srimad bhagavatham 7.14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 7.14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

7.14 ഗൃഹസ്ഥാശ്രമധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 14
(ഗൃഹസ്ഥാശ്രമധർമ്മം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മചര്യാശ്രമത്തെക്കുറിച്ചു് സംസാരിച്ചതിനുശേഷം നാരദർ യുധിഷ്ഠിരരോടു് വാനപ്രസ്ഥാശ്രമത്തെക്കുറിച്ചായിരുന്നല്ലോ പറഞ്ഞിരുന്നതു. അതുകേട്ടപ്പോൾ, യുധിഷ്ഠിരരിൽ ഗൃഹസ്ഥാശ്രമികൾക്കു് മോക്ഷം സിദ്ധിക്കില്ലയോ എന്ന സംശയമുദിച്ചു. അതറിയുവാനുള്ള ഇച്ഛയോടുകൂടി അദ്ദേഹം നാരദരോടു് ചോദിച്ചു: ഹേ ദേവർഷേ!, കുടുംബത്തിൽ ആസക്തരായിക്കഴിയുന്ന എന്നെപ്പോലുള്ള ഗൃഹസ്ഥാശ്രമികൾക്കു് സനാതനധർമ്മാനുഷ്ഠാനത്തിലൂടെ മുക്തിയെ പ്രാപിക്കുവാൻ എങ്ങനെയാണു് സാധിക്കുക?.

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രമഹാരാജൻ!, ഗൃഹസ്ഥന്മാർ ഗൃഹസ്ഥവൃത്തികളെ വിധിയാംവണ്ണം അനുഷ്ഠിച്ചു് അവയെ വാസുദേവനിൽ അർപ്പിച്ചു് ജീവിക്കണം. മാഹാത്മാക്കളോടു് സംഗം ചേർന്നുകൊണ്ടു്, അവസരം കിട്ടുമ്പോഴൊക്കെ അവരിൽനിന്നും ശ്രീഹരിയുടെ കഥാമൃതങ്ങളെ ഭക്തിയോടെ കേട്ടുകൊണ്ടു് അവരോടൊപ്പം വർത്തിച്ചുകൊള്ളണം. സത്തുക്കളോടുള്ള സംഗത്താൽ, പുത്രകളത്രങ്ങളോടുള്ള ആസക്തി, ഉണർന്നുകഴിഞ്ഞാൽ സ്വപ്നത്തെയെന്നവണ്ണം, ഗൃഹസ്ഥാശ്രമി ഉപേക്ഷിക്കണം. ആവശ്യത്തിനുമാത്രമായി വിഷയങ്ങളെ അനുഭവിച്ചുകൊണ്ടു് ശരീരത്തിലും ഗൃഹത്തിലുമുള്ള ആസക്തി ഉള്ളുകൊണ്ടില്ലാതാക്കിയും, പുറമേ പ്രദർശിപ്പിച്ചും ജനമധ്യത്തിൽ അവർ വിഹരിക്കണം. ബന്ധുക്കളും, മാതാപിതാക്കന്മാരും, മക്കളും, സഹോദരന്മാരും, മറ്റുള്ള സുഹൃത്തുക്കളും എന്തൊക്കെ പറഞ്ഞാലും ആഗ്രഹിച്ചാലും അതിനെയൊക്കെ ആവുംവണ്ണം സാധിച്ചുകൊടുക്കുക. വൃഷ്ടിയാൽ ഭൂതലത്തിലുണ്ടാകുന്ന ധാന്യാദികളും, ഭൂമിയിൽനിന്നും ഖനനം ചെയ്തുകിട്ടുന്ന സ്വർണ്ണം മുതലായ സമ്പത്തുകളും മറ്റും സർവ്വേശ്വരന്റെ അനുഗ്രഹമായിക്കണ്ടു് അതിനെ സ്വയം അനുഭവിക്കുന്നതിലുപരി പൊതുനന്മയ്ക്കായി ഉപയോഗിക്കണം. മനുഷ്യർക്കു് സ്വന്തം നിലനിൽപ്പിനു് വേണ്ട ധനത്തിൽ മാത്രമേ അധികാരമുള്ളൂ. അധികമായി സിദ്ധിക്കുന്ന ധനത്തെ സ്വന്തമെന്നു് കരുതുന്നവൻ കള്ളനത്രേ!. മാത്രമല്ല, അവൻ ദണ്ഡനം അർഹിക്കുന്നവനുമാണു. സകലജീവഭൂതങ്ങളേയും സ്വന്തം മക്കളെപ്പോലെ കാണുവാനും ഒരു ഗൃഹസ്ഥാശ്രമിക്കു് കഴിയണം. അദ്ധ്യാത്മദൃഷ്ടിയിൽ അവയ്ക്കിടയിൽ യാതൊരു ഭേദവുമില്ലെന്നറിയണം.

