2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

10.2 ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 2

(ഗർഭസ്ഥനായ ഭഗവാനെ ബ്രഹ്മാദിദേവതകൾ സ്തുതിക്കുന്നു.)

 

ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്ത് രാജൻ!, പ്രലംബൻ, ബകൻ, ചാണൂരൻ, തൃണാവർത്തൻ, മഹാശനൻ, മുഷ്ടികൻ, അരിഷ്ടൻ, ദ്വിവിദൻ, പൂതന, കേശി, ധേനുകൻ, ബാണൻ, നരകൻ തുടങ്ങിയ അസുരന്മാരും മറ്റ് അസുരരാജാക്കന്മാരും ചേർന്ന് ജരാസന്ധന്റെ സഹായത്താൽ കംസൻ യാദവന്മാരെ ഉപദ്രവിച്ചുതുടങ്ങി. അവന്റെ ആക്രണമത്തെ ഭയന്ന് യാദവന്മാർ കുരുദേശം, പാഞ്ചാലദേശം, കേകയം, ശ്വാലം, വിദർഭം, വിദേഹം, നിഷധം, കോസലം മുതലായ രാജ്യങ്ങളിലേക്ക് പലായാനം ആരംഭിച്ചു. എന്നാൽ ചിലർ കംസനെ അനുസരിച്ചുകൊണ്ട് അവനെ സേവിക്കുവാനും തുടങ്ങി. ദേവകീദേവിയുടെ ആറ് കുഞ്ഞുങ്ങൾ ഇതിനകം അവിടെ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഏഴാമയായി ആദിശേഷൻ അവളുടെ ഉദരത്തിൽ വന്നുഭവിച്ചു. കംസനിൽനിന്ന് യാദവന്മാർക്ക് നേരിടേണ്ടിവന്ന ദുരിതത്തെ കണ്ടറിഞ്ഞ ഭഗവാൻ യോഗമായാദേവിയോട് പറഞ്ഞു: അല്ലയോ ദേവീ!, ഭവതി ഗോപാലന്മാരുടെ ഗോകുലത്തിലേക്ക് പോകുക. അവിടെ നന്ദകുലത്തിൽ വസുദേവരുടെ പത്നി രോഹിണി വസിക്കുന്നുണ്ടു. കൂടാതെ, വേറെ ചില സ്ത്രീകളും കംസനാൽ പൊറുതിമുട്ടി അവിടെ ഒളിച്ചുകഴിയുകയാണു. ദേവകിയുടെ ഗർഭത്തിൽ ഇപ്പോഴുള്ള ആദിശേഷനെന്ന എന്റെ തേജസ്സിനെ ആകർഷിച്ചെടുത്ത് രോഹിണിയുടെ ജഠരത്തിൽ സന്നിവേശിപ്പിക്കുക. അല്ലയോ ദേവീ!, അതിനുശേഷം ഞാൻ ദേവകിയുടെ പുത്രനായി പൂർണ്ണാവതാരം കൊക്കൊള്ളുന്നതാണു. അതേസമയംതന്നെ നീയും നന്ദഗോപരുടെ പ്രിയപത്നിയായ യശോദയുടെ ഗർഭത്തിൽ ഉത്ഭവിക്കുക.  അവിടെ ജനങ്ങൾ സർവ്വവും പ്രദാനം ചെയ്യുന്നവളായ നിന്നെ പലവിധത്തിൽ ആരാധിക്കും. അവർ ദേവിയെ ദുർഗ്ഗയെന്നും ഭദ്രകാളിയെന്നും വിജയയെന്നും വൈഷ്ണവിയെന്നും കുമുദയെന്നും ചണ്ഡികയെന്നും കൃഷ്ണയെന്നും മാധവിയെന്നും കന്യകയെന്നും മായയെന്നും നാരായണിയെന്നും ഈശാനിയെന്നും ശാരദയെന്നും അംബികയെന്നുമൊക്കെയുള്ള വിവിധ നാമങ്ങളിൽ സ്തുതിച്ചാരാധിക്കും. അതുപോലെ ആദിശേഷാവതാരത്തെ സങ്കർഷണനെന്നും രാമനെന്നും ബലനെന്നുമൊക്കെ നാമം വിളിച്ചുതുടങ്ങും.

