2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

8.4 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 4
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രന്റെ പൂർവ്വചരിത്രം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജൻ!, ഭഗവാൻ ശ്രീഹരി ഗജേന്ദ്രനെ നക്രവൿത്രത്തിനിന്നും മുക്തനാക്കി. ആ സമയം ബ്രഹ്മാദിദേവതകൾ ഭഗവാനെ സ്തുതിച്ചുകൊണ്ടു് പൂമഴ ചൊരിഞ്ഞു. ദേവലോകത്തു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു. ഋഷികളും, സിദ്ധന്മാരും, ചാരണന്മാരും ഭഗവാനെ സ്തുതിച്ചു. രാജൻ!, ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വനായിരുന്നു ഈ മുതല. ഒരിക്കൽ, ദേവലൻ എന്ന മുനിയുടെ ശാപം കാരണമാണു് അവൻ നക്രരൂപത്തെ പൂണ്ടു് ജനിക്കാനിടയായതു. ഇന്നിതാ ഗജേന്ദ്രനോടൊപ്പം ആ ഗന്ധർവ്വനും ശാപമോക്ഷം നേടി, തന്റെ ഗന്ധർവ്വരൂപത്തെ വീണ്ടെടുത്തിരിക്കുന്നു.

[ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വൻ ഒരിക്കൽ ഈ തടാകത്തിൽ ജലക്രീഡ ചെയ്തുകൊണ്ടിരുന്ന സമയം, ദേവലൻ എന്ന മുനി കുളിയ്ക്കുവാനായി ഇതിലിറങ്ങുകയും, അഹങ്കാരമത്തനായ ഹൂഹൂ വെള്ളത്തിനടിയിലൂടെ ചെന്നു് മുനിയുടെ കാലിൽ പിടിച്ചുവീഴ്ത്തുകയും ചെയ്തു. പ്രകോപിതനായ മുനി, ഇനിമേൽ നീ ജലത്തിൽ മുതലയായി ഭവിക്കുക! എന്ന ശാപം നൽകി. മാപ്പപേക്ഷിച്ച ഹൂഹൂവിനോടു്, ഒരിക്കൽ നീ ഇങ്ങനെ ഗജേന്ദ്രന്റെ കാലിൽ പിടികൂടുക, അന്നു് അവനെ നിന്നിൽനിന്നും മോചിപ്പിക്കുവാൻ വരുന്ന ഭഗവാൻ ഹരി നിന്നെയും ഈ ശാപത്തിൽനിന്നും മുക്തനാക്കും എന്നു് പറഞ്ഞു് അവനനെ സമാധാനിപ്പിച്ചു.. ഇതാണു് ഈ ആഖ്യാനത്തെ സംബന്ധിച്ച പുരാവൃത്തം.]
ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, പിന്നീടു്, ആ ഗന്ധർവ്വൻ, ഉത്തമശ്ലോകനും, അവ്യയനും, കീർത്തിതചരിതനും, സർവ്വൈശ്വര്യങ്ങളുടേയും പരമധാമവുമായ ഭഗവാനെ ശിരസ്സാ നമിച്ചുകൊണ്ടു് പ്രകീർത്തിച്ചു. അങ്ങനെ, അനുഗ്രഹീതനായ ഹൂഹൂ ഭഗവനെ പ്രദക്ഷിണം വച്ചുനമസ്ക്കരിച്ചതിനുശേഷം, പാപവിമുക്തനായി സർവ്വരും നോക്കിനിൽക്കെ തന്റെ ഗന്ധർവ്വലോകത്തിലേക്കു് മടങ്ങി. ഭഗവദ്സ്പർശത്താൽ അജ്ഞാനബന്ധനത്തിൽനിന്നും മുക്തനായ ഗജേന്ദ്രനാകട്ടെ, ഉടൻ‌തന്നെ ശ്രീഹരിയുടെ സ്വാരൂപ്യത്തെ പ്രാപിക്കുകയും ചെയ്തു.

രാജാവേ!, ഈ ഗജേന്ദ്രൻ തന്റെ പൂർവ്വജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന പേരിൽ വിഖ്യാതനായ പണ്ഡ്യരാജ്യത്തെ ഒരു രാജാവായിരുന്നു. മാത്രമല്ല, ദ്രാവിഡവംശത്തിന്റെ ചൂഢാമണിയും, ഹരിയുടെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ, ഈ രാജർഷി ജടാധാരിയായി ആത്മനിഷ്ഠയോടുകൂടി, കുലാചലത്തിലുള്ള തന്റെ ആശ്രമത്തിൽ കുളി കഴിഞ്ഞു്, മൌനിയായി ഭഗവാൻ ഹരിയെ യഥാവിധി പൂജിക്കുകയായിരുന്നു. ആ സമയം അവിടെ അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം വന്നുചേർന്നു. എന്നാൽ, അതറിയാതെ മൌനിയായി ഏകാന്തതയിൽ ഈശ്വരാരാധനം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രദ്യുമ്നനെ കണ്ടു് തന്നോടനാദരവുകാട്ടിയതായി കണക്കിലെടുത്തു് മുനി കോപിക്ക്യുകയും, അദ്ദേഹത്തെ ശപിച്ചുകൊണ്ടിങ്ങനെ പറയുകയും ചെയ്തു: ദുർമ്മനസ്ക്കനും അകൃതബുദ്ധിയും ബ്രാഹ്മണരെ മാനിക്കാത്തവനുമായ ഇവൻ ഇപ്പോൾത്തന്നെ ഘോരമായ അന്ധകാരത്തിലേക്കു് പതിക്കട്ടെ!. സ്തബ്ധബുദ്ധിയായ ഇവൻ മേലിൽ ഒരാനയായിത്തീരട്ടെ!.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ആ സംഭവത്തിനുശേഷം, അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം അവിടെനിന്നും യത്രയായി. ദേവർഷിയായ ഇന്ദ്രദ്യുമ്നൻ ആ ശാപത്തെ ഈശ്വരകല്പിതമെന്നുകണ്ടു് സമാധാനിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം ഗജരൂപം പ്രാപിച്ചു. എന്നാൽ ശ്രീഹരിയുടെ ഭക്തനായിരുന്നതിനാൽ അദ്ദേഹത്തിനു് ആനയുടെ ജന്മത്തിലും പൂർവ്വജന്മസ്മരണയുണ്ടായിരുന്നു. രാജാവേ!, നക്രത്തിന്റെ പിടിയിലകപ്പെട്ടുവലയുകയായിരുന്ന ഗജേന്ദ്രനെ ആ ശാപത്തിൽനിന്നും മുക്തനാക്കി ഭഗവാൻ തന്റെ പാർഷദപദവി കൊടുത്തു് അവനെ അനുഗ്രഹിച്ചു. തുടർന്നു്, ഗന്ധർവ്വന്മാരും സിദ്ധന്മാരും ദേവന്മാരും പ്രകീർത്തിച്ചുകൊണ്ടു് നിൽക്കെ, ഇന്ദ്രദ്യു‌മ്നനോടൊപ്പം ഭഗവാൻ ഗരുഡോപരി വൈകുണ്ഠത്തിലേക്കു് യാത്രയായി.

രാജൻ!, ഇതാണു് ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം. ഹേ കുരുശ്രേഷ്ഠാ!, ശ്രീകൃഷ്ണമാഹാത്മ്യമാകുന്ന ഈ ഉപാഖ്യാനത്തെ കേൾക്കുന്നവർക്കു് നല്ലതു് ഭവിക്കുകയും, കീർത്തി വളരുകയും, ദുസ്വപ്നങ്ങളും കലിദോഷങ്ങളും തീരുകയും ചെയ്യും. അതുകൊണ്ടു്, ഈ പറഞ്ഞ അനുഗ്രഹങ്ങളാഗ്രഹിക്കുന്നവർ പ്രത്യുഷസ്സിൽ എഴുന്നേറ്റു് ശുദ്ധിയോടും ഭക്തിയോടും കൂടി ഈ ആഖ്യാനത്തെ കീർത്തിക്കണം. ഹേ പരീക്ഷിത്തേ!, സർവ്വഭൂതമയനായ വിഭു, ശ്രീഹരി ഗജേന്ദ്രനിൽ പ്രീതനായി സകല ജീവഭൂതങ്ങളും കേൾക്കെ അവനോടു് പറഞ്ഞു. എന്നേയും, നിന്നേയും, ഈ സരസ്സിനേയും, ഇക്കാണുന്ന ഗിരികന്ദരകാനങ്ങളേയും, ഈ വൃക്ഷലതാതികളേയും, കുടിലുകളേയും, ദേവദാരുക്കളേയും, ഇക്കാണുന്ന ഗിരിശൃംഗങ്ങളേയും, കൂടാതെ, എനിക്കേറെ ഇഷ്ടമായ പാലാഴിയേയും,  ഭാസുരമായ ശ്വേതദ്വീപിനേയും, എന്റെയീ ശ്രീവത്സകൌസ്തുഭാദികളേയും, കൌമോദകീഗദയേയും, പാഞ്ചജന്യശംഖത്തേയും, പതംഗേശ്വരനായ ഈ ഗരുഡനേയും, എന്റെ സൂക്ഷ്മകലയായ ഈ ശേഷനേയും, എന്നിൽ ആശ്രയം കൊണ്ടിരിക്കുന്ന ലക്ഷ്മീഭഗവതിയേയും, ബ്രഹ്മദേവനേയും, ശംഭുവിനേയും, ദേവർഷിയായ നാരദനേയും, മത്ഭക്തനായ പ്രഹ്ലാദനേയും, മത്സ്യാദി അവതാരങ്ങളിൽ ഞാൻ ചെയ്ത അന്തമായ പുണ്യകർമ്മങ്ങളേയും, സൂര്യചന്ദ്രാഗ്നികളേയും, ഓംകാരമന്ത്രത്തേയും, സത്യത്തേയും, എന്റെ മായയേയും, ഗോവിപ്രന്മാരേയും, അവ്യയമായ സനാതനധർമ്മത്തേയും, ദക്ഷപുത്രികളേയും, ഗംഗ, സരസ്വതി, അളകനന്ദ, യമുന എന്നീ നദികളേയും, ഐരാവതത്തേയും, ധ്രുവനേയും, സപ്തർഷികളേയും, പുണ്യശ്ലോകന്മാരായ സത്ജനങ്ങളേയും ആരാണോ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റു് ഭക്തിയോടെ ഏകാന്തിയായി സ്വഹൃദയത്തിൽ സ്മരിക്കുന്നതു്, അവർ സകലപാപങ്ങളിൽനിന്നും മുക്തരാകുന്നു. കാരണം ഇപ്പറഞ്ഞവയെല്ലാം എന്റെ വിഭൂതിയുടെ മൂർത്തീഭാവങ്ങളാണു. യാതൊരുവൻ ഈ സ്തോത്രത്താൽ എന്നെ സ്തുതിക്കുന്നുവോ, അവരുടെ പ്രയാണകാലത്തിൽ ഞാൻ അവർക്കു് നിർമ്മലമായ ബുദ്ധിയെ പ്രദാനം ചെയ്യുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, തുടർന്നു്, ഋഷീകേശനായ ഭഗവാൻ ശ്രീഹരി തന്റെ പാഞ്ചജന്യശംഖത്തെ ഉച്ചത്തിൽ മുഴക്കി. ആ പ്രണവാകരത്തെക്കൊണ്ടു് ദേവന്മാരാരെ സന്തോഷത്തിലാറാടിച്ചുകൊണ്ടു് ഭഗവാൻ വാഹനമായ ഗരുഡന്മേലേറി തന്റെ പരംധാമത്തിലേയ്ക്കു് പോകാനൊരുങ്ങി.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra releived from the curse by Saint Agasthya

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

8.3 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 3
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തു് രാജൻ!, ഭഗവാൻ മാത്രമാണു് ഏകാശ്രയം എന്നു് ഉള്ളിലുറച്ച ഗജേന്ദ്രൻ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടു് കഴിഞ്ഞ ജന്മത്തിൽ താൻ ഗ്രഹിച്ചിരുന്ന പരമായ ആ സ്തോത്രത്തെ ജപിക്കുവാൻ തുടങ്ങി.

ഗജേന്ദ്രൻ പറഞ്ഞു: ദേഹേന്ദ്രിയാദി സംഘാതത്തിനെ ചൈതന്യവത്താക്കിവയ്ക്കുന്നവനും, അതിനുള്ളിൽ അന്തര്യാമിയായി വർത്തിക്കുന്നവനും, സർവ്വൈശ്വര്യപൂർണ്ണനുമായ ആ പ്രണവസ്വരൂപനു് ഹൃദയംകൊണ്ടു് എന്റെ നമസ്ക്കാരം!. വിശ്വത്തെ ധരിക്കുന്നവനും, അതിന്റെ പരമകാരണമായവനും, അതിന്റെ സൃഷ്ടാവായവനും, അതിനെ തന്റെ വിരാട്സ്വരൂപമായി സ്വീകരിച്ചിരിക്കുന്നവനും, എന്നാൽ സർവ്വതിനും പരനായി വർത്തിക്കുന്നവനുമായ ആ സ്വയംഭുവിനെ ഞാൻ ശരണം പ്രാപിക്കുന്നു. ആ പരമപുരുഷൻ ഈ വിശ്വത്തെ തന്റെ മായാശക്തിയാൽ ചിലപ്പോൾ വ്യക്തമാക്കുകയും, മറ്റുചിലപ്പോൾ അവ്യക്തമാക്കുകയും ചെയ്യുന്നു. അവൻ കാര്യവും കാരണവും സർവ്വസാക്ഷിയുമാകുന്നു. ഈവിധം സർവ്വതിനും പരനായി നിൽക്കുന്ന ആ ഈശ്വരൻ എന്നെ രക്ഷിക്കുമാറകട്ടെ!. ഈ പ്രപഞ്ചം അവന്റെ മായാശക്തിയാൽ അതിന്റെ പരമകാരണത്തിലേക്കുൾവലിയുമ്പോൾ ഇവിടെ ഘോരമായ അന്തകാരം മാത്രം ബാക്കിയാകുന്നു. എന്നാൽ അവനാകട്ടെ, ആ ഇരുട്ടിനും പരനായി പ്രകാശിക്കുന്നു. അങ്ങനെയുള്ള സ്വയംജ്യോതിരൂപനെ ഞാൻ ആശ്രയിക്കുന്നു.

