ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ഏപ്രിൽ 22, ഞായറാഴ്‌ച

4.2 മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 2
മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം

daksha cursing lord shiva എന്നതിനുള്ള ചിത്രം വിദുരർ ചോദിച്ചു: ഹേ! മൈത്രേയമഹാമുനേ!, മകളോടു ഏറെ സ്നേഹമുണ്ടായിട്ടും, എന്തിനുവേണ്ടിയായിരുന്നു സർ‌വ്വകല്യാണശീലനായ മഹാദേവനെ ദക്ഷപ്രജാപതി വെറുത്തിരുന്നത്? ഏന്തിനായിരുന്നു അദ്ദേഹം ദേവി സതിയെ അവഗണിച്ചിരുന്നത്? മഹദേവൻ സകലചരാചരത്തിന്റേയും ഗുരുവാണ്. ദേവാദിദേവനാണ്. അവിടുത്തേക്കെങ്ങെനെയാണ് ഈരേഴുലകിലും ഒരു ശത്രുവുണ്ടാകുക? അവിടുന്നു അവിടുന്നിൽതന്നെ പരമസംതൃപ്തനുമാണ്. അങ്ങനെയിരിക്കെ എന്തായിരിക്കാം ദക്ഷന് മഹാദേവനിൽ വൈരമുണ്ടാകാൻ കാരണം?. ഹേ! ഗുരോ‍! എങ്ങനെയാണ് ശിവനും ദക്ഷനുമിടയിൽ ഇത്തരമൊരു വഴക്കുണ്ടായതെന്നും, സതീദേവിക്ക് തന്റെ പ്രാണൻ ഉപേക്ഷിക്കുവാനുള്ള സാഹചര്യമുണ്ടായതെന്നും പറഞ്ഞുതന്നാലും.  

മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ! പണ്ടു് പ്രജാപതിമാരെല്ലാം കൂടിചേർന്ന് ഒരിക്കൽ ഒരു മഹായാഗം അനുഷ്ഠിക്കുകയുണ്ടായി. അതിൽ സകല ഋഷികളും, പണ്ഢിതന്മാരും, ദേവന്മാരും, അഗ്നിദേവതകളുമെല്ലാം തങ്ങളുടെ പരിവാരങ്ങളടക്കം പങ്കെടുത്തിരുന്നു. യാഗം നടക്കുന്ന സമയം ദക്ഷപ്രജാപതി അവിടേക്കുവന്നു. സൂര്യനുദിച്ചുയർന്നതുപോലെയുള്ള അദ്ദേഹത്തിന്റെ തേജസ്സ് ആ യജ്ഞശാലയെ പ്രഭാപൂരിതമാക്കുകയും, മറ്റുള്ള അതിഥികൾ ആ അത്ഭുതതിളക്കത്തിൽ മങ്ങിപ്പോകുകയും ചെയ്തു. ദക്ഷന്റെ വരവിനെ മാനിച്ചു, ബ്രഹ്മദേവനും മഹാദേവനുമൊഴികെ സദസ്സിലുണ്ടായിരുന്ന സകലരും തങ്ങളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്നു. തുടർന്നു ബ്രഹ്മദേവൻ ദക്ഷനെ യഥാവിധി സ്വാഗതം ചെയ്തു. ബ്രഹ്മാവിനെ നമസക്കരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ ദക്ഷൻ ആസനസ്ഥനായി. പക്ഷേ, തന്നെ ആദരിക്കാതെ തന്റെ മുമ്പിലിരിക്കുന്ന ശിവനെ കണ്ടു അവഹേളിതനായ ദക്ഷൻ നിറഞ്ഞ സദസ്സിൽ കടുത്ത ഭാഷയിൽ മഹാദേവനെതിരെ ആക്ഷേപവാക്കുകൾ പറയാൻ തുടങ്ങി.