രാജൻ!, ഭഗവദാദേശത്തെ കേട്ട ദേവി! അങ്ങനെയാകട്ടെ! എന്നുപറഞ്ഞ് ഭൂലോകത്തിലെത്തി ഭഗവാന്റെ നിർദ്ദേശങ്ങളെ അതേവിധം നടപ്പിലാക്കി. യോഗമായാദേവി ദേവകിയുടെ ഗർഭത്തെ രോഹിണിയിലേക്ക് മാറ്റിയപ്പോൾ ജനങ്ങൾ അത് അലസിപ്പോയതാണെന്ന് കരുതി വിലപിച്ചു. സർവ്വാത്മാവായ ഭഗവാൻ തന്റെ സർവ്വാംഗങ്ങളോടുംകൂടി വസുദേവന്റെ മനസ്സിലേക്ക് പ്രവേശിച്ചു. വൈഷ്ണവതേജസ്സുൾക്കൊണ്ടിരിക്കുന്ന വസുദേവൻ സൂര്യനെപ്പോലെ ജ്വലിച്ചു. ആ സമയംമുതൽ അവൻ യാതൊരു ജീവഭൂതങ്ങളാലും ആക്രമിക്കപ്പെടുവാൻ സാധിക്കാത്തവനായിമാറി. അനന്തരം, വസുദേവരുടെ ഹൃദയത്തിൽ സമാഹിതമായിട്ടുള്ള സർവ്വാത്മാവായ അച്യുതാംശം ദേവകിയുടെ മനസ്സിലേക്ക് മാറപ്പെട്ടു. അങ്ങനെ സർവ്വലോകങ്ങൾക്കും ഇരിപ്പിടമായവനു ദേവകീദേവിയുടെ ഹൃദയം ഇരിപ്പിടമായി. അവിടെ കംസഗൃഹത്തിൽ മറയ്ക്കപ്പെട്ട അഗ്നിഗോളംപോലെയും ഒരുവനിൽ അന്യർക്കുപകാരപ്പെടാതെ ഒളിപ്പിച്ചുവയ്ക്കപ്പെട്ട ജ്ഞാനം പോലെയും ദേവികിദേവി അധികം ശോഭിക്കാതെ നിലകൊണ്ടു. എങ്കിലും, ഭഗവാൻ ഉള്ളിരിക്കുമ്പോൾ എങ്ങനെ പ്രകാശിക്കാതിരിക്കും. അവളെ കണ്ട കംസൻ മനസ്സിൽ കരുതി: എന്റെ ജീവനെ കൊണ്ടുപോകാൻ വന്ന വിഷ്ണുവാകുന്ന സിംഹം ഇവളുടെ ഗർഭമാകുന്ന ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നുവെന്നതു നിശ്ചയം തന്നെ. കാരണം ഇവൾ മുൻപ് ഒരിക്കലും ഈവിധം തേജസ്സ്വിനിയായിരുന്നില്ല. എന്താണിപ്പോൾ കരണീയമായുള്ളതു? ഭഗവദ്പരാക്രമം ഒരിക്കലും വൃഥാവിലാകില്ല. എങ്കിലും, സ്ത്രീയും, പ്രത്യേകിച്ച് സഹോദരിയും, അതിലും വിശേഷിച്ച് ഗർഭവതിയുമായവളെ കൊല്ലുന്നതുകൊണ്ട് എന്റെ കീർത്തി മാത്രമല്ലാ, ഐശ്വര്യുവും ആയുസ്സുംകൂടി നഷ്ടമാകും. അതിക്രൂനായ ഒരുവൻ മൃതതുല്യനാണു. ജീവിച്ചിരിക്കുമ്പോൾ അവന്റെ ജനങ്ങൾ പഴിക്കുന്നു. മാത്രമല്ലാ, മരിച്ചാലോ, അവൻ നരകത്തിൽത്തന്നെ എത്തിപ്പെടുകയും ചെയ്യുന്നു.

രാജൻ!, ഇങ്ങനെ വിചാരിച്ചുകൊണ്ട് അവൻ ആ ക്രൂരകൃത്യത്തിൽനിന്നും തൽക്കാലം പിന്മാറി. എങ്കിലും, കംസൻ ഭഗവാനോടുള്ള വിരോധവും അവന്റെ അവതാരവും കാത്ത് ഇരിപ്പായി. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിൽക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അങ്ങിങ്ങ് ചുറ്റിനടക്കുമ്പോഴും സകലയിടത്തും അവൻ ഭഗവാനെത്തന്നെ നിനച്ച് ലോകത്തെ മുഴുവൻ വിഷ്ണുമയമായി കണ്ടു.

