09 - അദ്ധ്യായം‌ - 22 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
09 - അദ്ധ്യായം‌ - 22 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.22 പാണ്ഡവകൌരവാദികളുടെ ഉല്പത്തി.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 22

(പാണ്ഡവകൌരവാദികളുടെ ഉല്പത്തി)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, മുദ്ഗലപുത്രനായ ദിവോദാസന്റെ പുത്രനായി മിത്രേയു ജനിച്ചു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ച്യവനൻ. അതുകൂടാതെ സുദാസൻ, സഹദേവൻ, സോമകനും മിത്രേയുവിന്റെ മക്കളായിരുന്നു. സോമകന്റെ പുത്രനായത് ജന്തു എന്നവനായിരുന്നു. സോകമന് പുത്രന്മാർ നൂറായിരുന്നു. അതിൽ ഇളയവൻ പൃഷതനും, അവന്റെ പുത്രൻ ദ്രുപദനുമായിരുന്നു. ദ്രുപദപുത്രി പാഞ്ചാലിയാണു. അതുപോലെ ദൃഷ്ടദ്യുംനൻ മുതലായവർ ആണ്മക്കളും. ദൃഷ്ടദ്യുംനനിൽനിന്ന് ധൃഷ്ടകേതു ജനിച്ചു. ഭർമ്യാശ്വപരമ്പരയിൽ‌പെട്ട ഇവർ പാഞ്ചാലന്മാരെന്നും പറയപ്പെടുന്നു. രാജൻ!, അജമീഢന്റെ പുത്രനായി മറ്റൊരുവൻ കൂടി പിറന്നിരുന്നു. അവനായിരുന്നു ഋക്ഷൻ. അവന്റെ പുത്രനായി സംവരണൻ ജാതനായി. അദ്ദേഹത്തിൽനിന്ന് സൂര്യപുത്രിയായ തപതിയിൽ കുരുക്ഷേത്രപതിയായ കുരു എന്ന രാജാവ് ജനിച്ചു. ആ കുരുവിന്റെ പുത്രന്മാരായിരുന്നു പരീക്ഷി, സുധനുസ്സ്, ജഹ്നു, നിഷധാശ്വൻ എന്നിവർ. സുധനുസ്സിന്റെ പുത്രനായിരുന്നു സുഹോത്രൻ. അവനിൽനിന്ന് ച്യവനൻ, അവനിൽനിന്ന് കൃതി, കൃതിയിൽനിന്ന് ഉപരിചരവസു, അവനിൽനിന്ന് ബൃഹദ്രഥൻ എന്നിവർ പുത്രന്മാരായി പിറക്കുകയുണ്ടായി. ഉപരിവസുവിന് ബൃഹദ്രഥനോടൊപ്പം കുശാംബൻ, മത്സ്യൻ, പ്രത്യഗ്രൻ, ചേദിപൻ എന്നിവർ മക്കളായി ഉണ്ടായിരുന്നു. അവരെല്ലാം ചേദിരാജ്യത്തിന്റെ അധിപന്മാരായിരുന്നു. ബൃഹദ്രഥനിൽനിന്ന് കുശാഗ്രൻ ജനിച്ചു. അവന്റെ പുത്രൻ ഋഷഭനായിരുന്നു. ഋഷഭപുത്രനായി സത്യഹിതൻ ജനിച്ചു. അവന്റെ പുത്രൻ പുഷ്പവാനും, അവന്റെ പുത്രൻ ജഹുവും ആയിരുന്നു. ബൃഹദഥന് തന്റെ മറ്റൊരു ഭാര്യയിൽ ശിശുവിന്റെ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളുണ്ടായി. മാതാ‍വിനാൽ രാത്രിയിൽ എടുത്ത് പുറത്തേക്കെറിയപ്പെട്ട ആ ശരീരശകലങ്ങൾ ആ സമയം വെളിയിൽ വിഹരിക്കുകയായിരുന്ന ജര എന്ന ഒരു പിശാചിക ജീവിക്കൂ! ജീവിക്കൂ! എന്ന് പറഞ്ഞുകൊണ്ട് സന്ധിപ്പിച്ചു. അങ്ങനെ ആ കുട്ടി ജരാസന്ധൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെട്ടു. ആ ജരാസന്ധന് മകനായി സഹദേവൻ ജനിച്ചു. സഹദേവപുത്രനായി സോമാപിയും