2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

4.22 പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 22
(പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു)


sanat kumaras meet prthu maharaja srimad bhagavatam എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! ജീവൻ പക്വമായാൽ ആത്മീയഗുരു യഥൃശ്ചയാതന്നെ ആഗതമാകുമെന്നത് സത്യംതന്നെ. പൃഥുമഹാരാജാവിന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. അദ്ദേഹം തന്റെ പ്രജകളുമായി സംവദിച്ചുകൊണ്ടുനിൽക്കുന്ന സമയം സനത്കുമാരന്മാർ അവിടെയെത്തി. കുമാരന്മാരെ യഥോചിതം സ്വീകരിക്കുന്ന കാര്യത്തിൽ രാജാവിന് വല്ലാത്ത ഉത്കണ്ഠയുണ്ടായി. സംസാരികളായ ജീവഭൂതങ്ങൾ നിമിഷാർദ്ധത്തിൽതന്നെ ത്രിഗുണങ്ങളുടെ പിടിയിൽ പെട്ടുപോകുന്നതുപോലെ, രജാവും സദസ്സിലുണ്ടായിരുന്ന മറ്റെല്ലാവരും കുമാരന്മാരെ കണ്ടപ്പോൾ ഝടുതിയിൽ ചാടിയെഴുന്നേറ്റു. പൃഥുമഹാരാജാവ് സനകാദികളെ ശിരസ്സാ നമസ്കരിച്ചു. തുടർന്ന് യഥാവിധി പൂജിച്ച് അവരെ സർവ്വോത്തമങ്ങളായ ഇരിപ്പിടങ്ങളിലിരുത്തി. അനന്തരം അവരുടെ തിരുവടികൾ കഴുകി ആ ജലം തന്റെ ശിരസ്സിൽ തളിച്ചു. വിദുരരേ!, മഹത്തുക്കളെ എവ്വിധം സ്വീകരിക്കണമെന്ന് തന്റെ കർമ്മങ്ങളിലൂടെ പൃഥു ലോകത്തിന് കാട്ടിക്കൊടുത്തു.

സ്വർണ്ണസിംഹാസനങ്ങളിലിരിക്കുന്ന ശിവാഗ്രജന്മാരായ ആ യോഗീശ്വരന്മാർ യജ്ഞശാലയിൽ ആളിജ്വലിക്കുന്ന അഗ്നിനാളങ്ങൾപോലെ പ്രശോഭിച്ചു. അവരുടെ തിരുമുമ്പിൽ നിന്നുകൊണ്ട് ഭക്തിപുരസ്സരം രാജാവ് ഇപ്രകാരം പറഞ്ഞു: ഹേ മംഗളമൂർത്തികളേ!, യോഗികൾക്കുപോലും സിദ്ധിക്കാത്ത മഹാഭാഗ്യമാണിപ്പോൾ ഈയുള്ളവന് ലഭിച്ചിരിക്കുന്നതു. ഇത്ര നിഷ്പ്രയാസം നിങ്ങളുടെ ദർശഭാഗ്യമുണ്ടാകുവാൻ എന്ത് പുണ്യപ്രവൃത്തികളാണ് ഞാൻ ചെയ്തെതെന്ന് മനസ്സിലാകുന്നില്ല. ഭാഗവതോത്തമന്മാരായ നിന്തിരുവടികളുടെ പ്രീതിക്ക് പാത്രമാകുന്നവർക്ക് ഇഹത്തിലും പരത്തിലും ദുർലഭമായി ഒന്നുംതന്നെയില്ല. മാത്രമല്ല, അവർക്ക് വിഷുണുഭഗവാന്റേയും മഹാദേവന്റേയും അഗണിതമായ അനുഗ്രഹവും സിദ്ധിക്കുന്നു.

സർവ്വഭൂതങ്ങളിലും അന്തര്യാമിയായി സകലതിനും സാക്ഷിത്വം വഹിക്കുന്ന ഭഗവാൻ ഹരിയെ ആർക്കുംതന്നെ തങ്ങളുടെയുള്ളിൽ ദർശിക്കാൻ സാധിക്കുന്നില്ല. സാക്ഷാൽ ബ്രഹ്മദേവനും മഹാദേവനും പോലും അവനെ ഉള്ളവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ സർവ്വദാ സർവ്വലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിക്കുന്ന നിങ്ങളുടെ തത്വവും ഇവിടെ ആർക്കുംതന്നെ അറിയുവാൻ സാധ്യമല്ല. നിർദ്ധനനും ഗൃഹമേധിയുമായ ഒരുവന്റെ വീട്ടിൽ സാധുസന്ദർശനമുണ്ടാകുമ്പോൾ അവൻ ക്ഷണത്തിൽ ധന്യനാകുന്നു. അവരെ യഥോചിതം പൂജിച്ച് അർഘ്യവും ഇരിപ്പിടവും നൽകുന്നപക്ഷം ആ ഗൃഹംതന്നെ പവിത്രമാകുന്നു. മറിച്ച്, എല്ലാവിധ സമ്പത്തുകളുമുണ്ടായിരുന്നാലും സാധുക്കളെ ക്ഷണിക്കുകയോ അവരെ പൂജിക്കുകയോ ചെയ്യാത്ത ഗൃഹം വിഷസർപ്പങ്ങൾ പാർക്കുന്ന മരംപോലെയാകുന്നു. ജനനം മുതലേ ബ്രഹ്മചര്യവും തപസ്സും ശീലമാക്കിയ നിങ്ങൾ അവയെ കാത്തുസൂക്ഷിക്കുവാനായി സ്വന്തം ശരീരത്തെ എപ്പോഴും ബാലാവസ്ഥയിൽത്തന്നെ സൂക്ഷിക്കുന്നു.

വിദുരരേ!, ഇങ്ങനെ പ്രകീർത്തിച്ചുകൊണ്ട് പൃഥുമഹാരാജൻ സനത്കുമാരന്മാരെ യഥാവിധി സ്വാഗതം ചെയ്തു. തുടർന്ന് വീണ്ടും അദ്ദേഹം അവരോട് ചോദിച്ചു: യോഗീശ്വരന്മാരേ!, മുജ്ജന്മകർമ്മങ്ങളുടെ ഫലമായി പ്രാരബ്ദങ്ങളിൽ മുഴുകി ഇന്ദ്രിയസുഖങ്ങൾ മാത്രം കാമിച്ചുകൊണ്ട് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ എങ്ങനെയാണവിടെനിന്നും ഉദ്ധരിക്കുവാൻ കഴിയുക? സർവ്വദാ ആത്മാനന്ദികളായ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചന്വേഷിക്കുന്നത് ഭോഷത്തരമാണു. കാരണം, മനോതലവൃത്തിഭാവങ്ങളായ നന്മതിന്മകൾ നിങ്ങളിൽ എങ്ങനെയുണ്ടാകാനാണു?. സത്യത്തിൽ നിങ്ങൾ മാത്രമാണിവിടെ സംസാരികൾക്ക് മിത്രങ്ങളായിട്ടുള്ളതു. അതുകൊണ്ട്, അവർക്കെങ്ങനെയാണ് ഈ ഭവസാഗരത്തിൽനിന്നും കരകയറി ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലെത്തുവാൻ സാധിക്കുന്നതെന്ന് പറഞ്ഞരുളിയാലും!. ഭഗവാൻ ഹരി അവരെ രക്ഷിക്കുവാനായി സദാ നിങ്ങളെപ്പോലുള്ളവരുടെ രൂപത്തിൽ ഈ ലോകം മുഴുവനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകൾ കേട്ട് അകമഴിഞ്ഞ സന്തോഷത്തോടെ കുമാരന്മാർ പറഞ്ഞു: ഹേ രാജൻ!, ഏറ്റവും ഉചിതമായ ചോദ്യമാണ് അങ്ങ് ഞങ്ങളോട് ചോദിച്ചതു. ഈ ചോദ്യവും അതിന്റെ ഉത്തരവും ഈ ലോകത്തിന് പൊതുവേ ഉപകാരപ്രദമാണ്. അതും, അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന അങ്ങയിൽനിന്നാകുമ്പോൾ അത് അവ്യാജവുമാണു. സർവ്വജ്ഞനായിട്ടും അജ്ഞാനിയെപ്പോലെ അങ്ങ് ഞങ്ങളൊട് ചോദ്യങ്ങൾ ചോദിക്കുന്നു. അത് ജ്ഞാനികളുടെ സ്വഭാവമാണു. സത്സംഗത്തിലൂടെ ഉടലെടുക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വക്താവിനും ശ്രോതാക്കൾക്കും ഒരുപോലെ സമ്മതവും ആനന്ദദായകവുമായിരിക്കും. പിന്നീടത് ലോകത്തിന് മുഴുവായി ഉപകാരപ്പെടുകയും ചെയ്യും. ഹേ രാജൻ!, അങ്ങ് ഭഗവദ്ഭക്തനാണു. ആ പാദാരവിന്ദങ്ങളിൽ ഭക്തിയുണ്ടാവുകയെന്നത് അത്യന്തം ദുഃഷ്കരമായ കാര്യവും. എന്നാൽ അവനിൽ ശ്രദ്ധയും ഭക്തിയും ഉദിക്കുന്നതോടെ ഒരുവന്റെ ഹൃദയത്തിൽനിന്നും ലോഭമോഹങ്ങൾ അകന്നുപോകുന്നു. ശാസ്ത്രമതമനുസരിച്ച് മനുഷ്യജീവിതത്തിൽ ചെയ്യേണ്ടത് ശരീരാദികളിൽ വിരക്തിയും ഭഗവാനിൽ ആസക്തിയും ജനിപ്പിക്കുകയാണു. ഭഗവന്മഹിമകളുടെ ശ്രവണമനനാദികൾകൊണ്ടും സത്സംഗം കൊണ്ടും അവനെ നിത്യവും ആരാധിക്കുന്നതുകൊണ്ട് ഒരുവനിൽ അവനോടുള്ള ഭക്തി വളരുന്നു. ആയതിനായി ഇന്ദ്രിയഭോഗങ്ങളിൽ മാത്രം ആസക്തരായവരോടുള്ള സംഗം ഉപേക്ഷിക്കുക. മാത്രമല്ല, അവരോട് സംഗം ചേരുന്നവരുമായ്പോലും ഭക്തന്മാർ അകന്നുനിൽക്കുക. ഭഗവന്മഹിമകളാകുന്ന മധു നുകരാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുക. എങ്കിൽ മാത്രമേ ഒരുവന് ഇന്ദ്രിയനിഗ്രഹം സാധ്യമാകുകയുള്ളൂ.

മുമുക്ഷു എപ്പോഴും അഹിംസ പാലിക്കണം. ഗുരൂപദേശങ്ങളിൽനിന്നും അണുവിട വ്യതിചലിക്കാതെ, ഭഗവന്മഹികൾ നിരന്തരം സ്മരണിയിൽ വച്ചുകൊണ്ട് കാമം, നിന്ദ, ദ്വന്ദം എന്നിവകളിൽനിന്നകന്ന് തിതിക്ഷയോടെ വർത്തിക്കുകയും വേണം. ഭഗവാന്റെ സത്ചരിത്രങ്ങളിൽ ആസക്തനായി അവയുടെ ശ്രവണാദികൾകൊണ്ട് ഹൃദയത്തിൽ ഭക്തി വളർത്തണം. ഭക്തനെ സംബന്ധിച്ചിടത്തോളം ഭഗവദ്ചരിത്രങ്ങൾ കാതുകൾക്കലങ്കാരമാണു. ഭക്തിയിലൂടെ ത്രിഗുണങ്ങളെ മറികടന്ന് ഭക്തൻ ഭഗവാനിലെത്തിച്ചേരുന്നു. ഗുരുകാരുണ്യം കൊണ്ടും, സാധകൊണ്ടും ഭഗവാനിൽ രതിയുണ്ടാകുമ്പോൾ ഭക്തൻ പഞ്ചഭൂതാത്മകമായ ശരീരത്തിലിരുന്നുകൊണ്ടുതന്നെ തന്റെ സകല ഭൌതികബന്ധങ്ങളും, വിറകിൽ പടരുന്ന അഗ്നി വിറകിനെത്തന്നെ ഭസ്മമാക്കുന്നതുപോലെ, ഇല്ലാതാക്കുന്നു. ഭൌതികകാമങ്ങളിൽനിന്നും ത്രിഗുണങ്ങളിൽനിന്നും മുക്തനായ മുമുക്ഷു തന്റെ ബാഹികവും ആന്തരികവുമായ കർമ്മങ്ങളിൽ വ്യത്യാസം കാണുന്നില്ല. ആ സമയം, യോഗത്തിനുമുമ്പ് ജീവാത്മാവിനും പരമാത്മാവിനുമിടയിലുണ്ടായിരിക്കുന്ന വ്യത്യാസവും ഇല്ലാതാകുന്നു. സ്വപ്നം കണ്ടുണർന്നുകഴിഞ്ഞാൽ സ്വപ്നവും സ്വപ്നദർശിയുമായി എന്ത് ബന്ധമാണുള്ളതു.

