Crocodile capture Gajendra's leg എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Crocodile capture Gajendra's leg എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

8.2 ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 2
(ഗജേന്ദ്രമോക്ഷം ഗജേന്ദ്രനെ മുതല പിടികൂടുന്നതു.)


പരീക്ഷിത്തുരാജാവിന്റെ ചോദ്യത്തിനുത്തരമായി ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, ഒരു പാൽക്കടലിനു് നടുവിൽ നൂറു് യോജന ഉയരമുള്ള ത്രികുടമെന്ന ഒരു മഹാപർവ്വതമുണ്ടു. ആ പർവ്വതത്തിലുള്ള വെള്ളി, ഇരുമ്പു്, സ്വർണ്ണം എന്നിവയുടെ മൂന്നു് ശൃംഗങ്ങൾ സമുദ്രത്തേയും, ദിക്കുകളേയും, ആകാശത്തേയും പ്രാകാശമാനമാക്കി. കൂടാതെ, രത്നങ്ങളാലും മറ്റു് ധാതുക്കളാലും നിർമ്മിതമായ വേറെയും ചില ശൃംഗങ്ങളും, വിവിധയിനം വൃഷങ്ങളും അരുവികളും അവിടെയുണ്ടു. ആ പർവ്വതത്തിന്റെ അടിവാരത്തിൽ നിരന്തരമായി പാൽക്കടലിന്റെ തിരകളടിച്ചുകൊണ്ടിരിക്കുന്നു. അതിലെ ഭൂപ്രദേശം മരതകപ്പച്ചരത്നക്കല്ലുകളാൽ മനോഹരമാണു.

സിദ്ധന്മാരും ചാരണന്മാരും ഗന്ധർവ്വന്മാരും വിദ്യാധരന്മാരും ഉരഗങ്ങളും കിമ്പുരുഷന്മാരും അപ്സരസ്സുകളും അവിടെ വിഹരിച്ചു. അവരുടെ സംഗീതം അവിടെയുണ്ടായിരുന്ന ഗുഹകൾക്കിടയിൽ മാറ്റൊലികൊണ്ടു. സിംഹങ്ങൾ അതിനെക്കേട്ടു് പരസ്പരം ശത്രുത്വത്തിൽ ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ പർവ്വതത്തിന്റെ താഴ്വരയിൽ വിവിധയിനം മൃഗങ്ങൾ വിഹരിക്കുന്നുണ്ടായിരുന്നു. അതിലെ ദേവവൃക്ഷങ്ങളിലിരുന്നുകൊണ്ടു് പക്ഷികൾ കൂജനമുതിർക്കുന്നു. അവിടെ ധാരാളം തടാകങ്ങളും നദികളുമുണ്ടു. തീരങ്ങൾ രത്നങ്ങൾപോലുള്ള മണൽത്തരികളാൽ തിളങ്ങുന്നു. അതിൽ ദേവസ്തീകൾ സ്നാനം ചെയ്യുമ്പോൾ അവരുടെ ശരീരസുഗന്ധത്തെ വഹിച്ചുകൊണ്ടു് മന്ദമാരുതൻ ആ പരിസരമാകെ പരിമളം പരത്തുന്നു.

ത്രികൂടാചലത്തിന്റെ താഴ്വരയിൽ ഋതുമത് എന്ന ഒരു പൂന്തോട്ടമുണ്ടായിരിന്നു. വരുണന്റേതായ ഈ പൂന്തോട്ടം ദേവന്മാരുടെ ക്രീഡാസ്ഥലമായിരുന്നു. എക്കാലവും അവിടം ഫലങ്ങളാലും പൂക്കളാലും സ‌മൃദ്ധമായിരുന്നു. പലതരം വൃക്ഷങ്ങളാൽ ത്രികൂടം ചുറ്റപ്പെട്ടുനിന്നു.

ആ പർവ്വതത്തിന്റെ താഴ്വരയിൽ താമരകൾകൊണ്ടുനിറഞ്ഞ ഒരു തടാകമുണ്ടു. ആമ്പൽ, കരിം‌കൂവ്വളം, സൌഗന്ധികം ശതദളം തുടങ്ങിയ പുഷ്പങ്ങളും അതിൽ ധാരാളമുണ്ടായിരുന്നു. സുഗന്ധങ്ങളാൽ ഉന്മത്തരായ വണ്ടുകൾ ആ പൂക്കൾക്കുചുറ്റും വട്ടമിട്ടു് പറന്നു. പക്ഷികൾ കളരവമുതിർക്കുന്നു. അരയന്നങ്ങളും മറ്റും അതിൽ നീന്തിക്കളിച്ചു. മത്സ്യങ്ങളുടേയും ആമകളുടേയും സഞ്ചാരത്തിനിടയിൽ ഇളകിവീഴുന്ന പൂമ്പൊടികൾ ജലത്താൽ പരിലസിക്കുന്നു.

