04 - അദ്ധ്യായം - 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
04 - അദ്ധ്യായം - 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, മാർച്ച് 4, തിങ്കളാഴ്‌ച

4.28 പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 28
(പുരഞ്ജനൻ ഒരു സ്ത്രീയായി പുനർജ്ജനിക്കുന്നു)


puranjana take rebirth as a beutiful woman എന്നതിനുള്ള ചിത്രം  നാരദൻ കഥ തുടരുന്നുഹേ പ്രാചീനബർഹിസ്സ് മഹാരാജാവേ!, അങ്ങനെ കാലകന്യ യവനനോടും പ്രജ്വാരനോടും അവരുടെ സൈന്യങ്ങളോടും ചേർന്ന് ലോകമാകെ സഞ്ചരിക്കുവാൻ തുടങ്ങി. ഒരിക്കൽ, വീണ്ടും അവർ പുരഞ്ജനന്റെ പുരത്തെ ആക്രമിച്ചു. മുന്നേപോലെതന്നെ അന്നും ആ പഴയ പഞ്ചാനനൻ അതിനുള്ളിലെ ഭോഗവസ്തുക്കളെല്ലാം നഷ്ടപ്പെടാതിരിക്കുവാനായി തന്നാൽ കഴിയുംവിധം പൊരുതിയെങ്കിലും അവരുടെ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന സകല സുഖഭോഗങ്ങളും ഉപയോഗശൂന്യമായ രീതിയിൽ ഛിന്നഭിന്നമാക്കപ്പെട്ടു. യവനന്റെ സൈന്യം കാലകന്യയോടൊപ്പം ഒമ്പത് വാതിലുകളിലൂടെയും അകത്തേക്കുകടന്ന് സകലരേയും നിഷ്കരുണം ആക്രമിക്കാൻ തുടങ്ങി. ആ അവസരത്തിൽ പുരഞ്ജനൻ തന്റെ കുടുംബത്തെക്കുറിച്ചോർത്ത് അത്യന്തം വ്യാകുലനായി. കാലകന്യകാമാവേശത്തോടുകൂടി പുരഞ്ജനനെ കെട്ടിപ്പുണർന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ സകലസൌന്ദര്യവും ഇല്ലാതായി. കാമത്താൽ ബുദ്ധിഭ്രമിച്ച് ജീവിതം കഴിച്ച പുരഞ്ജനൻ തന്റെ സകലൈശ്വര്യങ്ങളും നശിക്കപ്പെട്ടവനായി മാറി. സകലതും നഷ്ടപ്പെട്ട പുരഞ്ജനനെ യവനനും സംഘങ്ങളും ചേർന്ന് നിഷ്‌പ്രയാസം കീഴടക്കി. സർവ്വൈശ്വര്യങ്ങളും തകർന്ന് തരിപ്പണമായ ആ അവസ്ഥയിൽ പുരഞ്ജനന്റെ മക്കളും ചെറുമക്കളും സേവകന്മാരും മന്ത്രിമാരും അഥവാ അദ്ദേഹം വിശ്വസിച്ച് കൂടെ കൊണ്ടുനടന്ന സകലരും അദ്ദേഹത്തിനെതിരായി പ്രവർത്തിച്ചു. എന്തിന് പറയാൻ താൻ തന്റെയെല്ലാമെല്ലാമെന്ന് കരുതിയ ഭാര്യപോലും അവധാനതയോടുകൂടി തന്നെ തഴയുന്നതായി അദ്ദേഹത്തിന് മനസ്സിലായി. ആ അവസരത്തിൽ അദ്ദേഹത്തിൽ അതിയായ ഉത്കണ്ഠ ജനിച്ചു. പക്ഷേ, കാലകന്യയുടെ പിടിയിൽ പൂർണ്ണമായും അമർന്നുപോയ പുരഞ്ജനന് ചലിക്കാൻ പോലും സാധിച്ചില്ല. താനനുഭവിച്ചിരുന്ന സകല സുഖഭോഗങ്ങളും കാലകന്യയുടെ വരവിൽ തനിക്കെതിരായിത്തിരിഞ്ഞു. അതിരറ്റ കാമഭോഗത്തിലൂടെ പുരഞ്ജനൻ എല്ലാം നഷ്ടപ്പെട്ടവനായിമാറി. അദ്ദേഹം ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ അറിയാൻ മറന്നു. അപ്പോഴും തന്റെ കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ച് മാത്രം അദ്ദേഹം ആലോചിച്ചു. പുരഞ്ജനപുരത്തെ ഗന്ധർവ്വന്മാരും കാലകന്യയും ചേർന്ന് മുച്ചൂടും നശിപ്പിച്ചു. സകലവിധത്തിലും ആക്രമിക്കപ്പെടുന്ന ആ പുരത്തെ അപ്പോഴും പുരഞ്ജനൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ ആവാസയോഗ്യമല്ലാത്ത ആ പുരത്തെ അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ വിട്ടുപോകേണ്ടിവന്നു. പെട്ടെന്ന് പ്രജ്വാരൻ, തന്റെ അനുജനായ യവനനെ പ്രീതിപ്പെടുത്തുവാനായി, പുരഞ്ജനന്റെ നഗരത്തെ തീയിട്ട് നശിപ്പിച്ചു. തന്റെ പുരം കത്തിയമരുന്നത് കണ്ടപ്പോൾ, തനിക്ക് പ്രീയപ്പെട്ടവരെല്ലാം അതിനുള്ളിലുണ്ടായിരുന്നുവെന്നോർത്ത് അദ്ദേഹം അതീവദുഃഖിതനായി.

