2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

3.33 കപിലമഹാമുനി (ഭഗവതവതാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - ദ്ധ്യായം 33

(കപിലമഹാമുനി - ഭഗവതവതാരം)

kapilopadesham എന്നതിനുള്ള ചിത്രം
മൈത്രേയൻ പറഞ്ഞു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ധർമ്മപത്നി ദേവഹൂതി തന്റെ പുത്രനും ഭഗവതവതാരവുമായ കപിലഭഗവാന്റെ തിരുവായ്മൊഴിയായി സാംഖ്യശാസ്ത്രം കേട്ടറിഞ്ഞു. അനന്തരം, ഭക്തിജ്ഞാനവൈരാഗ്യാദികളെക്കുറിച്ച് അവൾക്കുണ്ടായിരുന്ന അജ്ഞാനം നീങ്ങി ചിത്തം നിർമ്മലമായി. കപിലദേവനെ കൈകൂപ്പിസ്തുതിച്ചുകൊണ്ട് അവൾ ഇങ്ങനെ പ്രാർത്ഥിച്ചു."

"ഭഗവാനേ!, ത്രിഗുണങ്ങളുടെ പ്രവാഹവും, ഭൂതേന്ദ്രിയാർത്ഥമയമായ പ്രപഞ്ചസർവ്വത്തിന്റെ ഉറവിടവുമായ, അന്തഃസ്സലിലത്തിൽ ശയിക്കുന്ന ഗർഭോദകശായിയായ അവിടുത്തെ ജഠരപങ്കജത്തിൽനിന്നും പിറന്ന അജനായ ബ്രഹ്മദേവൻപോലും അങ്ങയുടെ ദർശനത്തിനും തന്റെ ഉത്ഭവസ്ഥാനത്തെയറിയുവാൻവേണ്ടിയും തപംചെയ്ത് അങ്ങയെ ധ്യാനിക്കുകയുണ്ടായി. ഭഗവാനേ!, നിഷ്കർമ്മിയായിരുന്നുകൊണ്ട് സൃഷ്ടിസ്ഥിതിസംഹാരാർത്ഥം  ത്രിഗുണങ്ങളെ വികാരമയമാക്കാൻ അങ്ങയുടെ അനന്തവീര്യാംശം അവിടുന്ന് വിനിയോഗിച്ചു. അതിലൂടെ ഇക്കണ്ട പ്രപഞ്ചവുമുണ്ടായി. അവിടുന്ന് ഈ ലോകങ്ങൾക്കെല്ലാം സ്വാമിയാണ്. ഒന്നായിരുന്നുകൊണ്ട് വിഭക്തവീര്യങ്ങളെക്കൊണ്ട് അങ്ങീജഗത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. എന്നാൽ സർവ്വവും അടിയങ്ങളുടെ ബുദ്ധിക്കഗോചരങ്ങളുമാണ്. നാഥാ!, പ്രപഞ്ചസർവ്വം അവിടുത്തെ മഹായോനിയിൽനിന്നുത്ഭവിച്ചിരിക്കെ, അങ്ങെങ്ങനെ ഈയുള്ളവളുടെ ഉദരത്തിൽവന്നുപിറന്നു?. എങ്ങനെ സാധ്യമാകാതിരിക്കും?. അവിടുന്നുതന്നെയല്ലേ കല്പാന്തത്തിൽ പ്രളയജലത്തിനുമേൽ വടപത്രത്തിൽ സ്വന്തം പദാരവിന്ദം സ്വമുഖാരവിന്ദത്തിൽ വിനിവേശിപ്പിച്ചുകൊണ്ടുകിടന്നരുളിയത്!. പ്രഭോ!, അങ്ങിവിടെ അവതരിച്ചിരിക്കുന്നത് ഞങ്ങൾ അജ്ഞാനികളുടെ പാപം നശിപ്പിക്കുവാനും പകരം ഹൃദയത്തിൽ അവിടുത്തെ ഭക്തിനിറയ്ക്കുവാനുമാണ്. അങ്ങ് മുമ്പും ഇതിനായി സൂകരമാദിയായുള്ള പലേ അവതാരങ്ങളെടുത്ത് അജ്ഞർക്ക് ബ്രഹ്മപദം കാട്ടിക്കൊടുത്തിട്ടുണ്ട്. ഇന്നിതാ വീണ്ടും ഈയുള്ളവളുടെ പുത്രനായിപ്പിറന്നുകൊണ്ട് അങ്ങയിൽ ആശ്രിത്യമായ ലോകത്തിന് മുക്തിമാർഗ്ഗമരുളിയിരിക്കുന്നു. അവിടുത്തെ തിരുനാമുമുച്ചരിക്കുന്ന മാത്രയിൽത്തന്നെ, അവിടുത്തെ ലീലകളെ കേൾക്കുന്ന നിമിഷത്തിൽത്തന്നെ, അങ്ങയെ ഭക്ത്യാ നമസ്ക്കരിക്കുന്നവേളയിൽത്തന്നെ, അന്ത്യജനെങ്കിൽകൂടി അവൻ യജ്ഞാചരണത്തിന്ന് പാത്രമാകുന്നു. അങ്ങനെയിരിക്കെ, അങ്ങയെ മുഖാമുഖംകാണുന്നവന്റെ മഹാഭാഗ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്!. ഭഗവാനേ!, അവിടുത്തെ തിരുനാമം കീർത്തിക്കുന്ന നാവുള്ളവന്റെ മാഹാത്മ്യത്തെ എവ്വിധം വർണ്ണിക്കാനാണ്!. ചണ്ഡാലകുലത്തിൽ പിറന്നവനാണെങ്കിൽകൂടി അവർ പൂർജാർഹനത്രേ!. ഈ ജന്മം അങ്ങയെ കീർത്തിക്കുന്നവൻ പൊയ്പ്പോയ ജന്മങ്ങളിൽ എന്തെല്ലാം തപസ്സുകളും യജ്ഞങ്ങളുമനുഷ്ഠിച്ചിട്ടുണ്ടാവണം!. അങ്ങനെയുള്ളവർ ഒരു തികഞ്ഞ ആര്യന്റെ സകലഗുണഗണങ്ങളും നേടിയിട്ടുണ്ടാവണം!. അവർ എത്രയോ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാവണം!. എത്രയോ തീർത്ഥാടനങ്ങൾ ചെയ്തിട്ടുണ്ടാവണം!. അവർ വേദാഭ്യാസികളായിരിക്കണം. ചുരുക്കത്തിൽ ഭഗവന്നാമോച്ചാരണത്തിനുവേണ്ട സകലയോഗ്യതകളും നേടിയവരാണ് അവർ. കപിലനാമധേയത്തിൽ മൽപുത്രനായിപ്പിറന്ന അങ്ങ് ഭഗവാൻ വിഷ്ണുതന്നെയാണെന്ന് ഞാനറിയുന്നു. തീർച്ചയായും അവിടുന്ന് ആ പരമാത്മാവുതന്നെയാണ്. ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ച് ഋഷികളും മുനിമാരും സദാ അങ്ങയെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. കാരണം, വേദഗർഭനായ അവിടുത്തെ കാരുണ്യം കൂടാതെ ആർക്കുംതന്നെ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും മുക്തമാകാൻ സാധിക്കുകയില്ല."

