ സമ്മതമില്ലാതെ പിതാവിന്റെ ഗൃഹത്തിലേക്ക് പോകുവാനും പോകാതിരിക്കുവാനും കഴിയുന്നില്ല. പിതൃഗൃഹത്തിലെത്തി തന്റെ ബന്ധുമിത്രാദികളെ കാണുവാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിൽ സതീദേവിക്ക് അതിയായ ദുഃഖം തോന്നി. ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിവിഹ്വലമായ ഭാവത്തോടുകൂടി, തീവ്രതരമായ കോപത്തോടുകൂടി സതി തന്റെ പതിയെ ദഹിച്ചുപോകും‌വണ്ണം ഒന്ന് നോക്കി. അതിനുശേഷം, സ്നേഹാതിരേകത്താൽ പാതിമെയ് പകുത്തുനൽകിയ തന്റെ ഭർത്താവിനെ വിട്ട്, ദുഃഖത്താൽ തപിക്കുന്ന ഹൃദയത്തോടെ, ദേഷ്യത്താൽ ജലിക്കുന്ന കണ്ണുകളോടെ ദേവി പിതാവിന്റെ ഗൃഹത്തിലേക്ക് യാത്രയായി. വിദുരരേ!, ദുർബലയായ ഒരു സ്ത്രീയുടെ ഭാവമായിരുന്നു ദേവിയുടെ അനുചിതമായ ഈ പ്രവൃത്തിക്ക് പ്രേരണയായതു.

ഏകയായി വളരെ പെട്ടെന്നുതന്നെ സതി അവിടം വിട്ടിറങ്ങുന്നതുകണ്ട് മണിമാൻ, മദൻ മുന്നിട്ടുള്ള ആയിരക്കണക്കിനു ശിവാനുചാരികൾ നന്ദിയെ മുൻ‌നിറുത്തി യക്ഷന്മാരോടൊപ്പം ദേവിയെ അനുഗമിച്ചു. അവർ ദേവിക്കിരിക്കാൻ ഋഷഭേന്ദ്രനെ ഒരുക്കി. ദേവിയുടെ ഓമനപ്പക്ഷിയേയും കൈയ്യിൽ കൊടുത്തു. യാത്രയ്ക്കലങ്കാരമായി താമരപ്പൂവ്, വാൽക്കണ്ണാടി, വെള്ളക്കുട, പൂമാല മുതലായവ അവർ തങ്ങളുടെ കൈകളിലേന്തി നടന്നു. വെൺകൊറ്റക്കുട ചൂടി, ശംഖും കൊമ്പും മുഴക്കി, ഗാനാലാപനങ്ങളുടേയും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടിയുള്ള രാജകീയമായ ഘോഷയാത്രയുമായി ദേവി അവരോടൊപ്പം പിതാവിന്റെ യാഗശാല ലക്ഷ്യമാക്കി നടന്നു. ദേവി ദക്ഷഗൃഹത്തിലെത്തി. യാഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദമന്ത്രമുഖരിതമായ യജ്ഞശാലയിലേക്ക് സതി കടന്നുനിന്നു. ഋഷികളും, ദേവന്മാരും, ബ്രാഹ്മണന്മാരുമെല്ലാം അവിടെ യഥോചിതം സന്നിഹിതരായിരുന്നു. കൂടാതെ, ബലിമൃഗങ്ങളൂം, യാഗത്തിനാവശ്യമായ മൺപാത്രങ്ങളും, കല്ലുകളും, സ്വർണ്ണവും, പുല്ലും, തോലും മറ്റുസാധനസാമഗ്രികളെല്ലാംതന്നെ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.

സതീദേവിയും തന്റെ അനുചാരികളും അവിടെയെത്തിയസമയം, ദക്ഷനെ പേടിച്ചു ആരുംതന്നെ ദേവിയെ സ്വീകരിക്കുവാനോ സ്വാഗതം ചെയ്യുവാനോ കൂട്ടാക്കിയില്ല. ഒടുവിൽ അമ്മയും സഹോദരിമാരും ചേർന്ന് ദേവിയെ സ്വീകരിച്ചു. നിറകണ്ണുകളോടെ, അവർ അവളോടു സംസാരിക്കുവാൻ തുടങ്ങി. എന്നാൽ ആ വാക്കുകൾക്ക് യാതൊരു മറുപടിയും ദേവി പറഞ്ഞില്ല. അവർ കൊടുത്ത ഇരിപ്പിടത്തിൽ ഇരിക്കുവാനോ, സമ്മാനങ്ങൾ സ്വീകരിക്കുവാനോ അവൾ തയ്യാറായില്ല. കാരണം, പിതാവയ ദക്ഷൻ മകളെ സ്വീകരിച്ചിരുത്തുകയോ, അവളോട് സംസാരിക്കുകയോ, ക്ഷേമാന്വേഷണം നടത്തുകയോ ചെയ്തില്ല.

ദേവി അവിടമാകെ കണ്ണോടിച്ചു. ഒരിടത്തും തന്റെ പതിക്കുവേണ്ടിയുള്ള ഭാഗം കണ്ടില്ലെന്നുമാത്രമല്ല, ഇവിടെ തനിക്കോ തന്റെ ഭർത്താവിനോ യാതൊരു വിലയും കൽ‌പ്പിക്കപ്പെട്ടിട്ടില്ലെന്നു അവൾക്ക് മനസ്സിലാ‍യി. അവൾ തന്റെ പിതാവിനെ ദൃഷ്ട്യാ ദഹിപ്പിക്കുവാനെന്നവണ്ണം കോപത്തോടെ രൂക്ഷമായി ഒന്നു നോക്കി. ഉഗ്രകോപത്തോടെ ദക്ഷനെ നിഗ്രഹിക്കുവാനൊരുങ്ങിനിൽക്കുന്ന ശിവാനുചാരികളേയും ഭൂതഗണങ്ങളേയും ദേവി തത്ക്കാലം തടഞ്ഞു. അമർഷവും സങ്കടവും അവൾക്കടക്കാനായില്ല. യാഗം മുടക്കുവാനും, യജ്ഞകർത്താക്കളെ ശിക്ഷിക്കുവാനും അവൾ തീരുമാനിച്ചു. തന്റെ പിതാവിനെ പുച്ഛിച്ചുകൊണ്ട് സർ‌വ്വജനസമക്ഷം സതീദേവി ഇപ്രകാരം പറഞ്ഞു.

ദേവി പറഞ്ഞു: എന്റെ ഈശ്വരൻ, മഹാദേവൻ സമസ്തലോകങ്ങൾക്കും പ്രിയനാ‍ണ്. അവന് ശത്രുക്കളോ മിത്രങ്ങളോ ഇല്ല. നിങ്ങളല്ലാതെ ത്രിലോകങ്ങളിലും അവന് എതിരാളികളില്ലേയില്ല. ശിവൻ ശത്രുരഹിതനാണ്. നിങ്ങളേപ്പോലൊരുവന് ഈ ലോകത്തിൽ ആരിലും ദോഷം കണ്ടുപിടിക്കുവാൻ എളുപ്പമാണ്. എന്നാൽ ശിവനാകട്ടെ, മറ്റുള്ളവരിൽ ദോഷം കാണില്ല എന്നുമാത്രമല്ല, ആരിലെങ്കിലും അല്പം ഗുണം കണ്ടാൽ അതിനെ വർദ്ധിപ്പിച്ച് അവനെ യോഗ്യനാക്കിത്തീർക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ!, നിങ്ങൾ അങ്ങനെയുള്ള ഒരു മഹാത്മാവിൽ കുറ്റം കണ്ടിരിക്കുകയാണ്. ക്ഷണികമായ ദേഹത്തെ ആത്മാവെന്നു ധരിക്കുന്നവൻ മഹത്തുക്കളെ പരിഹസിക്കുന്നു എന്നതിൽ ഒട്ടുംതന്നെ ആശ്ചര്യമില്ല. എന്തെന്നാൽ ആ ശത്രുത്വം ഭൌതികവാദിയായ അവന്റെ പതനത്തിനു കാരണമായിത്തീരുന്നു. മഹാത്മാക്കളുടെ പദധൂളികളുടെ പ്രഭാവത്താൽത്തന്നെ അവൻ നശിച്ചുപോകുന്നു. പ്രീയപെട്ട പിതാവേ!, അങ്ങ് മഹാദേവനെ ദ്വേഷിച്ചുകൊണ്ട് ഘോര അപരാധമാണ് ചെയ്യുന്നതു. അവിടുത്തെ നാമമാകുന്ന ശി’, ‘ എന്നീ രണ്ടക്ഷരങ്ങളുടെ ഉച്ഛാരണമാത്രയിൽത്തന്നെ ഒരുവന്റെ സകല പാപകർമ്മങ്ങളും ഇവിടെ നശിക്കുന്നു. അവിടുന്നിന്റെ ആജ്ഞ ലോകത്തിൽ എല്ലായിടവും പാലിക്കപ്പെടുന്നു. പരമപവിത്രനായ അവിടുത്തെ അങ്ങു മാത്രമാണ് വെറുക്കുന്നതു. മൂലോകങ്ങളിലുമുള്ള സകല ജീവഭൂതങ്ങളുടേയും സുഹൃത്തായ ശിവനെയാണ് അങ്ങ് ഇത്രയേറെ ദ്വേഷിക്കുന്നതു. ഈ ലോകത്തിന്റെ സകല അഭീഷ്ടങ്ങളും അവിടുന്നു സാധിച്ചുകൊടുക്കുന്നു. ആ പാദപത്മം അനുസ്യൂതം ചിന്തിച്ചുകൊണ്ടിരിക്കുന്ന മുമുക്ഷുക്കൾക്ക് അവിടുന്ന് അനന്തമായ ബ്രഹ്മാനന്ദം പ്രദാനം ചെയ്തനുഗ്രഹിക്കുന്നു. അങ്ങെന്താണ് വിചാരിക്കുന്നത്? പിശാചുക്കളോടൊപ്പം ചുടുകാട്ടിൽ കഴിയുന്നവനും, ശരീരം മുഴുവൻ അഴിഞ്ഞുലയുന്ന മുടിയുള്ളവനും, തലയോട്ടികൊണ്ട് മാല്യം തീർത്ത് കഴുത്തിൽ ധരിച്ചവനും, ശരീരമാസകലം ചുടലഭസ്മം പൂശിയവനുമായ, ശിവന്റെ തത്വം താങ്കളേക്കാൾ വലിയവരായ ബ്രഹ്മദേവൻ മുതലായവർ അറിയുന്നില്ലെന്നാണോ? അവർക്കറിയാം ആരാണ് ശിവനെന്ന്. അതുകൊണ്ടുതന്നെ അവർ ആ പാദപത്മത്തിൽ പൂക്കളർച്ചിക്കുകയും ആ തിരുവടിക്കുനേരേ തലകുനിക്കുകയും ചെയ്യുന്നു.

