2019, ജൂൺ 9, ഞായറാഴ്‌ച

5.15 പ്രിയവ്രതവംശപരമ്പര


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 15
(പ്രിയവ്രതവംശപരമ്പര)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഭരതമഹാരാജാവിന്റെ പുത്രനായ സുമതി ഭഗവദവതാരമായ ഋഷഭദേവന്റെ ശിഷ്യനായിരുന്നു. എന്നാൽ കലിയുഗത്തിൽ സ്വാർത്ഥമതികളായ ചില പാഷണ്ഡികൾ അദ്ദേഹത്തെ അനാര്യന്മാരായ ദേവതകളിലൊന്നായി കണക്കാക്കുന്നു. സുമതിക്ക് തന്റെ പത്നിയായ വൃദ്ധസേനയിൽ ദേവതാജിത്ത് എന്ന ഒരു പുത്രനുണ്ടായി. ദേവജിത്തിന് തന്റെ ഭാര്യ ആസുരിയിൽ ദേവദ്യുംനൻ എന്ന നാമധേയത്തിൽ ഒരു പുത്രൻ ജനിച്ചു. ദേവദ്യുംനന് തന്റെ പത്നി ധേനുമതിയിൽ പരമേഷ്ഠി എന്ന ഒരു പുത്രനുണ്ടായി. പത്നി സുവർച്ചലയിൽ പരമേഷ്ഠിക്കുണ്ടായ പുത്രനായിരുന്നു പ്രതീഹൻ. പ്രതീഹരാജാവ് ആത്മസാക്ഷാത്കാരസാധനയെ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹരിയുടെ പരമഭക്തനും ജീവന്മുക്തനുമായിരുന്നു. പ്രതീഹന് മൂന്നു പുത്രന്മാരായിരുന്നു. അവർ യഥാക്രമം പ്രതിഹർത്താവ്, പ്രസ്തോതാവ്, ഉദ്ഗാതാവ് എന്നറിയപ്പെട്ടു. അവർ ധാരാളം വേദയജ്ഞങ്ങളെ ആചരിക്കുകയുണ്ടായി. പ്രതിഹർത്താവിന് തന്റെ ഭാര്യ സൂതിയിൽ അജൻ, ഭൂമാൻ എന്നീ രണ്ടു പുത്രന്മാർ ജനിച്ചു. ഋഷികുല്യയുടെ ഗർഭത്തിൽ ഭൂമാന് ഉദ്ഗീതൻ എന്നൊരു പുത്രനുണ്ടായി. ഉദ്ഗീതന് തന്റെ പത്നി ദേവകുല്യയിൽ പ്രസ്താവൻ എന്ന പുത്രൻ ജനിച്ചു. തന്റെ ഭാര്യയായ നിയുസ്തയിൽ പ്രസ്താവൻ വിഭു എന്ന ഒരു പുത്രന് ജന്മം നൽകി. വിഭുവിന് മകനായി അദ്ദേഹത്തിന്റെ ഭാര്യയിൽ പൃതുസേനൻ ജനിച്ചു. പൃതുസേനന് ആകൂതി എന്ന തന്റെ പത്നിയിൽ നക്തൻ എന്ന പുത്രൻ ജനിക്കുകയുണ്ടായി. നക്തന്റെ പത്നിയായിരുന്നു ദ്രുതി. അവളിൽനിന്നും മഹാനായ ഗയരാജൻ ജനിച്ചു. ഗയൻ അതിപ്രശസ്തനായ ഒരു രാജർഷിയായിരുന്നു. ഭഗവദ്കലകളുടെ വിശുദ്ധസത്വഗുണത്തിൽ അധിഷ്ഠിതനായ ഭൂപതിയായിരുന്നു ഗയമഹാരാജാവ്. തികച്ചും ഭഗവദവതാരവും ആത്മജ്ഞാനിയുമായിരുന്ന ഗയമഹാരാജാവ് മഹാപുരുഷൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടു.

ഗയൻ പ്രജാപരിപാലനത്തിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം തന്റെ പ്രജകളുടെ പോഷണാദി സകലക്ഷേമങ്ങളും സദാ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. അവർക്ക് ഇടയ്ക്കിടെ പലതരം ഉപഹാരങ്ങളും അദ്ദേഹം നൽകിയിരുന്നു. ഗയൻ മഹാസഭകൾ വിളിക്കുകയും തന്റെ പ്രജകളെ ഉപദേശിക്കുകയും അവരോട് നേരിട്ട് സംവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നല്ല ഒരു ഗൃഹസ്ഥാശ്രമി കൂടിയായിരുന്നു. എല്ലാറ്റിനുമുപരി ഗയരാജാവ് തികഞ്ഞ ഹരിഭക്തനായിരുന്നു. ഇങ്ങനെ സർവ്വഗുണസമ്പന്നനായ അദ്ദേഹത്തെ ലോകം മഹാപുരുഷനെന്ന് സംബോധന ചെയ്തു. അദ്ദേഹം എപ്പോഴും മറ്റ് ഭക്തന്മാർക്കൊപ്പം ഭഗവദാരാധനയിൽ മുഴുകി ജീവിച്ചു. ശരീരം താനാണെന്ന മിഥ്യാബോധത്തിൽനിന്നും മുക്തനായി സദാ ബ്രഹ്മത്തിൽ മുഴുകി അദ്ദേഹം ആത്മാനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരിക്കലും ഭൌതികസുഖദുഃഖങ്ങളിൽ ഭ്രമിച്ചിരുന്നില്ല. സർവ്വോത്തമനായ ഗയരാജന് തന്റെ സത്ഗുണങ്ങളിൽ അഹങ്കാരമോ അഥവാ രാജ്യഭരണത്തിൽ അത്യാർത്തിയോ ഉണ്ടായിരുന്നില്ല.

ഹേ പരീക്ഷിത്ത് രാജൻ!, ഗയൻ യജ്ഞശീലനായ മഹാത്മാവും സർവ്വവേദപണ്ഡിതനുമായിരുന്നു. ധർമ്മപാലനതല്പരനും സർവൈശ്വര്യങ്ങൾ നിറഞ്ഞ കുലീനനും ഭഗവദ്ഭക്തോത്തമനുമായിരുന്നു ഗയരാജൻ. ഗയരാജാവ് ഭഗവദവതാരം തന്നെയെന്ന് മനസ്സിലാക്കൊക്കൊള്ളുക. അതുകൊണ്ട് അദ്ദേഹത്തിന് തുല്യൻ അദ്ദേഹം മാത്രം. സാധ്വീമണികളായ ദക്ഷകന്യകമാർ അദ്ദേഹത്തെ പുണ്യതീർത്ഥങ്ങൾകൊണ്ട് ദിനവും അഭിഷേകം ചെയ്യുമായിരുന്നു. ഭൂമി ഗോരൂപത്തിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായി, തന്റെ കുട്ടിക്കിടാവിനെ കണ്ട സന്തോഷത്തിലെന്നപോലെ, ഗയമഹാരാജാവിന്റെ മഹത്വത്തെ കണ്ട് തന്റെ ദുഗ്ദ്ധം ചുരക്കുകയുണ്ടായി. അതിലൂടെ നിസ്വാർത്ഥനായ അദ്ദേഹം തന്റെ പ്രജകളെ അത്യധികം സന്തോഷിപ്പിച്ചു. സത്യത്തിൽ ആഗ്രഹിക്കാതെതന്നെ സകലൈശ്വര്യങ്ങളും ഗയനുചുറ്റും വലംവച്ചു. പ്രതിയോഗികളുടെ മനസ്സിനെപ്പോലും ഗയൻ തന്റെ കർമ്മങ്ങളിലൂടെ കവർന്നെടുത്തു. അദ്ദേഹത്തിന്റെ മഹത്വത്തിൽ സന്തുഷ്ടരായ ബ്രാഹ്മണർ തങ്ങളുടെ പുണ്യാംശത്തെ ഗയന്റെ ഊർദ്ദ്വഗതിക്കായി സമ്മാനിച്ചു. ഗയന്റെ യജ്ഞത്തിൽ സോമരസം സുലഭമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദ്രന്റെ സാന്നിധ്യം അവിടെ പതിവായിരുന്നു. യജ്ഞപുരുഷനായ ഭഗവാൻ ഹരി സ്വയം അവിടെ പ്രത്യക്ഷനാകുകയും ഗയനുവേണ്ട വരങ്ങൾ പ്രദാനം ചെയ്തനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഹേ മഹാരാജൻ!, എവിടെയും ഭഗവദനുഗ്രഹമുണ്ടായാൽ നരദേവതിര്യകാദി സകല ജീവജാലങ്ങളുടെ അനുഗ്രഹവും അതിനെ പിന്തുടരുന്നു. സർവ്വാനന്ദമയനായ ഭഗവാൻ ഹരി സകല ഹൃദയങ്ങളിലും പരമാത്മരൂപത്തിൽ കുടികൊള്ളുന്നവനാണു. എങ്കിലും ആ കാരുണ്യമൂർത്തി സ്വയം ഗയന്റെ യജ്ഞശാലയിലെത്തി തന്റെ അനുഗ്രഹം ചൊരിയുക പതിവായിരുന്നു.

തന്റെ പത്നിയായ ഗായന്തിയിൽ ഗയന് ചിത്രരഥൻ, സുഗതി, അവരോധനൻ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. ഊർണ്ണ എന്ന തന്റെ പത്നിയിൽ ചിത്രരഥനും സാമ്രാട്ട് എന്ന ഒരു പുത്രൻ ജനിച്ചു. സാമ്രാട്ടിന്റെ ഭാര്യയായിരുന്നു ഉത്കല. അവളിൽ സാമ്രാട്ടിന് മരീചി എന്ന ഒരു പുത്രൻ ജനിച്ചു. ബിന്ദുമതി എന്ന തന്റെ ഭാര്യയിൽ മരീചിക്ക് ബിന്ദു എന്ന ഒരു മകനുണ്ടായി. പത്നിയായ സരഘയിൽ ബിന്ദുവാകട്ടെ മധു എന്ന പുത്രന് ജന്മം കൊടുത്തു. സുമന എന്ന തന്റെ പത്നിയിൽ മധുവിന് അനന്തരം വീരവ്രതൻ എന്ന ഒരു പുത്രനെ ലഭിച്ചു. വീരവ്രതന്റെ പത്നി ഭോജയിൽ അദ്ദേഹത്തിന് മന്തു, പ്രമന്തു എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. മന്തു തന്റെ പത്നിയായ സത്യയിൽ ഭൌവാന എന്ന പുത്രനു ജന്മം കൊടുത്തു. അടുത്ത തലമുറയിൽ ഭൌവാന തന്റെ പത്നിയായ ദൂഷണയിൽ ത്വഷ്ഠാവ് എന്ന പുത്രനെ ജനിപ്പിച്ചു. വിരോചന എന്ന തന്റെ ഭാര്യയിൽ ത്വഷ്ഠാവിന് വിരജൻ എന്നൊരു പുത്രനുണ്ടായി. വിരജന്റെ പത്നി വിശൂചിയിൽ അദ്ദേഹത്തിന് നൂറ് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ ശതജിത്ത് എന്ന പുത്രനായിരുന്നു പ്രമുഖൻ. ഭഗവാൻ ഹരി സകലദേവന്മാരേയും പ്രകാശിപ്പിക്കുകയും അനുഗ്രഹിക്കുക്കയും ചെയ്യുന്നതുപോലെ, തന്റെ സത്ഗുണങ്ങളെക്കൊണ്ടും പ്രശസ്തികൊണ്ടും വിരജൻ പ്രിയവ്രതമഹാരാജാവിന്റെ വംശത്തിലെ ചൂഡാമണിയായി അറിയപ്പെടുന്നു.


ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനഞ്ചാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.






Descendants of King Priyavrata

5.14 സംസാരമഹാവനം


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 14
(സംസാരമഹാവനം)

ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, വ്യാപാരിയായ ഒരാൾ എപ്പോഴും പണത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കുന്നതു. അവൻ ചിലപ്പോൾ കാട്ടിൽനിന്നും ദ്രവ്യങ്ങൾ കൊണ്ടുവന്ന് നഗരത്തിൽ വിലകൂട്ടി വിൽക്കുന്നു. അതുപോലെ, മനുഷ്യരൂപികളായ ജീവാത്മാക്കൾ സംസാരമാകുന്ന ഈ കൊടും വനത്തിൽ വിഷയഭോഗികളായി എത്തപ്പെടുന്നു. തിരികെ മടങ്ങേണമെന്ന ബോധം പോലുമില്ലാതെ അവർ ആ കാടിന്റെ അന്തർഭാഗത്തേക്ക് നടന്നുകയറുന്നു. അങ്ങനെ ജീവൻ മായയുടെ പിടിയിലകപ്പെടുന്നു. അവിടെ അവർക്ക് സത്സംഗത്തെ നഷ്ടമാകുന്നു. മായയുടേയും ത്രിഗുണങ്ങളുടേയും അധീനതയിലകപ്പെടുന്ന ഈ ജീവാത്മാക്കൾ തങ്ങളുടെ സ്വരൂപത്തെ മറന്ന്, തങ്ങൾ ഈ ശരീരമാണെന്ന മിഥ്യാബോധത്തിൽ അധിഷ്ഠിതനാകുന്നതോടെ, നരദേവതിര്യക്യോനികളിൽ ജന്മങ്ങളെടുക്കുകയും അവയിലൂടെ സുഖദുഃഖങ്ങളനുഭവിക്കുകയും ചെയ്യുന്നു. മനസ്സാണ് ഇങ്ങനെ ജീവന്മാർക്ക് വിവിധ ശരീരങ്ങളെ നേടിക്കൊടുക്കുന്നതു. മനസ്സും ഇന്ദ്രിയങ്ങളും വഴി ജീവന്മാർ വിവിധ ആഗ്രഹങ്ങൾക്ക് വിധേയരാകുന്നു. ആ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുതകുംവിധമുള്ള വിവിധ ശരീരങ്ങളെ പിന്നീട് പലേ ജന്മങ്ങളിലായി അവർക്ക് സ്വീകരിക്കേണ്ടിവരുന്നു. സുഖം മാത്രം അന്വേഷിച്ചലയുന്ന ജീവന്മാർക്ക് അതിനോടൊപ്പം ദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതിനിടയിൽ അവർക്ക് നഷ്ടമാകുന്നത് സത്തുക്കളുടെ സംഗമാണെന്ന് പ്രത്യേകം മനസ്സിലാക്കുക.

