2019, മാർച്ച് 4, തിങ്കളാഴ്‌ച

4.28 പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 28
(പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു)


puranjana take rebirth as a beutiful woman എന്നതിനുള്ള ചിത്രം  നാരദൻ കഥ തുടരുന്നുഹേ പ്രാചീനബർഹിസ്സ് മഹാരാജാവേ!, അങ്ങനെ കാലകന്യ യവനനോടും പ്രജ്വാരനോടും അവരുടെ സൈന്യങ്ങളോടും ചേർന്ന് ലോകമാകെ സഞ്ചരിക്കുവാൻ തുടങ്ങി. ഒരിക്കൽ, വീണ്ടും അവർ പുരഞ്ജനന്റെ പുരത്തെ ആക്രമിച്ചു. മുന്നേപോലെതന്നെ അന്നും ആ പഴയ പഞ്ചാനനൻ അതിനുള്ളിലെ ഭോഗവസ്തുക്കളെല്ലാം നഷ്ടപ്പെടാതിരിക്കുവാനായി തന്നാൽ കഴിയുംവിധം പൊരുതിയെങ്കിലും അവരുടെ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന സകല സുഖഭോഗങ്ങളും ഉപയോഗശൂന്യമായ രീതിയിൽ ഛിന്നഭിന്നമാക്കപ്പെട്ടു. യവനന്റെ സൈന്യം കാലകന്യയോടൊപ്പം ഒമ്പത് വാതിലുകളിലൂടെയും അകത്തേക്കുകടന്ന് സകലരേയും നിഷ്കരുണം ആക്രമിക്കാൻ തുടങ്ങി. ആ അവസരത്തിൽ പുരഞ്ജനൻ തന്റെ കുടുംബത്തെക്കുറിച്ചോർത്ത് അത്യന്തം വ്യാകുലനായി. കാലകന്യകാമാവേശത്തോടുകൂടി പുരഞ്ജനനെ കെട്ടിപ്പുണർന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ സകലസൌന്ദര്യവും ഇല്ലാതായി. കാമത്താൽ ബുദ്ധിഭ്രമിച്ച് ജീവിതം കഴിച്ച പുരഞ്ജനൻ തന്റെ സകലൈശ്വര്യങ്ങളും നശിക്കപ്പെട്ടവനായി മാറി. സകലതും നഷ്ടപ്പെട്ട പുരഞ്ജനനെ യവനനും സംഘങ്ങളും ചേർന്ന് നിഷ്‌പ്രയാസം കീഴടക്കി. സർവ്വൈശ്വര്യങ്ങളും തകർന്ന് തരിപ്പണമായ ആ അവസ്ഥയിൽ പുരഞ്ജനന്റെ മക്കളും ചെറുമക്കളും സേവകന്മാരും മന്ത്രിമാരും അഥവാ അദ്ദേഹം വിശ്വസിച്ച് കൂടെ കൊണ്ടുനടന്ന സകലരും അദ്ദേഹത്തിനെതിരായി പ്രവർത്തിച്ചു. എന്തിന് പറയാൻ താൻ തന്റെയെല്ലാമെല്ലാമെന്ന് കരുതിയ ഭാര്യപോലും അവധാനതയോടുകൂടി തന്നെ തഴയുന്നതായി അദ്ദേഹത്തിന് മനസ്സിലായി. ആ അവസരത്തിൽ അദ്ദേഹത്തിൽ അതിയായ ഉത്കണ്ഠ ജനിച്ചു. പക്ഷേ, കാലകന്യയുടെ പിടിയിൽ പൂർണ്ണമായും അമർന്നുപോയ പുരഞ്ജനന് ചലിക്കാൻ പോലും സാധിച്ചില്ല. താനനുഭവിച്ചിരുന്ന സകല സുഖഭോഗങ്ങളും കാലകന്യയുടെ വരവിൽ തനിക്കെതിരായിത്തിരിഞ്ഞു. അതിരറ്റ കാമഭോഗത്തിലൂടെ പുരഞ്ജനൻ എല്ലാം നഷ്ടപ്പെട്ടവനായിമാറി. അദ്ദേഹം ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ അറിയാൻ മറന്നു. അപ്പോഴും തന്റെ കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ച് മാത്രം അദ്ദേഹം ആലോചിച്ചു. പുരഞ്ജനപുരത്തെ ഗന്ധർവ്വന്മാരും കാലകന്യയും ചേർന്ന് മുച്ചൂടും നശിപ്പിച്ചു. സകലവിധത്തിലും ആക്രമിക്കപ്പെടുന്ന ആ പുരത്തെ അപ്പോഴും പുരഞ്ജനൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ ആവാസയോഗ്യമല്ലാത്ത ആ പുരത്തെ അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ വിട്ടുപോകേണ്ടിവന്നു. പെട്ടെന്ന് പ്രജ്വാരൻ, തന്റെ അനുജനായ യവനനെ പ്രീതിപ്പെടുത്തുവാനായി, പുരഞ്ജനന്റെ നഗരത്തെ തീയിട്ട് നശിപ്പിച്ചു. തന്റെ പുരം കത്തിയമരുന്നത് കണ്ടപ്പോൾ, തനിക്ക് പ്രീയപ്പെട്ടവരെല്ലാം അതിനുള്ളിലുണ്ടായിരുന്നുവെന്നോർത്ത് അദ്ദേഹം അതീവദുഃഖിതനായി.

യജമാനന്റെ പുരം കാലകന്യയുടെ ആക്രമണത്തിൽ വെന്ത് വെണ്ണീറാകുന്നത് കണ്ട് അഞ്ച് തലയുള്ള ആ നാഗം വളരെയധികം വിഷമിച്ചു. മരത്തിലെ പൊത്തിൽ കഴിയുന്ന പാമ്പ് കാട്ടുതീയുണ്ടാക്കുമ്പോൾ, അവിടെനിന്നും രക്ഷപെടുന്നതുപോലെ, പഞ്ചാനനും അവിടെ നിന്ന് ഇഴഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു. അവന്റെ ശരീരം യവനന്റെ ആക്രമണത്തിൽ ശിഥിലീകൃതമായതുകാരണം അവന്റെ സകലശക്തികളും അതിനകം ക്ഷയിച്ചുകഴിഞ്ഞിരുന്നു. പൂർണ്ണമായും നശിക്കപ്പെട്ട ആ ശരീരത്തിൽനിന്നും പുറത്തേക്കിറങ്ങുവാൻ ശ്രമിച്ച ആ നാഗത്തെ ശത്രുക്കൾ വീണ്ടും നോട്ടമിട്ടു. ഒന്നിനും കഴിയാതെ അവഉത്ഭ്രാന്തനായി ദീനദീനം വിലപിച്ചു.

പുരഞ്ജനൻ വീണ്ടും തന്റെ ധനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ബന്ധുജനങ്ങളെക്കുറിച്ചുമോർത്ത് വ്യാകുലനായിക്കൊണ്ടിരുന്നു. ഞാനെന്നും എന്റേതെന്നുമുള്ള തോന്നൽ അദ്ദേഹത്തിൽ വളരെയധികം പ്രബലമായിരുന്നു. താനനുഭവിച്ചുകൊണ്ടിരുന്നതെല്ലാം നിമിഷാർദ്ധത്തിൽ നഷ്ടമായതോടെ പുരഞ്ജനൻ വളരെയധികം ദുഃഖിതനായി. താനില്ലാതാകുന്ന അവസ്ഥയിൽ തന്റെ മക്കളുടേയും കുടുംബത്തിന്റേയും ക്ഷേമം ഉറപ്പുവരുത്തുവാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചോർത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചു. അദ്ദേഹം തന്റെ പഴയകാലത്തെക്കുറിച്ചോർത്തു. താൻ ഭുജിച്ചതിനുശേഷം മാത്രമേ അവൾ ഭുജിച്ചിരുന്നുള്ളൂ. താൻ കുളിച്ചതിനുശേഷമേ അവൾ കുളിച്ചിരുന്നുള്ളൂ. അവൾ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. പലപ്രാവശ്യം താൻ അവളോട് കാര്യമില്ലാതെ കോപിച്ചിട്ടുണ്ടു. അപ്പോഴെല്ലാം തന്നെ സഹിച്ചുകൊണ്ട് ഒരുവാക്കുപോലും ഉരിയാടാതെ തന്നെ സ്നേഹിച്ച് തന്നോടൊപ്പം കഴിഞ്ഞിട്ടുണ്ടു. വേണ്ടസമയം തന്നെ നല്ല ഉപദേശങ്ങൾ തന്ന് ബോധവാനാക്കിയതും, താൻ അരികിലില്ലാത്ത സമയം അവളുടെ മനസ്സ് വേദനിക്കുന്നതുമെല്ലാം പുരഞ്ജനൻ ആ സമയം ഓർത്തറിഞ്ഞു. തനിക്ക് ധീരരും വീരരുമായ അനേകം പുത്രന്മാരുണ്ടെങ്കിൽ കൂടി അവളുടെയും കുടുംബത്തിന്റേയും ക്ഷേമത്തെക്കുറിച്ചോർത്ത് പുരഞ്ജനൻ വീണ്ടും വീണ്ടും ചിന്താകുലനായി. തന്നിൽ ആശ്രിതരായിരുന്ന ന്റെ കുടുംബാംഗങ്ങൾ എങ്ങനെയായിരിക്കും താനില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക?. നടുക്കടലിൽ ആപത്തിൽ പെട്ട കപ്പൽ യാത്രികരുടെ അനുഭവമായിരിക്കും അവർക്ക് തന്റെ അഭാവത്തിൽ ഇവിടെയുണ്ടാകാൻ പോകുന്നതു. അജ്ഞാനിയായ പുരഞ്ജനൻ ഇങ്ങനെയോരോതരം ചിന്തിച്ച് വ്യാകുലനായിമാറി. ആ സമയം, പെട്ടെന്ന് യവനൻ പുരഞ്ജനനെ കടന്നുപിടിച്ചു. പുരഞ്ജനനെ അവർ കെട്ടിവരിഞ്ഞ് തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അതുകണ്ടുനിന്ന സകലരും അത്യന്തം ദുഃഖിതരായി. അവർ കുറെദൂരം വിലപിച്ചുകൊണ്ട് അദ്ദേഹത്തെ പിന്തുടർന്നു. ശക്തി ക്ഷയിച്ച പഞ്ചാനനനാഗത്തേയും അവർ അവന്റെ സ്വാമിയോടൊപ്പം യവനതാവളത്തിലേക്ക് കൊണ്ടുപോയി. പുരഞ്ജനൻ പുരത്തിൽനിന്നും വെളിയിൽ വന്നോതോടെ ആ നവദ്വാരപുരം മണ്ണിൽ തകർന്നടിഞ്ഞു.

യവനസൈന്യം ശക്തിയോടെ വഴിയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴും പുരഞ്ജനന് അജ്ഞാനത്താൽ തന്നോടൊപ്പം എപ്പോഴും പ്പോഴുമുണ്ടായിരുന്ന അവിജ്ഞാതസഖാവിനെക്കുറിച്ചോർക്കാൻ കഴിഞ്ഞില്ല. അജ്ഞാനിയായ ആ രാജാവ് എത്രയേറെ മൃഗങ്ങളെയാണ് കൊന്ന് ബലികഴിച്ചിട്ടുള്ളതു?. ഈ അവസരം ആ മൃഗങ്ങൾ നന്നേ മുതലെടുത്തു. അവർ അദ്ദേഹത്തെ കൂർത്തകൊമ്പുകൾകൊണ്ട് കീറിമുറിച്ചു. ഒരു സ്ത്രീയോടൊപ്പം അജ്ഞാനിയായി സർവ്വതും മറന്ന് കാമഭോഗങ്ങൾ അനുഭവിക്കാൻ മാത്രമായി തന്റെ ജീവിതത്തെ ഉപയോഗിച്ച പുരഞ്ജനൻ ഘോരാന്ധകാരമായ നരകത്തിൽ വളരെവളരെക്കാലം പലതരത്തിലുള്ള ദുഃഖങ്ങളനുഭവിച്ചു.