ഈശ്വരനെ നിന്ദിക്കുന്നത് ആരാലും കേട്ടുനിൽക്കാൻ പാടുള്ളതല്ല. ഒരുപക്ഷേ അവനെ ശിക്ഷിക്കുവാൻ അശക്തനാണ് കേൾക്കുന്നവനെങ്കിൽ, ചെവിയും പൊത്തി അവിടെനിന്നും ദൂരെ പോകുക. മറിച്ചു, അവനെ ദണ്ഢിക്കുവാൻ കഴിവുള്ളവനാണെങ്കിൽ ഏതുവിധത്തിലും ആ തലയറുത്ത് നിലത്തിട്ടശേഷം സ്വയം ആത്മഹൂതിചെയ്യുക. അതാണ് വേണ്ടതു. അതുകൊണ്ട് ശിവവൈരിയായ അങ്ങയിൽനിന്നും ലഭിച്ച ഈ ശരീരം ഇനി എനിക്ക് കൊണ്ടുനടക്കാനാവില്ല. വിഷം കലർന്ന ആഹാരം ഭക്ഷിച്ചാൽ ഉത്തമമായ ചികിത്സ അത് ചർദ്ദിക്കുക എന്നുള്ളതാണ്. മറ്റുള്ളവരാൽ ചെയ്യപ്പെട്ട ധർമ്മത്തെ വിമർശനം ചെയ്യുന്നതിനേക്കാൾ നല്ലത് സ്വധർമ്മം കൃത്യമായി നിറവേറ്റുക എന്നുള്ളതാണ്. ദേവന്മാരുടേയും മനുഷ്യരുടേയും സഞ്ചാരമാർഗ്ഗങ്ങൾ വെവ്വേറെയാണെന്നതുപോലെ, വേദോക്തകർമ്മവിധികളെ ചിലപ്പോൾ മഹത്തുക്കൾ അനുവർത്തിച്ചില്ലെന്നുവരാം. കാരണം പലപ്പോഴും അവർക്കതിന്റെ ആവശ്യം ഉണ്ടെന്നുവരില്ല.

വേദങ്ങളിൽ രണ്ടു തരത്തിലുള്ള കർമ്മങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടു. ഭൌതികവാദികൾ ചെയ്യേണ്ട കർമ്മങ്ങളും, വിരക്തന്മാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും. ഇതിൽ വ്യത്യസ്ഥ ലക്ഷണങ്ങളോടുകൂടി രണ്ടുതരത്തിലുള്ള മനുഷ്യരേയും കാണാം. ഒരു വ്യക്തിയിൽത്തന്നെ രണ്ടുതരത്തിലുള്ള കർമ്മങ്ങളും കാണണമെങ്കിൽ അത് പരസ്പരവിരുദ്ധമാ‍യിരിക്കും. എന്നാൽ, ബ്രഹ്മനിമഗ്നനായ ശുദ്ധാത്മാവ് ഈ രണ്ടുകർമ്മങ്ങളേയും വേണ്ടെന്നു വയ്ക്കുന്നു.

പിതാവേ!, അങ്ങ് കരുതുന്നുണ്ടാകും ഞങ്ങൾ ഐശ്വര്യമില്ലാത്തവരാണെന്ന്. പക്ഷേ, അങ്ങ് മനസ്സിലാക്കുക, ഞങ്ങളുടെ ഐശ്വര്യം അങ്ങേയ്ക്കോ അങ്ങയുടെ പ്രശംസകർക്കോ മനസ്സിലാക്കുവാൻ സാധ്യമല്ലാതുള്ളവയാണ്. കാരണം, മഹായാഗങ്ങളെ ചെയ്ത് കാമ്യഫലങ്ങളെ ആഗ്രഹിക്കുന്ന നിങ്ങളുടെയൊക്കെ താല്പര്യം ഭൌതികാഗ്രഹങ്ങളുടെ പൂർത്തീകരണം മാത്രമാണ്. ആയതിനുവേണ്ടിത്തന്നെ നിങ്ങൾ യാഗം കഴിഞ്ഞ് യജ്ഞശിഷ്ടം ഭുജിക്കുന്നു. പക്ഷേ, ഞങ്ങൾ ഒന്ന് മനസ്സുവച്ചാൽ ഞങ്ങളുടെ ഐശ്വര്യം നിഷ്‌പ്രയാസം നിങ്ങൾക്ക് കാട്ടിത്തരാൻ സാധിക്കും. ആ ഐശ്വര്യം മുക്തന്മാരായ ആത്മജ്ഞാനികൾക്ക് മാത്രം സിദ്ധമാകുന്ന ഒന്നാണ്. അങ്ങ് പാപം ചെയ്തിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങയിൽനിന്നുണ്ടായതാണ് ഇപ്പോൾ എനിക്കുള്ള ഈ ശരീരം. അതിൽ എനിക്ക് അത്യന്തം ലജ്ജയും തോന്നുന്നു. ആയതിനാൽ ശിവദ്വേഷിയായ അങ്ങയിൽ നിന്നുണ്ടായ മലിനമായ ഈ ശരീരം ഞാനിതാ ത്യജിക്കുവാൻ പോക്കുന്നു. ശാരീരികമായ നമ്മുടെ ഈ പിതാ-പുത്രി ബന്ധത്തെ വച്ചുകൊണ്ട് ഭഗവാൻ എന്നെ ദാക്ഷായണീ!, എന്ന് സംബോധന ചെയ്യുമ്പോൾതന്നെ എനിക്ക് നീരസം തോന്നാറുണ്ട്. നിമിഷമാത്രയിൽ എന്നിലെ സന്തോഷവും ചിരിയും ഈ മുഖത്തുനിന്ന് മായാറുമുണ്ട്. സഞ്ചി പോലെയുള്ള ഈ ശരീരം, അത് അങ്ങിൽനിന്നുണ്ടായതിൽ എനിക്ക് ദുഃഖം തോന്നുന്നു. അതുകൊണ്ട് ഞാനിതുപേക്ഷിക്കുകയാണ്.

മൈത്രേയൻ തുടർന്നു: വിദുരരേ!, തന്റെ പിതാവിനോട് ഇങ്ങനെ പറഞ്ഞുകൊണ്ട് സതീദേവി യാഗശാലയിൽ നിലത്തുതന്നെ വടക്കോട്ടുതിരിഞ്ഞിരുന്നു. മഞ്ഞവസ്ത്രം ധരിച്ചിരുന്ന അവൾ അല്പം ജലം കൈയ്യിലെടുന്നു സ്വയം ശുദ്ധിവരുത്തി, കണ്ണടച്ചു യോഗാരൂഢയായി. ആദ്യം ദേവി സുഖാസനസ്ഥയായി. പിന്നീട് പ്രാണനെ ഉയർത്തി നാഭീചക്രത്തിലെത്തിച്ചു. വീണ്ടും അതിനെ ബുദ്ധിയോടുചേർത്ത് ഹൃദയസ്ഥാനത്തിരുത്തി. പതുക്കെ അവടെനിന്നും ജീവനെ ദേവി ശ്വാസനാളത്തിലൂടെ ഭ്രൂമധ്യബിന്ധുവിലുമെത്തിച്ചു. ദേവന്മാരാലും, ഋഷികളാലും പൂജിക്കപ്പെട്ട മഹാദേവൻ തന്റെ തൃത്തുടയിൽ ഇരുത്തിലാളിച്ചിട്ടുള്ള ദേവിയുടെ ശരീരം അവൾ സ്വയം നശിപ്പിക്കുവാൻ ആരംഭിക്കുകയായി. പിതാവിനോടുള്ള കോപത്തിൽ ജ്വലിച്ചുനിന്നുകൊണ്ട് അവൾ വീണ്ടും ധ്യാനത്തിലായി. തന്റെ പതിയും ലോകഗുരുവുമായ മഹാദേവനെ ധ്യാനിച്ചു. അതിലൂടെ പരിശുദ്ധയായി അവൾ ആളിപ്പടരുന്ന യോഗാഗ്നിയിൽ തന്റെ ശരീരത്തെ ചുട്ടെരിച്ചു.

