2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

7.6 സഹപാഠികൾക്കു് പ്രഹ്ളാദന്റെ ഉപദേശങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 6
(സഹപാഠികൾക്കു് പ്രഹ്ലാദന്റെ ഉപദേശങ്ങൾ.)


നാരദർ പറഞ്ഞു: അല്ലയോ ധർമ്മപുത്രമഹാരാജാവേ!, കരുണാമയനും ഭക്തനുമായ പ്രഹ്ലാദൻ തന്റെ സഹപാഠികളോടു് പറഞ്ഞു: ഹേ കൂട്ടുകാരേ!, അല്പകാലത്തേയ്ക്കെങ്കിലും ജീവഭൂതങ്ങൾക്കു് മനുഷ്യയോനിയിൽ കിട്ടുന്ന ജന്മം വളരെ ദുർല്ലഭമാണു. അതിൽ ബുദ്ധിയുള്ളവർ ചെറുപ്പത്തിലേ സംസാരനിവൃത്തിയ്ക്കായുള്ള ധർമ്മത്തെ ആചരിക്കണം. സർവ്വഭൂതങ്ങൾക്കും പ്രിയങ്കരനും, അവയുടെയെല്ലാം ആത്മാവും നിയന്താവുമായുള്ള ഭഗവാൻ ഹരിയുടെ പാദാരവിന്ദങ്ങളെ ആശ്രയിക്കുകയെന്നതാണു് മഹത്തായ ഈ ജന്മം കൊണ്ടുദ്ദേശിക്കുന്നതു. ഹേ അസുരബാലന്മാരേ!, ദേഹികൾക്കു് തങ്ങളുടെ കർമ്മഫലാനുസരണമായി സുഖങ്ങളും ദുഃഖങ്ങളും പ്രയത്നം കൂടാതെതന്നെ ജീവിതത്തിലുടനീളം കിട്ടുന്നുണ്ടു. ആയതിനായി പരിശ്രമത്തിന്റെ ആവശ്യമില്ല. അതിനായി പരിശ്രമിക്കുന്നതു് ജന്മം പാഴാക്കലാണു. ആ ശ്രമം ഭഗവദ്ഭക്തിക്കായുപയോഗിക്കുന്നപക്ഷം, ജനനമരണസംസാരത്തിൽനിന്നും ജീ‍വൻ മുക്തമാകുന്നു. അതുകൊണ്ടു്, സംസാരത്തെ പ്രാപിച്ചവൻ, എത്രകാലം മനുഷ്യരൂപത്തിലുള്ള ഈ ശരീരം കെല്പുറ്റതായി ഇരിക്കുന്നുവോ, അക്കാലമത്രയും ഭഗവദ്സായൂജ്യത്തിനായി യത്നിക്കേണ്ടതാണു.

ഒരു മനുഷ്യായുസ്സു് കൂടിയാൽ കേവലം നൂറുവർഷമാണു. അതിന്റെ നേർപകുതിക്കാലം അവൻ രാത്രിയിൽ ഉറങ്ങിക്കളയുന്നു. ബാല്യത്തിൽ ഉറയ്ക്കാത്തബുദ്ധിയോടുകൂടിയും, കൌമാരത്തിൽ ക്രീഡകളിലേർപ്പെട്ടും അതിന്റെ ഇരുപതുവർഷക്കാലം കഴിഞ്ഞുപോകുന്നു. വാർദ്ധക്യത്തിൽ രോഗഗ്രസ്തനായി ഒന്നിനും കൊള്ളാതെ വീണ്ടുമൊരിരുപതുവർഷം കൂടി കടന്നുപോകുന്നു. ദുഃഖപൂരമായ ആഗ്രഹങ്ങളും ശക്തമായ മോഹവും പേറി സ്വയത്തെ മറന്നുകൊണ്ടു്, ഗൃഹത്തിൽ ആസക്തനായി ബാക്കിയായുസ്സും താമസിയാതെ തീർന്നുതന്നെപോകുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെ ഗൃഹാസക്തവും സ്നേഹപാശങ്ങളാൽ ബന്ധിക്കപ്പെട്ടതുമായ ഈ ആത്മാവിനെ എങ്ങനെയാണു് മുക്തമാക്കുക?. കള്ളനും സേവകനും വ്യവസായിയുമൊക്കെ സ്വന്തം ജീവനെ പണയപ്പെടുത്തിയും ധനം സമ്പാദിക്കുവാൻ വ്യഗ്രതകൊള്ളുന്നു. അങ്ങനെയുള്ള ഈ ധനാശയെ എങ്ങനെയാണൊരുവനു് ത്യജിക്കുവാൻ കഴിയുക?. എങ്ങനെയാണു് ഗൃഹാസക്തനായ ഒരു മനുഷ്യനു് അതുമായുള്ള തന്റെ സംഗത്തെ ഉപേക്ഷിക്കുവാൻ കഴിയുന്നതു?. പത്നി സ്നേഹം കൊണ്ടും അനുകമ്പകൊണ്ടും അയാളുടെ ഹൃദയത്തെ വേട്ടയാടുന്നു. ആർക്കാണു് കുഞ്ഞുങ്ങളുടെ കളമൊഴിയിൽ ആസക്തിയുണ്ടാകാത്തതു?. മാതാപിതാക്കളും ഭാര്യയും കുട്ടികളും വളർത്തുമൃഗങ്ങളും ഭൃത്യന്മാരും ഇങ്ങനെ ചുറ്റുംകൂടി സ്നേഹിക്കുമ്പോൾ ആർക്കാണതിനെ തിരസ്ക്കരിക്കുവാനാകുക?. പെണ്മക്കൾ അച്ഛന്മാർക്കു് കൂടുതൽ പ്രിയമാണു. ഭർതൃഗൃഹത്തിലേക്കുപോയിക്കഴിഞ്ഞാൽ പിതാവിന്റെ മനസ്സിൽ അവരെക്കുറിച്ചുള്ള വേവലാതികൾ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, പലതരം വസ്തുക്കളാൽ അലംകൃതമായ വീടിന്റെ ഭംഗിയെ ആർക്കാണു് ത്യജിക്കുവാൻ കഴിയുക?. പട്ടുനൂൽ പുഴു കൂട്ടിൽ കിടന്നു് പുളയുന്നതുപോലെ ഒരിക്കലും അവർക്ക്‌ ഗൃഹമാകുന്ന കൂട്ടിൽനിന്നും രക്ഷപെടുവാൻ സാധിക്കുന്നില്ല. ലൈംഗികവും രസനാപരവുമായ സുഖത്തെ ആസ്വദിച്ചുകൊണ്ടു് മനുഷ്യൻ ഒരിക്കലും അവിടെ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്നുമില്ല. ഇങ്ങനെ അറ്റം കാണാത്ത വിഷയവാസനകൾക്കു് വിധേയനായി ഗൃഹമെന്ന അന്ധകൂപത്തിൽ കിടക്കുന്നവൻ ഒരിക്കലും വിരക്തി ആഗ്രഹിക്കുന്നില്ല.

ഈവിധം ഗൃഹാസക്തിയിൽ കൊഴിഞ്ഞുപോകുന്ന തന്റെ ആയുസ്സിനേയോ, തന്മൂലമുണ്ടാകുന്ന പുരുഷാർത്ഥനഷ്ടത്തേയോ ഒരിക്കലും അപ്രമത്തനായവൻ അറിയുന്നില്ല. താപത്രയങ്ങളെ പേറി നടന്നിട്ടും അതിന്റെ കാരണമറിയാതെ കുടുംബാസക്തനായി വിഷയങ്ങളിൽനിന്നും അവയുടെ നിവൃത്തിയിലേക്കെത്തുന്നില്ല. ധനസമ്പാദനത്തിൽ മാത്രം നിമഗ്നമായ മനസ്സുള്ളവൻ മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുവാൻ ശ്രമിക്കുന്നു. ഇഹത്തിലും പരത്തിലും ഇതിനാലുണ്ടാകുന്ന ദുഷ്ഫലത്തെ അറിയുന്നവർ പോലും ഇന്ദ്രിയങ്ങളെ ജയിക്കാത്തതിനാൽ പരന്റെ ധനത്തെ ഏതുവിധത്തിലും അപഹരിക്കുകതന്നെ ചെയ്യുന്നു. അറിവുള്ളവനാണെങ്കിൽപോലും, കുടുംബത്തിൽ ആസക്തനായവൻ ആത്മജ്ഞാനം അർഹിക്കുന്നില്ല. അവൻ അജ്ഞാനിയെപ്പോലെ തമോലോകത്തെത്തന്നെ പ്രാപിക്കുന്നു.