ജീവൻ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ദാഹിക്കുമ്പോൾ അവയിൽ പലതരം ആഗ്രഹങ്ങളുണ്ടാകുകയും അതിന്റെ പൂർത്തിക്കായി വിവിധതരം യോനികളിൽ ജന്മങ്ങളെടുക്കേണ്ടിവരികയും ചെയ്യുന്നു. എന്നാൽ ജീവൻ തന്റെ സ്വരൂപത്തെ തിരിച്ചറിയുന്ന അവസ്ഥയിൽ പരമാത്മാവിനെയല്ലാതെ ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനേയും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ വ്യത്യസ്ഥ ഉപാധികളിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ജീവഭൂതങ്ങൾക്ക് താനെന്നും പരനെന്നുമുള്ള വ്യത്യാസം തോന്നുന്നതു. നാം നമ്മെത്തന്നെ ജലം മുതലായവയിൽ കാണുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങൾ മാത്രമേ ഇവിടെയും സംഭവിക്കുന്നുള്ളൂ. ഒരു തടാകത്തെ ചുറ്റിനിൽക്കുന്ന പുൽത്തകിടികൾ ആ തടാകത്തിലെ ജലത്തെ ക്രമേണ കുടിച്ചുവറ്റിക്കുന്നതുപോലെ, മനസ്സും ഇന്ദ്രിയങ്ങളും വിഷങ്ങൾക്ക് പിന്നാലെ സദാ പായുമ്പോൾ മനസ്സ് അശാന്തമാകുകയും കാലാന്തരത്തിൽ ഉള്ളിലെ ആത്മബോധം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നു. ബോധം നഷ്ടമായാൽ ജീവൻ തന്റെ സ്വരൂപത്തെ മറന്നുപോകുകയും അതുവഴി അവനിലെ  ജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നു. ഇതിനെ ജ്ഞാനികൾ ജീവന്റെ സർവ്വനാശമായി കരുതുന്നു.

ആത്മസാക്ഷാത്കാരമാണ് ജീവന്റെ പരമലക്ഷ്യമെന്നിരിക്കെ, അതിന്റെ ഏറ്റവും മുഖ്യമായ തടസ്സമെന്നത് ജീവൻ ആത്മസാക്ഷാത്ക്കാരത്തിന് മുകളിൽ മറ്റ് പല കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നത് മാത്രമാണു. ഒരുവന്റെ മനസ്സിൽ, സുഖഭോഗങ്ങൾക്കുവേണ്ടി ധനസമ്പാദം ചെയ്യണമെന്ന് തോന്നുന്നതോടുകൂടി അവന്റെ അദ്ധ്യാത്മസാധന അവിടെ അവസാനിക്കുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം ജ്ഞാനവും ഭക്തിയും നഷ്ടമാക്കി വരും ജന്മങ്ങളിൽ അവൻ അചരയോനികളിൽ ജന്മം കൊള്ളുന്നു. മോക്ഷം കൊതിക്കുന്നവർ ഒരിക്കലും തമോഗുണങ്ങൾക്കടിമകളാകാൻ പാടില്ല. കാരണം അവ ധർമ്മാർത്ഥകാമമോക്ഷങ്ങളിൽനിന്നും ജീവനെ വ്യതിചലിപ്പിച്ച് യോഗഭ്രഷ്ടനാക്കിത്തീർക്കുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ മോക്ഷം ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്നു. കാരണം ബാക്കി മൂന്നും കാലമാകുന്ന പ്രതിഭാസത്തിൽ ഇല്ലാതാകുന്നവയാണു. മനുഷ്യരിൽ ചിർക്ക് ലഭ്യമാകുന്ന ഉന്നതജീവിതനിലവാരങ്ങൾ അവർ അനുഗ്രഹമായി കരുതുന്നു. എന്നാൽ അവയെല്ലാം പ്രകൃതിയുടെ ത്രിഗുണങ്ങളുടെ പരിണാമഫലമായി ഉണ്ടാകുന്നവയാണെന്നറിയുക. മാത്രമല്ല, അവയ്ക്കൊന്നും ദീർഘകാലത്തെ നിലനിൽപ്പും ഉണ്ടാകുന്നില്ല. കാലാധീതമായി ഇവിടെ ഒന്നുംതന്നെയില്ലയെന്ന് മനസ്സിലാക്കുക. അതുകൊണ്ട്, ഹേ രാജൻ!, സകലചരാചരങ്ങളിലും വസിക്കുന്ന ആ പരമപുരുഷനെ അറിയാൻ ശ്രമിക്കുക. ജീവഭൂതങ്ങൾ പഞ്ചഭൂതാത്മകങ്ങളായ സ്ഥൂലശരീരങ്ങളാലും, പ്രാണൻ, ബുദ്ധി മുതാലായവകൾ ചേർന്നുണ്ടായ സൂക്ഷമശരീരങ്ങളാലും ആവൃതമാണു. അതിനുള്ളിൽ പരമാത്മരൂപത്തിൽ ഭഗവാൻ ഹരി കുടികൊള്ളുന്നു. എന്നാൽ അവന്റെ അദ്ധ്യാത്മസ്വരൂപത്തെ അറിയണമെങ്കിൽ ജീവന് മായയുടെ പിടിയിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ടു. കയറിൽ സർപ്പത്തെ കണ്ട് ഭ്രമിക്കുന്നതുപോലെ, മായയ്ക്കധീനനായി ജീവിക്കുന്നവന് ഹരിയുടെ സാന്നിധ്യത്തെയോ സ്വരൂപത്തെയോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആ ഭഗവാനിൽ മാത്രമാണു ജീവൻ ആശ്രയം കൊള്ളേണ്ടതു.

ഭക്തന് വളരെ എളുപ്പത്തിൽ ആഗ്രഹങ്ങളെ നിവർത്തിക്കാൻ കഴിയുന്നു. എന്നാൽ ജ്ഞാനികൾക്കോ യോഗികൾക്കോ അത് സാധ്യമാകുന്നില്ല. അതുകൊണ്ട് അവനിൽ ഭക്തിയുൾക്കൊള്ളുക. ഭവസാഗരം നിറയെ കൂറ്റൻ സ്രാവുകളുടെ താവളമാണു. അവയുടെ പിടിയിൽ പെടാതെ അതിൽനിന്നും കരകയറുകയെന്നത് അത്യന്തം പ്രയാസകരമായ ഉദ്യമമാണു. അതിൽനിന്നും രക്ഷനേടുന്നതിനായി ജ്ഞാനികളും യോഗികളുമായ സാധകന്മാർ പലേതരം തപസ്സുകളിലേർപ്പെടുന്നു. എന്നാൽ ഞങ്ങൾ ഉപദേശിക്കുന്നത് നിങ്ങൾ ഹരിചരണങ്ങളിൽ അഭയം പ്രാപിക്കുക. അവന്റെ കാരുണ്യനൌകകൾ നിങ്ങളെ അതിൽനിന്നും മറുകരയെത്തിക്കുമെന്നതിൽ സംശയിക്കേണ്ടാ.

മൈത്രേയൻ തുടർന്നു: വിദുരരേ!, സനത്കുമാരന്മാരാൽ ഉപദിഷ്ടനായ പൃഥുമഹാരാജാവ് ഭക്തിപുരസ്സരം അവരോട് പറഞ്ഞു: ഹേ ബ്രഹ്മകുമാരന്മാരേ! നിങ്ങളുടെ ഈ ആഗമനവും അനുഗ്രഹങ്ങളും എനിക്ക് ഭഗവാന്റെ വരദാനമായി കിട്ടിയതാണു. അവിടുത്തെ വാക്കുകളെ നിങ്ങളിതാ സത്യമാക്കിയിരിക്കുന്നു. നിങ്ങളും അവനെപ്പോലെതന്നെ കാരുണ്യവാന്മാർതന്നെ. ഞാനെന്താണ് നിങ്ങൾക്ക് സമർപ്പികേണ്ടത്?. എന്റെ പക്കൽ ആകെയുള്ളത് സത്തുക്കൾ ഭക്ഷിച്ചതിനുശേഷമുള്ള അല്പം അന്നം മാത്രമാണു. തുകൊണ്ട്, എനിക്കുള്ള സകലതും, എന്റെ രാജ്യവും കുടുംബവുമടക്കം, ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണു. സകലവേദങ്ങളേയും ഗ്രഹിച്ച ഒരാൾക്ക് മാത്രമേ ഭൂമിയെ ഭരിക്കുവാൻ അവകാശമുള്ളൂ. അതിലൂടെ അധികാരത്തിന്റെ ശുദ്ധമായ അർത്ഥം ഒരു ഭരണാധികാരിക്ക് വശഗതമാകുന്നു. ഭൂമിയിൽ അധികാരത്തിന്റെ മായാതത്വം മനസ്സിലാക്കുന്ന മനുഷ്യഗണം ജ്ഞാനികളായ ബ്രാഹ്മണരാണു. ആയതിനാൽ അവരാണ് ഇവിടെ സർവ്വതിനും യഥാർത്ഥ അവകാശികൾ. അവരുടെ കൃപകൊണ്ട് മറ്റുള്ള വർണ്ണികൾ അവയെ സ്വായത്തമാക്കി അനുഭവിക്കുന്നുവെന്നുമാത്രം. ഉലകം മുഴുവൻ സഞ്ചരിച്ച്, ലോകത്തിന് വഴികാട്ടിയായി, മോക്ഷമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്ന നിങ്ങൾക്ക് സമർപ്പിക്കാൻ ബദ്ധഹസ്താഞ്ജലിയല്ലാതെ മറ്റെന്താണ് ഈ ലോകത്തിലുള്ളതു?. അവരെ പ്രീതിപ്പെടുത്തുവാൻ അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയാല്ലാതെ മറ്റൊരു വഴിയുമില്ലതന്നെ.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകളിൽ ഭക്തോത്തമന്മാരായ കുമാരന്മാർ സന്തുഷ്ടരായി. അവർ ആകാശത്തിൽ സൂര്യന്മാരെപ്പോലെ പ്രകാശിച്ചുകൊണ്ട് പൃഥുമഹാരാജാവിനെ പ്രശംസിച്ചു. ആത്മജ്ഞാനത്തിൽ പൃഥുവിനുള്ള പാണ്ഢിത്യം കണക്കിലെടുത്താൽ അദ്ദേഹം മഹത്തുക്കളായ രാജർഷിമാരിൽ അഗ്രഗണ്യനായിരുന്നു. ജീവന്മുക്തനായ ഒരു പരമഹംസയോഗിയെപ്പോലെ അദ്ദേഹം സദാ പ്രശാന്തമനസ്കനായി വർത്തിച്ചു. ആത്മാനന്ദിയായി തന്നിൽത്തന്നെ രമിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ ധർമ്മം കാലദേശവിത്തങ്ങൾക്കനുയോജ്യമാകും വിധത്തിൽ അനുഷ്ഠിച്ചു. തന്റെ സകലകർമ്മങ്ങൾകൊണ്ടും അദ്ദേഹം ഭഗവദ്പ്രീതി സമ്പാദിക്കുവാൻ മാത്രം ശ്രമിച്ചു. അങ്ങനെ അദ്ദേഹം തന്റെ രാജ്യം തന്നാലാകുംവിധം പരിപാലിച്ചു. പ്രകൃതിക്കതീതനായിക്കൊണ്ട് പൃഥു  ഭഗവദ്ദാസനായി ജീവിച്ചു. അതുപോലെ തന്റെ കർമ്മങ്ങൾ സദാ ഭഗവാനിലർപ്പിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യങ്ങളിൽ ഉദാസീനഭാവം പൂണ്ട് അദ്ദേഹം ഗൃഹസ്ഥാശ്രമിയായി കഴിഞ്ഞുകൂടി. സൂര്യഭഗവാൻ യാതൊന്നിനാലും ബാധിക്കപ്പെടാതെ ലോകസർവ്വത്തെ പ്രകാശിപ്പിക്കുന്നതുപോലെ, പൃഥുമഹാരാജൻ തന്റെ ഐശ്വര്യത്തെ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ തികച്ചും നിസ്സംഗനായി ഭൂമിയുടെ പരിപാലനത്തിനുവേണ്ടിമാത്രം വിനിയോഗിച്ചു. ഭഗവദ്ഭക്തനും ജീവന്മുക്തനുമായി അദ്ദേഹം തന്റെ സകല കർമ്മങ്ങളും യഥാവിധി അനുഷ്ഠിച്ചു. ഗൃഹസ്ഥാശ്രമിയായ അദ്ദേഹത്തിന് തന്റെ പത്നി അർച്ചിയിൽ താൻ ആഗ്രഹിച്ചതുപോലെയുള്ള അഞ്ച് പുത്രന്മാർ ജനിച്ചു. വിജിതാക്ഷൻ, ധൂമ്രകേശൻ, ഹര്യാക്ഷൻ, ദ്രവിണൻ, വൃകൻ എന്നിവരായിരുന്നു ആ അഞ്ച് പൃഥുപുത്രന്മാർ. അദ്ദേഹം സകലലോകപാലകന്മാരോടൊപ്പം കൂട്ടുചേർന്നു ഭൂമിയെ പരിപാലിച്ചു. ഭഗവദ്സൃഷ്ടിയുടെ സംരക്ഷണാർത്ഥം അവയുടെ ഓരോ മേഖലകളിലും പ്രവൃത്തിക്കുന്നവരെ അദ്ദേഹം ആദരവോടെ കാണുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പൃഥു തന്റെ കർമ്മങ്ങളിലൂടെ സോമരാജന് തുല്ല്യം പ്രസിദ്ധനായി. കൂടാതെ സൂര്യന് തുല്യം ശക്തിമത്താകുകയും ചെയ്തു. അഗ്നിയുടെ ചൂടിനേയും പ്രകാശത്തേയും ആർക്കും തടുക്കാൻ സാധ്യമല്ലാത്തതുപോലെ, പൃഥുമഹാരാജാവിന്റെ നിയമങ്ങളെ മറികടക്കാൻ ആർക്കുംതന്നെ സാധിക്കുമായിരുന്നില്ല. കരുത്തിൽ അദ്ദേഹം ഇന്ദ്രനെപ്പോലെയും ക്ഷമയുടെ കാര്യത്തിൽ ഭൂമിയെപ്പോലെയുമായിരുന്നു. വരദാനത്തിൽ അദ്ദേഹത്തിന്റെ ഉള്ളം സ്വർഗ്ഗത്തെപ്പൊലെ സമൃദ്ധമായിരുന്നു. മഴയെപ്പോലെ അദ്ദേഹം സകലരുടേയും ആഗ്രഹങ്ങൾ സാക്ഷാത്ക്കരിച്ചു. സമുദ്രത്തിന്റേതെന്നപോലെ ആ ഹൃദയത്തിന്റെ അളക്കാൻ സാധ്യമായിരുന്നു. ദൃഢതയിൽ അദ്ദേഹം മേരുപർവ്വതത്തെപ്പോലെ ഉറപ്പുള്ളവനായിരുന്നു. യമധർമ്മനെപ്പോലെ ബുദ്ധിയിലും വിദ്യയിലും അദ്ദേഹം അഗ്രഗണ്യനായി. ഹിമാലയപർവ്വതം പോലെ സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഐശ്വര്യം. കുബേരനെപ്പോലെ അഗണിതമായ ധനത്തിനുടമയായീരുന്നു പൃഥുരാജൻ. വരുണന്റേതെന്നപോലെ അദ്ദേഹത്തിന്റെ രഹസ്യങ്ങളും ആരാലും ഗ്രാഹ്യമായിരുന്നില്ല. ശാരീരികവും മാനസീകവുമായ കരുത്തിൽ അദ്ദേഹം വായുവിനെപ്പോലെയായിരുന്നു. എന്നാൽ കോപത്തിൽ പൃഥു സർവ്വശക്തനായ രുദ്രനെ വെല്ലുന്നവനായിരുന്നു. സൌന്ദര്യത്തിൽ കാമദേവനെപ്പോലെയും, ചിന്താശക്തിയിൽ മൃഗേന്ദ്രനെപ്പോലെയും, വാത്സല്യം വന്നാൽ സ്വായംഭുവമനുവിനെപ്പോലെയും, പ്രഭുത്വത്തിൽ അദ്ദേഹം ബ്രഹ്മദേവനെപ്പോലെയുമായിരുന്നു. ആത്മീയതയിൽ ബൃഹസ്പതിയെപ്പോലെയും ആത്മസംയമനത്തിന്റെ കാര്യത്തിൽ സാക്ഷാൽ ഹരിയെപ്പോലെയും അദ്ദേഹം ശോഭിച്ചു. ഗോബ്രാഹ്മണാദികളിൽ അങ്ങേയറ്റം വാത്സല്യവും ആദരവുമുള്ളവനായിരുന്നു പൃഥുരാജൻ. പരന്മാരുടെ ക്ഷേമത്തിൽ അദ്ദേഹം അതീവതല്പരനുമായിരുന്നു. മൂന്നുലോകങ്ങളിലും അദ്ദേഹത്തിന്റെ മഹത്വം ഘോഷിക്കപ്പെട്ടു. സ്ത്രീകളും പണ്ഢിതരും അദ്ദേഹത്തിന്റെ ചരിതങ്ങളിൽ ശ്രീരാമചന്ദ്രഭഗവാന്റേതിലെന്നപോലെ ആനന്ദം കൊണ്ടു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.