കോപാകുലയായി ദേവി തന്റെ ശരീരത്തെ നശിപ്പിച്ച സമയം ലോകത്തിൽ നാനാദിക്കുകളിൽനിന്നും അതിയായ അലർച്ചയും ഒച്ചയുമുണ്ടായി. എന്തിനാണ് മഹാദേവപത്നിയായ സതീദേവി തന്റെ ശരീരത്തെ ഇങ്ങനെ നശിപ്പിച്ചത്? പ്രജാപതിയും തന്റെ പിതാവുമായ ദക്ഷന്റെ അവഗണന കാരണം പാവനയായ ദേവി ഈ കൃത്യം ചെയ്തത് തികച്ചും അത്ഭുതംതന്നെ. കഠിനഹൃദയനായ ദക്ഷന് ഒരു ബ്രാഹ്മണനാകാനുള്ള യാതൊരു മഹത്വവുമില്ല. തന്റെ മകളോടുചെയ്ത ഈ ഘോര അപരാധം കാരണം അദ്ദേഹത്തിന് വലിയ ദുഃഖമനുഭവിക്കേണ്ടിവരും. മഹാദേവനോടുണ്ടായ ഈ വൈരംമൂലം അദ്ദേഹത്തിന് മഹാ അപകീർത്തിയുണ്ടാക്കുകയും ചെയ്യും.

ഇങ്ങനെ ജനങ്ങൾ പരസ്പരം പറയുന്നതുകേട്ടപ്പോൾ ദേവിയോടൊപ്പം വന്ന ഭൂതഗണങ്ങളും ഗുഹ്യകന്മാരും ചേർന്ന് ദക്ഷനെ തങ്ങളുടെ ആയുധങ്ങൾകൊണ്ട് വധിക്കുവാനൊരുങ്ങി. അവർ ശക്തരായി മുന്നോട്ട് കുതിച്ചപ്പോൾ അപകടം മനസ്സിലാക്കിയ ഭൃഗുമുനി യാഗനാശകന്മാരെ ഇല്ലാതാക്കുന്നതിനുള്ള യജുർവേദോക്തങ്ങളായ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ദക്ഷിണഭാഗത്തെ യാഗാഗ്നിയിൽ തർപ്പണം തുടർന്നു. ഹോമം തുടങ്ങിയപ്പോൾതന്നെ ചന്ദ്രനിൽനിന്നും ഓജസ്സുറ്റ് ശക്തിമത്തായ ഋഭുക്കൾ മുതലായ ആയിരക്കണക്കിന് ദേവതകൾ അവിടെ പ്രത്യക്ഷരായി. അവർ ആക്രമിക്കുവാനൊരുങ്ങിയപ്പോൾ ഭൂതഗണങ്ങളും ഗുഹ്യകന്മാരും നാനാദിക്കുകളിലേക്കായി ഓടിമറഞ്ഞു. അത് തികച്ചും ബ്രാഹ്മണശക്തികൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നായിരുന്നു.


ഇങ്ങനെ ചതുർത്ഥസ്കന്ധം  നാലാമധ്യായം സമാപിച്ചു.
ഓം തത് സത്.




 sati quits her physical body 

2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

4.3 പരമശിവനും സതീ‍ദേവിയുമായുള്ള സം‌വാദം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 3
പരമശിവനും സതീ‍ദേവിയുമായുള്ള സം‌വാദം

talk with lord shiva and sati എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ!, അങ്ങനെ ശിവനും ദക്ഷനും ഇടയിലുള്ള വിദ്വേഷം ദിനം‌പ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ബ്രഹ്മദേവൻ ദക്ഷനെ പ്രജാപതികളുടെ തലവനായി പ്രഖ്യാപിച്ചതുമുതൽ അദ്ദേഹം കൂടുതൽ അഹങ്കാരിയായി മാറി. വിധാതാവിന്റെ പിന്തുണയോടുകൂടി ദക്ഷൻ വാജപേയം എന്ന യാഗമാരംഭിച്ചു. അതുകഴിഞ്ഞപ്പോൾ വീണ്ടും ബൃഹസ്പതിസവം എന്ന മഹായാഗത്തിനാരംഭം കുറിച്ചു. ബ്രഹ്മർഷികളും, ദേവർഷികളും, പിതൃഗണങ്ങളും, ദേവന്മാരും സർ‌വ്വാഭരണവിഭൂഷിതകളായ അവരുടെ പത്നിമാരും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആ യാഗത്തിൽ പങ്കുചേരുവാനെത്തി. ആകാശമാർഗ്ഗേണ അവിടേയ്ക്കു പോകുന്ന ഗന്ധർവ്വന്മാരുടെ സം‌ഭാഷണത്തിലൂടെ ആ വാർത്ത താമസിയാറ്റെ ദേവിയുടെ കാതിലുമെത്തി. ഗന്ധർവ്വപത്നിമാർ സർ‌വ്വഭരണവിഭൂഷിതകളായി പട്ടുവസ്ത്രങ്ങളുമണിഞ്ഞ് നാനാദിശകളിൽനിന്നും അവിടേക്ക് പായുന്ന ദൃശ്യം കണ്ട് ദേവിക്കും അവിടെയെത്തെണമെന്നുള്ള ആഗ്രഹമുണ്ടായി. മഹാദേവന്റെ അരികിലെത്തി ദേവി ആകാംക്ഷയോടെ തന്റെ മനോരഥമറിയിച്ചു.

സതീദേവി പറഞ്ഞു: നാഥാ!, അങ്ങയുടെ സ്വസുരൻ, ദക്ഷപ്രജാപതി ഏതോ മഹായാഗം നടത്തുന്നുവത്രേ! ലോകത്തിലുള്ള സകലരേയും ക്ഷണിച്ചിട്ടുണ്ടുപോലും. അവരെല്ലാം അതാ അങ്ങോട്ടേയ്ക്ക് പൊയ്ക്കെണ്ടിരിക്കുന്നു. അവിടുത്തേയ്ക്കാഗ്രഹമുണ്ടെങ്കിൽ നമുക്കും പോകാം. എന്റെ സഹോദരിമാരെല്ലാം തങ്ങളുടെ പതികളുമൊത്ത് അവരുടെ ബന്ധുമിത്രാദികളെ കാണാൻ അവിടെയെത്തിയിട്ടുണ്ടാകും. ഭഗവാനേ!, എന്റെ അച്ഛൻ നൽകിയ ആഭരണങ്ങളുമണിഞ്ഞ് അങ്ങയോടൊപ്പം അവിടെയെത്തുവാനും ആ യാഗത്തിൽ പങ്കുചേരുവാനും ഞാനും കൊതിക്കുന്നു. സഹോദരിമാരും, കുഞ്ഞമ്മമാരും, അവരുടെ ഭർത്താക്കന്മാരും, സ്നേഹനിധികളായ നമ്മുടെ മറ്റു ബന്ധുമിത്രാദികളുമെല്ലാംതന്നെ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകണം. പോകുകയാണെങ്കിൽ എനിക്കും അവരെയൊക്കെ ഒരുനോക്കു കാണുവാൻ കഴിയും. മാത്രമല്ല, പണ്ഢിതരായ ഋഷിവര്യന്മാരാൽ യാഗത്തിനു കൊടിയേറുന്നതും നമുക്ക് കാണാം. നാഥാ! ഇതെല്ലാം കാണുവാൻ എന്റെയുള്ളിലും അതിയായ ആകാംക്ഷയുണ്ടു പ്രഭോ!. അത്യാശ്ചര്യമായ ഈ പ്രപഞ്ചം മുഴുവനും ഭഗവാൻ ഹരിയുടെ മായാശക്തിയാകുന്ന ത്രിഗുണങ്ങളിൽനിന്നുണ്ടായതാണ്. ഈ സത്യം അവിടുത്തേക്കറിയാവുന്നതുതന്നെ. ഭഗവാനേ!, അങ്ങേയ്ക്കറിയാം ഈയുള്ളവളാരാണെന്നു. അതുകൊണ്ട് എന്റെ ജന്മദേശം ഒന്നുകൂടി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഹേ! ജന്മരഹിതാ!, ഹേ! നീലകണ്ഠാ!, ബന്ധുമിത്രാദികൾ മാത്രമല്ല, മറ്റുള്ള സ്ത്രീകളും അവർക്കുള്ള ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ് തങ്ങളുടെ ഭർത്താക്കന്മാരും കൂട്ടുകാരുമൊത്ത് അവിടെയെത്തും. അതാ നോക്കൂ! അവരുടെ വിമാനങ്ങൾ ആകാശത്തെ എത്ര മനോഹരമാക്കിയിരിക്കുന്നു? ഹേ! ദേവോത്തമാ! തന്റെ പിതൃഭവനത്തിൽ ഒരു വിശേഷം നടക്കുന്നുവെന്നറിഞ്ഞാൽ ആർക്കാണ് ഇരുപ്പുറയ്ക്കുക?. ഒരുപക്ഷേ, അവിടുന്നു കരുതുന്നുണ്ടാകും നാം ഇതുവരേക്കും ക്ഷണിക്കപ്പെട്ടിട്ടില്ലല്ലോ എന്ന്. ഒരു സുഹൃത്തിന്റേയോ, സ്വന്തം ഭർത്താവിന്റേയോ, ഗുരുവിന്റേയോ, അച്ഛന്റേയോ ഗൃഹത്തിൽ ക്ഷണിക്കാതെ പോയാൽ‌ത്തന്നെ എന്ത് നഷ്ടപ്പെടുവാനാണ്? ഹേ! അമർത്യാ!, ഈയുള്ളവളിൽ കാരുണ്യമുണ്ടാകണം. എന്റെ ആഗ്രഹം സാധ്യമാക്കണം. എന്നെ അവിടുത്തെ അർദ്ധാംഗിനിയായി എപ്പൊഴേ അവിടുന്നു സ്വീകരിച്ചതാണ്. കൃപയാ അടിയന്റെ ഈ അപേക്ഷ അവിടുന്നു കൈക്കൊള്ളണം.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ദേവി ഇപ്രകാരം അപേക്ഷിക്കുന്ന സമയം, ഭഗവാന്റെ മനസ്സിൽ തുളഞ്ഞുകയറിക്കൊണ്ടിരുന്നത്, നിറഞ്ഞ സദസ്സിൽവച്ച് ദക്ഷനിൽനിന്നും തനിക്ക് കേൾക്കേണ്ടിവന്ന കടോരമായ ദുർവ്വചങ്ങളായിരുന്നു. എങ്കിലും തന്റെ പത്നി മുന്നോട്ടുവച്ച ആഗ്രഹത്തെക്കുറിച്ചു മഹാദേവൻ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

