2014, ജനുവരി 6, തിങ്കളാഴ്‌ച

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്.

അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു. 

സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം.

14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ചികിത്സ ആറുമാസം നീണ്ടു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നിലനില്‍ക്കുമോ എന്നുവരെ സംശയം തോന്നി!

ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷനമസ്കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതനായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛവാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ! ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്റെ സkിധിയില്‍ എത്തി.

പണ്ഡിതനും മഹാഭക്തനും വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി.

പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി. പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ ദ”ക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശ്രീശുകന്റെ പക്കല്‍ ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.

മഹാഭക്തനായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൌജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. ഭംഗിയായി.... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു....

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവ അവിടെ പഠിച്ചു) ആയിടയ്ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഭജനം തുടങ്ങി.

ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.

ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗം? ഇടയ്ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു. 

ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളൂ. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

യോഗക്ഷേമം വഹാമ്യഹം...!!!

ശ്രീമദ് ഭാഗവതത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവരിക്കുന്ന ഭാഗത്ത് (ഏഴാംസ്കന്ധം) ശ്രദ്ധാലുവായ യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ അരുളുന്നു.

ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്നു കേള്‍ക്കൂ. സര്‍വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൌകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.

ഗൃഹസ്ഥാശ്രമി വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക. മള്ളിയൂരിന്റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്. പക്ഷേ ഗൃഹത്തിലെ ഓരോ കാര്യങ്ങളും വാസുദേവനിശ്ചയമെന്ന് അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരെയും അനുമോദിക്കുന്നു. പക്ഷേ ഈശ്വരേച്ഛയെ മാത്രം സ്വീകരിക്കുക.

അടുത്തിടെ മള്ളിയൂരില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നചിന്തയില്‍ പ്രാശ്നികന്‍ പറഞ്ഞു. ശാരീരികക്ളേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്താല്‍ കിട്ടേണ്ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്ടനാണ്.

മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട് മള്ളിയൂരിന്. മഹാപണ്ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നു മാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും പാടവും പുറമേ സമം, കുത്തിനോക്കിയാലേ ആഴമറിയൂ... അതുപോലെ ജ്ഞാനിയും അജ്ഞാനിയും ബാഹ്യദൃഷ്ടിയില്‍ ഒന്നു പോലെ. 
ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവന്‍ മള്ളിയൂര്‍ ഭാഗവതമയമാക്കി. യദ്ഭാവം തത് ഭവതി. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്ഠാനമാണല്ലോ നാളിതുവരെ ആ ജീവിതം.

പ്രത്യക്ഷകൃഷ്ണരൂപമാണ് ശ്രീമദ്ഭാഗവതം എന്ന് ശാസ്ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്ണവതേജസിന്റെ സാന്നിധ്യം പ്രകടമായി. അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭക്തര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരദീയകനായ വിഘ്നേശ്വരനും വാഴുന്നിടം!

ഹന്തഭാഗ്യം ജനാനാം.

2014, ജനുവരി 2, വ്യാഴാഴ്‌ച

2.9 പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് ശ്രീശുകന്‍ ഉത്തരം നല്‍കുന്നു.

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 9

ശ്രീശുകന്‍ പറഞു: ഹേ രാജന്‍!, ഭഗവതനുഗ്രഹം കൂടാതെ ഈ ജീവന് ശരീരവുമായി യാതൊരുവിധസംബന്ധവും ഉണ്ടാകാന്‍ സാധ്യമല്ല. അങനെതോന്നുന്ന ബന്ധങളെല്ലാം സ്വപ്നത്തില്‍ ഒരുവന്‍ തന്നെതന്നെ ദര്‍ശിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ഭഗവാന്റെ അത്ഭുതമായാവലയത്തില്‍ പെട്ട് ഈ ജീവന്‍‌മാര്‍ അനേകവിധം ശരീരങള്‍ സ്വീകരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷമാകുന്നു. അങനെ ഈ പ്രകൃതിയുടെ ഗുണങളെ ആസ്വദിച്ചുകൊണ്ട് അവര്‍ ഞാനെന്നും എന്റേതെന്നുമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുഴലുന്നു. പക്ഷേ, ഈ ജീവന്‍‌മാര്‍ ആത്മസ്വരൂപത്തില്‍ ഉറച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിക്കാന്‍ തുടങുമ്പോള്‍ ഈ തെറ്റിദ്ധാരണ മറഞ് ഉള്ളില്‍ പരമാത്മചൈതന്യം നിറയുന്നു. 

ഹേ രാജന്‍!, ആത്മതത്വവിശുദ്ധിക്കായി അവ്യളീകമായ തപസ്സുചെയ്ത ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ തന്റെ അദ്ധ്യാത്മികരൂപത്തില്‍ പ്രത്യക്ഷനായി. ആദിദേവനായ ബ്രഹ്മാവിന് തന്റെ ആസനമായ സരസിജത്തിന്റെ ഉത്ഭവസ്ഥാനത്തെ അറിയുവാന്‍ കഴിഞില്ല. മാത്രമല്ല, പ്രപഞ്ചനിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളോ അതിനുള്ള സംവിധാനങളോ യാതൊന്നും അദ്ദേഹത്തിന് ജ്ഞാതമായിരുന്നില്ല. ഇങനെ ബ്രഹമാവ് ചിന്താധീനനായിരുന്ന സമയം ജലത്തില്‍ നിന്നും രണ്ടക്ഷരങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു വാക്ക് രണ്ട് പ്രാവശ്യം ഉച്ചരിച്ചുകേട്ടു. അതില്‍ ആദ്യത്തെ അക്ഷരം സ്പര്‍ശാക്ഷരങളിലെ പതിനാറാമത്തേതും, രണ്ടാമത്തെ അക്ഷരം അതില്‍ ഇരുപത്തൊന്നാമത്തേതുമായിരുന്നു. ഈ വാക്ക് പിന്നീട് നിഷ്കിന്ചനന്‍മാരുടെ സ്വത്തായി അറിയപ്പെട്ടു. "തപഃ തപഃ" എന്നിങനെ ആ ശബ്ദം കേട്ട നിമിഷം ബ്രഹ്മദേവന്‍ താമരയില്‍ നിന്നെഴുന്നേറ്റ് നാലുപാടും നോക്കി. ആരേയും കാണാതെവന്നപ്പോള്‍ ബ്രഹ്മാവ് തന്റെ പങ്കജാസനത്തിലിരുന്നുകൊണ്ട് നിര്‍ദ്ധിഷ്ടമെന്നതുപോലെ തപസ്സനുഷ്ഠിക്കാനാരംഭിച്ചു. ആയിരം ദിവ്യവര്‍ഷത്തോളം ബ്രഹ്മാവ് തീവ്രമായ തപസ്സനുഷ്ഠിച്ചു. ആ ശബ്ദം വീണ്ടും വീണ്ടും അദ്ദേഹം കേട്ടു. തുടര്‍ന്ന് പ്രാണനേയും, മനസ്സിനേയും സം‌യമനം ചെയ്തു. ഇങനെ സകലലോകങളുടേയും ഉദ്ധാരണാര്‍ത്ഥം ബ്രഹ്മദേവന്‍ അതിഘോരമായ തപസ്സിലാണ്ടു. ബ്രഹ്മാവിന്റെ തപസ്സില്‍ സം‌തൃപ്തനായ ഭഗവാന്‍ ഹരി അദ്ദേഹത്തിന് വൈകുണ്ഠദര്‍ശനം നല്‍കിയനുഗ്രഹിച്ചു. ഈ വൈകുണ്ഠലോകം സകലദുഃഖങളില്‍ നിന്നും, മായയില്‍ നിന്നും മുക്തരായ ജീവന്‍‌മാര്‍ക്ക് സ്വധാമമാണ്. അവിടെ ഭഗവാന്റെ ഈ സ്വധാമത്തില്‍ സത്വമോ, രജസ്സോ, തമസ്സോ ആയ പ്രകൃതിഗുണങളൊന്നും തന്നെയില്ല. അവിടെ കാലത്തിനും സ്ഥാനമില്ല. എങ്കില്‍ പിന്നെ മായയ്ക്ക് എങനെ അവിടെ എത്താനാകും?. 

ദേവന്‍‌മാരും, അസുരന്‍‌മാരും ഒന്നുപോലെ വൈകുണ്ഠത്തെ ആരാധിക്കുന്നു. വൈകുണ്ഠവാസികളെല്ലാം ശ്യാമവര്‍ണ്ണന്‍‌മാരാണ്. അവരുടെ നയനങള്‍ താമരപ്പൂക്കള്‍ പോലെ ശോഭിക്കുന്നു. അവര്‍ മഞപ്പട്ടണിഞവരാണ്. നാലുതൃക്കൈകളോടെ സുന്ദരമായ നാനാഭരണങള്‍ അണിഞ അവര്‍ സദാ വൈകുണ്ഠത്തില്‍ യുവത്വം നിറഞവരായി ഉജ്ജ്വലദീപ്തം തിളങുന്നു. അവര്‍ പ്രവാളം, വൈഢൂര്യം, മൃണാളം, ഇത്യാദി മഹാരത്നങളുടെ കിരണങളെപ്പോലെ പ്രകാശവത്തായി കാണപ്പെടുന്നു. കുണ്ഡലങളും, വനമാലയുമൊക്കെയണിഞ് ഈ വൈകുണ്ഠവാസികള്‍ താമരപ്പൂവുകള്‍ക്കുസമം പ്രശോഭിക്കുന്നു. ആ ആദിനാരായണന്റെ വൈകുണ്ഠത്തില്‍ മഹാത്മാക്കള്‍ക്കായി വളരെയധികം വിമാനങള്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീകളാകട്ടെ ഇടിമിന്നല്‍ പോലെ തിളങുന്നു. ആകാശത്തില്‍ ഇടിമിന്നലും കാര്‍മേഘങളുമൊത്തുകാണുന്നതുപോലെ ഇവര്‍ ഒത്തുചേര്‍ന്ന് വൈകുണ്ഠലോകം അത്യന്തം പ്രകാശമാനമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ലക്ഷ്മീഭഗവതി ആ പരമപുരുഷന്റെ ഗുണഗാനങള്‍ പാടിക്കൊണ്ട് അവന്റെ പാദപൂജ ചെയ്യുമ്പോള്‍, കരിവണ്ടുകള്‍ മൂളിപ്പാട്ടും പാടി ചുറ്റും പറന്ന് വസന്തത്തെ വിളിച്ചുവരുത്തുന്നു. 

നന്ദന്‍, സുനന്ദന്‍, പ്രബലന്‍, അര്‍ഹണന്‍, തുടങിയ ഭഗവാന്റെ കിങ്കരന്‍‌മാരാല്‍ പരിസേവിക്കപ്പെട്ട, ശ്രീപതിയും, സാത്വതാംപതിയും, യജ്ഞപതിയും, ജഗത്പതിയുമായ വിഭുവിനെ ബ്രഹ്മദേവന്‍ വൈകുണ്ഠത്തില്‍ വച്ച് ദര്‍ശിച്ചു. ഭഗവാന്‍ തന്റെ പരിചാരകര്‍ക്ക് അഭിമുഖനായിരുന്നു. ആ ദൃശ്യം വളരെയധികം വശ്യവും, മനോഹരവുമായിരുന്നു. നേത്രങള്‍ അരുണനെപ്പോലെ ശോഭിച്ചു. ആ അധരത്തിലൂടെ മാധുര്യമേറുന്ന പുഞ്ചിരി ഒഴുകികൊണ്ടിരുന്നു. പീതവസനവും, കീരീടവും, കുണ്ഡലങളും ധരിച്ച്, നാലുതൃക്കൈകളുള്ള അവന്റെ വക്ഷസ്സില്‍ കൗസ്തുഭശ്രിയം തെളിഞുപ്രകാശിച്ചു. ആരാധ്യമായ തന്റെ സിംഹാസനത്തില്‍, ഇരുപത്തിയഞ്ച് തത്വശക്തികളാലും, മറ്റൈശ്വര്യങളാലും ആവൃതനായി ഭഗവാന്‍ ഹരി പരമാനന്ദത്തില്‍ മുഴുകി അത്യന്തം പ്രകാശിച്ചു. ബ്രഹ്മദേവന്‍ ഭഗവാന്റെ അത്ഭുതാകാരമായ പൂര്‍ണ്ണരൂപം കണ്ട് ഹൃദയാഹ്ലാദപരിപ്ലുതനായി. ശരീരത്തില്‍ രോമാഞ്ചമുതിര്‍ന്നു. പ്രേമം കവിഞൊഴുകുന്ന നയനങളോടെ ആ ജഗത്പതിയുടെ പാദപങ്കജത്തില്‍ ബ്രഹ്മാവ് ശിരസ്സുകൊണ്ട് നമിച്ചു. അങനെ അദ്ദേഹം ഭഗവത് ഭക്തിയുടെ പരമഹംസാനുഭൂതിയെ പ്രാപിച്ചു. 

ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ പുഞ്ചിരിതൂകി നിന്നു. അവന്‍ ബ്രഹ്മദേവന്റെ കരത്തെ സ്പര്‍ശിച്ചു. തന്റെ നിയന്ത്രണത്തില്‍ ഈ ജഗത്തിന്റെ സൃഷ്ടിയെ രചിക്കാന്‍ സന്നദ്ധനായ ബ്രഹ്മാവിന്റെ സാന്നിധ്യം സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ അദ്ദേഹത്തിനോട് ഇങനെ പറഞു. "ഹേ ബ്രഹ്മദേവാ!, ജഗത്തിന്റെ രചനയെ കാംക്ഷിച്ചുകൊണ്ട് അനേകകാലംകൊണ്ട് അങ് അനുഷ്ഠിക്കുന്ന ഈ തപസ്സില്‍ ഞാന്‍ നാം സന്തുഷ്ടനാണ്. കപടയോഗികള്‍ക്ക് അപ്രാപ്യമായ എന്റെ പ്രസാദം അങേയ്ക്ക് ലഭ്യമായിരിക്കുന്നു. ഹേ ബ്രഹ്മാവേ, സര്‍വ്വവരപ്രദായകനായ നമ്മോട് അങയുടെ സകല അഭീഷ്ടങളേയും അറിയിച്ചുകൊള്ളുക. എന്നെ അറിയുക എന്നതാണ് എല്ലാവരും എല്ലാത്തരത്തിലുമുള്ള തപസ്സുകൊണ്ട് ആഗ്രഹിക്കുന്ന പരമമായ ലക്‌ഷ്യം. അങയുടെ തീവ്രമായ ഈ തപസ്സിന്റെ ബലം കൊണ്ട് അത്യന്തം ദുര്‍ലഭമായ എന്റെ പരമധാമപ്രാപ്തിയെ അങ് കൈവരിച്ചിരിക്കുന്നു. ഹേ അനഘാ!, കര്‍മ്മാനുഷ്ഠാനത്തെക്കുറിച്ചോര്‍ത്ത് അങ് വിമോഹിതനായി ഉത്കണ്ഠപ്പെട്ടിരുന്ന ആ സമയം നാം തന്നെയായിരുന്നു അങയോട് തപം ചെയ്യാനാവശ്യപെട്ടത്. തപസ്സ് എന്റെ ഹൃദയമാണ്. അതുകൊണ്ട് തപം ചെയ്യുന്നവര്‍ക്ക് നാം ആത്മാവും. തപം കൊണ്ട് നാം ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. തപം കൊണ്ടുതന്നെ നാം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. പിന്നീട് തപം ഒന്നുകൊണ്ട് മാത്രം നാം ഈ വിശ്വത്തെ സംഹരിക്കുകയും ചെയ്യുന്നു."

