2019, നവംബർ 24, ഞായറാഴ്‌ച

9.4 നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 4
(നഭഗവംശവർണ്ണനവും അംബരീഷ ഉപാഖ്യാനവും.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജാവേ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു നഭഗൻ. നഭഗന്റെ പുത്രൻ നാഭാഗൻ ഏറെ കാലത്തെ ഗുരുകുലവാസവും ബ്രഹ്മചര്യാനുഷ്ഠാനവും കഴിഞ്ഞു് ഒരുനാൾ സ്വഗൃഹത്തിലേക്കു് മടങ്ങിവന്നു. നഭഗന്റെ ഏറ്റവും ഒടുവിലത്തെ ഈ പുത്രൻ ഒരിക്കലും തിരികെ വരില്ലെന്ന ധാരണയിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും മറ്റുള്ള പുത്രന്മാർ ഇതിനകം ഭാഗം ചെയ്തെടുത്തുകഴിഞ്ഞിരുന്നു. ആയതുകാരണം നാഭാഗനു് സഹോദരങ്ങൾ പിതാവിനെത്തന്നെ സ്വത്തായി പ്രദാനം ചെയ്തു. ഈ കാര്യം നാഭാഗൻ അച്ഛനോടു് പറഞ്ഞപ്പോൾ, പിതാവായ നഭഗൻ പുത്രനോടു് പറഞ്ഞു: കുഞ്ഞേ!, നിന്റെ സഹോദരങ്ങൾ നിന്നെ കബളിപ്പിക്കുകയാണു. ഞാൻ ഒരു ഉപഭോഗവസ്തുവല്ല. അതുകൊണ്ടുതന്നെ എനിക്കു് നിന്റെ സ്വത്തായി കൂടെ നിൽക്കുവാൻ കഴിയുകയുമില്ല. ആയതിനാൽ നീ അവരുടെ ഈ വ്യവസ്ഥ അതംഗീകരിക്കരുതു. മകനേ!, ഒരു കാര്യം കൂടി എനിക്കു് നിന്നോടു് പറയാനുണ്ടു. ഈ സമയം അംഗിരസ്സിന്റെ ഗോത്രത്തിലുള്ള ചില ഋഷികൾ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയാണു. എന്നാൽ, ആറാം ദിവസമായപ്പോഴേക്കും അവർക്കതു് മുന്നോട്ടുകൊണ്ടുപോകുവാൻ പ്രാപ്തിയില്ലാതെ വിഷമിക്കുന്നു. ആയതിനാൽ നീ അവിടേയ്ക്കു് പോകുക. അവിടെ ചെന്നതിനുശേഷം, വിശ്വദേവന്മാരെ സംബന്ധിച്ച ഒന്നുരണ്ടു് ശ്ലോകങ്ങൾ അവരെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്യുക. അതുവഴി അവർ നിന്നിൽ സമ്പ്രീതരാകുകയും, യജ്ഞാനന്തരം അവർ സ്വർഗ്ഗത്തിലേക്കുപോകുന്ന സമയം അവശേഷിക്കുന്ന ധനത്തെ നിനക്കായി ദാനം ചെയ്യുകയും ചെയ്യും.

രാജൻ!, പിതാവിന്റെ ഉപദേശമനുസരിച്ചു് നാഭാഗൻ കാര്യങ്ങൾ നീക്കുകയും, അതുവഴി അംഗിരസ്സുകളുടെ സ്വത്തുകൾ അവനിൽ വന്നുചേരുകയും ചെയ്തു. പക്ഷേ, ആ സമയം അവിടെ കറുത്ത നിറമുള്ള ഒരു പുരുഷൻ ഉത്തരദിക്കിൽനിന്നും വന്നുചേരുകയും, യജ്ഞഭൂമിയിൽ അവശേഷിക്കുന്ന ധനത്തിന്റെ അവകാശി താനാണെന്നു് അവകാശപ്പെടുകയും ചെയ്തു. എന്നാൽ നാഭാഗനും വിട്ടുകൊടുത്തില്ല. പ്രസ്തുത സ്വത്തു് യജ്ഞശേഷം മുനിമാരാൽ തനിക്കു് ദത്തമായതാണെന്നു് നാഭാഗനും അഭിപ്രായപ്പെട്ടു. തർക്കം പരിഹരിക്കുന്നതിനായി മനുവിനെ സമീപിക്കാമെന്നും അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ചു് കാര്യങ്ങൾ തീരുമാനിക്കാമെന്നും ആ കറുത്ത പുരുഷൻ നാഭാഗനോടു് പറഞ്ഞു. അതനുസരിച്ചു് അവർ നാഭാഗന്റെ മുത്തച്ഛനായ മനുവിനെ സമീപിക്കുകയും തർക്കം പരിഹരിച്ചുതരുവാൻ അപേക്ഷിക്കുകയും ചെയ്തു.

മനു പറഞ്ഞു: പണ്ടു്, ദക്ഷന്റെ യാഗശാലയിൽ വച്ചു് ഋഷിമാർ ചെയ്ത വിളംബരമനുസരിച്ചു് യജ്ഞഭൂമിയിൽ അവശേഷിക്കുന്ന യാതൊരു ധനവും രുദ്രഭഗവാന്റെ പ്രത്യേകാവകാശമാണു. അതുകൊണ്ടു് ഈ ധനം മഹാദേവനർഹതപ്പെട്ടതാകുന്നു. രാജൻ!, യജ്ഞാവശിഷ്ടത്തിനായിവന്ന ആ കറുത്ത പുരുഷൻ രുദ്രഭഗവാനാണെന്നു് മനസ്സിലാക്കിയ നാഭാഗൻ ആ ധനത്തെ ഭഗവാനു് സമർപ്പിച്ചുകൊണ്ടു് നമസ്ക്കരിച്ചു. മാത്രമല്ല, ആളറിയാതെയും സത്യമറിയാതെയും തർക്കിച്ചതിനു് മാപ്പപേക്ഷിക്കുകയും ചെയ്തു.

മഹാദേവൻ പറഞ്ഞു: ഹേ മഹാത്മാവേ!, അങ്ങയുടെ ധാർമ്മികബോധത്തിൽ സന്തുഷ്ടനായ ഞാൻ അങ്ങേയ്ക്കു് ശാശ്വതവും പരമവുമായ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്യുന്നുണ്ടു. കൂടാതെ യജ്ഞാവശിഷ്ടമായ ഈ ധനത്തേയും കൈക്കൊള്ളുക.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാദേവൻ അവിടെ നിന്നും തിരോധാനം ചെയ്തു. പരീക്ഷിത്തേ!, യാതൊരുവൻ ഈ നാഭാഗചരിതത്തെ സന്ധ്യാകാലങ്ങളിൽ അനുസ്മരിക്കുന്നുവോ, അവൻ ജ്ഞാനിയും മന്ത്രജ്ഞനുമായി ഭവിക്കുന്നതാണു. കൂടാതെ ആത്മജ്ഞാനത്തെയും പ്രാപിക്കുന്നതാണു.

പരീക്ഷിത്തേ!, ഈ നാഭാഗനിൽനിന്നുമായിരുന്നു പരമവിരക്തനും ഭഗവദ്ഭക്തോത്തമനുമായ അംബരീഷമഹാരാജാവു് ജനിച്ചതു. ബ്രാഹ്മണശാപം പോലും ഏൽക്കാത്തത്ര ഭഗവദ്ഭക്തനും സുകൃതിയുമായിരുന്നു അംബരീഷൻ.

പരീക്ഷിത്തു് പറഞ്ഞു: അല്ലയോ ബ്രഹ്മജ്ഞാ!, ബ്രാഹ്മണശാപം പോലും ഏൽക്കാത്ത ആ രാജർഷിയുടെ ചരിതം കേൾക്കുവാൻ അടിയൻ ആഗ്രഹിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏഴു് ദ്വീപുകളുടേയും അളവറ്റ സമ്പത്തിന്റേയും അനുപമമായ ഐശ്വര്യത്തിന്റേയും ഉടമയായിരുന്നിട്ടുകൂടി അവയിൽ മോഹിതനായി അംബരീഷൻ അന്ധകാരത്തിലേക്കാണ്ടുപോകാതെ ദുഷ്പ്രാപ്യമായ ആ സർവ്വൈശ്വര്യങ്ങളെ സ്വപനമെന്നോണം കണ്ടറിഞ്ഞു് ബോധവാനായി ജീവിച്ചുവന്നു. കൂടാതെ, അദ്ദേഹം ശ്രീവാസുദേവനിലും തന്തിരുവടിയുടെ ഭക്തന്മാരിലും അത്യന്തം ഭക്തിയുള്ളവനുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭൌതികൈശ്വര്യങ്ങഅദ്ദേഹത്തിനു് മൺകട്ടയെന്നതുപോലെ തുച്ഛമായി കാണാൻ സാധിച്ചു. മനസ്സിനെ ശ്രീകൃഷ്ണപരമാത്മാവിലർപ്പിച്ചുകൊണ്ടു്, വാക്കുകളെ ഭഗവാന്റെ ഗുണഗാനങ്ങൾ പാടുവാനും, കൈകളെ അവന്റെ അമ്പലങ്ങളെ വൃത്തിയാക്കുവാനായും, കാതിനെ അവന്റെ അവതാരകഥകളെ കേൾക്കുന്നതിനായും, കണ്ണുകളെ ഭഗവദ്ദർശനത്തിനായും, സ്പർശനത്തെ തന്തിരുവടിയുടെ ഭക്തന്മാരെ സേവിക്കുന്നതിനായും ഘ്രാണേന്ദ്രിയത്തെ ഭഗവദ്പാദാരവിന്ദത്തിൽ വീണുകിടക്കുന്ന തുളസീദളങ്ങളുടെ ഗന്ധമാസ്വദിക്കുന്നതിനായും, നാവിനെ ഭഗവദ്പ്രസാദം രുചിക്കുന്നതിനായും, പാദങ്ങളെ ശ്രീഹരിയുടെ ക്ഷേത്രസന്ദർശനത്തിനായും, ശിരസ്സിനെ ഭഗവദ്പാദം വീണുവണങ്ങുന്നതിനായും, ആഗ്രഹം ഭഗവദ്സേവ മാത്രമായും അദ്ദേഹം വിനിയോഗിച്ചു. വിഷയാഭിലാഷം അദ്ദേഹത്തിൽ ഒട്ടുംതന്നെയുണ്ടായിരുന്നില്ല. തന്റെ ജീവിതം ഭഗവദ്ദാസന്മാരുടെ ദാസവൃത്തി ചെയ്തുകൊണ്ടു് അംബരീഷൻ ജീവിച്ചുപോന്നു. വിഷ്ണുഭഗവാനിൽ സർവ്വാത്മഭാവനയോടുകൂടി കർമ്മങ്ങളെ ആ പാദാരവിന്ദങ്ങളിലർപ്പിച്ചുകൊണ്ടു് എപ്പോഴും ഭഗവന്നിഷ്ഠരായ ബ്രാഹ്മണരാൽ ഉപദിഷ്ടനായി അദ്ദേഹം ഈ ഭൂമിയെ പരിപാലിച്ചു. രാജാവേ!, ഒരിക്കൻ അംബരീഷൻ സരസ്വതീനദിയുടെ തീരത്തു് യജ്ഞേശ്വരനായ ഭഗവാൻ മഹാവിഷ്ണുവിനെ, തന്റെ സകലൈശ്വര്യങ്ങളുമുപയോഗിച്ചുകൊണ്ടു്, വസിഷ്ഠൻ, ഗൌതമൻ, അസിതൻ മുതലായ മുനിമാരുടെ ഉപദേശാനുഗ്രഹാശ്ശിസ്സുകളാടെ അശ്വമേധംയാഗം കൊണ്ടാരാധിക്കുകയുണ്ടായി. സദസ്സിലുണ്ടായിരുന്നവരും, ഋത്വിക്കുകളും, മറ്റുജനങ്ങളുമെല്ലാം വിശിഷ്ടമായി വസ്ത്രധാരണം ചെയ്തു് അംബരീഷന്റെ യാഗശാലയിലെത്തി വളരെയധികം ഔത്സുക്യത്തോടെ ദേവതുല്യരായി ആ യജ്ഞത്തിൽ പങ്കെടുത്തു. അവർപോലും ഭഗവാന്റെ ലീലാചരിതകഥനശ്രവണങ്ങളൊഴികെ മറ്റൊന്നിലും മനസ്സു് വച്ചവരായിരുന്നില്ല. നിഷ്കാമഭക്തന്മാരായി ഭഗവാനെ മനസ്സിന്റെ തടവറയിൽ പിടിച്ചുവച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ, യോഗികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിദുർല്ലഭവുമായ, മോക്ഷം പോലും പ്രലോഭിപ്പിച്ചിരുന്നില്ല. അംബരീഷൻ ഭക്തിയിലൂടെയും തപസ്സിലൂടെയും ധർമ്മത്തിലൂടെയും ഭഗവാനെ പ്രസാദിപ്പിച്ചുകൊണ്ടു് തന്നിലെ സകല ആസക്തികളേയും എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചു. പുത്രമിത്രദാരബന്ധുക്കളിലും രാജകീയമായ സകലൈശ്വര്യങ്ങളിലും വേഷഭൂഷാദികളിലും അളവറ്റ ധനത്തിലുമെല്ലാം നിസ്പൃഹനായി അംബരീഷമഹാരാജാവു് ജീവിച്ചുപോന്നു. അദ്ദേഹത്തിന്റെ ഭക്തിനിഷ്ഠയിൽ സമ്പ്രീതനായ ശ്രീഹരി സകല പ്രതികൂലാവസ്ഥകളിലും നിർഭയത്വം പ്രദാനം ചെയ്യുന്നതും, ഏതവസ്ഥയിലും സർവ്വസുരക്ഷയരുളുന്നതുമായ തന്റെ സുദർശനചക്രത്തെ അംബരീഷരാജാവിനു് കൊടുത്തനുഗ്രഹിച്ചിരുന്നു.