ഇവിടെ കൂടിയിരിക്കുന്ന സർവ്വരും എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നതു ലോകം അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകളെക്കുറിച്ചാണ്. ഇത് അറിവില്ലായ്മകൊണ്ടോ മത്സരബുദ്ധികൊണ്ടോ ആണെന്നു ആരും തെറ്റിദ്ധരിക്കരുതു. ഇയാൾ ലോകപാലകന്മാരുടെ പേരും യശ്ശസ്സും നശിപ്പിച്ചിരിക്കുകയാണ്. ആചാരമര്യാദകളുടെ ഗതിതന്നെ ഇയാൾ കളങ്കപ്പെടുത്തിയിരിക്കുന്നു. നാണമില്ലാത്ത ഇയാൾക്ക് ഔചിത്യമെന്നതേ തീണ്ടിയിട്ടില്ല. അഗ്നിയേയും ബ്രാഹ്മണരേയും സാക്ഷി നിറുത്തി എന്റെ മകളെ വിവാഹം കഴിച്ചതുവഴി ഇയാൾ ആദ്യമേതന്നെ എന്റെ ശിഷ്യത്വം സ്വീകരിച്ചവനാണ്. സത്യസന്ധനായി അഭിനയിച്ചുവന്നു ഇയാൾ ഗായത്രിക്കു തുല്യയായ എന്റെ പുത്രിയെ മംഗല്യം കഴിച്ചു. മാൻ‌മിഴിയാളായ മത്പുത്രിയെ മർക്കടന്റെ കണ്ണുള്ള ഇയാൾക്ക് ഞാൻ വിവാഹം കഴിച്ചുനൽകി. ആ ഒരു സ്മരണയിൽ‌പോലും എന്നെ കണ്ടപ്പോൾ എഴുന്നേറ്റുനിന്നു ആദരിക്കുവാൻ ഇയാൾ കൂട്ടാക്കിയില്ല. മാത്രമല്ല, കേവലം ഭംഗിവാക്കുകളിലൂടെയെങ്കിലും എന്നെ സ്വാഗതം ചെയ്യാൻപോലും ഇയാൾക്കു തോന്നിയില്ല. സംസ്കാരമില്ലാത്ത ഇയാൾക്ക് എന്റെ മകളെ കൊടുക്കുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മര്യാദകളെ ലംഘിക്കുന്ന ഹീനനായ ഒരുവനു് ഞാൻ എന്റെ മകളെ നൽ‌കിയത് സത്യത്തിൽ ശൂദ്രനെ വേദങ്ങൾ പഠിപ്പിച്ചതുപോലെയായി. ഇവൻ താമസിക്കുന്നത് ചുടലക്കാട്ടിലാണ്. കൂട്ടുകാർ ഭൂതങ്ങളും പ്രേതങ്ങളുമാണ്. ഇയാൾ ഒരു ഭ്രാന്തനെപ്പോലെ ചിലപ്പോൾ ചിരിക്കുന്നു, ചിലപ്പോൾ കരയുന്നു. ചുടലഭസ്മം വാരി ദേഹമാസകലം പൂശുന്നു. ദിവസവും സ്നാനം ചെയ്യാത്തവനാണിയാൾ. തലയോട്ടികളും എല്ലിൻ കഷണങ്ങളും കോർത്ത് മാലയാക്കി കഴുത്തിൽ ധരിക്കുന്നു. പേരിൽ മാത്രമാണ് ഇയാൾ ശിവൻ. യഥാർത്ഥത്തിൽ ഇവൻ ഒരു മുഴുഭ്രാന്തനും അങ്ങേയറ്റം ഹീനനുമാണ്. അജ്ഞാനികൾക്കും ഭ്രാന്തചിത്തന്മാർക്കും  പ്രിയങ്കരനായ ഇയാൾ അവരുടെ നേതാവണ്.  ബ്രഹ്മദേവന്റ താല്പര്യത്താലാണ് സുന്ദരിയായ എന്റെ മകൾ സതിയെ ഞാൻ ശുചിത്വമില്ലാത്തവനും കശ്മലചിത്തനുമായ ഇവന് വിവാഹം കഴിച്ചുകൊടുത്തുതു.