ബ്രഹ്മാവ് പറഞു. "ഭഗവാനേ!, അങ് സകലഭൂതങളുടേയും ഹൃദയകുഞ്ചനിവാസിയാണ്. അങ് സകല ജീവികളുടേയും അധ്യക്ഷനുമാണ്. യാതൊരുതടസ്സവും കൂടാതെ അങ് സര്‍‌വ്വഭൂതങളുടേയും അഭീഷ്ടത്തെ അറിയുന്നവനുമാണ്. ഹേ ഭഗവാനേ!, എന്നിരുന്നാലും, അങയെ കൂടുതലായി അറിയാനുള്ള ഇവന്റെ ആഗ്രഹത്തെ സാധൂകരിക്കാന്‍ അവിടുത്തേക്ക് കനിവുണ്ടാകണം. എങനെയാണ് അരൂപിയും, അദ്ധ്യാത്മരൂപിയുമായ അങ് ഈ പ്രപഞ്ചരൂപത്തെ ധാരണം ചെയ്യുന്നത്?. അങയുടെ തന്നെ മായായോഗം കൊണ്ട്, സൃഷ്ടിസ്ഥിതിസംഹാരാര്‍ത്ഥം നാനാവിധ ശക്തികളെ കൂട്ടിച്ചേര്‍ക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങിനെയാണ്?. ഹേ മാധവാ!, ചിലന്തി സ്വന്തം ശക്തിയാല്‍ വലകെട്ടി സ്വയം മറയ്ക്കുന്നതുപോലെയുള്ള അവിടുത്തെ ചെയ്തികള്‍ അത്ഭുതാവഹമായിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഈയുള്ളവനെ ബോധവാനാക്കി അനുഗ്രഹിച്ചാലും. എന്തുകൊണ്ടെന്നാല്‍, കര്‍‌മ്മബന്ധിതനാകാതെ, അങയുടെ ശിഷ്യനായി, ഒരു ഉപകരണഭാവത്തില്‍ ഇവിടെ പ്രജകളെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹേ ഭഗവാനേ, അങ് ഒരു സുഹൃത്തിനെപ്പോലെ എന്റെ കരം ഗ്രഹിച്ചു. അവിടുത്തെ അനുഗ്രഹം കൊണ്ട് ഞാന്‍ ഇവിടെ വിവിധ സൃഷ്ടികള്‍ ചെയ്യാനൊരുങുകയാണ്. ഞാന്‍ തളര്‍ന്നുപോകാതെ, എന്നില്‍ അഹങ്കാരമുദിക്കാതെ എന്നെ കാത്തുകൊള്ളുവാന്‍ ഞാന്‍ അവിടത്തോട് പ്രാര്‍ത്ഥിക്കുകയാണ്."

ശ്രീ ഭഗവാന്‍ പറഞു: "എന്നെക്കുറിച്ചുള്ള ശാസ്ത്രോക്തങളായ ജ്ഞാനം അതീവരഹസ്യമാണ്. അതിനെ ഭക്തിയോടുകൂടി വിവിധ അംഗസമന്വിതം മനസ്സിലാക്കേണ്ടതാണ്. അതെല്ലാം ഞാന്‍ അങേയ്ക്കു പറഞുതന്നുകഴിഞു. യഥാവിധി അതിനെ സ്വീകരിച്ചുകൊണ്ട് അങ് കര്‍മ്മനിരതനാകുക. നമ്മുടെ അനശ്വരമായ മായാരൂപവും, അദ്ധ്യാത്മികമായ ഉണ്മയും, നിറവും, ഗുണവും, കര്‍മ്മങളുമെല്ലാം നമ്മുടെ അനുഗ്രഹവര്‍ഷമായി അങയില്‍ നിറയുമാറാകട്ടെ!. ഹേ ബ്രഹ്മദേവാ!, നാം സൃഷ്ടിക്കുമുന്‍പേയുള്ളവനാണ്. ഇവിടെ എനിക്കുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ജഗത്ക്കാരണമായ പ്രകൃതിയും ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അങ് കാണുന്നതും എന്നെ മാത്രം. മഹാപ്രളയത്തിനുശേഷവും ഇവിടെ നാം മാത്രമേ അവശേഷിക്കുകയുള്ളൂ. എന്നില്‍ അധിഷ്ഠിതമല്ലാത്ത യാതൊന്നും ഇവിടെ യാഥാര്‍ത്ഥ്യമല്ല. അവയെല്ലം ഇരുട്ടില്‍ കാണുന്ന പ്രതിച്ഛായപോലെ നമ്മുടെ മായമാത്രമാണെന്നറിഞുകൊള്ളുക. സൃഷ്ടമായ സകലതിലും പഞ്ചഭൂതങള്‍ അടങിയിരിക്കുന്നു. അതേസമയം, ഈ ഭൂതങള്‍ സര്‍‌വ്വസ്വതന്ത്രമായും നിലകൊള്ളുന്നു. അതുപോലെ, സൂക്ഷ്മവും സ്ഥൂലവുമായ സകല ഭൂതങളിലും നാം നിറഞിരിക്കുന്നു. എന്നാല്‍ നാം സകലവസ്തുക്കളില്‍ നിന്നും സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മെ അറിയുവാന്‍ ഇച്ഛിക്കുന്ന ഏതൊരു ജിജ്ഞാസുവും എപ്പോഴും കാലദേശാദികള്‍ക്കതീതനായി അദ്ധ്യാത്മികമായും ശാസ്ത്രീയമായും നമ്മെ തേടിക്കൊന്ടേയിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, നമ്മുടെ ഈ തത്വത്തില്‍ അധിഷ്ഠിതനായി അങ് കര്‍മ്മം ചെയ്തുകൊള്ളുക. കല്പ്പത്തിലായലും, വികല്പ്പത്തിലായാലും അങയെ യതൊന്നും മോഹിപ്പിക്കുന്നതല്ല."

ശുകദേവന്‍ പരീക്ഷിത്തിനോട് പറഞു.: ഹേ മഹാരാജന്‍!, ഇങനെപറഞ് ബ്രഹ്മദേവന്‌ ശ്രീമദ് ഭാഗവതതത്വം പ്രദാനം ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവാന്‍ ഹരി അന്തര്‍ഹിതനായ സമയം ബ്രഹ്മദേവന്‍ തൊഴുകൈയ്യോടെ ഭഗവത് സ്മരണയോടെ സര്‍വ്വജീവജാലസമന്വിതം ഈ ജഗത്തിനെ മുന്നേതെന്നപോലെ സൃഷ്ടിച്ചു. 

പിന്നീടൊരിക്കല്‍ ബ്രഹ്മദേവന്‍ സകലചരാചരത്തിന്റേയും ക്ഷേമം കാംക്ഷിച്ചുകൊന്ട് സ്വേഛയാല്‍ ജഗത്തിന്റെ പരിപാലനത്തിനുതിര്‍ന്നു. വിധാതാവിന്‌ വളരെ പ്രീയമുള്ളവനും, സേവാതല്പ്പരനും, അനുകാരിയും, സത്ഗുണസമ്പന്നനും, ശാന്തനും, ആത്മനിയന്താവുമായിരുന്ന സത്പുത്രനായിരുന്നു ദേവര്‍ഷി നാരദന്‍. ഹേ രാജന്‍, മായേശ്വരനായ ഭഗവാന്റെ ഭക്തോത്തമനായ ശ്രീനാരദന്‍ ആ പരമപുരുഷനെക്കുറിച്ച് കൂടുതലറിയാനുള്ള ഇച്ഛയോടെ തന്റെ പിതാവിനെ അത്യന്തം പ്രീതിപെടുത്തി. തന്നില്‍ അതീവസംപ്രീതനായ പിതാവിനോട് നാരദന്‍ ഭഗവാന്‍ ഹരിയെക്കുറിച്ച് കൂടുതല്‍ ചോദിച്ചു. അങനെ മകനില്‍ സന്തുഷ്ടനായ പിതാവ് ദശലക്ഷണമടങുന്ന ശ്രീമദ് ഭാഗവതപുരാണം തന്റെ പുത്രന്‌ പറഞുകൊടുത്തു. തുടര്‍ന്ന് നാരദമുനി ഈ മഹാപുരാണത്തെ സരസ്വതീനദിയുടെ തീരത്ത് ബ്രഹ്മധ്യാനം ചെയ്തിരുന്ന മഹാനായ ശ്രീ വേദവ്യാസഭഗവാന് ഉപദേശിച്ചുകൊടുത്തു. 

അല്ലയോ മഹാരാജന്‍!, അതിബൃഹത്തായ ഭഗവതംഗത്തില്‍ നിന്നും ഈ പ്രപന്ചം ഏതുവിധമുന്ടായെന്ന അങയുടെ സംശയത്തിനും, അങ് ചോദിച്ച അന്യചോദ്യങള്‍ക്കുമുള്ള ഉത്തരങള്‍ ഞാന്‍ വിശദമായി അങേയ്ക്ക് പറഞുതരുന്നതുന്ട്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്‍പതാമധ്യായം സമാപിച്ചു.

ഓം തത് സത്


2013, ഡിസംബർ 24, ചൊവ്വാഴ്ച

2.8 ശ്രീശുകനോട് പരീക്ഷിത്തിന്റെ തുടര്‍ന്നുള്ള ചോദ്യങള്‍

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 8

പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന്‍ നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന്‍ അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന്‍ ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്നു. 

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ജീവന്‍ ഈ ശരീരത്തില്‍ നിന്നുമന്യമാണല്ലോ!. എന്നാല്‍, ഹേ ഭഗവന്‍!, എപ്രകാരമാണ് ഈ ജീവന്‍ യദൃശ്ചയാലോ അഥവാ മറ്റെന്തെങ്കിലും കാരണത്താലോ ഈ ശരീരത്തെ പ്രാപിക്കുന്നത്. ജ്ഞാനിയായ അങയില്‍ നിന്നും ഇതറിയാന്‍ ഞാനാഗ്രഹിക്കുന്നു. പത്മനാഭനായ ഭഗവാന്റെ കളേബരവും ഈ മൂലപ്രകൃതിയാലുണ്ടായതാണെങ്കില്‍ പിന്നെ ആ പരമാത്മാവിന്റേയും ഈ ജീവാത്മാക്കളുടേയും ശരീരങള്‍ തമ്മില്‍ എന്ത് ഭേദമാണുള്ളത്?. അജനായി ഭഗവാന്റെ നാഭീപങ്കജത്തില്‍ നിന്നുളവായ ബ്രഹ്മദേവനാണ് ഇക്കണ്ട മഹാജഗത്തിന്റെ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നത്. അങനെയെങ്കില്‍ ബ്രഹ്മദേവന്‍ ആ വിഭുവിന്റെ രൂപം തീര്‍ച്ചയായും കണ്ടിട്ടുണ്ടായിരിക്കണം. സര്‍‌വ്വഗുഹാശയനും, മായാതീതനും, സര്‍‌വ്വശക്തനുമായ ആ പരമപുരുഷനെക്കുറിച്ച് വീണ്ടും വീണ്ടും എന്നോട് പറയുക.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, സകലലോകങളെക്കുറിച്ചും, അവയുടെ പാലകന്‍‌മാരെക്കുറിച്ചും, അങെന്നോട് മുന്‍പ് പറഞുകഴിഞതാണ്. സര്‍‌വ്വലോകങളും ആ നാരായണന്റെ വിവിധ ശരീരാവയവങളില്‍ സ്ഥിതിചെയ്യുന്നുവെന്നും ഞാന്‍ കേട്ടുകഴിഞു. എന്നാല്‍ ഈ ലോകപാലന്‍‌മാരെക്കുറിച്ച് എന്താണ് അങേയ്ക്ക് പറയാനുള്ളത്?. കല്പ്പത്തെക്കുറിച്ചും, വികല്പ്പത്തെക്കുറിച്ചും, ഭൂതം ഭവ്യം ഭവത് എന്നിവയെ പ്രതിനിധീകരിക്കുന്ന കാലത്തെക്കുറിച്ചുമൊക്കെ അറിയാന്‍ അടിയന് അതിയായ ആഗ്രഹമുണ്ട്. ജീവികളുടെ ആയുസ്സിനെക്കുറിച്ചും, അവയുടെ അളവിനെക്കുറിച്ചുമൊക്കെ അങെന്നെ ബോധവാനാക്കിയാലും. ഹേ ദ്വിജസത്തമാ!, ചെറിയതും വലുതുമായ വ്യത്യസ്ഥ കാലദൈര്‍ഘ്യങളെക്കുറിച്ചും, കാലത്തിന്റെ ആരംഭത്തെക്കുറിച്ചും, അതിന്റെ പുരോഗതിയെക്കുറിച്ചുമൊക്കെ അടിയനെ പറഞുകേള്‍പ്പിച്ചാലും. വ്യത്യസ്ഥ ജീവികള്‍ പ്രകൃതിയുടെ ഗുണങള്‍ക്കനുസരിച്ച് ആഗ്രഹസിദ്ധ്യര്‍ത്ഥം കര്‍മ്മങള്‍ ചെയ്ത് ആര്‍ജ്ജിച്ചെടുത്ത ഫലങള്‍ ഏതുവിധത്തില്‍ ഒരുവനെ ബദ്ധനാക്കുന്നുവെന്നും അറിയാനാഗ്രഹിക്കുന്നു. അധോലോകങളും, സ്വര്‍ല്ലോകങളും, ആകാശവും, ഗ്രഹങളും, നക്ഷത്രങളും, മലകളും, നദികളും, സമുദ്രങളും, ദ്വീപുകളും, അതിലെ നിവാസികളുമൊക്കെ ഏതുപ്രകാരം നിലവില്‍ വന്നുവെന്നും ഗ്രഹിക്കാന്‍ അടിയനിച്ചിക്കുകയാണ്.

