08 - അദ്ധ്യായം - 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
08 - അദ്ധ്യായം - 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

8.3 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 3
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തു് രാജൻ!, ഭഗവാൻ മാത്രമാണു് ഏകാശ്രയം എന്നു് ഉള്ളിലുറച്ച ഗജേന്ദ്രൻ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടു് കഴിഞ്ഞ ജന്മത്തിൽ താൻ ഗ്രഹിച്ചിരുന്ന പരമായ ആ സ്തോത്രത്തെ ജപിക്കുവാൻ തുടങ്ങി.

ഗജേന്ദ്രൻ പറഞ്ഞു: ദേഹേന്ദ്രിയാദി സംഘാതത്തിനെ ചൈതന്യവത്താക്കിവയ്ക്കുന്നവനും, അതിനുള്ളിൽ അന്തര്യാമിയായി വർത്തിക്കുന്നവനും, സർവ്വൈശ്വര്യപൂർണ്ണനുമായ ആ പ്രണവസ്വരൂപനു് ഹൃദയംകൊണ്ടു് എന്റെ നമസ്ക്കാരം!. വിശ്വത്തെ ധരിക്കുന്നവനും, അതിന്റെ പരമകാരണമായവനും, അതിന്റെ സൃഷ്ടാവായവനും, അതിനെ തന്റെ വിരാട്സ്വരൂപമായി സ്വീകരിച്ചിരിക്കുന്നവനും, എന്നാൽ സർവ്വതിനും പരനായി വർത്തിക്കുന്നവനുമായ ആ സ്വയംഭുവിനെ ഞാൻ ശരണം പ്രാപിക്കുന്നു. ആ പരമപുരുഷൻ ഈ വിശ്വത്തെ തന്റെ മായാശക്തിയാൽ ചിലപ്പോൾ വ്യക്തമാക്കുകയും, മറ്റുചിലപ്പോൾ അവ്യക്തമാക്കുകയും ചെയ്യുന്നു. അവൻ കാര്യവും കാരണവും സർവ്വസാക്ഷിയുമാകുന്നു. ഈവിധം സർവ്വതിനും പരനായി നിൽക്കുന്ന ആ ഈശ്വരൻ എന്നെ രക്ഷിക്കുമാറകട്ടെ!. ഈ പ്രപഞ്ചം അവന്റെ മായാശക്തിയാൽ അതിന്റെ പരമകാരണത്തിലേക്കുൾവലിയുമ്പോൾ ഇവിടെ ഘോരമായ അന്തകാരം മാത്രം ബാക്കിയാകുന്നു. എന്നാൽ അവനാകട്ടെ, ആ ഇരുട്ടിനും പരനായി പ്രകാശിക്കുന്നു. അങ്ങനെയുള്ള സ്വയംജ്യോതിരൂപനെ ഞാൻ ആശ്രയിക്കുന്നു.

വിവിധവേഷങ്ങളണിഞ്ഞു് അരങ്ങിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു നടനെയെന്നതുപോലെ, അവന്റെ യഥാർത്ഥസ്വരൂപത്തെ ദേവന്മാരോ ഋഷികളോ പോലും അറിയുന്നില്ല. പിന്നെങ്ങനെ ഞങ്ങളെപ്പോലുള്ള ജന്തുക്കൾക്കവനെ അറിയാൻ സാധിക്കുന്നു?. ദേവന്മാരാലും ഋഷികളാൽ പോലും അവർണ്ണനീയനായ ആ ഭഗവാഎന്നെ രക്ഷിച്ചരുളട്ടെ!. സമദർശികളും ബ്രഹ്മചര്യാദി ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവരുമായ ഋഷീശ്വരന്മാർ പോലും തന്തിരുവടിയുടെ പദകമലത്തെ ദർശിക്കുവാൻ കൊതിക്കുന്നു. ആ പരമപുരുഷൻ എനിക്കാശ്രയമായി ഭവിക്കട്ടെ!. അവൻ ജന്മരഹിതനും നിഷ്കർമ്മിയും, നാമരൂപരഹിതനും, ഗുണദോഷരഹിതനുമാകുന്നു. എന്നാലും, ലോകസംഗ്രഹത്തിനായി അവൻ കാലാകാലങ്ങളിൽ മനുഷ്യരൂപത്തിൽ ഇവിടെ അവതാരങ്ങളെടുക്കുന്നു. നാനാരൂപങ്ങളിലവതരിച്ചു് മായാശക്തിയാൽ തന്റെ മഹിമകളെ കൊണ്ടാടുന്നു. ആ പരബ്രഹ്മത്തിനെന്റെ നമസ്ക്കാരം!.

മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, ബുദ്ധികൊണ്ടോ അറിയാപ്പെടാത്തവനും, സകലഹൃദയങ്ങളിലും സാക്ഷിയായി വർത്തിക്കുന്നവനും, സ്വയംജ്യോതിരൂപനുമായ ആ നാരായണസ്വാമിക്കെന്റെ നമസ്ക്കാരം!. അവനെ സത്തുക്കൾ ഭക്തിയോഗത്താൽ സാക്ഷാത്ക്കരിക്കുന്നു. മോക്ഷത്തിന്റെ സ്വരൂപമായും, മോക്ഷം പ്രധാനം ചെയ്യുന്നതിനുള്ള അധികാരിയായിരിക്കുന്നവനുമായ ആ മഹാപ്രഭുവിനു് നമോവാകം!. തന്തിരുവടിയുടെ വിവിധ അവതാരങ്ങളെ ഞാൻ നമസ്ക്കരിക്കുന്നു. ഗുണങ്ങളെ സ്വീകരിച്ചവനും ഗുണാതീതനുമായ ചൈതന്യരൂപനു് എന്റെ നമസ്ക്കാരം!. സകലഭൂതങ്ങളിലും ആത്മചൈതന്യമായും സാക്ഷിയായും വർത്തിക്കുന്നവനും ജീവാത്മാക്കൾക്കും മൂലപ്രകൃതിക്കുംതന്നെ പരമകാരണനായിരിക്കുന്നവനുമായ ആ ഭഗവാനെന്റെ നമസ്ക്കാരം!. അവൻ സർവ്വേന്ദ്രിയങ്ങളുടേയും ദ്രഷ്ടാവാണു. അവയുടെ പ്രവർത്തനാത്താൽ പ്രതീതിവിഷയമായിരിക്കുന്നവനും അവൻതന്നെ. അവന്റെ സ്വരൂപമായതിനാൽത്തന്നെ ഈ പ്രപഞ്ചത്തെ ലോകം സത്യമായി ഗണിക്കപ്പെടുന്നു. .

ഭഗവാനേ!, അങ്ങു് സകലകാരണങ്ങളുടേയും പരമകാരണമാകുന്നു. സകലശാസ്ത്രങ്ങളുടേയും സത്ത അങ്ങാകുന്നു. സകലമുമുക്ഷുക്കൾക്കും മോക്ഷപ്രദായകനായ അങ്ങുമാത്രമാണു് എനിക്കുന്നു് അഭയമായിട്ടുള്ളതു. ആയതിനാൽ, ഞാൻ നിന്തിരുവടിയുടെ തൃപ്പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചുകൊള്ളട്ടെ!. ഭഗവാനേ!, അരണിയിലെ അഗ്നി ചാരത്താൽ മൂടപ്പെട്ടിരിക്കുന്നതുപോലെ, ത്രിഗുണാതീതനായ അങ്ങും ത്രിഗുണങ്ങളാൽ മോഹിക്കപ്പെട്ടിരിക്കുന്നവരുടെ അജ്ഞാനത്താൽ മറയപ്പെട്ടിരിക്കുന്നു. എന്നാൽ, അങ്ങയെ അറിയുന്നവർക്കു് വേദത്തിലെ കർമ്മകാണ്ഡങ്ങളിൽ ആസക്തിയുണ്ടാകുന്നില്ല. അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ അങ്ങു് അദ്ധ്യാത്മരൂപനായി കുടിയരുളുന്നു. ഹേ നാഥാ!, ഇന്നു് അവിടുത്തെ തിരുമുമ്പിൽ ആശ്രിതനായി നിൽക്കുന്ന എന്നിൽ മോക്ഷസ്വരൂപനായ അങ്ങു് കനിയുമാറാകണം. ഹേ കാരുണ്യസിന്ധോ!, അടിയനെ രക്ഷിച്ചരുളിയാലും!. നിന്തിരുവടി പരമാത്മരൂപത്തിൽ സകലജീവഭൂതങ്ങളിലും വാണരുളുന്നവനാണു. അങ്ങു് സാക്ഷാത് അനന്തനും അദ്ധ്യാത്മസ്വരൂപനുമാനാണു. ആ തൃപ്പാദങ്ങളിൽ അടിയന്റെ നമസ്ക്കാരം!.