ഗൃഹസ്ഥജീവിതം നയിക്കുന്നവനാണെന്നിരിക്കിലും ധർമ്മാർത്ഥകാമങ്ങളിൽ തീവ്രമായ ആസക്തിയെ വയ്ക്കുവാൻ പാടില്ല. അവർ സ്ഥലകാലങ്ങൾക്കനുസരിച്ചു് ദൈവദത്തമായി കിട്ടുന്നതെന്തിലും സംതൃപ്തരാകണം. ശരീരാത്മാക്കളെ ചേർത്തുനിർത്തുവാനായി മാത്രമേ അർത്ഥകാമങ്ങൾക്കായി യത്നിക്കാവൂ. കേവലം ധനസമ്പാദനാർത്ഥമായി ഒരിക്കലും ഉഗ്രകർമ്മങ്ങളിലേർപ്പെടരുതു. നായ്ക്കളേയും അതുപോലെ, തങ്ങൾക്കു് താഴെയുള്ളവരേയുമൊക്കെ യഥാവിധി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു് സഹായിക്കണം. വീട്ടിൽ വരുന്ന അഥിതികളെ ഭാര്യയോടൊപ്പം ചേർന്നു് യഥാവിധി സ്വീകരിക്കണം. മനുഷ്യൻ സ്വന്തം ഭാര്യയ്ക്കുവേണ്ടി സ്വയത്തേയോ, മാതാപിതാക്കളേയോ, ഗുരുക്കന്മാരേയോ വധിക്കുന്നു. അതുകൊണ്ടു്, ഗൃഹസ്ഥാശ്രമി ഭാര്യയിൽ അത്യാസക്തനാകാൻ പാടില്ല. മലമൂത്രപാത്രങ്ങളായ ശരീരങ്ങളിൽ അമിതമായ ആസക്തിയുണ്ടാകാതെ ശ്രദ്ധിക്കണം. കാരണം, ഈവക കാര്യങ്ങളെല്ലാംത്തന്നെ ഒരു ഗൃഹസ്ഥാശ്രമിയെ ധർമ്മപദത്തിൽനിന്നും വ്യതിചലിപ്പിക്കുവാൻ പോന്ന ശക്തിമത്തായ മായാജാലങ്ങളാണു.

