Lord Hari incarnate as Matsya എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Lord Hari incarnate as Matsya എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, നവംബർ 10, ഞായറാഴ്‌ച

8.24 മത്സ്യാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 24
(മത്സ്യാവതാരം.)




പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഭഗവൻ!, അത്ഭുതകർമ്മണനായ ശ്രീഹരിയുടെ മത്സ്യരൂപമായ ആദ്യാവതാരത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. പരമാത്മാവു് എന്തിനായിരുന്നു കർമ്മഗ്രസ്ഥനെപ്പോലെ ജുഗുപ്സാവഹമായ മത്സ്യരൂപത്തെപൂണ്ടവതരിച്ചതു?. ബ്രഹ്മർഷേ!, എല്ലാം ഉള്ളതുപോലെ ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചാലും!. എന്തെന്നാൽ, ആ ഉത്തമശ്ലോകന്റെ ചരിതം സർവ്വർക്കും ആനന്ദം പ്രദാനം ചെയ്യുന്ന ഒന്നാണു.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: മഹാത്മാക്കളേ!, ഇങ്ങനെ പരീക്ഷിത്തുമഹാരാജാവു് ചോദിച്ചപ്പോൾ ഭഗവാൻ ശുകബ്രഹ്മമഹർഷി ശ്രീഹരിയുടെ മത്സ്യാവതാരചരിതം അവരെ പറഞ്ഞുകേൾപ്പിച്ചു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിഷ്ണുഭഗവാൻ ബ്രാഹ്മണരുടേയും പശുക്കളുടേയും ദേവന്മാരുടേയും ഭക്തന്മാരുടേയും ക്ഷേമത്തിനായി വിവിധ അവതാരങ്ങളെ സ്വീകരിക്കുന്നതുപോലെതന്നെ, വേദങ്ങളുടേയും ധർമ്മാർത്ഥങ്ങളുടേയും രക്ഷയ്ക്കുവേണ്ടിമാത്രമായും നാനാവിധരൂപങ്ങളോടെ അവതരിക്കാറുണ്ടു. വിവിധാകൃതികളിലുള്ള ഭൂതങ്ങളിൽ വർത്തിക്കുന്നുവെങ്കിലും ഭഗവാൻ വായുവിനെപ്പോലെ സർവ്വത്രഗതനും ഗുണാതീതനുമാണു. ആയതിനാൽ ചെറുപ്പവലിപ്പങ്ങൾ അവനെ ഒരുതരത്തിലും ബാധിക്കുന്നില്ല. രാജൻ!, കഴിഞ്ഞ കല്പത്തിനൊടുവിൽ ബ്രഹ്മദേവൻ നിദ്രയിലാണ്ടുപോയപ്പോൾ ഇവിടെ അവാന്തരപ്രളയം സംഭവിച്ചു. ആ സമയം ഭൂമി മുതലായ ലോകങ്ങൾ സമുദ്രത്തിലാണ്ടുപോയി. ബ്രഹ്മദേവൻ നിദ്രയിലാണ്ടതോടെ വേദങ്ങൾ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ബഹിർഗമിക്കുകയും അതിനെ ഹയഗ്രീവൻ എന്ന ഒരസുരൻ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആ സമയത്താണു് ഭഗവാൻ മഹാവിഷ്ണു മത്സ്യരൂപത്തെ ധരിച്ചതു. രാജൻ!, അക്കാലത്തു് സത്യവ്രതൻ എന്ന ഒരു രാജർഷി ജീവിച്ചിരുന്നു. ഭഗവദ്ഭക്തനായ അദ്ദേഹം ജലപാനം മാത്രം ചെയ്തുകൊണ്ടു് ആ സമയം തപസ്സനുഷ്ഠിക്കുകയായിരുന്നു. ഇപ്പോഴുള്ള കല്പത്തിൽ സത്യവ്രതന്നെന്ന ഈ രാജർഷി വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന നാമത്തിൽ വിഖ്യാതനാണു. ഭഗവദ്കാരുണ്യത്താൽ അദ്ദേഹം മനുവായി പ്രതിഷ്ഠിക്കപ്പെട്ടു.