യജമാനന്റെ പുരം കാലകന്യയുടെ ആക്രമണത്തിൽ വെന്ത് വെണ്ണീറാകുന്നത് കണ്ട് അഞ്ച് തലയുള്ള ആ നാഗം വളരെയധികം വിഷമിച്ചു. മരത്തിലെ പൊത്തിൽ കഴിയുന്ന പാമ്പ് കാട്ടുതീയുണ്ടാക്കുമ്പോൾ, അവിടെനിന്നും രക്ഷപെടുന്നതുപോലെ, പഞ്ചാനനും അവിടെ നിന്ന് ഇഴഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു. അവന്റെ ശരീരം യവനന്റെ ആക്രമണത്തിൽ ശിഥിലീകൃതമായതുകാരണം അവന്റെ സകലശക്തികളും അതിനകം ക്ഷയിച്ചുകഴിഞ്ഞിരുന്നു. പൂർണ്ണമായും നശിക്കപ്പെട്ട ആ ശരീരത്തിൽനിന്നും പുറത്തേക്കിറങ്ങുവാൻ ശ്രമിച്ച ആ നാഗത്തെ ശത്രുക്കൾ വീണ്ടും നോട്ടമിട്ടു. ഒന്നിനും കഴിയാതെ അവഉത്ഭ്രാന്തനായി ദീനദീനം വിലപിച്ചു.

പുരഞ്ജനൻ വീണ്ടും തന്റെ ധനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ബന്ധുജനങ്ങളെക്കുറിച്ചുമോർത്ത് വ്യാകുലനായിക്കൊണ്ടിരുന്നു. ഞാനെന്നും എന്റേതെന്നുമുള്ള തോന്നൽ അദ്ദേഹത്തിൽ വളരെയധികം പ്രബലമായിരുന്നു. താനനുഭവിച്ചുകൊണ്ടിരുന്നതെല്ലാം നിമിഷാർദ്ധത്തിൽ നഷ്ടമായതോടെ പുരഞ്ജനൻ വളരെയധികം ദുഃഖിതനായി. താനില്ലാതാകുന്ന അവസ്ഥയിൽ തന്റെ മക്കളുടേയും കുടുംബത്തിന്റേയും ക്ഷേമം ഉറപ്പുവരുത്തുവാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചോർത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചു. അദ്ദേഹം തന്റെ പഴയകാലത്തെക്കുറിച്ചോർത്തു. താൻ ഭുജിച്ചതിനുശേഷം മാത്രമേ അവൾ ഭുജിച്ചിരുന്നുള്ളൂ. താൻ കുളിച്ചതിനുശേഷമേ അവൾ കുളിച്ചിരുന്നുള്ളൂ. അവൾ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. പലപ്രാവശ്യം താൻ അവളോട് കാര്യമില്ലാതെ കോപിച്ചിട്ടുണ്ടു. അപ്പോഴെല്ലാം തന്നെ സഹിച്ചുകൊണ്ട് ഒരുവാക്കുപോലും ഉരിയാടാതെ തന്നെ സ്നേഹിച്ച് തന്നോടൊപ്പം കഴിഞ്ഞിട്ടുണ്ടു. വേണ്ടസമയം തന്നെ നല്ല ഉപദേശങ്ങൾ തന്ന് ബോധവാനാക്കിയതും, താൻ അരികിലില്ലാത്ത സമയം അവളുടെ മനസ്സ് വേദനിക്കുന്നതുമെല്ലാം പുരഞ്ജനൻ ആ സമയം ഓർത്തറിഞ്ഞു. തനിക്ക് ധീരരും വീരരുമായ അനേകം പുത്രന്മാരുണ്ടെങ്കിൽ കൂടി അവളുടെയും കുടുംബത്തിന്റേയും ക്ഷേമത്തെക്കുറിച്ചോർത്ത് പുരഞ്ജനൻ വീണ്ടും വീണ്ടും ചിന്താകുലനായി. തന്നിൽ ആശ്രിതരായിരുന്ന ന്റെ കുടുംബാംഗങ്ങൾ എങ്ങനെയായിരിക്കും താനില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക?. നടുക്കടലിൽ ആപത്തിൽ പെട്ട കപ്പൽ യാത്രികരുടെ അനുഭവമായിരിക്കും അവർക്ക് തന്റെ അഭാവത്തിൽ ഇവിടെയുണ്ടാകാൻ പോകുന്നതു. അജ്ഞാനിയായ പുരഞ്ജനൻ ഇങ്ങനെയോരോതരം ചിന്തിച്ച് വ്യാകുലനായിമാറി. ആ സമയം, പെട്ടെന്ന് യവനൻ പുരഞ്ജനനെ കടന്നുപിടിച്ചു. പുരഞ്ജനനെ അവർ കെട്ടിവരിഞ്ഞ് തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അതുകണ്ടുനിന്ന സകലരും അത്യന്തം ദുഃഖിതരായി. അവർ കുറെദൂരം വിലപിച്ചുകൊണ്ട് അദ്ദേഹത്തെ പിന്തുടർന്നു. ശക്തി ക്ഷയിച്ച പഞ്ചാനനനാഗത്തേയും അവർ അവന്റെ സ്വാമിയോടൊപ്പം യവനതാവളത്തിലേക്ക് കൊണ്ടുപോയി. പുരഞ്ജനൻ പുരത്തിൽനിന്നും വെളിയിൽ വന്നോതോടെ ആ നവദ്വാരപുരം മണ്ണിൽ തകർന്നടിഞ്ഞു.

യവനസൈന്യം ശക്തിയോടെ വഴിയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴും പുരഞ്ജനന് അജ്ഞാനത്താൽ തന്നോടൊപ്പം എപ്പോഴും പ്പോഴുമുണ്ടായിരുന്ന അവിജ്ഞാതസഖാവിനെക്കുറിച്ചോർക്കാൻ കഴിഞ്ഞില്ല. അജ്ഞാനിയായ ആ രാജാവ് എത്രയേറെ മൃഗങ്ങളെയാണ് കൊന്ന് ബലികഴിച്ചിട്ടുള്ളതു?. ഈ അവസരം ആ മൃഗങ്ങൾ നന്നേ മുതലെടുത്തു. അവർ അദ്ദേഹത്തെ കൂർത്തകൊമ്പുകൾകൊണ്ട് കീറിമുറിച്ചു. ഒരു സ്ത്രീയോടൊപ്പം അജ്ഞാനിയായി സർവ്വതും മറന്ന് കാമഭോഗങ്ങൾ അനുഭവിക്കാൻ മാത്രമായി തന്റെ ജീവിതത്തെ ഉപയോഗിച്ച പുരഞ്ജനൻ ഘോരാന്ധകാരമായ നരകത്തിൽ വളരെവളരെക്കാലം പലതരത്തിലുള്ള ദുഃഖങ്ങളനുഭവിച്ചു.