ഈശ്വരദത്തമായി ലഭിച്ചതിനെ ഭഗവദ്പ്രസാദമായി കണ്ടനുഭവിക്കുന്നവനും, അതിൽ കൂടുതലായി വന്നുചേരുന്നതിൽ തന്റേതെന്ന അധികാരബോധത്തെ ത്യജിക്കുന്നവനും മഹാത്മാക്കളുടെ പദവിയിലേക്കെത്തിച്ചേരുന്നു. ദേവന്മാരിലും, ഋഷികളിലും, മനുഷ്യരിലും മറ്റു് ഭൂതങ്ങളിലും, പിതൃക്കളിലും, തന്നിലും നിറഞ്ഞിരിക്കുന്നതു് ഒരേ ഈശ്വരനാണെന്ന ബോധത്തോടെ, അവരെയെല്ലാം ഈശ്വരദത്തമായ വിഹിതങ്ങളാൽ പ്രത്യേകം പ്രത്യേകമായി ആരാധിക്കണം. യാഗം ചെയ്യുവാനുള്ള അധികാരവും സമ്പത്തുമുള്ളവനാണെങ്കിൽ നിർദ്ദിഷ്ടമായ വിധികളോടുകൂടിയ അഗ്നിഹോത്രാദി യജ്ഞങ്ങൾ അനുഷ്ഠിക്കാവുന്നതാണു. രാജാവേ!, സകലയജ്ഞങ്ങളുടേയും ഭോക്താവായ ഭഗവാൻ ശ്രീനാരായണനു് അഗ്നിമുഖത്തുനിന്നും ലഭിക്കുന്ന യജ്ഞവിഹിതങ്ങളേക്കാൾ പ്രിയമായതു് ബ്രാഹ്മണമുഖത്തുനിന്നും ഭക്ത്യാ ലഭിക്കുന്ന ഹവിസ്സുകളാണു. അതുകൊണ്ടു് സകലഭൂതങ്ങളുടേയും ഹൃദയകമലത്തിൽ കുടികൊള്ളുന്ന ആ ശ്രീഹരിയെ യഥാശക്തി ഉപാസിക്കുക. വിത്തവാനായവൻ അന്തരിച്ച മാതാപിതാക്കൾക്കും മറ്റു് ബന്ധുജനങ്ങൾക്കുംവേണ്ടി ഭാദ്രപദത്തിലെ കൃഷ്ണപക്ഷത്തിൽ നിർവ്വഹിക്കേണ്ടതായ ശ്രാദ്ധത്തെ ചെയ്തുകൊള്ളണം. ഉത്തരദക്ഷിണങ്ങളായ അയനങ്ങളിലും, വിഷു ദിവസത്തിലും, വെളുത്തവാവും തിങ്കളാഴ്ചയും ഒന്നുചേരുന്ന വ്യതീപാദങ്ങളിലും, പഞ്ചദശിയുടെ അവസാനമായ ദിനക്ഷയത്തിലും, ചന്ദ്രസൂര്യന്മാരുടെ ഗ്രഹണസമയങ്ങളിലും, ദ്വാദശിയോടൊപ്പം തിരുവോണം മുതലുള്ള മൂന്നു് ദിവസങ്ങൾ ഒത്തുചേരുന്ന സമയങ്ങളിലും തർപ്പണാദികൾ ചെയ്യേണ്ടതാണു. കൂടാതെ, അക്ഷയത്രിതിയയിലും, കാർത്തികമാസത്തിലെ വെളുത്ത നവമിയിലും, ഹേമന്തത്തിലും ശിശിരത്തിലുമുള്ള അഷ്ടകാലദിവസങ്ങളിലും ശ്രാദ്ധം മുതലായവയെ അനുഷ്ഠിക്കണം. രാജൻ!, മകം നക്ഷത്രമൊത്തുചേരുന്ന സമ്പൂർണ്ണപൌർണ്ണമിനാളിലും, സമ്പൂർണ്ണപൌർണ്ണമിയുടേയോ ന്യൂനപൌർണ്ണമിയുടേയോ മാസനക്ഷത്രങ്ങൾ ഒത്തുവരുന്ന ദിവസങ്ങളിലും ശ്രാദ്ധം ചെയ്യാവുന്നതാണു. അനിഴം, തിരുവോണം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, എന്നീ നക്ഷത്രങ്ങൾ ദ്വാദശിയോടോ ഏകാദശിയോടോ ചേർന്നുവരുമ്പോഴും ശ്രാദ്ധം, തർപ്പണം മുതലായവയെ ചെയ്യണം. ശ്രാദ്ധാദി പിതൃകർമ്മങ്ങൾക്കുപുറമേ, ഈ കാലങ്ങൾ മറ്റുള്ള പുണ്യകർമ്മങ്ങൾക്കും ഉചിതമായ സമയങ്ങളാണു. ഇക്കാലങ്ങളിൽ സത്ക്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ മനുഷ്യനു് ഐശ്വര്യസിദ്ധിയുണ്ടാകുന്നു. പ്രത്യേകിച്ചു്, തീർത്ഥാടനം, നാമജപം, മറ്റു് വ്രതാനുഷ്ഠാനങ്ങൾ, ദേവപ്രീതി എന്നിവ ചെയ്യുകയും, പിതൃക്കൾക്കും മറ്റുള്ള ജീവഭൂതങ്ങൾക്കുമായി ദാനങ്ങൾ കൊടുക്കുകയും വഴി ശാശ്വതമായ ഫലങ്ങൾ സിദ്ധിക്കുന്നു. രാജാവേ!, ഗൃഹസ്ഥനായ മനുഷ്യൻ, തന്റേയും, ഭാര്യയുടേയും, മക്കളുടേയും വൈദികപരമായ ചടങ്ങുകൾ നടത്തുമ്പോഴും, കുടുംബത്തിൽ അന്തരിച്ചവരുടെ ശവദാഹകർമ്മങ്ങൾ, വാർഷികശ്രാദ്ധം മുതലായവ നടത്തുമ്പോഴും മറ്റും ദാനദർമ്മാധികൾ മുതലായ ശ്രേയസ്ക്കരങ്ങളായ കർമ്മങ്ങളെ ചെയ്യാൻ മറക്കരുതു.