രാജാവേ!, ഒരിക്കൽ സത്യവ്രതൻ കൃതമാല എന്ന നദിയിൽ ജലതർപ്പണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറുമത്സ്യം വന്നകപ്പെട്ടു. കാരുണ്യവാനായ സത്യവ്രതൻ അതിനെ ആ ജലത്തോടൊപ്പംതന്നെ നദിയിലേക്കു് വിട്ടയച്ചു. എന്നാൽ, ആ മത്സ്യം അദ്ദേഹത്തോടു് ചോദിച്ചു: അല്ലയോ ദീനാനുകമ്പനായ രാജാവേ!, സ്വവർഗ്ഗത്തിൽപ്പെട്ട ജന്തുക്കളെ കൊന്നുതിന്നുന്ന ജലജീവികളുള്ള നദിയാണിതു. അവയെ ഭയന്നുള്ള മരണപാച്ചിലിനിടയിലാണു് ഞാൻ അങ്ങയുടെ കൈക്കുടന്നയിൽ വന്നുപെട്ടതു. എന്നെ എന്തിനാണു് അങ്ങു് വീണ്ടും ഇതിലേലേക്കുതന്നെ നിഷ്കരുണം തള്ളിവിടുന്നതു?.

ശ്രീശുകൻ തുടർന്നു: രാജാവേ!, മത്സ്യരൂപത്തിൽ വന്നിരിക്കുന്ന ശ്രീഹരിയെ തിരിച്ചറിയാൻ കഴിയാതെ സത്യവ്രതൻ ആ ചെറുമീനിനെ രക്ഷിക്കാൻ തീരുമാനിച്ചു. കാരുണ്യത്തോടെ അദ്ദേഹം ആ മത്സ്യത്തെ ഒരു കമണ്ഡലുവിൽ പിടിച്ചിട്ടു് തന്റെ ആശ്രമത്തിലേക്കു് കൊണ്ടുവന്നു. രാജാവേ!, ഒരു രാത്രികൊണ്ടു് ആ മത്സ്യം വളർന്നുവലുതാകുകയും, അതിനു് ആ കമണ്ഡലുവിൽ കിടക്കാൻ സാധിക്കാതെയും വന്നപ്പോൾ അതു് രാജാവിനോടു് പറഞ്ഞു: രാജൻ!, എനിക്കീ കമണ്ഡലുവിൽ കിടക്കുവാൻ സാധിക്കുന്നില്ല. ആയതുകൊണ്ടു് സ്വൈര്യമായി വസിക്കുവാനുള്ള ഒരിടം തന്നാലും. അദ്ദേഹം പെട്ടെന്നു് അതിനെയെടുത്തു് ജലം നിറഞ്ഞ ഒരു സ്ഫടികതൊട്ടിയിലിട്ടു. മുഹൂർത്തനേരത്തിൽ അതിനു് വീണ്ടും മൂന്നുമുഴം നീളം കൂടി. അവൾ പറഞ്ഞു: രാജൻ!, ഞാൻ അങ്ങയെ ശരണം പ്രാപിച്ചവളാണു. എനിക്കിവിടെയും സുഖമായി കിടക്കുവാൻ സാധിക്കുന്നില്ല. ദയവായി അല്പംകൂടി വലിപ്പമുള്ള ഒരിടം കണ്ടെത്തിത്തന്നാലും.