ബാഹ്യപ്രപഞ്ചത്തെക്കുറിച്ചും, ആന്തരികലോകത്തെക്കുറിച്ചും, പ്രത്യേകം പ്രത്യേകം അറിയാനാഗ്രഹിക്കുന്നു. മഹത്തുക്കളുടെ ചരിതവും, വ്യത്യസ്ഥ വര്‍‌ണ്ണാശ്രമവ്യവസ്ഥിതികളും അറിയാന്‍ ഞാനാഗ്രഹിക്കുന്നു. സൃഷ്ടിക്കുശേഷമുള്ള യുഗങളും, അവയുടെ കാലദൈര്‍ഘ്യങളും, ഒരോ യുഗങളിലുണ്ടായ ഭഗവതവതാരങളും ഒക്കെ ഉള്ളവണ്ണം അങ് അടിയനെ പറഞറിയിച്ചാലും. സമൂഹത്തില്‍ സാധാരണയായി മനുഷ്യന്റെ ധര്‍മ്മമെന്തെന്നും, അവരുടെ കര്‍മ്മരംഗങളെക്കുറിച്ചും, അവിടുത്തെ രാജകീയവ്യവസ്ഥിതികളെപ്പറ്റിയും, മനുഷ്യന്റെ ദുരവസ്ഥകളുടെ കാരണങളെന്തൊക്കെയെന്നുമുള്ള സകല വിഷങളും അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പ്രാപഞ്ചികസൃഷ്ടിയുടെ തത്വത്തെപറ്റിയും, അതിനൊക്കെ ആധാരമായ മൂലതത്വത്തെക്കുറിച്ചും, ഈ പ്രപഞ്ചോല്പ്പത്തിയെപ്പറ്റിയും, അവയുടെ കാരണങളെക്കുറിച്ചും, കൂടാതെ ഈശ്വരാരാധനാവിധിയെപറ്റിയുമൊക്കെ അറിയാന്‍ അടിയന്‍ വളരെയധികം ഇച്ഛിക്കുന്നു. യോഗികളുടെ ഐശ്വര്യമെന്താണെന്നും, എന്താണവരുടെ പരമമായ ഗതിയെന്നതും, ഈ യോഗികള്‍ ഭൗതികശരീരത്തില്‍ നിന്നും എപ്രകാരം വിമുക്തമാകുന്നുവെന്ന സത്യവും, എന്താണീ വേദശാസ്ത്രപുരാണങള്‍ എന്നുമൊക്കെ അടിയനോട് വ്യക്തമാക്കിയാലും.

ജീവികള്‍ ഏതുപ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്നും, അവ ഏപ്രകാരം പരിപാലിക്കപ്പെടുന്നുവെന്നും, ഒടുവില്‍ ഏത് പൊഴുത് അവ സംഹരിക്കപ്പെടുന്നുവെന്നുമുള്ള വസ്തുതകള്‍ അറിയാനും ഈയുള്ളവന്‍ ആഗ്രഹിക്കുന്നു. ഭഗവാനില്‍ ഭക്തിചെയ്യുന്നതിലും ചെയ്യാതിരിക്കുന്നതിലുമുള്ള ഗുണദോഷാദികളും, ധര്‍മ്മാര്‍ത്ഥകാമങള്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങളും വിധികളും എന്തൊക്കെയെന്നതും അടിനനറിയേണ്ടതായിയുണ്ട്. ഭഗവാനില്‍ അനുശായിനമായ ഈ സര്‍ഗ്ഗം എങനെയുണ്ടായിയെന്നും, ഈശ്വരദ്വേഷികള്‍ ഇവിടെ എങനെ വന്നുവെന്നും, കൂടാതെ ബന്ധിതരായും മുക്തന്‍‌മാരായുമുള്ള മനുഷ്യര്‍ ഇവിടെ എങനെ നിലനില്‍ക്കുന്നുവെന്നും ഈയുള്ളവനെ പറഞറിയിച്ചാലും. സര്‍‌വ്വസ്വതന്ത്രനായ ഭഗവാന്‍ ഏതുവിധം തന്റെ മായയാല്‍ ദിവ്യലീലകള്‍ കൊണ്ടാടുന്നുവെന്നും, ബാഹ്യമായകൊണ്ട് ഏതുവിധം അവയെ തന്നില്‍ തന്നെയടക്കി കേവലം സാക്ഷിരൂപേണ വര്‍ത്തിക്കുന്നുവെന്ന സത്യത്തെക്കുറിച്ചും എന്നെ ബോധവാനാക്കിയാലും.

ഹേ ഋഷേ!, തുടക്കം മുതല്‍ ഞാന്‍ അങയോട് ചോദിച്ചതും, ഇതുവരെ ചോദിച്ചിട്ടില്ലാത്തതുമായ സകലവിഷയങള്‍ക്കും ഉത്തരം നല്‍കി അവിടുന്ന് ഈയുള്ളവനെ അനുഗ്രഹിക്കുമാറാകണം. സര്‍‌വ്വജ്ഞനായ അങയുടെ പദമലരില്‍ ഞാനിതാ ശരണം പ്രാപിക്കുന്നു. ഹേ ഭഗവന്‍!, അങ് ആത്മഭൂവായ വിധാതാവിനെപ്പോലെയാണ്. എന്നാല്‍ മറ്റുള്ളവരാകട്ടെ, പുരാതന മുനിശ്രേഷ്ഠന്‍‌മാരുടെ പ്രോക്തങളെ അനുകരിച്ച് മുന്നോട്ട് പോകുന്നവര്‍ മാത്രം. ഹേ പണ്ഡിതവര്യാ!, അങയുടെ വാക്കുകളാകുന്ന സമുദ്രത്തില്‍ നിന്നും ഒഴുകുന്ന അച്യുതപീയൂഷം കുടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എനിക്ക് ഉപവാസം കൊണ്ടുള്ള അവശത അല്പ്പം പോലുമില്ല."

സൂതന്‍ പറഞു: അങനെ ഭക്തന്‍‌മാരുടെ മധ്യത്തില്‍ വച്ച് ഭഗവത് കഥാമൃതപാനത്തിനായി അപേക്ഷിച്ചുകൊണ്ട് പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. പരീക്ഷിത്തില്‍ ശ്രീശുകന്‍ സം‌പ്രീതനായി. തുടര്‍ന്ന്, ബ്രഹ്മകല്പ്പത്തില്‍ ബ്രഹ്മാവിനായ്കൊണ്ട് ഭഗവാന്‍ സ്വയം ഉപദേശിച്ചരുളിയ ബ്രഹ്മസംഹിതമായ ശ്രീമദ് ഭാഗവതം ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്ത് മഹാരാജാവിനോട് അവിടെ കൂടിയിരുന്ന മറ്റ് ഭക്തന്‍‌‌മാരും കേള്‍ക്കെ പറയാന്‍ തുടങി. പരീക്ഷിത്ത് ചോദിച്ച സകലചോദ്യങള്‍ക്കുമുള്ള ഉത്തരം ശ്രീശുകബ്രഹ്മമഹര്‍ഷി ഓരോന്നോരോന്നായി പറയാന്‍ തുടങി. പരീക്ഷിത്ത് മഹാരാജാവ് പാണ്ഡവന്‍‌മാരില്‍ വച്ച് അത്യുത്തമനായിരുന്നതിനാലത്രേ അദ്ദേഹത്തിന് ഉചിതമായ ഈ ചോദ്യങള്‍ ശ്രീശുകനോട് ചോദിക്കാന്‍ കഴിഞത്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഡിസംബർ 17, ചൊവ്വാഴ്ച

2.7 ഭഗവതവതാരമഹിമാവര്‍ണ്ണനം

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 7

ബ്രഹ്മാവ് പറഞു. നാരദരേ!, അന്ന് ഭൂതലം മാഹാര്‍ണ്ണവത്തില്‍ മുങിപ്പോയ സമയം, അനന്തനായ ഭഗവാന്‍ സൂകരമായി അവതരിച്ച് ഭൂമിയെ തന്റെ തേറ്റമേലുയര്‍ത്തി തത്സ്ഥാനത്തുറപ്പിച്ചു. തുടര്‍ന്ന് അവന്‍ ആദ്യരാക്ഷസനായ ഹിരണ്യാക്ഷനേയും തന്റെ ദംഷ്ട്രയില്‍ കേര്‍ത്തു. പ്രജാപതിക്ക് തന്റെ പത്നിയായ ആകുതിയില്‍ സുയജ്ഞനെന്ന ഒരു മകനുണ്ടായി. സുയജ്ഞന് ദക്ഷിണയില്‍ സുയമന്‍ മുതലായ മക്കളുമുണ്ടായി. സുയമന്‍ ഇന്ദ്രസ്ഥാനത്തിരുന്നുകൊണ്ട് മൂലോകങള്‍ക്കുമുള്ള ദുഃഖം തീര്‍ത്തനുഗ്രഹിച്ച്. തത്ഫലമായി സ്വയംഭുവമനു അദ്ദേഹത്തിന് ഹരി എന്ന നാമം കൊടുത്തു. പിന്നീട് ഭഗവാന്‍ കര്‍ദ്ദമപ്രജാപതിക്ക് തന്റെ പത്നി ദേവഹൂതിയില്‍ ഒമ്പത് സഹോദരങള്‍ക്കൊപ്പം കപിലദേവനായി അവതരിച്ച് തന്റെ മാതവിന് ആത്മോപദേശം നല്‍കി. ദേവഹൂതി ആ ജന്മത്തില്‍ തന്നെ ത്രിഗുണങളുടെ കളങ്കമകന്ന് മുക്തയായി. അതിനുശേഷം പുത്രനില്ലാത്ത അത്രിമുനിയുടെ പ്രാത്ഥനയില്‍ സന്തുഷ്ടനായി ആ ഭഗവാന്‍തന്നെ ദത്താത്രേയനായി അവതരിച്ചുകൊണ്ട് മുനിക്ക് പുത്രലാഭമുണ്ടാക്കി അനുഗ്രഹിച്ചു. അവന്റെ പാദരേണുക്കളാല്‍ പവിത്രമായ ഹൈഹയന്‍ തുടങിയ യഥുക്കള്‍ക്ക് ലൗകികവും, അദ്ധ്യാത്മികവുമായ സകല സൗഭാഗ്യങളും കോരിച്ചൊരിഞുകൊണ്ട് അവന്‍ അവരെ അനുഗ്രഹിച്ചു. 

ഇക്കാണുന്ന വ്യത്യസ്ഥ ലോകങളുടെ സൃഷ്ട്യര്‍ത്ഥം എനിക്ക് ഘോരമായ തപം അനുഷ്ടിക്കേണ്ടിവന്നു. അങനെ ആ തപസ്സില്‍ കാരുണ്യവാനായ ഭഗവാന്‍ എന്നിലൂടെ സനത്കുമാരന്‍‌മാരായി അവതരിച്ചുകൊണ്ട് എന്നെ അത്യധികം അനുഗ്രഹിച്ചു. അങനെ കഴിഞ കല്പ്പത്തില്‍ എങോ നഷ്ടമായ ഈ ആത്മതത്വത്തെ അവര്‍ പൂര്‍ണ്ണമായിത്തന്നെ പുനഃസ്ഥാപിച്ചു. പിന്നീട് ഭഗവാന്‍ തന്റെ സ്വന്തം തപസ്സാല്‍ ദക്ഷപ്രജാപതിയുടെ മകളും ധര്‍മ്മന്റെ പത്നിയുമായ മൂര്‍ത്തിയില്‍ നരനാരായണന്‍‌മാരായി അവതരിച്ച്. ഭഗവാന്റെ തപം മുടക്കനെത്തിയ സ്വര്‍ഗ്ഗസുന്ദരിമാര്‍, തങളെപ്പോലെയുള്ള അനേകം സുന്ദരിമാന്‍ അവനില്‍ നിന്നുത്ഭവിക്കുന്നതുകണ്ട് ആ ശ്രമമുപേക്ഷിച്ച് പിന്‍‌‌തിരിഞുപോയി. ശ്രീപരമേശ്വരനെ പോലുള്ള ഉഗ്രമൂര്‍ത്തികള്‍ തങളുടെ രോഷത്താല്‍ കാമത്തെ കീഴടക്കുന്നുവെങ്കിലും, അവരുടെ സ്വന്തം കോപത്തിന് അവര്‍ അടിമകളായിപ്പോകുന്നു. എന്നാല്‍, ആ പരമപുരുഷന്റെ സാന്നിധ്യത്തെത്തന്നെ പേടിച്ചകലുന്ന കാമന്‍ അവന്റെയുള്ളില്‍ എങെനെ ഇടം നേടാനാണ്?. 

ഇത്തിരിപ്പോന്ന കുട്ടിയായിരുന്നിട്ട് പോലും, തന്റെ പിതാവിന്റെ മുന്നില്‍ വച്ച് ചിറ്റമ്മയുടെ പരുഷവചനങള്‍ക്ക് മുന്നില്‍ മനസ്സ് തളര്‍ന്നുപോയ ധ്രുവന്‍ കാട്ടില്‍ പോയി ഘോരമായ തപം ചെയ്തു ധ്രുവപദം നേടി. ഈ പരമഗതിയെ പ്രാപിക്കാനാണ് ജഗത്തിലെ ഋഷീശ്വരന്‍‌മാര്‍ പോലും സദാ യത്നിച്ചുകൊണ്ടിരിക്കുന്നത്. 

ധര്‍മ്മപദത്തില്‍നിന്നും വഴിപിഴച്ച വേനരാജന്‍ ബ്രാഹ്മണശാപത്താല്‍ കത്തിനശിച്ച് നരകത്തില്‍ പതിച്ചു. പക്ഷേ അവിടെ വേനന്റെ പ്രാര്‍ത്ഥനയിലും പശ്ചാത്താപത്തിലും കാരുണ്യവാനായ ഭഗവാന്‍ അവന്റെ പുത്രനായി, പൃഥു എന്ന നാമത്തില്‍ അവതാരം കൈക്കൊണ്ട് തന്റെ പിതാവിനെ നരകത്തില്‍ നിന്നും ത്രാണനം ചെയ്തു. പിന്നീട് പൃഥു രാജാവായി ഭൂമിയെ കടഞു അവളെ സകല സമ്പത്‌സമൃദ്ധയാക്കി. അതിനുശേഷം ഭഗവാന്‍ നാഭിയുടെ പത്നിയായ സുദേവിയില്‍ ഋഷഭദേവനായി അവതരിച്ചുകൊണ്ട് യോഗചര്യയിലൂടെ പരമപദം പ്രാപിക്കുന്നതെങനെയെന്നു കാട്ടിതന്നു. അങനെ ലോകത്തിലുള്ള മഹാഋഷികളെല്ലാം പരമോന്നതമാര്‍ഗ്ഗത്തിലൂടെ മുകതസംഗരായി ഭഗവത്പദം പ്രാപിച്ചു. 

പണ്ട്, ഞാനുമൊരു യജ്ഞം നടത്തി. അതില്‍നിന്നും ഭഗവാന്‍ ഹയഗ്രീവനായി അവതരിച്ച്. അവന്‍ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ വേദമയനായും, യജ്ഞമയനായും, സകലദേവതകള്‍ക്കും ആത്മാവായും നിറഞുനിന്നു. അവന്റെ നിശ്വാസമാത്രയില്‍ നാസാരന്ധ്രത്തിലൂടെ സകലവേദങളും ബഹിര്‍ഗ്ഗമിച്ചു. യുഗാന്തത്തില്‍, ഭഗവാന്‍ മത്സ്യമായി അവതരിച്ച് ക്ഷോണീമയമായ സകലജീവികള്‍ക്കും അഭയം നല്‍കുന്നത്, തുടര്‍ന്നുവരാന്‍ പോകുന്ന വൈവസ്സ്വതമനുവായ സത്യവ്രതന്‍ സ്വപ്നത്തില്‍ കണ്ടറിഞു. കല്പ്പാന്തത്തില്‍ പ്രലയജലം കണ്ട് ഭയന്ന എന്റെ വായില്‍ നിന്നും വേദങള്‍ നഷ്ടമായി. പക്ഷേ നാരായണന്‍ മീനായി അവതരിച്ച് ജലത്തില്‍ വിഹരിച്ചുകൊണ്ട് ചെന്ന് അവയെ വീണ്ടെടുത്തു. അന്ന് അമൃതമദനത്തിനായി ദേവന്‍‌മാരും അസുരന്‍‌മാരും ചേന്ന് ക്ഷീരസാഗരം കടയുമ്പോള്‍, മന്ദരപര്‍‌വ്വതം കടലില്‍ താണുപോയി. നിമിഷത്തില്‍ തന്നെ ആ ആദിനാരായണന്‍ കൂര്‍മ്മമായി അവതരിച്ച് പര്‍‌വ്വതത്തെ തന്റെ പൃഷ്ഠഭാഗേ താങി നിറുത്തി. അങനെ മന്ദരം തന്റെ പുറത്ത് മുന്നോട്ടും പിറകോട്ടും ഉരസ്സുന്നതിലുള്ള സ്പര്‍ശനാനുഭൂതി അവന്‍ പാതിമയക്കത്തില്‍ അനുഭവിച്ചാനന്ദിച്ചു. 

