kapila explains sankhyayoga to devahuti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kapila explains sankhyayoga to devahuti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

3.33 കപിലമഹാമുനി (ഭഗവതവതാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - ദ്ധ്യായം 33

(കപിലമഹാമുനി - ഭഗവതവതാരം)

kapilopadesham എന്നതിനുള്ള ചിത്രം
മൈത്രേയൻ പറഞ്ഞു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ധർമ്മപത്നി ദേവഹൂതി തന്റെ പുത്രനും ഭഗവതവതാരവുമായ കപിലഭഗവാന്റെ തിരുവായ്മൊഴിയായി സാംഖ്യശാസ്ത്രം കേട്ടറിഞ്ഞു. അനന്തരം, ഭക്തിജ്ഞാനവൈരാഗ്യാദികളെക്കുറിച്ച് അവൾക്കുണ്ടായിരുന്ന അജ്ഞാനം നീങ്ങി ചിത്തം നിർമ്മലമായി. കപിലദേവനെ കൈകൂപ്പിസ്തുതിച്ചുകൊണ്ട് അവൾ ഇങ്ങനെ പ്രാർത്ഥിച്ചു."

"ഭഗവാനേ!, ത്രിഗുണങ്ങളുടെ പ്രവാഹവും, ഭൂതേന്ദ്രിയാർത്ഥമയമായ പ്രപഞ്ചസർവ്വത്തിന്റെ ഉറവിടവുമായ, അന്തഃസ്സലിലത്തിൽ ശയിക്കുന്ന ഗർഭോദകശായിയായ അവിടുത്തെ ജഠരപങ്കജത്തിൽനിന്നും പിറന്ന അജനായ ബ്രഹ്മദേവൻപോലും അങ്ങയുടെ ദർശനത്തിനും തന്റെ ഉത്ഭവസ്ഥാനത്തെയറിയുവാൻവേണ്ടിയും തപംചെയ്ത് അങ്ങയെ ധ്യാനിക്കുകയുണ്ടായി. ഭഗവാനേ!, നിഷ്കർമ്മിയായിരുന്നുകൊണ്ട് സൃഷ്ടിസ്ഥിതിസംഹാരാർത്ഥം  ത്രിഗുണങ്ങളെ വികാരമയമാക്കാൻ അങ്ങയുടെ അനന്തവീര്യാംശം അവിടുന്ന് വിനിയോഗിച്ചു. അതിലൂടെ ഇക്കണ്ട പ്രപഞ്ചവുമുണ്ടായി. അവിടുന്ന് ഈ ലോകങ്ങൾക്കെല്ലാം സ്വാമിയാണ്. ഒന്നായിരുന്നുകൊണ്ട് വിഭക്തവീര്യങ്ങളെക്കൊണ്ട് അങ്ങീജഗത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. എന്നാൽ സർവ്വവും അടിയങ്ങളുടെ ബുദ്ധിക്കഗോചരങ്ങളുമാണ്. നാഥാ!, പ്രപഞ്ചസർവ്വം അവിടുത്തെ മഹായോനിയിൽനിന്നുത്ഭവിച്ചിരിക്കെ, അങ്ങെങ്ങനെ ഈയുള്ളവളുടെ ഉദരത്തിൽവന്നുപിറന്നു?. എങ്ങനെ സാധ്യമാകാതിരിക്കും?. അവിടുന്നുതന്നെയല്ലേ കല്പാന്തത്തിൽ പ്രളയജലത്തിനുമേൽ വടപത്രത്തിൽ സ്വന്തം പദാരവിന്ദം സ്വമുഖാരവിന്ദത്തിൽ വിനിവേശിപ്പിച്ചുകൊണ്ടുകിടന്നരുളിയത്!. പ്രഭോ!, അങ്ങിവിടെ അവതരിച്ചിരിക്കുന്നത് ഞങ്ങൾ അജ്ഞാനികളുടെ പാപം നശിപ്പിക്കുവാനും പകരം ഹൃദയത്തിൽ അവിടുത്തെ ഭക്തിനിറയ്ക്കുവാനുമാണ്. അങ്ങ് മുമ്പും ഇതിനായി സൂകരമാദിയായുള്ള പലേ അവതാരങ്ങളെടുത്ത് അജ്ഞർക്ക് ബ്രഹ്മപദം കാട്ടിക്കൊടുത്തിട്ടുണ്ട്. ഇന്നിതാ വീണ്ടും ഈയുള്ളവളുടെ പുത്രനായിപ്പിറന്നുകൊണ്ട് അങ്ങയിൽ ആശ്രിത്യമായ ലോകത്തിന് മുക്തിമാർഗ്ഗമരുളിയിരിക്കുന്നു. അവിടുത്തെ തിരുനാമുമുച്ചരിക്കുന്ന മാത്രയിൽത്തന്നെ, അവിടുത്തെ ലീലകളെ കേൾക്കുന്ന നിമിഷത്തിൽത്തന്നെ, അങ്ങയെ ഭക്ത്യാ നമസ്ക്കരിക്കുന്നവേളയിൽത്തന്നെ, അന്ത്യജനെങ്കിൽകൂടി അവൻ യജ്ഞാചരണത്തിന്ന് പാത്രമാകുന്നു. അങ്ങനെയിരിക്കെ, അങ്ങയെ മുഖാമുഖംകാണുന്നവന്റെ മഹാഭാഗ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്!. ഭഗവാനേ!, അവിടുത്തെ തിരുനാമം കീർത്തിക്കുന്ന നാവുള്ളവന്റെ മാഹാത്മ്യത്തെ എവ്വിധം വർണ്ണിക്കാനാണ്!. ചണ്ഡാലകുലത്തിൽ പിറന്നവനാണെങ്കിൽകൂടി അവർ പൂർജാർഹനത്രേ!. ഈ ജന്മം അങ്ങയെ കീർത്തിക്കുന്നവൻ പൊയ്പ്പോയ ജന്മങ്ങളിൽ എന്തെല്ലാം തപസ്സുകളും യജ്ഞങ്ങളുമനുഷ്ഠിച്ചിട്ടുണ്ടാവണം!. അങ്ങനെയുള്ളവർ ഒരു തികഞ്ഞ ആര്യന്റെ സകലഗുണഗണങ്ങളും നേടിയിട്ടുണ്ടാവണം!. അവർ എത്രയോ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാവണം!. എത്രയോ തീർത്ഥാടനങ്ങൾ ചെയ്തിട്ടുണ്ടാവണം!. അവർ വേദാഭ്യാസികളായിരിക്കണം. ചുരുക്കത്തിൽ ഭഗവന്നാമോച്ചാരണത്തിനുവേണ്ട സകലയോഗ്യതകളും നേടിയവരാണ് അവർ. കപിലനാമധേയത്തിൽ മൽപുത്രനായിപ്പിറന്ന അങ്ങ് ഭഗവാൻ വിഷ്ണുതന്നെയാണെന്ന് ഞാനറിയുന്നു. തീർച്ചയായും അവിടുന്ന് ആ പരമാത്മാവുതന്നെയാണ്. ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ച് ഋഷികളും മുനിമാരും സദാ അങ്ങയെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. കാരണം, വേദഗർഭനായ അവിടുത്തെ കാരുണ്യം കൂടാതെ ആർക്കുംതന്നെ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും മുക്തമാകാൻ സാധിക്കുകയില്ല."

