2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.15 പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 15

(പരശുരാമാവതാരം കാർത്തവീര്യാർജ്ജുനവധം)

  

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജൻ!, പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. അവർ ആയുസ്സ്, ശ്രുതായുസ്സ്, സത്യായുസ്സ്, രയൻ, ജയൻ, വിജയൻ എന്നിവരായിരുന്നു. പിന്നീട്, വസുമാൻ ശ്രുതായുസ്സിനും, ശ്രുതഞ്ജയൻ സത്യായുസ്സിനും, ഏകൻ രയനും, അമിതൻ ജയനും, ഭീമൻ വിജയനും പുത്രന്മാരായി. ഭീമന്റെ പുത്രൻ കാഞ്ചനനായിരുന്നു. അവനിൽനിന്നും ഹോത്രകനും, ഹോത്രകനിൽനിന്നു ജഹ്നുവും ജനിച്ചു. ഈ ജഹ്നുവായിരുന്നു ഒറ്റക്കവിളിൽ ഗംഗാനദിയെ മുഴുവൻ കുടിച്ചുവറ്റിച്ചതു. ജഹ്നുവിന്റെ പുത്രൻ പൂരുവും, അവന്റെ പുത്രൻ വലാകനും, വലാകപുത്രൻ അജകനുമായിരുന്നു. അജകനിൽനിന്ന് കുശൻ ജാതനായി. കുശന്റെ പുത്രന്മാരായി കുശാംബു, മൂർത്തയൻ, വസു, കുശനാഭൻ എന്നീനാമങ്ങളിൽ നാല് പുത്രന്മാരുണ്ടായി. അതിൽ കുശാംബുവിന്റെ പുത്രനായി ഗാധി പിറന്നു. അവന്റെ പുത്രിയായി ജനിച്ച സത്യവതിയെ ഋചീകൻ എന്ന ഒരു ബ്രാഹ്മണൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഋചീകൻ തന്റെ മകൾക്കനുയോജ്യനല്ലെന്നറിഞ്ഞ ഗാധി ഭൃഗുവംശജാതനായ ആ ബ്രാഹ്മണനോട് പറഞ്ഞു: ഹേ ബ്രാഹ്മണാ!, ഞങ്ങൾ കുശവംശജരായ ക്ഷത്രിയന്മാരാണ്. എന്റെ മകളെ അങ്ങേയ്ക്ക് വിവാഹം കഴിക്കണമെങ്കിൽ അങ്ങ് ഞങ്ങളാവശ്യപ്പെടുന്ന സ്ത്രീധനം നൽകേണ്ടതുണ്ടു. ആയതിനാൽ, ഏറ്റവും കുറഞ്ഞത്, വെൺചന്ദ്രനെപ്പോലെ തിളക്കമാർന്നതും, ഏതെങ്കിലും ഒരുവശത്ത് കറുത്ത കാതുള്ളവയുമായ ഒരായിരം കുതിരകളെയെങ്കിലും കന്യകയുടെ ശുൽകമായി കൊണ്ടുവരിക.

രാജൻ!, ഋചീകൻ വരുണന്റെ പക്കൽനിന്നും ഗാധിരാജാവ് ആവശ്യപ്പെട്ട പ്രകാരമുള്ള ആയിരം കുതിരകളെ കൊണ്ടുവന്ന് നൽകി സത്യവതിയെ വിവാഹം കഴിച്ചു.  സന്താനങ്ങളുണ്ടാകണമെന്ന ആഗ്രഹത്തോടെ സത്യവതിയും അവളുടെ മാതാവും ചെയ്ത അപേക്ഷയെ മാനിച്ച് ഋചീകമഹർഷി രണ്ടുതരം മന്ത്രങ്ങൾകൊണ്ട് രണ്ടുതരം ഹവിസ്സുകൾ പാകം ചെയ്തുവച്ചതിനുശേഷം യജ്ഞത്തിനുമുമ്പ് സ്നാനത്തിനായി പോയി. ആ സമയം, മഹർഷിയുണ്ടാക്കിയ ചരുക്കളിൽ കൂടുതൽ ശ്രേഷ്ഠമായത് സത്യവതിയ്ക്കുവേണ്ടിയുള്ളതാകുമെന്ന് ചിന്തിച്ച മാതാവ്, തനിക്കുവേണ്ടിയുള്ള ചരുവിനെ മകൾക്ക് ഭക്ഷിയ്ക്കുവാൻ നൽകുകയും, മറ്റേതിനെ സ്വയം ഭക്ഷിയ്ക്കുകയും ചെയ്തു. സ്നാനം കഴിഞ്ഞെത്തിയ മുനിയ്ക്ക് ഈ കാര്യം മനസ്സിലായി. അദ്ദേഹം സത്യവതിയോട് പറഞ്ഞു: അഹോ കഷ്ടം!. മഹാപരാധമാണ് നീ ചെയ്തത്. തത്ക്കാരണത്താൽ നിനക്ക് ജനിക്കാൻ പോകുന്ന പുത്രൻ അതിഘോരനും ആയുധധാരിയായും, എന്നാൽ, നിന്റെ സഹോദരനായി ജനിക്കാൻ പോന്നവൻ ബ്രഹ്മജ്ഞാനികളിൽ അഗ്രണ്യനായും ഭവിയ്ക്കും.

അങ്ങനെയാകാതിരിക്കുവാൻ സത്യവതി ഋചീകനോട് പ്രാർത്ഥിച്ചു. ആയതിനാൽ അവളുടെ പൌത്രൻ ഒരു ക്ഷത്രിയവീരനായിരിക്കുമെന്ന് പറഞ്ഞ് മുനി അവളെ സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ജമദഗ്നി സത്യവതിയുടെ പുത്രനായി ജനിച്ചു. ശേഷം, സത്യവതി ലോകത്തെ മുഴുവൻ ശുദ്ധീകരിക്കുന്ന പാവനനദിയായ കൌശികിയായിത്തീർന്നു. അവളുടെ പുത്രൻ ജമദഗ്നി രേണുവിന്റെ പുത്രിയായ രേണുകയെ വിവാ‍ഹം കഴിച്ചു. അവളിൽ അദ്ദേഹത്തിന് വസുമാൻ മുതലായ പുത്രന്മാരുണ്ടായി. അതിൽ ഏറ്റവും ഇളയ പുത്രൻ വിശ്വവിഖ്യാതനായ പരശുരാമനാണ്. ഹേഹയവശത്തെ മുച്ചൂടും നശിപ്പിച്ച ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായി ഈ പരശുരാമൻ അറിയപ്പെടുന്നു. ഈ പരശുരാമൻ മൂവേഴ് ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി. ഇവിടെ രാജാക്കന്മാർ രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി. നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിച്ചു.

പരീക്ഷിത്ത് ചോദിച്ചു: മഹർഷേ!, ഭഗവാനോട് അവർ ആ വിധത്തിൽ എന്തപരാധമായിരുന്നു കാട്ടിയത്? എന്തുകൊണ്ടായിരുന്നു ഭഗവാൻ പരശുരാമൻ ആ രാജാക്കന്മാരെ ഉമൂലനാശം വരുത്തി ഇങ്ങനെ തുടരെത്തുടരെ കൊന്നൊടുക്കിയതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ, ഹേഹയരാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ ഭഗവദവതാരമായിരുന്ന ദത്താത്രേയമഹർഷിയെ പ്രസാദിപ്പിച്ച് ആയിരം കരങ്ങൾ നേടിയിരുന്നു. അദ്ദേഹത്തെ ആർക്കുംതന്നെ ജയിക്കുവാൻ സാധിക്കുമായിരുന്നില്ല. തികഞ്ഞ ബുദ്ധിവൈഭവം, സൌന്ദര്യം, സ്വാധീനം, കരുത്ത്, യശസ്സ്, മായാജാലവിദ്യകൾ, അണിമാദിസിദ്ധികൾ മുതലായവകൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഇങ്ങനെ സർവ്വൈശ്വര്യയുക്തനായ കാർത്തവീര്യാർജ്ജുനൻ യാതൊരു തടസ്സങ്ങളും കൂടാതെ ലോകം മുഴുവൻ കാറ്റിനെപ്പോലെ ചുറ്റികറങ്ങി. ഒരിക്കൽ, വൈജയന്തിമാലയണിഞ്ഞുകൊണ്ട് അദ്ദേഹം തരുണീമണികളോടൊത്ത് നർമ്മദാനദിയിൽ ക്രീഡിച്ചുകൊണ്ടിരിക്കെ അഹങ്കാരോന്മത്തനായി തന്റെ കൈകൾകൊണ്ട് ആ നദിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്തി. അപ്പോഴാണ് വീരനെന്ന് സ്വയം അഭിമാനിക്കുന്ന രാവണന്റെ സൈന്യത്താവളം ആ കുത്തൊഴുക്കിൽ‌പ്പെട്ട് നശിച്ചുപോയതു. അങ്ങനെ സംഭവിക്കുവാൻ കാരണം കാർത്തവീര്യാർജ്ജുന്റെ ശക്തിയാണെന്നറിഞ്ഞ രാവണന് ആ നാണക്കേട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവണൻ സ്ത്രീകളുടെ മുന്നിൽ‌വച്ച് കാർത്തവീര്യാർജ്ജുനനെ അപമാനിക്കുവാൻ ശ്രമിച്ചു. എന്നാൽ, അയാൾ വളരെ നിഷ്പ്‌പ്രയാസം കാർത്തവീര്യാർജ്ജുനന്റെ പിടിയിലാകുകയും മാഹിഷ്മതിയിൽ കൊണ്ടുവന്ന് തടവിലാക്കപ്പെടുകയും, ഒടുവിൽ, ഒരു കുരങ്ങനെ എന്നപോലെ, കളിയാക്കുന്ന രീതിയിൽ വിട്ടയയ്ക്കുപ്പെടുകയും ചെയ്തു.

ഒരിക്കൽ, കാർത്തവീര്യാർജ്ജുനൻ വിജനമായ ഒരു വനപ്രദേശത്ത് നായാടിനടക്കുന്നതിനിടയിൽ യാദൃശ്ചികമായി ജമദഗ്നിമഹർഷിയുടെ ആശ്രമത്തിലെത്തപ്പെട്ടു. തപോധനനായ മുനി സൈന്യത്തോടും ഗജതുരഗാദി വാഹനങ്ങളോടുമൊപ്പം വന്ന് രാജാവിനെ എതിരേറ്റു. കാമധേനുവിന്റെ സഹായത്തോടെ മുനി രാജാവിനെ യഥോചിതം സത്കരിച്ചു. ഇത്തരത്തിൽ ഒരു കാമധേനു സ്വന്തമായുള്ള മുനി തന്നേക്കൾ ധനികനാണെന്ന വിചാരത്താൽ കാർത്തവീര്യാർജ്ജുനനും അദ്ദേഹത്തോടൊപ്പമുള്ള ഹേഹയന്മാർക്കും അഗ്നിഹോത്രാദിമഹായജ്ഞങ്ങൾക്കുപകരിക്കുന്ന ആ കാമധേനുവിൽ ആശ വരികയും, മുനി നൽകിയ ആ സത്കാരത്തെ വേണ്ടവിധം സ്വീകരിക്കുകയും ചെയ്തില്ല. അഹങ്കാരോന്മത്തനായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നിയുടെ കാമധേനുവിനെ തട്ടിക്കൊണ്ടുപോകുവാൻ തന്റെ ആൾക്കാർക്ക് നിയോഗം നൽകി. അതനുസരിച്ച് അവർ നിലവിളി കൂട്ടുന്ന കാമധേനുവിനെ അതിന്റെ കിടങ്ങൾക്കൊപ്പം മാഹിഷ്മതിയിലേക്ക് അപഹരിച്ചുകൊണ്ടുപോയി.

രാജാവ് മടങ്ങിയതിനുശേഷം പരശുരാമൻ ആശ്രമത്തിൽ തിരികെയെത്തി. കാർത്തവീര്യാർജ്ജുനന്റെ ആ ദുഷ്പ്‌പ്രവൃത്തി പരശുരാമനെ നന്നേ ചൊടിപ്പിച്ചു. ചിവിട്ടേറ്റ പാമ്പിനെപ്പോലെ അദ്ദേഹം ക്രോധവാനായി. ഘോരമായ പരശുവും, തൂണീരവും പടവില്ലും പരിചയുമെടുത്ത് ആർക്കും നേരിടുവാനാകാത്തവിധം ക്രാന്തിയോടെ, സിഹം ആനയുടെ പിന്നാലെയെന്നതുപോലെ, രാമൻ പുറപ്പെട്ടു. കാർത്തവീര്യാർജ്ജുനൻ തന്റെ നഗരമായ മാഹിഷ്മതിയിലേക്ക് കയറിയതും, അമ്പും വില്ലും വെണ്മഴുവും പടച്ചട്ടയുമണിഞ്ഞ ക്രുദ്ധനായ പരശുരാമനെ കണ്ടു. മാൻ‌തോലുടുത്ത പരശുരാമന്റെ ജടമുടി ഉജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾപോലെ ശോഭിച്ചു. ആന, തേർ, കുതിര, കാലാൾ എന്നീ ചതുരംഗങ്ങളും, അതുപോലെ ഗദ, വാൾ, ശരം, ഈട്ടി, മുൾത്തടി, വേൽ തുടങ്ങിയ ആയുധങ്ങളോടും കൂടിയ കാർത്തവീര്യാർജ്ജുനന്റെ പതിനേഴ് അക്ഷൌഹിണിപടകളെ ഭഗവാനായ ശ്രീ പരശുരാമൻ ഏകനായി തകർത്തെറിഞ്ഞു. വെണ്മഴു പ്രഹരിച്ചുകൊണ്ട് വായുവേഗത്തിൽ ഭഗവാൻ ശ്രത്രുക്കളെ കൊന്നൊടുക്കി. ഭഗവാൻ എവിടെയെല്ലാം പോകുന്നുവോ, അവിടെയെല്ലാം ശത്രുക്കളുടെ അറ്റുപോയ കൈകളും തലകളും തുടകളും കഴുത്തുകളും ജീവനറ്റുകിടക്കുന്ന സാരഥികളും തകർന്നുതരിപ്പണമായിക്കിടക്കുന്ന വാഹനങ്ങളും കാണപ്പെട്ടു. പോർക്കളത്തിൽ ചോര ചളിയായി തളം കെട്ടിക്കിടന്നു. സർവ്വയിടവും പൊട്ടിത്തകർന്ന അമ്പുകളും വില്ലുകളും പരിചകളും കൊടിമരങ്ങളും. ഇതെല്ലാം കണ്ട കാർത്തവീര്യാർജ്ജുനൻ കോപത്തോടെ ഭഗവാന്റെ നേർക്ക് ചാടിവീണു. പെട്ടന്ന് അഞ്ഞൂറ് വില്ലുകളിൽ അത്രയുംതന്നെ ശരങ്ങൾ അതിലിരട്ടിയായ കൈകൾകൊണ്ട് പരശുരാമനുനേരേ തൊടുത്തയയ്ച്ചു. ഭഗവാൻ അവയെ ഒരൊറ്റ അമ്പുകൊണ്ട് ഒരേസമയം തകർത്തുകളഞ്ഞു. വീണ്ടും മലകളേയും മരങ്ങളേയുമേന്തി കാർത്തവീര്യാർജ്ജുനൻ യുദ്ധത്തിനായി അതിവേഗം ഭഗവാന്റെ നേർക്കടുത്തു. എന്നാൽ ആ ഭുജങ്ങളെ ഭഗവാൻ കഠോരമായ തന്റെ വെണ്മഴുവാൽ, പാമ്പിന്റെ പത്തികളെ, എന്നതുപോലെ ഛേദിച്ചുവീഴ്ത്തി. കരങ്ങൾ ഛേദിക്കപ്പെട്ട കാർത്തവീര്യാർജ്ജുനന്റെ ശിരസ്സ്, പർവ്വതത്തിൽനിന്നും അതിന്റെ ശിഖരത്തെയെന്നതുപോലെ, പരശുരാമൻ അവന്റെ ഉടലിലിനിന്നും വെട്ടിവീഴ്ത്തി. പിതാവിന്റെ വധം കണ്ട് ഞെട്ടിവിറച്ച കാർത്തവീര്യാർജ്ജുനന്റെ പതിനായിരം പുത്രന്മാർ ഭീതിയോടെ അങ്ങിങ്ങായി ഓടിയൊളിച്ചു. തുടർന്ന്, ക്ഷീണിച്ചുതളർന്ന കാമധേനുവിനെ രാമൻ കിടാങ്ങളോടൊപ്പം പിതാവിന് സമർപ്പിച്ചു.