ഭാര്യയെ അനുസ്മരിച്ചുകൊണ്ട് ശരീരമുപേക്ഷിച്ച പുരഞ്ജനൻ അടുത്ത ജന്മത്തിൽ അവളെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയായി പുനർജ്ജനിച്ചു. വീണ്ടും വിദർഭരാജാവിന്റെ പുത്രിയായി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ജനിച്ചു. വിദർഭരാജാവിന്റെ പുത്രിയായ വൈദർഭിയെ പാണ്ഡ്യവംശജനായ മലയധ്വജൻ എന്ന രാജകുമാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനമുണ്ടായി. പല രാജാക്കന്മാരെയും ജയിച്ച് അദ്ദേഹം വൈദർഭിയെ വിവാഹം കഴിച്ചു. മലയധ്വജന് വൈദർഭിയിൽ ഏഴ് പുത്രന്മാരും ഒരു പുത്രിയുണ്ടായി. അദ്ദേഹത്തിന്റെ പുത്രന്മാർ പിന്നീട് ദ്രാവിഡദേശത്തിലെ രാജാക്കന്മാരായി വാണു.

മലയധ്വജന്റെ പുത്രന്മാർ ആയിരക്കണക്കിന് പ്രജകളെ സൃഷ്ടിച്ചു. അവരെല്ലാം ഒരു മന്വന്തരക്കാലത്തിലധികം ഈ ലോകത്തെ പരിപാലിച്ചു. മലയധ്വജന്റെ പുത്രിയെ അഗസ്ത്യമുനി പാണിഗ്രഹണം ചെയ്തു. അവളിൽനിന്നും ധൃതച്യുതൻ എന്ന ഒരു പുത്രൻ ജനിച്ചു. ധ്രുതച്യുതന് മകനായി ഇധ്മവാഹൻ എന്ന പുത്രനും ജനിച്ചു. പിന്നീട് മലയധ്വജൻ തന്റെ രാജ്യം മക്കൾക്കായി പകുത്തുകൊടുത്തു. അനന്തരം, അദ്ദേഹം കുലാചലം എന്ന വിജനസ്ഥലത്തേക്ക് ഭഗവദ്പ്രാപ്തിക്കായി യാത്രയായി. അല്ലയോ രാജൻ!, ചന്ദ്രനെ അവന്റെ തേജസ്സ് പിന്തുടരുന്നതുപോലെ, ഗാർഹസ്ഥികമായ സകല ബന്ധങ്ങളും ധർമ്മങ്ങളുമുപേക്ഷിച്ച് മലയധ്വജന്റെ ധർമ്മപത്നി അദ്ദേഹത്തെ അനുഗമിച്ചു കുലാചലത്തിലേക്ക് യാത്രയായി.

കുലാചലത്തിൽ ചന്ദ്രവസ, താമ്രപർണി, വഡോദക എന്നിങ്ങനെ മൂന്ന് നദികളുണ്ടായിരുന്നു. മലയധ്വജൻ എല്ലാദിവസവും അതിൽ കുളിച്ച് ആന്തരികവും ബാഹികവുമായ ശുദ്ധി വരുത്തി. അദ്ദേഹം അവിടെ ഫലങ്ങളും ഇലകളും പൂവുകളും ഭക്ഷിച്ച് നദികളിലെ ജലവും കുടിച്ച് ശരീരാത്മബന്ധം നിലനിറുത്തി. അങ്ങനെ അതികഠിനങ്ങളായ തപസ്സുകളിലൂടെ ശരീരം പൂർണ്ണമായും എല്ലുംതോലുമായി അവശേഷിച്ചു. തപശക്തിയിലൂടെ അദ്ദേഹം ദ്വന്ദാതീതനായി മനസ്സിനേയും പ്രാണനേയും ശരീരത്തേയും സംയമിപ്പിച്ചു. യോഗസാധനകളിലൂടെ സകലതും ബ്രഹ്മതത്വത്തിലുറപ്പിച്ചു. പിന്നീട് നൂറ് വർഷക്കാലം ഒരിടത്തുനിന്നിളകാതെ തീവ്രമായ തപസ്സനുഷ്ഠിച്ച്. ശേഷം, ഭക്തിയിലൂടെ ഭഗവാനിൽ മാത്രം മനസ്സൂന്നി അവനെ ആരാധിച്ചു. അതിലൂടെ മലയധ്വജന് ജീവാത്മപരമാത്മതത്വത്തെ ഉള്ളവണ്ണം അറിയാൻ സാധിച്ചു. ഈ ശരീരം താനല്ലെന്നും, താൻ യഥാർത്ഥത്തിൽ ഈ ശരീരത്തിൽ താത്ക്കാലികമായി കുടികൊണ്ട് അതിന് സാക്തിത്വം വഹിക്കുന്നവനാണെന്നും തിരിച്ചറിഞ്ഞു. ഭഗവദ്ധ്യാനത്തിൽ സദാ മഗ്നമായ മലയധ്വജന് ആ പരമപുരുഷൻതന്നെ സർവ്വജ്ഞാനങ്ങളും പ്രദാനം ചെയ്തു. ഭഗവദനുഗ്രഹത്താൽതന്നെ ഈ ശരീരത്തിനുള്ളിൽ തന്റെയും ഭഗവാന്റെയും സാന്നിധ്യത്തെ മലയധ്വജമഹാരാജൻ കണ്ടുകഴിഞ്ഞു. ഭഗവാനെ തൊട്ടടുത്തുകണ്ടറിഞ്ഞ അദ്ദേഹത്തിന് പീന്നീട് യാതൊരു കർമ്മാനുഷ്ഠാനങ്ങളോ സാധനകളോ ചെയ്യേണ്ടിവന്നില്ല.

വൈദർഭിക്ക് തന്റെ പതി എല്ലാമെല്ലാമായിരുന്നു. അവൾ സകല മനോവ്യാപാരങ്ങളുമുപേക്ഷിച്ച് തന്റെ ഭർത്താവിന്റെ യോഗസാധകളെ പിന്തുടർന്നു. അവളും അങ്ങെനെ ഭഗവദ്ഭക്തിയിൽ ലയിച്ചു. പഴന്തുണികൾ മാത്രം ധരിച്ച് അവൾ യോഗസാധനയിലേർപ്പെട്ടു. കഠിനമായ വൃതചര്യകളിലൂടെ വൈദർഭി ശാരീരികമായി നന്നേ ക്ഷയിച്ചുകഴിഞ്ഞിരുന്നു. മുടി ജടപിടിച്ചു. ചലിക്കാതെ ജ്വലിക്കുന്ന മണിദീപംപോലെ അവൾ എപ്പോഴും തന്റെ ഭർത്താവിന്റെ അരികിൽതന്നെ പ്രകാശിച്ചുനിന്നു. മലയധ്വജന്റെ ജീവൻ ആ ശരീരത്തിൽനിന്നും വേർവെടിയുന്നതുവരെ അവൾ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടേയിരുന്നു. ഒരുദിവസം, അദ്ദേഹത്തിന്റെ കാൽ തടവിക്കൊണ്ടിരുന്നപ്പോൾ അത് തണുത്തുമരവിച്ചിരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. താൻ തനിച്ചായ വിവരം അപ്പോഴാണവളറിയുന്നതു. അവൾ, ഇണയെപ്പിരിഞ്ഞ പേടമാനിനെപ്പോലെ, തീരാവിരഹം അനുഭവിച്ചു. കാട്ടിൽ വിധവയായി ഒറ്റപ്പെട്ട വൈദർഭി കണ്ണീർ പൊഴിച്ചു. തുണയില്ലാതെ അവൾ അവിടെ നിന്ന് ഉറക്കെ നിലവിളിച്ചു. ഹേ രാജൻ!,  ഉണരൂ!, എഴുന്നേൽക്കൂ!. നോക്കൂ! ഈ ഭൂമി ആഭാസന്മാരാലും അധർമ്മികളായ രാജാക്കന്മാരാലും ദുഃഖമനുഭവിക്കുന്നു. അവളെ രക്ഷിക്കേണ്ടത് അങ്ങയുടെ ധർമ്മമാണു. എഴുന്നേൽക്കൂ! നാഥാ! എഴുന്നേൽക്കൂ! അവളെ രക്ഷിക്കൂ!. അവൾ തന്റെ പതിയുടെ മൃതപാദങ്ങളിൽ വീണു കരഞ്ഞു. പിന്നീട് ഒരു ചിതയൊരുക്കി തന്റെ ഭർത്താവിന്റെ മൃതശരീരത്തെ അതിന്റെ മുകളിൽ വച്ചു. തുടർന്ന് ആ ചിതയിൽ ചാടി ഭർത്താവിനോടൊപ്പം എരിഞ്ഞടങ്ങുവാൻ തീരുമാനിച്ചു. ഹേ പ്രാചീനബർഹിസ്സേ!, അപ്പോഴതാ പുരഞ്ജനനോടൊപ്പമുണ്ടായിരുന്ന ആ അവിജ്ഞാതസുഹൃത്ത് ഒരു ബ്രാഹ്മണന്റെ വേഷത്തിൽ അവിടെയെത്തി വൈദർഭിയെ സ്വാന്തനവാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി.

ആ ബ്രാഹ്മണൻ പറഞ്ഞു: ഹേ ദേവീ!, നീ ആരാണ്? ആരുടെ ഭാര്യയാണ് നീ? അല്ലെങ്കിൽ ആരുടെ പുത്രിയാണ്? ഏതാണീ കിടക്കുന്ന മനുഷ്യൻ?. നീ ഈ മൃതശരീരത്തെയോർത്ത് കരയുകയാണെന്ന് തോന്നുന്നു. എന്നെ നിനക്ക് മനസ്സിലായോ? ഞാൻ നിന്റെ ആത്മസുഹൃത്താണു. നീ ഓർക്കുന്നുണ്ടാകും, മുൻപ് ഒരുപാട് പ്രാവശ്യം എന്നോട് നീ സംസാരിച്ചിട്ടുള്ളതാണു. സുഹൃത്തേ!, ഒരുപക്ഷേ നിനക്കെന്നെ അത്ര പെട്ടെന്ന് ഓർമ്മിക്കാൻ സാധിക്കുമെന്ന് വരില്ല. എന്നാൽ പണ്ട് നിനക്കൊരു പ്രിയസുഹൃത്തുള്ളതായി ഓർമ്മയുണ്ടോ? നിർഭാഗ്യവശാൻ നീ എന്നെവിട്ട് വിഷയങ്ങളുടെ പിറകെ പോയി. ഹേ മിത്രമേ! നാം രണ്ടുപേരും ശരിക്കും രണ്ട് ഹംസങ്ങളെപ്പോലെയാണു. നമ്മൾ രണ്ടാളും മാനസസരസ്സിനെപ്പോലുള്ള ഒരു ഹൃദയത്തിലാണ് വസിക്കുന്നതു. നമ്മളിരുവരും ആയിരക്കണക്കിന് വർഷങ്ങളായി ഒരിടത്ത് ഒരുമിച്ച് താമസിച്ചു. എന്നാൽ നമ്മുടെ യഥാർത്ഥവീട്ടിൽനിന്നും നമ്മൾ ഒരുപാടകലെയാണിപ്പോൾ. ഹേ ദേവീ!, നീയറിയുന്നില്ലെങ്കിലും ഞാൻ അന്നുമിന്നും നിന്നോടൊപ്പമുള്ള നിന്റെ അതേ സുഹൃത്തുതന്നെയാണു. എന്റെ ചങ്ങാത്തം വിട്ടപ്പോൾ നീ കൂടുതൽ കൂടുതൽ വിഷയസ്നേഹിയായിമാറിക്കൊണ്ടിരുന്നു. എന്നെ കാണാതായപ്പോൾ നീ പല രൂപത്തിലും ഭാവത്തിലും ഒരു സ്ത്രീയുടെ മായാവിരചിതമായ ഏതോക്കെയോ ലോകങ്ങളിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. നീ ജീവിച്ചിരുന്ന പുരത്തിൽ അഞ്ച് ഉദ്യാനങ്ങളും ഒമ്പത് ഗോപുരദ്വാരങ്ങളും ഒരു പാലകനും മൂന്ന് അന്തഃപുരങ്ങളും ആറ് കുലങ്ങളും അഞ്ച് ഭണ്ഡാരങ്ങളും അഞ്ച് പ്രകൃതിതത്വങ്ങളും കൂടാതെ വീടിന്റെ അധികാരിയായി ഒരു സ്ത്രീയുമുണ്ടായിരുന്നു.