വിവിധവേഷങ്ങളണിഞ്ഞു് അരങ്ങിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു നടനെയെന്നതുപോലെ, അവന്റെ യഥാർത്ഥസ്വരൂപത്തെ ദേവന്മാരോ ഋഷികളോ പോലും അറിയുന്നില്ല. പിന്നെങ്ങനെ ഞങ്ങളെപ്പോലുള്ള ജന്തുക്കൾക്കവനെ അറിയാൻ സാധിക്കുന്നു?. ദേവന്മാരാലും ഋഷികളാൽ പോലും അവർണ്ണനീയനായ ആ ഭഗവാഎന്നെ രക്ഷിച്ചരുളട്ടെ!. സമദർശികളും ബ്രഹ്മചര്യാദി ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവരുമായ ഋഷീശ്വരന്മാർ പോലും തന്തിരുവടിയുടെ പദകമലത്തെ ദർശിക്കുവാൻ കൊതിക്കുന്നു. ആ പരമപുരുഷൻ എനിക്കാശ്രയമായി ഭവിക്കട്ടെ!. അവൻ ജന്മരഹിതനും നിഷ്കർമ്മിയും, നാമരൂപരഹിതനും, ഗുണദോഷരഹിതനുമാകുന്നു. എന്നാലും, ലോകസംഗ്രഹത്തിനായി അവൻ കാലാകാലങ്ങളിൽ മനുഷ്യരൂപത്തിൽ ഇവിടെ അവതാരങ്ങളെടുക്കുന്നു. നാനാരൂപങ്ങളിലവതരിച്ചു് മായാശക്തിയാൽ തന്റെ മഹിമകളെ കൊണ്ടാടുന്നു. ആ പരബ്രഹ്മത്തിനെന്റെ നമസ്ക്കാരം!.

മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, ബുദ്ധികൊണ്ടോ അറിയാപ്പെടാത്തവനും, സകലഹൃദയങ്ങളിലും സാക്ഷിയായി വർത്തിക്കുന്നവനും, സ്വയംജ്യോതിരൂപനുമായ ആ നാരായണസ്വാമിക്കെന്റെ നമസ്ക്കാരം!. അവനെ സത്തുക്കൾ ഭക്തിയോഗത്താൽ സാക്ഷാത്ക്കരിക്കുന്നു. മോക്ഷത്തിന്റെ സ്വരൂപമായും, മോക്ഷം പ്രധാനം ചെയ്യുന്നതിനുള്ള അധികാരിയായിരിക്കുന്നവനുമായ ആ മഹാപ്രഭുവിനു് നമോവാകം!. തന്തിരുവടിയുടെ വിവിധ അവതാരങ്ങളെ ഞാൻ നമസ്ക്കരിക്കുന്നു. ഗുണങ്ങളെ സ്വീകരിച്ചവനും ഗുണാതീതനുമായ ചൈതന്യരൂപനു് എന്റെ നമസ്ക്കാരം!. സകലഭൂതങ്ങളിലും ആത്മചൈതന്യമായും സാക്ഷിയായും വർത്തിക്കുന്നവനും ജീവാത്മാക്കൾക്കും മൂലപ്രകൃതിക്കുംതന്നെ പരമകാരണനായിരിക്കുന്നവനുമായ ആ ഭഗവാനെന്റെ നമസ്ക്കാരം!. അവൻ സർവ്വേന്ദ്രിയങ്ങളുടേയും ദ്രഷ്ടാവാണു. അവയുടെ പ്രവർത്തനാത്താൽ പ്രതീതിവിഷയമായിരിക്കുന്നവനും അവൻതന്നെ. അവന്റെ സ്വരൂപമായതിനാൽത്തന്നെ ഈ പ്രപഞ്ചത്തെ ലോകം സത്യമായി ഗണിക്കപ്പെടുന്നു. .

ഭഗവാനേ!, അങ്ങു് സകലകാരണങ്ങളുടേയും പരമകാരണമാകുന്നു. സകലശാസ്ത്രങ്ങളുടേയും സത്ത അങ്ങാകുന്നു. സകലമുമുക്ഷുക്കൾക്കും മോക്ഷപ്രദായകനായ അങ്ങുമാത്രമാണു് എനിക്കുന്നു് അഭയമായിട്ടുള്ളതു. ആയതിനാൽ, ഞാൻ നിന്തിരുവടിയുടെ തൃപ്പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചുകൊള്ളട്ടെ!. ഭഗവാനേ!, അരണിയിലെ അഗ്നി ചാരത്താൽ മൂടപ്പെട്ടിരിക്കുന്നതുപോലെ, ത്രിഗുണാതീതനായ അങ്ങും ത്രിഗുണങ്ങളാൽ മോഹിക്കപ്പെട്ടിരിക്കുന്നവരുടെ അജ്ഞാനത്താൽ മറയപ്പെട്ടിരിക്കുന്നു. എന്നാൽ, അങ്ങയെ അറിയുന്നവർക്കു് വേദത്തിലെ കർമ്മകാണ്ഡങ്ങളിൽ ആസക്തിയുണ്ടാകുന്നില്ല. അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ അങ്ങു് അദ്ധ്യാത്മരൂപനായി കുടിയരുളുന്നു. ഹേ നാഥാ!, ഇന്നു് അവിടുത്തെ തിരുമുമ്പിൽ ആശ്രിതനായി നിൽക്കുന്ന എന്നിൽ മോക്ഷസ്വരൂപനായ അങ്ങു് കനിയുമാറാകണം. ഹേ കാരുണ്യസിന്ധോ!, അടിയനെ രക്ഷിച്ചരുളിയാലും!. നിന്തിരുവടി പരമാത്മരൂപത്തിൽ സകലജീവഭൂതങ്ങളിലും വാണരുളുന്നവനാണു. അങ്ങു് സാക്ഷാത് അനന്തനും അദ്ധ്യാത്മസ്വരൂപനുമാനാണു. ആ തൃപ്പാദങ്ങളിൽ അടിയന്റെ നമസ്ക്കാരം!.

വിഷയങ്ങളിൽ നിന്നകന്നിട്ടുള്ളവർ അവനെ തങ്ങളുടെ ഹൃദയകമലങ്ങളിൽ കണ്ടുധ്യാനിക്കുന്നു. വന്റെ ആസ്ഥാനമായിരിക്കേണ്ട മനസ്സിനെ കുടുംബത്തിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യാപരിപ്പിച്ചിരിക്കുന്ന ഞങ്ങൾക്കു് ഗുണാതീതനായ അവൻ തികച്ചും അപ്രാപ്യനാണു. ആ ജഗദീശ്വരൻ സകലൈശ്വര്യങ്ങളുടേയും ഉറവിടമാണു. അങ്ങനെയുള്ള അവന്റെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്ക്കാരം!. ധർമ്മാർത്ഥകാമമോക്ഷേച്ഛയോടെ അവനെ ആരാധിച്ചുകൊണ്ടു് മനുഷ്യർ അവരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നു. പിന്നെയാണോ മറ്റുള്ള വരങ്ങൾ!. എന്തിനുപറയാൻ!, ചിലപ്പോൾ അദ്ധ്യാത്മികശരീരത്തെപ്പോലും അവൻ തന്റെ ഭക്തന്മാർക്കായി പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള കാരുണ്യവാരിധി എന്നെ ഈ ദുഃഖത്തിൽനിന്നും രക്ഷിച്ചരുളട്ടെ!.

ഏകാന്തികളായ അവന്റെ ഭക്തന്മാർ ആ തൃച്ചേവടികളിൽ ആശ്രയം കൊണ്ടുകൊണ്ടു്, തന്തിരുവടിയുടെ ഗുണഗാനങ്ങളെ കീർത്തിച്ചുകൊണ്ടുനടക്കുന്നു. അവർ എപ്പോഴും ആനന്ദസാഗരത്തിൽ മഗ്നരാണു. അവർ യാതൊന്നും അവനിൽനിന്നാഗ്രഹിക്കുന്നില്ല. ഇന്നു് ഞാൻ ആപത്തിൽ പെട്ടിരിക്കുകയാണു. ആയതിനാൽ, ദേവാദിദേവനും അവ്യക്തനും അന്തര്യാമിയുമായ തന്തിരുവടിയിൽ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു. അതിസൂക്ഷ്മരൂപനായ ആ കരുണാമയൻ എന്റെ മനസ്സിനും ബുദ്ധിക്കും അഗ്രാഹ്യനാണു. ആ കാരണകാരണനെ ഞാൻ ആശ്രയിക്കുന്നു. ആ പരമപുരുഷൻ തന്റെ അംശത്താൽ ബ്രഹ്മാവാദിയായ സകലചരാചരങ്ങളേയും അവയുടെ നാനാനാമരൂപങ്ങളോടെ സൃഷ്ടിച്ചിരിക്കുന്നു. അഗ്നിയുടെ സ്ഫുലിംഗങ്ങൾ പോലെ, സൂര്യന്റെ രശ്മികൾ പോലെ, മനസ്സ്, ബുദ്ധി, അഹങ്കാരം, ഇന്ദ്രിയങ്ങൾ, ശരീരങ്ങൾ, ത്രിഗുണങ്ങൾ എന്നിവയെല്ലാം അവനിൽനിന്നുണ്ടായിരിക്കുന്നു, അതുപോലെ അവയെല്ലാം അവനിൽത്തന്നെ ലയിക്കുകയും ചെയ്യുന്നു. അവൻ ദേവനോ അസുരനോ മനുഷ്യനോ പക്ഷിമൃഗാദികളോ അല്ല. അവൻ സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല. അവൻ ഗുണങ്ങളോ കർമ്മങ്ങളോ സത്തോ അസത്തോ അല്ലതന്നെ. ഇങ്ങനെ സമസ്തവും നിഷേധിച്ചു്, ഒടുവിൽ അവശേഷിക്കുന്നവനും, എന്നാൽ എല്ലാംതന്നെയുമായിരിക്കുന്ന അവൻ വിജയിക്കട്ടെ!.

ഈ മുതലയുടെ പിടിയിൽനിന്നു് രക്ഷപ്രാപിച്ചതിനുശേഷം ഞാൻ ഒരു നിമിഷം പോലും ജീവിക്കുവാൻ ആഗ്രഹിക്കുന്നില്ല. അകത്തും പുറത്തുമായി അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ആനയുടെ ശരീരം കൊണ്ടെന്തു് നേടാൻ?. എനിക്കു് ഈ അജ്ഞാനത്തിൽനിന്നും മുക്തിയാണാവശ്യം. കാരണം, ആ ജ്ഞാനം മാത്രമാണിവിടെ കാലത്താൽ നഷ്ടമാകാത്തതായിട്ടുള്ളതു. അതുകൊണ്ടു്, വിശ്വസൃഷ്ടാവും, വിശ്വതന്നെയായവനും, വിശ്വാതീതനും, വിശ്വത്തെ തന്റെ ഉപകരണമാക്കിയിരിക്കുന്നവനും, വിശ്വത്തിന്റെ ചൈതന്യമായിരിക്കുന്നവനും, അജനുമായ ആ ബ്രഹ്മസ്വരൂപനെ ഞാൻ നമസ്ക്കരിക്കുന്നു. ഭക്തിയോഗത്താൽ കർമ്മവാസനകൾ നശിച്ചവരും, യോഗശീലരുമായ യോഗികൾ യോഗത്താൽ ആരെയാണോ ഹൃദയത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നതു്, ആ യോഗേശ്വരനെ ഞാൻ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, നിന്തിരുവടി ത്രിഗുണശക്തികളുടെ നിയന്താവാണു. സകലവിഷയസുഖങ്ങളും അങ്ങിൽനിന്നുണ്ടാകുന്നു. സർവ്വശക്തനായ അങ്ങു് ആത്മസംയമിയല്ലാത്തവർക്കു് അഗ്രാഹ്യനാണു. ആ വിഭുവിനെന്റെ നമോവാകം!. ആരുടെ മായയാലാണോ ജീവാത്മാക്കൾ അവിടുത്തെ അംശങ്ങളായിരിക്കെ, തങ്ങൾ ഈ ശരീരമാണെന്നു് വിചാരിക്കുന്നതു്, ആരുടെ മഹിമകളാണോ ഭക്തിഹീനന്മാർക്കു് അറിയാൻ കഴിയാത്തതു്, ആ ദേവനെ ഞാൻ നമസ്ക്കരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ, യാ‍തൊരു പ്രത്യേകദേവന്മാരുടേയും നാമരൂപങ്ങളുച്ചരിക്കാതെ ബ്രഹ്മതത്വത്തെമാത്രം അധിസംബോധന ചെയ്തു് ഗജേന്ദ്രൻ ഭഗവാനെ സ്തുതിച്ചു. വിവിധ നാമരൂപങ്ങളിൽ സ്വരൂപത്തെ നിർദ്ധാരണം ചെയ്യുന്ന ബ്രഹ്മാദി ദേവകളാരുംതന്നെ ഗജേന്ദ്രനെ രക്ഷിക്കുവാനായി അവിടെ എത്തിയില്ല. എന്നാൽ, സർവ്വാത്മാവും സർവ്വദേവതാസ്വരൂപനും ദേവാദിദേവനും തന്നെ സ്തുതിച്ചുകൊണ്ടിരിക്കുന്ന ഗജേന്ദ്രൻ അകപ്പെട്ടിരിക്കുന്ന ആപത്തിനെ കണ്ടറിഞ്ഞവനുമായ ഭഗവാൻ ഹരിയാകട്ടെ, ദേവതകൾക്കൊപ്പം ഗരുഡോപരി ഗജേന്ദ്രനുമുന്നിൽ അതിവേഗം വന്നുചേർന്നു.

ആ സരസ്സിനുള്ളിൽ അതിബലനായ നക്രത്തിന്റെ പിടിയിലകപ്പെട്ടു് വിവശനായ ഗജേന്ദ്രൻ, ചക്രായുധം കൈയ്യിലേന്തി ഗരുഡന്റെ പുറത്തിരുന്നരുളുന്ന ഭഗവാൻ ഹരിനാരായണനെക്കണ്ടു് ഒരു ചെന്താമരപ്പൂവു് പറിച്ചെടുത്തു് ഭഗവാനുനേരേ ഉയർത്തിപ്പിടിച്ചുകൊണ്ടു് പറഞ്ഞു: ഭഗവാനേ!, അഖിലജഗദ്ഗുരോ!, നാരായണാ!, നിന്തിരുവടിയ്ക്കെന്റെ നമസ്ക്കാരം!.