ഉണ്ടായ സംഭവങ്ങളെല്ലാം പരശുരാമൻ പിതാവിനും സഹോദരങ്ങൾക്കും പറഞ്ഞുകേൾപ്പിച്ചു. അതിനെ കേട്ടയുടൻ ജമദഗ്നിമഹർഷി പറഞ്ഞു: ഹേ രാമാ!, നീ പാപം ചെയ്തിരിക്കുന്നു. ദേവന്മാർക്ക് തുല്യനായ ഒരു മനുഷ്യശ്രേഷ്ഠനെയാണ് നീ വധിച്ചിരിക്കുന്നതു. ഉണ്ണീ!, നാം ബ്രാഹ്മണർ ക്ഷമകൊണ്ട് പൂജിതരായവരാണ്. ക്ഷമ ഒന്നുകൊണ്ടുമാത്രമാണ് ലോകഗുരുവായ വിധാതാവ് പരമേഷ്ഠി എന്ന സർവ്വോന്നതപദവിയെ പ്രാപിച്ചിരിക്കുന്നതു. ക്ഷമ കൊണ്ട് ബ്രാഹ്മണതേജസ്സ് സൂര്യനെന്നതുപോലെ പ്രശോഭിക്കുന്നു. സർവ്വേശ്വരനായ ഭഗവാൻ ശ്രീനാരായണൻ ക്ഷമാശാലികളിൽ അതിവേഗം പ്രസാദിക്കുന്നു. അഭിഷിക്തനായ രാജാവിനെ വധിക്കുന്നത് ബ്രഹ്മഹത്യയെക്കാൾ മഹാപാപമാണ്. കുഞ്ഞേ!, നീ നിന്റെ ബുദ്ധിയെ ഭഗവാൻ നാരായണനിൽ അർപ്പിച്ച്, മഹാതീർത്ഥങ്ങളെ സന്ദർശിച്ചുകൊണ്ട് ഈ മഹാപാതകത്തിന് പരിഹാരം കണ്ടാലും.

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

 ഓം തത് സത്.

  

Previous    Next

2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

9.14 ബുധന്റെ ഉത്പത്തി

 

ഓം

 ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 14

(ബുധന്റെ ഉത്പത്തി)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഇനി, ചന്ദ്രന്റെ പാവനവംശത്തെക്കുറിച്ച് കേട്ടാലും. അതിൽ പുരൂരവസ്സ് മുതലായ മഹാരാജാക്കന്മാരുടെ ചരിതമാണ് പ്രതിപാദ്യം. ഭഗവാൻ ആദിനാരായണനെ സഹസ്രശീർഷൻ എന്ന് വേദങ്ങൾ വിളിക്കുന്നു. അങ്ങനെയുള്ള ഭഗവാന്റെ നാഭിയിൽനിന്നും വിടർന്ന താമരയിൽ സംഭവനായ ബ്രഹ്മദേവന്റെ പുത്രൻ അത്രി പിതാവിനെപ്പോലെതന്നെ ശ്രേഷ്ഠനായിരുന്നു. അത്രിയുടെ ആനന്ദക്കണ്ണീർക്കണങ്ങളിൽനിന്നും സോമൻ എന്ന ഒരു പുത്രൻ ജനിച്ചു. സോമനെ ബ്രഹ്മദേവൻ ബ്രാഹ്മണരുടേയും ഔഷധികളുടേയും നക്ഷത്രരാശികളുടേയും അധിപനായി നിയമിച്ചു. മൂന്ന് ലോകങ്ങളേയും ജയിച്ച സോമനാകട്ടെ, രാജസൂയയജ്ഞം നടത്തി. ശേഷം ഗുരു ബൃഹസ്പതിയുടെ പത്നിയായ താരയെന്നവളെ അപഹരിച്ചു. പല പ്രാവശ്യം യാജനയോടുകൂടി ദേവഗുരു അഭ്യർത്ഥിച്ചിട്ടും സോമൻ അവളെ തിരികെ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന്, ദേവാസുരയുദ്ധം സംഭവിച്ചു. ബൃഹസ്പതിയോടുള്ള വൈരത്താൽ അസുരഗുരുവായ ശുക്രാചാര്യർ അസുരന്മാരോടൊപ്പം ചേർന്ന് സോമന്റെ പക്ഷം കൂടി. എന്നാൽ ശ്രീരുദ്രൻ ഗുരുഭക്തിയാൽ സ്നേഹം കൊണ്ട് സമസ്തഭൂതഗണത്തോടൊപ്പം ബൃഹസ്പതിയുടെ പക്ഷവും ചേർന്നു. ദേവേന്ദ്രനും ദേവസമൂഹങ്ങൾക്കൊപ്പം ദേവഗുരുവിന് തുണയായി. അങ്ങനെ താരയെ ചൊല്ലിയുണ്ടായ യുദ്ധം ദേവാസുരന്മാർക്ക് നാശത്തിന് വഴി വിരിച്ചു. പിന്നീട്, സംഭവത്തെക്കുറിച്ചറിഞ്ഞ ബ്രഹ്മദേവൻ സോമനെ ഭർത്സിച്ചുകൊണ്ട് താരയെ അവളുടെ ഭർത്താവായ ബൃഹസ്പതിയ്ക്ക് കൈമാറി. ദിവസങ്ങൾ കഴിഞ്ഞതോടെ താര ഗർഭിണിയായിരുന്നുവെന്ന് ദേവഗുരുവിന് അറിയാൻ കഴിഞ്ഞു.

തതവസരത്തിൽ ബൃഹസ്പതി പറഞ്ഞു: ഹേ മതികെട്ടവളേ!, അന്യപുരുഷനിൽനിന്നും നീ നേടിയ ഈ ഗർഭത്തെ ഉടൻ പ്രസവിക്കുക!. നിന്റേതല്ലാത്ത ഈ തെറ്റിനുവേണ്ടി നാം നിന്നെ ഭസ്മമാക്കുന്നില്ലെന്നുമാത്രം. സന്താനാർത്ഥിയായതിനാൽ നാം നിന്നെ അക്കാരണത്താൽ ഇപ്പോൾ ശിക്ഷിക്കുന്നുമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, അവൾ പെട്ടെന്നുതന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തങ്കത്തിന്റെ നിറത്തിൽ അതിമനോഹരമായ ആ കുഞ്ഞിനെ സോമനും ബൃഹസ്പതിയും ഒരുപോലെ ആഗ്രഹിച്ചു. വീണ്ടും ഇരുവരും തമ്മിൽ തർക്കമായി. അവർ ഓരോരുത്തരും കുഞ്ഞ് തന്റേതാണെന്ന് പ്രസ്താവിച്ചു. ദേവന്മാർ ഇടപെട്ട് തർക്കം തീർക്കുവാൻ ശ്രമിച്ചെങ്കിലും അവൾ നാണത്താൽ തല കുനിയ്ക്കുകയല്ലാതെ കുഞ്ഞ് ആരുടേതാണെന്ന് പറയാൻ കൂട്ടാക്കിയില്ല. താരയുടെ അസ്വഭാവികമായ നാണം കണ്ട കുട്ടി ദേഷ്യത്തോടെ അവളോട് കയർത്തു: ഹേ ദുശ്ചരിതേ!, എന്താണ് നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? കള്ളനാണം നടിയ്ക്കാതെ നിന്റെ ദോഷത്തെ നീതന്നെ തുറന്ന് പറയൂ!

ഒടുവിൽ, ബ്രഹ്മദേവൻ താരയെ അവിടെനിന്നും മാറ്റിനിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുഞ്ഞ് സോമന്റേതാണെന്ന് അവൾ സമ്മതിച്ചു. അതോടെ തർക്കം തീരുകയും, സോമൻ കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ബാലന്റെ ബുദ്ധിവൈഭവത്തെ തിരിച്ചറിഞ്ഞ ബ്രഹ്മദേവൻ കുഞ്ഞിന് ബുധൻ എന്ന് നാമകരണം ചെയ്തു. സോമൻ ബുദ്ധിമാനായ തന്റെ പുത്രനോടൊപ്പം സന്തോഷത്തോടെ വാണു.

രാജാവേ!, സോമനിൽനിന്നും പിന്നീട് ഇളയിൽ പുരൂരവസ്സ് ജനിച്ചു. ഒരിക്കൽ അമരാവതിയിൽവച്ച് നാരദമുനി ഭൂമിയിലെ രാജാവായ ഈ പുരൂരവസ്സിന്റെ ചരിതം പാടിപ്പുകഴ്ത്തുന്നത് സ്വർഗ്ഗസുന്ദരിയായ ഉർവശി കേൾക്കാനിടയായി. ആ രാജാവിൽ അവൾ പെട്ടെന്നുതന്നെ അനുരക്തയായി. മിത്രവരുണന്മാരുടെ ശാപത്താൽ ഒരിക്കൽ മാനുഷവേഷം ധരിക്കേണ്ടിവന്നവളായിരുന്നു ഉർവശി. പുരൂരവസ്സിന്റെ അംഗലാവണ്യത്തിൽ മതിമറന്നുവെങ്കിലും മനോനിയന്ത്രണം വീണ്ടെടുത്ത് അവൾ അദ്ദേഹത്തിന്റെയടുക്കലെത്തി. അവളെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പരവശനായ പുരൂരവസ്സ് സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവളോടിങ്ങനെ പറഞ്ഞു: ഹേ സുന്ദരീരത്നമേ!, വരൂ! അടുത്തുവന്നിരിക്കൂ‍! എന്താണ് നാം നിനക്കുവേണ്ടി ചെയ്യേണ്ടതു?. എത്രകാലം വേണമെങ്കിലും നിനക്കെന്നോടൊത്ത് രമിക്കാവുന്നതാണ്. ഇനിയുള്ളകാലമത്രയും നമുക്ക് രതിസുഖത്തോടെ വാഴാം.

അതുകേട്ട ഉർവശി പറഞ്ഞു: അല്ലയോ സുന്ദരാ!, ആരുടെ കണ്ണുകളും മനസ്സുമാണ് അങ്ങയുടെ ഈ ശരീരസൌന്ദര്യത്തിൽ രമിയ്ക്കാത്തത്?. ആർക്കാണ് അങ്ങയുടെ വിരിമാറിൽനിന്നും വിട്ടുപോകാൻ സാധിക്കുന്നത്?. ഹേ രാജാവേ!, എന്നോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഈ രണ്ട് ആട്ടിൻകുട്ടികളെക്കൂടി അങ്ങ് സംരക്ഷിക്കണം. ഞാൻ ദേവസ്ത്രീയാണെങ്കിലും സുന്ദരനായ അങ്ങയെ ഭർത്താവായി സ്വീകരിക്കുന്നതിലും അങ്ങയോടൊപ്പം രമിക്കുന്നതിലും എനിക്ക് സന്തോമാണ്. ഹേ വീരാ!, ഞാൻ നെയ്യ് മാത്രമേ ആഹരിയ്ക്കുകയുള്ളൂ. പിന്നൊന്ന് സംഭോഗവേളയിലൊഴിച്ച് ഒരിക്കൽപോലും അങ്ങ് വിവസ്ത്രനായി എന്റെ മുന്നിൽ വരരുതു. അങ്ങനെയുണ്ടാകുന്നപക്ഷം ഞാൻ അങ്ങയെ വിട്ടുപോകും

ഹേ പരീക്ഷിത്ത് രാജൻ!, എല്ലാം അങ്ങനെതന്നെയാകട്ടെ! എന്ന് പുരൂരവസ്സ് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: ഹേ സുന്ദരീ!, നിന്റെ അംഗലാവണ്യവും ശൃംഗാരാദിഭാവങ്ങളുമെല്ലാം അത്ഭുതകരമായിരിക്കുന്നു. അങ്ങനെയുള്ള നീ സ്വയമേവ മുന്നിൽ വന്നാൽ ആരാണ് സേവിക്കാത്തതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അദ്ദേഹം അവളോടൊപ്പം ചൈത്രരഥം മുതലായ ദേവോദ്യാനങ്ങളിൽ യഥേഷ്ടം വിഹരിച്ചു. അവളുടെ ശരീരത്തിന് താമരപൂമ്പൊടിയുടെ ഗന്ധമായിരുന്നു. അതിനെ ആസ്വദിച്ചുകൊണ്ട് പുരൂരവസ്സ് ദിനരാത്രങ്ങൾ സന്തോഷത്തോടെ കഴിച്ചുപോന്നു.