കൂട്ടുകാരേ!, ഈ ആത്മജ്ഞാനമില്ലാത്ത യാതൊരുവനും ഇഹത്തിലും പരത്തിലും മുക്തി സംഭവിക്കുന്നില്ല. അവർ ഈ സംസാരത്തിൽ ബന്ധിക്കപ്പെട്ടുതന്നെ കിടക്കുന്നു. അവർ സ്ത്രീസംഗം ആദിയായിട്ടുള്ള ഇന്ദ്രിയസുഖത്തിൽ രമിച്ചുകഴിയുന്നു. അവർ ഈ സ്ത്രീകളുടെ വിനോദത്തിനുതകുന്ന ക്രീഢാമൃഗങ്ങളായിത്തീരുന്നു. ഇങ്ങനെ സംസാരത്തിൽനിന്നു് കരയേറാതെ അവർ മക്കൾ, കൊച്ചുമക്കൾ, അവരുടെ മക്കൾ എന്നീവരുടെ മധ്യത്തിൽ കാലം പാഴാക്കുന്നു. ഇങ്ങനെയുള്ളവരെയാണത്രേ അസുരന്മാർ എന്നുവിളിക്കപ്പെടുന്നതു. നിങ്ങൾ അസുരഗൃഹത്തിൽ പിറന്നവരാണെങ്കിലും അങ്ങനെയുള്ളവരിൽനിന്നും അകലം പാലിക്കുക. പകരം, നാരായണനിൽ അഭയം പ്രാപിക്കുക. കാരണം, ഈ ജന്മത്തിന്റെ ഉദ്ദേശംതന്നെ സംസാരത്തിൽനിന്നും മുക്തനായി അവനിൽ ലയിക്കുക എന്നതാണു. ഹേ അസുരപുത്രന്മാരേ!, സർവ്വഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നവനും എങ്ങും നിറഞ്ഞവനുമായ അച്യുതനെ ആശ്രയിക്കുന്നവർക്കു് ജീവിതത്തിൽ യാതൊരു പ്രയാസങ്ങളും വരുകയില്ല. ബ്രഹ്മാവു്, സ്ഥാവരങ്ങൾ ഇത്യാദി സകല ചരാചരങ്ങളിലും, ഭൌതികമായി കാണപ്പെടുന്ന സകല നാമരൂപങ്ങളിലും, ഭൂമി മുതലായ പഞ്ചഭൂതങ്ങളിലും, ത്രിഗുണങ്ങളിലും, മൂലപ്രകൃതിയിലും, മഹദാദിതത്വങ്ങളിലും നിത്യനിരന്തരമായി പ്രതിഭാസിക്കുന്നതു് ഏകനായ ആ പരമാത്മാവുതന്നെയാണു. ജന്മാദിരഹിതനായ അവന്തന്നെയാണു് സകലചരാചരങ്ങൾക്കും ഈശ്വരൻ. അവർണ്ണനീയനും നിർവ്വികല്പനുമായ ആ പരമപുരുഷൻ ദ്രഷ്ടാവായ ജീവാത്മരൂപത്തിലും ദൃശ്യമായ പ്രപഞ്ചരൂപത്തിലും, വ്യാപ്യമായും വ്യാപകമായും നിലകൊള്ളുന്നു. കേവലാനന്ദസ്വരൂപനും, പരമേശ്വരനുമായ ആ നാഥൻ ത്രിഗുണാത്മകമായ മായായാൽ മറയ്ക്കപ്പെട്ട ഐശ്വര്യത്തോടുകൂടിയവനായി നാനാരൂപഭേദങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ടു്, ആസുരമായ ഭാവത്തെ കൈവെടിഞ്ഞു് സർവ്വഭൂതങ്ങളിലും ദയയും സൌഹൃദവുമുള്ളവരായിമാറുക. അങ്ങനെ ചെയ്യുന്നപക്ഷം, നാരായണൻ നിങ്ങളിൽ പ്രസാദിക്കുന്നതാണു. ആദ്യനും അനന്തനുമായ അവനാൽ സാദ്ധ്യമാകാത്തതായി ഒന്നുംതന്നെ ഇവിടെയില്ല. യാതൊരു യത്നവും കൂടാതെ, പ്രാരബ്ദകർമ്മങ്ങളാൽത്തന്നെ സിദ്ധമാകുന്ന ധർമ്മാർത്ഥകാമങ്ങളെക്കൊണ്ടു് എന്താണു് പ്രയോജനം?. തന്തിരുവടിയിലെ അമൃതരസം നുകരുകയും, അവന്റെ മഹിമകളെ കീർത്തിക്കുകയും ചെയ്യുന്ന നമുക്കു് മോക്ഷം പോലും എന്തിനു്?. ധർമ്മാർത്ഥകാമങ്ങളെ വേദങ്ങളിൽ മുക്തിക്കുതകുന്ന ത്രിവർഗ്ഗപുരുഷാർത്ഥമായാണു് കണക്കാക്കപ്പെടുന്നു. ഇതിനുള്ളലാണു് വിദ്യയും യജ്ഞവും അർഥസാധ്യങ്ങളായ സകലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നതു. ഇവയെല്ലാം വേദങ്ങളിൽ പ്രതിപാദ്യമായ ഭൌതികവിഷയങ്ങളാണു. എന്നാൽ, തന്തിരുവടികളിൽ ആശ്രയം കൊള്ളുകയെന്നതുമാത്രമാണു് ഞാൻ കാണുന്ന അദ്ധ്യാത്മമായ വിഷയം.

