2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.22 പാണ്ഡവകൌരവാദികളുടെ ഉല്പത്തി.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 22

(പാണ്ഡവകൌരവാദികളുടെ ഉല്പത്തി)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, മുദ്ഗലപുത്രനായ ദിവോദാസന്റെ പുത്രനായി മിത്രേയു ജനിച്ചു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ച്യവനൻ. അതുകൂടാതെ സുദാസൻ, സഹദേവൻ, സോമകനും മിത്രേയുവിന്റെ മക്കളായിരുന്നു. സോമകന്റെ പുത്രനായത് ജന്തു എന്നവനായിരുന്നു. സോകമന് പുത്രന്മാർ നൂറായിരുന്നു. അതിൽ ഇളയവൻ പൃഷതനും, അവന്റെ പുത്രൻ ദ്രുപദനുമായിരുന്നു. ദ്രുപദപുത്രി പാഞ്ചാലിയാണു. അതുപോലെ ദൃഷ്ടദ്യുംനൻ മുതലായവർ ആണ്മക്കളും. ദൃഷ്ടദ്യുംനനിൽനിന്ന് ധൃഷ്ടകേതു ജനിച്ചു. ഭർമ്യാശ്വപരമ്പരയിൽ‌പെട്ട ഇവർ പാഞ്ചാലന്മാരെന്നും പറയപ്പെടുന്നു. രാജൻ!, അജമീഢന്റെ പുത്രനായി മറ്റൊരുവൻ കൂടി പിറന്നിരുന്നു. അവനായിരുന്നു ഋക്ഷൻ. അവന്റെ പുത്രനായി സംവരണൻ ജാതനായി. അദ്ദേഹത്തിൽനിന്ന് സൂര്യപുത്രിയായ തപതിയിൽ കുരുക്ഷേത്രപതിയായ കുരു എന്ന രാജാവ് ജനിച്ചു. ആ കുരുവിന്റെ പുത്രന്മാരായിരുന്നു പരീക്ഷി, സുധനുസ്സ്, ജഹ്നു, നിഷധാശ്വൻ എന്നിവർ. സുധനുസ്സിന്റെ പുത്രനായിരുന്നു സുഹോത്രൻ. അവനിൽനിന്ന് ച്യവനൻ, അവനിൽനിന്ന് കൃതി, കൃതിയിൽനിന്ന് ഉപരിചരവസു, അവനിൽനിന്ന് ബൃഹദ്രഥൻ എന്നിവർ പുത്രന്മാരായി പിറക്കുകയുണ്ടായി. ഉപരിവസുവിന് ബൃഹദ്രഥനോടൊപ്പം കുശാംബൻ, മത്സ്യൻ, പ്രത്യഗ്രൻ, ചേദിപൻ എന്നിവർ മക്കളായി ഉണ്ടായിരുന്നു. അവരെല്ലാം ചേദിരാജ്യത്തിന്റെ അധിപന്മാരായിരുന്നു. ബൃഹദ്രഥനിൽനിന്ന് കുശാഗ്രൻ ജനിച്ചു. അവന്റെ പുത്രൻ ഋഷഭനായിരുന്നു. ഋഷഭപുത്രനായി സത്യഹിതൻ ജനിച്ചു. അവന്റെ പുത്രൻ പുഷ്പവാനും, അവന്റെ പുത്രൻ ജഹുവും ആയിരുന്നു. ബൃഹദഥന് തന്റെ മറ്റൊരു ഭാര്യയിൽ ശിശുവിന്റെ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളുണ്ടായി. മാതാ‍വിനാൽ രാത്രിയിൽ എടുത്ത് പുറത്തേക്കെറിയപ്പെട്ട ആ ശരീരശകലങ്ങൾ ആ സമയം വെളിയിൽ വിഹരിക്കുകയായിരുന്ന ജര എന്ന ഒരു പിശാചിക ജീവിക്കൂ! ജീവിക്കൂ! എന്ന് പറഞ്ഞുകൊണ്ട് സന്ധിപ്പിച്ചു. അങ്ങനെ ആ കുട്ടി ജരാസന്ധൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെട്ടു. ആ ജരാസന്ധന് മകനായി സഹദേവൻ ജനിച്ചു. സഹദേവപുത്രനായി സോമാപിയും അവന് പുത്രനായി ശ്രുതശ്രവസ്സും ജാതരായി. കുരുരാജാവിന്റെ മറ്റൊരു പുത്രനായ പരീക്ഷിക്ക് പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ കുരുപുത്രനായ ജഹ്നുവിന് സുരഥൻ എന്നു പേരുള്ള ഒരുവൻ പുത്രനായി ഭവിച്ചു. സുരഥനിൽനിന്നും വിദൂരഥനും, വിദൂരഥനിൽനിന്ന് സാർവ്വഭൌമനും, അവനിൽനിന്ന് ജയസേനനും, ജയസേനനിൽനിന്ന് രാധികനും, രാധികനിൽനിന്ന് അയുധനും, അയുധനിൽനിന്ന് അക്രോധനനും, അവനിൽനിന്ന് ദേവാതിഥിയും, ദേവാതിഥിക്ക് ഋഷ്യനും, അവന് ദിലീപനും, ആ ദിലീപന് പ്രതീപനും മക്കളായി ജനിച്ചു. പ്രതീപന് ദേവാപി, ശന്തനു, ബഹ്‌ലീകൻ എന്നിങ്ങനെ മൂന്നുപേർ മക്കളായി. അതിൽ ദേവാപി പിതാവിന്റെ രാജ്യം ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആയതിനാൽ ശന്തനു രാജ്യഭാരമേറ്റെടുത്തു. ഈ ശന്തനു കഴിഞ്ഞ ജന്മത്തിൽ മഹാഭിഷൻ എന്നാണറിയപ്പെട്ടിരുന്നതു. അദ്ദേഹം ജര ബാധിച്ച ആരെ തന്റെ കൈകൾ കൊണ്ട് തൊടുന്നുവോ, അവർ ജര മാറി യുവത്വം പ്രാപിച്ച് മനഃശ്ശാന്തി അനുഭവിക്കുന്നു. അത്തരം വിശിഷ്ടകർമ്മത്തോടുകൂടിയവനാകയാലാണ് അദ്ദേഹം അന്വർത്ഥനാമാവായി ശന്തനു എന്നറിയപ്പെടുന്നതു.

അങ്ങനെയിരിക്കെ, പന്ത്രണ്ട് വർഷക്കാലം ഭൂമിയിൽ മഴ ലഭിക്കാതെയായി വന്നപ്പോൾ ശന്തനു ബ്രാഹ്മണഗുരുക്കന്മാരെ സമീപിച്ച് പരിഹാരക്രിയകളാരാഞ്ഞു. ജ്യേഷ്ഠനിരിക്കെ ശന്തനു രാജാവായി വാഴുന്നതാണ് പ്രശ്നമെന്നും, ആയതിനാൽ, നഗരത്തിന്റേയും നാടിന്റേയും നന്മയ്ക്കായി എത്രയും വേഗം രാജ്യാധികാരം ജ്യേഷ്ഠന് തിരികെ നല്കണമെന്നും അവർ ഉപദേശിച്ചു. ഇങ്ങനെ ഉപദിഷ്ടനായ രാജാവ് വനത്തിലെത്തി ദേവാപിയോട് രാജ്യം ഏറ്റെടുക്കുവാൻ അപേക്ഷിച്ചു. ശന്തനുവിന്റെ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ചില ബ്രാഹ്മണർ ദേവാപിയെ തെറ്റിദ്ധരിപ്പിച്ച് വേദമാർഗ്ഗത്തിൽനിന്നും വഴിപിഴപ്പിച്ചിരുന്നു. തത്ക്കാരണാൽ ദേവാപി രാജ്യം ഏറ്റെടുക്കുവാൻ തയ്യാറായില്ല. മാത്രമല്ല, അദ്ദേഹം വേദോക്തധർമ്മമാർഗ്ഗങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് സംസാ‍രിക്കുവാനും തുടങ്ങി. വീണ്ടും ശന്തനുതന്നെ രാജ്യഭരണം തുടങ്ങി. അങ്ങനെ ഇന്ദ്രൻ സമ്പ്രീതനായി വർഷങ്ങൾക്കുശേഷം വീണ്ടും മഴ ലഭിക്കുവാൻ തുടങ്ങി. ദേവാപി പിന്നീട് യോഗമാർഗ്ഗത്തിലൂടെ ആത്മസംയമിയായി കലാപഗ്രാമം എന്ന ഒരു സ്ഥലത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലികാലത്തിൽ ചന്ദ്രവംശം നശിക്കവേ, കൃതയുഗാരംഭത്തിൽ ദേവാപി അതിനെ പുനഃസ്ഥാപിക്കുന്നതുമാണു.

രാജൻ!, ശന്തനുവിന്റെ അനുജനായ ബാഹ്‌ലീഹിയുടെ പുത്രനായി സോമദത്തൻ ജനിച്ചു. അവനിൽനിന്നും ഭൂരി, ഭൂരിശ്രവസ്സ്, ശലൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. ആത്മജ്ഞാനിയും സർവ്വധർമ്മജ്ഞനും മഹാഭാഗവതനുമായ ഭീഷ്മർ ശന്തനുവിന് ഗംഗാദേവിയിലുണ്ടായ പുത്രനായിരുന്നു. അദ്ദേഹം ഒരു വീരയോദ്ധാവായിരുന്നു. യുദ്ധത്തിൽ തന്നെ തോൽ‌പ്പിച്ചതിൽ സാക്ഷാത് പരശുരാമൻ പോലും ഭിഷ്മരിൽ സന്തുഷ്ടനായി. ശന്തനുവിന് മുക്കുവസ്ത്രീയായ സത്യവതിയിലുണ്ടായ പുത്രനാണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനായി വിചിത്രവീര്യനും സംജാതനായി. ചിത്രാംഗദൻ എന്ന് പേരുള്ള ഒരു ഗന്ധർവ്വനാൽ മേൽ‌പ്പറഞ്ഞ ശന്തനുപുത്രനായ ചിത്രാംഗദൻ കൊല്ലപ്പെട്ടു. ശന്തനു വേൾക്കുന്നതിനുമുൻപ് സത്യവതിയിൽ പരാശരമഹർഷിക്കുണ്ടായ പുത്രനായിരുന്നു ഭഗവദംശമായ കൃഷ്ണദ്വൈപായനമുനി. വേദങ്ങളെ നാലായി വേർതിരിച്ച് സംരക്ഷിച്ചത് ഈ മഹാമുനിയായിരുന്നു. ആ മഹാത്മാവിൽനിന്നുമാണ് ഞാൻ ജനിച്ചതും ഭാഗവതം അഭ്യസിച്ചതും. സർവ്വജ്ഞനായ ബാദരായണനെന്ന ആ വേദവ്യാസമഹാമുനി പൈലൻ മുതലായ തന്റെ ശിഷ്യഗണങ്ങളെയൊക്കെ ഉപേക്ഷിച്ച് സ്വപുത്രനും പവിത്രനുമായ എനിക്ക് എത്രയും രഹസ്യമായ ഈ ഭാഗവതത്തെ ചൊല്ലിത്തന്നു.

രാജൻ!, ഒരിക്കൽ സ്വയംവരപന്തലിൽനിന്നും അംബിക, അംബാലിക എന്നീ കാശീരാജാവിന്റെ പുത്രിമായെ വിചിത്രവീര്യൻ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുവന്ന് അവരെ വിവാഹം കഴിച്ചു. പിന്നീട് അവരിൽ അങ്ങേയറ്റം ഹൃദയം കൊണ്ടാസക്തനായ അദ്ദേഹം ക്ഷയരോഗം ബാധിച്ചു മരിച്ചു. സന്താനമില്ലാതെ സഹോദരനായ വിചിത്രവീര്യൻ മരിക്കപ്പെട്ടപ്പോൾ, മാതാവായ സത്യവതിയുടെ ആദേശമനുസരിച്ച് അദ്ദേഹത്തിന്റെ വിധവകളായ അംബികയിലും അംബാലികയിലും അതുപോലെ ഒരു ദാസിപ്പെണ്ണിലുമായി യഥാക്രമം, ധൃതരാഷ്‌ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക് വ്യാസമഹർഷി ജന്മം നൽകി.

