2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

6.13 ഇന്ദ്രന്റെ പാപനിവൃത്തി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 13
(ഇന്ദ്രന്റെ പാപനിവൃത്തി.)

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വൃത്രൻ വധിക്കപ്പെട്ടതിൽ പിന്നെ, ദേവേന്ദ്രനൊഴികെ സകലത്രിലോകവാസികളുടേയും ദുഃഖവും ഭയമകന്നു് അവരുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. അനന്തരം, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, ഭൂതഗണങ്ങൾ, അസുരന്മാർ, ദേവാനുചരന്മാർ, ബ്രഹ്മദേവൻ, മഹാദേവൻ, ഇന്ദ്രൻ മുതലായവർ സ്വസ്ഥാനങ്ങളിലേക്കു് സ്വയം തിരിച്ചുപോയി.

പരീക്ഷിത്തു് രാജാവു് ചോദിച്ചു: ഹേ ഋഷിവര്യാ!, ദേവേന്ദ്രൻ കാരണമാണല്ലോ മൂലോകവാസികളും സന്തോഷവാന്മാരായതു. എങ്കിൽ പിന്നെ എന്തുകൊണ്ടാണു് ഇന്ദ്രനു് മാത്രം സന്തോഷിക്കാൻ കഴിയാഞ്ഞതു?. എന്തായിരുന്നു് അദ്ദേഹത്തിനുണ്ടായ സങ്കടം?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വൃത്രന്റെ ശല്യം സഹിക്കവയ്യാതെ ദേവന്മാരും ഋഷികളും ഇന്ദ്രന്റെ കണ്ടു് അവനെ വധിക്കണമെന്നഭ്യർത്ഥിച്ചപ്പോൾ, ബ്രാഹ്മണവധത്തെ ഭയപ്പെട്ടിരുന്ന ഇന്ദ്രനാകട്ടെ, അതിനെ ആഗ്രഹിക്കുന്നില്ലായിരുന്നു. ആ സമയം, ഇന്ദ്രൻ അവരോടു് പറഞ്ഞു: ഹേ മഹാത്മാക്കളേ!, വിശ്വരൂപഗുരുവിനെ വധിച്ചതിലുള്ള ബ്രഹ്മഹത്യാമഹാപാപത്തെ അനുഗ്രഹമനോഭാവമുള്ള സ്ത്രീകൾ, ഭൂമി, ജലം, വൃക്ഷങ്ങൾ എന്നിവർ പങ്കിട്ടെടുക്കുകയുണ്ടായി. എന്നാൽ, വൃത്രനെ എനിക്കു് വധിക്കേണ്ടിവന്നാൽ ആ പാപം ഞാനെങ്ങനെയാണു് ഒടുക്കുക?.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇതുകേട്ടപ്പോൾ, ഋഷികൾ അദ്ദേഹത്തോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, അങ്ങു് ഭയക്കരുതു്. അതിനു് പോംവഴിയുണ്ടു്. അങ്ങയെ അശ്വമേധമഹായാഗത്താൽ ഞങ്ങൾ യജിപ്പിക്കാം. അതിലൂടെ സർവ്വപാപങ്ങളുമകന്നു് അങ്ങേയ്ക്കു് ശുഭം ഭവിക്കുന്നതാണു. അശ്വമേധയാഗത്താൽ പരമാത്മാവായ ശ്രീമന്നാരായണനാകുന്ന പരമപുരുഷനെ യജിക്കുന്നതുവഴി, ഈ ലോകസർവ്വത്തെത്തന്നെ കൊന്നൊടുക്കിയാലും അങ്ങയുടെ പാപം തീരുന്നതാണു. ബ്രാഹ്മണനെ കൊന്നവനാകട്ടെ, പിതാവിനെ കൊന്നവനാകട്ടെ, ഗുരുവിനെ കൊന്നവനാകട്ടെ, ഗോവിനെ കൊന്നവനാകട്ടെ, നീചചണ്ഡാളനായിരുന്നാൽകൂടിയും ഭഗവാൻ ഹരിയുടെ നാമസങ്കീർത്തനത്താൽ അവൻ സകലപാപങ്ങളിൽനിന്നും സംശുദ്ധനാകുന്നുവെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി ഞങ്ങളാൽ നിർവ്വഹിക്കപ്പെടുന്ന അശ്വമേധയാഗത്തെ അങ്ങു് യജിക്കുന്ന പക്ഷം ബ്രാഹ്മണരുൾപ്പെടെയുള്ള സകല ചരാചരത്തെ കൊന്നൊടുക്കിയാലും അങ്ങേയ്ക്കു് പാപസ്പർശനമുണ്ടാകുകയില്ല. അങ്ങനെയിരിക്കെ, ഈ ദുഷ്ടനെ കൊല്ലുന്നതുകൊണ്ടു് അങ്ങേയ്ക്കെന്തു് അംഭവിക്കാൻ?.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ഋഷികളാൽ പ്രേരിതനായി ഇന്ദ്രൻ തന്റെ ശത്രുവായ വൃത്രനെ വധിക്കുകയും, തത്ഫലമായ ബ്രഹ്മഹത്യാമഹാപാപം അദ്ദേഹത്തെ ബാധിക്കുകയും ചെയ്തു. അതിൽനിന്നുണ്ടായ സകല ദുഃഖത്തേയും ഇന്ദ്രനു് നേരിടേണ്ടിവന്നു. ലജ്ജിതനായ അദ്ദേഹത്തിനു് തന്റെ മറ്റു് ഗുണങ്ങൾ പോലും ആശ്വാസകരമായി ഭവിച്ചില്ല. ഹേ രാജൻ!, ബ്രഹ്മഹത്യാപാപമാകട്ടെ, ജര ബാധിച്ചു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയ ഒരു ചണ്ഡാലസ്ത്രീയുടെ ഉടലെത്തു് ഇന്ദ്രനെ പിന്തുടർന്നു. ക്ഷയം പിടിച്ച അവളുടെ വസ്ത്രങ്ങളിലാകമാനം ചോര പുരണ്ടിരുന്നു. അഴിഞ്ഞുലഞ്ഞുകിടക്കുന്ന നരച്ച മുടിയിഴകൾ. ശ്വസ്സിക്കുമ്പോൾ മത്സ്യത്തിന്റെ ഗന്ധം. മാർഗ്ഗധൂഷണം നടത്തിക്കൊണ്ടും, നിൽക്കെടാ!, നിൽക്കു് എന്നാക്രോശിച്ചുകൊണ്ടും അവൾ അദ്ദേഹത്തിന്റെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു. രാജാവേ!, ആകാശത്തിലുടനീളം ചുറ്റിക്കറങ്ങി ഒടുവിൽ ഇന്ദ്രൻ കിഴക്കുവടക്കുദിശയിലുള്ള മാനസസരസ്സിലേക്കു് എത്രയും വേഗം പ്രവേശിച്ചു. തനിക്കു് വന്ന ഈ ബ്രഹ്മഹത്യാപാപത്തിന്റെ നാശത്തെക്കുറിച്ചു് നിരന്തരം ചിന്തിച്ചുകൊണ്ടു് അദ്ദേഹം ആരുമറിയാതെ ഒരു താമരത്തണ്ടിന്റെ നൂലിലൂടെ ആ സരസ്സിൽ ആയിരത്താണ്ടോളം കാലം കഴിഞ്ഞുകൂടി. തന്റെ ദൂതനായ അഗ്നിയ്ക്കു് ജലത്തിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനു് ഇക്കാലമത്രയും ആഹാരം പോലും ലഭിച്ചിരുന്നില്ല.

രാജാവേ!, ഇന്ദ്രനു് ഒളിവിൽ കഴിയേണ്ടിവന്ന അത്രയും കാലം സ്വർഗ്ഗത്തെ ഭരിച്ചിരുന്നതു്, ജ്ഞാനം, തപസ്സ്, യോഗശക്തി, ബലം മുതലായവയാൽ ശ്രേഷ്ഠനായിരുന്ന നഹുഷൻ എന്ന രാജാവായിരുന്നു. സമ്പത്തു്, പ്രഭുത്വം എന്നിവയാൽ അഹങ്കാരിയായി മാറിയ നഹുഷൻ ഇന്ദ്രണിയെ ആഗ്രഹിക്കുകയും, അവളുടെ ബുദ്ധിശക്തിയാൽ ഒരു പെരുമ്പാമ്പായി ഭവിച്ചു് ഭൂമിയിൽ പതിക്കുകയും ചെയ്തു. ഭഗവദ്കാരുണ്യത്താൽ പാപനിവാരണം ചെയ്യപ്പെട്ടവനായി ഭവിച്ച ദേവേന്ദ്രനെ ബ്രഹ്മദേവൻ വിളിക്കുകയും, അദ്ദേഹം സ്വർഗ്ഗത്തിൽ വീണ്ടും എത്തപ്പെടുകയും ചെയ്തു. ദിഗ്ദേവതകളാൽ ശക്തി ക്ഷയിക്കപ്പെട്ട ബ്രഹ്മഹത്യാപാപത്തിനു് മാനസസരസ്സിലെ താമരയിൽ വസിച്ചിരുന്ന ശ്രീമഹാലക്ഷ്മിയാൽ സുരക്ഷിതനായ ഇന്ദ്രനെ സ്പർശിക്കുവാനേ കഴിഞ്ഞില്ല. രാജൻ!, പിന്നീടു്, ബ്രഹ്മർഷിമാർ അശ്വമേധയജ്ഞത്തിലൂടെ ഭഗവാൻ ശ്രീഹരിയെ പ്രസാദിപ്പിച്ചു് വേണ്ടവിധത്തിൽ ഇന്ദ്രനെ ദീക്ഷിപ്പിച്ചു. അശ്വമേധത്താൽ ബ്രഹ്മവാദികളാൽ യജിക്കപ്പെട്ട ഭഗവാൻ ശ്രീഹരിയാകട്ടെ, സൂര്യൻ മഞ്ഞിനെ എന്നതുപോലെ, വൃത്രനെ വധിച്ചതിലുണ്ടായ ഇന്ദ്രന്റെ അതിബൃഹത്തായ ബ്രഹ്മഹത്യാപാപത്തെ നിശ്ശേഷം ഇല്ലാതെയാക്കി. അങ്ങനെ, മരീചി മുതലായ മഹാഋഷികളാൽ ശാസ്ത്രോക്തവിധിപ്രകാരം യജിക്കപ്പെട്ട വാജിമേധത്താൽ അധിയജ്ഞനും പുരാണപുരുഷനുമായ തന്തിരുവടിയെ ആരാധിച്ചു് പാപമകന്ന ഇന്ദ്രൻ വീണ്ടും മഹത്വമുള്ളവനായി മാറുകയും ചെയ്തു.