അവന് പുത്രനായി ശ്രുതശ്രവസ്സും ജാതരായി. കുരുരാജാവിന്റെ മറ്റൊരു പുത്രനായ പരീക്ഷിക്ക് പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ കുരുപുത്രനായ ജഹ്നുവിന് സുരഥൻ എന്നു പേരുള്ള ഒരുവൻ പുത്രനായി ഭവിച്ചു. സുരഥനിൽനിന്നും വിദൂരഥനും, വിദൂരഥനിൽനിന്ന് സാർവ്വഭൌമനും, അവനിൽനിന്ന് ജയസേനനും, ജയസേനനിൽനിന്ന് രാധികനും, രാധികനിൽനിന്ന് അയുധനും, അയുധനിൽനിന്ന് അക്രോധനനും, അവനിൽനിന്ന് ദേവാതിഥിയും, ദേവാതിഥിക്ക് ഋഷ്യനും, അവന് ദിലീപനും, ആ ദിലീപന് പ്രതീപനും മക്കളായി ജനിച്ചു. പ്രതീപന് ദേവാപി, ശന്തനു, ബഹ്‌ലീകൻ എന്നിങ്ങനെ മൂന്നുപേർ മക്കളായി. അതിൽ ദേവാപി പിതാവിന്റെ രാജ്യം ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആയതിനാൽ ശന്തനു രാജ്യഭാരമേറ്റെടുത്തു. ഈ ശന്തനു കഴിഞ്ഞ ജന്മത്തിൽ മഹാഭിഷൻ എന്നാണറിയപ്പെട്ടിരുന്നതു. അദ്ദേഹം ജര ബാധിച്ച ആരെ തന്റെ കൈകൾ കൊണ്ട് തൊടുന്നുവോ, അവർ ജര മാറി യുവത്വം പ്രാപിച്ച് മനഃശ്ശാന്തി അനുഭവിക്കുന്നു. അത്തരം വിശിഷ്ടകർമ്മത്തോടുകൂടിയവനാകയാലാണ് അദ്ദേഹം അന്വർത്ഥനാമാവായി ശന്തനു എന്നറിയപ്പെടുന്നതു.

അങ്ങനെയിരിക്കെ, പന്ത്രണ്ട് വർഷക്കാലം ഭൂമിയിൽ മഴ ലഭിക്കാതെയായി വന്നപ്പോൾ ശന്തനു ബ്രാഹ്മണഗുരുക്കന്മാരെ സമീപിച്ച് പരിഹാരക്രിയകളാരാഞ്ഞു. ജ്യേഷ്ഠനിരിക്കെ ശന്തനു രാജാവായി വാഴുന്നതാണ് പ്രശ്നമെന്നും, ആയതിനാൽ, നഗരത്തിന്റേയും നാടിന്റേയും നന്മയ്ക്കായി എത്രയും വേഗം രാജ്യാധികാരം ജ്യേഷ്ഠന് തിരികെ നല്കണമെന്നും അവർ ഉപദേശിച്ചു. ഇങ്ങനെ ഉപദിഷ്ടനായ രാജാവ് വനത്തിലെത്തി ദേവാപിയോട് രാജ്യം ഏറ്റെടുക്കുവാൻ അപേക്ഷിച്ചു. ശന്തനുവിന്റെ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ചില ബ്രാഹ്മണർ ദേവാപിയെ തെറ്റിദ്ധരിപ്പിച്ച് വേദമാർഗ്ഗത്തിൽനിന്നും വഴിപിഴപ്പിച്ചിരുന്നു. തത്ക്കാരണാൽ ദേവാപി രാജ്യം ഏറ്റെടുക്കുവാൻ തയ്യാറായില്ല. മാത്രമല്ല, അദ്ദേഹം വേദോക്തധർമ്മമാർഗ്ഗങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് സംസാ‍രിക്കുവാനും തുടങ്ങി. വീണ്ടും ശന്തനുതന്നെ രാജ്യഭരണം തുടങ്ങി. അങ്ങനെ ഇന്ദ്രൻ സമ്പ്രീതനായി വർഷങ്ങൾക്കുശേഷം വീണ്ടും മഴ ലഭിക്കുവാൻ തുടങ്ങി. ദേവാപി പിന്നീട് യോഗമാർഗ്ഗത്തിലൂടെ ആത്മസംയമിയായി കലാപഗ്രാമം എന്ന ഒരു സ്ഥലത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലികാലത്തിൽ ചന്ദ്രവംശം നശിക്കവേ, കൃതയുഗാരംഭത്തിൽ ദേവാപി അതിനെ പുനഃസ്ഥാപിക്കുന്നതുമാണു.