മൈത്രേയൻ പറഞ്ഞു: "വിദുരരേ!, ഇങ്ങനെ, ഭക്തിവശ്യമായ വാക്കുകളിൽ ദേവഹൂതി കപിലഭഗവാനെ സ്തുതിക്കുകയും, സന്തുഷ്ടനായ ഭഗവാൻ മാതൃവാത്സല്യം തുളുമ്പുന്ന മധുരിമയിൽ അവളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു. "അമ്മേ!, അവിടുത്തോട് നാമുപദേശിച്ച ഈ യോഗമാർഗ്ഗം അത്യന്തം ലളിതമാണ്. മറ്റുള്ള യോഗാഭ്യാസനങ്ങളേക്കാൾ സുകരം ഇത് പ്രാവർത്തികമാകുന്നു. വർത്തമാനശരീരത്തിലിരുന്നുകൊണ്ട് ഈ ജന്മത്തില്‍ത്തന്നെ ജീവൻ ഈ യോഗമാഗ്ഗത്താൽ അനായാസേന പരമഗതിയെ പ്രാപിക്കുന്നു. വേദവാദിജനങ്ങളും ഈ മാർഗ്ഗത്തെതന്നെ അവലംബിക്കുന്നു. അമ്മേ!, ഈ മാർഗ്ഗത്തെ സ്വീകരിക്കുന്നപക്ഷം, ഭയാനകമായ സംസാരത്തിൽനിന്നും മുക്തമായി സംശയമെന്യേ ഒരുവൻ എന്റെ ധാമം ചേരുന്നു. എന്നാൽ വിപരീതബുദ്ധികൾ ജനിമൃതികളിൽപ്പെട്ട് സാദാകാലവും ഉഴറിക്കൊണ്ടേയിരിക്കുന്നു."