എന്നാൽ, രാജൻ!, തന്റെ സഭയിൽ ഉർവശിയുടെ സാന്നിധ്യം ഇല്ലാതായതറിഞ്ഞ് ദേവേന്ദ്രൻ ഗന്ധർവ്വന്മാരോട് അവളെ കൂട്ടിക്കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു. ഒരുദിവസം പാതിരാനേരത്ത് ഗന്ധർവ്വന്മാർ പുരൂരവസ്സിന്റെ കൊട്ടാരത്തിലെത്തിയതിനുശേഷം, ഉർവശി അദ്ദേഹത്തെ ഏല്പിച്ച ആ രണ്ട് കുഞ്ഞാടുകളെ കട്ടുകൊണ്ടുമറഞ്ഞു. ഉർവശിയ്ക്ക് ആ കുഞ്ഞാടുകൾ സ്വന്തം പുത്രന്മാരെപ്പോലെയായിരുന്നു. അവയുടെ കരച്ചിൽ കേട്ട് ഉർവശി തന്റെ ഭർത്താവായ പുരൂരവസ്സിനെ ഭർത്സിക്കുവാൻ തുടങ്ങി. അവൾ പറഞ്ഞു: അഹോ കഷ്ടം! ഞാൻ ഹനിക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാനെന്ന് കരുതുന്നവനും, ആണും പെണ്ണും കെട്ടവനുമായ ഒരുവന്റെ ഭാര്യയായതിൽ ഞാൻ നശിക്കപ്പെട്ടിരിക്കുന്നു. ഇയാളിൽ ആശ്രിതയായ എന്റെ പുത്രസമമായ രണ്ട് കുഞ്ഞാടുകളെ ആരോ കട്ടുകൊണ്ടുപോയിരിക്കുന്നു. എന്നാൽ, എന്റെ ഭർത്താവായ ഇയാൾ, പകൽസമയം വീരനായി അഭിനയിച്ചുകൊണ്ട്, രാത്രിയിൽ ഒരു സ്ത്രീയെപ്പോലെ വീട്ടിനുള്ളിൽ പേടിച്ചൊളിച്ചിരിക്കുകയാണ്.

രാജൻ!, അവളുടെ പരുഷമായ ആ വാക്കുകൾ, ഒരാനയ്ക്കേൽക്കേണ്ടിവരുന്ന തോട്ടിയുടെ കുത്തുകൾപോലെ, രാജാവിന് തോന്നുകയും അതിൽ അദ്ദേഹം കോപാകുലനാകുകയും ചെയ്തു. കോപത്താൽ വസ്ത്രമെടുത്തുടുക്കാൻപോലും മറന്ന രാജാവ് കൈയ്യിൽ കിട്ടിയ വാളുമായി ആ രാത്രിയിൽ കൊട്ടാരത്തിൽനിന്നും വെളിയിലിറങ്ങി. ഈ സമയം, ആട്ടിൻ‌കുട്ടികളെ വിട്ടയച്ച് ഗന്ധർവ്വന്മാർ മിന്നൽ‌പിണരുകളെപ്പോലെ പ്രശോഭിച്ചു. ആ പ്രകാശത്തിൽ ഉർവശി പുരൂരവസ്സിനെ നഗ്നനായി കാണുകയും, തത്ക്കാരണത്താൽ അവൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയും ചെയ്തു.

കിടക്കയിൽ ചെന്നുനോക്കിയപ്പോൾ ഉർവശിയെ കാണാതായതിനാൽ രാജാവിനുണ്ടായ സങ്കടം അസഹനീയമായിരുന്നു. അദ്ദേഹം അവളെക്കുറിച്ചുള്ള ചിന്തയിൽ മാനസം തളർന്നിരിക്കുകയായി. തുടർന്ന്, ഒരു ഭ്രാന്തനെപ്പോലെ ഭൂമിയിലുടനീളം ചുറ്റിക്കറങ്ങുവാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, കുരുക്ഷേത്രത്തിലെ സരസ്വതീനദിയുടെ തീരത്ത് തന്റെ അഞ്ച് തോഴിമാരോടൊപ്പം സന്തോഷവതിയായി ഉർവശി കാണപ്പെട്ടു. അദ്ദേഹം മധുരതരം അവളോട് പറഞ്ഞു: അല്ലയോ പ്രിയതമേ!, നിൽക്കുക!. എനിക്കറിയാം, നിന്നെ ഇതുവരെയും വേണ്ടവണ്ണം സന്തോഷിപ്പിക്കുവാൻ എനിക്കായിട്ടില്ല. പക്ഷേ, എന്നുകണ്ട് നീ ഈയുള്ളവനെ ഉപേക്ഷിക്കാതിരിക്കുക!. ഈ പ്രവൃത്തി നിനക്ക് ചേർന്നതല്ല. ഒരുപക്ഷേ, ഞാൻ നിനക്ക് ചേർന്നവനല്ലെങ്കിൽകൂടി എന്റെ വാക്കുകൾ കേൾക്കാൻ സന്മനസ്സുണ്ടാകുക!. ദേവീ!, നിനക്കനുയോജ്യനല്ലാത്ത എന്നെ നീ ഉപേക്ഷിക്കുന്നപക്ഷം, സുന്ദരമായ ഈ ശരീരം ഇവിടെ പതിച്ചുപോകും. അത് ചെന്നായ്ക്കളും കഴുകന്മാരും കൊത്തിപ്പറിക്കും.

ഉർവശി പറഞ്ഞു: രാജൻ!, അങ്ങ് ഒരു പുരുഷനാണ്. വീരനുമാണ്. ഇങ്ങനെ വ്യാകുലനായി ശരീരമുപേക്ഷിക്കുവാൻ പാടില്ല. ധീരനായിരിക്കൂ!. ഇന്ദ്രിയങ്ങളാകുന്ന ചെന്നായ്ക്കൂട്ടങ്ങൾക്ക് ജയിക്കാൻ നിങ്ങൾതന്നെ നിങ്ങളെ വിട്ടുകൊടുക്കാതിരിക്കുക. നിങ്ങളുടെ ശരീരം ചെന്നായ്ക്കൾക്ക് തിന്നാൻ കൊടുക്കരുതു. ഇന്ദ്രിയാതീതനാകുക. സ്ത്രീഹൃദയം ചെന്നായ്ക്കളെപ്പോലെയാണ്. ആയതിനാൽ, അവരോട് ചങ്ങാത്തം കൂടിയിട്ട് ഭൂമിയിൽ ആർക്കും ഒന്നുംതന്നെ നേടാൻ സാധിക്കുകയില്ല. സ്ത്രീകൾ സൂത്രശാലികളും ദയയില്ലാത്തവരുമാണ്. ചെറിയ കുറ്റങ്ങൾപോലും അവർ സഹിക്കാറില്ല. കാര്യസാധ്യത്തിനായി അവർ ഏതറ്റം വരെയും പോകുന്നു. അതിനുവേണ്ടി അവർ സ്വന്തം ഭർത്താവിനേയോ സഹോദരനെപ്പോലുമോ കൊല്ലുന്നു. അജ്ഞന്മാർ അവരിൽ നിഷ്‌പ്രയാസം വിശ്വാസത്തെ ആർജ്ജിക്കുന്നു. ആവശ്യാനുസരണം അവർ ഒരുവനെ വിട്ട് മറ്റൊരാളെ പ്രാപിക്കുന്നു. ഒന്നിനുപിറകേ മറ്റൊന്നായി അവർ പുരുഷന്മാരോട് സൌഹൃദം ചേർന്നുകൊണ്ടേയിരിക്കുന്നു. ഹേ രാ‍ജൻ! അങ്ങ് വിഷമിക്കേണ്ടതില്ല. ഓരോ സംവത്സരത്തിനുമൊടുവിൽ അങ്ങ് ഒരു രാത്രിയിൽ മാത്രം എന്നോട് രമിക്കുന്നതാണ്. അതിൽ അങ്ങേയ്ക്ക് മറ്റ് പുത്രന്മാരും ഉണ്ടാകും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, അങ്ങനെ, ഉർവശി ഗർഭിണിയാണെന്നറിഞ്ഞ പുരൂരവസ്സ് കൊട്ടാരത്തിലേക്ക് മടങ്ങി. വർഷാവസാനത്തിൽ അദ്ദേഹം കുരുക്ഷേത്രത്തിലെത്തി ഒരു വീരപുത്രന്റെ മാതാവായ ഉർവശിയോടൊപ്പം ഒരു രാത്രി മുഴുവൻ സന്തോഷത്തോടെ താമസിച്ചു.  എങ്കിലും, വീണ്ടും വിരഹദുഃഖം ബാധിച്ച കൃപണനായ ആ രാജാവിനോട് അവൾ പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഈ ഗന്ധർവ്വന്മാരെ പ്രസാദിപ്പിക്കുക. അവരുടെ കാരുണ്യത്താൽ എന്നെ വീണ്ടും അങ്ങേയ്ക്ക് പ്രാപിക്കുവാൻ സാധിക്കുന്നതാണു.

തുടർന്ന്, പുരൂരവസ്സ് ആ ഗന്ധർവ്വന്മാരെ സമ്പ്രീതരാക്കി. തുഷ്ടരായ ഗന്ധർവ്വന്മാർ അദ്ദേഹത്തിന് ഒരു അഗ്നിസ്ഥാലിയെ നല്കി അനുഗ്രഹിച്ചു. അതിനെ ഉർവശിയെന്ന് കരുതി പുരൂരവസ്സ് അതിനോടൊപ്പം കാട്ടിലൂടെ സഞ്ചരിച്ചു. കുറെ കഴിഞ്ഞപ്പോൾ, ആ അഗ്നിസ്ഥാലി ഉർവശിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതിനെ കാട്ടിലുപേക്ഷിച്ച് അദ്ദേഹം കൊട്ടാരത്തിലെത്തി ഉർവശിയെ ഓർത്തുകൊണ്ട് വസിച്ചു. അതിനിടയിൽ ത്രേതായുഗം ആരംഭിക്കുകയും, അദ്ദേഹത്തിന്റെ മനസ്സിൽ വേദത്രയങ്ങളും അതിലൂടെയുള്ള യജ്ഞാദി അനുഷ്ഠാനങ്ങളും ഉടലെടുക്കുകയും ചെയ്തു. ഉടൻ‌തന്നെ അദ്ദേഹം താൻ അഗ്നിസ്ഥാലിയെ ഉപേക്ഷിച്ചിടത്തേക്ക് പുറപ്പെട്ടു. അവിടെ ഒരു ശമീകവൃക്ഷത്തിനകത്തുണ്ടായ അരയാൽമരത്തെ അദ്ദേഹം കണ്ടു. അതിൽനിന്നും രണ്ട് മരകഷണങ്ങളെടുത്ത് അരണിയുണ്ടാക്കാൻ തുടങ്ങി. ഉർവശീലോകം പ്രാപിക്കുവാനുള്ള ത്വരയോടെ അദ്ദേഹം, അരണിയുടെ കീഴ്ഭാഗം ഉർവശിയെന്നും, മേൽഭാഗം സ്വയം താനെന്നും, അതുപോലെ നടുഭാഗം തന്റെ സന്താനമെന്നും ഉള്ളിൽകണ്ട്, മന്ത്രോച്ചാരണത്തോടെ ധ്യാനിച്ച് അഗ്നിയെ കടഞ്ഞുതുടങ്ങി. തുടർച്ചയായുള്ള മഥനത്തിൽനിന്നും അഗ്നിയുണ്ടായി. ആ അഗ്നി വേദത്രയവിഹിതമായ വിദ്യയിലൂടെ മൂന്നായി പിരിഞ്ഞ് പുരൂരവസ്സിനാൽ അദ്ദേഹത്തിന്റെ പുത്രനായി ഭവിക്കപ്പെട്ടു. ഉർവശിയുടെ ലോകത്തിലെത്താൻ കൊതിയ്ക്കുന്ന രാജാവ് ആ അഗ്നിയിലൂടെ അധോക്ഷജനായ ഭഗവാൻ നാരായണനെ ആരാധിച്ചു.

രാജൻ!, സത്യയുഗത്തിൽ സകലമന്ത്രങ്ങളും ഓങ്കാരത്തിൽ അടങ്ങിയിരുന്നു. സകലവേദമന്ത്രങ്ങളുടേയും മൂലം അതായിരുന്നു. അന്ന് സകലവേദവിദ്യകളുടെയും ആധാരം അഥർവ്വവേദമായിരുന്നു. ഭഗവാൻ ശ്രീനാരായണൻ മാത്രമായിരുന്നു പൂജ്യനായ ഒരേ ഒരാൾ. അഗ്നിയും ഒന്നുമാത്രം. ഹംസ എന്ന നാമത്തിൽ വർണ്ണവ്യവസ്ഥയും ഇവിടെ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലയോ പരീക്ഷിത്ത് രാജൻ!, ത്രേതായുഗത്തിന്റെ തുടക്കത്തിൽ പുരൂരവസ്സായിരുന്നു കർമ്മകാണ്ഡയജ്ഞത്തിന്റെ തുടക്കം ഉണ്ടാക്കിയതു. അങ്ങനെ അഗ്നിയെ സ്വപുത്രനായി കണ്ട പുരൂരവസ്സിന് ഗന്ധർവ്വലോകപ്രാപ്തിയുണ്ടാകുകയും ചെയ്തു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു

 ഓം തത് സത്.

 

 

Previous    Next

2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

9.13 നിമിവംശവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 13
(നിമിവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, ഇക്ഷ്വാകുവിന്റെ മറ്റൊരു പുത്രനായിരുന്നു നിമി. അദ്ദേഹം വസിഷ്ഠമഹർഷിയുടെ കാർമികത്വത്തിൽ ഒരു മഹാസത്രം ആരംഭിക്കുവാൻ അലോചിച്ചു. നിമിയുടെ ആഗ്രഹമറിഞ്ഞ വിസിഷ്ഠഗുരു പറഞ്ഞു: രാജൻ!, ഞാൻ ഇന്ദ്രനാൽ ഈ പദം മുൻകൂട്ടി വരിച്ചിരിക്കുകയാണ്. ഇന്ദ്രയാഗം കഴിഞ്ഞാലുടൻ അങ്ങയുടെ ആഗ്രഹം നിറവേറ്റിക്കൊള്ളാം. അതുവരെ അങ്ങ് കാത്തിരിക്കുക. രാജൻ!, ഈ സമയം ഗൃഹസ്ഥനായ നിമി വസിഷ്ഠന്റെ വരവ് കാത്തിരിക്കുകയും, വസിഷ്ഠനാകട്ടെ, ഇന്ദ്രന്റെ യാഗം നടത്തിക്കൊടുക്കുകയും ചെയ്തു. എന്നാൽ, കുറെ കാലമായിട്ടും വസിഷ്ഠഗുരു വരാഞ്ഞതിനാൽ മറ്റ് ഋത്വിക്കുകളുടെ സഹായത്തോടെ നിമി യാഗം ആരംഭിച്ചു. പക്ഷേ, തന്റെ ആഗമനം പ്രതീക്ഷിക്കാതെ യാഗം തുടങ്ങിയത് കണ്ട് കോപാകുലനായ വസിഷ്ഠൻ നിമിചക്രവർത്തിയെ ശപിച്ചു. അറിവുള്ളവനെന്ന് സ്വയം അഭിമാനിക്കുന്ന നിമിയുടെ ദേഹം പതിക്കട്ടെ. എന്ന ഗുരുവിന്റെ ശാപത്തിന് പകരമായി, നിമിയും, അത്യാശ കൊണ്ട് ധർമ്മത്തെ മറന്ന് പ്രവർത്തിച്ച വസിഷ്ഠനും പതിക്കട്ടെ, എന്ന് മറുശാപം ചെയ്തു. ജ്ഞാനിയായ നിമിചക്രവർത്തി ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു. വസിഷ്ഠമഹർഷിയും തന്റെ ശരീരത്തെ ത്യജിച്ചു. പിന്നീട്, വസിഷ്ഠൻ മിത്രവരുണന്മാരാൽ ഉർവ്വശി നിമിത്തം കുംഭോത്ഭവനായി ജനിക്കുകയുണ്ടായി.