അല്ലയോ മഹാരാജൻ!, ഗാന്ധാരീദേവിയിൽ ധൃതരാഷ്ട്രർക്ക് നൂറ് പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ദുര്യോധനനായിരുന്നു. അവരെ കൂടാതെ ദുശ്ശളയെന്നൊരു പുത്രിയും സംജാതയായി. ഒരിക്കൽ കാട്ടിൽ വച്ചുണ്ടായ ഒരു ശാപത്താൽ പാണ്ഡുവിന് സ്ത്രീസംഗം നിഷേധിക്കപ്പെട്ടിരുന്നു. ആ പാണ്ഡുവിന് കുന്തിയിൽ ധർമ്മദേവൻ, വായൂഭഗവാൻ, ദേവേന്ദ്രൻ എന്നിവരിൽനിന്ന് യുധിഷ്ഠിരൻ, ഭീമസേനൻ, അർജ്ജുനൻ മുതലായ മഹാരഥന്മാർ ജനിച്ചു. അതുപോലെ അദ്ദേഹത്തിന് തന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ അശ്വിനിദേവകളാൽ നകുലസഹദേവന്മാർ പിറന്നു. ഈ അഞ്ചുപേരിൽനിന്നും പാഞ്ചാലിയിലൂടെ അഞ്ചുപേർ ജനിച്ചു. പരീക്ഷിത്തേ!, അവരഞ്ചും അങ്ങയുടെ അമ്മാവന്മാരായിരുന്നു. യുധിഷ്ഠിരനിൽനിന്ന് പ്രതിവിന്ധ്യനും, ഭീമസേനനിൽനിന്ന് ശ്രുതസേനനും, അർജ്ജുനനിൽനിന്ന് ശ്രുതകീർത്തിയും, നകുലനിൽനിന്ന് ശതാനീകനും, സഹദേവനിൽനിന്ന് ശ്രുതകർമ്മാവും പാഞ്ചാലിയിൽ അവർക്ക് പുത്രന്മാരായി പിറന്നു. രാജൻ!, ഇവരെ കൂടാതെ, വേറെ ചില പത്നിമാരിൽ വേറെ ചില പുത്രന്മാരും ഈ പാണ്ഡവന്മാർക്കുണ്ടായിരുന്നു. യുധിഷ്ഠിരന്ന് പൌരവിയെന്നവളിൽ ദേവകനെന്നവൻ ജനിച്ചു. ഭീമസേനന് ഹിഡിംബിയിൽ കടോത്കചനും കാളിയിൽ സർവ്വഗതനും പുത്രന്മാരായി ഭവിച്ചു. അതുപോലെ സഹദേവന്ന് പർവ്വതപുത്രിയായ വിജയയിൽ സുഹോത്രൻ എന്ന ഒരു പുത്രൻ ജനിച്ചു. നകുലൻ കരേണുമതി എന്നവളിൽ നിരമിത്രൻ എന്ന ഒരു പുത്രനെ നേടി. അപ്രകാരം അർജ്ജുനനും ഉലൂപി എന്ന ഒരു നാഗകന്യകയിൽ ഇരാവാൻ എന്നവനേയും, മണിപൂരം എന്ന ദേശത്തിലെ രാജാവിന്റെ മകളിൽ ബഭ്രുവാഹനനേയും ജനിപ്പിച്ചു. തന്റെ പുത്രിയിലുണ്ടായ ബഭ്രുബാഹനനെ മണിപ്പൂരപതി പിന്നീട് ദത്തെടുക്കുകയുണ്ടായി. രാജൻ!, സകലമഹാരഥന്മാരേയും ജയിച്ച് കീഴടക്കുന്ന വീരനായ അങ്ങയുടെ പിതാവ് അഭിമന്യു അർജ്ജുനന് സുഭദ്രയിൽ ജനിച്ചവനായിരുന്നു. ആ അഭിമന്യുവിന് ഉത്തരയിൽ പിറന്ന പുത്രനാണ് താങ്കൾ.

രാജൻ!, മഹാഭാരതയുദ്ധത്തിൽ കൌരവന്മാർ മൂച്ചൂടും തകർന്നുപോയ ആ സന്ദർഭത്തിൽ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തിന്റെ തേജ്ജസ്സിൽ അങ്ങയും മരണപ്പെട്ടുപോകുകയായിരുന്നു. എന്നാൽ, ശ്രീകൃഷ്ണപരമാത്മാവിന്റെ കൃപാകടാക്ഷത്താൽ ജീവനോടുകൂടിത്തന്നെ അന്തകനിൽനിന്നും താങ്കൾ മോചിപ്പിക്കപ്പെട്ടു. വത്സ!, പരീക്ഷിത്തേ!, ജനമേജയൻ, ശ്രുതസേനൻ, ഭീമസേനൻ, ഉഗ്രസേനൻ എന്നീ അങ്ങയുടെ പുത്രന്മാരും കരുത്തുറ്റ ധീരയോദ്ധാക്കളാണു. അതിൽ മൂത്തവൻ ജനമേജയനും. രാജൻ!, തക്ഷകനാൽ അങ്ങേയ്ക്ക് മൃത്യുസംഭവിക്കുന്നതിൽ കുപിതനായി ജനമേജയൻ ഒരു സർപ്പയാഗം നടത്തി സർപ്പങ്ങളെ മുഴുവൻ ആ യാഗാഗ്നിയിൽ ഹോമിക്കുന്നതാണു. തുരൻ എന്ന ഋഷിയെ പുരോഹിതനാക്കിക്കൊണ്ട് ജനമേജയൻ ഭൂമണ്ഡലത്തെ അടക്കി അനേകം അശ്വമേധയജ്ഞങ്ങളനുഷ്ഠിക്കുകയും ചെയ്യും.

രാജൻ!, ജനമേജയന്റെ പുത്രൻ ശതാനീകൻ യാജ്ഞവൽക്യനിൽനിന്ന് വേദത്രയത്തെയും, കൃപാചാര്യരിൽനിന്നും ആയുധാഭ്യാസത്തേയും, ശൌനകമുനിയിൽനിന്നും കർമ്മപദ്ധതികളേയും പഠിക്കും. ശതാനികനിൽനിന്നും സഹസ്രാനീകനും, അവനിൽനിന്ന് അശ്വമേധജനും, അവന്റെ പുത്രനായി അസീമകൃഷ്ണനും, അവന്റെ പുത്രനായി നിമിചക്രനും ജനിക്കും. ഹസിതിനപുരം നദിയിൽ താഴ്ന്നുപോകുമ്പോൾ ഈ നിമിചക്രൻ കൌശാംബിയിൽ പോയി വസിക്കുന്നതാണു. നിമിചക്രൻ വഴി ചിത്രരഥനും അവനിൽനിന്ന് സുചിരഥനും ജനിക്കും. സുചിരഥനിൽനിന്ന് വൃഷ്ടിമാനും, അവന്റെ പുത്രനായി സുഷേണനും, അവന്റെ പുത്രനായി സുനീഥനും അവന്റെ പുത്രനായി നൃചക്ഷുസ്സും, അവന്റെ പുത്രനായി സുഖീനളനും, അവനിൽനിന്ന് പരിപ്ലവനും, അവനിൽനിന്ന് സുനയനും, സുനയനപുത്രനായി മേധാവിയും, അവനിൽനിന്ന് നൃപംജയനും, അവനിൻൽനിന്ന് ദൂർവർനും, അവന്റെ പുത്രനായി തിമിയും, അവന്റെ മകനായി ബൃഹദ്രഥനും, അവനിൽനിന്ന് സുദാസനും, സുദാസപുത്രനായി ശതാനീകനും, അവനിൽനിന്ന് ദുർദമനനും, അവന്റെ പുത്രനായി ബഹീനരനും, അവന്ന് മകനായി ദണ്ഡപാണിയും, അവനിൽനിന്ന് നിമിയും, അവന്റെ പുത്രനായി ക്ഷേമകനും ജാതരായി അവരെല്ലാംതന്നെ ഈ ഭൂമിയിലെ രാജാക്കന്മാരായി ഭവിക്കുകയും ചെയും.

രാജൻ!, ഇങ്ങനെ, ദേവന്മാരും ഋഷികളുമെല്ലാം എന്നെന്നും ആദരിക്കുന്നതായ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയുമൊക്കെ വംശങ്ങൾ ഞാൻ ഇതിനകം വിവരിച്ചിരിക്കുന്നു. രാജൻ!, ക്ഷേമകൻ രാജാവാകുന്നതോടെ ജനമേജയവംശം ഇല്ലാതാകുകയും, പകരം മഗധവംശജരായ രാജാക്കന്മാർ വാഴ്ച തുടങ്ങുകയും ചെയ്യും. ഇനി ഞാൻ അങ്ങേയ്ക്ക് അവരെപ്പറ്റി ചൊല്ലിത്തരാം. ജരാസന്ധന്റെ പുത്രനായ സഹദേവന് മാർജ്ജാരി എന്ന ഒരുവൻ പുത്രനായി പിറക്കും. അവനിൽനിന്നും ശ്രുതശ്രവസ്സെന്നവൻ ജനിക്കും. അവനിൽനിന്ന് അയുതായുസ്സ് എന്നവനും. അയുതായുസ്സിന്റെ പുത്രനായി പിറക്കാൻ പോകുന്നത് നിരമിത്രനായിരിക്കും. അവന്റെ പുത്രനായി പിന്നീട് സുനക്ഷത്രനും, സുനക്ഷത്രനിൽനിന്ന് ബൃഹത്സേനനും, തത്സുതനായി കർമ്മജിത്തും, അവനിൽനിന്ന് സൃതംജയനും, അവന്റെ പുത്രനായി വിപ്രനും, അവനിൽനിന്ന് ശുചിയും, ശുചിയിൽനിന്ന് ക്ഷേമനും, അവനിൽനിന്ന് സുവ്രതനും, അവന്റെ പുത്രനായി ധർമ്മസൂത്രനും, അവനിൽനിന്ന് ശമനും, അവന് മകനായി ദ്യുമത്സേനനും, അവനിൽനിന്ന് സുമതിയും,, സുമതിക്ക് പുത്രനായി സുബലനും, അവന്റെ പുത്രനായി സുനീതനും, അവന്റെ പുത്രനായി സത്യജിത്തും, സത്യജിത്തിൽനിന്ന് വിശ്വജിത്തും, വിശ്വജിത്തിൽനിന്ന് രിപുഞ്ജയനും,  ജാതരാകും. രാജൻ!, ബൃഹദ്രഥവംശക്കാരായ ഈ മഗധരാജാക്കന്മാരും ഭൂമിയിൽ ആയിരം സംവസ്തരത്തോളം കാലം വാഴുന്നതാണു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

9.21 രന്തിദേവന്റെ ചരിതം.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 21

(രന്തിദേവന്റെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തേ!, ഭരതരാജാവിന്റെ വംശം നിലച്ചുപോകാതിരിക്കുവാൻ മരുദ്ദേവതകൾ ഭരദ്വാജനെ പുത്രനായി നൽകിയെന്ന് പറഞ്ഞുവല്ലോ!. അവൻ വിതഥൻ എന്നും വിളിക്കപ്പെട്ടിരുന്നു. അവന്റെ പുത്രനായിരുന്നു മന്യു. അവനിൽനിന്ന് ബൃഹത്ക്ഷത്രൻ, ജയൻ, മഹാവീര്യൻ, നരൻ, ഗർഗ്ഗൻ എന്നിവർ ജനിച്ചു. അവരിൽ നരന്റെ പുത്രനായി സങ്കൃതി ജാതനായി. അല്ലയോ പാണ്ഡുവംശജാ!, ആ സങ്കൃതിക്ക് ഗുരു, രന്തിദേവൻ എന്നീ നാമങ്ങളിൽ രണ്ടു പുത്രന്മാർ ജനിച്ചു. രന്തിദേവന്റെ യശ്ശസ്സ് ഇഹപരലോകങ്ങളിൽ സ്തുതിക്കപ്പെടുന്നു. യദൃച്ഛയാ കിട്ടുന്നതെന്തിലും രന്തിദേവൻ സംതൃപ്തനായിരുന്നു. ഒന്നും സ്വന്തമായി ഇല്ലാത്തവനായിരുന്നിട്ടും അദ്ദേഹം കിട്ടുന്നതിനെയെല്ലാം ശ്രദ്ധയോടുകൂടി ദാനം ചെയ്യുമായിരുന്നു. ഇങ്ങനെ കഷ്ടപ്പാടുകൾക്കിടയിലൂടെ അദ്ദേഹവും കുടുംബവും കടന്നുപൊയ്ക്കൊണ്ടിരുന്നു. താനും കുടുംബവും ഭക്ഷണം പോലും കിട്ടാതെ വിറച്ചിരുന്ന ദിവസങ്ങളിലും അദ്ദേഹം സധൈര്യം ശാന്തനായി ഇരുന്നു. ഒരിക്കൽ രന്തിദേവൻ നാൽ‌പ്പത്തിയെട്ട് ദിവസത്തെ ഒരു വ്രതം അനുഷ്ഠിക്കുകയായിരുന്നു. അന്ന് രാവിലെ എന്തോ കുറെ സാത്വികാന്നം ഭക്ഷണമായി കിട്ടി. കുടുംബത്തോടൊപ്പം അത് ആഹരിക്കുവാൻ തുടങ്ങുന്ന സമയത്ത് അവിടെ ഒരു ബ്രാഹ്മണൻ അതിഥിയായി വന്നുചേർന്നു. സർവ്വഭൂതങ്ങളിലും ഭഗവാൻ ശ്രീഹരിയെ മാത്രം കാണുന്ന രന്തിദേവൻ ആ ബ്രാഹ്മണനെ ആദരിച്ചിരുത്തി ആ അന്നം ശ്രദ്ധയോടുകൂടി അദ്ദേഹത്തിന് വിളമ്പി. ബ്രാഹ്മണൻ അത് ഭുജിച്ചതിനുശേഷം തൃപ്തനായി അവിടെനിന്നും പോയി. തുടർന്ന്, ബാക്കിവന്ന അല്പം ഭക്ഷണം കുടുംബത്തോടുകൂടി പങ്കിട്ടനുഭവിക്കാൻ തുടങ്ങിയ സമയത്ത് അതാ മറ്റൊരു അതിഥി അവിടേയ്ക്ക് വീണ്ടും വന്നണഞ്ഞു. ശൂദ്രനായിരുന്ന അവനിലും അദ്ദേഹം ഭഗവാനെത്തനെ കണ്ടുകൊണ്ട് ആ അന്നവും അവന് ദാനം ചെയ്തു. ആ ശൂദ്രൻ പോയതിനുശേഷം, പെട്ടന്നവിടെ കുറെ നായ്ക്കളാൽ ചുറ്റപ്പെട്ട ഒരതിഥി കടന്നുവന്നു. അയാൾ പറഞ്ഞു: രാജാവേ!, ഞങ്ങൾ വിശന്നുവലഞ്ഞുവരികയാണ്. വിശപ്പകറ്റാൻ ഉള്ളത് നൽകിയാലും. പിന്നെയും ബാക്കിവന്ന ഭക്ഷണം അയാൾക്ക് നൽകി രന്തിദേവൻ അവരെ നമസ്കരിച്ചു. പിന്നെ ബാക്കിയുണ്ടായിരുന്നത് ഒരാൾക്കുമാത്രം കുടിക്കാൻ തികയുന്നത്ര അല്പം ജലം മാത്രമായിരുന്നു. അത് കുടിക്കാൻ തുടങ്ങിയപ്പോൾ ഒരു ചണ്ഡാളൻ ഓടിയണച്ചുകൊണ്ട് അവിടേയ്ക്ക് വന്നു. അയാൾ പറഞ്ഞു: തീണ്ടൽകാരനായ അടിയന് കുടിക്കാൻ അല്പം വെള്ളം തരണേ!. ഓടിത്തളർന്നെത്തിയ അവന്റെ ദയനീയമായ ആ അവസ്ഥയിൽ മനമലിഞ്ഞ രന്തിദേവൻ വ്യാകുലനായി ഇങ്ങനെ മനസ്സിൽ പ്രാർത്ഥിച്ചു: അല്ലയോ ഭഗവാനേ!, ഞാൻ അങ്ങയിൽനിന്ന്  അണിമാദി ഐശ്വര്യങ്ങളോടുകൂടിയ പരമഗതിയേയോ പുനർജന്മമില്ലാത്ത നിത്യനിർവ്വാണത്തേയോ ആഗ്രഹിക്കുന്നില്ല. പകരം സകലഭൂതങ്ങളുടേയും ഉള്ളിലെത്തി അവരനുഭവിക്കുന്ന യാതനകളെ ഏറ്റെടുക്കുവാൻ എനിക്ക് സാധിക്കുമാറാകട്ടെ. ജീവിക്കുവാനുള്ള ആഗ്രഹത്തോടെ അതിന് കഴിയാതെ നട്ടം തിരിയുന്ന പ്രാണികൾക്ക് അന്നപാനാദികൾ കൊടുക്കുന്നതോടെ എന്റെ വിശപ്പും ദാഹവും മറ്റ് ദുഃഖങ്ങളും നീങ്ങിപോകുന്നു. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട് ദാഹത്താൽ പൊറുതിമുട്ടുകയായിരുന്ന രന്തിദേവൻ തന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന ദാഹജലം ആ ചണ്ഡാളന് നൽകി.

അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇച്ഛിക്കുന്നവർക്ക് ഫലദാതാക്കളായിരിക്കുന്ന ബ്രഹ്മാദിദേവതകളായിരുന്നു ഭഗവാൻ ശ്രീഹരിയുടെ മായയെ അവലംബിച്ചുകൊണ്ട് ബ്രാഹ്മണൻ ആദിയായി രൂപപ്പെട്ട് രന്തിദേവന്റെ മുന്നിൽ യാചകരായി വന്നിരുന്നതു. അവർ ആ സമയം തങ്ങളുടെ സ്വസ്വരൂപത്തെ രന്തിദേവന് കാട്ടിക്കൊടുത്തു. നിസ്സംഗനായ രന്തിദേവൻ അവരേയും ശ്രീഹരിയെത്തന്നെയും ഭക്തിയോടെ നമസ്കരിക്കുക മാത്രം ചെയ്തു. രാജൻ!, ഹൃദയം ഭഗവാനിലർപ്പിച്ച് മറ്റൊന്നിലും ആകൃഷ്ടനാകാതെ കഴിയുന്ന രന്തിദേവനുമുന്നിൽ ത്രിഗുണാത്മകമായ ഭഗവദ്മായപോലും സ്വപ്നമെന്നോണം നിഷ്പ്‌പ്രഭമായി. രന്തിദേവനെ പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ പരമ്പരയിൽ പെട്ടവരെല്ലം വിഷ്ണുഭക്തന്മാരയി ഭവിച്ചു യോഗികളായി മാറി.

രാജൻ!, ഗർഗ്ഗനിൽനിന്ന് ശിനിയും, അവനിൽനിന്ന് ഗാർഗ്യനും ജനിച്ചു. ഗർഗ്യൻ ക്ഷത്രിയനായിരുന്നുവെങ്കിലും ആ ഗർഗ്ഗവംശം ബ്രാഹ്മണവംശമായി. മന്യുപുത്രന്റെ മറ്റൊരു നാമമായിരുന്നു മഹാവീര്യൻ. അവനിൽനിന്ന് ദുരിതക്ഷയൻ എന്നവൻ ജനിച്ചു. അവന്റെ പുത്രരായി ത്രയ്യാരുണി, കവി, പുഷ്കരാരുണി എന്നീ മൂന്നുപേർ പിറന്നു. ക്ഷത്രിയവംശമായ ഇവരും ബ്രഹ്മണ്യഗതിതന്നെ പ്രാപിച്ചു. മന്യുപുത്രന്മാരിൽ മൂത്തവനായ ബ്രഹത്ക്ഷത്രന് പുത്രനായി ഹസ്തി ജനിച്ചു. ഇവന്റെ പേരിലത്രേ ഹസ്തിനപുരം നിർമ്മിതമായതു. ഹസ്തിപുത്രന്മാർ അജമീഢൻ, ദ്വിമീഢൻ, പുരുമീഢൻ എന്നിവരായിരുന്നു. അതിൽ അജമീഢന്റെ വംശത്തിൽ ജനിച്ച പ്രിയമേധൻ മുതൽ പേർ ബ്രാഹ്മണപദവിയിലേക്കുയർന്നവരായിരുന്നു. അജമീഢന് ബൃഹദിഷുവെന്ന മറ്റൊരു പുത്രനുമുണ്ടായിരുന്നു. അവന്റെ പുത്രൻ ബൃഹദ്ധനുവായിരുന്നു. അവനിൽനിന്ന് ബൃഹത്കായനും, അവന്റെ പുത്രനായി ജയദ്രഥനും ജനിച്ചു. ജയദ്രഥപുത്രൻ വിശദനായിരുന്നു. അവന് പുത്രനായി സേനജിത്ത് ജനിച്ചു. അവനുണ്ടായ നാലു പുത്രന്മാർ രുചിരാശ്വൻ, ദൃഢഹനു, കാശ്യൻ, വത്സൻ മുതൽ പേരായിരുന്നു. അതിൽ രുചിരാശ്വന്റെ പുത്രനായി പ്രാജ്ഞൻ പിറന്നു. അവന്റെ പുത്രൻ പൃഥുസേനൻ. തത്സുതൻ പാരൻ. തത്സുതൻ നീപൻ. നീപന് മക്കളായി നൂറ്പേർ സംജാതരായി. നീപന് ശുകൻ എന്ന ഒരാളുടെ പുത്രിയായ കൃത്വിയിൽ ബ്രഹ്മദത്തൻ എന്ന ഒരു മകൻ ജനിച്ചു. യോഗിയായിരുന്ന അദ്ദേഹം തന്റെ ഭാര്യയായ ഗവിയിൽ വിശ്വക്സേനൻ എന്ന ഒരു പുത്രന് ജന്മം നൽകി. ഈ ബ്രഹ്മദത്തൻ ജൈഗീഷവ്യന്റെ ഉപദേശാനുസരണം യോഗതന്ത്രം നിർമ്മിച്ചുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൽനിന്ന് ഉദക്സേനൻ, ഭല്ലാദൻ എന്നിവരുണ്ടായി. ഇവരെല്ലാം ബൃഹദീഷുവിന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.

രാജൻ!, ദ്വിമീഢന്റെ പുത്രൻ യവീനരനായിരുന്നു. അവന്റെ പുത്രൻ കൃതിമാനാണെന്നാണറിയപ്പെടുന്നതു. കൃതിമാന്റെ പുത്രനായത് സത്യധൃതിയായിരുന്നു. അവനിൽനിന്ന് ദൃഢനേമി ജനിച്ചു. പിന്നിട് ദൃഢനേമിയിൽനിന്ന് സുപാർശ്വനും ജനിച്ചു. സുപാർശ്വനിനിന്ന് സുമതി, അവനിൽനിന്ന് സന്നതിമാൻ, അവനിൽനിന്ന് കൃതി എന്നിവർ ജനിച്ചു. ഈ കൃതി ഹിരണ്യനാഭൻ എന്ന ഒരാചാര്യനിൽനിന്ന് യോഗവിദ്യ പഠിച്ചതിനുശേഷം, പ്രാച്യസാമങ്ങളുടെ ഷട്സംഹിതകളെ ഗാനം ചെയ്തുവെന്ന് പറയപ്പെടുന്നു. ആ കൃതിയിൽനിന്ന് നീപനുണ്ടായി. അവനിൽനിന്ന് ഉഗ്രായുധനും, അവന്റെ പുത്രനായി ക്ഷേമ്യനും, അവന്റെ പുത്രനായി സുവീരനും, അവന്റെ പുത്രനായി രിപുഞ്ജയനും, അവന്റെ പുത്രനായി ബഹുരഥനും പിറന്നു. പുരുമീഢന് പുത്രന്മാരുണ്ടായിരുന്നില്ല. അജമീഢന് നളിനിയെന്ന തന്റെ പത്നിയിൽ നീലൻ എന്നവൻ പുത്രനായി ജനിച്ചു. അവന്റെ പുത്രൻ ശാന്തി എന്നു പേരുള്ളവനായിരുന്നു. അവന്റെ പുത്രൻ സുശാന്തി. അവന്റെ പുത്രൻ പുരുജൻ. അവനിൽനിന്ന് അർക്കൻ ജനിച്ചു. അർക്കന്റെ പുത്രൻ ഭർമ്യാശ്വനായിരുന്നു. അവന് പുത്രരായി മുദ്ഗലൻ, യവീനരൻ, ബൃഹദിഷു, കാം‌പില്യൻ, സഞ്ജയൻ എന്നിങ്ങനെ അഞ്ചുപേർ ജനിച്ചു.

രാജാവേ!, ഭർമ്യാശ്വൻ തന്റെ പുത്രന്മാരോട് പറഞ്ഞു: മക്കളേ!, നിങ്ങൾ എന്റെ അഞ്ചുദേശങ്ങളെ സംരക്ഷിക്കുവാൻ പ്രാപ്തന്മാരാണു. ആയതിനാൽ അവയുടെ ചുമതലകൾ ഏറ്റെടുത്തുകൊള്ളുക. അങ്ങനെ ഈ അഞ്ചുപുത്രന്മാർ പാഞ്ചാലന്മാർ എന്നും അറിയപ്പെട്ടു. മുദ്ഗലനിൽനിന്നും മൌദ്ഗല്യം എന്ന ഒരു ബ്രാഹ്മണപരമ്പരതന്നെ ഉണ്ടായിവന്നു. ഭർമ്യാശ്വന് മിഥുനങ്ങളായി രണ്ടു കുട്ടികൾ പിറന്നു. അതിൽ ആൺകുഞ്ഞിനെ ദിവോദാസനെന്നും പെൺകുഞ്ഞിനെ അഹല്യയെന്നും വിളിച്ചു. അഹല്യയിൽ ഗൌതമമുനിക്ക് ശതാനന്ദൻ എന്ന ഒരു പുത്രനുണ്ടായി. ആ പുത്രനായിരുന്നു ധനുർവേദവിദ്യയിൽ പാണ്ഡിത്യമുള്ള സത്യധൃതി. അവന്റെ പുത്രൻ ശരദ്വാനായിരുന്നു. ഒരിക്കൽ, ഉർവ്വശിയെന്ന അപ്സരസ്സിനെ കണ്ടപ്പോൾ ശരദ്വാന്റെ രേതസ്സ് സ്ഖലിക്കുകയും അത് ശര‌പുല്ലിന്മേൻ വീഴുകയും ചെയ്തു. അതിൽനിന്നും ഒരാൺകുഞ്ഞും പെൺകുഞ്ഞും പിറന്നു. കാട്ടിലൂടെ നായാടിനടന്ന ശന്തനുമഹാരാജാവ് ആ കുഞ്ഞുങ്ങളെ കാരുണ്യത്തോടെ എടുത്തുവളർത്തി. അവരത്രേ പിൽക്കാലത്ത് കൃപാചാര്യരായും ദ്രോണാചാര്യരുടെ പത്നി കൃപിയായും അറിയപ്പെട്ടതു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തൊന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


9.20 പുരുവംശവർണ്ണനം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 20

(പുരുവംശവർണ്ണനം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇനി അങ്ങയും, അതുപോലെ ധാരാളം ബ്രഹ്മർഷിമാരും രാജർഷിമാരും ജനിച്ച ആ പുരുവംശത്തെക്കുറിച്ച് പറയാം. പുരുവിന്റെ മകനായിരുന്നു ജനമേജയൻ. അവന്റെ പുത്രൻ പ്രചിന്വാനും, തത്സുതൻ പ്രവീരനും, തത്സുതൻ നമസ്യുവും, തത്സുതൻ ചാരുപദനും, തത്സുതൻ സുദ്യുവും, തത്സുതൻ ബഹുഗവനും, തത്സുതൻ സംയാതിയും, തത്സുതൻ അഹംയാതിയും, തത്സുതൻ രൌദ്രാശ്വനും ആയിരുന്നു. ജഗത്തിന്റെ ആത്മാവായി വർത്തിക്കുന്ന പ്രാണന് ഇന്ദ്രിയങ്ങൾ എന്നതുപോലെ, ആ രൌദ്രാശ്വന് ഘൃതാചി എന്ന ഒരു അപ്സരസ്ത്രീയിൽ പത്ത് പുത്രന്മാർ സംജാതരായി. അവരുടെ നാമങ്ങൾ ഋതേയു, കുക്ഷേയു, സ്ഥണ്ഡിലേയു, കൃതേയു, ജലേയു, സന്തതേയു, ധർമ്മേയു, സത്യേയു, വ്രതേയു, വനേയു എന്നിങ്ങനെയായിരുന്നു. ഋതേയുവിന്റെ പുത്രൻ രന്തിഭാരൻ. രന്തിഭാരപുത്രന്മാരായി സുമതി, ധ്രുവൻ, അപ്രതിരഥൻ എന്നിവർ ജനിച്ചു. അവരിൽ അപ്രതിരഥന്റെ പുത്രനായിരുന്നു കണ്വൻ. അവന്റെ പുത്രൻ മേധാതിഥി ആയിരുന്നു. മേധാതിഥിയിൽ പ്രസ്കണ്വൻ മുതലായ ബ്രാഹ്മണരുണ്ടായി. അതുപോലെ, സുമതിക്ക് രൈഭ്യൻ പുത്രനായി. അവന്റെ പുത്രൻ സർവ്വസമ്മതനായ ദുഷ്യന്തനായിരുന്നു.

