2019, ജൂൺ 8, ശനിയാഴ്‌ച

5.13 ജഡഭരതരഹൂഗുണസവാദം-2


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 13
(ജഡഭരതരഹൂഗുണസവാദം-2)


സർവ്വസംഗപരിത്യഗിയായ ജഡഭരതൻ തുടർന്നു: ഹേ രഹൂഗുണരാജൻ!, ഈ ഭൌതികലോകത്ത് ജീവഭൂതങ്ങൾ വിഷയാനുഭവങ്ങളിലൂടെ സുഖം തേടി ദുസ്തരമായ ജനിമൃതിസംസാരത്തിൽ പെട്ടുഴലുന്നു. അവർ സത്വാദി ത്രിഗുണങ്ങൾക്കധീനരായി പുണ്യവും പാപവും മിശ്രവുമായ ഫലങ്ങളെ അനുഭവിക്കുന്നു. തുടർന്ന് ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ആകൃഷ്ടരായി പലേതരം കർമ്മങ്ങളിലേർപ്പെടുന്നു. അതിനായി മനുഷ്യൻ സംസാരമാകുന്ന കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. അവിടെ അവൻ രാപ്പകലില്ലാതെ അലഞ്ഞുതിരിയുന്നു. പക്ഷേ, എത്രകണ്ടലഞ്ഞാലും പ്രയത്നിച്ചാലും സംസാരത്തിൽ നിത്യമായ സുഖത്തെ ഒരിക്കലും അവന് ലഭ്യമാകുന്നില്ല. കാരണം, അവൻ വിഹരിക്കാൻ കൊതിക്കുന്ന സംസാരമാകുന്ന കാട്ടിൽ വളരെയധികം വന്യമൃഗങ്ങൾ വിളയാടുന്നു. വിഷയസുഖം കൊതിച്ചെത്തുന്ന ജീവനെ സൂത്രത്തിൽ പറ്റിച്ചുകൊണ്ട്, കടുവ കുഞ്ഞാടിനെ അപഹരിക്കുന്നതുപോലെ, അവ ഭോഗിയായ ജീവാത്മാവിനെ നിഷ്കരുണം കടിച്ചുകീറുന്നു. ആ കാട്ടിൽ ധാരാളം വള്ളിക്കുടിലുകളുണ്ടു. അവയ്ക്കുള്ളിൽ പെട്ട് മശകങ്ങളുടെ കടിയുമേറ്റ് ജീവന്മാർ ബുദ്ധിമുട്ടുന്നു. ചിലപ്പോൾ അവർ ആ കാട്ടിൽ പലതരം ഗന്ധർവ്വനഗരങ്ങൾ കണ്ട് രസിക്കുകയും, എന്നാൽ മറ്റുചിലപ്പോൾ ആകാശത്തിൽനിന്നും ഉൽക്കകൾ പതിക്കുമ്പോലെ തങ്ങൾക്കുനേരേ വന്നടുക്കുന്ന ഭൂതപ്രേതപിശാചുക്കളെ കണ്ട് ഭയക്കുകയും ചെയ്യുന്നു. പുത്രദാരങ്ങളെ സംതൃപ്തരാക്കുവാനുള്ള ത്വരയിൽ അവവ്യാപാരികളെപ്പോലെ ആ മഹാവനത്തിൽ നെട്ടോട്ടമോടുന്നു. അവരുടെ വശ്യമായ നോട്ടങ്ങളാലും ഭാവങ്ങളാലും കണ്ണുകൾ മൂടപ്പെട്ട ജീവന്മാർ അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെ സ്വബോധം നഷ്ടപ്പെട്ട അവർ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുന്നു. കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദത്താൽ അവർ അസ്വസ്ഥരാകുന്നു. ഭീതി ജനിപ്പിക്കുന്ന ശത്രുക്കളുടെ ഘോരശബ്ദത്താൽ അവരെടെ ഹൃദയം പൊട്ടിപ്പിളരുന്നു. ആ സമയം, അവഫലമോ പുഷ്പമോ ഇല്ലാത്ത വൃക്ഷങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കുന്നു. അവരുടെ വിപ്പിനെ ശമിപ്പിക്കുവാൻ ആ പാഴ്വൃക്ഷങ്ങൾക്ക് കഴിയാതെ പോകുന്നു. ദാഹത്താൽ തൊണ്ട വരളുമ്പോൾ അവഅകലെ മരീചികയെ കണ്ട് അവിടേയ്ക്കോടിയടുക്കുന്നു.

ചിലപ്പോൾ അവർ വിഷയദാഹികളായി ആഴമില്ലാത്ത ജലാശയത്തിലേക്കെടുത്തുചാടുന്നു. ചിലനേരം ആ സംസാരവനത്തിൽ ആളിപ്പടരുന്ന തീയിൽ വെന്തുനീറുന്നു. ജീവനുതുല്യം കരുതുന്ന സ്വത്തിനെ മറ്റുള്ളവർ അപഹരിച്ചുകൊണ്ടുപോകുമ്പോൾ അവർ ദുഃഖിതരായിമാറുന്നു. ആ തീരാദുഃഖത്തിൽ നെഞ്ചത്തടിച്ചുകരഞ്ഞുകൊണ്ട് ബോധം കെട്ടുവീഴുന്നു.   വീണ്ടും ചിലനേരം അവർ രാജഹർമ്മ്യോപമമായ നഗരത്തിൽ തന്റെ കുടുംബവുമൊത്ത് സുഖിക്കുവാനാഗ്രഹിക്കുന്നു. അതിനെക്കുറിച്ചാഗ്രഹിച്ച് അല്പനേരം സ്വപ്നലോകത്തിൽ രമിക്കുകയും നിമിഷാർദ്ധംകൊണ്ട് അവിടെനിന്നും നിലം പൊത്തുകയും ചെയ്യുന്നു. ചിലപ്പോൾ ആ കാട്ടിലെ സമൃദ്ധമായ കൊടുമുടികൾ കണ്ടുഭ്രമിച്ച് അവർ അതിനുമുകളിൽ കയറാൻ ശ്രമിക്കുകയും, കാലിൽ കല്ലും മുള്ളും കൊണ്ടുകയറി ആ ഉദ്യമത്തിനാകാതെ വിഷമിക്കുകയും ചെയ്യുന്നു. സംസാരവനത്തിലകപ്പെട്ട ചിലർ ചിലസമയങ്ങളിൽ വിശന്നുവലഞ്ഞ് കുടുംബാംഗങ്ങളോട് കയർക്കുകയും അവരോടു കോപാകുലരായി പെരുമാറുകയും ചെയ്യുന്നു.

ചിലനേരം ആ വനത്തിൽ അവരെ മലമ്പാമ്പ് വിഴുങ്ങുകയോ ചുറ്റിവരിയുകയോ ചെയ്യുന്നു. ആ സമയം അവർ അബോധാവസ്ഥയിൽ ആ കൊടുങ്കാട്ടിൽ ശവശരീരങ്ങൾ പോലെ കിടക്കുന്നു. ചിലപ്പോൾ മൂർഖനെപ്പോലെയുള്ള വിഷപാമ്പുകളുടെ ദംശനമേറ്റ് അന്തഃകൂപത്തിലേക്ക് അവർ ആണ്ടുപതിക്കുന്നു. രക്ഷയ്ക്കായി ആരോരുമില്ലാതെ ബോധരഹിതരായി അവർ അതിനുള്ളിൽ പെട്ടുപോകുന്നു.

ചിലനേരങ്ങളിലാകട്ടെ, അവർ സുഖത്തിനായി അന്യന്റെ സ്വത്തിനെ മോഹിക്കുന്നു. മധുപന്റെ കൂട്ടിലെ മധു മോഹിച്ചെത്തി അവിടെനിന്നും മറ്റുള്ള മധുപന്മാരാൽ ആട്ടിപ്പായിക്കപ്പെടുന്നതുപോലെ, അവർ ഘോര അപമാനത്തിനിരയാകുന്നു. അതേസമയംതന്നെ, തങ്ങൾ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടുനേടിയ സുഖഭോഗത്തെ അന്യർ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. ചിലപ്പോൾ അവർ ശീതതാപവാതവർഷങ്ങളെ സഹിക്കവയ്യാതെ കഷ്ടപ്പെടുന്നു. ചില സാഹചര്യങ്ങളിൽ അന്യോന്യം ചതിച്ചും പറ്റിച്ചും സുഖിക്കാൻ നോക്കുന്നു. അങ്ങനെ അവർ തമ്മിൽ ദ്വേഷിക്കുകയും അത് കലഹങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ചിലർക്ക് ഈ വനത്തിൽ പാർപ്പിടമോ, കുടുംബത്തോടുത്ത് ജീവിക്കുവാനുള്ള മറ്റു സൌകര്യങ്ങളോ ഇല്ലാതെവരുന്നു. ആ സമയം അവർ യാജകരായി ജനമധ്യത്തിലിറങ്ങി കൈനീട്ടുന്നു. അതിലും തൃപ്തമാകാതെ വരുമ്പോൾ മറ്റുള്ളവരുടെ സ്വത്തിനെ മോഷ്ടിക്കുകയും അതിലൂടെ സുഖം കാമിക്കുകയും ചെയ്യുന്നു. എന്നാൽ താമസിയാതെ അവർ പിടിക്കപ്പെടുകയും സമൂഹത്തിൽ അപമാനിതരായി ഒറ്റപ്പെടുകയും ചെയ്യുന്നു.

ഹേ രാജൻ! സംസാരമാകുന്ന ഈ വനത്തിൽ മനുഷ്യൻ സ്വത്തിനുവേണ്ടി ബന്ധങ്ങളുണ്ടാക്കുകയും അതുവഴി അവരുമായി ശത്രുതയിലാകുകയും ചെയ്യുന്നു. ചില ഭവനങ്ങളിൽ ഭാര്യയും ഭർത്താവും കുടുംബത്തിന്റെ സുഖത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. എന്നാൽ, നിനച്ചിരിക്കാതെ വ്യാധികൾ വന്നടുക്കുകയും വാരിക്കൂട്ടിയ ധങ്ങളൊന്നും പോരാതെവരികയും ചെയ്യുന്നു. ഹേ രഹൂഗുണരാജാവേ!, ആ കാനനമാഗമധ്യേ ആദ്യം അവന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നു. പിന്നീടുള്ള കാലമത്രയും അവൻ തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി സുഖത്തെ അന്വേഷിച്ചലയുന്നു. എന്നാൽ, മരണം വരെയും ആരും ഇതിൽനിന്നും പിന്തിരിയുന്നില്ല.

ഭൂമിയെ സ്വന്തമാക്കാനും അവളെ ഭരിക്കുവാനുമുള്ള ത്വരയിൽ ധാരാളം വീരന്മാർ പരസ്പരം പോരാടി ജയിക്കുകയും പടക്കളത്തിൽ മരിച്ചുവീഴുകയും ചെയ്തിട്ടുണ്ടു. എന്നാൽ, അജ്ഞാനത്താൽ ആരുംതന്നെ തന്റെയോ ഈ ഭൂമിയുടെതന്നെയോ സ്വരൂപത്തെ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. വീരന്മാരായിരുന്നിട്ടുകൂടി അവർക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ പാതയിലൂടെ ചരിക്കുവാൻ സാധിച്ചിട്ടില്ല. അവർ സംസാരമാകുന്ന ആ കാട്ടിലെ വള്ളിച്ചെടിയാകുന്ന പുത്രദാരങ്ങളുടെ ആശ്ലേഷണം ആഗ്രഹിക്കുന്നു. ആ സമയം മരണമാകുന്ന സിംഹങ്ങൾ അവർക്കുനേരേ പാഞ്ഞടുക്കുന്നു. അവയുടെ പിടിയിൽനിന്നും രക്ഷനേടാനായി അവർ കപടവേഷധാരികളായ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. പിന്നൊരിക്കൽ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോൾ അവർ അവരിൽനിന്നുമകന്നു കുറേക്കാലം ഭഗവദ്ഭക്തന്മാരുടെ സംഗത്തിൽ ചേരുന്നു. എന്നാൽ ദൌഭാഗ്യവശാൽ അവർക്ക് ഭഗവാനിൽ രമിക്കുവാൻ കഴിയാതെ വരികയും തുടർന്ന് വീണ്ടും വിഷയാശയോടെ ആ കാട്ടിലേക്കുതന്നെ സുഖംതേടി തിരിച്ചുപോകുകയും ചെയ്യുന്നു. അങ്ങനെ പലവിധ വിഷയഭോഗങ്ങളിൽ‌പ്പെട്ട് സ്വയം ജന്മത്തെ വിഫലമാക്കി മരണം നേടുകയും ചെയ്യുന്നു.