ഭഗവാന്‍ നാരായണന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചുകൊണ്ട് ഹിരണ്യകശിപുവിനെ വധിച്ച്. ഗദയുമായി തനിക്കുനേരേ ആക്രോശിച്ചുവരുന്ന ഹിരണ്യകശിപുവിനെ ദംഷ്ട്രാകരാളവക്ത്രനായി നരസിംഹമൂത്തി തന്റെ മടിയില്‍ കിടത്തി നഖങള്‍കൊണ്ട് അവന്റെ മാറ് പിളര്‍ന്ന് കൊന്നു. അങനെ ദേവതകളുടെ ഭയം തീര്‍ത്തു. സരസ്സില്‍ വിഹരിക്കുകയായിരുന്ന ഗജേന്ദ്രന്റെ കാലില്‍ തന്നെക്കാള്‍ ശക്തനായ ഒരു നക്രം കടിച്ചതോടെ അവന്‍ നിരഹങ്കാരനായി ഒരു താമരപ്പൂ പറിച്ച് തുമ്പിക്കൈയ്യിലെടുത്ത് ഭജിച്ച്. അവന്‍ ആര്‍ത്തനായി "അഖിലലോകനാഥാ!, തീര്‍ത്ഥശ്രവാ!, സര്‍‌വ്വമംഗളാ!", എന്നിങനെ ആ ആദിപുരുഷനെ സ്തുതിച്ചു. ഗജേന്ദ്രന്റെ ഈ പ്രാര്‍ത്ഥനയില്‍ മനമലിഞ ഭഗവാന്‍ ഗരുഡോപരിവന്ന് സര്‍‌വ്വശക്തമായ തന്റെ സുദര്‍ശനം കൊണ്ട് മുതലയുടെ വദനം ചേദിച്ചു. തുമ്പിക്കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഭഗവാന്‍ നക്രത്തിന്റെ പിടിയില്‍ നിന്നും ഗജേന്ദ്രനെ മുക്തനാക്കി. 

ഗുണാധീതനായ ഭഗവാന്‍ സകലഗുണങളേയും അധികരിച്ചുകൊണ്ട് അദിതിയുടെ ഇളയപുത്രനായി പിറന്നു, അധിയജ്ഞനായി മാറി. കപടവേഷത്തില്‍ വടുവായി ചെന്ന് മൂവടിപ്രദേശം ദാനമായി ചോദിച്ച് ബലിയില്‍ നിന്നും സകലഭൂമിയും പിടിച്ചെടുത്തു. അങനെ ഒരുവന്‍ എത്രകണ്ട് പ്രഭുവാണെങ്കില്‍ കൂടി യാജനയിലൂടെയല്ലാതെ മറ്റൊരുവന്റെ ധര്‍മ്മികാര്‍ത്ഥത്തെ നേടാന്‍ സാധ്യമല്ലെന്ന് പഠിപ്പിച്ചു. ഭഗവാന്‍ ഹരിയുടെ ചരണാമൃതം ശിരസ്സിലേന്തിയ ബലിചക്രവര്‍ത്തിക്ക് താന്‍ വെട്ടിപ്പിടിച്ച സ്വര്‍ഗ്ഗമോ സാമ്രാജ്യമോ ഒന്നും തന്നെ തന്റെ വാകിനേക്കാള്‍ വലുതായിരുന്നില്ല. സ്വന്തം ശരീരത്തെപ്പോലും ധര്‍മ്മിഷ്ടനായ അദ്ദേഹം തന്റെ സത്യത്തെ സാധൂകരിക്കാനായി ഭഗവാന്റെ തിരുമുന്‍പില്‍ കാഴ്ചവച്ചു. 

ഹേ നാരദരേ!, ഭഗവത് ഭക്തിയില്‍ അകമഴിഞ് സന്തുഷ്ടനായ നാരായണന്‍തന്നെ അങേയ്ക്ക് ഭഗവത് തത്വം ഉപദേശിച്ചുതന്നിട്ടുണ്ട്. വാസുദേവനില്‍ ശരണം പ്രാപിച്ചവര്‍ക്ക് മാത്രമേ ആ ശാസ്ത്രത്തെ അറിയുവാന്‍ കഴിയൂ. അതാത് മന്വന്തരങളില്‍ മനുവിന്റെ അനന്തരാവകാശിയായി അവതരിച്ചുകൊണ്ട് ദുഷ്ടരാജാക്കന്‍‌മാരെ തന്റെ സുദര്‍ശനചക്രത്താല്‍ നിഗ്രഹിച്ചുകൊണ്ട് അവന്‍ തന്റെ മഹിമയെ സത്യലോകം വരെ ഉയര്‍ത്തി. അവന്‍ ദന്വന്തരിമൂര്‍ത്തിയായി അവതാരമെടുത്തുകൊണ്ട് ആതുരരായവര്‍ക്ക് ആശ്വാസമേകി. പാലാഴിയില്‍ അമൃതുമായി പൊന്തിവന്ന് അവന്‍ ലോകത്തിന് വൈദ്യശാസ്ത്രത്തെ നല്‍കി അനുഗ്രഹിച്ചു. 

ഭൂപതികള്‍ ധര്‍മ്മപദത്തില്‍ നിന്നും വഴിപിഴച്ച് നരകകാമികളായി മാറിയപ്പോള്‍, ഭൂമിയിലെ മുള്ളുകളായ ഈ ദുഷ്ടരാജാക്കന്‍‌മാരെ ഉന്‍‌മൂലനം ചെയ്യാനായി ഭഗവാന്‍ പരശുവുമായി അവതരിച്ചുകൊണ്ട് പരശുരാമനായി. വീണ്ടും ഭഗവാന്‍ അത്യന്തം കരുത്തോടെ ഇക്ഷ്‌വാകുവിന്റെ വംശത്തില്‍ ശ്രീരാമചന്ദ്രനായി അവതാരമെടുത്തു. താതനിയോഗാര്‍ത്ഥം, പ്രീയയായ സീതാദേവിയോടും, അനുജന്‍ ലക്ഷ്മണനോടും കൂടി കൊട്ടാരസുഖഭോഗങള്‍ ഉപേക്ഷിച്ച് കുറെക്കാലം ഘോരവനാന്തരങളില്‍ കഴിഞു. അവിടെ വച്ച് ദശകന്ധരനായ രാവണന്‍ സീതാദേവിയെ അപഹരിച്ചതില്‍ ഭഗവാന് അവനുമായി ഏറ്റുമുട്ടേണ്ടിവന്നു. തന്റെ പ്രിയയായ സീതാദേവിയുടെ വിരഹത്തില്‍ മനം നൊന്ത് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഹരനുസമം ജ്വലിച്ച് ചുവന്ന കണ്ണുകളോടെ ശത്രുവായ രാവണന്റെ കോട്ടയെ ആക്രമിച്ചു. ഭഗവാന്റെ നേത്രാഗ്നിയില്‍ ചുട്ടുകരിയാന്‍ തുടങിയ മകര-ഉരഗ-നക്രങളുടെ ദയനീയാവസ്ഥയെ കണ്ട് ഭീതിപ്പെട്ട് വിറച്ചുകൊണ്ട് മഹസമുദ്രം ഭഗവാന് വഴിമാറിക്കൊടുത്തു. യുദ്ധത്തിനിടയില്‍ ഇന്ദ്രന്റെ ആനയുടെ കൊമ്പ് രാവണന്റെ നെഞ്ചില്‍ തട്ടി മുറിഞ് അതിന്റെ അംഗങള്‍ ദിക്കുകള്‍ തോറും തെറിച്ചുവീണു. അവയുടെ സ്ഫുരണത്താല്‍ സകലദിശകളും പ്രകാശിച്ചു. ഇതുകണ്ട് ആത്മധൈര്യം മൂര്‍ച്ചിച്ച രാവണന്‍ യുദ്ധക്കളത്തില്‍ ഇറങിനിന്ന് വിജയശ്രീലാളിതനെന്നോണം ആര്‍ത്തട്ടഹസിച്ചു. പക്ഷേ നിമിഷങള്‍ക്കുള്ളില്‍ ഭഗവാന്‍ രാമചന്ദ്രന്റെ ഞാണൊലി ആ അട്ടഹാസത്തെ മുച്ചൂടും തകര്‍ത്ത് സീതാപഹാരകനായ ആ നിശാചരന്റെ ജീവനെടുത്തു. 

സുരേതരന്‍‌മാരായ യോദ്ധാക്കളാല്‍ ലോകഭാരമേറിയപ്പോള്‍ അവരെ ഇല്ലാതാക്കി ഭൂമിയെ രക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണകേശനായി ശ്രീകൃഷ്ണപരമാത്മാവായി അവതരിച്ചു. അതുല്യമായ അവന്റെ ലീലകള്‍ ആരാലും വര്‍ണ്ണിക്കപ്പെടാന്‍ അസാധ്യമത്രേ!. മാതാവിന്റെ മടിത്തട്ടില്‍ നിന്നും താഴത്തിറങിയിട്ടില്ലാത്ത ഒരു പിഞ്ച് കുഞ് പൂതനയെ നിഗ്രഹിച്ചു. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്മിടുക്കന്‍ തന്റെ കുഞിക്കാലുകൊണ്ട് ശകടാസുരനെ തട്ടിയെറിഞു. ആകാശം മുട്ടെ വളര്‍ന്നുനിന്ന രണ്ട് അര്‍ജ്ജുനമരങളെ മുട്ടിലിഴഞുകൊണ്ട് അവന്‍ ഉന്‍‌മൂലനം ചെയ്തു. ഇതൊക്കെ ഇത്തിരിപ്പോന്ന പ്രായത്തില്‍ ആ പരമപുരുഷനല്ലാതെ ആര്‍ക്ക് ചെയ്യാന്‍ കഴിയും?. കാളിയന്റെ ജിഹ്വയില്‍ നിന്നും വമിച്ച വിഷജലം കുടിച്ച് ഗോപന്‍‌മാരും അവരുടെ പശുക്കൂട്ടങളും മരിച്ചപ്പോള്‍ കാരുണ്യവര്‍ഷം പൊഴിച്ച് അവരെ പുനര്‍ജീവിപ്പിച്ച്. പതുങിയിരുന്ന കാളിയന്റെ ഫണത്തില്‍ നൃത്തം ചെയ്ത് അവന്റെ ദര്‍പ്പമടക്കി. 

അന്ന് രാത്രിയില്‍ വ്രജഭൂമിയില്‍ സര്‍‌വ്വരും സുഖമായി ഉറങുകയായിരുന്നു. അപ്പോഴാണ് വനത്തില്‍ പെട്ടെന്ന് അഗ്നിബാധയുണ്ടായത്. ഭഗവാന്‍ ബലരാമനോടൊപ്പം കേവലം കണ്ണുകള്‍ പൊത്തിക്കൊണ്ട് അഗ്നിരൂപത്തില്‍ വന്ന മൃത്യുവില്‍ നിന്ന് വ്രജവാസികളെ രക്ഷിച്ചു. അതത്രേ അവന്റെ ലീലകള്‍!. മണ്ണുതിന്നതിന് ശിക്ഷിക്കാനായി ഉണ്ണികണ്ണന്റെ കുഞിക്കൈകള്‍ കൂട്ടി കയറുകൊണ്ട് കെട്ടാന്‍ ഭാവിച്ച ദേവി യശോദ, എത്രകൂട്ടിയിട്ടും കയറിന്റെ നീളം പോരാഞ് ദുഃഖിച്ചുവലഞു. ഒടുവില്‍ തന്റെ നിസ്സഹായാവസ്ഥയില്‍ പരിശ്രമമുപേക്ഷിച്ച മതാവിനോട് കരുണകാട്ടി തന്നെ ബന്ധിച്ചുകൊള്ളാന്‍ അവന്‍ അനുമതി നല്‍കി. തുടര്‍ന്ന് താന്‍ മണ്ണുണ്ടില്ല എന്ന് വാ പിളര്‍ന്നുകാട്ടുമ്പോള്‍ അവള്‍ ഈരേഴ് ഭുവനങളും ആ പരമപുരുഷന്റെ വായില്‍ കണ്ട്. സംഭ്രമിച്ചുഴന്ന ദേവി മറ്റൊരുതരത്തില്‍ അവന്റെ യോഗമായയെ മനസ്സിലാക്കി. വരുണന്റെ പിടിയില്‍ നിന്നും തന്റെ വളര്‍ച്ചച്ഛനായ നന്ദഗോപരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ രക്ഷിച്ചു. മയന്റെ പുത്രന്റെ ഗുഹയില്‍ നിന്നും അന്യ ഗോപലന്‍‌മാരേയും അവന്‍ തിരിച്ചുപിടിച്ചു. മാത്രമല്ല!, ദിവസം മുഴുവന്‍ പണിയെടുത്ത് തളര്‍ന്ന് രാത്രിമുഴുവന്‍ ഉറങിക്കിടന്ന വൃന്ദാവനത്തിലെ അന്തേവാസികള്‍ക്കെല്ലം വൈകുണ്ഡദര്‍ശനം നല്‍കി അവന്‍ അവരെ അനുഗ്രഹിച്ചു. ഇതൊക്കെ ചെയ്തത് ആ പരമാത്മാവ് തന്നെയെന്നുള്ളതില്‍ എന്താണ് സംശയം?. 

അന്ന്, തന്റെ ഹവിര്‍ഭാഗം നഷ്ടപ്പെട്ടതിലുണ്ടായ കോപത്താല്‍ ദേവേന്ദ്രന്‍ ഏഴുദിവസം തുടര്‍ച്ചയായി വൃന്ദാവനത്തില്‍ കൊടും പേമാരി വര്‍ഷിച്ച് വ്രജവാസികളെ ദുഃഖത്തിലാഴ്ത്താന്‍ ശ്രമിച്ച്. പക്ഷേ, പരമകാരുണ്യവാനായ ഭഗവാന്‍ ഗോവര്‍ദ്ധനപര്‍‌വ്വതം തന്റെ പൂവിരല്‍ തുമ്പിലുയര്‍ത്തിപ്പിടിച്ച് സകല വ്രജവാസികളേയും അതിനുള്ളിലാക്കി ഇന്ദ്രന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചു. രാത്രിയില്‍ നിലാവത്ത് ഭഗവാന്‍ ഗോപികമാരോടൊപ്പം രാസലീല കൊണ്ടാടുന്ന സമയം വ്രജഭൂമിയിലെ ഗോപവധുക്കള്‍ക്ക് ഉല്ലാസം പകരവേ, കുബേരാനുയായിയായ ശംഖചൂഡന്‍ എന്ന ഒരസുരന്‍ ഗോപികമാരെ അപഹരിച്ചുകൊണ്ടു കടന്നുകളഞു. ഭഗവാന്‍ കൃഷ്ണന്‍ അവന്റെ തലയറുത്ത് ഗോപസുന്ദരികളെ രക്ഷിച്ചെടുത്തു. പ്രലംബന്‍, ധേനുകന്‍, ബകന്‍, കേശി, ചാണൂരന്‍, മുഷ്ടികന്‍, തുടങിയ രാക്ഷന്‍‌മാരും, കുവലയപീഠമെന്ന ആനയും, കംസനും, യവനനും, നരകാസുരനും, പൗണ്ഡ്രകനും, സാല്വനും, ദ്വിവിദനും, ബല്വലനും, ദന്തവക്രനും, സപ്തേഷനും, ശംബരനും, വിദൂരതനും, രുക്മിയും, യോദ്ധാക്കളായ കാബോജനും, മത്സ്യനും, കുരുവും, സുയജ്ഞനും, കേകയനും, ഒക്കെ ഭഗവാനോട് പ്രത്യക്ഷമായോ പരോക്ഷമായോ പടപൊരുതി ആ പരമപദം പ്രാപിച്ചു. 

