kapilopadesam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kapilopadesam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32 
കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു.

അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങനെ, നിവൃത്തിധർമ്മനിരതരായി, നിരഹങ്കാരരായി, നിർമ്മമരായി സ്വധർമ്മമനുഷ്ഠിക്കുന്നവർ ക്രമേണ ചിത്തം ശുദ്ധമാക്കി എന്റെ ധാമത്തിലെത്തിച്ചേരുന്നു. അവർ സൂര്യമണ്ഡലപഥത്തിലൂടെ, ഇഹപരലോകങ്ങൾക്ക് നാഥനും, അവയുടെ ഉത്ഭവനാശാദികൾക്ക് പരമകാരണനുമായ ഭഗവാൻ ഹരിയെ പ്രാപിക്കുന്നു. എന്നാൽ, ഭഗവാന്റെ ഹിരണ്യഗർഭകലയെ ആശ്രയിക്കുന്നവരാകട്ടെ!, ബ്രഹ്മദേവന്റെ ജന്മാവസാനത്തോളം, രണ്ട് പരാർദ്ധങ്ങളുടെ അന്ത്യംവരെ സത്യലോകത്തിലോ മറ്റേതെങ്കിലും ഊർദ്ദ്വലോകങ്ങളിലോ തുടരേണ്ടതായിവരുന്നു. ദ്വിപരാർദ്ധം നീളുന്ന ബ്രഹ്മായുസ്സ് അവസാനിക്കുന്നതോടെ വിധാതാവ്, ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനസ്സ്, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ സമാവൃതമായ ഭൗതികലോകത്തെ അഴിക്കുകയും, തുടർന്ന് ഭഗവാനിൽ ലീനനാകുകയുംചെയ്യുന്നു. ഇങ്ങനെ, വിഷയഭോഗങ്ങളിൽനിന്നകന്ന്, പ്രാണായാമാദിസാധനകളോടെ, ചിത്തവൃത്തിനിരോധനംചെയ്ത്, വിദേഹമുക്തിയടയുന്ന യോഗികൾ ഇഹലോകത്തെവെടിഞ്ഞ് ബ്രഹ്മലോകത്തെത്തുകയും, തുടർന്ന് ബ്രഹ്മശരീരത്തിൽ പ്രവേശിക്കുകയും, അനന്തരം വിരിഞ്ചൻ ഭഗവാൻ നാരായണനിൽ ലയിക്കുന്നവേളയിൽ ഒപ്പം ഈ യോഗികൾ ഹരിയിൽ ലീനരാകുകയുംചെയ്യുന്നു.

അതുകൊണ്ട്, അമ്മേ!, സർവ്വഭൂതങ്ങളുടേയും ഹൃദ്പത്മനിവാസിയായ ആ ജഗദീശ്വരനിൽ അഭയം പ്രാപിച്ചുകൊള്ളുക!. മാതേ!, ബ്രഹ്മാദികൾ, സനകാദിഋഷികൾ, മരീചിമുമ്പായ മുനിമുഖ്യന്മാർ തുടങ്ങിയവർപോലും ഭഗവാൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ ഇവിടെ പുനർജ്ജനിക്കുന്നു. സൃഷ്ട്യർത്ഥം ത്രിഗുണങ്ങൾ വികാരവിധേയമാകുന്നവേളയിൽ പ്രപഞ്ചത്തിന്റെ രക്ഷിതാവും വേദവേദാന്തസ്വരൂപനുമായ ബ്രഹ്മദേവനും, അദ്ധ്യാത്മമാർഗ്ഗദർശികളായ ഋഷിവര്യരും ആ മഹാപുരുഷന്റെ കാലതത്വത്തിനധീനരായി ഇവിടെ ജന്മമെടുക്കുന്നു. കല്പാന്തത്തിൽ നിഷ്കാമകർമ്മനിരതരായ ഇവർ ഹരിയോടുചേരുന്നുവെങ്കിലും, കല്പാദിയിൽ സൃഷ്ടികർമ്മാചരണത്തിനുവേണ്ടി ഇവർക്ക് ജന്മം സ്വീകരിച്ചെങ്കിലേ മതിയാകൂ.

സകാമകർമ്മാസക്തരായ ജനങ്ങളും തങ്ങളുടെ കർമ്മങ്ങൾ ഇവിടെ വേണ്ടവിധം ശ്രദ്ധയാതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവർ നിത്യനിരന്തരം സ്വധർമ്മം അതിന്റെ ഫലത്തെയിച്ഛിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളാലസംയതമായ മന‌സ്സോടുകൂടി രജോഗുണപ്രേരിതമായി പലേതരം ഉത്കണ്ഠയിലാണ്ടുകഴിയുന്നു. ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി അവർ അറ്റമില്ലാതുള്ള ആഗ്രഹങ്ങളുമായി പരക്കംപായുന്നു. പിതൃക്കളെ യജിച്ച് അഹോരാത്രം കുടുംബപരിപാലനാർത്ഥം ധനം സമ്പാദിക്കുവാനായി നെട്ടോട്ടമോടുന്നു. അങ്ങനെയുള്ളവരെ ത്രൈവർഗ്ഗികരെന്ന് ശാസ്ത്രം സംബോധനചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവർ എപ്പോഴും ധർമ്മാർത്ഥകാമങ്ങൾക്കായി സ്വധർമ്മമനുഷ്ഠിക്കുകയും, മോക്ഷപ്രദായകനായ സർവ്വേശ്വരനിൽ വിമുഖരായും നിലകൊള്ളുന്നു. അവർ ആ ഉരുവിക്രമന്റെ ലീലകൾക്ക് കാതോർക്കുന്നില്ല. ആ ഉത്തമശ്ലോകന്റെ ചരിതാമൃതങ്ങൾക്ക് മുഖംതിരിഞ്ഞുവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ ഭഗവദ്ദ്വേഷികളായി കാലംപോക്കുന്നു. സൂകരങ്ങൾ ചെളിയിൽ കുതറിത്തിമർത്ത് ആഹ്ലാദിക്കുന്നതുപോലെ, അവർ ഭഗവന്നാമങ്ങളുച്ചരി‌ക്കാതെ ഭൗതികലാഭാർത്ഥം പ്രഭുക്കന്മാരെ പ്രകീർത്തിച്ചുകൊണ്ട് കൃപണന്മാരായി ജീവിക്കുന്നു. തല്ഫലമായി അർക്കന് ദക്ഷിണപാദസ്ഥമായ പിതൃലോകത്തിലെത്തി വീണ്ടും ഇഹലോകത്തിൽവന്ന് സ്വകുടുംബത്തിൽത്തന്നെ പിറന്ന് അതേ സകാമകർമ്മങ്ങളിൽപെട്ട് ജനനം‌മുതൽ ശ്മശാനഗമനംവരെയുള്ള കാലം കഴിച്ചുകൂട്ടുന്നു. വീണ്ടും പുറപ്പെട്ട് സുകൃതം ക്ഷയിക്കുമ്പോൾ ദൈവേച്ഛയാൽ മുന്നേപോലെ ജീവന് യാതൊരു ഊർദ്ദ്വഗതിയും സംഭവിക്കാതെ ജനിമൃതി തുടർന്നുകൊണ്ടേയിരിക്കുന്നു. മാതേ!, അതുകൊണ്ട്, ആ ഉത്തമശ്ലോകനെ ഭജിച്ചുകൊണ്ട്, ആ പരമേഷ്ഠിയുടെ തൃപ്പാദത്തിൽ സർവ്വാത്മനാ ശരണം പ്രാപിച്ചുകൊള്ളുക!. അവൻ ഒരുകാലത്തും അമ്മയെ കൈവിടുകയില്ല. അമ്മേ!, വാസുദേവനിൽ ശരണാഗതി പ്രാപിക്കുന്ന ഒരുവന് കാലാന്തരത്തിൽ ജ്ഞാനവൈരാഗ്യാദികളുണ്ടാകുന്നു. അതിലൂടെ അവന് ബ്രഹ്മദർശനവും സുലബ്ദമാകുന്നു. കാരണം, ഭക്തഹൃദയം സദാ ഭൗതികവിഷയങ്ങളിൽ സമചിത്തതപുലർത്തുന്നു. അവർ അപ്രിയസുപ്രിയദ്വന്ദങ്ങൾക്ക് പരരായിവർത്തിക്കുന്നു. തന്മൂലം അവർ തങ്ങളെ വിഷയങ്ങളിൽ വിലിപ്തമാകാതെ, ഉച്ഛനീചത്വദ്വൈതമനോഭാവങ്ങൾ വർജ്ജിച്ച്, ഭഗവാൻ ഹരിയുടെ ഗുണഗണങ്ങളെ തങ്ങൾക്കുള്ളിലും നിറയ്ക്കുന്നു.

അമ്മേ!, ഇവിടെ സത്യത്തിൽ ജഗത്സർവ്വത്തിനും സാക്ഷിയായി, നിയന്താവായി, ഈശ്വരനായി, സർവ്വഭൂതങ്ങൾക്കും താങ്ങായി, തണലായി ആ ബോധസ്വരൂപൻ ഒരുവനേയുള്ളൂ. എന്നാൽ ഭക്തഹൃദയങ്ങളുടെ വ്യത്യസ്ഥഭാവങ്ങളാൽ അവൻ ഏകനായ പരമാത്മാവായും അനേകനായ അവതാരങ്ങളായും പ്രത്യക്ഷനാകുന്നു. സകലയോഗങ്ങളുടേയും ഉദ്ദേശലക്ഷ്യം വിഷയങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ജ്ഞാനം സമ്പാദിക്കുകയെന്നതാണ്. സർവ്വയോഗങ്ങൾകൊണ്ടും അത് സാധ്യമാണ്. എന്നാൽ, ഭഗവദ്ദ്വേഷികളായുള്ളവർ ഭഗവാനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ നിമിത്തമാക്കിക്കൊണ്ടത്രേ!. അവരുടെ തെറ്റായ സങ്കല്പംമൂലം കാണുന്നതെല്ലാം അവർക്ക് ആപേക്ഷികങ്ങളായിത്തോന്നുന്നു. അമ്മേ!, എന്റെ ആദ്യാശക്തിയായ മഹത്തത്ത്വത്തിൽനിന്നും ഞാൻ അഹങ്കാരം, സത്വാദിത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, വ്യക്തിഗതബോധം, പതിനൊന്നിന്ദ്രിയങ്ങൾ, ജീവഭൂതശരീരം തുടങ്ങിയ ഉപതത്ത്വങ്ങൾ സുവ്യക്തമാക്കി. അതുപോലെ, സകലലോകങ്ങളും ആ മഹായോനിയിൽനിന്നുടലെടുത്തവയാണ്.