ഭാര്യയെ അനുസ്മരിച്ചുകൊണ്ട് ശരീരമുപേക്ഷിച്ച പുരഞ്ജനൻ അടുത്ത ജന്മത്തിൽ അവളെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയായി പുനർജ്ജനിച്ചു. വീണ്ടും വിദർഭരാജാവിന്റെ പുത്രിയായി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ജനിച്ചു. വിദർഭരാജാവിന്റെ പുത്രിയായ വൈദർഭിയെ പാണ്ഡ്യവംശജനായ മലയധ്വജൻ എന്ന രാജകുമാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനമുണ്ടായി. പല രാജാക്കന്മാരെയും ജയിച്ച് അദ്ദേഹം വൈദർഭിയെ വിവാഹം കഴിച്ചു. മലയധ്വജന് വൈദർഭിയിൽ ഏഴ് പുത്രന്മാരും ഒരു പുത്രിയുണ്ടായി. അദ്ദേഹത്തിന്റെ പുത്രന്മാർ പിന്നീട് ദ്രാവിഡദേശത്തിലെ രാജാക്കന്മാരായി വാണു.

മലയധ്വജന്റെ പുത്രന്മാർ ആയിരക്കണക്കിന് പ്രജകളെ സൃഷ്ടിച്ചു. അവരെല്ലാം ഒരു മന്വന്തരക്കാലത്തിലധികം ഈ ലോകത്തെ പരിപാലിച്ചു. മലയധ്വജന്റെ പുത്രിയെ അഗസ്ത്യമുനി പാണിഗ്രഹണം ചെയ്തു. അവളിൽനിന്നും ധൃതച്യുതൻ എന്ന ഒരു പുത്രൻ ജനിച്ചു. ധ്രുതച്യുതന് മകനായി ഇധ്മവാഹൻ എന്ന പുത്രനും ജനിച്ചു. പിന്നീട് മലയധ്വജൻ തന്റെ രാജ്യം മക്കൾക്കായി പകുത്തുകൊടുത്തു. അനന്തരം, അദ്ദേഹം കുലാചലം എന്ന വിജനസ്ഥലത്തേക്ക് ഭഗവദ്പ്രാപ്തിക്കായി യാത്രയായി. അല്ലയോ രാജൻ!, ചന്ദ്രനെ അവന്റെ തേജസ്സ് പിന്തുടരുന്നതുപോലെ, ഗാർഹസ്ഥികമായ സകല ബന്ധങ്ങളും ധർമ്മങ്ങളുമുപേക്ഷിച്ച് മലയധ്വജന്റെ ധർമ്മപത്നി അദ്ദേഹത്തെ അനുഗമിച്ചു കുലാചലത്തിലേക്ക് യാത്രയായി.