മൈത്രേയൻ പറഞ്ഞു: "വിദുരരേ!, ഇങ്ങനെ, ഭക്തിവശ്യമായ വാക്കുകളിൽ ദേവഹൂതി കപിലഭഗവാനെ സ്തുതിക്കുകയും, സന്തുഷ്ടനായ ഭഗവാൻ മാതൃവാത്സല്യം തുളുമ്പുന്ന മധുരിമയിൽ അവളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു. "അമ്മേ!, അവിടുത്തോട് നാമുപദേശിച്ച ഈ യോഗമാർഗ്ഗം അത്യന്തം ലളിതമാണ്. മറ്റുള്ള യോഗാഭ്യാസനങ്ങളേക്കാൾ സുകരം ഇത് പ്രാവർത്തികമാകുന്നു. വർത്തമാനശരീരത്തിലിരുന്നുകൊണ്ട് ഈ ജന്മത്തില്‍ത്തന്നെ ജീവൻ ഈ യോഗമാഗ്ഗത്താൽ അനായാസേന പരമഗതിയെ പ്രാപിക്കുന്നു. വേദവാദിജനങ്ങളും ഈ മാർഗ്ഗത്തെതന്നെ അവലംബിക്കുന്നു. അമ്മേ!, ഈ മാർഗ്ഗത്തെ സ്വീകരിക്കുന്നപക്ഷം, ഭയാനകമായ സംസാരത്തിൽനിന്നും മുക്തമായി സംശയമെന്യേ ഒരുവൻ എന്റെ ധാമം ചേരുന്നു. എന്നാൽ വിപരീതബുദ്ധികൾ ജനിമൃതികളിൽപ്പെട്ട് സാദാകാലവും ഉഴറിക്കൊണ്ടേയിരിക്കുന്നു."

ശ്രീമൈത്രേയൻ വീണ്ടും പറഞ്ഞു: "വിദുരരേ!, മാതാവായ ദേവഹൂതിക്കായി സാംഖ്യയോഗം പ്രദാനംചെയ്ത്, പുറപ്പെടാന്‍ അനുജ്ഞയും നേടി കപിലഭഗവാൻ ആശ്രമത്തിൽനിന്നും ഇറങ്ങിനടന്നു. മനോഹരപുഷ്പങ്ങളാലലങ്കരിക്കപ്പെട്ട കർദ്ദമമുനിയുടെ ആശ്രമത്തിൽ കപിലഭഗവാന്റെ ഉപദേശമനുസരിച്ച് ദേവഹൂതി ഭക്തിയോഗം അഭ്യസിച്ചുതുടങ്ങി. അവള്‍ സമാധി അഭ്യസിച്ചുതുടങ്ങിയ കര്‍ദ്ദമമുനിയുടെ ആശ്രമം മനോഹരവും വര്‍ണ്ണശബളവുമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു. അത് സരസ്വതീനദിയുടെ പൂക്കിരീടമെന്നു പറയപ്പെട്ടു.  അവൾ ദിനവും മൂന്നുനേരം സ്നാനംചെയ്തു. കൂന്തലുകൾ നരച്ചുതുടങ്ങി. തീവ്രതപാനുഷ്ഠാനത്താൽ ശരീരം ക്ഷയിച്ചുതുടങ്ങി. കേവലം പഴകിയ കീറത്തുണികളുടുത്ത് അവൾ നാണം മറച്ചു.

