2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

8.4 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 4
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രന്റെ പൂർവ്വചരിത്രം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജൻ!, ഭഗവാൻ ശ്രീഹരി ഗജേന്ദ്രനെ നക്രവൿത്രത്തിനിന്നും മുക്തനാക്കി. ആ സമയം ബ്രഹ്മാദിദേവതകൾ ഭഗവാനെ സ്തുതിച്ചുകൊണ്ടു് പൂമഴ ചൊരിഞ്ഞു. ദേവലോകത്തു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു. ഋഷികളും, സിദ്ധന്മാരും, ചാരണന്മാരും ഭഗവാനെ സ്തുതിച്ചു. രാജൻ!, ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വനായിരുന്നു ഈ മുതല. ഒരിക്കൽ, ദേവലൻ എന്ന മുനിയുടെ ശാപം കാരണമാണു് അവൻ നക്രരൂപത്തെ പൂണ്ടു് ജനിക്കാനിടയായതു. ഇന്നിതാ ഗജേന്ദ്രനോടൊപ്പം ആ ഗന്ധർവ്വനും ശാപമോക്ഷം നേടി, തന്റെ ഗന്ധർവ്വരൂപത്തെ വീണ്ടെടുത്തിരിക്കുന്നു.

[ഹൂഹൂ എന്നു് പേരുള്ള ഒരു ഗന്ധർവ്വൻ ഒരിക്കൽ ഈ തടാകത്തിൽ ജലക്രീഡ ചെയ്തുകൊണ്ടിരുന്ന സമയം, ദേവലൻ എന്ന മുനി കുളിയ്ക്കുവാനായി ഇതിലിറങ്ങുകയും, അഹങ്കാരമത്തനായ ഹൂഹൂ വെള്ളത്തിനടിയിലൂടെ ചെന്നു് മുനിയുടെ കാലിൽ പിടിച്ചുവീഴ്ത്തുകയും ചെയ്തു. പ്രകോപിതനായ മുനി, ഇനിമേൽ നീ ജലത്തിൽ മുതലയായി ഭവിക്കുക! എന്ന ശാപം നൽകി. മാപ്പപേക്ഷിച്ച ഹൂഹൂവിനോടു്, ഒരിക്കൽ നീ ഇങ്ങനെ ഗജേന്ദ്രന്റെ കാലിൽ പിടികൂടുക, അന്നു് അവനെ നിന്നിൽനിന്നും മോചിപ്പിക്കുവാൻ വരുന്ന ഭഗവാൻ ഹരി നിന്നെയും ഈ ശാപത്തിൽനിന്നും മുക്തനാക്കും എന്നു് പറഞ്ഞു് അവനനെ സമാധാനിപ്പിച്ചു.. ഇതാണു് ഈ ആഖ്യാനത്തെ സംബന്ധിച്ച പുരാവൃത്തം.]
ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, പിന്നീടു്, ആ ഗന്ധർവ്വൻ, ഉത്തമശ്ലോകനും, അവ്യയനും, കീർത്തിതചരിതനും, സർവ്വൈശ്വര്യങ്ങളുടേയും പരമധാമവുമായ ഭഗവാനെ ശിരസ്സാ നമിച്ചുകൊണ്ടു് പ്രകീർത്തിച്ചു. അങ്ങനെ, അനുഗ്രഹീതനായ ഹൂഹൂ ഭഗവനെ പ്രദക്ഷിണം വച്ചുനമസ്ക്കരിച്ചതിനുശേഷം, പാപവിമുക്തനായി സർവ്വരും നോക്കിനിൽക്കെ തന്റെ ഗന്ധർവ്വലോകത്തിലേക്കു് മടങ്ങി. ഭഗവദ്സ്പർശത്താൽ അജ്ഞാനബന്ധനത്തിൽനിന്നും മുക്തനായ ഗജേന്ദ്രനാകട്ടെ, ഉടൻ‌തന്നെ ശ്രീഹരിയുടെ സ്വാരൂപ്യത്തെ പ്രാപിക്കുകയും ചെയ്തു.