സംസാരമാകുന്ന ഈ മഹാവനത്തിൽ സംയമിപ്പിക്കപ്പെടാത്ത മനസ്സും ഇന്ദ്രിയങ്ങളും അപഹാരികളെപ്പോലെ പ്രവർത്തിക്കുന്നു. മോക്ഷത്തിനുതകുന്ന ദൈവീകസമ്പത്തുകളെ അപഹരിച്ചുകൊണ്ട് അവർ പകരം നാശത്തിലേക്കു നയിക്കുന്ന ആസുരീസമ്പത്തുകൾ പ്രദാനം ചെയ്യുന്നു. വിഷയങ്ങളിൽ ആസക്തരായി അവർ ജന്മം വൃഥാവിലാക്കുന്നു. തങ്ങളുടെ സകലതും വിഷയാനുഭവത്തിനുമുന്നിൽ അടിയറവു വയ്ക്കുകയും മോക്ഷത്തെ അപ്രായോഗികമാക്കുകയും ചെയ്യുന്നു. ഇവിടെ കുടുംബാംഗങ്ങൾ വന്യമൃഗങ്ങളെപ്പോലെ പെരുമാറുന്നു. ആട്ടിടയൻ തന്റെ ആട്ടിൻ കൂട്ടങ്ങളെ എത്രകണ്ട് സംരക്ഷിച്ചാലും ചിലപ്പോൾ വ്യാഘ്രാദിവന്യമൃഗങ്ങൾ അവയെ വേട്ടയാടിക്കൊണ്ടുപോകുന്നതുപോലെ, ജീവൻ എത്രകണ്ട് ശ്രമിച്ചാലും കുടുംബാംഗങ്ങൾ അവന്റെ ആത്മസാധനയെ അപഹരിക്കുകതന്നെ ചെയ്യുന്നു. കൃഷിക്കാരൻ തന്റെ പാടത്തുനിന്നും പാഴ്ച്ചെടികൾ എത്രകണ്ട് കിളച്ചുമറിച്ചുനശിപ്പിച്ചാലും, ഒടുവിൽ വിത്തു പാകുമ്പോൾ അവ ഇടതൂർന്ന് വളർന്നുവരുന്നതുപോലെ, സകാമകർമ്മങ്ങളുടെ വിളനിലമായ ഗൃഹസ്ഥാശ്രമജീവിതം പൂർണ്ണമായും ത്യജിക്കുന്നതുവരെ അതിലുള്ള ആസക്തി ജീവനെ തളച്ചുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ എത്രകണ്ട് പ്രശ്നങ്ങളുണ്ടായാലും അതിനെയെല്ലാം അതീജീവിക്കുവാൻ ശ്രമിച്ചുകൊണ്ട് ജീവൻ വിഷയഭോഗത്തിനായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. അജ്ഞാനത്താൽ അവൻ കർമ്മത്തിൽ അത്യന്തം ആസക്തനായി മാറുന്നു. മിഥ്യയായ ഈ ഭൌതികലോകത്തെ അവൻ സത്യമായി തെറ്റിദ്ധരിക്കുന്നു. ഗന്ധർവ്വനഗരമായ ഈ ലോകത്ത് ലഭ്യമാകുന്ന അല്പസുഖത്തെ അനുഭവിക്കുകയും, മാൻ മരീചികയെ കണ്ട് പാഞ്ഞോടുന്നതുപോലെ, ജീവൻ ഇന്ദ്രിയസുഖത്തിനുവേണ്ടി ഈ മായാഭ്രമത്തിനു പിറകേ കൂടുകയും ചെയ്യുന്നു.

ചിലർ മഞ്ഞലോഹമായ സ്വർണ്ണത്തിൽ ഭ്രമിക്കുന്നു. കലിയുടെ ഇരിപ്പിടമായ ഈ ലോഹത്തിലുള്ള ഭ്രമം അവരെ സർവ്വനാശത്തിൽ കൊണ്ടെത്തിക്കുന്നു. ചിലർ ശരീരത്തെ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതുമായി സകലസുഖസൌകര്യങ്ങളുമുള്ള പാർപ്പിടം നോക്കി അലഞ്ഞുതിരിയുന്നു. ചിലർ സ്ത്രീകളിൽ ആസക്തരാകുന്നു. അവരുടെ സംഗത്തിൽ ചേർന്ന് അവർ രജോഗുണികളായി നശിക്കുന്നു. രജോഗുണം ബാധിച്ച അവർ അധർമ്മികളായി സകല അതിർവരമ്പുകളും ഭേദിച്ച് കാമാതുരരായിമാറുന്നു. മാത്രമല്ലാ, കാലം കാത്തുസൂക്ഷിക്കുന്ന കണക്കുകളെക്കുറിച്ച് അവർ ആ സമയം ഒട്ടുംതന്നെ ചിന്തിക്കുന്നതുമില്ല.

ചിലരാകട്ടെ, ചിലനേരം ഭൌതികതയുടെ വ്യർത്ഥതയെ മനസ്സിലാക്കുകയും അതിലൂടെയുണ്ടാകുന്ന ദുരിതത്തെ മുൻകൂട്ടിക്കാണുകയും ചെയ്യുന്നു. എന്നാൽ, അജ്ഞാനികളായ ഇവരുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും, മൃഗങ്ങൾ കാനൽ ജലം നോക്കി പായുന്നതുപോലെ, വിഷയങ്ങളിൽ ആകൃഷ്ടരാകുന്നു. ചില സമയങ്ങളിൽ സമൂഹത്തിൽ തങ്ങൾക്ക് നേരിടേണ്ടിവരുന്ന ആക്രോശങ്ങളുടേയും അപഹാസ്യങ്ങളുടേയും കൂക്കിവിളികൾ ഈ സംസാരവനത്തിലെ ചീവീടുകളുടെ അരോചകശബ്ദങ്ങളോടുപമിക്കേണ്ടിയിരിക്കുന്നു. മുജ്ജന്മങ്ങളിലെ സത്വൃത്തികൾ വർത്തമാനജന്മത്തിൽ സുഖങ്ങളെ പ്രദാനം ചെയ്യുന്നു. എന്നാൽ, പുണ്യം ക്ഷയിക്കുമ്പോൾ, ജീവൻ വീണ്ടും അവയെ കൊതിക്കുന്നു. സാധ്യമാകാതെവരുമ്പോൾ ദ്രവ്യസ്ഥരായ ജനങ്ങൾക്കുമുന്നിൽ കൈ നീട്ടേണ്ടിവരുന്നു. അങ്ങനെയുള്ള ദ്രവ്യസ്ഥരെ സംസാരമാകുന്ന കൊടുംവനത്തിലെ പാഴ്വൃക്ഷങ്ങളായി കണക്കാക്കുക. ഇത്തരം സാഹചര്യങ്ങളിൽ ജീവന്മാർ രക്ഷയ്ക്കായി കപടവേഷധാരികളായ ഈശ്വരദ്വേഷികളുടെ സംഗത്തിൽ ചേരുന്നു. ഹേ രാജൻ!, വരെയാണ് ഭവാരണ്യത്തിൽ ആഴമില്ലാത്ത തടാകങ്ങളെന്ന് വിശേഷിപ്പിച്ചിരിക്കുന്നതു. ഇതിലൂടെ ഉള്ള ജ്ഞാനംകൂടി നഷ്ടപ്പെട്ട് വരും ജന്മങ്ങളിൽ പോലും രക്ഷയില്ലാത്ത അവസ്ഥ ആഗതമാകുന്നു.

മറ്റുള്ളവരെ പറ്റിച്ചും കബളിപ്പിച്ചും രക്ഷയില്ലാതാകുമ്പോൾ അവർ സ്വന്തം മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും നേരേ തിരിയുന്നു. അവരിലെ ധനം അപഹരിക്കുവാനായി അവനവരെ യഥാശക്തി ദ്രോഹിക്കുകയും ചെയ്യുന്നു. ഗൃഹസ്ഥാശ്രമജീവിതം കാട്ടുതീപോലെ സംസാരവനത്തിൽ ആളിപ്പടരുന്നു. നിത്യമായ സുഖം ഒരിക്കലും അവിടെനിന്ന് ജീവന് ലഭിക്കുന്നില്ല. ആ അഗ്നിയുടെ ചൂടിൽ ഹൃദയമുരുകി ജീവന്മാർ വിലപിക്കുന്നു. അവർ തങ്ങളുടെ കർമ്മഫലത്തേയും വിധിയേയും പഴിക്കുന്നു.

ചിലപ്പോൾ ഭരണാധികാരികൾ രാക്ഷസ്സന്മാരെപ്പോലെ വന്ന് അവരുടെ സർവ്വസമ്പത്തും അപഹരിച്ചെടുക്കുന്നു. അതിലൂടെ സന്തോഷവും ജീവിതവുംതന്നെ അവർക്ക് നഷ്ടമാകുന്നു. തനിക്ക് പിറന്നിരിക്കുന്ന മക്കളും ചെറുമക്കളുമൊക്കെ തന്റെ പൂർവ്വപിതാക്കന്മാരാണെന്നുകരുതിയും ചിലർ സ്വപ്നതുല്യമായ സന്തോഷത്തെ വരവേൽക്കാറുണ്ടു. അങ്ങനെയും ചിലർ ഈ ഭൌതികലോകത്ത് സുഖം കണ്ടെത്തുന്നു. ഗൃഹസ്ഥാശ്രമികൾക്ക് സമൂഹത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തതായ ചില കർമ്മങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടു. അവയെ നിറവേറ്റുന്നതിനായി ധാരാളം ധനവ്യയവും ആവശ്യമായിവരുന്നു. അത് കല്ലുകളും മുള്ളുകളും നിറഞ്ഞ മല കയറുന്നതുപോലെ അത്യന്തം ദുഃഷ്കരമായ കാര്യമാണു. ഇങ്ങനെ കയറ്റത്തിനിറക്കം എന്നതുപോലെ, സുഖദുഃഖങ്ങൾ വിഷയികൾക്ക് വന്നും പോയുമിരിക്കുന്നു. ചിലനേരം മനുഷ്യർ വിശപ്പിനും ദാഹത്തിനും വല്ലാതെ അടിപ്പെടുന്നു. വിറയ്ക്കുന്ന ശരീരത്തോടുകൂടി അവർ കുടുംബാംഗങ്ങളോട് ക്രൂരമായി സംസാരിക്കുകയും അവർക്ക് ഹൃദയവേദന സമ്മാനിക്കുകയും ചെയ്യുന്നു.

ഹേ രാജൻ!, നിദ്ര മലമ്പാമ്പിനെപ്പോലെയാകുന്നു. സംസാരമാകുന്ന വനത്തിൽ അലഞ്ഞുതിരിയുന്നവരെ അത് നിഷ്കരുണം ദംശിക്കുന്നു. അവയുടെ ദംശനത്തിലൂടെ ബോധം നഷ്ടപ്പെട്ട് മനുഷ്യൻ ഘോരമായ അന്തകാരത്തിലേക്കെടുത്തെറിയപ്പെടുന്നു. ജീവശ്ചവങ്ങൾപോലെ അവിടെക്കിടന്നുകൊണ്ട് അവർ കാലം കഴിച്ചുകൂട്ടുന്നു. ജീവിതത്തിൽ ഏറ്റുമുട്ടേണ്ടിവരുന്ന ശത്രുക്കളെ വിഷസർപ്പങ്ങളെപ്പോലെയും മറ്റു ക്രൂരമൃഗങ്ങളെപ്പോലും കാണുക. അവരോടടരാടി തളർന്നുവീഴുന്ന അവർക്ക് സമൂഹത്തിൽ പലവിധം അപമാനങ്ങൾ സഹിക്കേണ്ടിവരുന്നു. മാനസീകമായി തളർന്നുപോകുന്ന അവർക്ക് പതുക്കെപ്പതുക്കെ ബുദ്ധിയും ബോധവും നഷ്ടമാകുന്നു. അവർ അന്ധരെപ്പോലെ അജ്ഞാനമാകുന്ന ഘോരാന്ധകാരം നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വീണുപോകുന്നു.