ശ്രീമൈത്രേയൻ വീണ്ടും പറഞ്ഞു: "വിദുരരേ!, മാതാവായ ദേവഹൂതിക്കായി സാംഖ്യയോഗം പ്രദാനംചെയ്ത്, പുറപ്പെടാന്‍ അനുജ്ഞയും നേടി കപിലഭഗവാൻ ആശ്രമത്തിൽനിന്നും ഇറങ്ങിനടന്നു. മനോഹരപുഷ്പങ്ങളാലലങ്കരിക്കപ്പെട്ട കർദ്ദമമുനിയുടെ ആശ്രമത്തിൽ കപിലഭഗവാന്റെ ഉപദേശമനുസരിച്ച് ദേവഹൂതി ഭക്തിയോഗം അഭ്യസിച്ചുതുടങ്ങി. അവള്‍ സമാധി അഭ്യസിച്ചുതുടങ്ങിയ കര്‍ദ്ദമമുനിയുടെ ആശ്രമം മനോഹരവും വര്‍ണ്ണശബളവുമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു. അത് സരസ്വതീനദിയുടെ പൂക്കിരീടമെന്നു പറയപ്പെട്ടു.  അവൾ ദിനവും മൂന്നുനേരം സ്നാനംചെയ്തു. കൂന്തലുകൾ നരച്ചുതുടങ്ങി. തീവ്രതപാനുഷ്ഠാനത്താൽ ശരീരം ക്ഷയിച്ചുതുടങ്ങി. കേവലം പഴകിയ കീറത്തുണികളുടുത്ത് അവൾ നാണം മറച്ചു.

പ്രജാപതിയായ കര്‍ദ്ദമന്റെ ഗൃഹവും അതിലെ ചമയങ്ങളും അദ്ദേഹം തന്റെ ബ്രഹ്മചര്യംകൊണ്ടും യോഗശക്തികൊണ്ടും സര്‍വ്വസമ്പന്നമാക്കിയിരുന്നു. അനുപമമായ അവയുടെ അത്ഭുതസൗന്ദര്യത്തിൽ വൈമാനികരായ സ്വര്‍ഗ്ഗവാസികള്‍പോലും അസൂയാലുക്കളായിരിരുന്നു. ശയ്യകളും മെത്തകളും പാല്‍പതപോലെ മൃദുലമായിരുന്നു. ആനകൊമ്പുകളാല്‍ നിര്‍മ്മിതമായ ആസനങ്ങളും പീഠങ്ങളും സ്വര്‍ണ്ണക്കസവുകള്‍ തുന്നിച്ചേര്‍ത്ത തുണികള്‍കൊണ്ടുപൊതിഞ്ഞിരുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ കട്ടിലുകള്‍ മൃദുലതയേറിയ മെത്തകളാലും തലയിണകളാലും അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാംതരം വെണ്ണക്കല്ലില്‍ തീര്‍ത്ത ചുമരുകളില്‍ അമൂല്യരത്നങ്ങള്‍ പതിപ്പിച്ചിരുന്നു. അവയുടെ ദിവ്യദ്യുതിയില്‍ പ്രകാശമാനമായ മുറിക്കുള്ളില്‍ മറ്റുവിളക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ സദാ നാനാതരസ്വണ്ണാഭരണവിഭൂഷിതരായിരുന്നു. മുഖ്യഗൃഹം മധുവും മണവുമുള്ള പൂന്തോട്ടങ്ങളെക്കൊണ്ടും, നവ്യമായ ഫലങ്ങള്‍ നല്‍കുന്ന ധാരാളം പടുകൂറ്റന്‍ വൃക്ഷങ്ങളെക്കൊണ്ടും ചുറ്റപെട്ടിരുന്നു. അവയില്‍ ആകര്‍ഷിതരായി പക്ഷികള്‍ സദാ അതില്‍ ചേക്കേറിക്കൊണ്ടിരുന്നു. ഈ പറവകളുടെ പാട്ടുകളും വണ്ടുകളുടെ മൂളലുംകൊണ്ടു ആ പ്രദേശമാകെ കൂടുതല്‍ കൂടുതല്‍ ഹൃദ്യമായിക്കൊണ്ടിരുന്നു. അന്ന്, ആ പൂന്തോട്ടത്തിലെ താമരക്കുളത്തില്‍ ദേവഹൂതി കുളിക്കാനിറങ്ങുമ്പോള്‍ ഗന്ധര്‍വ്വന്മാര്‍ കര്‍ദ്ദമന്റെ ഗാര്‍ഹസ്ഥ്യത്തെ പുകഴ്ത്തിപാടുമായിരുന്നു. അവളുടെ മഹാനായ പ്രാണനാഥന്‍ അവള്‍ക്ക് സകലവിധസംരക്ഷണവും സദാസമയവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

