malliyur sankaran nampoothiri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malliyur sankaran nampoothiri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 6, തിങ്കളാഴ്‌ച

സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍

പ്രാരാബ്ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു ഭാഗവതസേവാരത്നം, ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ് മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് രാജകൊട്ടാരവുമായി നല്ല ബന്ധമുള്ള ഒരു സമ്പന്ന കാലവും മള്ളിയൂര്‍മനയുടെ എഴുതപ്പെടാത്ത ചരിത്രത്തിലുണ്ട്.

അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ആര്യാ അന്തര്‍ജനം. ആ ദമ്പതികളുടെ സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1096-ല്‍ പിറന്നു. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു. 

സ്കൂളില്‍ വിടാന്‍ അച്ഛന് തെല്ലും താല്പര്യമില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്മണ്യം നശിക്കും, ദുശ്ശീലം പഠിക്കും. അതിനായി അമരഭാഷ തന്നെ പഠിപ്പിക്കണമെന്നായി അച്ഛന്റെ ചിന്ത. എന്തിനധികം! ഒടുവില്‍ രണ്ടും വേണ്ടവിധം നടന്നില്ലെന്നാണ് ചരിത്രം.

14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രജോലി. പഠനം, ഉറക്കക്കുറവ് ഇതെല്ലാം ശങ്കരനെ രോഗാതുരനാക്കി. ദഹനക്കേടായി രോഗം ആരംഭിച്ചു. ഒരുവിധം വര്‍ഷമൊന്ന് കഴിച്ചുകൂട്ടി. രോഗം മാറിയില്ല. പിന്നീട് കൈതമറ്റത്തിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി ഒരുകൈ നോക്കി. ചികിത്സ ആറുമാസം നീണ്ടു. അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ശരീരം നിലനില്‍ക്കുമോ എന്നുവരെ സംശയം തോന്നി!

ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്കാരത്തിന് നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷനമസ്കാരം! ഇതിനിടയില്‍ തിരുവനന്തപുരത്ത് ചികിത്സാര്‍ഥം 15 ദിവസം തങ്ങി. ഒക്കെ വെറുതെ. മടുത്തു മടങ്ങി.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭം. ഇനി മഹാവൈദ്യന്‍ തന്നെ ശരണം. സുകൃതനായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛവാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ! ഒരിക്കല്‍ ഒരു തുലാമാസത്തില്‍ ഉണ്ണി ശ്രീ ഗുരുവായൂരപ്പന്റെ സkിധിയില്‍ എത്തി.

പണ്ഡിതനും മഹാഭക്തനും വിരക്തനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഉണ്ട്. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണി.

പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ ശിഷ്യനായി മാറി. പടപ്പനമ്പൂതിരി ആ പവിത്രസങ്കേതത്തില്‍ വച്ച് ശങ്കരന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍രൂപ ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ ദ”ക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി പുതിയ ശ്രീശുകന്റെ പക്കല്‍ ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാന്‍ പണവുമില്ല. ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.

മഹാഭക്തനായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൌജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ നനഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അംഗീകാരം. പലരും പറഞ്ഞു. ഭംഗിയായി.... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു....

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള തൃഷ്ണ തെല്ലും കുറഞ്ഞിട്ടില്ലല്ലോ. രണ്ടു വര്‍ഷത്തോളം ഉപരിപഠനം തുടര്‍ന്നു. (നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവ അവിടെ പഠിച്ചു) ആയിടയ്ക്കാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന തോന്നലുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഭജനം തുടങ്ങി.

ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനം.

ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗം? ഇടയ്ക്ക് ആ ചിന്ത വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു. 

ഭഗവല്‍ക്കഥ കേട്ട് പരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് കേറ്റമേ ഉണ്ടായിട്ടുള്ളൂ. ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

യോഗക്ഷേമം വഹാമ്യഹം...!!!

ശ്രീമദ് ഭാഗവതത്തില്‍, വര്‍ണ്ണാശ്രമങ്ങളെ വിവരിക്കുന്ന ഭാഗത്ത് (ഏഴാംസ്കന്ധം) ശ്രദ്ധാലുവായ യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ അരുളുന്നു.

ഗൃഹസ്ഥാശ്രമി എങ്ങനെ ജീവിക്കണമെന്നു കേള്‍ക്കൂ. സര്‍വകര്‍മ്മങ്ങളും വാസുദേവാര്‍പ്പണമായി ചെയ്യുക. സൌകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധയോടെ ഭഗവല്‍ക്കഥാമൃതം ശ്രവണം ചെയ്യുക.

ഗൃഹസ്ഥാശ്രമി വിരക്തനായി, അതേസമയം ആസക്തനെന്നപോലെ ജീവിക്കണം. നിര്‍മ്മമനായി കഴിയുക. മള്ളിയൂരിന്റെ ഗൃഹത്തില്‍ ചെന്നവര്‍ക്കെല്ലാം പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണിത്. അദ്ദേഹം ആസക്തനെന്നപോലെയാണ്. പക്ഷേ ഗൃഹത്തിലെ ഓരോ കാര്യങ്ങളും വാസുദേവനിശ്ചയമെന്ന് അകമേ ഉറപ്പിച്ചയാളും. അദ്ദേഹം എല്ലാവരെയും അനുമോദിക്കുന്നു. പക്ഷേ ഈശ്വരേച്ഛയെ മാത്രം സ്വീകരിക്കുക.

അടുത്തിടെ മള്ളിയൂരില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നചിന്തയില്‍ പ്രാശ്നികന്‍ പറഞ്ഞു. ശാരീരികക്ളേശം ഉണ്ടെങ്കില്‍ പതിവുള്ള കഠിനനിഷ്ഠകള്‍ ചെയ്യണമെന്നില്ല. ഇതൊക്കെ ചെയ്താല്‍ കിട്ടേണ്ടതെന്തോ, അത് അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഭഗവാന്‍ സന്തുഷ്ടനാണ്.

മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കും അറിയാം. മറ്റൊരു മുഖവുമുണ്ട് മള്ളിയൂരിന്. മഹാപണ്ഡിതന്‍, കവി. അത് ചുരുക്കം ചിലര്‍ക്കേ അറിയൂ എന്നു മാത്രം. മാലോകര്‍ക്കതറിയാനാവില്ല. ഓട്ടൂര്‍ തിരുമേനി പറയാറുള്ളതുപോലെ വെള്ളപ്പൊക്കം വരുമ്പോള്‍ കുളവും പാടവും പുറമേ സമം, കുത്തിനോക്കിയാലേ ആഴമറിയൂ... അതുപോലെ ജ്ഞാനിയും അജ്ഞാനിയും ബാഹ്യദൃഷ്ടിയില്‍ ഒന്നു പോലെ. 
ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവന്‍ മള്ളിയൂര്‍ ഭാഗവതമയമാക്കി. യദ്ഭാവം തത് ഭവതി. ഭാഗവതോപാസനയിലൂടെ ആ ജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷപ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാഗവതതത്ത്വാനുഷ്ഠാനമാണല്ലോ നാളിതുവരെ ആ ജീവിതം.

പ്രത്യക്ഷകൃഷ്ണരൂപമാണ് ശ്രീമദ്ഭാഗവതം എന്ന് ശാസ്ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്ണവതേജസിന്റെ സാന്നിധ്യം പ്രകടമായി. അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭക്തര്‍ക്ക് ഒരഭയസങ്കേതം. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരദീയകനായ വിഘ്നേശ്വരനും വാഴുന്നിടം!

ഹന്തഭാഗ്യം ജനാനാം.