പ്രജാപതിയായ കര്‍ദ്ദമന്റെ ഗൃഹവും അതിലെ ചമയങ്ങളും അദ്ദേഹം തന്റെ ബ്രഹ്മചര്യംകൊണ്ടും യോഗശക്തികൊണ്ടും സര്‍വ്വസമ്പന്നമാക്കിയിരുന്നു. അനുപമമായ അവയുടെ അത്ഭുതസൗന്ദര്യത്തിൽ വൈമാനികരായ സ്വര്‍ഗ്ഗവാസികള്‍പോലും അസൂയാലുക്കളായിരിരുന്നു. ശയ്യകളും മെത്തകളും പാല്‍പതപോലെ മൃദുലമായിരുന്നു. ആനകൊമ്പുകളാല്‍ നിര്‍മ്മിതമായ ആസനങ്ങളും പീഠങ്ങളും സ്വര്‍ണ്ണക്കസവുകള്‍ തുന്നിച്ചേര്‍ത്ത തുണികള്‍കൊണ്ടുപൊതിഞ്ഞിരുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ കട്ടിലുകള്‍ മൃദുലതയേറിയ മെത്തകളാലും തലയിണകളാലും അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാംതരം വെണ്ണക്കല്ലില്‍ തീര്‍ത്ത ചുമരുകളില്‍ അമൂല്യരത്നങ്ങള്‍ പതിപ്പിച്ചിരുന്നു. അവയുടെ ദിവ്യദ്യുതിയില്‍ പ്രകാശമാനമായ മുറിക്കുള്ളില്‍ മറ്റുവിളക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ സദാ നാനാതരസ്വണ്ണാഭരണവിഭൂഷിതരായിരുന്നു. മുഖ്യഗൃഹം മധുവും മണവുമുള്ള പൂന്തോട്ടങ്ങളെക്കൊണ്ടും, നവ്യമായ ഫലങ്ങള്‍ നല്‍കുന്ന ധാരാളം പടുകൂറ്റന്‍ വൃക്ഷങ്ങളെക്കൊണ്ടും ചുറ്റപെട്ടിരുന്നു. അവയില്‍ ആകര്‍ഷിതരായി പക്ഷികള്‍ സദാ അതില്‍ ചേക്കേറിക്കൊണ്ടിരുന്നു. ഈ പറവകളുടെ പാട്ടുകളും വണ്ടുകളുടെ മൂളലുംകൊണ്ടു ആ പ്രദേശമാകെ കൂടുതല്‍ കൂടുതല്‍ ഹൃദ്യമായിക്കൊണ്ടിരുന്നു. അന്ന്, ആ പൂന്തോട്ടത്തിലെ താമരക്കുളത്തില്‍ ദേവഹൂതി കുളിക്കാനിറങ്ങുമ്പോള്‍ ഗന്ധര്‍വ്വന്മാര്‍ കര്‍ദ്ദമന്റെ ഗാര്‍ഹസ്ഥ്യത്തെ പുകഴ്ത്തിപാടുമായിരുന്നു. അവളുടെ മഹാനായ പ്രാണനാഥന്‍ അവള്‍ക്ക് സകലവിധസംരക്ഷണവും സദാസമയവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

സ്വര്‍ലോകവാസികള്‍പോലും കാമിക്കുമയും അസൂയപ്പെടുകയും ചെയ്ത ആ അത്യത്ഭുതവും അതിമനോഹരവുമായ സുഖസൗകര്യങ്ങളെ മകന്‍ യാത്രയായതിനുശേഷം പവിത്രയായ ദേവഹൂതി ഉപേക്ഷിച്ചു. എന്നാല്‍, വിദുരരേ!, അവള്‍ മഹാനായ തന്റെ മകന്റെ വേര്‍പാടില്‍ അതീവദുഃഖിതയായിരുന്നു. ദേവഹൂതിയുടെ ഭര്‍ത്താവ് കര്‍ദ്ദമപ്രജാപതി നേരത്തേതന്നെ സന്യാസം സ്വീകരിച്ചുപുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മകനും. അവള്‍ ജനനമരണത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരുന്നുവെങ്കിലും, മായയുടെ പിടിയില്‍നിന്നകന്ന് ഹൃദയശുദ്ധിവന്നവളായിരുന്നുവെങ്കിലും, കുട്ടിക്കിടാവിനെ നഷ്ടപെട്ട ഒരു തള്ളപ്പശുവിനെപോലെ തന്റെ പ്രിയപുത്രനെയോർത്തു ദുഃഖിതയായി. വിദുരരേ!, അങ്ങനെ ഭഗവദവതാരമായ തന്റെ മകന്‍ കപിലനെ സദാ ധ്യാനിച്ചുകൊണ്ട് ദേവഹൂതി വളരെ പെട്ടന്നുതന്നെ കര്‍ദ്ദമാശ്രമത്തിന്റെ ഭൗതികസമ്പന്നതയില്‍ നിസ്പൃഹയായിമാറി. തുടര്‍ന്ന്, മകനില്‍നിന്നും കേട്ടുപഠിച്ച അദ്ധ്യാത്മവിദ്യയുടെ നിസ്തുലപ്രകാശത്തില്‍ അവള്‍ ഭഗവാന്റെ വിഷ്ണുരൂത്തെ സദാ ധ്യാനിക്കുവാന്‍ തുടങ്ങി. ഭക്തിയുടെ പാരമ്യതയില്‍ അവള്‍ ഭഗവാനെ ഭജിച്ചു. സന്യാസിനിയായ ദേവഹൂതി തന്റെ ശരീരപാലനത്തിനുവേണ്ടതുമാത്രം സ്വീകരിച്ചു. പരമസത്യത്തെ തിരിച്ചറിഞ്ഞ അവള്‍ ആ ജ്ഞ്ഞാനത്തില്‍ സംസ്ഥിതയായി. ഹൃദയം ശുദ്ധമായി. ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറച്ചു. അങ്ങനെ ത്രിഗുണാസംബന്ധിയായ സകല ആശങ്കകളും അവളുടെ ഹൃദയത്തെ വിട്ടൊഴിഞ്ഞു. മനസ്സ് ഭഗവാനില്‍ ലയിച്ചു. അതില്‍ അവള്‍ നിര്‍ഗ്ഗുണസ്വരൂപനായ ഭഗവാനെ അറിഞ്ഞു. ആത്മസാക്ഷാത്കരം ലഭിച്ച ജീവനെപ്പോലെ ദേവഹൂതി ഭൗതികജീവിതത്തില്‍നിന്നും മുക്തയായി. സകലഭൗതികദുഃഖങ്ങള്‍ക്കും അറുതിവന്നു. അങ്ങനെ അവള്‍ക്ക് ആത്മാനന്ദം ലഭിച്ചു.