പിന്നീട് സത്യവതിയുടെ പുത്രനായ വ്യാസഭഗവാനായി ആ നാരായണന്‍ അവതരിക്കും. അതുവഴി അല്പ്പായുസ്സുക്കളായ സാധാരണജന്‍ങള്‍ക്ക് അഗ്രാഹ്യമായ വേദങളെ വ്യത്യസ്ഥ വിഭാഗങളായി യുഗാനുസരണം വിഭജനം ചെയ്യും. ഈശ്വരദ്വേഷികളായ മനുഷ്യര്‍ ജ്ഞാനം നേടി മയന്റെ സൃഷ്ടിയിലുതിര്‍ന്ന സാങ്കേതികത്വത്തിലൂടെ അഗോചരമായി വ്യത്യസ്ഥലോകങള്‍ ചുറ്റിക്കറങി മറ്റുള്ള ജീവന്‍‌മാരെ പരാജയപ്പെടുത്തുമ്പോള്‍, ഭഗവാന്‍ നാരായാണന്‍ ബുദ്ധനായി ചമഞ് ധര്‍മ്മജ്ഞാനം നല്‍കി അവരെ അമ്പരപ്പിക്കും. തുടര്‍ന്ന് കലിയുഗത്തിന്റെ അവസാനഘട്ടത്തില്‍ ദ്വിജന്‍‌മാരായ ജനങളുടെ ഗൃഹങളില്‍ പോലും ഭഗവാന്‍ ഹരിയുടെ മഹിമകളെ വാഴ്ത്താതെവരുമ്പോള്‍, കൂടാതെ ശൂദ്രന്‍‌മാരായ മനുഷ്യര്‍ രാജാക്കന്‍‌മാരായി രാജ്യഭരണം ഏറ്റെടുത്ത് ഇവിടെ യാഗമോ, യജ്ഞമോ ഒന്നുംതന്നെയില്ലാതാകുന്ന കാലം വരുമ്പോള്‍, ആ പരമപുരുഷന്‍ കല്‍ക്കിയായി അവതരിക്കും. 

സൃഷ്ടിയുടെ തുടക്കത്തില്‍ ഇവിടെ എന്നോടൊപ്പം തപസ്സും ഉണ്ടായിരുന്നു. അങനെ സപ്തഋഷികള്‍ വേണ്ടതെല്ലാം ഇവിടെ സുലഭമാക്കി. പിന്നീട് സൃഷ്ടിയുടെ പരിപാലനത്തിനായി വിഷ്ണുവിനോട് ചേര്‍ന്ന് മനുവും, മറ്റ് ദേവതകളും, രാജാക്കന്‍‌മാരും കൂടി ഇവിടെ ധര്‍മ്മത്തേയും നിലനിറുത്തി. പക്ഷേ കല്പ്പാന്തത്തില്‍ പ്രലയാര്‍ത്ഥം ഇവിടെ പരമേശ്വരനും കൂടെ കുറെ നിരീശ്വരവാദികളായ മനുഷ്യരും മാത്രമായി. പക്ഷേ, ഇവരെല്ലാം ആ കാരുണ്യമൂര്‍ത്തിയുടെ മായാപ്രതിനിധികളത്രേ!. ഭഗവാന്‍ വിഷ്ണുവിന്റെ പരമമായ ശക്തിയെ ഇവിടെ ആര്‍ക്ക് ഗണിക്കാനാകും?. മഹത്തുക്കളായുള്ളവര്‍ ഒരുപക്ഷേ പ്രപഞ്ചത്തിലെ സകലപരമാണുക്കളേയും എണ്ണിത്തിട്ടപ്പെടുത്തിയേക്കാം. പക്ഷേ, ത്രിവിക്രമനായി ചെന്ന് സത്യലോകമടക്കം സകലലോകങളേയും തന്റെ പദദ്വയത്താലുയര്‍ത്തിയ അവനെ ആര്‍ക്കും അറിയാന്‍ തരമില്ല. എനിക്കോ, ഭവാനോ, മാത്രമല്ല, മുന്‍പുണ്ടായിരുന്ന മുനികള്‍ക്കുപോലും അവനെ അറിയാന്‍ കഴിഞിട്ടില്ല. പിന്നെയാണോ നമുക്കുശേഷമുണ്ടായവര്‍!. എന്തിനുപറയാന്‍ അവന്റേതുതന്നെ ആദ്യത്തെ അവതാരമായ ആദിശേഷന് പത്തുതലക്കളുണ്ടായിട്ടുപോലും ആ പരമപുരുഷന്റെ മഹിമകള്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. സര്‍‌വ്വാത്മനാ ആ നാരായണനില്‍ അടിയറ വച്ചിട്ടുള്ള ജീവനില്‍ മാത്രമേ അവന്റെ പരമകാരുണ്യമുണ്ടാകുകയുള്ളൂ. അങനെയുള്ളവര്‍ ദുസ്തരമായ ഈ മായാസമുദ്രത്തെ മറികടക്കുകയും, അവനെ അറിയുകയും ചെയ്യുന്നു. പക്ഷേ, നായ്ക്കള്‍ക്കും, കുറുനരികള്‍ക്കും ഭക്ഷണമായ ഈ ശരീരത്തെ ഞാനെന്നഭിമാനിക്കുന്നവര്‍ക്ക് അവന്‍ ഒരുകാലത്തും തെളിഞുകിട്ടുകയില്ല. 

എപ്രകാരമാണോ ആത്മസമര്‍പ്പണം ചെയത നമുക്ക് അവന്റെ അവ്യക്തവും, അഗണിതവുമായ ശക്തിയെ അനുമാനിക്കാനെങ്കിലും കഴിയുന്നത്, അതുപോലെ ഹരന്‍, പ്രഹ്ലാദന്‍, സ്വയഭുവമനു, അദ്ദേഹത്തിന്റെ ഭാര്യ ശതരൂപ, അവരുടെ മക്കളായ പ്രിയവ്രതന്‍, ഉത്താനപാദന്‍, ആകൂതി, ദേവഹൂതി, പ്രസൂതി എന്നിവരും, പിന്നെ പ്രാചീനബര്‍ഹി, ഋഭു, അംഗന്‍, ധ്രുവന്‍, ഇക്‌ഷ്വാകു, അയിലന്‍, മുചുകുന്ദന്‍, ജനകമഹാരാജന്‍, ഗാധി, രഘു, അംബരീഷന്‍, സഗരന്‍, ഗയന്‍, നഹുഷന്‍, മാന്ധാതന്‍, അലര്‍ക്കന്‍, ശതധന്വി, അനു, രന്ധിദേവന്‍, ഭീഷ്മര്‍, ബലി, അമൂര്‍ത്തര്യന്‍, ദിലീപന്‍, സൗഭരി, ഉതങ്കന്‍, ശിബി, ദേവലന്‍, പിപ്പലാദന്‍, സാരസ്വതന്‍, ഉദ്ധവര്‍, പരാശരന്‍, ഭൂരിഷേണന്‍, വിഭീഷണന്‍, ഹനുമാന്‍, ശുകദേവന്‍, അര്‍ജ്ജുനന്‍, ആര്‍ഷ്ടിഷേണന്‍, വിദുരന്‍, ശ്രുതദേവന്‍, മുതലായവരൊക്കെ അവന്റെ മഹിമയെ അറിഞിരിക്കുന്നു. സ്ത്രീകളും, ശൂദ്രരും, കാട്ടാളന്‍‌മാരും, ഹൂണന്‍‌മാരും, എന്തിനുപറയാന്‍ പക്ഷിമൃഗാദികള്‍ പോലും അവനില്‍ ശരണാഗതി ചെയ്ത് ഈ മായായെ അതിതരണം ചെയ്ത് മുക്തമാകുന്നു. അങനെയിരിക്കെ, അവന്റെ മഹിമകളില്‍ തല്പ്പരരായവരുടെ കാര്യം പറയാനുണ്ടോ!. 

അവന്‍ ശാശ്വതവും, പ്രശാന്തവും, ഭയരഹിതവും, പ്രതിബോധിതമാത്രവും, ശുദ്ധവും, അഭിന്നവും, സകലകാര്യകാരണങളുമാകുന്ന പാരമാര്‍ത്ഥികതത്വമാണ്. മായ അവന്റെ തിരുമുന്നില്‍ നിന്ന് നാണത്തോടെ പറന്നകലുന്നു. ശോകത്തെയകറ്റി, അനന്തമായ ആനന്ദത്തെ പ്രധാനം ചെയ്യുന്ന ബ്രഹ്മം എന്ന് ഇവന്‍ അറിയപ്പെടുന്നു. അങനെയുള്ള ഒരു അദ്ധ്യാതമികാനന്ദാനുഭൂതിയില്‍ ഒരുവന് ഒരു ജ്ഞാനിയെപ്പോലെ ആത്മനിയന്ത്രണമോ ധ്യാനമോ ഒന്നും തന്നെ ചെയ്യേണ്ടതായില്ല. ജലത്തിനായി ഇന്ദ്രന് കിണര്‍ കുഴിക്കേണ്ട ആവശ്യം ഇല്ലെന്നുള്ളതുപോലെ ആ ഭക്തന് ആത്മശാന്തിക്കുവേണ്ടി കൂടുതല്‍ യത്നിക്കേണ്ട ആവശ്യമേയില്ല. ജീവികള്‍ ആത്മീയമായും ഭൗതികമായും ഏതുവിധമുള്ള കര്‍മ്മങളനുഷ്ഠിച്ചാലും അതിന്റെയെല്ലാം ഫലം നല്കുന്നത് ഭഗവാന്‍ ഹരിയാണ്. അവനാണ് സകല ഐശ്വര്യങളുടേയും നായകനും, ദാധാവും. ജീവന്‍ അജമാണ്. ഭൗതികശരീരത്തിന് സര്‍‌വ്വനാശം ഭവിക്കുമ്പോഴും അവ നശിക്കുന്നില്ല. മറിച്ച്, വായുവിനെപ്പൊലെ അത് സാദാകാലവും നിലനില്‍ക്കുന്നു. ഈ പ്രപഞ്ചത്തിന്റെ കാരകനായ ആ പരമപുരുഷന്റെ അനന്തമായ മഹിമകളെ ക്കുറിച്ച് ഞാന്‍ അങേയ്ക്ക് പറഞുതന്നുകഴിഞു. ഭഗവാന്‍ ഹരിയല്ലാതെ ഇവിടെ സത്തായിട്ടും, അസത്തായിട്ടും, ഒന്നും തന്നെയില്ല. 

അല്ലയോ നാരദരേ!, ഈ ഭഗവത് തത്വം എനിക്ക് ആ ഭഗവാനാണ് സംഗ്രഹിച്ചരുളിചെയ്തത്. അവന്റെ ഈ അദ്ധ്യാത്മിക വിഭൂതിയെ ഭവാന്‍ വിപുലമാക്കി പ്രചാരം ചെയ്യുക. സാധാരണജനങള്‍ക്ക് സര്‍‌വ്വഹൃദിസ്ഥിതനായ ഭഗവാനിലുള്ള ഭക്തിയും, അദ്ധ്യാത്മികജ്ഞാനവും ഇതുകൊണ്ട് വര്‍ദ്ധിക്കുമെന്ന സങ്കല്പ്പത്തോടെ സകലതിനും ആധാരമായ ഈ ആത്മജ്ഞാനത്തെ അങ് പറഞുനടക്കുക. ഈശ്വരന്റെ മായാശക്തിയെ നിത്യവും സന്തോഷത്തോടെ, ഭക്തിയോടെ, കീര്‍ത്തിക്കുകയും, കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിസ്സംശയമായും അവന്റെ ഈ മായയെ മറികടന്ന് നാം മുക്തരാകുന്നു.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഏഴാമധ്യായം സമാപിച്ചു.

