ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 55
പ്രദ്യുമ്നചരിതം
മത്സ്യത്തൊഴിലാളികൾ ആ അസാധാരണമായ മത്സ്യത്തെ ശംബരന് സമ്മാനിച്ചു. ശംബരൻ അത് പാചകപ്പുരയിൽ എത്തിച്ചു. പാചകക്കാർ ഒരു വലിയ കത്തി ഉപയോഗിച്ച് അത് മുറിക്കാൻ തുടങ്ങി. മത്സ്യത്തിന്റെ വയറ്റിൽ ഒരു ആൺകുഞ്ഞിനെ കണ്ട് പാചകക്കാർ അത്ഭുതപ്പെട്ടു. അവർ ആ ശിശുവിനെ മായാവതിക്ക് നൽകി. അപ്പോൾ നാരദമുനി പ്രത്യക്ഷപ്പെട്ട് കുട്ടിയുടെ ജനനത്തെക്കുറിച്ചും മത്സ്യത്തിന്റെ വയറ്റിൽ എത്തിയതിനെക്കുറിച്ചും എല്ലാം അവൾക്ക് വിവരിച്ചു കൊടുത്തു. മായാവതി യഥാർത്ഥത്തിൽ കാമദേവന്റെ പ്രശസ്തയായ പത്നി രതിയായിരുന്നു. തന്റെ ഭർത്താവിന്റെ പുനർജന്മത്തിനായി കാത്തിരുന്ന അവൾക്ക്, ശംബരന്റെ കൊട്ടാരത്തിൽ ഭക്ഷണമുണ്ടാക്കാനുള്ള ചുമതലയായിരുന്നു നൽകിയിരുന്നത്. ഈ ശിശു യഥാർത്ഥത്തിൽ കാമദേവനാണെന്ന് മനസ്സിലാക്കിയ മായാവതിക്ക് അവനോട് അനുരാഗം തോന്നിത്തുടങ്ങി. കുറഞ്ഞ കാലയളവിനുള്ളിൽ, കൃഷ്ണപുത്രനായ പ്രദ്യുമ്നൻ പൂർണ്ണയൗവനം പ്രാപിച്ചു. തന്നെ നോക്കുന്ന എല്ലാ സ്ത്രീകളെയും അദ്ദേഹം വശീകരിച്ചു.
പ്രിയപ്പെട്ട രാജാവേ!, താമരയിതൾപോലെ വിടർന്ന കണ്ണുകളും നീണ്ട കൈകളുമുള്ള, അതിസുന്ദരനായ തന്റെ ഭർത്താവിനെ മായാവതി ലജ്ജയോടെയും പുരികക്കൊടികൾ ഉയർത്തിയും അനുരാഗപൂർവ്വം സമീപിച്ചു. പ്രദ്യുമ്നൻ അവളോട് പറഞ്ഞു, "അമ്മേ, നിങ്ങളുടെ മനോഭാവം മാറിയിരിക്കുന്നു. ഒരു മാതാവിനുണ്ടാകേണ്ട വികാരങ്ങൾ അതിലംഘിച്ച് നിങ്ങൾ ഒരു കാമുകിയെപ്പോലെ പെരുമാറുന്നു."