നിത്യസമാധിയിലായതോടെ ത്രിഗുണങ്ങളാലുണ്ടായ സകല ഭ്രമങ്ങളും തീർന്ന്, തന്റെ ഭൌതികശരീരത്തെ സ്വപ്നത്തിൽ കണ്ടതെന്നപോലെ അവൾ മറന്നു. ആ ശരീരത്തെ കർദ്ദമൻ സൃഷ്ടിച്ച സ്വർഗ്ഗകന്യകമാർ പോഷിപ്പിച്ചു. അത് പുഷ്ടിപ്പെട്ടു. ആ സമയം, സകല ആകുലതകളും മറന്ന അവളുടെ ശരീരം പുകയാൽ ചുറ്റപ്പെട്ട അഗ്നിയെപ്പോലെ കാണപ്പെട്ടു. ഭഗവദ്ച്ചിന്തയിൽ മുഴികി ദേഹബോധം നഷ്ടമായ അവൾക്ക് ചിലസമയങ്ങളിൽ തന്റെ കേശഭാരമഴിഞ്ഞുവീഴുന്നതോ, വസ്ത്രങ്ങൾ ഉഴിഞ്ഞുവീഴുന്നതോ അറിയാൻ കഴിഞ്ഞിരുന്നില്ല.
അല്ലയോ വിദുരരേ!, അങ്ങനെ കപിലോപദേശം കേട്ട് ദേവഹൂതി അചിരേണ സംസാരബന്ധനത്തിൽനിന്ന് മുക്തയായി സാക്ഷാൽ ബ്രഹ്മത്തിൽ ലയിച്ചു. അവൾക്ക് ആത്മജ്ഞാനമുണ്ടായ ആ പുണ്യസ്ഥലം മൂന്നുലോകങ്ങളിലും “സിദ്ധപദം”എന്ന നാമത്തിൽ അറിയപ്പെടുന്നു. വിദുരരേ!, ഒടുവിൽ അവളുടെ ശരീരാംഗങ്ങൾ ജലത്തിൽ ലയിച്ചുചേർന്നു, ആ ജലം ഒരു പുണ്യനദിയായിയൊഴുകി. അതിൽ മുങ്ങിനിവരുന്നവർ സംസാരത്തിൽ നിന്നും മുക്തരാകുന്നു. ആയതിനാൽ ഇന്നും മോക്ഷേച്ഛുക്കളായി അവടെയെത്തുന്നവർ അതിൽ പുണ്യസ്നാനം ചെയ്തുപോരുന്നു.
തുടർന്ന്, അച്ഛന്റെ ആശ്രമം ഉപേക്ഷിച്ചു, മഹായോഗിയായ കപിലഭഗവാൻ അമ്മയോടു അനുജ്ഞയും വാങ്ങി വടക്കു-പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഭഗവാൻ നടന്നുനീങ്ങവേ, സിദ്ധചാരണഗർന്ധർവ്വമുനികളും, അപ്സരകന്യകമാരും പ്രാർത്ഥനയോടെ കൈകൂപ്പി കുമ്പിട്ടുനിന്ന് അവനിൽ നമസ്കാരമർപ്പിച്ചു. സമുദ്രം നമസ്കരിച്ചുകൊണ്ട് ഗംഗാസാഗരത്തിൽ കപിലഭഗവാനു് വാസസ്ഥലമൊരുക്കി. ഇന്നും കപിലഭഗവാൻ സമാധിസ്ഥനായിക്കൊണ്ട് സാംഖ്യശാസ്ത്രാചാര്യന്മാരാൽ പൂജിതനായി മൂലോകമുമുക്ഷുക്കൾക്ക് മുക്തിയരുളുവാൻ അവിടെ കുടികൊള്ളുന്നു. ഹേ അനഘനായ വിദുരരേ!, കപിലഭഗവാന്റേയും മാതാവ് ദേവഹൂതിയുടേയും പരമപവിത്രമായ ഈ സംവാദം നീ ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞുതന്നു. വിദുരരേ! കപിലദേവഹൂതിസംവാദം പരമരഹസ്യമാണു. അത് കേൾക്കുന്നവർക്കും പഠിക്കുന്നവർക്കും ഗരുഡവാഹനനായ ഭഗവാൻ നാരായണനിൽ ഭക്തിയുണ്ടാകുന്നു. തുടർന്ന്, ഭഗവദ്ഭക്തിരസാബ്ധിയിൽ ആറാടുവാൻ അവർക്ക് വൈകുണ്ഠത്തിൽ പ്രവേശനവും ലഭിക്കുന്നു.    


ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.
ത്രിതീയസ്കന്ദം സമാപ്തം
ഓം തത് സത്

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം)

ഓം

ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 25 (ഭക്തിയുടെ മാഹാത്മ്യം)


​ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ
ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം."

സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി."

മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതിയോടൊപ്പം ആശ്രമത്തിലിക്കുകയായിരുന്ന സമയം, മകനെ അടുത്തുകണ്ട ദേവഹൂതി, വിധാതാവ് പണ്ട് തനിക്കരുളിച്ചെയ്ത വാക്കുകളെ അനുസ്മരിച്ചുകൊണ്ട് തന്റെ പുത്രനോട് ചോദിച്ചു. "ഭഗവാനേ!, ഇക്കണ്ടകാലമെല്ലാം ഭൗതികവിഷങളെ അനുവേലം ചിന്തിച്ചുചിന്തിച്ച്  ഞാൻ അജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. മകനേ!, നീമാത്രമാണ് ഘോരമായ ഈ അന്തകാരത്തിൽനിന്നും ഈയമ്മയെ കരകയറ്റുവാൻ പ്രാപ്തനായുള്ളത്. കാരണം, നിന്റെ കാരുണ്യമൊന്നുകൊണ്ടുമാത്രം ജന്മജന്മാന്തരങളിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ അദ്ധ്യാത്മനേത്രമാണ് നീ. ഹേ ഭഗവൻ!, പ്രപഞ്ചത്തിലെ സകലഭൂതങളുടേയും ഉറവിടമായ നീ സൂര്യകിരണങൾ വന്ന് ഇരുട്ടിനെയകറ്റുന്നതുപോലെ, നാനാലോകങളിലുമുള്ള അജ്ഞാനാന്തകാരത്തെ അകറ്റുവാണ് അദ്ധ്യാത്മതേജസ്സുറ്റ് ഇവിടെ അവതീർണ്ണനായിരിക്കുന്നത്. ഹേ ഭഗവൻ!, എന്റെ സ്വരൂപത്തെ മറച്ചിരിക്കുന്ന നിന്റെയീമായയെ നീക്കിയാലും. ശരീരാത്മബോധത്തിൽനിന്ന് ഇനിയുമുണർന്നിട്ടില്ലാത്ത എന്നെ നിന്റെ മഹാമായ വല്ലാതെ മോഹിപ്പിക്കുകയാണ്. ഞാൻ ആ പദമലരിൽ അനന്യശരണം പ്രാപിച്ചിരിക്കുന്നു. ഈ മഹാമോഹത്തിൽനിന്ന് എന്റെ ഉണർത്തുവാനായി നീയൊഴിഞൊരു ശക്തിയെ ഞാൻ കാണുന്നില്ല പ്രഭോ!. സംസാരമാകുന്ന ഈ പാഴ്‌വൃക്ഷത്തെ വെട്ടിവീഴ്ത്തുവാനുതകുന്ന മഹാകുഠാരമാണ് നീ. പ്രകൃതിപുരുഷന്മാരുടെ തത്വത്തെ അറിയുവാൻ ഉത്സാഹിതയായി, പരമപുരുഷനായ നിന്നോട് പ്രാർത്ഥിച്ചുകൊണ്ട് ഈയുള്ളവളിതാ നിന്നെ നമിക്കുന്നു."

മൈത്രേയൻ പറഞു: "ഇങനെ ഉത്തമയായ ഒരു മുമുക്ഷുവിന്റെ ഭാവത്തിൽ, ദുരിതപൂർണ്ണമായ ഘോരസംസാരത്തിൽനിന്നും രക്ഷനേടുവാൻ വെമ്പുന്ന ഹൃദയവുമായി, ആത്മതത്വാർത്ഥം തന്നെ സമീപിച്ച മാതാവിന്റെ ആവശ്യം കപിലഭഗവാൻ സന്തോഷപൂർവ്വം സ്വീകരിച്ചു. നിറഞ പുഞ്ചിരിയോടെ കപിലൻ ദേവഹൂതിക്ക് യോഗികൾ അവലംബിക്കുന്ന ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ആ വഴി കാണിച്ചുകൊടുത്തു."

കപിലഭഗവാൻ പറഞു: "അമ്മേ!, ജീവാത്മ-പരമാത്മബന്ധത്തെക്കുറിക്കുന്നതും, ജീവഭൂതങളുടെ ആത്യന്തികലക്ഷ്യമായ മോക്ഷത്തെ പ്രദാനം ചെയ്യുന്നതും, സുഖ-ദുഃഖാദിദ്വന്ദങളിൽനിന്നും നിസ്സംഗത്വം സാധിക്കുന്നതുമായ യോഗമാർഗ്ഗമാണ് സകലയോഗമാർഗ്ഗങളിൽവച്ചും ശ്രേഷ്ഠമായുള്ളത്. നിരന്തരാഭ്യാസേന നേടുവാൻ കഴിയുന്നതും, മനുഷ്യജന്മം നേടിയവന് അത്യന്തം ഉപയോഗപ്രദവുമായ ഈ യോഗം പണ്ട് ജ്ഞാനപ്രാപ്തിക്കായി നമ്മെ പ്രാപിച്ച ഋഷികൾക്കായി നാം പ്രദാനം ചെയ്തിരുന്നു. ഇന്നിതാ അമ്മയ്ക്കും ഞാൻ ആ ആത്മതത്വത്തെ പറഞുതരുവാൻ പോകുന്നു.