സ്വര്‍ലോകവാസികള്‍പോലും കാമിക്കുമയും അസൂയപ്പെടുകയും ചെയ്ത ആ അത്യത്ഭുതവും അതിമനോഹരവുമായ സുഖസൗകര്യങ്ങളെ മകന്‍ യാത്രയായതിനുശേഷം പവിത്രയായ ദേവഹൂതി ഉപേക്ഷിച്ചു. എന്നാല്‍, വിദുരരേ!, അവള്‍ മഹാനായ തന്റെ മകന്റെ വേര്‍പാടില്‍ അതീവദുഃഖിതയായിരുന്നു. ദേവഹൂതിയുടെ ഭര്‍ത്താവ് കര്‍ദ്ദമപ്രജാപതി നേരത്തേതന്നെ സന്യാസം സ്വീകരിച്ചുപുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മകനും. അവള്‍ ജനനമരണത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരുന്നുവെങ്കിലും, മായയുടെ പിടിയില്‍നിന്നകന്ന് ഹൃദയശുദ്ധിവന്നവളായിരുന്നുവെങ്കിലും, കുട്ടിക്കിടാവിനെ നഷ്ടപെട്ട ഒരു തള്ളപ്പശുവിനെപോലെ തന്റെ പ്രിയപുത്രനെയോർത്തു ദുഃഖിതയായി. വിദുരരേ!, അങ്ങനെ ഭഗവദവതാരമായ തന്റെ മകന്‍ കപിലനെ സദാ ധ്യാനിച്ചുകൊണ്ട് ദേവഹൂതി വളരെ പെട്ടന്നുതന്നെ കര്‍ദ്ദമാശ്രമത്തിന്റെ ഭൗതികസമ്പന്നതയില്‍ നിസ്പൃഹയായിമാറി. തുടര്‍ന്ന്, മകനില്‍നിന്നും കേട്ടുപഠിച്ച അദ്ധ്യാത്മവിദ്യയുടെ നിസ്തുലപ്രകാശത്തില്‍ അവള്‍ ഭഗവാന്റെ വിഷ്ണുരൂത്തെ സദാ ധ്യാനിക്കുവാന്‍ തുടങ്ങി. ഭക്തിയുടെ പാരമ്യതയില്‍ അവള്‍ ഭഗവാനെ ഭജിച്ചു. സന്യാസിനിയായ ദേവഹൂതി തന്റെ ശരീരപാലനത്തിനുവേണ്ടതുമാത്രം സ്വീകരിച്ചു. പരമസത്യത്തെ തിരിച്ചറിഞ്ഞ അവള്‍ ആ ജ്ഞ്ഞാനത്തില്‍ സംസ്ഥിതയായി. ഹൃദയം ശുദ്ധമായി. ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറച്ചു. അങ്ങനെ ത്രിഗുണാസംബന്ധിയായ സകല ആശങ്കകളും അവളുടെ ഹൃദയത്തെ വിട്ടൊഴിഞ്ഞു. മനസ്സ് ഭഗവാനില്‍ ലയിച്ചു. അതില്‍ അവള്‍ നിര്‍ഗ്ഗുണസ്വരൂപനായ ഭഗവാനെ അറിഞ്ഞു. ആത്മസാക്ഷാത്കരം ലഭിച്ച ജീവനെപ്പോലെ ദേവഹൂതി ഭൗതികജീവിതത്തില്‍നിന്നും മുക്തയായി. സകലഭൗതികദുഃഖങ്ങള്‍ക്കും അറുതിവന്നു. അങ്ങനെ അവള്‍ക്ക് ആത്മാനന്ദം ലഭിച്ചു.