മഹാദേവൻ പറഞ്ഞു: ദേവീ!, ക്ഷണിക്കപ്പെടാതെയെന്നിരുന്നാലും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുന്നതു ഉചിതമാണെന്നു അവിടുന്ന് മൊഴിഞ്ഞതു സത്യംതന്നെ. പക്ഷേ, തന്റെ വീട്ടിൽ അതിഥിയായി വരുന്നവരുടെ ശാരീരത്തെ വിലയിരുത്തി അതിലുള്ള കുറ്റവും കുറവും പറഞ്ഞ് അവരെ നാണം കെടുത്തുവാനും ആക്ഷേപിക്കുവാനും അവരോട് കോപിക്കുവാനും ഒരാൾക്കവകാശമില്ല. വിദ്യ, തപസ്സ്, വിത്തം, ശരീരം, യൌവ്വനം, കുലം മുതലായ ഐശ്വര്യങ്ങൾ വന്നുചേരുമ്പോൾ ഒരുവന് അതിൽ അഹന്തയുണ്ടാകുകയും അവന്റെ ഉൾക്കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ ബുദ്ധി ഭ്രമിച്ച അവർ മഹാത്മാക്കളുടെ മഹിമയെ തിരിച്ചറിയാതെപോകുന്നു. സുഹൃത്തോ ബന്ധുവോ ആണെങ്കിൽകൂടി അതിഥിയെ കാണുമ്പോൾ ആതിഥേയന്റെ മനസ്സ് പ്രക്ഷുബ്ദമാകുകയോ, പുരികങ്ങൾ ഉയർന്നു പൊങ്ങുയോ, കണ്ണുകളിൽ വെറുപ്പ് കടന്നുകൂടുകയോ ചെയ്താൽ, അവിടേക്ക് പോകാൻ പാടുള്ളതല്ല. ശത്രുവിന്റെ അമ്പ് കൊണ്ടുണ്ടാകുന്നതിനേക്കാൾ ആഴമാണ് ഒരു ബന്ധുവിന്റെ പരുഷമായ വാക്കുകൾ കൊണ്ട് ഹൃദയം മുറിയുമ്പോഴുണ്ടാകുന്നത്. കാരണം ആ ദുഃഖം രാവും പകലും ഒരുവനെ പിന്തുടരുന്നു. ഹേ! ഗൌരി!, ദക്ഷപ്രജാപതിക്ക് തന്റെ മറ്റുള്ള പുത്രിമാരെക്കാളും പ്രിയം നിന്നോടുണ്ടെന്ന് നാമറിയുന്നു. എങ്കിലും ഒരു കാര്യം വ്യക്തമാണ്. നമ്മെ വരിച്ചതു കാരണം നീ അവിടെ ബഹുമാനിതയാകാൻ പോകുന്നില്ല. മറിച്ച്, നമ്മോടുള്ള സംബന്ധം‌കൊണ്ടുമാത്രം ഭവതിക്ക് ഘോര അപമാനമായിരിക്കും അവിടെ നേരിടേണ്ടിവരുന്നത്. അഹങ്കാരത്തിനടിപ്പെട്ട് മാനസികമായും ബൌദ്ധികമായും വ്യസനിക്കുന്നവരുടെ മനസ്സുകൾക്ക് ആത്മജ്ഞാനികളുടെ ഐശ്വര്യത്തെ സഹിക്കുവാൻ കഴിയുകയില്ല. അവരോളാം വളരുവാൻ കഴിയാത്തതുകൊണ്ടുതന്നെ അവൻ, അസുരന്മാർ ഹരിയെ ദ്വേഷിക്കുന്നതുപോലെ, മഹത്തുക്കളോടു വൈരം വച്ചുപുലർത്തുന്നു. സുഹൃത്തുക്കളും ബന്ധുമിത്രാദികളും തമ്മിൽ കാണുമ്പോൾ എഴുന്നേറ്റുനിന്ന് പരസ്പരം അനുമോദിക്കുകയും നമസ്ക്കാരമർപ്പികുകയും പതിവാണ്. എന്നാൽ, ആത്മജ്ഞാനതലത്തിൽ ഈ പ്രവൃത്തി ഒരുവൻ തന്റെ ഉള്ളിലിരിക്കുന്ന പരമാത്മാവിലാണ് അർപ്പിക്കുന്നത്. അല്ലാതെ ദേഹാത്മബോധമുള്ളവരിലല്ല. നാം സർ‌വ്വദാ നമസ്ക്കരിക്കുന്നത് വാസുദേവനെയാണ്. കാരണം അപാവൃതനായ അവനാണ് അതിനർഹൻ. ദേവീ! ദക്ഷനും കൂട്ടർക്കും നമ്മോടു കടുത്ത വൈരമാണ്. നിരപരാധിയായ നമ്മെ കഠോരമായ വാക്കുകളാൽ അധിക്ഷേപിച്ചവനാണയാൾ. അതിനാൽ പിതാവണെങ്കിൽക്കൂടി ദേവി ദക്ഷനെ ഇനി കാണാൻ പാടില്ല. ഇനി നമ്മുടെ അഭിപ്രായത്തെ മാനിക്കാതെ ദേവിക്ക് അവിടേയ്ക്ക് പോകണമെങ്കിൽ പൊയ്ക്കൊള്ളുക. പക്ഷേ, അതുകൊണ്ട് നല്ലതൊന്നുംതന്നെ സംഭവിക്കാൻ പോകുന്നില്ല. ഇന്ന് ലോകത്തിൽ ബഹുമാനിതയായ ദേവിക്ക് അവിടെനിന്നും ലഭിക്കുവാൻ പോകുന്ന അപമാനം മരണത്തിനു തുല്യമാണ്.

ഇങ്ങനെ ചതുർത്ഥസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.



 talk between lord shiva and sati,


2018, ഏപ്രിൽ 22, ഞായറാഴ്‌ച

4.2 മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 2
മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം

daksha cursing lord shiva എന്നതിനുള്ള ചിത്രം വിദുരർ ചോദിച്ചു: ഹേ! മൈത്രേയമഹാമുനേ!, മകളോടു ഏറെ സ്നേഹമുണ്ടായിട്ടും, എന്തിനുവേണ്ടിയായിരുന്നു സർ‌വ്വകല്യാണശീലനായ മഹാദേവനെ ദക്ഷപ്രജാപതി വെറുത്തിരുന്നത്? ഏന്തിനായിരുന്നു അദ്ദേഹം ദേവി സതിയെ അവഗണിച്ചിരുന്നത്? മഹദേവൻ സകലചരാചരത്തിന്റേയും ഗുരുവാണ്. ദേവാദിദേവനാണ്. അവിടുത്തേക്കെങ്ങെനെയാണ് ഈരേഴുലകിലും ഒരു ശത്രുവുണ്ടാകുക? അവിടുന്നു അവിടുന്നിൽതന്നെ പരമസംതൃപ്തനുമാണ്. അങ്ങനെയിരിക്കെ എന്തായിരിക്കാം ദക്ഷന് മഹാദേവനിൽ വൈരമുണ്ടാകാൻ കാരണം?. ഹേ! ഗുരോ‍! എങ്ങനെയാണ് ശിവനും ദക്ഷനുമിടയിൽ ഇത്തരമൊരു വഴക്കുണ്ടായതെന്നും, സതീദേവിക്ക് തന്റെ പ്രാണൻ ഉപേക്ഷിക്കുവാനുള്ള സാഹചര്യമുണ്ടായതെന്നും പറഞ്ഞുതന്നാലും.  

മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ! പണ്ടു് പ്രജാപതിമാരെല്ലാം കൂടിചേർന്ന് ഒരിക്കൽ ഒരു മഹായാഗം അനുഷ്ഠിക്കുകയുണ്ടായി. അതിൽ സകല ഋഷികളും, പണ്ഢിതന്മാരും, ദേവന്മാരും, അഗ്നിദേവതകളുമെല്ലാം തങ്ങളുടെ പരിവാരങ്ങളടക്കം പങ്കെടുത്തിരുന്നു. യാഗം നടക്കുന്ന സമയം ദക്ഷപ്രജാപതി അവിടേക്കുവന്നു. സൂര്യനുദിച്ചുയർന്നതുപോലെയുള്ള അദ്ദേഹത്തിന്റെ തേജസ്സ് ആ യജ്ഞശാലയെ പ്രഭാപൂരിതമാക്കുകയും, മറ്റുള്ള അതിഥികൾ ആ അത്ഭുതതിളക്കത്തിൽ മങ്ങിപ്പോകുകയും ചെയ്തു. ദക്ഷന്റെ വരവിനെ മാനിച്ചു, ബ്രഹ്മദേവനും മഹാദേവനുമൊഴികെ സദസ്സിലുണ്ടായിരുന്ന സകലരും തങ്ങളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്നു. തുടർന്നു ബ്രഹ്മദേവൻ ദക്ഷനെ യഥാവിധി സ്വാഗതം ചെയ്തു. ബ്രഹ്മാവിനെ നമസക്കരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ ദക്ഷൻ ആസനസ്ഥനായി. പക്ഷേ, തന്നെ ആദരിക്കാതെ തന്റെ മുമ്പിലിരിക്കുന്ന ശിവനെ കണ്ടു അവഹേളിതനായ ദക്ഷൻ നിറഞ്ഞ സദസ്സിൽ കടുത്ത ഭാഷയിൽ മഹാദേവനെതിരെ ആക്ഷേപവാക്കുകൾ പറയാൻ തുടങ്ങി.