അമ്മേ!, ചിത്തം ത്രിഗുണങളിൽ മുഴുകികിടപ്പോളം കാലം ഈ ജീവൻ ബന്ധനസ്ഥമായിരിക്കും. എന്നാലത് ആ പരമപുരുഷന്റെ പാദാരവിന്ദങളിൽ സമർപ്പിക്കുന്ന നിമിഷംമുതൽ ഈ ജീവനാകട്ടെ വിഷയങളിൽനിന്ന് മുക്തമായി, പകരം അമൃതാനന്ദത്തെ ആസ്വദിച്ചുതുടങുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ദേഹാത്മബോധത്തിൽനിന്നുത്ഭവിക്കുന്ന മാലിന്യം നീങുമ്പോൾ, ഹൃദയം ശുദ്ധമായി, കേവലം വിഷയജമായ സുഖദുഃഖാദി ദ്വന്ദവികാരങളെ തരണം ചെയ്യുകയും ചെയ്യുന്നു. അങനെ സ്വയംജ്യോതിസ്വരൂപമായ ജീവൻ, അതിസൂക്ഷ്മമെങ്കിലും, താൻ പ്രകൃതിക്ക് പരനാണെന്നും, അഖണ്ഡിതവും സ്വയംപ്രകാശിതവുമായ നിത്യസത്യമാണെന്നും തിരിച്ചറിയുന്നു. ഇങനെ മുക്തിമാർഗ്ഗത്തിലൂടെ പുരോഗമിക്കുന്ന ഒരു ജീവന് ഭക്തിജ്ഞാനവൈരാഗ്യാദികളിലൂടെ ത്രിഗുണങളിൽ ഉദാസീനഭാവമുണ്ടാകുകയും, അതുവഴി പ്രകൃതിയുടെ പ്രഭാവം ആ ജീവനെ പതുക്കെപതുക്കെ വിട്ടൊഴിയുകയും ചെയ്യുന്നു. അധോക്ഷജനായ ഭഗവാനിൽ അചഞ്ചലമായ ഭക്തിയുണ്ടാകാതിടത്തോളം കാലം, യാതൊരു യോഗിക്കും ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുവാൻ വഴിയില്ല. കാരണം, ഭക്തിക്ക് തുല്യമായ മുക്തിമാർഗ്ഗം മറ്റൊന്നില്ലതന്നെ. വിഷങളോടുള്ള സംഗം തന്നെയാണ് ജീവാത്മാവിനെ ദുസ്തരമായ സംസാരത്തോട് കൂട്ടിയിണക്കുന്ന ഒരേയൊരുപാശം. ആ സംഗം ആത്മനിഷ്ഠരായ സാധുക്കളോടാകുന്നപക്ഷം ഈ ജീവന് ആ പരംപൊരുളിലേക്കുള്ള മോക്ഷദ്വാരം തുറന്നുകിട്ടുന്നു. തിതിക്ഷ, സർവ്വഭൂതങളോടും തോന്നുന്ന കരുണ, സൗഹൃദം, അജാതശത്രുത്വം, ശാന്തഭാവം, ഗ്രന്ഥാധ്യയനം തുടങിയ ശീലങളും ഗുണങളുമാണ് സാധുക്കൾക്ക് ഭൂഷണമായുള്ളത്. അങനെയുള്ളവൻ എനിക്കുവേണ്ടി സ്വജനങളേയും, ബന്ധുമിത്രാദികളെപ്പോലും ത്യജിച്ച്, എന്നിൽ ദൃഢമായ ഭക്തിയുള്ളവരായിത്തീരുന്നു. സാധുക്കളായ അവർ സദാസമയവും, എന്റെ മഹിമകളെമാത്രം ചിന്തിച്ച്, എന്നെക്കുറിച്ചുള്ള തപജപധ്യാനാദികളിൽ മുഴുകി ജീവിക്കുന്നു. അതുകൊണ്ട് അവർക്ക് വിഷയങളിൽനിന്നുമുണ്ടാകുന്ന മഹാദുരിതങളെ സഹിക്കേണ്ടിവരുന്നില്ല.

അമ്മേ ഇതാണ് നിസ്സംഗരായ ഭക്തോത്തമന്മാരുടെ ഗുണഗണങൾ. അങനെയുള്ള സാധുക്കളോട് അമ്മയ്ക്കും സംഗമുണ്ടാകണം. അത് വിഷയങളോടുള്ള അമ്മയുടെ ആസക്തിക്ക് അറുതിയുണ്ടാക്കിത്തരുന്നു. അവർ സദാകാലവും ഹരിയുടെ മഹിമകൾ വാഴ്ത്തുന്നവരാകുന്നതുകൊണ്ട്, അവരോട് സംഗം ചേരുന്നതുവഴി കാതിനും ഹൃദയത്തിനും ഒരുപോലെ സംതൃപതിയേകുന്ന ആ ദിവ്യാമൃതം വേണ്ടുവോളം നുകരുവാനുള്ള മഹാഭാഗ്യവും കൈവരുന്നു. അങനെ സത്സംഗത്തിലെത്തി, ഹൃദയത്തിൽ അദ്ധ്യാത്മതത്വത്തിന്റെ വിത്തുപാകിക്കഴിഞാൽ ക്രമേണ അത് അവിടെ വളർന്ന് അദ്ധ്യാത്മസാധനക്ക് പുരോഗതിയുണ്ടാകുകയും, അതുവഴി ജീവന്മാർക്ക് വിഷയങളിൽ നിന്നകന്ന് ബ്രഹ്മത്തിൽ ദൃഢമായ രതിയുണ്ടായാൽ അവിടെനിന്നും ഭക്തിയുടെ തുടക്കവുമാണ്.

അങനെ ഭക്തിയോടുകൂടി ഒരുവൻ ഭഗവാൻ ഹരിയുടെ ലീലകളെ നിരന്തരം അനുസ്മരണം ചെയ്യുന്നതുകൊണ്ട് അവനിൽ ഇന്ദ്രിയസുഖഭോഗങളോടുള്ള താല്പര്യം കുറയുകയും, ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. ലളിതവും മധുരവുമായ ഭക്തിസാധനയിലൂടെ അവന് തന്റെ മനസ്സിനേയും ഇന്ദ്രിയങളേയും സംയമനം ചെയ്യുവാൻ സാധിക്കുന്നു. ത്രിഗുണങളിൽനിന്നകന്ന്, ഹൃദയത്തിൽ അനന്യമായ ഹരിഭക്തി വർദ്ധിപ്പിച്ച്, വിഷങളിൽ വിരാഗം ജനിപ്പിച്ച്, ചിത്തം എന്നിൽതന്നെ സമർപ്പിച്ചുകഴിഞാൻ ആ ജീവൻ ഈ ജന്മത്തിൽതന്നെ പരമാത്മസ്വരൂപനായ എന്നോട് കൂടിച്ചേരുന്നു."