എന്നാൽ ചിലസമയങ്ങളിൽ അവർ ഇന്ദ്രിയങ്ങളാൽ സുഖിക്കുകയും ചെയ്യുന്നു. ആ ഉന്മേഷത്തിൽ സകലതും മറന്ന് അവർ അധാർമ്മിക വൃത്തികളിലേർപ്പെടുന്നു. പരിണിതഫലമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഇടയ്ക്കിടെ വീണുകിട്ടുന്ന അല്പസുഖങ്ങൾ പിന്നീടവർക്ക് താങ്ങാനാകാത്ത ദുഃഖത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ട്, ജന്മാന്തരങ്ങൾകൊണ്ടും തീരാത്ത ദുഃഖത്തിന്റെ ഉറവിടമായ വിഷയങ്ങളിൽനിന്നും ജ്ഞാനികൾ അകന്നുകഴിയുന്നു.

ഒരുവൻ മറ്റൊരുവനെ പറ്റിച്ച് പണമുണ്ടാക്കി കുറേനാൾ അതനുഭവിക്കുന്നു. എന്നാൽ ഒരിക്കൽ ദേവദത്തൻ എന്ന മറ്റൊരാൾ വന്ന് ആ ധനം കവർന്നെടുക്കുന്നു. യഥാക്രമം വിഷ്ണുമിത്രൻ എന്ന വേറൊരാൾ വന്ന് ദേവദത്തെനെ കൊള്ളയടിക്കുന്നു. ഹേ രാജൻ!, സമ്പത്ത് ഒരിക്കലും ഒരിടത്തുതന്നെ നിലനിൽക്കുകയില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ആത്യന്തികമായി ആർക്കും അതിനെ അനുഭവിക്കുവാൻ സാധ്യമല്ല. കാരണം സകലൈശ്വര്യങ്ങളുടേയും ഏകാധിപതി ഭഗവാൻ നാരായണൻ മാത്രമാണു. വിഷയിയായ മനുഷ്യൻ ആദിദൈവീകവും ആദിഭൌതികവും അദ്ധ്യാത്മികവുമായ താപത്രയങ്ങളിൽ തളർന്ന് സദാ വിലപിച്ചുകൊണ്ടേയിരിക്കുന്നു. ധനവ്യയം ശത്രുതയ്ക്ക് കാരണമാകുന്നു. ഹേ രാജൻ! ഭൌതികജീവിതത്തിലെ വഴിത്താരകൾ അതിദുർഘടമായതും തരണം ചെയ്യുവാൻ പ്രയാസമേറിയതുമാണു. ആസക്തി, ദ്വേഷം, ഭയം, അഹങ്കാരം, മായ, ഭ്രമം, പരിദേവനം, മോഹം, ആർത്തി, വൈരം, അസൂയ, അപമാനം, വിശപ്പ്, ദാഹം, ദുരിതം, വ്യാധി, ജനനം, ജര, മരണം എന്നിവയെല്ലാം മേൽപ്പറഞ്ഞ അല്പസുഖത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന ദുഃഖങ്ങളാണെന്നറിയുക. ഇവയെല്ലാം ചേർന്ന് വിഷയാസക്തനായ ജീവനെ ദുഃഖക്കയത്തിലേക്ക് തള്ളിവീഴ്ത്തുന്നു. ചിലനേരം അവൻ സ്ത്രീകളുടെ സംഗം ആഗ്രഹിക്കുന്നു. വശ്യമായ അവരുടെ ചേഷ്ടകൾക്കുമുന്നിൽ അവൻ മതിമറന്നുപോകുന്നു. അവരുടെ ആശ്ലേഷണങ്ങൾക്കുവേണ്ടി അവൻ അഹോരാത്രം കഷ്ടപ്പെടുന്നു. ഭഗവദ്സ്മരണയില്ലാതെ ആവിധം തന്റെ ജീവിതം തുലയ്ക്കുന്നു.

ഹേ രാജൻ!, ഭഗവാൻ ഹരിയുടെ ആയുധങ്ങളിലൊന്നാണു സുദർശനചക്രം. അതിനെ കാലമായി അറിയുക. കാലത്തിനധീതമായി ഇവിടെ യാതൊന്നും തന്നെയില്ല. ബ്രഹ്മാവ് മുതൽ പുൽത്തകിട് വരെയുള്ള ജന്മങ്ങൾക്ക് ചുറ്റും ആ ചക്രം സദാ കറങ്ങിക്കൊണ്ടേയിരിക്കുന്നു. തല്ഫലമായി മനുഷ്യൻ കൌമാരത്തിൽനിന്നും യൌവ്വനത്തിലേക്കും അവിടെനിന്ന് വാർദ്ധക്യത്തിലേക്കും മാറിക്കൊണ്ടിരിക്കുന്നു. അത്യന്തം കൃത്യതപുലർത്തുന്ന ഈ ചക്രത്തെ തടയുവാൻ ആരാലും സാധ്യമല്ല. മാറ്റത്തിലൂടെ മരണം സമ്മാനിക്കുന്ന ഈ ചക്രത്തെ ഭയന്ന് മനുഷ്യൻ ചിലനേരം അനിത്യങ്ങളായ വിവിധ ശക്തികളെ ആശ്രയിക്കുന്നു. എന്നാൽ, ഈ ചക്രത്തിന്റെ ഉടമയെ ആരുംതന്നെ സ്മരിക്കുന്നില്ല. ആശ്രയയോഗ്യമല്ലാത്ത ഈ അനിത്യശക്തികളെ സംസാരവനത്തിലെ പരുന്തായും കഴുകനായും കാക്കയായും അറിയുക. സിംഹത്തെപ്പോലെ പാഞ്ഞടുക്കുന്ന മരണത്തെ ഇവയ്ക്കെങ്ങനെ തടുക്കാൻ കഴിയും?. കപടസന്യാസിവേഷധാരികളായ ഇവരെ പാഷണ്ടികൾ എന്നുവിളിക്കുന്നു. സ്വയം വഞ്ചിതരായ അവർ തങ്ങളുടെ അടുക്കലെത്തുന്നവരെ വഞ്ചിച്ചപഹരിക്കുന്നു. അതിൽനിന്നും പാഠമുൾക്കൊള്ളുന്ന ചിലർ ഭഗവാന്റെ യഥാർത്ഥഭക്തന്മാരെ പ്രാപിക്കുന്നു. എന്നാൽ, പാപവാസനകൾ പ്രബലമായതിനാൽ അവർക്കവിടെ നിലയുറപ്പിക്കാൻ സാധ്യമല്ലാതെ വരികയും അവർ വീണ്ടും അധർമ്മികളുടെ സംഗത്തിൽ ചേർന്ന് വാനരന്മാരെപ്പോലെ വിഷയികളായി മാറുകയും ചെയ്യുന്നു. അവർക്കൊരിക്കലും തങ്ങളുടെ ജന്മോദ്ദേശത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. അഹോരാത്രം പണിയെടുത്ത് വിഷയങ്ങളോരോന്നോരോന്നായി ഭുജിച്ചുകൊണ്ട് കാലം പോകുന്നതറിയാതെ ജീവിതം വൃഥാവിലാക്കുന്നു. കുരങ്ങന്മാർ ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കയറുന്നതുപോലെ, ജീവൻ ഈ സംസാരവനത്തിൽ പലേ ജന്മങ്ങളെ കൈക്കൊള്ളുന്നു. അങ്ങനെ വിഷയങ്ങളെ അനുഭവിച്ചുകൊണ്ട് ഗൃഹസ്ഥാശ്രമജീവിതം പുലർത്തിപ്പോരുന്നു. ഈ അല്പസുഖത്തിൽനിന്നും ജീവന്റെ ഉയർച്ചയിലേക്കൊരിക്കലും അവർ ചിന്തിക്കുന്നില്ല. തന്റെ സ്വരൂപത്തേയും അതുപോലെ ഈശ്വരനുമായുള്ള തന്റെ ബന്ധത്തേയും മനസ്സിലാക്കാതെ വിഷയഭോഗത്തിനായിക്കൊണ്ട് അവർ പലേകർമ്മങ്ങളിലേർപ്പെടുന്നു. അവസാനം, മരണത്തെ ഭയന്നുകൊണ്ട് അന്ധകാരം നിറഞ്ഞ ഗുഹയിലകപ്പെട്ടുപോകുന്നു. 

ശീതതാപവാതവർഷങ്ങളെക്കൊണ്ട് പൊറുതിമുട്ടി അവൻ വല്ലാതെ വിഷമിക്കുന്നു. അല്പലാഭത്തിനുവേണ്ടി മനുഷ്യൻ ശത്രുക്കളുമായി കൈകോർക്കുന്നു. ഒടുവിൽ അവരാൽത്തന്നെ ചതിക്കപ്പെടുകയും ചെയ്യുന്നു. ദാരിദ്യം കൊണ്ട് വഴിമുട്ടിയ ജീവന്മാർ ഇടയ്ക്ക് അന്യന്റെ സ്വത്തിനെ അപഹരിക്കുകയും സമൂഹത്തിൽ അപമാനിതരാകുകയും ചെയ്യുന്നു. ശത്രുക്കൾ പോലും വിഷയത്തെ കാമിച്ചുകൊണ്ട് മംഗല്യം കഴിക്കുകയും താമസിയാതെ ബന്ധം വേർപെടുത്തുകയും ചെയ്യുന്നു. അച്ഛനമ്മമാരടക്കം സ്നേഹിച്ചവരും സ്നേഹിക്കപ്പെട്ടവരും മരണമടയുന്നു. അതിൽ ദീനദീനം വിലപിക്കുന്നതിനിടയിൽ വീണ്ടും എങ്ങനെയോ അല്പസുഖം വീണുകിട്ടുന്നു. അതിനെ സന്തോഷത്തോടെ അനുഭവിച്ചുകൊണ്ട് വീണ്ടും കാലം കുറെ കടന്നുപോകുന്നു. അങ്ങനെ സംസാരമാകുന്ന മഹാവനത്തിൽ ജീവൻ ചിലപ്പോൾ സുഖിക്കുകയും മറ്റുചിലപ്പോൾ ദുഃഖിക്കുകയും ചെയ്തുകൊണ്ട് കാലവും ജന്മവുമൊരുപാട് വൃഥാവിലാകുന്നു. എന്നാൽ, ജ്ഞാനികൾ സദാ ഭഗവാനിൽ മാത്രം അഭയം പ്രാപിക്കുന്നു. അവിടെ അവർ എപ്പോഴും നിത്യമായ ആത്മസുഖത്തെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. അവർ സദാ ശാന്തരായിരിക്കുന്നു. മാനസേന്ദ്രിയങ്ങളെ സംയമിപിച്ച് അവർ മുക്തിമാർഗ്ഗത്തിലൂടെ ചരിക്കുന്നു. എന്നാൽ, ദൌഭാഗ്യവശാൽ വിഷയികൾ ഈ സുഖദുഃഖങ്ങളുടെ അനിത്യതയെ മനസ്സിലാക്കാതെ സംസാരമാകുന്ന കൊടിയ വനത്തിൽ അലഞ്ഞുതിരിയുന്നു. എന്തിനു പറയാൻ ചില രാജർഷികൾക്കുപോലും സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവർക്കും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽനിന്നും കരകയറുവാൻ സാധിച്ചിട്ടില്ല. തത്ക്കാരണാ‍ൽ, അവരും തന്നോളം പോന്ന മറ്റു രാജാക്കന്മാരുമായി മല്ലടിച്ച് ജീവിതത്തിന്റെ പരമലക്ഷ്യത്തെ നിറവേറ്റാതെ പോർക്കളത്തിൽ കഴുത്തറ്റു കബന്ധങ്ങളായി നിലം‌പൊത്തുന്നു. സകാമകർമ്മികളായ ചിലർ വിവിധതരം യജ്ഞങ്ങൾക്കൊണ്ട് തങ്ങൾ നേടിയ പുണ്യം കാരണം കുറേകാ‍ലം സ്വർഗ്ഗത്തിൽ വസിക്കുന്നു. എന്നൽ, ആ പുണ്യം ക്ഷയിക്കുമ്പോൾ അവർക്കും പതനം സംഭവിക്കുന്നു. അങ്ങനെ ഉച്ഛവും നീചവുമായ ജന്മങ്ങളിൽ വന്നും പോയും കാലമൊരുപാട്.