ശ്രീശുകൻ തുടർന്നു: രാജാവേ!, കാരുണ്യവാനായ ഭഗവാൻ ഗരുഡന്റെ തോളിൽനിന്നും താഴെയിറങ്ങി തടാകത്തിൽനിന്നും മുതലോയോടൊപ്പംതന്നെ ഗജേന്ദ്രനെ കരയിലേക്കണച്ചു. ശേഷം, ദേവന്മാരെല്ലാം നോക്കിനിൽക്കെ, ഭഗവാൻ തന്റെ ചക്രായുധത്താൽ മുതലയുടെ വൿത്രം കീറിമുറിച്ചുകൊണ്ടു് ആ നക്രത്തിന്റെ പിടിയിൽനിന്നും ഗജേന്ദ്രനെ മോചിപ്പിച്ചു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra prays to the Lord

2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

8.2 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 2
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രനെ മുതല പിടികൂടുന്നതു.)


പരീക്ഷിത്തുരാജാവിന്റെ ചോദ്യത്തിനുത്തരമായി ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, ഒരു പാൽക്കടലിനു് നടുവിൽ നൂറു് യോജന ഉയരമുള്ള ത്രികുടമെന്ന ഒരു മഹാപർവ്വതമുണ്ടു. ആ പർവ്വതത്തിലുള്ള വെള്ളി, ഇരുമ്പു്, സ്വർണ്ണം എന്നിവയുടെ മൂന്നു് ശൃംഗങ്ങൾ സമുദ്രത്തേയും, ദിക്കുകളേയും, ആകാശത്തേയും പ്രാകാശമാനമാക്കി. കൂടാതെ, രത്നങ്ങളാലും മറ്റു് ധാതുക്കളാലും നിർമ്മിതമായ വേറെയും ചില ശൃംഗങ്ങളും, വിവിധയിനം വൃഷങ്ങളും അരുവികളും അവിടെയുണ്ടു. ആ പർവ്വതത്തിന്റെ അടിവാരത്തിൽ നിരന്തരമായി പാൽക്കടലിന്റെ തിരകളടിച്ചുകൊണ്ടിരിക്കുന്നു. അതിലെ ഭൂപ്രദേശം മരതകപ്പച്ചരത്നക്കല്ലുകളാൽ മനോഹരമാണു.

സിദ്ധന്മാരും ചാരണന്മാരും ഗന്ധർവ്വന്മാരും വിദ്യാധരന്മാരും ഉരഗങ്ങളും കിമ്പുരുഷന്മാരും അപ്സരസ്സുകളും അവിടെ വിഹരിച്ചു. അവരുടെ സംഗീതം അവിടെയുണ്ടായിരുന്ന ഗുഹകൾക്കിടയിൽ മാറ്റൊലികൊണ്ടു. സിംഹങ്ങൾ അതിനെക്കേട്ടു് പരസ്പരം ശത്രുത്വത്തിൽ ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ പർവ്വതത്തിന്റെ താഴ്വരയിൽ വിവിധയിനം മൃഗങ്ങൾ വിഹരിക്കുന്നുണ്ടായിരുന്നു. അതിലെ ദേവവൃക്ഷങ്ങളിലിരുന്നുകൊണ്ടു് പക്ഷികൾ കൂജനമുതിർക്കുന്നു. അവിടെ ധാരാളം തടാകങ്ങളും നദികളുമുണ്ടു. തീരങ്ങൾ രത്നങ്ങൾപോലുള്ള മണൽത്തരികളാൽ തിളങ്ങുന്നു. അതിൽ ദേവസ്തീകൾ സ്നാനം ചെയ്യുമ്പോൾ അവരുടെ ശരീരസുഗന്ധത്തെ വഹിച്ചുകൊണ്ടു് മന്ദമാരുതൻ ആ പരിസരമാകെ പരിമളം പരത്തുന്നു.

ത്രികൂടാചലത്തിന്റെ താഴ്വരയിൽ ഋതുമത് എന്ന ഒരു പൂന്തോട്ടമുണ്ടായിരിന്നു. വരുണന്റേതായ ഈ പൂന്തോട്ടം ദേവന്മാരുടെ ക്രീഡാസ്ഥലമായിരുന്നു. എക്കാലവും അവിടം ഫലങ്ങളാലും പൂക്കളാലും സ‌മൃദ്ധമായിരുന്നു. പലതരം വൃക്ഷങ്ങളാൽ ത്രികൂടം ചുറ്റപ്പെട്ടുനിന്നു.

ആ പർവ്വതത്തിന്റെ താഴ്വരയിൽ താമരകൾകൊണ്ടുനിറഞ്ഞ ഒരു തടാകമുണ്ടു. ആമ്പൽ, കരിം‌കൂവ്വളം, സൌഗന്ധികം ശതദളം തുടങ്ങിയ പുഷ്പങ്ങളും അതിൽ ധാരാളമുണ്ടായിരുന്നു. സുഗന്ധങ്ങളാൽ ഉന്മത്തരായ വണ്ടുകൾ ആ പൂക്കൾക്കുചുറ്റും വട്ടമിട്ടു് പറന്നു. പക്ഷികൾ കളരവമുതിർക്കുന്നു. അരയന്നങ്ങളും മറ്റും അതിൽ നീന്തിക്കളിച്ചു. മത്സ്യങ്ങളുടേയും ആമകളുടേയും സഞ്ചാരത്തിനിടയിൽ ഇളകിവീഴുന്ന പൂമ്പൊടികൾ ജലത്താൽ പരിലസിക്കുന്നു.

രാജാവേ!, ഒരിക്കൽ അവിടെ വസിച്ചിരുന്ന ഒരു ഗജരാജൻ കുറെ പിടിയാനകളോടൊപ്പം മരങ്ങളേയും മറ്റു് കണ്ണിൽ കണ്ടതിനെയെല്ലാം തച്ചുതകർത്തുകൊണ്ടു് ആ കുറ്റിക്കാട്ടിലൂടെ മദോന്മത്തനായി സഞ്ചരിക്കുകയായിരുന്നു. അവന്റെ ഗന്ധമേൽക്കുന്ന മാത്രയിൽത്തന്നെ അവിടെയുള്ള മറ്റു് ആനകളും സിംഹങ്ങളുമടങ്ങുന്ന കാട്ടുജീവികൾ ഭയത്താൽ ഓടിയൊളിക്കുമായിരുന്നു. അവന്റെയനുഗ്രഹത്താൽ അവർ പേടികൂടാതെ മറ്റെവിടെയോ പോയി വിഹരിച്ചുതുടങ്ങി. തന്റെ സംഘങ്ങളോടൊപ്പം ത്രികൂടാചലത്തെ കിടിലം കൊള്ളിച്ചുകൊണ്ടു് മദിച്ചുനടന്ന ആ ഗജേന്ദ്രനു് വേനൽചൂടേറ്റപ്പോൾ അല്പം വെള്ളം കുടിക്കണമെന്നുതോന്നി. പൂമ്പൊടികളാൽ സുഗന്ധമേറിയ മേല്പറഞ്ഞ ആ തടകത്തിന്റെ ഗന്ധത്തെ മണത്തറിഞ്ഞുകൊണ്ടു് അവൻ പെട്ടെന്നു് അവിടേയ്ക്കെത്തി. ശേഷം, ആ തടാകത്തിലേയ്ക്കിറങ്ങി തന്റെ തുമ്പിക്കൈകൊണ്ടു് യഥേഷ്ടം ജലം കോരിക്കുടിയ്ക്കുകയും സ്വശരീരത്തെ നനച്ചു് ക്ഷീണമകറ്റുകയും ചെയ്തു. സ്നേഹമുള്ള ഒരു ഗൃഹനാഥനെപ്പോലെ അവൻ ജലം കോരിയെടുത്തു് മറ്റുള്ള പിടിയാനകളെയും കുഞ്ഞാനകളേയും കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു. എന്നാൽ, ആ സമയം ഈശ്വരമായയാൽ അവനെ സമീപിച്ചുകൊണ്ടിരുന്ന ഒരാപത്തിനെപ്പറ്റി അവൻ അറിഞ്ഞതേയില്ല.

ഹേ രാജൻ!, ദൈവേച്ഛയാൽ ഉഗ്രനായ ഒരു മുതല അത്യധിമായ രോഷത്തോടെ അവന്റെ കാലിൽ പിടികൂടി. പെട്ടെന്നുണ്ടായ ആ ആപത്തിൽനിന്നും രക്ഷപെടുവാനായി തന്നാലൊക്കുംവിധം അവൻ ശക്തിയോടെ തന്റെ കാൽ പിന്നിലേക്കു് വലിച്ചു. എന്നാൽ, അതിശക്തനായ ആ മുതല അവനെ ഊക്കോടെ ആ തടാകത്തിനുള്ളിലേക്കു് വലിച്ചിഴച്ചു. അതുകണ്ടു് കൂടെയുണ്ടായിരുന്ന പിടിയാനകൾ പരിഭ്രാന്തരായി ബഹളമുണ്ടാക്കാൻ തുടങ്ങി. എന്നാൽ, യാതൊരുവിധത്തിലും അവർക്കവനെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞില്ല. അല്ലയോ രാജാവേ!, അകത്തോട്ടും പുറത്തോട്ടുമുള്ള അവരുടെ ആ പിടിവലിയിൽ സംവത്സരങ്ങൾ കടന്നുപോയി. എന്നിട്ടും, ജീവനോടെയിരിക്കുന്ന ഗജേന്ദ്രനെക്കണ്ടു് ദേവന്മാർ അത്ഭുതം കൂറി. ഇതിനിടയിൽ ആ കൊമ്പനാനയുടെ മനസ്സും ശരീരവും തളർന്നുകഴിഞ്ഞിരുന്നു. എന്നാൽ സദാ വെള്ളത്തിൽ കഴിയുന്ന നക്രമാകട്ടെ, ഒട്ടുംതന്നെ തളരാതെ തന്റെ ദൌത്യം തുടർന്നുകൊണ്ടിരുന്നു. പ്രാണൻ പോകാൻ ഇനി ഒട്ടും താമസമില്ലെന്നു് ഗജേന്ദ്രനു് മനസ്സിലായി. തുടർന്നു്, തനിക്കു് നേരിട്ട ആപത്തിൽനിന്നും സ്വയത്തെ രക്ഷിക്കുന്നതിലേക്കുള്ള വഴികളെ ആലോചിച്ചുകൊണ്ടിരുന്ന അവനിൽ ഒടുവിൽ ആ ആത്മബോധമുണർന്നു.

ഗജേന്ദ്രൻ ഓർത്തു: അവശനായ എന്നെ ഈ കൊമ്പനാനകൾക്കുപോലും രക്ഷിക്കുവാനാകുന്നില്ല. പിന്നെയെങ്ങനെയാണു് ദുർബലരായ ഈ പിടിയാനകൾക്കതിനു് സാധിക്കുക?. വിധി നക്രാകൃതിയിലുള്ള പാശത്താൽ എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇനി എനിക്കു് സർവ്വതിനും ആധാരഭൂതനായ ആ പരമാത്മാവുതന്നെ ശരണം. ബലശാലിയായ അന്തകസർപ്പത്തെ ഭയന്നു് തന്നെ ശരണം പ്രാപിക്കുന്നവരെ ആരാണോ പരിപാലിക്കുന്നതു്, യാതൊരുവനെ ഭയന്നാണോ മൃത്യുപോലും പരക്കം പായുന്നതു്, ആ ഈശ്വരനിൽ ഞാൻ അഭയം പ്രാപിക്കുന്നു.           

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Crocodile capture Gajendra's leg

2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

8.1 മന്വന്തരങ്ങളുടെ വർണ്ണനം


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 1
(മന്വന്തരങ്ങളുടെ വർണ്ണനം)


പരീക്ഷിത്തു് രാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു: ഗുരോ!, സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചു് അങ്ങു് പറഞ്ഞുകഴിഞ്ഞു. അതുപോലെ, മറ്റുള്ള മനുക്കളുടെ വംശപരമ്പരയെക്കുറിച്ചുകൂടി ഞങ്ങൾക്കു് പറഞ്ഞുതന്നാലും. ഹേ ബ്രഹ്മർഷേ!, ഭഗവാൻ ഹരിയുടെ അവതാരങ്ങളും കർമ്മങ്ങളും കൊണ്ടു് മഹത്തരമായിരിക്കുന്ന അവയെ കേൾക്കുവാൻ ഞങ്ങൾക്കതിയായ ആഗ്രഹമുണ്ടു. അവൻ കഴിഞ്ഞുപോയ മന്വന്തരങ്ങളിൽ എന്തെല്ലാം ചെയ്തിരുന്നുവോ, ഇനി വരാൻ പോകുന്നവയിൽ എന്തെല്ലാം ചെയ്യാനിരിക്കുന്നുവോ, ഇപ്പോഴത്തെ മന്വന്തരത്തിൽ എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുവോ, അതെല്ലാം ഒന്നൊഴിയാതെ അങ്ങു് ഞങ്ങൾക്കു് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഈ കല്പത്തിൽ ഇതിനകം ആറു് മനുക്കൾ കടന്നുപോയിരിക്കുന്നു. ആദിമനായ ആ സ്വായംഭുവമനുവിന്റെ കാലത്താണു് വിവിധ ദേവതകളുടെ പ്രാദുർഭാവമുണ്ടായതു. അദ്ദേഹത്തിന്റെ പുത്രിമാരായ ആകൂതിയിലൂടെയും ദേവഹൂതിയിലൂടെയും ഭഗവാൻ മഹാവിഷ്ണു  അവളുടെ പുത്രഭാവത്തിൽ അവതീർണ്ണനായി ധർമ്മജ്ഞാനങ്ങളെ പ്രചരിപ്പിക്കുകയുണ്ടായി. ഹേ രാജൻ!, ദേവഹൂതിയിലൂടെ അവതരിച്ച കപിലഭഗവാന്റെ കർമ്മത്തെപ്പറ്റി ഞാൻ അങ്ങയോടു് മുമ്പു് വർണ്ണിച്ചതാണു. ഇനി ആകൂതിയിലൂടെ അവതരിച്ച യജ്ഞദേവൻ ഇവിടെ യാതൊന്നു് പ്രവർത്തിച്ചുവോ, അതിനെ കേട്ടുകൊള്ളുക.