ഹേ പരീക്ഷിത്തു് മഹാരാജാവേ!, ഞാനീപ്പറഞ്ഞ മഹാഖ്യാനം സമസ്തദുരിതങ്ങൾക്കുമുള്ള നിവാരണമാർഗ്ഗമാണു. കാരണം, ഇതിൽ തീർത്ഥപാദനായ ഭഗവാന്റെ അനുകീർത്തനം അടങ്ങപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതു് ഭക്തിയുടെ ഔന്നിത്യത്താൽ ശ്രേഷ്ഠവും, ഇതിൽ ഭഗവദ്ഭക്തന്മാരെക്കുറിച്ചുള്ള പ്രതിപാദനങ്ങളുമടങ്ങിയിരിക്കുന്നു. കൂടാതെ ഇതു് ഇന്ദ്രന്റെ ജയത്തേയും പാപമോചനത്തേയും ആസ്പദമാക്കിയുള്ള ഒരു പുരാവൃത്തമാകുന്നു. മനഃശക്തിയേയും സമ്പത്തിനേയും യശസ്സിനേയും വർദ്ധിപ്പിക്കുന്നതും, സർവ്വപാപങ്ങളിൽനിന്നും ജീവനെ മുക്തമാക്കുന്നതും, ശത്രുക്കളിൽനിന്നും ജയമുണ്ടാക്കിത്തരുന്നതും, ദീർഘായുസ്സു് നൽകുന്നതുമായ ഈ ആഖ്യാനത്തെ വിബുധന്മാർ സദാ പഠിക്കുകയും അഥവാ, ഏറ്റവും കുറഞ്ഞതു് വിശേഷദിവസങ്ങളിലെങ്കിലും കേൾക്കുകയും ചെയ്യണം.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Indra being delivered of Brahmahatya

2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

6.12 വൃത്രാസുരവധം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 12
(വൃത്രാസുരവധം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഇപ്രകാരം, യുദ്ധത്തിൽ വച്ചു് ഇന്ദ്രനാൽ വധിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവനും, വിജയത്തേക്കാൾ ശ്രേഷ്ഠമായി മരണത്തെ കാണുന്നവനുമായ വൃത്രൻ, പണ്ടു് പ്രളയസമയത്തു് കൈടഭൻ മഹാവിഷ്ണുവിനുനേരേയെന്നതുപോലെ, തന്റെ ത്രിശൂലവുമായി ദേവേന്ദ്രനുനേരേ പാഞ്ഞടുത്തു. തുടർന്നു്, കല്പാന്തത്തിലെ അഗ്നിക്കുതുല്യം തീഷ്ണമായ തന്റെ ശൂലത്തെ ശക്തിയോടെ ചുഴറ്റിയതിനുശേഷം, വൃത്രൻ കോപത്താൽ, എടാ പാപി!, നീ വധിക്കപ്പെട്ടു എന്നുപറഞ്ഞുകൊണ്ടു് അട്ടഹത്തോടെ അതു് ഇന്ദ്രനുനേരേ വലിച്ചെറിഞ്ഞു. ആകാശത്തിൽ വട്ടംചുറ്റി അത്യുജ്ജ്വലമായി പ്രകാശിച്ചുകൊണ്ടു് തനിക്കുനേരേ പാഞ്ഞടുക്കുന്ന കൊള്ളിനക്ഷത്രം പോലുള്ള ആ ശൂലത്തെ കണ്ടു് കണ്ണുചിമ്മിയെങ്കിലും ഭയപ്പെടാതെ ദേവേന്ദ്രൻ തന്റെ വജ്രായുധം കൊണ്ടു് അതിനെ ക്ഷണത്തിൽ ഛിന്നഭിന്നമാക്കിക്കളഞ്ഞു. ഒപ്പം, വാസുകിയെപ്പോലെ തടിച്ചുകൊഴുത്ത വൃത്രന്റെ വലതുകരവും അറത്തുമുറിച്ചു. കയ്യറ്റുപോയ ക്രുദ്ധനായ വൃത്രൻ മറുകരംകൊണ്ടു് ഒരു പരിഘത്താൽ ആദ്യം വജ്രായുധമേന്തിനിൽക്കുന്ന ഇന്ദ്രന്റെ കവിൾത്തടത്തിലും, പിന്നീടു് ഐരാവതത്തേയും ശക്തിയായി പ്രഹരിച്ചു. പെട്ടെന്നുണ്ടായ ആഘാതത്തിൽ ഇന്ദ്രന്റെ കൈയ്യിൽനിന്നും വജ്രായുധം നിലത്തുവീണു. വൃത്രന്റെ ആശ്ചര്യജനകമായ ആ മുന്നേത്തത്തെ ദേവന്മാരും അസുരന്മാരും സിദ്ധചാരണസംഘങ്ങളും അഭിനന്ദിച്ചു. അതുപോലെതന്നെ ഇന്ദ്രന്റെ ദയനീയമായ അവസ്ഥയെ കണ്ടിട്ടു് അവർ ഹാ! ഹാ! എന്നു് മുറവിളിക്കുകയും ചെയ്തു.

തന്റെ കയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ നാണക്കേടു് ഭയന്നു് ഇന്ദ്രൻ തിരിച്ചെടുക്കുവാൻ ശ്രമിച്ചില്ല. അതുകണ്ടു് വൃത്രൻ ഇന്ദ്രനോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, ഇതു് വിഷമിക്കുവാനുള്ള സമയമല്ല; വജ്രായുധം എടുത്തു് നിന്റെ എതിരാളിയെ വധിക്കുക. സൃഷ്ടിസ്ഥിലയങ്ങളുടെ നിയന്താവും, സർവ്വജ്ഞനും, ആദ്യപുരുഷനും, സനാതനനുമായ ഒരുവനല്ലാതെ, സ്വാർത്ഥത്തിനായി യുദ്ധത്തിനുമുതിരുന്ന ആതതായികൾക്കു് വിജയം വല്ലപ്പോഴുമല്ലാതെ, എപ്പോഴും സാധ്യമാകുകയില്ല. വലയിൽ പെട്ട കിളികളെപ്പോലെ, കാലസ്വരൂപനായ ഈശ്വരനാൽ ഇവിടെ സർവ്വരും അവശരാണു. സകലയുദ്ധങ്ങളിലും അവൻ മാത്രമാണു് ജയപരാജയങ്ങൾക്കു് ഹേതുവായി നിലകൊള്ളുന്നതു. അജ്ഞാനിജനമാകട്ടെ, ഓജസ്സും മനഃശക്തിയും, ബലവും, ജീവിതവും മരണവുമെല്ലാം അവൻ മാത്രമാണെന്നു് മനസ്സിലാക്കാതെ, ജഡസ്വരൂപമായ ഈ ദേഹത്തെ തങ്ങളുടെ കർമ്മഹേതുക്കളായി അറിയുന്നു. ഹേ മഹേന്ദ്രാ!, തടികൊണ്ടുണ്ടാക്കിയ ഒരു സ്ത്രീപ്രതിമയോ, യന്ത്രമയമായ ഒരു മൃഗപ്രതിമയോ ഏതുവിധം താനേ ചലിക്കുന്നില്ലയോ, അതുപോലെ സകലഭൂതങ്ങളും ഈശ്വരൻ ഹേതുവായിമാത്രമാണു് ഇവിടെ പ്രവർത്തിക്കുന്നതെന്നു് ധരിക്കുക. പുരുഷനും പ്രകൃതിയും മഹതത്ത്വവും അഹങ്കാരവും പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും ബുദ്ധിയും മറ്റു സകല തത്വങ്ങളും ആ സർവ്വേശ്വരന്റെ അനുഗ്രഹം കൂടാതെ ഈ ലോകത്തിന്റെ സൃഷ്ടി മുതലായവയിൽ യാതൊന്നിനും താനേ ശക്തമല്ലെന്നറിയുക. അജ്ഞാനികൾ അസ്വതന്ത്രനായ ജീവനെ ഈശ്വരനായി കാണുന്നു. എന്നാൽ, സർവ്വസ്വതന്ത്രനായ സാക്ഷാത് ഈശ്വരനാകട്ടെ, പ്രാണികളെക്കൊണ്ടു് പ്രാണികളെ സൃഷ്ടിക്കുകയും, അവയെക്കൊണ്ടുതന്നെ അവയെ ഗ്രസിപ്പിക്കുകയും ചെയ്യുന്നു. മരണം ആഗ്രഹിക്കാത്ത ഒരുവനു് അതാഗതമാകുന്ന സമയത്തു് തന്റെ ആയുസ്സും സമ്പത്തും യശ്ശസ്സും, ഐശ്വര്യവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നതുപോലെ, ഈശ്വരാനുഗ്രഹമുള്ള സമയത്തു് അവയെല്ലം ഒരുവനു് താനേ വന്നുചേരുകയും ചെയ്യുന്നു. അതുകൊണ്ടു്, കീർത്തിയിലും അകീർത്തിയിലും, വിജയത്തിലും പരാജയത്തിലും, സുഖത്തിലും ദുഃഖത്തിലും, അതുപോലെതന്നെ മരണത്തിലും ജീവിതത്തിലും ഒരുവൻ സമഭാവനയുള്ളവനായിരിക്കണം. സത്വം, രജസ്സ്, തമസ്സ് മുതലായവ പ്രകൃതിയുടെ ഗുണങ്ങളാണെന്നറിയുക. അവ ഒരിക്കലും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവു് സർവ്വതിനും സാക്ഷിയായി നിലകൊള്ളുന്നുവെന്നറിയുന്നവൻ ഈവക ദ്വന്ദ്വങ്ങളാൽ ബദ്ധനാകുകയുമില്ല. ഹേ ഇന്ദ്രാ!, യുദ്ധത്തിൽ ആയുധങ്ങളും ഒരു കയ്യും നഷ്ടപ്പെട്ടവനായിട്ടും, നിന്നാൽ പരാജയപ്പെട്ടവനായിട്ടും, വീണ്ടും നിന്നെ ഇല്ലാതാക്കുവാനുള്ള ആഗ്രഹത്താൽ ആവുംവണ്ണം പരിശ്രമിക്കുന്ന എന്നെ നോക്കൂ!. ഈ യുദ്ധമെന്നതു് പണയപ്പെടുത്തിയ പ്രാണനോടും, ശരങ്ങളാകുന്ന പകിടകളോടും, വാഹനങ്ങളാകുന്ന ചൂതാട്ടപലകയോടും കൂടിയ ഒരു ദ്യൂതമാകുന്നു. ഇവിടെ ആർക്കാണു് ജയമെന്നോ ആർക്കാണു് പരാജയമെന്നോ പറയാനാകില്ല