രാജൻ!, മുനികൾ നിമിയുടെ മൃതശരീരം ഗന്ധതൈലാദികളിൽ സൂക്ഷിച്ചു. യാഗസമാപനത്തിലെത്തിയ ദേവന്മാരോട് അവർ പറഞ്ഞു: അല്ലയോ ദേവന്മാരേ!, സമ്പ്രീതരായ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിമിചക്രവർത്തിയുടെ ഈ ദേഹം ജീവിക്കുമാറാകട്ടെ. അങ്ങനെയാകട്ടെ!, എന്ന് സമ്മതിച്ച ദേവന്മാരോട് നിമി പറഞ്ഞു: അല്ലയോ ദേവന്മാരേ!, ദേഹവുമായുള്ള ബന്ധം ഇനിമേൽ ഞാൻ ആഗ്രഹിക്കുന്നില്ല. മൃത്യുഭയമെന്ന ഈ മഹാദുഃഖത്തെ കണക്കിലെടുത്തുകൊണ്ടാണ് മുനിമാർ ഈ ശരീരബന്ധം നിരാകരിക്കുന്നതു. പകരം അവർ ശ്രീഹരിയുടെ പദാംഭോരുഹം മാത്രം ഭജിക്കുന്നു.  ദുഃഖവും ഭയവും മാത്രം പ്രദാനം ചെയ്യുന്ന ഈ ദേഹത്തെ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം, മത്സ്യങ്ങൾക്ക് വെള്ളത്തിൽ, എന്നതുപോലെ, സകലവിധത്തിലും ഇത് മൃത്യുഭയമുളവക്കുന്നു.

രാജൻ!, ഇത് കേട്ട് ദേവന്മാർ പറഞ്ഞു: ശരി, അങ്ങനെയെങ്കിൽ, നിമി ശരീരമില്ലാതെ അദ്ധ്യാത്മസംസ്ഥിതനായിത്തന്നെ നിലകൊള്ളട്ടെ. പ്രാണികളുടെ കണ്ണിൽ സദാ ഉള്ളവനായും ഇല്ലാത്തവനായും യഥേഷ്ടം ജീവിക്കട്ടെ. രാജാവേ!, എങ്കിലും, ജനങ്ങൾക്ക് ഒരു രാജാവില്ലാത്തതിനാൽ മുനിമാർ നിമിയുടെ ശരീരം മഥനം ചെയ്യുകയും, അതിൽനിന്ന് ഒരു കുമാരൻ ഉത്ഭവിക്കുകയും ചെയ്തു. അവൻ അസാധാരണമായ ജന്മം കൊണ്ട് ജനകനെന്നും, ദേഹമില്ലാതെ ജനിച്ചതിനാൽ വൈദേഹനെന്നും, മഥനം കൊണ്ടുണ്ടായതിനാൽ മിഥിലനെന്നും  വിളിക്കപ്പെട്ടു. അവനാലത്രേ മിഥിലാപുരി നിർമ്മിക്കപ്പെട്ടതു.

നിമിയിൽനിന്ന് പിന്നീട് ഉദാവസുവും, അവന് പുത്രനായി നന്ദീവർദ്ധനനും, അവന് മകനായി സുകേതുവും, തത്സുതനായി ദേവരാതനും പിറന്നു. അവനിൽനിന്നും ബൃഹദ്രഥനും, ബൃഹദ്രദനിൽനിന്ന് മഹാവീര്യനും, മഹാവീര്യനിൽനിന്ന് സ്വധൃതിയും, സ്വധൃതിയിൽനിന്ന് ധൃഷ്ടകേതുവും, ധൃഷ്ടകേതുവിൽനിന്ന് ഹര്യശ്വനും, ഹര്യശ്വനിൽനിന്ന് മരുവും സംജാതരായി. മരുവിന്റെ പുത്രൻ പ്രതീപകൻ, അവന്റെ പുത്രൻ കൃതരഥൻ, അവന്റെ പുത്രൻ ദേവമീഢൻ, അവന്റെ പുത്രൻ വിശ്രുതൻ, അവന്റെ പുത്രൻ മഹാധൃതി, അവന്റെ പുത്രൻ കൃതരാതൻ, അവന്റെ പുത്രൻ മഹാരോമാവ്, അവന്റെ പുത്രൻ സ്വർണ്ണരോമാവ്, അവന്റെ പുത്രൻ ഹ്രസ്വരോമാവ്, അവന്റെ പുത്രൻ സീരധ്വജൻ എന്ന ജനകമഹാരാജാവ് എന്നിവരായിരുന്നു.  ഈ ജനകൻ ഒരിക്കൽ യാഗത്തിനുവേണ്ടി ഭൂമിയെ ഉഴുതുമറിക്കുമ്പോൾ കലപ്പത്തലപ്പാൽ സീതാദേവി സംജാതയായി. അങ്ങനെയായിരുന്ന് അദ്ദേഹത്തിന് സീരധ്വജൻ (കലപ്പയുടെ കൊടിയടയാളമായവൻ) എന്ന നാമം ലഭിച്ചതു.

രാജൻ!, സീരധ്വജന്റെ പുത്രനായി കുശധ്വജനും, അവന് പുത്രനായി ധർമ്മധ്വജൻ എന്ന രാജാവും, അദ്ദേഹത്തിന് മക്കളായി കൃതധ്വജനും മിതധ്വജനും പിറന്നു. കൃതധ്വജനിൽനിന്ന് കേശിധ്വജനും, മിതധ്വജനിൽനിന്ന് ഖാണ്ഡിക്യനും പിറന്നു. ഹേ രാജൻ!, കേശിധ്വൻ അദ്ധ്യാത്മവിദ്യയിൽ നിപുണനായിരുന്നു. എന്നാൽ, കേശിധ്വജനെ ഭയന്ന് ഖാണ്ഡിക്യൻ നാടുവിട്ടോടിപ്പോയി. ആ കേശിധ്വജന് ഭാനുമാൻ എന്ന ഒരു പുത്രനുണ്ടായി. അവന്റെ പുത്രൻ ശതദ്യുമ്നനും, തത്സുതൻ ശുചിയും, തത്സുതൻ സനദ്വാജനും, തത്സുതൻ ഊജകേതുവും, തത്സുതൻ അജനും, തത്സുതൻ പുരുജിത്തുമായിരുന്നു. പുരുജിത്തിന്റെ പുത്രൻ അരിഷ്ടനേമി, അവന്റെ പുത്രൻ ശ്രുതായുസ്സ്, അവന്റെ പുത്രൻ സുപാർശ്വകൻ, അവന്റെ പുത്രൻ ചിത്രരഥൻ, അവന്റെ പുത്രൻ ക്ഷേമർദ്ധി എന്നിവർ മിഥിലയുടെ രാജാക്കന്മാരായി. ക്ഷേമർദ്ധിയുടെ പുത്രൻ സമരഥനും, അവന്റെ പുത്രൻ സത്യരഥനും, സത്യരഥന്റെ പുത്രൻ ഉപഗുരുവും, അവന്റെ പുത്രൻ ഉപഗുപ്തനും, അവന്റെ പുത്രൻ വസുവും, അവന്റെ പുത്രൻ അനന്തനും, അവന്റെ പുത്രൻ യുയുധനും, അവന്റെ പുത്രൻ സുഭാഷണനും, അവന്റെ പുത്രൻ ജയനും, അവന്റെ പുത്രൻ വിജയനും, അവന്റെ പുത്രൻ ധൃതനും, അവന്റെ പുത്രൻ ശുനകനും, അവന്റെ പുത്രൻ വീതഹവ്യനും, അവന്റെ പുത്രൻ ധൃതിയും, അവന്റെ പുത്രൻ ബഹുലാശ്വനും, അവന്റെ പുത്രൻ കൃതിയും, അവന്റെ പുത്രൻ മഹാവശിയുമായിരുന്നു. ജ്ഞാനികളായ ഇവരെല്ലാം മിഥിലയിലെ രാജാക്കന്മാരായിരുന്നു. യാജ്ഞവൽക്യൻ മുതലായ യോഗേശ്വരന്മാരുടെ കൃപയാൽ ഇവരെല്ലാം ഗൃഹസ്ഥവൃത്തിയിലും ദ്വന്ദമോഹങ്ങളടങ്ങിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next

2020, മാർച്ച് 24, ചൊവ്വാഴ്ച

9.12 കുശവംശവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 12
(കുശവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ കുശന്റെ വംശത്തെ വർണ്ണിച്ചുപറയാം. ശ്രീരാമദേവന്റെ പുത്രന്മാരിലൊരുവനായ കുശന്റെ പുത്രനായിരുന്നു അതിഥി. അവനിൽനിന്ന് നിഷധനും, നിഷധനിൽനിന്ന് നഭനും, നഭനിൽനിന്ന് പുണ്ഡരീകനും, പുണ്ഡരീകനിൽനിന്ന് ക്ഷേമധന്വാവും, ക്ഷേമധന്വാവിൽനിന്ന് ദേവാനീകനും, ദേവാനീകനിൽനിന്ന് അനിഹനും, അനിഹനിൽനിന്ന് പാരിയാത്രനും, പാരിയാത്രനിൽനിന്ന് ബലസ്ഥനും, ബലസ്ഥനിൽനിന്ന് സൂര്യാംശജാതനായ വജ്രനാഭനും, വജ്രനാഭനിൽനിന്ന് ഖഗണനും, ഖഗണനിൽനിന്ന് വിധൃതിയും, വിധൃതിയിൽനിന്ന് ജൈമിനിയുടെ ശിഷ്യനും യോഗാചാര്യനുമായ ഹിരണ്യനാഭനും പിറന്നുണ്ടായി. ഈ ഹിരണ്യനാഭനിൽനിന്നായിരുന്നു  കോസലദേശീയനായ യാജ്ഞവൽക്യമഹർഷി അജ്ഞാനാന്തകമായ യോഗശാസ്ത്രത്തെ അഭ്യസിച്ചിരുന്നതു.  

രാജൻ!, മേൽ പറഞ്ഞ ഹിരണ്യനാഭനിൽനിന്ന് പുഷ്യനും, അവനിൽനിന്ന് ധ്രുവസന്ധിയും, അവനിൽനിന്ന് സുദർശനനും, അവനിൽനിന്ന് അഗ്നിവർണ്ണനും, അവനിൽനിന്ന് ശീഘ്രനും, അവനിൽനിന്ന് മരു എന്ന് പേരുള്ളവനും ജാതനായി. യോഗസിദ്ധനായ ഈ മരു കലാപം എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലിയുഗാന്ത്യത്തിൽ നശിച്ചുപോയ സൂര്യവംശത്തെ വീണ്ടും ഇവൻ പോഷിപ്പിക്കുന്നതാണ്. രാജൻ!, മരു എന്ന ആ രാജാവിൽനിന്ന് പ്രസുശ്രുതനും, അവനിൽനിന്ന് സന്ധിയും, സന്ധിയിൽനിന്ന് അമർഷണനും, അവനിൽനിന്ന് മഹസ്വാനും, മഹസ്വാനിൽനിന്ന് വിശ്വസനും, അവനിൽനിന്ന് പ്രസേനജിത്തും, ഈ പ്രസേനജിത്തിൽനിന്ന് തക്ഷകനും, അവനിൽനിന്ന് ബൃഹദ്വലനും സംജാതരായി. ഈ ബൃഹദ്വലനെ അങ്ങയുടെ പിതാവ് അഭിമന്യു കുരുക്ഷേത്രയുദ്ധത്തിൽ വധിച്ചിരുന്നു.

രാജൻ!, ഇവരെല്ലാം ഇവിടെനിന്ന് കാലഗതിയെ പ്രാപിച്ച ഇക്ഷ്വാകുവംശജരായ രാജാക്കന്മാരായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാണ്. ബൃഹദ്വലന് ബൃഹദ്രണൻ എന്നവൻ പുത്രനായി ജനിക്കും. അവനിൽനിന്ന് ഉരുക്രിയനും, ഉരുക്രിയന് വത്സവൃദ്ധനും, വത്സവൃദ്ധന് പ്രതിവ്യോമനും, പ്രതിവ്യോമന് ഭാനുവും, ഭാനുവിന് സേനാനായകന്മാരിൽ മുമ്പനായ ദിവാകരനും, ദിവാകരന് വീരസഹദേവനും, വീരസഹദേവന് ബൃഹദശ്വനും, ബൃഹദശ്വന് ഭാനുമാനും, ഭാനുമാന് പ്രതീകാശ്വനും, പ്രതീകാശ്വന് സുപ്രതീകാശ്വനും പുത്രന്മാരായി പിറക്കും. ഈ പറഞ്ഞ സുപ്രതീകാശ്വന് പുത്രപൌത്രാദികളായി മരുദേവൻ, സുനക്ഷത്രൻ, പുഷ്കരൻ മുതൽ‌പേരും, അതുപോലെ, പുഷ്കരന്റെ പുത്രനായി അന്തരീക്ഷനും, തല്പുത്രനായി സുതപസ്സും, അവന് മകനായി അമിത്രജിത്തും സംജാതരാകുന്നതാണു. അമിത്രജിത്തിന്റെ പുത്രനായിരിക്കും ബൃഹദ്രാജൻ. ബൃഹദ്രാജപുത്രൻ ബർഹിയാകും. അവനിൽനിന്നും കൃതജ്ഞയൻ ജനിക്കും. അവന്റെ പുത്രനായിരിക്കും രണയജ്ഞൻ. അവനിൽനിന്ന് സഞ്ജയൻ ഭൂജാതനാകും. അവന് പുത്രനായി ശാക്യൻ പിറക്കും. തുടർന്ന്, ശാക്യനിൽനിന്ന് ശുദ്ധോദനും, അവനിൽനിന്ന് ലാംഗലനും, അവനിൽന്ന് പ്രസേനജിത്തും, അവനിൽനിന്ന് ക്ഷുദ്രകനും, അവനിൽനിന്ന് രണകനും, രണകനിൽനിന്ന് സുരഥനും, അവന് മകനായി സുമിത്രനും പിറക്കുന്നതും, ഇവനോടുകൂടി ഈ വംശം അവസാനിക്കുന്നതുമാണു. ഇവരെല്ലാം ബൃഹദ്വലന്റെ വംശക്കാരാണു. സുമിത്രനോടുകൂടി ഇക്ഷ്വാകുവംശം അവസാനിക്കും. കാരണം, കലിയിൽ അവനുശേഷം പിന്നീട് ആ വംശജരായി ആരുംതന്നെ ജനിക്കുകയില്ല.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next



9.11 ശ്രീരാമചരിതം - 2


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 11
(ശ്രീരാമചരിതം - 1) 



ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജാവേ!, ഭഗവാൻ ശ്രീരാമചന്ദ്രൻ ആചാര്യന്മാരോടുകൂടി സർവ്വദേവതാമയനായ തന്നെ പലവിധമായ ശ്രേഷ്ഠയജ്ഞങ്ങൾകൊണ്ട് സ്വയം യജിച്ചു. ഭഗവാൻ തന്റെ രാജ്യത്തിന്റെ കിഴക്കുദിക്കിനെ ഹോതാവിനും, തെക്കെൻ‌ദിക്കിനെ ബ്രാഹ്മണർക്കും, പടിഞ്ഞാറുഭാഗം അധ്വര്യുവിനും, അതുപോലെ, വടക്കൻ‌ഭാഗം ഉദ്ഗാതാവിനും ദാനം ചെയ്തു. സർവ്വം ബ്രാഹ്മണർ അർഹിക്കുന്നുവെന്ന് ചിന്തയോടുകൂടി അവയ്ക്കിടയിൽ ബാക്കിവന്ന ഭാഗം നിസ്പൃഹനായിക്കൊണ്ട് ആചാര്യനും സമർപ്പിച്ചു. ഇങ്ങനെ വസ്ത്രാഭരണങ്ങളൊഴിച്ച് മറ്റൊന്നും രാജാവായ ഭഗവാനോ രാജ്ഞിയായ സീതാദേവിയോ പരിഗ്രഹിച്ചില്ല. എന്നാൽ ആ ഋത്വിക്കുകളാകട്ടെ, തങ്ങളുടെ ഹിതത്തെ മാത്രം ചിന്തിക്കുന്ന ഭഗവാന്റെ നിർമ്മല പ്രേമത്തെ പ്രശംസിച്ചുകൊണ്ട് സർവ്വവും തിരികെ ആ തിരുവടികളിൽത്തന്നെ അർപ്പിച്ചു. അവരുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: ലോകനായകനായകനായ ഹേ ഭഗവാനേ!, അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളിലിരുന്നുകൊണ്ട് അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി നിത്യവും ഞങ്ങളെ രക്ഷിക്കുമ്പോൾ, അതിലുപരി മറ്റെന്താണ് ഞങ്ങൾക്ക് അങ്ങയിൽനിന്ന് നേടേണ്ടത്? ഞങ്ങളെ രക്ഷിക്കുന്നവനും അനന്തമായ ജ്ഞാനശക്തിയോടുകൂടിയവനും കീർത്തിമാന്മാരിൽ അഗ്രഗണ്യനും മാമുനിമാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ തൃപ്പാദങ്ങളോടുകൂടിയവനുമായ അങ്ങേയ്ക്ക് നമസ്ക്കാരം.

രാജാവേ!, ഒരിക്കൽ പ്രജാക്ഷേമതല്പരതയിൽ ഭഗവാൻ പ്രച്ഛന്നവേഷത്തിൽ രാത്രിസമയം ആരും കാണാതെ ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിക്കുന്ന സമയത്ത് ഒരു വീട്ടിൽനുള്ളിൽനിന്നും ആരോ സീതാദേവിയെക്കുറിച്ച് അനുചിതമായി സംസാരിക്കുന്നത് കേൾക്കുകയുണ്ടായി. അയാളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: നീ മറ്റൊരുത്തന്റെ വീട്ടിൽ കഴിഞ്ഞവളാണ്, ആയതിനാൽ ചാരിത്ര്യം നശിച്ചവളും. എനിക്കിനി നിന്നെ ഒരിക്കലും പരിപാലിക്കാൻ സാധ്യമല്ല. പെൺകോന്തനായ രാമൻ അന്യഗൃഗത്തിൽ താമസിച്ചിട്ടുവന്നവളെ ഒരുപക്ഷേ, ഭാര്യയായി സ്വീകരിക്കുമായിരിക്കും, പക്ഷേ ഞാൻ രാമനെപ്പോലെയല്ല. എനിക്കിനി നിന്നെ ഭാര്യയായി കാണാൻ ബുദ്ധിമുട്ടുണ്ടു.

സീതാരാമന്മാരുടെ തത്വമറിയാത്തവനും അജ്ഞാനിയും നീചനുമായ അയാൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ആ സംസാരം കേട്ട ശ്രീരാമചന്ദ്രൻ ഗർഭിണിയായ സീതാദേവിയെ ഉപേക്ഷിച്ചു. ദേവി വാത്മീകിയുടെ ആശ്രമത്തിലെത്തി. കാലമെത്തിയപ്പോൾ അവൾ രണ്ടാണ്മക്കളെ പ്രസവിച്ചു. പിന്നീടവർ ലവൻ, കുശൻ എന്നീ നാമങ്ങളിലറിയപ്പെട്ടു. കുട്ടികളുടെ ജാതകർമ്മങ്ങൾ മുനി കൃത്യമായി നിർവ്വഹിച്ചു. 

ഹേ പരീക്ഷിത്ത് രാജൻ!, ലക്ഷ്മണന് അംഗദൻ, ചിത്രകേതു എന്നീ നാമങ്ങളോടെ രണ്ട് പുത്രന്മാർ ജനിച്ചു. അതുപോലെ, ഭരതനും രണ്ട് കുട്ടികളുണ്ടായി. അവരുടെ നാമങ്ങൾ തക്ഷൻ, പുഷ്കലൻ എന്നിങ്ങനെയായിരുന്നു. ശത്രുഘ്നന്റെ രണ്ട് മക്കൾ സുബാഹു, ശ്രുതസേനൻ എന്നും അറിയപ്പെട്ടു. ഭരതൻ ദിഗ്വിജയം ചെയ്ത് കോടിക്കണക്കിന് ഗന്ധർവ്വന്മാരെ നിഗ്രഹിച്ച് അവരുടെ സ്വത്തുക്കൾ രാജാവിന് സമർപ്പിച്ചു. അതുപോലെ ശത്രുഘ്നനും മധുപുത്രനായ ലവണനെന്ന രാക്ഷസ്സനെ കൊന്ന് മധുവനത്തിൽ മധുര എന്ന ഒരു നഗരിയെ നിർമ്മിച്ചു. രാജൻ!, അത്യാശ്ചര്യമെന്നോണം, രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി തന്റെ രണ്ട് പുത്രന്മാരേയും വാത്മീകിമുനിയെ ഏല്പിച്ചതിനുശേഷം, ശ്രീരാമപാദസ്മരണയോടുകൂടി ഭൂഗർഭത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വൃത്താന്തം കേട്ട ഭഗവാന് അതിയായ ദുഃഖം തോന്നി. സങ്കടം അടക്കാൻ ശ്രമിച്ചുവെങ്കിലും, ദേവിയുടെ ഗുണഗണങ്ങളെയോർത്തുകൊണ്ട്, ഈശ്വരനാണെങ്കിലും, ആ മായാമനുഷന് അതിന് സാധിച്ചില്ല. സ്ത്രീപുരുഷന്മാരുടെ ഈ പരസ്പരാസക്തി എവിടെയും ദുഃഖം പ്രദാനം ചെയ്യുന്നു. ഇവിടെ, ജിതേന്ദ്രിയന്മാരായ ഈശ്വരന്മാരുടെ അവസ്ഥയും ഇതാണെങ്കിൽ, ഗൃഹമേധികളായ പ്രാകൃതമനുഷ്യരുടെ സ്ഥിതി എപ്രകാരമായിരിക്കുമെന്ന് പറയേണ്ടതുണ്ടോ?.

രാജാവേ!, അതിനുശേഷം, ഭഗവാൻ പതിമൂവായിരം സംവത്സരം ബ്രഹ്മചാരിയായി അഗ്നിഹോത്രങ്ങൾ മുടക്കം കൂടാതെ ആചരിച്ചുപോന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ ദണ്ഡകാരാണ്യത്തിൽ വച്ച് ഭഗവാന്റെ തൃപ്പാദത്തിൽ ഒരു മുള്ള് തറച്ച്. ആ പാദത്തെ ഭഗവാൻ ഭക്തഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതിനുശേഷം ബ്രഹ്മജ്യോതിയ്ക്കപ്പുറമുള്ള വൈകുണ്ഠമെന്ന സ്വധാമത്തെ പൂകി. അനന്യതേജസ്സനും ബ്രഹ്മാദിദേവതകളാൽ അർത്ഥിക്കപ്പെട്ടവനും ലീലാവിഗ്രഹനുമായ ശ്രീരാമചന്ദ്രൻ തന്റെ ദിവ്യാസ്ത്രത്താൽ സമുദ്രത്തിൽ സേതു ബന്ധിച്ചതോ, സുഗ്രീവാദിവാനരന്മാരെ കൂട്ടുപിടിച്ച് രാക്ഷസ്സഗണങ്ങളെ നിഗ്രഹിച്ചതോ ഒന്നും യാതൊരുവിധത്തിലും സ്തുതിക്ക് പാത്രമാകുന്ന വിഷയങ്ങളേയല്ല. കാരണം, ഭഗവദ്പ്രഭാവം അത്യന്തം ഉത്കൃഷ്ടവും യാതൊന്നിനാലും ഉപമിക്കാൻ കഴിയാത്തതുമാണു. ഇപ്പോഴും രാജസഭകളിൽ വിശുദ്ധവും പാപഹരവുമായ ഭഗവദ്‌ലീലകൾ ഋഷികളാൽ ഗാനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വർല്ലോകപതികളായ സകലദേവന്മരുടേയും കിരീടങ്ങൾ തന്തിരുവടിയുടെ തൃപ്പാദങ്ങളാൽ സ്പർശിക്കപ്പെട്ടവയാണ്. അങ്ങനെയുള്ള ആ രഘുവംശതിലകനെ ഞാനിതാ ശരണം പ്രാപിക്കുന്നു. രാജൻ!, ആ ഭഗവാനോടൊപ്പം ആരൊക്കെ സ്പർശനത്തിലേർപ്പെട്ടിരുന്നുവോ, ആർക്കൊക്കെ ആ ദർശനം ലഭിച്ചിരുന്നുവോ, ആർക്കൊക്കെ അവനോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുവാനുള്ള പരമഭാഗ്യം സിദ്ധിച്ചിരുന്നുവോ, ആങ്ങനെയുള്ള ആ കോസലവാസികൾ സകലരും, യോഗികൾക്ക് മാത്രം സിദ്ധിക്കുന്ന പരമപദത്തെ പ്രാപിച്ചിരുന്നുവെന്നറിയുക. രാജാവേ!, ഹിംസാ‍ദിദോഷങ്ങൾ വെടിഞ്ഞിട്ടുള്ള യാതൊരു മനുഷ്യരും ഈ കഥയെ നിരന്തരം ശ്രവിക്കുന്നപക്ഷം അവർ കർമ്മപാശങ്ങളാൽ ഒരിക്കലും ബന്ധിക്കപ്പെടുകയില്ല.

ശ്രീപരീക്ഷിത്ത് ചോദിച്ചു: ഗുരോ!, എപ്രകാരമായിരുന്നു ലക്ഷ്മണാദി സഹോരന്മാരും പ്രജകളും മറ്റ് പൌരന്മാരും ഈശ്വരനായ ഭഗവാനോടൊപ്പം വർത്തിച്ചിരുന്നത്?. എങ്ങനെയായിരുന്ന് ഭഗവാൻ അയോധ്യയിൽ ജീവിച്ചിരുന്നത്?

ശ്രീശുകൻ പറഞ്ഞു: രാജൻ!, പട്ടാഭിഷേകം കഴിഞ്ഞതിനുശേഷം, ഭഗവാൻ ദിഗ്വിജയത്തിനായി തന്റെ സഹോദന്മാരെ ഏർപ്പെടുത്തി. തുടർന്ന് സർവ്വവിധത്തിലും അതിമനോഹരമായ തന്റെ അയോധ്യയെ മുഴുവനും ചുറ്റിനടന്ന് ദർശിച്ചു. പ്രജകൾ തിരുമുൽക്കാഴ്ചയുമായി അതാതുദേശങ്ങളിൽ ഭഗവാനെ കാത്തുനിന്നു. ദർശനം ലഭിച്ചവർ, പണ്ട് വരാഹരൂപത്തിൽ ഭൂമിയെ വീണ്ടെടുത്തതുപോലെ അവളെ എന്നെന്നും കാത്തുരക്ഷിക്കുവാനായി ആശീർവചനങ്ങളുരച്ചുകൊണ്ടേയിരുന്നു. എന്നെന്നേ കാണാൻ കൊതിച്ചിരുന്ന ശ്രീരാമദേവനെ കാണാനുള്ള അഭിവാഞ്ചയുമായി അവർ മാളികപ്പുറങ്ങളിൽ കയറിനിന്നു. നോക്കിയിട്ടും നോക്കിയിട്ടും മതിവരാത്ത ആ കോമളരൂപത്തിൽ അവർ പുഷ്പങ്ങൾ വർഷിച്ചു. അങ്ങനെ, സകലവിധത്തിലും അത്യുജ്ജ്വലവും അതിരമണീയവുമായ തന്റെ ഭവനത്തിൽ, ദേവതുല്യരായ പ്രജകളുടെ അശീർവാദങ്ങളും അഭിവാദ്യങ്ങളും സ്വീകരിച്ചുകൊണ്ട്, പത്നിയായ സീതാദേവിയോടൊപ്പം ഭഗവാൻ സസുഖം വാണരുളി. പ്രജകൾ നിരന്തരം ഭഗവാനെ വാഴ്ത്തിസ്തുതിച്ചു. ധർമ്മാധിഷ്ഠിതമായി യഥാകാലം വിവിധകാമങ്ങളെ ശ്രീരാമദേവൻ സംവത്സരങ്ങളോളം അനുഭവിക്കുകയും ചെയ്തു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം തിനൊന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



The glories of Lord Shriram

2020, മാർച്ച് 22, ഞായറാഴ്‌ച

9.10 ശ്രീരാമചരിതം 1

ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 10
(ശ്രീരാമചരിതം 1)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഖട്വാംഗനിൽനിന്ന് ദിലീപനെന്ന ദീർഘബാഹുവും, അവനിൽനിന്ന് കീർത്തിമാനായ രഘുചക്രവർത്തിയും, അവനിൽനിന്നും അജനും, അജനിൽനിന്ന് ദശരഥനും ജാതരായി. ശേഷം, ദേവന്മാരുടെ പ്രാർത്ഥനയെ സ്വീകരിച്ച് ഭഗവാൻ ശ്രീഹരി സ്വാശാംശത്താൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങയുള്ള നാമങ്ങളിൽ നാലുപുത്രന്മാരായി ദശരഥന്റെ മക്കളായി അവതരിച്ചു. തത്വദർശികളായ മഹാമുനിമാർ ഭഗവാൻ ശ്രീരമചന്ദ്രന്റെ മഹിമകളെ പലവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു. രാജൻ!, അങ്ങ് മുമ്പും ശ്രീരാമദേവനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ ഇപ്പോൾ ചുരുക്കി മാത്രം വർണ്ണിക്കാം. പിതാവായ ദശരഥന്റെ വാക്കിനെ സത്യമാക്കാനായി ശ്രീരാ‍മൻ സർവ്വവും ഉപേക്ഷിച്ച് പത്നിയായ സീതാദേവിയോടൊപ്പം കാട്ടിലേക്ക് പോയി. ഭഗവാനോടൊപ്പം ഹനുമാനും സുഗ്രീവനും സഹോദരനായ ലക്ഷ്മണനുമുണ്ടായിരുന്നു. അവർ എപ്പോഴും ഭഗവാന് താങ്ങാ‍യി നിലകൊണ്ടു. ശൂർപ്പണഖ എന്ന ഒരസുരസ്ത്രീയുടെ മൂക്കും ചെവിയും മുറിച്ച് അവളെ വിരൂപയാക്കിയതിനെച്ചൊല്ലി ഭഗവാന് സീതാദേവിയിൽനിന്നും അകലേണ്ടിവന്നു. ഭഗവാൻ കോപത്തോടെ സമുദ്രത്തോട് വഴി വാങ്ങി സേതുബന്ധം ചെയ്തു. അതിലൂടെ ഭഗവാൻ രാവണന്റെ ലങ്കയിൽ പ്രവേശിച്ച് അവനെ വധിക്കുവാനൊരുങ്ങി. അങ്ങനെയുള്ള ഭഗവാൻ ശ്രീരാമചന്ദ്രൻ നമ്മളെ രക്ഷിക്കട്ടെ!.