വിഷയാനുഭവങ്ങളിൽ വിരക്തനായ സ്വായംഭുവമനു രാജ്യത്തെ പരിത്യജിച്ചതിനുശേഷം, ഭാര്യയോടൊപ്പം തപസ്സിനായി വനത്തിലേക്കു് പോയി. അവിടെ, സുനന്ദാനദിയുടെ തീരത്തു് ഒറ്റക്കാലിൽ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം സമാധിസ്ഥനാകുകയും, ആ അനുഭൂതിയിൽ ഇങ്ങനെ പറയുകയും ചെയ്തു.

സ്വായംഭുവമനു പറഞ്ഞു: ലോകചൈതന്യത്തിന്റെ കാരണനായും, ഈ ലോകം സുഷുപ്തിയിൽ മുങ്ങുമ്പോൾ ഉണർന്നിരിക്കുന്നവനുമായ ഈശ്വരനെ ലോകം അറിയുന്നില്ല. എന്നാൽ അവയെ അവൻ അറിയുന്നു. ഈ ലോകങ്ങൾക്കകമ്പുറം കൊണ്ടു് മേവുന്നവനാണു ആ ജഗദീശ്വരൻ. അവൻ കനിഞ്ഞരുളുന്നതിനെ മാത്രം ഭുജിക്കുക. അല്ലാതെ, ആരുടേയും ധനം ആഗ്രഹിക്കാതിരിക്കുക. സർവ്വതിനും സാക്ഷിയായിരിക്കുന്ന അവനെ ഈ ലോകം അറിയുന്നില്ല. അങ്ങനെയുള്ള സർവ്വചരാചരാന്തർസ്ഥിതനും, നിസ്സംഗനും, സ്വയം പ്രകാശിതനുമായ ഹരിയെ ശരണം പ്രാപിക്കുക. യാതൊരുവനാണോ ആദിമധ്യാന്തങ്ങളില്ലാത്തതു്, യാതൊരുത്തനാണോ സ്വന്തക്കാരനും പരനും അകവും പുറവുമില്ലാത്തതു്, യാതൊരുവനിൽനിന്നാണോ ലോകങ്ങൾക്കിത്തരത്തിലുള്ള ഭാവങ്ങളുണ്ടാകുന്നതു്, ലോകംതന്നെയായിരിക്കുന്ന അവൻമാത്രം ഇവിടെ നിത്യസത്യമായി വിളങ്ങുന്നു. ഈ ലോകം അവന്റെ ശരീരമാകുന്നു. അനേകകോടിനാമങ്ങളോടുകൂടിയ അവൻ നിത്യസത്യനും, സ്വയം പ്രകാശിതനും, അജനും, പുരാണനുമാണു. ആ ഈശ്വരൻ സ്വന്തം മായാശക്തിയാൽ ഈ ലോകത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ കൈകാര്യം ചെയ്യുന്നു. അതുപോലെ, ജ്ഞാനത്താൽ നിഷ്ക്രിയനായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു്, മുക്തിയെ സാധിപ്പിക്കുന്നതിനായി ഋഷികൾ ആദ്യം കർമ്മാനുഷ്ഠാനത്തെ ഉപദേശിക്കുന്നു. കാരണം നിസ്സംഗതയോടെ കർമ്മങ്ങളനുഷ്ഠിക്കുകവഴി സാധകൻ നിഷ്ക്രിയതയെത്തന്നെ പ്രാപിക്കുന്നു. ഇങ്ങനെ, നിഷ്കാമനായി കർമ്മമനുഷ്ഠിക്കുന്ന ഭഗവാന്റെ ചെന്താരടികളെ പിന്തുടരുന്നവർ ഒരിക്കലും ബന്ധനങ്ങളിൽ അകപ്പെട്ടുപോകുന്നില്ല. അതുകൊണ്ടു്, ബോധസ്വരൂപനായും, നിരഹങ്കാരനായും, പൂർണ്ണനായും, നിഷ്കാമനായും, സർവ്വസ്വതന്ത്രനായി കർമ്മങ്ങളനുഷ്ഠിക്കുന്നവനായും, ഗുരുരൂപേണ മനുഷ്യരെ ബോധവാന്മാരാക്കുന്നവനായുമിരിക്കുന്ന ആ പ്രഭുവിനെ ഞാൻ ആശ്രയിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ, വേദവാക്യങ്ങളെ ഉരുവിട്ടുകൊണ്ടു് സമാധിസ്ഥനായിരിക്കുന്ന മനുവിനെ കണ്ടു്, വിശന്നുവലഞ്ഞുവരികയായിരുന്ന കുറെ അസുരന്മാരും രാക്ഷസന്മാരും ഭക്ഷിക്കുവാനായി അദ്ദേഹത്തിനടുത്തേക്കോടിയടുത്തു. അതുകണ്ട ഭഗവദവതാരമായ യജ്ഞദേവൻ യാമാദികളായ ദേവന്മാരാൽ വൃതനായിട്ടു് അവരെ കൊന്നൊടുക്കുകയും, തുടർന്നു്, സ്വഗ്ഗലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജൻ!, രണ്ടാമത്തെ മനു അഗ്നിപുത്രനായ സാരോചിഷനായിരുന്നു. അദ്ദേഹത്തിനു് ദ്യുമാൻ, സുഷേണൻ, രോചിഷ്മാൻ എന്നിവപുത്രന്മാരായി ജനിച്ചു. അന്നത്തെ ഇന്ദ്രൻ രോചനനായിരുന്നു. തുഷിതാക്കൾ ദേവന്മാരും, ഊർജസ്തംഭാദികളായ ജ്ഞാനികൾ സപ്തർഷികളുമായിരുന്നു. വേദശിരസ്സെന്ന മഹർഷിയുടെ പത്നിയായിരുന്നു തുഷിത. അവളിൽ അദ്ദേഹത്തിനു് വിഭു എന്ന നാമത്തിൽ ഭഗവാൻ ഹരി അവതീർണ്ണനായി. കൌമാരം മുതൽക്കേ വിഭു നൈഷ്ഠികബ്രഹ്മചാരിയായിരുന്നു. അദ്ദേഹത്തിനു് ധൃതവ്രതരായ എൺപത്തെണ്ണായിരം ശിഷ്യഗണങ്ങളുണ്ടായിരുന്നു.

ഹേ രാജാവേ!, പ്രിയവ്രതന്റെ പുത്രനായ ഉത്തമനായിരുന്നു മൂന്നാമത്തെ മനു. അവന്റെ പുത്രന്മാർ പവനൻ, സൃംജയൻ, യജ്ഞഹോത്രൻ തുടങ്ങിയവരായിരുന്നു. ആ മൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ വസിഷ്ഠന്റെ പുത്രന്മാരായ പ്രമദാദികളും, സത്യന്മാർ, വേദശ്രുതന്മാർ, ഭദ്രന്മാർ തുടങ്ങിയവർ ദേവന്മാരും, സത്യജിത്തു് ദേവേന്ദ്രനുമായിരുന്നു. ഈ മന്വന്തരത്തിൽ ധർമ്മദേവന്റെ ഭാര്യ സുനൃതയിൽ ശ്രീമഹാവിഷ്ണു സത്യവ്രതന്മാരോടൊപ്പം സത്യസേനൻ എന്ന നാമധേയത്തിൽ അവതരിച്ചു് വിശ്വവിഖ്യാതനായി. അന്നു് ഭഗവാൻ അന്നത്തെ ദേവന്ദ്രനായ സത്യജിത്തെന്ന തന്റെ സുഹൃത്തിനോടൊപ്പംചേർന്നു് അസത്യവാദികളും ഹിംസാകാരികളുമായ യക്ഷന്മാരേയും രാക്ഷസന്മാരേയും ഭൂതഗണങ്ങേളേയും കൊന്നൊടുക്കി.

രാജാവേ!, നാലാമത്തെ മനു ഉത്തമന്റെ ഭ്രാതാവായ താമസനായിരുന്നു. അദ്ദേഹത്തിനു് പൃഥു ആദിയായി പത്തുപേർ മക്കളായി ജനിച്ചു. താമസമന്വന്തരത്തിലെ ദേവന്മാർ സത്യകന്മാർ, ഹരികൾ, വീരന്മാർ എന്നിവരും, ഇന്ദ്രനായിരുന്നതു് ത്രിശിഖനും, സപ്തർഷികൾ ജ്യോതിർദ്ധാമാവു് തുടങ്ങിയ ഏഴുപേരുമായിരുന്നു. അന്നു് ദേവന്മാരായി വൈധൃതികൾ എന്ന വിധൃതിയുടെ പുത്രന്മാരുമുണ്ടായിരുന്നു. അല്ലയോ നൃപാ!, അവരായിരുന്നു കാലത്താൽ നഷ്ടമായ വേദങ്ങളെ സ്വന്തം ശക്തിയാൽ ഉദ്ധരിപ്പിച്ചതു. ആ മന്വന്തരത്തിൽ ഹരിമേധസ്സെന്ന ഋഷിയുടെ ഹരിണി എന്ന പത്നിയിൽ ഹരി എന്ന നാമത്തിൽ ശ്രീനാരായണൻ അവതരിച്ചിരുന്നു. അവനായിരുന്നു ഗജേന്ദ്രനെ മുതലയിൽനിന്നും രക്ഷിച്ചരുളിയതു.

അപ്പോൾ രാജാവു് ചോദിച്ചു: അല്ലയോ ഹേ ബാദരായണാ!, എങ്ങനെയായിരുന്നു മുതലയുടെ പിടിയിൽനിന്നും ഗജേന്ദ്രനെ ഭഗവാൻ ശ്രീഹരി മോചിപ്പിച്ചതു?. ഏതു് കഥയിലാണോ ഉത്തമശ്ലോകനായ ഭഗവാൻ ശ്രീഹരിയുടെ ചരിതം കീർത്തിക്കപ്പെടുന്നതു്, അതിൽ ധന്യവും ക്ഷേമകരവും മംഗളകരവുമായ പുണ്യങ്ങളുമടങ്ങിയിരിക്കുന്നു.

സൂതൻ പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, വ്യാസപുത്രനായ ശ്രീശുകൻ പ്രായോപവേശവ്രതം നോറ്റിരിക്കുന്ന പരീക്ഷിത്തിന്റെ ഇപ്രകാരമുള്ള ചോദ്യത്തിനെ കേട്ടു് സന്തോഷത്തോടെ സഭയിൽ ഉപവിഷ്ടരായിരിക്കുന്ന ശ്രോതാക്കളെ നോക്കി പറഞ്ഞുതുടങ്ങി.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Description of Manvantharas

2019, സെപ്റ്റംബർ 15, ഞായറാഴ്‌ച

7.15 മോക്ഷധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 15
(മോക്ഷധർമ്മം.)


നാരദർ പറഞ്ഞു: ഹേ നൃപാ!, ബ്രാഹ്മണർ പലവിധ കർമ്മങ്ങളിലേർപ്പെട്ടു് ജീവിതം നയിക്കുന്നു. ചിലർ കർമ്മത്തിൽ നിഷ്ഠയുള്ളവരാണെങ്കിൽ, മറ്റുചിലർ തപസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ മറ്റുചിലരാകട്ടെ, വേദാധ്യയനത്തിലും, പിന്നെ ചിലർ അവയുടെ വ്യാഖ്യാനത്തിലും മനസ്സൂന്നുന്നു.

തങ്ങൾക്കായോ, തങ്ങളുടെ പിതൃക്കൾക്കായോ മോക്ഷമാഗ്രഹിക്കുന്നവൻ ആദ്യം ദാനത്തെ ജ്ഞാനനിഷ്ഠനായ ബ്രാഹ്മണർക്കു് സമർപ്പിക്കണം. അവരുടെ അഭാവത്തിൽ അതു് കർമ്മികൾക്കു് നൽകാവുന്നതാണു. ശ്രാദ്ധമൂട്ടുമ്പോൾ, ദേവന്മാരുടെ കാര്യത്തിൽ ഒന്നോ രണ്ടോ ബ്രാഹ്മണരേയും, പിതൃക്കളുടെ കാര്യത്തിൽ ഒന്നോ മൂന്നോ ബ്രാഹ്മണരേയും സ്വീകരിക്കുക. ദ്രവ്യസ്ഥാനാണെങ്കിലും അമിതമായ ആഢംബരച്ചടങ്ങുകൾ ഒഴിവാക്കണം. ധാരാളം ബന്ധുക്കളേയും മറ്റും കൂട്ടി ചെയ്യപ്പെടുന്ന ആ ചടങ്ങിൽ, കാലം, ദേശം, ദ്രവ്യം, ആരാധ്യർ, അനുഷ്ഠാനം മുതലായവകൾക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുകയും, കർത്താക്കളുടെ ശ്രദ്ധ വേർതിരിയുകയും ചെയ്യുന്നു. കാലവും സമയവുമൊത്തുവരുമ്പോൾ ഭക്ത്യാദരവുകളോടെ നിർമ്മിച്ചിട്ടുള്ള നൈവേദ്യങ്ങളെ ഭഗവാൻ ശ്രീഹരിക്കായി സമർപ്പിച്ചതിനുശേഷം, പ്രസാദത്തെ യോഗ്യരായ ബ്രാഹ്മണർക്കായി ദാനം ചെയ്യുക. അതുവഴി സാധകനു് സകലൈശ്വര്യങ്ങളും സിദ്ധിക്കുന്നു. ആ പ്രസാദത്തെ വിതരണം ചെയ്യുന്ന സമയം ദാനം സ്വീകരിക്കുന്ന സകലരേയും വിഷ്ണുസ്വരൂപികളായി ദർശിക്കണം. ധർമ്മത്തെക്കുറിച്ചു് ബോധമുള്ളവൻ ഒരിക്കലും ശ്രാദ്ധത്തിൽ മത്സ്യമാംസാദി ആഹാരങ്ങൾ വിളമ്പരുതു. ബ്രാഹ്മണനല്ലെങ്കിൽകൂടി താനും കഴിക്കാൻ പാടില്ല. പകരം സാത്വികമായ ആഹാരം വിളമ്പുമ്പോൾ, അവയെ സ്വീകരിക്കുന്നവർ തൃപ്തരാകുന്നു. കാരണം, അഹിംസാവാദികളായ അവർ മാംസാഹാരങ്ങളെ സ്വീകരിക്കുകയോ അതിൽ തൃപ്തരാകുകയോ ചെയ്യുന്നവരല്ല.