രാജാവേ!, ആ സമയം, ബ്രഹ്മാവും മഹാദേവനും നാരദരോടും മറ്റ് മഹർഷിമാരോടുമൊന്നിച്ച് കംസഗൃഹത്തിൽ ദേവകി കിടക്കുന്നിടത്തെത്തി ഭഗവാനെ സ്തുതിച്ചുതുടങ്ങി. ഭഗവാനേ!, അങ്ങ് അവിടുത്തെ വാക്കിന് വിപരീതമായി ഒരിക്കലും പ്രവർത്തിക്കാത്തവനാകുന്നു. അവിടുത്തെ തീരുമാനത്തെ ആർക്കുംതന്നെ മാറ്റിമറിക്കുവാൻ സാധ്യമല്ല. സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് സർവ്വസാക്ഷിയായി വർത്തിക്കുന്ന അങ്ങുതന്നെയാണിവിടെ പരമസത്യം. സത്യത്തിൽ അധിഷ്ഠിതനായവനുമാത്രമേ അവിടുത്തെ അനുഗ്രഹം സിദ്ധിക്കുകയുള്ളൂ. ആയതിനാൽ കുടിലബുദ്ധിക്ക് ഒരിക്കലും അങ്ങയെ നേടാൻ സാധിക്കുന്നില്ല. അങ്ങ് സർവ്വഭൂതങ്ങളിലും അന്തര്യാമിയാണു. അങ്ങനെയുള്ള സത്യസ്വരൂപനായ അങ്ങയെ ഞങ്ങളിതാ ശരണം പ്രാപിക്കുന്നു. ഈ പ്രപഞ്ചമാകുന്ന ആദിവൃക്ഷത്തിനു ഒരേയൊരാധാരം അവിടുത്തെ പ്രകൃതിയാണു. അവയിൽ സുഖദുഃഖങ്ങളാകുന്ന രണ്ട് ഫലങ്ങൾ കായ്ക്കുന്നു. തൃഗുണങ്ങളാകുന്ന മൂന്ന് വേരുകൾ അവയ്ക്കുണ്ടു. ധർമ്മാർത്ഥകാമമോക്ഷങ്ങൾ അവയിലെ നാലു രസങ്ങളാണു. ആ വൃക്ഷത്തിനു അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറ് വികാരങ്ങളും സപ്തധാതുക്കളും എട്ട് പ്രകൃതികളായ ശാഖകളുമുണ്ടു. രണ്ട് ചെവി, രണ്ട് കണ്ണ്, രണ്ട് നാസാദ്വാരം, വായ, മൂത്രദ്വാരം, മലദ്വാരം, എന്നീ ഒമ്പത് പൊത്തുകളുമുണ്ടു. പ്രാണൻ മുതലായ പത്ത് വായുക്കളാകുന്ന ഇലകൾ അതിനുണ്ടു. അതിൽ ജീവാത്മപരമാത്മാക്കളാകുന്ന രണ്ടു പക്ഷികളും വസിക്കുന്നുണ്ടു. ഈ മരത്തിന്റെ ഉല്പത്തിക്ക് കാരണം അങ്ങുമാത്രമാണു. അതിന്റെ ലയനവും അങ്ങയിൽ തന്നെ. അങ്ങുതന്നെ അതിനെ പരിപാലിക്കുകയും ചെയ്യുന്നു. അജ്ഞാനികൾ അങ്ങയെ പലതായി കാണുന്നു. എന്നാൽ, മായയിൽ മോഹിക്കാത്തവരുടെ കാര്യം അങ്ങനെയല്ല. ങ്ങീ പ്രപഞ്ചത്തിന്റെ ക്ഷേമത്തിന്നായി പലേ രൂപങ്ങൾ കൈക്കൊള്ളൂന്നു. അല്ലയോ അംബുജാക്ഷാ!, അങ്ങയിൽ മനസ്സുറപ്പിച്ച് ജ്ഞാനികൾ അവിടുത്തെ പദതാരടിയാൽ കാലിക്കുളമ്പുചാൽ കണക്കെ സംസാരത്തെ മറികടക്കുന്നു. അങ്ങനെ സ്വയം ദുസ്തരമായ ഈ സംസാരസാഗരത്തെ മറികടന്നവർ അങ്ങയുടെ പാദാരവിന്ദമാകുന്ന ആ കപ്പലിനെ മറ്റുള്ളവർക്കായി കരുണയോടെ ഇവിടെ വച്ചുപോയിരിക്കുന്നു. അല്ലയോ അരവിന്ദാക്ഷനായ ഭഗവാനേ!, ഭക്തിഹീനരായ ചിലർ ചില പഴുതുകളിലൂടെ അങ്ങയെ പ്രാപിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും അവർ പലസ്ഥാനങ്ങളിൽനിന്നും വഴുതിവീഴുന്നു. മാധവാ!, എന്നാൽ അങ്ങയുടെ ഭക്തന്മാർക്ക് ഒരിക്കലും അധഃപതനം സംഭവിക്കുന്നില്ല. പ്രഭോ!, അവർ അങ്ങയുടെ പരിരക്ഷണയിൽ സർവ്വവിഘ്നങ്ങളേയും മറികടക്കുന്നു. വിശ്വസംരക്ഷണത്തിന്നായി അങ്ങ് പലേ അവതാരങ്ങൾ എടുക്കുന്നു. ആയതിനാൽ മനുഷ്യർ അങ്ങയെ പലവിധത്തിൽ ആരാധിക്കുകയും ചെയ്യുന്നു. ആ രൂപത്തിലൂടെയും അവരുടെ ഉപാസനകളിലൂടെയും മാത്രമാണു അവർക്ക് വിജ്ഞാനമുണ്ടാകുന്നതു. ആശ്രയിക്കുന്നവരെ അങ്ങ് നിരന്തരം അനുഗ്രഹിക്കുകയും ചെയ്യുന്നു. ഭഗവാനേ!, അവിടുത്തെ മഹിമകൾ ആർക്കും കണ്ടറിയാവുന്നതല്ല. എങ്കിലും ഉപാസനയിലൂടെ അവിടുത്തെ ഭക്തന്മാർ മാത്രം അങ്ങയെ അറിയുന്നു. അവിടുത്തെ ലീലകളെ കേൾക്കുകയോ ഓർക്കുകയോ അന്യരെ ഓർമ്മിപ്പിക്കുകയോ ചെയ്തുകൊണ്ട് സർവ്വകർമ്മങ്ങളും അങ്ങയുടെ പാദത്തിലർപ്പിച്ചുകൊണ്ടു അവയെ ചെയ്യുന്നവനു സാംസാരത്തിൽ പുനർജനിക്കേണ്ടിവരുന്നില്ല. ഭഗവാനേ!, അങ്ങയുടെ അവതാരം കൊണ്ട് ഈ ഭൂമിയുടെ ദുഃഖം അവസാനിക്കാൻ പോകുന്നു. ഈ ഭൂമിയിൽ അവിടുത്തെ പിഞ്ചുകാലടികൾ പതിയുന്നതായി ഞങ്ങൾ കാണാൻ പോകുന്നു. മഹാഭാഗ്യംതന്നെ. ഈശ്വരാ!, ജന്മരഹിതനായ അങ്ങ് ജന്മമെടുക്കുന്നത് അവിടുത്തെ ലീലയെന്നുമാത്രമേ ഞങ്ങൾക്കറിയാൻ സാധിക്കുന്നുള്ളൂ. ഭഗവാനേ!, ജീവാത്മാക്കളിൽ ഉണ്ടെന്നുതോന്നുന്ന ആ സൃഷ്ടിസ്ഥിത്യന്തങ്ങൾ അങ്ങയിൽ അവിടുത്തെ മായയാൽ അരോപിക്കപ്പെട്ടതുമാത്രമാണു. മത്സ്യം, ഹയഗ്രീവൻ, കൂർമ്മം, നരസിംഹം, വരാഹം, ഹംസം, ശ്രീരാമൻ, പരശുരാമൻ, വാമനൻ എന്നീ രൂപങ്ങളിൽ അവതാരം കൊണ്ട് ഞങ്ങളെ ഈ ലോകത്തേയും അങ്ങ് പാലിച്ച പ്രകാരം ഭൂമിയുടേയും ഭാരം തീർത്തനുഗ്രഹിച്ചുകൊണ്ടാലും. അവിടുത്തേയ്ക്ക് നമസ്കാരം.