രാജൻ!, ശന്തനുവിന്റെ അനുജനായ ബാഹ്‌ലീഹിയുടെ പുത്രനായി സോമദത്തൻ ജനിച്ചു. അവനിൽനിന്നും ഭൂരി, ഭൂരിശ്രവസ്സ്, ശലൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. ആത്മജ്ഞാനിയും സർവ്വധർമ്മജ്ഞനും മഹാഭാഗവതനുമായ ഭീഷ്മർ ശന്തനുവിന് ഗംഗാദേവിയിലുണ്ടായ പുത്രനായിരുന്നു. അദ്ദേഹം ഒരു വീരയോദ്ധാവായിരുന്നു. യുദ്ധത്തിൽ തന്നെ തോൽ‌പ്പിച്ചതിൽ സാക്ഷാത് പരശുരാമൻ പോലും ഭിഷ്മരിൽ സന്തുഷ്ടനായി. ശന്തനുവിന് മുക്കുവസ്ത്രീയായ സത്യവതിയിലുണ്ടായ പുത്രനാണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനായി വിചിത്രവീര്യനും സംജാതനായി. ചിത്രാംഗദൻ എന്ന് പേരുള്ള ഒരു ഗന്ധർവ്വനാൽ മേൽ‌പ്പറഞ്ഞ ശന്തനുപുത്രനായ ചിത്രാംഗദൻ കൊല്ലപ്പെട്ടു. ശന്തനു വേൾക്കുന്നതിനുമുൻപ് സത്യവതിയിൽ പരാശരമഹർഷിക്കുണ്ടായ പുത്രനായിരുന്നു ഭഗവദംശമായ കൃഷ്ണദ്വൈപായനമുനി. വേദങ്ങളെ നാലായി വേർതിരിച്ച് സംരക്ഷിച്ചത് ഈ മഹാമുനിയായിരുന്നു. ആ മഹാത്മാവിൽനിന്നുമാണ് ഞാൻ ജനിച്ചതും ഭാഗവതം അഭ്യസിച്ചതും. സർവ്വജ്ഞനായ ബാദരായണനെന്ന ആ വേദവ്യാസമഹാമുനി പൈലൻ മുതലായ തന്റെ ശിഷ്യഗണങ്ങളെയൊക്കെ ഉപേക്ഷിച്ച് സ്വപുത്രനും പവിത്രനുമായ എനിക്ക് എത്രയും രഹസ്യമായ ഈ ഭാഗവതത്തെ ചൊല്ലിത്തന്നു.