രക്ഷോജാതികളെ ഒതുക്കി ഭഗവാൻ ലക്ഷ്മണന്റെ മുന്നിൽ വച്ച് വിശ്വാമിത്രന്റെ യാഗം കാത്തു. രാജൻ!, ഒരാനക്കുട്ടിയുടേതുപോലെ ശ്രീരാമദേവന്റെ ലീലകൾ ആശ്ചര്യഭരിതമാണു. ശൈവചാപം തകർത്തായിരുന്നു ഭഗവാൻ സീതാദേവിയെ വേട്ടതു. മൂന്നൂറ് ആൾക്കാർ ചേർന്നായിരുന്ന് ആ വില്ല് മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഒരു കുട്ടിയാന കരിമ്പിൻ‌തണ്ടിനെയെന്നപോലെ, ഭഗവാൻ ആ ചാപം മുറിച്ചുകളഞ്ഞു. സീതാദേവി ശ്രീമഹാലക്ഷ്മിതന്നെയായിരുന്നു. ദേവിയെ പാണിഗ്രഹണം ചെയ്തുപോരുന്ന വേളയിൽ വഴിയിൽ ഭഗവാൻ പരശുരാമനെ കണ്ടുമുട്ടി. ഇരുപത്തിയൊന്ന് പ്രാവശ്യം ദുഷ്ടരായ ക്ഷത്രിയസമൂഹത്തെ ഇല്ലാതാക്കിയ പരശുരാമനെ ഭഗവാൻ മർഗ്ഗമധ്യേ തോല്പിച്ചു. ഒരു സന്യാസി വാനപ്രസ്ഥാശ്രമം സ്വീകരിക്കുന്നതുപോലെ, തന്റെ പിതാവിന്റെ വാക്കിനെ പാലിക്കുവാനായി ഭഗവാൻ ശ്രീരാമചന്ദ്രൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ച് പത്നിയോടും സഹോദരനോടുമൊപ്പം കാട്ടിലേക്ക് യാത്രയായി. വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഭഗവാന് വനത്തിൽ അനുഭവിക്കേണ്ടിവന്നതു. ലോഭത്തോടെ തന്നെ സമീപിച്ച രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്കും ചെവിയും ഛേദിച്ച് ഭഗവാൻ അവളെ വിരൂപയാക്കി. ഖരദൂഷണാദികളായ പതിനാലായിരം രാക്ഷസവീരന്മാരെ യമപുരിക്കയച്ചു.

രാജാവേ!, സീതാദേവിയുടെ സൌന്ദര്യത്തെക്കുറിച്ച് ശൂർപ്പണഖയിൽനിന്ന് കേട്ടറിഞ്ഞ രാവണൻ മന്മഥവികാരത്തോടുകൂടി മാരീചനെ ഒരു പൊന്മാനിന്റെ വേഷത്തിൽ ആശ്രമത്തിലേക്കയച്ചു. ശ്രീരാ‍മദേവൻ അതിനെ പിന്തുടർന്നു. തുടർന്ന്, രുദ്രൻ ദക്ഷനെയെന്നതുപോലെ അവനെ വധിക്കുകയും ചെയ്തു. ആ സമയം, സീതാദേവി ആശ്രമത്തിൽ തനിച്ചാകുകയും, ആ തക്കത്തിൽ രാവണൻ അവിടെയെത്തി ദേവിയെ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്തു. പ്രിയപത്നിയുടെ വിരഹത്തിൽ ദുഃഖിക്കുന്നവനെന്നവിധം ഭഗവാൻ ലക്ഷ്മണനോടൊപ്പം അവളെ തിരഞ്ഞുകൊണ്ട് സ്തീസക്തന്മാരുടെ ഗതിയെ ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കാട്ടിലങ്ങനെ സഞ്ചരിച്ചു. ദേവിയെ കട്ടുകൊണ്ടുപോകുന്നതിനിടയിൽ തന്നെ തടുത്ത ജടായുസ്സിനെ രാവണൻ ചിറകരിഞ്ഞുകൊന്നു. വഴിമധ്യേ ജടായുസ്സിന്റെ മൃതശരീരം കണ്ട ഭഗവാൻ വിധിയാംവണ്ണമുള്ള സംസ്കാരാദികർമ്മങ്ങൾ കഴിച്ച് യാത്ര തുടർന്നു. വഴിയിൽ തന്നെ ഭക്ഷിക്കാനായെത്തിയ കബന്ധനെ കൊന്നു. പിന്നീട് വാനരന്മാരോടൊപ്പം സുഹൃദ്ബന്ധം സ്ഥാപിച്ചു. ബാലിയുടെ മരണത്തിനുശേഷം വാനരന്മാരുടെ സഹായത്തോടെ വീണ്ടും സീതാദേവിയെ അന്വേഷിക്കുവാൻ തുടങ്ങി. ഒടുവിൽ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ മായാമാനുഷനായ ശ്രീരാമചന്ദ്രൻ വാനരരാജാവായ സുഗ്രീവന്റെ സൈന്യത്തിനൊപ്പം സമുദ്രതീരത്തെത്തി. ഭഗവാന്റെ ക്രോധഭാവത്താലുള്ള കടക്കൺനോട്ടത്തിൽ സമുദ്രം ഭയന്നമ്പരന്നു. അതിലെ നക്രമകരാദികൾ ഭയത്താൽ നിലവിളിച്ചു. ഒടുവിൽ ഭഗവദ്പദകമലത്തെ സമീപിച്ച് സമുദ്രം ഇപ്രകാരം പറഞ്ഞു: ഭൂമൻ!, കൂടസ്ഥനും ജഗദദീശനും ആദിപുരുഷനുമായ അങ്ങയെ മൂഢമതികളായ ഞങ്ങൾ അറിയുന്നില്ല. അവിടുത്തെ വശഗതമായ സത്വഗുണത്തിൽനിന്നും ദേവന്മാരും, രജോഗുണത്തിൽനിന്ന് പ്രജാപതിമാരും, തമോഗുണത്തിൽനിന്ന് രുദ്രാദികളായ ഭൂതപതികളുമുണ്ടായിരിക്കുന്നു. കാരണം, അവിടുന്ന് സത്വാദിഗുണത്രയങ്ങളുടെ നിയന്താവാകുന്നു. ഹേ വീരാ!, അങ്ങ് പൊയ്ക്കൊണ്ടാലും. ത്രൈലോക്യങ്ങളേയും ഭയചകിതരാക്കിയിരിക്കുന്ന രാവണനെ നിഗ്രഹിച്ചാലും. അവിടുത്തെ പത്നിയെ അങ്ങ് വീണ്ടെടുത്താലും. സേതു ബന്ധിച്ചുകൊണ്ടാലും. ഭാവിയിൽ ദിഗ്വിജയികളായ രാജാക്കന്മാർ ഈവഴിവരുമ്പോൾ അവർ അങ്ങയുടെ അപദാനത്തെ കീർത്തിക്കട്ടെ!.

രാജാവേ!, ശേഷം, വാനരന്മാർ വന്മരങ്ങളടങ്ങിയ പർവ്വതങ്ങളെക്കൊണ്ട് സമുദ്രത്തിൽ ചിറകെട്ടി. ശ്രീരാമദേവൻ അവരോടൊപ്പം, മുൻപേതന്നെ ഹനുമാനാൽ ദഹിപ്പിക്കപ്പെട്ട ലങ്കയിലേക്ക് പ്രവേശിച്ചു. ആനക്കൂട്ടങ്ങൾ താടാകങ്ങളെ എന്നതുപോലെ ആ വാനരവീരന്മാർ ലങ്കാനഗരത്തെ ഇളക്കിമറിച്ചു. അതുകണ്ട രാവണനാകട്ടെ, കുംഭൻ, നികുംഭൻ, ധൂമ്രാക്ഷൻ, ദുർമ്മദൻ, സുരാന്തകൻ, നരാന്തകൻ മുതലായവരേയും, കൂട്ടത്തിൽ ഇന്ദ്രജിത്തിനേയും പ്രഹസ്തനേയും അതികായൻ, വികമ്പനൻ മുതലായവരേയും, പിന്നീട് കുംഭകർണ്ണനേയും യുദ്ധത്തിനായി അയയ്ച്ചു. വാനരന്മാർ പലപല ആയുധങ്ങളാൽ അവരോടെതിരിട്ടു. ഭഗവാന്റെ സേനകൾ അവർക്കെതിരെ ചാടിവീണ് അവരെ ഒന്നടങ്കം കൊന്നൊടുക്കി. രാവണൻ ഈ വൃത്താന്തമറിഞ്ഞ് സ്വയം വിമാനത്തിലേറി ഭഗവാന്റെ നേർക്കെതിരിട്ടു. സ്വർഗ്ഗീയരഥത്തിലിരുന്നരുളുന്ന ശ്രീരാമചന്ദ്രനെ രാവണൻ മൂർച്ചയേറിയ അമ്പുകളും കത്തികളും കൊണ്ട് കുത്തി മുറിവേൽപ്പിചു.

രാജൻ!, ഭഗവാൻ ആ സമയം അവനോട് പറഞ്ഞു: ഹേ രാക്ഷസപുരീഷമേ!, എന്റെ അസാന്നിധ്യത്തിൽ വന്ന് എന്റെ പത്നിയെ കട്ടുകൊണ്ടുപോയതിന്റെ ഫലം നാണം കെട്ടവനും ദുർവൃത്തനുമായ നിനക്ക് കാലസ്വരൂപനായ ഞാൻ ഇതാ ഇപ്പോൾ നൽകുന്നുണ്ടു.

രാജൻ!, ഇങ്ങനെ അധിക്ഷേപിച്ചുകൊണ്ട് ഭഗവാൻ രാവണനുനേരേ അമ്പുകളയയ്ച്ചു. ആ കൂരമ്പുകൾ അവന്റെ ഹൃയത്തെ പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോരയൊലിപ്പിച്ചുകൊണ്ട്, പുണ്യം ക്ഷയിച്ച സുകൃതിയെപ്പോലെ, അവൻ വിമനത്തിൽനിന്നും നിലം‌പതിച്ചു. ജനങ്ങൾ അയ്യോ! അയ്യോ! എന്ന് മുറവിളി കൂട്ടി. ആ സമയം, മന്ധോദരിയോടൊപ്പം അനേകം രാക്ഷസസ്ത്രീകൾ വാവിട്ടുകരഞ്ഞുകൊണ്ട് ലങ്കാപുരിയിൽനിന്നും അവിടെ പാഞ്ഞെത്തി. ലക്ഷ്മണന്റെ അമ്പുകളേറ്റ് ചത്തുമലച്ചുകിടക്കുന്ന സ്വജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടും, സ്വയം മാറത്തടിച്ചുകൊണ്ടും ശബ്ദമുയർത്തി അവർ നിലവിളിച്ചു. ഹേ നാഥാ!, ലോകത്തെ മുഴുവൻ കരയിച്ചിട്ടുള്ള ഹേ രാവണപ്രഭോ!, ഞങ്ങൾ ഇതാ ഇല്ലാതായിരിക്കുന്നു. അങ്ങില്ലാതിരിക്കെ ശത്രുക്കൾ തകർത്ത ഈ ലങ്കാപുരി ഇനി ആരെയാണ് ശരണം പ്രാപിക്കുക?. മഹാഭാഗ്യശാലിയായിരുന്ന അങ്ങ് സീതാദേവിയുടെ പാതിവ്രത്യവൈഭവത്തെ അറിഞ്ഞിരുന്നില്ല. അതായിരുന്ന് അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമായതു. ഹേ വിഭോ!, ഈ ലങ്കാപുരിയും ഞങ്ങളും അനാഥരായിരിക്കുകയാണു. അങ്ങയുടെ ഈ ശരീരം കഴുകുകളുടെ ആഹാരമായി ഭവിച്ചിരിക്കുന്നു. അവിടുത്തെ ആത്മാവ് നരകയാതനകൾക്കായി ഇകഴ്ത്തപ്പെട്ടിരിക്കുന്നു.

രാജൻ! ഭഗവാന്റെ ഉപദേശമനുസരിച്ച് വിഭീഷണൻ സ്വജനങ്ങളുടെ ഊർധ്വഗതിക്കുള്ള പിതൃകർമ്മങ്ങൾ നിറവേറ്റി.. ശേഷം, ഭഗവാൻ അശോകവനികയിൽ ശിംശപവൃക്ഷച്ചുവട്ടിലിരിക്കുന്ന മെലിഞ്ഞ ദീനയായ വിരഹതാപം പിടിപെട്ട തന്റെ പത്നിയായ സീതാദേവിയെ കണ്ട് അനുകമ്പയുൾക്കൊണ്ടു. തന്റെ സന്ദർശനം കൊണ്ട് അവളുടെ മുഖകമലം വിടരുന്നതായി ഭഗവാൻ അറിഞ്ഞു. ദേവിയെ വിമാനത്തിലേറ്റി ഭ്രാതാക്കളായ ലക്ഷ്മണസുഗ്രീവാദികൾക്കൊപ്പം ഹനുമാനുമൊന്നിച്ച് താനും കയറി ഭഗവാൻ മടക്കയാത്രയ്ക്കൊരുങ്ങി. വിഭീഷണനെ രാക്ഷസരാജാവായി വാഴിച്ചു. ലങ്കാപുരിയും അതുപോലെ കല്പം കഴിവോളം ആയുസ്സും നൽകി അവനെ അനുഗ്രഹിച്ചതിനുശേഷം, വനവാസവ്രതം അവസനിപ്പിച്ച് ശ്രീരാമചന്ദ്രദേവൻ അയോധ്യാപുരിയിലേക്ക് യാത്രതിരിച്ചു. വഴിയിൽ ഇന്ദ്രാദിലോകപാലന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ബ്രഹ്മാദിദേവതകൾ കീർത്തിക്കുവാൻ തുടങ്ങി.