സുഹൃത്തേ!, അഞ്ച് ഉദ്യാനങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളുടേയും വിഷയങ്ങളായിരുന്നു. അഞ്ച് തലകളുണ്ടായിരുന്ന ആ പാലകൻ ആ ഒമ്പതു ഗോപുരദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും പായുന്ന നിന്നിലെ പഞ്ചപ്രാണന്മാരായിരുന്നു. അഞ്ച് കോഷ്ഠകങ്ങളാകട്ടെ ഭൂമി, ജലം, അഗ്നി എന്നീ മൂന്ന് പ്രധാന ദ്രവ്യങ്ങളായിരുന്നു. ആറ് കുടുംബങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളും മനസ്സുമടങ്ങുന്ന നിന്നിലെ പ്രകൃതിതത്വങ്ങളും. അഞ്ച് ഭണ്ഡാരങ്ങളെ അഞ്ച് കർമ്മേന്ദ്രിയങ്ങളായി അറിയുക. അവ വിഷയങ്ങളുമായി നിരന്തരം വ്യാപാരത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലാറ്റിനും പിന്നിൽ ആത്മാവാണ് പ്രവർത്തിക്കുന്നതു. ആത്മാവാണ് യഥാർത്ഥത്തിൽ സകലതും അനുഭവിക്കുന്നതു. എന്നാൽ ബോധസ്വരൂപനായ ആത്മാവ് ശരീരമാകുന്ന ഈ നവദ്വാരപുരത്തിൽ കഴിയുന്നതുകൊണ്ട് അജ്ഞാനിയായിമാറുന്നു. പ്രിയമിത്രമേ!, വിഷയാസക്തിയാകുന്ന ഒരു സ്ത്രീയുമായി നീ ആ പുരത്തിലേക്ക് കയറുമ്പോൾ, വിഷയാനുഭത്തിന്റെ പാര‌മ്യതതിൽ മുങ്ങിപ്പോകുന്നു. അതുകാരണം നീ നിന്റെ ആത്മീയജീവിതത്തെ മറന്നുപോകുകയും ചെയ്യുന്നു. വിഷയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേഷം നിന്നെ ജീവിതത്തിൽ പല മാറാദുരിതങ്ങളിലും കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

സത്യത്തിൽ നീ വിദർഭന്റെ പുത്രിയുമല്ല, ഇവൻ നീ ജീവനുതുല്യം സ്നേഹിച്ച നിന്റെ ഭർത്താവായ മലയധ്വജനുമല്ല. യഥാർത്ഥത്തിൽ നീ പുരഞ്ജനിയുടെ ഭർത്താവുമല്ല. നീ ശരിക്കും ഒമ്പത് വാതിലുകളുള്ള ഈ ശരീരത്തിൽ അകപെട്ടുപോയ ആത്മാവാണു. ചിലപ്പോൾ നീ വിചാരിക്കുന്നു, നീ ഒരു പുരുഷനാണെന്നു. ചിലപ്പോൾ സാധ്വിയായ ഒരു സ്ത്രീയായി നീ മാറുന്നു. ചിലപ്പോഴാകട്ടെ, ഇവ രണ്ടുംകെട്ട ജന്മമായി നീ നിന്നെയറിയുന്നു. ഇതെല്ലാം ഈ ശരീരവുമായി ബന്ധപ്പെട്ട മായാനിർമ്മിതമായ വെറും തോന്നൽ മാത്രമാണു. ഈ മായ എന്റെ ശക്തിയാണെന്നറിയുക. എന്നാൽ, സ്വരൂപത്തിൽ നാം രണ്ടും നിത്യശുദ്ധബുദ്ധമുക്തമായ ആത്മചൈതന്യം മാത്രമാണു. ഇനി ഞാൻ നമ്മുടെ തത്വത്തെപറ്റി പറയാം. ശ്രദ്ധയോടെ കേൾക്കുക.

പ്രീയസുഹൃത്തേ!, ഞാൻ പരമാത്മാവും നീ ജീവാത്മാവുമാണു. ഞാനും നീയും ഗുണത്തിൽ വെവ്വേറെയല്ലെന്നറിയുക. നീ നിന്റെ യഥാർത്ഥ സ്വരൂപത്തിൽ നിലകൊള്ളുമ്പോൾ ഗുണത്തിൽ എന്നെപ്പോലെതന്നെയാകുന്നു. ഈ തത്വത്തെ തിരിച്ചറിഞ്ഞവർ ഒരിക്കലും നമ്മളിൽ ഭേദം കാണാറില്ല. സ്വയത്തെ ഒരു കണ്ണാടിയിൽ ദർശിക്കുന്ന മനുഷ്യൻ താനും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ രൂപവും ഒന്നുതന്നെയാണെന്നറിയുന്നു. എന്നാൽ മറ്റൊരാൾക്ക് ആ രണ്ടുരൂപത്തെയും വെവ്വേറെ കാണാൻ കഴിയുന്നു. അതുപോലെ, ജ്ഞാനിയും അജ്ഞാനിയും ജീവാത്മപരമാത്മസ്വരൂപത്തെ അറിയുന്നത് വ്യത്യസ്ഥഭാവങ്ങളിലാണു. ഈ രീതിയിൽ മനസ്സാകുന്ന സരോവരത്തിൽ ജീവാത്മാവും പരമാത്മാവും ഒരുമിച്ച് കഴിയുന്നു. ജീവാത്മഹംസം പരമാത്മഹംസത്തിന്റെ ഉപദേശത്തെ സ്വീകരിച്ച് ജീവിക്കുമ്പോൾ അവൻ തന്റെ യഥാർത്ഥ സ്വരൂപത്തിൽനിന്നും വ്യതിചലിക്കാതെയിരിക്കുന്നു.

നാരദർ പറഞ്ഞു: ഹേ പ്രാചീനബർഹിസ്സേ!, പരമകാരണനായ ഭഗവാൻ ഹരി എന്നെന്നും പരോക്ഷഭാവത്തിൽ നമ്മോടൊപ്പം നമ്മുടെ ഹൃദയകമലത്തിൽ വസിക്കുന്നവനാണു. അങ്ങനെ, അദ്ധ്യാത്മവിദ്യയായ പുരഞ്ജനന്റെ ഈ കഥ ഞാൻ താങ്കളോട് പറഞ്ഞുകഴിഞ്ഞു. ഈ കഥയുടെ തത്വത്തെ ഉൾക്കൊണ്ട് താങ്കൾ ഇന്നുമുതൽ ഭഗവദഭിമുഖനായി മാറാൻ ശ്രമിക്കുക. അങ്ങയെ ആ കാരുണ്യവാൻ അനുഗ്രഹിക്കട്ടെ!.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.






Puranjanan takes re-birth as a beautiful woman. Srimad Bhagavatham

2019, മാർച്ച് 3, ഞായറാഴ്‌ച

4.27 പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 27
(പുരഞ്ജനപുരത്തെ ചണ്ഡവേഗൻ ആക്രമിക്കുന്നു)


ചണ്ഡവേഗന്റെ സൈന്യം പുരഞ്ജനപുരത്തെ ആക്രമിക്കുന്നു

നാരദൻ കഥ തുടരുന്നു: 
രാജൻ! ഭർത്താവായ പുരഞ്ജനനെ നാനാതരത്തിലും ഭ്രമിപ്പിച്ച് തന്റെ അധീനതിയലാക്കിക്കൊണ്ട് പുനഞ്ജനിറാണി വീണ്ടും അദ്ദേഹത്തോടൊപ്പം രമിച്ചു. അവൾ കുളിച്ചുവന്ന് തന്റെ വേഷഭൂഷാദികളണിഞ്ഞ്, അന്നപാനങ്ങൾ കഴിച്ച് ഭർത്താവിനെ സമീപിച്ചു. സുന്ദരിയായ ഭാര്യയെ കണ്ടപ്പോൾ പുരഞ്ജനൻ അവളെ തന്നരിലേക്ക് സ്വാഗതം ചെയ്തു. അവർ പരസ്പരം കെട്ടിപ്പുണർന്നു. തുടർന്ന് പലേ നർമ്മങ്ങളും പറഞ്ഞ് രസിച്ചുകൊണ്ട് വിജനമായ ആ സ്ഥലത്ത് വളരെയധികം സമയം സ്വകാര്യമായി ചിലവഴിച്ചു. തന്റെ ജീവിതത്തിലെ ദിനരാത്രങ്ങൾ താൻപോലുമറിയാതെ വൃഥാവിലാക്കി പുരഞ്ജനൻ അവളുടെ വശ്യതയിൽ തന്നെപ്പോലും മറന്നു കാലമൊരുപാട് കഴിച്ചുകൂട്ടി. ഇങ്ങനെ മായാജാലത്തിൽ കുടുങ്ങിയ പുരഞ്ജനൻ, ബോധസ്വരൂപിയായിരുന്നുവെങ്കിൽ പോലും, ഭാര്യയുടെ മടിയിൽ തലചായ്ച്ച് സദാസമയവും അവളോടൊപ്പം കഴിഞ്ഞുകൂടി. പുരഞ്ജനിയാണ് തനിക്കിവിടെ എല്ലാമെല്ലാമെന്ന് അയാൾ വിശ്വസിച്ചു. തമോഗുണത്തിന്റെ അന്ധകാരമായ അഗാധഗർത്തിൽ പതിച്ച പുരഞ്ജനൻ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ മറന്നുകൊണ്ട്, തന്റെയും പരമാത്മാവിന്റേയും മഹത്വത്തെ തിരിച്ചറിയാതെ സംസാരത്തിൽ ഉഴന്നു. ഹേ പ്രാചീനബർഹിസ്സേ!, അങ്ങനെ ഹൃദയത്തിൽ കാമവും പേറിയുള്ള ആ ജീവിതത്തിലെ യുവത്വം ഒരുദിവസം ക്ഷണാർദ്ധത്തിൽ ഇല്ലാതായി.