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വൃത്രാസുരന്റെ വാക്കുകൾ കേട്ടു് അവനെ ബഹുമാനിച്ചുകൊണ്ടു് തന്റെ കൈയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ വീണ്ടെടുത്തു് ചിരിച്ചുകൊണ്ടു് അവനോടു് പറഞ്ഞു: ഹേ ദാനവാ!, ആശ്ചര്യമായിരിക്കുന്നു. ഈവിധം സത്ബുദ്ധിയുള്ള അങ്ങു് പരമജ്ഞാനിയാണു. സർവ്വലോകസുഹൃത്തും സർവ്വേശ്വരനുമായ ഭഗവാനെ, അസുരനായിരുന്നിട്ടുകൂടി, നിനക്കു് സർവ്വാത്മനാ ഭജിക്കാൻ കഴിയുന്നുവല്ലോ!. മനോമോഹിനിയായ ഭഗവദ്മായയെ അങ്ങു് മറികടന്നിരിക്കുന്നു. ആകയാൽ ആസുരഭാവത്തെ കളഞ്ഞു് ഭവാൻ മഹാപുരുഷനിലയിലേക്കുയർന്നിരിക്കുന്നു. പ്രകൃത്യാ രജോഗുണിയായിരിക്കേണ്ട താങ്കൾക്കു് സത്വഗുണാത്മകനായ ഭഗവാൻ വാസുദേവനിൽ ദൃഢമായ ശ്രദ്ധയുണ്ടായിരിക്കുന്നുവെന്നുള്ളതു് വളരെ അത്ഭുതാവഹമായ കാര്യംതന്നെ. മുക്തിപ്രദായകനായ ഭഗവാൻ ശ്രീഹരിയിൽ അടിയുറച്ച ഭക്തിയുള്ള താങ്കൾക്കു് സ്വർഗ്ഗം മുതലായവയിൽ എന്തു് കാര്യം. അമൃതസിന്ധുവിൽ വിഹരിക്കുന്നവനു് ചേറ്റുകുഴിയിലെ വെള്ളംകൊണ്ടു് എന്തു് പ്രയോജനം?.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ധർമ്മജിജ്ഞാസയാൽ തമ്മിൽ തമ്മിൽ സംസാരിച്ചുകൊണ്ടു് വീര്യവാന്മാരായ ഇന്ദ്രനും വൃത്രനും തങ്ങളുടെ യുദ്ധം തുടരുകതന്നെ ചെയ്തു. ഹേ മാരിഷ!, വൃത്രൻ വീണ്ടും കാരിരുമ്പുകൊണ്ടുണ്ടാക്കിയ ഒരു പരിഘം തന്റെ വാമഹസ്തത്താലെടുത്തു് ഇന്ദ്രനുനേരേ ചുഴറ്റിയെറിഞ്ഞു. എന്നാൽ, ആനയുടെ തുമ്പിക്കൈപോലുള്ള അവന്റെ ഇടതുകൈയ്ക്കൊപ്പംതന്നെ ആ പരിഘത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ ഒരേസമയം ഛേദിച്ചുകളഞ്ഞു. സമൂലം കരങ്ങൾ വെട്ടിയറുക്കപ്പെട്ടവനായി, ശരീരത്തിന്റെ ഇരുഭാഗത്തുനിന്നും ചോരയൊലിപ്പിച്ചുകൊണ്ടു്, ഇന്ദ്രന്റെ പ്രഹരമേറ്റ വൃത്രാസുരൻ ആകാശത്തുനിന്നും ചിറകറ്റുവീഴുന്ന ഒരു പർവ്വതം പോലെ പ്രശോഭിച്ചു. അതികായനായ വൃത്രൻ കീഴ്ത്താടിയെല്ലിനെ ഭൂമിയിലും, മേൽത്താടിയെല്ലിനെ ആകാശത്തും വച്ചു്, സർപ്പാകൃതിയിൽ പുറത്തേക്കുനീളപ്പെട്ട നാക്കിനോടും, കാലന്റേതുപോലെയുള്ള ഭീകരമായ ദ്രംഷ്ട്രകളോടും, ആകാശത്തോളം തുറന്നിരിക്കുന്ന വായകൊണ്ടു് മൂന്നുലോകങ്ങളേയും വിഴുങ്ങുമാറെന്നതുപോലെ, പർവ്വതങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടു്, പാദചാരിയായി ഗിരിരാജനെപ്പോലെ നടനുനടന്നു് ഭൂമണ്ഡലത്തെ ഇടിച്ചുപൊടിച്ചുകൊണ്ടു്, വജ്രായുധമേന്തി നിൽക്കുന്ന ദേവേന്ദ്രന്റെയടുക്കലെത്തി അദ്ദേഹത്തെ തന്റെ വാഹനമായ ഐരാവതത്തോടൊപ്പമെടുത്തു് വിഴുങ്ങിക്കളഞ്ഞു. അതിഭീകരമായ സർപ്പം ആനയെ എന്നതുപോലെ, ഇന്ദ്രനെ വൃത്രൻ വിഴുങ്ങുന്നതുകണ്ട പ്രജാപതിമാരും മഹർഷിമാരും ദേവന്മാരും ഹാ! ഹാ! കഷ്ടം! എന്നിങ്ങനെ ദുഃഖത്തോടെ നിലവിളിച്ചു.

വൃത്രന്റെ വയറ്റിനുള്ളിൽ അകപ്പെട്ടുപോയെങ്കിലും, നാരായണകവചം ധരിച്ചിരുന്നതിനാലും, തന്റെ യോഗബലത്താലും മായാബലം കൊണ്ടും ഇന്ദ്രനു് മരണമുണ്ടായില്ല. പെട്ടെന്നു്, വജ്രായുധത്താൽ വൃത്രന്റെ കുക്ഷിയെ കീറിമുറിച്ചുകൊണ്ടു് പുറത്തുവരുകയും, ഒരു മഹാപർവ്വതത്തിന്റെ ശിഖരത്തെയെന്നതുപോലെ, ഇന്ദ്രൻ തന്റെ ശത്രുവിന്റെ ശിരസ്സിനെ ശക്തിയോടെ വെട്ടിയറുത്തു. അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന വജ്രായുധം സൂര്യാദിജ്യോതിർഗ്ഗോളങ്ങളുടെ അയനഗതികൾക്കുവേണ്ടിവരുന്ന ഒരുവർഷത്തോളം കാലംകൊണ്ടു്, വൃത്രവധത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തുതന്നെ അവന്റെ കഴുത്തിനെ അറുത്തുതാഴെയിട്ടു. ആ സമയം ആകാശത്തിൽ സിദ്ധഗന്ധർവ്വാദികൾ ദുന്ദുഭിനാദം മുഴക്കി. വേദമന്ത്രങ്ങളാൽ അവർ ഇന്ദ്രനെ സ്തുതിക്കുകയും അവനുമേൽ സന്തോഷത്താൽ പുഷ്പവൃഷ്ടി ചൊരിയുകയും ചെയ്തു. ഹേ രാജൻ!, എല്ലാവരും നോക്കിനിൽക്കെ, വൃത്രാസുരന്റെ ശരീരത്തിൽനിന്നും നിഷ്ക്രമിച്ച ആത്മജ്യോതി ലോകാതീതനായ ഭഗവാൻ ഹരിയിലേക്കെത്തിച്ചേർന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






The death of Vrithrasura

2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

6.11 വൃത്രാസുരന്റെ അദ്ധ്യാത്മവചനങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 11
(വൃത്രാസുരന്റെ അദ്ധ്യാത്മവചനങ്ങൾ.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, മരണഭയത്താൽ മനസ്സുകൈവിട്ടു് ഭീരുക്കളായി ഓടിയകന്നുകൊണ്ടിരിക്കുന്ന അസുരന്മാരാകട്ടെ, ഇനി ഞാൻ പറയാൻ പോകുന്ന, വൃത്രന്റെ അത്ഭുതകരമായ വാക്കുകളെ കേൾക്കാൻ കൂട്ടാക്കിയില്ല. അല്ലയോ രാജൻ!, കാലാനുസൃതം പ്രവർത്തിക്കുന്ന ദേവന്മാരാൽ അനാഥരെന്നോണം നാലുപാടേയ്ക്കും ചിന്നിചിതറുന്ന തന്റെ സൈന്യത്തെക്കണ്ടു് ദുഃഖിച്ചുകൊണ്ടു്, അമർഷവും കോപവും അടക്കാനാകാതെ ഇന്ദ്രശത്രുവായ വൃത്രൻ ദേവന്മാരെ തടഞ്ഞുനിർത്തി ഇപ്രകാരം പറഞ്ഞു: ഹേ ദേവന്മാരേ!, മരണഭയത്താൽ ഹതരായി, പ്രാണരക്ഷാർത്ഥം ഓടിയകലുന്നവരും, മാതാവിന്റെ മലങ്ങളെപ്പോലുള്ളവരുമായ ഈ അസുരന്മാരുടെ പിറകേ ഓടിയിട്ടു് നിങ്ങൾക്കെന്തു് നേടുവാനാണു?. ഭീരുക്കളെ കൊല്ലുന്നതു് ധീരന്മാർക്കു് ശ്ലാഘനീയമോ സ്വർഗ്ഗപ്രാപ്തിയെ തരുന്നതോ ആയ കാര്യമല്ല. ഹേ അല്പന്മാരേ!, ധൈര്യമുണ്ടെങ്കിൽ എന്നോടു് യുദ്ധം ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾക്കിനിയും ലോകാനുഭവത്തിനാഗ്രഹമുണ്ടെന്നു് സാരം.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു്, ധീരനായ വൃത്രൻ രൂപംകൊണ്ടും ഭാവം കൊണ്ടും ദേവന്മാരെ ഭയപ്പെടുത്തിക്കൊണ്ടു് ഉച്ചത്തിൽ അലറി. അതുകേട്ടു് ലോകം പ്രജ്ഞ നശിച്ചവരായി ഭവിച്ചു. ആ അലർച്ചകേട്ട ദേവന്മാർ ഇടിവാളുകൊണ്ടു് പ്രഹരിക്കപ്പെട്ടതുപോലെ മൂർച്ചിച്ചു് നിലം പൊത്തി. ദുർമ്മദനായി, തന്റെ ത്രിശൂലം ഉയർത്തിപ്പിടിച്ചുകൊണ്ടു് വൃത്രൻ, ഭയത്താൽ മയങ്ങിവീണ ദേവസൈന്യത്തെ, മദയാന മുളങ്കാടിനെ എന്നതുപോലെ, ഭൂമി വിറയ്ക്കുമാറു് ശക്തിയിൽ തന്റെ കാല്പാദങ്ങളാൽ ചവുട്ടിമെതിച്ചു. അതുകാണ്ടു് അരിശം മൂത്ത ദേവേന്ദ്രനാകട്ടെ, തന്റെ നേർക്കു് പാഞ്ഞടുക്കുന്ന വൃത്രന്റെ നേർക്കായി ഒരു വലിയ ഗദയെ ചുഴറ്റിയെറിഞ്ഞു. പെട്ടെന്നുതന്നെ വൃത്രൻ തനിക്കുനേരേ പാഞ്ഞടുത്ത ആ ഗദയെ നിസ്സാരമായി തന്റെ ഇടതുകരംകൊണ്ടു് കടന്നുപിടിച്ചു. ശേഷം, ആ മഹാഗദയാൽത്തന്നെ കുപിതനായ വൃത്രൻ ഇന്ദ്രവാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ ആഞ്ഞടിച്ചു. രാജാവേ!, വൃത്രന്റെ ആ നീക്കത്തെ എല്ലാവരും പ്രശംസിച്ചു. ആ പ്രഹരത്താൽ ക്ഷതമേറ്റ ഐരാവതം, വജ്രത്താൽ പ്രഹരമേറ്റ പർവ്വതമെന്നതുപോലെ, വട്ടംകറങ്ങി, മുറിവേറ്റ മുഖത്തോടുകൂടി ചോരയൊലിപ്പിച്ചുകൊണ്ടു്, ഇന്ദ്രനോടൊപ്പംതന്നെ ഏഴു് വിൽ‌പ്പാടകലെ തെറിച്ചുവീണു. എന്നാൽ, തളർന്ന വാഹനത്തോടുകൂടി വിഷണ്ണനായ ഇന്ദ്രനെ മഹാ‍മനസ്കനായ വൃത്രൻ വീണ്ടും പ്രഹരിച്ചില്ല. ആ സമയംകൊണ്ടു് ഇന്ദ്രൻ തന്റെ അമൃതൂറുന്ന കരങ്ങളാൽ സ്പർശിച്ചു് ഐരാവതത്തിന്റെ ശരീരപീഡയെ അകറ്റിയതിനുശേഷം, അല്പനേരം നിശബ്ദ്നായി നിന്നു.

ഹേ രാജാവേ!, തന്റെ സഹോദരനായ വിശ്വരൂപന്റെ കൊലപാതകിയയ ഇന്ദ്രൻ തന്റെ മുന്നിൽ വജ്രായുധമേന്തി നിൽക്കുന്നതു് കണ്ടിട്ടു്, അവന്റെ ക്രൂരമായ ആ പാപവൃത്തിയെ ഓർമ്മിച്ചു്, അതിൽനിന്നുണ്ടായ ദുഃഖം കൊണ്ടും മദാന്ധതകൊണ്ടും പുച്ഛത്തോടെ ചിരിച്ചുകൊണ്ടു് ദേവേന്ദ്രനോടു് ഇപ്രകാരം പറഞ്ഞു: നന്നായി!. ഹേ ദുഷ്ട!, ഗുരുഘാതകനും ബ്രഹ്മഘാതകനും ഭാതൃഘാതകനുമായ നീ ഇന്നെന്റെ മുന്നിൽ ശത്രുവായിവന്നുനിൽക്കുന്നു. കൊള്ളാം!. പെട്ടെന്നുതന്നെ എന്റെ ശൂലത്താൽ നിന്റെ ഹൃദയം കുത്തിപ്പിളർന്നുകൊണ്ടു് ഞാൻ എന്റെ ജ്യേഷ്ഠനോടുള്ള കടമ നിർവഹിക്കുവാൻ പോകുന്നു. ആത്മജ്ഞാനിയും ബ്രാഹ്മണനും ഗുരുവും പാപരഹിതനും ദീക്ഷിതനുമായ എന്റെ ജ്യേഷ്ഠനെ പറഞ്ഞുവിശ്വസിപ്പിച്ചു് പാട്ടിലാക്കി, അദ്ദേഹത്തിന്റെ ശിരസ്സുകളെ, സ്വർഗ്ഗാർത്ഥിയായ യാജകൻ ബലിമൃഗത്തിന്റേതെന്നതുപോലെ, നിഷ്കരുണായി വാളുകൊണ്ടു് വെട്ടിയറുത്തുകളഞ്ഞവനാണു നീ. ലജ്ജയും ഐശ്വര്യവും കീർത്തിയുമില്ലാതെ പാപകർമ്മത്തെ ചെയ്തു്, നരഭോജികൾ പോലും നിന്ദിക്കുന്ന നിന്റെ ശരീരത്തെ ഞാനെന്റെ ശൂലത്താൽ കുത്തിക്കീറി, അഗ്നിസ്പർശമേൽ‌പ്പിക്കാതെ, കഴുകന്മാർക്കു് കൊത്തിത്തിന്നുവാ‍നായി വലിച്ചെറിഞ്ഞുകൊടുക്കാൻ പോകുന്നു. ഇനി അജ്ഞരായ മറ്റാരെങ്കിലും ഇവിടെ ആയുധവുമായി എന്നോടെതിരിടാൻ വന്നാൽ അവരുടെ തലകളും ഈ ത്രിശൂലത്താൽ അറുത്തെടുത്തു് ഭൈരവാദി ഭൂതങ്ങൾക്കു് ഞാൻ കാഴ്ചവയ്ക്കുന്നതാണു. അതല്ല, വജ്രായുധത്താൽ ഇവിടെവച്ചു് എന്റെ തലയറുത്തെടുക്കാൻ ഹേ വീരനായ ഇന്ദ്ര!, നിനക്കു് കഴിഞ്ഞാൽ, അത്തരത്തിൽ കർമ്മബന്ധനത്തിൽനിന്നും രക്ഷപ്പെട്ടു് ശരീരത്തെ ബലിയർപ്പിച്ചു്, ധീരന്മാരുടെ പാദരജസ്സുകളെ ഞാൻ പ്രാപിച്ചുകൊള്ളാം. ഹേ ദേവേന്ദ്ര!, എന്തുകൊണ്ടാണു് ശത്രുവായി നിന്റെ മുന്നിൽനിക്കുന്ന എന്നിൽ നീ വജ്രായുധം പ്രയോഗിക്കാത്തതു?. മുമ്പു് നീ എനിക്കുനേരേ പ്രയോഗിച്ച ഗദപോലെയും, ലുബ്ദന്റെ അടുക്കൽ ധനാഭ്യർത്ഥന ചെയ്യുന്നതുപോലെയും, നിഷ്ഫലമാകുകയില്ല ഈ വജ്രായുധം. അതിൽ സംശയിക്കരുതു. ഹേ ഇന്ദ്ര!, നിന്റെ ഈ വജ്രായുധം ദധീചിയുടെ തപശക്തിയാലും ഭഗവാൻ ശ്രീഹരിയുടെ തേജസ്സിനാലും ശക്തിയാർജ്ജിക്കപ്പെട്ടതാണു. വിഷ്ണുവിനാൽ പ്രേരിതനായ നീ എന്നെ വധിക്കുക. എവിടെ ശ്രീഹരിയുണ്ടോ, അവിടെ വിജയവും ഐശ്വര്യവും നന്മയുമുണ്ടാകുന്നു. അത്തരം ശക്തിമത്തായ ആ വജ്രായുധത്താൽ ശിരസ്സും വിഷയബന്ധവുമറ്റവനായി ഭവിച്ചു്, ഭഗവാൻ സങ്കർഷണമൂർത്തിയുടെ തൃപ്പാദങ്ങളിൽ മനസ്സിനെയുറപ്പിച്ചു്, ആ ഭഗവാന്റെ ഉപദേശപ്രകാരം ഞാൻ സത്ഗതിയെ പ്രാപിക്കുന്നതാണു.

ഏകാന്തബുദ്ധിയോടുകൂടിയ അവന്റെ ഭക്തന്മാർക്കു് സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള യാതൊരു സുഖഭോഗങ്ങളും അവൻ നൽകുകയില്ല. കാരണം, അവയുടെ ലാഭം കൊണ്ടു് അവർക്കു് ദ്വേഷവും ഉദ്വേഗവും ആധിയും മദവും ക്രോധവും ദൂഃഖവും മനഃപ്രയാസവും മാത്രമാണുണ്ടാകുന്നതു. അല്ലയോ ഇന്ദ്ര!, ഞങ്ങളുടെ രക്ഷകനായ ഭഗവാൻ ധർമ്മാർത്ഥകാമങ്ങളെ നേടുവാനുള്ള ഞങ്ങളിലെ ത്വരയെ ഇല്ലാതെയാക്കുന്നു. അതാണവനു് ഞങ്ങളിലുള്ള കാരുണ്യം. അതു് സർവ്വസംഗപരിത്യാകികൾക്കുമാത്രം ഉപലബ്ദമായതും മറ്റുള്ളവർക്കു് ദുർലഭമായതുമായ ഒന്നാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ! ഇന്ദ്രനോടിങ്ങനെ പറഞ്ഞതിനുശേഷം, വൃത്രൻ തന്റെ ആരാധനാമൂർത്തിയായ ഭഗവാൻ സങ്കർഷണോടു് പ്രാർത്ഥിച്ചു: സർവ്വേശരാ!, അവിടുത്തെ പാദങ്ങളിൽ ആശ്രയം കൊണ്ടവരായ ദസന്മാരുടെ ദാസന്മാരുടെ ദാസനായിക്കൊണ്ടു് അവിടുത്തെ ഗുണങ്ങളിൽ എന്റെ മനസ്സുറയ്ക്കട്ടെ!. എന്റെ വാക്കുകൾ അവയെ കീർത്തിക്കുവാനായി മാത്രം ഉച്ചരിക്കപ്പെടട്ടെ!. എന്റെ ശരീരം അതിനുവേണ്ടി മാത്രം പ്രവർത്തിക്കട്ടെ!. ഹേ ഭഗവാനേ!, ഞാൻ അങ്ങയെ വിട്ടു് സ്വർഗ്ഗത്തേയോ, ബ്രഹ്മാവിന്റെ സ്ഥാനത്തേയോ, അധോലോകാധിപത്യത്തേയോ, യോഗസിദ്ധികളേയോ, മോക്ഷത്തേയോതന്നെ ആഗ്രഹിക്കുന്നില്ല. ഹേ വാരിജാക്ഷ!, ചിറകുമുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങൾ തള്ളപക്ഷിയെ എന്നതുപോലെ, വിശന്നുവലയുന്ന പശുക്കിടാങ്ങൾ മുലപ്പാലിനെയെന്നതുപോലെ, വിരഹിതയായ പ്രിയതമ ദൂരസ്ഥനായ പ്രിയതമനെയെന്നതുപോലെ, എന്റെ മനസ്സ് അങ്ങയെ കാണാൻ കൊതിക്കുകയാണു. സ്വന്തം കർമ്മഫലമായി ഈ സംസാരത്തിലുഴന്നുകൊണ്ടിരിക്കുന്ന എനിക്കു് ഉത്തമശ്ലോകനായ നിന്റെ ഭക്തന്മാരിൽ സംഗമുണ്ടാകേണമേ!. ഹേ നാഥാ!, അവിടുത്തെ മായയുടെ പിടിയിലകപ്പെട്ടു് പുത്രന്മാരിലും ഭാര്യയിലും ഭവനത്തിലും ആസക്തചിത്തനായി ഭവിച്ചിരിക്കുന്ന എനിക്കു് അവയോടുള്ള ആസക്തി വീണ്ടുമുണ്ടാകാതിരിക്കട്ടെ!.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





The transcendental speech by Vrithrasura

6.10 വൃത്രനും ഇന്ദ്രനുമായുള്ള ദേവാസുരയുദ്ധം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 10
(വൃത്രനും ഇന്ദ്രനുമായുള്ള ദേവാസുരയുദ്ധം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, തപസ്വിയായ ദധീചിയെ കണ്ടു് അദ്ദേഹത്തിന്റെ ദിവ്യശരീരം ഭിക്ഷായായി ആവശ്യപ്പെടുവാൻ ദേവന്മാരെ ഉപദേശിച്ചുകൊണ്ടു് വിശ്വഭാവനനായ ഭഗവാൻ മഹാവിഷ്ണു അവർ ആശ്ചര്യത്തോടെ നോക്കിനിൽക്കെ അവിടെനിന്നും മറഞ്ഞരുളി. ദധീചിമഹർഷിയെ കണ്ടു് ദേവന്മാർ തങ്ങളുടെ മനോഗതമറിയിച്ചപ്പോൾ അഥർവ്വവേദജ്ഞനായ അദ്ദേഹം കളിയാക്കി ചിരിച്ചുകൊണ്ടു് അവരോടു് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ വൃന്ദാരകന്മാരേ!, ശരീരികൾക്കു് മരണസമത്തു് അനുഭവപ്പെടുന്ന ദുസ്സഹവും ചേതനാപഹവുമായ വേദനയെ നിങ്ങൾ അറിയിന്നില്ലെന്നാണോ?. ജീവിക്കാനാഗ്രഹിക്കുന്ന യാതൊരു പ്രാണികൾക്കും സ്വന്തം ശരീരം അത്യന്തം പ്രീയപ്പെട്ടതാണു. ഇനി സാക്ഷാത് മഹാവിഷ്ണുതന്നെ നേരിട്ടുവന്നു് ചോദിച്ചാലും ആരാണതിനെ കൊടുക്കാൻ തയ്യാറാകുക?.

ശ്രീശുകൻ പറഞ്ഞു: ദധീചിമഹർഷിയുടെ ഈ വാക്കുകൾ കേട്ട ദേവന്മാർ പറഞ്ഞു: ഹേ ബ്രഹ്മജ്ഞ!, സഹജീവികളിൽ അനുകമ്പയുള്ളവനും സത്കീർത്തിമാ‍നും മഹാത്മാവുമായ അങ്ങയെപ്പോലുള്ളവർക്കു് എന്താണിവിടെ ഉപേക്ഷിക്കാൻ പറ്റാത്തതായുയുള്ളതു?. സ്വാർത്ഥമതികൾ ഒരിക്കലും മറ്റുള്ളവരുടെ ദുഃഖത്തെക്കുറിച്ചോർക്കാറില്ല. അതറിയുന്നവരാകട്ടെ, ഒരിക്കലും യാജിക്കാറുമില്ല. അതുപോലെ, കഴിവുള്ള ഒരു ദാനി ഒരിക്കലും യാജകരോടു് ഇല്ലെന്നുപറയുകയുമില്ല.