ഓം തത് സത്





2013, നവംബർ 20, ബുധനാഴ്‌ച

2.6 വിശ്വരൂപവര്‍ണ്ണന

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 6

ബ്രഹ്മദേവന്‍ പറഞു: "കുഞേ!, ആ വിരാട്പുമാന്റെ വക്ത്രം ശബ്ദത്തിന്റെ ഉറവിടമാണ്. അതിന്നധിദേവത അഗ്നിയും. ആ സപ്തധാതുക്കളില്‍ നിന്നും വേദങളുത്ഭവിക്കുന്നു. നാവില്‍ നിന്നോ, പിതൃക്കള്‍ക്കും ദേവതകള്‍ക്കുമുള്ള ഹവ്യം ഉത്പന്നമാകുന്നു. അവന്റെ നാസാരന്ധ്രങളില്‍ നിന്നുതിരുന്നതത്രേ ശ്വാസവായു. ഘ്രാണത്തില്‍ നിന്ന് അശ്വിനികുമാരന്‍‌മാരും അതുപോലെ നാനാ തരത്തിലുള്ള ഔഷധികളും സുഗന്ധവും ഭവിക്കുന്നു. അവന്റെ നയനങളില്‍ നിന്ന് ഇക്കണ്ട തിളക്കമാര്‍ന്ന ദൃശ്യങളുണ്ടാകുന്നു. കൃഷ്ണമണികള്‍ സൂര്യനും അന്യഗ്രഹങളുമാകുന്നു. അവന്റെ ചെവികള്‍ നാനാദിശകളില്‍നിന്നും ശബ്ദങളെ സ്വീകരിക്കുമ്പോള്‍, ശ്രോത്രാവബോധമാകട്ടെ, ആകാശത്തേയും ശബ്ദത്തേയും സൃഷ്ടിക്കുന്നു. ആ നിര്‍മ്മല ശരീരം വസ്തുസാരങളുടെ സൗഭാഗ്യത്തെ ഉണ്ടാക്കുന്നു. അത് പിന്നീട് മഹായാഗങള്‍ക്കുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു. ത്വക്ക് അനിലനെപ്പോലെ വ്യത്യസ്ഥശബ്ദസ്പര്‍ശങളെ ഉത്പാദിപ്പിക്കുന്നു. അവന്റെ തനുരുഹങള്‍ യജ്ഞസാമഗ്രികളായി ഉപയോഗിക്കപ്പെടുന്ന ഉദ്ഭിജങളാണ്. കേശവും, മുഖത്തുള്ള രോമങളും മേഘങളുടെ ഉത്ഭവസ്ഥാനമായി നിലകൊള്ളുന്നു. അവന്റെ നഖങളില്‍ നിന്ന് ശില, ലോഹം, വൈദ്യുതി എന്നിവയുണ്ടാകുന്നു. ഭഗവാന്റെ ബാഹുദ്വയങളില്‍ നിന്നത്രേ ലോകപാലകന്‍‌മാരുണ്ടായിരിക്കുന്നത്. അവരാകട്ടെ ലോകത്തിന്റെ ക്ഷേമം വേണ്ടവിധത്തില്‍ ഉറപ്പുവരുത്തുന്നു. ആ പാദപത്മമാണ് അധമവും, മധ്യമവും, ഊര്‍ദ്ധ്വവുമായ പതിനാലുലോകങളുടേയും അഭയസ്ഥാനം. കാരണം, സകലൈശ്വര്യങളും, വേണ്ടുന്ന വരവും തരുന്നതോടോപ്പം ആ നിര്‍മ്മലപത്മം ആശ്രിതരെ സകലഭയങളില്‍ നിന്നും മുക്തമാക്കുന്നു. അവന്റെ ജനനേന്ദ്രിയത്തില്‍ നിന്നും ജലം, പുനരുത്പാദനാര്‍ത്ഥമായുള്ള വീര്യം, മഴ, പ്രജാപതികള്‍ എന്നിവയുണ്ടാക്കുന്നു. കൂടാതെ ഈ ഭഗവതംശത്തില്‍ന്നിന്നും ഒരാനന്ദമുത്ഭവിച്ച് അത് പ്രജാവര്‍ദ്ധനകര്‍മ്മത്തിലുണ്ടാകുന്ന തടസ്സങളെ നീക്കുകയും ചെയ്യുന്നു. ഹേ നാരദരേ!, ആ കരുണാമയന്റെ പായുവില്‍ നിന്നുമാണ് യമരാജനും, മിത്രനും, ജന്‍‌മം കൊള്ളുന്നത്. അവന്റെ വിസര്‍ജ്ജനസുഷിരത്തില്‍ നിന്നും മാത്സര്യം, ദൗര്‍ഭാഗ്യം, മൃത്യു മുതലായവ ഉടലെടുക്കുന്നു. പൃഷ്ഠഭാഗത്തുനിന്നും അജ്ഞാനം, നിരാശ അധര്‍മ്മം തുടങിയവയുണ്ടാകുന്നു. മഹാനദികളും, ചെറുതോടുകളും ചേര്‍ന്ന് അവന്റെ നാഢീവ്യൂഹമുണ്ടായിരിക്കുന്നു. അവന്റെ അസ്ഥികളാകട്ടെ, മഹാപര്‍‌വ്വതങളായി രൂപം കൊണ്ടിരിക്കുന്നു. കാലം എന്നത് പ്രലയപയോധിയാകുമ്പോള്‍, ആ ഉദരത്തില്‍ സകലചരാചരങളും ലയിച്ചുചേരുന്നു. 

ആ നിര്‍മ്മലഹൃദയം സകലഭൂതങളുടേയും മനസ്സിന്റെ ഉറവിടമാകുന്നു. ഹേ കുഞേ!, ഈ സത്യത്തെ ജ്ഞാനികള്‍ മാത്രം മനസ്സിലാക്കുന്നു. മകനേ!, നിന്റേയും, എന്റേയും, എന്റെ കുമാരന്‍‌മാരുടേയും, ശ്രീപരമേശ്വരന്റേയും, ധാര്‍മ്മികതത്വങളെല്ലാം ആ പരമാത്മബോധത്തില്‍ അടങിയിരിക്കുന്നു. മാത്രമല്ല, ആ നിത്യബോധം സത്യത്തിനും, ആത്മജ്ഞാനത്തിനുമൊക്കെ ആസ്ഥാനമത്രേ!. ഞാനും, നീയും, ശങ്കരനും, നിനക്ക് മുന്‍പുണ്ടായ ഋഷീശ്വരന്‍‌മാരും, ദേവന്‍‌മാരും, അസുരരും, മനുഷ്യരും, നാഗന്‍‌മാരും, പക്ഷിമൃഗാദികളും, ഉരഗങളും, ഗന്ധര്‍‌വ്വ-യക്ഷ-രക്ഷസ്സ് ഇത്യാദി സ്വര്‍ഗ്ഗവാസികളും, ഭൂതലത്തിലുള്ള അന്യജന്തുക്കളും, ജലജീവികളും, ആകാശത്തിലെ നക്ഷത്ര-കേതു-ഗ്രഹാദികളും, ചന്ദ്രന്‍‌മാരും, ഇടിയും മിന്നലും, എന്നുവേണ്ടാ, ഭൂതവും, ഭവ്യവും, ഭവത്തുമായ സകലമാന പ്രാപഞ്ചിക വസ്തുക്കളും; ഒമ്പത് ഇഞ്ചില്‍ കവിയാത്ത ആ പരമാത്മരൂപത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. സൂര്യന്‍ തന്റെ പ്രകാശത്താല്‍ സകലവസ്തുക്കളുടേയും അകവും പുറവും നിറഞുനില്‍ക്കുന്നതുപോലെ ഈശ്വരന്‍ തന്റെ വിരാട്രൂപം കൈക്കൊണ്ട് സകലജഗത്തിനും ആധാരമായി, സാക്ഷിയായി പ്രകാശിക്കുന്നു. അതുകൊണ്ട്, മകനേ!, ജനിമരണത്തിനും, കര്‍മ്മഫലത്തിനുമൊക്കെ അധീതനായ അവന്‍ അമൃതത്വത്തിന്റേയും അഭയത്വത്തിന്റേയും നായകനാക്കുന്നു. ആങനെയുള്ള അവന്റെ മഹിമകള്‍ അഗണിതമാണ്. 

സര്‍‌വ്വഭൂതനിധിയായ അവന്റെ നാലിലൊന്നു ശക്തിയില്‍ ജഗത്തിലെ സര്‍‌വ്വഭൂതങളും നിലകൊള്ളുന്നു. അവിടെ മരണമോ, ഭയമോ, ജരാനരകളോ ഒന്നും തന്നെയില്ല. അവിടം ഭൗതികവും, ലൗകികവുമായ ആവരണങള്‍ക്കുമപ്പുറമാണ്. ജനിമൃതിയറ്റ മഹാത്മാക്കള്‍ ഭൗതികത്തിനപ്പുറമുള്ള മൂന്നുലോകങളിലായി വര്‍ത്തിക്കുമ്പോള്‍, ബ്രഹ്മചര്യത്തെ അനുഷ്ഠിക്കാതെ കുടുംബത്തില ആസക്തരായിക്കഴിയുന്നവര്‍ ഭൗതികലോകങളില്‍ ജീവിക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനികളാകട്ടെ, അജ്ഞാനികളാകട്ടെ, സകലരുടേയും ഐശ്വര്യം അവന്‍ തന്നെ കാത്തുസൂക്ഷിക്കുന്നു. കാരണം അവന്‍ തന്നെയാണ് സലതിനും ഈശ്വരന്‍. സൂര്യന്‍ തന്നില്‍ നിന്ന് നിര്‍ഗ്ഗമിച്ച കിരണങളില്‍ നിന്നും ചൂടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതുപോലെ, ഈ കാണായ ജഗത്തും, സകലലോകങളും, ഇതിലെ സര്‍‌വ്വഭൂതങളും, ഇന്ദ്രിയങളും, ത്രിഗുണങളും, ഒക്കെ ആ പരബ്രഹ്മത്തില്‍ നിന്നുണ്ടായതാണെങ്കിലും, അവന്‍ ഇതില്‍ നിന്നൊക്കെ തികച്ചും നിര്‍സ്പൃഹനായി നിലകൊള്ളുന്നു. 

ആ മഹാപുരുഷന്റെ നാഭീപങ്കജത്തില്‍ നിന്നും ഞാനുണ്ടായ സമയം ഭഗവതംശമായ ഈ ശരീരമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. യജ്ഞത്തിനാകട്ടെ, ഇലകളും, പൂക്കളും, ദര്‍ഭയും, യജ്ഞമണ്ഡപവുമൊക്കെ സാമഗ്രികളായി ആവശ്യമുണ്ടായിരുന്നു. കൂടാതെ, പാത്രങള്‍, ധാന്യം, വെണ്ണ, തേന്‍, സ്വര്‍ണ്ണം, ഭൂമി, ജലം, ഋക്‌-യജുര്‍-സാമവേദങള്‍, കര്‍മ്മത്തിനായി നാലു പൂജാരികള്‍, മുതലായവയും ആവശ്യമുണ്ട്. വിവിധ ദേവതകളുടെ പേരും മന്ത്രവും ഉരുവിട്ട്, അവരെ ആവാഹിച്ചിരുത്തി, പ്രതിജ്ഞചൊല്ലേണ്ടതുണ്ട്. ആയതിന് പ്രത്യേകം പ്രത്യേകം ഗ്രന്ഥങളും ആവശ്യമുണ്ടായിരുന്നു. പക്ഷേ വേണ്ടതെല്ലാം ഞാന്‍ ആ ഭഗവാന്റെ വ്യത്യസ്ഥശരീരഭാഗങളില്‍ നിന്നും ശേഖരിച്ചുണ്ടാക്കി ആ പ്രഭുവിനെ സന്തുഷ്ടനാക്കാന്‍ വേണ്ടി യാഗം അനുഷ്ഠിച്ചു. ഹേ കുമാരാ!, നിന്റെ ജ്യേഷ്ഠസഹോദരങളായ ഒമ്പത് പ്രജാപതിമാര്‍ യഥാവിധി യജിച്ചുകൊണ്ട് വ്യക്താവ്യക്തസ്വരൂപനായ ആ നാരായണനെ സംതൃപ്തനാക്കി. പിന്നീട് അവനെ മനുവും, മഹാഋഷികളും, മറ്റുപ്രജാപതിമാരും, ജ്ഞാനികളും, മനുഷ്യരും, ദൈത്യരുമൊക്കെ യജിച്ച് സന്തുഷ്ടനാക്കി. 

ആത്മമായയെ സ്വീകരിച്ചുകൊണ്ട് അവന്‍ ഇക്കാണുന്ന വിശ്വം മുഴുവന്‍ തന്നില്‍ തന്നെ അധിഷ്ഠിതമാക്കിയിരിക്കുന്നു. അവന്റെ നിയോഗത്താല്‍ ഞാന്‍ സൃഷ്ടി നടത്തുന്നു, പുരുഷരൂപത്തിലിരുന്നുകൊണ്ട് അവന്‍ തന്നെ ഇതിനെ പരിപാലിക്കുന്നു, അവന്റെ സഹായത്താല്‍ ശ്രീപരമേശ്വരന്‍ ഈ ജഗത്തിനെ സംഹരിക്കുകയും ചെയ്യുന്നു. അങനെ അവന്‍ തന്നെ ഈ മൂന്ന് കര്‍മ്മങള്‍ക്കും ഈശ്വരനായി വിളങുന്നു. ഹേ കുമാരാ!, നിന്റെ ചോദ്യങള്‍ക്കെല്ലാം ഞാന്‍ ഉത്തരം തന്നുകഴിഞു. എപ്പോഴും ഒന്നോര്‍മ്മിക്കുക, ഇവിടെ കാര്യമായിട്ടും, കാരണമായിട്ടും, ആ പരമപുരുഷനല്ലാതെ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ല. നാരദരേ!, എന്റെയീ അവസ്ഥക്ക് ഒരിക്കലും ഒരിളക്കവും സംഭവിക്കുകയില്ല, കാരണം, എന്റെ ഹൃദയം അത്യുത്സാഹത്തോടെ ആ പരമാത്മാവില്‍ രമിച്ചിരിക്കുന്നു. എന്റെ മനസ്സാകട്ടെ, ഒരിക്കലും അസത്തിനുപുറകേ പായുന്നില്ല. എന്റെ ഇന്ദ്രിയങളും ഞാന്‍ നശ്വരവസ്തുക്കളില്‍ നിന്നൊക്കെ പിന്‍‌വലിച്ചിരിക്കുന്നു. 

എന്റെ വേദാധ്യായനത്തിലും, ബ്രഹ്മചര്യാനുഷ്ഠാനത്തിലും, യോഗാഭ്യാസത്തിലുമൊക്കെ ശ്രേഷ്ഠത ദര്‍ശിച്ച് പ്രജാപതികള്‍ എന്നെ ബഹുമാനിക്കുന്നു. പക്ഷേ, എനിക്ക് ജന്‍‌മം നല്‍കിയ ആ ഈശ്വരനെ ഞാന്‍ ഇപ്പോഴും അറിയുന്നില്ല. ജനനമരണചക്രത്തില്‍ നിന്നു രക്ഷനേടാനുള്ള ഏകവഴി അവനെ ശരണം പ്രാപിക്കുക എന്നുള്ളതാണ്. കാരണം, ആകാശം തന്റെ അനന്തതയെ അറിയുന്നില്ല എന്നതുപോലെ, അവന്റെ ആദ്യന്തരഹിതമായ വൈഭവത്തെ അവന്‍ പോലും പൂര്‍ണ്ണമായി അറിയുന്നില്ല, പിന്നെയാണോ മറ്റുള്ളവര്‍!. എനിക്കോ, നിനക്കോ, ശിവനോ പോലും അറിയാത്ത അവന്റെ ഗതിയെ മറ്റാരറിയാന്‍!. നാമെല്ലാം അവന്റെ മായയില്‍ മോഹിതരാണ്. നമുക്കേറിയാല്‍ അവന്റെ ഈ സൃഷ്ടിയെമാത്രമാണ് ഗ്രഹിക്കാന്‍ കഴിയുക എന്നറിയുക. അതുകൊണ്ട് അവന്റെ അവതാരമഹിമകള്‍ വാഴ്ത്തിക്കൊണ്ട് നമുക്കവനില്‍ തന്നെ ശരണം പ്രാപിക്കാം. ആ ആദ്യപുരുഷന്‍ പലേ രൂപത്തില്‍ യുഗങള്‍ തോറും സ്വയം അവതരിക്കുന്നു, സ്വയം നിലനില്‍ക്കുന്നു, ഒടുവില്‍ സ്വയം ലീനനാകുകയും ചെയ്യുന്നു. ഹേ നാരദരേ!, അവന്‍ നിര്‍മ്മലനും, സര്‍‌വ്വവും നിറഞുനില്‍ക്കുന്നവനും, സര്‍‌വ്വജ്ഞനും, ആദ്യന്തരഹിതനുമാണ്. ഗുണത്രങളെ മറികടന്ന് അവനില്‍ ശരണം പ്രാപിക്കുന്ന മുനികള്‍ക്കുമാത്രമേ അവനെ അറിയാനാകൂ. അല്ലാത്തവര്‍ അനാവശ്യതര്‍ക്കങളില്‍ കുടുങി അവനെ നഷ്ടമാക്കുന്നു. ഞാനും, വിഷ്ണുവും, ഹരനും, ദക്ഷന്‍ തുടങിയ പ്രജാപതിമാരും, നീയും, ഇന്ദ്രാദിദേവതകളും, സ്വര്‍ല്ലോകപതികളും, നരലോകപതികളും, അധോലോകപതികളും, ഗന്ധര്‍‌വ്വ-വിദ്ധ്യാധര-ചാരണ-യക്ഷ-രക്ഷസ്സുകളും, ഉരഗങളും, ഋഷീശ്വരന്‍‌മാരും, നിശാചരരും, ദൈത്യേന്ദ്രന്‍‌മാരും, സിദ്ധേശ്വരന്‍‌മാരും, പ്രേതപിശാചുക്കളും, സാത്താന്‍, ജിന്ന്, കുശ്മാണ്ഡം തുടങിയ ഭീകരജീവന്‍‌മാരും, ജലജീവികളും, പക്ഷിമൃഗാദികളും, ചുരുക്കിപ്പറഞാല്‍ സകലഭൂതങളും ഉള്ളതായിതോന്നുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവ ഇല്ലാത്തതത്രേ.  അവയെല്ലാം ഉണ്ടായി നിലനിന്ന് ഇല്ലാതെയാകുന്ന കേവലം നാമരൂപമാത്രമായ അവന്റെ ഭൗതികാംഗങളുടെ അംശങളാണ്.  