രാജാവേ!, ഒരിക്കൽ അവിടെ വസിച്ചിരുന്ന ഒരു ഗജരാജൻ കുറെ പിടിയാനകളോടൊപ്പം മരങ്ങളേയും മറ്റു് കണ്ണിൽ കണ്ടതിനെയെല്ലാം തച്ചുതകർത്തുകൊണ്ടു് ആ കുറ്റിക്കാട്ടിലൂടെ മദോന്മത്തനായി സഞ്ചരിക്കുകയായിരുന്നു. അവന്റെ ഗന്ധമേൽക്കുന്ന മാത്രയിൽത്തന്നെ അവിടെയുള്ള മറ്റു് ആനകളും സിംഹങ്ങളുമടങ്ങുന്ന കാട്ടുജീവികൾ ഭയത്താൽ ഓടിയൊളിക്കുമായിരുന്നു. അവന്റെയനുഗ്രഹത്താൽ അവർ പേടികൂടാതെ മറ്റെവിടെയോ പോയി വിഹരിച്ചുതുടങ്ങി. തന്റെ സംഘങ്ങളോടൊപ്പം ത്രികൂടാചലത്തെ കിടിലം കൊള്ളിച്ചുകൊണ്ടു് മദിച്ചുനടന്ന ആ ഗജേന്ദ്രനു് വേനൽചൂടേറ്റപ്പോൾ അല്പം വെള്ളം കുടിക്കണമെന്നുതോന്നി. പൂമ്പൊടികളാൽ സുഗന്ധമേറിയ മേല്പറഞ്ഞ ആ തടകത്തിന്റെ ഗന്ധത്തെ മണത്തറിഞ്ഞുകൊണ്ടു് അവൻ പെട്ടെന്നു് അവിടേയ്ക്കെത്തി. ശേഷം, ആ തടാകത്തിലേയ്ക്കിറങ്ങി തന്റെ തുമ്പിക്കൈകൊണ്ടു് യഥേഷ്ടം ജലം കോരിക്കുടിയ്ക്കുകയും സ്വശരീരത്തെ നനച്ചു് ക്ഷീണമകറ്റുകയും ചെയ്തു. സ്നേഹമുള്ള ഒരു ഗൃഹനാഥനെപ്പോലെ അവൻ ജലം കോരിയെടുത്തു് മറ്റുള്ള പിടിയാനകളെയും കുഞ്ഞാനകളേയും കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു. എന്നാൽ, ആ സമയം ഈശ്വരമായയാൽ അവനെ സമീപിച്ചുകൊണ്ടിരുന്ന ഒരാപത്തിനെപ്പറ്റി അവൻ അറിഞ്ഞതേയില്ല.

ഹേ രാജൻ!, ദൈവേച്ഛയാൽ ഉഗ്രനായ ഒരു മുതല അത്യധിമായ രോഷത്തോടെ അവന്റെ കാലിൽ പിടികൂടി. പെട്ടെന്നുണ്ടായ ആ ആപത്തിൽനിന്നും രക്ഷപെടുവാനായി തന്നാലൊക്കുംവിധം അവൻ ശക്തിയോടെ തന്റെ കാൽ പിന്നിലേക്കു് വലിച്ചു. എന്നാൽ, അതിശക്തനായ ആ മുതല അവനെ ഊക്കോടെ ആ തടാകത്തിനുള്ളിലേക്കു് വലിച്ചിഴച്ചു. അതുകണ്ടു് കൂടെയുണ്ടായിരുന്ന പിടിയാനകൾ പരിഭ്രാന്തരായി ബഹളമുണ്ടാക്കാൻ തുടങ്ങി. എന്നാൽ, യാതൊരുവിധത്തിലും അവർക്കവനെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞില്ല. അല്ലയോ രാജാവേ!, അകത്തോട്ടും പുറത്തോട്ടുമുള്ള അവരുടെ ആ പിടിവലിയിൽ സംവത്സരങ്ങൾ കടന്നുപോയി. എന്നിട്ടും, ജീവനോടെയിരിക്കുന്ന ഗജേന്ദ്രനെക്കണ്ടു് ദേവന്മാർ അത്ഭുതം കൂറി. ഇതിനിടയിൽ ആ കൊമ്പനാനയുടെ മനസ്സും ശരീരവും തളർന്നുകഴിഞ്ഞിരുന്നു. എന്നാൽ സദാ വെള്ളത്തിൽ കഴിയുന്ന നക്രമാകട്ടെ, ഒട്ടുംതന്നെ തളരാതെ തന്റെ ദൌത്യം തുടർന്നുകൊണ്ടിരുന്നു. പ്രാണൻ പോകാൻ ഇനി ഒട്ടും താമസമില്ലെന്നു് ഗജേന്ദ്രനു് മനസ്സിലായി. തുടർന്നു്, തനിക്കു് നേരിട്ട ആപത്തിൽനിന്നും സ്വയത്തെ രക്ഷിക്കുന്നതിലേക്കുള്ള വഴികളെ ആലോചിച്ചുകൊണ്ടിരുന്ന അവനിൽ ഒടുവിൽ ആ ആത്മബോധമുണർന്നു.

ഗജേന്ദ്രൻ ഓർത്തു: അവശനായ എന്നെ ഈ കൊമ്പനാനകൾക്കുപോലും രക്ഷിക്കുവാനാകുന്നില്ല. പിന്നെയെങ്ങനെയാണു് ദുർബലരായ ഈ പിടിയാനകൾക്കതിനു് സാധിക്കുക?. വിധി നക്രാകൃതിയിലുള്ള പാശത്താൽ എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇനി എനിക്കു് സർവ്വതിനും ആധാരഭൂതനായ ആ പരമാത്മാവുതന്നെ ശരണം. ബലശാലിയായ അന്തകസർപ്പത്തെ ഭയന്നു് തന്നെ ശരണം പ്രാപിക്കുന്നവരെ ആരാണോ പരിപാലിക്കുന്നതു്, യാതൊരുവനെ ഭയന്നാണോ മൃത്യുപോലും പരക്കം പായുന്നതു്, ആ ഈശ്വരനിൽ ഞാൻ അഭയം പ്രാപിക്കുന്നു.           

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Gajendramoksham, Crocodile capture Gajendra's leg