രാജൻ!, തുടർന്ന് ബ്രഹ്മാദികൾ ദേവകീദേവിയോടു പറഞ്ഞു: മാതാവേ!, പരമപുരുഷനായ ഭഗവാൻ ഞങ്ങൾക്ക് സർവ്വമംഗളങ്ങളും നേരുന്നതിനായി അവിടുത്തെ ഗർഭത്തിൽ എത്തിക്കഴിഞ്ഞു. അക്കാരണത്താൽ കംസൻ സദാസമയവും മരണത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണു. ആയതിനാൽ ഇനി അവനിൽനിന്നുള്ള ഭയം അമ്മയ്ക്ക് വേണ്ടാ. ഭഗവാൻ യാദവന്മാരുടെ രക്ഷിതാവായിക്കൊള്ളും.

അല്ലയോ പരീക്ഷിത്ത് രാജാവേ!, ഈ പ്രപഞ്ചത്തിനെല്ലാം ആധാരഭൂതനായി അതിനകം‌പുറം കൊണ്ടുനിൽക്കുന്നവനും, എന്നാൽ അവയിൽനിന്നന്യമായി പുരുഷാകാരം കൊണ്ടുനിൽക്കുന്നവനുമായ ശ്രീഹരിയെ ദേവന്മാർ ബ്രഹ്മാദികളെ മുൻ‌നിർത്തിക്കൊണ്ട് സ്തുതിച്ചതിനുശേഷം തിരിച്ച് ദേവലോകത്തിലേക്ക് പോയി.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