അല്ലയോ പരീക്ഷിത്തുരാജൻ!, അപ്പോൾ സത്യവ്രതരാജാവു് ആ മത്സ്യത്തെയെടുത്തു് ഒരു തടാകത്തിലിട്ടു. അവിടെയും അതിനു് കഴിയാൻ പറ്റാതെ ശരീരം വളർന്നുവികസിച്ചുകൊണ്ടിരിന്നു. അവൾ പറഞ്ഞു: രാജാവേ!, ജലജന്തുവായ എനിക്കിവിടെയും സുഖമായി ജീവിക്കുവാൻ കഴിയുന്നില്ല. ആയതിനാൽ ഒരിക്കലും ജലം വാർന്നുപോകാത്തതായ ഒരു കയത്തിൽ എന്നെ രക്ഷയോടെ കൊണ്ടുവിട്ടാലും. പരീക്ഷിത്തുരാജൻ!, ഒട്ടേറെ ജലാശയത്തിലിട്ടുനോക്കിയെങ്കിലും അവയിലൊക്കെ ഇരുകരയും തട്ടി ചലിക്കാൻ സാധിക്കാതെ കിടക്കുന്ന ആ മഹാമത്സ്യത്തെ സത്യവ്രതരാജാവു് ഒടുവിൽ സമുദ്രത്തിൽത്തന്നെ കൊണ്ടുചെന്നാക്കി. ആ സമയം, മത്സ്യം രാജാവിനോടു് പറഞ്ഞു: ഹേ രാജൻ!, ഇതിൽ കരുത്തുറ്റ മുതലകളും മറ്റുമുണ്ടു. അവയെന്നെ ഇപ്പോൾത്തന്നെ തിന്നുകളയും. അതുകൊണ്ടു് ദയവായി അങ്ങെന്നെ ഇതിൽ ഉപേക്ഷിച്ചുപോകരുതു.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ആ മായാമത്സ്യത്താൽ മോഹിതനായ സത്യവ്രതൻ ഒടുവിൽ അതിനോടു് ചോദിച്ചു: മത്സ്യാകൃതിപൂണ്ടു് നമ്മെ ഈവിധം മോഹിപ്പിക്കുന്ന അങ്ങാരാണു?. ഒരുദിവസംകൊണ്ടു് ഇത്രയധികം വളർന്നിട്ടുള്ള ഒരു ജലജീവിയെക്കുറിച്ചു് നാളിതുവരേയ്ക്കും ഞങ്ങൾ കേട്ടിട്ടില്ല. അങ്ങനെയൊന്നിനെ കണ്ടിട്ടുമില്ല. തീർച്ചയായും അങ്ങുന്നു് സാക്ഷാത് നാരായണൻ തന്നായാകണം. ഭഗവാൻ ശ്രീഹരി ഭൂതങ്ങൾക്കു് അനുഗ്രഹമേകുവാനായി മത്സ്യരൂപത്തെ ധരിച്ചുവന്നിരിക്കുന്നതാവാം. സൃഷ്ടിസ്ഥിത്യന്തങ്ങളുടെ നിയന്താവായ അല്ലയോ പുരുഷോത്തമാ!, അങ്ങേയ്ക്കു് നമസ്ക്കാരം. ശരാണാഗതരായ ഞങ്ങൾക്കു് അവിടുന്നു് മാത്രമാണു് ഏകാശ്രയം. ഭഗവാനേ!, അങ്ങു് കൈക്കൊള്ളുന്ന സകല അവതാരങ്ങളും ഭൂതങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണു. പ്രഭോ!, മത്സ്യരൂപത്തിൽ അങ്ങിപ്പോൾ വന്നിരിക്കുന്നതു് എന്തിനാണെന്നറിയുവാൻ അടിയനാഗ്രഹിക്കുന്നു. അല്ലയോ ശ്രീഹരേ!, അവിടുത്തെ തൃപ്പാദകമലങ്ങളെ ആശ്രയിക്കുന്നതു്, സംസാരികളെ ആശ്രയിക്കുന്നതുപോലെ ഒരിക്കലും വിഫലമാകുകയില്ല. അങ്ങനെയുള്ള അവിടുത്തെ ഈ ശരീരം കണ്ടതിൽ ഞാനാന്ദിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ഭഗവാനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സത്യവ്രതനോടു് മത്സ്യശരീരിയായ ജഗത്പതി പ്രളയസമുദ്രത്തിൽ വിഹരിക്കുവാനുള്ള ഇച്ഛയോടും ഭക്തവാത്സല്യത്തോടും കൂടി ഇപ്രകാരം പറഞ്ഞു: അല്ലയോ അരിന്ദമാ!, ഇന്നേയ്ക്കു് ഏഴാം ദിവസം മൂലോകങ്ങളും പ്രളയജലത്തിൽ മുങ്ങിപ്പോകും. സർവ്വം ആ പ്രളയസമുദ്രത്തിൽ ലയിച്ചുകൊണ്ടിരിക്കെ, എന്നാൽ അയയ്ക്കപ്പെടുന്ന വിശാലമായ ഒരു വഞ്ചി അങ്ങയെ സമീപിക്കുന്നതാണു. ആ സമയം, സകല ഔഷധികളേയും വിത്തുകളേയും ആ വഞ്ചിയിലേറ്റിയിട്ടു്, സപ്തർഷികളോടും മറ്റു് സകലജീവാത്മാക്കളോടുമൊപ്പം അങ്ങു് അതിൽ കയറുക. പ്രളസമുദ്രമാകുന്ന ആ പെരുംകടലിൽ കൂരിരിട്ടത്തു് ഋഷിമാരുടെ ദിവ്യപ്രകാശത്തിന്റെ സഹായത്താൽ അങ്ങു് സന്തോഷത്തോടെ അതിൽ യാത്രചെയ്യുക. ആ വഞ്ചി കൊടുംകാറ്റിൽ ആടിയുലയാൻ തുടങ്ങുന്ന സമയം ഇതേരൂപത്തിൽ ഞാൻ അങ്ങയെ സമീപിക്കുന്നതാണു. പെട്ടെന്നു് അങ്ങു് ആ തോണിയെ വാസുകിയെക്കൊണ്ടു് എന്റെ കൊമ്പിന്മേൽ മുറുകെ കെട്ടുക. ബ്രഹ്മദേവന്റെ രാത്രിയവസാനിക്കുന്നതുവരെ ഞാൻ നിങ്ങളേയും വഹിച്ചുകൊണ്ടു് ആ പ്രളയസമുദ്രത്തിലൂടെ യാത്രചെയ്യും. ആ സമയം, പരബ്രഹ്മം എന്നു പറയപ്പെടുന്ന എന്റെ മാഹാത്മ്യത്തെക്കുറിച്ചു് അങ്ങു് ചോദിക്കുന്നതിനെല്ലാം വേണ്ടവിധം ഉത്തരം പറഞ്ഞു് അങ്ങയുടെ സംശയത്തെ പൂർണ്ണമായും നിവാരണം ചെയ്യുന്നതുവഴി ആ സത്യത്തെ അങ്ങു് സ്വഹൃദത്തിൽ ദൃഢമായി അനുഭവിച്ചറിയുകയും ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇത്രയും പറഞ്ഞുകൊണ്ടു് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. സത്യവ്രതനാകട്ടെ, ഭഗവാൻ കല്പിച്ചരുളിയിരുന്ന ആ സമയവും കാത്തുകഴിയുകയും ചെയ്തു. അദ്ദേഹം കിഴക്കുദിക്കിലേക്കു് ശീർഷഭാഗം വിരിച്ച ദർഭപ്പുല്ലിൽ കിഴക്കുവടക്കുദിശയിലേക്കു് മുഖംതിരിച്ചിരുന്നുകൊണ്ടു്, മത്സ്യരൂപിയായ ഹരിയെ ധ്യാനിക്കുവാൻ തുടങ്ങി.