വിഷയങ്ങളിൽ നിന്നകന്നിട്ടുള്ളവർ അവനെ തങ്ങളുടെ ഹൃദയകമലങ്ങളിൽ കണ്ടുധ്യാനിക്കുന്നു. വന്റെ ആസ്ഥാനമായിരിക്കേണ്ട മനസ്സിനെ കുടുംബത്തിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യാപരിപ്പിച്ചിരിക്കുന്ന ഞങ്ങൾക്കു് ഗുണാതീതനായ അവൻ തികച്ചും അപ്രാപ്യനാണു. ആ ജഗദീശ്വരൻ സകലൈശ്വര്യങ്ങളുടേയും ഉറവിടമാണു. അങ്ങനെയുള്ള അവന്റെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്ക്കാരം!. ധർമ്മാർത്ഥകാമമോക്ഷേച്ഛയോടെ അവനെ ആരാധിച്ചുകൊണ്ടു് മനുഷ്യർ അവരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നു. പിന്നെയാണോ മറ്റുള്ള വരങ്ങൾ!. എന്തിനുപറയാൻ!, ചിലപ്പോൾ അദ്ധ്യാത്മികശരീരത്തെപ്പോലും അവൻ തന്റെ ഭക്തന്മാർക്കായി പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള കാരുണ്യവാരിധി എന്നെ ഈ ദുഃഖത്തിൽനിന്നും രക്ഷിച്ചരുളട്ടെ!.

ഏകാന്തികളായ അവന്റെ ഭക്തന്മാർ ആ തൃച്ചേവടികളിൽ ആശ്രയം കൊണ്ടുകൊണ്ടു്, തന്തിരുവടിയുടെ ഗുണഗാനങ്ങളെ കീർത്തിച്ചുകൊണ്ടുനടക്കുന്നു. അവർ എപ്പോഴും ആനന്ദസാഗരത്തിൽ മഗ്നരാണു. അവർ യാതൊന്നും അവനിൽനിന്നാഗ്രഹിക്കുന്നില്ല. ഇന്നു് ഞാൻ ആപത്തിൽ പെട്ടിരിക്കുകയാണു. ആയതിനാൽ, ദേവാദിദേവനും അവ്യക്തനും അന്തര്യാമിയുമായ തന്തിരുവടിയിൽ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു. അതിസൂക്ഷ്മരൂപനായ ആ കരുണാമയൻ എന്റെ മനസ്സിനും ബുദ്ധിക്കും അഗ്രാഹ്യനാണു. ആ കാരണകാരണനെ ഞാൻ ആശ്രയിക്കുന്നു. ആ പരമപുരുഷൻ തന്റെ അംശത്താൽ ബ്രഹ്മാവാദിയായ സകലചരാചരങ്ങളേയും അവയുടെ നാനാനാമരൂപങ്ങളോടെ സൃഷ്ടിച്ചിരിക്കുന്നു. അഗ്നിയുടെ സ്ഫുലിംഗങ്ങൾ പോലെ, സൂര്യന്റെ രശ്മികൾ പോലെ, മനസ്സ്, ബുദ്ധി, അഹങ്കാരം, ഇന്ദ്രിയങ്ങൾ, ശരീരങ്ങൾ, ത്രിഗുണങ്ങൾ എന്നിവയെല്ലാം അവനിൽനിന്നുണ്ടായിരിക്കുന്നു, അതുപോലെ അവയെല്ലാം അവനിൽത്തന്നെ ലയിക്കുകയും ചെയ്യുന്നു. അവൻ ദേവനോ അസുരനോ മനുഷ്യനോ പക്ഷിമൃഗാദികളോ അല്ല. അവൻ സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല. അവൻ ഗുണങ്ങളോ കർമ്മങ്ങളോ സത്തോ അസത്തോ അല്ലതന്നെ. ഇങ്ങനെ സമസ്തവും നിഷേധിച്ചു്, ഒടുവിൽ അവശേഷിക്കുന്നവനും, എന്നാൽ എല്ലാംതന്നെയുമായിരിക്കുന്ന അവൻ വിജയിക്കട്ടെ!.

ഈ മുതലയുടെ പിടിയിൽനിന്നു് രക്ഷപ്രാപിച്ചതിനുശേഷം ഞാൻ ഒരു നിമിഷം പോലും ജീവിക്കുവാൻ ആഗ്രഹിക്കുന്നില്ല. അകത്തും പുറത്തുമായി അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ആനയുടെ ശരീരം കൊണ്ടെന്തു് നേടാൻ?. എനിക്കു് ഈ അജ്ഞാനത്തിൽനിന്നും മുക്തിയാണാവശ്യം. കാരണം, ആ ജ്ഞാനം മാത്രമാണിവിടെ കാലത്താൽ നഷ്ടമാകാത്തതായിട്ടുള്ളതു. അതുകൊണ്ടു്, വിശ്വസൃഷ്ടാവും, വിശ്വതന്നെയായവനും, വിശ്വാതീതനും, വിശ്വത്തെ തന്റെ ഉപകരണമാക്കിയിരിക്കുന്നവനും, വിശ്വത്തിന്റെ ചൈതന്യമായിരിക്കുന്നവനും, അജനുമായ ആ ബ്രഹ്മസ്വരൂപനെ ഞാൻ നമസ്ക്കരിക്കുന്നു. ഭക്തിയോഗത്താൽ കർമ്മവാസനകൾ നശിച്ചവരും, യോഗശീലരുമായ യോഗികൾ യോഗത്താൽ ആരെയാണോ ഹൃദയത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നതു്, ആ യോഗേശ്വരനെ ഞാൻ നമസ്ക്കരിക്കുന്നു.