നിത്യസമാധിയിലായതോടെ ത്രിഗുണങ്ങളാലുണ്ടായ സകല ഭ്രമങ്ങളും തീർന്ന്, തന്റെ ഭൌതികശരീരത്തെ സ്വപ്നത്തിൽ കണ്ടതെന്നപോലെ അവൾ മറന്നു. ആ ശരീരത്തെ കർദ്ദമൻ സൃഷ്ടിച്ച സ്വർഗ്ഗകന്യകമാർ പോഷിപ്പിച്ചു. അത് പുഷ്ടിപ്പെട്ടു. ആ സമയം, സകല ആകുലതകളും മറന്ന അവളുടെ ശരീരം പുകയാൽ ചുറ്റപ്പെട്ട അഗ്നിയെപ്പോലെ കാണപ്പെട്ടു. ഭഗവദ്ച്ചിന്തയിൽ മുഴികി ദേഹബോധം നഷ്ടമായ അവൾക്ക് ചിലസമയങ്ങളിൽ തന്റെ കേശഭാരമഴിഞ്ഞുവീഴുന്നതോ, വസ്ത്രങ്ങൾ ഉഴിഞ്ഞുവീഴുന്നതോ അറിയാൻ കഴിഞ്ഞിരുന്നില്ല.
അല്ലയോ വിദുരരേ!, അങ്ങനെ കപിലോപദേശം കേട്ട് ദേവഹൂതി അചിരേണ സംസാരബന്ധനത്തിൽനിന്ന് മുക്തയായി സാക്ഷാൽ ബ്രഹ്മത്തിൽ ലയിച്ചു. അവൾക്ക് ആത്മജ്ഞാനമുണ്ടായ ആ പുണ്യസ്ഥലം മൂന്നുലോകങ്ങളിലും “സിദ്ധപദം”എന്ന നാമത്തിൽ അറിയപ്പെടുന്നു. വിദുരരേ!, ഒടുവിൽ അവളുടെ ശരീരാംഗങ്ങൾ ജലത്തിൽ ലയിച്ചുചേർന്നു, ആ ജലം ഒരു പുണ്യനദിയായിയൊഴുകി. അതിൽ മുങ്ങിനിവരുന്നവർ സംസാരത്തിൽ നിന്നും മുക്തരാകുന്നു. ആയതിനാൽ ഇന്നും മോക്ഷേച്ഛുക്കളായി അവടെയെത്തുന്നവർ അതിൽ പുണ്യസ്നാനം ചെയ്തുപോരുന്നു.
തുടർന്ന്, അച്ഛന്റെ ആശ്രമം ഉപേക്ഷിച്ചു, മഹായോഗിയായ കപിലഭഗവാൻ അമ്മയോടു അനുജ്ഞയും വാങ്ങി വടക്കു-പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഭഗവാൻ നടന്നുനീങ്ങവേ, സിദ്ധചാരണഗർന്ധർവ്വമുനികളും, അപ്സരകന്യകമാരും പ്രാർത്ഥനയോടെ കൈകൂപ്പി കുമ്പിട്ടുനിന്ന് അവനിൽ നമസ്കാരമർപ്പിച്ചു. സമുദ്രം നമസ്കരിച്ചുകൊണ്ട് ഗംഗാസാഗരത്തിൽ കപിലഭഗവാനു് വാസസ്ഥലമൊരുക്കി. ഇന്നും കപിലഭഗവാൻ സമാധിസ്ഥനായിക്കൊണ്ട് സാംഖ്യശാസ്ത്രാചാര്യന്മാരാൽ പൂജിതനായി മൂലോകമുമുക്ഷുക്കൾക്ക് മുക്തിയരുളുവാൻ അവിടെ കുടികൊള്ളുന്നു. ഹേ അനഘനായ വിദുരരേ!, കപിലഭഗവാന്റേയും മാതാവ് ദേവഹൂതിയുടേയും പരമപവിത്രമായ ഈ സംവാദം നീ ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞുതന്നു. വിദുരരേ! കപിലദേവഹൂതിസംവാദം പരമരഹസ്യമാണു. അത് കേൾക്കുന്നവർക്കും പഠിക്കുന്നവർക്കും ഗരുഡവാഹനനായ ഭഗവാൻ നാരായണനിൽ ഭക്തിയുണ്ടാകുന്നു. തുടർന്ന്, ഭഗവദ്ഭക്തിരസാബ്ധിയിൽ ആറാടുവാൻ അവർക്ക് വൈകുണ്ഠത്തിൽ പ്രവേശനവും ലഭിക്കുന്നു.    


ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.
ത്രിതീയസ്കന്ദം സമാപ്തം
ഓം തത് സത്

അഭിപ്രായങ്ങളൊന്നുമില്ല: