The stories of Sukanya and Raivatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
The stories of Sukanya and Raivatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, നവംബർ 21, വ്യാഴാഴ്‌ച

9.3 സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 3
(സുകന്യയുടേയും രൈവതകന്യയുടേയും ചരിതങ്ങൾ.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തുരാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു ശര്യാതി. വേദാർത്ഥത്തെ വളരെ ഗഹനമായി ഗ്രഹിച്ച ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഒരിക്കൽ, അംഗിരസ്സുകളുടെ മഹായജ്ഞത്തിൽ അദ്ദേഹമായിരുന്നു മേൽനോട്ടം വഹിച്ചിരുന്നതു. ശര്യാതിയ്ക്കു് സുകന്യ എന്ന പേരിൽ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ഒരിക്കൽ, അവളുമായി വനത്തിലേക്കു് പുറപ്പെട്ട അദ്ദേഹം യാദൃശ്ചികമായി ച്യവനമഹർഷിയുടെ ആശ്രമത്തിലെത്തുകയുണ്ടായി. അന്നു് തോഴിമാരോടൊപ്പം വനത്തിൽ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു് ചുറ്റിത്തിരിയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു ചിതൽപ്പുറ്റു് സുകന്യയുടെ കണ്ണിൽ‌പ്പെട്ടു. കൌതുകത്തോടെ സുകന്യ ആ ചിതൽ‌പ്പുറ്റിനടുത്തേക്കു് ചെന്നു. അതിനുള്ളിൽ മിന്നാംമിനുങ്ങുകളെപ്പോലെ തിളങ്ങുന്ന രണ്ടു് ജ്യോതിർഗ്ഗോളങ്ങൾ അവളുടെ ശ്രദ്ധയി പെട്ടു. രാജൻ!,  ദൈവവിധിയെന്നു് പറയട്ടെ!, അവൾ ഉത്കണ്ഠയോടെ ആ ജ്യോതിസ്സുകളിൽ മുള്ളുകൊണ്ടു് കുത്തിനോക്കി. പെട്ടെന്നുതന്നെ അവയിൽനിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി. അത്ഭുതമെന്നോണം ആ സമയം ശര്യാതിയുടെ സൈന്യത്തിലുള്ളവർക്കു് ഉദരസംബന്ധമായ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആ വിവരമറിഞ്ഞ രാജാവു് അത്ഭുതത്തോടെ സൈനികരോടു് ചോദിച്ചു: സൈനികരേ!, നിങ്ങളാരെങ്കിലും കാരണം ച്യവനമഹർഷിയ്ക്കു് എന്തെങ്കിലും വല്ലായ്മ സംഭവിച്ചിട്ടുണ്ടോ?. നമ്മളിൽ ആരോ അദ്ദേഹത്തിനു് തീരാത്ത ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടു് എന്ന കാര്യത്തിൽ സംശയമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, ശര്യാതിരാജന്റെ വാക്കുകളെ കേട്ട സുകന്യ പറഞ്ഞു: അച്ഛാ!, എനിക്കൊരബദ്ധം പറ്റിയിരിക്കുന്നു. ഞാൻ അറിയാതെ ആ ചിതല്പുറ്റിനുള്ളിലെ രണ്ടു് ജ്യോതിസ്സുകളെ മുള്ളുകൊണ്ടു് കുത്തിത്തുളച്ചുപോയി. രാജൻ!, കാര്യം മനസ്സിലായ രാജാവു് ചിതല്പുറ്റു് മൂടിയിരിക്കുന്ന ച്യവനമഹർഷിയുടെ അടുത്തുചെന്നു് അദ്ദേഹത്തെ ഉചിതമായ വാക്കുകൾകൊണ്ടു് പ്രസാദിപ്പിച്ചു. ച്യവനമഹർഷിയുടെ വാക്കുകളിൽനിന്നും അദ്ദേഹത്തിന്റെ മനോഗതം ശര്യാതി മനസ്സിലാക്കുകയും, മകളെ അദ്ദേഹത്തിനു് നൽകുകയും ചെയ്തു. തുടർന്നു, വൃദ്ധനായ ആ തപസ്വിയോടു് യാത്രപറഞ്ഞതിനുശേഷം ശര്യാതി തന്റെ നാട്ടിലേക്കു് തിരിച്ചു.

പരീക്ഷിത്തുരാജൻ!, പിതാവിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു്  ച്യവനമഹർഷിയെ സുകന്യ വിവാഹം കഴിച്ചു. മുൻകോപിയായ അദ്ദേഹത്തിന്റെ ചര്യകളെ മനസ്സിലാക്കി അവൾ ശ്രദ്ധയോടെ പരിചരിച്ചുപോന്നു. അങ്ങനെ കാലങ്ങൾ കുറെ കഴിഞ്ഞുപോയി. ഒരുദിവസം അശ്വിനീദേവകൾ ച്യവനന്റെ ആശ്രമത്തിൽ വരികയുണ്ടായി. അവരെ യഥാവിധി പൂജിച്ചിരുത്തിയതിനുശേഷം, ച്യവനമഹർഷി പറഞ്ഞു: അശ്വിനീദേവകളേ!, നിങ്ങൾക്കെന്റെ നമസ്ക്കാരം!. നിങ്ങൾ എനിക്കു് യൌവ്വനത്തെ തന്നു് പ്രസാദിക്കുക. അല്ലയോ ദേവന്മാരേ!, നിങ്ങൾ യജ്ഞത്തിൽ സോമരസം കുടിയ്ക്കുവാൻ യോഗ്യരല്ലെങ്കിലും, അതു് നിറച്ച ഒരു കുടം ഞാൻ നിങ്ങൾക്കു് സമ്മാനിക്കുന്നുണ്ടു. നിങ്ങൾ ദയവായി സ്ത്രീകൾക്കിഷ്ടമാകുന്ന വിധത്തിൽ യൌവ്വനവും അതിനൊത്ത സൌന്ദര്യവും എനിക്കു് തരുക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, മഹാവൈദ്യന്മാരായ അശ്വിനീദേവകൾ പറഞ്ഞു: മഹർഷേ!, ശരി, അങ്ങയുടെ ഇംഗിതംപോലെയാകട്ടെ. അങ്ങു് സിദ്ധന്മാരാൽ നിർമ്മിതമായ ഈ സരസ്സിലിറങ്ങി മുങ്ങിക്കുളിക്കുക. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ചുക്കിച്ചുളിഞ്ഞു് ജരാനരബാധിച്ചു് എല്ലും തോലുമായ ച്യവനനുമായി അശ്വിനീദേവകൾ ആ ജലാശയത്തിലേക്കിറങ്ങി. അല്പം കഴിഞ്ഞു് സുന്ദരന്മാരും സമാനരൂപന്മാരുമായ മൂന്നു് യുവാക്കൾ കുണ്ഡലങ്ങളും താമരപ്പൂമാലയുമണിഞ്ഞു് ആ സരസ്സിൽനിന്നും ഉയർന്നുവന്നു. സൂര്യനെപ്പോലെ തേജസ്സ്വികളായ അവർ മൂന്നുപേരും സമാനരൂപികളായിരുന്നതിനാൽ സുകന്യയ്ക്കു് തന്റെ ഭർത്താവായ ച്യവനനെ തിരിച്ചറിയാൻ സാധിച്ചില്ല. അതുകാരണം അവൾ അശ്വിനീദേവന്മാരെ ശരണം പ്രാപിച്ചു. അവളുടെ പാതിവ്രത്യത്തിൽ സന്തുഷ്ടരായ അശ്വിനീദേവകൾ അവൾക്കു് തന്റെ ഭർത്താവിനെ കാട്ടിക്കൊടുത്തതിനുശേഷം അവരോടു് യാത്രപറഞ്ഞു് വ്യോമയാനത്തിൽ സ്വഗ്ഗലോകത്തേയ്ക്കു് തിരിച്ചുപോയി.

രാജൻ!, അങ്ങനെയിരിക്കെ, ഒരിക്കൽ, ശര്യാതിമഹാരാജാവു് ഒരു യാഗം ചെയ്യുവാനുള്ള ഉദ്ദേശത്തോടുകൂടി ച്യവനമഹർഷിയുടെ ആശ്രമം സന്ദർശിക്കുകയുണ്ടായി. അവിടെയെത്തിയ ശര്യാതി തന്റെ മകളുടെ കൂടെയിരിക്കുന്ന സൂര്യനുതുല്യം തേജസ്സുറ്റ പുരുഷനെ കണ്ടു് ഉത്കണ്ഠാകുലനായി. അരുതാത്തതെന്തോ സംഭവിച്ചതായി കണക്കുകൂട്ടിയ അദ്ദേഹം അവളെ ആശീർവദിക്കുവാൻപോലും കൂട്ടാക്കിയില്ല. തന്റെ കാൽക്കൽ വീണു് നമസ്ക്കരിച്ച പുത്രിയോടു അദ്ദേഹം പറഞ്ഞു: ഹേ ദുരാചാരേ!, നീ എന്താണീക്കാട്ടിയിരിക്കുന്നതു?. ലോകം മുഴുവനും ആദരിക്കുന്ന നിന്റെ ഭർത്താവിനെ ചതിച്ചിരിക്കുന്നോ?. വാർദ്ധക്യവും ജരാനരയും ബാധിച്ച അദ്ദേഹത്തെ ഉപേക്ഷിച്ചു് നീ സ്വന്തം സുഖത്തിനായി വഴിപോക്കനായ ഏതോ ജാരനെ സ്വീകരിച്ചിരിക്കുന്നു. ഒരു ശ്രേഷ്ഠകുലത്തിൽ ജനിച്ച നീ എന്തുകൊണ്ടാണു് ഈവിധം അധഃപതിച്ചുപോയതു?. നാണകെട്ടവളായി ഈ രഹസ്യപുരുഷനുമായി നിനക്കെങ്ങനെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു?. കുലദൂഷണമായ ഈ പ്രവൃത്തിയിലൂടെ നിന്റെ പിതാവിന്റേയും ഭർത്താവിന്റേയും കുലങ്ങളെ നീ നരകത്തിലേക്കെത്തിച്ചിരിക്കുകയാണു.

രാജൻ!, പരുഷമായ വാക്കുകളാൽ തന്നെ ശാസിച്ചുകൊണ്ടിരിക്കുന്ന പിതാവിനോടു് സുകന്യ പുഞ്ചിരിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അച്ഛാ!, ഇദ്ദേഹം അങ്ങയുടെ മരുമകനായ ച്യവനമഹർഷിതന്നെയണു. രാജൻ!, ഉണ്ടായ സംഭവങ്ങളെല്ലാം അവൾ ശര്യാതിയെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞ രാജാവു് സന്തോഷത്തോടെ മകളെ ഗാഢമായി പുണർന്നു. ച്യവനൻ തന്റെ തപോബലത്താൽ ശര്യാതിയെക്കൊണ്ടു് സോമയാഗം കഴിപ്പിച്ചു. അതോടുകൂടി ന്നോളം സോമരസം സേവിച്ചിട്ടില്ലാത്ത അശ്വീനീദേവകൾക്കും അദ്ദേഹം സോമരസം നിറച്ച ഒരു ഭാജനം സമ്മാനിച്ചു. അതുകണ്ടു് കലി കയറിയ ഇന്ദ്രൻ ച്യവനനെ വധിക്കുവാനായി വജ്രായുധം കൈയ്യിലെടുത്തു. എന്നാൽ ച്യവനമഹർഷി തന്റെ തപോവൈഭവത്താൽ ഇന്ദ്രന്റെ ഹസ്തത്തെ വജ്രായുധത്തോടുകൂടിത്തന്നെ നിശ്ചലമാക്കി. അന്നുമുതൽ സർവ്വരും അശ്വിനീദേവകൾക്കുംകൂടി സോമരസം അർപ്പിച്ചുതുടങ്ങി.

രാജൻ!, ശര്യാതിയ്ക്കു് ഉത്താനബർഹിസ്സ്, ആനർത്തൻ, ഭൂരിഷേണൻ എന്നിങ്ങനെ മൂന്നു് മക്കളുണ്ടായിരുന്നു. ആനർത്തനിൽനിന്നും രേവതൻ ജനിച്ചു. അല്ലയോ പരീക്ഷിത്തേ!, രേവതൻ സമുദ്രത്തിന്റെ അഗാധതയിൽ കുശസ്ഥലി എന്ന ഒരു നഗരം സ്ഥാപിക്കുകയും, അവിടെ വസിച്ചുകൊണ്ടു് ആനർത്തം മുതലായ ദേശങ്ങളെ രക്ഷിച്ചനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിനു് നൂറു് പുത്രന്മാർ ജനിച്ചു. അതിൽ മൂത്തവന്റെ നാമം കകുദ്മി എന്നായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ മകളായ രേവതിയേയും കൂട്ടി ബ്രഹ്മലോകത്തിലേക്കു് പോകുകയുണ്ടായി. തന്റെ മകൾക്കനുയോജ്യനായ ഒരു വരനെ തേടിയുള്ള ഒരു യാത്രയായിരുന്നു അതു. എന്നാൽ ബ്രഹ്മസദസ്സിൽ സംഗീതാലാപനം നടക്കുന്ന സമയമായതിനാൽ കകുദ്മിയ്ക്കു് അവിടെ കുറച്ചുസമയം കാത്തിരിക്കേണ്ടിവന്നു. പിന്നീടു് ചടങ്ങു് മംഗളകരമായി പര്യവസാനിച്ചതിനുശേഷം കകുദ്മി ബ്രഹ്മദേവനെ കണ്ടു് വന്ന വിവരം അറിയിച്ചു. ഭഗവാൻ ഉറക്കെ ചിരിച്ചുകൊണ്ടു് കകുദ്മിയോടിപ്രകാരം പറഞ്ഞു: ഹേ രാജൻ!, അങ്ങുദ്ദേശിച്ചിരുന്നവരൊക്കെ കാലഗതിയിൽ പെട്ടുകഴിഞ്ഞിരിക്കുന്നു. അവർ മാത്രമല്ല, അവരുടെ പുത്രന്മാരും പൌത്രന്മാരും അവരുടെ പുത്രന്മാരുമെല്ലാംതന്നെ വംശത്തോടുകൂടി അവസാനിച്ചിരിക്കുകയാണു. ഇപ്പോഴാകട്ടെ, ഇരുപത്തിയേഴു് ചതുര്യുഗങ്ങളും അവസാനിച്ചിരിക്കുകയാണു. അതുകൊണ്ടു് നിങ്ങൾ ഭൂമിയിലേക്കുതന്നെ പോകുക. അവിടെ ഭഗവദംശമായ ബലഭദ്രരുണ്ടു്. ഈ കന്യകാരത്നത്തെ അദ്ദേഹത്തിനു് വേളി കഴിച്ചുനൽക്കുക. രാജൻ!, ഈ സമയം അവിടെ ഭൂതഭാവനനും പുണ്യചരിതനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ഭൂഭാരമൊഴിക്കുന്നതിനായി സ്വാംശത്തോടുകൂടി അവതാരം കൊണ്ടിരിക്കുകയാണു.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇപ്രാകാരം ബ്രഹ്മദേവനാൽ ഉപദേശിക്കപ്പെട്ട കകുദ്മി ഭഗവാനെ വണങ്ങി യാത്രാമൊഴിചൊല്ലി പുത്രിയുമായി അവിടെനിന്നും സ്വനഗരിയിലേക്കു് തിരിച്ചുപോയി. അവിടെയെത്തിയ കകുദ്മിക്കു് കാണാൻ കഴിഞ്ഞതു്, സ്വവസതിയിൽനിന്നും യക്ഷന്മാരെ ഭയന്നു തന്റെ സഹോദരങ്ങളെല്ലാം നാലുപാടേയ്ക്കും പ്രയാണം ചെയ്തതായിട്ടായിരുന്നു. കകുദ്മി സുന്ദരിയായ തന്റെ മകളെ ബലഭദ്രസ്വാമിയ്കു് വിവാഹം കഴിച്ചുകൊടുത്തതിനുശേഷം, അവിടെനിന്നും ബദരിക എന്ന നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് തപസ്സിനായി പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






The stories of Sukanya and Raivatha