ഒരു നീണ്ട നെടുവീർപ്പിനുശേഷം മൈത്രേയൻ തുടർന്നു. : പിന്നീട് കരമുഖക്ഷാളനം ചെയ്തു ദക്ഷൻ തന്റെ വിദ്വേഷിയെന്നോണം എതിരെയിരിക്കുന്ന പരമേശ്വരനെ നോക്കി ശപിച്ചുകൊണ്ട് ഇത്തരം വാക്കുകൾ പറഞ്ഞു: ഈ ദേവയജ്ഞത്തിൽ സകലദേവന്മാർക്കും ഹവിർ‌ഭാഗം കിട്ടുന്നതാണ്, എന്നാൽ ദേവഗണാധമനായ ഇയാൾക്ക് ഒന്നും‌തന്നെ കിട്ടാൻ പാടുള്ളതല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഇങ്ങനെ മഹാദേവനെ ശപിച്ചതിനുശേഷം, ദക്ഷൻ സദസ്സിലുണ്ടായിരുന്ന സകലരുടേയും അപേക്ഷയെ അവഗണിച്ചുകൊണ്ട് അവിടെനിന്നിറങ്ങിപ്പോയി. മഹാദേവൻ ശപിക്കപ്പെട്ട വൃത്താന്തമറിഞ്ഞു നന്ദികേശ്വരൻ കോപാകുലനായി. അവന്റെ കണ്ണുകൾ ക്രോധത്താൽ ചുവന്നുതുടുത്തു. നന്ദികേശൻ ദക്ഷനും അയാളുടെ പരുഷമായ ശാപവാക്കുകൾ കേട്ടനങ്ങാതിരുന്ന മറ്റു ബ്രാഹ്മണർക്കും മറുശാപം കൊടുത്തു. യാതൊരുവനാണോ ശത്രുത്വം‌കൊണ്ട് ശിവനെ അവഗണിച്ചുകൊണ്ട് ദക്ഷന് പ്രാധാന്യം കൊടുക്കുന്നത്, അവൻ ദൈതഭാവനിമഗ്നനായി തത്വാർത്ഥത്തെ നഷ്ടമാക്കുന്നു. ഭൌതിക ലാഭങ്ങളിലും അന്തഃസ്സാരമില്ലാത്ത വേദവാദങ്ങളിലും നിമഗ്നമായ കപടധാർമ്മികകുടുംബജീവിതം ഒരുവന്റെ ബുദ്ധിയെ അപഹരിക്കുകയും അതുവഴി അവൻ കാമ്യകർമ്മങ്ങളിൽ ആസ്തക്തനകുകയും ചെയ്യുന്നു. ദക്ഷൻ തന്റെ ശരീരത്തെ എല്ലാമായി കണ്ട് അതിന്റെ സുഖങ്ങളിൽ മാത്രം ആസക്തനായി ആത്മജ്ഞാനത്തെ ഇല്ലാതെയാക്കി. വളരെ പെട്ടെന്നുതന്നെ അവൻ ഒരു ആടിന്റെ മുഖത്തെ സ്വീകരിക്കുന്നതാണ്. ഭൌതികലാഭങ്ങൾക്കുവേണ്ടിയുള്ള ശിക്ഷണങ്ങളിലൂടെ ആത്മജ്ഞാനമകന്നു ജഢതുല്യരായവർ നിത്യവും കാമ്യകർമ്മാചരണങ്ങളിൽ മനസ്സുവയ്ക്കുന്നു. അവർ അറിഞ്ഞുകൊണ്ടുതന്നെ ശിവവൈരികളായിത്തീരുന്നു. അതിനാൽ വീണ്ടുംവീണ്ടും ജനിമൃതികൾ പൂണ്ടുഴറുകയും ചെയ്യുന്നു. ശിവദ്വേഷികൾ വേദങ്ങളിലെ മധുരവാഗ്ദാനങ്ങളാൽ ആകൃഷ്ടരായി മനസ്സുകൊണ്ട് ഉന്മത്തരായി സദാ കാമ്യകർമ്മങ്ങളിൽ പെട്ടുഴറുന്നു. ഈ ബ്രഹ്മണന്മാർ വിദ്യയും, ബ്രഹ്മചര്യയും, വ്രതങ്ങളുമൊക്കെ കേവലം ശാരീരികസുഖങ്ങൾക്കുവേണ്ടിയാണ് അനുഷ്ഠിക്കുന്നതു. എന്തു ഭക്ഷിക്കണമെന്നും എന്ത് ഭക്ഷിക്കരുതെന്നുമുള്ള വ്യത്യാസത്തെപ്പോലും അവർ മറന്നുപോകുന്നു. വെറും ശാരീരികസുഖസംതൃപ്തിക്കായി അവർ വീടുവീടാന്തരം ഇരന്നു ധനം സമ്പാദിക്കുന്നു.    