കപിലഭഗവാന്റെ വാക്കുകൾ കേട്ടയുടൻ ദേവഹൂതി ഇങനെ ചോദിച്ചു: "ഭഗവാനേ!, ഏറ്റവും ഉചിതമായ യാതൊരു ഭക്തിമാർഗ്ഗമാണോ വളരെപ്പെട്ടന്നുതന്നെ പരമനിർവ്വാണപദത്തെ സംഭവ്യമാകുന്നത്, ആ യോഗത്തെ എനിക്ക് പറഞുതന്നാലും. ഹേ നിർവ്വാണാത്മൻ!, അങിപ്പോൾ എനിക്കുപദേശിച്ച ഈ യോഗമാർഗ്ഗം തികച്ചും ഭൗതികവിഷയങളെ അപ്പാടെ പരിത്യജിച്ച് സർവ്വയോഗങളുടേയും ഈശ്വരനായ ഭഗവാൻ ഹരിയുടെ തൃപ്പാദകമലത്തിൽ എന്നെന്നേയ്ക്കുമായി കൂടിച്ചേരുവാനുള്ള ഉപാധിപകളിലൊന്നാണ്. സത്യദാർശനികമായ ആ യോഗമാർഗ്ഗത്തെക്കുറിച്ച് ഇനിയുമറിയുവാൻ ഞാനാഗ്രഹിക്കുകയാണ്. ഞങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അദ്ധ്യാത്മതത്വം ഉൾക്കൊള്ളുകയെന്നത് തികച്ചും ദുഷ്ക്കരമായ  കാര്യമാണെന്നറിയുമ്പോഴും, മകനേ! ഞാൻ നിന്നോടു പ്രാത്ഥിക്കുകയാണ്, നിന്റെ കാരുണ്യമുണ്ടെങ്കിൽ ഒരു സ്ത്രീയായ എനിക്കും ആ മഹാഭാഗ്യം സിദ്ധിക്കുമെന്ന് ഞാൻ അടിയുറച്ചുവിശ്വസിക്കുന്നു."

മൈത്രേയൻ പറഞു: "വിദുരരേ!, മാതാദേവഹൂതിയുടെ വാത്സല്യവും, ജിജ്ഞാസ്സയും നിറഞ നിവേദനം കേട്ടയുടൻ കപിലഭഗവാനിൽ അതിരറ്റ മാതൃസ്നേഹമുണർന്നു. അദ്ദേഹം കാരുണാവഹമായ ഒരു നറുപുഞ്ചിരിയോടുകൂടി, ഭക്തിയും, യോഗവും പരസ്പരപൂരകങളായ സാംഖ്യയോഗതത്വത്തെ, തന്റെ മാതാവിനായി ഉപദേശിക്കുവാൻ തുടങി."