Sanat Kumaras meet Prithu Maharaja

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

4.21 പൃഥുമഹാരാജാവിന്റെ ഉപദേശങ്ങൾ


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 21
(പൃഥുമഹാരാവിന്റെ ഉപദേശങ്ങൾ)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജാവിനെ സ്വീകരിക്കുവാനായി രാജ്യം എല്ലാവിധത്തിലും അണിഞ്ഞൊരുങ്ങി. സുഗന്ധദ്രവ്യങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും പുഷ്പമാലകൾകൊണ്ടും എല്ലായിടവും ഭംഗിയായി അലങ്കരിക്കപ്പെട്ടു. നാനാവഴികളും ചന്ദനത്തൈലം തളിച്ചുശുദ്ധമാക്കി. സകലയിടങ്ങളും ദീപമാലകളാൽ പ്രകാശിതമായി. കദളീസ്തംബങ്ങൾ നട്ടുറപ്പിച്ചും ഇളം മാവിലകളുടെ മാലകൾ തൂക്കിയും അലങ്കരിക്കപ്പെട്ട ഗോപുരകവാടത്തിലെത്തിയ രാജാവിനെ പ്രജകൾ ഭക്ത്യാദരവുകളോടെ പലവിധ സമ്മാനങ്ങൾ നൽകി എതിരേറ്റു. കന്യകമാർ താലത്തിൽ തെളിയച്ച നിറദീപങ്ങൾ കൈകളിലേന്തി ഇരുവശങ്ങളിലായി അണിനിരന്നു. രാജാവ് അകത്തേയ്ക്ക് പ്രവേശിച്ചതോടെ ശംഖഭേരികൾ മുഴങ്ങി. ബ്രാഹ്മണർ വേദമന്ത്രങ്ങളുരുവിട്ടു. എന്നാൽ ആദരസൂചകങ്ങളായ ഈ ഒരുക്കങ്ങളൊന്നുംതന്നെ ജ്ഞാനിയായ പൃഥുവിൽ അല്പംപോലും അഹങ്കാരഭാവം ജനിപ്പിച്ചില്ല. പണ്ഢിതന്മാരും സാധാരണ ജനങ്ങളും അദ്ദേഹത്തെ ഒരുപോലെ സ്വാഗതം ചെയ്തു. രാജാവും തന്റെ പ്രജകളെ വേണ്ടവിധം മാനിക്കുകയും, സ്നേഹവാത്സല്യങ്ങളോടെ അവരോട് ഇടപഴകുകയും ചെയ്തു. വിദുരരേ!, പ്രജകളാൽ വാഴ്ത്തപ്പെട്ട് പൃഥുമഹാരാജാവ് അനേകം സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് ഈ ഭൂമണ്ഢലത്തെ വളരെക്കാലം ഭംഗിയായി പരിപാലിച്ചു. തന്റെ കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനായ പൃഥുമഹാരാജാവ് ഒടുവിൽ ഭഗവദ്പാദാരവിന്ദങ്ങളിൽ ലയിക്കുകയും ചെയ്തു.

സൂതൻ പറഞ്ഞു: ഹേ ശൌനകാദി മഹാമുനിമാരേ!, മൈത്രേയമുനിയിൽ നിന്നും പൃഥുവിന്റെ ചരിത്രങ്ങൾ കേട്ടതിനുശേഷം, വിദുരർ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, മഹാത്ഭുതമായിരിക്കുന്നു!, പൃഥു രാജാവായതിനുശേഷം ജനങ്ങളുടെ മാനസമ്മാനങ്ങൾക്ക് പാത്രമാകുകയും തന്റെ പ്രജകളേയും അതുപോലെതന്നെ ഭൂമിയേയും വേണ്ടവണ്ണം പരിപാലിക്കുകയും ചെയ്തുവല്ലോ. അദ്ദേഹത്തിന്റെ കർമ്മകുശലത ലോകത്തിലെ മറ്റു രാജാക്കന്മാർപോലും അനുകരിക്കുകയുണ്ടായെന്നാണ് കേട്ടിട്ടുള്ളതു. അത്യാനന്ദമുളവാക്കുന്ന പുണ്യചരിതങ്ങൾ ഇനിയും കേൾക്കാൻ അടിയനാഗ്രഹിക്കുന്നു.

അതുകേട്ട് മൈത്രേയൻ വീണ്ടും പറഞ്ഞുതുടങ്ങി: പ്രീയ വിദുരാ!, ഭവാൻ പറഞ്ഞത് സത്യംതന്നെ. പൃഥുമഹാരാജൻ ഭഗവദവതാരങ്ങളിലൊന്നാണു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രങ്ങളും ഭഗവദ്മഹിമകളെപ്പോലെ തന്നെ ആനന്ദാവഹവുമാണു. അതിനാൽ കേട്ടുകൊള്ളുക. പൃഥുമഹാരാജന്റെ കൊട്ടാരം ഗംഗയുടേയും യമുനയുടേയും ഒത്തനടുവിലായിരുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ പോയ ജന്മങ്ങളിലെ പുണ്യങ്ങളെ അനുഭവിക്കുന്നതുപോലെ അദ്ദേഹം അവിടെ ആനന്ദമത്തനായി സർവ്വൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ജീവിച്ചു. കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു പൃഥുമഹാരാജാവ്. അദ്ദേഹത്തിന്റെ ആജ്ഞകളേയും നിയമങ്ങളേയും ലംഘിക്കുവാൻ അവിടെ ആക്കുംതന്നെ കഴിയുമായിരുന്നില്ല. രക്ഷിക്കേണ്ടവരെ രക്ഷിച്ചും ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും അദ്ദേഹം തന്റെ ഭരണം മുന്നോട്ട് കൊണ്ടുപോയി. ഋഷികുലത്തിനും ഭക്തഗണങ്ങൾക്കും അദ്ദേഹം പ്രത്യേക പരിഗണനകൾ നൽകി ആദരിച്ചു.

അങ്ങനെയിരിക്കെ, ഒരിക്കൽ പൃഥുമഹാരാജാവ് ഒരു മഹായജ്ഞം നടത്തുകയുണ്ടായി. അതിൽ പ്രജകൾക്കുപുറമേ ഋഷികൾ, ബ്രാഹ്മണർ, ദേവന്മാർ, രാജർഷികൾ തുടങ്ങിയ മഹത്തുക്കളും പങ്കെടുത്തിരുന്നു. എല്ലാവരേയും അദ്ദേഹം യാഥാവിധി സ്വാഗതം ചെയ്തു. വടിവൊത്ത ശരീരസൌകുമാര്യത്താൽ പ്രശോഭിതനായ പൃഥുമഹാരാജൻ സർവ്വാഭരണവിഭൂഷിതനായി, നക്ഷത്രങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രനെന്നതുപോലെ, അവർക്കിടയിൽ പുഞ്ചിരിതൂകി നിന്നു.

യജ്ഞാരംഭത്തിന് തുടക്കം കുറിക്കുവാനായി അദ്ദേഹം രാജകീയമായ വേഷവിധാനങ്ങൾ മാറി മാന്തോലുടുത്ത് കൈവിരലിൽ കുശമോതിരമണിഞ്ഞ് യജ്ഞശാലയിലേക്ക് കടന്നുവന്നു. രാജാവിനെ ആ വേഷത്തിൽകണ്ട പ്രജകൾക്ക് കൌതുകം തോന്നി. അദ്ദേഹം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ മഞ്ഞിൽ മുങ്ങിയ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. ശാരീരം പോലെതന്നെ സൌന്ദര്യമാർന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും അതിലൂടെ ധ്വനിക്കുന്ന വാചകങ്ങളും. ഓരോ വാക്കിലും അദ്ധ്യാത്മജ്ഞാനം തുളുമ്പിനിന്നു. സദസ്യർക്കതൊരു സത്സംഗമായി അനുഭവപ്പെട്ടു. രാജാവ് പറഞ്ഞു: മാന്യസദസ്യരേ!, എല്ലാവർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. സർവ്വരും നമ്മുടെ ഈ പ്രാർത്ഥനയെ കേൾക്കുക. ജിജ്ഞാസ്സുവായ ഒരാൾ എപ്പോഴും തന്റെ മനീഷിതം അറിവുള്ളവർക്കുമുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണു. ഭഗവാന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് നാമിന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതു. നമ്മുടെ പ്രജകളുടെ ക്ഷേമവും സുരക്ഷയും അതുപോലെതന്നെ തൊഴിൽസംബന്ധമായ സകല കാര്യങ്ങളും നാം പ്രാധമിക ദൌത്യമായി കണക്കാക്കുകയാണു. വേദങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെതന്നെ നമ്മുക്ക് നമ്മുടെ രാജ്യത്തോടും പ്രജകളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുമെന്നുതന്നെ ഈ അവസരത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാം ഭഗവദുദ്ദേശം തന്നെ.

വർണ്ണാശ്രമധർമ്മങ്ങൾക്കനുസരിച്ചുള്ള കർമ്മങ്ങൾ പ്രജകളെ പഠിപ്പിച്ച് അവരെക്കൊണ്ട് അവ അനുഷ്ഠിപ്പിക്കാതെ, അവരിൽനിന്നും കരം മാത്രം ഈടാക്കിക്കൊണ്ട് തന്റെ അധികാരം ദുഃർവിനിയോഗം ചെയ്യുന്ന ഒരു രാജാവിന് ഭാവിയിൽ പ്രജകളുടെ ദുഃഷ്കർമ്മപാപഭാരം ഏറ്റെടുക്കേണ്ടിവരുമെന്നുമാത്രമല്ലാ, തന്റെ പുണ്യം അവരിലേക്ക് വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങളുടെ രാജാവിന്റെ നന്മക്കായി ഓരോരുത്തരും സ്വധർമ്മങ്ങൾ യഥാവിധി അനുഷ്ഠിക. അതോടൊപ്പം ഭഗവാനെ എപ്പോഴും ഹൃദയത്തിൽ സ്മരിക്കുകയും ചെയ്യുക. അതിലൂടെ നിങ്ങളുടെ രാജാവിന് ഊർദ്ദ്വഗതിയും നിങ്ങൾക്ക് സർവ്വൈശ്വര്യങ്ങളും ലഭിക്കുന്നു. ഒരു കർമ്മത്തിന്റെ ഫലം അതിന്റെ കർത്താവിനും ആ കർമ്മം ചെയ്യിപ്പിക്കുന്നവനും അതുപോലെതന്നെ അതിനെ സഹായിക്കുന്നവനും ഒരുപോലെ ബാധകമാകുന്നു. അതുകൊണ്ട് സകല ദേവഗണങ്ങളും പിതൃക്കളും ഋഷികളും നമ്മുടെ ഈ അഭ്യർത്ഥനയെ വേണ്ടവിധം ഉൾക്കൊള്ളുവാൻ പ്രാർത്ഥിക്കുകയാണു.