രാജൻ!, ഒരിക്കൽ, ഈ ദുഷ്യന്തൻ കുറെ ഭടന്മാരോടൊപ്പം നായാട്ടിനായി കൊട്ടാരത്തിൽ നിന്നുമിറങ്ങി. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ കണ്വാശ്രമത്തിലെത്തി. അവിടെ ലക്ഷ്മീദേവിയേപ്പോലെ സുന്ദരിയായ ഒരു യുവതിയെ അദ്ദേഹം കണ്ടു. പെട്ടെന്ന് അവളെ കണ്ടുമോഹിച്ച ദുഷ്യന്തൻ അവളോട് സംസാരിക്കുവാൻ തുടങ്ങി. അവളെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ ക്ഷീണം ശമിച്ചു. കാമാർത്തനായ ദുഷ്യന്തൻ പുഞ്ചിരിയോടെ മധുരതരം അവളോട് പറഞ്ഞു: അല്ലയോ താമരാക്ഷി!, ഭവതി ആരാണ്?. ആരുടെ പുത്രിയാണ് നീ?. എന്തുദ്ദേശിച്ചുകൊണ്ടാണ് വിജനമായ കാട്ടുപ്രദേശത്തിൽ വന്നിരിക്കുന്നത്?. ഹേ മോഹനാംഗി!, ഭവതിയൊരു ക്ഷത്രിയപുത്രിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം, പുരുവംശജനായ എന്റെ മനസ്സ് ഒരിക്കലും അധർമ്മത്തിൽ രമിക്കുന്നതല്ല.

രാജൻ അതുകേട്ട് യുവതി പറഞ്ഞു: രാജൻ!, ഞാൻ വിശ്വാമിത്രന്റെ പുത്രി ശകുന്തളയാണു. എന്റെ മാതാവ് മേനക എന്നെ ഈ കാട്ടിലുപേക്ഷിച്ചതാണു. ഹേ വീരാ!, സർവ്വജ്ഞനായ കണ്വമഹർഷി ഇക്കാര്യമെല്ലാമറിയുന്നവനാണു. ഞാൻ എന്താണ് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അല്ലയോ സുന്ദരപുരുഷ!, വരിക!. ഇരിക്കുക!. ഞങ്ങളാലാകുംവിധമുള്ള ഈ ആഥിത്യപൂജകളെ കൈക്കൊള്ളുക. വരിനെല്ലുകുത്തി വച്ചുണ്ടാക്കിയ ചോറുണ്ടു. അതുണ്ട് വേണമെങ്കിൽ ഇന്നിവിടെ തങ്ങുകയുമാവാം.

ദുഷ്യന്തൻ പറഞ്ഞു: സുഭ്രുവായ അല്ലയോ ശകുന്തളേ!, വിശ്വാമിതന്റെ കുടുംബത്തിൽ പിറന്ന ഭവതിയുടെ ഈ ആഥിത്യമര്യാദകൾ തീർത്തും യുക്തം തന്നെ. ക്ഷത്രിയവംശത്തിൽ ജനിച്ചുവീഴുന്ന യുവതികൾ തങ്ങൾക്കനുയോജ്യരായ ഭർത്താക്കന്മാരെ സ്വയം വരിക്കുക എന്നത് സർവ്വസമ്മതമാണു.

രാജൻ!, ശകുന്തള അതുകേട്ട് തലകുനിച്ചു. അവളുടെ മൌനം സമ്മതമായി കണ്ടറിഞ്ഞ ദുഷ്യന്തമഹാരാജാവ് ഗാന്ധർവ്വവിധിപ്രകാരം ഓങ്കാരമന്ത്രോച്ചാരണത്തോടുകൂടി അവളെ വിവാഹം കഴിച്ചു. അന്ന് രാത്രിയിൽ ദുഷ്യന്തൻ തന്റെ രേതസ്സിനെ ശകുന്തളയിൽ പ്രവേശിപ്പിക്കുകയും, പിറ്റേന്നാൾ പുലർച്ചയിൽ അദ്ദേഹം ആശ്രമത്തിൽനിന്നും പുറപ്പെടുകയും ചെയ്തു. സമയമായപ്പോൾ ആശ്രത്തിൽവച്ച് അവൾക്ക് ഒരു പുത്രൻ ജനിച്ചു. കണ്വമഹർഷി കുട്ടിയുടെ ജാതകർമ്മാദി സംസ്കാരങ്ങൾ നിർവഹിച്ചു. അവൻ വളർന്ന് ആ കാട്ടിൽ സിംഹങ്ങളെപോലും ബദ്ധമാക്കി കളിക്കാൻ തുടങ്ങി. ഒരിക്കൽ ശകുന്തള വീരനും ഭഗവദംശത്താൽ ജാതനായവനുമായ തന്റെ മകനേയും കൂട്ടി ഭർത്താവായ ദുഷ്യന്തമഹാരാജാവിനെ സമീപിച്ചു. എന്നാൽ രാജാവാകട്ടെ, നിർദ്ദോഷികളായ അവരെ സ്വീകരിക്കുവാൻ തയ്യാറായില്ല. ആ സമയം എല്ലാവരും കേൾക്കുമാറ് ആകാശത്തിൽനിന്നും ഒരശരീരിയുണർന്നു. ആ അശരീരി ഇങ്ങനെയായിരുന്നു: പെറ്റമ്മമാർ കേവലം തോലുറകൾ മാത്രമാണു. യഥാർത്ഥത്തിൽ പുത്രൻ പിതാവിന്റേതാകുന്നു. ഈ പുത്രന് പിതാവായയത് ദുഷ്യന്തരാജാവാണ്. ആയതിനാൽ ശകുന്തളയെ മാനം കെടുത്താതെ കുട്ടിയെ സ്വീകരിച്ചുപോറ്റികൊള്ളുക. വംശത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പുത്രൻ പിതാവിനെ പുത്ത് എന്ന നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നു. ഹേ രാജൻ!, ഈ പുത്രൻ അങ്ങയുടേതുതന്നെ. ശകുന്തള സത്യമാണ് പറയുന്നതു.

ഹേ പരീക്ഷിത്തേ!, ഭരസ്വ പുത്രം എന്ന അശരീരിയുണ്ടായതിനാൽ അവന് ഭരതൻ എന്ന് നാമം വന്നുചേർന്നു.

പിതാവിന്റെ മരണത്തിനുശേഷം ഭരതൻ ചക്രവർത്തിയായി. ഭഗവാൻ ശ്രീഹരിയുടെ അംശമായ ആ രാജാവിന്റെ ചരിതം ഭൂമിയിൽ വാഴ്ത്തപ്പെടുന്നു. ആ രാജാവിന്റെ വലതുകരത്തിൽ ചക്രത്തിന്റേയും കാലടികളിൽ താമരമൊട്ടിന്റേയും അടയാളങ്ങളുണ്ടായിരുന്നു. രാജാധിരാജനായി പട്ടാഭിഷിക്തനായ അദ്ദേഹം മമതേയമഹർഷിയെ പുരോഹിതനായി നിയമിച്ചു. അമ്പത്തിയഞ്ച് ശുദ്ധാശ്വങ്ങളെക്കൊണ്ട് ഗംഗയിൽ യാഗം ചെയ്തു. യമുനയിലും അദ്ദേഹം എഴുപത്തിയെട്ട് കുതിരകളെക്കൊണ്ട് യാഗങ്ങളനുഷ്ഠിച്ചു. ധാരാളം ധനം ദക്ഷിണയായി നൽകി. യാഗാഗ്നികൾ ഉത്കൃഷ്ടമായ ദിക്കുകളിൽ ചയനം ചെയ്യപ്പെട്ടു. ആ സമയം ആയിരക്കണക്കിന് ബ്രാഹ്മണർ തങ്ങൾക്ക് ദാനമായി ലഭിക്കപ്പെട്ട പശുക്കളെ ബദ്വം ബദ്വമായി വീതിച്ചെടുത്തു. മൂവായിരത്തി മുന്നൂറ് കുതിരകളെ കെട്ടിയിട്ട് മറ്റുള്ള രാജാക്കന്മാരെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ദേവന്മാരുടെ മായാവൈഭവത്തെ അതിലംഘിക്കുവാനായി. കാരണം, അദ്ദേഹം ശ്രീഹരിയിൽ അഭയം പ്രാപിച്ചവനായിരുന്നു. പൊന്നുകൊണ്ട് മൂടിയ കറുത്തനിറമുള്ള വെള്ളകൊമ്പുള്ള പതിനാലുലക്ഷം ആനകളെ മഷ്ണാരം എന്ന ഒരു യാഗകർമ്മത്തിൽവച്ച് അദ്ദേഹം ദാനം ചെയ്തു. കൈകളുയർത്തി ആകാശത്തെ സ്പർശിക്കുവാനാകാത്തതുപോലെ, ഭരതരാജാവിന്റെ ഇത്തരം കർമ്മപദ്ധതികളെ മുമ്പൊരു രാജാക്കന്മാർക്കും നിർവ്വഹിക്കാൻ സാധിച്ചിട്ടില്ല. ഇനിയൊട്ടാർക്കും സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു.

ദിഗ്വിജയം നടത്തുന്നതിനിടയിൽ അദ്ദേഹം കിരാതന്മാർ, ഹൂണന്മാർ, യവനന്മാർ, അന്ധ്രന്മാർ, കങ്കന്മാർ, ഖശന്മാർ, ശകന്മാർ, മ്ലേച്ഛന്മാർ തുടങ്ങിയ വർഗ്ഗങ്ങളേയും, അതുപോലെ ബ്രഹ്മദ്വേഷികളായ എല്ലാ രാജാക്കന്മാരേയും നിഗ്രഹിക്കുകയുണ്ടായി. പണ്ട്, ചില അസുരന്മാർ ദേവന്മാരെ ജയിച്ച് അവിടെനിന്നും കുറെ ദേവസ്ത്രീകളുമായി രസാതലത്തിലെത്തുകയുണ്ടായി. ഭരതൻ അവരെ ജയിച്ച് ആ സ്ത്രീകളെ രക്ഷിച്ചെടുത്ത് ദേവന്മാർക്ക് കൈമാറി. ഭരതമഹാരാജാവിന്റെ പ്രജകൾക്ക് വേണ്ടതെല്ലാം ആകാശവും ഭൂമിയും സദാ ചൊരിഞ്ഞുകൊണ്ടേയിരിന്നു. ഇങ്ങനെ ഇരുപത്തിയേഴായിരം സംവത്സരക്കാലം അദ്ദേഹം ഈ ഭൂമണ്ഡലത്തെ ഭരിക്കുകയുണ്ടായി. അല്ലയോ രാജൻ!, എന്നാൽ, ഹരിയുടെ അംശമായ അദ്ദേഹം തന്റെ സർവ്വൈശ്വര്യങ്ങളും സാർവ്വഭൌമൻ എന്ന സമുന്നതപദവിയും തന്റെ അതുല്യശക്തിയും ഇന്ദ്രിയശക്തികളുമെല്ലാം മിഥ്യയാണെന്ന് മനസ്സിലാക്കി സ്വയം ദുസ്തരമായ ഈ സംസൃതിയിൽനിന്നും വിരക്തി പ്രാപിച്ചുവെന്നുള്ളതാണ് ആശ്ചര്യം.