രതി പറഞ്ഞു: അങ്ങ് ഭഗവാൻ നാരായണന്റെ പുത്രനാണ്, ശംബരൻ അങ്ങയെ മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുവന്നതാണ്. അങ്ങ് കാമദേവനായതുകൊണ്ട് ഞാനാണ് അങ്ങയുടെ ധർമ്മപത്നിയായ രതി. പ്രഭോ!, അങ്ങേയ്ക്ക് പത്തുദിവസംപോലും പ്രായമാകുന്നതിന് മുൻപ് ആ ശംബരൻ അങ്ങയെ കടലിലെറിഞ്ഞു. ഒരു മത്സ്യം അങ്ങയെ വിഴുങ്ങി. പിന്നീട് ഇവിടെവച്ച് മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് ഞങ്ങൾ അങ്ങയെ കണ്ടെടുത്തത്. അങ്ങയുടെ ഭീകരശത്രുവായ ഈ ശംബരനെ ഇപ്പോൾതന്നെ വധിക്കൂ. അവൻ നൂറുകണക്കിന് മാന്ത്രികവിദ്യകൾ അറിയുന്നവനാണെങ്കിലും, അങ്ങേയ്ക്ക് മായയിലൂടെ അവനെ പരാജയപ്പെടുത്താൻ കഴിയും. മകനെ നഷ്ടപ്പെട്ട അങ്ങയുടെ പാവം അമ്മ, ഒരു കുരരിപക്ഷിയെപ്പോലെ അങ്ങയെ ഓർത്ത് കരയുകയാണ്. തന്റെ പശുക്കിടാവിനെ നഷ്ടപ്പെട്ട പശുവിനെപ്പോലെ അവൾ പുത്രവാത്സല്യത്താൽ തകർന്നിരിക്കുകയാണ്.
ശുകദേവ ഗോസ്വാമി തുടർന്നു: രാജാവേ!, ഇപ്രകാരം പറഞ്ഞുകൊണ്ട്, മായാവതി പ്രദ്യുമ്നന് 'മഹാമായ' എന്ന ദിവ്യവിദ്യ ഉപദേശിച്ചുകൊടുത്തു. ഇത് മറ്റെല്ലാ മായകളെയും നശിപ്പിക്കാൻ കഴിവുള്ളതാണ്. പ്രദ്യുമ്നൻ ശംബരനെ സമീപിച്ച് യുദ്ധത്തിന് വിളിച്ചു. ശത്രുത വർദ്ധിപ്പിക്കാനായി അസഹനീയമായ പരിഹാസവാക്കുകൾ അവനോട് പറഞ്ഞു. ആ വാക്കുകളാൽ പ്രകോപിതനായ ശംബരൻ, ചവിട്ടേറ്റ പാമ്പിനെപ്പോലെ ക്ഷോഭിച്ചു. അവൻ ഗദയുമായി പുറത്തുവന്നു, ക്രോധത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു. ശംബരൻ തന്റെ ഗദ വേഗത്തിൽ കറക്കി പ്രദ്യുമ്നന് നേരെ എറിഞ്ഞു. അത് ഇടിമിന്നൽ പോലെ ഭയങ്കരമായ ശബ്ദമുണ്ടാക്കി. തനിക്കുനേരെ വരുന്ന ശംബരന്റെ ഗദയെ പ്രദ്യുമ്നൻ സ്വന്തം ഗദ കൊണ്ട് തട്ടിമാറ്റി. പിന്നീട് ക്രോധത്തോടെ തന്റെ ഗദ ശത്രുവിന് നേരെ എറിഞ്ഞു. മയദാനവൻ പഠിപ്പിച്ചു കൊടുത്ത ആസുരമായ മാന്ത്രികവിദ്യകൾ പ്രയോഗിച്ച് ശംബരൻ ആകാശത്ത് പ്രത്യക്ഷപ്പെടുകയും കൃഷ്ണപുത്രന് മേൽ ആയുധവർഷം ചൊരിയുകയും ചെയ്തു. ആയുധവർഷത്താൽ പീഡിപ്പിക്കപ്പെട്ട പ്രദ്യുമ്നൻ, സാത്വികമായ 'മഹാമായ' എന്ന വിദ്യ പ്രയോഗിച്ചു. ഇത് മറ്റെല്ലാ മാന്ത്രിക ശക്തികളെയും തകർക്കാൻ ശേഷിയുള്ളതായിരുന്നു.