രാജാവേ!, ഇനി ഞാൻ വൈദികകർമ്മങ്ങളാചരിക്കുവാൻ ശ്രേഷ്ഠമായ സ്ഥലങ്ങളെക്കുറിച്ചു് പറയാം. വൈഷ്ണവബ്രാഹ്മണരുള്ള പ്രദേശങ്ങളാണു് പ്രസ്തുതകർമ്മങ്ങൾക്കു് യോജിച്ചതു. സർവ്വചരാചരങ്ങളുമടങ്ങിയ ഈ പ്രപഞ്ചത്തിന്റെ ഏക ആശ്രയം ഭഗവാൻ ശ്രീഹരിതന്നെയാണു. അവനെ വച്ചാരാധിക്കുന്ന ക്ഷേത്രങ്ങൾ മേൽ‌പ്പറഞ്ഞ കർമ്മങ്ങൾക്കുത്തമമാണു. കൂടാതെ, ബ്രഹ്മചര്യം, വേദാധ്യയനം മുതലാവയെ ചെയ്യുന്ന പണ്ഡിതബ്രാഹ്മണരുള്ള സ്ഥലവും ശ്രേഷ്ഠകർമ്മങ്ങളുടെ ആചരണത്തിനു് അത്യുചിതമായി കരുതപ്പെടുന്നു. ഭഗവാൻ നാരായണൻ വാണരുളുന്ന ക്ഷേത്രങ്ങളും, അതുപോലെ പുരാണോക്തങ്ങളായ പുണ്യനദികളുമുള്ളിടവുമായ യാതൊരു ദേശം ധർമ്മാനുഷ്ഠാനങ്ങൾക്കു് യോഗ്യമായ സ്ഥലങ്ങളാണു. പുഷ്കരാദിസരോവരങ്ങൾ, മഹാത്മാക്കൾ അധിവസിക്കുന്ന പ്രദേശങ്ങൾ, ഗയ, പ്രയാഗ, പുലഹാശ്രമം, നൈമിഷാരണ്യം, ഫാൽഗുനക്ഷേത്രം, രാമേശ്വരം, പ്രഭാസതീർത്ഥം, ദ്വാരക, കാശി, മധുര പമ്പ, ബിന്ദുസരസ്സ്, ബദരികാശ്രമം, അളകാനദീതടം, സീതാരാമാശ്രമങ്ങൾ, മഹേന്ദ്രം, മലയം മുതലായ പർവ്വതങ്ങൾ, മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളും ശ്രാദ്ധാദി പുണ്യകർമ്മങ്ങൾക്കു് പാവനമായുള്ള സ്ഥാനങ്ങളാണു. അതുകൊണ്ടു്, ശ്രേയസ്സിനെ ആഗ്രഹിക്കുന്നവൻ ഈ സ്ഥലങ്ങളിൽ മുറയ്ക്കും പോയി പുണ്യകർമ്മങ്ങളനുഷ്ഠിക്കണം. അതു് മറ്റുള്ളവയെ അപേക്ഷിച്ചു് ആയിരം മടങ്ങിലേറെ ഫലസിദ്ധിയുണ്ടാക്കുന്നു.