രാജൻ!, വിദർഭരാജാവിന്റെ മൂന്ന് പെണ്മക്കൾ ഭരതന്റെ പത്നിമാരായിരുന്നു. അവർക്കുണ്ടായ പുത്രന്മാർ ഭരതനെപ്പോലെ ശ്രേഷ്ഠന്മാരല്ലെന്ന് കേട്ടപ്പോൾ, തങ്ങൾ ഭരതരാജാവാൽ ഉപേക്ഷിക്കപ്പെട്ടേക്കുമോ എന്ന ദുഃശ്ശങ്കയിൽ സ്വപുത്രന്മാരെ സ്വയം വധിച്ചുകളഞ്ഞിരുന്നു. ആ സമയം തന്റെ വംശം നിലച്ചുപോകുമെന്ന് കരുതിയ ഭരതരാജൻ മരുത്സോമം എന്ന ഒരു യാഗം നടത്തി. അതിൽ സന്തുഷ്ടരായ മരുദ്ദേവതകൾ ഭരദ്വാജൻ എന്ന ഒരുവനെ അദ്ദേഹത്തിന് പുത്രനായി നൽകി. രാജൻ!, ഈ ഭരദ്വാജനെപ്പറ്റി അല്പം പറയാം കേട്ടുകൊള്ളുക. ഒരിക്കൽ ദേവഗുരുവായ ബൃഹസ്പതി മുന്നമേ ഗർഭിണിയായിരുന്ന സഹോദരഭാര്യയിൽ സംഭോഗത്തിനുദ്യമിക്കുകയും, അതിനെ തടഞ്ഞ ഗർഭസ്ഥശിശുവിനെ ശപിക്കുകയും തന്റെ രേതസ്സിനെ വിസർജ്ജിക്കുകയും ചെയ്തു. അങ്ങനെയുണ്ടായ ബാലനായിരുന്നു ഭരദ്വാജൻ. ഭർത്താവറിഞ്ഞലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഭയന്ന് മമത ന്ന ആ മാതാവ് തന്റെ ഈ ബാലനെ ഉപേക്ഷിക്കുവാൻ തുനിഞ്ഞു. പക്ഷേ, ദേവന്മാർ ആ പ്രശ്നത്തെ പരിഹരിക്കുവാനായി കുട്ടിക്ക് ഒരു പ്രത്യേകതരത്തിൽ നാമകരണം ചെയ്തു. മമതയുടെ ഭർത്താവിനും ബൃഹസ്പതിക്കും കുട്ടിയിൽ തുല്യാവകാശമാണെന്നും, ഇരുവർക്കും അധർമ്മത്തിലൂടെയുണ്ടായ ആ സന്താനം (രണ്ടുപേർക്കും കൂടി ജനിച്ചതിനാൽ) - ദ്വാജൻ എന്ന് വിളിക്കപ്പെട്ടു. ദേവന്മാരുടെ അഭിപ്രായത്തെ മാനിക്കാതെ മമതാദേവി ആ കുഞ്ഞിനെ ഉപേക്ഷിക്കുകതന്നെ ചെയ്തു. അവനെ മരുദ്ദേവതകളേറ്റെടുത്തു. ഒടുവിൽ, ഭരതന്റെ വംശം നിന്നുപോകുന്ന ഘട്ടം വന്നപ്പോൾ അവൻ അദ്ദേഹത്തിന് ദാനം ചെയ്യപ്പെട്ടവനുമായി.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

9.19 യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 19

(യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, എത്രകണ്ട് ലൌകികതയിൽ ജീവിച്ചിട്ടും യയാതി സുഖഭോഗങ്ങളിൽ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ!. അങ്ങനെയുള്ള നിസ്സീമമായ ലൌകികാസക്തിയിൽ മുഴുകി ജീവിച്ച അദ്ദേഹത്തിന് ഒടുവിൽ അതിന്റെ നിസ്സാരത മനസ്സിലാകുകയും തുടർന്ന് അതിൽനിന്നും വിരക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തെ ഒരു കഥയിലൂടെ ദേവയാനിയെ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ദേവീ!, ലൌകികസുഖത്തിൽ ആസക്തരായി എന്നെപ്പോലെ ജീവിക്കുന്നവരെയോർത്ത് വിവേകികൾ ദുഃഖിക്കുന്നു. അങ്ങനെയുള്ളവരെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഭവതിക്ക് പറഞ്ഞുതരാം. ഒരിക്കൽ ഒരു കൊറ്റനാട് വനത്തിലൂടെ തനിക്ക് പ്രിയമായതെന്തിനേയോ തിരഞ്ഞുള്ള യാത്രയ്ക്കിടയിൽ പ്രാരബ്ദവശാൽ കിണറ്റിൽ വീണുകിടക്കുന്നതായ ഒരു പെണ്ണാടിനെ കാണാനിടയായി. അവളെ കരയ്ക്ക് കയറ്റുവാനായി ആ കൊറ്റനാട് തന്റെ കൊമ്പുകൾകൊണ്ട് തിട്ടയിലുള്ള മണ്ണിടിച്ച് കിണറ്റിലേക്കിറക്കി. പെണ്ണാടുകളിൽ സുന്ദരിയായിരുന്ന അവൾ കരയ്ക്കണഞ്ഞമാത്രയിൽത്തന്നെ ദേഹം മുഴുവൻ രോമംകൊണ്ട് പൊതിഞ്ഞ് തടിച്ചുകൊഴുത്ത ആ കൊറ്റനാടിനെ സ്വന്താമാക്കാനാശിച്ചു. രാജൻ!, അവനെ സ്വന്തമാക്കാൻ ധാരാളം പെണ്ണാടുകൾ വേറെയും കൊതിച്ചിരുന്നു. കാമാതുരനായ അവൻ തന്നെത്താൻ മറന്നുകൊണ്ട് അവളോടൊപ്പവും, അതുപോലെ അവിടെയുള്ള ഒട്ടനേകം മറ്റ് പെണ്ണാടുകൾക്കൊപ്പവും രമിച്ചു. അങ്ങനെയിരിക്കെ ഒരുകാലം, ആ കൊറ്റനാട്, മറ്റൊരു പെണ്ണാടുമായി രമിച്ചുകൊണ്ടിരിക്കുന്നത്, അവനാൽ കിണറ്റിൽനിന്നും രക്ഷിക്കപ്പെട്ടതായ ആ പെണ്ണാട് കാണാനിടയാകുകയും, അവന്റെ ആ പ്രവൃത്തി അവളെ നന്നേ ചൊടിപ്പിക്കുകയും ചെയ്തു. ഹൃദയം ദുഷിച്ചവനും അതുപോലെ സുഹൃത്തിനെപ്പോലെ ഭാവിക്കുകയും സ്വന്തം കാര്യം കഴിയുമ്പോൾ വിട്ടകലുകയും ചെയ്യുന്നവനും, വെറും ഇന്ദ്രിയസുഖങ്ങളിൽ മാത്രം മനസ്സുവച്ചവനുമായ ആ കൊറ്റനാടിനെ ഉപേക്ഷിച്ച് സങ്കടപ്പെട്ടുകൊണ്ട് അവൾ തന്റെ ഉടമസ്ഥന്റെയടുക്കലേക്ക് പോയി. പെണ്ണാടുകൾക്കടിപ്പെട്ടവനും കൃപണനുമായ ആ കൊറ്റനാട് അവളെ അനുനയിപ്പിക്കുവാനായി പിന്നാലെ കൂടി. വഴിയിൽ‌വച്ച് ഇഡവിഡ എന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവളെ ഇണക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പെണ്ണാടിന്റെ ഉടമസ്ഥൻ ഒരു ബ്രാഹ്മണൻ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ടതായിരുന്ന ആ പെണ്ണാടിന്റെ ദുഃഖം കണ്ട് കോപാകുലനായ അദ്ദേഹം ആ കൊറ്റനാടിന്റെ വൃഷണം ഛേദിക്കുകയും, പിന്നീട് തന്റെ സ്വാർത്ഥത്തിനായി അതിനെ സന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ആ കൊറ്റനാട് അതേ പെണ്ണാടിനോടൊപ്പംതന്നെ ദീർഘകാലം സുഖമനുഭവിച്ചുകൊണ്ട് ജീവിച്ചു. എന്നാൽ കാലമെത്രയേറിയിട്ടും, അല്ലയോ ഭദ്രേ!, അവൻ കാമഭോഗത്തിൽ സംതൃപ്തനായില്ല.

സുന്ദരീ!, ഈ കഥയിലെന്നതുപോലെ ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽ‌പെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു. നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ, അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും, സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു. പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക് മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു. യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന് അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു. ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.

ശ്രീശുകൻ ഭഗവദ്സ്മരണയിൽ പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും, ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക് അനന്തകോടി നമസ്ക്കാരം!

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

9.18 യയാതിയുടെ ചരിതം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 18

(യയാതിയുടെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, ജീവന്ന് ഇന്ദ്രിയങ്ങൾ എന്നതുപോലെ നഹുഷൻ എന്ന രാജാവിന് യതി, യയാതി, സംയാതി, ആയതി, വിയതി, കൃതി എന്നീ നാമങ്ങളിൽ ആറ് പുത്രന്മാരുണ്ടായിരുന്നു. ആത്മജ്ഞാനിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ യതി പിതാവ് ആവശ്യപ്പെട്ടിട്ടും രാജ്യഭാരം ഏറ്റെടുത്തിരുന്നില്ല. ഒരിക്കൽ ഇന്ദ്രാണിയിൽ ആകൃഷ്ടനാകകൊണ്ട് അഗസ്ത്യൻ മുതലായ മഹർഷിവര്യന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും സ്ഥാനഭ്രഷ്ടനാകപ്പെട്ട നഹുഷൻ അവിടെ നിന്നും നിപതിക്കുകയും, പിന്നീട് ഒരു പെരുമ്പാമ്പിന്റെ രൂപത്തെ പ്രാപിക്കുകയും ചെയ്തു. തതദവസരത്തിൽ നഹുഷന്റെ രണ്ടാമത്തെ പുത്രനായ യയാതി രാജ്യത്തെ ഏറ്റെടുത്ത് ഭരണം ആരംഭിച്ചു. യയാതി തന്റെ നാല് ഇളയ സഹോദരന്മാരെ ദിക്പാലകരാക്കി നിയമിച്ചു. തുടർന്ന്, ശുക്രാചാര്യരുടെ പുത്രി ദേവയാനിയേയും, വൃഷപർവ്വാവിന്റെ മകൾ ശർമിഷ്ഠയേയും അദ്ദേഹം വിവാഹം കഴിച്ച് രാജ്യപാലനവും ചെയ്തുപോന്നു.

രാജൻ!, ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്ത് ചോദിച്ചു: ഗുരോ!, ശുക്രാചാര്യൻ ബ്രഹ്മർഷിയും യയാതി ക്ഷത്രിയവംശജനുമായിരുന്നല്ലോ!. പിന്നെങ്ങനെയായിരുന്നു ജാത്യാചാരങ്ങൾക്ക് വിരുദ്ധമായി ഈ മംഗല്യങ്ങൾ സംഭവിച്ചതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ ശർമ്മിഷ്ഠയും ദേവയാനിയും മറ്റനേകം തോഴിമാരോടൊപ്പം ഉപവനത്തിൽ ഉലാത്തുകയായിരുന്നു. ആ സുന്ദരിമാർ തങ്ങളുടെ പട്ടുവസ്ത്രങ്ങൾ തടാകക്കരയിൽ അഴിച്ചുവച്ചതിനുശേഷം അതിലിറങ്ങി പരസ്പരം വെള്ളം തേവിയൊഴിച്ചുകൊണ്ട് രസിക്കുവാൻ തുടങ്ങി. ആ സമയത്ത്, ശ്രീപാർവ്വതീദേവിയോടൊപ്പം കാളപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന മഹാദേവനെ കാണുകയും, നാണത്താൽ പെട്ടെന്ന് അവർ തടാകത്തിൽനിന്ന് കരയ്ക്കുകയറി വസ്ത്രങ്ങൾ എടുത്തുടുക്കുകയും ചെയ്തു. പക്ഷേ, ശർമ്മിഷ്ഠ വെപ്രാളത്തിനിടയിൽ തന്റേതെന്ന തെറ്റിദ്ധാരണയിൽ ദേവയാനിയുടെ വസ്ത്രമായിരുന്ന് ധരിച്ചതു. അതിൽ നീരസപ്പെട്ട ദേവയാനി ഇപ്രകാരം പറഞ്ഞു: കഷ്ടം!, ദാസിയായ ഇവളുടെ പ്രവൃത്തി നോക്കൂ!. യാഗത്തിലെ ഹവിസ്സിനെ നായ്ക്കൾ കട്ടെടുക്കുന്നതുപോലെ, ഞാനുടുക്കേണ്ട വസ്ത്രം ഇവൾ എടുത്തണിഞ്ഞിരിക്കുന്നു. ഈ വിശ്വത്തെ തങ്ങളുടെ തപഃശക്തികളാൽ സൃഷ്ടിച്ചവരും, പരമപുരുഷന്റെ തിരുമുഖത്തുനിന്നും ഉത്ഭവിച്ചവരും, ഈ ലോകത്തിൽ ബ്രഹ്മതേജസ്സിനെ ധരിക്കുന്നവരും, മംഗളവൃത്തികളെ ഈ ലോകത്തിന് കാട്ടിക്കൊടുക്കുന്നവരും, ഇന്ദ്രാദിദേവതകളാലും ഭഗവാൻ ശ്രീനാരായണനാൽ‌പോലും നമിക്കപ്പെട്ടരുമാണ് ഞങ്ങൾ ബ്രാഹ്മണർ. മാത്രമല്ല, ഞങ്ങൾ ഭൃഗുവംശജരുമാണ്. എന്നാൽ, ഇവളുടെ പിതാവായവൻ ഒരഅസുരനും ഞങ്ങൾ ബ്രാഹ്മണരുടെ ശിഷ്യനുമാണ്. ശൂദ്രൻ വേദമന്ത്രത്തെ ഗ്രഹിക്കുന്നതുപോലെ, ഞാൻ ധരിക്കേണ്ടതായ വസ്ത്രത്തെ എടുത്ത് ധരിച്ചിരിക്കുന്നു.