തുടർന്ന് അസുരൻ ഗുഹ്യകൻമാർ, ഗന്ധർവ്വൻമാർ, പിശാചുക്കൾ, ഉരഗൻമാർ, രാക്ഷസൻമാർ എന്നിവരുടെ നൂറുകണക്കിന് മാന്ത്രിക ആയുധങ്ങൾ പ്രയോഗിച്ചുവെങ്കിലും പ്രദ്യുമ്നൻ അവയെല്ലാം തകർത്തെറിഞ്ഞു. പ്രദ്യുമ്നൻ തന്റെ മൂർച്ചയുള്ള വാളെടുത്ത് ശംബരന്റെ തല അറുത്തുമാറ്റി. കിരീടവും കുണ്ഡലങ്ങളും ചുവന്ന മീശയും ഉള്ള ആ തല നിലംപതിച്ചു. ദേവന്മാർ പ്രദ്യുമ്നന്റെമേൽ പുഷ്പവൃഷ്ടി നടത്തുകയും സ്തുതികൾ ആലപിക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ പത്നി, രതി ആകാശത്ത് പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ ആകാശമാർഗ്ഗത്തിലൂടെ ദ്വാരകാനഗരിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
രാജാവേ!, സുന്ദരികളായ സ്ത്രീകൾ നിറഞ്ഞ കൃഷ്ണന്റെ കൊട്ടാരത്തിലേക്ക് ആകാശത്തുനിന്ന് ഇറങ്ങിവന്ന പ്രദ്യുമ്നനും പത്നിയും, മിന്നലോടുകൂടിയ മേഘത്തെപ്പോലെ ശോഭിച്ചു. കാർമേഘം പോലുള്ള ശ്യാമവർണ്ണവും, മഞ്ഞപ്പട്ടു വസ്ത്രവും, നീണ്ട കൈകളും, ചെന്താമരക്കണ്ണുകളും, മനോഹരമായ പുഞ്ചിരിതൂകുന്ന മുഖവും, ആഭരണങ്ങളും, നീലനിറത്തിലുള്ള ചുരുളൻമുടിയും കണ്ടപ്പോൾ കൊട്ടാരത്തിലെ സ്ത്രീകൾ അദ്ദേഹം ഭഗവാൻ കൃഷ്ണനാണെന്ന് കരുതി. അവർ ലജ്ജിച്ച് പലയിടങ്ങളിലായി ഒളിച്ചു. പിന്നീട് കൃഷ്ണന്റെ രൂപവുമായുള്ള ചെറിയ വ്യത്യാസങ്ങളിൽ നിന്ന് അദ്ദേഹം ഭഗവാനല്ലെന്ന് അവർക്ക് മനസ്സിലായി. അത്ഭുതത്തോടും സന്തോഷത്തോടുംകൂടി അവർ പ്രദ്യുമ്നനെയും സ്ത്രീരത്നമായ അദ്ദേഹത്തിന്റെ പത്നിയെയും സമീപിച്ചു. മധുരമായ ശബ്ദവും കറുത്ത കണ്ണുകളുമുള്ള പ്രദ്യുമ്നനെ കണ്ടപ്പോൾ രുക്മിണി തന്റെ നഷ്ടപ്പെട്ട മകനെ ഓർത്തു. വാത്സല്യത്താൽ അവളുടെ സ്തനങ്ങൾ ചുരന്നു.