ഒടുവിൽ ഏഴാം ദിവസം വന്നുചേർന്നു. സമുദ്രം കരകവിഞ്ഞൊഴുകാൻ തുടങ്ങി. മേഘം ക്ഷോഭത്തോടെ പെരുമഴയെ കോരിച്ചൊരിഞ്ഞു. ഭൂമി മുഴുവനായും വെള്ളത്തിലാണ്ടുപോകാൻ തുടങ്ങി. ഭഗവാന്റെ ആദേശത്തെ സ്മരിച്ചുകൊണ്ടിരുന്ന സത്യവ്രതൻ പെട്ടെന്നവിടെ ആ തോണി വന്നണയുന്നതു് കണ്ടു. ഒട്ടും സമയം കളയാതെ അദ്ദേഹം സർവ്വൌഷധികളും വിത്തുകളും മറ്റുമെടുത്തു് സപ്തർഷികളോടൊപ്പം ഭഗവാൻ പറഞ്ഞ പ്രകാരം വല്ലവിധേനയും ആ തോണിയിലേറി. പ്രീതരായ സപ്തർഷികൾ രാജാവിനോടു് പറഞ്ഞു: രാജൻ!, കേശവനെ ധ്യാനിച്ചുകൊള്ളുക. അവിടുന്നു് എത്രയും പെട്ടെന്നു് നമ്മെ ഈ സങ്കടത്തിൽനിന്നും രക്ഷിച്ചു് സുഖത്തെ പ്രദാനം ചെയ്തുകൊള്ളും. അല്ലയോ പരീക്ഷിത്തുരാജൻ!, പെട്ടെന്നുതന്നെ ശ്രീഹരി നൂറായിരം യോജന വലിപ്പമുള്ളതും, ഒറ്റക്കൊമ്പുള്ളതും, സ്വർണ്ണവർണ്ണമായതുമായ ഒരു മത്സ്യമായിട്ടു് ആ മഹാസമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചു് സത്യവ്രതൻ ആ തോണിയെ വാസുകിയെക്കൊണ്ടു് ഭഗവാന്റെ കൊമ്പിൽ മുറുകെ കെട്ടിയുറപ്പിച്ചു. തുടർന്നു്, സന്തുഷ്ടനായ രാജാവു് ഭഗവാനെ ഇപ്രകരം സ്തുതിച്ചു.