കുലാചലത്തിൽ ചന്ദ്രവസ, താമ്രപർണി, വഡോദക എന്നിങ്ങനെ മൂന്ന് നദികളുണ്ടായിരുന്നു. മലയധ്വജൻ എല്ലാദിവസവും അതിൽ കുളിച്ച് ആന്തരികവും ബാഹികവുമായ ശുദ്ധി വരുത്തി. അദ്ദേഹം അവിടെ ഫലങ്ങളും ഇലകളും പൂവുകളും ഭക്ഷിച്ച് നദികളിലെ ജലവും കുടിച്ച് ശരീരാത്മബന്ധം നിലനിറുത്തി. അങ്ങനെ അതികഠിനങ്ങളായ തപസ്സുകളിലൂടെ ശരീരം പൂർണ്ണമായും എല്ലുംതോലുമായി അവശേഷിച്ചു. തപശക്തിയിലൂടെ അദ്ദേഹം ദ്വന്ദാതീതനായി മനസ്സിനേയും പ്രാണനേയും ശരീരത്തേയും സംയമിപ്പിച്ചു. യോഗസാധനകളിലൂടെ സകലതും ബ്രഹ്മതത്വത്തിലുറപ്പിച്ചു. പിന്നീട് നൂറ് വർഷക്കാലം ഒരിടത്തുനിന്നിളകാതെ തീവ്രമായ തപസ്സനുഷ്ഠിച്ച്. ശേഷം, ഭക്തിയിലൂടെ ഭഗവാനിൽ മാത്രം മനസ്സൂന്നി അവനെ ആരാധിച്ചു. അതിലൂടെ മലയധ്വജന് ജീവാത്മപരമാത്മതത്വത്തെ ഉള്ളവണ്ണം അറിയാൻ സാധിച്ചു. ഈ ശരീരം താനല്ലെന്നും, താൻ യഥാർത്ഥത്തിൽ ഈ ശരീരത്തിൽ താത്ക്കാലികമായി കുടികൊണ്ട് അതിന് സാക്തിത്വം വഹിക്കുന്നവനാണെന്നും തിരിച്ചറിഞ്ഞു. ഭഗവദ്ധ്യാനത്തിൽ സദാ മഗ്നമായ മലയധ്വജന് ആ പരമപുരുഷൻതന്നെ സർവ്വജ്ഞാനങ്ങളും പ്രദാനം ചെയ്തു. ഭഗവദനുഗ്രഹത്താൽതന്നെ ഈ ശരീരത്തിനുള്ളിൽ തന്റെയും ഭഗവാന്റെയും സാന്നിധ്യത്തെ മലയധ്വജമഹാരാജൻ കണ്ടുകഴിഞ്ഞു. ഭഗവാനെ തൊട്ടടുത്തുകണ്ടറിഞ്ഞ അദ്ദേഹത്തിന് പീന്നീട് യാതൊരു കർമ്മാനുഷ്ഠാനങ്ങളോ സാധനകളോ ചെയ്യേണ്ടിവന്നില്ല.

വൈദർഭിക്ക് തന്റെ പതി എല്ലാമെല്ലാമായിരുന്നു. അവൾ സകല മനോവ്യാപാരങ്ങളുമുപേക്ഷിച്ച് തന്റെ ഭർത്താവിന്റെ യോഗസാധകളെ പിന്തുടർന്നു. അവളും അങ്ങെനെ ഭഗവദ്ഭക്തിയിൽ ലയിച്ചു. പഴന്തുണികൾ മാത്രം ധരിച്ച് അവൾ യോഗസാധനയിലേർപ്പെട്ടു. കഠിനമായ വൃതചര്യകളിലൂടെ വൈദർഭി ശാരീരികമായി നന്നേ ക്ഷയിച്ചുകഴിഞ്ഞിരുന്നു. മുടി ജടപിടിച്ചു. ചലിക്കാതെ ജ്വലിക്കുന്ന മണിദീപംപോലെ അവൾ എപ്പോഴും തന്റെ ഭർത്താവിന്റെ അരികിൽതന്നെ പ്രകാശിച്ചുനിന്നു. മലയധ്വജന്റെ ജീവൻ ആ ശരീരത്തിൽനിന്നും വേർവെടിയുന്നതുവരെ അവൾ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടേയിരുന്നു. ഒരുദിവസം, അദ്ദേഹത്തിന്റെ കാൽ തടവിക്കൊണ്ടിരുന്നപ്പോൾ അത് തണുത്തുമരവിച്ചിരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. താൻ തനിച്ചായ വിവരം അപ്പോഴാണവളറിയുന്നതു. അവൾ, ഇണയെപ്പിരിഞ്ഞ പേടമാനിനെപ്പോലെ, തീരാവിരഹം അനുഭവിച്ചു. കാട്ടിൽ വിധവയായി ഒറ്റപ്പെട്ട വൈദർഭി കണ്ണീർ പൊഴിച്ചു. തുണയില്ലാതെ അവൾ അവിടെ നിന്ന് ഉറക്കെ നിലവിളിച്ചു. ഹേ രാജൻ!,  ഉണരൂ!, എഴുന്നേൽക്കൂ!. നോക്കൂ! ഈ ഭൂമി ആഭാസന്മാരാലും അധർമ്മികളായ രാജാക്കന്മാരാലും ദുഃഖമനുഭവിക്കുന്നു. അവളെ രക്ഷിക്കേണ്ടത് അങ്ങയുടെ ധർമ്മമാണു. എഴുന്നേൽക്കൂ! നാഥാ! എഴുന്നേൽക്കൂ! അവളെ രക്ഷിക്കൂ!. അവൾ തന്റെ പതിയുടെ മൃതപാദങ്ങളിൽ വീണു കരഞ്ഞു. പിന്നീട് ഒരു ചിതയൊരുക്കി തന്റെ ഭർത്താവിന്റെ മൃതശരീരത്തെ അതിന്റെ മുകളിൽ വച്ചു. തുടർന്ന് ആ ചിതയിൽ ചാടി ഭർത്താവിനോടൊപ്പം എരിഞ്ഞടങ്ങുവാൻ തീരുമാനിച്ചു. ഹേ പ്രാചീനബർഹിസ്സേ!, അപ്പോഴതാ പുരഞ്ജനനോടൊപ്പമുണ്ടായിരുന്ന ആ അവിജ്ഞാതസുഹൃത്ത് ഒരു ബ്രാഹ്മണന്റെ വേഷത്തിൽ അവിടെയെത്തി വൈദർഭിയെ സ്വാന്തനവാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി.