ശാസ്ത്രങ്ങളനുസരിച്ച് ജീവഭൂതങ്ങളുടെ കർമ്മങ്ങൾക്ക് ഫലം നൽകുന്നതിനായി ഒരു ശക്തി ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നു. ആ ശക്തിയുടെ വിധിപ്രകാരമാണ് ഇവിടെ തേജസ്സുറ്റ വ്യക്തിത്വങ്ങൾ ജനിക്കുന്നതു. ലിഖിതങ്ങളായ ശാസ്ത്രപ്രതിപാദനങ്ങൾ മാത്രമല്ല, മറിച്ച്, മനു, ഉത്താനപാദൻ, ധ്രുവൻ, പ്രിയവ്രതൻ, എന്റെ മുത്തച്ചനായ അംഗൻ, കൂടാതെ മഹത്തുക്കളായ പ്രഹ്ലാദൻ, ബലി തുടങ്ങിയ അനേകം വ്യക്തികളുടെ ജീവിതങ്ങളും ഈ വസ്തുതയ്ക്ക് ഉത്തമമായ ഉദാഹരണങ്ങളാണു.

ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോയ എന്റെ പിതാവിനെപ്പോലുള്ളവർ ഭഗവാൻ ഹരിയെ തിരസ്ക്കരിക്കുന്നു. എന്നാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ ശക്തനായ ഒരേയൊരു ഈശ്വരൻ അവൻ മാത്രമാണെന്ന് മഹത്തുക്കൾ മനസ്സിലാക്കുന്നു. ആ പാദങ്ങളെ പൂജിക്കാനുള്ള അഭിരുചി ഒന്നുകൊണ്ടുമാത്രം ഒരുവന്റെ സകലപാപങ്ങളുമകന്ന് ഹൃദയത്തിൽ പരിശുദ്ധി നിറയുന്നു. ഗംഗയെപ്പോലെ, അവനിലെ ഭക്തി മനസ്സിന്റെ മാലിന്യങ്ങളെ തുടച്ചുനീക്കുകയും, ക്രമേണ അതിൽ ജ്ഞാനവൈരാഗ്യങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ആ തിരുവടികളിൽ അഭയം പ്രാപിച്ചവർ പിന്നീട് ഒരിക്കലും ദുരിതപൂർണ്ണമായ സംസൃതിയിലേക്ക് തിരിച്ചുവരികയുമില്ല. മനസ്സും വചസ്സും ശരീരവും അവനിലർപ്പിച്ച്, ഫലപ്രതീക്ഷ വെടിഞ്ഞ്, എല്ലാവരും അവരവരുടെ കർമ്മങ്ങളനുഷ്ഠിക്കണം. യാതൊരു കളങ്കവും കൂടാതെ സ്വന്തം ഗുണങ്ങൾനുസരിച്ചുള്ള കർമ്മങ്ങൾ ഭഗവദർപ്പണമായി അനുഷ്ഠിക്കുന്നവന് ജന്മസാഫല്യമുണ്ടാകുന്നുവെന്നതിസംശയമില്ല.

നിർഗ്ഗുണസ്വരൂപനായ ഭഗവാൻ ത്രിഗുണങ്ങൾക്കും അതീതനാണെന്നറിയുക. എന്നിരുന്നാലും അവൻ സകല യജ്ഞങ്ങളുടേയും ഭോക്താവാണു. ദ്രവ്യങ്ങളാലും നാമങ്ങളാലും മറ്റ് പല ഉപാധികളാലും ചെയ്യപ്പെടുന്ന എല്ലാ യജ്ഞങ്ങളും നമുക്കായി അവൻ സ്വീകരിക്കുന്നു. സർവ്വവ്യാപിയായ അവൻ പ്രകൃതി, കാലം, കാമം, ധർമ്മം മുതലായവയുടെ സംഘാതംകൊണ്ട് വ്യക്തമാകുന്ന സകല ഗാത്രങ്ങളിലും നിറഞ്ഞിരിക്കുന്നു. വിറകുകളുടെ രൂപഭാവങ്ങൾക്കൊത്ത് അഗ്നിയും അതിനെ ചുറ്റി പ്രത്യേകം പ്രത്യേകം രൂപത്തിൽ ജ്വലിക്കുന്നതുപോലെ, വിവിധങ്ങളായ ഈ ഗാത്രങ്ങളിൽ ബോധവും വിവിധതരത്തിൽ പ്രകാശിക്കുന്നു. സകല യജ്ഞങ്ങളുടേയും ഭോക്താവും സർവ്വർക്കും ഗുരുവുമായ ഭഗവാൻ ഹരിയെ നിങ്ങൾ സ്വധർമ്മാനുഷ്ഠാനത്താൽ ആരാധിക്കുന്നത് നമ്മോട് കാട്ടുന്ന കാരുണ്യം തന്നെയാണു.

ഹേ പണ്ഢിതശ്രേഷ്ഠന്മാരേ!, നിങ്ങളുടെ മഹത്വത്തെ നാം മനസ്സിലാക്കുന്നു. ബ്രഹ്മവിത്തുക്കളായ നിങ്ങൾ തിതിക്ഷകൊണ്ടും തപസ്സുകൊണ്ടും വിദ്യകൊണ്ടും സർവ്വോന്നതന്മാരാണു. നിങ്ങളുടെ മേൽ ഒരിക്കലും രാജാക്കന്മാർ അവരുടെ ഭൌതികൈശ്വര്യങ്ങൾകൊണ്ടുള്ള ശക്തി പ്രയോഗിക്കുകയോ നിങ്ങളെ അധിക്ഷേപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. നിത്യനും പുരാണനുമായ ഭഗവാൻ ഹരിപോലും ഐശ്വര്യയുക്തനായിരിക്കുന്നത് അവൻ ഭക്തപരായണനായതുകൊണ്ടാണു. തന്റെ ഭക്തന്മാരെ സേവിക്കുന്നവരിൽ അവൻ അത്യന്തം സന്തുഷ്ടനാകുന്നു. കാരണം ആ പരമപുരുഷൻ എന്നും തന്റെ ഭക്തന്മാർക്ക് പ്രീയപ്പെട്ടവനാണു. അതുപൊലെ അവനും അവഎന്നെന്നും പ്രീയപ്പെട്ടവരാകുന്നു. ഭഗവദ്ഭക്തന്മാരെ സേവിക്കുന്നവരുടെ ഹൃദയം എന്നും പരിശുദ്ധമായിത്തന്നെയിരിക്കുന്നു, മാത്രമല്ല, പരമമായ ശാന്തിയിലൂടെ ദേഹാവസാനത്തിൽ അവർക്ക് മോക്ഷവും സിദ്ധിക്കുന്നു. ബ്രാഹ്മണസേവയ്ക്കുമുകളിൽ ഇവിടെ യാതൊരു ഭൌതികകർമ്മവും അവശേഷിക്കുന്നില്ല. യജ്ഞങ്ങൾകൊണ്ട് നാം പ്രീതിപ്പെടുത്താൻ നോക്കുന്ന ദേവഗണങ്ങൾപോലും ബ്രാഹ്മണസേവയിൽ അങ്ങേയറ്റം സമ്പ്രീതരാകുന്നു. യജ്ഞങ്ങളിലൂടെ സമർപ്പിക്കപ്പെടുന്ന വിഹിതങ്ങളെ സ്വീകരിക്കുന്നതിനേക്കാളും അവനേറേയിഷ്ടം തന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരിലൂടെ ആരാധിക്കപ്പെടുന്നതാണു. കാരണം, അവൻ സദാ തന്റെ ഭക്തന്മാരോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതു. ബ്രാഹ്മണരുടെ മഹത്വം നിലനിൽക്കുന്നത് അവർ നിരന്തരം വേദോക്തങ്ങളായ കർമ്മങ്ങളെ ശ്രദ്ധയോടും തപസ്സോടും മനോനിയന്ത്രണങ്ങളോടും ധ്യാനത്തോടുംകൂടി അനുഷ്ഠിക്കുന്നതുകൊണ്ടാണു. എങ്ങനെയാണോ നിർമ്മലമായ ഒരു കണ്ണാടിയിൽ നമ്മുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നത്, അതുപോലെ, വേദോക്തമാർഗ്ഗങ്ങളിലൂടെയുള്ള സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന് തന്റെ ജന്മലക്ഷ്യം കൂടുതൽ തെളിഞ്ഞുകാണാൻ സാധിക്കുന്നു. ഹേ മഹാജനങ്ങളേ!, നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഭഗവദ്ഭക്തന്മാരുടെ പാദധൂളിയ്ക്ക് തുല്യമായി നാം കാണുന്ന ഈ കിരീടം നമ്മുടെ ശിരസ്സിലേറ്റിക്കോട്ടെ!. ആ ഭാവത്തിൽ ഇതിനെ ശിരസ്സിലലങ്കരിക്കുന്നവൻ സകല പാപങ്ങളിൽനിന്നും മുക്തനാകുകയും അവന്റെ ഹൃദയത്തിൽ സദ്ഗുണങ്ങൾ നിറയുകയും ചെയ്യും. ബ്രഹ്മണ്യമാകുന്ന ഗുണമുള്ളവൻ സകലൈശ്വര്യങ്ങൾക്കും പാത്രമാകുന്നു. അതുകൊണ്ട് ആ ബ്രാഹ്മണകുലത്തേയും ഗോക്കളേയും നമ്മേയും അവിടുന്ന് കാക്കുമാറകണമെന്ന് നാം അവിടുത്തോട് പ്രാർത്ഥിക്കുകയാണു.
മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ വാക്കുകൾ കേട്ട് ആനന്ദചിത്തരായി പിതൃക്കളും ദേവഗണങ്ങളും ഋഷികളും ബ്രഹ്മണശ്രേഷ്ഠന്മാരും സർവ്വമംഗളങ്ങളും നേർന്നുകൊണ്ട് അദ്ദേഹത്തെ ആശീർവദിച്ചു. പുത്രൻ തന്റെ പിതാവിനെ നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നുവെന്നുള്ള സ്മൃതിപ്രമാണാത്തെ അവർ പൃഥുവിലൂടെ വീണ്ടും സ്ഥിതീകരിച്ചു. അധർമ്മിയായിരുന്ന വേനൻ തന്റെ പുത്രനാൽ നരകത്തിൽനിന്നും കരകയറിയിരിക്കുന്നു. വേനൻ മാത്രമല്ല, ഹിരണ്യകശിപുവും തന്റെ പുത്രനായ പ്രഹ്ലാദനാൽ പാപവിമുക്തനായി വൈകുണ്ഠത്തെ പ്രാപിച്ചവനാണു. തുടർന്ന്, അവിടെ ഉപസ്ഥിതരായിരുന്ന സകലരും ഒരുമിച്ച് പൃഥുവിനോട് പറഞ്ഞു : ഹേ വീരവര്യാ!, ഭൂപതേ!, അഖിലലോകനാഥനായ അച്യുതനിൽ ഭക്തിയുള്ള അങ്ങേയ്ക്ക് ദീർഘായുസ്സുണ്ടാകട്ടെ!. ഹേ പവിത്രകീർത്തേ!,  അങ്ങയെപ്പോലെ ഒരു രാജാവിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണു. അങ്ങയിലൂടെ ഭഗവാന്റെ കാരുണ്യം ഞങ്ങളിൽ പൊഴിയുന്നതായി ഞങ്ങൾ അറിയുന്നു. പ്രജകളിൽ കാരുണ്യവാനായി അവരുടെ ക്ഷേമത്തിനുവേണ്ടി വർത്തിക്കുന്ന അങ്ങ് ഈ ഭൂമിയിലെ രാജാവായതിൽ അത്ഭുതമെന്തിരിക്കുന്നു? അങ്ങ് അതിനെന്തുകൊണ്ടും യോഗ്യൻതന്നെ. ഇന്ന് അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് വെളിച്ചം പ്രദാനം ചെയ്തിരിക്കുന്നു. ഭഗവദ്നിശ്ചയം കൊണ്ടും പൂർവ്വജന്മസംസ്കാരങ്ങൾകൊണ്ടും സകാമകർമ്മങ്ങളിൽ ആസക്തരായി ജന്മലക്ഷ്യം മറന്നുജീവിച്ചുകൊണ്ട് ഈ സംസാരത്തിൽ അലയുകയാണു ഞങ്ങൾ. സത്വഗുണസംയുക്തനായ അങ്ങ് ആ പരമപുരുഷന്റെ അവതാരം തന്നെയാണു. അങ്ങ് സ്വതേജസ്സാൽ ഇവിടെ ബ്രഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയും, സ്വധർമ്മമായ ക്ഷത്രിയധർമ്മത്തെ അനുഷ്ഠിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.