ഈ കാലയളിവിൽ അദ്ദേഹത്തിന് പുരഞ്ജനിയിൽ ആയിരത്തിയൊരുനൂറ് പുത്രന്മാരും നൂറ്റിപ്പത്ത് പുത്രിമാരും ജനിച്ചിരുന്നു. അതോടെ അദ്ദേഹത്തിന്റെ പകുതിയായുസ്സ് കഴിയുകയും ചെയ്തിരുന്നു. ഹേ പ്രജാപതേ!, പുരഞ്ജനന്റെ മക്കൾ മാതാപിതാക്കളെപ്പോലെതന്നെ സൌന്ദര്യമുള്ളവരായിരുന്നു. അവർ ഉദാരമതികളും സത്ഗുണശീലരുമായിരുന്നു. തന്റെ വംശപരമ്പരയെ മുന്നോട്ട് കൊണ്ടുപോകുവാനായി പുരഞ്ജനൻ മക്കളെ അനുയോജ്യരായ വധൂവരന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവരിലൂടെ അദ്ദേഹത്തിന് നൂറുകണക്കിന് ചെറുമക്കൾ ജനിച്ചു. അങ്ങനെ പഞ്ചാലരാജ്യം ഒട്ടാകെ പുരഞ്ജന്റെ പരമ്പരയെക്കൊണ്ട് നിറഞ്ഞു. പക്ഷേ, അവർ വളർന്നുവന്നതോടെ അദ്ദേഹത്തിന്റെ ഗൃഹവും സമ്പത്തുമെല്ലാം ഈ പുത്രപൌത്രന്മാരുടെ ദുർവ്യയത്താൽ നശിക്കപ്പെട്ടു. രാജൻ!, താങ്കളെപ്പോലെ പുരഞ്ജനനും ആഗ്രഹങ്ങളുടെ കൊടുമുടികൾ മനസ്സിലേറ്റി ജീവിച്ചവനായിരുന്നു. അതിന്റെ പൂർത്തീകരണത്തിനുവേണ്ടി അദ്ദേഹം ദേവന്മാരെയും പിതൃക്കളെയും മറ്റും പലപല യജ്ഞങ്ങൾകൊണ്ട് പൂജിക്കാൻ തുടങ്ങി. പക്ഷേ, എല്ലാ യജ്ഞങ്ങളും പര്യവസാനിക്കുന്നത് അതിക്രൂരമായ മൃഗബലികളിലൂടെയായിരുന്നു. അങ്ങനെ കർമ്മകാണ്ഡീയജീവിതത്തിലൂടെ കുടുംബാസക്തനാ‍യ പുരഞ്ജനൻ ഒടുവിൽ സംസാരികൾക്കുപോലും അപ്രിയമായ തരത്തിൽ പതിതനായിമാറി. വീണ്ടും കാലമൊരുപാട് മുന്നോട്ടുപോയി.

ഗന്ധർവ്വലോകത്തിൽ ചണ്ഡവേഗൻ എന്ന ഒരു ഗന്ധർവ്വരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് മുന്നൂറ്റിയറുപത് അതിശക്തന്മാരായ യോദ്ധാക്കളും. അവരോടൊപ്പം വെളുത്തതും കറുത്തതുമായ വളരെയധികം ഗന്ധർവ്വകന്യകമാരും ചേർന്ന് പുരഞ്ജനന്റെ സകല കാമഭോഗങ്ങളും ഒന്നൊന്നായി അപഹരിച്ചുകൊണ്ടിരുന്നു. എന്നാൽ അഞ്ച് തലയുള്ള ആ നാഗം തന്നാലൊക്കുംവിധം യുദ്ധം ചെയ്ത് ചണ്ഡവേഗന്റെ ആക്രമണത്തിൽനിന്നും പുരഞ്ജനന്റെ നഗരത്തെ രക്ഷിക്കാൻ ശ്രമിച്ചു. അവൻ ഒറ്റയ്ക്ക് എഴുന്നൂറ്റിയിരുപതോളം വരുന്ന ശത്രുക്കളുമായി നൂറ് വർഷക്കാലം ഏറ്റുമുട്ടി. പക്ഷേ കാലങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ ആ നാഗം ക്ഷീണിതനായി. അതുകണ്ട് പുരഞ്ജനനും ആ പുരത്തിൽ താമസിക്കുന്ന മറ്റ് പരിവാരങ്ങൾക്കും അതിയായ ഉത്കണ്ഠയുണ്ടായി. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രജകളിൽനിന്നും കരങ്ങൾ ഈടാക്കിക്കൊണ്ട് പുരഞ്ജനൻ തന്റെ കാമപൂർണ്ണമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാൽ വന്നുപോകുന്ന ദിനരാത്രങ്ങളിലൂടെ തന്റെ ജീവിതം മരണത്തിലേക്കടുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല.

ഹേ രാജൻ!, ഒരുദിവസം, മൂലോകങ്ങളിലും തന്റെ ഭർത്താവിനെ അന്വേഷിച്ചുനടക്കുകയായിരുന്ന കാലപുത്രി പുരഞ്ജന്റെ പുരത്തേയും സമീപിച്ചു. ഈരേഴുപതിനാലുലോകങ്ങളിലും ആരുംതന്നെ അവളെ വിവാഹം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ അവളാകട്ടെ, ആരെയും ഉപേക്ഷികാൻ തയ്യാറുമായിരുന്നില്ല. നിർഭാഗ്യവതിയായിരുന്ന അവളെ ഈ ലോകം ദുർഭഗ എന്നായിരുന്നു വിളിച്ചിരുന്നതു. എങ്കിലും ഒരിക്കൽ ഒരു രാജാവ് അവളെ അംഗീകരിക്കുകയുണ്ടായി. അതിൽ സമ്പ്രീതയായ കാലപുത്രി ആ രാജാവിന് വേണ്ടുന്ന വരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

ഹേ പ്രാചീനബർഹിസ്സേ!, ഒരിക്കൽ ഞാൻ ബ്രഹ്മലോകത്തിൽനിന്നും ഈ ഭൂമിയിലേക്ക് വരുന്നവഴി കാമാതുരയായ കാലകന്യ ബ്രഹ്മചാരിയായ എന്നെ തടയുകയും പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവളുടെ അഭ്യർത്ഥന നിരസിച്ച എന്നെ അവൾ ശപിച്ചു. ആ അപേക്ഷയെ മാനിക്കാത്ത ഞാൻ ഒരിക്കലും ഒരിടത്തും അനിശ്ചിതകാലം താമസ്സിക്കാൻ കഴിയാതെ പോകട്ടെ എന്ന അവളുടെ ശാപം എന്നെ ഇന്നും പിന്തുടരുന്നു. അനന്തരം ഹൃദയവേദനയോടെ അവൾ എന്നെ വിട്ടകലുകയും, എന്റെ അനുമതിയോടെ ഭയം എന്ന പേരുള്ള യവനരാജാവിനെ സമീപിക്കുകയും തന്റെ പ്രേമാഭ്യർത്ഥന അദ്ദേഹത്തിന്റെ മുന്നിൽ വയ്ക്കുകയും ചെയ്തു. കാലകന്യ ഭയത്തെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ഹേ യവനോത്തമാ!, വീരനായ അങ്ങയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുകയും അവിടുത്തെ പത്നിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നെപ്പോലെ അങ്ങയോടും ആരും ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ എന്നെന്നും അങ്ങയോടൊപ്പം അങ്ങേയ്ക്ക് കൂട്ടായി കഴിയുവാൻ തയ്യാറാണു.

നാരദർ പറഞ്ഞു: ഹേ രാജൻ! ശാസ്ത്രത്തെ പഠിക്കുകയും അതിനെ ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്യാത്തവർ തമോഗുണികളാണു. അവർക്ക് ദുഃഖം മാത്രമായിർക്കും ആത്യന്തികമായ ഫലം.

കാലകന്യ വീണ്ടും യവനരാജനോട് പറഞ്ഞു: ഹേ രാജൻ!, ഞാൻ സർവ്വദാ അങ്ങയുടെ സേവയിൽ കഴിയാനായി വന്നവളാണു. എന്നെ സ്വീകരിച്ചാലും. ആർത്തരായവർക്ക് ആശ്രയമേകുന്നത് ഉത്തമരായവരുടെ ധർമ്മമാണു.  

കാലകന്യയുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചുകൊണ്ട് യവനരാജൻ അവളോട് പറഞ്ഞു: ഹേ കാലപുത്രി!, നിന്നെ ഭാര്യയായി സ്വീകരിക്കുന്നതിൽ നമുക്ക് യാതൊരു വിഷമവുമില്ല. എല്ലാവരും കരുതുന്നതുപോലെ നീ അഭദ്രയാണു. ആരും ഇഷ്ടപ്പെടാത്ത നിന്നെ ആരാണ് ഈ മൂന്നുലോകങ്ങളിലും ഭാര്യയായി സ്വീകരിക്കുക?. ഈ ലോകംതന്നെ സകാമകർമ്മങ്ങളിൽനിന്നുണ്ടായതാണു. ആയതിനാൽ നീ അദൃശ്യയായി അവരുടെയുള്ളിൽ കുടികൊണ്ട് അവരെ നശിപ്പിച്ചുകൊള്ളുക. എന്റെ സൈന്യത്തെ ഉപയോഗിച്ച് നിനക്ക് നിഷ്കരുണം യാതൊരു തിരിച്ചടിയുമേൽക്കാതെ അവരെ ഇല്ലാതാക്കാൻ കഴിയും. എന്റെ സഹോദരൻ പ്രജ്വരൻ ഇവിടെയുണ്ടു. ഇന്നുമുതൽ നിന്നെ നാം നമ്മുടെ ഭഗിനിയായി സ്വീകരിക്കുകയാണു. എന്റെ സഹോദരനോടും സൈന്യത്തോടും കൂടിച്ചേർന്ന് നീ ഈ ലോകത്തിൽ നാനാതരത്തിലുള്ള ദുഃഖങ്ങൾ വിതയ്ക്കുക.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയേഴാമധ്യായം സമാപിച്ചു.
ഓം തത് സത്.






Chandavega attacks the city of puranjana

lord krishna എന്നതിനുള്ള ചിത്രം



രുദ്രഗീതം

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർ‌പട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാ‍രനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.


സുരേഷ് സി. കുറുപ്പ്

4.26 പുരഞ്ജനോപാഖ്യാനം - 2


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 26
(പുരഞ്ജനോപാഖ്യാനം - 2)


vidura and maitrEya എന്നതിനുള്ള ചിത്രം
വിദുരരും മൈത്രേയരും
മൈത്രേയൻ പറഞ്ഞു: വിദുരരേ! നാരദമഹർഷി വീണ്ടും പ്രാചീനബർഹിസ്സിനോട് കഥയുടെ ശേഷഭാഗം പറഞ്ഞുതുടങ്ങി: ഹേ രാജൻ!, അങ്ങനെയിരിക്കെ, ഒരുദിവസം, പുരഞ്ജനൻ തന്റെ ധനുസ്സും, അതുപോലെ ഒരിക്കലും ഒഴിയാത്ത അവാനാഴിയിൽ നിറയെ ശരങ്ങളുമായി, അഞ്ച് കുതിരകളെ പൂട്ടിയ ഇരുചക്രസ്വർണ്ണരഥത്തിൽ, പതിനൊന്ന് സേനാനായകന്മാർക്കൊപ്പം, നായാട്ടിനായി പഞ്ചപ്രസ്ഥം എന്ന കാട്ടിലേക്ക് പുറപ്പെട്ടു. രഥത്തിന് മുകളിൽ മൂന്ന് കൊടികൾ പറക്കുന്നുണ്ടായിരുന്നു. ഒരു പ്രത്യേകതരം രഥമായിരുന്നു പുരജ്ഞനന്റേത്. അഞ്ച് കുതിരകൾക്കുംകൂടി ഒരു കടിഞ്ഞാൺ മാത്രം. അതുപോലെ ഒരു തേരാളി, ഒരു ഇരിപ്പിടം, പടച്ചമയം കെട്ടുവാനായി രണ്ട് തൂണുകൾ, അഞ്ച് വ്യത്യസ്ഥ ആയുധങ്ങൾ, സ്ഫോടകശക്തിയുള്ള രണ്ട് പ്രത്യേക ശരങ്ങൾ, ഏഴ് കവചങ്ങൾ, എന്നിവയെല്ലാം അദ്ദേഹത്തിന്റെ രഥത്തിന്റെ മറ്റുപ്രത്യേകതകളായിരുന്നു. തേരിന്റെ ചലനവും അഞ്ച് വിധത്തിലായിരുന്നു. അഞ്ച് തരത്തിൽ അതിന്റെ സഞ്ചാരത്തിന് തടസ്സങ്ങളും സംഭവിക്കുമായിരുന്നു.