ഇവിടെ കൂടിയിരിക്കുന്ന സർവ്വരും എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നതു ലോകം അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകളെക്കുറിച്ചാണ്. ഇത് അറിവില്ലായ്മകൊണ്ടോ മത്സരബുദ്ധികൊണ്ടോ ആണെന്നു ആരും തെറ്റിദ്ധരിക്കരുതു. ഇയാൾ ലോകപാലകന്മാരുടെ പേരും യശ്ശസ്സും നശിപ്പിച്ചിരിക്കുകയാണ്. ആചാരമര്യാദകളുടെ ഗതിതന്നെ ഇയാൾ കളങ്കപ്പെടുത്തിയിരിക്കുന്നു. നാണമില്ലാത്ത ഇയാൾക്ക് ഔചിത്യമെന്നതേ തീണ്ടിയിട്ടില്ല. അഗ്നിയേയും ബ്രാഹ്മണരേയും സാക്ഷി നിറുത്തി എന്റെ മകളെ വിവാഹം കഴിച്ചതുവഴി ഇയാൾ ആദ്യമേതന്നെ എന്റെ ശിഷ്യത്വം സ്വീകരിച്ചവനാണ്. സത്യസന്ധനായി അഭിനയിച്ചുവന്നു ഇയാൾ ഗായത്രിക്കു തുല്യയായ എന്റെ പുത്രിയെ മംഗല്യം കഴിച്ചു. മാൻ‌മിഴിയാളായ മത്പുത്രിയെ മർക്കടന്റെ കണ്ണുള്ള ഇയാൾക്ക് ഞാൻ വിവാഹം കഴിച്ചുനൽകി. ആ ഒരു സ്മരണയിൽ‌പോലും എന്നെ കണ്ടപ്പോൾ എഴുന്നേറ്റുനിന്നു ആദരിക്കുവാൻ ഇയാൾ കൂട്ടാക്കിയില്ല. മാത്രമല്ല, കേവലം ഭംഗിവാക്കുകളിലൂടെയെങ്കിലും എന്നെ സ്വാഗതം ചെയ്യാൻപോലും ഇയാൾക്കു തോന്നിയില്ല. സംസ്കാരമില്ലാത്ത ഇയാൾക്ക് എന്റെ മകളെ കൊടുക്കുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മര്യാദകളെ ലംഘിക്കുന്ന ഹീനനായ ഒരുവനു് ഞാൻ എന്റെ മകളെ നൽ‌കിയത് സത്യത്തിൽ ശൂദ്രനെ വേദങ്ങൾ പഠിപ്പിച്ചതുപോലെയായി. ഇവൻ താമസിക്കുന്നത് ചുടലക്കാട്ടിലാണ്. കൂട്ടുകാർ ഭൂതങ്ങളും പ്രേതങ്ങളുമാണ്. ഇയാൾ ഒരു ഭ്രാന്തനെപ്പോലെ ചിലപ്പോൾ ചിരിക്കുന്നു, ചിലപ്പോൾ കരയുന്നു. ചുടലഭസ്മം വാരി ദേഹമാസകലം പൂശുന്നു. ദിവസവും സ്നാനം ചെയ്യാത്തവനാണിയാൾ. തലയോട്ടികളും എല്ലിൻ കഷണങ്ങളും കോർത്ത് മാലയാക്കി കഴുത്തിൽ ധരിക്കുന്നു. പേരിൽ മാത്രമാണ് ഇയാൾ ശിവൻ. യഥാർത്ഥത്തിൽ ഇവൻ ഒരു മുഴുഭ്രാന്തനും അങ്ങേയറ്റം ഹീനനുമാണ്. അജ്ഞാനികൾക്കും ഭ്രാന്തചിത്തന്മാർക്കും  പ്രിയങ്കരനായ ഇയാൾ അവരുടെ നേതാവണ്.  ബ്രഹ്മദേവന്റ താല്പര്യത്താലാണ് സുന്ദരിയായ എന്റെ മകൾ സതിയെ ഞാൻ ശുചിത്വമില്ലാത്തവനും കശ്മലചിത്തനുമായ ഇവന് വിവാഹം കഴിച്ചുകൊടുത്തുതു.

ഒരു നീണ്ട നെടുവീർപ്പിനുശേഷം മൈത്രേയൻ തുടർന്നു. : പിന്നീട് കരമുഖക്ഷാളനം ചെയ്തു ദക്ഷൻ തന്റെ വിദ്വേഷിയെന്നോണം എതിരെയിരിക്കുന്ന പരമേശ്വരനെ നോക്കി ശപിച്ചുകൊണ്ട് ഇത്തരം വാക്കുകൾ പറഞ്ഞു: ഈ ദേവയജ്ഞത്തിൽ സകലദേവന്മാർക്കും ഹവിർ‌ഭാഗം കിട്ടുന്നതാണ്, എന്നാൽ ദേവഗണാധമനായ ഇയാൾക്ക് ഒന്നും‌തന്നെ കിട്ടാൻ പാടുള്ളതല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഇങ്ങനെ മഹാദേവനെ ശപിച്ചതിനുശേഷം, ദക്ഷൻ സദസ്സിലുണ്ടായിരുന്ന സകലരുടേയും അപേക്ഷയെ അവഗണിച്ചുകൊണ്ട് അവിടെനിന്നിറങ്ങിപ്പോയി. മഹാദേവൻ ശപിക്കപ്പെട്ട വൃത്താന്തമറിഞ്ഞു നന്ദികേശ്വരൻ കോപാകുലനായി. അവന്റെ കണ്ണുകൾ ക്രോധത്താൽ ചുവന്നുതുടുത്തു. നന്ദികേശൻ ദക്ഷനും അയാളുടെ പരുഷമായ ശാപവാക്കുകൾ കേട്ടനങ്ങാതിരുന്ന മറ്റു ബ്രാഹ്മണർക്കും മറുശാപം കൊടുത്തു. യാതൊരുവനാണോ ശത്രുത്വം‌കൊണ്ട് ശിവനെ അവഗണിച്ചുകൊണ്ട് ദക്ഷന് പ്രാധാന്യം കൊടുക്കുന്നത്, അവൻ ദൈതഭാവനിമഗ്നനായി തത്വാർത്ഥത്തെ നഷ്ടമാക്കുന്നു. ഭൌതിക ലാഭങ്ങളിലും അന്തഃസ്സാരമില്ലാത്ത വേദവാദങ്ങളിലും നിമഗ്നമായ കപടധാർമ്മികകുടുംബജീവിതം ഒരുവന്റെ ബുദ്ധിയെ അപഹരിക്കുകയും അതുവഴി അവൻ കാമ്യകർമ്മങ്ങളിൽ ആസ്തക്തനകുകയും ചെയ്യുന്നു. ദക്ഷൻ തന്റെ ശരീരത്തെ എല്ലാമായി കണ്ട് അതിന്റെ സുഖങ്ങളിൽ മാത്രം ആസക്തനായി ആത്മജ്ഞാനത്തെ ഇല്ലാതെയാക്കി. വളരെ പെട്ടെന്നുതന്നെ അവൻ ഒരു ആടിന്റെ മുഖത്തെ സ്വീകരിക്കുന്നതാണ്. ഭൌതികലാഭങ്ങൾക്കുവേണ്ടിയുള്ള ശിക്ഷണങ്ങളിലൂടെ ആത്മജ്ഞാനമകന്നു ജഢതുല്യരായവർ നിത്യവും കാമ്യകർമ്മാചരണങ്ങളിൽ മനസ്സുവയ്ക്കുന്നു. അവർ അറിഞ്ഞുകൊണ്ടുതന്നെ ശിവവൈരികളായിത്തീരുന്നു. അതിനാൽ വീണ്ടുംവീണ്ടും ജനിമൃതികൾ പൂണ്ടുഴറുകയും ചെയ്യുന്നു. ശിവദ്വേഷികൾ വേദങ്ങളിലെ മധുരവാഗ്ദാനങ്ങളാൽ ആകൃഷ്ടരായി മനസ്സുകൊണ്ട് ഉന്മത്തരായി സദാ കാമ്യകർമ്മങ്ങളിൽ പെട്ടുഴറുന്നു. ഈ ബ്രഹ്മണന്മാർ വിദ്യയും, ബ്രഹ്മചര്യയും, വ്രതങ്ങളുമൊക്കെ കേവലം ശാരീരികസുഖങ്ങൾക്കുവേണ്ടിയാണ് അനുഷ്ഠിക്കുന്നതു. എന്തു ഭക്ഷിക്കണമെന്നും എന്ത് ഭക്ഷിക്കരുതെന്നുമുള്ള വ്യത്യാസത്തെപ്പോലും അവർ മറന്നുപോകുന്നു. വെറും ശാരീരികസുഖസംതൃപ്തിക്കായി അവർ വീടുവീടാന്തരം ഇരന്നു ധനം സമ്പാദിക്കുന്നു.    

