2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

9.19 യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 19

(യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, എത്രകണ്ട് ലൌകികതയിൽ ജീവിച്ചിട്ടും യയാതി സുഖഭോഗങ്ങളിൽ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ!. അങ്ങനെയുള്ള നിസ്സീമമായ ലൌകികാസക്തിയിൽ മുഴുകി ജീവിച്ച അദ്ദേഹത്തിന് ഒടുവിൽ അതിന്റെ നിസ്സാരത മനസ്സിലാകുകയും തുടർന്ന് അതിൽനിന്നും വിരക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തെ ഒരു കഥയിലൂടെ ദേവയാനിയെ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ദേവീ!, ലൌകികസുഖത്തിൽ ആസക്തരായി എന്നെപ്പോലെ ജീവിക്കുന്നവരെയോർത്ത് വിവേകികൾ ദുഃഖിക്കുന്നു. അങ്ങനെയുള്ളവരെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഭവതിക്ക് പറഞ്ഞുതരാം. ഒരിക്കൽ ഒരു കൊറ്റനാട് വനത്തിലൂടെ തനിക്ക് പ്രിയമായതെന്തിനേയോ തിരഞ്ഞുള്ള യാത്രയ്ക്കിടയിൽ പ്രാരബ്ദവശാൽ കിണറ്റിൽ വീണുകിടക്കുന്നതായ ഒരു പെണ്ണാടിനെ കാണാനിടയായി. അവളെ കരയ്ക്ക് കയറ്റുവാനായി ആ കൊറ്റനാട് തന്റെ കൊമ്പുകൾകൊണ്ട് തിട്ടയിലുള്ള മണ്ണിടിച്ച് കിണറ്റിലേക്കിറക്കി. പെണ്ണാടുകളിൽ സുന്ദരിയായിരുന്ന അവൾ കരയ്ക്കണഞ്ഞമാത്രയിൽത്തന്നെ ദേഹം മുഴുവൻ രോമംകൊണ്ട് പൊതിഞ്ഞ് തടിച്ചുകൊഴുത്ത ആ കൊറ്റനാടിനെ സ്വന്താമാക്കാനാശിച്ചു. രാജൻ!, അവനെ സ്വന്തമാക്കാൻ ധാരാളം പെണ്ണാടുകൾ വേറെയും കൊതിച്ചിരുന്നു. കാമാതുരനായ അവൻ തന്നെത്താൻ മറന്നുകൊണ്ട് അവളോടൊപ്പവും, അതുപോലെ അവിടെയുള്ള ഒട്ടനേകം മറ്റ് പെണ്ണാടുകൾക്കൊപ്പവും രമിച്ചു. അങ്ങനെയിരിക്കെ ഒരുകാലം, ആ കൊറ്റനാട്, മറ്റൊരു പെണ്ണാടുമായി രമിച്ചുകൊണ്ടിരിക്കുന്നത്, അവനാൽ കിണറ്റിൽനിന്നും രക്ഷിക്കപ്പെട്ടതായ ആ പെണ്ണാട് കാണാനിടയാകുകയും, അവന്റെ ആ പ്രവൃത്തി അവളെ നന്നേ ചൊടിപ്പിക്കുകയും ചെയ്തു. ഹൃദയം ദുഷിച്ചവനും അതുപോലെ സുഹൃത്തിനെപ്പോലെ ഭാവിക്കുകയും സ്വന്തം കാര്യം കഴിയുമ്പോൾ വിട്ടകലുകയും ചെയ്യുന്നവനും, വെറും ഇന്ദ്രിയസുഖങ്ങളിൽ മാത്രം മനസ്സുവച്ചവനുമായ ആ കൊറ്റനാടിനെ ഉപേക്ഷിച്ച് സങ്കടപ്പെട്ടുകൊണ്ട് അവൾ തന്റെ ഉടമസ്ഥന്റെയടുക്കലേക്ക് പോയി. പെണ്ണാടുകൾക്കടിപ്പെട്ടവനും കൃപണനുമായ ആ കൊറ്റനാട് അവളെ അനുനയിപ്പിക്കുവാനായി പിന്നാലെ കൂടി. വഴിയിൽ‌വച്ച് ഇഡവിഡ എന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവളെ ഇണക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പെണ്ണാടിന്റെ ഉടമസ്ഥൻ ഒരു ബ്രാഹ്മണൻ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ടതായിരുന്ന ആ പെണ്ണാടിന്റെ ദുഃഖം കണ്ട് കോപാകുലനായ അദ്ദേഹം ആ കൊറ്റനാടിന്റെ വൃഷണം ഛേദിക്കുകയും, പിന്നീട് തന്റെ സ്വാർത്ഥത്തിനായി അതിനെ സന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ആ കൊറ്റനാട് അതേ പെണ്ണാടിനോടൊപ്പംതന്നെ ദീർഘകാലം സുഖമനുഭവിച്ചുകൊണ്ട് ജീവിച്ചു. എന്നാൽ കാലമെത്രയേറിയിട്ടും, അല്ലയോ ഭദ്രേ!, അവൻ കാമഭോഗത്തിൽ സംതൃപ്തനായില്ല.

സുന്ദരീ!, ഈ കഥയിലെന്നതുപോലെ ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽ‌പെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു. നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ, അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും, സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു. പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക് മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു. യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന് അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു. ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.

ശ്രീശുകൻ ഭഗവദ്സ്മരണയിൽ പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും, ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക് അനന്തകോടി നമസ്ക്കാരം!

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