രാജൻ!, ഒരിക്കൽ സ്വയംവരപന്തലിൽനിന്നും അംബിക, അംബാലിക എന്നീ കാശീരാജാവിന്റെ പുത്രിമായെ വിചിത്രവീര്യൻ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുവന്ന് അവരെ വിവാഹം കഴിച്ചു. പിന്നീട് അവരിൽ അങ്ങേയറ്റം ഹൃദയം കൊണ്ടാസക്തനായ അദ്ദേഹം ക്ഷയരോഗം ബാധിച്ചു മരിച്ചു. സന്താനമില്ലാതെ സഹോദരനായ വിചിത്രവീര്യൻ മരിക്കപ്പെട്ടപ്പോൾ, മാതാവായ സത്യവതിയുടെ ആദേശമനുസരിച്ച് അദ്ദേഹത്തിന്റെ വിധവകളായ അംബികയിലും അംബാലികയിലും അതുപോലെ ഒരു ദാസിപ്പെണ്ണിലുമായി യഥാക്രമം, ധൃതരാഷ്‌ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക് വ്യാസമഹർഷി ജന്മം നൽകി.

അല്ലയോ മഹാരാജൻ!, ഗാന്ധാരീദേവിയിൽ ധൃതരാഷ്ട്രർക്ക് നൂറ് പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ദുര്യോധനനായിരുന്നു. അവരെ കൂടാതെ ദുശ്ശളയെന്നൊരു പുത്രിയും സംജാതയായി. ഒരിക്കൽ കാട്ടിൽ വച്ചുണ്ടായ ഒരു ശാപത്താൽ പാണ്ഡുവിന് സ്ത്രീസംഗം നിഷേധിക്കപ്പെട്ടിരുന്നു. ആ പാണ്ഡുവിന് കുന്തിയിൽ ധർമ്മദേവൻ, വായൂഭഗവാൻ, ദേവേന്ദ്രൻ എന്നിവരിൽനിന്ന് യുധിഷ്ഠിരൻ, ഭീമസേനൻ, അർജ്ജുനൻ മുതലായ മഹാരഥന്മാർ ജനിച്ചു. അതുപോലെ അദ്ദേഹത്തിന് തന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ അശ്വിനിദേവകളാൽ നകുലസഹദേവന്മാർ പിറന്നു. ഈ അഞ്ചുപേരിൽനിന്നും പാഞ്ചാലിയിലൂടെ അഞ്ചുപേർ ജനിച്ചു. പരീക്ഷിത്തേ!, അവരഞ്ചും അങ്ങയുടെ അമ്മാവന്മാരായിരുന്നു. യുധിഷ്ഠിരനിൽനിന്ന് പ്രതിവിന്ധ്യനും, ഭീമസേനനിൽനിന്ന് ശ്രുതസേനനും, അർജ്ജുനനിൽനിന്ന് ശ്രുതകീർത്തിയും, നകുലനിൽനിന്ന് ശതാനീകനും, സഹദേവനിൽനിന്ന് ശ്രുതകർമ്മാവും പാഞ്ചാലിയിൽ അവർക്ക് പുത്രന്മാരായി പിറന്നു. രാജൻ!, ഇവരെ കൂടാതെ, വേറെ ചില പത്നിമാരിൽ വേറെ ചില പുത്രന്മാരും ഈ പാണ്ഡവന്മാർക്കുണ്ടായിരുന്നു. യുധിഷ്ഠിരന്ന് പൌരവിയെന്നവളിൽ ദേവകനെന്നവൻ ജനിച്ചു. ഭീമസേനന് ഹിഡിംബിയിൽ കടോത്കചനും കാളിയിൽ സർവ്വഗതനും പുത്രന്മാരായി ഭവിച്ചു. അതുപോലെ സഹദേവന്ന് പർവ്വതപുത്രിയായ വിജയയിൽ സുഹോത്രൻ എന്ന ഒരു പുത്രൻ ജനിച്ചു. നകുലൻ കരേണുമതി എന്നവളിൽ നിരമിത്രൻ എന്ന ഒരു പുത്രനെ നേടി. അപ്രകാരം അർജ്ജുനനും ഉലൂപി എന്ന ഒരു നാഗകന്യകയിൽ ഇരാവാൻ എന്നവനേയും, മണിപൂരം എന്ന ദേശത്തിലെ രാജാവിന്റെ മകളിൽ ബഭ്രുവാഹനനേയും ജനിപ്പിച്ചു. തന്റെ പുത്രിയിലുണ്ടായ ബഭ്രുബാഹനനെ മണിപ്പൂരപതി പിന്നീട് ദത്തെടുക്കുകയുണ്ടായി. രാജൻ!, സകലമഹാരഥന്മാരേയും ജയിച്ച് കീഴടക്കുന്ന വീരനായ അങ്ങയുടെ പിതാവ് അഭിമന്യു അർജ്ജുനന് സുഭദ്രയിൽ ജനിച്ചവനായിരുന്നു. ആ അഭിമന്യുവിന് ഉത്തരയിൽ പിറന്ന പുത്രനാണ് താങ്കൾ.