നന്ദീശ്വരനാൽ ബ്രാഹ്മണകുലം മുഴുവൻ ഇങ്ങനെ ശപിക്കപ്പെട്ടതു കണ്ടപ്പോൾ, പ്രസ്തുതശാപത്തിന്റെ പ്രതികരണമായി ഭൃഗുമുനി നന്ദീശ്വരാദിശിവസ്നേഹികളെ ഒന്നടങ്കം ഇപ്രകാരമുള്ള വചസ്സുകൾ‌കൊണ്ടു പ്രതിശാപം ചെയ്തു. യാതൊരുവനാണോ ശിവനെ സംതൃപനാക്കുവാൻ വ്രതമെടുക്കുന്നത്, അവൻ ഒരു നിരീശ്വരവാദിയായി അത്മജ്ഞാനനഷ്ടനായി നശിക്കാൻ ഇടവരട്ടെ!. യാതൊരുവനാണോ ശിവനെ പൂജിക്കുവാനായി വ്രതമെടുക്കുന്നതു, അവൻ പമ്പരവിഡ്ഢിയായി ശിവനെപ്പോലെതന്നെ ജടാഭസ്മാസ്ഥിധാരികളായി മുടിയും നീട്ടിവളർത്തി സുരാസവം സേവിച്ചു മന്ദബുദ്ധികളായി അലയുമാറാകട്ടെ!. മാത്രമല്ല, വേദഹിതകർത്താക്കളായ ഈ ബ്രാഹ്മണകുലത്തെ ശപിക്കുകകാരണം നിങ്ങൾ ഇതിനകം വേദവിദ്വേഷികളും നിരീശ്വരവാദികളുമായി മാറിക്കഴിഞ്ഞു. മനുഷ്യർക്ക് പരമഗതിയായ മോക്ഷത്തെ പ്രാപിക്കുവാനുതകുന്ന സനാതനധർമ്മത്തെ തരുന്നതാണ് വേദങ്ങൾ. അത് പുരാതനകാലം മുതൽക്കേ അനുസന്ധാനം ചെയ്തുപോരുന്നവയുമാണ്. ജനാർദ്ദനനായ ഭഗവാൻ ഹരി അതിന് പരമമായ തെളിവുമാണ്. സത്തുക്കളുടെ സന്മാർഗ്ഗവും, അങ്ങേയറ്റം പരിശുദ്ധവുമായ വേദങ്ങളെ നിന്ദിക്കുക വഴി നിങ്ങൾ ശിവഭക്തന്മാർ നിരീശ്വരവാദത്തിലേക്ക് തരം‌താഴ്ത്തപ്പെടും. അക്കാര്യത്തിൽ യാതൊരു സം‌ശയവും വേണ്ട.

മൈത്രേയൻ പറഞ്ഞു: വിദുരരേ! സദസ്സിൽ ഇങ്ങനെ ശാപപ്രതിശാപങ്ങൾ നടന്നുകൊണ്ടിരിക്കെ മഹാദേവൻ ഒന്നും മിണ്ടാതെ നീരസത്തോടുകൂടി തന്റെ പരിവാരങ്ങളോടൊപ്പം യാഗശാല വിട്ടിറങ്ങി.
അങ്ങനെ, ഭഗവാൻ ഹരിയുടെ പ്രസാദത്തിനായി ആയിരം വർഷങ്ങൾ നീണ്ടുനിന്ന ഒരു മഹാസത്രം ലോകത്തിലെ സകല പ്രജാപതികളും ചേർന്ന് നടത്തി. യജ്ഞത്തിൽ പങ്കെടുത്തവരെല്ലാം യജ്ഞശേഷം ഗംഗയിലും യമുനയിലുമായി അവഭൃതസ്നാനം കഴിച്ചു ഹൃദയശുദ്ധിയോടുകൂടി തങ്ങളുടെ യഥാസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചു.

ഇങ്ങനെ ചതുർത്ഥസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




 daksha cursing lord shiva

2018, ഏപ്രിൽ 21, ശനിയാഴ്‌ച

4.1 മനുവംശാവലി

ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 4.1
(മനുവംശാവലി)

nara narayana എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: സ്വായംഭുവമനു-ശതരൂപാദമ്പതിമാർക്ക് ആകൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ മൂന്നു പുത്രിമാരുണ്ടായി. മനുവിന് സ്വന്തമായി പുത്രന്മാരുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ആകൂതിയെ പ്രജാപതി രുചിക്കു കൊടുക്കുകയും, അവളിലുണ്ടാകുന്ന പുത്രനെ തന്റെ മകനായി തന്നെ തിരിച്ചേൽ‌പ്പിക്കണമെന്നും തന്റെ പത്നി ശതരൂപയുമായി ആലോചിച്ച് പ്രജാപതി രുചിയുമായി വ്യവസ്ഥയുണ്ടാക്കി. ബ്രഹ്മവർച്ചസ്വിയായ പ്രജാപതി രുചിക്ക് ആകൂതിയിൽ ഒരു പുത്രനും, ഒരു പുത്രിയുമുണ്ടായി. പുത്രനായി ജനിച്ചത് ഭഗവദവതാരമായ യജ്ഞനും, പുത്രിയായി പിറന്നത് ലക്ഷ്മീഭഗവതിയുമായിരുന്നു. അത്യന്തം സന്തോഷത്തോടുകൂടി മനു യജ്ഞനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും, പ്രജാപതി രുചി മകളായ ദക്ഷിണയെ തന്നോടൊപ്പം വളർത്തുകയും ചെയ്തു. ലക്ഷ്മീദേവിയുടെ അവതാരമായ ദക്ഷിണ പിന്നീട് യജ്ഞനെ വിവാഹം കഴിക്കുകയും, അവരിൽ പന്ത്രണ്ട് പുത്രന്മാർ ജനിക്കുകയും, അവർക്ക് യഥാക്രമം തോഷൻ, പ്രതോഷൻ, സന്തോഷൻ, ഭദ്രൻ, ശാന്തി, ഇഢസ്പതി, ഇധ്മൻ, കവി, വിഭു, സ്വഹ്നൻ, സുദേവൻ, രോചനൻ ഇന്നിങ്ങനെ നാമവും വിളിച്ചു. സ്വായംഭുവമന്വന്തരത്തിൽ ഇവർ തുഷിതർ എന്ന ദേവഗണങ്ങളായിമാറി. അതോടൊപ്പം മരീചി സപ്തർഷികൾക്കു് ഗുരുവായും, യജ്ഞൻ ദേവേന്ദ്രനായും സ്ഥാനമേറ്റു. മനുപുത്രന്മാരായ പ്രിയവ്രതനും ഉത്താനപാദനും അക്കാലത്ത് അതിശക്തരായ രാജാക്കന്മാരായി. അവരുടെ പുത്രപൌത്രാദികൾ മൂന്നുലോകങ്ങളിലും വ്യാപിക്കപ്പെട്ടു.

പുത്രാ!, സ്വായംഭുവമനു തന്റെ പ്രീയപുത്രി ദേവഹൂതിയെ കർദ്ദമപ്രജാപതിക്ക് മാംഗല്യം ചെയ്തുകൊടുത്തതും തുടർന്നുണ്ടായ അവരുടെ ചരിത്രവും ഞാൻ നിന്നോടു വിസ്തരിച്ചു പറയുകയും, നീ അത് പൂർണ്ണമായി ഗ്രഹിക്കുകയും ചെയ്തതാണ്. മനു തന്റെ മകൾ പ്രസൂതിയെ നൽകിയത് ദക്ഷപ്രജാപതിക്കായിരുന്നു. അവരിലൂടെ ആ വംശം മൂന്നുലോകങ്ങളിലും നിറഞ്ഞു. വിദുരരേ!, കർദ്ദമമുനിയുടെ ഒൻപത് പുത്രിമാരെക്കുറിച്ചു ഞാൻ മുന്നമേ നിന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഇനി ഒൻപത് മുനിമാരിലൂടെ അവരോരോരുത്തരുടേയും വംശപരമ്പരയെക്കുറിച്ച് പറയാം, കേട്ടുകൊള്ളുക. കർദ്ദമമുനിയുടെ മകൾ കലയെ മരീചിമുനിക്കു നൽകുകയുയും, അവർക്ക് കശ്യപൻ, പൂർണ്ണിമൻ എന്ന രണ്ടു പുത്രന്മാർ ജനിക്കുകയും, അവരുടെ വംശം ത്രിലോകളിലും നിറയുകയും ചെയ്തു. പൂർണ്ണിമന് വിരജ, വിശ്വഗ, ദേവകുല്യ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായി. അവരിൽ ദേവകുല്യ ഭഗവദ്പാദങ്ങളെ തഴുകി ഗംഗയിൽ ലയിക്കുന്ന സരിത്തായി മാറിയിരുന്നു. അനസൂയയിൽ അത്രിമുനിക്ക് സോമൻ, ദത്താത്രേയൻ, ദുർവ്വാസാവു് എന്നിങ്ങനെ പ്രസിദ്ധരായ മൂന്നു പുത്രന്മാർ ജനിച്ചു. അതിൽ സോമൻ ബ്രഹ്മദേവന്റേയും, ദത്താത്രേയൻ വിഷ്ണുവിന്റേയും, ദുർവ്വാസാവു് ശിവന്റേയും അംശാവതാരങ്ങളായിരുന്നു.

ഇതുകേട്ട് വിദുരർ ചോദിച്ചു: ഗുരോ!, എങ്ങനെയാണ് സൃഷ്ടിസ്ഥിതിസംഹാരകർത്താക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അത്രിമുനിക്ക് മക്കളായി ജനിച്ചതു?.

മൈത്രേയൻ പറഞ്ഞു: അല്ലയോ വിദുരരേ!, അന്ന് വിധാതാവു് അത്രിമുനിയോട് സൃഷ്ടി തുടങ്ങുവാൻ ആവശ്യപെട്ട സമയം, മുനി ഭാര്യാസമേതം ഋക്ഷപർവ്വതസാനുവിൽ തപസ്സിനായി യാത്രയായി. അവിടെയായിരുന്നു നിർവിന്ധ്യാനദി ഒഴുകിയിരുന്നത്. താമസിയാതെ അവർ അശോകം പലാശം തുടങ്ങിയ പൂമരങ്ങളാലും നിർവിന്ധ്യയിലെ വെള്ളച്ചാട്ടത്തിന്റെ മധുരശബ്ദങ്ങളാലും മനോഹാരിതമായ ആ പ്രദേശത്തെത്തി.  അത്രിമുനി അവിടെ വായുമാത്രം ഭക്ഷണമാക്കി, പ്രാണായാമം ചെയ്ത്, നിർദ്വന്ദനായി മനസ്സിനെയടക്കി ഒരക്കാലിൽ ഒരു നൂറ് വർഷം തപസ്സനുഷ്ഠിച്ചു. ശരണാഗതനായ തനിക്ക് ഭഗവദ്സമനായ ഒരു പുത്രനെ നൽകണമെന്ന് ജഗദീശ്വരനോട് മനസ്സാ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരുദിനം പ്രാണായാമശക്തിയിൽനിന്നും ഉരുത്തിരിഞ്ഞ് ആ തീവ്രതാപസ്സന്റെ മൂർദ്ധാവിൽനിന്നും ഒരഗ്നി ജ്വലിച്ചുയരുകയും അത് ത്രിമൂർത്തികൾ കാണുകയും ചെയ്തു. ആ സമയം, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അപ്സരസ്സുകൾക്കും, ഗന്ധർവ്വന്മാർക്കും, സിദ്ധന്മാർക്കും, വിദ്യാധരന്മാർക്കും, ഉരഗങ്ങൾക്കുമൊപ്പം യശ്ശസ്സ്വിയായ അത്രിമുനിയുടെ ആശ്രമത്തിലെത്തി. ഏകപാദേന തപസ്സു ചെയ്തുകൊണ്ടിരുന്ന അത്രിമുനിക്ക് ത്രിമൂർത്തികളെ കണ്ടതും അതിരറ്റ സന്തോഷമുണ്ടായി. മൂവരേയും ഒരുമിച്ചുകണ്ട ആനന്ദത്തിൽ അദ്ദേഹം ഒറ്റക്കാലിൽ വളരെ ബുദ്ധിമുട്ടിയിട്ടെങ്കിലും അവരുടെയരികിലേക്കെത്തി. വ്യത്യസ്ഥ വാഹനങ്ങളിൽ ആസനസ്ഥരായി വ്യത്യസ്ഥ ആയുധമേന്തിയവരായ ത്രിമൂർത്തികളെ നമിച്ചുകൊണ്ട് അദ്ദേഹം ദണ്ഢനമസ്ക്കാരം ചെയ്തു. തന്നിൽ കാരുണ്യവാന്മാരായ ആ ദേവന്മാരെ കണ്ട് അത്രിമുനി സന്തോഷിച്ചു. ത്രിമൂർത്തികളുടെ ശരീരങ്ങളിൽനിന്നുതിർന്ന പ്രകാശാതിരേകത്താൽ തൽക്കാലത്തേക്ക് അത്രിമുനി തന്റെ കണ്ണുകൾ അടച്ചു. എങ്കിലും തന്റെ ഹൃദയം ആ ദേവന്മാരുടെ കാരുണ്യത്താൽ നിറയപ്പെട്ടതുകൊണ്ട് മുനിക്ക് തന്റെ ബോധത്തെ വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹം അവരോടു പ്രാർത്ഥിച്ചു.

ഹേ! ബ്രഹ്മദേവാ!, ഹേ! വിഷ്ണോ!, ഹേ! മഹേശ്വരാ! പ്രകൃതിയുടെ മൂന്നു ഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ട് നിങ്ങൾ മൂന്നായി പിരിഞ്ഞ് ഈ ലോകത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, സം‌ഹരിക്കുകയും ചെയ്യുന്നു. ഹേ! ദേവന്മാരേ! നിങ്ങൾക്കു നമസ്ക്കാരം. നിങ്ങളിൽ ആരെയാണ് ഞാൻ എന്റെ പ്രാർത്ഥനയിൽ വിളിച്ചത്? തത്സമനായ ഒരു പുത്രനെ കൊതിച്ചുകൊണ്ട് ഞാൻ ആ പരമപുരുഷനോടാണ് പ്രാർത്ഥിച്ചത്. ഞാൻ അവനെ മാത്രമാണ് ചിന്തിച്ചതും. പക്ഷേ അവൻ മനുഷ്യന്റെ ചിന്തയ്ക്കതീതനാണെങ്കിലും നിങ്ങൾ മൂവരും ഇവിടെയെത്തി. അല്ലയോ ദേവന്മാരേ! ഇത് ഈയുള്ളവനെ അത്യന്തം ഭ്രമിപ്പിച്ചിരിക്കുന്നു. നിങ്ങൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്നു അരുളിച്ചെയ്താലും.

മൈത്രേയൻ പറഞ്ഞു: വിദുരരേ! മഹാമുനി അത്രി ഇപ്രകാരം ചോദിച്ചതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് ത്രിമൂർത്തികൾ ഇങ്ങനെ പറഞ്ഞു
പ്രിയ ബ്രാഹ്മണാ!, നിന്റെ തീരുമാനം അത്യുചിതമാണ്. ആയതിനാൽ നിന്റെ ആഗ്രഹവും സഫലമാകുന്നതാണ്. അല്ലാത്തപക്ഷം അത് ഒരിക്കലും സം‌ഭവിക്കുന്നതല്ല. ഞങ്ങൾ മൂവരും നീ ധ്യാനിക്കുന്ന ആ പരമപുരുഷന്റെ അം‌ശങ്ങൾ തന്നെ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇവിടെ വന്നതും. നിനക്ക് ഞങ്ങളുടെ ശക്തിവൈഭത്തോടുകൂടിയ പുത്രന്മാരുണ്ടാകും. മാത്രമല്ല, ഞങ്ങൾ നിന്റെ നന്മയെ ആഗ്രഹിക്കുന്നതുമൂലം അവരാൽ നിന്റെ കീർത്തി ലോകം മുഴുവനും വ്യാപിക്കുകയും ചെയ്യും.
വിദുരരേ! അത്രിമുനിയും പത്നിയും നോക്കി നിൽ‌ക്കെ അവരെ അനുഗ്രഹിച്ചുകൊണ്ട് ത്രിമൂർത്തികൾ അവിടെനിന്നും അപ്രത്യക്ഷരായി. അങ്ങനെ ആ ദമ്പതിമാർക്ക് ബ്രഹ്മാംശമായി സോമനും, വൈഷ്ണവാം‌ശമായി ദത്താത്രേയനും, ശൈവാം‌ശമായി ദുർ‌വ്വാസാവും ജനിച്ചു. ഇനി അംഗിരസ്സിന്റെ പരമ്പരയെപറ്റി കേട്ടുകൊള്ളുക. അംഗിരസ്സിന്റെ ഭാര്യ ശ്രദ്ധ, സിനീവാലീ, കുഹൂ, രാകാ, അനുമതി എന്നിങ്ങനെ പേരോടുകൂടി നാലു പുത്രിമാരെ പ്രസവിച്ചു. ഇവരെക്കൂടാതെ അവർക്ക് ഉതത്യനെന്നും ബൃഹസ്പതി പണ്ഢിതനെന്നും പുകഴ്കൊണ്ട രണ്ടു പുത്രന്മാരും ജനിച്ചു.
പുലസ്ത്യന് തന്റെ പത്നിയായ ഹവിർ‌ഭൂവിൽ അഗസ്ത്യൻ എന്ന ഒരു മകൻ ജനിച്ചു. അഗസ്ത്യൻ പിന്നീടുണ്ടായ ജന്മത്തിൽ ദഹ്രാഗ്നി എന്ന് അറിയപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് സന്യാസിശ്രേഷ്ഠനായ വിശ്രവസ്സ് എന്ന ഒരു പുത്രനും കൂടി ജനിച്ചിരുന്നു. വിശ്രവസ്സിന് രണ്ട് പത്നിമാരുണ്ടായിരുന്നു. അവരിൽ ആദ്യ പത്നി ഇഢാവിഢായിൽ യക്ഷരാജനായ കുവേരനും, രാണ്ടാം ഭാര്യ കേശിനീയിൽ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുമുണ്ടായി.

പുലഹന് തന്റെ ഭ്യാര്യ ഗതിയിൽ മഹർഷിവര്യന്മാരായ കർമ്മശ്രേഷ്ഠൻ, വരീയാൻ, സഹിഷ്ണു എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. ക്രതുവിനും പത്നി ക്രിയയ്ക്കും കൂടി അറുപതിനായിരം പുത്രന്മാരുണ്ടായി. സന്യാസിമാരായ അവർ വാലഖില്യന്മാർ എന്നറിയപ്പെട്ടു. ആത്മജ്ഞാനത്തിൽ അത്യുന്നതന്മാരായ അവരുടെ ശരീരങ്ങൾ ആ ജ്ഞാനത്താൽ പ്രകാശിക്കപ്പെട്ടു. വസിഷ്ഠമഹർഷിക്കു് തന്റെ സഹധർമ്മിണി അരുന്ധതി എന്നറിയപ്പെട്ടിരുന്ന ഊർജ്ജയിൽ ചിത്രകേതു, സുരോചി, വിരജൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നിങ്ങനെ അമലന്മാരായ ഏഴു സന്യാസിവര്യന്മാർ മക്കളായി ജനിച്ചു. മറ്റൊരു ഭാര്യയിൽ വസിഷ്ഠന് കേമന്മാരായ മറ്റ് കുറെ പുത്രന്മാരുമുണ്ടായി. അഥർവ്വനും പത്നി ചിത്തിക്കും കൂടി ദധ്യാഞ്ച എന്ന മഹാവൃതാനുഷ്ഠാനത്തിലൂടെ അശ്വശിരസ്സ് എന്ന ഒരു പുത്രനുണ്ടായി. ഇനി ഞാൻ മഹാമുനി ഭൃഗുവിന്റെ വംശപരമ്പരയെക്കുറിച്ചു പറയാം, കേട്ടാലും.