അല്ലയോ രാജാവേ!, ഒരിക്കൽ, അംബരീഷൻ വിഷ്ണുഭഗവാനെ ആരാധിക്കുവാനായി രാജ്ഞിയോടുകൂടി ഇരുവരും ഉത്സുകിതരായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ഏകാദശീവ്രതം ധരിക്കുവാൻ തീരുമാനിച്ചു. വ്രതം അവസാനിക്കുന്ന ഒരു വൃശ്ചികമാസത്തിൽ മൂന്നുദിവസം ഉപവാസമനുഷ്ഠിച്ചു് കാളിന്ദീനദിയിൽ സ്നാനം ചെയ്തു് മധുവനത്തിൽ വച്ചു് സർവ്വോപാധികളോടുംകൂടി അവർ ശ്രീഹരിയെ ആരാധിച്ചു. കൂടാതെ, ബ്രാഹ്മണോത്തമന്മാരേയും ആദരിച്ചുപൂജിച്ചു. അറുപതിനായിരം കോടി പശുക്കളെ അദ്ദേഹം ആ അവസരത്തിൽ ബ്രാഹ്മണോത്തമന്മാർക്കു് ദാനം നൽകി. അവരുടെ കാൽ കഴുകിച്ചൂട്ടി സകല ആഗ്രഹങ്ങളും നിവർത്തിച്ചതിനുശേഷം അംബരീഷമഹാരാജാവു് വ്രതസമാപ്തിവരുത്തുന്ന പാരണയ്ക്കായി ആരംഭിച്ച സമയം ആദരണീയനായ ദുർവ്വാസാവെന്ന മഹാമുനി കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ അഥിതിയായി എത്തി. രാജാവു് അദ്ദേഹത്തെ എഴുന്നേറ്റുചെന്നു് സ്വാഗതം ചെയ്തുപവിഷ്ടനാക്കിയതിനുശേഷം, അർഘ്യപാദ്യാദികൾകൊണ്ടർച്ചിച്ചു. തുടർന്നു, ആ തൃക്കാലടിയെ വണങ്ങിനിന്നുകൊണ്ടു് ഭക്ഷണം കഴിക്കുവാനായി ദുർവ്വാസാവുമഹർഷിയെ ക്ഷണിച്ചു. ദുർവ്വാസാവു് ആ ക്ഷണം സ്വീകരിച്ചെങ്കിലും, അതിനുമുമ്പു് ചെയ്യേണ്ടതായ മധ്യാഹ്നികർമ്മത്തെ നിർവ്വഹിക്കുവാനായി കാളിന്ദീനദിയിലെ പാവനജലത്തിൽ ഈശ്വരധ്യാനത്തോടെ മുങ്ങിക്കിടന്നു. പാരണയ്ക്കുള്ള മുഹൂർത്തസമയമായിട്ടും മഹർഷിയെ കാണാതായപ്പോൾ വേണ്ടതു് തീരുമാനിക്കുവാനായി അംബരീഷൻ ബ്രാഹ്മണന്മാരുമായി കൂടിയാലോചിച്ചു. ബ്രാഹ്മണനെ അവഗണിക്കുന്നതും ദോഷമാണു. എന്നാൽ, കൃത്യസമയത്തു് പാരണ കഴിച്ചില്ലെങ്കിലും ദോഷം തന്നെ ഭവിക്കും. അങ്ങനെയുള്ളപ്പോൾ എന്തു് ചെയ്യുന്നതാണു് ഉചിതമെന്നുള്ള കാര്യത്തിൽ അദ്ദേഹം ആശങ്കാകുലനായി. ജലപാനത്തെ യഥോചിതം ഭക്ഷണമായിട്ടും അല്ലാതെയും കണക്കാക്കാമെന്നു് പണ്ഡിതമതമുണ്ടെന്നും, ആയതിനാൽ അല്പം ജലം കുടിച്ചുകൊണ്ടു് മുഹൂർത്തം കഴിയുന്നതിനുമുമ്പുതന്നെ വ്രതം അവസാനിപ്പിക്കാമെന്നും, ആ ബ്രാഹ്മണശ്രേഷ്ഠന്മാർ രാജാവിനെ ഉപദേശിച്ചു. അല്ലയോ രാജൻ!, ഇങ്ങനെ തീരുമാനിച്ചുകൊണ്ടു് അംബരീഷൻ ഭഗവാനെ മനസ്സിൽ കണ്ടു് അല്പം ജലം കുടിച്ചു് പാരണ കഴിച്ചതിനുശേഷം ദുർവ്വാസാവിന്റെ വരവും കാത്തിരിക്കുകയായി

കുറച്ചുകഴിഞ്ഞു് മഹർഷി യാമുനാതീരത്തുനിന്നും മടങ്ങിയെത്തി. അംബരീഷൻ അദ്ദേഹത്തെ പ്രണമിച്ചു. എങ്കിലും, രാജാവു് ജലപാനം ചെയ്തു് പാരണചെയ്തകാര്യം മഹർഷി ജ്ഞാനദൃഷ്ട്യാ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. രാജാവേ!, കോപംകൊണ്ടു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായ ദുർവ്വാസാവു് ക്രുദ്ധനായിക്കൊണ്ടു് തൊഴുകൈയ്യോടെ നിൽക്കുന്ന അംബരീഷനോടു് പറഞ്ഞു: അഹോ!, മനുഷ്യദ്വേഷിയും, ഐശ്യരത്താൽ മത്തുപിടിച്ചവനും, ഭഗവദ്വേഷിയും, സ്വയം ഈശ്വരനാണെന്നഭിമാനിക്കുന്നവനുമായ ഇവന്റെ പ്രവൃത്തിയെ കാണുവിൻ!. അതിഥിയായി വന്ന നമ്മെ ആതിഥ്യം സ്വീകരിക്കുവാൻ ക്ഷണിക്കുകയും, അതിഥിയെ ഊട്ടാതെ സ്വയം ഉണ്ണുകയും ചെയ്ത നിനക്കു് ഈ അപരാധത്തിന്റെ ശിക്ഷ ഇപ്പോൾത്തന്നെ നാം നൽകുന്നതാണു. കോപത്താൽ ജ്വലിച്ചുനിൽക്കുന്ന ദുർവ്വാസാവുമഹർഷി, അംബരീഷരാജാവിന്റെ നേർക്കയയ്ക്കുവാനായി, തന്റെ ജടയിൽനിന്നും ഏതാനും മുടിയിഴകൾ പറിച്ചെടുത്തു് അതിൽനിന്നും ഒരു കൃത്യയെ ഉണ്ടാക്കി. കൈയ്യിൽ വാളുമേന്തി കത്തിജ്വലിച്ചുകൊണ്ടു് കാൽവയ്പ്പിൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു് ആ കൃത്യ അംബരീഷരാജന്റെനേർക്കു് പാഞ്ഞടുത്തു. എന്നാൽ, രാജാവാകട്ടെ, യാതൊരു ചലനവും കൂടാതെ നിന്നിടത്തുതന്നെ നിൽക്കുകയായി. രാജാവേ!, പെട്ടന്നു് ഭഗവാനിൽനിന്നും നേരത്തെതന്നെ അംബരീഷനു് ലബ്ധമായിട്ടുള്ള സുദർശനചക്രം, ചീറിയടുക്കുന്ന സർപ്പത്തെ അഗ്നിയെന്നതുപോലെ, ആ കൃത്യയെ ഉടനടി ദഹിപ്പിച്ചുകളഞ്ഞു. രാജൻ!, പിന്നീടാചക്രം മഹർഷിയ്ക്കുനേരേ പാഞ്ഞടുത്തു. ചക്രത്തിന്റെ വരവു് കണ്ടു് ഭയന്നുപോയ ദുർവ്വാസാവു് പ്രാണരക്ഷാർത്ഥം നാനാദിക്കുകളിലേക്കും പരക്കം പാഞ്ഞുതുടങ്ങി. കത്തിജ്ജ്വലിക്കുന്ന ഭഗവദ്ചക്രം ദുർവ്വാസാവിനു പിന്നാലെ കൂടി. ആ സമയം മഹർഷി മേരുപർവ്വതത്തെ ലക്ഷ്യമാക്കി ഓടി. അദ്ദേഹം ആകാശത്തിലൂടെയും, ഭൂമിയിലൂടെയും, അധോലോകങ്ങളിലൂടെയും, സമുദ്രങ്ങളിലൂടെയും, സ്വർഗ്ഗത്തിലൂടെയും എങ്ങോട്ടെന്നില്ലതെ പാഞ്ഞു. പക്ഷേ എവിടേയ്ക്കൊക്കെ ഓടിയിട്ടും ദുസ്സഹമായ തേജസ്സുള്ള ആ ചക്രം തന്റെ പിന്നാലെതന്നെയുള്ളതായി ദുർവ്വാസാവിനു് മനസ്സിലായി. എങ്ങുനിന്നും ആരും സഹായിക്കാനില്ലാതെയായപ്പോൾ ഭീതി മുഴുത്ത ദുർവ്വാസാവു് ബ്രഹ്മദേവനെ ശരണം പ്രാപിച്ചുകൊണ്ടു് പറഞ്ഞു: അല്ലയോ വിധാതാവേ!, വിഷ്ണുഭഗവാന്റെ തേജസ്സെഴുന്ന ഈ ചക്രത്തിൽനിന്നും എന്നെ രക്ഷിച്ചരുളിയാലും!.

രാജൻ!, ഭയന്നുവിറച്ചുനിൽക്കുന്ന ദുർവ്വാസാവിനെക്കണ്ടു് ഭഗവാൻ ബ്രഹ്മദേവൻ പറഞ്ഞു: മഹർഷേ!, രണ്ടു് പരാർദ്ധങ്ങൾ അവസാനിക്കുന്ന സമയം ഭഗവാൻ ശ്രീഹരിയുടെ ലീലകളും അവസാനിക്കുന്നു. അപ്പോൾ, എന്നോടൊപ്പം സമസ്തലോകങ്ങളും കാലസ്വരൂപനായ ആ ഭഗവാന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അപ്രത്യക്ഷമാകുന്നു. ഞാനും മഹാദേവനും ദക്ഷൻ, ഭൃഗു മുതലായവരും ഇന്ദ്രാദി സകലദേവതകളും ആ പരമപുരുഷന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് ലോകക്ഷേമത്തിനായിക്കൊണ്ടു് സ്വധർമ്മങ്ങളനുഷ്ഠിക്കുന്നവരാണു. അവന്റെ ഭക്തനെ വേദനിപ്പിക്കുവാൻ ശ്രമിച്ച അങ്ങയെ രക്ഷിക്കുവാൻ എനിക്കു് കഴിയുകയില്ല.

രാജൻ!, ബ്രഹ്മദേവനിൽ അഭയം കിട്ടാതെ ദുർവ്വാസ്സാവുമഹർഷി അവിടെനിന്നും വിടവാങ്ങി കൈലാസത്തിൽ ചെന്നു് മഹാദേവനെ കണ്ടു. കണ്ട മാത്രയിൽത്തന്നെ ഭഗവാൻ പറഞ്ഞു: വത്സാ!, സകലബ്രഹ്മാണ്ഡങ്ങളും അവയിലെ സകലചരാചരങ്ങളും ഭഗവാൻ ശ്രീഹരിയുടെ ഇച്ഛയാൽ കല്പാദിയിൽ സംഭവിക്കുകയും കല്പാന്തത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെയുള്ള ആ പരമപുരുഷന്റെ ശക്തിയ്ക്കുമുന്നിൽ ഞങ്ങൾ നിഷ്പ്രഭരാണു. ഞങ്ങളെല്ലാം സത്യത്തെ തിരിച്ചറിഞ്ഞവരാണെങ്കിൽപോലും അവന്റെ മായാശക്തിയാൽ ആവരണം ചെയ്യപ്പെട്ടുകഴിയുകയാണു. അനന്തകോടി ബ്രഹ്മാണ്ഡങ്ങളുടെ ഏക ഈശ്വരനായ അവന്റെ ഈ ചക്രായുധത്തെ തടയുവാനോ ചെറുക്കുവാനോ ഞങ്ങൾ പ്രാപ്തരല്ല. അതുകൊണ്ടു്, കുഞ്ഞേ!, നീ ശ്രീഹരിയെ തന്നെ ശരണം പ്രാപിക്കുക. അവൻ നിന്നെ രക്ഷിച്ചുകൊള്ളും.