രാജൻ!, ഈവിധം തന്നെ നിന്ദിച്ചുകൊണ്ടിരുന്ന ദേവയാനിയോട് ദേഷ്യത്താൽ ചുണ്ടുകൾ കടിച്ചമർത്തിപ്പിടിക്കുകൊണ്ട് ഒരു പെരുമ്പാമ്പിനെപ്പോലെ ചീറിക്കൊണ്ട് ശർമ്മിഷ്ഠ പറഞ്ഞു: ഹേ പിച്ചക്കാരീ!, സ്വന്തം സ്ഥിതിയെ വേണ്ടവിധം മനസ്സിലാക്കാതെ, നീ എന്തൊക്കെയോ പുലമ്പുന്നല്ലോ!. ബലി കൊത്തിത്തിന്നാൽ കാത്തിരിക്കുന്ന കാക്കയെപ്പോലെ ഞങ്ങളുടെ വീട്ടുപടിക്കൽ കാത്തിരിക്കുന്നവളല്ലേ യഥാർത്ഥത്തിൽ നീ?. അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ കോപത്താൽ അവഹേളിച്ചുകൊണ്ട് ശർമ്മിഷ്ഠ ഗുരുപുത്രിയായ ദേവയാനിയുടെ വസ്ത്രങ്ങൾ പിടിച്ചുവാങ്ങുകയും, അവളെ അടുത്തുള്ള ഒരു കിണറ്റിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് ശർമ്മിഷ്ഠ സ്വവസതിയിലേക്ക് മടങ്ങി. ആ സമയം, അത്ഭുതമെന്നോണം, നായാടിത്തളർന്ന് ദാഹജലം തേടി യയാതി രാജാവ് ആ കിണറ്റിനരികിലെത്തി അതിൽ പെട്ടുകിടന്ന ദേവയാനിയെ കാണാനിടവന്നു. വിവസ്ത്രയായ അവൾക്ക് നാണം മറയ്ക്കാൻ രാജാവ് തന്റെ ഉത്തരീയം ഉടുക്കാൻ കൊടുക്കുകയും, അവളെ കൈക്കുപിടിച്ച് കരയ്ക്കണയ്ക്കുകയും ചെയ്തു. പ്രേമനിർഭരമായ വാക്കുകളിൽ അവൾ രാജാവിനോട് പറഞ്ഞു: അല്ലയോ വീരനായ രാജാവേ!, അങ്ങെന്റെ കരം പിടിച്ച സ്ഥിതിക്ക്, ഇനി മറ്റൊരാൾ തദർത്ഥം ഉണ്ടാകാൻ പാടില്ല. ഹേ വീരപുരുഷ!, ഇത് ദൈവഹിതമാണ്. കാരണം, കിണറ്റിൽ വീണുകിടന്ന എന്റെ മുന്നിലേക്ക് അങ്ങെത്തിയത് ഈശ്വരനിശ്ചയമായിട്ടാണു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ മടക്കത്തിനുശേഷം, ദേവയാനി വീട്ടിലെത്തി സംഭവിച്ചതെല്ലാം കരഞ്ഞുകൊണ്ട് സ്വപിതാവിനോടറിയിച്ചു. മനം നൊന്ത് ശുക്രാചാര്യർ പൌരോഹിത്യവൃത്തിയെ വെറുത്തുകൊണ്ടും, പകരം, ഉഞ്ഛവൃത്തിയെ നന്നെന്ന് നിനച്ചുകൊണ്ടും മകളോടൊപ്പം ആ അസുരരാജധാനിയിൽനിന്നും ഇറങ്ങിനടന്നു. ശുക്രാചാര്യൻ കൊട്ടാരം വിട്ടിറിങ്ങിയത് ദേവന്മാരോടൊപ്പം കൂടാനുള്ള നിശ്ചയത്തോടെയാണെന്ന് കണ്ടറിഞ്ഞ അസുരരാജാവായ വൃഷപർവ്വാവ് ആ സമയം വഴിമധ്യേ ശിരോനമസ്ക്കാരം ചെയ്തുകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചു. അല്പസമയത്തിനുള്ളിൽ കോപം കെട്ടടങ്ങിയപ്പോൾ ശുക്രമഹർഷി പറഞ്ഞു: രാജൻ!, എന്റെ മകൾക്കൊരാഗ്രമുള്ളത് അങ്ങ് നിറവേറ്റിയാലും. എനിക്കിവളെ കൈവിടാൻ കഴിയുകയില്ല.

പരീക്ഷിത്തേ!, ശരി എന്ന് സമ്മതിച്ചുനിൽക്കുന്ന വൃഷപർവ്വാവ് കേൾക്കുവാനായി ആ സമയം, ദേവയാനി തന്റെ ആഗ്രഹം തുറന്നുപറഞ്ഞു: പിതാവ് എന്നെ മാംഗല്യം കഴിച്ചയയ്ക്കുന്നത് എവിടേയ്ക്കാണെങ്കിലും, അവിടേയ്ക്ക് ശർമ്മിഷ്ഠ അവളുടെ തോഴിമാരോടൊപ്പം വന്ന് എനിക്ക് ദാസിയായി കഴിയണം.

രാജാവേ!, ശുക്രാചാര്യരുടെ സാന്നിധ്യത്തിന്റേയും അസാന്നിധ്യത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിയ ശർമ്മിഷ്ഠ തന്റെ ആയിരം തോഴിമാരോടൊപ്പം ചേർന്ന് ദേവയാനിയെ പരിചരിക്കുവാൻ തുടങ്ങി. ശുക്രാചാര്യർ മകളെ യയാതിരാജാവിന് വിവാഹം കഴിച്ചുനൽകി. ഒപ്പം ദാസിയായി ശർമ്മിഷ്ഠയേയും അദ്ദേഹത്തോടൊപ്പം അയച്ചു. എന്നാൽ അവളെ ഒരിക്കലും സ്വശയ്യയിൽ കയറാൻ അനുവദിക്കരുതെന്നും മഹർഷി യയാതിയ്ക്ക് ഉപദേശം നൽകി. ദേവയാനി അമ്മയായതോടെ ശർമ്മിഷ്ഠയും തനിക്കൊരു കുഞ്ഞ് വേണമെന്നാഗ്രഹിച്ചു. അവൾ അതിനുവേണ്ടി യയാതിയെ സമീപിക്കുവാൻ തീരുമാനിച്ചു. ഒരിക്കൽ സന്ദർഭമൊത്തുകിട്ടിയപ്പോൾ അവൾ രാജാവിനെ കണ്ട് തനിക്കും ഒരു കുട്ടി വേണമെന്ന് അഭ്യർത്ഥിച്ചു. ശുക്രാചാര്യരുടെ ഉപദേശം ഓർമ്മയിലുണ്ടായിരുന്നിട്ടുകൂടി ധർമ്മജ്ഞനായ യയാതി അതിനെ ഈശ്വരേച്ഛയായി കണ്ടുകൊണ്ട് ശർമ്മിഷ്ഠയുടെ അഭിലാഷത്തെ ഏറ്റെടുത്തു. അങ്ങനെ ദേവയാനി യദു, തുർവസു എന്നീ രണ്ടു പുത്രന്മാരേയും, ശർമ്മിഷ്ഠ ദ്രുഹ്യു, അനു, പുരു എന്നിവരേയും പ്രസവിച്ചു. സ്വാഭവികമെന്നോണം, സ്വന്തം ഭർത്താവിൽ ശർമ്മിഷ്ഠയ്ക്ക് പുത്രന്മാർ ജനിച്ചതറിഞ്ഞ് അഭിമാനിയായ ദേവയാനിക്ക് കോപം വരികയും അവൾ കൊട്ടാരം വിട്ട് പിതാവിന്റെ ഗൃഹത്തിലേക്ക് പോകുകയും ചെയ്തു. ഭാര്യയെ തിരികെ വിളിക്കുവാൻ പിന്തുടർന്നെത്തിയ യയാതിരാജാവ് പലവിധത്തിലും അവളെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അക്കാര്യത്തിൽ വിജയിക്കുവാനായില്ല. മാത്രമല്ല, വിവരമറിഞ്ഞെത്തിയ ശുക്രമഹർഷി കോപം കൊണ്ടുറഞ്ഞുതുള്ളി. അദ്ദേഹം പറഞ്ഞു: നുണ പറഞ്ഞും സ്ത്രീകൾക്ക് പിന്നാലെയും നടക്കുന്ന മന്ദനായ നിന്നെ മനുഷ്യർക്ക് വിരൂപമുണ്ടാക്കിവയ്ക്കുന്ന വാർദ്ധക്യം ബാധിക്കാനിടവരട്ടെ!.

ശാപതപ്തനായ യയാതി പറഞ്ഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങയുടെ പുത്രിയുമായുള്ള എന്റെ ജീവിതത്തിൽ എന്നെ ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യം എനിക്കും ഇവൾക്കും ഒരുപോലെ ദുഷ്കരമാണ്. ആയതിനാൽ ശാപമോക്ഷം തന്നനുഗ്രഹിക്കുക.

പരീക്ഷിത്ത് രാജാവേ!, അതുകേട്ട ശുക്രാചാര്യർ പറഞ്ഞു: രാജൻ!, ആരെങ്കിലും അങ്ങയുടെ ഈ വാർദ്ധക്യത്തെ സ്വീകരിച്ചുകൊണ്ട് തന്റെ യൌവ്വനം വിട്ടുനൽകാൻ തയ്യാറായാൽ അത് സ്വീകരിച്ചുകൊണ്ട് അങ്ങ് ജീവിതത്തെ ആസ്വദിച്ചുകൊള്ളുക.

ഇങ്ങനെ വീണ്ടും അനുഗ്രഹീതനായ യയാതി തന്റെ മൂത്ത മകനായ യദുവിനെ വിളിച്ചുപറഞ്ഞു: അല്ലയോ കുമാരാ!, മനുഷ്യർക്ക് വൈരൂപ്യം നൽകുന്നതായ എന്റെ ഈ വാർദ്ധക്യത്തെ സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ? നിന്റെ അപ്പുപ്പൻ വരുത്തിവച്ച ഈ ജരയെ നീ കൈക്കൊള്ളുക. പകരം നിന്റെ യൌവ്വനത്തെ എനിക്ക് തരിക. ഉണ്ണീ!, ലൌകികസുഖങ്ങളിൽ ഞാൻ ഇപ്പോഴും അതൃപ്തനാണു. നിന്റെ താരുണ്യം എനിക്ക് ലഭിക്കുന്നപക്ഷം ഇനിയും കുറെ വർഷങ്ങൾ എനിക്ക് സുഖലോലുപനായി ജീവിക്കാൻ കഴിയും.

യദു പറഞ്ഞു: പിതാവേ!, യൌവ്വനത്തിനിടയിൽ അങ്ങേയ്ക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ ഏറ്റെടുക്കുവാൻ ഞാൻ സന്നദ്ധനല്ല. കാരണം, ഒരുവൻ ഭൌതികസുഖങ്ങളെ ബാക്കിവച്ചൊഴിയുന്നതുകൊണ്ട് അവന് മോക്ഷം സിദ്ധിക്കുകയില്ല.

ശ്രീശുകൻ തുടർന്നു: അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ ഈ ആഗ്രഹത്തെ യദുവിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ മറ്റ് പുത്രന്മാരായ തുർവസുവും ദ്രുഹ്യുവും അനുവും നിഷേധിക്കുകതന്നെ ചെയ്തു. കാരണം, അവർ ധർമ്മത്തെ അറിയാത്തവരും നശ്വരമായ ശരീരത്തെ അനശ്വരമെന്ന് കരുതിയവരുമായിരുന്നു. പിന്നീട്‌ യയാതി ഏറ്റവും ഇളയപുത്രനും എന്നാൽ ഗുണഗണങ്ങൾ ഏറിയവനുമായ പുരുവിനെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം പറഞ്ഞു: മകനേ!, നിന്റെ ജ്യേഷ്ഠന്മാരെപ്പോലെ നീയും ഈ അച്ഛനെ കൈയ്യൊഴിയാതെ അകാലത്തിൽ എനിക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ സ്വീകരിക്കുക.