മാതേ!, ഈ ജ്ഞാനം ഒരുപോലെയുണ്ടാകാൻ സാധ്യമല്ല. അതുണ്ടാകണമെങ്കിൽ ജീവന് ജഗദീശ്വരനായ നാരായണനിൽ ശ്രദ്ധാസമന്വിതവും അചഞ്ചലിതവും, തീവ്രവൈരാഗ്യപൂർണ്ണവുമായ ഭക്തിയുണ്ടായിരിക്കണം. സദാ അവൻ ആ കരുണാമയനിൽ മഗ്നനായിരിക്കണം. അവൻ വിഷയങ്ങളിൽനിന്നും പൂർണ്ണമായി അകന്നവനുമായിരിക്കണം. അമ്മേ!, ഞാനിന്നവിടുത്തോട് ബ്രഹ്മത്തെയറിയുവാനുള്ള ഉത്തമോപാധിയെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഇതിലൂടെ ഒരു ജീവന് പ്രകൃതിയേയും പുരുഷനേയുംകുറിച്ച് വേർതിരിച്ചറിയുവാനും, അവരുടെ പരസ്പരസംയോഗത്തെ നന്നായി മനസ്സിലാക്കുവാനും കഴിയും. മാതേ!, ഭക്തിയോഗമാണ് ഭഗവത്പ്രാപ്തിക്ക് ഉത്തമമായ ഉപാധി. എന്നാൽ ജ്ഞാനയോഗത്തിലൂടെയും ജീവന്മാർ അതിന്റെ പരമകാഷ്ഠയിലേക്ക് കുതിച്ചുയരുന്നു. എങ്ങനെയെന്നാൽ, ഒരിക്കൽ ജ്ഞാനയോഗം കൊണ്ട് അവനെയറിയാൻ തുടങ്ങുമ്പോൾ പ്രകൃതിയുടെ സത്വാദി ത്രിഗുണങ്ങളിൽനിന്നും മനുഷ്യൻ മുക്തമാകുന്നു. അതോടെ അവനിൽ ഈശ്വരപ്രേമമുദിക്കുകയും ഹരിയിൽ ഇളക്കമറ്റ ഭക്തി വർദ്ധിക്കുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനയോഗംകൊണ്ടും ഭക്തിയോഗംകൊണ്ടും ജീവൻ എത്തപ്പെടുന്നത് ആ ഭഗവദ്ധാമത്തിൽത്തന്നെയെന്നറിയുക.

അമ്മേ!, ഒരേ പദാർത്ഥംതന്നെ, അതിന്റെ വ്യത്യസ്ഥസവിശേഷതകളാൽ വ്യത്യസ്ഥ ഇന്ദ്രിയങ്ങൾ ദ്വരാ പലേവിധത്തിൽ മനസ്സിലാക്കപ്പെടുന്നതുപോലെ, ഏകനായ ഈശ്വരനെ വ്യത്യസ്ഥശാസ്ത്രങ്ങൾവഴി വ്യത്യസ്ഥരൂപനായി ഗ്രഹിക്കപ്പെടുന്നു. സകാമകർമ്മംകൊണ്ടും, വെവ്വേറെയായ യജ്ഞങ്ങളെയനുഷ്ഠിച്ചും, പലവിധദാനധർമ്മങ്ങൾചെയ്തുകൊണ്ടും, ബ്രഹ്മചര്യമനുഷ്ഠിച്ചുകൊണ്ടും, സ്വാധ്യായനം ചെയ്തുകൊണ്ടും, ജ്ഞാനയോഗംകൊണ്ടും, ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ചും, സന്ന്യാസം സ്വീകരിച്ചുകൊണ്ടും, സ്വധർമ്മമാചരിച്ചുകൊണ്ടും, വ്യത്യസ്ഥ അംഗങ്ങളോടെ യോഗാസനമുറകളഭ്യസിച്ചുകൊണ്ടും, ഭക്തിയോഗംകൊണ്ടും, പ്രവൃത്തിനിവൃത്തിമാർഗ്ഗം അവലംബിച്ചുകൊണ്ടും, ആത്മതത്വം ഉൾക്കൊണ്ടുകൊണ്ടും, വൈരാഗ്യമാർജ്ജിച്ചുകൊണ്ടും വ്യത്യസ്ഥമാർഗ്ഗാവലംബനങ്ങളിലൂടെ നാനാതരമുമുക്ഷുക്കൾ ജന്മാന്തരങ്ങൾകൊണ്ട് ഭഗവത്പ്രാപ്തിയെ കൈവരിക്കുന്നു. കാരണം, അവൻ ഒരേസമയം സാകാരനായും നിരാകാരനായും, സഗുണനായും നിർഗ്ഗുണനായും നിലകൊള്ളുന്നു. അമ്മേ!, ഇങ്ങനെ ഭക്തിയോഗത്തിന്റെ നാല് വ്യത്യസ്ഥസ്വരൂപങ്ങളെക്കുറിച്ചും, ജീവന്മാർക്കഗോചരമെങ്കിൽകൂടി കാലത്തിന് അവന്റെ മേലുള്ള ആധിപത്യത്തെക്കുറിച്ചും ഞാൻ അമ്മയെ ബോധിപ്പിച്ചുകഴിഞ്ഞു. മാതേ!, അവിദ്യയാൽ അജ്ഞാനംകൊണ്ട് തന്റെ സ്വരൂപത്തെമറന്നുചെയ്യുന്ന സകാമകർമ്മങ്ങളുടെ ഫലമായി ജന്മാന്തരങ്ങളോളം ജീവന് പലവിധസംസാരത്തിൽ കഴിയേണ്ടിവരുന്നു. ഇങ്ങനെ, അജ്ഞാനത്താൽ സ്വസ്വരൂപം മറക്കയാൽ അവന് തന്റെ ഗതിയെക്കുറിച്ച് അറിയാൻകഴിയാതെയുംപോകുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഈ ജ്ഞാനം എന്നിൽ അസൂയാലുക്കളായുള്ളവർക്കും, സംശയാലുക്കൾക്കും, ധിക്കാരികൾക്കും, കുടിലബുദ്ധികൾക്കും, സ്തബ്ധന്മാർക്കും, ഉപദേശിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ, ഈ പരമജ്ഞാനം ലോലുപന്മാർക്കും, ഗൃഹാരൂഢചേതസ്സന്മാർക്കും, അഭക്തന്മാർക്കും, എന്നിലും മത്ഭക്തന്മാരിലും ദ്വേഷം വച്ചുപുലർത്തുന്നവർക്കും ഒരുകാലത്തും ഉപദേശിക്കാൻ  പാടില്ല.

എന്നാൽ, സത്ച്ചിതാനന്ദദമായ ഈ ജ്ഞാനത്തെ ശ്രദ്ധാവാന്മാർക്കും, ഭക്തന്മാർക്കും, വിനീതന്മാർക്കും, അനസൂയന്മാർക്കും, സർവ്വഭൂതങ്ങളോടും മൈത്രീഭാവമുള്ളവർക്കും, ഇതിൽ മതിയുള്ളവർക്കും പ്രദാനം ചെയ്യുക. ഈ ജ്ഞാനം ഉത്തമഗുരുക്കന്മാരാൽ ഭഗവദ്പ്രേയസ്സന്മാർക്കും, നിർമ്മത്സരന്മാർക്കും, അന്തഃക്കരണവിശുദ്ധിയുള്ളവർക്കും, ഭഗവാനൊഴിഞ്ഞ് മറ്റൊന്നിലും അനുരക്തരല്ലാത്തവർക്കും ഉപദേശിക്കപെടാവുന്നതാണ്.

യാതൊരുവൻ എന്നിൽ മനസ്സൂന്നി ശ്രദ്ധാഭക്തിസമന്വിതം ഇതിനെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അവൻ സർവ്വകൽമഷങ്ങളുമകന്ന് എന്റെ ധാമപ്രാപ്തിക്ക് അർഹനായിത്തീരുന്നു.

ഇങ്ങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്







2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം
അദ്ധ്യായം - 30 (കപിലോപദേശം - സകാമകർമ്മം, ഹാനീകരം)

കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു. 

അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത്ര തീവ്രമായ അനുരാഗം അവർക്ക് വിഷയങ്ങളിലുണ്ടാക്കുന്നത്. ഈ മായാബന്ധനത്തിൽപ്പെട്ട് സ്വരൂപവും, ജ്ഞാനവും മറന്ന് അവർ തനിക്കുവന്നുചേർന്ന മഹാഭാഗ്യത്തിൽ അത്യധികം അഭിമാനിക്കുകയുംചെയ്യുന്നു. സദാസമയവും ഇങ്ങനെ പുത്രദാരാദികളെയോർത്ത് വ്യാകുലചിത്തനായി, അവരുടെ ക്ഷേമാർത്ഥം ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങളുമായി, മൂഢരായ മനുഷ്യർ നിരന്തരം പാപകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഷയി, ഇങ്ങനെ മായയിൽ മോഹിതനായി തന്റെ ഹൃദയവും ഇന്ദ്രിയങ്ങളും കുടുംബത്തിനായി ദാനംചെയ്യുന്നു. അവരുടെ ആശ്ലേഷങ്ങളിലും മധുരഭാഷണങ്ങളിലും അവന് നാൾതോറും രതി കൂടികൂടിവരുന്നു. തന്റെ മക്കളുടെ തേൻ ചോരുന്ന വാക്കുകളിൽ ആകൃഷ്ടനാകുന്നു. അങ്ങനെ നയതന്ത്രപരമായ സവിശേഷതകളോടെ ഒരു ഗൃഹസ്ഥാശ്രമി തന്റെ ഗൃഹത്തിൽ കഴിയുന്നു. തനിക്കും കുടുംബത്തിനും യഥാസമയം വന്നുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നാലാവുംവിധം തരണംചെയ്തുകൊണ്ട് അവൻ ജീവിതത്തിൽ മുന്നോട്ടുപോകുന്നു. കാലപ്രഭാവത്തിനെതിരെ അവൻ നടത്തുന്ന പ്രതിപ്രവർത്തനങ്ങളിൽ വിജയിക്കുന്നപക്ഷം സന്തോഷിക്കുകയും, അല്ലാത്തവേളയിൽ ദുഃഖിക്കുകയും ചെയ്യുന്നു. അവൻ ഹിംസിച്ചും പിടിച്ചുപറിച്ചും ആവുന്നത്ര ധനം തന്റെ കുടുമ്പത്തിന്റെ സുഖത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടുന്നു. അതിന്റെ നേരിയ അംശം മാത്രമനുഭവിച്ചുകൊണ്ട്, താൻ ആർക്കുവേണ്ടിയാണോ ഇക്കണ്ടധനമൊക്കെ ആർജ്ജിച്ചത് അവർക്കുവേണ്ടിത്തന്നെ തന്റെ കർമ്മഫലപ്രാപ്തമായ നരകത്തിലേയ്ക്ക് ആണ്ടുപതിക്കുകയും ചെയ്യുന്നു. 

കുടുംബഭരണം കാര്യക്ഷമമാക്കാനുള്ള പരിശ്രമത്തിൽ പരാജിതനാകുമ്പോഴൊക്കെ അവൻ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധാർമ്മികതയിലേക്ക് മുന്നേറുകയും ഒടുവിൽ ശാരീരികമായും മാനസീകമായും തീർത്തും തളരുന്ന അവസ്ഥയിൽ അത്യാഗ്രഹത്താൽ പരാർത്ഥം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സ്വകുടുംബത്തെ വേണ്ടവിധം പരിപാലിക്കാൻ കഴിയാതെ ആ ഹതഭാഗ്യൻ തന്റെ സർവൈശ്വര്യങ്ങളും വൃഥാവിലാക്കുന്നു. അവൻ തന്റെ പരാജയത്തെ വീണ്ടും ഓർത്തോർത്ത് പരിതപിക്കുന്നു. ഈ സമയം, ജീവിതത്തിൽ പരാജിതനായ അവനെ, കായികശേഷി നശിച്ച കാളയെ കൃഷിക്കാർ ഉപേക്ഷിക്കുന്നതുപോലെ, പുത്രദാരാദിബന്ധുജനങ്ങൾ നിഷ്കരുണം അവഗണിച്ചുതുടങ്ങുന്നു. ഒരുകാലത്ത് തന്നാൽ ഭരിക്കപ്പെട്ടവൻ വർത്തമാനകാലത്ത് തന്നെ ഭരിക്കുമ്പോഴും ആ മൂഢൻ കുടുംബാസക്തിയിൽനിന്നും വിരക്തിനേടാൻ ശ്രമിക്കുന്നില്ല. 

ഒടുവിൽ ജരാനരകൾ ബാധിച്ച് വൈരൂപ്യനായി അവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. ശുനകനെപ്പോലെ അലക്ഷ്യമായി, കിട്ടുന്നതെന്തും ഭക്ഷിച്ച്, കിടക്കയുംവിടാതെ ഒരിടത്ത് ചുരുണ്ടുകൂടുന്നു. അജീർണ്ണം ബാധിച്ച് അല്പാഹാരനും അല്പചേഷ്ടിതനുമായി നാൾക്കൊന്നിന് ക്ഷയിച്ചുവരുന്നു. ആ അവസ്ഥയിൽ അവന്റെ കണ്ണുകൾ പുറത്തേക്കുതള്ളുന്നു. നാഡികളിൽ അങ്ങിങ്ങ് കഫം കട്ടപിടിക്കുന്നു. ശ്വാസോച്ഛ്വാസം പ്രയാസകരമായി ഭവിക്കുന്നു. ശ്വസിക്കുമ്പോൾ തൊണ്ടയിൽനിന്നും "ഗുരഗുര" എന്ന പ്രത്യേകശബ്ദമുതിർക്കുന്നു. ഈവിധം ശാരീരികവും മാനസീകവുമായ യാതനകളിലൂടെ മൃത്യുവിന്റെ പിടിയിലായ മനുഷ്യൻ ഒടുവിൽ സ്വജനങ്ങളുടേയും സുഹൃത്തുക്കളുടേയും കണ്മുന്നിൽവച്ച് തന്റെ ശരീരമുപേക്ഷിക്കുന്നു. കാലപാശത്താൽ ബന്ധിക്കപ്പെട്ട അവൻ ആഗ്രഹിച്ചിട്ടും ഒരുവാക്കുപോലും അവരോടുരിയാടാൻ കഴിയാതെ വിവശനാകുന്നു. കുടുംബഭരണമേറ്റെടുത്ത് അജിതേന്ദ്രിയനായി കാലം പോക്കുന്ന മനുഷ്യൻ സ്വജനമധ്യത്തിൽ കിടന്ന്, അവർ നെഞ്ചംതകർത്ത് വാവിട്ടലയ്ക്കുന്ന ദയനീയരംഗം അത്യന്തം വേദനയോടെ കണ്ടുകൊണ്ട് മൃത്യുവിന് വശംഗതനാകുന്നു. തന്റെമുന്നിൽ കോപാഗ്നി ജ്വലിപ്പിച്ച് തുറിച്ചകണ്ണുകളോടെ നിൽക്കുന്ന യമദൂതരെക്കണ്ടുഭയന്ന് അവൻ കിടക്കയിൽത്തന്നെ മലമൂത്രവിസർജ്ജനംചെയ്യുന്നു. 

രാജഭടന്മാർ കുറ്റവാളികളെ വരിഞ്ഞുകെട്ടികൊണ്ടുപോകുന്നതുപോലെ ദൂതന്മാർ അവനെ കരുത്തുറ്റ കയർ‌കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ബന്ധിച്ച് അവന്റെ സൂക്ഷ്മശരീരത്തെ ആവരണംചെയ്തുകൊണ്ട് ശിക്ഷിക്കുവാനായികൊണ്ടുപോകുന്നു. പോകുന്നവഴിയിൽ അവൻ അവരുടെ ബലിഷ്ഠമായ കൈകളിൽകിടന്ന് പരിഭ്രാന്തനായി വിറയ്ക്കുന്നു. നായ്ക്കൾ കുരച്ചുകൊണ്ടോടിയടുത്ത് അവന്റെ ശരീരത്തെ കടിച്ചുകീറുന്നു. ആ അവസരത്തിൽ മനുഷ്യൻ തന്റെ പൂർവ്വകാലവൃത്തികളെയോർത്ത് പരിതപിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ, കാട്ടുതീജ്വാലകളുടെ നടുവിലൂടെ, അഴൽപൊങ്ങുന്ന മണൽപരപ്പിലൂടെ അവൻ യമലോകത്തേക്ക് ചുവടുകൾവയ്ക്കുന്നു. വിശപ്പും ദാഹവുംകൊണ്ടവശനായി നടക്കാൻ കഴിയാതെ തളർന്നുവീഴാൻതുടങ്ങുന്ന അവന്റെമേൽ ചാട്ടവാറുകൾ ആഞ്ഞുപതിയുന്നു. ആ പെരുവഴിയിൽ കുടിക്കാൻ ജലമോ, വിശ്രമിക്കാൻ ഇടമോ, ആഹരിക്കാൻ അന്നപാനാദികളോ ലഭ്യമാകാതെ വലയുന്നു. ആ വിവശതയിൽ വഴിയിൽ അവൻ ബോധം നഷ്ടപ്പെട്ട് തളർന്ന് നിലം‌പതിക്കുന്നു. എന്നാൽ, നിർദ്ദയരായ യമദൂതന്മാർ അവനെ വീണ്ടും വലിച്ചെഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവർ അവനെ യമരാജനുമുന്നിൽ ഹാജരാക്കുന്നു. 

മൂന്ന് മുഹൂർത്തംകൊണ്ട്, പാപിയായ മനുഷ്യൻ തൊണ്ണൂറ്റിയൊമ്പതിനായിരം യോജനദൂരം പിന്നിട്ട്, അവിടെയെത്തി, തനിക്കനുഭവിക്കേണ്ടതായ നരകയാതനകൾക്ക് തുടക്കം കുറിക്കുന്നു. ചിലപ്പോൾ അവനെ യമദൂതർ ആളിപ്പടരുന്ന തീജ്വാലയിലേക്കെടുത്തെറിയുന്നു. ചിലർക്ക് സ്വന്തമോ മറ്റുള്ളവരുടേയോ ചുട്ട ശരീരം ഭക്ഷിക്കേണ്ടിവരുന്നു. അവന്റെ കുടൽമാല കഴുകന്മാരും വേട്ടനായ്ക്കളും ചേർന്ന് കൊത്തിയും കടിച്ചും വെളിയിലെടുക്കുന്നു. താൻ സ്വയം കാൺകെ തന്റെ ശരീരത്തെ തേളുകളും, സർപ്പങ്ങളും, മശകങ്ങളുംചേർന്ന് പീഡിപ്പിക്കുന്നു. മറ്റുള്ള ജന്തുക്കൾ അവനെ കടിച്ചുമുറിവേൽപ്പിക്കുന്നു. പിന്നീടവന്റെ ശരീരം യമദൂതന്മാർ തുണ്ടംതുണ്ടമായി വെട്ടിമുറിക്കുന്നു. ആനകൾ അവനെ വലിച്ചുകീറുന്നു. മലമുകളിൽനിന്ന് പിന്നീടവനെ തൂക്കി താഴേക്ക് വീശിയെറിയുന്നു. ജലത്തിനടിയിലോ ഗുഹകൾക്കുള്ളിലോ തടഞ്ഞുവയ്ക്കുന്നു. നിഷിദ്ധമായ ശാരീരികസംഭോഗങ്ങൾ ചെയ്തുവന്ന മനുഷ്യരെ അവർ അവിടെ താമിശ്രം, അന്ധതാമിശ്രം, രൗരവം എന്നീനാമങ്ങളോടുകൂടിയ പ്രത്യേകനരകങ്ങളിലേക്ക് തള്ളുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ജീവഭൂതങ്ങളനുഭവിക്കുന്ന സ്വർഗ്ഗീയസുഖങ്ങളും നരകയാതനകളും നമുക്കീഭൂമിയിൽത്തന്നെ കാണാനാകും. പാപം ചരിച്ചവർ ഈ ശരീരമുപേക്ഷിച്ചതിനുശേഷവും പ്രസ്തുതകർമ്മമൊടുങ്ങുവോളം മറ്റൊന്ന് സ്വീകരിച്ചുകൊണ്ട് ഇവിടെ നരകയാതനകളനുഭവിക്കുന്നു. അങ്ങനെയുള്ളവർ നരകത്തിന്റെ ഏറ്റവും ഇരുൾമൂടിയ ഭാഗത്തേക്കെത്തപ്പെടുന്നു. സഹജീവികളെ ചതിച്ചും പറ്റിച്ചുമുണ്ടാക്കിയിട്ടുള്ള അന്യായാർജ്ജിതവിത്തമെല്ലാം അവിടേയ്ക്കുള്ള വഴിച്ചിലവിനായിമാത്രം ഉപകരിക്കപ്പെടുന്നു. ദൈവേച്ഛയാൽ ഇങ്ങനെ അവർ ചെയ്ത പാപവൃത്തികളുടെ ഫലമായി പലതരത്തിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നെന്നേയ്ക്കുമായി ധനം നഷ്ടപെട്ടവർ വിലപിക്കുന്നതുപോലെ അവർ വാവിട്ടലയ്ക്കുന്നു. 

വിധിക്കപ്പെട്ട കർമ്മങ്ങളുപേക്ഷിച്ച്, അധാർമ്മികവൃത്തികളിലേർപ്പെട്ട് തന്റെ കുടുംബം പോറ്റിയ മനുഷ്യനെ നരകത്തിലെ ഏറ്റവും ഇരുൾമൂടിയ ഇടമായ അന്ധതാമിശ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ ഇക്കണ്ട നരകയാതനകളെല്ലാമനുഭവിച്ചതിനുശേഷം, എണ്ണമറ്റ നീചയോനികളിൽക്കൂടി ഒന്നൊന്നായിക്കടന്ന്, മർത്ത്യജന്മത്തിനുതൊട്ടുതാഴെയുള്ള യോനിയിൽ ജന്മമെടുക്കുന്നതോടെ അവന്റെ പാപഭാരം ഏറെക്കുറെ കാലഹരണപ്പെട്ടുപോകുന്നു. തത്‌ഫലമായി ജന്മാന്തരങ്ങൾകൊണ്ട്, അവൻ ഇവിടെ ഭൂമിയിൽ മനുഷ്യനായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം , മുപ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്





2015, ജനുവരി 10, ശനിയാഴ്‌ച

3.27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)

ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം - 27
(ദൃശ്യപ്രപഞ്ചമനനം)
ഭഗവാൻ ഹരി സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിക്ക് മകനായിപ്പിറന്ന്, തന്റെ മാതാവിന് ആത്മതത്വമാകുന്ന സാംഖ്യയോഗമഹാശാസ്ത്രം ഉപദേശിച്ചു. ഭഗവാൻ കപിലൻ പറഞു:' അമ്മേ!,യഥാർത്ഥത്തിൽ ഈ ജീവൻ പ്രകൃതിയുടെ ത്രിഗുണങൾക്കധീതനാണ്. കാരണം, അവൻ നിർവ്വികാരനും, കർത്തൃത്വഭോക്തൃത്വഭാവങളിൽനിന്നും നിസ്പൃഹനുമാണ്. പഞ്ചഭൂതാത്മകമായ സ്ഥൂലശരീരത്തിനുള്ളിൽ അനശ്വരതിരിനാളമായി നിലകൊള്ളുമ്പോഴും, ജലത്തിലെ ആരോപിതസൂര്യൻ ജലത്തിൽനിന്നും നിസ്പൃഹനായിനിൽക്കുന്നതുപോലെ, ജീവൻ തിഗുണങളിൽനിന്നും വിട്ടുനിൽക്കുന്നു. പക്ഷേ, അവൻ പ്രകൃതിഗുണങൾക്കും, അഹങ്കാരത്തിനും വശപ്പെട്ടുനിൽക്കുകകാരണം, സ്വയംജ്യോതിർസ്വരൂപനായ താൻ പഞ്ചഭൂതാത്മകമായ ഈ ശരീരമാണെന്ന് ചിന്തിച്ചുറച്ച് അതിൽ അഭിമാനം കൊണ്ട്, ഇവിടെ ഭൗതികകർമ്മങളിൽ അതിരക്തനാകുകയും, തത്ക്കാരണം താൻ അവയുടെ കർത്താവാണെന്ന മൗഢ്യബോധത്തിൽ സ്വയം രമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അങനെ പ്രകൃതിഗുണങളുമായി നിത്യനിരന്തരബന്ധത്തിലേർപ്പെട്ടുകഴിയുന്ന ജീവന്മാർ ദേഹാവസാനത്തിൽ ഊർദ്ധ്വവും, നീചവുമായ അന്യജീവജാലസമൂഹങളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. ത്രിഗുണാധീനനായ ജീവന്മാർ തങളുടെ കർമ്മദോഷം ഹേതുവായി ഈവിധം ജനനമരണസംസാരചക്രത്തിൽ കാലാകാലങളായി ഉഴറുവാൻ ഇടവരുന്നു.
അമ്മേ!, യഥാർത്ഥത്തിൽ ജീവൻ ത്രിഗുണാധീതനാണെന്നു ഞാൻ പറഞുവല്ലോ. മായയുടെ ഇന്ദ്രജാലങൾക്ക് വശപ്പെട്ട് അവൻ തനിക്കുചുറ്റുമുള്ള വിഷയളെ നിരന്തരം ധ്യാനിക്കുകയും, അവയിൽ അത്യന്തം രമിക്കുകയും ചെയ്യുന്നു. തൽക്കാരണം, അവന് വിഷയങളുമായുള്ള ബന്ധത്തിൽനിന്നും മുക്തനാകുവാൻ കഴിയാതെവരുന്നു. വിഷയങൾക്കും, ത്രിഗുണങൾക്കും പരനായ ജീവൻ സ്വപ്നത്തിലെന്നോണം സംസാരാർണ്ണവത്തിൽ അലഞുതിരിയുന്നു. ആയതിനാൽ, വിഷയങളുമായി സമ്പർക്കം പുലർത്തിക്കഴിയുന്ന ജീവൻ കാലാന്തരത്തിൽ തന്റെ ചിത്തത്തിൽ വിഷയങളോടുള്ള തീവ്രമായ വൈരാഗ്യം ജനിപ്പിക്കുകയും, അങനെചെയ്യുന്നതോടെ ചിത്തം അവന്റെ നിയന്ത്രണത്തിന് വിധേയമായിവരുകയും, തുടർന്ന്, ഭക്തിയോഗത്താൽ അവന് ഈ സംസാരത്തെ മറികടക്കുവാൻ സാധ്യമാകുകയും ചെയ്യുന്നു.
യമനിയമാദികളിൽതുടങുന്ന യോഗസാധനകളിൽ അത്യന്തം ശ്രദ്ധപുലർത്തിക്കൊണ്ടും, അചഞ്ചലഭക്തിയോടെ ഭഗവന്നാമങളെ ശ്രവിക്കുകയും, കീർത്തിക്കുകയും ചെയ്തുകൊണ്ടും, ഒരുവൻ സ്വയം ഉയർന്ന യോഗസ്ഥിതിയിലെത്തിച്ചേരണം. സാധന ആരംഭിക്കുന്നതിന്റെ ആദ്യപടിയായി സർവ്വഭൂതങളിലും, സമചിത്തതയുണ്ടാകുകയും, യാതൊന്നിനോടും വൈരവും, രാഗവും, ഉണ്ടാകാരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മൗനിയും, ബ്രഹ്മചാരിയുമായിക്കൊണ്ട് അവൻ സ്വധർമ്മത്തെ ഭഗവതർപ്പണം ചെയ്തനുഷ്ഠിച്ച് കഴിയുകയും വേണം. യോഗി എപ്പോഴും യദൃച്ഛയാ കിട്ടുന്നവയിൽ സംതൃപ്തനായിരിക്കണം. അമിതാഹാരം വർജ്ജിക്കുകയും, ആളൊഴിഞ ഇടത്തിൽ താമസിക്കുകയും വേണം. അവിടെയിരുന്നുകൊണ്ട് ശാന്തനും, മൈത്രിയും, കരുണയുള്ളവനുമായി തത്വവിചാരം ചെയ്യണം. തീവ്രമായ യോഗസാധനയിലൂടെ ഒരുവൻ പ്രകൃതിയേയും, പുരുഷനേയും പ്രത്യേകം പ്രത്യേകം കണ്ടറിയുകയും, ദേഹം താനാണേന്ന മിഥ്യാബോധം അവസാനിപ്പിക്കുകയും, ദേഹവുമായി ചേർന്നുള്ള സകലവിഷങളിൽനിന്നും, ചിത്തത്തെ നിരോധിക്കുകയും വേണം. വിഷയവാസനകളിൽനിന്നും വളരെ ദൂരെയകന്ന്, ഭൗതികവിഷങൾക്കപ്പുറമുള്ള അദ്ധ്യാത്മസ്ഥിതിയിലെത്തുകയും വേണം. അങനെ ദേഹാ‌ഭിമാനത്തിൽനിന്നും പൂർണ്ണമായിയകന്ന്, അനന്തമായ വിഹായസ്സിൽ ഉജ്ജ്വലസൂര്യനെ കാണുന്നതുപോലെ, തന്റെയുള്ളിൽതന്നെ സ്വസ്വരൂപം ദർശിക്കുവാൻ കഴിയണം. ഇതിലൂടെ യോഗി അദ്ധ്യാത്മസ്വരൂപനും, മായാവിരചിതമായ അസത്‌വസ്തുക്കളിൽപോലും അദ്വൈതഭാവത്തിൽ ആരോപിതമായി കാണപ്പെടുന്നവനുമായ ആ കാരുണ്യരൂപനെ സാക്ഷാത്ക്കരിക്കുന്നു. അവൻ സകലചരാചങൾക്കും ആദികാരണനും, അവയ്ക്കകമ്പുറം നിറഞ് കുടികൊള്ളുന്നവനുമാണ്. ആകാശസ്ഥിതനായ സൂര്യന്റെ പ്രതിബിംബം ജലത്തിലും, മതിലുകളിലുമൊക്കെ നിഴലിച്ചുകാണുന്നതുപോലെ ആ പരമാത്മാവിന്റെ പ്രതിബിംബത്തെ യോഗി സകലതിലും കണ്ടറിയുന്നു.

ഇങനെയുണ്ടാകുന്ന ആത്മസാക്ഷാത്ക്കാരത്തിനുമുൻപ്, ജീവൻ സാത്വികരാജസീകതാമസീകങളായ ത്രിഗുണാഹങ്കാരങളിലൂടെ തന്നെ ഭൂതേന്ദ്രിയമനോമയങളായി ദർശിക്കുന്നു. ഒരു ഭക്തൻ പഞ്ച‌ഭൂതങളിൽ മുഴുകിയവനായി തോന്നുന്നുവെങ്കിലും, അവൻ ഇന്ദ്രിയവിഷയങൾക്കടിപ്പെട്ടവനാണെന്നു തോന്നുന്നുവെങ്കിലും, അവന്റെ മനസ്സും, ബുദ്ധിയും ഭൗതികവിഷയങളിൽ നിത്യനിരന്തരമായി മുഴുകപ്പെട്ടതാണെന്നു തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ ആ ഭക്തൻ അദ്ധ്യാത്മികമായി ഉണർന്നവനും, മിഥ്യാഹങ്കാരത്തിൽനിന്നും മുക്തനുമാണ്. ഒരുവന്, താൻ ഒരു ദ്രഷ്ടാവാകുന്ന അസ്ഥിത്ത്വത്തെ സ്പഷ്ടമായി കണ്ടറിയുവാൻ സാധ്യമാണ്. പക്ഷേ, ഗാഢനിദ്രയിൽ അവൻ തന്റെ അസ്ഥിത്വത്തെ അറിയാതെപോകയാൽ, അവന് താൻ അത്രനേരത്തേക്കും മിഥ്യാരൂപേണ നഷ്ടമായിപ്പോകുന്നു. ഹതഭാഗ്യനായ ഒരു മനുഷ്യൻ അഗാധദുഃഖത്തിലാഴ്ന്നുകൊണ്ട് താൻ എന്നെന്നേക്കുമായി എല്ലാത്തരത്തിലും ഇല്ലാതായിപ്പോയെന്ന അനുഭൂതി ഉണ്ടാകുന്നതുപോലെ അവൻ തന്റെ സ്വരൂപത്തെ മറന്നുപോകുന്നു. ഇതുമനസ്സിലാക്കുന്നതോടുകൂടി അവൻ സത്ചിതാനന്ദമയമായ ഭഗവത്സ്വരൂപമാണെന്നും, താൻ തന്നെ ഇതുവരേക്കും തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നുവെന്നുമുള്ള തിരി‌ച്ചറിവുണ്ടാകുന്നു."
ദേവഹൂതി പറഞുൾ "പ്രഭോ!, ഹേ ബ്രാഹ്മണോത്തമാ!, പ്രകൃതിയും പുരുഷനും ഇങനെ അന്യോന്യം നിത്യനിരന്തരമായി ആകർഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ എന്നാണ് ഈ ജീവന് അവളിൽനിന്നും മുക്തമാകാൻ കഴിയുന്നത്? ഭഗവാനേ!, ഭൂമിയിൽനിന്നും, പുഷ്പങളിൽനിന്നും അവയുടെ ഗന്ധം പരിച്ഛേദിക്കപ്പെടുവാൻ കഴിയാത്തതുപോലെ ബുദ്ധിയിൽനിന്നും ബോധത്തെ അകറ്റിനിറുത്തുവാൻ സാധ്യമല്ലേ?. യാതൊരു കർമ്മവും അവനനുഷ്ഠിക്കുന്നില്ലെങ്കിലും, പ്രകൃതി അവനിൽ ആധ്യിപത്യം സ്ഥാപിക്കുകയും, അവനെ അവളിൽ ബദ്ധമാക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് എങനെയാണ് ഈ ജീവൻ മുക്തമാകുന്നതു?. തത്വവിചാരം ചെയ്ത് അതിലൂടെ ആർജ്ജിതമായ ജ്ഞാനത്താൽ ഒരുവൻ ബന്ധഭയത്തിൽനിന്നും താൽകാലികമായി നിവൃത്തിനേടിയെന്നെരിക്കിലും, ബന്ധത്തിന്റെ പരമകാരണം നിർവചിക്കപ്പെടാത്തതിനാൽ അവ വീണ്ടും അവനെ വേട്ടയാടുവാനുള്ള സാധ്യത കുറവല്ല. അങനെയിരിക്കെ ഏതു സാധനയിലൂടെയാണ് ജീവൻ പ്രകൃതിയുടെ പിടിയിൽനിന്നും പൂർണ്ണമായി വിമുക്തമാകുന്നത്?."
ദേവഹൂതിയുടെ സംശയനിവാരണാർത്ഥം കപിലഭഗവാൻ അവളോടുപറഞു: "അമ്മേ!, ഭൗതികവിഷങളിൽ തീവ്രമായ വിരക്തിവച്ചുകൊണ്ടും, നിയതമായ സ്വധർമ്മത്തെ ഫലേച്ഛകൂടാതെ എന്നിലർപ്പണം ചെയ്തനുഷ്ഠിച്ചുകൊണ്ടും, യാതൊരുവൻ എന്നിൽ അചഞ്ചലമായ ഭക്തി വയ്ക്കുന്നുവോ, അവൻ മനോമാലിന്യമകന്ന്, പ്രകൃതിയുടെ മായാവലയത്തിൽനിന്നും അശ്രമം മുക്തമാകുന്നു. കലർപ്പില്ലാത്ത ആ ഭക്തി ജ്ഞാനം കൊണ്ടും, ബ്രഹ്മത്തിൽ അദ്ധ്യാത്മദൃഷ്ടിപതിപ്പിച്ചുകൊണ്ടുമുള്ള സാധനയിൽനിന്നും വന്നുചേരുന്നതാണ്. മോക്ഷപ്രാപ്തിക്കായി ഒരുവൻ തീവ്രമായ ബ്രഹ്മചര്യവും, യോഗവും അഭ്യസിക്കേണ്ടതുണ്ടു. തീയിലകപ്പെട്ട വിറകുകഷണം നിമിഷങൾക്കകം പൂർണ്ണമായും ദഹിച്ചുപോകുന്നതുപോലെ, പ്രകൃതിയുടെ മായാവലയമാകുന്ന അഗ്നിയാൽ സമാവൃതമായ ജീവൻ ദിനരാത്രങൾ കടന്നുപോകുന്നതോടെ, കാലാന്തരത്തിൽ പൂർണ്ണമായും അവയാൽ ഗൃഹീതമാകുന്നു. ഭൗതികവസ്തുക്കളിൽ നിമഗ്നമായി, അവയിൽനിന്നു കിട്ടുന്ന സുഖദുഃഖങളുടെ അവലോകനങളിലൂടെ ഈ സത്യത്തെ കണ്ടറിഞ്, ജീവൻ എന്നേന്നേയ്ക്കുമായി തന്റെ സർവ്വബന്ധനങളിൽനിന്നും മുക്തമായി തന്റെ യഥാർത്ഥസ്വരൂപത്തിൽ സ്ഥിതമാകുന്നു. സ്വപ്നത്തിൽ അനേകവിധം ദുഃഖങളെ ഒരുവന് അനുഭവവേദ്യമാകുന്നു. എന്നാൽ, അവൻ സ്വപ്നത്തിൽനിന്നുമുണർന്ന് ജാഗ്രതവസ്ഥയിലെത്തുമ്പോൾ ആ ദുഖഃങൾ അവനെ വേട്ടയാടുന്നില്ല. അമ്മേ!, വിബുധന്മാർ ഭൗതികകർമ്മങളിൽ വിഹരിക്കുമ്പോഴും അവരെ പ്രകൃതിഗുണങൾ തീണ്ടുന്നില്ല. കാരണം, അവർ സത്യദ്രഷ്ടാക്കളും. ബ്രഹ്മത്തിൽ മനസ്സൂന്നിയവരുമാണ്. ഇങനെ ജന്മജന്മാന്തരങളിലൂടെയുള്ള ഈ ജീവന്റെ അദ്ധ്യാത്മസാധനയാൽ അവൻ ഇഹത്തിലും പരത്തിലും വിരക്തിയുള്ളവനായിത്തീരുന്നു. പരമബോധത്തിൽ അധിഷ്ഠിതമായ അവന്റെ ചിത്തം ബ്രഹ്മാദിലോകങളുടെപോലും നിസ്സാരതയെ വ്യക്തമായി കണ്ടറിയുന്നു. നമ്മുടെ ഭക്തന്മാർ നമ്മുടെ അപാരകരുണയിൽ തികച്ചും ബ്രഹ്മാധിഷ്ഠിതരാകുന്നു. സകല സംശയങളുമകന്ന് അവർ പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയരുന്നു. ആ ധാമം നമ്മുടെ അനുഗ്രഹത്തിൽനിന്നും വഴിയുന്ന അദ്ധ്യാത്മികശക്തിയാൽ സമാവൃതവുമാണ്. അമ്മേ! അതാണൊരുജീവന്റെ അവസാനവും, സമഗ്രവുമായ പ്രാപ്യസ്ഥാനം. യോഗി തന്റെ വർത്തമാനശരീരമുപേക്ഷിച്ച് അപുനരാവർത്തമായി എന്റെ ധാമത്തിലെത്തിച്ചേരുന്നു. യോഗാഭ്യാസങളിലൂടെ പ്രാപ്തമായ സിദ്ധികൾപോലും മായയുടെ ഇന്ദ്രജാലമാണെന്നു കണ്ടറിയുന്ന ഉത്തമനായ യോഗി, സ്വചിത്തത്തെ അവയിൽ വ്യാപൃതമാക്കാതെ അത് എന്നിലേക്ക് തിരിച്ചുവിടുന്നു. അങനെ അവൻ മൃത്യുവിനെ ജയിച്ചവനും, വീരനുമായി, ജനിമൃതിസംസാരത്തിൽ പെട്ടുഴലാതെ എന്നിലെത്തിച്ചേരുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയേഴാമധ്യാം സമാപിച്ചു.
ഓം തത് സത്

<<<<<<  >>>>>>>


lord kapila advises sankhyayoga to his mother devahuti, kapilopadesham, srimad bhagavatham

2014, ഡിസംബർ 16, ചൊവ്വാഴ്ച

3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 26 

(കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങ്ങൾ)

കപിലഭഗവാൻ തന്റെ മാതാവായ ദേവഹൂതിയോട് സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വമുപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞു: "അമ്മേ!, ഇനി ഞാനാപരമാത്മാവിന്റെ തത്വവ്യാപ്തിയെക്കുറിച്ചു ഒന്നൊന്നായിപ്പറഞുതരാം. ഈ മഹത്തത്വത്തെക്കുറിച്ചറിയുന്ന നിമിഷംതന്നെ മനുഷ്യൻ പ്രകൃതിയുടെ ത്രൈഗുണ്യവലയത്തിൽനിന്നും ഉടനടി മുക്തനാകുന്നു.  അമ്മേ!, ആത്മസാക്ഷാത്കാരത്തിനുതകുന്ന ഉത്തമോപാധിയാണ് പരമമായ അദ്ധ്യാത്മജ്ഞാനം. ഹൃദയഗ്രന്ഥി ഭേദിച്ച് എന്നെന്നേയ്ക്കുമായി ജീവനെ ഈ സംസാരത്തിൽനിന്നും വിമുക്തമാക്കുന്ന ആ ജ്ഞാനം ഞാൻ അമ്മയ്ക്കായി പറഞുതരാം. അമ്മേ!, ഭഗവാൻ ഹരി ഈ പ്രപഞ്ചത്തിനുമുഴുവൻ ആധാരഭൂതനായ പരമാത്മാവാണ്. അവൻ പ്രകൃതിക്കുപരനും, നിർഗ്ഗുണനും, സ്വയംജ്യോതിർസ്വരൂപനുമാണ്. അങനെയുള്ള അവന്റെ സ്വയംപ്രഭയാൽ ഈ വിശ്വം മുഴുവൻ അവൻ സൃഷ്ടിച്ചുകാത്തഴിക്കുന്നു. ആ വിഭു തന്റെ ലീലകളാടുവാനായി, ദൈവീകവും, അതിസൂക്ഷ്മവും, ത്രിഗുണാത്മികയുമായ തന്റെ മൂലപ്രകൃതിയെ യദൃച്ഛയാ സ്വീകരിച്ചു. അവളാകട്ടെ, തന്റെ തൃഗുണങളെ പരിണാമവിധേയമാക്കി അതിലൂടെ ഇവിടെ അതിവിചിത്രങളായ ജീവഭൂതങളെ സംജാതമാക്കുന്നു. ഈ ജീവഭൂതങൾ പിറക്കുന്നനിമിഷംമുതൽ അവളുടെ മായയിൽ മുങി പരമമായ അദ്ധ്യാത്മജ്ഞാനം മറഞ്, വിഷങളിൽ മോഹിതരാകുകയുംചെയ്യുന്നു. അങനെ അജ്ഞാനാന്തകാരത്തിൽ അകപ്പെട്ട്, സ്വയമേവ ആനന്ദസ്വരൂപികളായ ഈ ജീവഭൂതങൾ മായയുടെ ആധിപത്യത്തെ സ്വീകരിക്കുകയും, അതിലൂടെ ഇവിടെ വിവിധതരം കർമ്മങളിലേർപ്പെട്ടുകൊണ്ട് താൻ അവയുടെ കർത്താവാണെന്ന് സ്വയം കരുതുകയും ചെയ്യുന്നു. നിഷ്ക്രിയനായി ഇരുന്നുകൊണ്ട്, തന്റെ കർമ്മസകലത്തിനും സാക്ഷിയായി വർത്തിക്കുന്ന നിത്യമുക്തസ്വരൂപമായ ആ ആത്മവസ്തു ഇങനെയുണ്ടാകുന്ന അജ്ഞാനം ഹേതുവായി ഘോരമായ സംസൃതിയിൽ ബന്ധനസ്ഥനാകുന്നു. ജീവന്റെ ഉപാധിയായ ശരീരേന്ദ്ര്യാദികളുടേയും, അവയ്ക്കുമേൽ സർവ്വാധിപത്യം സ്ഥാപിച്ചിരിക്കുന്ന ദേവതൗഘങളുടേയും മൂലകാരണം ഈപ്പറഞ പ്രകൃതിയാണെന്നറിയുക. ഈവകതത്വങളെല്ലാംതന്നെ ആത്മജ്ഞാനികളാൽ സർവ്വസമ്മതവുമാണ്. നിത്യാനന്ദസ്വരൂപനായ ഈ ജീവൻ അനുഭവിക്കുന്ന സുഖദുഖാദിദ്വന്ദാനുഭവങളുടെ കാരണക്കാരൻ യഥാർത്ഥത്തിൽ പുരുഷനായ ഈ ജീവൻ തന്നെയാണ്."
ഇത്രയുംകേട്ടു ദേവഹൂതി പറഞു: "ഹേ ഭഗവൻ!, അങുപറഞതനുസരിച്ച്, സത്തും അസത്തുമായ ഈ സൃഷ്ടിക്ക് ഒരുപോലെ കാരണമായിരിക്കുന്നത് ആ പരമപുരുഷനും അവന്റെ മൂലപ്രകൃതിയും ചേർന്നാണ്. അവയുടെ ലക്ഷണങളോരോന്നും എന്തൊക്കെയാണെന്ന്, പ്രിയപുത്രാ!, അവിടുന്നീയുള്ളവളോടരുളിചെയ്താലും."
ശ്രീഭഗവാൻ പറഞു: "അമ്മേ!, അവ്യക്തവും, നിത്യവും, അതിസൂക്ഷ്മവുമായ, പ്രകൃതിയുടെ തൃഗുണങളുടെ സംയുക്തഭാവമാണ് യഥാർത്ഥത്തിൽ ഇവിടെ സകലഭൂതങൾക്കും കാരണമായിരിക്കുന്നതു. അതിനെ അദ്ധ്യാത്മികശാസ്ത്രത്തിൽ "പ്രധാനം" എന്നു പറയുന്നു. എന്നാൽ ഗുണപരിണാമങൾക്കുവിധേയമായി ഉണ്ടാകുന്ന അവയുടെ ഉൽപ്പന്നഭൂതഭാവത്തെ "പ്രകൃതി" എന്നും പറയുന്നു. പഞ്ചഭൂതങളും, പഞ്ചകർമ്മേന്ദ്രിയങളും, പഞ്ചജ്ഞാനേന്ദ്രിയങളും അവയുടെ വിഷങളായ പഞ്ചതന്മാത്രകളും, കൂടാതെ നാല് ആന്തരികേന്ദ്രിയങളുടേയും സംയുക്തഭാവമാണ് "പ്രധാനം" എന്നറിയപ്പെടുന്നതു. സ്ഥൂലരൂപികളായ പഞ്ചഭൂതങളെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങനെ തരംതിരിക്കപ്പെട്ടിരിക്കുമ്പോൾ, സൂക്ഷ്മരൂപികളായ പഞ്ചതന്മാത്രകളാകട്ടെ, ഗന്ധം, രസം, നിറം, സ്പർശം, ശബ്ദം എന്നിങനെ വിഭജിക്കപ്പെട്ടുനിൽക്കുന്നു. അഞ്ചു ജ്ഞാനേന്ദ്രിയങളെ കാത്, ത്വക്ക്, നാക്ക്, മൂക്ക്, നേത്രം, എന്നിങനെയും, അഞ്ചു കർമ്മേന്ദ്രിയങളെ കരചരണാദിമേഢ്രപായുക്കളായും തരംതിരിക്കപ്പെട്ടിരിക്കുന്നു. അതുപോലെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങനെ ആന്തരികമായ നാല് ഇന്ദ്രിയങളേയും കണക്കാക്കപ്പെട്ടിരിക്കുന്നു. നൈസർഗ്ഗികഭാവങളായ വൃത്തിലക്ഷണങളെ കേന്ദ്രീകരിചിച്ച് ഇവയുടെ ഭേദങളെ തിരിച്ചറിയുവാൻ സാധ്യമാണ്. അമ്മേ!, ഈ ഇരുപത്തിനാലുതത്വങളും ബ്രഹ്മാത്മകമാണ്. കൂടാതെ, ഇവയെ തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന അനശ്വരമായ "കാലം" ഇരുപത്തിയഞ്ചാമതുതത്വമായി നിലകൊള്ളുന്നു.
ഭഗവാൻ കാലസ്വരൂപനാണ്. കാലം അവന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. കാലത്തിന്റെ പ്രഭാവം ഒന്നുകൊണ്ടുമാത്രം, കാലത്താലുണ്ടാകുന്ന മൃത്യുഭയം മനുഷ്യനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. കാരണം, മനുഷ്യൻ പ്രകൃതിവിഷയങളുമായി സദാ ഉപരമിച്ച്, താൻ ശരീരമാണെന്നും, തനിക്ക് കാലാന്തരത്തിൽ മൃത്യു ഭവിക്കുമെന്നുമുള്ള മൗഢ്യധാരണയിൽ ജീവിക്കുന്നു. അമ്മേ!, ഞാൻ മുൻപുപറഞുവല്ലോ, കാലം എന്നത് ഭഗവാൻ ഹരിതന്നെയാണ്. അവനിൽനിന്നുമാണ്, പ്രധാനമെന്നു ഞാൻ മുന്നേ പറഞ പ്രകൃതിയുടെ അവ്യക്തഭാവത്തിൽനിന്നും, അവളുടെ ഗുണങൾ പരിണാമങൾക്കുവിധേയമാകുന്ന കാരണം, ഇക്കണ്ട ചരാചരങൾ മുഴുവനും സൃഷ്ടമായിരിക്കുന്നത്. അവൻ തന്റെ ആത്മമായയാൽ ഇക്കണ്ടസത്വങൾ സകലതിനുമുള്ളിൽ പരമാത്മരൂപത്തിലും, വെളിയിൽ കാലസ്വരൂപനായും കുടികൊള്ളുകയും, നിലകൊള്ളുകയും ചെയ്യുന്നു.
ആ പരംപുമാൻ തന്റെ വീര്യത്തെ പ്രകൃതീയോനിയിൽ നിറയ്ക്കുകയും, അത് അവളിലെ തൃഗുണങളെ പരിണമിപ്പിക്കുകയും, തത്ഫലമായി അവൾ ഹിരണ്മയമെന്ന മഹത്തത്വത്തിനു ജന്മം നൽകുകയും ചെ‌യ്യുന്നു. ശബളീകൃതമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കുശേഷം, സർവ്വലോകാത്മകവും, ജാജ്വല്യമാനവും, ജഗത്തിന്റെ മുഴുവൻ കാരണബീജ‌വും, പ്രളയാന്തരങളിൽ നശിക്കാത്തതുമായ ഈ മഹത്തത്വം, പ്രളയകാലത്തിലുണ്ടാകുന്ന ഘോരാന്തകാരത്തെ ഞൊടിയിടയിൽ അപ്പാടെ ഇല്ലാതെയാക്കുന്നു.
മഹത്തത്വത്തിൽനിന്നും സ‌ത്വഗുണാധിഷ്ഠിതമായി അവന്റെ സ്വച്ഛവും, ശാന്തവുമായ വാസുദേവാവതാരമുണ്ടാകുന്നു. തുടർന്ന്, അതിൽനിന്നും ഇങനെയുള്ള ഭഗവത്ഭാവങളെല്ലാം ഒരേവേളയി‌ൽത്തന്നെ പ്രത്യക്ഷമാകുന്നു. എങനെയാണോ ജലം ഭൂമിയുമായി സമ്പർക്കത്തി‌ലേർപ്പെടുന്നതിനുമുമ്പ് നിർമ്മലവും, മധുരവും, ഇളക്കമ‌റ്റതുമാകുന്നത്, അതേവിധം‌തന്നെ വാസുദേവനാകുന്ന ശുദ്ധബോധത്തിൽ സകലതും സ്വച്ഛവും, സ്പഷ്ടവും, ഭ്രമരഹിതവുമായി അനുഭവപ്പെടുന്നു. ഹരി‌യുടെ ആത്മമായാശക്തിയിൽനിന്നും ഉത്ഭൂതമായ മഹത്തത്വത്തിൽനിന്നും ദേഹാത്മബോധമാകുന്ന അഹങ്കാരതത്വം ഉടലെടുക്കുന്നു. തുടർന്നു ത്രിഗുണങൾ അതിനെന്നെന്നും കൂട്ടായിരിക്കുകയും, ഇങനെയുണ്ടാകുന്ന സാത്വികരാജസികതാമസീകാഹങ്കാരങളിൽനിന്നും, മനസ്സും, ഇ‌ന്ദ്രിയങളും, പഞ്ചഭൂതങളും സൃഷ്ടമാകുകയും ചെയ്യുന്നു. ഭൂതങൾക്കും, മനസ്സിനും, ഇന്ദ്രിയങൾക്കും കാരണമായ ഈപ്പറഞ ത്രിവിധങളായ അഹങ്കാരമാകട്ടെ തങളുടെ കാരണമൂലങളായ ഭൂതമാനസേന്ദ്രിയങൾക്ക് അഭിന്നമായി നിലകൊള്ളുന്നു. അതത്രേ സങ്കർഷണനെന്ന നാമധേയത്തിൽ പുകഴ്കൊണ്ട സഹസ്ര‌ശീർഷനായ സാക്ഷാത് അനന്തനായി ആ പരമപുരുഷനോടൊപ്പം നിത്യനിരന്തരമായി സഖ്യംചേർന്നുനിൽക്കുന്നതു.
കർത്തൃത്വം, കാരണത്വം, കാര്യത്വം, അതുപോലെ ശാന്തം, ഘോരം, വീമൂഢത്വം, എന്നിങനെ വ്യത്യസ്ഥ ഭാവലക്ഷണങളോടുകൂടി ഈ മിഥ്യാഹങ്കാരത്തെ ത്രിഗുണങളോടുചേർ‌ത്ത് വിശേഷണം ചെയ്തിരിക്കുന്നു. തുടർന്ന്, സാത്വികാഹങ്കരത്തിൽനിന്നും മനസ്സ് രൂ‌പാന്തരം പ്രാപിക്കുകയും, അവയുടെ സങ്കല്പവികല്പങളിലൂടെ ആഗ്രഹങളുടെ കടിഞാൺ പൊട്ടിച്ചെറിഞുകൊണ്ട് അത് കുതിച്ചുപായുകയും ചെയ്യുന്നു. ജീവഭൂതങളുടെ മനസ്സ് ഇന്ദ്രിയാധീശനായ ഭഗവാൻ അനിരുദ്ധൻ എന്ന നാമത്തിലറിയപ്പെടുന്നു. അവനാകട്ടെ ശരത്ക്കാലത്തിലുണ്ടാകുന്ന നീലത്താമരവർണ്ണത്തിൽ യോഗിഹൃദ്ഗമ്യനായി നിലകൊള്ളുകയും ചെയ്യുന്നു.
അമ്മേ!, മേൽപ്പറഞ അഹങ്കാരതത്വം രജോഗുണസംയുക്തമായിപ്പരിണമിച്ചുണ്ടാകുന്ന രാജസീകാഹങ്കാരത്തിൽനിന്നും ബുദ്ധി ജന്മം കൊള്ളുന്നു. ഇത് ഇന്ദ്രിയങൾക്കുമുന്നിൽ സ്ഫുരിക്കുന്ന വസ്തുതകളുടെ സ്വാഭാവത്തെ തരംതിരിച്ചറിയുവാനുള്ള വിവേചനശക്തിയായിരുന്നുകൊണ്ട് ഈ ഇന്ദ്രിയങൾക്ക് അനുഗ്രഹമായി വർത്തിക്കുന്നു. സംശയം, വിപര്യാസം അഥവാ തെറ്റിദ്ധാരണ, നിശ്ചയം, സ്മൃതി, ഉറക്കം, എന്നീവൃത്തിക‌ളെല്ലാം ബുദ്ധിയുടെ വ്യത്യസ്ഥ ലക്ഷണങളിൽ പെടുന്നു. രാജസീകാഹങ്കാരം രണ്ടുതരം ഇന്ദ്രിയങൾക്ക് രൂപം നൽ‌കുന്നു. ഒന്നു ജ്ഞാർജ്ജനത്തിനായും, മറ്റൊന്നു ക്രിയാചരണത്തിനായും. ഇവിടെ ക്രിയാശക്തി പ്രാണനേയും, ജ്ഞാനശക്തി ബുദ്ധിയേയും ആശ്രയിച്ചാണ് നിലകൊള്ളുന്നതു.
അമ്മേ!, അതുപോലെതന്നെ ഈ അഹങ്കാരതത്വം തമോഗുണസംയുതമായി ഭഗവത്‌വീര്യത്താൽ ഇളകിമറിയുമ്പോൾ ശബ്ദം സംജാതമാകുകയും, അതിലൂടെ നഭസ്സും, ശ്രോത്രേന്ദ്രിയവും ഉണ്ടാകുക‌യും ചെയ്യുന്നു. ഒരു വസ്തുവിന്റെ ആശയത്തെ വ്യക്തമാക്കുന്നതും, വക്താവിന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയിപ്പിക്കുന്നതും, അതുപോലെ ആകാശം എന്ന തന്മാത്രാത്വത്തെ രൂപവൽക്കരിക്കുന്നതുമൊക്കെ ശബ്ദത്തിന്റെ ലക്ഷണങളായി വിബുദന്മാർ ഉദ്ഘോഷിക്കുന്നു. സർവ്വഭൂതങൾക്കും അകംപുറം കൊണ്ടുനിറഞിരിക്കുന്ന പ്രാപഞ്ചികസ്ഥാനമാണ് ആകാശം. ജീവികളിലെ മനസ്സ്, പ്രാണൻ, ഇന്ദ്രിയങൾ ഇത്യാദികളുടെ കർമ്മക്ഷേത്രവും ഇപ്പറഞ ആകാശംതന്നെ. വീണ്ടും കാലഗതിയിൽ ഗുണപരിണാമങൾക്കുവിധേയമായി ശബ്ദജന്യമായ ഈ ആകാശം ഹേതുവായി സ്പർശം ഉടലെടുക്കുകയും, അനന്തരം വായു, ത്വക്ക് മുതലായവ പ്രാബല്യത്തിൽ വരുകയും ചെയ്യുന്നു. മൃദുത്വം-കാഠിന്യത, ശൈത്യം-ഉഷ്ണം, തുടങിയവ ദ്വന്ദഭാവങൾ വായുവിന്റെ സൂക്ഷ്മരൂപമായി വിശേഷിപ്പിക്കപ്പെടുന്ന സ്പർശത്തിന്റെ ഗുണഗണങളാണ്. ചലനം, കൂടിചേരൽ, ശബ്ദവീചികളെ ശ്രോ‌ത്രേന്ദ്രിയംവരെ എത്തിക്കുക, കൂടാതെ, മറ്റുള്ള ഇന്ദ്രിയങളുടെ പ്രവർത്തനങളെ സാധൂകരിക്കുക, തുടങിയവയെല്ലാം വായുവിന്റെ പ്രവൃത്തിലക്ഷണങളായി പ്രദിഷ്ടമാകുന്നു. വായുവും സ്പർശബോധവും തമ്മിലുണ്ടാകുന്ന പരസ്പരമായ പ്രവർത്തനങളുടേയും പരിണാമങളുടേയും ഫലമായി, വിധിയുടെ പ്രഭാവത്തിൽ, ഒരുവന് കലാകാലങളിൽ വ്യത്യസ്ഥങളായ രൂപഭാവങൾ സ്വീകരിക്കേണ്ടിവരുന്നു. അങനെ ലഭ്യമാകുന്ന ഭൗതികചക്ഷുസ്സുകൊണ്ട് അഗ്നിയുടെ സാന്നിധ്യസഹായത്താൽ അവൻ തനിക്കുചുറ്റും വ്യത്യസ്ഥങളായുള്ള രൂ‌പങളും നിറങളും അനുഭവിച്ചറിയുന്നു.
അമ്മേ!, അഗ്നിയെ അതിന്റെ തേജസ്സുകൊണ്ട് വിലമതിക്കുവാനും, ആസ്വദിക്കുവാനും കഴിയുന്നതുപോലെ, രൂപങളുടെ ലക്ഷണങളെ അവയുടെ ആകൃതി, ഗുണം, വ്യക്തിഗതമായ സവിശേഷത എന്നീപ്രത്യേകതകൾകൊണ്ട് മനസ്സിലാക്കാവുന്നതാണ്. അഗ്നിയെ വിലമതിക്കുവാൻ അവയുടെ വ്യത്യസ്ഥങളായ പ്രവൃത്തികളേയും, സ്വഭാവങളേയും കണക്കിലെടുക്കേണ്ടതുണ്ടു. ചൂടും പ്രകാശവും അഗ്നിയുടെ പ്രാഥമികസവിശേഷതകളാണ്. പചനം, ദഹനം, ഹിമകണങളെ ഉരുക്കുക, ബാഷ്പീകരണം, ക്ഷുത്തൃഢാദികളെ ജനിപ്പിച്ച് വിശപ്പും ദാഹവുമുണ്ടാക്കുക, ഇവയെല്ലാം അഗ്നിയുടെ പലവിധപ്രവൃത്തികളും, അവയുടെ വൈവിധ്യമാർന്ന സ്വഭാവസവിശേഷതകളുമാണ്. അഗ്നിയും, ദർശനാവബോധവും തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങളുടെ ഫലമായി ഈശ്വരനിശ്ചിതമായി രസം ഉത്പന്നമാകുന്നു. അനന്തരം രസത്തിൽനിന്നും ജലമുണ്ടാകുകയും, അതുപോലെ, രസത്തെ അനുഭവയോഗ്യമാക്കി‌ത്തീർക്കുന്ന ഇന്ദ്രിയമായ ജി‌ഹ്വയും സംജാതമാകുന്നു.  ഏകമായ രസം, അന്യദ്രവ്യങളു‌മായി കൂടിച്ചേരുമ്പോൾ, അത്, കഷായം, മധുരം, തിക്തം, എരിവ്, പുളി, എന്നിങനെ അനേകവിധ പകർപ്പുകളോടെ അനുഭവവേദ്യമാകുന്നു.
മാതാവേ!, അഗ്നിയുടേതുപോലെതന്നെ, ജലത്തിന്റെ പ്രത്യേകതെ മനസ്സിലാക്കുവാൻ അതിന്റെ വൈവിധ്യമാർന്ന ലക്ഷണങളായ, അന്യവസ്തുക്കളെ ഈറനാക്കുവാനുള്ള പാടവം, അന്യമിശ്രിതങളെ ഘനീഭവിപ്പിക്കുവാനുള്ള സാമർത്ഥ്യം, പാനം ചെയ്തുകഴിഞാൽ തത്ഫലമായി സംതൃപ്തിയുളവാക്കുന്ന അനുഭൂതിയെ പ്രദാനം ചെയ്യുവാനുള്ള കഴിവ്, ജീവനെ ശരീരത്തിനുള്ളിൽ നിലനിറുത്തുവാനുള്ള കാരണത്വം, മൃദുലതയെ പ്രദാനം ചെയ്യുന്നതിലുള്ള മികവ്, ചൂടകറ്റുന്ന സ്വഭാവം, അനന്തമായ ഉപലബ്ദത, ദാഹം തീർത്ത് ഉന്മേഷം പ്രദാനം ചെയ്യുന്ന പ്രാകൃതം, തുടങിയ സ്വാഭാവികഗുണസവിഷേതകളെ കണക്കിലെടുക്കേണ്ടതുണ്ടു. ജലവും, രസാവബോധവും തമ്മിൽ പ്രവർത്തിച്ച്, ദൈവവിധിയോടെ, ഗന്ധം രൂപം കൊള്ളുകയും, തുടർന്ന്, ഭൂമിയും, അവളുടെ ഗന്ധത്തെ അനുഭവയോഗ്യമാക്കിത്തീർക്കുന്ന ഘ്രാണാവബോധവും ഉണ്ടാകുന്നു. രസത്തെപ്പോലെതന്നെ മണവും, അന്യവസ്തുക്കളുടെ സമ്പർക്കത്തിലേർപ്പെട്ട്, സംയുതം, നിന്ദ്യം, സൗരഭ്യം, ശാന്തം, ഉഗ്രം, അമ്ലം, തുടങിയ വൈകൃതഭാവങൾക്കുവിധേയമാകുന്നു.

ഭൂമിയുടെ പ്രവൃത്തിലക്ഷണങളെ കണ്ടറിയുവാൻ ബ്രഹ്മപ്രതിരൂപങളായുള്ള, സൃഷ്ടഭൂതങളുടെ വാസസ്ഥലങളേയും, വസ്തുക്കളെ ഉൾക്കൊള്ളുവാൻവേണ്ടി നിർമ്മിച്ചിട്ടുള്ള ഭാജനങളേയും ഒന്നവലോകനം ചെയ്താൽ മതിയാകും. ഇങനെയുള്ള ഉദാഹരണങളിലൂടെ, ഭൂമി തന്നിലുല്പന്നമായ സകലചരാചരങൾക്കും അധിവസിക്കുവാനുള്ള ആധാരമാണെന്നുള്ള വസ്തുത നമുക്ക് മനസ്സിലാക്കാം. അമ്മേ!, ഏത് ഇന്ദ്രിയത്തിന്റെ വിഷയം നഭോഗുണവിശേഷമായ ശബ്ദമാണോ, അതിനെ ശ്രോത്രേന്ദ്രിയമെന്നും, ഏത് ഇന്ദ്രിയത്ത്ിന്റെ വിഷയം വായൂഗുണവിശേഷമായ സ്പർശമാണോ, അതിനെ സ്പർശനേന്ദ്രിയമെന്നു പറയുന്നു. അതുപോലെ, തേജോഗുണവിശേഷമായ രൂപത്തെ തന്റെ വിഷയമാക്കിയ ഇന്ദ്രിയ‌ത്തെ ചക്ഷുസ്സെന്നും, അംഭഗുണവിശേഷമായ രുചിയെ തന്നുടെ വിഷയമാക്കി വർത്തിക്കുന്ന ഇന്ദ്രിയത്തെ രസനയെന്നും, ഭൗമഗുണവിശേഷമായ ഗന്ധത്തെ വിഷയമാക്കിയ ഇന്ദ്രിയത്തെ ഘ്രാണേന്ദ്രിയമെന്നും പറയപ്പെടുന്നു.

അമ്മേ!, കാര്യകാരണങളെ ഒന്ന് വിശകലനം ചെയ്തുനോക്കിയാൽ, സകലകാര്യങളിലും അതാതിന്റെ കാരണങൾ നിഴലിച്ചുകാണാവുന്നതാണ്. ആയതിനാൽ കാരണങളുടെ പ്രവൃത്തിലക്ഷണങൾ കാര്യത്തിൽ കണ്ടറിയാവുന്നതുമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ സകലകാരണങളുടേയും സവിശേഷതകൾ അവളിൽതന്നെ ആചരിതമായിക്കുന്നു. 

സൃഷ്ടിയുടെ തുടക്കത്തിൽ പഞ്ചഭൂതങളും, അഹങ്കാരവും, മഹത്തത്വവും, സർവ്വസ്വതന്ത്രമായിരുന്നു. ആസമയം, ഭഗവാൻ ഹരി, കാലത്തേയും, കർമ്മത്തേയും, ത്രിഗുണങളേയും കൂട്ടിനുചേർത്തുകൊണ്ട് പ്രപഞ്ചമൂലത്തിലേക്ക് പ്രവേശിച്ചു. പിന്നീട്, കാലസ്വരൂപനായ ഭഗവാന്റെ സാന്നിധ്യത്തിൽ ഈ സപ്തതത്വങൾ ഇളകിമറിഞ് അബോധാവസ്ഥയിൽ ഒരു അണ്ഡരൂപം പ്രാപിക്കുകയും ചെയ്തു. ആ ബ്രഹ്മാണ്ഡത്തിൽനിന്നും അതിബൃഹത്തായ വിരാട്രൂപം സംഭൂതമാകുകയും ചെയ്തു. ഈ വിശ്വാണ്ഡത്തെ വിശേഷം എന്നുവിളിക്കുന്നു. ജലം, വായു, അഗ്നി, ആകാശം, അഹങ്കാരം, മഹത്തത്വം എന്നിങനെ വ്യത്യസ്ഥപാളികളോടെ ഈ രൂപം വർത്തിക്കുന്നു. ആകൃതിയിൽ ഈ പാളികൾ ഒന്നിനൊന്നു പതിന്മടങായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുറമ്പാളിയായതിനെ "പ്രധാനം" എന്നുവിളിക്കുന്നു. ഈ വിശ്വാണ്ഡത്തിനുള്ളിലാണ് ഈരേഴുപതിനാലുലോകങളടങുന്ന, ഭഗവാൻ ഹരിയുടെ മൂർത്തമായ വിരാട്രൂപം നിറഞുവിളങുന്നത്. അങനെ ജലത്തിൽ നിമഗ്നമായിരുന്ന സുവർണ്ണമയമായ ആ മഹാണ്ഡകോശത്തിൽ ശ്രീമൻ നാരായണസ്വാമി ശയിക്കുകയും, തുടർന്ന് അത് പലതായി വിഭജിക്കപ്പെടുകയും ചെയ്തു.

അതിലൂടെ ആദ്യമായി അവനിൽ ഉണ്ടായത് ഒരു വക്‌ത്രമായിരുന്നു. പിന്നീട് വാണിയും. വാണിയിലൂടെ അഗ്നിദേവനുണ്ടായി. തുടർന്ന് രണ്ട് നാസാരന്ധ്രങളുണ്ടാകുകയും, അതിലൂടെ പ്രാണനും ഘ്രാണേന്ദ്രിയങളുമുണ്ടായി. പ്രാണന്റെ ഉല്പത്തിയോടെ അതിന്നധിപനായ വായുദേനുണ്ടായി. അതിനെത്തുടർന്ന് രണ്ട് നേത്രങളും, പിന്നെ കാഴ്ചയുമുണ്ടായി. കാഴ്ചക്ക് നാഥനായി സൂര്യദേവൻ ജനിച്ചു. അനന്തരം, ആ വിരാട്രൂപന് കർണ്ണദ്വയങളുണ്ടാകുകയും, അതിനായി കേൾവിയും, അതിന്റെ അധിപനായി ദിഗ്ദേവതകളും ഉത്പന്നമായി. തുടർന്ന് അവനിൽ ത്വക്കും, രോമവും, മീശയും, താടിരോമങളും പ്രത്യക്ഷമായി. അതിലൂടെ ഔഷധികൾ സംജാതമായി. പിന്നെയായിരുന്നു അവനിൽ ജനനേന്ദ്രിയങളുണ്ടായതു.

അനന്തരം, രേതസ്സുണ്ടായി. ജലദേവതയുണ്ടായി. പിന്നീട് വിസർജ്ജനേന്ദ്രിയമായ ഗുദം ഉല്പന്നമായി, ഗുദത്തിൽനിന്നും അപാനനും, അപാനനിൽനിന്ന് ലോകസർവ്വത്തിനും ഭയം വിതയ്ക്കുന്ന മൃത്യുവും സംജാതമായി. പിന്നീട് കരദ്വയങളും, ബലവും, ഇന്ദ്രനുമുണ്ടായി. അനന്തരം പാദങളും, ചലനവും, അതിനുസ്വാമിയായ വിഷ്ണുഭഗവാനുമുണ്ടായി. തുടർന്ന് ഭഗവത്നാഡിവ്യൂഹങളും, അതിലൂടെയൊഴുകുവാൻ രുധിരവുമുണ്ടായി. അതിനുശേഷം ആ വിരാട്രൂപനിൽ ഉദരം പ്രത്യക്ഷമായി. പിന്നീടുണ്ടായത് ക്ഷുത്തൃഡാദികളായിരുന്നു. തൊട്ടുപിന്നാലെ സമുദ്രവും, തുടർന്ന് ഹൃദയവും, പിന്നാലെ മനസ്സും സംജാതമായി. അനന്തരം ചന്ദ്രൻ പിറന്നു. പിന്നാലെ ബുദ്ധിയും, ബുദ്ധിയിൽനിന്ന് വാക്കിന്നധിപതിയായ ബ്രഹ്മദേവനും അവതാരംകൊണ്ടു. തുടർന്ന് അഹങ്കാരതത്വം ഉടലെടുത്തു. അതിനുശേഷം ദേവാദിദേവൻ മഹാദേവൻ പ്രത്യക്ഷമായി. അനന്തരം ചിത്തവും, അതിന്നധിപതിയായ ചൈത്യനും ആ വിരാഡ്രൂപനിൽ കൂടിച്ചേർന്നു. അങനെ അവനിൽ സംജാതമായ സകല ഇന്ദ്രിയങളും, അവയുടെ അധിദേവതകളും ചേർന്ന് ആ പരമപുരുഷന്റെ വിരാട്രൂപത്തെ ഉണർത്തുവാൻ ശ്രമിക്കുകയും, അതിനുകഴിയാതെവന്നപ്പോൾ അവരോരോരുത്തരായി വീണ്ടും ആ മൂർത്തരൂപത്തിനുള്ളിലേക്ക് പുനഃപ്രവേശിച്ചു അവനെ ഉണർത്തുവാനുള്ള കഠിനപ്രയത്നം ചെയ്യുകയും ചെയ്തു. ആദ്യം അഗ്നിദേവൻ വചോരൂപത്തിൽ അവന്റെ വായിലൂടെ ഉൾകടന്ന് പ്രയത്നിച്ചുപരാജയപ്പെട്ട് പിൻവാങി. അനന്തരം വായുദേവൻ ഘ്രാണമായി അവന്റെ നാസികയിലൂടെ അകത്തുകടന്നുപ്രരിശ്രമിച്ചു. പക്ഷേ, ആ പരമപുരുഷൻ ഉണരുവാൻ കൂട്ടാക്കിയില്ല. പിന്നീട് സൂര്യഭഗവാൻ കണ്ണിലൂടെ ആ വിരാട്രൂപത്തിനുള്ളിലേക്ക് സന്നിവിഷ്ടനായി അവനെ ഉണർത്തുവാൻ പ്രയാസപ്പെട്ടു. ശ്രോത്രേന്ദ്രിയങളിലൂടെ ദിക്ദേവവതകളും അവന്റെയുള്ളിൽ പ്രണീതനായി കണക്കറ്റുപ്രയന്തിച്ചിട്ടും ആ ഭഗവന്മൂർത്തരൂപം ഉണർന്നില്ല. ത്വചയുടെ ദേവതയും, സകല ഔഷധികളും ഒരുമിച്ചുചേർന്ന് അവന്റെ രോമകൂപങളിലൂടെ അകത്തുകടന്ന് യത്നിച്ചിട്ടും, ജലദേവത രേതസ്സോടുകൂടി ശിശ്നത്തിലേക്ക് പ്രവേശിച്ചുയത്നിച്ചുവെങ്കിലും, മൃത്യു അപാനനോടൊപ്പം ഗുദംവഴി ഉള്ളിൽക്കടന്നു ശ്രമിച്ചിട്ടും, ഇന്ദ്രദേവൻ ഹസ്തങളിലേക്കിറങി ബലംകൊണ്ടുയത്നിച്ചിട്ടും, വിഷ്ണുദേവൻ പാദപങ്കജത്തിൽപുക്ക് ചലനഗതികൊണ്ടുപരിശ്രമിച്ചിട്ടും, നദികൾ അവന്റെ നാഡിവ്യൂഹങളിലേക്കിറങി രക്തംകൊണ്ട് യത്നിച്ചിട്ടും, ഉദധി ക്ഷുത്തൃഡാദികളോടെ അവന്റെ ഉദരത്തിലേക്കിറങിച്ചെന്ന് ഉണർത്തുവാൻ ശ്രമിച്ചുവെങ്കിലും, ചന്ദ്രൻ മനസ്സില്ലൊടെ ആ നിർമ്മലഹൃദയത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട് നോക്കിയിട്ടും, ബ്രഹ്മദേവൻ ബുദ്ധിയുമായി ആ നാരായണന്റ ഹൃദയകുഹരത്തിലെത്തി കിണഞുപരിശ്രമിവെങ്കിലും, രുദ്രൻ അഹങ്കാരവുമായി കണക്കറ്റുശ്രമിച്ചുവെങ്കിലും, ഇവർക്കൊന്നും ആ വിരാട്പുരുഷനിൽ യാതൊരുചലനവും ഉണ്ടാക്കുവാൻ കഴിഞില്ല.

അമ്മേ!, എന്നാൽ ക്ഷേത്രജ്ഞനായ ചൈത്യൻ അനന്തബോധവുമായി അവനിലേക്കാഴ്ന്നിറങി ആ ഹൃദ്പത്മത്തെ തലോടിയതും, ആ പരമപുരുഷന്റെ വിരാട്രൂപം കാരണസമുദ്രത്തിൽനിന്നും ഉണർന്നുതെളിഞു. ഇതുപോലെ, ഉറങിക്കിടക്കുന്ന ഒരുവനെ അവന്റെ  പ്രാണനോ, മനസ്സിനോ, ബുദ്ധിക്കോ, ഇന്ദ്രിയങൾക്കോ ഉണർത്തുവാൻ സാധ്യമല്ല. അതിന് ബോധസ്വരൂപനായ ആ ക്ഷേത്രജ്ഞന്റെ ഉൾവിളി അനിവാര്യം തന്നെയാണ്. ആയതിനാൽ, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ സഹായത്തോടെ ആർജ്ജിച്ചെടുത്ത ജ്ഞാനത്താൽ ഒരുവന് തന്റെയുള്ളിൽത്തന്നെ സ്ഥിതനായ, എന്നാൽ മായയുടെ ബലം കൊണ്ട് തനിക്കുപരനായിനിൽക്കുന്ന, ബോധസ്വരൂപനായ ആ പരമാത്മാവിനെ നിത്ത്യവും ധ്യാനിക്കേണ്ടിയിരിക്കുന്നു.

ഇങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , ഇരുപത്തിയാറാമധ്യായം സമാപിച്ചു.

ഓം തത് സത്.




lord kapila advises sankhyayoga to His mother devahuti. srimad bhagavatham principles of the nature.vidura maitreya samvadam