ദധീചിമഹർഷി പറഞ്ഞു: നിങ്ങളിൽനിന്നും ധർമ്മം ശ്രവിക്കുവാനായി മാത്രമായിരുന്നു ഞാൻ നിങ്ങളുടെ അപേക്ഷയെ നിരാകരിച്ചതു. എന്നാൽ, എന്നെങ്കിലുമൊരുനാൾ തീർച്ചയായും കൈവിട്ടുപോകുന്നതായതും എനിക്കിപോൾ ഏറെ പ്രീയമായതുമായ ഈ ശരീരത്തെ നിങ്ങളുടെ ശ്രേയസ്സിനുവേണ്ടി ഇതാ ഞാൻ ത്യജിക്കുകയാണു. ഹേ ലോകനാഥന്മാരേ!, ജീവഭൂതങ്ങളിൽ കാരുണ്യത്തോടെ അനിത്യമായ ഈ ശരീരം കൊണ്ടു് ധർമ്മവും യശ്ശസ്സും കാക്കാത്ത മനുഷ്യർ സ്ഥാവരങ്ങളായ വൃക്ഷാദികളെക്കാൾ പോലും ശോചനീയരാകുന്നു. സഹജീവികളുടെ സന്തോഷത്തിലും സന്താപത്തിലും സ്വയം സന്തോഷിക്കുകയും സന്തപിക്കുകയും ചെയ്യുന്നവനാണിവിടെ യഥാർത്ഥത്തിൽ അവ്യയമായ ധർമ്മത്തെ ചരിക്കുന്നവനെന്നു് പുണ്യചരിതന്മാർ പ്രകീർത്തിക്കുന്നു. മരണം പ്രക്ത്യാതന്നെ സ്വഭാവമായിട്ടുള്ളതും, തനിക്കായി യാതൊരുവിധത്തിലുള്ള ഉപകാരവുമില്ലാത്തതുമായ ഈ ശരീരവും അതുമായി ബന്ധപ്പെട്ട സകല സമ്പത്തുകളും അന്യന്റെ ഉപകാരത്തിനു് പാത്രമാകുന്നില്ലെങ്കിൽ, അഹോ കഷ്ടം!, അതു് തികച്ചും ദയനീമായ അവസ്ഥയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, കൃതനിശ്ചയനായിട്ടു്, ഭഗവദ്പാദങ്ങളിൽ ആത്മാവിനെ ലീനമാക്കിക്കൊണ്ടു് അഥർവ്വജ്ഞാനിയായ ദധീചിമുനി തന്റെ പഞ്ചഭൂതാത്മകമായ ഭൌതികശരീരത്തെ ദേവന്മാർക്കായി ഉപേക്ഷിച്ചു. ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ചു്, ആത്മസാക്ഷാത്കാരത്തെ വരിച്ചുകൊണ്ടു്, സംസാരബന്ധനത്തിൽനിന്നും വേരറുക്കപ്പെട്ടുപോയ ദധീചിമുനി യോഗമാർഗ്ഗത്താൽ തന്റെ ശരീരത്തെ ത്യജിച്ചതു് അദ്ദേഹം അറിഞ്ഞതുകൂടിയില്ലായിരുന്നു. ഉടൻ‌തന്നെ ദധീചിമഹർഷിയുടെ അസ്ഥികൾകൊണ്ടു് വിശ്വകർമ്മാവിനാൽ വജ്രായുധം നിർമ്മിക്കപ്പെട്ടു. അതും ഉയർത്തിപ്പിടിച്ചു്, സകല ദേവസംഘത്താലും പരിവൃതനായി, ഭഗവദ്തേജസ്സിയന്നുകൊണ്ടു്, ഋഷിഗണങ്ങളാൽ സ്തുതിക്കപ്പെട്ടവനായി, മൂന്നുലോകങ്ങളേയും സന്തോഷിപ്പിച്ചുകൊണ്ടു്, ഇന്ദ്രൻ ഐരാവതത്തിന്റെ ഉപരി പ്രശോഭിതനായി ഇരുന്നു.

ഹേ രാജൻ!, പെട്ടെന്നു്, ക്രോധാകാരിയായ രുദ്രൻ അസുരസൈന്യത്താൽ പരിവൃതനായ വൃത്രനെ അരിഞ്ഞുതള്ളുവാനായി, അന്തകന്റെ നേർക്കെന്നതുപോലെ, ശക്തിയോടെ പാഞ്ഞടുത്തു. അതോടുകൂടി, നർമ്മദാനദിയുടെ തീർത്തുവച്ചു് ത്രേതായുഗത്തിന്റെ ആരംഭത്തിൽ ദേവന്മാരും വൃത്രാസുരനുമായുള്ള യുദ്ധം ആരംഭിച്ചു. രുദ്രന്മാർ, വസുക്കൾ, ആദിത്യന്മാർ, അശ്വിനിദേവകൾ, പിതൃക്കൾ, മരുത്തുക്കൾ, ഋഭുക്കൾ, സാധ്യന്മാർ, വിശ്വദേവന്മാർ മുതലായവരുടെ സ്വഭാവകാന്തിയിൽ പ്രകാശിതനായി വജ്രായുധമേന്തി രണാംഗണത്തിൽ നിൽക്കുന്ന ദേവേന്ദ്രനെ കണ്ടിട്ടു്, വൃത്രാദികളായ അസുരന്മാർക്കു് ആ ഉജ്ജ്വലപ്രകാശത്തെ സഹിക്കുവാൻ കഴിഞ്ഞില്ല.

നമുചി, ശംബരൻ, അനർവ്വാവു്, ദ്വിശിരസ്സ്, ഋഷഭൻ, അംബരൻ, ഹയഗ്രീവൻ, ശങ്കുശിരസ്സ്, വിപ്രചിത്തി, അയോമുഖൻ, പുലോമാവ്, വൃഷപർവാവ്, പ്രഹേതി, ഹേതി, ഉത്കലൻ, എന്നീ പ്രമുഖയോദ്ധാക്കളും, മറ്റനേകായിരം ദൈത്യന്മാരും ദാനവന്മാരും അസുരന്മാരും യക്ഷരക്ഷസ്സുകളും, സുമാലി, മാലി മുതലായവർ കാർത്തസ്വരങ്ങളണിഞ്ഞുകൊണ്ടും ദുർമ്മതന്മാരായും, അന്തകനുപോലും പ്രാപിക്കാൻ പറ്റാത്ത ഇന്ദ്രന്റെ സേനയെ സിംഹനാദത്താൽ വിറപ്പിച്ചു. ഗദകൾ, പരിഘങ്ങൾ, ബാണങ്ങൾ, പ്രാസം, മുദ്ഗരം, തോമരം, ശൂലം, കോടാലി, ഖഡ്ഗം, ശതഘ്നി, ഭുശുണ്ഡി എന്നിവയാലും അസ്ത്രശസ്ത്രങ്ങൾകൊണ്ടും അവർ ദേവന്മാരെ എല്ലായിടത്തുനിന്നും ആക്രമിച്ചു. മേഘങ്ങളാൽ ജ്യോതിർഗ്ഗോളങ്ങൾ എന്നതുപോലെ, തുടരെത്തുടരെയുള്ള ശരവർഷത്താൽ ദേവഗണങ്ങളെ കാണാൻ കഴിയാതെയായി. എന്നാൽ, ആകാശത്തുനിന്നും ആയിരക്കണക്കിനു് പതിനായിരക്കണക്കിനു് പെയ്തിറങ്ങുന്ന ആ അസ്ത്രശസ്ത്രങ്ങൾക്കൊന്നുംതന്നെ ദേവന്മാരെ സ്പർശിക്കുവാൻ കഴിഞ്ഞില്ല. കാരണം, ആകാശത്തിൽ വച്ചുതന്നെ സകല ആയുധങ്ങളേയും ദേവന്മാർ ഛിന്നഭിന്നമാക്കിക്കളഞ്ഞു. അനന്തരം, ആയുധങ്ങൾ അവശേഷിക്കാതെവന്നപ്പോൾ അസുരന്മാർ മലകളുടെ ശിഖരങ്ങളും മരങ്ങളും പാറകളും കൊണ്ടു് ദേവസൈന്യത്തെ ആക്രമിച്ചു. അവയേയും ദേവന്മാർ മുന്നേപോലെ എയ്തുമുറിച്ചുകളഞ്ഞു. തങ്ങളുടെ അസ്ത്രശസ്ത്രങ്ങൾ മുഴുവൻ ഉപയോഗിച്ചിട്ടും വൃക്ഷങ്ങൾ, ഗിരിശൃംഗങ്ങൾ, കല്ലുകൾ മുതലാവകൊണ്ടു് ആക്രമിച്ചിട്ടും യാതൊരു അപായങ്ങളും സംഭവിച്ചിട്ടില്ലാത്ത ദേവസമൂഹത്തെ കണ്ടു് വൃത്രാദികളാ‍യ അസുരന്മാർ അമ്പരന്നുനിന്നു.

ഹേ രാജാ‍വേ!, മഹാത്മാക്കളിൽ അല്പന്മാർ പ്രയോഗിക്കുന്ന വൃത്തികെട്ട അപവാദങ്ങളെന്നതുപോലെ, ഭഗവദനുഗ്രമുള്ള ദേവന്മാരെ ആക്രമിക്കുവാനുള്ള അസുരന്മാരുടെ സകലശ്രമങ്ങളും നിഷ്ഫലമായി പരിണമിച്ചു. ഭഗവാൻ മഹാവിഷ്ണുവിൽ ഭക്തിഹീനന്മാരായ അസുരന്മാരുടെ സകല പ്രയത്നങ്ങളും വിഫലമാകുന്നതുകണ്ടു്, തങ്ങൾ തോൽക്കുമെന്നായപ്പോൾ മനോധൈര്യം നഷ്ടപ്പെട്ട അസുരന്മാർ വൃത്രനെന്ന തന്റെ നേതാവിനെ ഉപേക്ഷിച്ചു് പോർക്കളത്തിൽനിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു.

അനുയായികൾ ഓടിയകലുന്നതും തന്റെ സൈന്യബലം ഇല്ലാതാകുന്നതും കണ്ടിട്ടു് വീരനും ശൂരനുമായ വൃത്രൻ സന്ദർഭത്തിനുചേർന്നവിധം ചിരിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: അല്ലയോ വിപ്രചിത്തി!, നമുചി!, പുലോമാവേ!, ഹേ മയ!, അനർവാവേ!, ശംബര!, എന്റെ വാക്കുകളെ നിങ്ങൾ കേൾക്കുക. ജനിച്ചവർ ഒരിക്കൽ മരിക്കുമെന്നുള്ളതു് സുനിശ്ചിതമാണു. അതിനായി യാതൊരു പ്രതിക്രിയയും ഇന്നുവരെ ഒരിടത്തും സംഭവിച്ചിട്ടില്ല. ആ മരണം കാരണമായി പുണ്യലോകവും യശസ്സും സംഭവവിക്കുമെങ്കിൽ, ആ മരണത്തെ വരിക്കുവാൻ ആരാണു് തയ്യാറാകാത്തതു?. പഞ്ചപ്രാണന്മാരെ സംയമിപ്പിച്ചു്, യോഗസാധനയിലൂടെ ജീവാത്മാവിനെ പരമാത്മാവിൽ വിലയനം ചെയ്തുകൊണ്ടു് ശരീരത്തെ ത്യജിക്കുകയെന്നതും, യുദ്ധത്തിൽ അഗ്രണിയായി നിന്നു് പിന്തിരിഞ്ഞോടാതെ യുദ്ധം ചെയ്തു് ശരീരത്തെ ത്യജിക്കുയെന്നുള്ളതുമായ ഈ രണ്ടു് മരണങ്ങൾ സ്വീകരിക്കുകയെന്നതു് അത്യന്തം ദുർലഭമാകുന്നുവെന്നതാണു് ശാസ്ത്രങ്ങൾ സമ്മതിക്കുന്നതു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




War between Vrithrasura and Demigods

6.9 വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 9
(വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.)