പാവനമായ ധർമ്മാനുഷ്ഠാനങ്ങളെ ചെയ്യുവാനിച്ഛിക്കുന്നവർ മനസ്സാവാചാശരീരാ സഹജീവികളോടുമുള്ള വൈരം ഇല്ലാതാക്കണം. അവരെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ധമ്മം വേറെ ഇല്ലേയില്ല. യജ്ഞത്തിന്റെ പൊരുളറിയുന്ന നിഷ്കാമികളായ വിവേകികൾ കർമ്മമയമായ ഈ യജ്ഞങ്ങളെ ആത്മജ്ഞാനത്തിൽനിന്നുണ്ടായ മനസംയമനമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. മൃഗബലിയിലൂടെ യജ്ഞങ്ങളാചരിക്കുന്നവനെ കണ്ടു് പ്രാണികൾ ഭയന്നുവിറയ്ക്കുന്നു. ആത്മതത്വത്തെയും യജ്ഞതത്വത്തേയുമറിയാത്ത സ്വാർത്ഥനും നിർദ്ദയനുമായ ഇവൻ നമ്മളെ കൊന്നേയ്ക്കുമല്ലോ! എന്നവർ പരിതപിക്കുന്നു. അതുകൊണ്ടു്, ധർമ്മജ്ഞനായവൻ ദൈവദത്തമായതും മുനിജനങ്ങൾക്കു് സ്വീകാര്യമായതുമായ ദ്രവ്യങ്ങൾ കൊണ്ടുവേണം നിത്യനൈമിത്തികങ്ങളായ കർമ്മളെ ചെയ്യുവാൻ.

വിധർമ്മം, പരധർമ്മം, ആഭാസധർമ്മം, ഉപമാധർമ്മം, ഛലധർമ്മം, എന്നീ അഞ്ചിനേയും അധർമ്മത്തിന്റെ വിവിധ രൂപങ്ങളായി അറിയുക. ആയതിനാൽ ഇവയെ അധർമ്മങ്ങളെന്നു് കരുതി ഉപേക്ഷിക്കണം. സ്വധർമ്മത്തെ ബാധിക്കുന്ന ധർമ്മാചരണത്തെ വിധർമ്മമെന്നും, മറ്റൊരുത്തന്റെ ധർമ്മത്തെ അനുഷ്ഠിക്കുന്നതിനെ പരധർമ്മമെന്നും, വേദവിരുദ്ധങ്ങളായതും ദംഭിനുവേണ്ടി ആചരിക്കപ്പെടുന്നതുമായ ധർമ്മത്തെ ഉപമാധർമ്മമെന്നും, ശാസ്ത്രവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു് തങ്ങളുടെ സൌകര്യാർത്ഥം അനുഷ്ഠിക്കുന്നതിനെ ഛലധർമ്മമെന്നും, സ്വധർമ്മത്തിൽനിന്നും വ്യത്യസ്ഥമായ ധർമ്മങ്ങൾ തന്നിഷ്ടപ്രകാരം അനുഷ്ഠിക്കുന്നതിനെ ആഭാസധർമ്മമെന്നും പറയുന്നു. എന്നാൽ, പ്രകൃതിഗുണങ്ങൾക്കനുസരിച്ചുള്ള വർണ്ണാശ്രമധർമ്മങ്ങളെ കളങ്കമില്ലാതെ അനുഷ്ഠിക്കുന്നവനു് നിത്യശാന്തിയുണ്ടാകുന്നു.

ധർമ്മാചരണത്തിനായാലും നിത്യജീവനത്തിനായാലും ധനമില്ലാത്തവൻ ഒരിക്കലും ധനം സമ്പാദിക്കുവാനാഗ്രഹിക്കതു. പെരുമ്പാമ്പിനെപ്പോലെ നിഷ്കർമ്മിയായവന്റെ ജീവനോപായം ആ നിഷ്ക്രിയത്വത്തിലൂടെത്തന്നെ സംഭവ്യമാകുന്നു. ഉള്ളതിൽ തൃപ്തനും, നിഷ്ക്രിയനും, ആത്മാരാമനുമായ ഒരുവനു് ലഭ്യമാകുന്ന യാ‍തൊരു സുഖമാകട്ടെ, കാമം കൊണ്ടും, ലോഭം കൊണ്ടും ധനാഭിലാഷം കൊണ്ടും നാലുപാടും പരക്കം പായുന്നവനുണ്ടാകുകയില്ല. പാദരക്ഷകൾ ധരിച്ചുകൊണ്ടു് നടക്കുന്നവനെ വഴിയിലെ കല്ലുകളും മുള്ളുകളും എപ്രകാരം ബാധിക്കുന്നില്ലയോ, അപ്രകാരംതന്നെ ഉള്ളിൽ സന്തോഷമുള്ളവൻ ഒരിക്കലും ജീവിതയാത്രയിൽ ക്ലേശങ്ങളനുഭവിക്കുന്നില്ല. ഉള്ളം സന്തോഷത്താൽ നിറഞ്ഞവൻ കേവലം ജലപാനം കൊണ്ടും ജീവിക്കുന്നു. എന്നാൽ, ഇന്ദ്രിയസുഖങ്ങൾക്കുപിന്നാലെ പായുന്നവൻ ഗൃഹം കാക്കുന്ന നായയെപ്പോലെ ചേഷ്ടകളോടെ ജീവിതം നയിക്കുന്നു. ഹൃദയത്തിൽ സന്തുഷ്ടിയില്ലാത്ത ബ്രാഹ്മണന്റെ തേജസ്സും, വിദ്യയും, തപസ്സും, കീർത്തിയുമെല്ലാം ക്ഷയിച്ചുപോകുന്നു. ജ്ഞാനവും ഇല്ല്ലാതെയാകുന്നു. മനുഷ്യന്റെ പൈദാഹങ്ങൾ അന്നപാനാദിയിലൂടെ നിവർത്തിക്കപ്പെടുന്നു. അവന്റെ ക്രോധത്തിനു് ദണ്ഡനത്തിലൂടെയും അതിന്റെ പരിണിതഫലത്തിലൂടെയും ശമനമുണ്ടാകുന്നു. എന്നാൽ, ഒരുവൻ സകലദിക്കുകളേയും ജയിച്ചുവന്നാലും, ഭൂമിയിലെ സകലഭോഗങ്ങളേയും അനുഭവിച്ചാലും അവയിലുള്ള ആസക്തി അപ്പോഴും അല്പംപോലും നിവർത്തിക്കപ്പെടാതെ തുടരുകതന്നെചെയ്യും. ഹേ രാജൻ!, സകല സംശയങ്ങളേയും നിവർത്തിച്ച വിദ്വൽസഭാപതികളും പ്രമുഖന്മാരും മറ്റു പണ്ഡിതന്മാരും ഈ ലോഭത്താൽ അധഃപതിച്ചിരിക്കുന്നു.

വിഷയങ്ങളോടുള്ള സങ്കല്പത്തെ ത്യജിക്കുന്നതിലൂടെ കാമത്തേയും, കാമങ്ങളെ വർജ്ജിക്കുന്നതിലൂടെ ക്രോധത്തേയും, അർത്ഥം അനർത്ഥമാണെന്ന കാഴപ്പാടിലൂടെ ലോഭത്തേയും, തത്വജ്ഞാനത്താൽ ഭയത്തേയും, ആത്മജ്ഞാനത്താൽ ശോകമോഹങ്ങളേയും, സത്തുക്കളെ സേവിക്കുകവഴി ദംഭത്തേയും, മൌനസാധനയിലൂടെ യോഗതടസ്സങ്ങളേയും, ശരീരം മുതലായവകളോടുള്ള താല്പര്യമില്ലായ്മയിലൂടെ ശത്രുത്വവും ഇല്ലാതാക്കണം. ഭൂതങ്ങളിൽനിന്നുമുണ്ടാകുന്ന ദുഃഖം അവരിൽ കാരുണ്യം തോന്നുകവഴി ഇല്ലാതാകുന്നു. ദൈവതമായ ദുഃഖം മനഃസംയമനം കൊണ്ടില്ലാതാകുന്നു. ശാരീരികമായ ദുഃഖം യോഗബലത്താൽ ഇല്ലാതാകുന്നു. നിദ്ര സത്വികാഹാരങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു. സത്വഗുണത്തെ വളർത്തുന്നതുവഴി രജസ്തമസ്സുകൾ അകന്നുപോകുന്നു. ഒടുവിൽ സത്വഗുണവും ഉപശമത്താൽ ഒഴിഞ്ഞുപോകുന്നു. ഈവക നിർവൃത്തികളെല്ലാം ഗുരുവിൽ ഭക്തിയുണ്ടാകുന്നതോടെ അനായാസേന സാധ്യമാകുന്നവയാണു.

ഗുരുവിനെ സാക്ഷാത് ഈശ്വരാനായി കാണണം. മറിച്ചു്, അദ്ദേഹത്തെ വെറും മനുഷ്യനായി കരുതുന്നവന്റെ സകല അധ്യയനങ്ങളും, ആനയുടെ കുളി പോലെ, വ്യർത്ഥമത്രേ!. ഉദാഹരണത്തിനു്, ഗൃഹസ്ഥനായിരുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സകലചരാചരങ്ങളുടെ നിയന്താവും, സമസ്തജഗത്തിന്റെ ഗുരുവുമായിരുന്നു. ആ തൃച്ചേവടികളെ യോഗേശ്വരന്മാർ തങ്ങളുടെ ഏകാശ്രയമായിക്കണ്ടാരാധിച്ചിരുന്നു. എന്നാൽ, മൂഢന്മാരാകട്ടെ, ആ പരമപുരുഷനെ മാനുഷനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വേദോക്തങ്ങളായ സകല അനുഷ്ഠാനവിധികളും മനസ്സുൾപ്പെടെയുള്ള ഇന്ദ്രിയങ്ങളുടെ ശോഷണത്തിനുവേണ്ടിയുള്ളതാണു. എന്നാൽ ഈ അനുഷ്ഠാനങ്ങളൊന്നും ജീവന്റെ യോഗസാധയ്ക്കുതകുന്നില്ലെങ്കിൽ സർവ്വം പാഴ്ശ്രമങ്ങളായിമാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കച്ചവടവും മറ്റു് തൊഴിൽപരമായ യാതൊരു കർമ്മങ്ങളും അവയുടെ ഫലങ്ങളും യോഗഫലമായ പുരുഷാർത്ഥത്തെ സാധിപ്പിക്കാതെ പകരം, ജീവനെ സംസാരത്തിൽ തളയ്ക്കുന്നതുപോലെ, ഭഗവദർപ്പണശീലമില്ലാത്ത മനുഷ്യന്റെ സകല ധർമ്മാനുഷ്ഠാനങ്ങളും വിഫലമാകുകതന്നെ ചെയ്യുന്നു.                          

രാജാവേ!, മനസ്സിനെ നിയന്ത്രിക്കുവാനാഗ്രഹിക്കുന്നവൻ കുടുംബസംബന്ധമൊഴിഞ്ഞു് വിജനദേശത്തെത്തി പാർപ്പുറച്ചിതിനുശേഷം, ഭിക്ഷയിലൂടെ ശരീരത്തെ ആത്മാവുമായി ചേർത്തുനിർത്തുവാനുള്ളതുമാത്രം സ്വീകരിക്കുന്ന ഒരു സന്യാസിയാകണം. പരിശുദ്ധമായതും അധികം ഉയരമില്ലാത്തതും, എന്നാൽ അധികം താഴ്ന്നതല്ലാത്തതുമായ ഒരു സ്ഥലത്തു് ആസനസ്ഥനായി ശരീരത്തെ നീണ്ടുനിവർത്തി സുഖമായി ഇരുന്നുകൊണ്ടു് ഓം എന്ന പ്രണവമന്ത്രത്തെ ജപിക്കണം. മനസ്സിൽനിന്നും വിഷയങ്ങളെ അകറ്റണം. സ്വന്തം നാസികാഗ്രത്തിൽ കണ്ണുംനട്ടു് പൂരകം, കുംഭകം, രേചകം തുടങ്ങിയ പ്രാണായാമവിധികളോടുകൂടി ശരീരത്തിനുള്ളിലെ പ്രാണൻ, അപാനൻ എന്നീ വായുക്കളെ നിരോധിച്ചുനിർത്തണം. വിഷയങ്ങളെക്കൊണ്ടു് നിറഞ്ഞതും ചുറ്റിത്തിരിയുന്നതുമായ മനസ്സ് എങ്ങോട്ടൊക്കെ വഴുതിപ്പോയാലും, അവിടെനിന്നൊക്കെ അതിനെ വീണ്ടെടുത്തു് സാധകൻ പതുക്കെ പതുക്കെ തന്റെ ഹൃദയത്തിൽ തടഞ്ഞുവയ്ക്കണം. ഈവിധം തുടരെത്തുടരെ യോഗം അഭ്യസിക്കുന്ന ഒരു സാധകന്റെ മനസ്സ് ചുരുക്കം സമയത്തിനുള്ളിൽ, വിറകെരിഞ്ഞുതീർന്ന അഗ്നിപോലെ, ശമനത്തെ പ്രാപിക്കുന്നു. ഇങ്ങനെ കാമങ്ങളകന്നതും ശാന്തിയെ പ്രാപിച്ചതുമായ മനസ്സ് ബ്രഹ്മാനന്ദം കൊണ്ടു് നിറഞ്ഞു് പിന്നീടൊരിക്കലും ഇളകാതെയിരിക്കുന്നു. ഹേ രാജൻ!, ധർമ്മാർത്ഥകാമങ്ങളിൽനിന്നും ഉപശമം വന്ന സന്യാസി പിന്നീടു് വീണ്ടും അവയ്ക്കടിപ്പെടുകയാണെങ്കിൽ അവൻ ചർദ്ദിച്ചതിനെ വീണ്ടും ഭക്ഷിക്കുന്ന നാണം കെട്ടവനാണു. ജീവൻ വെടിഞ്ഞാൽ മലമായും പുഴുവായും ചാമ്പലായും മാറുന്ന ഈ ശരീരത്തെ ആദ്യം ആത്മാവിൽനിന്നും വേറിട്ടറിഞ്ഞതിനുശേഷം, പിന്നീടു് വീണ്ടും അതിനെ താനെന്നഭിമാനിക്കുന്നവൻ അതിനിന്ദ്യനാണെന്നറിയുക.