മേൽ‌പ്പറഞ്ഞ രീരിതിയിൽ അവർ കുരങ്ങന്മാരെപ്പോലെ വിഷയങ്ങളാകുന്ന മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടി അല്പസുഖത്തെ അനുഭവിക്കുന്നു. കാലങ്ങൾ കടന്ന്, വാർദ്ധക്യത്തിൽ കുടുംബവും അവരെ ഉപേക്ഷിക്കുന്നു. അവിടെ അവർ നിരാലംബരായി കാലം തള്ളിനീക്കുന്നു. ചിലപ്പോൾ ആ സമയത്ത് അന്തകാരം നിറഞ്ഞ ഗുഹയിലടയ്ക്കപ്പെട്ടതുപോലെ അവർ മാറാരോഗങ്ങൾക്കടിപ്പെട്ടുപോകുന്നു. ആ സമയം ആ ഗുഹയ്ക്കുപിന്നിൽ തങ്ങളെ തുറിച്ചുനോക്കുന കരിരൂപിയായ മരണത്തെ കണ്ട് അവർ ഭയന്നുവിറയ്ക്കുന്നു. രക്ഷയ്ക്കായി ചുള്ളിക്കൊമ്പിലും കയ്യിൽ കിട്ടുന്ന എന്തിലും കടന്നുപിടിക്കുന്നു. ഹേ ശത്രുനാശനാ!, ആശ്ചര്യമെന്നു പറയട്ടെ, വല്ലവിധത്തിലും രക്ഷപ്പെട്ടാൽ, അവർ വീണ്ടും പൂർവ്വാധികം വിഷയാസക്തരായി ആ കാട്ടിനുള്ളിലേക്കുതന്നെ തിരിച്ചുവരുന്നു. അങ്ങനെ മായയുടെ പിടിയിൽപെട്ട് അവർ ആ സംസാരവനത്തിൽനിന്നും ഒരിക്കലും രക്ഷപ്പെടാതെ അതിൽ അലഞ്ഞുതിരിയുന്നു. മരണം വരെയും അവർ തന്റെ ജന്മോദ്ദേശത്തെ അറിയുന്നില്ല.

ഹേ മഹാരാജൻ!, താങ്കളും അതുപോലെ മായയുടെ പിടിയിലകപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് അങ്ങും അവിടുത്തെ രാജപദവിയേയും രാജദണ്ഡിനേയും ഉപേക്ഷിക്കുക. വിഷയങ്ങളോടുള്ള ആസക്തി ഒഴിവാക്കുക. പകരം, ഭക്തികൊണ്ട് ജ്ഞാനമാകുന്ന ഖഡ്ഗം സ്വീകരിക്കുക. അതുകൊണ്ട് അങ്ങ് മായയുടെ ഈ കെട്ടിനെ അറുത്തെറിയുക. അതുവഴി സംസാരമാകുന്ന ഈ കൊടുംകാടിനെ മറികടക്കുക.

ഇത്രയും കേട്ടുനിന്ന രഹൂഗുണരാജാവ് പറഞ്ഞു: മനുഷ്യജന്മമാണു കോടാനുകോടി ജീവജാലങ്ങളിൽ വച്ച് മഹത്തായ ജന്മം. സ്വർഗ്ഗത്തിൽ ദേവന്മാർക്കിടയിൽ കിട്ടുന്ന ജന്മം പോലും ഭൂമിയിലെ ഈ മനുഷ്യജന്മത്തിനുമേൽ ശ്രേഷ്ഠമല്ല. അല്ലെങ്കിൽത്തന്നെ ദേവജന്മത്തിലൂടെ ജീവന് എന്ത് നേടാനാണു?. അവർ അവിടെ പുണ്യങ്ങളെ അനുഭവിക്കുന്നതിനിടയിൽ സത്സംഗത്തിന് എന്ത് പ്രസക്തിയാണുള്ളതു?. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, അവിടുത്തെ പാദധൂളികൾ ശിരസ്സിലണിയുന്നതിലൂടെ ഒരുവന് അധോക്ഷജനിൽ ഭക്തിയുണ്ടാകുന്നെങ്കിൽ, അതിലെന്താശ്ചര്യമാണുള്ളതു?. അങ്ങയോടൊപ്പമുള്ള ഒരു നിമിഷത്തെ സംഗത്താൽ എന്റെ സകല സംശയങ്ങളും മാറിയിരിക്കുന്നു. എന്നെ സംസാരത്തിൽ ബന്ധിച്ചിരുന്ന അഹങ്കാരവും രാഗദ്വേഷങ്ങളും ഒഴിഞ്ഞുപോയിരിക്കുന്നു. ഞാൻ ഇപ്പോൾ അവയിൽനിന്നെല്ലാം മുക്തനാണു. സകല സാധുക്കൾക്കും എന്റെ നമസ്ക്കാരം. ഏതുവേഷത്തിലുള്ളവരായാലും ഞാനവരെ ഹൃദയംകൊണ്ട് നമിക്കുകയാണു. അവരെ ദ്വേഷിക്കുന്നവർക്ക് അവരുടെ കാരുണ്യംകൊണ്ടുതന്നെ സർവ്വമംഗളങ്ങളും ഭവിക്കട്ടെ!.

ശുകദേവൻ പറഞ്ഞു: ഹേ ഉത്തരയുടെ പുത്രനായ പരീക്ഷിത്ത് രാജൻ!, തന്നെക്കൊണ്ട് പല്ലക്ക് വഹിപ്പിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്ത രഹൂഗുണരാജാവിനോട് ജഡഭരതനുണ്ടായിരുന്ന നീരസം മാറുകയും അദ്ദേഹത്തിന്റെ ഹൃദയം ഉൾക്കടലിനെപ്പോലെ ശാന്തമാകുകയും ചെയ്തു. തന്നെ അപഹസിച്ച രഹൂഗുണചക്രവർത്തിക്ക് പരമഹംസനും കാരുണ്യഹൃദയനുമായ ജഡഭരതൻ ആത്മതത്വത്തെ ഉപദേശിച്ചുകൊടുത്തു. തന്നിൽ അഭയം പ്രാപിച്ച രാജാവിനെ അനുഗ്രഹിച്ചതിനുശേഷം അദ്ദേഹം എങ്ങോട്ടെന്നില്ലാതെ അവധൂതവേഷനായി യാത്രതിരിച്ചു. ജഡഭരതനാൽ ഉപദിഷ്ടനായ രഹൂഗുണചക്രവർത്തിക്ക് തന്റെ സ്വരൂപത്തെ മനസ്സിലാകുകയും വിഷയങ്ങളിലുള്ള ആസക്തി ഒഴിയുകയും ചെയ്തു. ഹേ രാജൻ!, ആരാണോ ഭഗവാൻ ഹരിയുടെ ഭക്തരിൽ ശരണം പ്രാപിക്കുന്നതു, അവൻ ശരീരം താനാണെന്ന മായാഭാവത്തെ ജയിക്കുകയും തന്റെ യഥാർത്ഥസ്വരൂപത്തെ തിരിച്ചറിയുകയും ചെയ്യുന്നു.

പരീക്ഷിത്ത് രാജാവ് ശുകദേവനോട് പറഞ്ഞു: ഹേ പ്രഭോ!, ഹേ ഭക്തോത്തമാ!, സംസാരമാകുന്ന മഹാവനത്തിൽ അലഞ്ഞുതിരിയുന്ന ജീവാത്മാക്കളുടെ അവസ്ഥയെ അങ്ങ് വളരെയധികം ലളിതമായും ഭംഗിയായും അടിയനെ ബോധിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ കഥയുടെ അന്തഃസ്സത്തയെ അറിയുവാൻ ജ്ഞാനികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഹേ ഗുരോ!, ഞാൻ അവിടുത്തോടപേക്ഷിക്കുകയാണു, ഇതിന്റെ പ്രത്യക്ഷേണയുള്ള പൊരുൾകൂടി പറഞ്ഞ് അടിയനെ ബോധവാനാക്കിയാലും!.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിമൂന്നാദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next







Spiritual advises to King Rahuguna by Jadabharata

5.12 ജഡഭരതരഹൂഗുണസവാദം-1


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 12
(ജഡഭരതരഹൂഗുണസവാദം-1)


രഹൂഗുണമഹാരാജാവ് ജഡഭരതനോട് പറഞ്ഞു: ഹേ മഹാത്മൻ!, അങ്ങ് ആ പരംപൊരുൾ തന്നെയാണു. അവിടുത്തെ അവതാരങ്ങളിലൂടെ ശാസ്ത്രങ്ങളെക്കുറിച്ചുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ യുഗങ്ങൾതോടും ദൂരീകരിക്കപ്പെടുന്നു. ബ്രാഹ്മണവേഷത്തിൽ അടിയന്റെ മുമ്പിൽ പ്രത്യക്ഷനായ അങ്ങേയ്ക് നമസ്കാരം. പ്രൌഢവേഷഭൂഷാദികളാൽ മലിനമായ എന്റെ ഈ ശരീരത്തെ അഹങ്കാരമാകുന്ന വിഷസർപ്പം ദംശിച്ചിരിക്കുന്നു. വിഷയാസക്തി എന്ന രോഗം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു. അവിടുത്തെ ഉപദേശമാകുന്ന അമൃതത്താൽ മാത്രമേ ഈ രോഗം ഭേദമാകുകയുള്ളൂ. അങ്ങയിൽനിന്നും അടിയൻ വളരെയധികം ഗ്രഹിക്കുവാനാഗ്രഹിക്കുന്നു. എന്നാൽ ഈ ചുരുങ്ങിയ സമയംകൊണ്ട് അങ്ങ് പറഞ്ഞ ആ അദ്ധ്യാത്മയോഗം അത്യന്തം ലളിതമായി ഒന്നുകൂടി അടിയനെ ബോധിപ്പിച്ചാലും. ഹേ പ്രഭോ!, ജിജ്ഞാസ്സുവായ അടിയനെ ആത്മബോധം നൽകിയനുഗ്രഹിച്ചാലും. ഹേ യോഗീശ്വരാ!, ശരീരത്തിനുണ്ടാകുന്ന തളർച്ച ഒരിക്കലും ആത്മാവി‍നെ ബാധിക്കുന്നില്ലെന്നങ്ങ് പറയുകയുണ്ടായി. എന്നാൽ, അടിയനെപ്പോലുള്ള അല്പബുദ്ധികൾക്കത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണു. ആയതിനാൽ അങ്ങയുടെ വാക്കുകൾ എന്നെ ഭ്രമിപ്പിക്കുകയാണു.

അത്രയും കേട്ടപ്പോൾ, ജഡഭരതൻ പറഞ്ഞു: ഹേ രാജൻ!, പ്രകൃതിയുടെ സങ്കലനം കൊണ്ടും പരിവർത്തനം കൊണ്ടും ഇവിടെ അനേകകോടി ഭൌതികനാമരൂപങ്ങൾ പ്രത്യക്ഷമായിരിക്കുന്നു. അതിൽ ചിലത് ചരങ്ങളും മറ്റുചിലത് അചരങ്ങളുമാകുന്നു. ഇവിടെ ചരരൂപങ്ങളിൽ ചിലതാണ് ഈ പല്ലക്കും താങ്ങി നടക്കുന്ന അങ്ങയുടെ പരിചാരകർ. അചരരൂപങ്ങളിലൊന്ന് ഈ പല്ലക്കും. ചരങ്ങളായ മനുഷ്യരൂപത്തിന്റെ തോളിൽ അചരരൂപമായ പല്ലക്ക് കയറ്റിവച്ചിരിക്കുന്നു. അതിനുള്ളിലാണ് സൌവീരദേശരാജാവിരിക്കുന്നതു. അദ്ദേഹത്തിന്റെ ശരീരവും മേൽപ്പറഞ്ഞ ഭൂതങ്ങളാൽ നിർമ്മിതമാണു. ആ ശരീരത്തിനുള്ളിൽ അങ്ങിരുന്നുകൊണ്ട് ഞാനീ സൌവീരദേശത്തിന്റെ രാജാവാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അങ്ങയുടെ പല്ലക്കും ചുമന്നുനടക്കുന്ന ഈ പാവം മനുഷ്യരെ യഥാർത്ഥത്തിൽ അങ്ങ് ദ്രോഹിക്കുകയാണു. അങ്ങയെ ഭയന്നുകൊണ്ട് ഗത്യന്തരമില്ലാതെയാണിവർ ഈ കർമ്മത്തിലേർപ്പെട്ടിരിക്കുന്നതു. സത്യത്തിൽ അങ്ങൊരു ക്രൂരനായ മനുഷ്യനാണു. എന്നിട്ടും അങ്ങ് വിചാരിക്കുന്നു, ഞാൻ ഇവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണെന്നു. എന്നാൽ ജ്ഞാനികളുടെ സഭയിൽ അങ്ങ് വെറുമൊരു മൂഢൻ മാത്രമാണു. ഇവിടെ സകലതും പലേവിധ നാമങ്ങളിലും രൂപങ്ങളിലും വ്യക്തമായിരിക്കുന്ന ജീവാത്മാക്കളാണു. അവയിൽ ചിലത് ചരങ്ങളായും മറ്റുചിലത് അചരരൂപങ്ങളായും കാണപ്പെടുന്നുവെന്നുമാത്രം. ഈ ശരീരങ്ങളെല്ലാംതന്നെ ഭൂമിയിൽനിന്നുമുണ്ടായി, കുറെക്കാലം ഭൂമിയിൽ നിലനിന്ന്, പിന്നീട് ഇതേ ഭൂമിയിലേക്ക് ലയിച്ചുചേരുന്ന ഭൂമിയുടെതന്നെ അംശം മാത്രമാണു. എല്ലാ ശരീരങ്ങളും മണ്ണിൽ പിറന്ന് മണ്ണോടുചേരുന്ന മണ്ണുതന്നെയെന്നു സാരം.

ഹേ രാജൻ!, സത്യമായി തോന്നുന്ന ഈ പ്രപഞ്ചം യഥാർത്ഥത്തിൽ അനിത്യമാണെന്നറിയുക. കാരണം, അനിത്യമായ പരമാണുവാൽ നിർമ്മിതമയതാണീപ്രപഞ്ചം. അതുകൊണ്ടുതന്നെ, ഇവിടെ വ്യക്തമായിരിക്കുന്ന ചെറുമയും വലിമയും വ്യത്യാസങ്ങളും തടിച്ചതും മെലിഞ്ഞതും തുടങ്ങിയ സകല കാര്യകാരണങ്ങളേയും അനിത്യമായിത്തനെ അറിയുക. സർവ്വവും പ്രകൃതിയുടെ മാറ്റം മുഖേനയുണ്ടാകുന്ന മായാഭാവങ്ങൾ മാത്രമാണു.

എന്നാൽ, എന്താണ് സത്യമെന്നല്ലേ?, കേട്ടോളൂ!. രണ്ടെന്നില്ലാത്ത വിശുദ്ധമായ പരമജ്ഞാനം മാത്രമാണിവിടെ സത്യമായിട്ടുള്ളതു. അത് നമ്മെ ബന്ധനത്തിൽനിന്നും മുക്തമാക്കുന്നു. അത് സർവ്വഗതവും അചിന്ത്യവുമാണു. അത് ബ്രഹ്മസ്വരൂപമാണു. അതു യോഗികളുടെ ഹൃദയത്തിൽ ധ്യാ‍നഗമ്യമായമായ പരമാത്മവസ്തുവാണു. അതിനെ ജ്ഞാനികൾ വാസുദേവനെന്നു വിളിക്കുന്നു.  ഹേ രഹൂഗുണരാജൻ!, ബ്രഹ്മചര്യവ്രതമനുഷ്ഠിച്ചതുകൊണ്ടോ, ശുദ്ധഗൃഗസ്ഥാശ്രമിയായിരുന്നതുകൊണ്ടോ, വീടുപേക്ഷിച്ച് വാനപ്രസ്ഥം സ്വീകരിച്ചതുകൊണ്ടോ, സന്യാസിയായി ജീവിച്ചതുകൊണ്ടോ, വെള്ളത്തിൽ മുങ്ങി അഥവാ അഗ്നിക്കുനടുവിൽ നിന്നുകൊണ്ട് ഘോരമായ തപസ്സുകളനുഷ്ഠിച്ചതുകൊണ്ടോമാത്രം ഒരുവന് ആ ബ്രഹ്മത്തെ കിട്ടുന്നില്ല. അത് ലഭിക്കുവാൻ അവന്റെ ഭക്തന്മാരുടെ പാദരേണുക്കളാൽ സ്വയം അഭിഷേകം കൊള്ളുകതന്നെ വേണം. അവരുടെ കാരുണ്യമുണ്ടായാൽ മാത്രം സിദ്ധിക്കുന്ന ഒന്നാണ് മോക്ഷം. എങ്ങനെയാണ് ഒരു ശുദ്ധഭക്തനെ കാണാൻ കഴിയുക. ഭക്തന്മാരുടെ സംഗത്തിൽ പോകുക. അവർ അവിടെ അനന്യമായി ഭഗവാനെക്കുറിച്ചുമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു കാണാം. നിരന്തരം അവർ ആ പരമപുരുഷന്റെ ഗുണഗാനങ്ങൾ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങൾ എന്തിനായി അവിടെ ഒത്തുകൂടിയിരിക്കുന്നുവെന്ന ബോധംപോലുമില്ലാതെ അവർ സ്വയം വാസുദേവനായ ബ്രഹ്മത്തിൽ ലീനരായിമാറുന്നു. ഇതല്ലാതെ മറ്റൊന്നും അവർ ചെയ്യുന്നില്ലെങ്കിൽ, മറ്റൊന്നിനെക്കുറിച്ചും അവർ സംസാരിക്കുന്നില്ലെങ്കിൽ, ഉറപ്പിച്ചുകൊള്ളുക അവർ അവന്റെ ഉത്തമഭക്തന്മാരത്രേ!.

ഹേ രാജൻ!, കഴിഞ്ഞ ഒരു ജന്മത്തിൽ ഞാനൊരു രാജാവായിരുന്നു. എന്റെ നാമം ഭരതനെന്നും. സർവ്വസംഗപരിത്യാഗിയും ഭക്തനും മുക്തനും വേദശാസ്ത്രങ്ങളിൽ അപാരപാണ്ഡിത്യവുമുള്ള ആത്മജ്ഞാനിയുമായിരുന്നു ഞാൻ. എന്നാൽ ദൌഭാഗ്യവശാൽ ഒരു മാനിനോടുതോന്നിയ അമിതവാത്സല്യവും തൃഷ്ണയും ഞാൻ അതിനടുത്ത ജന്മത്തിൽ ഒരു മാനായി ജനിക്കുവാൻ കാരണമായി. ഹേ വീരരാജാവേ!, എന്നാൽ, ഭഗവദ്ദാസനായ എനിക്ക് മുജ്ജന്മങ്ങളിലെ ബോധമുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തിൽ എനിക്കുണ്ടായ പതനത്തെ തിരിച്ചറിഞ്ഞ ഞാൻ പിന്നീടുണ്ടായ ജന്മത്തിൽ സാധാരണ ജനങ്ങളിൽനിന്നുമകന്നുനിന്നു. വിഷയികളായ അവരുടെ സംഗത്തിൽനിന്നും ആരുമറിയാതെ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു.

സത്സംഗത്തിലൂടെ ഒരുവന് ജ്ഞാനം സമ്പാദിക്കുവാനും, ജ്ഞാനമാകുന്ന ആ വാൾ കൊണ്ട് സകല മായാവൈഭവങ്ങളേയ്യും ഛിന്നഭിന്നമാക്കുവാനും കഴിയും. അവരുടെ സംഗത്തിൽ ചേർന്ന് ഭഗവദ് ഗുണകഥനങ്ങളിലൂടെ ഭഗവാനിൽ രമിക്കുവാനും സാധിക്കും. അങ്ങനെ അത് തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആത്മസാക്ഷാത്ക്കാരവാസനയെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും അതുവഴി അവനിലേക്കെത്തിച്ചേരുവാനുമുള്ള വഴിയൊരുക്കും.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.


Previous        Next



Talks between Jadabharata an King Rahuguna

2019, ജൂൺ 2, ഞായറാഴ്‌ച

5.11 ജഡഭരതൻ രഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 11
(ജഡഭരതരഹൂഗുണമഹാരാജാവിന് ആത്മതത്വം ഉപദേശിക്കുന്നു)


ജഡഭരതൻ രഹൂഗുണചക്രവർത്തിയോട് പറഞ്ഞു: ഹേ മഹാരാജൻ!, അജ്ഞാനിയായിട്ടും അങ്ങ് അറിവുള്ളവനെപ്പോലെ സംസാരിക്കുവാൻ ശ്രമിക്കുന്നു. ജ്ഞാനികൾ ഒരിക്കലും ഇതുപോലെ സംസാരിക്കുകയില്ല. കാരണം, അങ്ങ് പറയാൻ ശ്രമിക്കുന്നതെല്ലാം മനുഷ്യസമൂഹത്തിലെ വ്യവഹാരരീതികളെക്കുറിച്ചാണു. ഗൃഹമേധികൾ എപ്പോഴും വേദവാദികളാണു. അവർ വേദങ്ങളെ വാനോളം പുകഴ്തുക്കൊണ്ട് അതിനെ വ്യവഹാരത്തിനായി മാത്രമുപയോഗിക്കുന്നു. അങ്ങനെയുള്ളവരിൽ വേദത്തിന്റെ അന്തഃസത്ത ഒരിക്കലും വ്യക്തമാകുന്നില്ല. സ്വപനം യാഥാർത്ഥ്യമല്ലാത്തതുപോലെ, ഭൌതിജീവിതവും അതിലെ വിഷയാനുഭവങ്ങളും അനിത്യങ്ങളാണു. ഈ തത്വം തിരിഞ്ഞുകിട്ടിയാൽ വേദത്തിലെ കർമ്മാനുഷ്ഠാനങ്ങളുടെ നിസ്സാരതയെ മനുഷ്യന് നിഷ്പ്‌പ്രയാസം മനസ്സിലാക്കാവുന്നതാണു.

ത്രിഗുണങ്ങൾക്കടിപ്പെട്ടുപോയ മനസ്സ് കെട്ടഴിച്ചുവിട്ട കരിയപ്പോലെയാണു. അത് ഇന്ദ്രിയങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് വിഷയാനുഭവങ്ങളുടെ കൊടുങ്കാട്ടിലേക്കിറങ്ങിയോടുന്നു. പരിണിതഫലമായി മനുഷ്യൻ കർമ്മകാണ്ഡത്തിൽ‌പ്പെട്ട് സുഖദുഃഖങ്ങളുടെ നടുക്കടലിലേക്ക് പതിക്കപ്പെടുന്നു. നല്ലതും ചീത്തയുമായ ആഗ്രഹങ്ങളെക്കൊണ്ട് മൂടപ്പെട്ട അവന്റെ മനസ്സ് തത്ക്കാരണാൽ കാമക്രോധങ്ങളുടെ അധീനതയിലാകുന്നു. അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് വിഷയങ്ങളും ഒപ്പം മനസ്സും ചേർന്ന് പതിനാറ് തത്വങ്ങൾ. അതിൽ മനസ്സ് മുഖ്യം. അങ്ങനെയുള്ള മനസ്സിന്റെ സ്വരൂപത്തിനനുസരിച്ച് ആത്മാക്കൾക്ക് നരദേവതിര്യക്യോനിയകളിൽ ജന്മങ്ങളുണ്ടാകുന്നു. വിഷയങ്ങളിൽ മുങ്ങിയ മനസ്സാണ് ജീവന് വിവിധതരം യോനികളിൽ ജന്മങ്ങൾ പ്രദാനം ചെയ്യുന്നതു. അങ്ങനെ ജ്ഞാനത്തിന്റെ കണികപോലും കിട്ടാതെ പലതരം ജീവജാലങ്ങളിലൂടെ ജീവൻ മായാമയമാകുന്ന സംസാരത്തിൽ സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ട് കാലം കഴിച്ചുകൂട്ടുന്നു.

എന്നാൽ, ജ്ഞാനികൾ പറയുന്നു, ബന്ധനത്തിനുമാത്രമല്ല, മറിച്ച്, മോക്ഷത്തിനും കാരണം മനസ്സൊന്നുമാത്രമാണു. നേരത്തേ പറഞ്ഞതുപോലെ മനസ്സ് വിഷയങ്ങൾക്ക് വശഗതമാകുമ്പോൾ ജീവൻമാർ സുഖദുഃഖങ്ങൾക്ക് വിധേയരാകുന്നു. എന്നാൽ, അതേ മനസ്സ് ഈ വിഷയങ്ങളിൽനിന്നും വിരക്തി നേടുമ്പോൾ അത് മുക്തിക്ക് കാരണമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അശുദ്ധമായ എണ്ണയിൽ എരിയുന്ന വിളക്ക് കറുത്തുപോകുകയും, ശുദ്ധമായ നെയ്യിൽ എരിയുന്ന നാളത്താൽ വിളക്ക് പ്രശോഭിതമാകുകയും ചെയ്യുന്നതുപോലെ, മനസ്സ് വിഷയങ്ങളിൽ‌പ്പെട്ട് അശുദ്ധമാകുമ്പോൾ അത് ബന്ധനത്തിനും, വിഷയങ്ങളിൽനിന്ന് പിന്തിരിക്കപ്പെടുമ്പോൾ മോക്ഷത്തിനും വഴിയൊരുക്കുന്നു. മനസ്സിനോടുചേർന്ന് അഞ്ച് കർമ്മേന്ദ്രിയങ്ങളും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും കൂടാതെ അഹങ്കാരതത്വവും പ്രവർത്തിക്കുന്നു. ഹേ വീരാ!, വിഷയങ്ങളും ശരീരവുമൊക്കെ മനസ്സിന്റെ കർമ്മക്ഷേത്രങ്ങളായി അറിയുക.  ശബ്ദം മുതലായവ ജ്ഞാനേന്ദ്രിയങ്ങളുടേയും, ചലനം മുതലായവ കർമ്മേന്ദ്രിയങ്ങളുടേയും വിഷയങ്ങളാണു. ഇവയെക്കൂടാതെ, ഞാൻ എന്ന അഹങ്കാരതത്വവും ഒപ്പം പ്രവർത്തിക്കുന്നു. ദ്രവ്യം, സ്വഭാവം, ആശയം, കർമ്മം അഥവാ വിധി എന്നിവകളെ കാരണങ്ങളായി അറിയുക. ഇവയുടെ വികാരം ഹേതുവായി മേൽ‌പ്പറഞ്ഞ പതിനൊന്ന് തത്വങ്ങളിലൂടെ അനേകം പ്രവൃത്തികൾ ഈ പ്രപഞ്ചത്തിൽ ഉടലെടുക്കുന്നു. ഇത് സംഭവിക്കുന്നത് ഉള്ളിൽ കുടികൊള്ളുന്ന ക്ഷേത്രജ്ഞനാലാണു. അജ്ഞാനികളിൽ മനസ്സിനാൽ ഇങ്ങനെ പലതരം ആശയങ്ങളും കർമ്മങ്ങളും നാമ്പിടുന്നു. സ്വപ്നത്തിലും ജാഗ്രതവസ്ഥയിലും അവ വ്യക്തമാകുമ്പോൾ, തുരീയാവസ്ഥയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. എന്നാൽ, ജീവന്മുക്തന്മാരാകട്ടെ, അവയെ സസൂക്ഷ്മം തിരിച്ചറിയുന്നു.

ഹേ രാജൻ!, ഈ ശരീരത്തിനുള്ളിൽ രണ്ട് ക്ഷേത്രജ്ഞന്മാർ സ്ഥിതി ചെയ്യുന്നു. ഒന്ന് ജീവാത്മാവും മറ്റൊന്ന് പരമാത്മാവും. പരമാത്മാവ് ഈ പ്രപഞ്ചത്തിന്റെ പരമകാരണമാണു. അവൻ സ്വാശ്രിതനും ജന്മജരാമരണങ്ങളില്ലാത്ത സ്വയംജ്യോതിസ്വരൂപനുമാണു. അവൻ ബ്രഹ്മാവാദിയായ സകല ദേവന്മാരുടേയും അധിപനാണു. അവനെ നാരയണനെന്നു വിളിക്കുന്നു. അവൻ സകല ജീവഭൂതങ്ങളുടേയും ഏകാശ്രയമാണു. അവനിൽനിന്ന് ഈ പ്രപഞ്ചം ഉണ്ടാകുകയും അവനിൽത്തനെ അത് ലയിക്കുകയും ചെയ്യുന്നു. അവനാണിവിടെ സകലതിനും ആധാരം. അതുകൊണ്ട് അവനെ വാസുദേവനെന്നും വിളിക്കുന്നു. പ്രപഞ്ചം മുഴുവൻ വായുവാൽ നിറയപ്പെട്ടതുപോലെ, അവൻ സകലഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നു. ഇവിടെ സകലചരാചരങ്ങളും ആ പരമപുരുഷന്റെ നിയന്ത്രണത്തിലാണു. ഹേ രഹൂഗുണചക്രവർത്തേ!, വിഷയങ്ങളിൽ നിന്നകന്ന് സർവ്വോപാധിവിനിർമുക്തനാകാതെ ആത്മാവിന് മോക്ഷം സാധ്യമല്ല. അതു അതുവരെ ശരീരങ്ങൾ വിട്ട് ശരീരങ്ങൾ സ്വീകരിച്ചുകൊണ്ട് സംസാരത്തിലെ സുഖദുഃഖങ്ങൾക്കടിപ്പെട്ട് കാലം പോക്കുന്നു. അതുകൊണ്ട്, മനസ്സാണ് ജീവനെ ഈ സംസാരത്തിൽ കുടുക്കുന്നതെന്നറിയുക. വിഷയങ്ങളിൽ മുങ്ങിയ മനസ്സിനെ ശത്രുവായി കാണുക. കയ്യയച്ചുവിടുന്നപക്ഷം, ജീവനെ സംസാരത്തിൽ തളയ്ക്കുക എന്ന കർമ്മത്തിൽ അവൻ വിജയിക്കുന്നു. അവൻ ആത്മാവിനെ ജ്ഞാനത്തിൽ നിന്നും മറയ്ക്കുന്നു. അതുകൊണ്ട്, ഹേ രാജൻ!, അതിശക്തനായ ഈ മനസ്സിനെ ജയിക്കാൻ ശ്രമിക്കുക.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  തിനൊന്നാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous     Next



Jadabharata advises king rahuguna



5.10 ജഡഭരതരഹൂഗുണസംവാദം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 10
(ജഡഭരതരഹൂഗുണസംവാദം)



ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഒരിക്കൽ സിന്ധുസൌവീരദേശത്തിലെ രാജാവായിരുന്ന രഹൂഗുണചക്രവർത്തി കപിലാശ്രമത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ ഇക്ഷുമതിനദിയുടെ തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ പല്ലക്ക് വഹിച്ചിരുന്ന ഭൃത്യന്മാർക്ക് പ്രസ്തുതകർമ്മത്തിനായി മറ്റൊരാളുടെ സഹായംകൂടി ആവശ്യമായിവന്നു. യോഗ്യനായ ഒരാളെ അന്വേഷിച്ചുനടക്കുന്നതിനിടയിലായിരുന്നു അവർ ജഡഭരതനെ കണ്ടുമുട്ടിയതു. ഭരതന്റെ കരുത്തുറ്റ ശരീരം കണ്ട് അവർ ആ ജോലി അദ്ദേഹത്തെ ഏൽപ്പിച്ചു. യാതൊരു വിരോധവുമെന്ന്യേ ജഡഭരതൻ അതേറ്റെടുക്കുകയും ചെയ്തു. എന്നാൽ, അവർ പ്രതീക്ഷിച്ചവിധത്തിൽ ആ കർമ്മം ചെയ്യുവാൻ ജഡഭരതനറിയാമായിരുന്നില്ല. തികഞ്ഞ അഹിംസാവാദിയായതിനാൽ, ഓരോ ചുവട് വയ്ക്കുമ്പോഴും വഴിയിൽ ഒരുറുമ്പ് പോലുമില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു ഭരതന്റെ നടത്തം. അവിടെയുമിവിടെയും ചവുട്ടിയുള്ള അദ്ദേഹത്തിന്റെ ചലനം മറ്റുള്ളവരുടേതിന് വിരുദ്ധമായതിനാൽ പല്ലക്ക് ഇരുവശങ്ങളിലേക്കും ചരിയുകയും മറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ അസ്വസ്ഥനായ രഹൂഗുണചക്രവർത്തി ആ സംഭവത്തിന്റെ കാരണമന്വേഷിച്ചു. രഹൂഗുണമഹാരാജന്റെ ശിക്ഷാനടപടികളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ ഭൃത്യന്മാർ രാജാവിനോട് ഇപ്രകാരം പറഞ്ഞു: ഹേ മഹാരാജൻ!, ഞങ്ങൾ നിരപരാധികളാണു. ഇപ്പോൾ അങ്ങേയ്ക്കുണ്ടാകുന്ന ഈ അസ്വസ്ഥതയുടെ കാരണക്കാർ ഞങ്ങളല്ലെന്നറിയുക. രാജൻ!, പകരക്കാരനായി ഞങ്ങളോടൊപ്പം കൂടിയ ഇയാൾ കാലുകൾകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. അതുകൊണ്ട് ഇയാളോടൊപ്പം ശരിയായ രീതിയിൽ പല്ലക്ക് വഹിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

ഭൃത്യരുടെ വാക്കുകളിൽനിന്നും രഹൂഗുണമഹാരാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം ജഡഭരതനെ നോക്കി പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ സഹോദരാ!, പ്രഭാതം മുതലേ പല്ലക്ക് ചുമന്ന് നിങ്ങൾ നന്നേ അവശനായെന്ന് തോന്നുന്നു. മാത്രമല്ല, പ്രായാധിക്യത്തിൽ എല്ലും തോലുമായ താങ്കൾക്കിത് വഹിക്കുവാനുള്ള ആരോഗ്യവും കുറവാണെന്നാണ് നാം മനസ്സിലാക്കുന്നു. അതോ, ഇനി താങ്കൾക്കുള്ള സാമർത്ഥ്യം ഇവർക്കില്ലാത്തതാണോ കാര്യം!. ഏതായാലും, താങ്കൾ ഒന്നുകൂടി ശ്രമിച്ചുനോക്കുക!.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ! എല്ലാം കേട്ടുകൊണ്ടുനിന്ന ഭരതൻ വീണ്ടും അവരോടൊപ്പം പല്ലക്കുയർത്തി യാത്രയാരംഭിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ നടത്തത്തിൽ കാര്യമായ മാറ്റമൊന്നുംതന്നെയുണ്ടായില്ല. തുടർന്ന്, രഹൂഗുണമഹാരാജാവ് അത്യന്തം കോപാകുലനായി ജഡഭരതനോട് പറഞ്ഞു: ഹേ മൂഢാ!, നീയെന്താണീ കാട്ടുന്നതു? എന്തേ നീ ഒരു ജീവച്ഛവം പോലെ പെരുമാറുന്നു? നാമാരാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? നമ്മുടെ ആജ്ഞയെ നീ അനുസരിക്കുകയില്ലെന്നാണോ? ക്ഷണത്തിൽ ശിക്ഷ വിധിച്ചുകൊണ്ട് നിന്നെ നേവഴിക്കു നടത്താൻ നമുക്കറിയാഞ്ഞിട്ടല്ലെന്ന് മനസ്സിലാക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ആത്മസംയമനം നഷ്ടപ്പെട്ട രഹൂഗുണൻ ഇതിനകം രജസ്തമോഗുണങ്ങൾക്കടിപ്പെട്ടുപോയിരുന്നു. ക്രോധത്തിന്റെ പിടിയിലമർന്ന രാജാവ് ജഡഭരതനെ അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. ജ്ഞാനിയായിരുന്നിട്ടുപോലും രഹൂഗുണന് യോഗമായയാൽ മറയപ്പെട്ട ജഡഭരതന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഭരതന്റെ ഹൃദയം ഭഗവദ്നിലയമായിരുന്നു. സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ജഡഭരതൻ പുഞ്ചിരിച്ചുകൊണ്ട് രഹൂഗുണമഹാരാജനോട് മറുപടി പറഞ്ഞു: ഹേ വീരാ!, നിന്ദിച്ചുകൊണ്ടാണെങ്കിലും, അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണു. യഥാർത്ഥത്തിൽ അങ്ങ് സംസാരിച്ചത് ഒരിക്കലും എന്നോടായിരുന്നില്ല. അങ്ങ് ശാസിച്ചതെല്ലാം അങ്ങയുടെ പല്ലക്ക് വഹിച്ചുകൊണ്ടുനടന്നവനെയായിരുന്നു. എന്നാൽ, ഞാൻ ഒരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല, മറിച്ച്, എന്റെ ശരീരമായിരുന്നു അങ്ങയെ പല്ലക്കിലിരുത്തി വഹിച്ചുകൊണ്ടിരുന്നതു. ഞാൻ നിത്യനായ ആത്മാവാണു. അങ്ങുദ്ദേശിച്ചതുപോലെതന്നെ ഞാനൊരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല. അങ്ങ് പറഞ്ഞത് ന്യായം തന്നെ. ഞാൻ തടിച്ചുരുണ്ടവനല്ല. ശരീരാത്മഭേദത്തെ അറിയാത്തവർക്കുമാത്രമേ അങ്ങയുടെ ഈ വാക്കുകളിൽ ദുഃഖം തോന്നുകയുള്ളൂ. എല്ലുംതോലുമാകുന്നതും തടിച്ചുരുളുന്നതുമൊക്കെ ശരീരങ്ങളാണു. ജ്ഞാനികൾക്ക് ഒരിക്കലും ആത്മാവിനെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുകയില്ല. ആത്മാവിനെ സംബന്ധിച്ചിടത്തോളം, അവൻ തടിച്ചതോ മെലിഞ്ഞതോ അല്ല. അതുകൊണ്ട്, ഞാൻ തടിച്ചുകൊഴുത്തവനല്ലെന്ന് അങ്ങ് നിന്ദയോടുകൂടി പറയുമ്പോഴും, എന്നെ സംബന്ധിച്ച് അത് വളരെ സത്യമാണു. തടിക്കുക, മെലിയുക, ശാരീരികമാനസീകദുഃഖങ്ങൾ, വിശപ്പ്, ദാഹം, ഭയം, തർക്കം, ആഗ്രഹം, ജര, ഉറക്കം, കോപം, ദുഃഖം, ഭ്രമം, ശരീരം താനെന്ന് ധരിക്കുക, മുതലായവയെല്ലാം ഈ ജീവനെ പൊതിഞ്ഞിരിക്കുന്ന ശരീരവുമായി ബന്ധപ്പെട്ട വിവിധ ഭാവങ്ങളാണു. ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവരെ ഈവക കാര്യങ്ങൾ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, എന്നെ അവ യാതൊന്നുംതന്നെ ബാധിക്കുന്നില്ലെന്നറിയുക. അതുകൊണ്ട്, അങ്ങ് പറഞ്ഞതൊന്നുംതന്നെ എന്നെയാകാൻ വഴിയില്ല.

ഹേ രാജാവേ!, അങ്ങെന്നെ ജീവച്ഛവമെന്ന് വിളിക്കുകയുണ്ടായി. അതിലും യാതൊരു അതിശയോക്തിയുമില്ലെന്നറിയുക. കാരണം, ജനിച്ച സർവ്വതിനും മരണം ഉറപ്പാണു. തുടക്കമുള്ള ഏതിനും ഒടുക്കവുമുണ്ടെന്നറിയുക. അങ്ങയുടെ വീക്ഷണത്തിൽ അങ്ങ് രാജാവും ഞാൻ പ്രജയുമായിരിക്കാം. പക്ഷേ, ഈ സ്ഥാനമാനങ്ങൾ തികച്ചും അനിത്യമാണു. ഇന്ന് അങ്ങ് രാജാവും ഞാൻ പ്രജയുമാണെങ്കിൽ നാളെ ഇത് മറിച്ചായിക്കൂടെന്നില്ല. സകലതും കർമ്മഫലങ്ങൾകൊണ്ടും ഈശ്വരേച്ഛകൊണ്ടും സംഭവിക്കുന്ന ഭാവങ്ങളാണു. ഹേ രാജൻ! രാജാവായ അങ്ങ് പ്രജയായ എന്നോടാജ്ഞാപിച്ചാൽ എനിക്കനുസരിക്കുകയേ വഴിയുള്ളൂ. പക്ഷേ, ഈ വ്യത്യാസം അനിത്യമായ കേവലമൊരു കീഴ്വഴക്ക ആചാരമായേ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ. എല്ലാവരും പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് വിധേയരാണു. ആരുംതന്നെ ഇവിടെ അവയ്ക്ക് അധീതരായി ഇല്ല. ഇനിയും അങ്ങയുടെ ഭ്രമം മാറിയിട്ടില്ലെങ്കിൽ, ആജ്ഞാപിക്കുക, ഞാനെന്താണങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അങ്ങെന്നെ തെമ്മാടിയെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നും വിശേഷിപ്പിച്ചു. അതിനുകാരണം, അങ്ങേയ്ക്കെന്റെ സ്വരൂപത്തെ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണു. ഇനി അങ്ങുദ്ദേശിക്കുന്നതുപോലെ, ഞാൻ മന്ദബുദ്ധിയും തെമ്മാടിയും ഭ്രാന്തനുമാണെങ്കിൽ, എന്നെ ശിക്ഷിക്കുന്നതിൽ യാതൊരൌചിത്യവുമില്ലെന്നറിയുക. എന്തെന്നാൽ, ആ കർമ്മം, പൊടിച്ചതിനെത്തന്നെ വീണ്ടും പൊടിക്കുന്നതുപോലെയാണു. കാരണം, ഒരു ഭ്രാന്തനെ ഉപദേശിച്ചോ ശിക്ഷിച്ചോ നേരേയാക്കാൻ ശ്രമിക്കുന്നത് ഭോഷത്തരമാണു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, അസഭ്യമായ വാക്കുകൾകൊണ്ട് തന്നെ പരിഹസിച്ച രഹൂഗുണരാജാവിന് സരസമായ വാക്കുകളിലൂടെ ഭരതൻ ആത്മത്വത്തെ ഉപദേശിച്ചുകൊടുത്തു. യഥാർത്ഥത്തിൽ പല്ലക്ക് ചുമക്കുന്നതിലൂടെ ജഡഭരതന്റെ ഉദ്ദേശം ഏതുവിധത്തിലും തന്റെ പ്രാരബ്ദഭാരത്തെ കുറയ്ക്കുക എന്നുള്ളതായിരുന്നു. കാരണം, ആത്മജ്ഞാനികൾ ഒന്നിലും ഒരു ഭേദവും കാണുന്നില്ല. ഭരതൻ വീണ്ടും പല്ലക്ക് വഹിച്ചുകൊണ്ട് പോകാനൊരുങ്ങി.

പെട്ടെന്ന്, രഹൂഗുണമാഹാരാജാവ് പല്ലക്കിൽനിന്നും ചാടിയിറങ്ങി, ജഡഭരതന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു. ആത്മജ്ഞാനത്തിൽ അങ്ങേയറ്റം തല്പരനായ അദ്ദേഹം ആ പാദങ്ങളിൽ വീണ് നമസ്കരിച്ചു. തുടർന്ന്, തൊഴുകൈകളോടെ ജഡഭരതനോട് ഇങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണോത്തമാ!, അങ്ങാരാണ്?, അങ്ങയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ ശരീരത്തിൽ ഒരു പൂണുനൂൽ ഞാൻ കാണുന്നു. അങ്ങാരുടെ ശിഷ്യനാണു? അങ്ങ് ഋഷീശ്വരന്മാരിൽ ആരെങ്കിലുമാണോ? എന്തിനാണങ്ങ് ഇവിടെ വന്നിരിക്കുന്നതു? ഒരുപക്ഷേ, അടിയനെ അനുഗ്രഹിക്കുവാനായിരിക്കുമോ!. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എനിക്ക് ഇന്ദ്രന്റെ വജ്രത്തേയോ, ത്യക്ഷന്റെ ശൂലത്തേയോ, കുബേരന്റെ ആയുധങ്ങളേയോ പേടിയില്ല. ഞാൻ അഗ്നിയേയോ, അർക്കനേയോ, ചന്ദ്രനേയോ, യമരാജനേയോ ഭയക്കുന്നില്ല. എന്നാൽ, ബ്രാഹ്മണകോപത്തെ അടിയൻ അങ്ങേയറ്റം ഭയക്കുന്നു. അതുമാത്രമാണ് എനിക്കിവിടെ ഭയം തോന്നുന്ന ഒരേയൊരു കാര്യം. ഹേ സാധോ!, അങ്ങയുടെ മഹത്വം നിഗൂഢമാണു. വിഷയങ്ങളിൽനിന്നകന്ന് അങ്ങ് ആത്മാവിൽ രമിക്കുന്നവനാണു. ജ്ഞാനിയായ അങ്ങ് എന്തിനുവേണ്ടിയാണ് ജഡരൂപത്തിൽ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു? അങ്ങ് പറഞ്ഞതു മുഴുവൻ വേദസമ്മതമായ തത്വങ്ങളാണു. അവയെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണെങ്കിലും ദയവായി ആ ആത്മതത്വം വിശദമായി പറയാൻ കനിവുണ്ടാകണം. ഹേ ബ്രാഹമണവര്യാ!, അങ്ങ് മുമുക്ഷുക്കളുടെ ഭാഗ്യമായി ഭഗവാൻ ഹരിയുടെ ജ്ഞാനകലാംശമായി അവതരിച്ച ലോകത്തിന്റെ ആത്മീയഗുരുവാണു. അതുകൊണ്ട് ഞാൻ ചോദിക്കുന്നു, എന്താണിവിടെ പരമമായ ആശ്രയം? ഹേ ഗുരോ!, ഭഗവദവതാരമായ അങ്ങ് ഈ ലോകത്തിലെ ജനങ്ങളെ നിരീക്ഷിക്കുവാനിറങ്ങിയാതാണോ? ആരും കണ്ടറിയാതിരിക്കുവാൻ ജഡസ്വരൂപനായിവന്ന് അങ്ങ് ഞങ്ങളെ വീക്ഷിക്കുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അജ്ഞാനിയായ ഞാൻ പുത്രദാരങ്ങളോടൊപ്പം ഭൌതികതയിൽ ആസക്തനായി ജീവിക്കുന്നവനാണു. പ്രഭോ! അടിയനിൽ ആത്മജ്ഞാനമുണ്ടാകുവാനുള്ള വഴി അരുളിച്ചെയ്താലും!.

ഹേ ബ്രാഹ്മണോത്തമാ!, അടിയന്റെ പല്ലക്കും ചുമന്ന് ഏറെദൂരം നടന്നിട്ടും അങ്ങ് തളർന്നിട്ടില്ല എന്ന് പറയുന്നു. എന്നാൽ ഞാൻ മനസ്സിലാക്കുന്നത്, ശരീരം തളരുമ്പോൾ, ആത്മാവിലും തളർച്ചയുണ്ടാകുന്നുവെന്നാണു. അങ്ങ് പറഞ്ഞു, യജമാനനും ഭൃത്യനും തമ്മിലുള്ള വ്യത്യാസം അനിത്യമാണെന്നു. എന്നാൽ, സാധാരണജനങ്ങളിൽ അതൊരു വലിയ വ്യത്യാസംതന്നെയാണു. കാരണം, അതുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഇവിടെ പകൽ പോലെ വ്യക്തമാണു. നിത്യമല്ലെങ്കിൽ കൂടി ഈ ഭൌതികതയൊക്കെ സത്യമല്ലെന്നെങ്ങനെ പറയാൻ സാധിക്കും?. ഹേ ഗുരോ!, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ ഉപാധികൾ ആത്മാവിനെ ബാധിക്കുന്നില്ലെന്നാണല്ലോ അങ്ങ് പറഞ്ഞതു. എന്നാൽ, ദുഃഖം, സുഖം മുതലായ അവസ്ഥകൾ തീർച്ചയായും ആത്മാവിനെ ബാധിക്കുന്നവ തന്നെയാണു. ശരീരത്തിൽനിന്നുണ്ടാകുന്ന സുഖദുഃഖങ്ങൾ എങ്ങനെയാണ് ആതിനുള്ളിലെ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ആത്മാവിനേയും ബാധിക്കാതിരിക്കുന്നതു? സർവ്വവും അനുഭവിക്കുന്ന ആത്മാവ് എങ്ങനെയാണ് മുക്തമെന്ന് അങ്ങേയ്ക്ക് പറയാൻ കഴിയുക?

രാജാവും പ്രജകളുമൊക്കെയായിരിക്കുന്നത് അനിത്യമായ ഭാവങ്ങളാണെങ്കിലും, ഒരാൾ രാജാവായിക്കഴിഞ്ഞാൽ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും, തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ടു. ശിക്ഷയിലൂടെ തെറ്റുകാരൻ ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുവാൻ പ്രേരിതനാകുകയും ചെയ്യുന്നു. വീണ്ടും അങ്ങ് പറയുകയുണ്ടായി, ഉന്മത്തനായവനെ ശിക്ഷിക്കുന്നതുകൊണ്ട് വിശേഷമൊന്നുമില്ല, എന്ന്. പ്രഭോ!, യഥാർത്ഥത്തിൽ, സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന്റെ മുജ്ജന്മപാപങ്ങൾ നീങ്ങിക്കിട്ടുന്നു. അങ്ങനെയെങ്കിൽ അത് സത്യത്തിൽ ഒരനുഗ്രഹംതന്നെയല്ലേ? അങ്ങനെയെങ്കിൽ, അങ്ങ് പറയുന്നതും അടിയനറിയുന്നതും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണു.

ഹേ ബ്രാഹ്മണോത്തമാ!, അജ്ഞാനത്താൽ മതിമറന്ന ഞാൻ അങ്ങയോട് അനാദരവ് കാട്ടിയിരിക്കുന്നു. രാജാവാണെന്ന അഹങ്കാരത്താൽ ഞാൻ അങ്ങയോട് ചെയ്തത് മാപ്പർഹിക്കാത്ത അപരാധമാണു. എന്നാൽ, അവിടുത്തെ കാരുണ്യമുണ്ടായാൽ എനിക്കതിൽനിന്നും രക്ഷ നേടാൻ കഴിയും. ഹേ പ്രഭോ!, അങ്ങ് ഭഗവദ്മിത്രമാണു. അവനാകട്ടെ സകലഭൂതങ്ങളുടെ സുഹൃത്തും. അങ്ങ് ദേഹാത്മബോധത്തിൽനിന്നും കരകയറിയ മഹാത്മാവാണു. അതുകൊണ്ട് എല്ലാവരും അങ്ങേയ്ക്കൊരുപോലെതന്നെ. ഞാൻ പറഞ്ഞ വാക്കുകളൊന്നുംതന്നെ അങ്ങയെ അല്പം പോലും ബാധിച്ചിട്ടുണ്ടാകുകയില്ല. എങ്കിലും ഞാൻ പാപം ചെയ്തിരിക്കുന്നു. ശൂലപാണിയോളം പോന്നവനാണെങ്കിൽക്കൂടി അവിടുത്തെ അനുഗ്രഹം കൂടാതെ എനിക്കീ പാപഭാരത്തിൽനിന്ന് കരകയറുവാൻ സാധ്യമല്ല.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പത്താമധ്യായം സമാപിച്ചു.
ഓം തത് സത്.