ഹേ ഭാരത!, വിശ്വരൂപനു് സോമപാനത്തിനായും സുരാപാനത്തിനായും അന്നം ഭക്ഷിക്കുന്നതിനുമായി മൂന്നു് പ്രത്യേക ശിരസ്സുകളുണ്ടെന്നാണു് കേട്ടിട്ടുള്ളതു. യജ്ഞം നടത്തുമ്പോൾ അദ്ദേഹം തന്റെ പിതൃസ്ഥാനീയരായ ദേവന്മാർക്കുള്ള യജ്ഞവിഹിതം പ്രത്യക്ഷമായി നൽകിയതിനുശേഷം, ആരുമറിയാതെ മാതാവിനോടുള്ള സ്നേഹവശാൽ പരോക്ഷഭാവത്തിൽ അസുരന്മാർക്കും യജ്ഞവിഹിതത്തെ എത്തിക്കുക പതിവായിരുന്നു. ഒരിക്കൽ വിശ്വരൂപന്റെ ഈ കാപട്യം വ്യക്തമായപ്പോൾ പെട്ടെന്നുണ്ടായ കോപത്താൽ ഇന്ദ്രൻ അദ്ദേഹത്തിന്റെ ശിരസ്സുകൾ ചേദിച്ചുകളഞ്ഞു. അതിൽ സോമപാനം ചെയ്തിരുന്നതു് കപിഞ്ജലമെന്ന പക്ഷിയായും, സുരാപാനം ചെയ്തിരുന്നതു് കലവിങ്കമായും, അന്നം ഭക്ഷിച്ചിരുന്നതു് തിത്തിരിപുള്ളായും ഭവിച്ചു. അങ്ങനെ ഇന്ദ്രനാൽ ബ്രഹ്മഹത്യ സംഭവിച്ചു. പാപത്തെ ഇല്ലാതാക്കുവാൻ കഴിവുണ്ടായിരുന്നിട്ടും, ഇന്ദ്രൻ ഹസ്താഞ്ജലിയോടെ അതേറ്റുവാങ്ങി. ഒരു സംവത്സരം അനുഭവിച്ചതിനുശേഷം പാപവിമുക്തനായിക്കൊണ്ടു് ആ പാപഭാരത്തെ ഭൂമി, ജലം, വൃക്ഷം, സ്ത്രീ എന്നിവർക്കായി വീതിച്ചുനൽകി.

ഹേ രാജൻ!, കുഴിച്ച ഭാഗം താനേ നികന്നുവരണം എന്ന വരം വാങ്ങിക്കൊണ്ടു് ഭൂമി ആ പാപത്തിന്റെ നാലിലൊരുഭാഗം ഏറ്റെടുത്തു. അതിന്റെ ബാഹ്യലക്ഷണമായിട്ടു് ഇന്നും ഭൂമിയിൽ മലരാരണ്യങ്ങൾ കാണപ്പെടുന്നു. മുറിഞ്ഞ ഭാഗം താനേ മുളച്ചുവരണം എന്ന വരം വാങ്ങിക്കൊണ്ടു് വൃക്ഷവും ആ പാപത്തിന്റെ നാലിലൊന്നു് ഭാഗത്തെ സ്വീകരിച്ചു. തൽക്കാരണാൽ കറയുടെ രൂപത്തിൽ ആ പാപം ഇന്നും വൃക്ഷങ്ങളോടുചേർന്നുകിടക്കുന്നു. തങ്ങൾ എക്കാലവും കാമാസക്തരായിരിക്കണം എന്ന വരം ചോദിച്ചുകൊണ്ടു് സ്ത്രീകൾ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്നു് ഭാഗം ഏറ്റെടുത്തു. തന്മൂലം അവരിൽ ആ പാപലക്ഷണം ആർത്തവരൂപത്തിൽ മാസംതോറും പ്രത്യക്ഷമാകുന്നു. അതുപോലെ, ഏതുവസ്തുവിനോടു് ചേർന്നാലും അതു് സമൃദ്ധമാകണം എന്ന വരം ആവശ്യപ്പെട്ടുകൊണ്ടു് ഇന്ദ്രനിൽനിന്നും ബാക്കിവന്ന നാലിലൊരംശം ബ്രഹ്മഹത്യാപാപത്തെ ജലവും സ്വീകരിച്ചു. അതുവഴി ആ പാപലക്ഷണം നുരയും പതയുമായി ജലത്തോടും ചേർന്നുകിടക്കുന്നു.

രാജാവേ!, മകന്റെ മരണത്തിനുശേഷം, പ്രതികാരദാഹിയായ ത്വഷ്ടാവു് ഇന്ദ്രനെ ഹനിക്കുവാൻ തക്ക  ശക്തനായ ഒരു ഇന്ദ്രശത്രുവുണ്ടാകുന്നതിനായി ഹോമം നടത്തി. ഇന്ദ്രശത്രോ!, വളരുക!. വൈകാതെ ശത്രുവിനെ വധിക്കൂ! എന്നതായിരുന്നു ഹോമമന്ത്രം. കല്പാന്തത്തിൽ ലോകാന്തകനായ സംഹാരരുദ്രൻ അവതരിക്കുന്നതുപോലെ, യജ്ഞാഗ്നിയിൽനിന്നും അതിഘോരമായ ഒരു സത്വം പ്രത്യക്ഷമായി. നാലുപാടേയ്ക്കും തൊടുത്തുവിട്ട ശരങ്ങൾ ചീറിപ്പായുന്നതുപോലെ, ദിവസം തോറും അവന്റെ ശരീരം വളർന്നുവന്നു. വെന്തുകരിഞ്ഞ മലയ്ക്കുതുല്യം കറുത്തിരുണ്ടതും, സന്ധ്യാനേരത്തെ കാർമേഘനിരകളുടെ പ്രകാശം പോലെ ദ്യുതിയെഴുന്നതുമായിരുന്നു അവന്റെ ശരീരം. ചുട്ടുപഴുത്ത ചെമ്പിന്റെ നിറമായിരുന്നു അവന്റെ മീശയ്ക്കു്. നട്ടുച്ചസമത്തെ സൂര്യനെപ്പോലെ അവൻ ജ്വലിച്ചുനിന്നു. ഭൂമിയ്ക്കും ആകാശത്തിനുമിടയിലുള്ള അന്തരാളം അവൻ തന്റെ ത്രിശൂലത്തിൽ കോർത്തുനിർത്തി. ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും താണ്ഡവമാടിക്കൊണ്ടും അവൻ നാവുകൊണ്ടു് നക്ഷത്രങ്ങളെ നക്കുകയും, മൂലോകങ്ങളെ വിഴുങ്ങുകയും, നഭസ്ഥലത്തെ മോന്തുകയും ചെയ്തു. അത്തരത്തിൽ വിസ്തീർണ്ണമുള്ളതും രൌദ്രമായ ദംഷ്ട്രകളുള്ളതുമായ വായയിലൂടെ അവൻ ഇടയ്ക്കിടെ കോട്ടുവായിട്ടുകൊണ്ടിരുന്നു. ആ സത്വത്തെ കണ്ടു് ഭയന്നുവിറച്ച ലോകം പത്തുദിശകളിലേയ്ക്കും ഓടിയകന്നു. ത്വഷ്ടാവിൽനിന്നുമുണ്ടായ തമോഗുണാകാരമായ ആ ഉഗ്രരൂപത്താൽ സകലലോകങ്ങളും ആവൃതമായിരിക്കുന്നതിനാൽ അവനെ വൃത്രൻ ന്നു് വിളിച്ചു. ദേവന്മാർ ഒന്നടങ്കം അവന്റെ നേർക്കു് പാഞ്ഞടുക്കുകയും ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളാൽ അവനെ പ്രഹരിക്കുകയും ചെയ്തു. എന്നാൽ, അവയെ മുച്ചൂടും വിഴുങ്ങിക്കൊണ്ടു് അവൻ ഉച്ചത്തിൽ അട്ടഹസിച്ചു. ശേഷം, തേജസ്സ് നഷ്ടപ്പെട്ട ദേവന്മാർ അത്യാശ്ചര്യത്തോടും അടക്കാനാകാത്ത ദുഃഖത്തോടും തങ്ങളുടെ ഉള്ളിൽ അന്തര്യാമിയായി കുടിയരുളുന്ന ആദിപുരുഷനെ ധ്യാനിച്ചു.

ദേവന്മാർ പറഞ്ഞു: പഞ്ചഭൂതങ്ങളും ബ്രഹ്മാവു് മുതാലായ ഞങ്ങൾ ദേവന്മാരും പേടിച്ചരണ്ടുകൊണ്ടു് അന്തകൻ പോലും ഭയപ്പെടുന്ന ഭഗവാനിൽ അഭയം പ്രാപിച്ചിരിക്കുകയാണു.  നിരഹങ്കാരനായി, രാഗദ്വേഷശൂന്യനായി, സ്വാത്മാനന്ദത്താൽ സകല ആഗ്രഹങ്ങളും നിവർത്തിച്ച, സർവ്വർക്കും സമനായ ആ പരമപുരുഷനെ വിട്ടു് യാതൊരുവർ അന്യശക്തിയെ ശരണം പ്രാപിക്കുന്നുവോ, അവൻ സത്യത്തിൽ നായയുടെ വാലിൽതൂങ്ങി സമുദ്രം കടക്കുവാനുദ്ദേശിക്കുന്നവനെപ്പോലെ മൂഢനാണു. പണ്ടു് സത്യവ്രതൻ എന്ന മനു ഭൂലോകമാകുന്ന തന്റെ തോണിയെ മത്സ്യരൂപിയായ ആ ഹരിയുടെ കൂറ്റൻ കൊമ്പിൽ കെട്ടിവച്ചായിരുന്നു തനിക്കു് വന്ന ദുർഘടത്തെ മറികടന്നതു. ആ അവൻതന്നെ ഈ വൃത്രനിൽനിന്നും ഞങ്ങളെ കാത്തുകൊള്ളും. അതുപോലെ, പ്രളയജലത്തിന്റെ തിരകൾ കൊടുംകാറ്റിൽ ആടിയുലഞ്ഞു് താൻ താമരയിൽനിന്നും വീഴുമെന്നായപ്പോൾ, ബ്രഹ്മദേവൻ നിസ്സഹായനായി ആ ഭയത്തിൽനിന്നും രക്ഷനേടാൻ സർവ്വേശരനെ മാത്രമായിരുന്നു ശരണം പ്രാപിച്ചിരുന്നതു. ഇന്നു് അവൻതന്നെ ഞങ്ങളേയും കാക്കുമാറകട്ടെ!. യാതൊരു ഭഗവാൻ ഞങ്ങളെ സൃഷ്ടിച്ചുവോ, യാതൊരുവന്റെ കാരുണ്യത്താൽ ഞങ്ങൾ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി നടത്തുന്നുവോ, അവൻ സദാ ഞങ്ങളുടെ ഹൃദയത്തിൽ കുടികൊണ്ടിട്ടും ഞങ്ങൾക്കവനെ കാണാൻ സാധിക്കുന്നില്ല. അതിനുകാരണം, സ്വയം ദേവന്മാരാണെന്നവിധം ഞങ്ങളിലുള്ള അഞ്ജാനമാണു. അവൻ തന്റെ ആത്മമായയാൽ പലേ രൂപങ്ങളും കൈക്കൊണ്ടു് ഇവിടെ ദേവന്മാർ, ഋഷികൾ, തിര്യക്കുകൾ, മനുഷ്യർ എന്നിവർക്കിടയിൽ അവതരിക്കുന്നു. യുഗങ്ങൾതോറും വന്നു് അസുരന്മാരുടെ ആക്രമണത്തിൽനിന്നും ദേവതകളെ രക്ഷിക്കുന്നു. ഈശ്വരനായി, വിശ്വാകാരനായി, പ്രപഞ്ചത്തിന്റെ പരമകാരണനായി, പ്രകൃതിയും പുരുഷനുമായി, ശരണാർഹനുമായിരിക്കുന്ന ആ ഭഗവാനെ ഇതാ ഞങ്ങൾ ശരണം പ്രാപിക്കുന്നു. മഹാത്മാവായ അവൻതന്നെ ഞങ്ങൾക്കു് ക്ഷേമമരുളുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇപ്രകാരം ഹൃദയംഗമമായി സ്തുതിച്ചുകൊണ്ടുനിൽക്കുന്ന ദേവന്മാർക്കു് മുന്നിൽ ശംഖചക്രഗദാപത്മധാരിയായി ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി. ശ്രീവത്സവും കൌസ്തുഭവുമൊഴിച്ചു് ബാക്കി സകല ലക്ഷണങ്ങളുമൊത്തു് തങ്ങളുടെ മുന്നിൽ ആവിർഭവിച്ച ഭഗവാനുചുറ്റും അവനെപ്പോലെ മനോഹരന്മാരായ പതിനാറുപേർ വലംവച്ചുനിന്നു. വികസിച്ച താമരയുടെ അഴകൊത്ത നേത്രങ്ങളാൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ടു് തങ്ങളുടെ മുന്നിൽ നിന്നരുളുന്ന ഭഗവാന്റെ ദർശനത്താൽ വിവശരായ ദേവന്മാർ ഉടൻതെന്നെ ഭൂമിയിൽ വീണു് ദണ്ഡനമസ്കാരം ചെയ്തു. പിന്നീടു്‌, സാവകാശം എഴുന്നേറ്റുനിന്നു് അവർ ഭഗവാനെ സ്തുതിച്ചുതുടങ്ങി.