ഹേ പരീക്ഷിത്ത് മഹാരാജൻ!, ജഡഭരതനാൽ അരുളപ്പെട്ട ഈ മാർഗ്ഗം ഗരുഡന്റെ മാർഗ്ഗമായി അറിയപ്പെടുന്നു. എന്നാൽ സാധാരണ രാജാക്കന്മാർ മശകങ്ങളെപ്പോലെയാകുന്നു. അവയ്ക്കൊരിക്കലും ഗരുഡനെപ്പോലെ പറക്കാൻ സാധിക്കുകയില്ല. ആരുംതന്നെ ഇന്നുവരെ ഈ മാർഗ്ഗത്തെ ഉള്ളവണ്ണം പിന്തുടർന്നിട്ടുമില്ല. രാജൻ!, ഭരതൻ കഴിഞ്ഞ ജന്മത്തിൽ ഭഗവദ്ഭക്തോത്തമനായിരുന്നു. പുത്രദാരങ്ങളടക്കം തന്റെ രാജ്യം പോലും വളരെ നിസ്സാരമായി അദ്ദേഹത്തിന് ത്യജിക്കുവാൻ സാധിച്ചു. മാത്രമല്ല, ഭരതമഹാരാജാവിന്റെ കർമ്മങ്ങളും അത്ഭുതകരമായിരുന്നു. ദേവന്മാർ പോലും കൊതിച്ചിരുന്ന ഐശ്വര്യങ്ങളായിരുന്നു അത്ര നിസ്സാരമായി അദേഹം ഉപേക്ഷിച്ചതു. കാരണം, ഭഗവദൈശ്വര്യങ്ങൾക്കുമുന്നിൽ യാതൊന്നും ഈ പ്രപഞ്ചത്തിൽ ശ്രീമത്തായി അദ്ദേഹത്തിനു തോന്നിയിരുന്നില്ല. ഭഗവാനിൽ അത്രകണ്ട് മനം ലീനമായതിനാൽ മോക്ഷം പോലും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ തുച്ഛലാഭമായിരുന്നു. പിന്നീട്, മാനിന്റെ ശരീരത്തിലിരുന്നുകൊണ്ടും അദ്ദേഹം ഭഗവദ്സ്മരണയെ കൈവെടിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആ ശരീരം ത്യജിക്കുന്ന വേളയിലും അദ്ദേഹത്തിന് ഹരിനാമമുച്ഛരിക്കുവാനുള്ള മഹാഭാഗ്യം കൈവന്നിരുന്നു. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു: ഭഗവാൻ ഹരി സർവ്വയോഗങ്ങളുടേയും മൂർത്തീഭാവമാണു. അവൻ സർവ്വ യജ്ഞങ്ങളുടേയും ഫലദാതാവുമാണു. അവൻ ധർമ്മത്തെ കാത്തുസൂക്ഷിക്കുന്നു. അവൻ സർവ്വവേദങ്ങളുടേയും അകകാമ്പാണു. അവൻ പ്രപഞ്ചത്തിന് സർവ്വാധാരനായി നിലകൊള്ളുന്നു. സകല ഹൃദയങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണവൻ. അവൻ സർവ്വതിനേയും തന്നിലേക്കാകർഷിക്കുന്നു. അങ്ങനെയുള്ള ആ പരമപുരുഷനിൽ നമസ്കാരമർപ്പിച്ചുകൊണ്ട് ഞാനിതാ എന്റെ ശരീരമുപേക്ഷിക്കുന്നു. എന്നും ഈയുള്ളവൻ അവന്റെ ഭക്തിയിൽ രമിക്കുമാറാകട്ടെ!.

ഹേ പരീക്ഷിത്ത് മഹാരാജൻ! ഭക്തന്മാർ സദാ ഈ ചരിതത്തെ ഗാനം ചെയ്യുന്നു. ഭരതചരിതത്തെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് ആയുരാരോഗ്യസൌഖ്യങ്ങളും ഐശ്വര്യവും വർദ്ധിക്കുന്നു. സ്വർഗ്ഗത്തെ കാമിക്കുന്നവർക്ക് സ്വർഗ്ഗവും മോക്ഷത്തെ ആഗ്രഹിക്കുന്നവർക്ക് മോക്ഷവും ഈ കഥാശ്രവണത്തിലൂടെ ഉണ്ടാകുന്നു. ഭരതചരിതകഥാശ്രവണപഠനാദികളിലൂടെ ജീവന്റെ സകല അഭീഷ്ടങ്ങളും സാധൂകരിക്കപ്പെടുന്നു.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The forest of Samsara

2019, ജൂൺ 8, ശനിയാഴ്‌ച

5.13 ജഡഭരതരഹൂഗുണസവാദം-2


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 13
(ജഡഭരതരഹൂഗുണസവാദം-2)


സർവ്വസംഗപരിത്യഗിയായ ജഡഭരതൻ തുടർന്നു: ഹേ രഹൂഗുണരാജൻ!, ഈ ഭൌതികലോകത്ത് ജീവഭൂതങ്ങൾ വിഷയാനുഭവങ്ങളിലൂടെ സുഖം തേടി ദുസ്തരമായ ജനിമൃതിസംസാരത്തിൽ പെട്ടുഴലുന്നു. അവർ സത്വാദി ത്രിഗുണങ്ങൾക്കധീനരായി പുണ്യവും പാപവും മിശ്രവുമായ ഫലങ്ങളെ അനുഭവിക്കുന്നു. തുടർന്ന് ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ആകൃഷ്ടരായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു. അതിനായി മനുഷ്യൻ സംസാരമാകുന്ന കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. അവിടെ അവൻ രാപ്പകലില്ലാതെ അലഞ്ഞുതിരിയുന്നു. പക്ഷേ, എത്രകണ്ടലഞ്ഞാലും പ്രയത്നിച്ചാലും സംസാരത്തിൽ നിത്യമായ സുഖത്തെ ഒരിക്കലും അവന് ലഭ്യമാകുന്നില്ല. കാരണം, അവൻ വിഹരിക്കാൻ കൊതിക്കുന്ന സംസാരമാകുന്ന കാട്ടിൽ വളരെയധികം വന്യമൃഗങ്ങൾ വിളയാടുന്നു. വിഷയസുഖം കൊതിച്ചെത്തുന്ന ജീവനെ സൂത്രത്തിൽ പറ്റിച്ചുകൊണ്ട്, കടുവ കുഞ്ഞാടിനെ അപഹരിക്കുന്നതുപോലെ, അവ ഭോഗിയായ ജീവാത്മാവിനെ നിഷ്കരുണം കടിച്ചുകീറുന്നു. ആ കാട്ടിൽ ധാരാളം വള്ളിക്കുടിലുകളുണ്ടു. അവയ്ക്കുള്ളിൽ പെട്ട് മശകങ്ങളുടെ കടിയുമേറ്റ് ജീവന്മാർ ബുദ്ധിമുട്ടുന്നു. ചിലപ്പോൾ അവർ ആ കാട്ടിൽ പലതരം ഗന്ധർവ്വനഗരങ്ങൾ കണ്ട് രസിക്കുകയും, എന്നാൽ മറ്റുചിലപ്പോൾ ആകാശത്തിൽനിന്നും ഉൽക്കകൾ പതിക്കുമ്പോലെ തങ്ങൾക്കുനേരേ വന്നടുക്കുന്ന ഭൂതപ്രേതപിശാചുക്കളെ കണ്ട് ഭയക്കുകയും ചെയ്യുന്നു. പുത്രദാരങ്ങളെ സംതൃപ്തരാക്കുവാനുള്ള ത്വരയിൽ അവവ്യാപാരികളെപ്പോലെ ആ മഹാവനത്തിൽ നെട്ടോട്ടമോടുന്നു. അവരുടെ വശ്യമായ നോട്ടങ്ങളാലും ഭാവങ്ങളാലും കണ്ണുകൾ മൂടപ്പെട്ട ജീവന്മാർ അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെ സ്വബോധം നഷ്ടപ്പെട്ട അവർ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുന്നു. കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദത്താൽ അവർ അസ്വസ്ഥരാകുന്നു. ഭീതി ജനിപ്പിക്കുന്ന ശത്രുക്കളുടെ ഘോരശബ്ദത്താൽ അവരെടെ ഹൃദയം പൊട്ടിപ്പിളരുന്നു. ആ സമയം, അവഫലമോ പുഷ്പമോ ഇല്ലാത്ത വൃക്ഷങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കുന്നു. അവരുടെ വിപ്പിനെ ശമിപ്പിക്കുവാൻ ആ പാഴ്വൃക്ഷങ്ങൾക്ക് കഴിയാതെ പോകുന്നു. ദാഹത്താൽ തൊണ്ട വരളുമ്പോൾ അവഅകലെ മരീചികയെ കണ്ട് അവിടേയ്ക്കോടിയടുക്കുന്നു.

ചിലപ്പോൾ അവർ വിഷയദാഹികളായി ആഴമില്ലാത്ത ജലാശയത്തിലേക്കെടുത്തുചാടുന്നു. ചിലനേരം ആ സംസാരവനത്തിൽ ആളിപ്പടരുന്ന തീയിൽ വെന്തുനീറുന്നു. ജീവനുതുല്യം കരുതുന്ന സ്വത്തിനെ മറ്റുള്ളവർ അപഹരിച്ചുകൊണ്ടുപോകുമ്പോൾ അവർ ദുഃഖിതരായിമാറുന്നു. ആ തീരാദുഃഖത്തിൽ നെഞ്ചത്തടിച്ചുകരഞ്ഞുകൊണ്ട് ബോധം കെട്ടുവീഴുന്നു.   വീണ്ടും ചിലനേരം അവർ രാജഹർമ്മ്യോപമമായ നഗരത്തിൽ തന്റെ കുടുംബവുമൊത്ത് സുഖിക്കുവാനാഗ്രഹിക്കുന്നു. അതിനെക്കുറിച്ചാഗ്രഹിച്ച് അല്പനേരം സ്വപ്നലോകത്തിൽ രമിക്കുകയും നിമിഷാർദ്ധംകൊണ്ട് അവിടെനിന്നും നിലം പൊത്തുകയും ചെയ്യുന്നു. ചിലപ്പോൾ ആ കാട്ടിലെ സമൃദ്ധമായ കൊടുമുടികൾ കണ്ടുഭ്രമിച്ച് അവർ അതിനുമുകളിൽ കയറാൻ ശ്രമിക്കുകയും, കാലിൽ കല്ലും മുള്ളും കൊണ്ടുകയറി ആ ഉദ്യമത്തിനാകാതെ വിഷമിക്കുകയും ചെയ്യുന്നു. സംസാരവനത്തിലകപ്പെട്ട ചിലർ ചിലസമയങ്ങളിൽ വിശന്നുവലഞ്ഞ് കുടുംബാംഗങ്ങളോട് കയർക്കുകയും അവരോടു കോപാകുലരായി പെരുമാറുകയും ചെയ്യുന്നു.

ചിലനേരം ആ വനത്തിൽ അവരെ മലമ്പാമ്പ് വിഴുങ്ങുകയോ ചുറ്റിവരിയുകയോ ചെയ്യുന്നു. ആ സമയം അവർ അബോധാവസ്ഥയിൽ ആ കൊടുങ്കാട്ടിൽ ശവശരീരങ്ങൾ പോലെ കിടക്കുന്നു. ചിലപ്പോൾ മൂർഖനെപ്പോലെയുള്ള വിഷപാമ്പുകളുടെ ദംശനമേറ്റ് അന്തഃകൂപത്തിലേക്ക് അവർ ആണ്ടുപതിക്കുന്നു. രക്ഷയ്ക്കായി ആരോരുമില്ലാതെ ബോധരഹിതരായി അവർ അതിനുള്ളിൽ പെട്ടുപോകുന്നു.

ചിലനേരങ്ങളിലാകട്ടെ, അവർ സുഖത്തിനായി അന്യന്റെ സ്വത്തിനെ മോഹിക്കുന്നു. മധുപന്റെ കൂട്ടിലെ മധു മോഹിച്ചെത്തി അവിടെനിന്നും മറ്റുള്ള മധുപന്മാരാൽ ആട്ടിപ്പായിക്കപ്പെടുന്നതുപോലെ, അവർ ഘോര അപമാനത്തിനിരയാകുന്നു. അതേസമയംതന്നെ, തങ്ങൾ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടുനേടിയ സുഖഭോഗത്തെ അന്യർ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. ചിലപ്പോൾ അവർ ശീതതാപവാതവർഷങ്ങളെ സഹിക്കവയ്യാതെ കഷ്ടപ്പെടുന്നു. ചില സാഹചര്യങ്ങളിൽ അന്യോന്യം ചതിച്ചും പറ്റിച്ചും സുഖിക്കാൻ നോക്കുന്നു. അങ്ങനെ അവർ തമ്മിൽ ദ്വേഷിക്കുകയും അത് കലഹങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ചിലർക്ക് ഈ വനത്തിൽ പാർപ്പിടമോ, കുടുംബത്തോടുത്ത് ജീവിക്കുവാനുള്ള മറ്റു സൌകര്യങ്ങളോ ഇല്ലാതെവരുന്നു. ആ സമയം അവർ യാജകരായി ജനമധ്യത്തിലിറങ്ങി കൈനീട്ടുന്നു. അതിലും തൃപ്തമാകാതെ വരുമ്പോൾ മറ്റുള്ളവരുടെ സ്വത്തിനെ മോഷ്ടിക്കുകയും അതിലൂടെ സുഖം കാമിക്കുകയും ചെയ്യുന്നു. എന്നാൽ താമസിയാതെ അവർ പിടിക്കപ്പെടുകയും സമൂഹത്തിൽ അപമാനിതരായി ഒറ്റപ്പെടുകയും ചെയ്യുന്നു.

ഹേ രാജൻ! സംസാരമാകുന്ന ഈ വനത്തിൽ മനുഷ്യൻ സ്വത്തിനുവേണ്ടി ബന്ധങ്ങളുണ്ടാക്കുകയും അതുവഴി അവരുമായി ശത്രുതയിലാകുകയും ചെയ്യുന്നു. ചില ഭവനങ്ങളിൽ ഭാര്യയും ഭർത്താവും കുടുംബത്തിന്റെ സുഖത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. എന്നാൽ, നിനച്ചിരിക്കാതെ വ്യാധികൾ വന്നടുക്കുകയും വാരിക്കൂട്ടിയ ധങ്ങളൊന്നും പോരാതെവരികയും ചെയ്യുന്നു. ഹേ രഹൂഗുണരാജാവേ!, ആ കാനനമാഗമധ്യേ ആദ്യം അവന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നു. പിന്നീടുള്ള കാലമത്രയും അവൻ തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി സുഖത്തെ അന്വേഷിച്ചലയുന്നു. എന്നാൽ, മരണം വരെയും ആരും ഇതിൽനിന്നും പിന്തിരിയുന്നില്ല.