രാജൻ!, മഹാഭാരതയുദ്ധത്തിൽ കൌരവന്മാർ മൂച്ചൂടും തകർന്നുപോയ ആ സന്ദർഭത്തിൽ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തിന്റെ തേജ്ജസ്സിൽ അങ്ങയും മരണപ്പെട്ടുപോകുകയായിരുന്നു. എന്നാൽ, ശ്രീകൃഷ്ണപരമാത്മാവിന്റെ കൃപാകടാക്ഷത്താൽ ജീവനോടുകൂടിത്തന്നെ അന്തകനിൽനിന്നും താങ്കൾ മോചിപ്പിക്കപ്പെട്ടു. വത്സ!, പരീക്ഷിത്തേ!, ജനമേജയൻ, ശ്രുതസേനൻ, ഭീമസേനൻ, ഉഗ്രസേനൻ എന്നീ അങ്ങയുടെ പുത്രന്മാരും കരുത്തുറ്റ ധീരയോദ്ധാക്കളാണു. അതിൽ മൂത്തവൻ ജനമേജയനും. രാജൻ!, തക്ഷകനാൽ അങ്ങേയ്ക്ക് മൃത്യുസംഭവിക്കുന്നതിൽ കുപിതനായി ജനമേജയൻ ഒരു സർപ്പയാഗം നടത്തി സർപ്പങ്ങളെ മുഴുവൻ ആ യാഗാഗ്നിയിൽ ഹോമിക്കുന്നതാണു. തുരൻ എന്ന ഋഷിയെ പുരോഹിതനാക്കിക്കൊണ്ട് ജനമേജയൻ ഭൂമണ്ഡലത്തെ അടക്കി അനേകം അശ്വമേധയജ്ഞങ്ങളനുഷ്ഠിക്കുകയും ചെയ്യും.

രാജൻ!, ജനമേജയന്റെ പുത്രൻ ശതാനീകൻ യാജ്ഞവൽക്യനിൽനിന്ന് വേദത്രയത്തെയും, കൃപാചാര്യരിൽനിന്നും ആയുധാഭ്യാസത്തേയും, ശൌനകമുനിയിൽനിന്നും കർമ്മപദ്ധതികളേയും പഠിക്കും. ശതാനികനിൽനിന്നും സഹസ്രാനീകനും, അവനിൽനിന്ന് അശ്വമേധജനും, അവന്റെ പുത്രനായി അസീമകൃഷ്ണനും, അവന്റെ പുത്രനായി നിമിചക്രനും ജനിക്കും. ഹസിതിനപുരം നദിയിൽ താഴ്ന്നുപോകുമ്പോൾ ഈ നിമിചക്രൻ കൌശാംബിയിൽ പോയി വസിക്കുന്നതാണു. നിമിചക്രൻ വഴി ചിത്രരഥനും അവനിൽനിന്ന് സുചിരഥനും ജനിക്കും. സുചിരഥനിൽനിന്ന് വൃഷ്ടിമാനും, അവന്റെ പുത്രനായി സുഷേണനും, അവന്റെ പുത്രനായി സുനീഥനും അവന്റെ പുത്രനായി നൃചക്ഷുസ്സും, അവന്റെ പുത്രനായി സുഖീനളനും, അവനിൽനിന്ന് പരിപ്ലവനും, അവനിൽനിന്ന് സുനയനും, സുനയനപുത്രനായി മേധാവിയും, അവനിൽനിന്ന് നൃപംജയനും, അവനിൻൽനിന്ന് ദൂർവർനും, അവന്റെ പുത്രനായി തിമിയും, അവന്റെ മകനായി ബൃഹദ്രഥനും, അവനിൽനിന്ന് സുദാസനും, സുദാസപുത്രനായി ശതാനീകനും, അവനിൽനിന്ന് ദുർദമനനും, അവന്റെ പുത്രനായി ബഹീനരനും, അവന്ന് മകനായി ദണ്ഡപാണിയും, അവനിൽനിന്ന് നിമിയും, അവന്റെ പുത്രനായി ക്ഷേമകനും ജാതരായി അവരെല്ലാംതന്നെ ഈ ഭൂമിയിലെ രാജാക്കന്മാരായി ഭവിക്കുകയും ചെയും.

രാജൻ!, ഇങ്ങനെ, ദേവന്മാരും ഋഷികളുമെല്ലാം എന്നെന്നും ആദരിക്കുന്നതായ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയുമൊക്കെ വംശങ്ങൾ ഞാൻ ഇതിനകം വിവരിച്ചിരിക്കുന്നു. രാജൻ!, ക്ഷേമകൻ രാജാവാകുന്നതോടെ ജനമേജയവംശം ഇല്ലാതാകുകയും, പകരം മഗധവംശജരായ രാജാക്കന്മാർ വാഴ്ച തുടങ്ങുകയും ചെയ്യും. ഇനി ഞാൻ അങ്ങേയ്ക്ക് അവരെപ്പറ്റി ചൊല്ലിത്തരാം. ജരാസന്ധന്റെ പുത്രനായ സഹദേവന് മാർജ്ജാരി എന്ന ഒരുവൻ പുത്രനായി പിറക്കും. അവനിൽനിന്നും ശ്രുതശ്രവസ്സെന്നവൻ ജനിക്കും. അവനിൽനിന്ന് അയുതായുസ്സ് എന്നവനും. അയുതായുസ്സിന്റെ പുത്രനായി പിറക്കാൻ പോകുന്നത് നിരമിത്രനായിരിക്കും. അവന്റെ പുത്രനായി പിന്നീട് സുനക്ഷത്രനും, സുനക്ഷത്രനിൽനിന്ന് ബൃഹത്സേനനും, തത്സുതനായി കർമ്മജിത്തും, അവനിൽനിന്ന് സൃതംജയനും, അവന്റെ പുത്രനായി വിപ്രനും, അവനിൽനിന്ന് ശുചിയും, ശുചിയിൽനിന്ന് ക്ഷേമനും, അവനിൽനിന്ന് സുവ്രതനും, അവന്റെ പുത്രനായി ധർമ്മസൂത്രനും, അവനിൽനിന്ന് ശമനും, അവന് മകനായി ദ്യുമത്സേനനും, അവനിൽനിന്ന് സുമതിയും,, സുമതിക്ക് പുത്രനായി സുബലനും, അവന്റെ പുത്രനായി സുനീതനും, അവന്റെ പുത്രനായി സത്യജിത്തും, സത്യജിത്തിൽനിന്ന് വിശ്വജിത്തും, വിശ്വജിത്തിൽനിന്ന് രിപുഞ്ജയനും,  ജാതരാകും. രാജൻ!, ബൃഹദ്രഥവംശക്കാരായ ഈ മഗധരാജാക്കന്മാരും ഭൂമിയിൽ ആയിരം സംവസ്തരത്തോളം കാലം വാഴുന്നതാണു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next