Prithu Maharaja advises his subjects

2019, ഫെബ്രുവരി 11, തിങ്കളാഴ്‌ച

4.20 പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 20
(പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം)


Lord Vishnu meets Prithu maharaj എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥു അനുഷ്ഠിച്ച തൊണ്ണൂറ്റിയൊമ്പത് മഹായജ്ഞങ്ങളിൽ സമ്പ്രീതനായ ഭഗവാൻ ദേവേന്ദ്രനോടൊപ്പം പൃഥുവിന്റെ യാഗശാലയിലെത്തി അദ്ദേഹത്തോട് ഇങ്ങനെ അരുളിച്ചെയ്തു: ഹേ പൃഥു!, എന്നോടൊപ്പം ദേവേന്ദ്രൻ വന്നിരിക്കുന്നത് യജ്ഞത്തിന് ഭംഗം വരുത്തിയതിൻ നിന്നോട് മാപ്പപേക്ഷിക്കുവാനാണു. ഹേ രാജൻ!, ലോകത്തിന് ഹിതം ചെയ്യുവാനാഗ്രഹിക്കുന്ന ഉദാരമതികളായ ജ്ഞാനികൾ നരന്മാരിൽ ഉത്തമന്മാരാണു. അവർ ഒരിക്കലും മറ്റുള്ളവരിൽ വിദ്വേഷം വച്ചുപുലർത്താറില്ല. അവർ എപ്പോഴും ആത്മാവിനെ ശരീരത്തിൽനിന്നും വേർതിരിച്ചുകാണുന്നവരാണു. നിന്നെപ്പോലെ വിദ്വനായ ഒരാൾ ഇത്ര പെട്ടെന്ന് മായയുടെ പിടിയിലായാൽ, ഈ ചെയ്ത സൽക്കർമ്മങ്ങളെല്ലാം നിഷ്ഫലമായിപോകുകയേയുള്ളൂ. ഈ ശരീരം അവിദ്യ, കാമം, മായബദ്ധമായ കർമ്മങ്ങൾ മുതലായവകളിൽനിന്നുണ്ടായതാണെന്നറിയുന്ന ജ്ഞാനികൾ അവയിൽ ആസക്തരാകാറില്ല. ഈ സത്യത്തെ തിരിച്ചറിയുന്ന മനുഷ്യൻ എങ്ങനെയാണ് ഗൃഹം, പുത്രൻ, ധനം മുതലായ വസ്തുക്കളിൽ ആസക്തരാകുന്നതു?.  ആത്മാവ് നിത്യശുദ്ധവും സ്വയംജ്യോതിരൂപവുമാണു. അവനിൽ സർവ്വഗുണങ്ങളുമടങ്ങിയിരിക്കുന്നു. അവൻ സർവ്വഗതനും പരനും അനാവൃതനും സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനുമാണു. ഈ ഭൂമിയിൽ സകലകർമ്മങ്ങളും ചെയ്തുകൊണ്ട് വാഴുന്നവനാണെങ്കിലും, ആത്മാവിന്റെ സ്വരൂപത്തെ അറിയുന്നവൻ ഒരിക്കലും ത്രിഗുണങ്ങളാൽ ബന്ധനസ്ഥനാകുന്നില്ല. അവൻ സദാ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു.

ഒരുവൻ ശ്രദ്ധയോടേ സ്വധർമ്മങ്ങളനുഷ്ഠിക്കുകൊണ്ട് ആശയകന്ന് ജീവിക്കാൻ തുടങ്ങുമ്പോൾ, അവൻ പതുക്കെപതുക്കെ ആത്മാനന്ദം അനുഭവിച്ചുതുടങ്ങുന്നു. ഹൃദയം ശുദ്ധമാകുന്നതോടുകൂടി അവന് സകല ചരാചരങ്ങളേയും തുല്യതയോടെ കാണാൻ സാധിക്കുന്നു. ആ സമയം അവൻ എന്നോടുചേർന്ന് ശാന്തനായി ഇരിക്കുന്നു. പഞ്ചഭൂതങ്ങളാലും മാനസേന്ദ്രിയങ്ങളാലും നിർമ്മിതമായ ഈ സ്ഥൂലസൂക്ഷ്മശരീരങ്ങൾ സർവ്വദാ ആത്മാവിന്റെ അദ്ധ്യക്ഷതയിൽ നിലകൊള്ളുന്നുവെന്നറിയുന്നവർ എപ്പോഴും ആത്മാനന്ദമനുഭവിക്കുന്നു. പ്രപഞ്ചത്തിലുണ്ടാകുന്ന സകലമാറ്റങ്ങൾക്കും കാരണം പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണു. പഞ്ചഭൂതങ്ങൾ, ഇന്ദ്രിയങ്ങൾ, അവയുടെ അധിപതികളായ ദേവന്മാർ, മനസ്സ് ഇത്യാദികൾ ചേർന്നാണ് ഈ ശരീരങ്ങൾ രൂപം കൊണ്ടിരിക്കുന്നതു. ആത്മാവ് ഇവയിൽനിന്നും അന്യമാണെന്നറിയുന്ന എന്റെ ഭക്തന്മാരെ ഒരിക്കലും സുഖദുഃഖങ്ങൾ വേട്ടയാടാറില്ല.  അതുകൊണ്ട്, എപ്പോഴും സകലചരാചരങ്ങളെയും സമചിത്തതോടെ കാണുക. ക്ഷണികമായ സുഖദുഃഖങ്ങളിൽ ഭ്രമിക്കാതിരിക്കുക. മനസ്സിനേയും ഇന്ദ്രിയങ്ങളേയും സദാ അടക്കിനിർത്തുക. നിയതമായ ധർമ്മത്തെ അനുഷ്ഠിക്കുക. ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രജകളുടെ സംരക്ഷണവും ക്ഷേമമാണു സ്വധർമ്മമെന്നതു. തിന്റെ നിർവ്വഹണത്തിലൂടെ അദ്ദേഹം വരുംജന്മത്തിൽ തന്റെ പ്രജകളുടെ സത്ക്കർമ്മങ്ങളുടെ ആറിലൊന്ന് പുണ്യത്തെ അനുഭവിക്കുവാൻ യോഗ്യനാകുന്നു. എന്നാൽ ജനങ്ങളിൽനിന്നും കരം സ്വീകരിച്ചുകൊണ്ട് അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി ഒന്നുംതന്നെ ചെയ്യാത്ത ഒരു രാജാവിന്റെ പുണ്യങ്ങളപ്പാടെ തന്റെ പ്രജകൾക്ക് ലഭ്യമാകുകയും, അതോടൊപ്പം, പ്രജകളുടെ പാപഭാരം താൻ ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുന്നു. അതുകൊണ്ട് ഹേ രാജൻ!,  നീ ഗുരുപരമ്പരകളാൽ അനുശാസിതങ്ങളായ ഉപദേശങ്ങളുടെ സഹായത്തോടുകൂടി നിന്റെ പ്രജകളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണെങ്കിൽ, അതുപോലെ അവരനുശാസിക്കുന്നവിധം ധർമ്മത്തെ പാലിക്കുകയാണെങ്കിൽ നിന്റെ പ്രജകൾ എപ്പോഴും നിന്നിൽ സന്തുഷ്ടരും സ്നേഹമുള്ളവരുമായിരിക്കും.

പൃഥു!, സകല ജീവഭൂതങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം എന്നെ പ്രാപിക്കുക എന്നതാണു. അതിനായി എന്നെ ഉള്ളവണ്ണം അറിയേണ്ടത് അത്യാവശ്യവും. ആ ഉദ്ദേശത്തോടുകൂടി വളരെ പെട്ടെന്നുതന്നെ നീ സനത്കുമാരന്മാരെ കണ്ടുമുട്ടുന്നതായിരിക്കും. ഇന്ന്, നിന്റെ കർമ്മങ്ങളിലും ഗുണങ്ങളിലും ഞാൻ സമ്പ്രീതനായിരിക്കുന്നു. ആയതിനാൽ നിനക്ക് എന്ത് വരവും എന്നോട് ചോദിക്കാം. എത്രകണ്ട് യജ്ഞങ്ങളും തപസ്സുകളുമനുഷ്ഠിച്ചാലും സത്ഗുണങ്ങളില്ലാതെ എന്റെ അനുഗ്രഹത്തിന് പാത്രമാകാൻ സാധ്യമല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ജഗദ്ഗുരുവായ ഭഗവാൻ നാരയണൻ അരുളിച്ചെയ്ത ഉപദേശങ്ങളെ ശിരസ്സാഹിച്ച്, ഭഗവദ്ദർശനംകൊണ്ടുണ്ടായ ആത്മാനന്ദത്തിൽ ആറാടി പൃഥുമഹാരാജൻ തൊഴുകൈയ്യോടെ ആ തിരുമുന്നിൽ നമിച്ചുനിന്നു. ആ സമയം, ഇന്ദ്രൻ അദേഹത്തിന്റെ കാൽക്കൽ വീണു തന്റെ തെറ്റുകൾക്കുവേണ്ടി ക്ഷമാപണം നടത്തി. അദ്ദേഹം ദേവേന്ദ്രനെ ഇരുകൈകൾകൊണ്ടും പിടിച്ചെഴുന്നേൽപ്പിച്ച് തന്നോടുചേർത്തു ആലിംഗനം ചെയ്തു. ആ ശത്രുത അവിടെ അവസാനിക്കുകയും ചെയ്തു.

പൃഥുമഹാരാജൻ വീണ്ടും വീണ്ടും ഭഗവദ്പാദങ്ങൾ പൂജിക്കാൻ തുടങ്ങി. ആരാധിക്കുന്തോറും അദ്ദേഹത്തിന് ആ താമരപ്പാദങ്ങളിലുള്ള ഭക്തി വർദ്ധിച്ചുവന്നു. ഭഗവാനും തന്റെ ഉത്തമഭക്തനെ വിട്ടുപോകാൻ മനസ്സുവന്നില്ല. പൃഥുവിന്റെ ഭാവം കണ്ട് ഭക്തപരായണനായ ഭഗവാൻ കുറെ സമയം കൂടി അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ചു. കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞതിനാൽ ഭഗവാനെ കാണാനോ, ഗദ്ഗദം കൊണ്ട് ശബ്ദമിടറിയതിനാൽ ഒരുവാക്ക് സംസാരിക്കുവാനോ പൃഥുവിന് കഴിഞ്ഞില്ല. അദ്ദേഹം ഭഗവാനെ ഹൃദയത്തിലണച്ചുപിടിച്ചുകൊണ്ട് ഹസ്താജ്ഞലിയോടെ ആ തിരുമുമ്പിൽ നിർനിമേഷനായി നിൽക്കുക മാത്രം ചെയ്തു. ഭഗവാൻ തന്റെ താമരപ്പാദങ്ങൾ നിലത്തുറപ്പിച്ച്, ഗരുഢന്റെ തോളിൽ കൈയ്യുംവച്ച് പൃഥുവിനെ നോക്കിക്കൊണ്ട് നിന്നു. പക്ഷേ, ആർദ്രഹൃദയനായ പൃഥുവിന് കണ്ണീരിൽ കുതിർന്ന ആ തിരുരൂപം നന്നായിക്കാണുവാൻ കഴിഞ്ഞില്ല. അവൻ ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചു: ഭഗവാനേ!, അങ്ങ് സർവ്വവരപ്രദായകനാണു. അജ്ഞാനികൾ ആ ഭൌതികലാഭത്തിനുവേണ്ടി എപ്പോഴും അങ്ങയുടെ മുന്നിൽ യാജിച്ചുനിൽക്കുന്നു. എന്നാൽ, ത്രിഗുണങ്ങളുടെ പിടിയലകപ്പെട്ട് നരകജീവിതത്തിൽ കഴിയുന്നവർപോലും ആവശ്യപ്പെടുന്ന ആ വരങ്ങൾ ജ്ഞാനികളായുള്ളവർ ഒരിക്കലും ആഗ്രഹിക്കാറില്ല. ഹേ കൈവല്യപതേ!, അതുകൊണ്ട്, എനിക്ക് ആ വരങ്ങളൊന്നുംതന്നെ ആവശ്യമില്ല. ഹേ നാഥാ!, മോക്ഷം പോലും അടിയൻ ആഗ്രഹിക്കുന്നില്ല. കാരണം, അങ്ങയിലലിഞ്ഞാൽ പിന്നെ ഞാനില്ലാതാകും. എനിക്ക് വേണ്ടത് അവിടുത്തെ ഭക്തന്മാരിൽനിന്നും അങ്ങയുടെ മഹികളെ മനം കുളിർക്കെ കേൾക്കുവാൻ ഒരു പതിനായിരം കാതുകളാണു. ഉത്തമശ്ലോകനായ നിന്തിരുവടിയുടെ മഹിമകൾ മധുകണങ്ങളെപ്പോലെയാകുന്നു. ഭക്തന്മാർ അവയെ ഗാനം ചെയ്യുമ്പോൾ ആ മധുകണം ഞങ്ങളുടെ മനസ്സിനേയും ബുദ്ധിയേയും ഉണർത്തുന്നു. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വരൂപത്തെ മനസ്സിലാക്കാസാധിക്കുകയും, ജീവിതലക്ഷ്യത്തെ തിരിച്ചറിയുവാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട്, അങ്ങയുടെ ഭക്തന്മാരിൽനിന്നും അവിടുത്തെ മഹിമകളെ കേൾക്കുവാനുള്ള ഭാഗ്യമല്ലാതെ മറ്റൊന്നും അടിയനാഗ്രഹിക്കുന്നില്ല. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരിൽ നിന്ന് ഒരിക്കെലെങ്കിലും ആ മഹിമയെ കേട്ടാൽ, മനുഷ്യനായിപ്പിറന്നവനാണെങ്കിൽ ആ ഭാഗ്യത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരാശക്തിയായ ലക്ഷ്മീഭഗവതിപോലും ആ സത്ഗുണങ്ങളെ കേൾക്കുവാൻ കൊതിപൂണ്ട് സദാ അങ്ങയോടൊപ്പം വസിക്കുന്നു. ആവളെപ്പോലെ എപ്പോഴും അവിടുത്തെ പാദസേവ ചെയ്യുവാൻ അടിയനെ അനുഗ്രഹിക്കണം. ഞങ്ങൾ രണ്ടുപേരും അവിടുത്തെ സേവയിൽ ആസക്തരായതുകാരണം, ഞങ്ങളിൽ കലഹമുണ്ടാകുമോ എന്നുള്ള ഭയമാണിപ്പോൾ അടിയനിലുള്ളതു. ഹേ ജഗദീശ്വരാ!, ജഗദ്ജനനിയായ ദേവിയുടെ സ്വകാര്യത്തിൽ ഭാഗം ചേരാൻ വരുന്ന എന്നോട് ദേവി കോപിച്ചാൽ ദീനവത്സലനായ അവിടുന്ന് അടിയനെ കാത്തുകൊള്ളുമെന്ന് കരുതുകയാണു. അവളില്ലെങ്കിൽത്തന്നെ സ്വയം സർവ്വവുമായ അങ്ങേയ്ക്കെന്തു സംഭവിക്കാനാണു?. ഋഷീശ്വരന്മാർ പോലും അങ്ങയുടെ പാദം സദാ ഭജിച്ചുകൊണ്ടിരിക്കുന്നു. കാരണം, അവരറിയുന്നു, ത്രിഗുണാധീതരാകാൻ മറ്റൊരു വഴി ഇവിടെ ഇല്ലെന്നുള്ളതു. അതിനാൽ അവർ നിരന്തരം ആ പാദപത്മങ്ങളെ സ്മരിച്ചും അതിൽ ആശ്രയം കൊണ്ടും കഴിയുന്നു.