ഭൂമിയെ സ്വന്തമാക്കാനും അവളെ ഭരിക്കുവാനുമുള്ള ത്വരയിൽ ധാരാളം വീരന്മാർ പരസ്പരം പോരാടി ജയിക്കുകയും പടക്കളത്തിൽ മരിച്ചുവീഴുകയും ചെയ്തിട്ടുണ്ടു. എന്നാൽ, അജ്ഞാനത്താൽ ആരുംതന്നെ തന്റെയോ ഈ ഭൂമിയുടെതന്നെയോ സ്വരൂപത്തെ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. വീരന്മാരായിരുന്നിട്ടുകൂടി അവർക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ പാതയിലൂടെ ചരിക്കുവാൻ സാധിച്ചിട്ടില്ല. അവർ സംസാരമാകുന്ന ആ കാട്ടിലെ വള്ളിച്ചെടിയാകുന്ന പുത്രദാരങ്ങളുടെ ആശ്ലേഷണം ആഗ്രഹിക്കുന്നു. ആ സമയം മരണമാകുന്ന സിംഹങ്ങൾ അവർക്കുനേരേ പാഞ്ഞടുക്കുന്നു. അവയുടെ പിടിയിൽനിന്നും രക്ഷനേടാനായി അവർ കപടവേഷധാരികളായ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. പിന്നൊരിക്കൽ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോൾ അവർ അവരിൽനിന്നുമകന്നു കുറേക്കാലം ഭഗവദ്ഭക്തന്മാരുടെ സംഗത്തിൽ ചേരുന്നു. എന്നാൽ ദൌഭാഗ്യവശാൽ അവർക്ക് ഭഗവാനിൽ രമിക്കുവാൻ കഴിയാതെ വരികയും തുടർന്ന് വീണ്ടും വിഷയാശയോടെ ആ കാട്ടിലേക്കുതന്നെ സുഖംതേടി തിരിച്ചുപോകുകയും ചെയ്യുന്നു. അങ്ങനെ പലവിധ വിഷയഭോഗങ്ങളിൽ‌പ്പെട്ട് സ്വയം ജന്മത്തെ വിഫലമാക്കി മരണം നേടുകയും ചെയ്യുന്നു.

മേൽ‌പ്പറഞ്ഞ രീരിതിയിൽ അവർ കുരങ്ങന്മാരെപ്പോലെ വിഷയങ്ങളാകുന്ന മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടി അല്പസുഖത്തെ അനുഭവിക്കുന്നു. കാലങ്ങൾ കടന്ന്, വാർദ്ധക്യത്തിൽ കുടുംബവും അവരെ ഉപേക്ഷിക്കുന്നു. അവിടെ അവർ നിരാലംബരായി കാലം തള്ളിനീക്കുന്നു. ചിലപ്പോൾ ആ സമയത്ത് അന്തകാരം നിറഞ്ഞ ഗുഹയിലടയ്ക്കപ്പെട്ടതുപോലെ അവർ മാറാരോഗങ്ങൾക്കടിപ്പെട്ടുപോകുന്നു. ആ സമയം ആ ഗുഹയ്ക്കുപിന്നിൽ തങ്ങളെ തുറിച്ചുനോക്കുന കരിരൂപിയായ മരണത്തെ കണ്ട് അവർ ഭയന്നുവിറയ്ക്കുന്നു. രക്ഷയ്ക്കായി ചുള്ളിക്കൊമ്പിലും കയ്യിൽ കിട്ടുന്ന എന്തിലും കടന്നുപിടിക്കുന്നു. ഹേ ശത്രുനാശനാ!, ആശ്ചര്യമെന്നു പറയട്ടെ, വല്ലവിധത്തിലും രക്ഷപ്പെട്ടാൽ, അവർ വീണ്ടും പൂർവ്വാധികം വിഷയാസക്തരായി ആ കാട്ടിനുള്ളിലേക്കുതന്നെ തിരിച്ചുവരുന്നു. അങ്ങനെ മായയുടെ പിടിയിൽപെട്ട് അവർ ആ സംസാരവനത്തിൽനിന്നും ഒരിക്കലും രക്ഷപ്പെടാതെ അതിൽ അലഞ്ഞുതിരിയുന്നു. മരണം വരെയും അവർ തന്റെ ജന്മോദ്ദേശത്തെ അറിയുന്നില്ല.

ഹേ മഹാരാജൻ!, താങ്കളും അതുപോലെ മായയുടെ പിടിയിലകപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് അങ്ങും അവിടുത്തെ രാജപദവിയേയും രാജദണ്ഡിനേയും ഉപേക്ഷിക്കുക. വിഷയങ്ങളോടുള്ള ആസക്തി ഒഴിവാക്കുക. പകരം, ഭക്തികൊണ്ട് ജ്ഞാനമാകുന്ന ഖഡ്ഗം സ്വീകരിക്കുക. അതുകൊണ്ട് അങ്ങ് മായയുടെ ഈ കെട്ടിനെ അറുത്തെറിയുക. അതുവഴി സംസാരമാകുന്ന ഈ കൊടുംകാടിനെ മറികടക്കുക.

ഇത്രയും കേട്ടുനിന്ന രഹൂഗുണരാജാവ് പറഞ്ഞു: മനുഷ്യജന്മമാണു കോടാനുകോടി ജീവജാലങ്ങളിൽ വച്ച് മഹത്തായ ജന്മം. സ്വർഗ്ഗത്തിൽ ദേവന്മാർക്കിടയിൽ കിട്ടുന്ന ജന്മം പോലും ഭൂമിയിലെ ഈ മനുഷ്യജന്മത്തിനുമേൽ ശ്രേഷ്ഠമല്ല. അല്ലെങ്കിൽത്തന്നെ ദേവജന്മത്തിലൂടെ ജീവന് എന്ത് നേടാനാണു?. അവർ അവിടെ പുണ്യങ്ങളെ അനുഭവിക്കുന്നതിനിടയിൽ സത്സംഗത്തിന് എന്ത് പ്രസക്തിയാണുള്ളതു?. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അവിടുത്തെ പാദധൂളികൾ ശിരസ്സിലണിയുന്നതിലൂടെ ഒരുവന് അധോക്ഷജനിൽ ഭക്തിയുണ്ടാകുന്നെങ്കിൽ, അതിലെന്താശ്ചര്യമാണുള്ളതു?. അങ്ങയോടൊപ്പമുള്ള ഒരു നിമിഷത്തെ സംഗത്താൽ എന്റെ സകല സംശയങ്ങളും മാറിയിരിക്കുന്നു. എന്നെ സംസാരത്തിൽ ബന്ധിച്ചിരുന്ന അഹങ്കാരവും രാഗദ്വേഷങ്ങളും ഒഴിഞ്ഞുപോയിരിക്കുന്നു. ഞാൻ ഇപ്പോൾ അവയിൽനിന്നെല്ലാം മുക്തനാണു. സകല സാധുക്കൾക്കും എന്റെ നമസ്ക്കാരം. ഏതുവേഷത്തിലുള്ളവരായാലും ഞാനവരെ ഹൃദയംകൊണ്ട് നമിക്കുകയാണു. അവരെ ദ്വേഷിക്കുന്നവർക്ക് അവരുടെ കാരുണ്യംകൊണ്ടുതന്നെ സർവ്വമംഗളങ്ങളും ഭവിക്കട്ടെ!.

ശുകദേവൻ പറഞ്ഞു: ഹേ ഉത്തരയുടെ പുത്രനായ പരീക്ഷിത്ത് രാജൻ!, തന്നെക്കൊണ്ട് പല്ലക്ക് വഹിപ്പിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്ത രഹൂഗുണരാജാവിനോട് ജഡഭരതനുണ്ടായിരുന്ന നീരസം മാറുകയും അദ്ദേഹത്തിന്റെ ഹൃദയം ഉൾക്കടലിനെപ്പോലെ ശാന്തമാകുകയും ചെയ്തു. തന്നെ അപഹസിച്ച രഹൂഗുണചക്രവർത്തിക്ക് പരമഹംസനും കാരുണ്യഹൃദയനുമായ ജഡഭരതൻ ആത്മതത്വത്തെ ഉപദേശിച്ചുകൊടുത്തു. തന്നിൽ അഭയം പ്രാപിച്ച രാജാവിനെ അനുഗ്രഹിച്ചതിനുശേഷം അദ്ദേഹം എങ്ങോട്ടെന്നില്ലാതെ അവധൂതവേഷനായി യാത്രതിരിച്ചു. ജഡഭരതനാൽ ഉപദിഷ്ടനായ രഹൂഗുണചക്രവർത്തിക്ക് തന്റെ സ്വരൂപത്തെ മനസ്സിലാകുകയും വിഷയങ്ങളിലുള്ള ആസക്തി ഒഴിയുകയും ചെയ്തു. ഹേ രാജൻ!, ആരാണോ ഭഗവാൻ ഹരിയുടെ ഭക്തരിൽ ശരണം പ്രാപിക്കുന്നതു, അവൻ ശരീരം താനാണെന്ന മായാഭാവത്തെ ജയിക്കുകയും തന്റെ യഥാർത്ഥസ്വരൂപത്തെ തിരിച്ചറിയുകയും ചെയ്യുന്നു.

പരീക്ഷിത്ത് രാജാവ് ശുകദേവനോട് പറഞ്ഞു: ഹേ പ്രഭോ!, ഹേ ഭക്തോത്തമാ!, സംസാരമാകുന്ന മഹാവനത്തിൽ അലഞ്ഞുതിരിയുന്ന ജീവാത്മാക്കളുടെ അവസ്ഥയെ അങ്ങ് വളരെയധികം ലളിതമായും ഭംഗിയായും അടിയനെ ബോധിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ കഥയുടെ അന്തഃസ്സത്തയെ അറിയുവാൻ ജ്ഞാനികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഹേ ഗുരോ!, ഞാൻ അവിടുത്തോടപേക്ഷിക്കുകയാണു, ഇതിന്റെ പ്രത്യക്ഷേണയുള്ള പൊരുൾകൂടി പറഞ്ഞ് അടിയനെ ബോധവാനാക്കിയാലും!.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിമൂന്നാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next







Spiritual advises to King Rahuguna by Jadabharata

5.12 ജഡഭരതരഹൂഗുണസവാദം-1


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 12
(ജഡഭരതരഹൂഗുണസവാദം-1)


രഹൂഗുണമഹാരാജാവ് ജഡഭരതനോട് പറഞ്ഞു: ഹേ മഹാത്മൻ!, അങ്ങ് ആ പരംപൊരുൾ തന്നെയാണു. അവിടുത്തെ അവതാരങ്ങളിലൂടെ ശാസ്ത്രങ്ങളെക്കുറിച്ചുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ യുഗങ്ങൾതോടും ദൂരീകരിക്കപ്പെടുന്നു. ബ്രാഹ്മണവേഷത്തിൽ അടിയന്റെ മുമ്പിൽ പ്രത്യക്ഷനായ അങ്ങേയ്ക് നമസ്കാരം. പ്രൌഢവേഷഭൂഷാദികളാൽ മലിനമായ എന്റെ ഈ ശരീരത്തെ അഹങ്കാരമാകുന്ന വിഷസർപ്പം ദംശിച്ചിരിക്കുന്നു. വിഷയാസക്തി എന്ന രോഗം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു. അവിടുത്തെ ഉപദേശമാകുന്ന അമൃതത്താൽ മാത്രമേ ഈ രോഗം ഭേദമാകുകയുള്ളൂ. അങ്ങയിൽനിന്നും അടിയൻ വളരെയധികം ഗ്രഹിക്കുവാനാഗ്രഹിക്കുന്നു. എന്നാൽ ഈ ചുരുങ്ങിയ സമയംകൊണ്ട് അങ്ങ് പറഞ്ഞ ആ അദ്ധ്യാത്മയോഗം അത്യന്തം ലളിതമായി ഒന്നുകൂടി അടിയനെ ബോധിപ്പിച്ചാലും. ഹേ പ്രഭോ!, ജിജ്ഞാസ്സുവായ അടിയനെ ആത്മബോധം നൽകിയനുഗ്രഹിച്ചാലും. ഹേ യോഗീശ്വരാ!, ശരീരത്തിനുണ്ടാകുന്ന തളർച്ച ഒരിക്കലും ആത്മാവി‍നെ ബാധിക്കുന്നില്ലെന്നങ്ങ് പറയുകയുണ്ടായി. എന്നാൽ, അടിയനെപ്പോലുള്ള അല്പബുദ്ധികൾക്കത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണു. ആയതിനാൽ അങ്ങയുടെ വാക്കുകൾ എന്നെ ഭ്രമിപ്പിക്കുകയാണു.