ഹേ രാജാവേ!, പണ്ഡിതമതമനുസരിച്ചു്, ഭഗവാൻ ശ്രീഹരി മാത്രാണു് ഈ കർമ്മങ്ങൾക്കു് യോജ്യമായ സത്പാത്രമെന്നതു. കാരണം, സ്ഥാവരജംഗമങ്ങളടങ്ങിയ ഈ ജഗത്തു് അവന്റെ സ്വരൂപംതന്നെയാണല്ലോ!. അതുകൊണ്ടാണു്, ദേവന്മാരും ഋഷികളും സിദ്ധന്മാരും സനകാദികളുമൊക്കെ ഉണ്ടായിരുന്നിട്ടും, രാജസൂയത്തിൽ അഗ്രപൂജയ്ക്കായി ശ്രീകൃഷ്ണനെത്തന്നെ പാത്രമാക്കിയതു. അവൻ ജീവരാശികളാൽ വ്യാപ്തമായ ബ്രഹ്മാണ്ഡവൃക്ഷത്തിന്റെ നാരായവേരാണു. അതിനാൽ അവനെ പൂജിക്കുകയെന്നതു് സകലജീവഭൂതങ്ങൾക്കും സുസമ്മതമായ കാര്യമത്രേ!. അവനാൽ മാത്രമാണിവിടെ ഋഷികൾ, ദേവന്മാർ, മനുഷ്യർ, പക്ഷിമൃഗാദികൾ മുതലായ സകലചരാചങ്ങളുടേയും പുരമാകുന്ന ശരീരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു. പരമാത്മരൂപത്തിൽ ഈ പുരങ്ങളിൽ ശയിക്കുന്നതിനാൽ അവനെ പുരുഷൻ എന്ന അഭിധാനത്തോടുകൂടിയും അറിയപ്പെടുന്നു. സകലചരാചരങ്ങളിലും കുടിയരുളുന്ന പരമാത്മാവു് അവയ്ക്കെല്ലാം അവയുടെ പക്വതയ്ക്കനുസരിച്ചു് ജ്ഞാനത്തെ പ്രദാനം ചെയ്യുന്നു. അതിൽ മനുഷ്യനിൽ ആ പക്വത കൂടുതലുള്ളതിനാൽ അവനെ ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നു.

രാജാവേ!, എന്നാൽ, ത്രേതാദി യുഗങ്ങളിൽ മനുഷ്യർക്കിടയിൽ തിരസ്ക്കാരമനോഭാവങ്ങൾ കാണുകയും, അതിൽനിന്നു് മനുഷ്യരാശിയെ രക്ഷിക്കുവാനായി ക്രാന്തദർശികളായ ഋഷികൾ ഈശ്വരാരാധനത്തിനായി സാളഗ്രാമാദി പ്രതിമകൾ ഏർപ്പെടുത്തുകയും ചെയ്തു. ചിലർ അതിലൂടെ ഈശരനെ ആരാധിച്ചുതുടങ്ങി. എന്നാൽ പരസ്പരം ദ്വേഷിക്കുന്ന മനുഷ്യർക്കു് അതുകൊണ്ടും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.

രാജൻ!, മനുഷ്യരുടെയിടയിലാകട്ടെ, ബ്രാഹ്മണരെ സത്പാത്രമായി അറിയുന്നു. കാരണം, അവർ വിദ്യകൊണ്ടും മനസം‌യമനം കൊണ്ടും ഈശ്വരസ്വരൂപമായ വേദത്തെ ധരിക്കുന്നവരാണു. ഹേ യുധിഷ്ഠിരാ!, മൂന്നുലോകങ്ങളേയും ഭഗവദ്മഹിമാകഥനത്താൽ ശുദ്ധീകരിക്കുന്ന ഭാഗവതോത്തമന്മാരായ ബ്രാഹ്മണർ ജഗദാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനാലും ആരാധിക്കപ്പെടുന്നവരാണു.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






The duties and responsibilities of a Grihasthashrami