സത്യവ്രതന്റെ സ്തുതി: ഭഗവാനേ!, ജീവഭൂതങ്ങളുടെ ആത്മജ്ഞാനം അനാദിയായ അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണു. അതുമൂലം അവർ പ്രാപഞ്ചികദുഃഖത്തിൽ നിത്യനിരന്തരമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവർക്കു് അനുഗ്രഹമേകി അവരെ ഈ സംസാരത്തിൽനിന്നും കൈപിടിച്ചുയർത്തുന്ന നിന്തിരുവടി ഞങ്ങളുടെയെല്ലാം പരമഗുരുവാകുന്നു. അജ്ഞാനികളായ ഈ ജീവന്മാർ തങ്ങളുടെ കർമ്മബന്ധങ്ങളാൽ ഈ സംസാരത്തിൽ കുടുങ്ങിക്കിടന്നുകൊണ്ടു് സുഖത്തെ അഭിലഷിച്ചു് വീണ്ടും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും, ഫലം ദുഃഖം മാത്രമാണുതാനും. എന്നാൽ, യാതൊരുവൻ നിന്തിരുവടിയെ സേവിച്ചുകൊണ്ടു് ആ മിഥ്യാഭിലാഷത്തെ പരിത്യജിക്കുന്നുവോ, അവന്റെ അജ്ഞാനമാകുന്ന ആ ഹൃദയഗ്രന്ഥിയെ നിമിഷാർദ്ധത്തിൽ അവിടുന്നു് അറുത്തെറിയുന്നു. ആയതിനാൽ അവിടുന്നുതന്നെയാണു് ഞങ്ങൾക്കെല്ലാം ഗുരുവായതു. അഗ്നിയുടെ സ്പർശനത്താൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും മറ്റും അഴുക്കുകൾ ഇല്ലാതാകുന്നതുപോലെ, നിന്തിരുവടിയുടെ പാദസേവയാൽ ജീവന്റെ അജ്ഞാനം ഇല്ലാതാകുന്നു. അവ്യയനും ഗുരുക്കന്മാക്കു് ഗുരുവുമായ അങ്ങു് ഞങ്ങൾക്കും ഗുരുവായി ഭവിക്കേണമേ!. ഈ ലോകത്തിലെ ദേവന്മാരും, ഗുരുക്കന്മാരും, മറ്റുള്ള ജനങ്ങളും ഒന്നിച്ചുചേർന്നാൽ‌പോലും, അങ്ങു് നൽകുന്ന അനുഗ്രത്തിന്റെ അംശാംശത്തിന്റെ ഒരംശംപോലും അവർക്കു് സ്വയം നൽകാൻ സാധിക്കുകയില്ല. അങ്ങനെയുള്ള പരമഗുരുവിനെ ഞാനിതാ പ്രണമിക്കുന്നു. അന്ധനു് അന്ധൻ വശികാട്ടിയാകുന്നതുപോലെയാണു് അറിവില്ലാത്തവർ അജ്ഞാനികൾക്കു് ഗുരുവായി ഭവിക്കുന്നതു. എന്നാൽ, അങ്ങാകട്ടെ, അർക്കനെപ്പോലെ സ്വയം പ്രകാശിതനും സർവ്വേന്ദ്രിയങ്ങൾക്കും സമീക്ഷണനുമായി വർത്തിക്കുന്നു. ആയതിനാൽ അങ്ങയെ ഞങ്ങൾ ഗുരുവായി സ്വീകരിച്ചിരിക്കുന്നു. അജ്ഞാനികൾക്കു് ഒരിക്കലും മറ്റുള്ളവരെ സത്യം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. അവർ എപ്പോഴും ജനങ്ങളെ ഘോരമായ അന്ധകാരത്തിലേക്കുതന്നെ കൊണ്ടെത്തിക്കുന്നു. എന്നാൽ, അവ്യയനായ അങ്ങയെ ആശ്രയിക്കുന്നതുവഴി ജനങ്ങൾ തീർച്ചയായും സ്വസ്വരൂപത്തെ മനസ്സിലാക്കുകതന്നെ ചെയ്യുന്നു. സർവ്വലോകങ്ങളുടേയും സുഹൃത്തായും നിയന്താവായും ഗുരുവായും അഭീഷ്ടസിദ്ധിയായും സ്വഹൃദയങ്ങളിൽ കുടിയരുളുന്ന അങ്ങയെ വിഷയകാമനകളിൽ സക്തരായ അന്ധമതികൾ അറിയുന്നില്ല. എന്നാൽ, ഞാനാകട്ടെ, ആത്മജ്ഞാ‍നത്തിനായി അഖിലേശ്വരനായ അങ്ങയെ മാത്രം ശരണം വരിച്ചിരിക്കുന്നു. അല്ലയോ സർവ്വജ്ഞനായ ഭഗവാനേ!, അവിടുത്തെ തിരുവായ്മൊഴികളാൽ അടിയന്റെയുള്ളിലെ അജ്ഞാനക്കുരുക്കകളെ അഴിച്ചരുളേണമേ!. എന്റെ സ്വരൂപത്തെ എനിക്കു് കാട്ടിത്തരേണമേ!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ സ്തുതിച്ചുകൊണ്ടിരുന്ന സത്യവ്രതനായിക്കൊണ്ടു് പ്രളയസമുദ്രത്തിൽ നീന്തിക്കളിക്കുന്ന ആദിപുരുഷനും മത്സ്യരൂപിയുമായ ഭഗവാൻ ആത്മതത്വത്തെ ഉപദേശിച്ചു. ദേഹാത്മഭേദത്തെ വെളിവാക്കുന്ന സാംഖ്യയോഗത്തേയും, അതുപോലെ മറ്റു് പുരാണസംഹിതകളേയും മുൻ‌നിർത്തിയുള്ള ആദ്ധ്യാത്മരഹസ്യത്തെ ആ രാജർഷിയ്ക്കു് ഭഗവാൻ ഉപേദേശിച്ചരുളി. സത്യവ്രതൻ സപ്തർഷികൾക്കൊപ്പം തോണിയിലിരുന്നുകൊണ്ടുതന്നെ ഭഗവദ്പ്രോക്തമായ ആ തത്വസംഹിതകളെ സംശയം തീരുംവരെ കേട്ടുഗ്രഹിച്ചു. രാജൻ!, പിന്നീടു്, ഭഗവാൻ ശ്രീഹരി ഹയഗ്രീവനെ വധിച്ചു് വേദങ്ങളെ വീണ്ടെടുത്തു് പ്രളയാവസാനത്തിൽ നിദ്രയിൽനിന്നുണർന്ന ബ്രഹ്മദേവനു് കൊടുത്തു. സത്യവ്രതൻ ഭഗവാനിൽനിന്നും ജ്ഞാനവിജ്ഞാനങ്ങൾ നേടി ജ്ഞാനിയായി ഭഗവദനുഗ്രഹത്താൽ ഈ കല്പത്തിൽ വൈവസ്വതമനുവായി അവരോധിക്കപ്പെടുകയും ചെയ്തു.