അത്രയും കേട്ടപ്പോൾ, ജഡഭരതൻ പറഞ്ഞു: ഹേ രാജൻ!, പ്രകൃതിയുടെ സങ്കലനം കൊണ്ടും പരിവർത്തനം കൊണ്ടും ഇവിടെ അനേകകോടി ഭൌതികനാമരൂപങ്ങൾ പ്രത്യക്ഷമായിരിക്കുന്നു. അതിൽ ചിലത് ചരങ്ങളും മറ്റുചിലത് അചരങ്ങളുമാകുന്നു. ഇവിടെ ചരരൂപങ്ങളിൽ ചിലതാണ് ഈ പല്ലക്കും താങ്ങി നടക്കുന്ന അങ്ങയുടെ പരിചാരകർ. അചരരൂപങ്ങളിലൊന്ന് ഈ പല്ലക്കും. ചരങ്ങളായ മനുഷ്യരൂപത്തിന്റെ തോളിൽ അചരരൂപമായ പല്ലക്ക് കയറ്റിവച്ചിരിക്കുന്നു. അതിനുള്ളിലാണ് സൌവീരദേശരാജാവിരിക്കുന്നതു. അദ്ദേഹത്തിന്റെ ശരീരവും മേൽപ്പറഞ്ഞ ഭൂതങ്ങളാൽ നിർമ്മിതമാണു. ആ ശരീരത്തിനുള്ളിൽ അങ്ങിരുന്നുകൊണ്ട് ഞാനീ സൌവീരദേശത്തിന്റെ രാജാവാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അങ്ങയുടെ പല്ലക്കും ചുമന്നുനടക്കുന്ന ഈ പാവം മനുഷ്യരെ യഥാർത്ഥത്തിൽ അങ്ങ് ദ്രോഹിക്കുകയാണു. അങ്ങയെ ഭയന്നുകൊണ്ട് ഗത്യന്തരമില്ലാതെയാണിവർ ഈ കർമ്മത്തിലേർപ്പെട്ടിരിക്കുന്നതു. സത്യത്തിൽ അങ്ങൊരു ക്രൂരനായ മനുഷ്യനാണു. എന്നിട്ടും അങ്ങ് വിചാരിക്കുന്നു, ഞാൻ ഇവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണെന്നു. എന്നാൽ ജ്ഞാനികളുടെ സഭയിൽ അങ്ങ് വെറുമൊരു മൂഢൻ മാത്രമാണു. ഇവിടെ സകലതും പലേവിധ നാമങ്ങളിലും രൂപങ്ങളിലും വ്യക്തമായിരിക്കുന്ന ജീവാത്മാക്കളാണു. അവയിൽ ചിലത് ചരങ്ങളായും മറ്റുചിലത് അചരരൂപങ്ങളായും കാണപ്പെടുന്നുവെന്നുമാത്രം. ഈ ശരീരങ്ങളെല്ലാംതന്നെ ഭൂമിയിൽനിന്നുമുണ്ടായി, കുറെക്കാലം ഭൂമിയിൽ നിലനിന്ന്, പിന്നീട് ഇതേ ഭൂമിയിലേക്ക് ലയിച്ചുചേരുന്ന ഭൂമിയുടെതന്നെ അംശം മാത്രമാണു. എല്ലാ ശരീരങ്ങളും മണ്ണിൽ പിറന്ന് മണ്ണോടുചേരുന്ന മണ്ണുതന്നെയെന്നു സാരം.

ഹേ രാജൻ!, സത്യമായി തോന്നുന്ന ഈ പ്രപഞ്ചം യഥാർത്ഥത്തിൽ അനിത്യമാണെന്നറിയുക. കാരണം, അനിത്യമായ പരമാണുവാൽ നിർമ്മിതമയതാണീപ്രപഞ്ചം. അതുകൊണ്ടുതന്നെ, ഇവിടെ വ്യക്തമായിരിക്കുന്ന ചെറുമയും വലിമയും വ്യത്യാസങ്ങളും തടിച്ചതും മെലിഞ്ഞതും തുടങ്ങിയ സകല കാര്യകാരണങ്ങളേയും അനിത്യമായിത്തനെ അറിയുക. സർവ്വവും പ്രകൃതിയുടെ മാറ്റം മുഖേനയുണ്ടാകുന്ന മായാഭാവങ്ങൾ മാത്രമാണു.

എന്നാൽ, എന്താണ് സത്യമെന്നല്ലേ?, കേട്ടോളൂ!. രണ്ടെന്നില്ലാത്ത വിശുദ്ധമായ പരമജ്ഞാനം മാത്രമാണിവിടെ സത്യമായിട്ടുള്ളതു. അത് നമ്മെ ബന്ധനത്തിൽനിന്നും മുക്തമാക്കുന്നു. അത് സർവ്വഗതവും അചിന്ത്യവുമാണു. അത് ബ്രഹ്മസ്വരൂപമാണു. അതു യോഗികളുടെ ഹൃദയത്തിൽ ധ്യാ‍നഗമ്യമായമായ പരമാത്മവസ്തുവാണു. അതിനെ ജ്ഞാനികൾ വാസുദേവനെന്നു വിളിക്കുന്നു.  ഹേ രഹൂഗുണരാജൻ!, ബ്രഹ്മചര്യവ്രതമനുഷ്ഠിച്ചതുകൊണ്ടോ, ശുദ്ധഗൃഗസ്ഥാശ്രമിയായിരുന്നതുകൊണ്ടോ, വീടുപേക്ഷിച്ച് വാനപ്രസ്ഥം സ്വീകരിച്ചതുകൊണ്ടോ, സന്യാസിയായി ജീവിച്ചതുകൊണ്ടോ, വെള്ളത്തിൽ മുങ്ങി അഥവാ അഗ്നിക്കുനടുവിൽ നിന്നുകൊണ്ട് ഘോരമായ തപസ്സുകളനുഷ്ഠിച്ചതുകൊണ്ടോമാത്രം ഒരുവന് ആ ബ്രഹ്മത്തെ കിട്ടുന്നില്ല. അത് ലഭിക്കുവാൻ അവന്റെ ഭക്തന്മാരുടെ പാദരേണുക്കളാൽ സ്വയം അഭിഷേകം കൊള്ളുകതന്നെ വേണം. അവരുടെ കാരുണ്യമുണ്ടായാൽ മാത്രം സിദ്ധിക്കുന്ന ഒന്നാണ് മോക്ഷം. എങ്ങനെയാണ് ഒരു ശുദ്ധഭക്തനെ കാണാൻ കഴിയുക. ഭക്തന്മാരുടെ സംഗത്തിൽ പോകുക. അവർ അവിടെ അനന്യമായി ഭഗവാനെക്കുറിച്ചുമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു കാണാം. നിരന്തരം അവർ ആ പരമപുരുഷന്റെ ഗുണഗാനങ്ങൾ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങൾ എന്തിനായി അവിടെ ഒത്തുകൂടിയിരിക്കുന്നുവെന്ന ബോധംപോലുമില്ലാതെ അവർ സ്വയം വാസുദേവനായ ബ്രഹ്മത്തിൽ ലീനരായിമാറുന്നു. ഇതല്ലാതെ മറ്റൊന്നും അവർ ചെയ്യുന്നില്ലെങ്കിൽ, മറ്റൊന്നിനെക്കുറിച്ചും അവർ സംസാരിക്കുന്നില്ലെങ്കിൽ, ഉറപ്പിച്ചുകൊള്ളുക അവർ അവന്റെ ഉത്തമഭക്തന്മാരത്രേ!.

ഹേ രാജൻ!, കഴിഞ്ഞ ഒരു ജന്മത്തിൽ ഞാനൊരു രാജാവായിരുന്നു. എന്റെ നാമം ഭരതനെന്നും. സർവ്വസംഗപരിത്യാഗിയും ഭക്തനും മുക്തനും വേദശാസ്ത്രങ്ങളിൽ അപാരപാണ്ഡിത്യവുമുള്ള ആത്മജ്ഞാനിയുമായിരുന്നു ഞാൻ. എന്നാൽ ദൌഭാഗ്യവശാൽ ഒരു മാനിനോടുതോന്നിയ അമിതവാത്സല്യവും തൃഷ്ണയും ഞാൻ അതിനടുത്ത ജന്മത്തിൽ ഒരു മാനായി ജനിക്കുവാൻ കാരണമായി. ഹേ വീരരാജാവേ!, എന്നാൽ, ഭഗവദ്ദാസനായ എനിക്ക് മുജ്ജന്മങ്ങളിലെ ബോധമുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തിൽ എനിക്കുണ്ടായ പതനത്തെ തിരിച്ചറിഞ്ഞ ഞാൻ പിന്നീടുണ്ടായ ജന്മത്തിൽ സാധാരണ ജനങ്ങളിൽനിന്നുമകന്നുനിന്നു. വിഷയികളായ അവരുടെ സംഗത്തിൽനിന്നും ആരുമറിയാതെ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു.

സത്സംഗത്തിലൂടെ ഒരുവന് ജ്ഞാനം സമ്പാദിക്കുവാനും, ജ്ഞാനമാകുന്ന ആ വാൾ കൊണ്ട് സകല മായാവൈഭവങ്ങളേയ്യും ഛിന്നഭിന്നമാക്കുവാനും കഴിയും. അവരുടെ സംഗത്തിൽ ചേർന്ന് ഭഗവദ് ഗുണകഥനങ്ങളിലൂടെ ഭഗവാനിൽ രമിക്കുവാനും സാധിക്കും. അങ്ങനെ അത് തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആത്മസാക്ഷാത്ക്കാരവാസനയെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും അതുവഴി അവനിലേക്കെത്തിച്ചേരുവാനുമുള്ള വഴിയൊരുക്കും.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.


Previous        Next



Talks between Jadabharata an King Rahuguna

2019, ജൂൺ 2, ഞായറാഴ്‌ച

5.11 ജഡഭരതൻ രഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 11
(ജഡഭരതരഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു)


ജഡഭരതൻ രഹൂഗുണചക്രവർത്തിയോട് പറഞ്ഞു: ഹേ മഹാരാജൻ!, അജ്ഞാനിയായിട്ടും അങ്ങ് അറിവുള്ളവനെപ്പോലെ സംസാരിക്കുവാൻ ശ്രമിക്കുന്നു. ജ്ഞാനികൾ ഒരിക്കലും ഇതുപോലെ സംസാരിക്കുകയില്ല. കാരണം, അങ്ങ് പറയാൻ ശ്രമിക്കുന്നതെല്ലാം മനുഷ്യസമൂഹത്തിലെ വ്യവഹാരരീതികളെക്കുറിച്ചാണു. ഗൃഹമേധികൾ എപ്പോഴും വേദവാദികളാണു. അവർ വേദങ്ങളെ വാനോളം പുകഴ്തുക്കൊണ്ട് അതിനെ വ്യവഹാരത്തിനായി മാത്രമുപയോഗിക്കുന്നു. അങ്ങനെയുള്ളവരിൽ വേദത്തിന്റെ അന്തഃസത്ത ഒരിക്കലും വ്യക്തമാകുന്നില്ല. സ്വപനം യാഥാർത്ഥ്യമല്ലാത്തതുപോലെ, ഭൌതിജീവിതവും അതിലെ വിഷയാനുഭവങ്ങളും അനിത്യങ്ങളാണു. ഈ തത്വം തിരിഞ്ഞുകിട്ടിയാൽ വേദത്തിലെ കർമ്മാനുഷ്ഠാനങ്ങളുടെ നിസ്സാരതയെ മനുഷ്യന് നിഷ്പ്‌പ്രയാസം മനസ്സിലാക്കാവുന്നതാണു.

ത്രിഗുണങ്ങൾക്കടിപ്പെട്ടുപോയ മനസ്സ് കെട്ടഴിച്ചുവിട്ട കരിയപ്പോലെയാണു. അത് ഇന്ദ്രിയങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് വിഷയാനുഭവങ്ങളുടെ കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. പരിണിതഫലമായി മനുഷ്യൻ കർമ്മകാണ്ഡത്തിൽ‌പ്പെട്ട് സുഖദുഃഖങ്ങളുടെ നടുക്കടലിലേക്ക് പതിക്കപ്പെടുന്നു. നല്ലതും ചീത്തയുമായ ആഗ്രഹങ്ങളെക്കൊണ്ട് മൂടപ്പെട്ട അവന്റെ മനസ്സ് തത്ക്കാരണാൽ കാമക്രോധങ്ങളുടെ അധീനതയിലാകുന്നു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് വിഷയങ്ങളും ഒപ്പം മനസ്സും ചേർന്ന് പതിനാറ് തത്വങ്ങൾ. അതിൽ മനസ്സ് മുഖ്യം. അങ്ങനെയുള്ള മനസ്സിന്റെ സ്വരൂപത്തിനനുസരിച്ച് ആത്മാക്കൾക്ക് നരദേവതിര്യക്യോനിയകളിൽ ജന്മങ്ങളുണ്ടാകുന്നു. വിഷയങ്ങളിൽ മുങ്ങിയ മനസ്സാണ് ജീവന് വിവിധതരം യോനികളിൽ ജന്മങ്ങൾ പ്രദാനം ചെയ്യുന്നതു. അങ്ങനെ ജ്ഞാനത്തിന്റെ കണികപോലും കിട്ടാതെ പലതരം ജീവജാലങ്ങളിലൂടെ ജീവൻ മായാമയമാകുന്ന സംസാരത്തിൽ സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ട് കാലം കഴിച്ചുകൂട്ടുന്നു.