ഭഗവാനേ!, നിന്തിരുവടി ത്രിഗുണശക്തികളുടെ നിയന്താവാണു. സകലവിഷയസുഖങ്ങളും അങ്ങിൽനിന്നുണ്ടാകുന്നു. സർവ്വശക്തനായ അങ്ങു് ആത്മസംയമിയല്ലാത്തവർക്കു് അഗ്രാഹ്യനാണു. ആ വിഭുവിനെന്റെ നമോവാകം!. ആരുടെ മായയാലാണോ ജീവാത്മാക്കൾ അവിടുത്തെ അംശങ്ങളായിരിക്കെ, തങ്ങൾ ഈ ശരീരമാണെന്നു് വിചാരിക്കുന്നതു്, ആരുടെ മഹിമകളാണോ ഭക്തിഹീനന്മാർക്കു് അറിയാൻ കഴിയാത്തതു്, ആ ദേവനെ ഞാൻ നമസ്ക്കരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ, യാ‍തൊരു പ്രത്യേകദേവന്മാരുടേയും നാമരൂപങ്ങളുച്ചരിക്കാതെ ബ്രഹ്മതത്വത്തെമാത്രം അധിസംബോധന ചെയ്തു് ഗജേന്ദ്രൻ ഭഗവാനെ സ്തുതിച്ചു. വിവിധ നാമരൂപങ്ങളിൽ സ്വരൂപത്തെ നിർദ്ധാരണം ചെയ്യുന്ന ബ്രഹ്മാദി ദേവകളാരുംതന്നെ ഗജേന്ദ്രനെ രക്ഷിക്കുവാനായി അവിടെ എത്തിയില്ല. എന്നാൽ, സർവ്വാത്മാവും സർവ്വദേവതാസ്വരൂപനും ദേവാദിദേവനും തന്നെ സ്തുതിച്ചുകൊണ്ടിരിക്കുന്ന ഗജേന്ദ്രൻ അകപ്പെട്ടിരിക്കുന്ന ആപത്തിനെ കണ്ടറിഞ്ഞവനുമായ ഭഗവാൻ ഹരിയാകട്ടെ, ദേവതകൾക്കൊപ്പം ഗരുഡോപരി ഗജേന്ദ്രനുമുന്നിൽ അതിവേഗം വന്നുചേർന്നു.

ആ സരസ്സിനുള്ളിൽ അതിബലനായ നക്രത്തിന്റെ പിടിയിലകപ്പെട്ടു് വിവശനായ ഗജേന്ദ്രൻ, ചക്രായുധം കൈയ്യിലേന്തി ഗരുഡന്റെ പുറത്തിരുന്നരുളുന്ന ഭഗവാൻ ഹരിനാരായണനെക്കണ്ടു് ഒരു ചെന്താമരപ്പൂവു് പറിച്ചെടുത്തു് ഭഗവാനുനേരേ ഉയർത്തിപ്പിടിച്ചുകൊണ്ടു് പറഞ്ഞു: ഭഗവാനേ!, അഖിലജഗദ്ഗുരോ!, നാരായണാ!, നിന്തിരുവടിയ്ക്കെന്റെ നമസ്ക്കാരം!.

ശ്രീശുകൻ തുടർന്നു: രാജാവേ!, കാരുണ്യവാനായ ഭഗവാൻ ഗരുഡന്റെ തോളിൽനിന്നും താഴെയിറങ്ങി തടാകത്തിൽനിന്നും മുതലോയോടൊപ്പംതന്നെ ഗജേന്ദ്രനെ കരയിലേക്കണച്ചു. ശേഷം, ദേവന്മാരെല്ലാം നോക്കിനിൽക്കെ, ഭഗവാൻ തന്റെ ചക്രായുധത്താൽ മുതലയുടെ വൿത്രം കീറിമുറിച്ചുകൊണ്ടു് ആ നക്രത്തിന്റെ പിടിയിൽനിന്നും ഗജേന്ദ്രനെ മോചിപ്പിച്ചു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra prays to the Lord