Talks with Jadhabharata and king rahuguna




2019, ഏപ്രിൽ 7, ഞായറാഴ്‌ച

5.09 ഭരതചരിതം-3


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 9
(ഭരതചരിതം-3)


ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതിശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു. ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽപ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധയോഗമാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവനും, അതുപോലെ, ദാനം, തിതിക്ഷ, മുതലായ സകല സത്ഗുണങ്ങളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്തനുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു. രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു. അതിൽ ആൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു. ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി. താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സാത്വികന്മാരല്ലാതിരുന്നതിനാൽ അദ്ദേഹം അവരെ വല്ലാതെ ഭയന്നിരുന്നു. വീണ്ടും ഒരു പതനം താങ്ങാനാകാതെ ഭരതമഹാരാജൻ, തന്റെ ബന്ധുക്കളിനിനിന്നെല്ലാം അകലം പാലിച്ചു. മറ്റുള്ളവതന്നോട് ചങ്ങാത്തം കൂടാൻ വരാതിരിക്കുവാനായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ അന്ധനും ബധിരനും മൂകനുമായി അഭിനയിച്ചു. എന്നാൽ, രഹസ്യമായി ഉള്ളിന്റെയുള്ളിൽ അദ്ദേഹം സദാ ജപധ്യാനങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

പിതാവിന്റെ മനസ്സിൽ ജഡഭരതനോട് അത്യന്തം വാത്സല്യമായിരുന്നു. അദ്ദേഹം കൂടുതൽ സമയവും മകനോടൊപ്പം ചിലവഴിച്ചു. ജഡഭരതന് ഗൃഹസ്ഥാശ്രമജീവിതത്തിൽ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ പിതാവ് മകനെ ബ്രഹ്മചര്യാശ്രമവുമായി ബന്ധപ്പെട്ട വിധിൾ മാത്രം ചെയ്യിപ്പിച്ചു. തന്റെ വാക്കുകളെ മകൻ മാനിക്കുന്നില്ലെങ്കിൽക്കൂടി പിതാവ്, സ്വധർമ്മമെന്നു കരുതി, ഭരതനെ വൃത്തിയും ശുദ്ധിയും ശീലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വേദാധ്യയനം ചെയ്യിക്കാൻ നോക്കിയ പിതാവിനുമുമ്പിൽ ജഡഭരതൻ ഒരു മൂഢനെപ്പോലെ പെരുമാറി. പിതാവിന്റെ ചിട്ടവട്ടങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ മറ്റുവഴികളൊന്നും ജഡഭരതന് കാണാൻ കഴിഞ്ഞില്ല. എന്തിനും വിപരീതമായി മാത്രം ഭരതൻ പ്രവർത്തിച്ചു. എങ്കിലും തന്നാലാകുംവിധം പിതാവായ ആ ബ്രാഹ്മണശ്രേഷ്ഠനും ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലങ്ങൾ പോയിട്ടും ജഡഭരതന്റെ അവസ്ഥയ്ക് മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും, പിതാവ് മകനെ എല്ലാമെല്ലാമായിക്കണ്ട് സ്നേഹിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം മരണത്തെപ്പോലും മറന്നിരുന്നു. പക്ഷേ എത്രമറന്നാലും, മരണം ആരേയും ഉപേക്ഷിക്കാറില്ലല്ലോ. ഇവിടെയും ഉചിതമായ സമയത്ത് യമദൂതന്മാർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണശ്രേഷ്ഠന്റെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജഡഭരതനടങ്ങുന്ന തന്റെ ഇരട്ടക്കുട്ടികളെ അദ്ദേഹത്തിന്റെ ആദ്യഭാര്യയെ ഏൽപ്പിച്ച് പതിയുടെ ലോകം പൂകി. പിതാവിന്റെ മരണത്തിനുശേഷം ജഡഭരതനെ ആരുംതന്നെ ശ്രദ്ധിച്ചില്ല. മന്ദബുദ്ധിയും മൂഢനുമായിക്കണ്ട് സഹോദരങ്ങളൊന്നടങ്കം ഭരതനെ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരങ്ങളൊമ്പതുപേരും നാലുവേദങ്ങളിലും അപാരപാണ്ഡിത്യം കൈവരിച്ചവരായിരുന്നു. എന്നാൽ, ഭഗവദ്ഭക്തി അവരിൽ അല്പംപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ജഡഭരതന്റെ ഉള്ളറിയാൽ സാധിച്ചതുമില്ല.

പരീക്ഷിത്തേ!, അധമരായ മനുഷ്യർ മൃഗങ്ങളെക്കാളും നീചരാണെന്നറിയുക. ഒരേയൊരു വ്യത്യാസം മൃഗങ്ങൾ നാൽക്കാലികളും മനുഷ്യൻ ഇരുകാലികളുമാണെന്നുള്ളതു മാത്രമാണു. അവർ ജഡഭരതനെ സദാ മന്ദബുദ്ധിയായി കണ്ടറിഞ്ഞു. എന്നാൽ തന്റെ അവഗണിക്കുന്നവർക്കുമുന്നിൽ ജഡഭരതൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും അഭിനയിച്ചു. അല്ലെന്നറിയിക്കാൻ ഒരിക്കൽ പോലും ഭരതൻ ശ്രമിച്ചിരുന്നുമില്ല. അവൻ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് പെറുമാറിക്കൊണ്ടിരുന്നു. ഭിക്ഷയായിക്കിട്ടുന്നതായാലും ജോലിചെയ്തുനേടുന്നതായാലും, രുചിയുള്ളതായാലും ഇല്ലാത്തതായാലും, കുറച്ചായാലും കൂടുതലായാലും, ഭരതൻ എല്ലാ ആഹാരങ്ങളും ഒരുപോലെ സ്വീകരിച്ചുഭക്ഷിച്ചുപോന്നു. ജഡഭരതൻ ഒന്നുംതന്നെ ഇന്ദ്രിയസുഖത്തിനുവേണ്ടി ഭക്ഷിച്ചിരുന്നില്ല. കാരണം, ദ്വന്ദ്വാതീതനായ അദ്ദേഹത്തിന് സ്വാദിഷ്ടവും അസ്വാദിഷ്ടവുമായ അഹാരങ്ങളെല്ലാം ഒന്നുപോലെയായിരുന്നു.

എല്ലാവിധത്തിലും ഒരു കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു ജഡഭരതൻ. അദ്ദേഹത്തെ തണുപ്പോ ചൂടോ കാറ്റോ മഴയോ ഒന്നുംതന്നെ ബാധിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം തന്റെ ശരീരത്തെ വസ്ത്രങ്ങൾകൊണ്ട് മറച്ചിരുന്നില്ല. ഒരിക്കൽ പോലും തലയിൽ ഏണ്ണ പുരട്ടുകയോ കുളിയ്ക്കുകയോ ചെയ്തിരുന്നില്ല. കേവലം വെറുംനിലത്തുതന്നെ ശയനം. ഒരു ചെളിപുരണ്ട രത്നം പ്രകാശിക്കാത്തതുപോലെ, വൃത്തിഹീനമായ ശരീരത്തോടുകൂടിയ ജഡഭരതന്റെ ശ്രേഷ്ഠതയോ ആത്മജ്ഞാനമോ ഈ ലോകത്തിനുമുന്നിൽ തെളിയപ്പെട്ടിരുന്നില്ല. ചെളിപുരണ്ടുകറുത്ത ഒരു കൌപീനവും മാറിൽ അഴുക്കുപുരണ്ട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു പൂണൂനൂലും മാത്രമായിരുന്നു അദ്ദേഹം ആകെ തന്റെ ഭൌതികശരീരത്തോട് ചേർത്തുധരിച്ചിരുന്നതു. ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ജനങ്ങൾ അദ്ദേഹത്തെ ബ്രഹ്മബന്ധു എന്ന് ഇടയ്ക്കിടെ സംബോധന ചെയ്തിരുന്നു. അങ്ങനെ, അവഗണിക്കപ്പെട്ടും ആക്ഷേപിക്കപ്പെട്ടും ജഡഭരതൻ നാടാകെ എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

വയറുനിറയ്ക്കാൻവേണ്ടി മാത്രമായിരുന്നു ജഡഭരതൻ ജോലിചെയ്തിരുന്നതു. ആരോഗ്യമുള്ള തന്റെ ശരീരംകൊണ്ട് അദ്ദേഹം എന്ത് പ്രവൃത്തിയും അനായാസം ചെയ്യുമായിരുന്നു. ബന്ധുക്കൾ ഈ ഗുണത്തെ വേണ്ടതിലധികം ദുരുപപയോഗം ചെയ്തു. എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്നറിയാത്തവനായിരുന്നുവെങ്കിലും, പാടത്തെ പണികൾ ധാരാളം അദ്ദേഹത്തെക്കൊണ്ട് അവർ ചെയ്യിച്ചു. പഴയതും കരിഞ്ഞതും വളിച്ചതുമായ സകല അശുദ്ധ ആഹാരങ്ങളും അവർ ജഡഭരതന് നൽകും. എന്നാൽ അദ്ദേഹമാകട്ടെ, യാതൊരു വിരോധവും കൂടാതെ, അമൃതം ലഭിച്ച മാതിരി അവയെല്ലാം സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ ഒരു കൊള്ളക്കാരൻ പുത്രലാഭത്തിനുവേണ്ടി ഭദ്രകാളിക്ക് ബലിയർപ്പിക്കുവാനായി ഒരു ബലിമൃഗത്തെ തേടിനടക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന മൃഗം നഷ്ടപ്പെട്ടതിനെത്തുടർന്ന് അതിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ തന്റെ അനുയായികൾക്കൊപ്പം. ദിക്കെങ്ങും തിരക്കിയിട്ടും അവർക്ക് അതിനെ കണ്ടെടുക്കാൻ കഴിഞ്ഞില്ല. രാപ്പകലില്ലാതെ അവർ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരുദിവസം, രാത്രിയുടെ മധ്യയാമത്തിൽ, അവർ ഒരു പാടത്തിന് നടുവിലൂടെ തങ്ങളുടെ ബലിമൃഗത്തെ അന്വേഷിച്ചനടന്നുപോകുകയായിരുന്നു. പെട്ടന്നാണ് അതികായനും വൃത്തിഹീനനുമായ ഒരു മനുഷ്യൻ പാടത്തെ വിള കാക്കാനിരിക്കുന്നതായി അവർ കണ്ടതു. മൃഗതുല്യനായ ഇവൻ തന്നെയാണ് തങ്ങൾ തേടിനടക്കുന്ന മൃഗത്തേക്കാൾ ഉചിതമെന്ന് അവരുറപ്പിച്ചു. കണ്ടപാടെ അവരുടെ മുഖങ്ങൾ സന്തോഷംകൊണ്ട് തെളിഞ്ഞു. അവർ കയറുകൊണ്ട് കെട്ടിവരിഞ്ഞ് ജഡഭരതനെ തങ്ങളുടെ ദേശത്തേക്കുകൊണ്ടുപോയി. ബലിക്കായി ജഡഭരതനെ അവർ കുളിപ്പിച്ചു ശുദ്ധനാക്കി. പുതുവസ്ത്രങ്ങളുടുപ്പിച്ച്, വിവിധയിനം ആഭരണങ്ങളണിയിപ്പിച്ച്, ശരീരമാസകലം ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും പൂശി, നെറ്റിയിൽ പൊട്ടുതൊടുവിച്ച്, പൂമാലയണിയിച്ച്, ഒരു മൃഗത്തെപ്പോലെ ഭരതനെ അണിയിച്ചൊരുക്കി. മൃഷ്ടാന്നമായി ആഹാരം കഴിപ്പിച്ചതിനുശേഷം അവർ അദ്ദേഹത്തെ കാളീമാതാവിന്റെ അങ്കണത്തിലേക്കാനയിച്ചു. വിവിധയിനം വഴിപാടുകൾക്കൊപ്പം അവർ ബലിമൃഗമെന്നോണം ഭരതനേയും ദേവിയുടെ തിരുമുമ്പിൽ കൊണ്ടുനിർത്തി. ബലിയ്ക്ക് തൊട്ടുമുമ്പുള്ള പാട്ടുകളും മേളങ്ങളുമെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമായി അവിടെ അരങ്ങേറുകയായിരുന്നു. ജഡഭരതനെ അവർ കാളീവിഗ്രഹത്തിന് തൊട്ടുമുന്നിലിരുത്തി. ശേഷം, അദ്ദേഹത്തിന്റെ ചോരകൊണ്ട് അവർ കാളീദേവിയെ തൃപ്തിപ്പെടുത്തുവാനാരംഭിച്ചു. മുതിർന്ന ഒരാൾ അതിഭയാനകമായ ഒരു കൊടുവാൾ കൈയ്യിലെടുത്ത് മന്ത്രോച്ഛാരണത്തോടുകൂടി ജഡഭരതന്റെ തലയറുക്കുവാനായി അത് മുകളിലേക്കുയർത്തി.