നന്ദീശ്വരനാൽ ബ്രാഹ്മണകുലം മുഴുവൻ ഇങ്ങനെ ശപിക്കപ്പെട്ടതു കണ്ടപ്പോൾ, പ്രസ്തുതശാപത്തിന്റെ പ്രതികരണമായി ഭൃഗുമുനി നന്ദീശ്വരാദിശിവസ്നേഹികളെ ഒന്നടങ്കം ഇപ്രകാരമുള്ള വചസ്സുകൾ‌കൊണ്ടു പ്രതിശാപം ചെയ്തു. യാതൊരുവനാണോ ശിവനെ സംതൃപനാക്കുവാൻ വ്രതമെടുക്കുന്നത്, അവൻ ഒരു നിരീശ്വരവാദിയായി അത്മജ്ഞാനനഷ്ടനായി നശിക്കാൻ ഇടവരട്ടെ!. യാതൊരുവനാണോ ശിവനെ പൂജിക്കുവാനായി വ്രതമെടുക്കുന്നതു, അവൻ പമ്പരവിഡ്ഢിയായി ശിവനെപ്പോലെതന്നെ ജടാഭസ്മാസ്ഥിധാരികളായി മുടിയും നീട്ടിവളർത്തി സുരാസവം സേവിച്ചു മന്ദബുദ്ധികളായി അലയുമാറാകട്ടെ!. മാത്രമല്ല, വേദഹിതകർത്താക്കളായ ഈ ബ്രാഹ്മണകുലത്തെ ശപിക്കുകകാരണം നിങ്ങൾ ഇതിനകം വേദവിദ്വേഷികളും നിരീശ്വരവാദികളുമായി മാറിക്കഴിഞ്ഞു. മനുഷ്യർക്ക് പരമഗതിയായ മോക്ഷത്തെ പ്രാപിക്കുവാനുതകുന്ന സനാതനധർമ്മത്തെ തരുന്നതാണ് വേദങ്ങൾ. അത് പുരാതനകാലം മുതൽക്കേ അനുസന്ധാനം ചെയ്തുപോരുന്നവയുമാണ്. ജനാർദ്ദനനായ ഭഗവാൻ ഹരി അതിന് പരമമായ തെളിവുമാണ്. സത്തുക്കളുടെ സന്മാർഗ്ഗവും, അങ്ങേയറ്റം പരിശുദ്ധവുമായ വേദങ്ങളെ നിന്ദിക്കുക വഴി നിങ്ങൾ ശിവഭക്തന്മാർ നിരീശ്വരവാദത്തിലേക്ക് തരം‌താഴ്ത്തപ്പെടും. അക്കാര്യത്തിൽ യാതൊരു സം‌ശയവും വേണ്ട.

മൈത്രേയൻ പറഞ്ഞു: വിദുരരേ! സദസ്സിൽ ഇങ്ങനെ ശാപപ്രതിശാപങ്ങൾ നടന്നുകൊണ്ടിരിക്കെ മഹാദേവൻ ഒന്നും മിണ്ടാതെ നീരസത്തോടുകൂടി തന്റെ പരിവാരങ്ങളോടൊപ്പം യാഗശാല വിട്ടിറങ്ങി.
അങ്ങനെ, ഭഗവാൻ ഹരിയുടെ പ്രസാദത്തിനായി ആയിരം വർഷങ്ങൾ നീണ്ടുനിന്ന ഒരു മഹാസത്രം ലോകത്തിലെ സകല പ്രജാപതികളും ചേർന്ന് നടത്തി. യജ്ഞത്തിൽ പങ്കെടുത്തവരെല്ലാം യജ്ഞശേഷം ഗംഗയിലും യമുനയിലുമായി അവഭൃതസ്നാനം കഴിച്ചു ഹൃദയശുദ്ധിയോടുകൂടി തങ്ങളുടെ യഥാസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചു.

ഇങ്ങനെ ചതുർത്ഥസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




 daksha cursing lord shiva

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32 
കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു.

അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങനെ, നിവൃത്തിധർമ്മനിരതരായി, നിരഹങ്കാരരായി, നിർമ്മമരായി സ്വധർമ്മമനുഷ്ഠിക്കുന്നവർ ക്രമേണ ചിത്തം ശുദ്ധമാക്കി എന്റെ ധാമത്തിലെത്തിച്ചേരുന്നു. അവർ സൂര്യമണ്ഡലപഥത്തിലൂടെ, ഇഹപരലോകങ്ങൾക്ക് നാഥനും, അവയുടെ ഉത്ഭവനാശാദികൾക്ക് പരമകാരണനുമായ ഭഗവാൻ ഹരിയെ പ്രാപിക്കുന്നു. എന്നാൽ, ഭഗവാന്റെ ഹിരണ്യഗർഭകലയെ ആശ്രയിക്കുന്നവരാകട്ടെ!, ബ്രഹ്മദേവന്റെ ജന്മാവസാനത്തോളം, രണ്ട് പരാർദ്ധങ്ങളുടെ അന്ത്യംവരെ സത്യലോകത്തിലോ മറ്റേതെങ്കിലും ഊർദ്ദ്വലോകങ്ങളിലോ തുടരേണ്ടതായിവരുന്നു. ദ്വിപരാർദ്ധം നീളുന്ന ബ്രഹ്മായുസ്സ് അവസാനിക്കുന്നതോടെ വിധാതാവ്, ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനസ്സ്, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ സമാവൃതമായ ഭൗതികലോകത്തെ അഴിക്കുകയും, തുടർന്ന് ഭഗവാനിൽ ലീനനാകുകയുംചെയ്യുന്നു. ഇങ്ങനെ, വിഷയഭോഗങ്ങളിൽനിന്നകന്ന്, പ്രാണായാമാദിസാധനകളോടെ, ചിത്തവൃത്തിനിരോധനംചെയ്ത്, വിദേഹമുക്തിയടയുന്ന യോഗികൾ ഇഹലോകത്തെവെടിഞ്ഞ് ബ്രഹ്മലോകത്തെത്തുകയും, തുടർന്ന് ബ്രഹ്മശരീരത്തിൽ പ്രവേശിക്കുകയും, അനന്തരം വിരിഞ്ചൻ ഭഗവാൻ നാരായണനിൽ ലയിക്കുന്നവേളയിൽ ഒപ്പം ഈ യോഗികൾ ഹരിയിൽ ലീനരാകുകയുംചെയ്യുന്നു.

അതുകൊണ്ട്, അമ്മേ!, സർവ്വഭൂതങ്ങളുടേയും ഹൃദ്പത്മനിവാസിയായ ആ ജഗദീശ്വരനിൽ അഭയം പ്രാപിച്ചുകൊള്ളുക!. മാതേ!, ബ്രഹ്മാദികൾ, സനകാദിഋഷികൾ, മരീചിമുമ്പായ മുനിമുഖ്യന്മാർ തുടങ്ങിയവർപോലും ഭഗവാൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ ഇവിടെ പുനർജ്ജനിക്കുന്നു. സൃഷ്ട്യർത്ഥം ത്രിഗുണങ്ങൾ വികാരവിധേയമാകുന്നവേളയിൽ പ്രപഞ്ചത്തിന്റെ രക്ഷിതാവും വേദവേദാന്തസ്വരൂപനുമായ ബ്രഹ്മദേവനും, അദ്ധ്യാത്മമാർഗ്ഗദർശികളായ ഋഷിവര്യരും ആ മഹാപുരുഷന്റെ കാലതത്വത്തിനധീനരായി ഇവിടെ ജന്മമെടുക്കുന്നു. കല്പാന്തത്തിൽ നിഷ്കാമകർമ്മനിരതരായ ഇവർ ഹരിയോടുചേരുന്നുവെങ്കിലും, കല്പാദിയിൽ സൃഷ്ടികർമ്മാചരണത്തിനുവേണ്ടി ഇവർക്ക് ജന്മം സ്വീകരിച്ചെങ്കിലേ മതിയാകൂ.