മകനേ!, ആ പരമപുരുഷന്റെ ലീലാവതാരങള്‍ ഒന്നൊന്നായി ഞാന്‍ നിനക്ക് പറഞുതരാം. അവയുടെ ശ്രവണം കൊണ്ടുതന്നെ ഒരുവന്റെ സകല അശുഭവാസനകളും അകന്നുപോകുന്നു. അത്രകണ്ട് പവിത്രവും അതുപോലെതന്നെ ശ്രോതവ്യവുമായ ആ അദ്ധ്യാത്മലീലകള്‍ എന്റെ ഹൃദയത്തില്‍ സദാ കുടികൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്





2013, നവംബർ 11, തിങ്കളാഴ്‌ച

2.5 സകലകാരണങള്‍ക്കും കാരണനായ ഭഗവാന്‍ ഹരി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 5

സൂതന്‍ പറഞു: ഹേ മഹര്‍ഷിമാരേ!, അങനെ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചു. "ഹേ ദേവദേവാ, പൂര്‍‌വ്വജാ!, അങേയ്ക്കെന്റെ നമസ്ക്കാരം!. ജീവനെ ആ പരമാത്മത്വത്തിലേക്ക് നയിക്കുന്ന ആ അദ്ധ്യാത്മികജ്ഞാനത്തെ ഉള്ളവണ്ണം എനിക്ക് തന്നരുളിയാലും. പ്രഭോ!, ഇക്കണ്ട ജഗത്തിന്റെ അടിസ്ഥാനതത്വമെന്തെന്നും, , ഇത് എങനെ സൃഷ്ടിക്കപ്പെട്ടെന്നും, ഏതുവിധം പരിപാലിക്കപ്പെടുന്നുവെന്നും, ആരാല്‍ ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നുവെന്നും അങ് അരുളിചെയ്താലും.

ഹേ വിധാതാവേ!, ഈ കാണുന്ന സൃഷ്ടിയുടെ ഭൂതവും, ഭവ്യവും, ഭവത്തുമായ സകലതും കരാമലകം പോലെ അങയില്‍ നിക്ഷിപ്തമാണ്. സര്‍‌വ്വവും അങേയ്ക്കറിയാവുന്നതുമാണ്. പിതാവേ!, എന്താണങയുടെ ഈ ജഗത്തിന്റെ ഉറവിടം?. ആരാണങേയ്ക്ക് ആധാരമായിട്ടുള്ളത്?. എന്താണങേയ്ക്ക് തുണയായും കരുത്തായും വര്‍ത്തിക്കുന്നത്?. ചിലന്തി വലകെട്ടുന്നതുപോലെ പരപ്രേരണകൂടാതെ അവിടുന്ന് സ്വന്തം ശക്തികൊണ്ടാണോ ഈ സൃഷ്ടിയുടെ രചനചെയ്യുന്നത്?. ഹേ പ്രഭോ!, നാമരൂപങളാള്‍ ഈ പ്രപഞ്ചമായി കാണപ്പെടുന്നതെന്തും, അത് ചെറുതായാലും, വലുതായാലാലും, സമമായാലും, സത്തായാലും, അസത്തായാലും, സര്‍‌വ്വം അങയില്‍ നിന്നല്ലാതെ മറ്റൊരുശക്തിയാല്‍ സൃഷ്ടമായതായി ഞാന്‍ കരുതിന്നില്ല. അങ് പണ്ട് സുസമാഹിതമായി ഘോരതപം ചെയ്തതോര്‍ക്കുമ്പോള്‍ സൃഷ്ടികര്‍മ്മങള്‍ക്കായി അങയെക്കാള്‍ പരമമായി മറ്റൊരുശക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ ഞങള്‍ക്ക് പ്രയാസമാണ്. ഹേ പ്രഭോ!, സര്‍‌വ്വജ്ഞനും സര്‍‌വ്വേശ്വരനുമായ അങയോട് എന്റെ സകല സംശയങളും തീര്‍ക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."

ബ്രഹ്മാവ് പറഞു: "മകനേ!, നീ ചോദിച്ചതെല്ലം സര്‍‌വ്വഭൂതങള്‍ക്കും കാരുണ്യപ്രദായകമായ തരത്തില്‍ അത്യന്തം ഉചിതമായ ചോദ്യങളാണ്. ഭഗവാന്റെ അനന്തമായ ശക്തിയെക്കുറിച്ചറിയാനുള്ള നിന്റെ ഇംഗിതത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ഹേ കുമാരാ!, എന്നെക്കുറിച്ച് നീ കേട്ടതൊന്നും അസത്യമല്ല. പക്ഷേ എനിക്കും പരമമായി വര്‍ത്തിക്കുന്ന ആ മഹാപുരുഷനെ അറിയാതെ എന്റെ കര്‍മ്മങളെ വീക്ഷിക്കുന്നവര്‍ സ്വാഭാവികമായും ഭ്രമിച്ചുപോകുന്നു. ആ നാരായണന്‍ തന്റെ ബ്രഹ്മജ്യോതിസ്സാല്‍ ഈ വിശ്വത്തെ മുഴുവന്‍ മുന്നേ തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതിനുശേഷമാണ് ഈ പ്രപഞ്ചത്തില്‍ ഞാന്‍ നാമരൂപങളെ സൃഷ്ടിക്കുന്നത്. സൂര്യന്‍ പ്രകാശിക്കുന്നതോടെ, തത്പ്രഭാകിരണത്താല്‍ ചന്ദ്രനും, നഭോമണ്ഡലവും, ഉപഗ്രഹങളും, നക്ഷത്രങളുമൊക്കെ പ്രകാശിക്കുന്നതുപോലെ അവന്റെ സൃഷ്ടിയുടെ പ്രഭയില്‍ ഞാനും ഇക്കണ്ടവയൊക്കെ നിര്‍മ്മിക്കുന്നു. ആ നാരായണന്റെ തന്നെ അജയ്യമായ മായാശക്തിയുടെ പ്രഭാവത്താല്‍ അജ്ഞാനികള്‍ എന്നെ ഈ ജഗത്തിന്റെ ഗുരുവായി കണക്കാക്കുന്നു. ആ ഭഗവാനെ ഞാന്‍ നിരന്തരം ധ്യാനിക്കുമ്പോള്‍, അവരാകട്ടെ, അവന്റെ മായയില്‍ മുങികിടന്നുകൊണ്ട് മോഹിതരായി ഞാനെന്നും, എന്റേതെന്നും മറ്റും, പുലഭ്യം പറഞുകൊണ്ട് നാണംകെട്ടുനടക്കുന്നു. അതേകാരണത്താല്‍ തന്നെ എന്നേയും അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. പഞ്ചഭൂതങളും, കാലവും, കര്‍മ്മവും ചേര്‍ന്ന്, പ്രകൃതിയുടെ സ്വഭാവത്തിനനുസരിച്ച്, വ്യത്യസ്ഥനാമരൂപങളായ ഭൂതങള്‍ ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നു. അവയെല്ലാം വാസുദേവനായ ആ ഭഗവാന്റെ അംശാംഗങളാണ്. അതല്ലാതെ ഈ പ്രപഞ്ചത്തിന് മറ്റൊരസ്ഥിത്വം ഇല്ലേയില്ല. 

സകലവേദങളും അവന്റെ തത്വത്തെയാണ് ഉദ്ഘോഷിക്കുന്നത്. ദേവതകള്‍ ഭഗവതംഗങളായിപിരിഞ് അവനെ സേവിക്കുന്നു. ഈരേഴുപതിനാല് ലോകങളും അവന്റെ സ്ഥൂലശരീരമത്രേ!. സര്‍‌വ്വയജ്ഞങളും അവനെ പ്രീതിപ്പെടുത്താന്‍വേണ്ടി മാത്രം. യോഗാഭ്യാസങള്‍ അവനെയറിയുവാനുള്ള മാര്‍ഗ്ഗങളിലൊന്നുമാത്രം. തപസ്സുകൊണ്ട് അവനെ പ്രാപിക്കാന്‍ കഴിയുമ്പോള്‍, ജ്ഞാനം അവനെക്കുറിച്ചുള്ള അറിവാണ്. കാരണം, അവന്‍ മാത്രമാണ് പരമമായ ഗതി. 

സകലതിനും ദ്രഷ്ടാവായും, സകലഹൃദയനിവാസിയായും, കൂടസ്ഥനായുമിരിക്കുന്ന അവന്‍ ചെയ്ത ഞാനടക്കമുള്ള സൃഷ്ടിവൈഭവത്തില്‍ പ്രചോദിതനായിക്കൊണ്ട് ഞാനും ഇവിടെ സൃഷ്ടിനടത്തുന്നു. നിര്‍ഗ്ഗുണസ്വരൂപനായ അവന്‍ പ്രപഞ്ചത്തിന്റെ ഉല്പ്പത്തിക്കും, പരിപാലനത്തിനും, സംഹാരത്തിനും വേണ്ടി, സത്വം, രജസ്സ്, തമസ്സ് ഇന്നിത്യാദി മൂന്ന് പ്രകൃതിഗുണങളെ സ്വീകരിക്കുന്നു. തുടര്‍ന്ന്, ഈ ത്രിഗുണങള്‍ പരിണമിച്ച് ജ്ഞാനമായും, കര്‍മ്മമായും, ദ്രവ്യമായും ഭവിച്ചുകൊണ്ട് നിത്യമുക്തമായ ജീവന്‍‌മാരെ മായയുടെ കാര്യകാരണങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഇങനെ അടിപ്പെട്ട ജീവന്‍‌മാര്‍ തത് കാരണാല്‍ ത്രിഗുണാധീതനായ ഭഗവാനെ കാണുന്നില്ല. പക്ഷേ ഞാനടക്കമുള്ള സകലഭൂതങളുടേയും ഈശ്വരന്‍ അവന്‍ തന്നെയാണ്. കാലത്തിനും, കര്‍മ്മത്തിനും, സ്വഭാവത്തിനുമനുസരിച്ച് ഈ ജീവന്‍‌മാരെ ആ നാരായണന്‍ യദൃച്ഛയാ ജനിപ്പിക്കുകയും, സ്വേച്ഛയാ ലയിപ്പിക്കുകയും ചെയ്യുന്നു. 

ഭഗവാന്‍ ആദിപുരുഷനായി അവതരിച്ച് ആദ്യം മഹത് തത്വമുണ്ടായി. പിന്നീട് കാലം ഉടലെടുത്ത്, തുടര്‍ന്ന് കാലാന്തരത്തില്‍ സത്വരജസ്തമോഗുണങള്‍ ഉണ്ടാകുകയും ഇവകള്‍ പരിണമിച്ച് കര്‍മ്മമുണ്ടാകുകയും ചെയ്തു. അങനെ ആദ്യമുണ്ടായ മഹത് തത്വം പരിണമിച്ച് തത്ഫലമായി ത്രിഗുണങളില്‍ തമോഗുണത്തെയപേക്ഷിച്ച് സത്വരജസ്സുക്കള്‍ ശക്തിപ്രാപിച്ചു. ക്രമേണ തുടര്‍ന്നുണ്ടായ പരിവര്‍ത്തനത്തില്‍ ദ്രവ്യ-ജ്ഞാന-ക്രിയാത്മകമായ തമോഗുണം പുഷ്ടിപ്പെട്ടു. അങനെ അതില്‍നിന്നും അഹങ്കാരതത്വമുണ്ടാവുകയും, അത് സത്വരജസ്തമോഭേദങളോടെ യഥാക്രമം ദ്രവ്യശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയുമായി മാറുകയും ചെയ്തു. തത്ജന്യമായി പഞ്ചഭൂതങളുണ്ടായി. ദൃക്കും അതിന്റെ സൂക്ഷ്മരൂപവുമെന്നതുപോലെ, ഈ പഞ്ചഭൂതങളുടെ സൂക്ഷ്മരൂപങളായ ശബ്ദം, ഗന്ധം, രൂപം, രസം, സ്പര്‍ശം മുതലായവ രൂപം കൊണ്ടു. 

പിന്നീട്, പഞ്ചഭൂതങളിലൊന്നായ ആകാശം പരിണമിച്ചതോടെ വായൂ ഉടലെടുത്തു. സ്പര്‍ശം, ശബ്ദം, പ്രാണന്‍, ഓജസ്സ്, ബലം തുടങിയ ഗുണഗണങളോടുകൂടി ഭവിച്ച വായൂ, കാലാന്തരത്തില്‍ പരിവര്‍ത്തനങള്‍ക്ക് വിധേയമായി അഗ്നിയുണ്ടായി. അതും ശബ്ദസ്പര്‍ശാത്മകമായിരുന്നു. തുടര്‍ന്ന് അഗിനി രൂപാന്തരപ്പെട്ട് ശബ്ദരസാദിസമന്വിതമായ ജലമുണ്ടായി. പിന്നീട് ജലത്തിനുണ്ടായ സവിശേഷപരിവര്‍ത്തനത്തിലൂടെ ഗന്ധം രൂപം കൊണ്ടു. ശബ്ദം, സ്പര്‍ശം, രസം തുടങിയവയുടെ ഗുണങള്‍ ഗന്ധത്തിനുമുണ്ടായിരുന്നു. 

പിന്നീട് സത്വഗുണത്തില്‍ നിന്ന് മനസ്സും, കൂടാതെ സത്വാത്മകമായ ദേവതകളുമുണ്ടായി. അവരാണ് ദിക്ദേവത, വായൂദേവന്‍, സൂര്യഭഗവാന്‍, പ്രചേതസ്സ്, അശ്വിനിദേവകള്‍, വഹ്നിദേവന്‍, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രന്‍, ബ്രഹ്മാവ്, തുടങിയ പത്തുദേവതകള്‍. അതിനുശേഷം രജോഗുണത്തില്‍ നിന്നും പത്തിന്ദ്രിയങളായ ചെവിയും, ത്വക്കും, മൂക്കും, കണ്ണും, ജിഹ്വയും, വാക്കും, കൈകളും, മേധ്രവും, പാദവും, വിസര്‍ജ്ജനേന്ദ്രിയങളുമുണ്ടായി. ഹേ ബ്രഹ്മവിത്തമാ!, മേല്പ്പറഞ ഘടകങളായ ഇന്ദ്രിയങളും, മനസ്സും ഒരുമിക്കാത്തിടത്തോളം കാലം ശരീരത്തിന്റെ സൃഷ്ടി സാധ്യമല്ല. അങനെ സത്തും അസത്തും ഉപാധിയാക്കി ഭഗവാന്‍ ആത്മമായകൊണ്ട് മേല്പ്പറഞ ഘടകങളെല്ലാം ചേത്ത് ഈ പ്രപഞ്ചമുണ്ടാക്കി. 