ശ്രീമതി രുക്മിണിദേവി പറഞ്ഞു: താമരക്കണ്ണുകളുള്ള ഈ പുരുഷശ്രേഷ്ഠൻ ആരാണ്? ഇദ്ദേഹം ആരുടെ മകനാണ്? ഏത് സ്ത്രീയാണ് ഇദ്ദേഹത്തെ ഗർഭം ധരിച്ചത്? ഇദ്ദേഹം പത്നിയായി സ്വീകരിച്ചിരിക്കുന്ന ഈ സ്ത്രീ ആരാണ്? പ്രസവമുറിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എന്റെ മകൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, അവന് ഈ യുവാവിന്റെ പ്രായവും രൂപവും ഉണ്ടാകുമായിരുന്നു. പക്ഷേ, ഈ യുവാവിന്റെ ശരീരപ്രകൃതിയും, അവയവങ്ങളും, നടപ്പും, സംസാരവും, പുഞ്ചിരിയും എല്ലാം ശാർങ്‌ഗധാരിയായ എന്റെ നാഥൻ കൃഷ്ണനോട് ഇത്രയധികം സാമ്യമുള്ളത് എങ്ങനെയാണ്? അതെ, ഇദ്ദേഹം എന്റെ ഗർഭപാത്രത്തിൽ ജനിച്ച എന്റെ മകൻതന്നെയായിരിക്കണം. കാരണം ഇദ്ദേഹത്തോട് എനിക്ക് വലിയ വാത്സല്യം തോന്നുന്നു, എന്റെ ഇടതുകൈ തുടിക്കുന്നു.
രുക്മിണിദേവി ഇപ്രകാരം ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, ദേവകീപുത്രനായ ഭഗവാൻ കൃഷ്ണൻ വസുദേവരോടും ദേവകിയോടുമൊപ്പം അവിടെയെത്തി. എന്താണ് സംഭവിച്ചതെന്ന് ഭഗവാൻ കൃഷ്ണന് കൃത്യമായി അറിയാമായിരുന്നെങ്കിലും അദ്ദേഹം മൗനം പാലിച്ചു. എന്നാൽ നാരദമുനി അവിടെയെത്തി, ശംബരൻ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മുതലുള്ള എല്ലാ കാര്യങ്ങളും വിവരിച്ചു. കൊട്ടാരത്തിലെ സ്ത്രീകൾ ഈ അത്ഭുതകരമായ കഥ കേട്ടപ്പോൾ, വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മകൻ മരിച്ചതിനിടയിൽ നിന്ന് തിരിച്ചുവന്നതുപോലെ സന്തോഷത്തോടെ പ്രദ്യുമ്നനെ സ്വീകരിച്ചു. ദേവകിയും വസുദേവരും കൃഷ്ണനും ബലരാമനും കൊട്ടാരത്തിലെ എല്ലാ സ്ത്രീകളും, പ്രത്യേകിച്ച് രുക്മിണിദേവിയും ആ യുവദമ്പതികളെ ആലിംഗനം ചെയ്ത് ആനന്ദിച്ചു.
കാണാതായ പ്രദ്യുമ്നൻ തിരികെയെത്തിയ വിവരമറിഞ്ഞപ്പോൾ ദ്വാരകാവാസികൾ പറഞ്ഞു, "ദൈവാനുഗ്രഹത്താൽ, മരിച്ചെന്ന് കരുതിയ കുട്ടി ഇതാ തിരിച്ചുവന്നിരിക്കുന്നു!" പ്രദ്യുമ്നനോട് പുത്രവാത്സല്യം തോന്നേണ്ട കൊട്ടാരത്തിലെ സ്ത്രീകൾക്ക്, അദ്ദേഹം ഭഗവാനാണെന്ന് തോന്നി അനുരാഗം തോന്നിയതിൽ അത്ഭുതപ്പെടാനില്ല. കാരണം ആ മകൻ തന്റെ പിതാവിന്റെ തനിപ്പകർപ്പായിരുന്നു. ലക്ഷ്മീദേവിയുടെ അഭയസ്ഥാനമായ ഭഗവാൻ കൃഷ്ണന്റെ സൗന്ദര്യത്തിന്റെ പൂർണ്ണ പ്രതിഫലനമായിരുന്നു പ്രദ്യുമ്നൻ. തന്റെ അമ്മയുടെ സ്ഥാനത്തുള്ളവർക്ക് പോലും അദ്ദേഹത്തോട് അനുരാഗം തോന്നിയെങ്കിൽ, മറ്റ് സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?
ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