രാജാവേ!, ഈ ഗജേന്ദ്രൻ തന്റെ പൂർവ്വജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന പേരിൽ വിഖ്യാതനായ പണ്ഡ്യരാജ്യത്തെ ഒരു രാജാവായിരുന്നു. മാത്രമല്ല, ദ്രാവിഡവംശത്തിന്റെ ചൂഢാമണിയും, ഹരിയുടെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ, ഈ രാജർഷി ജടാധാരിയായി ആത്മനിഷ്ഠയോടുകൂടി, കുലാചലത്തിലുള്ള തന്റെ ആശ്രമത്തിൽ കുളി കഴിഞ്ഞു്, മൌനിയായി ഭഗവാൻ ഹരിയെ യഥാവിധി പൂജിക്കുകയായിരുന്നു. ആ സമയം അവിടെ അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം വന്നുചേർന്നു. എന്നാൽ, അതറിയാതെ മൌനിയായി ഏകാന്തതയിൽ ഈശ്വരാരാധനം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രദ്യുമ്നനെ കണ്ടു് തന്നോടനാദരവുകാട്ടിയതായി കണക്കിലെടുത്തു് മുനി കോപിക്ക്യുകയും, അദ്ദേഹത്തെ ശപിച്ചുകൊണ്ടിങ്ങനെ പറയുകയും ചെയ്തു: ദുർമ്മനസ്ക്കനും അകൃതബുദ്ധിയും ബ്രാഹ്മണരെ മാനിക്കാത്തവനുമായ ഇവൻ ഇപ്പോൾത്തന്നെ ഘോരമായ അന്ധകാരത്തിലേക്കു് പതിക്കട്ടെ!. സ്തബ്ധബുദ്ധിയായ ഇവൻ മേലിൽ ഒരാനയായിത്തീരട്ടെ!.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ആ സംഭവത്തിനുശേഷം, അഗസ്ത്യമുനി തന്റെ ശിഷ്യഗണങ്ങളോടൊപ്പം അവിടെനിന്നും യത്രയായി. ദേവർഷിയായ ഇന്ദ്രദ്യുമ്നൻ ആ ശാപത്തെ ഈശ്വരകല്പിതമെന്നുകണ്ടു് സമാധാനിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം ഗജരൂപം പ്രാപിച്ചു. എന്നാൽ ശ്രീഹരിയുടെ ഭക്തനായിരുന്നതിനാൽ അദ്ദേഹത്തിനു് ആനയുടെ ജന്മത്തിലും പൂർവ്വജന്മസ്മരണയുണ്ടായിരുന്നു. രാജാവേ!, നക്രത്തിന്റെ പിടിയിലകപ്പെട്ടുവലയുകയായിരുന്ന ഗജേന്ദ്രനെ ആ ശാപത്തിൽനിന്നും മുക്തനാക്കി ഭഗവാൻ തന്റെ പാർഷദപദവി കൊടുത്തു് അവനെ അനുഗ്രഹിച്ചു. തുടർന്നു്, ഗന്ധർവ്വന്മാരും സിദ്ധന്മാരും ദേവന്മാരും പ്രകീർത്തിച്ചുകൊണ്ടു് നിൽക്കെ, ഇന്ദ്രദ്യു‌മ്നനോടൊപ്പം ഭഗവാൻ ഗരുഡോപരി വൈകുണ്ഠത്തിലേക്കു് യാത്രയായി.