രജാവേ!, ആശ്രമികൾ സ്വധർമ്മാനുഷ്ഠാനങ്ങളെ ത്യജിക്കുന്നതു് തികച്ചും അപലപനീയമാണു. അതുകൊണ്ടു്, ആശ്രമധർമ്മങ്ങളിൽനിന്നും വഴിപിഴച്ചു് വേഷം കെട്ടിനടക്കുന്ന അവരെ അനുകമ്പയോടെ ഉപേക്ഷിക്കുക മാത്രമേ നിർവ്വാഹമുള്ളൂ. താനാകുന്ന ആത്മാവിനെ പരമാത്മസ്വരൂപമായി അറിഞ്ഞിട്ടുള്ളവനു് ആ ജ്ഞാനത്താൽത്തന്നെ കർമ്മാസക്തി നശിച്ചുപോകുന്നു. അങ്ങനെയുള്ളവൻ പിന്നെന്തിനുവേണ്ടിയാണു് വിഷയങ്ങളിൽ ആകൃഷ്ടനായി നശ്വരമായ ഈ ശരീരത്തെ പോഷിപ്പിക്കുന്നതു?. ശരീരം രഥമായും, ഇന്ദ്രിയങ്ങൾ കുതിരകളായും, മനസ്സ് കടഞ്ഞാണായും, വിഷയങ്ങൾ പാദകളായും, ബുദ്ധി സാരഥിയായും, ചിത്തം കെട്ടുകയറായും ഈശ്വരസൃഷ്ടമായി വേദാന്തങ്ങൾ ഉദ്ഘോഷിക്കുന്നു. പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നീ അഞ്ചും, കൂടാതെ നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനംജയൻ എന്ന അഞ്ചും ചേർന്ന ദശപ്രാണനെ അച്ചുതണ്ടായും, അധർമ്മധർമ്മങ്ങളെ ആ രഥത്തിന്റെ ചക്രങ്ങളായും, യാത്രികനായ ജീവാത്മാവിന്റെ അഹങ്കാരബോധത്തെ രഥത്തിനുള്ളിലിരിക്കുന്നവനായും, ഓംകാരമെന്നതു് അവന്റെ കൈയ്യിലെ ധനുസ്സായും, ജീവനെ ശരമായും, പരമാത്മാവിനെ ലക്ഷ്യമായും ഈ രഥകല്പനയിലൂടെ വർണ്ണിക്കപ്പെട്ടിരിക്കുന്നു. രാഗദ്വേഷങ്ങൾ, ശോകമോഹഭയമദമാനാവമാനാദികൾ, അസൂയ, മായ, ഹിംസ, മാത്സര്യം, രജസ്സ്, അശ്രദ്ധ, വിശപ്പു്, ഉറക്കം, രാജസതാമസഭാവങ്ങൾ തുടങ്ങിയവയെ യാത്രികനു് നേരിടേണ്ട ശത്രുക്കളായി അറിയുക. രാജസതാമസഭാവങ്ങളെപ്പോലെ ദോഷഹേതുക്കളല്ലെങ്കിൽ പോലും, സമാധിസ്ഥനായിരിക്കുന്ന യതിയ്ക്കു് ബന്ധനഹേതുവാകാവുന്ന സ്വത്വഭാവത്തെക്കൂടി ത്യജിക്കേണ്ടതാകുന്നു.

ഭൌതികശരീരമാകുന്ന ഈ രഥത്തെ ഏതുകാലം വരെ ധരിച്ചിരിക്കുന്നുവോ അക്കാലമത്രയും ഇന്ദ്രിയങ്ങളെ തന്റെ വശഗതമാക്കി വയ്ക്കണം. ഗുരുവിന്റെ പാദസേവയാൽ മൂർച്ചയുള്ളതായി മാറിയ ജ്ഞാനമാകുന്ന വാൾകൊണ്ടു് അച്യുതനാകുന്ന ബലത്തോടുകൂടി രാഗദ്വേഷങ്ങളാകുന്ന ശത്രുക്കളെ ഇല്ലാതെയാക്കുക. അങ്ങനെ പ്രശാന്തനായ ജീവൻ ഒടുവിൽ ആ രഥത്തേയും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം, ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ ജീവനാകുന്ന രഥികനെ വഴിപിഴപ്പിക്കുകയും, വിഷയങ്ങളാകുന്ന കൊള്ളക്കാർക്കിടയിൽ കുടുക്കുകയും ചെയ്യും. അവരാകട്ടെ, സാരഥിയോടും കുതിരകളോടുമൊപ്പം ജീവനാകുന്ന രഥികനെ അതിഭയാനകമായ മരണഭീതിയോടുകൂടിയ സംസാരമാകുന്ന പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.

രാജാവേ!, വേദവിഹിതങ്ങളായ കർമ്മങ്ങൾ രണ്ടുവിധിമാണു. ഒന്നിനെ പ്രവൃത്തമെന്നും മറ്റേതിനെ നിവൃത്തമെന്നും പറയുന്നു. പ്രവൃത്തമെന്നതു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതും, നിവൃത്തമെന്ന ജീവനു് മോക്ഷത്തെ പ്രദാനം ചെയുന്നതുമായ കർമ്മങ്ങളാണു. ബലിയുൾപ്പെടുന്ന യാഗവും, അഗ്നിഹോത്രം മുതലായവയും, ദർശം, പൂർണ്ണമാസ്യം, ചാതുർമാസ്യം, പശുയാഗം, സോമയാഗം, വൈശ്യദേവയാഗം, ബലിഹരണം, ദ്രവ്യങ്ങളാൽ യജിക്കുന്ന യാഗം, എന്നിങ്ങനെയുള്ള കർമ്മങ്ങളെ ഇഷ്ടം എന്നറിയപ്പെടുന്നു. അതുപോലെ, ദേവാലയങ്ങൾ, പൂന്തോട്ടങ്ങൾ, പൊതുകിണറുകൾ, തണ്ണീർപന്തലുകൾ മുതലായവകളുടെ നിർമ്മാണകർമ്മങ്ങളെ പൂർത്തം എന്ന പേരിലറിയപ്പെടുന്നു. രണ്ടും ചേർന്നറിയപ്പെടുന്ന പ്രവൃത്തം എന്ന ഇത്തരം കർമ്മങ്ങൾ സകാമകർമ്മങ്ങളായിരിക്കെ അവ ജീവനിൽ വിഷയാ‍സക്തിയെ ഉണ്ടാക്കുന്നു. ഈ കർമ്മങ്ങളാൽ ബന്ധിതനായ ജീവന്റെ ഗതി പിന്നീടു് ധൂമഗതിയാണു. അതുകൊണ്ടു്, ആ ജീവൻ രാത്രിയും കൃഷ്ണപക്ഷവും ദക്ഷിണായനവും ചേർന്ന സഞ്ചാരപദത്തിലൂടെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. അവിടെനിന്നും പിന്നീടു് സസ്യലതാദികളായി ഭവിച്ചു്, ജീവികളുടെ ആഹാരമായും അതിലൂടെ രേതസ്സായും ഭവിച്ചു്, അല്ലയോ യുധിഷ്ഠിരാ!, അവർ വീണ്ടും ഭൂമിയിൽ പിറക്കുന്നു. ഇതിനെ പിതൃയാനം എന്നുവിളിക്കുന്നു. ഗർഭാധാനം മുതൽ ശ്മശാനയാത്രവരെയുള്ള വൈദികകർമ്മങ്ങളാൽ സംശുദ്ധനാകുന്ന ജീവൻ ഇതിനധികാരിയായിരിക്കുന്നു.

സാധകൻ കർമ്മരൂപേണയുള്ള യജ്ഞങ്ങളെ ജ്ഞാനത്താൽ പ്രകാശിതമായ ഇന്ദ്രിയങ്ങളിലും, ഇന്ദ്രിയങ്ങളെ മനസ്സിലും, മനസ്സിനെ വാക്കിലും, വാക്കിനെ വർണ്ണങ്ങളിലും, വർണ്ണങ്ങളെ ഓംകാരത്തിലും, ഓംകാരത്തെ കേന്ദ്രബിന്ദുവിലും, കേന്ദ്രബിന്ദുവിനെ നാദത്തിലും, നാദത്തെ പ്രാണനിലും, പ്രാണനെ ബ്രഹ്മത്തിലും ന്യസിപ്പിക്കണം.

രാജൻ!, ഇനി ഞാൻ നിവൃത്തമാർഗ്ഗത്തെക്കുറിച്ചു് പറയാം. അഗ്നി, സൂര്യൻ, പകൽ, വെളുത്തപക്ഷം, പൌർണ്ണമാസി എന്നിവ വഴിക്കു് ശരീരത്യാഗാനന്തരം ജീവൻ ബ്രഹ്മലോകത്തെ പൂകുന്നു. അവിടെ ദീർഘകാലം അധിവസിച്ചതിനുശേഷം, സ്ഥൂലോപാധികനായിരുന്ന ആ ജീവൻ സൂക്ഷ്മോപാധികനായും, തുടർന്നു് കാരണോപാധികനായും ഭവിക്കുന്നു. അനന്തരം ഈ മാറ്റങ്ങൾക്കെല്ലാം സാക്ഷിയായിരിക്കുന്ന ആ ജീവൻ കേവലാത്മാവിന്റെ ഭാവത്തെ പൂണ്ടു് മുക്തിയടയുന്നു. ഈ ലയനത്തെ ദേവയാനം എന്നാണു് വിശേഷിപ്പിക്കുന്നതു. ആത്മജ്ഞാനത്തിനുവേണ്ടി യത്നിക്കുന്നവൻ, ഇങ്ങനെ, മനസ്സിനെ നിയന്ത്രിച്ചു്, സ്ഥൂലങ്ങളിൽനിന്നും സൂക്ഷ്മങ്ങളായ ഓരോ ഭാവങ്ങളെ സ്വീകരിച്ചുകൊണ്ടു്, തന്റെ സ്വരൂപത്തെ കണ്ടറിയുന്നു. അവർ ഒരിക്കലും പിന്നീടു് സംസാരത്തിലേക്കു് നിവർത്തിക്കുന്നതല്ല. ഈ രണ്ടുഗതികളെ ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞിരിക്കുന്നവൻ ദേഹസ്ഥനായിരുന്നാൽ പോലും മോഹിക്കുന്നില്ല. കാരണം, ശരീരങ്ങൾ സ്വീകരിക്കുന്നതിനുമുമ്പു് കാരണരൂപനായിരിക്കുന്നതും. ശരീരം വിട്ടുകഴിഞ്ഞാൽ നിവർത്തിക്കപ്പെടുന്നതും, സർവ്വതിനും അകമ്പുറം കൊണ്ടവനും, അറിവും, അറിയപ്പെടേണ്ടതും, വാക്കും, വാച്യവും, ഇരുളും, വെളിച്ചവും എല്ലാം ജ്ഞാനനിഷ്ഠനായ താൻതന്നെയാകുന്നുവെന്നു് ആ ജീവനു് ബോധ്യപ്പെടുന്നു.

രാജാവേ!, ഇന്ദ്രിയഗോചരമായ സകലവസ്തുക്കളുടേയും പ്രതിബിംബം അയഥാർത്ഥമാണെങ്കിലും അവ വസ്തുനിഷ്ഠമായിത്തന്നെ അനുഭവപ്പെടുന്നു. ഇതിനെ ശാസ്ത്രീയമായി സ്ഥിതീകരിക്കുകയെന്നതു് വളരെ ദുർഘടമായ അവസ്ഥാവിശേഷമാണു. പഞ്ചഭൂതങ്ങൾ ചേർന്നുണ്ടായവയാണെങ്കിലും ഈ ശരീരം അവയുടെ പ്രതിബിംബമോ, വികാരമോ, പരിണാമമോ ആണെന്നു് പറയുവാൻ നിർവ്വാഹമില്ല. കാരണം, ഈ ശരീരത്തെ അവയുടെ സംയോഗമായോ വിയോഗമായോ നിരൂപിക്കുവാൻ സാധ്യമല്ല. അതുകൊണ്ടു് ഈ ദേഹം വെറുമൊരു മിഥ്യാസങ്കൽ‌പം മാത്രമാണു. ശരീരം പഞ്ചഭൂതാത്മകമായതിനാൽ അതിനു് തന്മാത്രകളോടുചേർന്നല്ലാതെ അസ്ഥിത്വമുണ്ടാകുകയില്ല. അങ്ങനെ നോക്കുമ്പോൾ, തന്മാത്രകളും മിഥ്യയാണെന്നേ പറയാനാകൂ. പരമാത്മതത്വത്തിനു് ഭേദഭാവങ്ങളില്ലെങ്കിലും ജീവനിലെ അവിദ്യ നീങ്ങിക്കിട്ടുന്നതുവരെ ആ തെറ്റിദ്ധാരണ നിലനിൽക്കുകതന്നെ ചെയ്യും. ജാഗ്രത്തും സുഷുപ്തിയും സ്വപ്നത്തിലില്ല എന്നതുപോലെ ഇതിനേയും മനസ്സിലാക്കിക്കൊള്ളുക. അതുകൊണ്ടു്, ആത്മജ്ഞാനി സ്വന്തം ആത്മാനുഭൂതിയിലൂടെ ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം എന്നീ മുന്നു് ഭേദഭാവങ്ങളേയും ഉള്ളവണ്ണം അനുസന്ധാനം ചെയ്തുകൊണ്ടു് തന്നെ സംബന്ധിക്കുന്നതായ ജാഗ്രത്, സ്വപ്നം, സുക്ഷുപ്തി എന്നീ അവസ്ഥാത്രയങ്ങളെ സന്ത്യജിക്കുന്നു.