സകാമകർമ്മാസക്തരായ ജനങ്ങളും തങ്ങളുടെ കർമ്മങ്ങൾ ഇവിടെ വേണ്ടവിധം ശ്രദ്ധയാതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവർ നിത്യനിരന്തരം സ്വധർമ്മം അതിന്റെ ഫലത്തെയിച്ഛിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളാലസംയതമായ മന‌സ്സോടുകൂടി രജോഗുണപ്രേരിതമായി പലേതരം ഉത്കണ്ഠയിലാണ്ടുകഴിയുന്നു. ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി അവർ അറ്റമില്ലാതുള്ള ആഗ്രഹങ്ങളുമായി പരക്കംപായുന്നു. പിതൃക്കളെ യജിച്ച് അഹോരാത്രം കുടുംബപരിപാലനാർത്ഥം ധനം സമ്പാദിക്കുവാനായി നെട്ടോട്ടമോടുന്നു. അങ്ങനെയുള്ളവരെ ത്രൈവർഗ്ഗികരെന്ന് ശാസ്ത്രം സംബോധനചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവർ എപ്പോഴും ധർമ്മാർത്ഥകാമങ്ങൾക്കായി സ്വധർമ്മമനുഷ്ഠിക്കുകയും, മോക്ഷപ്രദായകനായ സർവ്വേശ്വരനിൽ വിമുഖരായും നിലകൊള്ളുന്നു. അവർ ആ ഉരുവിക്രമന്റെ ലീലകൾക്ക് കാതോർക്കുന്നില്ല. ആ ഉത്തമശ്ലോകന്റെ ചരിതാമൃതങ്ങൾക്ക് മുഖംതിരിഞ്ഞുവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ ഭഗവദ്ദ്വേഷികളായി കാലംപോക്കുന്നു. സൂകരങ്ങൾ ചെളിയിൽ കുതറിത്തിമർത്ത് ആഹ്ലാദിക്കുന്നതുപോലെ, അവർ ഭഗവന്നാമങ്ങളുച്ചരി‌ക്കാതെ ഭൗതികലാഭാർത്ഥം പ്രഭുക്കന്മാരെ പ്രകീർത്തിച്ചുകൊണ്ട് കൃപണന്മാരായി ജീവിക്കുന്നു. തല്ഫലമായി അർക്കന് ദക്ഷിണപാദസ്ഥമായ പിതൃലോകത്തിലെത്തി വീണ്ടും ഇഹലോകത്തിൽവന്ന് സ്വകുടുംബത്തിൽത്തന്നെ പിറന്ന് അതേ സകാമകർമ്മങ്ങളിൽപെട്ട് ജനനം‌മുതൽ ശ്മശാനഗമനംവരെയുള്ള കാലം കഴിച്ചുകൂട്ടുന്നു. വീണ്ടും പുറപ്പെട്ട് സുകൃതം ക്ഷയിക്കുമ്പോൾ ദൈവേച്ഛയാൽ മുന്നേപോലെ ജീവന് യാതൊരു ഊർദ്ദ്വഗതിയും സംഭവിക്കാതെ ജനിമൃതി തുടർന്നുകൊണ്ടേയിരിക്കുന്നു. മാതേ!, അതുകൊണ്ട്, ആ ഉത്തമശ്ലോകനെ ഭജിച്ചുകൊണ്ട്, ആ പരമേഷ്ഠിയുടെ തൃപ്പാദത്തിൽ സർവ്വാത്മനാ ശരണം പ്രാപിച്ചുകൊള്ളുക!. അവൻ ഒരുകാലത്തും അമ്മയെ കൈവിടുകയില്ല. അമ്മേ!, വാസുദേവനിൽ ശരണാഗതി പ്രാപിക്കുന്ന ഒരുവന് കാലാന്തരത്തിൽ ജ്ഞാനവൈരാഗ്യാദികളുണ്ടാകുന്നു. അതിലൂടെ അവന് ബ്രഹ്മദർശനവും സുലബ്ദമാകുന്നു. കാരണം, ഭക്തഹൃദയം സദാ ഭൗതികവിഷയങ്ങളിൽ സമചിത്തതപുലർത്തുന്നു. അവർ അപ്രിയസുപ്രിയദ്വന്ദങ്ങൾക്ക് പരരായിവർത്തിക്കുന്നു. തന്മൂലം അവർ തങ്ങളെ വിഷയങ്ങളിൽ വിലിപ്തമാകാതെ, ഉച്ഛനീചത്വദ്വൈതമനോഭാവങ്ങൾ വർജ്ജിച്ച്, ഭഗവാൻ ഹരിയുടെ ഗുണഗണങ്ങളെ തങ്ങൾക്കുള്ളിലും നിറയ്ക്കുന്നു.

അമ്മേ!, ഇവിടെ സത്യത്തിൽ ജഗത്സർവ്വത്തിനും സാക്ഷിയായി, നിയന്താവായി, ഈശ്വരനായി, സർവ്വഭൂതങ്ങൾക്കും താങ്ങായി, തണലായി ആ ബോധസ്വരൂപൻ ഒരുവനേയുള്ളൂ. എന്നാൽ ഭക്തഹൃദയങ്ങളുടെ വ്യത്യസ്ഥഭാവങ്ങളാൽ അവൻ ഏകനായ പരമാത്മാവായും അനേകനായ അവതാരങ്ങളായും പ്രത്യക്ഷനാകുന്നു. സകലയോഗങ്ങളുടേയും ഉദ്ദേശലക്ഷ്യം വിഷയങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ജ്ഞാനം സമ്പാദിക്കുകയെന്നതാണ്. സർവ്വയോഗങ്ങൾകൊണ്ടും അത് സാധ്യമാണ്. എന്നാൽ, ഭഗവദ്ദ്വേഷികളായുള്ളവർ ഭഗവാനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ നിമിത്തമാക്കിക്കൊണ്ടത്രേ!. അവരുടെ തെറ്റായ സങ്കല്പംമൂലം കാണുന്നതെല്ലാം അവർക്ക് ആപേക്ഷികങ്ങളായിത്തോന്നുന്നു. അമ്മേ!, എന്റെ ആദ്യാശക്തിയായ മഹത്തത്ത്വത്തിൽനിന്നും ഞാൻ അഹങ്കാരം, സത്വാദിത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, വ്യക്തിഗതബോധം, പതിനൊന്നിന്ദ്രിയങ്ങൾ, ജീവഭൂതശരീരം തുടങ്ങിയ ഉപതത്ത്വങ്ങൾ സുവ്യക്തമാക്കി. അതുപോലെ, സകലലോകങ്ങളും ആ മഹായോനിയിൽനിന്നുടലെടുത്തവയാണ്.