ഈ വിശ്വാണ്ഡം അനേകായിരം യുഗങളോളം കാരണസമുദ്രത്തില്‍ നിമഗ്നമായിക്കിടന്നു. പിന്നീടൊരിക്കല്‍ ജീവേശ്വരന്‍ അതിലേക്ക് വ്യാപരിച്ച് സര്‍‌വ്വഭൂതങള്‍ക്കും ജീവനായിക്കൊണ്ടു സകല അചരങളേയും ചരങളാക്കി മാറ്റി. ഒടുവില്‍ ഭഗവാന്‍ ഹരി ആ വിശ്വാണ്ഡം ഭേദിച്ച് പുറത്തുവന്നു. ആയിരക്കണക്കിന് തുടകളും, പാദങളും, കൈകളും, കണ്ണുകളും, മുഖങളും, തലകളുമുള്ള വിരാട് രൂപനായി ആ നാരായണന്‍ ഈരേഴുപതിനാല് ലോകങളും നിറഞുനിന്നു. ജ്ഞാനികള്‍ ആ വിശ്വരൂപന്റെ കടിപ്രദേശം മുതല്‍ താഴേക്കുള്ള ഏഴുലോകങളെ അധോലോകങളെന്നും, മുകളിലേക്കുള്ള ഏഴുലോകങള്‍ ഊദ്ധ്വമെന്നും കല്പ്പിച്ചിരിക്കുന്നു. ആ പരമപുരുഷന്റെ തിരുമുഖത്തുനിന്നു ബ്രാഹ്മണരും, തൃക്കൈകളില്‍ നിന്ന് ക്ഷത്രിയരും, തൃത്തുടകളില്‍ നിന്ന് വൈശ്യരും, അതുപോലെ തൃപ്പാദങളില്‍ നിന്ന് ശൂദ്രരുമുണ്ടായി. തിരുവടികളില്‍ നിന്നും ഭൂലോകം വരെയുള്ളവ അവന്റെ പാദങളില്‍ സ്ഥിതിചെയ്യുന്നു. ഭുവര്‍ലോകവും തുടര്‍ന്ന് മുകളിലേക്കുള്ള മദ്ധ്യലോകങള്‍ അവന്റെ നാഭിപ്രദേശം വരെയും, സ്വര്‍ല്ലോകം, മഹര്‍ലോകം തുടങിയ ഊര്‍ദ്ധ്വലോകങള്‍ അവന്റെ ഹൃദയഭാഗം വരെയും നിലകൊള്ളുന്നു. നെഞ്ചിന്റെ അഗ്രിമസ്ഥാനത്തുനിന്നും കഴുത്തോളം വരുന്നത് ജനലോകവും തപോലോകവുമാണ്. അവന്റെ മൂര്‍ദ്ധാവില്‍ സത്യലോകവും, അതിന്‍‌മേല്‍ സനാതനമായ ബ്രഹ്മലോകവും വിളങുന്നു. 

അധോലോകങളാകുന്ന ഏഴില്‍ അതലം അവന്റെ അരക്കെട്ടും, വിതലം തുടകളും, സുതലം കാല്‍മുട്ടുകളും, തലാതലം കണങ്കാലും, മഹാതലം നെരിയാണിയും, രസാതലം പാദവും, പാതാളം ഉള്ളംകാലുമാണ്. ഹേ നാരദരേ!, ഈരേഴുപതിനാലുലോകങള്‍ ഇങനെ മൂന്നായി പിരിഞ് പാതാളം മുതല്‍ ഭൂമി വരെയുള്ളവ ആ ഭഗവാന്റെ പാദത്തില്‍ അധോലോകമായും, ഭുവര്‍ലോകം അവന്റെ നാഭിയില്‍ മദ്ധ്യമമായും, സ്വര്‍ല്ലോകം അവന്റെ മൂര്‍ദ്ധാവില്‍ ഊര്‍ദ്ധ്വലോകമായും നിലകൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു. 

ഓം തത് സത്



2013, നവംബർ 7, വ്യാഴാഴ്‌ച

2.4 ശ്രീശുകന്റെ സ്തുതി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 4

സൂതന്‍ പറഞു: മുനിമാരേ!, ശുകദേവന്റെ വാക്കുകള്‍ കേട്ട് ആത്മജ്ഞാനം നേടിയ ഉത്തരേയനായ പരീക്ഷിത്ത് ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറപ്പിച്ചു. അതോടെ അദ്ദേഹത്തിന് തന്റെ പുത്രരിലും, പത്നിയിലും, കൊട്ടാരത്തിലും, കുടുംബത്തിലും, കുതിരകളും ആനകളുമടക്കമുള്ള തന്റെ പ്രീയമൃഗങളിലും, എന്തിനുപറയാന്‍ സ്വന്തം ശരീരത്തില്‍ പോലുമുള്ള അത്യന്തമായ ആസക്തി ഇല്ലാതായി. അങനെ മഹാനായ പരീക്ഷിത്ത് കൃഷ്ണാനുവര്‍ത്തിയായി സകലഭൗതികധര്‍മ്മങളും ഉപേക്ഷിച്ച് ഭഗവാന്‍ വാസുദേവനില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ നിങളെന്നോട് ചോദിച്ചറിയുന്നതുപോലെ അദ്ദേഹം ശ്രീശുകനോട് വീണ്ടും വീണ്ടും ആ അദ്ധ്യാത്മവിദ്യയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. 

രാജാവ് പറഞു: "ഹേ ബ്രാഹ്മണാ!, അങ് സര്‍‌വ്വജ്ഞനും അനഘനുമായ ദിവ്യപുരുഷനാണ്. അവിടുന്നരുളിചെയ്ത ഹരിയുടെ മഹിമകള്‍ കേട്ട് എന്നിലെ അന്തകാരം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ദേവന്‍‌‌മാര്‍ക്കുപോലും ഗ്രാഹ്യമല്ലാത്ത തരത്തില്‍ ഭഗവാന്‍ തന്റെ മായയാല്‍ ഈ അത്ഭുതജഗത്തിനെ എങനെ സൃഷ്ടിച്ചുവെന്നറിയാന്‍ ആഗ്രഹമുണ്ട്. കൂടാതെ ഭഗവാന്‍ തന്റെ ശക്തിയാല്‍ ഈ പ്രപഞ്ചത്തെ ഏതുവിധം പരിപാലിക്കുന്നുവെന്നും, ഒടുവില്‍ എങെനെ സംഹരിക്കുന്നുവെന്നുമുള്ള അവന്റെ സകലകേളികളും അങ് എനിക്ക് പറഞുതരണം. അല്ലയോ മഹാജ്ഞാനിയായ ബ്രാഹ്മണശ്രേഷ്ഠാ!, അവന്റെ ദുര്‍‌വിഭാവ്യമായ ഈ അദ്ധ്യാത്മലീലകള്‍ പരമമായ അത്ഭുതം തന്നെ. ജ്ഞാനികള്‍പോലും ഇതിനുനേരേ വിസ്മയഭരിതരായി നില്‍ക്കുകയാണ്. യുഗങള്‍ തോറും നിരവധി അവതാരങളെടുത്ത് പ്രവര്‍ത്തിക്കുന്നതോരോന്നും അവന്‍ തന്നെയാണ്. ഇനി പ്രകൃതിയുടെ ഗുണങള്‍ക്കൊത്ത് വര്‍ത്തിക്കുമ്പോഴും അവിടേയും മായാശക്തിയായി നിലകൊള്ളുന്നതും ആ പരമാത്മാവ് തന്നെ. അതുകൊണ്ട് ഭാഗവതോത്തമനും മഹാപണ്ഡിതനുമായ അങ് എനിക്കുണ്ടായ ഈ സംശയങളെല്ലാം തീര്‍ത്ത് അനുഗ്രഹിക്കുമാറാകണം."  

സൂതന്‍ പറഞു: ഇങനെ പരീക്ഷിത്ത് ശുകദേവനോട് ഭഗവാന്റെ ലീലകളെക്കുറിച്ച് പറയാന്‍ അപേക്ഷിച്ചതുകാരണം, ശുകദേവന്‍ ഭഗവാനെ സ്മരിച്ചുകൊണ്ട് പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് മറുപടി പറയാല്‍ തുടങി. 

ശ്രീശുകന്‍ പറഞു: "പരമപുരുഷന് എനെ നമസ്കാരം. പ്രകൃതിയുടെ ത്രിഗുണങളെ വഹിച്ചുകൊണ്ട് അവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചുപോരുന്നു. അനുപലക്‌ഷ്യമായി അവന്‍ സര്‍‌വ്വഭൂതങളിലും സര്‍‌വ്വസ്വമായി കുടികൊള്ളുന്നു. ധാര്‍മ്മികരായ യഥുവശത്തിന്റെ ബന്ധുവും, കുയോഗികള്‍ക്ക് അപ്രാപ്യവുമായ ഭഗവാനെ ഞാന്‍ വീണ്ടും വീണ്ടും നമസ്കരിക്കുന്നു. അതുല്യനായി, അതിശയനായി, സര്‍‌വ്വൈശ്വര്യങളോടെ, സ്വധാമത്തില്‍ പ്രബ്രഹ്മമായി രമിക്കുന്ന ആ ഭഗവാന് എന്റെ നമോവാകം. ഏതൊരു ഭഗവാന്റെ കീര്‍ത്തനം കൊണ്ടും, സ്മരണം കൊണ്ടും, ദര്‍ശനം കൊണ്ടും, വന്ദനം കൊണ്ടും, ശ്രവണം കൊണ്ടും, അര്‍ഹണം കൊണ്ടും, ലോകത്തിന്റെ സകല കല്‍മഷങളുമകന്ന് പവിത്രമാകുമോ, ആ സുഭദ്രശ്രവസ്സായ ഭഗവാന് എന്റെ നമസ്ക്കാരം. ഏതൊരു ഭഗവാന്റെ ചരണോപാസനകൊണ്ട് ഭവത്തും, ഭവ്യവുമായ സകല ബന്ധനങളില്‍ നിന്നും മുക്തമാക്കി അന്തരാത്മാവിനെ ഒരു തടസ്സവും കൂടാതെ ബ്രഹ്മഗതിയിലേക്ക് നയിക്കുന്നുവോ, സുഭദ്രശ്രവസ്സായ ആ ഭഗവാന് പിന്നെയും പിന്നെയും എന്റെ പ്രണാമം. തപസ്സ്വികളായുള്ളവര്‍ക്കും, ദാനതല്പ്പരരായുള്ളവര്‍ക്കും, യശസ്സ്വിനികള്‍ക്കും, മനസ്സ്വിനികള്‍ക്കും, മന്ത്രവിദുക്കള്‍ക്കും, സുമംഗളന്‍‌മാര്‍ക്കും പോലും തങളുടെ ക്ഷേമം ഏതൊരു ഭഗവാനിലേക്കുള്ള അര്‍പ്പണം കൊണ്ടല്ലാതെ നേടാല്‍ സാധ്യമല്ലയോ, പുണ്യശ്രവസ്സായ ആ നാരായണന് വീണ്ടും വീണ്ടും എന്റെ വന്ദനം. കിരാതന്‍, ഹൂണന്‍, ആന്ധ്രന്‍, പുലിന്ദന്‍, പുല്‍ക്കശന്‍, ആഭീരന്‍, ശുംഭന്‍, യവനന്‍, തുടങിയ മഹാപാപികള്‍ക്കുപോലും ഭഗവത് ദാസന്‍‌മാരുടെ ചരണാശ്രിതരായി ജ്ഞാനം നേടി പരമഗതിയെ പ്രാപിച്ചിരിക്കുന്നു. അങനെയുള്ള മഹാവിഷ്ണുവിന് എന്റെ പ്രണാമം. 

വേദരൂപനും, ധര്‍മ്മരൂപനും, തപോമയനുമായ ഭഗവാന്‍ ഹരി ആത്മജ്ഞാനികളുടെ അന്തരാത്മാവും ഈശ്വരനുമാണ്. ചതുര്‍‌മുഖനും ചന്ദ്രശേഖരനും പോലും ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്ന ആ പരമാത്മാവ് എന്നില്‍ കനിയുമാറാകണം. സാത്വതാപതിയും, ശ്രീപതിയും, യജ്ഞപതിയും, ധരാപതിയും, പരമഗതിയെ പ്രാദാനം ചെയ്യുന്നവനും, അന്ധകന്‍ വൃഷ്ണി മുതലായവരുടെ പരിരക്ഷകനുമായ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. മഹാത്മാക്കളുടെ പാതയെ പിന്‍‌തുടരുന്ന് മുകുന്ദനെ ധ്യാനിക്കുന്നതോടെ അവന്‍ നമുക്ക് പ്രാപ്തമാകുന്നു. ജ്ഞാനികള്‍ അവരവരുടെ അറിവിനൊത്ത് വാഴ്ത്തുന്ന ആ ഭഗവാന്‍ എന്നില്‍ കനിയുമാറകട്ടെ!.

പണ്ട്, സൃഷ്ടിക്കുമുന്‍പ്, തന്നെക്കുറിച്ചും, സര്‍ഗ്ഗത്തെക്കുറിച്ചും ബ്രഹ്മദേവന് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മറഞുകിടന്ന സ്മൃതികളെ തട്ടിയുണര്‍ത്തി  ഭഗവാന്‍ അനുഗ്രഹം ചൊരിഞു. ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ച സരസ്വതീദേവിക്കും പ്രചോദനമായ; അഖിലഋഷിവൃന്ദങള്‍ക്കും ഗുരുവുമായ ആ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. പ്രപഞ്ചത്തില്‍ പഞ്ചഭൂതാത്മകമായ സകലതിലും കുടികൊള്ളുന്നവനും, പരമപുരുഷനായിരിക്കെ സകലതിനേയും പ്രകൃതിയുടെ ഗുണങള്‍ക്കടിപ്പെടുത്തുന്നവനുമായ ആ ഭഗവാന്‍ എന്റെ വാക്കുകള്‍ക്ക് അലങ്കാരമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരുടെ തിരുമുഖത്തുനിന്നൊഴുകുന്ന അമൃതമാണോ തന്റെ ശിഷ്യഗണങള്‍ സദാ സേവിച്ചുകൊണ്ടിരിക്കുന്നത്, വാസുദേവാംശമായ ആ വ്യാസദേവന് എന്റെ നമസ്ക്കാരം. 

ഹേ രാജന്‍!,  ഏതുവിധം ഭഗവാന്‍ നാരായണന്‍ ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് ഈ അദ്ധ്യാത്മദീപം കൊളുത്തിയോ, അതേവിധം തന്നെ വിധാതാവ് തന്റെ മാനസപുത്രനായ ശ്രീനാരദന്റെ ആവശ്യപ്രകാരം, ആ മഹാഋഷിയുടെ ഹൃദയത്തിലും ഈ ദീപം തുടര്‍ന്ന് തെളിയിച്ചു. 

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  നാലമധ്യായം സമാപിച്ചു.

ഓം തത് സത്