രാജാവേ!, അവിടെനിന്നും ആശ നശിച്ച ദുർവ്വാസ്സാവു് ശ്രീഹരിയുടെ ധാമത്തിലേക്കു് പോയി. ഭഗവദ്ചക്രത്തിന്റെ അത്യുജ്ജ്വലതേജസ്സാൽ തപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം കിടുകിടെ വിറച്ചുകൊണ്ടു് ആ തൃക്കാലടികളിൽ വീണു വിലപിച്ചു: ഹേ അച്യുത!, ഹേ അനന്ത!, സത്തുക്കളുടെ ധനമായുള്ളവനേ!, ഹേ വിശ്വഭാവനാ!, പ്രഭോ!, അടിയന്റെ അപരാധം പൊറുത്തരുളേണമേ!. അങ്ങയുടെ പ്രഭാവത്തെ അറിയാതെ അവിടുത്തെ ഭക്തനെ ഞാൻ ദുഃഖിപ്പിച്ചിരിക്കുന്നു. അല്ലയോ വിധാതാവേ!, ആയതിനുള്ള പ്രായശ്ചിത്തം കല്പിച്ചരുളിയാലും. നിന്തിരുവടിയുടെ തിരുനാമോച്ചാരണത്താൽ നരകത്തിൽ വസിക്കുന്നവർ പോലും മുക്തരാകുമല്ലോ!. പ്രഭോ!, അടിയനെ രക്ഷിച്ചാലും.

രാജൻ!, ദുർവ്വാസ്സാവിന്റെ ആ ദുർഗ്ഗതിയെ കണ്ടു് ഭഗവാൻ ശ്രീഹരി അരുളിച്ചെയ്തു: ഹേ ബ്രാഹ്മണാ!, ഞാൻ എന്റെ ഭക്തന്മാരുടെ അടിമയും, ആയതിനാൽത്തന്നെ അസ്വതന്ത്രനുമാണു. എന്റെ ഹൃദയത്തെ എന്റെ ഭക്തന്മാർ ഗ്രസിച്ചിരിക്കുകയാണു. എനിക്കു് പ്രിയമായുള്ളതു് എന്റെ ഭക്തന്മാർ മാത്രമാണു. എന്നിൽ ആശ്രിതരായിരിക്കുന്ന എന്റെ ഭക്തന്മാരെ ഉപേക്ഷിച്ചു് ഞാൻ എന്നെയോ, ഒരിക്കലും സ്വയം എന്നെ വിട്ടുപിരിയാനാഗ്രഹിക്കാത്ത ലക്ഷ്മിയെത്തന്നെയോ ആഗ്രഹിക്കുന്നില്ല. ഭാര്യയേയും വീടിനേയും മക്കളേയും ധനത്തേയും സ്വന്തം ജീവനേയും ബന്ധുക്കളേയും ഇഹപരലോകങ്ങളേയുമൊക്കെയുപേക്ഷിച്ചു് എന്നെമാത്രം ശരണം പ്രാപിച്ചിരിക്കുന്ന അവരെ ഞാനെങ്ങനെയാണുപേക്ഷിക്കുക?. എന്നിൽ ഹൃദയമുറപ്പിച്ചുകൊണ്ടു് സമദർശികളായ ശുദ്ധന്മാർ, ഉത്തമരായ സ്ത്രീകൾ ഭർത്താവിനെ എന്നതുപോലെ, നിഷ്കാമഭക്തിയാൽ എന്നെ വശത്താക്കിവയ്ക്കുന്നു. എന്നെ സേവിക്കുന്നതുവഴി സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന ചതുഷ്ടയംതന്നെ സാധിക്കുമെങ്കിലും, അവർ അവയൊന്നിലും മനസ്സുവയ്ക്കാതെ കേവലം എന്റെ സേവയിൽ വ്യാപൃതരാകുന്നു. അങ്ങനെയുള്ള അവർ എങ്ങനെയാണു് കാലത്താൽ ഇല്ലാതാകുന്ന സ്വർഗ്ഗാദി ഭോഗങ്ങളെ ആഗ്രഹിക്കുന്നതു?. അവർ എന്റെ ഹൃദയവും ഞാൻ അവരുടെ ഹൃദയവുമാകുന്നു. അവർ എന്നെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ആയതിനാൽ എനിക്കും അവരെയല്ലാതെ മറ്റൊന്നും അറിയുകയില്ല. അതുകൊണ്ടു്, അല്ലയോ വിപ്രാ!, ഞാൻ അങ്ങേയ്ക്കൊരുപായം പറഞ്ഞുതരാം. എന്തെന്നാൽ, രെ ദ്വേഷിച്ച കാരണത്താൽ അങ്ങേയ്ക്കിങ്ങനെ ഒരു ദുഃഖം സംഭവിച്ചുവോ, അങ്ങു് അയാളെത്തന്നെ സമീപിക്കുക. സത്തുക്കൾക്കുനേരേ ഉപയോഗിക്കുന്ന പ്രഹരം അതുപയോഗിക്കുന്നവനുതന്നെ അനർത്ഥമുണ്ടാക്കുന്നു. തപസ്സു!, ജ്ഞാനം മുതലായ കാര്യങ്ങൾ ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം മുക്തിയെ പ്രദാനം ചെയ്യുന്നവയാണു. എന്നാൽ വിനശൂന്യരായവർക്കു് അവ വിപരീതഫലമുളവാക്കുന്നു. അതുകൊണ്ടു് ഹേ ബ്രാഹ്മണാ!, അങ്ങു് പോയാലും. അംബരീഷനെ കണ്ടു് ക്ഷമ യാചിക്കുക. അതുവഴി അങ്ങയുടെ ഈ ദുഃഖത്തിനറുതിവരുന്നതാണു. അങ്ങേയ്ക്കു് നന്മ സംഭവിക്കട്ടെ!.


ശ്രീമദ്ഭാഗവതം നവമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






The Histories of Nabhaga and King Ambarisha

2019, നവംബർ 21, വ്യാഴാഴ്‌ച

9.3 സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 3
(സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു ശര്യാതി. വേദാർത്ഥത്തെ വളരെ ഗഹനമായി ഗ്രഹിച്ച ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഒരിക്കൽ, അംഗിരസ്സുകളുടെ മഹായജ്ഞത്തിൽ അദ്ദേഹമായിരുന്നു മേൽനോട്ടം വഹിച്ചിരുന്നതു. ശര്യാതിയ്ക്കു് സുകന്യ എന്ന പേരിൽ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ഒരിക്കൽ, അവളുമായി വനത്തിലേക്കു് പുറപ്പെട്ട അദ്ദേഹം യാദൃശ്ചികമായി ച്യവനമഹർഷിയുടെ ആശ്രമത്തിലെത്തുകയുണ്ടായി. അന്നു് തോഴിമാരോടൊപ്പം വനത്തിൽ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു ചിതൽപ്പുറ്റു് സുകന്യയുടെ കണ്ണിൽ‌പ്പെട്ടു. കൌതുകത്തോടെ സുകന്യ ആ ചിതൽ‌പ്പുറ്റിനടുത്തേക്കു് ചെന്നു. അതിനുള്ളിൽ മിന്നാംമിനുങ്ങുകളെപ്പോലെ തിളങ്ങുന്ന രണ്ടു് ജ്യോതിർഗ്ഗോളങ്ങൾ അവളുടെ ശ്രദ്ധയി പെട്ടു. രാജൻ!,  ദൈവവിധിയെന്നു് പറയട്ടെ!, അവൾ ഉത്കണ്ഠയോടെ ആ ജ്യോതിസ്സുകളിൽ മുള്ളുകൊണ്ടു് കുത്തിനോക്കി. പെട്ടെന്നുതന്നെ അവയിൽനിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി. അത്ഭുതമെന്നോണം ആ സമയം ശര്യാതിയുടെ സൈന്യത്തിലുള്ളവർക്കു് ഉദരസംബന്ധമായ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആ വിവരമറിഞ്ഞ രാജാവു് അത്ഭുതത്തോടെ സൈനികരോടു് ചോദിച്ചു: സൈനികരേ!, നിങ്ങളാരെങ്കിലും കാരണം ച്യവനമഹർഷിയ്ക്കു് എന്തെങ്കിലും വല്ലായ്മ സംഭവിച്ചിട്ടുണ്ടോ?. നമ്മളിൽ ആരോ അദ്ദേഹത്തിനു് തീരാത്ത ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടു് എന്ന കാര്യത്തിൽ സംശയമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, ശര്യാതിരാജന്റെ വാക്കുകളെ കേട്ട സുകന്യ പറഞ്ഞു: അച്ഛാ!, എനിക്കൊരബദ്ധം പറ്റിയിരിക്കുന്നു. ഞാൻ അറിയാതെ ആ ചിതല്പുറ്റിനുള്ളിലെ രണ്ടു് ജ്യോതിസ്സുകളെ മുള്ളുകൊണ്ടു് കുത്തിത്തുളച്ചുപോയി. രാജൻ!, കാര്യം മനസ്സിലായ രാജാവു് ചിതല്പുറ്റു് മൂടിയിരിക്കുന്ന ച്യവനമഹർഷിയുടെ അടുത്തുചെന്നു് അദ്ദേഹത്തെ ഉചിതമായ വാക്കുകൾകൊണ്ടു് പ്രസാദിപ്പിച്ചു. ച്യവനമഹർഷിയുടെ വാക്കുകളിൽനിന്നും അദ്ദേഹത്തിന്റെ മനോഗതം ശര്യാതി മനസ്സിലാക്കുകയും, മകളെ അദ്ദേഹത്തിനു് നൽകുകയും ചെയ്തു. തുടർന്നു, വൃദ്ധനായ ആ തപസ്വിയോടു് യാത്രപറഞ്ഞതിനുശേഷം ശര്യാതി തന്റെ നാട്ടിലേക്കു് തിരിച്ചു.

പരീക്ഷിത്തുരാജൻ!, പിതാവിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു്  ച്യവനമഹർഷിയെ സുകന്യ വിവാഹം കഴിച്ചു. മുൻകോപിയായ അദ്ദേഹത്തിന്റെ ചര്യകളെ മനസ്സിലാക്കി അവൾ ശ്രദ്ധയോടെ പരിചരിച്ചുപോന്നു. അങ്ങനെ കാലങ്ങൾ കുറെ കഴിഞ്ഞുപോയി. ഒരുദിവസം അശ്വിനീദേവകൾ ച്യവനന്റെ ആശ്രമത്തിൽ വരികയുണ്ടായി. അവരെ യഥാവിധി പൂജിച്ചിരുത്തിയതിനുശേഷം, ച്യവനമഹർഷി പറഞ്ഞു: അശ്വിനീദേവകളേ!, നിങ്ങൾക്കെന്റെ നമസ്ക്കാരം!. നിങ്ങൾ എനിക്കു് യൌവ്വനത്തെ തന്നു് പ്രസാദിക്കുക. അല്ലയോ ദേവന്മാരേ!, നിങ്ങൾ യജ്ഞത്തിൽ സോമരസം കുടിയ്ക്കുവാൻ യോഗ്യരല്ലെങ്കിലും, അതു് നിറച്ച ഒരു കുടം ഞാൻ നിങ്ങൾക്കു് സമ്മാനിക്കുന്നുണ്ടു. നിങ്ങൾ ദയവായി സ്ത്രീകൾക്കിഷ്ടമാകുന്ന വിധത്തിൽ യൌവ്വനവും അതിനൊത്ത സൌന്ദര്യവും എനിക്കു് തരുക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, മഹാവൈദ്യന്മാരായ അശ്വിനീദേവകൾ പറഞ്ഞു: മഹർഷേ!, ശരി, അങ്ങയുടെ ഇംഗിതംപോലെയാകട്ടെ. അങ്ങു് സിദ്ധന്മാരാൽ നിർമ്മിതമായ ഈ സരസ്സിലിറങ്ങി മുങ്ങിക്കുളിക്കുക. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ചുക്കിച്ചുളിഞ്ഞു് ജരാനരബാധിച്ചു് എല്ലും തോലുമായ ച്യവനനുമായി അശ്വിനീദേവകൾ ആ ജലാശയത്തിലേക്കിറങ്ങി. അല്പം കഴിഞ്ഞു് സുന്ദരന്മാരും സമാനരൂപന്മാരുമായ മൂന്നു് യുവാക്കൾ കുണ്ഡലങ്ങളും താമരപ്പൂമാലയുമണിഞ്ഞു് ആ സരസ്സിൽനിന്നും ഉയർന്നുവന്നു. സൂര്യനെപ്പോലെ തേജസ്സ്വികളായ അവർ മൂന്നുപേരും സമാനരൂപികളായിരുന്നതിനാൽ സുകന്യയ്ക്കു് തന്റെ ഭർത്താവായ ച്യവനനെ തിരിച്ചറിയാൻ സാധിച്ചില്ല. അതുകാരണം അവൾ അശ്വിനീദേവന്മാരെ ശരണം പ്രാപിച്ചു. അവളുടെ പാതിവ്രത്യത്തിൽ സന്തുഷ്ടരായ അശ്വിനീദേവകൾ അവൾക്കു് തന്റെ ഭർത്താവിനെ കാട്ടിക്കൊടുത്തതിനുശേഷം അവരോടു് യാത്രപറഞ്ഞു് വ്യോമയാനത്തിൽ സ്വഗ്ഗലോകത്തേയ്ക്കു് തിരിച്ചുപോയി.

രാജൻ!, അങ്ങനെയിരിക്കെ, ഒരിക്കൽ, ശര്യാതിമഹാരാജാവു് ഒരു യാഗം ചെയ്യുവാനുള്ള ഉദ്ദേശത്തോടുകൂടി ച്യവനമഹർഷിയുടെ ആശ്രമം സന്ദർശിക്കുകയുണ്ടായി. അവിടെയെത്തിയ ശര്യാതി തന്റെ മകളുടെ കൂടെയിരിക്കുന്ന സൂര്യനുതുല്യം തേജസ്സുറ്റ പുരുഷനെ കണ്ടു് ഉത്കണ്ഠാകുലനായി. അരുതാത്തതെന്തോ സംഭവിച്ചതായി കണക്കുകൂട്ടിയ അദ്ദേഹം അവളെ ആശീർവദിക്കുവാൻപോലും കൂട്ടാക്കിയില്ല. തന്റെ കാൽക്കൽ വീണു് നമസ്ക്കരിച്ച പുത്രിയോടു അദ്ദേഹം പറഞ്ഞു: ഹേ ദുരാചാരേ!, നീ എന്താണീക്കാട്ടിയിരിക്കുന്നതു?. ലോകം മുഴുവനും ആദരിക്കുന്ന നിന്റെ ഭർത്താവിനെ ചതിച്ചിരിക്കുന്നോ?. വാർദ്ധക്യവും ജരാനരയും ബാധിച്ച അദ്ദേഹത്തെ ഉപേക്ഷിച്ചു് നീ സ്വന്തം സുഖത്തിനായി വഴിപോക്കനായ ഏതോ ജാരനെ സ്വീകരിച്ചിരിക്കുന്നു. ഒരു ശ്രേഷ്ഠകുലത്തിൽ ജനിച്ച നീ എന്തുകൊണ്ടാണു് ഈവിധം അധഃപതിച്ചുപോയതു?. നാണകെട്ടവളായി ഈ രഹസ്യപുരുഷനുമായി നിനക്കെങ്ങനെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു?. കുലദൂഷണമായ ഈ പ്രവൃത്തിയിലൂടെ നിന്റെ പിതാവിന്റേയും ഭർത്താവിന്റേയും കുലങ്ങളെ നീ നരകത്തിലേക്കെത്തിച്ചിരിക്കുകയാണു.

രാജൻ!, പരുഷമായ വാക്കുകളാൽ തന്നെ ശാസിച്ചുകൊണ്ടിരിക്കുന്ന പിതാവിനോടു് സുകന്യ പുഞ്ചിരിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അച്ഛാ!, ഇദ്ദേഹം അങ്ങയുടെ മരുമകനായ ച്യവനമഹർഷിതന്നെയണു. രാജൻ!, ഉണ്ടായ സംഭവങ്ങളെല്ലാം അവൾ ശര്യാതിയെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞ രാജാവു് സന്തോഷത്തോടെ മകളെ ഗാഢമായി പുണർന്നു. ച്യവനൻ തന്റെ തപോബലത്താൽ ശര്യാതിയെക്കൊണ്ടു് സോമയാഗം കഴിപ്പിച്ചു. അതോടുകൂടി ന്നോളം സോമരസം സേവിച്ചിട്ടില്ലാത്ത അശ്വീനീദേവകൾക്കും അദ്ദേഹം സോമരസം നിറച്ച ഒരു ഭാജനം സമ്മാനിച്ചു. അതുകണ്ടു് കലി കയറിയ ഇന്ദ്രൻ ച്യവനനെ വധിക്കുവാനായി വജ്രായുധം കൈയ്യിലെടുത്തു. എന്നാൽ ച്യവനമഹർഷി തന്റെ തപോവൈഭവത്താൽ ഇന്ദ്രന്റെ ഹസ്തത്തെ വജ്രായുധത്തോടുകൂടിത്തന്നെ നിശ്ചലമാക്കി. അന്നുമുതൽ സർവ്വരും അശ്വിനീദേവകൾക്കുംകൂടി സോമരസം അർപ്പിച്ചുതുടങ്ങി.

രാജൻ!, ശര്യാതിയ്ക്കു് ഉത്താനബർഹിസ്സ്, ആനർത്തൻ, ഭൂരിഷേണൻ എന്നിങ്ങനെ മൂന്നു് മക്കളുണ്ടായിരുന്നു. ആനർത്തനിൽനിന്നും രേവതൻ ജനിച്ചു. അല്ലയോ പരീക്ഷിത്തേ!, രേവതൻ സമുദ്രത്തിന്റെ അഗാധതയിൽ കുശസ്ഥലി എന്ന ഒരു നഗരം സ്ഥാപിക്കുകയും, അവിടെ വസിച്ചുകൊണ്ടു് ആനർത്തം മുതലായ ദേശങ്ങളെ രക്ഷിച്ചനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിനു് നൂറു് പുത്രന്മാർ ജനിച്ചു. അതിൽ മൂത്തവന്റെ നാമം കകുദ്മി എന്നായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ മകളായ രേവതിയേയും കൂട്ടി ബ്രഹ്മലോകത്തിലേക്കു് പോകുകയുണ്ടായി. തന്റെ മകൾക്കനുയോജ്യനായ ഒരു വരനെ തേടിയുള്ള ഒരു യാത്രയായിരുന്നു അതു. എന്നാൽ ബ്രഹ്മസദസ്സിൽ സംഗീതാലാപനം നടക്കുന്ന സമയമായതിനാൽ കകുദ്മിയ്ക്കു് അവിടെ കുറച്ചുസമയം കാത്തിരിക്കേണ്ടിവന്നു. പിന്നീടു് ചടങ്ങു് മംഗളകരമായി പര്യവസാനിച്ചതിനുശേഷം കകുദ്മി ബ്രഹ്മദേവനെ കണ്ടു് വന്ന വിവരം അറിയിച്ചു. ഭഗവാൻ ഉറക്കെ ചിരിച്ചുകൊണ്ടു് കകുദ്മിയോടിപ്രകാരം പറഞ്ഞു: ഹേ രാജൻ!, അങ്ങുദ്ദേശിച്ചിരുന്നവരൊക്കെ കാലഗതിയിൽ പെട്ടുകഴിഞ്ഞിരിക്കുന്നു. അവർ മാത്രമല്ല, അവരുടെ പുത്രന്മാരും പൌത്രന്മാരും അവരുടെ പുത്രന്മാരുമെല്ലാംതന്നെ വംശത്തോടുകൂടി അവസാനിച്ചിരിക്കുകയാണു. ഇപ്പോഴാകട്ടെ, ഇരുപത്തിയേഴു് ചതുര്യുഗങ്ങളും അവസാനിച്ചിരിക്കുകയാണു. അതുകൊണ്ടു് നിങ്ങൾ ഭൂമിയിലേക്കുതന്നെ പോകുക. അവിടെ ഭഗവദംശമായ ബലഭദ്രരുണ്ടു്. ഈ കന്യകാരത്നത്തെ അദ്ദേഹത്തിനു് വേളി കഴിച്ചുനൽക്കുക. രാജൻ!, ഈ സമയം അവിടെ ഭൂതഭാവനനും പുണ്യചരിതനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ഭൂഭാരമൊഴിക്കുന്നതിനായി സ്വാംശത്തോടുകൂടി അവതാരം കൊണ്ടിരിക്കുകയാണു.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇപ്രാകാരം ബ്രഹ്മദേവനാൽ ഉപദേശിക്കപ്പെട്ട കകുദ്മി ഭഗവാനെ വണങ്ങി യാത്രാമൊഴിചൊല്ലി പുത്രിയുമായി അവിടെനിന്നും സ്വനഗരിയിലേക്കു് തിരിച്ചുപോയി. അവിടെയെത്തിയ കകുദ്മിക്കു് കാണാൻ കഴിഞ്ഞതു്, സ്വവസതിയിൽനിന്നും യക്ഷന്മാരെ ഭയന്നു തന്റെ സഹോദരങ്ങളെല്ലാം നാലുപാടേയ്ക്കും പ്രയാണം ചെയ്തതായിട്ടായിരുന്നു. കകുദ്മി സുന്ദരിയായ തന്റെ മകളെ ബലഭദ്രസ്വാമിയ്കു് വിവാഹം കഴിച്ചുകൊടുത്തതിനുശേഷം, അവിടെനിന്നും ബദരിക എന്ന നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് തപസ്സിനായി പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






The stories of Sukanya and Raivatha

2019, നവംബർ 13, ബുധനാഴ്‌ച

9.2 മനുപുത്രന്മാരുടെ ചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 2
(മനുപുത്രന്മാരുടെ ചരിതം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, സുദ്യുമ്നൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചുകൊണ്ടു് വനത്തിലേക്കു് പോയതിനുശേഷം, വൈവസ്വതമനുവായ ശ്രാദ്ധദേവൻ വീണ്ടും സന്താനാർത്ഥിയായി ഗംഗയുടെ തീരത്തു് നൂറുവർഷക്കാലം തപസ്സനുഷ്ഠിച്ചു. ഭഗവാൻ ഹരിയെ ധ്യാനിച്ചു് പ്രീതനാക്കി അദ്ദേഹം തന്നോളം ശ്രേഷ്ഠന്മാരായ ഇക്ഷ്വാകു മുതലായ പത്തു് പുത്രന്മാരെ നേടുകയും ചെയ്തു. അതിൽ പൃഷധ്രൻ എന്ന പുത്രനെ വസിഷ്ഠമഹർഷി ഗോപാലകനായി നിയമിച്ചു. അദ്ദേഹം രാത്രികാലങ്ങൾ     വീരാസനനിഷ്ഠയോടുകൂടി ഗോക്കളെ പാലിച്ചുവന്നു. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ  അടുത്തുള്ള കാട്ടിൽനിന്നും ഒരു പുലി അസാധാരണമായി ആ ഗോശാലയിലേക്കു് കടന്നുവന്നു. അതിനെകണ്ട മാത്രയിൽ പശുക്കളെല്ലാം ഭീതിയോടെ എഴുന്നേറ്റു് തൊഴിത്തിനുള്ളിൽ വട്ടം കറങ്ങുവാൻ തുടങ്ങി. ഞൊടിയിടയിൽത്തന്നെ അവയിൽ ഒന്നിനെ അതു് കടന്നുപിടിച്ചു. അവൾ ഭീതയായി അലമുറയിട്ടു. കരച്ചിൽ കേട്ടു് പെട്ടന്നുതന്നെ പൃഷധ്രൻ അവിടേയ്ക്കോടിയെത്തി. രാത്രിയുടെ കൂരിരിട്ടിൽ അദ്ദേഹത്തിനു് ഒന്നുംതന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും, നിഴലിൽ എന്തോ ഒരൂഹംവച്ചു് വാളെടുത്തു് ആഞ്ഞുവീശി. അഹോ! കഷ്ടം!. പുലിയാണെന്ന ശങ്കയിൽ അതിലൊരു പശുവിന്റെ തലയായിരുന്നു അയാൾ അറുത്തിട്ടതു. അവൾ അവിടെത്തന്നെ പിടഞ്ഞുവീണുമരിച്ചു. അതിനിടയിൽ വാളിന്റെ അഗ്രത്താൽ മുറിവേറ്റു് പുലിയുടെ ഒരു കാതും അടർന്നുവിണിരുന്നു. പേടിച്ചരണ്ടു് ചോരയൊലിപ്പിച്ചുകൊണ്ടു് അതും ദൂരേയ്ക്കു് പാഞ്ഞകന്നു.

രാജൻ!, പിറ്റേദിവസമായിരുന്നു താൻ കൊന്നതു് പുലിയെ അല്ലായിരുന്നുവെന്നും, പകരം വെട്ടിയറുത്തതു് തന്റെ പശുവിന്റെ ശിരശ്ശായിരുന്നുവെന്നും പൃഷധ്രൻ അറിയുന്നതു. തൊഴുത്തിൽ ചത്തുമലച്ചുകിടക്കുന്ന പശുവിനെകണ്ടു് അയാൾ ദുഃഖിതനായി. അറിയാതെയാണു് പിഴ പറ്റിയതെങ്കിലും വസിഷ്ഠമഹർഷി അവനെ ശപിക്കുകതന്നെ ചെയ്തു. നീ ചെയ്ത ഈ ഗോഹത്യയുടെ ഫലമായി ക്ഷത്രിയത്വം നശിച്ചു് ഒരു ശൂദ്രനായി ഭവിക്കുക!. എന്നദ്ദേഹം പൃഷധ്രനെ ശപിച്ചു. അയാൾ ഗുരുവിന്റെ ശാപത്തെ തൊഴുകൈയ്യോടെ സീകരിച്ചു. അന്നുമുതൽ ഇന്ദ്രിയനിഗ്രഹം ചെയ്തു് പൃഷധ്രൻ സർവ്വസംഗപരിത്യാഗമായ സന്യാസധർമ്മത്തെ സ്വീകരിച്ചു. അദ്ദേഹം ഭഗവാൻ ശ്രീവാസുദേവനിൽ ഏകാന്തഭക്തിയുള്ളവനായി. സകലജീവജാലങ്ങളുടേയും സുഹൃത്തായും, സകലബന്ധങ്ങളും വിട്ടൊഴിഞ്ഞവനായും, മനസ്സിനേയും ഇന്ദ്രയങ്ങളേയും നിയന്ത്രിച്ചു്, അപരിഗ്രഹവിധിയോടെ, യാഥൃശ്ചികമായി വന്നുചേരുന്നതുകൊണ്ടു് ജീവിതത്തെ നയിച്ചുകൊണ്ടു്, ഭഗവാനിൽ മനസ്സിനെയുറപ്പിച്ചു്, ജ്ഞാനസ്ഥനായി, ജഡാന്ധബധിരനെപ്പോലെ ഈ ഭൂമിയിലെമ്പാടും സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഒരുദിവസം, കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ ആളിക്കത്തുന്ന കാട്ടുതീയെകണ്ടു് സ്വയം അതിനുള്ളിലേക്കു് പ്രവേശിച്ചു് ശരീരത്തെ എരിച്ചുകളഞ്ഞുകൊണ്ടു് അദ്ദേഹം ജീവനെ പരമാത്മാവിലർപ്പിച്ചു.

രാജൻ!, മനുവിന്റെ ഇളയപുത്രൻ കവി ചെറുപ്പത്തിൽത്തന്നെ വിഷയത്തിൽ താല്പര്യമില്ലാത്തവനായിരുന്നു. യൌവ്വനം തുടങ്ങുന്നതിനുമുന്നേതന്നെ അദ്ദേഹം കൂട്ടുകാരുമൊത്തു് വനത്തിലേക്കു് പോകുകയും, ഹൃദയത്തിൽ പരമപുരുഷനെ ധ്യാനിച്ചു് മുക്തിയടയുകയും ചെയ്തു. രാജാവേ!, കരൂഷൻ എന്ന മനുപുത്രനിൽനിന്നും കാരൂഷന്മാരെന്ന ക്ഷത്രിയവീരന്മാരുണ്ടായി. ബ്രാഹ്മണരിൽ അത്യന്തം ഭക്തിയുള്ളവരും ധർമ്മതല്പരന്മാരുമായിരുന്ന അവർ ഉത്തരദേശങ്ങളെ പരിപാലിച്ചു. അല്ലയോ രാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു. ധൃഷ്ടൻ, അവനിൽനിന്നും ധാർഷ്ടം എന്ന ക്ഷത്രിയജാതികളുത്ഭവിക്കുകയും, അവർ പിന്നീടു് ഇവിടെ ബ്രഹ്മണ്യത്തെ പ്രാപിക്കുകയും ചെയ്തു. നൃഗൻ എന്ന മറ്റൊരു മനുപുത്രൻ സുമതി എന്ന പുത്രനെ ജനിപ്പിച്ചു. സുമതിയിൽനിന്നും ഭൂതജ്യോതിസ്സും, ഭൂതജ്യോതിസ്സിൽനിന്നും വസുവും ഉണ്ടായി. വസുവിന്റെ പുത്രനായിരുന്നു പ്രതീകൻ. അവന്റെ പുത്രൻ ഓഘവാനും. ഓഘവാന്റെ പുത്രന്റെ പേരും ഓഘവാനെന്നുതനെയായിരുന്നു. അവനെ കൂടാതെ പിതാവായ ഓഘവാനു് ഓഘവതി എന്ന ഒരു പുത്രി കൂടി ഉണ്ടായിരുന്നു. അവളെ സുദർശൻ എന്നവൻ വിവാഹം കഴിച്ചു.

രാജാവേ!, നരിഷ്യന്തൻ എന്ന മനുപുത്രന്റെ മകനായിരുന്നു, ചിത്രസേനൻ. അവന്റെ മകനായി ദക്ഷനെന്നുപേരുള്ള ഒരാൾ പിറന്നു. ദക്ഷന്റെ പുത്രനായിരുന്നു മീഢ്വാൻ. അവനിൽനിന്നു് കൂർച്ചൻ ജനിച്ചു. അവന്റെ പുത്രനായിട്ടു് ഇന്ദ്രസേനനും പിറക്കുകയുണ്ടായി. ഇന്ദ്രസേനന്റെ മകനായിരുന്നു വീതിഹോത്രൻ. അവന്റെ പുത്രൻ സത്യശ്രവനായിരുന്നു. അവന്റെ പുത്രൻ ഉരുശ്രവസ്സും, ഉരുശ്രവസ്സിൽനിന്നും ദേവദത്തനും പിറന്നു. ദേവദത്തന്റെ മകനായി അഗ്നിദേവൻ സ്വയം അഗ്നിവേശ്യൻ എന്ന നാമത്തിൽ ജനിക്കുകയുണ്ടായി. ഇദ്ദേഹം പിന്നീടു് കാനീനൻ, ജാതുകർണ്യൻ എന്നിങ്ങനെയെല്ലാം അറിയപ്പെട്ടു. അല്ലയോ രാജാവേ!, അഗ്നിവേശ്യൻ എന്ന ആ ഋഷിയിൽനിന്നും അഗ്നിവേശ്യായനം എന്നുപേരുള്ള ഒരു ബ്രാഹ്മണകുലം സംജാതമായി. രാജൻ!, ഇതോടെ ഞാൻ നരിഷ്യന്തന്റെ വംശത്തെക്കുറിച്ചു് പറഞ്ഞുകഴിഞ്ഞു. ഇനി ദിഷ്ടവംശത്തെക്കുറിച്ചു് കേട്ടുകൊള്ളുക.

ദിഷ്ടന്റെ മകനായി നാഭാഗൻ പിറന്നു. രാജൻ!, മറ്റൊരു നാഭാഗന്റെ ചരിതം ഞാൻ പിന്നീടങ്ങയോടു് പറയുന്നുണ്ടു. അവനല്ല ഈ നാഭാഗൻ എന്നറിഞ്ഞുകൊള്ളുക. ഈ നാഭാഗൻ കർമ്മം കൊണ്ടു് വൈശ്യനായി മാറി. അവന്റെ പുത്രനായിരുന്നു മലന്ദൻ. മലന്ദനിൽനിന്നും വത്സപ്രീതി ജനിച്ചു. വത്സപ്രീതിയ്ക്കു് പ്രാംശുവെന്ന ഒരു പുത്രൻ ജനിച്ചു. അവന്റെ പുത്രനായി പ്രമതി പിറന്നു. പ്രമതിയ്ക്കു് ഖനിത്രനും, ഖനിത്രനു് ചാക്ഷുഷനും, ചാക്ഷുഷനു് വിവിംശതിയും മക്കളായി പിറന്നു. രാജൻ!, വിവിംശതിയ്ക്കു് പുത്രനായി രംഭനും, അവനു് പുത്രനായി ധർമ്മിഷ്ടനായ ഖനിനേത്രനും, അവനു് പുത്രനായി കരന്ധമനും ജനിക്കുകയുണ്ടായി. കരന്ധമന്റെ പുത്രനായിരുന്നു ആവീക്ഷിത്തു്. ആവീക്ഷിത്തിനു് മരുത്തൻ പുത്രനായിപ്പിറന്നു. ഇവനെയായിരുന്നു അംഗിരസ്സുമുനിയുടെ പുത്രനായ സംവർത്തനൻ എന്ന യോഗീശ്വരൻ യജ്ഞത്തെ യജിപ്പിച്ചതു. രാജൻ!, ആ യജ്ഞത്തിനു് കിടപിടിക്കുന്ന മറ്റൊരു യജ്ഞം ഇന്നുവരെ ഉണ്ടായിട്ടില്ല. കാരണം, ആ യജ്ഞത്തിൽ എല്ലാം അത്യന്തം ശ്രേഷ്ഠവും സ്വർണ്ണമയവുമായിരുന്നു. അതിൽ ദേവേന്ദ്രൻ സോമപാനത്തിൽ വ്യാപൃതനായിരുന്നു. ബ്രാഹ്മണർക്കു് അന്നു് ധാരാളം ദക്ഷിണകൾ കിട്ടിയിരുന്നു. അവിടെ അന്നു് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നതു് മരുത്തുക്കളായിരുന്നു. എല്ലാം കണ്ടറിഞ്ഞുകൊണ്ടു് വിശ്വേദേവന്മാരും അവിടെ സദസ്സിലുണ്ടായിരുന്നു.

രാജൻ!, മേല്പറഞ്ഞ മരുത്തന്റെ പുത്രനായിരുന്നു ദമൻ. അവന്റെ പുത്രൻ രാജ്യവർദ്ധനനായിരുന്നു. അവന്റെ പുത്രനായി സുധൃതിയെന്നവൻ പിറന്നു. സുധൃതിക്കാകട്ടെ, നരൻ എന്ന ഒരുവൻ ജനിച്ചു. നരന്റെ പുത്രൻ കേവലനായിരുന്നു. അവനിൽനിന്നും ബന്ധുമാനും, ബന്ധുമാനിൽനിന്നും വേഗവാനും ജനിച്ചു. വേഗവാന്റെ പുത്രനായി ബന്ധുവെന്ന നാമത്തിൽ ഒരുവൻ പിറന്നു. അവന്റെ പുത്രനായിരുന്നു തൃണബിന്ദുവെന്ന ഒരു രാജാവു്. അഗണിതഗുണങ്ങളുടെ ഉറവിടമായ ആ തൃണബിന്ദുവിനെ അലംബുഷാ എന്ന ഒരപ്സരസുന്ദരി വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിനു് കുറെ പുത്രന്മാരും ഇഡവിഡ എന്ന ഒരു പുത്രിയും ജനിച്ചു. വിശ്രവസ്സെന്ന മഹർഷി തന്റെ പിതാവായ പുലസ്ത്യമഹഷിയിൽനിന്നും അന്തർദ്ധാനവിദ്യയെ പഠിച്ചതിനുശേഷം ഇഡവിഡയിൽ ദനദൻ എന്ന ഒരു പുത്രനു് ജന്മം നൽകി. രാജൻ!, തൃണബിന്ദുവിനും വിശാലൻ, ശൂന്യബന്ധു, ധൂമ്രകേതു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു. അതിൽ വിശാലനാകട്ടെ, രാജാവായതിനുശേഷം, വൈശാലി എന്ന പേരിൽ ഒരു പുരിതന്നെ നിർമ്മിച്ചിരുന്നു. വിശാലന്റെ പുത്രനായിരുന്നു ഹേമചന്ദ്രൻ. അവന്റെ പുത്രനായതു് ധൂമ്രാക്ഷനും. ധൂമ്രാക്ഷന്റെ പുത്രനായ സംയമനിൽനിന്നും കൃശാശ്വൻ, ദേവജൻ എന്നീ രണ്ടു് പുത്രന്മാർ ജനിച്ചു. കൃശാശ്വനിൽനിന്നും സോമദത്തൻ എന്ന ഒരു പുത്രൻ ജനിച്ചു. അവൻ അശ്വമേധയാഗത്താൽ പരമപുരുഷനെ ആരാധിച്ചവനായിരുന്നു. അതിലൂടെ അവൻ പരമഗതിയെ പ്രാപിച്ചു. സോമദത്തന്റെ പുത്രനായി സുമതി ജനിച്ചു. സുമതിയുടെ പുത്രനായിരുന്നു ജനമേജയൻ. വിശാലരാജാവിന്റെ പരമ്പരയിലുണ്ടായ ഇവരെല്ലാം തൃണബിന്ദുവിന്റെ യശസ്സിനെ നിലനിർത്തിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






the decedents of manu' sons 

2019, നവംബർ 10, ഞായറാഴ്‌ച

9.1 മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 1
(മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.)



പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങു് പറഞ്ഞ മുഴുവൻ മന്വന്തരങ്ങളെക്കുറിച്ചും, അതിലോരോന്നിലും ശ്രീഹരി വ്യത്യസ്ഥശക്തികളോടെ ആടിയ ലീലകളെക്കുറിച്ചും ഞാൻ ഇതിനകം അങ്ങയിൽനിന്നും കേട്ടുകഴിഞ്ഞു. കൂടാതെ, സത്യവ്രതനെന്ന രാജർഷിയെക്കുറിച്ചും, ഭഗവദ്ഭജനത്താൽ അദ്ദേഹം വൈവസ്വതമനുവാ‍യതുമെല്ലാം അങ്ങെനിക്കു് പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഇക്ഷ്വകു മുതലായവരെപറ്റിയും അങ്ങു് മുമ്പെന്നോടു് പറഞ്ഞിട്ടുള്ളതാണു. മുനേ!, ഇനി അതില്പിന്നുണ്ടായ പരമ്പരയെക്കുറിച്ചും അവരുടെ ചരിതങ്ങളെക്കുറിച്ചും ഞങ്ങൾ അറിയുവാനാഗ്രഹിക്കുന്നു. അതു് വേർതിരിച്ചു് ഞങ്ങൾക്കു് അങ്ങു് പറഞ്ഞുതന്നാലും. പ്രഭോ!, ആരെല്ലാം മുമ്പുണ്ടായിരുന്നുവോ, ആരെല്ലാം ഇപ്പോഴുണ്ടായിരിക്കുന്നുവോ, ആരെല്ലാം ഇനി ഉണ്ടാകാൻ പോകുന്നുവോ, ആയവരുടെയെല്ലാം ചരിതങ്ങൾ ഞങ്ങൾക്കു് ചൊല്ലിത്തരിക.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: അല്ലയോ ഋഷിമാരേ!, പരീക്ഷിത്തുമഹാരാജാവിന്റെ ഈ അഭ്യർത്ഥനയെ കേട്ടു് ശ്രീശുകബ്രഹ്മമഹർഷി ബ്രഹ്മജ്ഞരായ ഋഷികളുടെ ആ മഹാസഭയിൽ വച്ചു് വീണ്ടും പറഞ്ഞുതുടങ്ങി.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, മനുവംശത്തിന്റെ വിസ്താരത്തെക്കുറിച്ചു് ചൊല്ലിത്തീർക്കുവാൻ അനേകം നൂറ്റാണ്ടുകൾകൊണ്ടുപോലും സാധ്യമല്ല. അതുകൊണ്ടു് അതിൽ മുഖ്യമായതിനെ എന്നിൽനിന്നും കേട്ടുകൊള്ളുക. രാജൻ!, സകലഭൂതങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷനൊഴിച്ചു് മറ്റൊന്നുംതന്നെ കല്പാന്തത്തിൽ ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീടു് ഭഗവാന്റെ നാഭിയിൽനിന്നും സ്വർണ്ണമയമായ ഒരു താമരമൊട്ടു് വിരിയുകയും അതിൽ നാന്മുഖനായ ബ്രഹ്മദേവൻ സ്വയംഭൂവാകുകയും ചെയ്തു. ആ ബ്രഹ്മദേവന്റെ മാനസപുത്രനായി മരീചി ജനിച്ചു. മരീചീപുത്രനായി കശ്യപനുണ്ടായി. കശ്യപനിൽനിന്നും ദക്ഷപുത്രിയായ അദിതിയിൽ വിവസ്വാൻ ആവിർഭവിച്ചു. വിവസ്വാനിൽനിന്നും സംജ്ഞാദേവിയിൽ ശ്രാദ്ധദേവനെന്ന വൈവസ്വതമനുവുണ്ടായി. വൈവസ്വതമനു പിന്നീടു ശ്രദ്ധാദേവിയിൽ പത്തു് പുത്രന്മാരെ ജനിപ്പിച്ചു. അവർ ഇക്ഷ്വാകു, നൃഗൻ, ശര്യാതി, ദിഷ്ടൻ, ധൃഷ്ടൻ, കരൂഷകൻ, നരിഷ്യന്തൻ, പൃഷധ്രൻ, നഭഗൻ, കവി എന്നിവരായിരുന്നു.

രാജൻ!, വൈവസ്വതമനുവിനു് പുത്രന്മാരില്ലാതിരുന്ന സമയത്തു് വസിഷ്ഠമഹർഷി ഇഷ്ടിയാഗത്തെ ചെയ്തു് മിത്രവരുണാദികളെ പ്രസാദിപ്പിച്ചു് മനുവിനു് സന്താനസൌഭാഗ്യമുണ്ടാക്കിക്കൊടുത്തു, എന്നാണു് കേൾക്കുന്നതു. ആ സമയം, ഒരു പുത്രിയെ ആഗ്രഹിച്ചുകൊണ്ടു് മനുപത്നിയായ ശ്രദ്ധാദേവി ഹോതാവിനെ സമീപിച്ചു് നമസ്ക്കരിച്ചുകൊണ്ടു് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ഹോതാവു് പുത്രാർത്ഥം ഹോമിക്കുവാനായി തന്റെ കൈയ്യിലെടുത്ത ഹോമദ്രവ്യത്തെ അവളുടെ അഭീഷ്ടസിദ്ധിയ്ക്കായി പ്രത്യേകമന്ത്രത്തോടുകൂടി ഹോമകുണ്ഡത്തിലേക്കു് ആഹൂതിചെയ്തു. തത്ഫലമായി അവൾക്കു് ഇള എന്നപേരിൽ ഒരു പെൺകുഞ്ഞു പിറന്നു. അതിൽ അസംതൃപ്തനായ മനു വസിഷ്ഠമഹർഷിയെ സമീപിച്ചു് പറഞ്ഞു: ഗുരോ!, വേദജ്ഞന്മാരായ ഭവാന്മാരുടെ ഈ കർമ്മം വിപരീതഫലമാണല്ലോ ഉണ്ടാക്കിയിരിക്കുന്നതു?. എന്താണിങ്ങനെ സംഭവിക്കുവാൻ കാരണം?. നിങ്ങൾ വേദജ്ഞരും തപഃശക്തിയുള്ളവരുമാണു. പിന്നെങ്ങനെയാണിത്തരത്തിൽ സങ്കൽ‌പ്പത്തിനു് വിപരീതമായ ഫലം സിദ്ധിക്കപ്പെട്ടതു?

ശ്രീശുകൻ തുടർന്നു: രാജൻ!, ഹോതാക്കളുടെ സങ്കൽ‌പ്പത്തിൽ വന്ന മാറ്റത്തിന്റെ കാരണം മനസ്സിലാക്കിയ വസിഷ്ഠൻ ദുഃഖിതനായ മനുവിനോടു പറഞ്ഞു: കുഞ്ഞേ!, യാഗത്തിൽ സങ്കല്പവൈഷമ്യയമുണ്ടായതു് ഹോതാക്കളുടെ നെറികേടു് കാരണമാണു. എന്നാലും, ഞാൻ സ്വന്തം തപോബലത്താൽ പുത്രനുണ്ടാകുക എന്ന നിന്റെ ആഗ്രഹം സാധിക്കുന്നതാണു. എന്നുപറഞ്ഞുകൊണ്ടു് വസിഷ്ഠമുനി ഇള എന്ന ആ പെൺകുഞ്ഞിനു് പുരുഷത്വമുണ്ടാകണമെന്ന സങ്കല്പത്തോടെ ശ്രീഹരിയെ ധ്യാനിച്ചു സ്തോത്രം ചെയ്തു. ഭഗവാൻ പ്രസാദിക്കുകയും, ഇളയാകട്ടെ, സുദ്യു‌മ്നനെന്ന പുരുഷശ്രേഷ്ഠനായി ഭവിക്കുകയും ചെയ്തു.

മഹാരാജാവേ!, ഒരിക്കൽ സുദ്യു‌മ്നൻ ചില മന്ത്രിമാരേയും കൂട്ടി സിന്ധുദേശത്തിനിന്നും കൊണ്ടുവന്ന ഒരു കുതിരമേലേറി അമ്പും വില്ലും ധരിച്ചു് പടച്ചട്ടയണിഞ്ഞു് കാട്ടിൽ മൃഗങ്ങളെ വേട്ടയാടിക്കൊണ്ടു് ഉത്തരദിക്കിലേക്കു് യാത്രയായി. അദ്ദേഹം മേരുപർവ്വതത്തിന്റെ അടിവാരത്തിലുള്ള ഒരു കാട്ടിലെത്തി. ആ സമയം, അവിടെ മഹാദേവൻ ഉമയുമായി സ്വകാര്യതയിൽ വസിക്കുന്നസമയമായിരുന്നു അതു. രാജൻ!, ദൌഭ്യാഗ്യമെന്നു് പറയട്ടെ, ആ വനത്തിനുള്ളിലേക്കു് കടന്നപ്പോൾത്തന്നെ സുദ്യു‌മ്നനും അദ്ദേഹത്തിന്റെ കുതിരയും പെണ്ണായി ഭവിച്ചു. പെട്ടെന്നാണു് കൂടെ വന്നവരും തങ്ങൾക്കുണ്ടായ ലിംഗപരിവർത്തനത്തെ മനസ്സിലാക്കിയതു. അവർ ദുഃഖിതരായി പരസ്പരം നോക്കി.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്തു് ചോദിച്ചു: ഹേ ബ്രഹ്മജ്ഞാ!, പുരുഷൻ സ്ത്രീയായി മാറുന്ന ഈ സ്ഥലം എങ്ങനെയാണുണ്ടായതു?. അതറിയുവാൻ ഞങ്ങളുടെയുള്ളിൽ അത്യന്തം കൌതുകം തോന്നുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ കൂരിരിട്ടിനെപ്പോലും സ്വകാന്തിയാൽ ഇല്ലാതാക്കാൻ കഴിവുള്ള കുറെ ഋഷികൾ മഹാദേവനെ കാണുവാനായി അവിടെ വന്നിരുന്നു. ആ സമയം, ഭഗവാന്റെ മടിത്തട്ടിലിരിക്കുകയായിരുന്ന പാർവ്വതീദേവി അപ്രതീക്ഷിതമായി അവരെ കണ്ടു് ലജ്ജിതയായി പെട്ടെന്നുതന്നെ തന്റെ വസ്ത്രം വാരിയുടുത്തു. സ്വകാര്യാവസ്ഥയിൽ പാർവ്വതീപരമേശ്വരന്മാരെ കണ്ട ഋഷികളാകട്ടെ, അവിടെനിന്നും നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് യാത്രയായി. എങ്കിലും, പാർവ്വതീദേവിയുടെ പ്രീയം നേടുവാ‍നായി മഹാദേവൻ പറഞ്ഞു: ദേവീ!, ഇന്നുമുതൽ ഈ സ്ഥലത്തേക്കു് കടന്നുവരുന്നവർ സ്ത്രീകളായി ഭവിക്കുന്നതാണു. രാജൻ!, ആ സംഭവത്തിനുശേഷം പുരുഷന്മാർ ആ സ്ഥലത്തേക്കു് പ്രവേശിക്കാതെയായി. സ്ത്രീയായി മാറിയ സുദ്യു‌മ്നൻ സഹചാരികളുമൊത്തു് കാടുകൾതോറും ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

ഒരിക്കൻ തോഴിമാരുമൊത്തു് വനാന്തരങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്ന സ്ത്രീരൂപിയായ സുദ്യു‌മ്നനെ സോമപുത്രനായ ബുധൻ കാണുകയും അവളിൽ ആകൃഷ്ടനാകുകയും ചെയ്തു. സുന്ദരിയായ അവളും ബുധനിൽ ആകൃഷ്ടയായി അദ്ദേഹത്തെ ഭർത്താവയി സ്വീകരിച്ചു. താമസിയാതെ അവർക്കു് പുരൂരവസ്സെന്ന ഒരു പുത്രൻ ജനിക്കുകയും ചെയ്തു. രാജൻ!, വീണ്ടും ഇളയായി മാറിയ സുദ്യു‌മ്നൻ തന്റെ കുലഗുരുവായ വസിഷ്ഠനെ സ്മരിച്ചു. സുദ്യു‌മ്നന്റെ ഇപ്പോഴത്തെ അവസ്ഥയെ കണ്ട വസിഷ്ഠമഹർഷി വ്യാകുലനായി വീണ്ടും അവനിൽ പുരുഷത്വം ഉണ്ടാകാനായി മഹാദേവനെ ശരണം പ്രാപിച്ചു. അല്ലയോ മഹാരാജൻ!, വസിഷ്ഠരിൽ സന്തുഷ്ടനായ മഹേശ്വരൻ ഭക്തന്റെ അഭിലാഷത്തെ നിറവേറ്റുന്നതിനും പാർവ്വതീദേവിയ്ക്കു് കൊടുത്ത വാക്കിനെ സത്യമാക്കുന്നതിനുമായി ഇങ്ങനെ പറഞ്ഞു: മഹർഷേ!, അങ്ങയുടെ ശിഷ്യനായ സുദ്യു‌മ്നൻ ഒരുമാസക്കാലം പുരുഷനായും, പിന്നീടൊരുമാസക്കാലം സ്ത്രീയായും ജീവിച്ചുകൊള്ളട്ടെ. അതുവഴി അദ്ദേഹം ഇച്ഛിച്ചതുപോലെ ഈ ഭൂമിയെ ഭരിച്ചുകൊള്ളുകയും ചെയ്യട്ടെ.

രാജൻ!, മേൽ‌പ്പറഞ്ഞ ചട്ടമനുസരിച്ചു് ഗുരുകാരുണ്യത്താൽ സുദ്യു‌മ്നൻ ഒന്നിടവിട്ട മാസങ്ങളിൽ പുരുഷത്വത്തെ സ്വീകരിച്ചു് ഭൂമിയുടെ രാജാവായി വാണു. എന്നാൽ, പ്രജകൾ ഈ വ്യവസ്ഥയെ അത്രകണ്ടു് ഇഷ്ടപ്പെട്ടിരുന്നില്ല. രാജൻ!, പിന്നീടവനു് ഉത്കലൻ, ഗയൻ, വിമലൻ എന്നിങ്ങനെ മൂന്നു് പുത്രന്മാർ ജനിച്ചു. ധർമ്മതല്പരരായ അവർ തെക്കൻ‌ദേശങ്ങളിലെ രാജാക്കന്മാരായി ഭൂമിയെ പരിപാലിച്ചു. ഒടുവിൽ വാർദ്ധക്യമെത്തിയതോടെ സുദ്യു‌മ്നൻ പുരൂരവസ്സെന്ന തന്റെ പുത്രനെ രാജ്യഭാരമേൽ‌പ്പിച്ചു് തപസ്സിനായി കാട്ടിലേക്കു് പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






Dynasty of Manus

8.24 മത്സ്യാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 24
(മത്സ്യാവതാരം.)




പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഭഗവൻ!, അത്ഭുതകർമ്മണനായ ശ്രീഹരിയുടെ മത്സ്യരൂപമായ ആദ്യാവതാരത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. പരമാത്മാവു് എന്തിനായിരുന്നു കർമ്മഗ്രസ്ഥനെപ്പോലെ ജുഗുപ്സാവഹമായ മത്സ്യരൂപത്തെപൂണ്ടവതരിച്ചതു?. ബ്രഹ്മർഷേ!, എല്ലാം ഉള്ളതുപോലെ ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചാലും!. എന്തെന്നാൽ, ആ ഉത്തമശ്ലോകന്റെ ചരിതം സർവ്വർക്കും ആനന്ദം പ്രദാനം ചെയ്യുന്ന ഒന്നാണു.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: മഹാത്മാക്കളേ!, ഇങ്ങനെ പരീക്ഷിത്തുമഹാരാജാവു് ചോദിച്ചപ്പോൾ ഭഗവാൻ ശുകബ്രഹ്മമഹർഷി ശ്രീഹരിയുടെ മത്സ്യാവതാരചരിതം അവരെ പറഞ്ഞുകേൾപ്പിച്ചു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിഷ്ണുഭഗവാൻ ബ്രാഹ്മണരുടേയും പശുക്കളുടേയും ദേവന്മാരുടേയും ഭക്തന്മാരുടേയും ക്ഷേമത്തിനായി വിവിധ അവതാരങ്ങളെ സ്വീകരിക്കുന്നതുപോലെതന്നെ, വേദങ്ങളുടേയും ധർമ്മാർത്ഥങ്ങളുടേയും രക്ഷയ്ക്കുവേണ്ടിമാത്രമായും നാനാവിധരൂപങ്ങളോടെ അവതരിക്കാറുണ്ടു. വിവിധാകൃതികളിലുള്ള ഭൂതങ്ങളിൽ വർത്തിക്കുന്നുവെങ്കിലും ഭഗവാൻ വായുവിനെപ്പോലെ സർവ്വത്രഗതനും ഗുണാതീതനുമാണു. ആയതിനാൽ ചെറുപ്പവലിപ്പങ്ങൾ അവനെ ഒരുതരത്തിലും ബാധിക്കുന്നില്ല. രാജൻ!, കഴിഞ്ഞ കല്പത്തിനൊടുവിൽ ബ്രഹ്മദേവൻ നിദ്രയിലാണ്ടുപോയപ്പോൾ ഇവിടെ അവാന്തരപ്രളയം സംഭവിച്ചു. ആ സമയം ഭൂമി മുതലായ ലോകങ്ങൾ സമുദ്രത്തിലാണ്ടുപോയി. ബ്രഹ്മദേവൻ നിദ്രയിലാണ്ടതോടെ വേദങ്ങൾ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ബഹിർഗമിക്കുകയും അതിനെ ഹയഗ്രീവൻ എന്ന ഒരസുരൻ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആ സമയത്താണു് ഭഗവാൻ മഹാവിഷ്ണു മത്സ്യരൂപത്തെ ധരിച്ചതു. രാജൻ!, അക്കാലത്തു് സത്യവ്രതൻ എന്ന ഒരു രാജർഷി ജീവിച്ചിരുന്നു. ഭഗവദ്ഭക്തനായ അദ്ദേഹം ജലപാനം മാത്രം ചെയ്തുകൊണ്ടു് ആ സമയം തപസ്സനുഷ്ഠിക്കുകയായിരുന്നു. ഇപ്പോഴുള്ള കല്പത്തിൽ സത്യവ്രതന്നെന്ന ഈ രാജർഷി വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന നാമത്തിൽ വിഖ്യാതനാണു. ഭഗവദ്കാരുണ്യത്താൽ അദ്ദേഹം മനുവായി പ്രതിഷ്ഠിക്കപ്പെട്ടു.

രാജാവേ!, ഒരിക്കൽ സത്യവ്രതൻ കൃതമാല എന്ന നദിയിൽ ജലതർപ്പണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറുമത്സ്യം വന്നകപ്പെട്ടു. കാരുണ്യവാനായ സത്യവ്രതൻ അതിനെ ആ ജലത്തോടൊപ്പംതന്നെ നദിയിലേക്കു് വിട്ടയച്ചു. എന്നാൽ, ആ മത്സ്യം അദ്ദേഹത്തോടു് ചോദിച്ചു: അല്ലയോ ദീനാനുകമ്പനായ രാജാവേ!, സ്വവർഗ്ഗത്തിൽപ്പെട്ട ജന്തുക്കളെ കൊന്നുതിന്നുന്ന ജലജീവികളുള്ള നദിയാണിതു. അവയെ ഭയന്നുള്ള മരണപാച്ചിലിനിടയിലാണു് ഞാൻ അങ്ങയുടെ കൈക്കുടന്നയിൽ വന്നുപെട്ടതു. എന്നെ എന്തിനാണു് അങ്ങു് വീണ്ടും ഇതിലേലേക്കുതന്നെ നിഷ്കരുണം തള്ളിവിടുന്നതു?.

ശ്രീശുകൻ തുടർന്നു: രാജാവേ!, മത്സ്യരൂപത്തിൽ വന്നിരിക്കുന്ന ശ്രീഹരിയെ തിരിച്ചറിയാൻ കഴിയാതെ സത്യവ്രതൻ ആ ചെറുമീനിനെ രക്ഷിക്കാൻ തീരുമാനിച്ചു. കാരുണ്യത്തോടെ അദ്ദേഹം ആ മത്സ്യത്തെ ഒരു കമണ്ഡലുവിൽ പിടിച്ചിട്ടു് തന്റെ ആശ്രമത്തിലേക്കു് കൊണ്ടുവന്നു. രാജാവേ!, ഒരു രാത്രികൊണ്ടു് ആ മത്സ്യം വളർന്നുവലുതാകുകയും, അതിനു് ആ കമണ്ഡലുവിൽ കിടക്കാൻ സാധിക്കാതെയും വന്നപ്പോൾ അതു് രാജാവിനോടു് പറഞ്ഞു: രാജൻ!, എനിക്കീ കമണ്ഡലുവിൽ കിടക്കുവാൻ സാധിക്കുന്നില്ല. ആയതുകൊണ്ടു് സ്വൈര്യമായി വസിക്കുവാനുള്ള ഒരിടം തന്നാലും. അദ്ദേഹം പെട്ടെന്നു് അതിനെയെടുത്തു് ജലം നിറഞ്ഞ ഒരു സ്ഫടികതൊട്ടിയിലിട്ടു. മുഹൂർത്തനേരത്തിൽ അതിനു് വീണ്ടും മൂന്നുമുഴം നീളം കൂടി. അവൾ പറഞ്ഞു: രാജൻ!, ഞാൻ അങ്ങയെ ശരണം പ്രാപിച്ചവളാണു. എനിക്കിവിടെയും സുഖമായി കിടക്കുവാൻ സാധിക്കുന്നില്ല. ദയവായി അല്പംകൂടി വലിപ്പമുള്ള ഒരിടം കണ്ടെത്തിത്തന്നാലും.

അല്ലയോ പരീക്ഷിത്തുരാജൻ!, അപ്പോൾ സത്യവ്രതരാജാവു് ആ മത്സ്യത്തെയെടുത്തു് ഒരു തടാകത്തിലിട്ടു. അവിടെയും അതിനു് കഴിയാൻ പറ്റാതെ ശരീരം വളർന്നുവികസിച്ചുകൊണ്ടിരിന്നു. അവൾ പറഞ്ഞു: രാജാവേ!, ജലജന്തുവായ എനിക്കിവിടെയും സുഖമായി ജീവിക്കുവാൻ കഴിയുന്നില്ല. ആയതിനാൽ ഒരിക്കലും ജലം വാർന്നുപോകാത്തതായ ഒരു കയത്തിൽ എന്നെ രക്ഷയോടെ കൊണ്ടുവിട്ടാലും. പരീക്ഷിത്തുരാജൻ!, ഒട്ടേറെ ജലാശയത്തിലിട്ടുനോക്കിയെങ്കിലും അവയിലൊക്കെ ഇരുകരയും തട്ടി ചലിക്കാൻ സാധിക്കാതെ കിടക്കുന്ന ആ മഹാമത്സ്യത്തെ സത്യവ്രതരാജാവു് ഒടുവിൽ സമുദ്രത്തിൽത്തന്നെ കൊണ്ടുചെന്നാക്കി. ആ സമയം, മത്സ്യം രാജാവിനോടു് പറഞ്ഞു: ഹേ രാജൻ!, ഇതിൽ കരുത്തുറ്റ മുതലകളും മറ്റുമുണ്ടു. അവയെന്നെ ഇപ്പോൾത്തന്നെ തിന്നുകളയും. അതുകൊണ്ടു് ദയവായി അങ്ങെന്നെ ഇതിൽ ഉപേക്ഷിച്ചുപോകരുതു.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ആ മായാമത്സ്യത്താൽ മോഹിതനായ സത്യവ്രതൻ ഒടുവിൽ അതിനോടു് ചോദിച്ചു: മത്സ്യാകൃതിപൂണ്ടു് നമ്മെ ഈവിധം മോഹിപ്പിക്കുന്ന അങ്ങാരാണു?. ഒരുദിവസംകൊണ്ടു് ഇത്രയധികം വളർന്നിട്ടുള്ള ഒരു ജലജീവിയെക്കുറിച്ചു് നാളിതുവരേയ്ക്കും ഞങ്ങൾ കേട്ടിട്ടില്ല. അങ്ങനെയൊന്നിനെ കണ്ടിട്ടുമില്ല. തീർച്ചയായും അങ്ങുന്നു് സാക്ഷാത് നാരായണൻ തന്നായാകണം. ഭഗവാൻ ശ്രീഹരി ഭൂതങ്ങൾക്കു് അനുഗ്രഹമേകുവാനായി മത്സ്യരൂപത്തെ ധരിച്ചുവന്നിരിക്കുന്നതാവാം. സൃഷ്ടിസ്ഥിത്യന്തങ്ങളുടെ നിയന്താവായ അല്ലയോ പുരുഷോത്തമാ!, അങ്ങേയ്ക്കു് നമസ്ക്കാരം. ശരാണാഗതരായ ഞങ്ങൾക്കു് അവിടുന്നു് മാത്രമാണു് ഏകാശ്രയം. ഭഗവാനേ!, അങ്ങു് കൈക്കൊള്ളുന്ന സകല അവതാരങ്ങളും ഭൂതങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണു. പ്രഭോ!, മത്സ്യരൂപത്തിൽ അങ്ങിപ്പോൾ വന്നിരിക്കുന്നതു് എന്തിനാണെന്നറിയുവാൻ അടിയനാഗ്രഹിക്കുന്നു. അല്ലയോ ശ്രീഹരേ!, അവിടുത്തെ തൃപ്പാദകമലങ്ങളെ ആശ്രയിക്കുന്നതു്, സംസാരികളെ ആശ്രയിക്കുന്നതുപോലെ ഒരിക്കലും വിഫലമാകുകയില്ല. അങ്ങനെയുള്ള അവിടുത്തെ ഈ ശരീരം കണ്ടതിൽ ഞാനാന്ദിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ഭഗവാനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സത്യവ്രതനോടു് മത്സ്യശരീരിയായ ജഗത്പതി പ്രളയസമുദ്രത്തിൽ വിഹരിക്കുവാനുള്ള ഇച്ഛയോടും ഭക്തവാത്സല്യത്തോടും കൂടി ഇപ്രകാരം പറഞ്ഞു: അല്ലയോ അരിന്ദമാ!, ഇന്നേയ്ക്കു് ഏഴാം ദിവസം മൂലോകങ്ങളും പ്രളയജലത്തിൽ മുങ്ങിപ്പോകും. സർവ്വം ആ പ്രളയസമുദ്രത്തിൽ ലയിച്ചുകൊണ്ടിരിക്കെ, എന്നാൽ അയയ്ക്കപ്പെടുന്ന വിശാലമായ ഒരു വഞ്ചി അങ്ങയെ സമീപിക്കുന്നതാണു. ആ സമയം, സകല ഔഷധികളേയും വിത്തുകളേയും ആ വഞ്ചിയിലേറ്റിയിട്ടു്, സപ്തർഷികളോടും മറ്റു് സകലജീവാത്മാക്കളോടുമൊപ്പം അങ്ങു് അതിൽ കയറുക. പ്രളസമുദ്രമാകുന്ന ആ പെരുംകടലിൽ കൂരിരിട്ടത്തു് ഋഷിമാരുടെ ദിവ്യപ്രകാശത്തിന്റെ സഹായത്താൽ അങ്ങു് സന്തോഷത്തോടെ അതിൽ യാത്രചെയ്യുക. ആ വഞ്ചി കൊടുംകാറ്റിൽ ആടിയുലയാൻ തുടങ്ങുന്ന സമയം ഇതേരൂപത്തിൽ ഞാൻ അങ്ങയെ സമീപിക്കുന്നതാണു. പെട്ടെന്നു് അങ്ങു് ആ തോണിയെ വാസുകിയെക്കൊണ്ടു് എന്റെ കൊമ്പിന്മേൽ മുറുകെ കെട്ടുക. ബ്രഹ്മദേവന്റെ രാത്രിയവസാനിക്കുന്നതുവരെ ഞാൻ നിങ്ങളേയും വഹിച്ചുകൊണ്ടു് ആ പ്രളയസമുദ്രത്തിലൂടെ യാത്രചെയ്യും. ആ സമയം, പരബ്രഹ്മം എന്നു പറയപ്പെടുന്ന എന്റെ മാഹാത്മ്യത്തെക്കുറിച്ചു് അങ്ങു് ചോദിക്കുന്നതിനെല്ലാം വേണ്ടവിധം ഉത്തരം പറഞ്ഞു് അങ്ങയുടെ സംശയത്തെ പൂർണ്ണമായും നിവാരണം ചെയ്യുന്നതുവഴി ആ സത്യത്തെ അങ്ങു് സ്വഹൃദത്തിൽ ദൃഢമായി അനുഭവിച്ചറിയുകയും ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇത്രയും പറഞ്ഞുകൊണ്ടു് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. സത്യവ്രതനാകട്ടെ, ഭഗവാൻ കല്പിച്ചരുളിയിരുന്ന ആ സമയവും കാത്തുകഴിയുകയും ചെയ്തു. അദ്ദേഹം കിഴക്കുദിക്കിലേക്കു് ശീർഷഭാഗം വിരിച്ച ദർഭപ്പുല്ലിൽ കിഴക്കുവടക്കുദിശയിലേക്കു് മുഖംതിരിച്ചിരുന്നുകൊണ്ടു്, മത്സ്യരൂപിയായ ഹരിയെ ധ്യാനിക്കുവാൻ തുടങ്ങി.