ഭൃഗുമുനി മഹാഭാഗ്യശാലിയായിരുന്നു. അദ്ദേഹത്തിന് പത്നി ഖ്യാതിയിൽ ധാതാ, വിധാതാ എന്നിങ്ങനെ രണ്ടു പുത്രന്മാരും, ശ്രീ എന്ന നാമത്തിൽ ഒരു പുത്രിയും ജനിച്ചു. ശ്രീ ഒരു തികഞ്ഞ ഹരിഭക്തയായിരുന്നു. മുനി മേരുവിന് ആയതി, നിയതി എന്ന രണ്ടു പുത്രിമാരുണ്ടായി. അവരെ അദ്ദേഹം ധാതവിനും, വിധാതാവിനും കൂടി ദാനമായി കൊടുത്തു. അതിലൂടെ അവർക്ക് യഥാക്രമം മൃകണ്ഢൻ, പ്രാണൻ എന്നിങ്ങനെ ഓരോ പുത്രന്മാൻ ജനിച്ചു. മൃകണ്ഢനിൽ നിന്നു മാർകണ്ഢേയനും, പ്രാണനിൽ നിന്നു ശുക്രാചാര്യരുടെ പിതാവായ മുനി വേദശിരസ്സും ജനിച്ചു. അങ്ങനെ ശുക്രാചാര്യരും ഭൃഗുവംശപരമ്പരയിൽ പെട്ടതാകുന്നു. വിദുരരേ!, ഇങ്ങനെ ഈ മഹർഷിപരമ്പരയിലൂടെയും, കർദ്ദമപുത്രിമാരിലൂടെയും ലോകത്തിൽ പ്രജാവർദ്ധനം നടന്നു. ഈ വംശവർണ്ണനാചരിത്രം ശ്രദ്ദയോടെ കേൾക്കുന്ന യാതൊരുവരും തങ്ങളുടെ പാപപാശങ്ങളിൽ നിന്നും മുക്തരാകുന്നു.

ഇനി ദക്ഷന്റെ പത്നിയായ മനുപുത്രി പ്രസൂതിയെക്കുറിച്ചാണ്. ദക്ഷന് പ്രസൂതിയിൽ നളിനാക്ഷികളായ പതിനാറ് പുത്രിമാർ ജനിച്ചു. അവരിൽ പതിമൂന്നു പേരെ ധർമ്മന് വിവാഹം കഴിച്ചുകൊടുത്തു. ഒരാളെ അഗ്നിക്കും. അവശേഷിക്കുന്നവരിൽ ഒരു മകളെ പിതൃലോകത്തിന് ദാനമായി നല്കി. അവൾ അവിടെ വളരെ സൌഖ്യമോടെ വസിക്കുന്നു. മറ്റൊരു പുത്രിയെ മഹാദേവനും മംഗല്യം കഴിച്ചു. അവൾ ഇന്നും ലോകത്തിൽ ഭവസാഗരത്തിൽ മുങ്ങിയോരെ കൈപിടിച്ചുയർത്തുന്നു. ധർമ്മനു നൽകിയ ദക്ഷപുത്രിമാരുടെ നാമങ്ങൾ ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷ, ഹ്രീ, മൂർത്തി എന്നിങ്ങനെയാണ്. ഇവരിൽ ശ്രദ്ധ ശുഭയ്ക്കും, മൈത്രി പ്രസാധയ്ക്കും, ദയ അഭയയ്ക്കും, ശാന്തി സുഖയ്ക്കും, തുഷ്ടി മുദയ്ക്കും, പുഷ്ടി സ്മയയ്ക്കും, ക്രിയ യോഗയ്ക്കും, ഉന്നതി ദർപ്പയ്ക്കും, ബുദ്ധി അർഥയ്ക്കും, മേധ സ്മൃതിയ്ക്കും, തിതിക്ഷ ക്ഷേമയ്ക്കും, ഹ്രീ പ്രശ്രയയ്ക്കും ജന്മം നൽകി. സർ‌വ്വസത്ഗുണനിധിയായ മൂർത്തിയിലൂടെ ഭഗവാൻ ഹരി, ശ്രീ നരനാരായണനായി അവതാരം ചെയ്തു. അവിടുത്തെ അവതാരത്തിൽ സകലലോകങ്ങളും ആനന്ദമത്തമായി. സർവ്വരുടേയും മനസ്സിൽ ശാന്തി ഉടലെടുത്തു. സകലയിടത്തും കാറ്റും, നദികളും, പർവ്വതങ്ങളും ആനന്ദത്തിലാറാടി. സ്വർഗ്ഗത്തിൽ വാദ്യവൃന്ദങ്ങൾ മുഴങ്ങി. ദേവന്മാർ ആകാശത്തിൽനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഋഷികൾ വേദമന്ത്രങ്ങളുരുവിട്ടു. അവിടെ ഗന്ധർവ്വന്മാരും കിന്നരന്മാരും ഗാനങ്ങളുതിർത്തു. അപ്സരസ്സുകൾ അതിനൊത്തു ചുവടുകൾ വച്ചു. ഇങ്ങനെ നരനാരായണന്മാരുടെ അവതാരവേളയിൽ എങ്ങും ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതോടെ ബ്രഹ്മാദി ദേവതകൾ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിച്ചു.

അവർ പറഞ്ഞു: ഏതൊരുവന്റെ ശക്തിയാലാണോ ഈ പ്രപഞ്ചമുടലെടുത്തിരിക്കുന്നത്, നമുക്കു ആ അദ്ധ്യാത്മരൂപനെ വാഴ്ത്താം. വായുവിൽ മേഘങ്ങളെന്നപോലെ ഈ സൃഷ്ടികളെല്ലാം അവനിൽത്തന്നെ വസിക്കുന്നു. അങ്ങനെയുള്ള പരമ്പുരുഷനിതാ ധർമ്മന്റെ ഗൃഹത്തിൽ നരനാരായണഋഷിയായി അവതാരം കൈക്കൊണ്ടിരിക്കുന്നു. വേദാന്തവേദ്യനും, ലോകത്തിലെ സകല ദുഃഖങ്ങൾക്കും അറുതിവരുത്തുന്ന ശാന്തിയും സമൃദ്ധിയും സൃഷ്ടിച്ചവനുമായ ആ പരം‌പൊരുൾ ഈ ദേവന്മാർക്ക് അനുഗ്രഹം ചൊരിയട്ടെ!. അവന്റെ കാരുണ്യത്താൽ ശ്രീമഹാലക്ഷ്മിയുടെ വാസസ്ഥലമായ ആ അമലകമലം വീണ്ടും ധന്യമാകട്ടെ!.

മൈത്രേയൻ തുടർന്നു: വിദുരരേ! അങ്ങനെ ശ്രീ നരനാരായണനായി അവതരിച്ച ഭഗവാനെ ദേവന്മാർ വാഴ്ത്തിസ്തുതിച്ചു. ഭഗവാൻ അവരിൽ കരുണാകടാക്ഷം ചെയ്തു അവിടെനിന്നും ഗന്ധമാദനപർ‌വ്വതത്തിലേക്കു തിരിച്ചു. ആ നരനാരായണന്മാരത്രേ! ഇന്ന് യദുവംശത്തിലും കുരുവംശത്തിലുമായി യഥാക്രമം ശ്രീകൃഷ്ണാർജ്ജുനന്മാരായി ഭൂമിയിലെ ദുർജ്ജനഭാരം കുറയ്ക്കുവാൻ  വന്നിരിക്കുന്നത്.

അഗ്നിദേവന് തന്റെ പത്നി സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നീ മൂന്നു കുട്ടികളുണ്ടായി. അവർ അഗ്നിയജ്ഞഭോക്തക്കളായി നിലകൊള്ളുന്നു. ഇവരിൽനിന്നും പിന്നീട് നാല്പത്തിയഞ്ചു പ്രജകൾ ജന്മം കൊണ്ടു. അവരുംചേർന്ന് പിതാപുത്രപൌത്രരടക്കം ആകെ നാൽ‌പ്പത്തിയൊൻപത് അഗ്നിദേവതകളാണുള്ളതു. അവരാണ് ബ്രാഹ്മണശ്രേഷ്ഠന്മാരൽ വേദയജ്ഞങ്ങളിൽ ഹുതങ്ങളായ യജ്ഞവിഹിതങ്ങളെ സ്വീകരിക്കുന്നതു. അഗ്നിസ്വാത്തർ, ബർഹിശാദർ, സൌ‌മ്യർ, ആജ്യപർ എന്നിവരാണ് പിതാക്കന്മാർ. അവർ സ്വാഗ്നികരോ നിരഗ്നികരോ ആകാം. ഇവരുടെ പത്നി ദക്ഷപുത്രിയായ സ്വധയാണ്. മുൻപറഞ്ഞ പിതാക്കൾക്കു നൽകപ്പെട്ട സ്വധയിൽ വയുനാ, ധാരിണി എന്നിങ്ങനെ രണ്ടു പുത്രിമാരുണ്ടായി. ഇരുവരും ബ്രഹ്മവാദികളും ജ്ഞാനവിജ്ഞാനപരായണരുമായിരുന്നു. ദക്ഷന്റെ പതിനാറാം പുത്രി മഹാദേവന്റെ പ്രിയപത്നിയായ സതിയായിരുന്നു. സതി തന്റെ ഭർത്താവിന്റെ പൂർണ്ണശുശ്രൂഷയിൽ മുഴുകിയിരുന്നുവെങ്കിലും അവൾക്ക് മക്കളുണ്ടായിരുന്നില്ല. കാരണം ദക്ഷൻ മഹാദേവനോടു നിരന്തരം കടുത്ത അനാദരവു കാട്ടിയിരുന്നു. മാത്രമല്ല, അതിനേചൊല്ലി ചെറുപ്രായത്തിൽത്തന്നെ അവൾ യോഗശക്തികൊണ്ട് തന്റെ ശരീരം ഉപേക്ഷിച്ചിരുന്നു.
ഇങ്ങനെ ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<< >>>>>





srimad bhagavatham 4-chapter-1, manuvansavali