അയോധ്യയിലെത്തിയ ഭഗവാൻ, ഗോമൂത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചും, മരവുരിയാകുന്ന വസ്ത്രത്തെയുടുത്തും, ജടമുടി ധരിച്ചും, വെറും നിലത്തുകിടന്നുറങ്ങിയും ജീവിക്കുന്ന തന്റെ സഹോദരൻ ഭരതനെപ്പറ്റി കേട്ടറിഞ്ഞ് ദുഃഖിച്ചു. ഭഗവാൻ വന്നിരിക്കുന്നുവെന്നറിഞ്ഞ ഭരതൻ ശിരസ്സിൽ ഭഗവാന്റെ മെതിയടികൾ വച്ച് ജനങ്ങളോടും പുരോഹിതന്മാരോടുമൊത്തുചേർന്ന് ഗീതവാദ്യങ്ങൾക്കൊപ്പം, വേദവാക്യങ്ങളുച്ചരിക്കുന്ന വേദഞ്ജന്മാർക്കൊപ്പം, നല്ല കുതിരകളെ പൂട്ടിയ തേരുകൾക്കൊപ്പം, അനേകം യോദ്ധാക്കൾക്കൊപ്പം, മറ്റ് പലപല ആർഭാടങ്ങൾക്കൊപ്പം, എതിരേൽക്കുവാനായി ചെന്നു. ഭഗവാനെ കണ്ട മാത്രയിൽ ഭരതൻ ആ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു. നിറകണ്ണുകളോടെ കൂപ്പുകൈയ്യോടെ തിരുമുന്നിൽ നിലകൊണ്ടു. ഇരുകൈകൾകൊണ്ടും ഭഗവാൻ ഭരതനെ കെട്ടിപ്പിടിക്കുകൊണ്ട് കുറെനേരം നിന്നു. ഭരതന്റെ കണ്ണുകളിൽനിന്നൊഴുകിയ അശ്രുധാരയിൽ കുളിച്ച ഭഗവാൻ ദേവിയോടൊപ്പം പൂജാർഹരായ സത്തുക്കളെ നമസ്കരിച്ചു. ഒപ്പം പ്രജകളുടെ നമസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തങ്ങളുടെ നാഥനെ തിരികെ കിട്ടിയ സന്തോഷത്തിൽ ജനങ്ങൾ നൃത്തം ചെയ്തു.

രാജാവേ!, ഭരതൻ പാദുകങ്ങളും, സുഗ്രീവനോടൊപ്പം വിഭീഷണൻ വെഞ്ചാമരം ആലവട്ടം എന്നിവയും, ഹനുമാൻ വെൺകൊറ്റക്കുടയും പിടിച്ചുനിന്നു. ശത്രുഘ്നൻ വില്ലും ആവനാഴികളും, സീതാദേവി തീർത്ഥകിണ്ടിയും, അംഗദൻ വാളും, ജാംബവാൻ പൊൻപരിചയും എടുത്തു. ആ സമയം ഭഗവാൻ ഉദയചന്ദ്രനെപ്പോലെ തിളങ്ങിനിന്നു. സഹോദന്മാരോടൊപ്പം ശ്രീരാമൻ ആഗമനോത്സവത്തിൽ മുഴുകിനിൽക്കുന്ന അയോധ്യാപുരിയിലേക്ക് പ്രവേശിച്ചു. രാജഗൃഹത്തിലെത്തി കൈകേയിയേയും കൌസല്യയേയും മറ്റു മതാക്കളേയും വസിഷ്ഠാദിഗുരുജനങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ആശ്ലേഷിച്ചു. സീതാദേവിയും ലക്ഷ്മണനും ഭഗവാനെ അനുഗമിച്ചു.  പ്രാണൻ തിരികെ ലഭിച്ച സജീവമായ അവയവങ്ങളെന്നതുപോലെ, കണ്ടയുടനെ ആ മാതാക്കൾ പിടഞ്ഞെഴുന്നേറ്റ് സ്വപുത്രന്മാരെ മടിയിലിരുത്തി കണ്ണീരൊഴുക്കിക്കൊണ്ട് തങ്ങളുടെ സങ്കടങ്ങൾ തീർത്തു.

രാജൻ!, ജടമുടികൾ കളഞ്ഞതിനുശേഷം, ഗുരുവായ വസിഷ്ഠമുനി കുലവൃദ്ധന്മാരോടൊപ്പം ചേർന്ന് നാല് സമുദ്രങ്ങളിലെ ജലം കൊണ്ടുവന്ന് വിധിപോലെ ഭഗവാന് രാജ്യാഭിഷേകം ചെയ്തു. ഇങ്ങനെ സർവ്വലങ്കാരയുക്തനായ ഭഗവാൻ സർവ്വാലങ്കാരയുക്തരായ സഹോദരന്മാരോടൊപ്പം പ്രശോഭിച്ചു. അവരുടെ ആഗ്രഹപ്രകാരം ശ്രീരാമദേവൻ രാജാസനത്തെ സ്വീകരിച്ചു. പ്രജകളെ പിതൃതുല്യം ഭഗവാൻ രക്ഷിച്ചരുളി. പ്രജകളും ഭഗവാനെ പിതൃതുല്യം കാണുകതന്നെ ചെയ്തു. സർവ്വഭൂതങ്ങൾക്കും സുഖത്തെ നൽകുന്നവനും ധർമ്മഞ്ജനുമായ ഭഗവാൻ രാജാവായതിനാൽ, നിലവിലുള്ളത് ത്രേതായുഗമായിരുന്നുവെങ്കിലും, കാലം കൃതയുഗം പോലെ കൂടുതൽ ഐശ്വര്യവത്തായി ഭവിച്ചു. ഹേ പരീക്ഷിത്തേ!, വനങ്ങൾ, നദികൾ, പർവ്വതങ്ങൾ, ഭൂഖണ്ഡങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയെല്ലം പ്രജകൾക്ക് ഇച്ഛിക്കുന്നവയെ പ്രദാനം ചെയ്തുകൊണ്ടിരുന്നു. ഭഗവാന്റെ ഭരണകാലത്ത് ജനങ്ങൾക്ക് യാതൊരുവിധമായ ദുഃഖങ്ങളോ, ആധിവ്യാധികളോ, സങ്കടങ്ങളോ ഉണ്ടായിരുന്നില്ല. ഏകപത്നീവ്രതനായും രാജർഷിയായും വിശുദ്ധനായുമിരുന്നുകൊണ്ട് ഗൃഹസ്ഥാശ്രമത്തെ സംബന്ധിച്ച ധർമ്മങ്ങളെ സ്വയം ആചരിച്ചുകൊണ്ടും അന്യരെ പഠിപ്പിച്ചുകൊണ്ടും ഒരു ആദർശപുരുഷനായി ശ്രീരാമൻ ജീവിച്ചു. സീതാദേവി സ്നേഹം കൊണ്ടും അനുസരണം കൊണ്ടും സത്സ്വഭാവം കൊണ്ടും സത്ബുദ്ധികൊണ്ടും ശാലീനതകൊണ്ടും വിനയശീലയായിക്കൊണ്ടും ഭർത്താവിന്റെ ഹൃദയത്തെ ആകർഷിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next






Sreeramapattabhishekam

9.9 അംശുമാന്റെ വംശചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 9
(അംശുമാന്റെ വംശചരിതം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, അംശുമാനും തന്റെ മുത്തച്ഛനെപ്പോലെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി ധാരാളം പ്രയത്നിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും അത് സാധിക്കാതെ കാലഗതിയെ പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ദിലീപനും ആയതിലേക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയാതെ അന്തരിക്കുകയാണുണ്ടായതു. എന്നാൽ, ദിലീപന്റെ പുത്രനായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി തീവ്രമായ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സന്തുഷ്ടയായ ഗംഗാദേവി ദിലീപന് ദർശനം നൽകി താൻ വരം നൽകാൻ ഉത്സുകിതയാണെന്നറിയിച്ചു. ആ സമയം, ദിലീപൻ വിനയാന്വിതനായി തന്റെ ആഗ്രഹം അറിയിച്ചു. അവന്റെ മനോരഥമറിഞ്ഞ ദേവി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, സ്വർഗ്ഗത്തിൽനിന്നും താഴേയ്ക്കുപതിയ്ക്കുന്ന എന്റെ തീവ്രതയെ താങ്ങാൻ ആർക്കാണവിടെ ശക്തിയുള്ളത്? അതിന് കഴിയുന്ന ആരുമില്ലാത്തപക്ഷം ഞാൻ ഭൂമിയെ പിളർന്ന് പാതാളത്തിലേക്ക് പതിക്കും. മാത്രമല്ല, ഞാൻ ഭൂമിയിലേക്ക് വരുവാൻ ഒട്ടുംതന്നെ ഇച്ഛിയ്ക്കുന്നില്ല. കാരണം, അവിടെയുള്ള മനുഷ്യർ തങ്ങളുടെ പാപം മുഴുവൻ എന്നിൽ കഴുകിക്കളയും. എന്നാൽ, ഞാൻ ആ പാപഭാരത്തെ എവിടെയാണ് ഉപേക്ഷിക്കേണ്ടത്?. ആ കാര്യം കൂടി അങ്ങ് ചിന്തിച്ചാലും.

രാജൻ!, ഗംഗാദേവിയുടെ ഈ വാക്കുകൾ കേട്ട ഭഗീരഥരാജൻ അതിന് മറുപടിയായി ഇപ്രകാരം മൊഴിഞ്ഞു: അല്ലയോ ദേവീ!, അങ്ങ് അക്കാര്യത്തിൽ ഒട്ടും വ്യസനിക്കേണ്ടതില്ല. മനുഷ്യരാൽ ഭവതിയിൽ വന്നുചേരുന്ന പാപത്തെ ഇല്ലാതാക്കുവാൻ അവിടെ ഭൂമിയിൽ ബ്രഹ്മിഷ്ഠന്മാരും ശാന്തന്മാരും സന്യാസികളും ലോകത്തെ ശുദ്ധീകരിക്കുന്നവരുമായ സാധുക്കളുണ്ട്. അവർ അങ്ങയിൽ മുങ്ങി ഭവതിയുടെ പാപം ഭസ്മീകരിക്കുവാൻ കഴിവുള്ളവരാണ്. കാരണം, സർവ്വപാപസംഹാരകനായ ഭഗവാൻ ശ്രീഹരി നിത്യവും അവരുടെ ഹൃദയകമലത്തിൽ വാണരുളുന്നു. പിന്നെ, അവിടുത്തെ പതനവേഗതയെ കുറയ്ക്കുവാനായി സർവ്വാത്മാവായ ശ്രീമഹാദേവൻ അവിടെയുണ്ട്. അവനിലത്രേ ഈ പ്രപഞ്ചം നൂലിൽ വസ്ത്രമെന്നതുപോലെ ഊടും പാവുമായി നിലക്കൊള്ളുന്നത്.

രാജൻ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗീരഥൻ മഹാദേവനെ തപസ്സാൽ പ്രസാദിപ്പിച്ചു. പെട്ടെന്നുതന്നെ ഹരൻ അദ്ദേഹത്തിൽ സന്തുഷ്ടനായി. അതോടെ, സകലലോകങ്ങളുടേയും ഹിതത്തിനായി വർത്തിക്കുന്ന ശ്രീമഹാദേവൻ ഭഗീരഥന്റെ ആഗ്രഹമനുസരിച്ച് അങ്ങനെയാകട്ടെ എന്നറിയിച്ചുകൊണ്ട് ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദസ്പർശനത്താൽ പരിശുദ്ധയായ ഗംഗയെ തന്റെ ശിരസ്സിൽ ധരിച്ചു. പിന്നീട്, ഭഗീരഥൻ ഗംഗയെ തന്റെ പിതൃക്കൾ ഭസ്മീകൃതരായി കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വായുവിന്റെ വേഗത്തിൽ പ്രയാണം ചെയ്യുന്ന ഭഗീരഥനെ ഗംഗാദേവി അതേവേഗതയിൽ അനുഗമിച്ചു. പോകുന്ന ദേശങ്ങളെയെല്ലാം ഒന്നൊന്നായി ശുദ്ധീകരിച്ചുകൊണ്ട് ഒടുവിൽ സഗരപുത്രന്മാർ വെന്തുണ്ടായ ഭസ്മക്കൂമ്പാരങ്ങളെ ഗംഗ നനച്ചു. കലിലവാസുദേവനോട് ചെയ്ത അപരാധത്താൽ ദഹിക്കപ്പെട്ടവരായിരുന്നുവെങ്കിലും, ഗംഗാനദിയുടെ സ്പർശനമാത്രയിൽ അവരുടെ ആത്മാക്കൾ സ്വർഗ്ഗലോകം പ്രാപിച്ചു. പാപത്താൽ ദഹിച്ചില്ലാതായ സഗരപുത്രന്മാർ ആ സ്പർശനമാത്രത്താൽ സ്വർല്ലോകം പ്രാപിച്ചുവെങ്കിൽ, അവളെ വ്രതശുദ്ധിയോടെ ആരാധിക്കുന്നവരുടെ കാര്യം പറയാനുണ്ടോ?. ശ്രീഹരിയുടെ പാദപത്മത്തിൽനിന്നുത്ഭവിച്ചവളും സംസാരബന്ധം ഇല്ലാതാക്കുന്നവളുമായ ഗംഗാദേവിയുടെ മഹത്വത്തെപ്പറ്റി ഇവിടെ ഞാൻ പറഞ്ഞതൊന്നും യാതൊരു തരത്തിലും ഒരത്ഭുതമല്ല. നിർമ്മലാത്മാക്കളായ മാമുനിമാർ തങ്ങളുടെ മനസ്സിനെ ശ്രദ്ധയോടെ ഭഗവദ്പാദങ്ങളിൽ അർപ്പിച്ച് ത്യജിക്കാൻ പ്രയാസമായ ത്രിഗുണങ്ങളെ കടന്ന് ആ പരമപുരുഷന്റെ സാരൂപ്യത്തെ പ്രാപിച്ചവരാണു.