ഒടുവിൽ ഏഴാം ദിവസം വന്നുചേർന്നു. സമുദ്രം കരകവിഞ്ഞൊഴുകാൻ തുടങ്ങി. മേഘം ക്ഷോഭത്തോടെ പെരുമഴയെ കോരിച്ചൊരിഞ്ഞു. ഭൂമി മുഴുവനായും വെള്ളത്തിലാണ്ടുപോകാൻ തുടങ്ങി. ഭഗവാന്റെ ആദേശത്തെ സ്മരിച്ചുകൊണ്ടിരുന്ന സത്യവ്രതൻ പെട്ടെന്നവിടെ ആ തോണി വന്നണയുന്നതു് കണ്ടു. ഒട്ടും സമയം കളയാതെ അദ്ദേഹം സർവ്വൌഷധികളും വിത്തുകളും മറ്റുമെടുത്തു് സപ്തർഷികളോടൊപ്പം ഭഗവാൻ പറഞ്ഞ പ്രകാരം വല്ലവിധേനയും ആ തോണിയിലേറി. പ്രീതരായ സപ്തർഷികൾ രാജാവിനോടു് പറഞ്ഞു: രാജൻ!, കേശവനെ ധ്യാനിച്ചുകൊള്ളുക. അവിടുന്നു് എത്രയും പെട്ടെന്നു് നമ്മെ ഈ സങ്കടത്തിൽനിന്നും രക്ഷിച്ചു് സുഖത്തെ പ്രദാനം ചെയ്തുകൊള്ളും. അല്ലയോ പരീക്ഷിത്തുരാജൻ!, പെട്ടെന്നുതന്നെ ശ്രീഹരി നൂറായിരം യോജന വലിപ്പമുള്ളതും, ഒറ്റക്കൊമ്പുള്ളതും, സ്വർണ്ണവർണ്ണമായതുമായ ഒരു മത്സ്യമായിട്ടു് ആ മഹാസമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചു് സത്യവ്രതൻ ആ തോണിയെ വാസുകിയെക്കൊണ്ടു് ഭഗവാന്റെ കൊമ്പിൽ മുറുകെ കെട്ടിയുറപ്പിച്ചു. തുടർന്നു്, സന്തുഷ്ടനായ രാജാവു് ഭഗവാനെ ഇപ്രകരം സ്തുതിച്ചു.

സത്യവ്രതന്റെ സ്തുതി: ഭഗവാനേ!, ജീവഭൂതങ്ങളുടെ ആത്മജ്ഞാനം അനാദിയായ അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണു. അതുമൂലം അവർ പ്രാപഞ്ചികദുഃഖത്തിൽ നിത്യനിരന്തരമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവർക്കു് അനുഗ്രഹമേകി അവരെ ഈ സംസാരത്തിൽനിന്നും കൈപിടിച്ചുയർത്തുന്ന നിന്തിരുവടി ഞങ്ങളുടെയെല്ലാം പരമഗുരുവാകുന്നു. അജ്ഞാനികളായ ഈ ജീവന്മാർ തങ്ങളുടെ കർമ്മബന്ധങ്ങളാൽ ഈ സംസാരത്തിൽ കുടുങ്ങിക്കിടന്നുകൊണ്ടു് സുഖത്തെ അഭിലഷിച്ചു് വീണ്ടും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും, ഫലം ദുഃഖം മാത്രമാണുതാനും. എന്നാൽ, യാതൊരുവൻ നിന്തിരുവടിയെ സേവിച്ചുകൊണ്ടു് ആ മിഥ്യാഭിലാഷത്തെ പരിത്യജിക്കുന്നുവോ, അവന്റെ അജ്ഞാനമാകുന്ന ആ ഹൃദയഗ്രന്ഥിയെ നിമിഷാർദ്ധത്തിൽ അവിടുന്നു് അറുത്തെറിയുന്നു. ആയതിനാൽ അവിടുന്നുതന്നെയാണു് ഞങ്ങൾക്കെല്ലാം ഗുരുവായതു. അഗ്നിയുടെ സ്പർശനത്താൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും മറ്റും അഴുക്കുകൾ ഇല്ലാതാകുന്നതുപോലെ, നിന്തിരുവടിയുടെ പാദസേവയാൽ ജീവന്റെ അജ്ഞാനം ഇല്ലാതാകുന്നു. അവ്യയനും ഗുരുക്കന്മാക്കു് ഗുരുവുമായ അങ്ങു് ഞങ്ങൾക്കും ഗുരുവായി ഭവിക്കേണമേ!. ഈ ലോകത്തിലെ ദേവന്മാരും, ഗുരുക്കന്മാരും, മറ്റുള്ള ജനങ്ങളും ഒന്നിച്ചുചേർന്നാൽ‌പോലും, അങ്ങു് നൽകുന്ന അനുഗ്രത്തിന്റെ അംശാംശത്തിന്റെ ഒരംശംപോലും അവർക്കു് സ്വയം നൽകാൻ സാധിക്കുകയില്ല. അങ്ങനെയുള്ള പരമഗുരുവിനെ ഞാനിതാ പ്രണമിക്കുന്നു. അന്ധനു് അന്ധൻ വശികാട്ടിയാകുന്നതുപോലെയാണു് അറിവില്ലാത്തവർ അജ്ഞാനികൾക്കു് ഗുരുവായി ഭവിക്കുന്നതു. എന്നാൽ, അങ്ങാകട്ടെ, അർക്കനെപ്പോലെ സ്വയം പ്രകാശിതനും സർവ്വേന്ദ്രിയങ്ങൾക്കും സമീക്ഷണനുമായി വർത്തിക്കുന്നു. ആയതിനാൽ അങ്ങയെ ഞങ്ങൾ ഗുരുവായി സ്വീകരിച്ചിരിക്കുന്നു. അജ്ഞാനികൾക്കു് ഒരിക്കലും മറ്റുള്ളവരെ സത്യം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. അവർ എപ്പോഴും ജനങ്ങളെ ഘോരമായ അന്ധകാരത്തിലേക്കുതന്നെ കൊണ്ടെത്തിക്കുന്നു. എന്നാൽ, അവ്യയനായ അങ്ങയെ ആശ്രയിക്കുന്നതുവഴി ജനങ്ങൾ തീർച്ചയായും സ്വസ്വരൂപത്തെ മനസ്സിലാക്കുകതന്നെ ചെയ്യുന്നു. സർവ്വലോകങ്ങളുടേയും സുഹൃത്തായും നിയന്താവായും ഗുരുവായും അഭീഷ്ടസിദ്ധിയായും സ്വഹൃദയങ്ങളിൽ കുടിയരുളുന്ന അങ്ങയെ വിഷയകാമനകളിൽ സക്തരായ അന്ധമതികൾ അറിയുന്നില്ല. എന്നാൽ, ഞാനാകട്ടെ, ആത്മജ്ഞാ‍നത്തിനായി അഖിലേശ്വരനായ അങ്ങയെ മാത്രം ശരണം വരിച്ചിരിക്കുന്നു. അല്ലയോ സർവ്വജ്ഞനായ ഭഗവാനേ!, അവിടുത്തെ തിരുവായ്മൊഴികളാൽ അടിയന്റെയുള്ളിലെ അജ്ഞാനക്കുരുക്കകളെ അഴിച്ചരുളേണമേ!. എന്റെ സ്വരൂപത്തെ എനിക്കു് കാട്ടിത്തരേണമേ!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ സ്തുതിച്ചുകൊണ്ടിരുന്ന സത്യവ്രതനായിക്കൊണ്ടു് പ്രളയസമുദ്രത്തിൽ നീന്തിക്കളിക്കുന്ന ആദിപുരുഷനും മത്സ്യരൂപിയുമായ ഭഗവാൻ ആത്മതത്വത്തെ ഉപദേശിച്ചു. ദേഹാത്മഭേദത്തെ വെളിവാക്കുന്ന സാംഖ്യയോഗത്തേയും, അതുപോലെ മറ്റു് പുരാണസംഹിതകളേയും മുൻ‌നിർത്തിയുള്ള ആദ്ധ്യാത്മരഹസ്യത്തെ ആ രാജർഷിയ്ക്കു് ഭഗവാൻ ഉപേദേശിച്ചരുളി. സത്യവ്രതൻ സപ്തർഷികൾക്കൊപ്പം തോണിയിലിരുന്നുകൊണ്ടുതന്നെ ഭഗവദ്പ്രോക്തമായ ആ തത്വസംഹിതകളെ സംശയം തീരുംവരെ കേട്ടുഗ്രഹിച്ചു. രാജൻ!, പിന്നീടു്, ഭഗവാൻ ശ്രീഹരി ഹയഗ്രീവനെ വധിച്ചു് വേദങ്ങളെ വീണ്ടെടുത്തു് പ്രളയാവസാനത്തിൽ നിദ്രയിൽനിന്നുണർന്ന ബ്രഹ്മദേവനു് കൊടുത്തു. സത്യവ്രതൻ ഭഗവാനിൽനിന്നും ജ്ഞാനവിജ്ഞാനങ്ങൾ നേടി ജ്ഞാനിയായി ഭഗവദനുഗ്രഹത്താൽ ഈ കല്പത്തിൽ വൈവസ്വതമനുവായി അവരോധിക്കപ്പെടുകയും ചെയ്തു.

അല്ലയോ പരീക്ഷിത്തുരാജൻ!, സത്യവ്രതനെന്ന രാജർഷിയും മത്സ്യാവതാരം പൂണ്ട ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഈ സംവാദത്തെ കേൾക്കുന്നവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. ഇതിനെ യാതൊരുവനാണോ ദിനംതോറും കീർത്തിക്കുന്നതു്, അവന്റെ സകലസങ്കൽ‌പ്പങ്ങളും നിറവേറി മഹോന്നതമായ നിലയിലേക്കു് എത്തിച്ചേരുകയും ചെയ്യുന്നു. പ്രലയത്തിൽ നിദ്രയിലാണ്ടുപോയ ബ്രഹ്മദേവന്റെ മുഖത്തുനിന്നും ബഹിർഗമിച്ചവേദസഞ്ചയത്തെ കട്ടുകൊണ്ടുപോയ ഹയഗ്രീവനെന്ന ദൈത്യനെ നിഗ്രഹിച്ചു് അവയെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകിയവനും, അതുപോലെ, സപ്തർഷിമാർക്കും സത്യവ്രതരാജർഷിക്കും ആത്മതത്വത്തെ പ്രദാനം ചെയ്തവനുമായ പരമകാരണൻ, കപടമത്സ്യമൂർത്തിയ്ക്കു് എന്റെ നമസ്ക്കാരം!.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.
അഷ്ടമസ്കന്ധം സമാപിച്ചു.


ഓം തത് സത്.


Previous    Next






Lord Hari incarnates as Matsya, Retain Vedas from Hayagreeva after killing him