ഹേ രാജൻ!, അന്നെന്തോ, പുരഞ്ജനൻ നായാട്ടിൽ അങ്ങേയറ്റം തല്പരനായിരുന്നു. പത്നിയുമായി ലവനേരം പോലും പിരിഞ്ഞിരിക്കുവാൻ കഴിയാത്ത അദ്ദേഹം ന്നാദ്യമായി അവളോട് യാത്രപോലും പറയാതെ നായാട്ടിന് പുറപ്പെട്ടു. ആ ദിവസം അദ്ദേഹം തികച്ചും ആസൂരീഭാവത്തോടെ പെരുമാറുകയും, കാട്ടിൽ ഒട്ടനവധി പാവം മൃഗങ്ങളെ ഹിംസിക്കുകയും ചെയ്തു. ശാസ്ത്രപ്രമാണങ്ങളനുസരിച്ച് ഒരു രാജാവിന് മാംസഭക്ഷണം കഴിക്കണമെന്ന അതിരറ്റ മോഹമുണ്ടായാൽ, കാട്ടിൽ പോയി കൊല്ലാൻ അനുവദനീയമായ മൃഗങ്ങളെമാത്രം കൊന്ന്, അതിന്റെ മാംസം ഭക്ഷിക്കുവാനുള്ള അനുമതി അതിൽ പ്രതിപാദിച്ചിട്ടുണ്ടു. മൃഗനായാട്ടിന് പ്രത്യേകവിധികൾ ശാസ്ത്രങ്ങൾ ഉപദേശിക്കുവെന്ന് സാരം. രജസ്സ്, തമസ്സ് ഇത്യാദി ഗുണങ്ങളാൽ പ്രേരിതരായി അധികാരദുർവ്വിനിയോഗം ചെയ്തുകൊണ്ട് എന്തിനേയും ഹിംസിക്കുവാനുള്ള അനുമതി ശാസ്ത്രം ആർക്കുംതന്നെ വിധിക്കുന്നില്ല. വേദോക്തങ്ങളായ കർമ്മഗതികളെ പിന്തുടരുന്നവർ ഒരിക്കലും അരുതാത്തത് ചെയ്യുകയുമില്ല. മദാന്ധരായി അനാചാര്യങ്ങളായ കർമ്മങ്ങൾ ചെയ്യുന്നവർ ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോകുന്നു. അതിലൂടെ അവർ ത്രിഗുണങ്ങൾക്കധീനരാകുകയും, ബുദ്ധി ഭ്രമിച്ച് സംസൃതിയാകുന്ന ആഴക്കടലിലേക്ക് സ്വയം താണുപോകുകയും ചെയ്യുന്നു. അവിടെ, ജീവൻ കൃമികീടങ്ങളിൽ തുടങ്ങി ബ്രഹ്മലോകം വരെയുള്ള യോനികളിൽ ജന്മമെടുത്ത് സംസാരത്തിൽ കീഴ്മേൽ മറിഞ്ഞ് കോടാനുകോടി ജന്മങ്ങൾ വൃഥാവിലാക്കുന്നു.

ഹേ രാജൻ!, പുരഞ്ജനന്റെ കൂരമ്പുകളേറ്റ് അനേകം പാവം മൃഗങ്ങൾ ആ കാട്ടിൽ ചത്തുമലച്ചു. എന്നാൽ, നല്ലവരായ ജനങ്ങൾക്കാർക്കുംതന്നെ അദ്ദേഹത്തിന്റെ ആ പ്രവൃത്തി അംഗീകരിക്കുവാൻ കഴിഞ്ഞില്ല. കാരണം, കാരുണ്യം ലവലേശമെങ്കിലും ഹൃദയത്തിലുള്ളവർക്ക് ആ കാഴ്ച ണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. മൃഗയാവിനോദത്തിൽ മതിമറന്ന് മൃഗങ്ങളെ കൊന്നുകൊന്ന് പുരഞ്ജനൻ ഒടുവിൽ ഒരിടത്ത് തളർന്നിരുന്നു. ദാഹംകൊണ്ടും വിശപ്പുകൊണ്ടും അവശനായ രാജാവ് അവസാനം കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.

കുളികഴിഞ്ഞ്, ആഹാരം കഴിച്ചു, അദ്ദേഹം കുറെ സമയം വിശ്രമിച്ചു. ഉറക്കമുണർന്ന് രാജാവ് വീണ്ടും ഊർജ്ജ്വസ്വലനായി തന്റെ സർവ്വാഭരങ്ങളുമെടുത്തണിഞ്ഞ്, കഴുത്തിൽ പൂമാലയും ചാർത്തി വെളിയിൽ വന്ന് രാജ്ഞിയെ അന്വേഷിച്ചു. വിശപ്പും ദാഹവുമടങ്ങിയപ്പോൾ പുരഞ്ജനന് ഉള്ളിൽ അല്പം ആശ്വാസം തോന്നി. അദ്ദേഹം കുറച്ചുസമയം തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാനാഗ്രഹിച്ചു. പക്ഷേ അവളെ കാണാതായപ്പോൾ ഉത്കണ്ഠയോടെ അദ്ദേഹം മുന്നിൽ കണ്ട അന്തഃപുരസ്ത്രീകളോട് ചോദിച്ചു: ഹേ നാരിമാരേ!, നിങ്ങൾ രാജ്ഞിയോടൊപ്പം സുഖമായിയിരിക്കുന്നുവല്ലോ! അല്ലേ?. എനിക്ക് ഈയിടയായി കുടുംബകാര്യങ്ങളിൽ അത്ര താല്പര്യം തോന്നുന്നില്ല. ഒരു വീട്ടിൽ ഒരു മാതാവോ, ഉത്തമയായ പത്നിയോ ഇല്ലാത്തപക്ഷം, ആ ഗൃഹം ചക്രങ്ങൾ നഷ്ടമായ രഥം പോലെയാണു. ആരാണീലോകത്ത് അങ്ങനെയൊരു രഥത്തിൽ കയറാനാഗ്രഹിക്കുന്നതു?. എന്നെ എപ്പോഴും ആപത്തിൽനിന്നും രക്ഷിച്ചുകൊണ്ടിരുന്ന എന്റെ ധർമ്മപത്നി എവിടെയാണുള്ളതു? എനിക്ക് സത്ബുദ്ധി പ്രദാനം ചെയ്ത് എന്നെ സദാ നേർവഴിക്ക് നയിച്ചവളാണവൾ.

അതുകേട്ട് അന്തഃപുരസ്ത്രീകൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ പ്രജാപതേ!, വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഞങ്ങൾക്കങ്ങയോടറിയിക്കാനുള്ളതു. രാജ്ഞി മെത്തയും ശയ്യയുമുപേക്ഷിച്ച് വെറും നിലത്തുകിടക്കുകയാണു. എന്ത് ദുഃഖമാണവൾക്ക് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാൻ കഴിയുന്നില്ല.

നാരദർ തുടർന്നു: ഹേ പ്രീയപ്പെട്ട പ്രാചീനബർഹിസ്സേ!, ഒരു ഭിക്ഷക്കാരിയെപ്പൊലെ നിലത്തുകിടക്കുന്ന തന്റെ പ്രീയപത്നിയെക്കണ്ട് പുരഞ്ജനൻ പേടിച്ചരണ്ട് വിഭ്രാന്തനായി. ഉള്ളിലെ ഭ്രമത്തെ ആവുംവിധം അടക്കിക്കൊണ്ട് കേവലം മധുരമായ വാക്കുകളിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്ന ചേഷ്ടകളിലൂടെയും അദ്ദേഹം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുഖസ്തുതി പറയാൻ നന്നായി അറിയാമായിരുന്ന പുരഞ്ജനന് അതൊരു വലിയ കാര്യമായിരുന്നില്ല. ആദ്യം അദ്ദേഹം അവളുടെ പാദത്തിൽ മൃദുവായി ഒന്ന് സ്പർശിച്ചു. പിന്നീടവളെ തന്നോട് ചേർത്ത് ആശ്ലേഷിച്ചു. തുടർന്ന് തന്റെ മടിയിലിരുത്തിക്കൊണ്ട് അവളുടെ കാതുകളിൽ മന്ത്രിച്ചു. ഹേ പ്രിയേ!, ഒരുടമസ്ഥൻ തന്റെ സേവകനെ ഏറ്റവുമടുത്ത ബന്ധുവായി കരുതുകയും, അതേ സമയംതന്നെ അവന്റെ തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്താൽ, അത് ആ സേവകന്റെ ഭാഗ്യദോഷമെന്നേ പറയാനാകൂ. മറിച്ച്, അവനെ ശകാരിക്കുകയോ ദണ്ഢിക്കുകയോ ചെയ്താൽ, അതവനിലുള്ള അദ്ദേഹത്തിന്റെ കൃപാകടാക്ഷമാണെന്നറിയുക. സ്നേഹത്തിൽ കുതിർന്ന ശകാരം തിരിച്ചറിയാൻ കഴിയാത്തവൻ മൂഢനാണു. പ്രീയേ!, സുന്ദരിയായ നിനക്ക് ഒരിക്കലും ചേർന്ന വികാരമല്ല കോപം. ദേഷ്യമടക്കി എന്നെ സ്നേഹത്തോടൊന്ന് നോക്കൂ. പുഞ്ചിരി തുളുമ്പുന്ന നിന്റെ അധരവും, നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീല കൂന്തലുകളും, ഉയർന്ന നാസികയും, മാധുര്യമേറുന്ന നിന്റെ വാക്കുകളുമെല്ലാമാണ് എന്നെ നിന്നിലേക്ക് എന്നെന്നും ആകർഷിക്കുന്നതു. നീ എന്റെ ഉത്തമയായ ധർമ്മപത്നിയാണു. നിന്റെ സന്തോഷം എന്റെ ഉത്തരവാദിത്വവും. ഹേ വീരപത്നീ!, നിന്നെ ആരെങ്കിലും അപമാനിക്കുകയുണ്ടായോ?. അങ്ങനെയെങ്കിൽ, അവനെ, അവനൊരു ബ്രാഹ്മണനല്ലാത്തപക്ഷം, ഞാൻ വേണ്ടവിധം ശിക്ഷിക്കുന്നതാണു. ഭൂമിയിലായാലും, ഇനി മൂന്നുലോകങ്ങൾക്കപ്പുറമായാലും അവൻ എന്റെ ശിക്ഷയിൽനിന്നും രക്ഷപ്പെടാൻ പോകുന്നില്ല. നിന്നെ ദുഃഖിപ്പിച്ചിട്ട് ഒരുവനേയും ഇവിടെ സുഖമായി വാഴാൻ നാം അനുവദിക്കുന്നതുമല്ല. നെറ്റിയിലും നെറുകയിലും സിന്ധൂരമണിയാത്ത നമ്മുടെ പ്രിയതമയെ നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ചിരിയും കളിയുമൊഴിഞ്ഞ് ഇത്ര നീരസത്തോടെ നിന്നെ നാം ആദ്യമായാണിപ്പോൾ കാണുന്നതു. നിന്റെ കണ്ണിൽ കണ്ണീരിന്റെ കണികകളും നാമിന്നാദ്യമായി കാണുന്നു. ചെഞ്ചായം പുരളാത്തെ നിന്റെ ചുണ്ടുകൾ നാമൊരിക്കൽപോലും ഇതിനുമുമ്പ് കണ്ടിട്ടില്ല. നായാട്ടിൽ നമുക്കുണ്ടായിരുന്ന അടങ്ങാത്ത ആഗ്രഹമാണ് നമ്മെ നിന്നോട് യാത്രപറയാതെ കാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചതു. അത് നമ്മുടെ തെറ്റുതന്നെയാണു. പക്ഷേ, നിന്നെ ഈരേഴ് ഭുവനങ്ങളിലും ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ നീ നമ്മെ വെറുക്കാതിരിക്കുക. കാമദേവൻ ഇപ്പോൾ നമ്മിൽ കുടിയിരിക്കുന്ന സമയമാണു. അതുകൊണ്ട് നിന്റെ സ്നേഹത്തിനായി നാം വല്ലാതെ ദാഹിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നമ്മെ നിനക്ക് തിരസ്ക്കരിക്കുവാൻ കഴിയുമെന്ന് നാം കരുതുന്നില്ല.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്.