ഇങ്ങനെ ഭേദഭാവങ്ങൾക്കസ്ഥിത്വമില്ലാത്തതിനാൽ, വസ്ത്രവും അതിലെ നൂലും പോലെ, കാര്യകാരണങ്ങൾ കേവലം ഒന്നുതന്നെയാണെന്നറിയുന്ന അവസ്ഥയെ ഭാവാദ്വൈതം എന്നു് വിളിക്കപ്പെടുന്നു. അല്ലയോ കുന്തീപുത്രാ!, മനസ്സ്, വാക്കു്, ശരീരം മുതലായവയാൽ ചെയ്യപ്പെടുന്ന സകല കർമ്മങ്ങളും പരബ്രഹ്മത്തിൽ അർപ്പിക്കപ്പെടുന്നതിനെയാണു് ക്രിയാദ്വൈതം എന്നുപറയുന്നതു. അതുപോലെ, സകലദ്രവ്യങ്ങളും അവയുടെ ഭോഗവും, ഭോക്താവുമെല്ലാം തമ്മിൽ വേറെല്ലെന്നറിയുന്ന ജീവന്റെ അവസ്ഥയ്ക്കു് ദ്രവ്യാദ്വൈതമെന്നും പറയപ്പെടുന്നു. അല്ലയോ മഹാരാജാവേ!, അതുകൊണ്ടു് മനുഷ്യൻ വർണ്ണാശ്രമധർമ്മങ്ങളുടെ അനുഷ്ഠാനത്തെ, ആപദ്ഘട്ടങ്ങളിലല്ലാതെ മറ്റു് യാതൊരവസരത്തിലും നിറവേറ്റാതിരിക്കരുതു. രാജൻ!, ഗൃഹസ്ഥനായി ജീവിച്ചുകൊണ്ടും വേദോക്തങ്ങളായ അവയുടെ അനുഷ്ഠാനത്താൽ ഭക്തിയുക്തനായ ഒരു  ജീവനു് ഭഗവദ്സന്നിധിയെ പ്രാപിക്കാവുന്നതാണു. ഹേ രാജാവേ!, അതിദുസ്തരമായ പല ആപത്തുകളിൽനിന്നും ശ്രീകൃഷ്ണപരമാത്മാവിന്റെ കാരുണ്യത്താൽ കരകയറിയവരാണു് നിങ്ങൾ. മാത്രമല്ല, ആ പാദങ്ങളിൽ ആശ്രയം കൊണ്ടതുവഴി നിങ്ങൾ സർവ്വദിക്കുകളേയും ജയിച്ചു് ഒടുവിൽ രാജസൂയമഹായജ്ഞം വരെ ചെയ്യുകയുണ്ടായി.

ഹേ യുധിഷ്ഠിരരാജൻ!, ഞാൻ കഴിഞ്ഞ മഹാകല്പത്തിൽ സർവ്വസമ്മതനായ ഉപബർഹണൻ എന്ന പേരോടുകൂടിയ ഒരു ഗന്ധർവ്വനായിരുന്നു. രൂപസുന്ദരതയാലും വാക്ചാതുര്യത്താലും ശരീരസൌരഭ്യത്താലും കാഴ്ചയിൽ സ്ത്രീകൾക്കു് പ്രിയങ്കരനും, പതിവായി മദ്യം സേവിക്കുന്നവനുമായ ഞാൻ വിഷയങ്ങളിൽ അത്യന്തം ആസക്തനായിരുന്നു. അന്നൊരിക്കൽ, ദേവന്മാരുടെ ഒരു യജ്ഞസദസ്സിൽ പ്രജാപതിമാർ ഹരികഥാലാപനത്തിനായി ഗന്ധർവ്വന്മാരേയും അപ്സരസ്സുകളേയും വിളിച്ചുകൂട്ടി. അതറിഞ്ഞ ഞാൻ കുറെ സ്ത്രീകളോടൊപ്പം പാടിക്കൊണ്ടു് അവിടെയെത്തുകയും, എന്റെ ആ ആദരവില്ലായ്മയെക്കണ്ടു് പ്രജാപതിമാർ കോപാകുലരാകുകയും, ഈ അനാദരവിനാൽ ശ്രീത്വം നഷ്ടമായ നീ ഉടനടി ശൂദ്രഭാവത്തെ പ്രാപിക്കുക എന്നുപറഞ്ഞു് എന്നെ ശപിക്കുകയും ചെയ്തു. ശാപകാരണമായി ഞാൻ ഒരു ശൂദ്രദാസിയിൽ ജന്മം കൊണ്ടു. എന്നാൽ ആ ജന്മത്തിലും ബ്രഹ്മജ്ഞന്മാരെ പരിചരിച്ചും അവരോടു് സഹവർത്തിച്ചും എനിക്കു് പിന്നീടു് ബ്രഹ്മപുത്രത്വം പ്രാപ്തമായി.

ഹേ രാജാവേ!, ഇതിനാലകം, അങ്ങു് ചോദിച്ച പ്രകാരം ഞാൻ ഗൃഹസ്ഥാശ്രമികൾക്കു് പാപക്ഷയം വരുത്തുന്ന കർമ്മഗതികളെ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇപ്രകാരം, ഗൃഹസ്ഥന്മാരും സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഋഷികളുടെ പദത്തെ പ്രാപിക്കുന്നതാണു. പാണ്ഡവന്മാരായ നിങ്ങൾ മനുഷ്യരിൽ വച്ചു് അങ്ങേയറ്റം ഭാഗ്യശാലികളാണു. കാരണം, മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവു് നിങ്ങളുടെ ഭവനത്തിലാണല്ലോ ഇപ്പോൾ താമസിക്കുന്നതു. ആയതുകൊണ്ടുതന്നെ തന്തിരുവടിയുടെ ദർശനത്തിനായി മഹാത്മാക്കൾ നാനാദിക്കുകളിൽനിന്നും ഇവിടേയ്ക്കു് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. അവർ അന്വേഷിച്ചലയുന്ന ബ്രഹ്മപരമാനന്ദത്തിന്റെ മൂർത്തീഭാവമാണു് ഈ ശ്രീകൃഷ്ണഭഗവാൻ. ആ പരമാനന്ദമൂർത്തിയാകട്ടെ, നിങ്ങളുടെ തോഴനായും, കൂട്ടുകാരനായും, ബന്ധുവായും, ആചാര്യനായും, ആത്മാവായുംതന്നെ കൂട്ടത്തിൽ വസിക്കുന്നുവല്ലോ!. ബ്രഹ്മാവു്, മഹാദേവൻ മുതലായ ദേവന്മാരാൽ പോലും ഉള്ളവണ്ണം അറിയപ്പെടാത്തവനും, മൌനം, ഭക്തി, മനസംയമനം എന്നിവയാൽ ഋഷീശ്വരന്മാർ ആരാധിച്ചുപോരുന്നവനുമായ ആ ഭഗവാൻ നിങ്ങളിൽ പ്രസാദിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഇങ്ങനെ ദേവർഷി നാരദനിൽനിന്നും വർണ്ണാശ്രമധർമ്മങ്ങളേയും ഭഗവദ്മഹിമകളേയും കേട്ടറിഞ്ഞു് പ്രേമവിഹ്വലനും സന്തുഷ്ടനുമായി ഭവിച്ച യുധിഷ്ഠരൻ നാരദമുനിയേയും ഭഗവാൻ ശ്രീകൃഷ്ണനേയും നമസ്ക്കരിച്ചു. തുടർന്നു്, നാരദർ ഭഗവാനേയും യുധിഷ്ഠിരനേയും നമിച്ചു് അവരിൽനിന്നും അനുജ്ഞയും വാങ്ങി യാത്രയായി. യുധിഷ്ഠിരനാകട്ടെ, ഭഗവാൻ ശ്രീകൃഷ്ണൻ സാക്താത് പരബ്രഹ്മമാണെന്നുള്ള സത്യത്തെ കേട്ടുധരിച്ചു് അത്യന്തം ആശ്ചര്യഭരിതനായി. ഹേ രാജൻ!, ഇങ്ങനെ ദക്ഷപുത്രിമാരുടെ വംശപരമ്പരകളെ പ്രത്യേകം പ്രത്യേകം അങ്ങേയ്ക്കായി വർണ്ണിക്കപ്പെട്ടു. ഈ വംശപരമ്പരയിലായിരുന്നു ദേവന്മാർ, അസുരന്മാർ, മനുഷ്യന്മാർ, കൂടാതെ സ്ഥാവരജംഗമങ്ങൾ സർവ്വതും ഉണ്ടായിവന്നതു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം സമാപിച്ചു.



ഓം തത് സത്.



Previous    Next







Instructions for Civilized Human Beings

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

7.14 ഗൃഹസ്ഥാശ്രമധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 14
(ഗൃഹസ്ഥാശ്രമധർമ്മം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മചര്യാശ്രമത്തെക്കുറിച്ചു് സംസാരിച്ചതിനുശേഷം നാരദർ യുധിഷ്ഠിരരോടു് വാനപ്രസ്ഥാശ്രമത്തെക്കുറിച്ചായിരുന്നല്ലോ പറഞ്ഞിരുന്നതു. അതുകേട്ടപ്പോൾ, യുധിഷ്ഠിരരിൽ ഗൃഹസ്ഥാശ്രമികൾക്കു് മോക്ഷം സിദ്ധിക്കില്ലയോ എന്ന സംശയമുദിച്ചു. അതറിയുവാനുള്ള ഇച്ഛയോടുകൂടി അദ്ദേഹം നാരദരോടു് ചോദിച്ചു: ഹേ ദേവർഷേ!, കുടുംബത്തിൽ ആസക്തരായിക്കഴിയുന്ന എന്നെപ്പോലുള്ള ഗൃഹസ്ഥാശ്രമികൾക്കു് സനാതനധർമ്മാനുഷ്ഠാനത്തിലൂടെ മുക്തിയെ പ്രാപിക്കുവാൻ എങ്ങനെയാണു് സാധിക്കുക?.

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രമഹാരാജൻ!, ഗൃഹസ്ഥന്മാർ ഗൃഹസ്ഥവൃത്തികളെ വിധിയാംവണ്ണം അനുഷ്ഠിച്ചു് അവയെ വാസുദേവനിൽ അർപ്പിച്ചു് ജീവിക്കണം. മാഹാത്മാക്കളോടു് സംഗം ചേർന്നുകൊണ്ടു്, അവസരം കിട്ടുമ്പോഴൊക്കെ അവരിൽനിന്നും ശ്രീഹരിയുടെ കഥാമൃതങ്ങളെ ഭക്തിയോടെ കേട്ടുകൊണ്ടു് അവരോടൊപ്പം വർത്തിച്ചുകൊള്ളണം. സത്തുക്കളോടുള്ള സംഗത്താൽ, പുത്രകളത്രങ്ങളോടുള്ള ആസക്തി, ഉണർന്നുകഴിഞ്ഞാൽ സ്വപ്നത്തെയെന്നവണ്ണം, ഗൃഹസ്ഥാശ്രമി ഉപേക്ഷിക്കണം. ആവശ്യത്തിനുമാത്രമായി വിഷയങ്ങളെ അനുഭവിച്ചുകൊണ്ടു് ശരീരത്തിലും ഗൃഹത്തിലുമുള്ള ആസക്തി ഉള്ളുകൊണ്ടില്ലാതാക്കിയും, പുറമേ പ്രദർശിപ്പിച്ചും ജനമധ്യത്തിൽ അവർ വിഹരിക്കണം. ബന്ധുക്കളും, മാതാപിതാക്കന്മാരും, മക്കളും, സഹോദരന്മാരും, മറ്റുള്ള സുഹൃത്തുക്കളും എന്തൊക്കെ പറഞ്ഞാലും ആഗ്രഹിച്ചാലും അതിനെയൊക്കെ ആവുംവണ്ണം സാധിച്ചുകൊടുക്കുക. വൃഷ്ടിയാൽ ഭൂതലത്തിലുണ്ടാകുന്ന ധാന്യാദികളും, ഭൂമിയിൽനിന്നും ഖനനം ചെയ്തുകിട്ടുന്ന സ്വർണ്ണം മുതലായ സമ്പത്തുകളും മറ്റും സർവ്വേശ്വരന്റെ അനുഗ്രഹമായിക്കണ്ടു് അതിനെ സ്വയം അനുഭവിക്കുന്നതിലുപരി പൊതുനന്മയ്ക്കായി ഉപയോഗിക്കണം. മനുഷ്യർക്കു് സ്വന്തം നിലനിൽപ്പിനു് വേണ്ട ധനത്തിൽ മാത്രമേ അധികാരമുള്ളൂ. അധികമായി സിദ്ധിക്കുന്ന ധനത്തെ സ്വന്തമെന്നു് കരുതുന്നവൻ കള്ളനത്രേ!. മാത്രമല്ല, അവൻ ദണ്ഡനം അർഹിക്കുന്നവനുമാണു. സകലജീവഭൂതങ്ങളേയും സ്വന്തം മക്കളെപ്പോലെ കാണുവാനും ഒരു ഗൃഹസ്ഥാശ്രമിക്കു് കഴിയണം. അദ്ധ്യാത്മദൃഷ്ടിയിൽ അവയ്ക്കിടയിൽ യാതൊരു ഭേദവുമില്ലെന്നറിയണം.