അവിടുത്തെ ഉപദേശങ്ങൾ സാധാരണ ജനങ്ങളെ മോഹിപ്പിക്കുന്നവയാണു. അവർ എപ്പോഴും വേദങ്ങളിലെ കർമ്മകാണ്ഢങ്ങളിൽ മുഴുകി സകാമകർമ്മങ്ങൾ അനുഷ്ഠിച്ചു അതിന്റെ ലാഭത്തിൽ ഭ്രമിച്ച് ജീവിക്കുന്നു. അവയൊന്നും അവിടുത്തെ ഭക്തന്മാർക്കുവേണ്ടിയുള്ളതല്ല. അങ്ങയുടെ മായാശക്തിയാൽ സകലരും തങ്ങളുടെ സ്വരൂപത്തെ മറന്നുകഴിയുകയാണു. ആ അജ്ഞാനത്താൽ അവർ ഭൌതികജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നു. അതുകൊണ്ട്, യാതൊരു ഭൌതികസുഖവും അടിയനിച്ഛിക്കുന്നില്ല. പിതാവ് സ്വന്തം മകന്റെ ആവശ്യത്തെ നിരാകരിച്ചുകൊണ്ട് അവന് വേണ്ടതുമാത്രം നൽകി ആപത്തിൽനിന്നും സംരക്ഷിക്കുന്നതുപോലെ, അങ്ങും ഈയുള്ളവന് ഹിതമായതുമാത്രം നൽകി അനുഗ്രഹിച്ചാലും.

മൈത്രേയൻ തുടർന്നു: വിദുരരേ!, പൃഥുവിന്റെ പ്രാർത്ഥനകൾ കേട്ടതിനുശേഷം ഭഗവാൻ അദ്ദേഹത്തോട് പറഞ്ഞു: ഹേ രാജൻ!, നീയാഗ്രഹിച്ചതുപോലെ, എപ്പോഴും നിന്നിൽ എന്നോടുള്ള ഭക്തിയുണ്ടാകുവാൻ ഞാൻ അനുഗ്രഹിക്കുന്നു. നീ മനസ്സിലാക്കിയതുപോലെ, നിർവ്യാജമായ ഭക്തി ഒന്നുകൊണ്ടുമാത്രമേ ഒരുവന് മായയുടെ പിടിയിൽനിന്നും രക്ഷനേടുവാനാകൂ. അങ്ങനെ ജീവിക്കുന്നവർക്ക് ജീവിതത്തിൽ സദാ സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. അതുകൊണ്ട്, പ്രജാപാതിയായ നീ എന്റെ ഉപദേശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ പ്രാർത്ഥനയിൽ സമ്പ്രീതനായ ഭഗവാൻ സർവ്വൈശ്വര്യങ്ങളും നൽകിക്കൊണ്ട് അവിടെ നിന്നും അപ്രത്യക്ഷനായി. തുടർന്ന് പൃഥുരാജാവ് യജ്ഞത്തിൽ പങ്കുചേർന്ന ഗന്ധർവ്വസിദ്ധചാരണപന്നഗകിന്നരാപ്സരമാനുഷാദികളേയും ഭൂമീദേവിയേയും മറ്റു സകല ചരാചരങ്ങളേയും വന്ദിച്ചുനമസ്ക്കരിച്ചു യഥാവിധി ദക്ഷിണയും ദാനധർമ്മാദികളും ചെയ്തു. അദ്ദേഹത്തിൽ അത്യന്തം സംതൃപ്തരായ അവർ തങ്ങളുടെ വസതികളിലേക്കും ധാമങ്ങളിലേക്കും തിരിച്ചുപോയി. പൃഥുവിന്റേയും അവിടെ സന്നിഹിതരായിരുന്ന സർവ്വരുടേയും മനസ്സുകളെ മയക്കികൊണ്ട് ഭഗവാനും വൈകുണ്ഠത്തിലെത്തിച്ചേർന്നു. ഭൌതികനേത്രങ്ങൾക്ക് അഗ്രാഹ്യമായ ഭഗവദ്രൂപത്തെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പൃഥുമഹാരാജാവ് വീണ്ടും ഭഗവാനെ സ്മരിച്ചു. അനന്തരം സ്വവസതിയിലേക്ക് മടങ്ങിപ്പോയി.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.
ഓം തത് സത്.



Bhagavan Srihari comes to the place of Prithu Maharaja

2019, ഫെബ്രുവരി 10, ഞായറാഴ്‌ച

4.19 പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 19
(പൃഥുമഹാരാജാവിന്റെ അശ്വമേധയാഗം)


മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമിയിൽനിന്നും തന്റെ പ്രജകൾക്കുവേണ്ട സർവ്വൈശ്വര്യങ്ങളും വീണ്ടെടുത്തതിനുശേഷം, പൃഥുമഹാരാജൻ സ്വായംഭുവമനുവിന്റെ അധീനതയിലുള്ള ബ്രഹ്മാവർത്തം എന്നറിയപ്പെടുന്ന സരസ്വതീനദിയുടെ തീരത്ത് നൂറ് അശ്വമേധയാഗങ്ങൾ നടത്തുവാൻ തുടങ്ങി. താമസ്സിയാതെ ആ വിവരം ദേവേന്ദ്രന്റെ കാതുകളിലെത്തുകയും, പൃഥുവിന്റെ കർമ്മതലത്തിലുള്ള ഈ ഉയർച്ച തനിക്ക് അപകടമാണെന്ന് അദ്ദേഹം ശങ്കിക്കുകയും ചെയ്തു. അന്നുമുതൽ ദേവേന്ദ്രൻ അത് മുടക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.

സർവ്വാത്മാവും സർവ്വേശ്വരനും സർവ്വയജ്ഞഭോക്താവുമായ ഭഗവാൻ സാക്ഷാത് ഹരി അവിടെ പ്രത്യക്ഷനായി എന്നുള്ളത് പൃഥുവിന്റെ ആ യാഗത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകയായിരുന്നു. ബ്രഹ്മദേവനും മഹാദേവനും മറ്റു സകല ലോകപാലകന്മാരും ഭഗവാനോടൊപ്പം അവിടെ വന്നു. ആ പരമപുരുഷന്റെ ദർശനമാത്രയിൽ ഗന്ധർവ്വന്മാരും ഋഷികളും അപ്സരസ്സുകളും ഭഗവദ്മഹിമൾ പാടാൻ തുടങ്ങി. ഭഗവാനോടൊപ്പം സിദ്ധവിദ്യാധരദൈത്യഗുഹ്യകന്മാരും തന്റെ പാർഷദന്മാരായ നന്ദസുനന്ദന്മാരും അവിടെ ആഗതരായിരുന്നു. കപിലനും നാരദരും യോഗേശ്വരനായ ദത്താത്രേയനും സനകാദി കുമാരന്മാരും ഭഗവദ്സേവകന്മാരായി ഭഗവാനോടൊപ്പം പൃഥുവിന്റെ യാഗത്തിൽ പങ്കുചേർന്നു.

വിദുരരേ!, ആ സമയം, ഭൂമീദേവി സർവ്വാഭീഷ്ടപ്രദായകമായ ഒരു കാമധേനുവിനെപ്പോലെ പ്രശോഭിച്ചുകൊണ്ട് യാജ്ഞികർക്ക് വേണ്ടുന്നതെല്ലാം അവിടെ സാധ്യമാക്കി. നദികൾ സകല രസങ്ങളും, വൃക്ഷങ്ങൾ ധാരാളം പഴവർഗ്ഗങ്ങളും തേനും, അതുപോലെ പശുക്കൾ സകല ഗോരസങ്ങളും നൽകി യജ്ഞത്തിൽ പങ്കുചേർന്നു. ലോകം മുഴുവൻ പൃഥുവിന്റെ യജ്ഞത്തിനാവശ്യമായ സാധനസാമഗ്രികൾ കൊണ്ടുവന്ന് സമ്മാനിച്ചു. സമുദ്രം തന്റെ അടിത്തട്ടിൽനിന്നും അനേകം മുത്തുകളും രത്നങ്ങളും കൊണ്ടുവന്നു കാഴ്ചവച്ചു. ഗിരികളാകട്ടെ, നാലുവിധം അന്നങ്ങൾ പ്രദാനം ചെയ്തു. എല്ലാത്തിനുമുപരിയായി ഭഗവാന്റെ അകമഴിഞ്ഞ കാരുണ്യം രാജാവിനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. സകലരുടേയും ഹൃദയംഗമമായ സഹകരണസഹായത്തോടെയും ഭഗവാന്റെ അനുഗ്രഹത്തോടെയും പൃഥുരാജൻ തന്റെ യജ്ഞത്തിന് തുടക്കം കുറിച്ചു. വിവരമറിഞ്ഞ ഇന്ദ്രൻ അതിന് ഭംഗം വരുത്തുവാനും ശ്രമിച്ചു. നൂറാം യജഞത്തിനിടയിൽ പൃഥുവിൽ അസൂയാലുവായ ഇന്ദ്രൻ ഒരു സന്യാസിയുടെ രൂപത്തിൽ വന്ന് യാഗാശ്വത്തെ കട്ടുകൊണ്ടുപോയി. ആ സമയം, ഒരു സാധുവിന്റെ വേഷവിധാനങ്ങളോടുകൂടി യാഗാശ്വവുമായി വിഹായസ്സിലൂടെ പറന്നുപോകുന്ന ഇന്ദ്രനെ അത്രിമുനി കാണുകയും, അദ്ദേഹം ഉടൻതന്നെ ആ വിവരം പൃഥുവിന്റെ പുത്രനെ അറിയിക്കുകയും ചെയ്തു. പെട്ടെന്ന്, പൃഥുപുത്രൻ നിൽക്കൂ! നിൽക്കൂ! എന്ന് ആക്രോശിച്ചുകൊണ്ട് ഇന്ദ്രനെ വധിക്കുവാനായി അവന് പിന്നാലെ പാഞ്ഞു. പക്ഷേ, അടുത്തെത്തിയപ്പോൾ കാഷായവസ്ത്രം ധരിച്ച് മേലാകെ ഭസ്മം പൂശിയ സന്യാസിയെ കണ്ട് ധർമ്മിയെന്ന് തെറ്റിദ്ധരിച്ച പൃഥുവിന്റെ പുത്രൻ ഇന്ദ്രനുനേരേ തൊടുക്കുവാനെടുത്ത ബാണം ഉപസംഹരിച്ചു. അതുകണ്ട് അത്രിമുനി വീണ്ടും യജ്ഞഹന്താവായ ഇന്ദ്രനെ വധിക്കുവാൻ പൃഥുപുത്രനോട് അഭ്യർത്ഥിച്ചു. രാവണനെ പിന്തുടർന്ന ഗൃധ്രരാതനെപ്പോലെ, ആകാശമാർഗ്ഗത്തിൽ അതിവേഗം പായുന്ന ഇന്ദ്രനെ വീണ്ടും പൃഥുപുത്രൻ പിന്തുടർന്നു. പൃഥുവിന്റെ മകൻ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ സന്യാസവേഷത്തേയും യാഗാശ്വത്തേയും ഉപേക്ഷിച്ച് ക്ഷണത്തിൽ അവിടെ നിന്നും അന്തർധാനം ചെയ്തു. അനന്തരം, പൃഥുവന്റെ പുത്രൻ അശ്വവുമായി തിരികെ പോരുകയും ചെയ്തു. വിദുരരേ!, അങ്ങനെ യാഗാശ്വത്തെ രക്ഷിച്ചെടുത്തുകൊണ്ട് യജ്ഞഭംഗമൊഴിവാക്കിയ പൃഥുപുത്രനെ ഋഷികൾ വിജിതാശ്വൻ എന്ന് നാമധേയം ചെയ്തഭിനന്ദിച്ചു.