അധമന്മാരായ ഈ കൊള്ളാക്കരെല്ലാം രജോഗുണത്തിനും തമോഗുണത്തിനും അടിപ്പെട്ട് ധനസമ്പാദനാർത്ഥം കാളിയെ ഉപാസിക്കുവാനിറങ്ങിപ്പുറപ്പെട്ടവരായിരുന്നു. അവർക്ക് വേദങ്ങളുമായോ ധർമ്മവുമായോ യാതൊരു ബന്ധവുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പാപികളായ അവർക്ക് സ്വാർത്ഥത്തിനായി ഉന്നതകുലജാതനും ഭഗവദ്ഭക്തനുമായ ജഡഭരതനെ മൃഗതുല്യനായിക്കണ്ട് കാളീദേവിക്ക് ബലികൊടുക്കുവാൻ തോന്നിയതു. സാധുവായ ജഡഭരതന് ഇവിടെ ശത്രുക്കളായി ആരുംതന്നെയുണ്ടായിരുന്നില്ല. അദ്ദേഹം ഭഗവദ്ദാസനും സകലഭൂതങ്ങളുടേയും സുഹൃത്തുമായിരുന്നു. അതുകൊണ്ട് കാളീദേവിക്ക് അവരുടെ പ്രവർത്തികൾ സഹിക്കാൻ കഴിഞ്ഞില്ല. അത്യാഗ്രഹികളായ ഈ അധമന്മാർ സാധുവായ ജഡഭരതനെ കൊല്ലാൻ തുടങ്ങുന്നതുകണ്ട ദേവി, ദിക്കെങ്ങും പ്രകമ്പനം കൊള്ളുന്ന അത്യുജ്ജ്വലശബ്ദത്തോടുകൂടി വിഗ്രഹം തകർത്തുടച്ച് അതിനുള്ളിൽനിന്നും കണ്ണഞ്ചുന്ന തേജസ്സോടുകൂടി അവർക്കുമുന്നിൽ പ്രത്യക്ഷയായി. അതിഘോരമായ അവരുടെ അപരാധത്തെ ക്ഷമിക്കുവാൻ കഴിയാതെ കാളി കോപാകുലയായി അവരെ തീഷ്ണമായ തന്റെ കണ്ണുകളിലൂടെ തുറിച്ചുനോക്കി. കൂർത്തുവളഞ്ഞ അവളുടെ ദംഷ്ട്രകൾ രക്തദാഹികളായി വെളിയിലിറങ്ങി. അരുണസൂര്യനെപ്പോലെ ആ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ലോകം മുഴുവൻ നശിപ്പിക്കുവാനെന്നോണം ദേവി ഉഗ്രരൂപിയായി ജ്വലിച്ചുനിന്നു. ഭൂമിയെ ത്രസിപ്പിച്ചുകൊണ്ട് ദേവി കോവിലിൽനിന്നും ചാടി വെളിയിലിറങ്ങി. ഭരതനെ കൊല്ലാനൊരുക്കിവച്ച കൊടുവാൾ പിടിച്ചുവാങ്ങി ശ്രീഭദ്രകാളി അവരുടെ കഴുത്തറുത്തു. തുടർന്ന്, കഴുത്തിലൂടെ വാർന്നൊഴുകിയ ചുടുരക്തം അവൾ കോരിക്കോരിക്കുടിച്ചു. ദേവിയോടൊപ്പം ആ ഉന്മാദകദ്രവത്തെ സകലഭൂതപ്രേതപിശാചുക്കളും യഥേഷ്ടം പാനം ചെയ്തു. ഉന്മത്തരായ അവർ ആടാനും പാടാനും തുടങ്ങി. ആ നൃത്തം കണ്ടാൽ ലോകമവസാനിക്കുവാൻ പോകുന്നതുപോലെ തോന്നുമായിരുന്നു. ഉന്മാദലഹരിയിൽ അവർ ആ തെമ്മാടിക്കൂട്ടങ്ങളുടെ തലകൾ കൊണ്ട് പന്തുകളിച്ചു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ പരീക്ഷിത്തേ!, സാധുക്കളെ ഉപദ്രവിക്കുന്ന സർവ്വരുടേയും അനുഭവം ഇതുതന്നെയായിരിക്കും.     ഹേ വിഷ്ണുദത്താ!, യാതൊരുവനാണോ ഈ ശരീരം താനല്ലെന്നറിയുകയും, സദാസമയം ജീവന്മുക്തനായിരിക്കുകയും, സർവ്വദാ സകലഭൂതങ്ങളുടേയും ഹിതത്തിനായി പ്രവർത്തിക്കുകയും, പരന്മാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നത്, അവനെ എപ്പോഴും സുദർശനചക്രധാരിയായ ഭഗവാൻ ഹരി കാത്തുരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഭഗവദ്ഭക്തന്മാർ എപ്പോഴും അവന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചവരാണു. ശിരശ്ഛേതം സംഭവിക്കുവാൻ പോകുന്ന സാഹചര്യത്തിൽ‌പോലും അവരുടെ ബോധം ഇളകാതെയിരിക്കുന്നു. യാതൊരു ശക്തിക്കും ഭഗവദ്ഭക്തന്മാരെ നശിപ്പിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയിക്കേണ്ടാ.

           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








The story of Jadabharatha

5.08 ഭരതചരിതം-2


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 8 
(ഭരതചരിതം - 2)



ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ഒരുദിവസം, പ്രഭാതത്തിൽ നിത്യകർമ്മങ്ങൾ കഴിച്ച്, പുലഹാശ്രമത്തിനടുത്തുള്ള ഒരു മഹാനദിയുടെ തീരത്ത് ഭരതമഹാരാജാവ് വിശ്രമിക്കുവാനിരുന്നു. കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ഓംകാരോച്ഛാരണത്തോടുകൂടി ഭഗവദ്ധ്യാനമാരംഭിച്ചു. അദ്ദേഹം ഭഗവാനെ ഹൃദയത്തിൽ കണ്ട് ധ്യാനിച്ചിരിക്കുന്ന ആ സമയം, അതിയായ ദാഹത്തോടുകൂടി ജലപാനം ചെയ്യുവാനായി ഗർഭിണിയായ ഒരു പേടമാൻ ആ നദിയുടെ തീരത്തേക്ക് വന്നടുത്തു. അവൾ ആർത്തിയോടെ വെള്ളം കുടിച്ചുകൊണ്ടിരിക്കെ, ഒരു സിംഹം പിന്നിലൂടെ പാഞ്ഞടുത്ത് അതിഘോരമായി ഗർജ്ജിച്ചു. സകലഭൂതങ്ങളേയും ഭയപ്പെടുത്തുന്ന ആ ഗർജ്ജനം കേട്ട് പാവം പേടമാൻ ഞെട്ടിത്തരിച്ചു. മരണത്തെ മുന്നിൽ കണ്ടുകൊണ്ട് പൂർണ്ണഗർഭിണിയായ അവൾ പേടിച്ചരണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള ആഗ്രഹത്തോടുകൂടി കാട്ടിനുള്ളിലേക്ക് കുതിച്ചുപാഞ്ഞു. ശരീരമിളകിയുള്ള ആ ഓട്ടത്തിനിടയിൽ അവളുടെ ജഠരത്തിൽനിന്നും ആ ചോരക്കുഞ്ഞുമാൻ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. കുഞ്ഞിനെ ജീവനോടെ പ്രസവിക്കുവാൻ കഴിഞ്ഞുവെങ്കിലും ശരീരത്തിനേറ്റ ആഘാതത്തിൽ അവൾ തന്റെ ഗുഹയ്ക്കടുത്തെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണുമരിച്ചിരുന്നു.

പരീക്ഷിത്തേ!, ശബ്ദം കേട്ട ദിക്കിലേക്ക് നോക്കിയ ഭരതമഹാരാജാവ് നദിയിലൂടെ തന്റെ നേർക്കൊഴുകിവരുന്ന ചോരയിൽ കുതിർന്ന ഒരു മാൻകിടാവിനെയാണ് കണ്ടതു. ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ സാരമായി വേദനിപ്പിച്ചു. മാൻകുഞ്ഞിനെ കണ്ട് അദ്ദേഹത്തിൽ കാരുണ്യമുദിച്ചു. മാതാവ് നഷ്ടപ്പെട്ട ആ മാൻകുട്ടിയെ ഭരതമഹാരാജൻ തന്റെ ആശ്രമത്തിലേക്കെടുത്തുകൊണ്ടുപോയി. അവിടെ അദ്ദേഹം അതിനെ സ്നേഹത്തോടെ ലാളിച്ചുവളർത്തി. മറ്റുള്ള മൃഗങ്ങളിൽനിന്നും ഉപദ്രവമേൽക്കാതിരിക്കുവാൻ അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്കിടെ അദ്ദേഹം അവനെ തന്റെ മടിയിലിരുത്തി തലോടുകയും ചുംബിക്കുകയും ചെയ്തു. എന്നാൽ, അതേസമയം, താൻപോലുമറിയാതെ ഭരതമഹാരാജാവ് പതുക്കെ പതുക്കെ അദ്ധ്യാത്മതലത്തിൽനിന്നും വഴിപിഴയ്ക്കുകയായിരുന്നു. അദ്ദേഹം സദാസമയവും ആ മാൻകുട്ടിയുടെ പിന്നാലെ കൂടിക്കൊണ്ട് തന്റെ സാധകളും, എന്തിനുപറയാൻ!, ഭഗവാനെത്തന്നെയും മറന്നുപോയിരുന്നു.

ബന്ധത്തിന്റെ നൂലാമാലയിൽ കുടുങ്ങി മായയിൽ ഭ്രമിച്ച അദ്ദേഹം ചിന്തിച്ചു: അഹോ! കഷ്ടം!. ഈ പാവം മൃഗം കാലത്തിന്റെ ഗതിയിൽ ആരോരുമില്ലാതായിരിക്കുന്നു. ഞാനല്ലാതെ മറ്റാരുംതന്നെ ഈ ഭൂമിയിൽ ഇതിന് തുണയില്ല. ഇവന്റെ അമ്മയും അച്ഛനും ബന്ധുക്കളുമെല്ലാം ഈ ഞാൻ മാത്രമാണു. മാത്രമല്ല, ഈ പാവം മാൻകുട്ടി എന്നിൽ അഭയം പ്രാപിച്ചിരിക്കുകയാണു. അതുകൊണ്ട് എന്റെ യോഗസാധനയെ ഉപേക്ഷിച്ചുകൊണ്ടാണെങ്കിലും ഇതിനെ പരിപാലിക്കേണ്ടത് എന്റെ ബാധ്യതയാണു. ഞാനിതിനെ വാത്സല്യത്തോടെ വളർത്തുകതന്നെവേണം. എന്നിൽ ആശ്രയം തേടിയ ആരോരുമില്ലാത്തെ ഈ പാവം ജന്തുവിനെ എങ്ങനെയാണു ഞാൻ ഉപേക്ഷിക്കുക?. അത് ഘോരമായ അപരാധം തന്നെയാണു. സന്യാസിയാണെങ്കിൽപോലും ആർത്തന്മാരോട് കാരുണ്യം കാട്ടേണ്ടത് ധർമ്മംതന്നെയാണു. എന്ത് വില കൊടുത്തിട്ടായാലും ആശ്രിതരെ സംരക്ഷിക്കേണ്ടതു സാധുക്കളുടെ ധർമ്മമാണു.

ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്തേ!, ആ മാൻകിടാവിനോടുള്ള വാത്സല്യത്താൽ ഭരതമഹാരാജൻ ഉണ്ണുന്നതും ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം അവനോടൊപ്പമായി. തന്റെ ജീവിതം അദ്ദേഹം ആ മാൻകുട്ടിയെ പരിചരിക്കുന്നതിലും വളർത്തുന്നതിനും അവനെ രക്ഷിക്കുന്നതിനും മാത്രമായി ഉഴിഞ്ഞുവച്ചു. സദാ സമയവും അവന്റെ ചേഷ്ടകൾ കണ്ട് അദ്ദേഹം ആനന്ദിക്കുമായിരുന്നു. ചിലനേരം അദ്ദേഹം അവനെ തന്റെ തോളിലേറ്റി കുറേദൂരം നടക്കും. ഉറങ്ങുമ്പോൾ അദ്ദേഹം ആ മൃഗത്തെ തന്റെ നെഞ്ചിൽ കിടത്തിയുറക്കി. ഇങ്ങനെ ഓരോതരം പ്രവൃത്തികളിലൂടെ ഭരതമഹാരാജൻ ആ മാൻകുട്ടിയെ പരിപാലിക്കുന്നതിലുള്ള ആനന്ദം അനുഭവിച്ചുകൊണ്ടിരുന്നു.

പൂജയ്ക്കും ധ്യാനത്തിനുമൊക്കെ അദ്ദേഹത്തിന് ഒട്ടുംതന്നെ സമയം കിട്ടാതായി.  അല്പസമയത്തെ ധ്യാനത്തിനിടയിപോലും അവനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹത്തിനുള്ളിലേക്കോടിയെത്തി. ചിലസമയങ്ങളിൽ സാധനകൾ പാതിയിൽ മതിയാക്കി അദ്ദേഹം ഇടയ്ക്കിടെ തന്റെ മാനിനെ അന്വേഷിച്ചിറങ്ങുക പതിവായി. ആകാംക്ഷയോടെ നോക്കി നടന്ന്, അവനെ കണ്ടുകിട്ടുന്നതുവരെ മനസ്സ് വല്ലാതെ പരിഭ്രമിക്കുകയും, ഒടുവിൽ കണ്ടുകിട്ടുമ്പോൾ അതിൽ ആനന്ദം അലയടിക്കുകയും ചെയ്യുമായിരുന്നു. സകല ഭൂതങ്ങളേയും മറന്ന് അദ്ദേഹം സദാ ഒരു മാൻ‌കുട്ടിയുടെ ക്ഷേമത്തിനുവേണ്ടിമാത്രം പ്രാർത്ഥിച്ചു.

ഒരുദിവസമെങ്കിലും തന്റെ മാൻകുഞ്ഞ് തിരിച്ചുവരാൻ അല്പം വൈകിയാൽ അദ്ദേഹത്തിന്റെ ഹൃദയം പിടയുമായിരുന്നു. ആ മനോവ്യഥയിൽ അദ്ദേഹം ആരോടെന്നില്ലാതെ പറയും: അഹോ!, കഷ്ടം!, ആരും കൂട്ടിനില്ലാതെ കാട്ടിൽ അവൻ കഷ്ടപ്പെടുകയായിരിക്കും. ഞാൻ എത്ര ഭാഗ്യഹീനനാണു? എന്റെ മനസ്സ് ഒരു സൂത്രശാലിയെപ്പോലെ എന്നെ വേട്ടയാടുകയാണു. അതെന്നെ സദാ ചതിക്കുന്നതുപോലെ തോന്നുന്നു. ചില മനുഷ്യർ തങ്ങളുടെ ചില പ്രവൃത്തികൾകൊണ്ട് മറ്റുള്ളവരിൽ സ്വാധീനമുണ്ടാക്കുന്നതുപോലെ, എന്റെ മനസ്സിനെ തന്റെ ചേഷ്ടകൾകൊണ്ട് ആ മാൻകുട്ടി കീഴടക്കിയിരിക്കുന്നു. ഞാൻ എന്റെ മനസ്സിനെ വീണ്ടെടുക്കുമ്പോഴൊക്കെ വീണ്ടും ആ മൃഗം തിരിച്ചുവന്ന് അതിനെ കീഴടക്കുന്നു. പ്രഭാതത്തിൽ കാട്ടിലേക്ക് പോയവനാണു. ഇനി എപ്പോഴാണ് ഞാൻ അവൻ സമാധാനത്തോടെ പുല്ലുതിന്നുന്നത് കാണുക?. ഇനി കാട്ടിൽ വച്ച് ഏതെങ്കിലും ക്രൂരമൃഗങ്ങളാൽ വേട്ടയാടപ്പെട്ട് ഇതിനകം അവൻ മരിച്ചിട്ടുണ്ടാകുമോ?