രാജൻ!, അതുകേട്ട് പുരു പറഞ്ഞു: ഹേ രാജൻ!, ആർക്കാണ് ഈ ലോകത്തിൽ ഒരു പിതാവിന്റെ കടം വീട്ടുവാൻ സാധിക്കുന്നതു?. പിതാവിനാൽ പുത്രന് ഒരു ശരീരം പ്രാപ്തമാകുന്നു. അതിലൂടെ അവന് പുരുഷാർത്ഥം സാധ്യമാകുന്നു. പിതാവിന്റെ മനോഗതത്തെ അറിഞ്ഞുകണ്ടുപ്രവർത്തിക്കുന്നവൻ ഉത്തമനും, പറഞ്ഞുമാത്രം ചെയ്യുന്നവൻ മധ്യമനും, അനിഷ്ടത്തോടെ ചെയ്യുന്നവൻ അധമനും, എന്നാൽ ചെയ്യാതിരിക്കുന്നവൻ പിതാവിന്റെ മലം മാത്രവുമാകുന്നു. രാജാവേ!, ഇത്രയും പറഞ്ഞുകൊണ്ട് പുരു തന്റെ യൌ‍വ്വനത്തെ യയാതിയ്ക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ജരയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. യയാതി മകനിൽനിന്നും ലഭ്യമാ‍യ യൌവ്വനത്തെ സ്വീകരിച്ചുകൊണ്ട് ലൌകികജീവിതം വേണ്ടുംവണ്ണം അനുഭവിച്ചു. ഏഴു ദ്വീപുകൾക്കും അധിപനായ യയാതി പ്രജകളെ യഥാവിധി പരിപാലിച്ചു. യാതൊരു തടസ്സങ്ങളുമില്ലാതെ അദ്ദേഹം തന്റെ ഇഷ്ടങ്ങൾക്കൊത്ത് വിഷയസുഖം അനുഭവിച്ചുകൊണ്ടിരുന്നു. ദേവയാനിയും അദ്ദേഹത്തിന് സർവ്വവിധത്തിലും തുണയായി പ്രവർത്തിച്ചു. അങ്ങനെ, സമസ്തദേവതാമയനും സർവ്വവേദസ്വരൂപനും യജ്ഞപുരുഷനുമായ ഭഗവാൻ ശ്രീഹരിയെ യയാതി വിവിധതരം യജ്ഞങ്ങൾകൊണ്ട് ദാനദക്ഷിണാദികളോടൊപ്പം ആരാധിച്ചു. പ്രപഞ്ചകർത്താവായ ശ്രീവാസുദേവൻ, മേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന സർവ്വഗതമായ ആകാശം പോലെ, എങ്ങും നിറഞ്ഞുനിൽക്കുന്നു. എന്നാൽ, ഈ പ്രപഞ്ചം വിലയിക്കുമ്പോഴാകട്ടെ വൈവിധ്യമാർന്ന ഈ സർവ്വവും അവനിൽതന്നെ അലിഞ്ഞുചേരുകയും ചെയ്യുന്നു. നാരായണനായി സർവ്വഭൂതഹൃദയങ്ങളിലും വസിക്കുന്നവനും നഗ്നനേത്രങ്ങൾക്കഗോചരനായവും എന്നാൽ സർവ്വത്രവ്യാപ്തനായവനുമായ ശ്രീഹരിയെ യയാതി നിഷ്കാമനായി സമാരാധിച്ചു. ഈ ഭൂമണ്ഡലത്തിന് മുഴുവനും അധിപനായിരുന്നുവെങ്കിലും അതുപോലെ ഭൌതികസുഖാനുഭവങ്ങളാകുന്ന ആഴക്കടലിൽ ആയിരക്കണക്കിന് വർഷങ്ങൾ മുങ്ങിക്കിടന്നിരുന്നവനായിരുന്നുവെങ്കിലും യയാതിക്ക് സർവ്വകാമങ്ങളിലുമുള്ള തൃപ്തി അടങ്ങാതെതന്നെ അവശേഷിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

9.17 ആയുർവംശവർണ്ണനം

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 17

(ആയുർവംശവർണ്ണനം )

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി പുരൂരവസ്സിന്റെ മൂത്ത പുത്രനായ ആയുവിന്റെ വംശത്തെക്കുറിച്ച് കേട്ടുകൊള്ളുക. അദ്ദേഹത്തിന് നഹുഷൻ, ക്ഷത്രവൃദ്ധൻ, രജി, രംഭൻ, അനേനസ്സ് എന്നിങ്ങനെ അഞ്ചു പുത്രന്മാരുണ്ടായി. അതിൽ ക്ഷത്രവൃദ്ധന്റെ പുത്രനായി സുഹോത്രനും, അവന് പുത്രന്മാരായി കാശ്യൻ, കുശൻ, ഗൃത്സമൻ എന്നിങ്ങനെ മൂന്ന് പേർ ജനിച്ചു. ഗൃത്സമന്റെ മകനായിരുന്നു ശുനകൻ. അദ്ദേഹത്തിന്റെ പുത്രൻ ഋഗ്വേദപണ്ഡിതനായ ശൌനകമുനിയായിരുന്നു. കാശ്യന്റെ പുത്രകാശിയും, കാശിക്ക് പുത്രനായി രാഷ്ട്രനും, രാഷ്ട്രന്റെ പുത്രൻ ദീർഘതമസ്സുമായിരുന്നു. ആ ദീർഘതമസ്സിന്റെ പുത്രനായിരുന്നു ആയുർവേദത്തിന്റെ പ്രചാരകനായ ധന്വന്തരി. ഭഗവാൻ ശ്രീവാസുദേവന്റെ അംശാവതാരമായ ഈ ധന്വന്തരിയുടെ സ്മരണമാത്രയിൽത്തന്നെ ഇവിടെ സർവ്വരോഗശമനം സാധ്യമാകുന്നു. ധന്വന്തരിയുടെ പുത്രനത്രേ കേതുമാൻ. കേതുമാന് ഭീമരഥൻ എന്നവൻ പുത്രനായി പിറന്നു. അവന്റെ പുത്രൻ ദിവോദാസനാണ്. ദിവോദാസനിൽനിന്ന് പ്രതർദ്ധനൻ എന്നറിയപ്പെടുന്ന ദ്യുമാൻ ജനിച്ചു. അവൻ ശത്രുജിത്ത്, വത്സൻ, ഋതധ്വജൻ, കുവലയാശ്വൻ എന്നീ നാമങ്ങളാലും അറിയപ്പെടുന്നവനാണു. ദ്യുമാന്റെ പുത്രന്മാരായി അലർക്കൻ മുതാലായവർ ജനിച്ചു. രാജാവേ!, ഈ അലർക്കൻ ഭൂമിയെ അറുപത്താറായിരം വർഷക്കാലം ഭരിക്കുകയുണ്ടായി. ഈ ഭൂമിയിൽ മറ്റാരും ഇത്രത്തോളം കാലം രാജാവായി വാണിട്ടില്ല.  അലർക്കന്റെ പുത്രനായി സന്തതിയും, അവനിൽനിന്ന് സുനീതനും, അവന്റെ പുത്രനായി സുകേതനും, അവന്റെ പുത്രനായി ധർമ്മകേതുവും, അവന്റെ പുത്രനായി സത്യകേതുവും ജനിക്കുകയുണ്ടായി. സത്യകേതുവിന്റെ പുത്രനായിരുന്നു ധൃഷ്ടകേതു. അവന്റെ പുത്രനായി സുകുമാരൻ എന്ന രാജാവ് ജനിച്ചു. ആ രാജാവിന്റെ മകനായി വീതിഹോത്രനും, അവന്ന് മകനായി ഭർഗ്ഗനും, അവന്ന് മകനായി ഭർഗ്ഗഭൂമി എന്ന രാജാവും ജനിച്ചു. രാജാവേ!, കാശിവംശത്തിലെ ഈ രാജാക്കന്മാരെല്ലാം ക്ഷത്രവൃദ്ധന്റെ പരമ്പരയായിരുന്നു.

ഇനി രംഭന്റെ വംശത്തെക്കുറിച്ച് പറയാം. രംഭന്റെ പുത്രൻ രഭസൻ, രഭസപുത്രൻ ഗംഭീരൻ, ഗംഭീരപുത്രൻ അക്രിയൻ, അക്രിയപുത്രൻ ബ്രഹ്മവിത്ത്.

ഇനി അനേനസ്സിന്റെ വംശം. അനേനസ്സിന് പുത്രനായി ശുദ്ധനെന്നവനും, അവന് പുത്രനായി ശുചിയും, അവനിൽനിന്ന് ധർമ്മസാരഥി എന്ന് വിഖ്യാതനായ ചിത്രകൃത്തും ജനിച്ചു. ചിത്രകൃത്തിന് ശാന്തരയൻ പുത്രനായി. അവൻ കൃതകൃത്യനും ആത്മനിഷ്ഠനുമായിരുന്നു. ആയതിനാൽ പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ, രജിയ്ക്കാകട്ടെ, അളവറ്റ ശക്തിയാർന്ന അഞ്ഞൂറ് മക്കൾ ജനിച്ചു. ദേവന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് രജി യുദ്ധത്തിൽ അസുരന്മാരെ വധിച്ച് ഇന്ദ്രന് സ്വർഗ്ഗലോകത്തെ തിരികെ നേടിക്കൊടുത്തു. എന്നാൽ, ഇന്ദ്രനാകട്ടെ, പ്രഹ്ലാദാദികളെ ഭയന്ന് തൽക്കാലത്തേക്ക് സ്വർഗ്ഗം രജിക്കുതന്നെ തിരികെ നല്കി സ്വയത്തെ ആ കാൽക്കൽ സമർപ്പിച്ചു. പിന്നീട്, രജിയുടെ മരണശേഷം, സ്വർഗ്ഗത്തെ തിരിച്ചുനൽകാൻ ഇന്ദ്രൻ രജീപുത്രന്മാരോടപേക്ഷിച്ചു. എന്നാൽ, എത്രകണ്ട് യാചിച്ചിട്ടും സ്വർഗ്ഗത്തെ ഇന്ദ്രന് തിരികെ നല്കാൻ അവർ ഒട്ടുംതന്നെ കൂട്ടാക്കിയില്ല. മാത്രമല്ല, യജ്ഞങ്ങളിൽനിന്നും ദേവന്മാർക്ക് വിധിക്കപ്പെട്ട യജ്ഞവിഹിതവും അവഅവർക്ക് നൽകാൻ തയ്യാറായില്ല. തന്നിമിത്തം, ദേവഗുരു ആഭിചാരകർമ്മത്തിലൂടെ രജിയുടെ പുത്രന്മാരെ വഴിപിഴപ്പിക്കുകയും, ങ്ങനെ പതിതരായ അവരെ ഒന്നൊഴിയാതെ ഇന്ദ്രൻ വധിക്കുകയും ചെയ്തു.

ക്ഷത്രവൃദ്ധന്റെ മറ്റൊരു പുത്രനായിരുന്നല്ലോ കുശൻ. അവന്റെ മകനായി പ്രതിയും, ആ പ്രതിയുടെ മകനായി സഞ്ജയനും, അവന്റെ പുത്രനായി ജയനും, ജയന്റെ പുത്രനായി കൃതനും, കൃതൻ എന്ന ആ രാജാവിന്റെ മകനായി ഹര്യവനനും, ആ രാജാവിൽനിന്ന് സഹദേവനും, ആ സഹദേവന്റെ പുത്രനായി ഹീനനും, അവന്റെ പുത്രനായി ജയസേനനും, ജയസേനപുത്രനായി സംകൃതിയും, അവന്റെ പുത്രനായി മഹാരഥിയായ ജയനും ജനിച്ചു. ഇവരെല്ലാമാണ് ക്ഷത്രവൃദ്ധന്റെ പരമ്പരയിലുള്ള രാജാക്കന്മാർ. ഇനി നഹുഷന്റെ പുത്രൻ മുതലായവരെപ്പറ്റി കേട്ടുകൊള്ളുക.   

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.16 പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 16

(പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അങ്ങനെ പിതാവായ ജമദഗ്നിയുടെ ഉപദേശപ്രകാരം പരശുരാമൻ ഒരുവർഷക്കാലം തീർത്ഥയാത്രകൾ ചെയ്ത് സംശുദ്ധനായി ഒടുവിൽ ആശ്രമത്തിൽ തിരിച്ചെത്തി. ഒരിക്കൽ, ജമദഗ്നിമഹർഷിയുടെ പത്നിയായ രേണുകാദേവി ഗംഗയിൽ ജലമെടുക്കാൻ പോയപ്പോൾ അവിടെ താമരപ്പൂമാലകളണിഞ്ഞ് അപ്സരസ്ത്രീകളോടൊപ്പം ക്രീഡിച്ചുകൊണ്ടിരിക്കുന്ന ഒരു ഗന്ധർവ്വരാജാവിനെ കാണാനിടയായി. ആ കാഴ്ച കണ്ട അവളിൽ ആ ഗന്ധർവ്വനെ പ്രാപിക്കുവാനുള്ള ആഗ്രഹമുണർന്നു. അവനെ നോക്കിക്കൊണ്ട് ഏറെ സമയം അവൾ അവിടെത്തന്നെ നിന്നു. ആയതിനാൽ ആശ്രമത്തിൽ അഗ്നിഹോത്രത്തിനുള്ള സമയം അതിക്രമിച്ചതും അവൾക്കറിയാൻ കഴിഞ്ഞില്ല. പൊടുന്നനെ അവൾ ചിന്തയിൽനിന്നുണർന്നു. അഗ്നിഹോത്രത്തിനുള്ള ജലമെത്തിക്കുവാൻ താമസിച്ചതിൽ തനിക്ക് ശാപമുണ്ടാകുമെന്ന് ശങ്കിച്ച രേണുക ജലകുംഭത്തെ ഭർത്താവായ ജമദഗ്നിയുടെ മുന്നിൽ വച്ച് തൊഴുകൈയ്യോടെ തലകുനിച്ചുനിന്നു. മാനസികമായി അവൾ ചെയ്ത വ്യഭിചാരത്തെ കണ്ടറിഞ്ഞ മുനി കോപത്താൽ വിറച്ചുകൊണ്ട് തന്റെ പുത്രന്മാരോട് പറഞ്ഞു: ഉണ്ണികളേ!, പാപിയായ ഇവളെ കൊന്നുകളയുക. സ്വാഭാവികമെന്നോണം മക്കൾക്കാർക്കും പിതാവിന്റെ ആ ആജ്ഞയെ നിറവേറ്റുവാൻ കഴിഞ്ഞില്ല. എന്നാൽ പിതാവിന്റെ തപസ്സിന്റേയും സമാധിയുടേയും നിജസ്ഥിതിയറിയാമായിരുന്ന ഭാർഗ്ഗവരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് മാതാവിനേയും സഹോദരങ്ങളേയും ക്ഷണത്തിൽ വധിച്ചു. അതിൽ സന്തുഷ്ടനായി ഭവിച്ച ജമദഗ്നി മകന് വേണ്ടുന്ന വരങ്ങളെ വരിക്കുവാൻ ആവശ്യപ്പെട്ടു. താൻ വധിച്ച മാതാവിനേയും സഹോദരങ്ങളേയും പുനർജീവിപ്പിക്കണമെന്നും, താൻ അവരെ ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെ പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും, നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിക്കൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും.