രാജാവേ!, ഈ ഭഗീരഥരാജാവിന്റെ മകനായി ശ്രുതൻ എന്നയാൾ ജനിച്ചു. അവന് നാഭൻ എന്നവൻ മകനായി. രാജൻ!, ഈ നാഭൻ മുൻപ് ഞാൻ പറഞ്ഞിട്ടുള്ള നാഭനല്ല എന്നറിയുക. നാഭനിൽനിന്ന് സിന്ധുദ്വീപനും, അവനിൽനിന്ന് അയുതായുസ്സും, അവനിൽനിന്ന് ഋതുപർണ്ണനും ജനിച്ചു. ഋതുപർണ്ണൻ നളന്റെ പ്രിയസുഹൃത്തായിരുന്നു. ഋതുപർണ്ണൻ നളന് അക്ഷഹൃദയം എന്ന വിദ്യയെ ഉപദേശിച്ചു. പകരം നളൻ ഋതുപർണ്ണന് അശ്വഹൃദയം എന്ന മറ്റൊരു വിദ്യയും ഉപദേശിക്കുകയുണ്ടായി. ഋതുപർണ്ണന്റെ പുത്രനായിരുന്നു സർവ്വകാമൻ. അവനിൽനിന്ന് സുദാമൻ ജനിച്ചു. തത്സുതൻ സൌദാസനാണ്. ഇവൻ മദയന്തി എന്നവളുടെ ഭർത്താവാണെന്നറിയുക. മാത്രമല്ല, ഇവനെ ചിലർ മിത്രസഹനെന്നും മറ്റ് ചിലർ കല്മഷപദനെന്നും വിളിക്കാറുണ്ടു. കർമ്മദോഷത്താൽ ഇവന് പുത്രന്മാരുണ്ടായില്ല. പിന്നീടൊരിക്കൽ സൌദാസൻ വസിഷ്ഠമുനിയുടെ ശാപത്താൽ ഒരു രക്ഷസ്സനായി ഭവിക്കുകയും ചെയ്തു.

പരീക്ഷിത്ത് രാ‍ജാവ് ചോദിച്ചു: ഗുരോ!, സൌദാസനെ എന്തിനുവേണ്ടിയായിരുന്ന് വസിഷ്ഠമുനി ശപിച്ചത്?. അതറിയാൽ അടിയനാഗ്രഹിക്കുന്നു. പറയാൻ കഴിയുന്നതാണെങ്കിൽ, മുനേ!, അങ്ങത് പറഞ്ഞരുളിയാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഒരിക്കൽ, സൌദാസൻ നായാട്ടിനിടയിൽ ഒരു രാക്ഷനെ കൊല്ലുകയും, അവന്റെ സഹോദരനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കഷ്ടമെന്ന് പറയട്ടെ!, ആ രാക്ഷസസഹോദരൻ അവിടെനിന്ന് പോയത് അത്യന്തം പ്രതികാരദാഹിയായി ആയിരുന്നു. താമസിയാതെ, രാജാവിനെ അപായപ്പെടുത്തുവാനായി ഒരു പാചകക്കാരന്റെ വേഷത്തിൽ അവൻ കൊട്ടാരത്തിൽ പ്രവേശിച്ചു. വസിഷ്ഠമുനിക്ക് ആഹാരമായി മനുഷ്യമാംസത്തെ പാകം ചെയ്ത് കൊണ്ടുവന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ആ ആഹാരത്തെ നൽകിയതിൽ ക്ഷുഭിതനായ മുനി അന്ന് സൌദാസനെ മനുഷ്യമാംസം തന്ന് നമ്മെ അപമാനിച്ച നീ ഇതുപോലെതന്നെ നരഭോജിയായ ഒരു രാക്ഷസനായിപ്പോകട്ടെ! എന്ന ശാപമേൽ‌പ്പിച്ചു. പിന്നീട്, അതൊരു രാക്ഷസന്റെ വേലയായിരുന്നുവെന്ന് മനസ്സിലാക്കിയ മുനി തന്റെ ശാപത്തെ പന്ത്രണ്ട് വർഷത്തേക്കായി ചുരുക്കി നിശ്ചയിച്ചു. എന്നാൽ, രാജാവും ജലം കൈയ്യിലെടുത്ത് വസിഷ്ഠമുനിയെ ശപിക്കുവാനൊരുങ്ങി. പക്ഷേ, പത്നിയായ മദയന്തിയുടെ അപേക്ഷാപ്രകാരം അദ്ദേഹം ആ ശാപജലത്തെ തന്റെ കാലുകളിലേക്കുതന്നെ ഒഴിച്ചു. പെട്ടെന്ന് ആ കാലുകളിൽ പലപല വർണ്ണങ്ങൾ കാണപ്പെട്ട്. അന്നുമുതൽ സൌദാസൻ കൽമഷപാദനെന്നും, മിത്രമായ ഭാര്യയുടെ വാക്കുകളെ കേട്ടതിനാൽ മിത്രസഹനെന്നുമുള്ള പേരുകൾ ലഭ്യമായി.

രാജൻ!, ഒരിക്കൽ, ഒരു കാട്ടിൽ മൈഥുനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികളെ രാക്ഷസ്സഭാവത്തിലായിരുന്ന സൌദാസൻ കാണാനിടയായി. വിശന്നുവലഞ്ഞവനായിരുന്ന സൌദാസൻ ആ ബ്രാഹ്മണനെ ഭക്ഷിക്കുവാനൊരുങ്ങി. ആ സമയം അതിദീനയായ അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഒരു രാക്ഷസനല്ല. അങ്ങ് ഇക്ഷ്വാകുവംശത്തിൽ പിറന്ന മഹാരഥനായ ഒരു രാജാവാണ്. അല്ലയോ വീരാ!, അങ്ങ് മദയന്തിയുടെ ഭർത്താവാണ്. അങ്ങൊരിക്കലും ഇത്തരം അധർമ്മത്തെ ചെയ്യാൻ പാടില്ല. ഒരു സന്താനത്തെ ആഗ്രഹിക്കുന്ന എനിക്ക് എന്റെ ഭർത്താവായ ഈ ബ്രാഹ്മണനെ വിട്ടുതരിക. വീരാ!, മനുഷ്യരൂപമായ ഈ ശരീരത്താലാണ് സകല പുരുഷാർത്ഥങ്ങളും ഇവിടെ സാധിതമാകുന്നതു. അതിനെ ഇല്ലാതാക്കിയാൽ അത് പുരുഷാർത്ഥനഷ്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇദ്ദേഹം വിദ്വാനും സത്സ്വഭാവിയും തപഃശീലനുമായ ഒരു ബ്രാഹ്മണനാണ്. മാത്രമല്ല, സർവ്വഭൂതങ്ങളിലും ഗുണതത്വങ്ങളാൽ മറഞ്ഞിരിക്കുന്നവനും മഹാപുരുഷനുമായ ബ്രഹ്മത്തെ സർവ്വഭൂതാത്മാവായി ആരാധിക്കുവാനാഗ്രഹിക്കുന്നവനുമാണിദ്ദേഹം. ഈവിധം വിശിഷ്ടനായ ഈ ബ്രാഹ്മണശ്രേഷ്ഠൻ, രാജർഷിമാരിൽ മുമ്പനായ അങ്ങയിൽനിന്ന് എങ്ങനെയാണ് വധ്യനാകുന്നത്? അങ്ങനെയായാൽ, അത് പിതാവിൽനിന്ന് പുത്രന് വധം സംഭവിക്കുന്നതുപോലെയാണ്. നിഷ്പാപനും ബ്രഹ്മവാദിയും സദ്വൃത്തനുമായ അദ്ദേഹത്തെ സന്മതനായ അങ്ങ് വധിക്കുന്നത് ഒരിക്കലും നല്ലതല്ല. അത് ഗോവധത്തെപ്പോലെ പാപമാണു. അതല്ല, അങ്ങ് ഇപ്പോഴും ഇദ്ദേഹത്തെ ഭക്ഷിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ, ചത്തവൾക്ക് തുല്യയായ എന്നെ ആദ്യം ഭക്ഷിക്കുക. കാരണം, ഇദ്ദേഹത്തെ കൂടാതെ അര ക്ഷണം പോലും ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല.

രാജൻ!, ഒരനാഥയെപ്പോലെ ദീനയായി ഇത്രയൊക്കെ വാവിട്ട് കരഞ്ഞുപറഞ്ഞിട്ടും ശാപത്താൽ ബുദ്ധി ഭ്രമിച്ച സൌദാസൻ, ഒരു പുലി പശുവിനെ എന്നതുപോലെ, ആ ബ്രാഹ്മണനെ ഭക്ഷിക്കുകതന്നെ ചെയ്തു. അതുകണ്ട് കുപിതയായ ആ ബ്രാഹ്മണസ്ത്രീ സൌദാസനെ ശപിച്ചു. അവൾ പറഞ്ഞു: ഹേ മഹാപാപീ!, ബുദ്ധിസംസ്കാരമില്ലാത്ത നീ എന്റെ ഭർത്താവിനെ ഏതവസ്ഥയിൽ വധിച്ചുവോ, അപ്രകാരംതന്നെ നിന്റെയും മരണം സംഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു. ഇപ്രകാരം സൌദാസനുനേരേ ശാപാവാക്കുകളുച്ഛരിച്ചുകൊണ്ട് പതിവ്രതയായ ആ ബ്രാഹ്മണസ്ത്രീ കത്തിയെരിയുന്ന തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി അദ്ദേഹത്തിന്റെ ഗതിയെ പ്രാപിച്ചു.

രാജാവേ!, പിന്നീട് പന്ത്രണ്ട് വർഷത്തെ ശാപകാലം കഴിഞ്ഞ ഒരു വേളയിൽ സൌദാസൻ മൈഥുനത്തിനാഗ്രഹിച്ചു. എന്നാൽ, ബ്രാഹ്മണസ്ത്രീയുടെ ശാപത്തെക്കുറിച്ചറിവുള്ളതിനാൽ അദ്ദേഹത്തിന്റെ പത്നി ആ ഉദ്യമത്തെ തടഞ്ഞു. അതിനുശേഷം സൌദാസൻ സ്ത്രീസുഖഭോഗം ഉപേക്ഷിച്ചു. കർമ്മദോഷത്താൽ സന്താനമില്ലാത്തവനായി ജീവിക്കുന്ന സൌദാസന്റെ അനുവാദത്താൽതന്നെ വസിഷ്ഠമഹർഷി മദയന്തിയുടെ ഗർഭത്തിൽ ഒരു സന്താനത്തെ ആധാനം ചെയ്തു. ഏഴ് വർഷക്കാലമായിട്ടും അവൾ പ്രസവിക്കാതിരുന്നതിനാൽ വസിഷ്ഠൻ അവളുടെ ഉദരത്തിൽ (അശ്മം) കല്ലുകൊണ്ടിടിച്ചു. അങ്ങനെയുണ്ടായ പുത്രനെ അവർ അശ്മകൻ എന്ന് വിളിച്ചു. അശ്മകന് മൂലകൻ എന്ന ഒരു പുത്രനുണ്ടായി. പരശുരാമന്റെ ക്ഷത്രിയസംഹാരത്തിൽനിന്നും സ്ത്രീകൾ ചുറ്റുമിരുന്ന് രക്ഷിക്കപ്പെട്ടവനായതിനാൽ ഇവൻ നാരീകവചൻ എന്നും അറിയപ്പെടുന്നു. ഇല്ലാതായ ക്ഷത്രിയവംശത്തിന്റെ ഒറ്റമുരടായതിനാൽ ഇവനെ മൂലകൻ എന്നും വിളിക്കപ്പെട്ടു. മൂലകനിൽനിന്ന് ദശരഥനും, അവന് പുത്രനായി ഐലവിലനും, തത്സുതനായി വിശ്വസഹൻ എന്ന രാജാവും, അവന്റെ പുത്രനായി ഖട്വാംഗൻ എന്ന ചക്രവർത്തിയും ജനിച്ചു. ദേവന്മാരുടെ ഇംഗിതമനുസരിച്ച് ഈ ഖട്വാംഗൻ അസുരന്മാരുമായി യുദ്ധത്തിലേർപ്പെട്ട് അവരെ മുച്ചൂടും കൊന്നൊടുക്കി. അവസാനം തന്റെ ആയുസ്സ് അരനാഴികനേരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ‌തന്നെ തന്റെ രാജധാനിയിലെത്തി ആ അരനാഴികനേരംകൊണ്ടുമാത്രം മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരനിൽ വിലയം പ്രാപിച്ചു. അദ്ദേഹം ചിന്തിച്ചു: എനിക്ക് എന്റെ പ്രാണനേക്കാളും പുത്രന്മാരേക്കാളും പരമപുരുഷാർത്ഥത്തേക്കാളും പത്നിമാരേക്കാളും പ്രിയം എന്റെ കുലദൈവമായ ബ്രാഹ്മണസമൂഹമാണു. ബാല്യത്തിൽ‌പോലും എന്റെ ബുദ്ധിയിൽ ഒരിക്കലും അധർമ്മമുദിച്ചിരുന്നില്ല. ഞാനിവിടെ ഉത്തമശ്ലോകനായ ഭഗവാനെയൊഴിച്ച് മറ്റൊന്നിനേയും കണ്ടിട്ടുമില്ല. ത്രിലോകേശ്വരന്മാർ എന്നിൽ അഭീഷ്ടവരം പ്രാദാനം ചെയ്തിരുന്നുവെങ്കിലും ഭൂതഭാവനനായ ഭഗവാനെ മാത്രം ഉള്ളിൽ നിനക്കുന്ന ഞാൻ ഒരു വരവും സ്വീകരിച്ചില്ല. ദേവന്മാരാണെങ്കിൽ‌പോലും മനോബുദ്ധികളെ അടക്കാഞ്ഞാൽ സ്വഹൃദയത്തിൽ വസിക്കുന്ന പ്രേമസ്വരൂപനായ പരമാത്മാവിനെ അറിയാൻ സാധിക്കുന്നില്ല. അങ്ങനെയിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?. അതുകൊണ്ട്, ഈശ്വരമായയാൽ രചിക്കപ്പെട്ടതും ഗന്ധർവ്വനഗരങ്ങൾപോലെ അല്പങ്ങളുമായ ശരീരാദികളിൽ ഞാൻ ഭ്രമിക്കുന്നില്ല. കാരണം, പ്രകൃത്യാതന്നെ എന്റെ മനസ്സിൽ വിശ്വകർത്താവായ ഭഗവാന്റെ ഏകാഗ്രമായ ഭാവനയാണുള്ളത്. ആയതിനാൽ, ഞാൻ സർവ്വവും ഉപേക്ഷിച്ച് തന്തിരുവടിയെത്തന്നെ പ്രാപിക്കുന്നു.

രാജൻ!, ഭഗവാനിൽ ഉറയ്ക്കപ്പെട്ട ബുദ്ധിയാൽ ഇപ്രകാരം അഞ്ജാനത്തെ വെടിഞ്ഞ് ഖട്വാംഗൻ സ്വസ്വരൂപത്തെ പ്രാപിച്ചവനായി മാറി. അങ്ങനെ, യാതൊന്ന് സൂക്ഷ്മവും, ശൂന്യമല്ലാത്തതും എന്നാൽ ശൂന്യമായി കല്പിക്കപ്പെട്ടതുമാകുന്നുവോ, അഥവാ, യാതൊരു ബ്രഹ്മത്തെ ഭക്തന്മാർ വാസുദേവനായി കാണുന്നുവോ, അങ്ങയുള്ള പരബ്രഹ്മത്തെ ഖട്വാംഗൻ മൂഹൂർത്തമാത്രത്തെ മനോനിഗ്രഹത്താൽതന്നെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next




The Dynasty of Aṁśumān