PuranjanOpAkhyAnam


2019, മാർച്ച് 1, വെള്ളിയാഴ്‌ച

4.25 പുരഞ്ജനോപാഖ്യാനം - 1


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 25
(പുരഞ്ജനോപാഖ്യാനം - 1)


  മൈത്രേയൻ പറഞ്ഞു: വിദുരരേ! പ്രചേതസ്സുകൾക്ക് മഹാദേവൻ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു. അവർ വന്ദിച്ചുനിൽക്കുന്ന സമയം രുദ്രൻ അവിടെനിന്നും മറഞ്ഞരുളി. അനന്തരം, പ്രചേതസ്സുകൾ പതിനായിരം വർഷക്കാലം ജലത്തിൽ തപം ചെയ്തുവാണു. എന്നാൽ, ആ സമയം പ്രാചീനബർഹിസ്സാകട്ടെ, പലേതരം സകാമകർമ്മാനുഷ്ഠാനങ്ങൾക്ക് പിന്നാലെയായിരുന്നു. കാരുണ്യവാനായ നാരദമഹർഷി ബർഹിശത്തിന്റെ കർമ്മാസക്തിക്ക് അറുതിവരുത്തുവാനും അദ്ദേഹത്തെ ഭഗവദഭിമുഖമാക്കിത്തീർക്കുവാനുമായി ഒരിക്കൽ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുകയുണ്ടായി. മഹർഷി പ്രാചീനബർഹിസ്സിനോട് ചോദിച്ചു: ഹേ രാജൻ!, അങ്ങ് വളരെക്കാലമായി ഇങ്ങനെ പലതരം കാമ്യകർമ്മങ്ങളിൽ ഏർപ്പെട്ടുജീവിക്കുന്നു. എന്താണ് ഈ കർമ്മങ്ങളിലൂടെ അങ്ങ് ലക്ഷ്യമിടുന്നതു? ജീവിതത്തിൽ സകലരും ആഗ്രഹിക്കുന്നത് ദുരിതങ്ങൾ തീർന്ന് മനസ്സിൽ സന്തോഷവും സമാധാനവുമുണ്ടാക്കുവാനാണു. എന്നാൽ ഇവ രണ്ടും അങ്ങയുടെ ഈ കർമ്മാനുഷ്ഠാനങ്ങളിലൂടെ അസാധ്യമാണെന്ന് മനസ്സിലാക്കുക.

രാജാവ് പറഞ്ഞു: ഹേ മഹർഷേ!, അവിടുത്തെ നിഗമനം സത്യമാണു. എന്റെ മനസ്സ് എപ്പോഴും സകാമകർമ്മങ്ങൾക്ക് പിറകേയാണു. അതുകൊണ്ട് ഞാൻ ഈ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവിടുന്ന് ദയവായി എന്നിൽ ആ ജ്ഞാനത്തെ പ്രദാനം ചെയ്ത് കർമ്മവലയത്തിൽനിന്നും രക്ഷിച്ചനുഗ്രചിച്ചാലും. എന്നെപ്പോലുള്ളവർ ഗൃഹമേധികളായി പുത്രദാരങ്ങളോടൊപ്പം ഗൃഹാണ്ഡകൂപത്തിൽനിന്നും ഒരിക്കൽപോലും വിരമിക്കാനാഗ്രഹിക്കാതെ ധനസമ്പാദനാർത്ഥം പലേ വേലകൾചെയ്തുകൊണ്ട് സംസാരത്തിൽനിന്ന് കരകയറാതെ ജന്മാന്തരങ്ങളായി അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങൾക്കീ ജീവിതത്തിന്റെ പരമമായ അർത്ഥത്തെ ഗ്രഹിക്കുവാൻ സാധിക്കുന്നില്ല.

അതുകേട്ട് നാരദർ പറഞ്ഞു: ഹേ പ്രജാപതേ!, അങ്ങാകാശത്തേക്ക് നോക്കൂ!. ആ കൂട്ടംകൂടി നിൽക്കുന്നതെല്ലാം അങ്ങ് മുമ്പ് പലേതരം യജ്ഞങ്ങളിലൂടെ യാതൊരു ദയയോ കാരുണ്യമോ കൂടാതെ കൊന്നു ബലികഴിച്ച പാവം മൃഗങ്ങളാണു. ഹേ രാജൻ!, അവയെല്ലാം അങ്ങയുടെ മരണവും കാത്തുകഴിയുകയാണു. അങ്ങ് അവരിലേൽപ്പിച്ച മുറിവുകൾക്ക് പകരം ചോദിക്കാൻ കാത്തുനിൽക്കുകയാണവർ. അങ്ങയുടെ മരണശേഷം ആ മൃതശരീരത്തെ അവർ കൂർത്ത കൊമ്പുകൾകൊണ്ട് കുത്തിക്കീറി വികൃതമാക്കും.

ഈ അവസരത്തിൽ ഞാൻ അങ്ങയോടൊരു കഥ പറയാനാഗ്രിക്കുകയാണു. എന്നെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക. പണ്ട് ഒരിടത്ത് പുരഞ്ജനൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം അങ്ങയെപ്പോലെ വിവിധതരം കർമ്മങ്ങളിലേർപ്പെട്ട് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് അവിജ്ഞാതൻ എന്നപേരിൽ ഒരു ആത്മസുഹൃത്തുമുണ്ടായിരുന്നു. പേരുപോലെതന്നെ ആർക്കും അവനെ ഉള്ളവണ്ണം അറിയാൻ സാധ്യമല്ലായിരുന്നു. എന്നാലും ആ സുഹൃത്ത് സദാസമയവും അദ്ദേഹത്തോടൊപ്പംതന്നെയുണ്ടായിരുന്നു.

പുരഞ്ജനൻ തനിക്ക് താമസയോഗ്യമായ ഒരിടം നോക്കി നടന്നു. പക്ഷേ, ലോകം മുഴുവൻ അന്വേഷിച്ചിട്ടും തന്റെ മനസ്സിനിണങ്ങിയ വാസസ്ഥലം കണ്ടുപിടിക്കാൻ അയാൾക്ക് സാധ്യമായില്ല. അദ്ദേഹം അതിനാൽ മാനസികമായി വളരെ തളർന്ന അവസ്ഥയിലായി. സദാ ആഗ്രഹങ്ങളുടെ കൂമ്പാരവും പേറി നടക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു പുരഞ്ജനൻ. കാമാതുരനായ അദ്ദേഹം തന്റെ മോഹം സാധ്യമാകാത്തതിൽ വളരെയധികം വ്യാകുലനായി. അങ്ങനെ വീണ്ടും അന്വേഷിച്ചുനടക്കുന്നതിനിടയിൽ, അങ്ങ് ഹിമാലയത്തിന്റെ തെക്കേയറ്റത്തെത്തിയപ്പോൾ ഭാരതവർഷം എന്ന ഒരു ദേശത്ത് സർവ്വലക്ഷണങ്ങളുമൊത്ത ഒമ്പത് വാതിലുകളുള്ള ഒരു പുരം അദ്ദേഹത്തിന്റെ കണ്ണിൽപെട്ടു. ധാരളം മതിലുകളും ഉപവനങ്ങളും മനോഹരങ്ങളായ ജനാലകളുള്ള കെട്ടിടങ്ങളുംകൊണ്ട് ആ പട്ടണം സകലവിധത്തിലും സുഖവാസയോഗ്യമായിരുന്നു. പലേതരം അമൂല്യരത്നങ്ങൾകൊണ്ട് നിർമ്മിച്ച ഭവനങ്ങളും അദ്ദേഹം അവിടെ കണ്ടു. നീലസ്ഫടികങ്ങൾ, വൈഢൂര്യം, രത്നങ്ങൾ, മരതകം, മുതലായവകൾ കൊണ്ടലംകൃതമായ ആ ഭവനങ്ങളെകണ്ടാൽ അത് സ്വർഗ്ഗീയനഗരമായ ഭോഗവതിയെപ്പോലെ തോന്നുമായിരുന്നു. പലതരം സഭകളും ചത്വരങ്ങളും വീഥികളും ക്രീഢാസ്ഥലങ്ങളും തെരുവുകളും ആ നഗരത്തിന്റെ മേന്മകളെ വിളിച്ചോതിക്കൊണ്ടിരുന്നു. അവിടെ ബാഹ്യ ഉപവനത്തിന്റെ നടുവിൽ ഒരു തടാകവും, അതിനെ ചുറ്റിനിൽക്കുന്ന വൃക്ഷലതാദികളും ആ പുരത്തിന്റെ മാറ്റുകൂട്ടി. ഭ്രമരങ്ങൾ അവിടെ വട്ടമിട്ട് മൂളിപ്പറന്നു. അരയന്നങ്ങളും മറ്റ് പക്ഷിക്കൂട്ടങ്ങളും ആ തടാകത്തിൽ നീന്തിക്കളിച്ചു. മൃഗങ്ങൾ പോലും ആ മനോഹാരിതയിൽ വൈരവും ശൌര്യവും മറന്ന് ശാന്തരായി. അവ ആരേയും ഉപദ്രിക്കാറില്ലായിരുന്നു. ആകയുള്ള അശാന്തത പക്ഷികളുടെ കൂജനങ്ങൾ മാത്രം. അതുവഴി പോകുന്ന ആരും അവിടെ ഇത്തിരിനേരമിരുന്ന് വിശ്രമിച്ചതിനുശേഷമേ മടങ്ങാറുള്ളായിരുന്നു.