അല്ലയോ രാജൻ!, പരശുരാമന്റെ ശക്തിയ്ക്കുമുന്നിൽ ഭയന്നോടിയ കാർത്തവീര്യാർജ്ജുനന്റെ മക്കളിൽ ചിലർ പിതാവിന്റെ മരണത്തെ ഓർത്ത് ദുഃഖിതരായി കഴിയുകയായിരുന്നു. ഒരിക്കൽ പരശുരാമൻ സഹോദരന്മാരോടൊത്ത് കാട്ടിൽ പോയിരുന്ന സമയം, തക്കം പാർത്തിരുന്ന കാർത്തവീര്യാർജ്ജുനന്റെ പുത്രന്മാർ പ്രതികാരദാഹികളായി ജമദഗ്നിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. അവർ ആ പാപകർമ്മത്തിന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള പുറപ്പാടായിരുന്നു അത്. ഭഗവാൻ ശ്രീനാരായണനിൽ മനസ്സുറപ്പിച്ച് ഹോമപ്പുരയിലിരിക്കുകയായിരുന്ന ജമദഗ്നിയെ അവർ വധിക്കുവാനൊരുങ്ങി. കരഞ്ഞുകൊണ്ട് രേണുക തന്റെ പതിയെ കൊല്ലരുതെന്ന് അവരുടെ കാലുപിടിച്ചപേക്ഷിച്ചു. എന്നാൽ, ക്ഷത്രിയധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ക്രൂരന്മാരുമായിരുന്ന കാർത്തവീര്യാർജ്ജുനപുത്രന്മാർ ജമദഗ്നിമഹർഷിയുടെ തല കൊയ്തെടുത്ത് കടന്നുകളഞ്ഞു. ഭർത്താവിന്റെ വധം കണ്ട് മനോവ്യഥയിലാണ്ടുപോയ രേണുകാദേവി ആർത്തയായി നെഞ്ചത്തടിച്ചുകൊണ്ട്, രാമാ!, രാമാ! ഉണ്ണീ! വരൂ! വരൂ! എന്നിങ്ങനെ നിലവിളിച്ചു. ആ നിലവിളികേട്ട് ആശ്രമത്തിലേക്ക് ഓടിവന്ന പരശുരാമൻ കണ്ടത് കൊല്ലപ്പെട്ടിരിക്കുന്ന തന്റെ പിതാവിനെയായിരുന്നു. ദുഃഖംകൊണ്ടും കോപം കൊണ്ടും വ്യാകുലനായ പരശുരാമൻ പിതാവിന്റെ മൃതശരീരം കണ്ട് അയോ അച്ഛാ!, സാധുവും ധർമ്മിഷ്ടനുമായ അങ്ങ് ഞങ്ങളെവിട്ട് സ്വർഗ്ഗത്തെ പൂകിയല്ലോ! എന്ന് പറഞ്ഞുകൊണ്ട് ദീനദീനം വിലപിച്ചു. തുടർന്ന് പിതാവിന്റെ ശരീരം സഹോദരങ്ങളെ ഏല്പിച്ച് തന്റെ ആയുധമായ വെണ്മഴുവും കൈയ്യിലേന്തി ക്ഷത്രിയവംശത്തെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ആശ്രമത്തിൽനിന്നും ഇറങ്ങിപ്പുറപ്പെട്ടു.

ബ്രഹ്മഹത്യാമഹാപാപത്താൽ നഷ്ടമായ ഐശ്വര്യത്തോടുകൂടി മാഹിഷ്മതീനഗരിയിലെത്തി പരശുരാമൻ ക്ഷത്രിയന്മാരുടെ തലമണ്ടകളെക്കൊണ്ട് ആ നഗരമധ്യത്തിൽ ഒരു കൂറ്റൻ പർവ്വതംതന്നെ സൃഷ്ടിച്ചു. ഇങ്ങനെ ക്ഷത്രിയവംശങ്ങൾ അധർമ്മങ്ങൾ കാട്ടുംതോറും കരുത്തനായ പരശുരാമൻ തന്റെ പിതാവിന്റെ വധത്തെ നിമിത്തമാക്കിക്കൊണ്ട് ഇരുപത്തിയൊന്നു പ്രാവശ്യം ഭൂമിയെ ക്ഷത്രിയശൂന്യമാക്കിച്ചമച്ചു. അവരുടെ രക്തത്താൽ ബ്രഹ്മദ്വേഷികൾക്ക് ഭീതിവളരുമാറുള്ള ഒരു ഭീഷണനദിയേയും സൃഷ്ടിച്ചു. അതുപോലെ, സ്യമന്തപഞ്ചകമെന്ന ഒരു സ്ഥലത്ത് രക്തം കെട്ടിനിൽക്കുന്ന ഒൻപത് കയങ്ങളും രാമൻ തതർത്ഥം നിർമ്മിക്കുകയുണ്ടായി.

ശേഷം, പിതാവിന്റെ ശിരസ്സിനെ കണ്ടെടുത്ത് അത് ആ ഉടലിൽ ഉറപ്പിച്ച് പരശുരാമൻ ആ മൃതശരീരത്തെ കുശപുല്ലിൽ കിടത്തി. പിന്നീട് സകലാത്മാവും സർവ്വേശ്വരനുമായ ഭഗവാൻ ശ്രീഹരിയെ അഗ്നിയിൽ യജ്ഞത്തിലൂടെ ആരാധിച്ചു. യജ്ഞശേഷം, ഹോതാവിന് കിഴക്കൻ‌ദിക്കും, യജ്ഞകർത്താവായ ബ്രഹ്മന്ന് തെക്കൻ‌ദിക്കും, അധ്വര്യുവിന് പടിഞ്ഞാറൻ‌ദിക്കും, ഉദ്ഗാതാവിന് വടക്കുദിക്കും, മറ്റുള്ളവർക്ക് ഇടയ്ക്കുള്ള പ്രദേശങ്ങളും, കശ്യപമുനിക്ക് മധ്യപ്രദേശവും, ഉപദ്രഷ്ടാവിന് ആര്യാവർത്തഭൂമിയും, സദസ്യർക്ക് അവശേഷിച്ച ഭാഗങ്ങളും ദാനം ചെയ്തു. ശേഷം, പുണ്യനദിയായ സരസ്വതിയിൽ മുങ്ങി അവഭൃതസ്നാനത്തെ ചെയ്ത് സ്വയം പരിശുദ്ധനായ പരശുരാമൻ സൂര്യനെപ്പോലെ തിളങ്ങി. ജമദഗ്നിമഹർഷിയാകട്ടെ, ജീവൻ വീണ്ടെടുത്ത് പരശുരാമനാൽ സംപൂജിതനായി സപ്തർഷികളിലൊരുവനായിത്തീർന്നു. ഹേ പരിക്ഷിത്ത് രാജൻ!, സർവ്വജ്ഞാനനിധിയായ ഭഗവാൻ പരശുരാമൻ വരാൻ പോകുന്ന മന്വന്തരത്തിൽ വേദപ്രവർത്തകരായ സപ്തർഷികളിൽ ഒരുവനായിത്തീർന്നു. ആ ഭഗവാൻ ഹിംസാവൃത്തിയെ വെടിഞ്ഞ് ശാന്തസ്വരൂപനായി സിദ്ധഗന്ധർവ്വചാരണാദികളാൽ സ്തുത്യനായി ഇപ്പോഴും മഹേന്ദ്രാചലത്തിൽ വാണരുളുന്നു. അങ്ങനെ വിശ്വാത്മാവായ ഭഗവാൻ ശ്രീനാരായണൻ ഭൃഗുവംശത്തിൽ പിറന്ന് ഭൂമിയ്ക്ക് ഭാരമായിത്തീർന്ന ക്ഷത്രിയരാജാക്കന്മാരെ പലവട്ടം കൊന്നൊടുക്കി തന്റെ ലീലകളാടി.

രാജൻ!, ആളിപ്പടരുന്ന അഗ്നിയെപ്പോലെ അതിതേജസ്സുറ്റ മറ്റൊരു പുത്രൻ ഗാധിയ്ക്കുണ്ടായിരുന്നു. വിശ്വാമിത്രനെന്ന അദ്ദേഹം തപസ്സിനാൽ ക്ഷത്രിയധമ്മമുപേക്ഷിച്ച് ബ്രഹ്മതേജസ്സിനെ നേടി. അദ്ദേഹത്തിന് നൂറ് പുത്രന്മാരുണ്ടായിരുന്നു. അവരിൽ മധ്യമനായിരുന്നു മധുച്ഛന്ദസ്സ്. അവനെ പിന്തുടർന്ന് മറ്റുള്ളവരും മധുച്ഛന്ദസ്സുകൾതന്നെയായിമാറി. ഭൃഗുവംശത്തിൽ ജനിച്ചവനും അജീഗർത്തനെന്ന ബ്രാഹ്മണന്റെ പുത്രനുമായ ദേവരാതനെന്ന ശുനഃശേപനെ പുത്രനായി സ്വീകരിച്ചുകൊണ്ട് വിശ്വാമിത്രൻ സ്വന്തം പുത്രന്മാരോട്, ഇവൻ നിങ്ങളുടെയെല്ലാം ജ്യേഷ്ഠനാണെന്ന് സങ്കൽ‌പ്പിച്ചുകൊള്ളുക, എന്ന് പറഞ്ഞു.

രാജൻ!, ഒരിക്കൽ ഈ ശുനഃശേപന്റെ പിതാവ് അവനെ ഹരിശ്ചന്ദ്രന്റെ ഒരു യാഗത്തിൽ നരപശുവായി വിൽക്കുകയും, യാഗശാലയിൽ ബലികൊടുക്കുവാനായി കൊണ്ടുവരപ്പെട്ട അവൻ ദേവന്മാരെ സ്തുതിചെയ്ത് പ്രീതരാക്കിയതിന്റെ ഫലമായി അവരുടെ കാരുണ്യത്താൽ അവിടെനിന്നും മോചിതനാകുകയും ചെയ്തു. അങ്ങനെ ദേവന്മാരാൽ രക്ഷിക്കപ്പെട്ട അവൻ ഗാധിവംശത്തിൽ ദേവരാതൻ എന്ന ഋഷിയായി അറിയപ്പെട്ടു. രാജൻ!, ജ്യേഷ്ഠന്മാരായ അമ്പതോളം മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി കരുതുവാൻ തയ്യാറായില്ല. അക്കാരണത്താൽ വിശ്വാമിത്രൻ അവർക്ക്, ദുർജ്ജനങ്ങളായ നിങ്ങൾ മ്ലേച്ഛന്മാരായി ഭവിക്കുക, എന്ന ശാപം കൊടുത്തു.  എന്നാൽ ബാക്കിയുള്ള അമ്പത് മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ ഇംഗിതം അനുസരിച്ചുകൊള്ളമെന്ന് പിതാവായ വിശ്വാമിത്രനോട് പറഞ്ഞു. അവർ ദേവരാതനോട്, തങ്ങൾ അദ്ദേഹത്തിന്റെ ആജ്ഞയെ അനുസരിച്ചുകൊള്ളമെന്ന് വാക്ക് കൊടുത്തു. വിശ്വാമിത്രൻ പറഞ്ഞു: മക്കളേ!, നിങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ആജ്ഞയെ അനുസർച്ചുകൊണ്ട് നിങ്ങൾ എന്നെ സത്പുത്രന്മാരുടെ പിതാവാക്കിച്ചമച്ചിരിക്കുന്നു. ആയതിനാൽ നിങ്ങളും സത്സന്തതികളുടെ പിതാക്കന്മാരായി ഭവിച്ചുകൊള്ളുക. ഈ ദേവരാതൻ എന്റെ മകനാണ്. നിങ്ങളിലൊരുവനും. അവന്റെ ആജ്ഞയെ ഉൾക്കൊണ്ട് ജീവിക്കുക.

അല്ലയോ പരീക്ഷിത്ത് രാജാവേ!, വിശ്വാമിത്രന് അഷ്ടകൻ, ഹാരീതൻ, ജയൻ, ക്രതുമാൻ എന്നിങ്ങനെ നാമത്തിൽ വേറെയും പുത്രന്മാരുണ്ടായിരുന്നു. അദ്ദേഹം തന്റെ കുറെ പുത്രന്മാരെ ശപിക്കുകയും, മറ്റുചിലരെ അനുഗ്രഹിക്കുകയും, ഒരാളെ ദത്തെടുക്കുകയും ചെയ്തു. അങ്ങനെ കൌശികവംശത്തിൽ പല ഗോത്രക്കാരുമുണ്ടായിരുന്നു. എന്നാൽ അതിൽ ദേവരാതനായിരുന്നു ശ്രേഷ്ഠൻ.  

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next




Lord Paraśurāma Destroys the World’s Ruling Class