മാതേ!, ഈ ജ്ഞാനം ഒരുപോലെയുണ്ടാകാൻ സാധ്യമല്ല. അതുണ്ടാകണമെങ്കിൽ ജീവന് ജഗദീശ്വരനായ നാരായണനിൽ ശ്രദ്ധാസമന്വിതവും അചഞ്ചലിതവും, തീവ്രവൈരാഗ്യപൂർണ്ണവുമായ ഭക്തിയുണ്ടായിരിക്കണം. സദാ അവൻ ആ കരുണാമയനിൽ മഗ്നനായിരിക്കണം. അവൻ വിഷയങ്ങളിൽനിന്നും പൂർണ്ണമായി അകന്നവനുമായിരിക്കണം. അമ്മേ!, ഞാനിന്നവിടുത്തോട് ബ്രഹ്മത്തെയറിയുവാനുള്ള ഉത്തമോപാധിയെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഇതിലൂടെ ഒരു ജീവന് പ്രകൃതിയേയും പുരുഷനേയുംകുറിച്ച് വേർതിരിച്ചറിയുവാനും, അവരുടെ പരസ്പരസംയോഗത്തെ നന്നായി മനസ്സിലാക്കുവാനും കഴിയും. മാതേ!, ഭക്തിയോഗമാണ് ഭഗവത്പ്രാപ്തിക്ക് ഉത്തമമായ ഉപാധി. എന്നാൽ ജ്ഞാനയോഗത്തിലൂടെയും ജീവന്മാർ അതിന്റെ പരമകാഷ്ഠയിലേക്ക് കുതിച്ചുയരുന്നു. എങ്ങനെയെന്നാൽ, ഒരിക്കൽ ജ്ഞാനയോഗം കൊണ്ട് അവനെയറിയാൻ തുടങ്ങുമ്പോൾ പ്രകൃതിയുടെ സത്വാദി ത്രിഗുണങ്ങളിൽനിന്നും മനുഷ്യൻ മുക്തമാകുന്നു. അതോടെ അവനിൽ ഈശ്വരപ്രേമമുദിക്കുകയും ഹരിയിൽ ഇളക്കമറ്റ ഭക്തി വർദ്ധിക്കുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനയോഗംകൊണ്ടും ഭക്തിയോഗംകൊണ്ടും ജീവൻ എത്തപ്പെടുന്നത് ആ ഭഗവദ്ധാമത്തിൽത്തന്നെയെന്നറിയുക.