കപിലഭഗവാൻ പറഞു: "അമ്മേ!, ഇന്ദ്രിയളോരോന്നും ഓരോ ദേവതകളെ പ്രതിനിധാനംചെയ്യുന്നു. ഈ ഇന്ദ്രിയങളുടെ സ്വാഭാവികമായ പ്രവണതയെന്നത്, വേദങളാൽ അനുശാസിതങളായ കർമ്മങളിൽ നിത്യനിരന്തരമായി നിരതമാകുകയെൻനുള്ളതാണ്. അതുപോലെ ഇന്ദ്രിയങളുടെ കേന്ദ്രബിന്ദുവാകുന്ന മനസ്സും ഒരീശ്വരന്റെ പ്രാധിനിത്യം സ്വീകരിച്ചുച്ചുകൊണ്ട് വർത്തിക്കുന്നു. ആ സർവ്വേശ്വരൻ സകലതിനും ഈശ്വരനായ ഭഗവാൻ ഹരിതന്നെയാണ്. മനസ്സെന്ന ഈവസ്തു സ്വയമേവ സേവനതല്പരമാണ്. ആ സേവനം ഭഗവാൻ ഹരിയുടെ തൃപ്പാദഭക്തിയിലാകുമ്പോൾ അത് ആത്മസാക്ഷാത്ക്കാരത്തിനും മേലെയുള്ള ഒരു അദ്ധ്യാത്മികാനുഭൂതിയായി പരിണമിക്കുന്നു. അമ്മേ!, ജഠരാഗ്നി, ജീവഭൂതങൾ കഴിക്കുന്ന അന്നത്തെമുഴുവൻ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതുപോലെ, ഭഗവത്ഭക്തിയാകട്ടെ, ഒന്നും ചെയ്യാതെതന്നെ അവരുടെ ഓരോ കോശവും ആ പരമാത്മാവിൽ അലിയിച്ചുചേർക്കുന്നു. നമ്മുടെ പാദഭക്തിയിൽ രമിച്ചുകഴിയുന്ന ഏതൊരു ഭക്തനും ആ പരമാനന്ദത്തെവിട്ട് നമ്മെ പ്രാപിക്കുവാൻപോലും ആഗ്രഹിക്കാറില്ല. അവർ സദാകാലവും നമ്മുടെ മഹിമകളെ കീത്തിച്ചുകൊണ്ട് ആ ഭക്തിരസവുംനുകർന്നു അതിൽനിന്നുതിരുന്ന ആത്മരതിയിൽ കഴിയുന്നു. അമ്മേ!, പുഞ്ചിരിയൊഴുകുന്ന നമ്മുടെ മുഖപത്മത്തെ കാണുവാനായി നമ്മുടെ ഭക്തന്മാർ എന്നും കൊതിപൂണ്ടുകഴിയുന്നവരാണ്. ആ സമയം അവരുടെ നേത്രങൾക്ക് ഉദയസൂര്യന്റെ ദീപ്തിയും പ്രഭയുമാണുള്ളത്. അവർ എപ്പോഴും സർവ്വാഭീഷ്ടപ്രദായകമായ നമ്മുടെ പലേ അവതാരരൂപങളെ കാണുവാനും, അങനെയുള്ള നമ്മുടെ മഹിമകളെ വാനോളം പുകഴ്ത്തുവാനുമുള്ള ത്വരയിൽ നൃത്തം കുതിച്ചുകൊണ്ടേയിരിക്കുന്നു. പുഞ്ചിരിവഴിയുന്ന, അത്യാകർഷകമായ നമ്മുടെ രൂപം കാണുന്നമാത്രയിൽ, നമ്മുടെ ഒരിറ്റുശബ്ദം കേൾക്കുന്നമാത്രയിൽ, അവർ സർവ്വവും വിസ്മരിച്ചുപോകുന്നു. അവരുടെ മനസ്സ് മറ്റുള്ള സകലവിഷങളിൽനിന്നുമകന്ന് നമ്മുടെ പാദാരവിന്ദത്തിൽ ഉറയ്ക്കുന്നു. ആ സമയം, അവരിച്ഛിക്കാതെതന്നെ നമ്മുടെ പരമകാരുണ്യമായ ആത്മസാക്ഷാത്ക്കാരം അവർക്കനുഭവയോഗ്യമാകുന്നു. ആസമയം, നമ്മിൽ പൂർണ്ണമായും നിമഗ്നരായ നമ്മുടെ ഭക്തോത്തമന്മാരാകട്ടെ, സത്യലോകികൾക്കുമാത്രം ലഭ്യമായ വിഭൂതികളിൽപ്പോലും ഭ്രമിക്കുന്നില്ല. യോഗികൾക്കുമാത്രം സാധ്യമായ അഷ്ടാംഗയോഗസിദ്ധിയിലും അവർ കാംക്ഷിക്കുന്നില്ല. എന്തിനുപറയാൻ, നമ്മുടെ സ്വധാമമായ വൈകുണ്ഠപ്രാപ്തിപോലും അവർ ആഗ്രഹിക്കുന്നില്ല. അങനെയെന്നാലും, പരമമായ ആ അദ്ധ്യാത്മികാനുഭൂതിയെ ആഗ്രഹിക്കാതെതന്നെ അവർ അനുവേലം നുകർന്നുകൊണ്ടേയിരിക്കുന്നു. അമ്മേ!, ഇങനെ അനുഭവവേദ്യമാകന്ന ആ ആത്മാനന്ദം അവർക്കൊരിക്കലും നഷ്ടമാകുന്നില്ല. കാലം കൊണ്ടും, ആയുധം കൊണ്ടും അതിന് ഹാനിസംഭവിക്കുന്നില്ല. കാരണം, അവർ നമ്മെ സുഹൃത്തായും, ബന്ധുവായും, പുത്രനായും, ഗുരുവായും, ഈശ്വരനായും കണ്ട് തങളുടെ ഹൃദയകുഹരങളിൽ വച്ചാരാധിക്കുന്നു. സ്വന്തമായതൊന്നിനേയും മനുഷ്യൻ മറ്റാർക്കും വിട്ടുകൊടുക്കാത്തതുപോലെ അവർ നമ്മെ സ്വന്തമായി കണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്നു. വിശ്വവ്യാപിയായ നമ്മെ അവർ അചഞ്ചലമായ ഭക്തിയോടെ പൂജിക്കുന്നു. അതിലൂടെ അവരാർജ്ജിക്കുന്ന ആത്മാനന്ദത്തിൽ, സ്വർഗ്ഗലോകപ്രാപ്തിക്കുവേണ്ടിയോ, ധനം, കുട്ടികൾ, പശുക്കൾ, പാർപ്പിടം എന്നീ ഭൗതികവസ്തുക്കളിൽ അനുരക്തരായി ഇഹലോകത്തിൽതന്നെ സന്തോഷത്തോടെ ജീവിക്കുവാനോ അവർ അഭിലഷിക്കുന്നില്ല. കേവലം ശാരീരികമായ ഈവക ചിന്തകൾ അവരറിയാതെതന്നെ അവർക്ക് നഷ്ടമാകുന്നു. കാരണം, നമ്മുടെ ഭക്തോത്തമന്മാരെ നാം ജനനമരണസംസാരാബ്ധിയിൽ നിന്നും കൈപിടിച്ചുയർത്തി മറുകരയെത്തിക്കുന്നു. അമ്മേ!, നമ്മുടെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കാതുള്ളകാലത്തോളം ഒരു ജീവന് ജനിമൃതികളാകുന്ന തീവ്രഭയത്തിൽ നിന്നും മുക്തനാകുവാൻ സാധ്യമല്ല. കാരണം, സർവ്വാന്തര്യാമിയുമായ നാം മാത്രമാണ് ഇവിടെ സകലഭൂതങൾക്കും പരമകാരണായുള്ളത്. നമ്മെ ഭയന്നിട്ടാണ് കാറ്റ് ചലിക്കുന്നതും, സൂര്യൻ തിളങുന്നതും, അഗ്നി ജ്വലിക്കുന്നതും, മൃത്യു നിരന്തരം തന്റെ ധർമ്മമാചരിച്ചുകൊണ്ട് വിഹരിക്കുന്നതുമെല്ലാം. ജ്ഞാനവൈരാഗ്യയുക്തരായ യോഗികൾ ലോകസംഗ്രഹാർത്ഥം നമ്മുടെ പാദമൂലം ഭജിക്കുന്നു. അവർ നിരന്തരം നമ്മുടെ ധാമത്തിലേക്ക് ഭയലേശം കൂടാതെ കടന്നുവരികയും പോകുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇങനെ മനസ്സിനെ ഭഗവത്പാദാരവിന്ദങളിലർപ്പിച്ച് അവർ അഖണ്ഡിതമായി ഭക്തിരസം നുകർന്നുകൊണ്ടേയിരിക്കുന്നു. അതുമാത്രമാണ് ആ ഭഗവത്ധാമത്തിലേക്കെത്തിച്ചേരുവാനുള്ള ഏകമാർഗ്ഗവും.
ഓം തത് സത്

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.








importance of bhakthi, devotion lord kapila explains sankhyayoga to His mother dEvahUTi. vidura-maitrEya samvAdam.