അല്ലയോ പരീക്ഷിത്തുരാജൻ!, സത്യവ്രതനെന്ന രാജർഷിയും മത്സ്യാവതാരം പൂണ്ട ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഈ സംവാദത്തെ കേൾക്കുന്നവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. ഇതിനെ യാതൊരുവനാണോ ദിനംതോറും കീർത്തിക്കുന്നതു്, അവന്റെ സകലസങ്കൽ‌പ്പങ്ങളും നിറവേറി മഹോന്നതമായ നിലയിലേക്കു് എത്തിച്ചേരുകയും ചെയ്യുന്നു. പ്രലയത്തിൽ നിദ്രയിലാണ്ടുപോയ ബ്രഹ്മദേവന്റെ മുഖത്തുനിന്നും ബഹിർഗമിച്ചവേദസഞ്ചയത്തെ കട്ടുകൊണ്ടുപോയ ഹയഗ്രീവനെന്ന ദൈത്യനെ നിഗ്രഹിച്ചു് അവയെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകിയവനും, അതുപോലെ, സപ്തർഷിമാർക്കും സത്യവ്രതരാജർഷിക്കും ആത്മതത്വത്തെ പ്രദാനം ചെയ്തവനുമായ പരമകാരണൻ, കപടമത്സ്യമൂർത്തിയ്ക്കു് എന്റെ നമസ്ക്കാരം!.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.
അഷ്ടമസ്കന്ധം സമാപിച്ചു.


ഓം തത് സത്.


Previous    Next






Lord Hari incarnates as Matsya, Retain Vedas from Hayagreeva after killing him