അവർ പറഞ്ഞു: യജ്ഞമാകുന്ന വീര്യത്തോടുകൂടിയവനും, കാലശക്തിയായി വർത്തിക്കുന്നവനും, ചക്രായുധത്തെ പ്രയോഗിക്കുന്നവനും, അനേകകോടി തിരുനാമങ്ങളോടുകൂടിയവനുമായ നിന്തിരുവടിയ്ക്ക് ഞങ്ങളുടെ നമസ്കാരം. ഹേ സൃഷ്ടാവേ!, ഗുണത്രയനിയന്താവായ അവിടുത്തെ ത്രിഗുണാധിഷ്ഠിതങ്ങളായ മൂന്നുവിധഗതികൾക്കും അധീതമായ ആ പദത്തെ സൃഷ്ടിയ്ക്കുശേഷമുണ്ടായിട്ടുള്ള ഞങ്ങൾ എങ്ങനെയറിയാൻ?. പരമഹംസന്മാരായ സന്യാസിമാർ അഷ്ടാംഗയോഗത്താൽ അവിടുത്തെ ഭക്തിയെ പരീശീലിക്കുകയും, ആയതിനാൽ അജ്ഞാനത്തിന്റെ മറ നീങ്ങി അവരുടെ ചിത്തത്തിൽ പ്രത്യഗാത്മരൂപത്തിൽ വ്യക്തമാകുന്ന ആനന്ദത്തിന്റെ അനുഭൂതിയായി അങ്ങു് നിറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഓംകാരമൂർത്തിക്കു് ഞങ്ങളുടെ നമസ്കാരം!. അവിടുത്തെ ലീലകൾ ലോകത്തിനറിയുവാൻ കഴിയുന്നില്ല. അശരണനായും അശരീരനായും അഗുണനായുമിരിക്കുന്ന അങ്ങു് ഞങ്ങളുടെ സഹയോഗമില്ലാതെതന്നെ മാറ്റമില്ലാത്ത അവിടുത്തെ സ്വരൂപത്താൽ ത്രിഗുണാത്മകമായ ഈ വിശ്വത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു.

നിന്തിരുവടിയാകുന്ന ബ്രഹ്മസ്വരൂപം ത്രിഗുണാത്മകമയ ദേഹം സ്വീകരിച്ചുകൊണ്ടു് ഈ പ്രപഞ്ചത്തിൽ നാനാവിധ യോനികളിൽ പതിച്ചു് താൻ ചെയ്യുന്ന പുണ്യാപുണ്യങ്ങളുടെ ഫലങ്ങൾ പ്രകൃതിക്കധീനനായി അനുഭവിക്കുകയാണോ, അഥവാ, തന്നിൽത്തന്നെ രമിച്ചുകൊണ്ടു് പരമശാന്തനായും സർവ്വതിനും സാക്ഷിയായി, ഉദാസീനവത് ആസീനനായി വർത്തിക്കുകയാണോ എന്നൊന്നും ഞങ്ങൾക്കു് മനസ്സിലാകുന്നില്ല. നിന്തിരുവടിയിൽ ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെന്നു് പറയാനാകുന്നില്ല. അവിടുത്തെ മഹിമകൾ യാതൊരു ശക്തിയാലും അഗ്രാഹ്യമാണു. അങ്ങയുടെ യഥാർത്ഥസ്വരൂപത്തെ സ്പർശിക്കാത്തവിധത്തിലുള്ള സന്ദേഹങ്ങളും, യുക്തിചിന്തകളും, തീർപ്പുകളും, മുടന്തൻ ന്യായങ്ങളും, ദുസ്തർക്കങ്ങളും ചേർന്ന ശാസ്ത്രപരിശീലനം കൊണ്ടു് ദുഷിച്ച ബുദ്ധിയെ ഉപയോയിച്ചു് അബദ്ധധാരണയോടുകൂടി ചില പണ്ഡിതന്മാരാൽ നടത്തപ്പെടുന്ന വാദവിവാദങ്ങൾക്കു് അങ്ങൊരിക്കലും വിഷയീഭവിക്കുന്നില്ല. മായാമയമായി ഈ പ്രപഞ്ചം മുഴുവനും അങ്ങയിൽ അടങ്ങിയിരിക്കുന്നു. അങ്ങു് സർവ്വസ്വതന്ത്രനായ കേവലാത്മാവാണു. അങ്ങനെയുള്ള നിന്തിരുവടിയ്ക്കിവിടെ എന്താണു് അസംഭവ്യമായിട്ടുള്ളതു?. യഥാർത്ഥത്തിൽ ജീവത്വവും ബ്രഹ്മത്വവുമാകുന്ന രണ്ടു് സ്വരൂപങ്ങളും അങ്ങിൽ അസിദ്ധമാകുന്നുവെന്നതാണു് സത്യം.

കയറിൽ സർപ്പത്തെ കണ്ടുഭ്രമിക്കുന്നവനു് കയർ സർപ്പമായിത്തന്നെ തോന്നുന്നതുപോലെ, സമബുദ്ധികളുടേയും വിഷമബുദ്ധികളുടേയും തോന്നലുകൾക്കൊത്തു് നിന്തിരുവടി അനുസരിക്കുന്നു. അവിടുന്നു് എല്ലാ വസ്തുക്കളിലും സത്താമാത്രസ്വരൂപനായും, എല്ലാറ്റിനും ഈശ്വരനായും, ജഗത്തിന്റെ മുഴുവൻ കാരണങ്ങൾക്കും പരമകാരണനുമായി നിലകൊള്ളുന്നു. സമസ്തജീവരാശികളിലും അന്തര്യാമിയായി കുടിയരുളുന്ന നിന്തിരുവടിതന്നെ നാനാത്വങ്ങളിൽ നാനാത്വമായും അതുപോലെതന്നെ ഏകത്വമായും നിലകൊള്ളുന്നു. ഹേ മധുസൂദന!, അവിടുത്തെ മാഹാത്മ്യമാകുന്ന അമൃതരസസമുദ്രത്തിൽനിന്നു് ഒരു തുള്ളിയെങ്കിലും നുകരാൻ കഴിഞ്ഞാൽ അതുതന്നെ സർവ്വദാ ഹൃദയം കവിഞ്ഞൊഴുകുന്ന നിരന്തരസുഖമായി ഭവിക്കുന്നു. നിത്യമായ ആ പരമാനന്ദസുഖത്തിൽ ലൌകികതയുടെ അല്പസുഖങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സകലചരാചരങ്ങളുടേയും ഉറ്റസുഹൃത്തായി ആ ഹൃദയകമലങ്ങളിൽ കുടിയരുളുന്ന ഭഗവാനിൽ സദാ മനസ്സ് നിർവൃതികൊള്ളുന്നു. ഇങ്ങനെ, ഏകാന്തികളായും ഭക്തന്മാരായുമിരിക്കുന്ന ഈ സാധുക്കൾ സ്വാർത്ഥകുശലം നേടുന്നതിനും സ്വസുഹൃത്താകുവാനും പ്രാപ്തരാകുന്നു. അങ്ങനെയെങ്കിൽ പിന്നെ എങ്ങനെയാണു് ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി നിവൃത്തി വരുത്തുന്ന അവിടുത്തെ പദഭജനം വേണ്ടെന്നുവയ്കാൻ സാധിക്കുക?.

ഹേ മൂലോകങ്ങളിലും നിറഞ്ഞുവസിക്കുന്നവനേ!, ഹേ ത്രിവിക്രമ!, മൂന്നുലോകങ്ങളേയും നയിക്കുന്നവനേ!, ത്രിലോകങ്ങളുടേയും മനസ്സിനെ ഹരിക്കുന്ന മഹിമകളോടുകൂടിയ ഭഗവാനേ!, ഈ ദൈത്യന്മാരും ദാനവന്മാരും അവിടുത്തെ രൂപഭേദങ്ങളാണെങ്കിലും അവരുടെ മുന്നേറ്റത്തെ തടയുവാനുള്ള കാലമാണിതെന്നുള്ളതിനാൽ അവിടുത്തെ മായാശക്തിയാൽ, ദേവൻ, മനുഷ്യൻ, മൃഗം, മിശ്രരൂപം, ജലജന്തുക്കൾ എന്നീ ആകൃതിഭേദങ്ങളോടെ അവതരിച്ചു് ഹേ ദണ്ഡപാണേ!, അങ്ങു് ഇതിനുമുമ്പും ദണ്ഡനമുറ നിറവേറ്റിയിരുന്നതുപോലെ, ഉചിതമെന്നു് അവിടുന്നു് വിചാരിക്കുന്നുണ്ടെങ്കിൽ മാത്രം, ഈ വൃത്രാസുരനെക്കൂടി നിഗ്രഹിച്ചാലും!.