ഗൃഹസ്ഥജീവിതം നയിക്കുന്നവനാണെന്നിരിക്കിലും ധർമ്മാർത്ഥകാമങ്ങളിൽ തീവ്രമായ ആസക്തിയെ വയ്ക്കുവാൻ പാടില്ല. അവർ സ്ഥലകാലങ്ങൾക്കനുസരിച്ചു് ദൈവദത്തമായി കിട്ടുന്നതെന്തിലും സംതൃപ്തരാകണം. ശരീരാത്മാക്കളെ ചേർത്തുനിർത്തുവാനായി മാത്രമേ അർത്ഥകാമങ്ങൾക്കായി യത്നിക്കാവൂ. കേവലം ധനസമ്പാദനാർത്ഥമായി ഒരിക്കലും ഉഗ്രകർമ്മങ്ങളിലേർപ്പെടരുതു. നായ്ക്കളേയും അതുപോലെ, തങ്ങൾക്കു് താഴെയുള്ളവരേയുമൊക്കെ യഥാവിധി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു് സഹായിക്കണം. വീട്ടിൽ വരുന്ന അഥിതികളെ ഭാര്യയോടൊപ്പം ചേർന്നു് യഥാവിധി സ്വീകരിക്കണം. മനുഷ്യൻ സ്വന്തം ഭാര്യയ്ക്കുവേണ്ടി സ്വയത്തേയോ, മാതാപിതാക്കളേയോ, ഗുരുക്കന്മാരേയോ വധിക്കുന്നു. അതുകൊണ്ടു്, ഗൃഹസ്ഥാശ്രമി ഭാര്യയിൽ അത്യാസക്തനാകാൻ പാടില്ല. മലമൂത്രപാത്രങ്ങളായ ശരീരങ്ങളിൽ അമിതമായ ആസക്തിയുണ്ടാകാതെ ശ്രദ്ധിക്കണം. കാരണം, ഈവക കാര്യങ്ങളെല്ലാംത്തന്നെ ഒരു ഗൃഹസ്ഥാശ്രമിയെ ധർമ്മപദത്തിൽനിന്നും വ്യതിചലിപ്പിക്കുവാൻ പോന്ന ശക്തിമത്തായ മായാജാലങ്ങളാണു.

ഈശ്വരദത്തമായി ലഭിച്ചതിനെ ഭഗവദ്പ്രസാദമായി കണ്ടനുഭവിക്കുന്നവനും, അതിൽ കൂടുതലായി വന്നുചേരുന്നതിൽ തന്റേതെന്ന അധികാരബോധത്തെ ത്യജിക്കുന്നവനും മഹാത്മാക്കളുടെ പദവിയിലേക്കെത്തിച്ചേരുന്നു. ദേവന്മാരിലും, ഋഷികളിലും, മനുഷ്യരിലും മറ്റു് ഭൂതങ്ങളിലും, പിതൃക്കളിലും, തന്നിലും നിറഞ്ഞിരിക്കുന്നതു് ഒരേ ഈശ്വരനാണെന്ന ബോധത്തോടെ, അവരെയെല്ലാം ഈശ്വരദത്തമായ വിഹിതങ്ങളാൽ പ്രത്യേകം പ്രത്യേകമായി ആരാധിക്കണം. യാഗം ചെയ്യുവാനുള്ള അധികാരവും സമ്പത്തുമുള്ളവനാണെങ്കിൽ നിർദ്ദിഷ്ടമായ വിധികളോടുകൂടിയ അഗ്നിഹോത്രാദി യജ്ഞങ്ങൾ അനുഷ്ഠിക്കാവുന്നതാണു. രാജാവേ!, സകലയജ്ഞങ്ങളുടേയും ഭോക്താവായ ഭഗവാൻ ശ്രീനാരായണനു് അഗ്നിമുഖത്തുനിന്നും ലഭിക്കുന്ന യജ്ഞവിഹിതങ്ങളേക്കാൾ പ്രിയമായതു് ബ്രാഹ്മണമുഖത്തുനിന്നും ഭക്ത്യാ ലഭിക്കുന്ന ഹവിസ്സുകളാണു. അതുകൊണ്ടു് സകലഭൂതങ്ങളുടേയും ഹൃദയകമലത്തിൽ കുടികൊള്ളുന്ന ആ ശ്രീഹരിയെ യഥാശക്തി ഉപാസിക്കുക. വിത്തവാനായവൻ അന്തരിച്ച മാതാപിതാക്കൾക്കും മറ്റു് ബന്ധുജനങ്ങൾക്കുംവേണ്ടി ഭാദ്രപദത്തിലെ കൃഷ്ണപക്ഷത്തിൽ നിർവ്വഹിക്കേണ്ടതായ ശ്രാദ്ധത്തെ ചെയ്തുകൊള്ളണം. ഉത്തരദക്ഷിണങ്ങളായ അയനങ്ങളിലും, വിഷു ദിവസത്തിലും, വെളുത്തവാവും തിങ്കളാഴ്ചയും ഒന്നുചേരുന്ന വ്യതീപാദങ്ങളിലും, പഞ്ചദശിയുടെ അവസാനമായ ദിനക്ഷയത്തിലും, ചന്ദ്രസൂര്യന്മാരുടെ ഗ്രഹണസമയങ്ങളിലും, ദ്വാദശിയോടൊപ്പം തിരുവോണം മുതലുള്ള മൂന്നു് ദിവസങ്ങൾ ഒത്തുചേരുന്ന സമയങ്ങളിലും തർപ്പണാദികൾ ചെയ്യേണ്ടതാണു. കൂടാതെ, അക്ഷയത്രിതിയയിലും, കാർത്തികമാസത്തിലെ വെളുത്ത നവമിയിലും, ഹേമന്തത്തിലും ശിശിരത്തിലുമുള്ള അഷ്ടകാലദിവസങ്ങളിലും ശ്രാദ്ധം മുതലായവയെ അനുഷ്ഠിക്കണം. രാജൻ!, മകം നക്ഷത്രമൊത്തുചേരുന്ന സമ്പൂർണ്ണപൌർണ്ണമിനാളിലും, സമ്പൂർണ്ണപൌർണ്ണമിയുടേയോ ന്യൂനപൌർണ്ണമിയുടേയോ മാസനക്ഷത്രങ്ങൾ ഒത്തുവരുന്ന ദിവസങ്ങളിലും ശ്രാദ്ധം ചെയ്യാവുന്നതാണു. അനിഴം, തിരുവോണം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, എന്നീ നക്ഷത്രങ്ങൾ ദ്വാദശിയോടോ ഏകാദശിയോടോ ചേർന്നുവരുമ്പോഴും ശ്രാദ്ധം, തർപ്പണം മുതലായവയെ ചെയ്യണം. ശ്രാദ്ധാദി പിതൃകർമ്മങ്ങൾക്കുപുറമേ, ഈ കാലങ്ങൾ മറ്റുള്ള പുണ്യകർമ്മങ്ങൾക്കും ഉചിതമായ സമയങ്ങളാണു. ഇക്കാലങ്ങളിൽ സത്ക്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ മനുഷ്യനു് ഐശ്വര്യസിദ്ധിയുണ്ടാകുന്നു. പ്രത്യേകിച്ചു്, തീർത്ഥാടനം, നാമജപം, മറ്റു് വ്രതാനുഷ്ഠാനങ്ങൾ, ദേവപ്രീതി എന്നിവ ചെയ്യുകയും, പിതൃക്കൾക്കും മറ്റുള്ള ജീവഭൂതങ്ങൾക്കുമായി ദാനങ്ങൾ കൊടുക്കുകയും വഴി ശാശ്വതമായ ഫലങ്ങൾ സിദ്ധിക്കുന്നു. രാജാവേ!, ഗൃഹസ്ഥനായ മനുഷ്യൻ, തന്റേയും, ഭാര്യയുടേയും, മക്കളുടേയും വൈദികപരമായ ചടങ്ങുകൾ നടത്തുമ്പോഴും, കുടുംബത്തിൽ അന്തരിച്ചവരുടെ ശവദാഹകർമ്മങ്ങൾ, വാർഷികശ്രാദ്ധം മുതലായവ നടത്തുമ്പോഴും മറ്റും ദാനദർമ്മാധികൾ മുതലായ ശ്രേയസ്ക്കരങ്ങളായ കർമ്മങ്ങളെ ചെയ്യാൻ മറക്കരുതു.

രാജാവേ!, ഇനി ഞാൻ വൈദികകർമ്മങ്ങളാചരിക്കുവാൻ ശ്രേഷ്ഠമായ സ്ഥലങ്ങളെക്കുറിച്ചു് പറയാം. വൈഷ്ണവബ്രാഹ്മണരുള്ള പ്രദേശങ്ങളാണു് പ്രസ്തുതകർമ്മങ്ങൾക്കു് യോജിച്ചതു. സർവ്വചരാചരങ്ങളുമടങ്ങിയ ഈ പ്രപഞ്ചത്തിന്റെ ഏക ആശ്രയം ഭഗവാൻ ശ്രീഹരിതന്നെയാണു. അവനെ വച്ചാരാധിക്കുന്ന ക്ഷേത്രങ്ങൾ മേൽ‌പ്പറഞ്ഞ കർമ്മങ്ങൾക്കുത്തമമാണു. കൂടാതെ, ബ്രഹ്മചര്യം, വേദാധ്യയനം മുതലാവയെ ചെയ്യുന്ന പണ്ഡിതബ്രാഹ്മണരുള്ള സ്ഥലവും ശ്രേഷ്ഠകർമ്മങ്ങളുടെ ആചരണത്തിനു് അത്യുചിതമായി കരുതപ്പെടുന്നു. ഭഗവാൻ നാരായണൻ വാണരുളുന്ന ക്ഷേത്രങ്ങളും, അതുപോലെ പുരാണോക്തങ്ങളായ പുണ്യനദികളുമുള്ളിടവുമായ യാതൊരു ദേശം ധർമ്മാനുഷ്ഠാനങ്ങൾക്കു് യോഗ്യമായ സ്ഥലങ്ങളാണു. പുഷ്കരാദിസരോവരങ്ങൾ, മഹാത്മാക്കൾ അധിവസിക്കുന്ന പ്രദേശങ്ങൾ, ഗയ, പ്രയാഗ, പുലഹാശ്രമം, നൈമിഷാരണ്യം, ഫാൽഗുനക്ഷേത്രം, രാമേശ്വരം, പ്രഭാസതീർത്ഥം, ദ്വാരക, കാശി, മധുര പമ്പ, ബിന്ദുസരസ്സ്, ബദരികാശ്രമം, അളകാനദീതടം, സീതാരാമാശ്രമങ്ങൾ, മഹേന്ദ്രം, മലയം മുതലായ പർവ്വതങ്ങൾ, മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളും ശ്രാദ്ധാദി പുണ്യകർമ്മങ്ങൾക്കു് പാവനമായുള്ള സ്ഥാനങ്ങളാണു. അതുകൊണ്ടു്, ശ്രേയസ്സിനെ ആഗ്രഹിക്കുന്നവൻ ഈ സ്ഥലങ്ങളിൽ മുറയ്ക്കും പോയി പുണ്യകർമ്മങ്ങളനുഷ്ഠിക്കണം. അതു് മറ്റുള്ളവയെ അപേക്ഷിച്ചു് ആയിരം മടങ്ങിലേറെ ഫലസിദ്ധിയുണ്ടാക്കുന്നു.

ഹേ രാജാവേ!, പണ്ഡിതമതമനുസരിച്ചു്, ഭഗവാൻ ശ്രീഹരി മാത്രാണു് ഈ കർമ്മങ്ങൾക്കു് യോജ്യമായ സത്പാത്രമെന്നതു. കാരണം, സ്ഥാവരജംഗമങ്ങളടങ്ങിയ ഈ ജഗത്തു് അവന്റെ സ്വരൂപംതന്നെയാണല്ലോ!. അതുകൊണ്ടാണു്, ദേവന്മാരും ഋഷികളും സിദ്ധന്മാരും സനകാദികളുമൊക്കെ ഉണ്ടായിരുന്നിട്ടും, രാജസൂയത്തിൽ അഗ്രപൂജയ്ക്കായി ശ്രീകൃഷ്ണനെത്തന്നെ പാത്രമാക്കിയതു. അവൻ ജീവരാശികളാൽ വ്യാപ്തമായ ബ്രഹ്മാണ്ഡവൃക്ഷത്തിന്റെ നാരായവേരാണു. അതിനാൽ അവനെ പൂജിക്കുകയെന്നതു് സകലജീവഭൂതങ്ങൾക്കും സുസമ്മതമായ കാര്യമത്രേ!. അവനാൽ മാത്രമാണിവിടെ ഋഷികൾ, ദേവന്മാർ, മനുഷ്യർ, പക്ഷിമൃഗാദികൾ മുതലായ സകലചരാചങ്ങളുടേയും പുരമാകുന്ന ശരീരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു. പരമാത്മരൂപത്തിൽ ഈ പുരങ്ങളിൽ ശയിക്കുന്നതിനാൽ അവനെ പുരുഷൻ എന്ന അഭിധാനത്തോടുകൂടിയും അറിയപ്പെടുന്നു. സകലചരാചരങ്ങളിലും കുടിയരുളുന്ന പരമാത്മാവു് അവയ്ക്കെല്ലാം അവയുടെ പക്വതയ്ക്കനുസരിച്ചു് ജ്ഞാനത്തെ പ്രദാനം ചെയ്യുന്നു. അതിൽ മനുഷ്യനിൽ ആ പക്വത കൂടുതലുള്ളതിനാൽ അവനെ ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നു.

രാജാവേ!, എന്നാൽ, ത്രേതാദി യുഗങ്ങളിൽ മനുഷ്യർക്കിടയിൽ തിരസ്ക്കാരമനോഭാവങ്ങൾ കാണുകയും, അതിൽനിന്നു് മനുഷ്യരാശിയെ രക്ഷിക്കുവാനായി ക്രാന്തദർശികളായ ഋഷികൾ ഈശ്വരാരാധനത്തിനായി സാളഗ്രാമാദി പ്രതിമകൾ ഏർപ്പെടുത്തുകയും ചെയ്തു. ചിലർ അതിലൂടെ ഈശരനെ ആരാധിച്ചുതുടങ്ങി. എന്നാൽ പരസ്പരം ദ്വേഷിക്കുന്ന മനുഷ്യർക്കു് അതുകൊണ്ടും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.

രാജൻ!, മനുഷ്യരുടെയിടയിലാകട്ടെ, ബ്രാഹ്മണരെ സത്പാത്രമായി അറിയുന്നു. കാരണം, അവർ വിദ്യകൊണ്ടും മനസം‌യമനം കൊണ്ടും ഈശ്വരസ്വരൂപമായ വേദത്തെ ധരിക്കുന്നവരാണു. ഹേ യുധിഷ്ഠിരാ!, മൂന്നുലോകങ്ങളേയും ഭഗവദ്മഹിമാകഥനത്താൽ ശുദ്ധീകരിക്കുന്ന ഭാഗവതോത്തമന്മാരായ ബ്രാഹ്മണർ ജഗദാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനാലും ആരാധിക്കപ്പെടുന്നവരാണു.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






The duties and responsibilities of a Grihasthashrami