ആ ബ്രാഹ്മണൻ പറഞ്ഞു: ഹേ ദേവീ!, നീ ആരാണ്? ആരുടെ ഭാര്യയാണ് നീ? അല്ലെങ്കിൽ ആരുടെ പുത്രിയാണ്? ഏതാണീ കിടക്കുന്ന മനുഷ്യൻ?. നീ ഈ മൃതശരീരത്തെയോർത്ത് കരയുകയാണെന്ന് തോന്നുന്നു. എന്നെ നിനക്ക് മനസ്സിലായോ? ഞാൻ നിന്റെ ആത്മസുഹൃത്താണു. നീ ഓർക്കുന്നുണ്ടാകും, മുൻപ് ഒരുപാട് പ്രാവശ്യം എന്നോട് നീ സംസാരിച്ചിട്ടുള്ളതാണു. സുഹൃത്തേ!, ഒരുപക്ഷേ നിനക്കെന്നെ അത്ര പെട്ടെന്ന് ഓർമ്മിക്കാൻ സാധിക്കുമെന്ന് വരില്ല. എന്നാൽ പണ്ട് നിനക്കൊരു പ്രിയസുഹൃത്തുള്ളതായി ഓർമ്മയുണ്ടോ? നിർഭാഗ്യവശാൻ നീ എന്നെവിട്ട് വിഷയങ്ങളുടെ പിറകെ പോയി. ഹേ മിത്രമേ! നാം രണ്ടുപേരും ശരിക്കും രണ്ട് ഹംസങ്ങളെപ്പോലെയാണു. നമ്മൾ രണ്ടാളും മാനസസരസ്സിനെപ്പോലുള്ള ഒരു ഹൃദയത്തിലാണ് വസിക്കുന്നതു. നമ്മളിരുവരും ആയിരക്കണക്കിന് വർഷങ്ങളായി ഒരിടത്ത് ഒരുമിച്ച് താമസിച്ചു. എന്നാൽ നമ്മുടെ യഥാർത്ഥവീട്ടിൽനിന്നും നമ്മൾ ഒരുപാടകലെയാണിപ്പോൾ. ഹേ ദേവീ!, നീയറിയുന്നില്ലെങ്കിലും ഞാൻ അന്നുമിന്നും നിന്നോടൊപ്പമുള്ള നിന്റെ അതേ സുഹൃത്തുതന്നെയാണു. എന്റെ ചങ്ങാത്തം വിട്ടപ്പോൾ നീ കൂടുതൽ കൂടുതൽ വിഷയസ്നേഹിയായിമാറിക്കൊണ്ടിരുന്നു. എന്നെ കാണാതായപ്പോൾ നീ പല രൂപത്തിലും ഭാവത്തിലും ഒരു സ്ത്രീയുടെ മായാവിരചിതമായ ഏതോക്കെയോ ലോകങ്ങളിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. നീ ജീവിച്ചിരുന്ന പുരത്തിൽ അഞ്ച് ഉദ്യാനങ്ങളും ഒമ്പത് ഗോപുരദ്വാരങ്ങളും ഒരു പാലകനും മൂന്ന് അന്തഃപുരങ്ങളും ആറ് കുലങ്ങളും അഞ്ച് ഭണ്ഡാരങ്ങളും അഞ്ച് പ്രകൃതിതത്വങ്ങളും കൂടാതെ വീടിന്റെ അധികാരിയായി ഒരു സ്ത്രീയുമുണ്ടായിരുന്നു.

സുഹൃത്തേ!, അഞ്ച് ഉദ്യാനങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളുടേയും വിഷയങ്ങളായിരുന്നു. അഞ്ച് തലകളുണ്ടായിരുന്ന ആ പാലകൻ ആ ഒമ്പതു ഗോപുരദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും പായുന്ന നിന്നിലെ പഞ്ചപ്രാണന്മാരായിരുന്നു. അഞ്ച് കോഷ്ഠകങ്ങളാകട്ടെ ഭൂമി, ജലം, അഗ്നി എന്നീ മൂന്ന് പ്രധാന ദ്രവ്യങ്ങളായിരുന്നു. ആറ് കുടുംബങ്ങളെന്നത് അഞ്ചിന്ദ്രിയങ്ങളും മനസ്സുമടങ്ങുന്ന നിന്നിലെ പ്രകൃതിതത്വങ്ങളും. അഞ്ച് ഭണ്ഡാരങ്ങളെ അഞ്ച് കർമ്മേന്ദ്രിയങ്ങളായി അറിയുക. അവ വിഷയങ്ങളുമായി നിരന്തരം വ്യാപാരത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലാറ്റിനും പിന്നിൽ ആത്മാവാണ് പ്രവർത്തിക്കുന്നതു. ആത്മാവാണ് യഥാർത്ഥത്തിൽ സകലതും അനുഭവിക്കുന്നതു. എന്നാൽ ബോധസ്വരൂപനായ ആത്മാവ് ശരീരമാകുന്ന ഈ നവദ്വാരപുരത്തിൽ കഴിയുന്നതുകൊണ്ട് അജ്ഞാനിയായിമാറുന്നു. പ്രിയമിത്രമേ!, വിഷയാസക്തിയാകുന്ന ഒരു സ്ത്രീയുമായി നീ ആ പുരത്തിലേക്ക് കയറുമ്പോൾ, വിഷയാനുഭത്തിന്റെ പാര‌മ്യതതിൽ മുങ്ങിപ്പോകുന്നു. അതുകാരണം നീ നിന്റെ ആത്മീയജീവിതത്തെ മറന്നുപോകുകയും ചെയ്യുന്നു. വിഷയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേഷം നിന്നെ ജീവിതത്തിൽ പല മാറാദുരിതങ്ങളിലും കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

സത്യത്തിൽ നീ വിദർഭന്റെ പുത്രിയുമല്ല, ഇവൻ നീ ജീവനുതുല്യം സ്നേഹിച്ച നിന്റെ ഭർത്താവായ മലയധ്വജനുമല്ല. യഥാർത്ഥത്തിൽ നീ പുരഞ്ജനിയുടെ ഭർത്താവുമല്ല. നീ ശരിക്കും ഒമ്പത് വാതിലുകളുള്ള ഈ ശരീരത്തിൽ അകപെട്ടുപോയ ആത്മാവാണു. ചിലപ്പോൾ നീ വിചാരിക്കുന്നു, നീ ഒരു പുരുഷനാണെന്നു. ചിലപ്പോൾ സാധ്വിയായ ഒരു സ്ത്രീയായി നീ മാറുന്നു. ചിലപ്പോഴാകട്ടെ, ഇവ രണ്ടുംകെട്ട ജന്മമായി നീ നിന്നെയറിയുന്നു. ഇതെല്ലാം ഈ ശരീരവുമായി ബന്ധപ്പെട്ട മായാനിർമ്മിതമായ വെറും തോന്നൽ മാത്രമാണു. ഈ മായ എന്റെ ശക്തിയാണെന്നറിയുക. എന്നാൽ, സ്വരൂപത്തിൽ നാം രണ്ടും നിത്യശുദ്ധബുദ്ധമുക്തമായ ആത്മചൈതന്യം മാത്രമാണു. ഇനി ഞാൻ നമ്മുടെ തത്വത്തെപറ്റി പറയാം. ശ്രദ്ധയോടെ കേൾക്കുക.

പ്രീയസുഹൃത്തേ!, ഞാൻ പരമാത്മാവും നീ ജീവാത്മാവുമാണു. ഞാനും നീയും ഗുണത്തിൽ വെവ്വേറെയല്ലെന്നറിയുക. നീ നിന്റെ യഥാർത്ഥ സ്വരൂപത്തിൽ നിലകൊള്ളുമ്പോൾ ഗുണത്തിൽ എന്നെപ്പോലെതന്നെയാകുന്നു. ഈ തത്വത്തെ തിരിച്ചറിഞ്ഞവർ ഒരിക്കലും നമ്മളിൽ ഭേദം കാണാറില്ല. സ്വയത്തെ ഒരു കണ്ണാടിയിൽ ദർശിക്കുന്ന മനുഷ്യൻ താനും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ രൂപവും ഒന്നുതന്നെയാണെന്നറിയുന്നു. എന്നാൽ മറ്റൊരാൾക്ക് ആ രണ്ടുരൂപത്തെയും വെവ്വേറെ കാണാൻ കഴിയുന്നു. അതുപോലെ, ജ്ഞാനിയും അജ്ഞാനിയും ജീവാത്മപരമാത്മസ്വരൂപത്തെ അറിയുന്നത് വ്യത്യസ്ഥഭാവങ്ങളിലാണു. ഈ രീതിയിൽ മനസ്സാകുന്ന സരോവരത്തിൽ ജീവാത്മാവും പരമാത്മാവും ഒരുമിച്ച് കഴിയുന്നു. ജീവാത്മഹംസം പരമാത്മഹംസത്തിന്റെ ഉപദേശത്തെ സ്വീകരിച്ച് ജീവിക്കുമ്പോൾ അവൻ തന്റെ യഥാർത്ഥ സ്വരൂപത്തിൽനിന്നും വ്യതിചലിക്കാതെയിരിക്കുന്നു.

നാരദർ പറഞ്ഞു: ഹേ പ്രാചീനബർഹിസ്സേ!, പരമകാരണനായ ഭഗവാൻ ഹരി എന്നെന്നും പരോക്ഷഭാവത്തിൽ നമ്മോടൊപ്പം നമ്മുടെ ഹൃദയകമലത്തിൽ വസിക്കുന്നവനാണു. അങ്ങനെ, അദ്ധ്യാത്മവിദ്യയായ പുരഞ്ജനന്റെ ഈ കഥ ഞാൻ താങ്കളോട് പറഞ്ഞുകഴിഞ്ഞു. ഈ കഥയുടെ തത്വത്തെ ഉൾക്കൊണ്ട് താങ്കൾ ഇന്നുമുതൽ ഭഗവദഭിമുഖനായി മാറാൻ ശ്രമിക്കുക. അങ്ങയെ ആ കാരുണ്യവാൻ അനുഗ്രഹിക്കട്ടെ!.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.






Puranjanan takes re-birth as a beautiful woman. Srimad Bhagavatham