ഒരുദിവസം പുരഞ്ജനൻ ആ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ അതിസുന്ദരിയായ ഒരു യുവതി അലസ്സമായി ആ തടാകക്കരയിലൂടെ നടക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയിപ്പെട്ടതു. അവൾ ഒറ്റയ്ക്കായിരുന്നില്ല. ചുറ്റും സേവകരായി പത്തുപേരുണ്ടായിരുന്നു. ഓരോ സേവകരേയും തങ്ങളുടെ നൂറുകണക്കിന് പത്നിമാർ അനുഗമിച്ചു. കൂടാതെ, നാലുവശങ്ങളിൽനിന്നും അവളെ അഞ്ചുതലകളുള്ള ഒരു നാഗം കാക്കുന്നുണ്ടായിരുന്നു. സുന്ദരിയും യൌവ്വനയുക്തയുമായ ആ നാരി തനിക്കനുരൂപനായ ഒരു വരനെത്തേടിനടക്കുകയാണെന്ന് പുരഞ്ജനന് തോന്നി. അവളുടെ ശരീരത്തിലെ ഓരോ അംഗങ്ങളും സൌന്ദര്യത്തിന്റെ പ്രതീകങ്ങളായിരുന്നു. കാതിൽ കുണ്ഢലങ്ങൾ ഇളകിയാടിക്കൊണ്ടിരുന്നു. മഞ്ഞപ്പട്ടുടുത്ത് അതിനുചുറ്റും പൊന്നരഞ്ഞാണമണിഞ്ഞ് ഒരു പ്രത്യേകതാളത്തിൽ അരക്കെട്ടുമിളക്കിക്കൊണ്ട് സ്വർഗ്ഗത്തിൽനിന്നും താണിറങ്ങിവന്ന ഒരു അപസരകന്യകയെപ്പോലെ അവൾ ആ പൂന്തോട്ടത്തിലൂടെ മന്ദം മന്ദം നടന്നു. അണിഞ്ഞിരുന്ന പൂമ്പട്ടിന്റെ അഗ്രംകൊണ്ട് അവൾ തന്റെ സ്തനങ്ങളെ കൂടെകൂടെ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നാണത്തിൽ കുണുങ്ങി അവൾ ആ ഉദ്യാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പുരഞ്ജനൻ സ്വാഭാവികമെന്നോണം അവളിൽ ആകൃഷ്ടനായി. അവളുടെ നയനങ്ങളിൽന്നിന്നും ചിതറിത്തെറിക്കുന്ന കൂരമ്പുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ വന്നുതറച്ചുകൊണ്ടേയിരുന്നു. നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയിൽ മയങ്ങിയ പുരഞ്ജനൻ പെട്ടെന്നുതന്നെ അവളുടെയരികിലേക്ക് നടന്നടുത്തു. അയാൾ അവളോട് ചോദിച്ചു: ഹേ സുന്ദരീരത്നമേ!, നീ ആരാണ്? എവിടെനിന്ന് വരുന്നു? നീ ആരുടെ പുത്രിയാണു? നിന്നെ കണ്ടിട്ട് ഒരു സാധ്വീമണിയെപ്പോലെ തോന്നിക്കുന്നു. ഇവിടെ വന്നതിന്റെ ഉദ്ദേശമെന്താണു? നീയെന്താണിവിടെ ചെയ്യാൻ ശ്രമിക്കുന്നതു? ഹേ സുന്ദരീ!, ആരൊക്കൊയണ് നിന്നോടൊപ്പമുള്ള പതിനൊന്ന് അംഗരക്ഷകർ?. ആരാണീ പത്ത് സേവകന്മാർ?. അവരെ പിന്തുടരുന്ന സ്തീകൾ ആരൊക്കെയാണു?. ആരാണ് നിന്നെ നാലുവശങ്ങളിലുംനിന്ന് കാക്കുന്ന അഞ്ചുതലയുള്ള നാഗം? ഹേ സുന്ദരീ! നിന്നെ കണ്ടാൽ ലക്ഷ്മിയെപ്പോലെയോ പാർവ്വതിയെപ്പോലെയോ സരസ്വതിയെപ്പോലെയോ തോന്നുന്നു. അവരിലൊരുവളാണോ നീ എന്ന് നാമിപ്പോൾ സംശയിക്കുകയാണു. മുനീശ്വരന്മാരിലെ ശാന്തതയാണ് നാം നിന്നിൽ കാണുന്നതു. നീ നിന്റെ ഭർത്താവിനെ തിരയുകയാണോ? അരുടെ ഭാര്യയായിരുന്നാലും അവൻ മഹാഭാഗ്യവാനാണു. നിന്നെപ്പോലെ സുന്ദരിയും പതിവ്രതയായ ഒരു ഭാര്യ ഭൂമിയിൽ ഏതൊരു പുരുഷന്റേയും സ്വപ്നം തന്നെയാണു. നിന്റെ ഭർത്താവ് സകലൈശ്വര്യങ്ങളുമുള്ളവനാണെന്നുള്ളതിൽ യാതൊരു സന്ദേഹവും വേണ്ടാ. നീ ലക്ഷ്മീഭഗവതി തന്നെയെന്ന് ഞാനുറപ്പിക്കുന്നു. പക്ഷേ, അങ്ങനെയെങ്കിൽ നിന്റെ കയ്യിൽ ഒരു താമരപ്പൂവുണ്ടാകേണ്ടതാണു. അതെവിടെയാണ് നീ ഉപേക്ഷിച്ചതു? ഹേ ദേവീ!, നിന്റെ പാദം ഭൂമിയിൽ പതിച്ചിരിക്കുന്നതുകൊണ്ട് ഞാൻ ഒന്നുറപ്പിക്കുകയാണു. നീ ഞാൻ പറഞ്ഞവരിൽ ആരുംതന്നെയല്ല. പക്ഷേ ഈ ഭൂമിയിൽ ജനിച്ചവളാണെങ്കിൽ, ലക്ഷ്മീഭഗവതി ഭഗവാൻ നാരായണനൊപ്പം ചേർന്ന് വൈകുണ്ഠത്തിന്റെ ശോഭ വർദ്ധിപ്പിക്കുന്നതുപോലെ, നിനക്ക് നമ്മോടൊപ്പം ചേർന്നുകൊണ്ട് ഈ ഭൂമിയുടെ ശോഭയെ വർദ്ധിപ്പിക്കാൻ സാധിക്കും. ഞാൻ ധീരനും വീരനും ഈ ഭൂമിയിലെ കരുത്തനായ ഒരു  രാജാവുമാണു.

ഹേ കാമിനീ!, നിന്റെ വശ്യമായ നോട്ടം എന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. നാണത്തിൽ കുതിർന്ന നിന്റെയീ പുഞ്ചിരി ഇന്നെന്നിലെ കാമദേവനെ ഉണർത്തിയിരിക്കുന്നു. അതുകൊണ്ട് നീ നമ്മോടൊപ്പം വരിക. മനോഹരമായ നയങ്ങളും പുരികങ്ങളും നീലചുരുൾമുടിയിഴകളുമൊക്കെ നിന്റെ മുഖത്തിന്റെ മാറ്റ് കൂട്ടുന്നു. മാത്രമല്ല, വളരെ മാധുര്യമേറുന്ന ശബ്ദമാണ് നിന്നിൽനിന്നും പുറത്തേക്ക് വരുന്നതു. മുഖമുയർത്തി എന്റെ നേർക്ക് നോക്കുവാൻ നാണംകൊണ്ട് നിനക്ക് സാധ്യമാകുന്നില്ല. ഹേ സുന്ദരീ! നീ എന്തിനാണിങ്ങനെ നാണിക്കുന്നതു? എന്റെ നേർക്ക് നോക്കൂ! നിന്റെ മുഖം ഞാൻ പൂർണ്ണമായൊന്ന് കണ്ടുകൊള്ളട്ടെ!.

നാരദൻ പറഞ്ഞു: ഹേ രാജൻ!, അവളെ പ്രാപിക്കുവാനുള്ള ആഗ്രഹം പുരഞ്ജനന്റെ മനസ്സിൽ അടങ്ങാത്ത അഗ്നിയായി ആളിപ്പടർന്നു. അദ്ദേഹത്തിന്റെ മാധുര്യമേറുന്ന വാക്കുകളിഅവളും ഇതിനകം വീണുകഴിഞ്ഞിരുന്നു. മുഖമുയത്തി അവൾ പുരഞ്ജനനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കണ്ണുകളിൽനിന്നും വശ്യതയുടെ അഗ്നിനാളങ്ങൾ അദ്ദേഹത്തെ വിഴുങ്ങുവാനെന്നോണം ആളിപ്പടർന്നു. അവൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ മാനവോത്തമാ!,  എന്റെ മാതാപിതാക്കൾ ആരൊക്കെയാണെന്നെനിക്കറിയില്ല. എന്നോടൊപ്പമുള്ള ഈ പരിചാരകവൃന്ദത്തിൽ ഒരാളെപ്പോലും എനിക്ക് പരിചയവുമില്ല. ഹേ വീരാ!, നാമിവിടെ ഉണ്ടെന്നുള്ളതൊഴികെ നമ്മെക്കുറിച്ചൊന്നുംതന്നെ നാമറിയുന്നില്ല, എന്നതാണ് സത്യം. ഈ പുരം ആരാണ് നമുക്കായി നിർമ്മിച്ചുതന്നതെന്ന് പറയാനുള്ള അറിവുപോലുമില്ലാത്ത മൂഢന്മാരാണ് നമ്മൾ. ഹേ വീരാ!, എന്നോടൊപ്പമുള്ള ഈ സ്ത്രീപുരുഷന്മാർ എന്റെ സുഹൃത്തുക്കളാണു. പിന്നെ ഈ നാഗം, ഇവൻ ഞാനുറങ്ങുമ്പോൾ പോലും ഉണർന്നിരുന്നുകൊണ്ട് ഈ പുരത്തെ സർവ്വദാ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതല്ലാതെ എന്നെക്കുറിച്ചോ ഇവരെക്കുറിച്ചോ ഈ പുരത്തെക്കുറിച്ചോ ഒന്നുംതന്നെ ഞാനറിയുന്നില്ല. ഹേ ശത്രുതാപനാ!, താങ്കളും എങ്ങനെയോ ഇവിടെത്തപ്പെട്ടതാണു. എന്തായാലും അതന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങേയ് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. താങ്കൾക്ക് വിഷയങ്ങളിൽ അതിയായ കാമമുണ്ടെന്ന് എനിക്കറിയാം. അതിന്റെ പൂർത്തീകരണത്തിനായി ഞങ്ങളാലാവുംവിധം താങ്കളെ സഹായിക്കുവാൻ ഞങ്ങൾ സന്നദ്ധരാണു. ഹേ വിഭോ!, ഒമ്പത് വാതിലുകളുള്ള ഈ പുരത്തെ ഞാൻ താങ്കൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നതാണു. ഇതിനുള്ളിൽ അങ്ങാഗ്രഹിക്കുന്ന സകലകാമങ്ങളും സുലഭമാണു. അങ്ങേയ്ക്ക് ഒരു നൂറ് വർഷം ഇവിടെ താമസിക്കാം. അതിലേക്കാവശ്യമായ സകലസൌകര്യങ്ങളും ഞങ്ങൾ എത്തിച്ചുതന്നുകൊള്ളാം.