എന്നാൽ, ജ്ഞാനികൾ പറയുന്നു, ബന്ധനത്തിനുമാത്രമല്ല, മറിച്ച്, മോക്ഷത്തിനും കാരണം മനസ്സൊന്നുമാത്രമാണു. നേരത്തേ പറഞ്ഞതുപോലെ മനസ്സ് വിഷയങ്ങൾക്ക് വശഗതമാകുമ്പോൾ ജീവൻമാർ സുഖദുഃഖങ്ങൾക്ക് വിധേയരാകുന്നു. എന്നാൽ, അതേ മനസ്സ് ഈ വിഷയങ്ങളിൽനിന്നും വിരക്തി നേടുമ്പോൾ അത് മുക്തിക്ക് കാരണമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അശുദ്ധമായ എണ്ണയിൽ എരിയുന്ന വിളക്ക് കറുത്തുപോകുകയും, ശുദ്ധമായ നെയ്യിൽ എരിയുന്ന നാളത്താൽ വിളക്ക് പ്രശോഭിതമാകുകയും ചെയ്യുന്നതുപോലെ, മനസ്സ് വിഷയങ്ങളിൽ‌പ്പെട്ട് അശുദ്ധമാകുമ്പോൾ അത് ബന്ധനത്തിനും, വിഷയങ്ങളിൽനിന്ന് പിന്തിരിക്കപ്പെടുമ്പോൾ മോക്ഷത്തിനും വഴിയൊരുക്കുന്നു. മനസ്സിനോടുചേർന്ന് അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും കൂടാതെ അഹങ്കാരതത്വവും പ്രവർത്തിക്കുന്നു. ഹേ വീരാ!, വിഷയങ്ങളും ശരീരവുമൊക്കെ മനസ്സിന്റെ കർമ്മക്ഷേത്രങ്ങളായി അറിയുക.  ശബ്ദം മുതലായവ ജ്ഞാനേന്ദ്രിയങ്ങളുടേയും, ചലനം മുതലായവ കർമ്മേന്ദ്രിയങ്ങളുടേയും വിഷയങ്ങളാണു. ഇവയെക്കൂടാതെ, ഞാൻ എന്ന അഹങ്കാരതത്വവും ഒപ്പം പ്രവർത്തിക്കുന്നു. ദ്രവ്യം, സ്വഭാവം, ആശയം, കർമ്മം അഥവാ വിധി എന്നിവകളെ കാരണങ്ങളായി അറിയുക. ഇവയുടെ വികാരം ഹേതുവായി മേൽ‌പ്പറഞ്ഞ പതിനൊന്ന് തത്വങ്ങളിലൂടെ അനേകം പ്രവൃത്തികൾ ഈ പ്രപഞ്ചത്തിൽ ഉടലെടുക്കുന്നു. ഇത് സംഭവിക്കുന്നത് ഉള്ളിൽ കുടികൊള്ളുന്ന ക്ഷേത്രജ്ഞനാലാണു. അജ്ഞാനികളിൽ മനസ്സിനാൽ ഇങ്ങനെ പലതരം ആശയങ്ങളും കർമ്മങ്ങളും നാമ്പിടുന്നു. സ്വപ്നത്തിലും ജാഗ്രതവസ്ഥയിലും അവ വ്യക്തമാകുമ്പോൾ, തുരീയാവസ്ഥയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. എന്നാൽ, ജീവന്മുക്തന്മാരാകട്ടെ, അവയെ സസൂക്ഷ്മം തിരിച്ചറിയുന്നു.

ഹേ രാജൻ!, ഈ ശരീരത്തിനുള്ളിൽ രണ്ട് ക്ഷേത്രജ്ഞന്മാർ സ്ഥിതി ചെയ്യുന്നു. ഒന്ന് ജീവാത്മാവും മറ്റൊന്ന് പരമാത്മാവും. പരമാത്മാവ് ഈ പ്രപഞ്ചത്തിന്റെ പരമകാരണമാണു. അവൻ സ്വാശ്രിതനും ജന്മജരാമരണങ്ങളില്ലാത്ത സ്വയംജ്യോതിസ്വരൂപനുമാണു. അവൻ ബ്രഹ്മാവാദിയായ സകല ദേവന്മാരുടേയും അധിപനാണു. അവനെ നാരയണനെന്നു വിളിക്കുന്നു. അവൻ സകല ജീവഭൂതങ്ങളുടേയും ഏകാശ്രയമാണു. അവനിൽനിന്ന് ഈ പ്രപഞ്ചം ഉണ്ടാകുകയും അവനിൽത്തനെ അത് ലയിക്കുകയും ചെയ്യുന്നു. അവനാണിവിടെ സകലതിനും ആധാരം. അതുകൊണ്ട് അവനെ വാസുദേവനെന്നും വിളിക്കുന്നു. പ്രപഞ്ചം മുഴുവൻ വായുവാൽ നിറയപ്പെട്ടതുപോലെ, അവൻ സകലഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നു. ഇവിടെ സകലചരാചരങ്ങളും ആ പരമപുരുഷന്റെ നിയന്ത്രണത്തിലാണു. ഹേ രഹൂഗുണചക്രവർത്തേ!, വിഷയങ്ങളിൽ നിന്നകന്ന് സർവ്വോപാധിവിനിർമുക്തനാകാതെ ആത്മാവിന് മോക്ഷം സാധ്യമല്ല. അതു അതുവരെ ശരീരങ്ങൾ വിട്ട് ശരീരങ്ങൾ സ്വീകരിച്ചുകൊണ്ട് സംസാരത്തിലെ സുഖദുഃഖങ്ങൾക്കടിപ്പെട്ട് കാലം പോക്കുന്നു. അതുകൊണ്ട്, മനസ്സാണ് ജീവനെ ഈ സംസാരത്തിൽ കുടുക്കുന്നതെന്നറിയുക. വിഷയങ്ങളിൽ മുങ്ങിയ മനസ്സിനെ ശത്രുവായി കാണുക. കയ്യയച്ചുവിടുന്നപക്ഷം, ജീവനെ സംസാരത്തിൽ തളയ്ക്കുക എന്ന കർമ്മത്തിൽ അവൻ വിജയിക്കുന്നു. അവൻ ആത്മാവിനെ ജ്ഞാനത്തിൽ നിന്നും മറയ്ക്കുന്നു. അതുകൊണ്ട്, ഹേ രാജൻ!, അതിശക്തനായ ഈ മനസ്സിനെ ജയിക്കാൻ ശ്രമിക്കുക.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിനൊന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous     Next



Jadabharata advises king rahuguna



5.10 ജഡഭരതരഹൂഗുണസംവാദം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 10
(ജഡഭരതരഹൂഗുണസംവാദം)



ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഒരിക്കൽ സിന്ധുസൌവീരദേശത്തിലെ രാജാവായിരുന്ന രഹൂഗുണചക്രവർത്തി കപിലാശ്രമത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ ഇക്ഷുമതിനദിയുടെ തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ പല്ലക്ക് വഹിച്ചിരുന്ന ഭൃത്യന്മാർക്ക് പ്രസ്തുതകർമ്മത്തിനായി മറ്റൊരാളുടെ സഹായംകൂടി ആവശ്യമായിവന്നു. യോഗ്യനായ ഒരാളെ അന്വേഷിച്ചുനടക്കുന്നതിനിടയിലായിരുന്നു അവർ ജഡഭരതനെ കണ്ടുമുട്ടിയതു. ഭരതന്റെ കരുത്തുറ്റ ശരീരം കണ്ട് അവർ ആ ജോലി അദ്ദേഹത്തെ ഏൽപ്പിച്ചു. യാതൊരു വിരോധവുമെന്ന്യേ ജഡഭരതൻ അതേറ്റെടുക്കുകയും ചെയ്തു. എന്നാൽ, അവർ പ്രതീക്ഷിച്ചവിധത്തിൽ ആ കർമ്മം ചെയ്യുവാൻ ജഡഭരതനറിയാമായിരുന്നില്ല. തികഞ്ഞ അഹിംസാവാദിയായതിനാൽ, ഓരോ ചുവട് വയ്ക്കുമ്പോഴും വഴിയിൽ ഒരുറുമ്പ് പോലുമില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു ഭരതന്റെ നടത്തം. അവിടെയുമിവിടെയും ചവുട്ടിയുള്ള അദ്ദേഹത്തിന്റെ ചലനം മറ്റുള്ളവരുടേതിന് വിരുദ്ധമായതിനാൽ പല്ലക്ക് ഇരുവശങ്ങളിലേക്കും ചരിയുകയും മറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ അസ്വസ്ഥനായ രഹൂഗുണചക്രവർത്തി ആ സംഭവത്തിന്റെ കാരണമന്വേഷിച്ചു. രഹൂഗുണമഹാരാജന്റെ ശിക്ഷാനടപടികളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ ഭൃത്യന്മാർ രാജാവിനോട് ഇപ്രകാരം പറഞ്ഞു: ഹേ മഹാരാജൻ!, ഞങ്ങൾ നിരപരാധികളാണു. ഇപ്പോൾ അങ്ങേയ്ക്കുണ്ടാകുന്ന ഈ അസ്വസ്ഥതയുടെ കാരണക്കാർ ഞങ്ങളല്ലെന്നറിയുക. രാജൻ!, പകരക്കാരനായി ഞങ്ങളോടൊപ്പം കൂടിയ ഇയാൾ കാലുകൾകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. അതുകൊണ്ട് ഇയാളോടൊപ്പം ശരിയായ രീതിയിൽ പല്ലക്ക് വഹിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

ഭൃത്യരുടെ വാക്കുകളിൽനിന്നും രഹൂഗുണമഹാരാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം ജഡഭരതനെ നോക്കി പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ സഹോദരാ!, പ്രഭാതം മുതലേ പല്ലക്ക് ചുമന്ന് നിങ്ങൾ നന്നേ അവശനായെന്ന് തോന്നുന്നു. മാത്രമല്ല, പ്രായാധിക്യത്തിൽ എല്ലും തോലുമായ താങ്കൾക്കിത് വഹിക്കുവാനുള്ള ആരോഗ്യവും കുറവാണെന്നാണ് നാം മനസ്സിലാക്കുന്നു. അതോ, ഇനി താങ്കൾക്കുള്ള സാമർത്ഥ്യം ഇവർക്കില്ലാത്തതാണോ കാര്യം!. ഏതായാലും, താങ്കൾ ഒന്നുകൂടി ശ്രമിച്ചുനോക്കുക!.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ! എല്ലാം കേട്ടുകൊണ്ടുനിന്ന ഭരതൻ വീണ്ടും അവരോടൊപ്പം പല്ലക്കുയർത്തി യാത്രയാരംഭിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ നടത്തത്തിൽ കാര്യമായ മാറ്റമൊന്നുംതന്നെയുണ്ടായില്ല. തുടർന്ന്, രഹൂഗുണമഹാരാജാവ് അത്യന്തം കോപാകുലനായി ജഡഭരതനോട് പറഞ്ഞു: ഹേ മൂഢാ!, നീയെന്താണീ കാട്ടുന്നതു? എന്തേ നീ ഒരു ജീവച്ഛവം പോലെ പെരുമാറുന്നു? നാമാരാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? നമ്മുടെ ആജ്ഞയെ നീ അനുസരിക്കുകയില്ലെന്നാണോ? ക്ഷണത്തിൽ ശിക്ഷ വിധിച്ചുകൊണ്ട് നിന്നെ നേവഴിക്കു നടത്താൻ നമുക്കറിയാഞ്ഞിട്ടല്ലെന്ന് മനസ്സിലാക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ആത്മസംയമനം നഷ്ടപ്പെട്ട രഹൂഗുണൻ ഇതിനകം രജസ്തമോഗുണങ്ങൾക്കടിപ്പെട്ടുപോയിരുന്നു. ക്രോധത്തിന്റെ പിടിയിലമർന്ന രാജാവ് ജഡഭരതനെ അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. ജ്ഞാനിയായിരുന്നിട്ടുപോലും രഹൂഗുണന് യോഗമായയാൽ മറയപ്പെട്ട ജഡഭരതന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഭരതന്റെ ഹൃദയം ഭഗവദ്നിലയമായിരുന്നു. സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ജഡഭരതൻ പുഞ്ചിരിച്ചുകൊണ്ട് രഹൂഗുണമഹാരാജനോട് മറുപടി പറഞ്ഞു: ഹേ വീരാ!, നിന്ദിച്ചുകൊണ്ടാണെങ്കിലും, അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണു. യഥാർത്ഥത്തിൽ അങ്ങ് സംസാരിച്ചത് ഒരിക്കലും എന്നോടായിരുന്നില്ല. അങ്ങ് ശാസിച്ചതെല്ലാം അങ്ങയുടെ പല്ലക്ക് വഹിച്ചുകൊണ്ടുനടന്നവനെയായിരുന്നു. എന്നാൽ, ഞാൻ ഒരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല, മറിച്ച്, എന്റെ ശരീരമായിരുന്നു അങ്ങയെ പല്ലക്കിലിരുത്തി വഹിച്ചുകൊണ്ടിരുന്നതു. ഞാൻ നിത്യനായ ആത്മാവാണു. അങ്ങുദ്ദേശിച്ചതുപോലെതന്നെ ഞാനൊരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല. അങ്ങ് പറഞ്ഞത് ന്യായം തന്നെ. ഞാൻ തടിച്ചുരുണ്ടവനല്ല. ശരീരാത്മഭേദത്തെ അറിയാത്തവർക്കുമാത്രമേ അങ്ങയുടെ ഈ വാക്കുകളിൽ ദുഃഖം തോന്നുകയുള്ളൂ. എല്ലുംതോലുമാകുന്നതും തടിച്ചുരുളുന്നതുമൊക്കെ ശരീരങ്ങളാണു. ജ്ഞാനികൾക്ക് ഒരിക്കലും ആത്മാവിനെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുകയില്ല. ആത്മാവിനെ സംബന്ധിച്ചിടത്തോളം, അവൻ തടിച്ചതോ മെലിഞ്ഞതോ അല്ല. അതുകൊണ്ട്, ഞാൻ തടിച്ചുകൊഴുത്തവനല്ലെന്ന് അങ്ങ് നിന്ദയോടുകൂടി പറയുമ്പോഴും, എന്നെ സംബന്ധിച്ച് അത് വളരെ സത്യമാണു. തടിക്കുക, മെലിയുക, ശാരീരികമാനസീകദുഃഖങ്ങൾ, വിശപ്പ്, ദാഹം, ഭയം, തർക്കം, ആഗ്രഹം, ജര, ഉറക്കം, കോപം, ദുഃഖം, ഭ്രമം, ശരീരം താനെന്ന് ധരിക്കുക, മുതലായവയെല്ലാം ഈ ജീവനെ പൊതിഞ്ഞിരിക്കുന്ന ശരീരവുമായി ബന്ധപ്പെട്ട വിവിധ ഭാവങ്ങളാണു. ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവരെ ഈവക കാര്യങ്ങൾ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, എന്നെ അവ യാതൊന്നുംതന്നെ ബാധിക്കുന്നില്ലെന്നറിയുക. അതുകൊണ്ട്, അങ്ങ് പറഞ്ഞതൊന്നുംതന്നെ എന്നെയാകാൻ വഴിയില്ല.