രാജൻ!, ഇതാണു് ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം. ഹേ കുരുശ്രേഷ്ഠാ!, ശ്രീകൃഷ്ണമാഹാത്മ്യമാകുന്ന ഈ ഉപാഖ്യാനത്തെ കേൾക്കുന്നവർക്കു് നല്ലതു് ഭവിക്കുകയും, കീർത്തി വളരുകയും, ദുസ്വപ്നങ്ങളും കലിദോഷങ്ങളും തീരുകയും ചെയ്യും. അതുകൊണ്ടു്, ഈ പറഞ്ഞ അനുഗ്രഹങ്ങളാഗ്രഹിക്കുന്നവർ പ്രത്യുഷസ്സിൽ എഴുന്നേറ്റു് ശുദ്ധിയോടും ഭക്തിയോടും കൂടി ഈ ആഖ്യാനത്തെ കീർത്തിക്കണം. ഹേ പരീക്ഷിത്തേ!, സർവ്വഭൂതമയനായ വിഭു, ശ്രീഹരി ഗജേന്ദ്രനിൽ പ്രീതനായി സകല ജീവഭൂതങ്ങളും കേൾക്കെ അവനോടു് പറഞ്ഞു. എന്നേയും, നിന്നേയും, ഈ സരസ്സിനേയും, ഇക്കാണുന്ന ഗിരികന്ദരകാനങ്ങളേയും, ഈ വൃക്ഷലതാതികളേയും, കുടിലുകളേയും, ദേവദാരുക്കളേയും, ഇക്കാണുന്ന ഗിരിശൃംഗങ്ങളേയും, കൂടാതെ, എനിക്കേറെ ഇഷ്ടമായ പാലാഴിയേയും,  ഭാസുരമായ ശ്വേതദ്വീപിനേയും, എന്റെയീ ശ്രീവത്സകൌസ്തുഭാദികളേയും, കൌമോദകീഗദയേയും, പാഞ്ചജന്യശംഖത്തേയും, പതംഗേശ്വരനായ ഈ ഗരുഡനേയും, എന്റെ സൂക്ഷ്മകലയായ ഈ ശേഷനേയും, എന്നിൽ ആശ്രയം കൊണ്ടിരിക്കുന്ന ലക്ഷ്മീഭഗവതിയേയും, ബ്രഹ്മദേവനേയും, ശംഭുവിനേയും, ദേവർഷിയായ നാരദനേയും, മത്ഭക്തനായ പ്രഹ്ലാദനേയും, മത്സ്യാദി അവതാരങ്ങളിൽ ഞാൻ ചെയ്ത അന്തമായ പുണ്യകർമ്മങ്ങളേയും, സൂര്യചന്ദ്രാഗ്നികളേയും, ഓംകാരമന്ത്രത്തേയും, സത്യത്തേയും, എന്റെ മായയേയും, ഗോവിപ്രന്മാരേയും, അവ്യയമായ സനാതനധർമ്മത്തേയും, ദക്ഷപുത്രികളേയും, ഗംഗ, സരസ്വതി, അളകനന്ദ, യമുന എന്നീ നദികളേയും, ഐരാവതത്തേയും, ധ്രുവനേയും, സപ്തർഷികളേയും, പുണ്യശ്ലോകന്മാരായ സത്ജനങ്ങളേയും ആരാണോ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റു് ഭക്തിയോടെ ഏകാന്തിയായി സ്വഹൃദയത്തിൽ സ്മരിക്കുന്നതു്, അവർ സകലപാപങ്ങളിൽനിന്നും മുക്തരാകുന്നു. കാരണം ഇപ്പറഞ്ഞവയെല്ലാം എന്റെ വിഭൂതിയുടെ മൂർത്തീഭാവങ്ങളാണു. യാതൊരുവൻ ഈ സ്തോത്രത്താൽ എന്നെ സ്തുതിക്കുന്നുവോ, അവരുടെ പ്രയാണകാലത്തിൽ ഞാൻ അവർക്കു് നിർമ്മലമായ ബുദ്ധിയെ പ്രദാനം ചെയ്യുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, തുടർന്നു്, ഋഷീകേശനായ ഭഗവാൻ ശ്രീഹരി തന്റെ പാഞ്ചജന്യശംഖത്തെ ഉച്ചത്തിൽ മുഴക്കി. ആ പ്രണവാകരത്തെക്കൊണ്ടു് ദേവന്മാരാരെ സന്തോഷത്തിലാറാടിച്ചുകൊണ്ടു് ഭഗവാൻ വാഹനമായ ഗരുഡന്മേലേറി തന്റെ പരംധാമത്തിലേയ്ക്കു് പോകാനൊരുങ്ങി.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Gajendra releived from the curse by Saint Agasthya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