അങ്ങയുടെ അഭ്യർത്ഥനയെ നിരാകരിച്ച് മറ്റാരുടെ കൂടെയാണ് എനിക്ക് രമിക്കാൻ സാധിക്കുക. ഇഹത്തിലായും പരത്തിലായാലും വിഷയാനുഭവങ്ങളിൽ ആനന്ദിക്കാൻ കഴിയാത്ത മൂഢന്മാരാണു മറ്റുള്ളവർ. ഈ ഭൌതികലോകത്ത് ഗൃഹസ്ഥനായ ഒരു മനുഷ്യന് ധർമ്മം, അർത്ഥം, കാമം, സന്താനോല്പത്തി മുതലായ കാര്യങ്ങളിൽ അങ്ങേയറ്റം ആനന്ദം കണ്ടെത്താൻ സാധിക്കും. അതിനുശേഷം മോക്ഷത്തിനും യശസ്സിനും വേണ്ടി ശ്രമിക്കാവുന്നതാണു. യജ്ഞങ്ങളിലൂടെ അവർക്ക് ഊർദ്ദ്വലോകങ്ങളിലേക്ക് ഉയരുവാനും സാധ്യമാണു. പക്ഷേ, മുമുക്ഷുക്കൾക്കാകട്ടെ, ഈവക കാര്യങ്ങളിലൊന്നും യാതൊരു അഭിരുചിയുമില്ല. അവർക്ക് ഇത്യാദി സുഖഭോഗങ്ങളെക്കുറിച്ച് ചിന്തിക്കുവാൻപോലും കഴിയുകയില്ല. ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ ഒരുവൻ തന്നെ മാത്രമല്ല ആനന്ദിപ്പിക്കുന്നതു. താനുമായി ബന്ധപ്പെട്ട പിതൃദേവസഹജീവികൾക്കെല്ലാംതന്നെ ആനന്ദത്തെ പ്രദാനം ചെയ്യാൻ ഗൃഹസ്ഥാശ്രമജീവിതത്തിലൂടെ സാധ്യമാകുന്നു. ഹേ വീരാ!, അങ്ങയെപ്പോലൊരു ഭർത്താവിനെ ആരാണാഗ്രഹിക്കാത്തതു? എല്ലാറ്റിലുമുപരി അങ്ങ് യശസ്സ്വിയും സുന്ദരനുമാണു. ഹേ മഹാബാഹോ!, ഏതൊരു നാരിയാണ് അങ്ങയുടേതുപോലുള്ള കരവലയങ്ങൾക്കുള്ളിൽ സുരക്ഷിതയാകാനാഗ്രഹിക്കാത്തതു? അങ്ങയുടെ മധുവൂറുന്ന ഈ പുഞ്ചിരിയും അപാരമായ കാരുണ്യവും ഞങ്ങൾ ഭർത്തൃമതികളല്ലാത്ത സ്ത്രീകൾക്ക് എപ്പോഴും ഒരാശ്വാസംതന്നെ.

നാരദർ പറഞ്ഞു: ഹേ രാജൻ!, അങ്ങനെ ആ ഉദ്യാനത്തിൽ വച്ചുതന്നെ അവരിരുവരും ഒരിക്കലും പിരിയാൻ കഴിയാത്തത്ര മാനസീകമായി അടുത്തു. അവർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് ആ പുരത്തിനുള്ളിലേക്ക് പ്രവേശിച്ച്, ഒരു നൂറ് വർഷക്കാലം സകലസുഖഭോഗങ്ങളുമനുഭവിച്ചുകൊണ്ട് അവിടെ താമസിച്ചു. പുരഞ്ജനന്റെ മഹിമകൾ എങ്ങും പാട്ടായി. ഉഷ്ണകാലങ്ങളിൽ തരുണിമാർക്കൊപ്പം അദ്ദേഹം പൊയ്കകളിൽ നീരാടി. ഒമ്പത് ഗോപുരദ്വാരങ്ങളിൽ ഏഴെണ്ണം ഭൂമിയുടെ ഉപരിതലത്തിലും രണ്ടെണ്ണം ഭൂമിക്കടിയിലുമായിരുന്നു. ഈ ഒമ്പത് വാതിലുകളും വ്യത്യസ്ഥങ്ങളായ ഒമ്പത് സ്ഥലങ്ങളിലേക്കുള്ള വഴികൾ തെളിച്ചുകൊടുത്തു. അവയോരോന്നും ഓരോരോ ദ്വാരപാലകന്മാരാൽ പാലിക്കപ്പെട്ടിരുന്നു. അതിൽ അഞ്ചെണ്ണം കിഴക്കോട്ടും, ഒരെണ്ണം വടക്കോട്ടും, പിന്നൊന്ന് തെക്കോട്ടും, അതുപോലെ ബാക്കി രണ്ടെണ്ണം പടിഞ്ഞാറ് ദിശയിലേക്കും തുറന്നുകിടന്നു.

കിഴക്കോട്ട് തുറന്ന ആദ്യത്തെ രണ്ട് വാതിലുകളെ ഖദ്യോതം, ആവിർമുഖി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, അവ രണ്ടും ഒരു സ്ഥലത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ആ രണ്ട് വാതിലുകളിലൂടെയായിരുന്ന് പുരഞ്ജനദ്യുമാൻ എന്ന സൃഹൃത്തിനോടൊപ്പം വിഭ്രാജിതമെന്ന പേരോടുകൂടിപട്ടണത്തിലേക്ക് പോകുകയും  വരികയും ചെയ്തിരുന്നതു. കിഴക്കോട്ട് തുറന്ന മറ്റ് രണ്ട് വാതിലുകളായിരുന്നു നളിനിയും നാളിനിയും. ഇവയും ഒരിടത്തുതന്നെ നിർമ്മിക്കപ്പെട്ടവയായിരുന്നു. ഇതിലൂടെ അദ്ദേഹം അവധൂതൻ എന്ന സുഹൃത്തിനൊപ്പം സൌരഭം എന്ന പട്ടണത്തിലേക്ക് പോകുകയും വരികയും ചെയ്തിരുന്നതു. കിഴക്കൻ ദിശയിലേക്ക് തുറക്കുന്ന അഞ്ചാമത്തെ വാതിലായിരുന്നു, മുഖ്യം എന്ന നാമത്തോടുകൂടിയതു. അതിലൂടെ പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിനെ രസജ്ഞൻ,  വിപണൻ എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ അനുഗമിച്ചിരുന്നു. അതിലൂടെ അദ്ദേഹം ബഹൂദനൻ, ആപണൻ എന്നിങ്ങനെ നാമങ്ങളോടുകൂടിരണ്ട് സ്ഥലങ്ങൾ സന്ദർശിക്കുമായിരുന്നു. തെക്കേദിശിയിലേക്ക് തുറന്നിരിക്കുന്ന വാതിൽ പിതൃഹൂ എന്നും വടക്കേദിക്കിലേക്ക് തുറന്ന വാതിൽ ദേവഹൂ എന്നും അറിയപ്പെട്ടിരുന്നു. അതിലൂടെ രാജാവ് ശ്രുതധാര എന്ന മിത്രവുമായി യഥാക്രമം ദക്ഷിണപഞ്ചാലയെന്നും ഉത്തരപഞ്ചാലയെന്നുമറിയപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. പടിഞ്ഞാറേ വാതിൽ ആസുരി എന്നറിയപ്പെട്ടു. സുഹൃത്തായ ദുർമ്മദനോടൊത്ത് ആ വാതിലിലൂടെ അദ്ദേഹം പതിവായി ഗ്രാമകപുരം സന്ദർശിച്ചു. പടിഞ്ഞാറേ ദിക്കിൽ നൃ‌തി എന്ന മറ്റൊരു വാതിൽ കൂടിയുണ്ടായിരുന്നു. സ്നേഹിതൻ ലുബ്ദകനോടൊത്ത് പുരഞ്ജനൻ ഈ വാതിലിലൂടെ വൈശാസപുരം എന്ന സ്ഥലം സന്ദർശിക്കുക പതിവായിരുന്നു. എല്ലറ്റിനുമുപരി അദ്ദേഹത്തിന് പ്രിയരായി അവിടുത്തെ അന്തേവാസികളിൽ നിർവ്വാകനെന്നും പ്രശസ്കൃതനെന്നും പേരുള്ള രണ്ട് അന്ധന്മാരുണ്ടായിരുന്നു. കണ്ണുകളുള്ള പുരഞ്ജനൻ കണ്ണുകളില്ലാത്ത വ്യക്തികളെ പിന്തുടരുക പതിവായിരുന്നു. അദ്ദേഹം അവരോടൊത്ത് പലയിടങ്ങളിലും പോയി പലേതരം കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരുന്നു.

ചില സമയങ്ങളിൽ പുരഞ്ജനൻ തന്റെ പ്രധാനസേവകനായ വിശൂചീനനോടൊപ്പം അന്തഃപുരത്തിലേക്ക് പോകുകയും അവിടെ ഭാര്യയോടും മക്കളോടുമൊത്ത് മായാവിരചിതമായ അല്പാനന്ദവും ക്ഷണികമായ ആത്മസംതൃപ്തിയും പങ്കിടുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പലവിധത്തിലുള്ള മനോവ്യാപാരങ്ങളിൽ രമിച്ച് വിവിധ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം പൂർണ്ണമായും മായയുടെ പിടിയിൽ അകപ്പെട്ടിരുന്നു. പുരഞ്ജനൻ തന്റെ പത്നിയുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാക്കിക്കൊണ്ടിരുന്നു. അവൾ മദ്യം സേവിക്കുമ്പോൾ അദ്ദേഹവും അവൾക്കൊപ്പം മദ്യം സേവിച്ചു. അവൾ ആഹാരം കഴിക്കുമ്പോൾ അദ്ദേഹവും ആഹാരം കഴിച്ചു. അവൾ ചവയ്ക്കുമ്പോൾ കൂടെ ചവയ്ക്കുകയും, അവൾ പാടുമ്പോൾ കൂടെ പാടുകയും, അവൾ കരഞ്ഞാൽ കൂടെ കരയുകയും, അവൾ ചിരിക്കുന്നനേരം ഒപ്പം ചിരിക്കുകയും, അവൾ ഫലിതം പറയുമ്പോൾ അതിനെ മറുഫലിതത്താൽ ഖണ്ഡിക്കുകയും, അവൾ നടക്കുമ്പോൾ പിന്നാലെ നടക്കുകയും, അവൾ നിന്നാൽ, ത്ക്ഷണം ഒപ്പം നിശ്ചലമാകുകയും, അവൾ കിടന്നാൽ അവൾക്കൊപ്പം കിടക്കുകയും, അവളിരിക്കുമ്പോൾ തൊട്ടരികത്തായി രിക്കുകയും, അവൾ എന്തിനോടെങ്കിലും കാത് കൂർപ്പിച്ചാൽ അതിനെ അവളോടൊത്ത് കേൾക്കാൻ ശ്രമിക്കുകയും, അവൾ നോക്കുന്നിടത്തേക്കുതന്നെ നോക്കുകയും, അവൾ കാണുന്നതൊക്കെ കാണാൻ ശ്രമിക്കുകയും, അവൾ മണക്കുമ്പോൾ കൂടെ മണക്കുകയും, അവൾ തൊടുന്നതെന്തിനേയും തൊട്ടനുഭവിക്കുകയും, അവൾ നിലവിളിച്ചാൽ അവളോടൊപ്പം ഉച്ഛത്തിൽ നിലവിളിക്കുകയും തുടങ്ങി, സകല കർമ്മങ്ങളിലും പുരഞ്ജനൻ തന്റെ ഭാര്യയെ അനുകരിച്ചു. ഈ ശീലത്തിലൂടെ അയാൾ അവളുടെ സകല അനുഭവങ്ങളേയും പങ്കിട്ടനുഭവിച്ചു. ഏറെ താമസിയാതെ ഭൌതികജീവിതത്തിൽ പുരഞ്ജനൻ പൂർണ്ണമായും രാജ്ഞിയുടെ അടിമത്വത്തിലൂടെ സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. തുച്ഛമായ കാമപൂർത്തിക്കുവേണ്ടി അദ്ദേഹം, വളർത്തുമൃഗം ഉടമസ്ഥന്റെ ആജ്ഞയ്ക്കൊത്ത് പെരുമാറുന്നതുപോലെ, തന്റെ വിലപ്പെട്ട മനുഷ്യജീവിതത്തെ ഭാര്യയുടെ കാൽക്കീഴിൽ സമർപ്പിച്ചു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്.






The  story of king puranjana in srimad bhagavatham, puranjanopakhyanam