അമ്മേ!, ഒരേ പദാർത്ഥംതന്നെ, അതിന്റെ വ്യത്യസ്ഥസവിശേഷതകളാൽ വ്യത്യസ്ഥ ഇന്ദ്രിയങ്ങൾ ദ്വരാ പലേവിധത്തിൽ മനസ്സിലാക്കപ്പെടുന്നതുപോലെ, ഏകനായ ഈശ്വരനെ വ്യത്യസ്ഥശാസ്ത്രങ്ങൾവഴി വ്യത്യസ്ഥരൂപനായി ഗ്രഹിക്കപ്പെടുന്നു. സകാമകർമ്മംകൊണ്ടും, വെവ്വേറെയായ യജ്ഞങ്ങളെയനുഷ്ഠിച്ചും, പലവിധദാനധർമ്മങ്ങൾചെയ്തുകൊണ്ടും, ബ്രഹ്മചര്യമനുഷ്ഠിച്ചുകൊണ്ടും, സ്വാധ്യായനം ചെയ്തുകൊണ്ടും, ജ്ഞാനയോഗംകൊണ്ടും, ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ചും, സന്ന്യാസം സ്വീകരിച്ചുകൊണ്ടും, സ്വധർമ്മമാചരിച്ചുകൊണ്ടും, വ്യത്യസ്ഥ അംഗങ്ങളോടെ യോഗാസനമുറകളഭ്യസിച്ചുകൊണ്ടും, ഭക്തിയോഗംകൊണ്ടും, പ്രവൃത്തിനിവൃത്തിമാർഗ്ഗം അവലംബിച്ചുകൊണ്ടും, ആത്മതത്വം ഉൾക്കൊണ്ടുകൊണ്ടും, വൈരാഗ്യമാർജ്ജിച്ചുകൊണ്ടും വ്യത്യസ്ഥമാർഗ്ഗാവലംബനങ്ങളിലൂടെ നാനാതരമുമുക്ഷുക്കൾ ജന്മാന്തരങ്ങൾകൊണ്ട് ഭഗവത്പ്രാപ്തിയെ കൈവരിക്കുന്നു. കാരണം, അവൻ ഒരേസമയം സാകാരനായും നിരാകാരനായും, സഗുണനായും നിർഗ്ഗുണനായും നിലകൊള്ളുന്നു. അമ്മേ!, ഇങ്ങനെ ഭക്തിയോഗത്തിന്റെ നാല് വ്യത്യസ്ഥസ്വരൂപങ്ങളെക്കുറിച്ചും, ജീവന്മാർക്കഗോചരമെങ്കിൽകൂടി കാലത്തിന് അവന്റെ മേലുള്ള ആധിപത്യത്തെക്കുറിച്ചും ഞാൻ അമ്മയെ ബോധിപ്പിച്ചുകഴിഞ്ഞു. മാതേ!, അവിദ്യയാൽ അജ്ഞാനംകൊണ്ട് തന്റെ സ്വരൂപത്തെമറന്നുചെയ്യുന്ന സകാമകർമ്മങ്ങളുടെ ഫലമായി ജന്മാന്തരങ്ങളോളം ജീവന് പലവിധസംസാരത്തിൽ കഴിയേണ്ടിവരുന്നു. ഇങ്ങനെ, അജ്ഞാനത്താൽ സ്വസ്വരൂപം മറക്കയാൽ അവന് തന്റെ ഗതിയെക്കുറിച്ച് അറിയാൻകഴിയാതെയുംപോകുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഈ ജ്ഞാനം എന്നിൽ അസൂയാലുക്കളായുള്ളവർക്കും, സംശയാലുക്കൾക്കും, ധിക്കാരികൾക്കും, കുടിലബുദ്ധികൾക്കും, സ്തബ്ധന്മാർക്കും, ഉപദേശിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ, ഈ പരമജ്ഞാനം ലോലുപന്മാർക്കും, ഗൃഹാരൂഢചേതസ്സന്മാർക്കും, അഭക്തന്മാർക്കും, എന്നിലും മത്ഭക്തന്മാരിലും ദ്വേഷം വച്ചുപുലർത്തുന്നവർക്കും ഒരുകാലത്തും ഉപദേശിക്കാൻ  പാടില്ല.

എന്നാൽ, സത്ച്ചിതാനന്ദദമായ ഈ ജ്ഞാനത്തെ ശ്രദ്ധാവാന്മാർക്കും, ഭക്തന്മാർക്കും, വിനീതന്മാർക്കും, അനസൂയന്മാർക്കും, സർവ്വഭൂതങ്ങളോടും മൈത്രീഭാവമുള്ളവർക്കും, ഇതിൽ മതിയുള്ളവർക്കും പ്രദാനം ചെയ്യുക. ഈ ജ്ഞാനം ഉത്തമഗുരുക്കന്മാരാൽ ഭഗവദ്പ്രേയസ്സന്മാർക്കും, നിർമ്മത്സരന്മാർക്കും, അന്തഃക്കരണവിശുദ്ധിയുള്ളവർക്കും, ഭഗവാനൊഴിഞ്ഞ് മറ്റൊന്നിലും അനുരക്തരല്ലാത്തവർക്കും ഉപദേശിക്കപെടാവുന്നതാണ്.

യാതൊരുവൻ എന്നിൽ മനസ്സൂന്നി ശ്രദ്ധാഭക്തിസമന്വിതം ഇതിനെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അവൻ സർവ്വകൽമഷങ്ങളുമകന്ന് എന്റെ ധാമപ്രാപ്തിക്ക് അർഹനായിത്തീരുന്നു.

ഇങ്ങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്