സൂര്യനുദിക്കുമ്പോൾ സർവ്വം പ്രകാശമാനമാകുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇപ്പോൾ പൂർണ്ണമായും അന്ധകാരത്തിലകപ്പെട്ടിരിക്കുകയാണു. സർവ്വത്തേയും കാട്ടിത്തരുന്ന സൂര്യൻ വേദങ്ങളുടെ മൂർത്തിമദ്ഭാവമാണു. എന്നാൽ, ഞാൻ സർവ്വവും മറന്നുപോയിരിക്കുന്നു. സൂര്യനിതാ അസ്തമിക്കാൻ സമയമായി. ഇപ്പോഴും എന്റെ മാൻകിടാവിതുവരെ ആശ്രമത്തിൽ തിരിച്ചെത്തിയിട്ടില്ല. അവൻ ഒരു രാജകുമാരനെപ്പോലെയാണു. എപ്പോഴാണവൻ തിരിച്ചെത്തുക?. എപ്പോഴാണവന്റെ ചേഷ്ടകൾ എനിക്കിനി കാണാൻ കഴിയുക? എപ്പോഴായിരിക്കും അവൻ എന്റെ മുറിവേറ്റ ഈ ഹൃദയത്തെ സ്വാന്തനിപ്പിക്കുക? സത്യത്തിൽ ഞാൻ ഒരു പുണ്യവും ചെയ്തിട്ടില്ല. അതുകൊണ്ടല്ലേ അവൻ ഇനിയും തിരികെ വന്നിട്ടില്ലാത്തതു?

അഹോ!, എന്ത് രസമായിരുന്നു അവനോടൊപ്പം സമയം ചെലവഴിക്കുവാൻ?. ഞാൻ കണ്ണടച്ച് ധ്യാനിക്കുവാനിരുന്നാൽ അവൻ എനിക്ക് ചുറ്റും വലം വച്ചു കളിച്ചുകൊണ്ടേയിരിക്കും. പേടിയോടുകൂടിയാണെങ്കിൽപോലും, പരിഭവത്തോടെ ആ കൊമ്പുകൾകൊണ്ട് മൃദുലമായി എന്റെ ശരീരത്തിലുരച്ച് എന്നെ ശല്യം ചെയ്യുമായിരുന്നു. എന്റെ പൂജാസാമഗ്രികളെല്ലാം അവൻ കടിച്ച് അശുദ്ധമാക്കുമായിരുന്നു. ഞാൻ തള്ളിമാറ്റുമ്പോൾ വളരെ അനുസരണയോടും അച്ചടക്കത്തോടും കൂടി അവൻ അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു.

ശ്രിശുകൻ വീണ്ടും പറഞ്ഞു” “ഹേ രാജൻ!, ഒരുദിവസം, ഒരു ഭ്രാന്തനെപ്പോലെ ഇങ്ങനെ സംസാരിച്ചുകൊണ്ട് ഭരതമഹാരാജാവ് പെട്ടെന്ന് വെളിയിലേക്കിറങ്ങി. മുറ്റത്ത് തന്റെ മാൻകുട്ടിയുടെ കാലടയാളങ്ങൾ കണ്ടപ്പോൾ അദ്ദേഹം പരിതപിച്ചു: അല്ലയോ ഭാഗ്യഹീനനായ ഭരതാ!, നിന്റെ തപസ്സിനേക്കാൾ എത്രകണ്ട് ശ്രേഷ്ഠമാണ് ഈ ഭൂമീദേവി ചെയ്ത തപസ്സുകൾ. അതുകൊണ്ടിതാ അവളുടെ മാറിൽ അവന്റെ കാൽപ്പാടുകൾ പതിഞ്ഞ അടയാളങ്ങൾ കാണപ്പെട്ടിരിക്കുന്നു. അല്ലയോ ഭൂമീദേവി!, നീ എത്ര ധന്യയാണു!.  ഇതിലൂടെ ഞാനെന്റെ മാൻകുട്ടിയെ അന്വേഷിച്ച് കണ്ടെത്തും.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഭരതമഹാരാജൻ ആകാശത്തേക്ക് നോക്കി. ചന്ദ്രനിൽ കണ്ട കറുത്ത അടയാളത്തെ ക്കണ്ട് അദ്ദേഹം വീണ്ടും ഇങ്ങനെ പുലമ്പി: ഹേ ദുഃഖിതരിൽ കനിവ് ചൊരിയുന്ന ചന്ദ്രാ!, എന്റെ മാൻകുട്ടിയുടെ നിസ്സഹായതയെ കണ്ടറിഞ്ഞ് നീ അവനെ നിന്നരികിൽത്തന്നെ സൂക്ഷിച്ചിട്ടുണ്ടോ?. അവന് എന്നോട് വളരെ ബഹുമാനവും സ്നേഹവുമായിരുന്നു. അതുകൊണ്ടായിരിക്കാം അവൻ നഷ്ടമായപ്പോൾ എന്റെ മകൻ എനിക്ക് നഷ്ടമായതുപോലെ ഈ ഹൃദയം ചുട്ടുപൊള്ളുന്നതു.  അവൻ എന്നെ വിട്ടുപിരിഞ്ഞ ദുഃഖം കൊണ്ടാവാം എന്റെ മനസ്സും ശരീരവും കാട്ടുതീയിൽ പെട്ടതുപോലെ വെന്തുനീറുന്നതു. അതു കണ്ടിട്ടാണോ നീയും നിന്റെ കുളിർമ്മയാകുന്ന അമൃതം എന്നിലേക്ക് ചൊരിയുന്നതു?

ശുകദേവൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ, ഭരതമഹാരാജാവ് തന്റെ മാൻകുട്ടിയെ തിരികെ ലഭിക്കുവാനുള്ള അതിയായ ആഗ്രഹത്തിൽ ദീനദീനം വിലപിച്ചുകൊണ്ടിരുന്നു. ഭൂതകാല കർമ്മങ്ങളുടെ ഫലമായി അദ്ധ്യാത്മതലത്തിൽനിന്നും വ്യതിചലിക്കപ്പെട്ട് ബ്രഹ്മചര്യവും സാധനയുമെല്ലാം അദ്ദേഹം മറന്നു. ആത്മസാക്ഷാത്കാരസാധനയ്ക്ക് തടസ്സമുണ്ടാകുമെന്ന് കരുതി പുത്രന്മാരേയും ഭാര്യയേയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹം കേവലം ഒരു മാൻകുട്ടിയുടെ ദയനീയാവസ്ഥയിൽ മനമലിഞ്ഞ് അവനിൽ ഇത്രകണ്ട് ആസക്തനായതിനുപിന്നിൽ മറ്റെന്ത് കാരണമുണ്ടാകാനാണു? എന്തുകൊണ്ടാണ് അടങ്ങാത്ത ഒരഭിനിവേശം ആ മാൻകുട്ടിയിൽ അദ്ദേഹത്തിനുണ്ടായതു? അതെ, ഇതദ്ദേഹത്തിന്റെ പ്രാരബ്ദകർമ്മഫലം കൊണ്ട് മാത്രമുണ്ടായ മാറ്റമാണു. അതുകൊണ്ടാണ് ഒരു മാനിന്റെ പിറകേ പോയി തന്റെ മഹത്ജന്മത്തെ അദ്ദേഹം വൃഥാവിലാക്കിയതു. ഹേ രാജൻ!, എന്തുപറഞ്ഞാലും കാലമാകുന്ന വിഷസർപ്പം അദ്ദേഹത്തിന് തൊട്ടുമുന്നിൽത്തന്നെ നിലകൊള്ളുന്നുണ്ടായിരുന്നു.

ഭരതമഹാരാജാവിനെ തേടി മരണം സമാഗതമായി. ആ സമയം, തന്റെ മകനെപ്പോലെ ആ മാൻകുട്ടി തന്നരികിലിരിക്കുന്നതായും തന്റെ മരണാസന്നനിലയെക്കണ്ട് അവൻ വിലപിക്കുന്നതായും അദ്ദേഹത്തിന് തോന്നി.  ഒടുവിൽ അവനെമാത്രം തന്റെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഭരതമഹാരാജൻ ഈ ലോകവും ആ മാൻകുട്ടിയേയും തന്റെ ശരീരത്തേയുമുപേക്ഷിച്ചു. അടുത്ത ജന്മം ഒരു മാനിന്റെ ശരീരം സ്വീകരിച്ചുകൊണ്ട് പുനർജ്ജനിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിനൊരനുഗ്രഹമുണ്ടായി. ഒരു മൃഗത്തിന്റെ ശരീരത്തിൽ പിറന്നുവെങ്കിലും, തന്റെ പഴയ ജന്മത്തെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് തന്റെ വർത്തമാനജന്മത്തിന്റെ കാരണവും ഉദ്ദേശവും അറിയുവാനും കഴിഞ്ഞിരുന്നു. അദ്ദേഹം പശ്ചാത്തപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: കഷ്ടം!. ആത്മജ്ഞാനതലത്തിൽനിന്നും എനിക്ക് പതനം സംഭവിച്ചിരിക്കുന്നു. ഞാൻ സ്വന്തം വീടും ഭര്യയേയും കുട്ടികളേയുമുപേക്ഷിച്ച് ഭഗവദ്സായൂജ്യമടയാനിറങ്ങിത്തിരിച്ചവനായിരുന്നു. കാട്ടിൽ അതിനുചിതമായ ഒരു സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഞാൻ എന്റെ സ്വരൂപത്തെ തിരിച്ചറിയുകയും ആത്മസാക്ഷാത്കാരത്തിനായി സാധന അനുഷ്ഠിക്കുകയും ചെയ്തു. അതിലൂടെ എനിക്കെന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമിപ്പിക്കുവാൻ കഴിഞ്ഞു. അങ്ങനെ ഞാൻ എന്റെ ഉദ്യമത്തിൽ വിജയിച്ചു. എന്റെ ഹൃദയത്തിൽ ഭഗവാൻ ശ്രീവാസുദേവൻ മാത്രമായിരുന്നു. എന്നാൽ മൂഢത്വം കാരണം ഞാൻ വീണ്ടും താഴേക്കുപതിച്ചു. ഇന്ന് ഞാനിതാ സർവ്വവും വൃഥാവിലാക്കി കേവലം ഒരു മാനിന്റെ ശരീരവും സ്വീകരിച്ചു വീണ്ടും സംസാരത്തിൽ വന്നിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, ആ മാനിന്റെ ശരീരത്തിലിരുന്നുകൊണ്ട് ഭരതമഹാരജാവ് തന്റെ ഭൂതകാലകർമ്മങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും അതിലൂടെ ഭൌതികാഗ്രഹങ്ങളിൽനിന്ന് പൂർണ്ണമായും നിവർത്തിക്കുകയും ചെയ്തു. എന്നാൽ, ഈ സത്യം അദ്ദേഹം മറ്റാരേയും അറിയിപ്പിച്ചിരുന്നില്ല. ഒരുദിവസം, താൻ പിറന്നുവീണ കാലഞ്ജര എന്ന പർവ്വതത്തിൽനിന്നും തന്റെ അമ്മയെ വിട്ടുപിരിഞ്ഞ് അവിടംവിട്ട് വീണ്ടും പുലഹന്റേയും പുലസ്ത്യന്റേയും ആശ്രമം സ്ഥിതിചെയ്യുന്ന സാളഗ്രാമവനത്തിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അവിടെ ഒരു സാധാരണ മൃഗത്തെപ്പോലെ അദ്ദേഹം ജീവിച്ചു. അതേസമയംതന്നെ, വീണ്ടും ദുഃസ്സംഗത്താൽ ഒരു പദച്യുതിയുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പൂർവ്വകാലചരിത്രത്തെ തന്നിൽത്തന്നെ ഒളിപ്പിച്ച്, പുല്ലുകൾ തിന്നുകൊണ്ട് മരണംവരെ ആ ആശ്രമത്തിൽ കഴിഞ്ഞുകൂടി. അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല, പരംപൊരുൾ അദ്ദേഹത്തോടൊപ്പം സദാസമയവുമുണ്ടായിരുന്നു. അങ്ങനെ ഒരു മാനിന്റെ ശരീരത്തിൽ ഭരതമഹാരാജാവ് തന്റെ അവസാനനിമിഷവും കാത്തുകഴിഞ്ഞു. ഒരിക്കൽ ഒരു പുണ്യനദിയിൽ കുളിച്ചുകൊണ്ടുനിൽക്കെ, അദ്ദേഹം തന്റെ വർത്തമാനശരീരത്തെ അവിടെ ഉപേക്ഷിച്ചു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.


< Previous            Next >




 The story of Bharata Maharaja