എന്നാൽ അത് ആ കുഴപ്പത്തിനൊരവസാനമായിരുന്നില്ല. അല്പസമയത്തിനകംതന്നെ ഇന്ദ്രൻ അവിടെമാകെ തീവ്രമായ ഇരുട്ട് പരത്തുകയും, ആ ഇരുട്ടിന്റെ മറവിൽ സ്വർണ്ണത്തുടലിൽ ബന്ധിക്കപ്പെട്ടിരുന്ന യാഗമൃഗത്തെ വീണ്ടും മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. അത്രിമുനി വീണ്ടും പൃഥുപുത്രനോട് വിവരം ധരിപ്പിക്കുകയും, അതുകേട്ട് പൃഥുപുത്രൻ ഉടൻ‌തന്നെ ഇന്ദ്രന് പിറകേ പായുകയും ചെയ്തു. എന്നാൽ മുന്നേപോലെതന്നെ കൈയ്യിൽ കപാലഖഡ്വാംഗം ധരിച്ചിരുന്ന ഇന്ദ്രനെ അവന് വധിക്കുവാൻ കഴിഞ്ഞില്ല. വീണ്ടും അത്രിമുനി പൃഥുപുത്രനെ ഉപദേശിച്ചുതിരികെയയച്ചു. തന്റെ പിറകേ അമ്പും വില്ലുമായി പാഞ്ഞടുക്കുന്ന പൃഥുപുത്രനെ കണ്ട് ഇന്ദ്രൻ യാഗാശ്വത്തെ വീണ്ടും ഉപേക്ഷിച്ച് അപ്രത്യക്ഷനായി. ശേഷം, കുതിരയെ വീണ്ടെടുത്ത് വീണ്ടും പൃഥുപുത്രൻ യാഗശാലയിലെത്തിച്ചു. അങ്ങനെ ജ്ഞാനദുർബലനായ ഇന്ദ്രനാൽ കാഷായവേഷം ഭൌതികലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു. സന്യാസവേഷത്തിൽ ഇന്ദ്രൻ കാട്ടിയ സകലകർമ്മങ്ങളും പാപകർമ്മത്തിനുദാഹരണങ്ങളായിരുന്നു. ഒരു യാഗാശ്വത്തെ മോഷ്ടിക്കുവാൻ വേണ്ടി ഇന്ദ്രൻ സന്യാസത്തിന്റെ പല രീതികളേയും ദുർവിനിയോഗം ചെയ്തു. അങ്ങനെയുള്ളവർ ഭൂമിയിൽ കുറവല്ലെന്നറിയുക. ചിപ്പോൾ അവർ വിവസ്ത്രരായും ചിലപ്പോൾ ചുവന്ന പട്ടുചുറ്റിയും കാണപ്പെടുന്നു. ഇതെല്ലാംതന്നെ അവരുടെ പാപകർമ്മങ്ങളുടെ അടയാളങ്ങളാണു. പക്ഷേ, ഇങ്ങയുള്ളവരെ അധർമ്മികളായുള്ളവർക്ക് വളരെ പ്രിയമാണു. നിരീശ്വരവാദികളായ അവർ എപ്പോഴും അവരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. കാണുമ്പോൾ ധർമ്മികളാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവർ അധർമ്മികളാണെന്ന് നാം മനസ്സിലാക്കിക്കൊള്ളണം. ദൌർഭാഗ്യമെന്ന് പറയട്ടെ, ചിലർ അവരുടെ പിടിയിലകപ്പെട്ട് സ്വയം ജീവിതം നശിപ്പിക്കുന്നതായും കാണാം.

വിദുരരേ!, ഇന്ദ്രൻ തന്റെ യാഗാശ്വത്തെ മോഷ്ടിച്ച കഥകേട്ട് പൃഥുമഹാരാജാവ് കോപംകൊണ്ടു ജ്വലിച്ചു. അദ്ദേഹം അമ്പും വില്ലുമായി ഇന്ദ്രനെ വധിക്കുവാനൊരുമ്പെട്ടു. പെട്ടെന്ന് യാജ്ഞികർ അദ്ദേഹത്തെ തടയുകയും, യാഗത്തോടനുബന്ധിച്ച് മറ്റൊരു വധം ശാസ്ത്രവിധികൾക്കനുസരിച്ച് വർജ്യമാണെന്നറിയിക്കുകയും ചെയ്തു. മാത്രമല്ല, യാഗം മുടക്കാൻ ശ്രമിച്ചതിലൂടെത്തന്നെ ഇന്ദ്രന്റെ ശക്തി ഇപ്പോൾ ക്ഷയിച്ചിരിക്കുകയാണെന്നും, മുമ്പെങ്ങും പ്രയോഗിക്കപ്പെടാത്ത മന്ത്രങ്ങളാൽ ആവാഹനം ചെയ്ത് ശത്രുവായ ഇന്ദ്രനെ വിടെ വരുത്തുവാനും ഇല്ലാതാക്കുവാനും സാധിക്കുമെന്നും അവർ പൃഥുവിനെ അറിയിച്ചു. തുടർന്ന്, യാജ്ഞികൾ ക്രോധത്തോടെ ഇന്ദ്രനെ അവിടേയ്ക്കാവാഹിക്കുവാനായി ഹോമദ്രവ്യം അഗ്നികുണ്ഡത്തിലേക്ക് സമർപ്പിക്കുവാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് ഇടപെട്ട് ആ ഉദ്യമത്തിൽനിന്നും അവരെ തടഞ്ഞു. ബ്രഹ്മദേവൻ യാജ്ഞികരോട് പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, ഇന്ദ്രനെ നിങ്ങൾ വധിക്കുവാൻ പാടില്ല. അദ്ദേഹം ഭഗവദംശമാണു. നിങ്ങൾ പ്രീതിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ദേവന്മാരുടെയെല്ലാം രാജാവായി ഇന്ദ്രൻ നിലകൊള്ളുന്നതും അതുകൊണ്ടുതന്നെയാണു. അവരെല്ലാംതന്നെ ഇന്ദ്രന്റെ അംശകലകളാണെന്നറിയുക. ഇവിടെ പൃഥുമഹാരാജാവിന്റെ യജ്ഞത്തിന് ഭംഗം വരുത്തുവാൻ ഇന്ദ്രൻ ചില അധാർമ്മിക വൃത്തികൾ ചെയ്യുതുവെന്നുള്ളത് സത്യം തന്നെ. പക്ഷേ അതിനെതിരായി നിങ്ങൾ ഇന്ദ്രനെ വധിക്കുവാൻ ശ്രമിച്ചതും ഘോരമായ അധർമ്മം തന്നെയാണു.

തുടർന്ന് ബ്രഹ്മദേവൻ പൃഥുവിനോടായിക്കൊണ്ട് പറഞ്ഞു: ഹേ രാജൻ!, സകലവിധ സാധനകളുടേയും അവസാനലക്ഷ്യം ഭഗവദ്പ്രാപ്തിയാണു. മാത്രമല്ല, അങ്ങ് മുന്നേതന്നെ മോക്ഷത്തിന്റെ വഴികൾ അറിയുന്നവനുമാണു. അതിൽ കവിഞ്ഞ് ഭൂമിൽ മറ്റെന്ത് നേട്ടമാണുണ്ടാകേണ്ടത്?. അതുകൊണ്ട് നമുക്കീ യജ്ഞം തൊണ്ണൂറ്റൊമ്പതിൽ അവസാനിപ്പിക്കാം. നിങ്ങൾ രണ്ടുപേരും വെവ്വേറെയല്ല, മറിച്ച്, ഭഗവദംശങ്ങൾതന്നെയാണു. അതുകൊണ്ട് ഇന്ദ്രനിൽ അങ്ങേയ്ക്കുള്ള രോഷം അവസാനിപ്പിക്കുക, അതുവഴി നിങ്ങൾ രണ്ടുപേർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. അങ്ങയുടെ മനസ്സിനെ ശാന്തമാക്കിവയ്ക്കുക. എന്റെ വാക്കുകൾ ആദ്രമനസ്സാ കേൾക്കുക. ദൈവഹിതമായി സംഭവിക്കുന്ന കാര്യങ്ങളിൽ നാം അധികം ദുഃഖിക്കുവാൻ പാടില്ല. അതിനെ ഈശ്വരനിശ്ചമായിക്കണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതു. മറിച്ച്, അതിനെതിരെ പ്രവർത്തിക്കുന്ന പക്ഷം വീണ്ടും വീണ്ടും നാം തീരാദുഃഖത്തിലേക്ക് എത്തപ്പെടുക മാത്രമേ സംഭവിക്കുകയുള്ളൂ. ദേവന്മാരിൽ‌പോലും ചില വേണ്ടാത്ത ആഗ്രഹങ്ങളെ വച്ചുപുലർത്തുന്നവരുണ്ടു. നാം ഈ യജ്ഞങ്ങൾക്ക് ഇവിടെ വിരാമമിടാത്തപക്ഷം ഇന്ദ്രൻ വീണ്ടും അധാർമ്മികപ്രവൃത്തികൾകൊണ്ട് അതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും, അത് വീണ്ടും കൂടതൽ വിഷയങ്ങളിലേക്ക് വ്യാപരിക്കുകയും ചെയ്യും. യാഗത്തിനിടയിൽ അശ്വത്തെ മോഷ്ടിക്കുവാൻവേണ്ടി ഇപ്പോൾതന്നെ എന്തെല്ലാം പാപകർമ്മങ്ങളാണ് ഇന്ദ്രൻ ചെയ്തതെന്ന് നോക്കുക. അതെല്ലാം മനുഷ്യൻ ഭൂമിയിൽ പിന്തുടരുന്ന അവസ്ഥകൾ ഉണ്ടാകും. അധർമ്മിയായ വേനനിൽ നിന്നുമാണ് അങ്ങയുടെ ജനനം. അദ്ദേഹത്തിന്റെ അധാർമ്മിക പ്രവൃത്തികളാൽ ഭൂമിയിൽ അധർമ്മം പെരുകിയപ്പോഴാണ് ഭഗദംശമായി അവന്റെ ശരീരത്തിൽനിന്നും അങ്ങ് ഇവിടെ അവതാരം ചെയ്തതു. പ്രജാപതേ!, അങ്ങയുടെ അവതാരലക്ഷ്യത്തിനായി പ്രവർത്തിക്കുക. ഇന്ദ്രൻ ചെയ്ത കർമ്മങ്ങൾ ഭൂമിയിൽ പല അധാർമ്മികവൃത്തികളുടേയും മാതാവാണു. അതുകൊണ്ട് ഈ അപകടം നമുക്ക് ഇവിടെവച്ച് ഒഴിവാക്കാൻ ശ്രമിക്കാം.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, അങ്ങനെ ലോകഗുരുവായ ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ നൂറാം അശ്വമേധയാഗവും, അതോടൊപ്പംതന്നെ തനിക്ക് ഇന്ദ്രനോട് തോന്നിയ നീരസവും അവസാനിപ്പിച്ചു. തുടർന്ന് അവഭൃതസ്നാനം ചെയ്ത് ദേവന്മാരുടെ വരദാനങ്ങൾക്കും അനുഗ്രഹാശിസ്സുകൾക്കും അദ്ദേഹം പാത്രമാകുകയും ചെയ്തു. ആദിരാജാവായ പൃഥു യാജ്ഞികരായ വിപ്രജനങ്ങൾക്ക് യഥാവിധി ദക്ഷിണകൾ നൽകി അവരിൽനിന്നും സർവ്വാനുഗ്രഹങ്ങളും സ്വീകരിച്ചു.

സമ്പ്രീതരായ യാജ്ഞികർ ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ക്ഷണം സ്വീകരിച്ചിവിടെയെത്തിയ ഋഷികൾക്കും പിതൃക്കൾക്കും ദേവഗങ്ങൾക്കും മാനവന്മാർക്കും അങ്ങ് നൽകിയ ദാനധർമ്മാദികളിൽ അവർ അത്യന്തം സന്തുഷ്ടരാണ് അവരുടെ ആത്മാർത്ഥമായ ആശീർവാദങ്ങൾ സദാസമയവും അങ്ങേയോടൊപ്പം ഉണ്ടാകുമെന്നറിയുക.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.





King Prithu's hundred Ashwamedha yaga

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

4.18 പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 18
(പൃഥുമഹാരാജാവ് ഭൂമീദേവിയെ സ‌മൃദ്ധയാക്കുന്നു.)