ഹേ രാജാവേ!, അങ്ങെന്നെ ജീവച്ഛവമെന്ന് വിളിക്കുകയുണ്ടായി. അതിലും യാതൊരു അതിശയോക്തിയുമില്ലെന്നറിയുക. കാരണം, ജനിച്ച സർവ്വതിനും മരണം ഉറപ്പാണു. തുടക്കമുള്ള ഏതിനും ഒടുക്കവുമുണ്ടെന്നറിയുക. അങ്ങയുടെ വീക്ഷണത്തിൽ അങ്ങ് രാജാവും ഞാൻ പ്രജയുമായിരിക്കാം. പക്ഷേ, ഈ സ്ഥാനമാനങ്ങൾ തികച്ചും അനിത്യമാണു. ഇന്ന് അങ്ങ് രാജാവും ഞാൻ പ്രജയുമാണെങ്കിൽ നാളെ ഇത് മറിച്ചായിക്കൂടെന്നില്ല. സകലതും കർമ്മഫലങ്ങൾകൊണ്ടും ഈശ്വരേച്ഛകൊണ്ടും സംഭവിക്കുന്ന ഭാവങ്ങളാണു. ഹേ രാജൻ! രാജാവായ അങ്ങ് പ്രജയായ എന്നോടാജ്ഞാപിച്ചാൽ എനിക്കനുസരിക്കുകയേ വഴിയുള്ളൂ. പക്ഷേ, ഈ വ്യത്യാസം അനിത്യമായ കേവലമൊരു കീഴ്വഴക്ക ആചാരമായേ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ. എല്ലാവരും പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് വിധേയരാണു. ആരുംതന്നെ ഇവിടെ അവയ്ക്ക് അധീതരായി ഇല്ല. ഇനിയും അങ്ങയുടെ ഭ്രമം മാറിയിട്ടില്ലെങ്കിൽ, ആജ്ഞാപിക്കുക, ഞാനെന്താണങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അങ്ങെന്നെ തെമ്മാടിയെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നും വിശേഷിപ്പിച്ചു. അതിനുകാരണം, അങ്ങേയ്ക്കെന്റെ സ്വരൂപത്തെ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണു. ഇനി അങ്ങുദ്ദേശിക്കുന്നതുപോലെ, ഞാൻ മന്ദബുദ്ധിയും തെമ്മാടിയും ഭ്രാന്തനുമാണെങ്കിൽ, എന്നെ ശിക്ഷിക്കുന്നതിൽ യാതൊരൌചിത്യവുമില്ലെന്നറിയുക. എന്തെന്നാൽ, ആ കർമ്മം, പൊടിച്ചതിനെത്തന്നെ വീണ്ടും പൊടിക്കുന്നതുപോലെയാണു. കാരണം, ഒരു ഭ്രാന്തനെ ഉപദേശിച്ചോ ശിക്ഷിച്ചോ നേരേയാക്കാൻ ശ്രമിക്കുന്നത് ഭോഷത്തരമാണു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, അസഭ്യമായ വാക്കുകൾകൊണ്ട് തന്നെ പരിഹസിച്ച രഹൂഗുണരാജാവിന് സരസമായ വാക്കുകളിലൂടെ ഭരതൻ ആത്മത്വത്തെ ഉപദേശിച്ചുകൊടുത്തു. യഥാർത്ഥത്തിൽ പല്ലക്ക് ചുമക്കുന്നതിലൂടെ ജഡഭരതന്റെ ഉദ്ദേശം ഏതുവിധത്തിലും തന്റെ പ്രാരബ്ദഭാരത്തെ കുറയ്ക്കുക എന്നുള്ളതായിരുന്നു. കാരണം, ആത്മജ്ഞാനികൾ ഒന്നിലും ഒരു ഭേദവും കാണുന്നില്ല. ഭരതൻ വീണ്ടും പല്ലക്ക് വഹിച്ചുകൊണ്ട് പോകാനൊരുങ്ങി.

പെട്ടെന്ന്, രഹൂഗുണമാഹാരാജാവ് പല്ലക്കിൽനിന്നും ചാടിയിറങ്ങി, ജഡഭരതന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു. ആത്മജ്ഞാനത്തിൽ അങ്ങേയറ്റം തല്പരനായ അദ്ദേഹം ആ പാദങ്ങളിൽ വീണ് നമസ്കരിച്ചു. തുടർന്ന്, തൊഴുകൈകളോടെ ജഡഭരതനോട് ഇങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണോത്തമാ!, അങ്ങാരാണ്?, അങ്ങയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ ശരീരത്തിൽ ഒരു പൂണുനൂൽ ഞാൻ കാണുന്നു. അങ്ങാരുടെ ശിഷ്യനാണു? അങ്ങ് ഋഷീശ്വരന്മാരിൽ ആരെങ്കിലുമാണോ? എന്തിനാണങ്ങ് ഇവിടെ വന്നിരിക്കുന്നതു? ഒരുപക്ഷേ, അടിയനെ അനുഗ്രഹിക്കുവാനായിരിക്കുമോ!. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എനിക്ക് ഇന്ദ്രന്റെ വജ്രത്തേയോ, ത്യക്ഷന്റെ ശൂലത്തേയോ, കുബേരന്റെ ആയുധങ്ങളേയോ പേടിയില്ല. ഞാൻ അഗ്നിയേയോ, അർക്കനേയോ, ചന്ദ്രനേയോ, യമരാജനേയോ ഭയക്കുന്നില്ല. എന്നാൽ, ബ്രാഹ്മണകോപത്തെ അടിയൻ അങ്ങേയറ്റം ഭയക്കുന്നു. അതുമാത്രമാണ് എനിക്കിവിടെ ഭയം തോന്നുന്ന ഒരേയൊരു കാര്യം. ഹേ സാധോ!, അങ്ങയുടെ മഹത്വം നിഗൂഢമാണു. വിഷയങ്ങളിൽനിന്നകന്ന് അങ്ങ് ആത്മാവിൽ രമിക്കുന്നവനാണു. ജ്ഞാനിയായ അങ്ങ് എന്തിനുവേണ്ടിയാണ് ജഡരൂപത്തിൽ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു? അങ്ങ് പറഞ്ഞതു മുഴുവൻ വേദസമ്മതമായ തത്വങ്ങളാണു. അവയെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണെങ്കിലും ദയവായി ആ ആത്മതത്വം വിശദമായി പറയാൻ കനിവുണ്ടാകണം. ഹേ ബ്രാഹമണവര്യാ!, അങ്ങ് മുമുക്ഷുക്കളുടെ ഭാഗ്യമായി ഭഗവാൻ ഹരിയുടെ ജ്ഞാനകലാംശമായി അവതരിച്ച ലോകത്തിന്റെ ആത്മീയഗുരുവാണു. അതുകൊണ്ട് ഞാൻ ചോദിക്കുന്നു, എന്താണിവിടെ പരമമായ ആശ്രയം? ഹേ ഗുരോ!, ഭഗവദവതാരമായ അങ്ങ് ഈ ലോകത്തിലെ ജനങ്ങളെ നിരീക്ഷിക്കുവാനിറങ്ങിയാതാണോ? ആരും കണ്ടറിയാതിരിക്കുവാൻ ജഡസ്വരൂപനായിവന്ന് അങ്ങ് ഞങ്ങളെ വീക്ഷിക്കുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അജ്ഞാനിയായ ഞാൻ പുത്രദാരങ്ങളോടൊപ്പം ഭൌതികതയിൽ ആസക്തനായി ജീവിക്കുന്നവനാണു. പ്രഭോ! അടിയനിൽ ആത്മജ്ഞാനമുണ്ടാകുവാനുള്ള വഴി അരുളിച്ചെയ്താലും!.

ഹേ ബ്രാഹ്മണോത്തമാ!, അടിയന്റെ പല്ലക്കും ചുമന്ന് ഏറെദൂരം നടന്നിട്ടും അങ്ങ് തളർന്നിട്ടില്ല എന്ന് പറയുന്നു. എന്നാൽ ഞാൻ മനസ്സിലാക്കുന്നത്, ശരീരം തളരുമ്പോൾ, ആത്മാവിലും തളർച്ചയുണ്ടാകുന്നുവെന്നാണു. അങ്ങ് പറഞ്ഞു, യജമാനനും ഭൃത്യനും തമ്മിലുള്ള വ്യത്യാസം അനിത്യമാണെന്നു. എന്നാൽ, സാധാരണജനങ്ങളിൽ അതൊരു വലിയ വ്യത്യാസംതന്നെയാണു. കാരണം, അതുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഇവിടെ പകൽ പോലെ വ്യക്തമാണു. നിത്യമല്ലെങ്കിൽ കൂടി ഈ ഭൌതികതയൊക്കെ സത്യമല്ലെന്നെങ്ങനെ പറയാൻ സാധിക്കും?. ഹേ ഗുരോ!, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ ഉപാധികൾ ആത്മാവിനെ ബാധിക്കുന്നില്ലെന്നാണല്ലോ അങ്ങ് പറഞ്ഞതു. എന്നാൽ, ദുഃഖം, സുഖം മുതലായ അവസ്ഥകൾ തീർച്ചയായും ആത്മാവിനെ ബാധിക്കുന്നവ തന്നെയാണു. ശരീരത്തിൽനിന്നുണ്ടാകുന്ന സുഖദുഃഖങ്ങൾ എങ്ങനെയാണ് ആതിനുള്ളിലെ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ആത്മാവിനേയും ബാധിക്കാതിരിക്കുന്നതു? സർവ്വവും അനുഭവിക്കുന്ന ആത്മാവ് എങ്ങനെയാണ് മുക്തമെന്ന് അങ്ങേയ്ക്ക് പറയാൻ കഴിയുക?

രാജാവും പ്രജകളുമൊക്കെയായിരിക്കുന്നത് അനിത്യമായ ഭാവങ്ങളാണെങ്കിലും, ഒരാൾ രാജാവായിക്കഴിഞ്ഞാൽ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും, തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ടു. ശിക്ഷയിലൂടെ തെറ്റുകാരൻ ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുവാൻ പ്രേരിതനാകുകയും ചെയ്യുന്നു. വീണ്ടും അങ്ങ് പറയുകയുണ്ടായി, ഉന്മത്തനായവനെ ശിക്ഷിക്കുന്നതുകൊണ്ട് വിശേഷമൊന്നുമില്ല, എന്ന്. പ്രഭോ!, യഥാർത്ഥത്തിൽ, സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന്റെ മുജ്ജന്മപാപങ്ങൾ നീങ്ങിക്കിട്ടുന്നു. അങ്ങനെയെങ്കിൽ അത് സത്യത്തിൽ ഒരനുഗ്രഹംതന്നെയല്ലേ? അങ്ങനെയെങ്കിൽ, അങ്ങ് പറയുന്നതും അടിയനറിയുന്നതും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണു.

ഹേ ബ്രാഹ്മണോത്തമാ!, അജ്ഞാനത്താൽ മതിമറന്ന ഞാൻ അങ്ങയോട് അനാദരവ് കാട്ടിയിരിക്കുന്നു. രാജാവാണെന്ന അഹങ്കാരത്താൽ ഞാൻ അങ്ങയോട് ചെയ്തത് മാപ്പർഹിക്കാത്ത അപരാധമാണു. എന്നാൽ, അവിടുത്തെ കാരുണ്യമുണ്ടായാൽ എനിക്കതിൽനിന്നും രക്ഷ നേടാൻ കഴിയും. ഹേ പ്രഭോ!, അങ്ങ് ഭഗവദ്മിത്രമാണു. അവനാകട്ടെ സകലഭൂതങ്ങളുടെ സുഹൃത്തും. അങ്ങ് ദേഹാത്മബോധത്തിൽനിന്നും കരകയറിയ മഹാത്മാവാണു. അതുകൊണ്ട് എല്ലാവരും അങ്ങേയ്ക്കൊരുപോലെതന്നെ. ഞാൻ പറഞ്ഞ വാക്കുകളൊന്നുംതന്നെ അങ്ങയെ അല്പം പോലും ബാധിച്ചിട്ടുണ്ടാകുകയില്ല. എങ്കിലും ഞാൻ പാപം ചെയ്തിരിക്കുന്നു. ശൂലപാണിയോളം പോന്നവനാണെങ്കിൽക്കൂടി അവിടുത്തെ അനുഗ്രഹം കൂടാതെ എനിക്കീ പാപഭാരത്തിൽനിന്ന് കരകയറുവാൻ സാധ്യമല്ല.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പത്താമധ്യായം സമാപിച്ചു.
ഓം തത് സത്.




Talks with Jadhabharata and king rahuguna