ഹേ ബാലകന്മാരേ!, നാരായണമുനി ഒരിക്കൽ ഈ തത്വത്തെ നാരദർക്കുപദേശിച്ചിരുന്നു. ഇതിനെ ഗുരുകാരുണ്യമില്ലാതെ മനസ്സിലാക്കുവൻ സാധ്യമല്ല. എന്നാൽ, തന്തിരുവടിയുടെ ഏകാന്തഭക്തന്മാരിൽ ആശ്രയം കൊള്ളുന്നവർക്കു് ഈ തത്വം നന്നേ തിരിഞ്ഞുകിട്ടുന്നു. പരിശുദ്ധമായ ഈ ഭാഗവതധർമ്മത്തേയും വിജ്ഞാനസംയുതമായ അതിന്റെ ആചരണത്തേയും ഭഗവദ്ദർശനം ലഭിച്ച നാരദമുനിയിൽനിന്നും ഞാൻ മുമ്പൊരിക്കൽ കേട്ടിട്ടുള്ളതാണു.

അതുകേട്ടപ്പോൾ ദൈത്യപുത്രന്മാർ പറഞ്ഞു: അല്ലയോ പ്രഹ്ലാദാ!, നമ്മൾ ഒരിക്കൽ‌പോലും ഇത്രയും കർശനസ്വഭാവമുള്ള ഈ ശണ്ഡാമർക്കന്മാരെയാല്ലാതെ മറ്റൊരു ഗുരുവിനെ കണ്ടിട്ടില്ല. അന്തഃപുരത്തിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന നീ നാരദരെകണ്ടുവെന്നു് പറഞ്ഞതും, അദ്ദേഹം നിനക്കു് ഭാഗവതധർമ്മമുപദേശിച്ചുതന്നുവെന്നു് പറഞ്ഞതും ഞങ്ങൾക്കു് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഈ സന്ദേഹത്തെ തീർത്തുതരുക."


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next





Prahlada teches the sons of demons.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