മൈത്രേയൻ പറഞ്ഞു: വിദുരരേ! ഭൂമീദേവി വളരെയേറെ പ്രാർത്ഥിച്ചിട്ടും പൃഥുമഹാരാവിന്റെ ക്രോധം ശമിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ കോപംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ചുകൊണ്ടായിരുന്നുവെങ്കിലും ഭൂമി തന്റെ മനോധൈര്യം വീണ്ടെടുത്തുകൊണ്ട് അദ്ദേഹത്തോട് വീണ്ടും പ്രാർത്ഥിച്ചു: ഹേ രാജൻ!, അങ്ങ് കോപം വെടിഞ്ഞ് ശാന്തനായി ഈയുള്ളവളുടെ വക്കുക്കളെ കേട്ടാലും!. അടിയൻ അജ്ഞാനിയാണു. എന്നാൽ, മധുപൻ സകലപുഷ്പങ്ങളിൽനിന്നും തനിക്കാവശ്യമായ മധു സ്വീകരിക്കുന്നതുപോലെ, അങ്ങയെപ്പോലുള്ള പണ്ഢിതന്മാർ സകലഭൂതങ്ങളിൽനിന്നും അറിവ് നേടിക്കൊണ്ടേയിരിക്കുന്നു. ഇഹത്തിലും പരത്തിലും മനുഷ്യന് ശ്രേയസ്ക്കരമായ പലതും നമ്മുടെ പൂർവ്വികരായ ഋഷീശ്വരന്മാരും പണ്ഢിതന്മാരും ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ടു. അതെല്ലാംതന്നെ അങ്ങേയ്ക്ക് ജനനന്മയ്ക്കായി ഉപയോഗിക്കാവുന്നതാണു. അതിലൂടെ മനുഷ്യൻ ഇഹത്തിലും പരത്തിലും ആനനമനുഭവിക്കുന്നു. യാതൊരുവനാണോ അതിനെ നിരാകരിച്ചുകൊണ്ട് സ്വന്തം പദ്ധതികൾ നെയ്തുകൊണ്ടുമാത്രം ജീവിതലാഭം കൊതിക്കുന്നത്, അവിദ്വാനായ അവൻ ജീവിതത്തിൽ എന്നും പരാജിതനാകുകയേയുള്ളൂ. അങ്ങ് മുമ്പ് പറഞ്ഞതുപോലെ ബ്രഹ്മദേവൻ അനുഗ്രഹിച്ചുതന്ന സകല ഔഷധങ്ങളും ബീജങ്ങളും ധാന്യങ്ങളും ഞാൻ എന്നിൽ മറച്ചുവച്ചിരിക്കുകയല്ല, മറിച്ചു അവയൊക്കെ ഇപ്പോൾ അധർമ്മികളും അസത്തുക്കളുമായ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണു. മാത്രമല്ല, അവർ എന്നെപ്പോലും ഉപദ്രവിച്ചുകൊണ്ടാണ് ഇവിടെ കൂത്താടുന്നതു. ആ അധർമ്മികളിൽനിന്നും കള്ളന്മാരിൽനിന്നും എന്നെ രക്ഷിക്കാൻ ഇവിടെയുള്ള രാജാക്കന്മാരാരുംതന്നെ മനസ്സുവയ്ക്കുന്നില്ല. അതുകൊണ്ട് ജ്ഞത്തിനുവേണ്ടിയുള്ള സാധനസാമഗ്രികൾ മാത്രമാണ് ഞാൻ എന്റെയുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നതു. അവയ്ക്കെല്ലാം ഇപ്പോൾ നാശം സംഭവിക്ക്ചുകൊണ്ടിരിക്കുകയാണു. എത്രയും വേഗം അവയെല്ലാം അങ്ങ് പുറത്തെടുത്ത് ശാസ്ത്രോക്തമായ മാർഗ്ഗങ്ങളിലൂടെ ഉപയോഗയോഗ്യമാക്കുക.

ഹേ വീരാ!, എന്നെ ദോഹനം ചെയ്ത് അങ്ങയുടെ പ്രജകളെ രക്ഷിക്കുവാനാണ് അങ്ങ് ശ്രമിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് പാൽ കറന്നുസൂക്ഷിക്കുവാൻ ഒരു പാത്രവും അതിനായി ഒരു ദോഗ്ദ്ധാവിനേയും കൊണ്ടുവരിക. കൂടാതെ ഒരു വത്സത്തിനേയും കണ്ടെത്തുക. കാരണം, കിടാങ്ങളോടുള്ള എന്റെ വാത്സല്യം കൊണ്ടുമാത്രമേ അങ്ങേയ്ക്ക് എന്നിൽനിന്നും വേണ്ടത് ശേഖരിക്കുവാൻ കഴിയൂ. മാത്രമല്ല, ഉടനടി എന്നിലുള്ള മലകളേയും മറ്റും ഇടിച്ചുനിരത്തി ഉപരിതലം സമമാക്കുക. ഇന്ദ്രന്റെ കാരുണ്യത്താൽ ഒരിക്കൽ മഴ ലഭിക്കുമ്പോൾ മണ്ണിനെ എന്നെന്നും നനവുള്ളതാക്കിവച്ചുകൊണ്ട് വേനൽക്കാലങ്ങളിലും അത് ഭൂയിഷ്ഠമായിത്തന്നെയിരിക്കുവാൻ അങ്ങയുടെ ഈ പ്രവൃത്തി ഒരു കാരണമാകും.

വിദുരരേ!, ഭൂമീദേവിയുടെ വാക്കുകൾ കേട്ട് ശാന്തനും സന്തോഷവാനുമായിമാറിയ പൃഥുമഹാരാജൻ ഉടൻതന്നെ സ്വായംഭുവമനുവിനെ കിടാവായി ഉപയോഗിക്കുകയും ഭൂഗർഭസ്ഥിതങ്ങളായ സകല സമൃദ്ധികളേയും തന്റെ കൈകുമ്പിളിലേക്ക് കറന്നെടുക്കുകയും ചെയ്തു. പെട്ടെന്ന് മറ്റുള്ള ബുധജനങ്ങളും രാജാവിനെപ്പോലെ തങ്ങളാഗ്രഹിക്കുന്ന സകലതും സ്വയം ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുക്കുവാൻ തുടങ്ങി. ബൃഹസ്പതിയെ കുട്ടിക്കിടാവാക്കിക്കൊണ്ടും ഇന്ദ്രിയങ്ങളെ ഭാജനമാക്കിക്കൊണ്ടും മനസ്സിനേയും വാക്കുകളേയും ശ്രവണത്തേയും ശുദ്ധമാക്കുന്നതിനായി തങ്ങൾക്കുവേണ്ടുന്നതായ വേദസാരങ്ങൾ മുഴുവനും ഋഷികൾ ഭൂമിയിൽനിന്നും ആ സമയം ശേഖരിച്ചെടുത്തു. ദേവന്മാരും തങ്ങളുടെ രാജാവായ ഇന്ദ്രനെ വത്സമാക്കിക്കൊണ്ട് ഒരു സ്വർണ്ണപാത്രത്തിൽ ഭൂമിയുടെ അകിടിൽനിന്നും സോമരം കറന്നെടുത്തു സേവിച്ചു. അതിനുശേഷം അവരുടെ ശക്തിയും ഓജസ്സും വീര്യവും പൂർവ്വാധികം വർദ്ധിച്ചു. അതുപോലെ ദൈത്യന്മാർ പ്രഹ്ലാദനെ കിടാവാക്കിമാറ്റി ഒരു ഇരുമ്പുപാത്രത്തിൽ പാലും മദിരയും പിഴിഞ്ഞെടുത്തു. ഗന്ധർവ്വന്മാരും അപ്സരസ്സുകളും വിശ്വാവസുവിനെ വത്സമാക്കി ഒരു താമരപാത്രത്തിൽ ഭൂമിയിൽനിന്നും സംഗീതവമാധുര്യസൌന്ദര്യാദികളെപ്പോലെ അവർക്ക്  ഏറെ ഇഷ്ടമായ പയസ്സ് ശേഖരിച്ചു. ശ്രാദ്ധദേവതകളായ പിതൃക്കളാകട്ടെ, ആര്യമനെ കിടാവാക്കി ഒരു മൺപാത്രത്തിൽ കവ്യാദിവസ്തുക്കൾ ഭൂമിയിൽനിന്നും നേടിയെടുത്തു. സിദ്ധവിദ്യാധരലോകങ്ങളിലുള്ളവർ കപിലഭഗവാനെ വത്സമാക്കി മാറ്റിക്കൊണ്ട് അണിമ മുതലായ സകല വിദ്യകളും ആകാശമാകുന്ന ബൃഹത്പാത്രത്തിൽ ശേഖരിച്ചെടുത്തു. അതുപോലെതന്നെ മായാവികളായ കിം‌പുരുഷലോകവാസികൾ മയനെ കുട്ടിക്കിടാവാക്കിക്കൊണ്ട് സ്വേച്ഛാനുസരണം അന്തർധാനം ചെയ്യാനുള്ള അത്ഭുതകരമാ‍യ സിദ്ധിയെ അവളിൽനിന്നും നേടിയെടുത്തു. യക്ഷരാക്ഷസഭൂതപിശാചാദി മാംസഭോജികൾ ഭൂതേശനെ വത്സമാക്കിത്തീർത്തുകൊണ്ട് രക്തമയമായ ക്ഷീരം ഒരു തലയോട്ടിയിൽ ശേഖരിച്ചു. അഹികളും തേളുകളും സർപ്പങ്ങളും നാഗങ്ങളും ചേർന്ന് തക്ഷകനെ കിടാവാക്കി ഭൂമിയിൽനിന്നും വിഷമാകുന്ന ദുഗ്ദ്ധത്തെ തങ്ങളുടെ മാളങ്ങളിലേക്ക് ശേഖരിച്ചുവച്ചു. പശുക്കൾ ഋഷഭത്തെ ഉപയോഗിച്ചു ആരണ്യപാത്രത്തിൽ ഭൂമിയിൽനിന്നും പച്ചപ്പുല്ലുകൾ നേടി. ദംഷ്ട്രങ്ങളോടുകൂടിയ ക്രൂരമൃഗങ്ങൾ സിംഹത്തെ വത്സമാക്കി സ്വശരീരത്തിൽതന്നെ മാംസങ്ങൾ നേടിയെടുത്തു. പക്ഷികളാകട്ടെ, ഗരുഢന്റെ സഹായത്താൽ ചരാചരകീടങ്ങളെ ഭൂമിയിൽനിന്നും ദോഹനം ചെയ്തെടുത്തു. വടവൃക്ഷവത്സത്താൽ വൃക്ഷങ്ങൾ സ്വാദിഷ്ടമായ രസങ്ങൾ കറന്നെടുത്തപ്പോൾ, പർവ്വതങ്ങളാകട്ടെ, ഹിമവാനെ കിടാവാക്കി തങ്ങളുടെ സാനുക്കളിൽ വേണ്ട ധാതുക്കളെല്ലാംതന്നെ ശേഖരിച്ചുവച്ചു.

അങ്ങനെ പൃഥുമഹാരാജാവിന്റെ സാന്നിധ്യത്തിൽ സകലരും തങ്ങളുടെ മുഖ്യന്മാരെ വത്സങ്ങളാക്കി ഉപയോഗിച്ചുകൊണ്ട് ഭൂമിയിൽനിന്നും അവരവരുടെ പ്രത്യേകപാത്രങ്ങളിൽ തങ്ങൾക്ക് വേണ്ടുന്നതായ സർവ്വവും കറന്നെടുത്തു.

ഹേ കുരൂദ്വഹാ!, അങ്ങനെ സകലരും ആഹാരവിഹാരാദികളിൽ സന്തുഷ്ടരായി ജീവിച്ചു. അതോടെ പൃഥുരാജനും ആ ഗോരൂപിണിയിൽ സമ്പ്രീതനായി അവളെ തന്റെ മകളെപ്പോലെ കണ്ടുസ്നേഹിച്ചു. തുടർന്ന്, തന്റെ അമ്പിന്റെ കൂർത്ത അഗ്രംകൊണ്ട് അനവശ്യമായി നിലകൊണ്ട ഗിരികളെ പൊടിച്ചുനിരത്തികൊണ്ട് ഭൂമിയെ സമതലപ്രദേശമാക്കിമാറ്റി. അങ്ങനെ തന്റെ പ്രജകൾക്ക് തൊഴിലും മറ്റ് സൌകര്യങ്ങളും നൽകിക്കൊണ്ട് ഏവരേയും ഒരു പിതാവെന്നപോലെ വാത്സല്ലിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഭൂമിയിൽ വാസയോഗ്യമായ സ്ഥലങ്ങൾ അതിനായിത്തന്നെ ഉപയോഗപ്പെടുത്തുകയും, ഇവിടെ ഗ്രാമങ്ങളും പട്ടണങ്ങളും പുരങ്ങളും കോട്ടകളും പശുപാലകന്മാർക്ക് പ്രത്യേക വാ‍സസ്ഥലങ്ങളും കന്നുകാലികൾക്ക് വ്രജങ്ങളും ഖനനയോഗ്യമായ സ്ഥലങ്ങളും കൃഷിക്കനുയോജ്യമായ സ്ഥലങ്ങളും എല്ലാം പ്രത്യേകം പ്രത്യേകമായി നിർമ്മിക്കപെട്ടു. പൃഥുരാജാവിന്റെ കാലത്തിനുമുമ്പ് ഭൂമിയിൽ ഇത്യാദി പരിഷ്കാരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ജനങ്ങൾ തങ്ങളുടെ ഇച്ഛാനുസരണം വ്യവസ്ഥാപിതമല്ലാത്തവിധത്തിൽ അവിടിവിടെ ജീവിക്കുകയായിരുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.




Prithu extracting things from the earthh