ഹേ പിതാവേ!, പിതാവിനും പിതാവായുള്ള അനഘ!, ഞങ്ങളെല്ലാവരും അവിടുത്തെ തൃച്ചേവടിയിൽ അഭയം പ്രാപിച്ചവരാണു. യഥാർത്ഥത്തിൽ അവിടുത്തെ പദതാരിണകളിൽ അടിയങ്ങളുടെ മനസ്സ് അനുരക്തമായിക്കഴിഞ്ഞിരിക്കുന്നു. ദയവായി അങ്ങു് അവതരിച്ചാലും!. ഞങ്ങളെ അവിടുത്തെ സേവകരായിക്കണ്ടു് ഞങ്ങളിൽ കാരുണ്യം തൂകിയാലും!. വാത്സല്യം തുളുമ്പുന്ന അവിടുത്തെ നോട്ടത്താലും, സന്തതം മധുരമായൊഴുകുന്ന അവിടുത്തെ വചാനാമൃത്താലുംതന്നെ വൃത്രാസുരനിൽനിന്നുമുള്ള ഭയവും ഉത്കണ്ഠയും ഞങ്ങളിൽനിന്നും അകന്നുപോകുന്നു. ഹേ ഭഗവാനേ!, അങ്ങു് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയഹേതുവാകുന്ന അവിടുത്തെ മായയാൽ സദാ വിനോദിച്ചുകൊണ്ടിരിക്കുന്നു. സകലജീവഭൂതങ്ങളുടേയും ഉള്ളിൽ ബ്രഹ്മസ്വരൂപനായും ചേതനാമൂർത്തിയായും, ബഹിർഭാഗങ്ങളിൽ പ്രകൃതിശക്തിയായും വർത്തിക്കുന്നതു അങ്ങുതന്നെയാണു. വിവിധകാലങ്ങളിൽ, വിവിധദേശങ്ങളിൽ, വിവിധശരീരങ്ങളോടുകൂടി അവതാരം ചെയ്യുന്നതും അങ്ങുതന്നെ. ആകാശംപോലെ സർവ്വവ്യാപകമായും, നിരുപാധികബ്രഹ്മമായും വർത്തിക്കുന്ന അവിടുത്തെ തിരുമുമ്പിൽ, അഗ്നിസ്ഫുലിംഗങ്ങൾക്കു് അഗ്നിയെ വെളിച്ചം കാണിക്കേണ്ടതില്ലെന്നുള്ളതുപോലെ, ഞങ്ങൾ എന്തു് വിവരമാണു് സർവ്വജ്ഞനായ അങ്ങേയ്ക്കു് നൽകേണ്ടതു? പാപകർമ്മങ്ങളുടെ ഫലമായുണ്ടാകുന്ന സംസാരദുഃഖത്തിനു് ഉപശാന്തിയേകുന്ന അവിടുത്തെ തൃപ്പാദപത്മഛായയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഞങ്ങൾ എന്തിനുവേണ്ടിയാണോ നിന്തിരുവടിയുടെ മുന്നിൽ വന്നിരിക്കുന്നതു്, അങ്ങുതന്നെ കണ്ടറിഞ്ഞു് അതിനെ നിറവേറ്റിത്തരണം. ഹേ ഈശ്വരനായ കൃഷ്ണ!, മൂലോകങ്ങളേയും അതുപോലെ ഞങ്ങളുടെ അസ്ത്രങ്ങളേയും ആയുധങ്ങളേയുമെല്ലാം ഗ്രസിച്ചിരിക്കുന്ന ആ വൃത്രനെ പെട്ടെന്നുതന്നെ സംഹരിച്ചാലും. സർവ്വഭൂതഹൃദാകാശസ്ഥിതനായും, സർവ്വസാക്ഷിയായും, ആനന്ദരൂപനായും, കീർത്തിമാനായും, സത്തുക്കൾ ഉള്ളവണ്ണം അറിയുന്നവനുമായുമുള്ള അങ്ങയെ, സംസാരിയായവൻ ഭജിക്കുമ്പോൾ അവനു് പരമ ആശ്രയമാകുന്നവനും, ആർത്തീഹരനായി വർത്തിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഇത്തരം ദേവകളുടെ സ്തുതികൾ കേട്ടു് പ്രസാദിച്ചുകൊണ്ടു് ഭഗവാൻ മഹാവിഷ്ണു അവരോടു് ഇപ്രകാരം പറഞ്ഞു: ഹേ ദേവപ്രമുഖന്മാരേ!, ആത്മാവിന്റെ സ്വരൂപത്തെ ഓർമ്മിപ്പിക്കുന്നതും, എന്നിൽ ഭക്തിയുണ്ടാക്കുന്നതുമായ നിങ്ങളുടെ സ്തുതിരൂപമായ ഈ ജ്ഞാനത്തിൽ ഞാൻ സമ്പ്രീതനായിരിക്കുന്നു. ദേവന്മാരേ!, എന്റെ പ്രസാദത്താൽ സാധ്യമാകാത്തതായി പ്രപഞ്ചത്തിൽ ഒന്നുംതന്നെയില്ലെന്നാകിലും, ഏകാന്തമതികളായിട്ടുള്ള തത്വജ്ഞാനികൾ എന്നിൽനിന്നും ഭക്തിയല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അജ്ഞാനികൾ വിഷയങ്ങളെ യാഥാർത്ഥ്യമായിക്കാണുന്നു. തന്റെ യഥാർത്ഥ ശ്രേയസ്സിനെ അറിയാതെ വിഷയങ്ങളെയാഗ്രഹിക്കുന്നവൻ മൂഢനാണു. അതിനെ പ്രദാനം ചെയ്യുന്നവനും അവനെപ്പോലെതന്നെ മതികെട്ടവനാണെന്നറിയുക. ആവശ്യപ്പെട്ടാൽകൂടി വിദ്വാനായ വൈദ്യൻ അപത്ഥ്യമായ ഔഷധം രോഗിയ്ക്കു് നൽകാത്തതുപോലെ, യഥാർത്ഥ ശ്രേയസ്സിനെ അറിയുന്നവൻ, അപേക്ഷിച്ചാൽകൂടി അജ്ഞാനികൾക്കു് കർമ്മമാർഗ്ഗത്തെ ഉപദേശിക്കുകയില്ല.

ഹേ ഇന്ദ്ര!, എല്ലാവർക്കും മംഗളം ഭവിക്കട്ടെ!. നിങ്ങൾ പെട്ടെന്നു് ചെന്നു് ഋഷിസത്തമനായ ദധീചിയെക്കണ്ടു്, ജ്ഞാനം, വ്രതം, തപസ്സ് ഇത്യാദികളുടെ സത്തയായിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തെ യാചിക്കുക. അശ്വശിരസ്സ് എന്ന നാമത്തിൽ വിഖ്യാതമായ ബ്രഹ്മവിദ്യയെ അറിയുന്നവനാണു് ദധീചിമഹർഷി. അതിനെ ഒരിക്കൽ അദ്ദേഹം അശ്വിനിദേവകൾക്കുപദേശിക്കുകയും അവർ ജീവന്മുക്തരായി ഭവിക്കുകയും ചെയ്തു. മാത്രമല്ല, അഥർവ്വവേദജ്ഞനായ ദധീചിമുനി എന്റെ ശക്തിയുൾക്കൊള്ളുന്ന കവചത്തെ ധരിച്ചിരിക്കുന്നവനാണു. അതു് അദ്ദേഹം ത്വഷ്ടാവിനും, ത്വഷ്ടാവു് വിശ്വരൂപനും, വിശ്വരൂപൻ അങ്ങേയ്ക്കും ഉപദേശിച്ചതാണല്ലോ!. അശ്വിനീദേവകളോടൊപ്പം ചേർന്നു് യാചിക്കപ്പെട്ടാൽ ധർമ്മജ്ഞനായ ദധീചി തന്റെ ശരീരം നിങ്ങൾക്കു് തീർച്ചയായും ദാനം ചെയ്യും. അതുകൊണ്ടു് വൃത്രനെ വധിക്കാൻ ശക്തിയുള്ള ശ്രേഷ്ഠമായ ആയുധം വിശ്വകർമ്മാവിനാൽ വിശേഷേണ നിർമ്മിതമാകുകയും ചെയ്യും. ആ ആയുധം കൊണ്ടു് എന്റെ തേജസ്സിനാൽ ശക്തനായി വൃത്രന്റെ ശിരസ്സ് നിങ്ങൾക്കരിഞ്ഞുവീഴ്ത്താം. അതോടുകൂടി നിങ്ങൾക്കു് നഷ്ടപ്പെട്ട തേജസ്സിനേയും അസ്ത്രങ്ങൾ, ആയുധങ്ങൾ, സമ്പത്തുകൾ മുതലായവകളേയും വീണ്ടും പ്രാപിക്കാവുന്നതുമാണു. എന്റെ ഭക്തന്മാരെ ആർക്കുംതന്നെ ഹിംസിക്കുവാൻ കഴിയുകയില്ല. പോകുവിൻ!. നിങ്ങൾക്കു് നന്മയുണ്ടാകട്ടെ!.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





Killing of Vishwaroopa, aapearance of Vrithrasura and prayer by gods to Hari

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

നാരായണകവചമഹാമന്ത്രം.





ഓം

നാരായണകവചമഹാമന്ത്രം

ഓം ഹരിർവിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താംങ്ഘ്രിപത്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാ‍ശാൻ ദധാനോഷ്ടഗുണോഷ്ടബാഹുഃ


ജലേഷു മാം രക്ഷതു മത്സ്യമൂർത്തി-
ര്യാദോ ഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോവ്യാത്
ത്രിവിക്രമഃ ഖേവതു വിശ്വരൂപഃ

ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ
പായാന്നൃസിംഹോസുരയൂഥപാരിഃ
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ

രക്ഷത്വസൌ മാധ്വനി യജ്ഞകല്പഃ
സ്വദ്രംഷ്ട്രയോന്നീതധരോ വരാഹഃ
രാമോദ്രികൂടേഷ്വഥ വിപ്രവാസേ
സലക്ഷ്മണോവ്യാദ്ഭരതാഗ്രജോസ്മാൻ

മാമുഗ്രധർമ്മാദഖിലാദ് പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത്
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമ്മബന്ധാത്

സനത്കുമാരോവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേളനാത്
ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത്
കൂർമ്മോ ഹരിർമാ നിരയാദശേഷാത്

ധന്വന്തരിർഭഗവാൻ പാത്വപത്ഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ
യജ്ഞശ്ച ലോകാദവതാജ്ജനാന്താദ്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ

ദ്വൈപായനോ ഭഗവാനപ്രബോധാദ്
ബുദ്ധസ്തു പാഷണ്ഡഗണാത് പ്രമാദാത്
കൽകിഃ കലേഃ കാലമലാത് പ്രപാതു
ധർമ്മാവനായോരുകൃതാവതാരഃ

മാം കേശവോ ഗദയാ പ്രാതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തി-
ർമധ്യംദിനേ വിഷ്ണുരരീന്ദ്രപാണിഃ

ദേവോപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം
ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ
നിശീഥ ഏകോവതു പദ്മനാഭഃ

ശ്രീവത്സധാമാപരരാത്ര ഈഷഃ
പ്രത്യൂഷ ഈശോസിധരോ ജനാർദ്ദനഃ
ദാമോദരോവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ

ചക്രം യുഗാന്താനലതിഗ്മനേമി
ഭ്രമത് സമന്താദ്ഭഗവത്പ്രയുക്തം
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ

ഗദേശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഡി നിഷ്പിണ്ഡ്യജിതപ്രിയാസി
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാശ്ചൂർണയ ചൂർണയാരീൻ.

ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോരേർഹൃദയാനി കം‌പയൻ.

ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി
ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം.

യന്നോ ഭയം ഗ്രഹേഭോഭൂത് കേതുഭോ നൃഭ്യ ഏവ ച
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഹോഭ്യ ഏവ വാ
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത്
പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃ പ്രതീപകാഃ


ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ

സർവാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ
ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ

യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ

യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരീഃ
പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവത്ര സർവഗഃ

വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ-
ദന്തർബഹിർ ഭഗവാൻ നാരസിംഹഃ
പ്രഹാപയൻ ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